” ആകയാൽ ദൈവത്തിന്റെ ജനത്തിന്നു ഒരു ശബ്ബത്താനുഭവം ശേഷിച്ചിരിക്കുന്നു. ദൈവം തന്റെ പ്രവൃത്തികളിൽനിന്നു എന്നപോലെ അവന്റെ സ്വസ്ഥതയിൽ പ്രവേശിച്ചവൻ താനും തന്റെ പ്രവൃത്തികളിൽനിന്നു നിവൃത്തനായിത്തീർന്നു
എബ്രായർ 4:9,10

എന്താണ് ശബത്താനുഭവം? എന്താണ് സ്വസ്ഥതയുടെ അനുഭവം? ആറുദിവസം വേല ചെയ്യുവാനും ഏഴാം ദിവസം വേലയിൽ നിന്നും ഒഴിഞ്ഞ് ശാബത് നാളിനെ ശുദ്ധീകരിക്കുവാനും സ്വസ്ഥതയോടെ ഇരിക്കുന്നതിനും യഹോവ കല്പിച്ചു.

യഹോവയും ഇങ്ങനെ
സ്വസ്ഥതയിലേക്ക് പ്രവേശിച്ചതായി നാം കാണുന്നു.

” ആറു ദിവസംകൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിൽ ഉള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ടു യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു”
പുറപ്പാട് 20:11

” അപ്പോൾ അവരിൽ ഓരോരുത്തന്നും വെള്ളനിലയങ്കി കൊടുത്തു; അവരെപ്പോലെ
കൊല്ലപ്പെടുവാൻ
ഇരിക്കുന്ന സഹഭൃത്യന്മാരും സഹോദരന്മാരും വന്നുതികയുവോളം അല്പകാലം കൂടെ സ്വസ്ഥമായി പാർക്കേണം എന്നു അവർക്കു അരുളപ്പാടുണ്ടായി”
വെളിപ്പാടു 6:11

ദൈവത്തിൻ്റെ സ്വസ്ഥതയിലേക്ക്
പ്രവേശിക്കുന്നത് എങ്ങനെ എന്ന് ഉല്പത്തി പുസ്തകം നമ്മെ പഠിപ്പിക്കുന്നു.

1) പരിവർത്തനത്തിൻ്റെ
ആത്മാവു ഉണ്ടാകേണം

” ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചു
കൊണ്ടിരുന്നു”
ഉല്പത്തി 1:2

പരിവർത്തനം ഉണ്ടാകണമെങ്കിൽ
ദൈവത്തിൻ്റെ സ്വസ്ഥതയിലേക്ക് പ്രവേശിക്കണം. യേശുവിൻ്റെ ക്രൂശു മരണസമയത്ത് അനുതപിച്ച കള്ളനും,
യേശുവിൻ്റെ ഒറ്റ നോട്ടത്താൽ ഹ്യദയം നൊന്ത് അനുതപിച്ച പത്രൊസും, അനുതപിച്ച് പാപമോചനം നേടിയ ദാവീദും ഈ
സ്വസ്ഥതയീലേക്ക് പ്രവേശിച്ചവരാണ്.
പരിവർത്തനം അഥവാ മാനസാന്തരം നമ്മെ സ്വസ്ഥതയിലേക്ക് നയിക്കും.

2) വേർപ്പെട്ട ജീവിതം.

” ദൈവം വെള്ളങ്ങളുടെ മദ്ധ്യേ ഒരു വിതാനം ഉണ്ടാകട്ടെ; അതു വെള്ളത്തിന്നും വെള്ളത്തിന്നും തമ്മിൽ വേർപിരിവായിരിക്കട്ടെ എന്നു കല്പിച്ചു
ഉല്പത്തി 1:6

ഈ ലോകത്തിന് അനുരൂപപ്പെടാതെ നാം ഒരു വേറിട്ട ജീവിതം നയിക്കണം. സങ്കീർത്തനക്കാരൻ പറയുന്ന പോലെ
ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കരുത്. പാപികളുടെ വഴിയിൽ നിൽക്കരുത്. പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കരുത്.
യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിക്കയും അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കയും ചെയ്യണം. അങ്ങനെ ലോകത്തിൻ്റെ ഒഴുക്കിനനുസരിച്ച്
പോകാത്തവൻ ദൈവത്തിൻ്റെ സ്വസ്ഥതയിലേക്ക് പ്രവേശിക്കുന്നു.

3) ഫലം കായ്ക്കുന്ന അവസ്ഥയിലേക്ക്
എത്തണം.

ഫലം കായ്ക്കണം
എങ്കിൽ ആഴത്തിൽ വേരൂന്നണം.വിശ്വാസം
എന്ന ആഴമേറിയ വേരിനാൽ നാം
വളരണം.വ്യക്ഷം മുകളിലേക്ക് പടരണം.
പ്രത്യാശയാണ് നമ്മെ മുകളിലേക്ക് വളർത്തുന്നത്. വ്യക്ഷത്തിന് ശിഖിരങ്ങൾ വേണം. നമ്മിൽ സ്നേഹമാകുന്ന
ശിഖിരങ്ങൾ ഉണ്ടാകണം. അങ്ങനെ ഉള്ള വ്യക്ഷങ്ങൾ ഫലം കായ്ക്കും. സ്വസ്ഥതയുടെ അനുഭവത്തിലേക്ക്
പ്രവേശിക്കും.

4) വെളിച്ചത്തിൻ്റെ അനുഭവം.

” വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി.
വെളിച്ചം നല്ലതു എന്നു ദൈവം കണ്ടു. ദൈവം വെളിച്ചവും ഇരുളും തമ്മിൽ വേർപിരിച്ചു”
ഉല്പത്തി 1:3,4

വെളിച്ചമുള്ളവന് മാത്രമേ ദൈവത്തിൻ്റെ
സ്വസ്ഥത അനുഭവിക്കുവാൻ കഴിയുകയുള്ളു. നമ്മുടെ വെളിച്ചം യേശുവാകുന്നു.

5) കൂട്ടായ്മയുടെ അനുഭവം.

” വെള്ളത്തിൽ ജലജന്തുക്കളേയും പറവകളേയും ദൈവം കൂട്ടമായ് ജനിപ്പിച്ചു.

“ദൈവം വലിയ തിമിംഗലങ്ങളെയും വെള്ളത്തിൽ കൂട്ടമായി ജനിച്ചു ചരിക്കുന്ന അതതുതരം ജീവജന്തുക്കളെയും അതതു തരം പറവജാതിയെയും സൃഷ്ടിച്ചു; നല്ലതു എന്നു ദൈവം കണ്ടു”
ഉല്പത്തി 1:21

” അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറക്കിയും പ്രാർത്ഥന കഴിച്ചും പോന്നു”
അപ്പൊ.പ്രവ 2:42

ദൈവവും മനുഷ്യനും, മനുഷ്യനും, മനുഷ്യനും
തമ്മിൽ ഒരു കൂട്ടായ്മ വേണം.

6) നേരുള്ളവനാകണം.

ദൈവം തന്റെ സ്വരൂപത്തിലും സാദ്യശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു,
അവരെ ദൈവം നേരുള്ളവരായി സ്യഷ്ടിച്ചു. എന്നാൽ പാപം ചെയ്ത് അവർ തങ്ങളെ വഷളാക്കി.

ദൈവത്തിൻ്റെ സ്വസ്ഥതയിലേക്ക് പ്രവേശിക്കണമെങ്കിൽ
പാപങ്ങൾ ഏറ്റ് പറഞ്ഞ്
ശുദ്ധീകരണം പ്രാപിക്കണം.

ദൈവത്തിൻ്റെ സ്വസ്ഥതയിലേക്ക് പ്രവേശിക്കുവാൻ
ഉത്സാഹിക്കാം. ആയതിന് പരിവർത്തനം ഉള്ളവരായി, വേർപ്പെട്ട ജീവിതം ഉള്ളവരായി,
ഫലം
കായ്ക്കുന്നവരായി, വെളിച്ചമുള്ളവരായി,
കൂട്ടായ്മയുള്ളവരായി
നേരോടെ വസിക്കാം.
അങ്ങനെയുള്ളവർക്ക്
ലഭിക്കുന്നു നിത്യമായ സ്വസ്ഥത.

” ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും.അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും.
ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല”
വെളിപ്പാടു 21:3-5