യഹൂദ മതത്തിലെ ഒരു പ്രധാനപ്പെട്ട പെരുന്നാൾ ആണ് പെസഹാ പെരുന്നാൾ.പെസഹാ എന്ന വാക്കിനർത്ഥം “കടന്നുപോകൽ”
എന്നാണു.
മിസ്രയീം രാജാവിൻ്റെ ക്ഷണം അനുസരിച്ച്
ഇസ്രായേൽ കുടുംബം മിസ്രയീമിലേക്ക് യാത്രയാവുകയും അവിടെ താമസിക്കുകയും ചെയ്യുന്നു . പിന്നീട് ജോസഫിനെ അറിയാത്ത ഒരുവൻ അവിടെ രാജാവായി.
അവരുടെ സംഖ്യ വർധിച്ചപ്പോൾ അവർ വലിയ ശക്തിയായി തീരുമെന്ന് രാജാവ് ഭയപ്പെട്ടു. അവരെ അടിമവേല ചെയ്യിക്കുന്നു. 430 വർഷമുള്ള
ദുരിതപൂർണ്ണമായ ജീവിതം. അവരുടെ കണ്ണീർ യഹോവ കണ്ടു. ഈജിപ്തിലെ അടിമത്വത്തിൽ നിന്നും യിസ്രായേൽ ജനതയെ
യഹോവ മോചിപ്പിച്ചതിന്റെ ഓർമ്മ പുതുക്കലാണു യഹൂദന്മാരുടെ ഇടയിലെ പെസഹാ. ഈജിപ്തിൽ നിന്നും യിസ്രായേൽ മക്കളെ വിടുവിക്കുന്നതിനു യഹോവ പത്ത് ബാധകൾ അയച്ചു. അതിൽ അവസാനത്തെ ബാധയായിരുന്നു സംഹാരദൂതന്റെ കടന്നുവരവും
കടിഞ്ഞൂൽ സംഹാരവും.
യഹോവ മോശവഴി അവരോടു ഇപ്രകാരം അരുളിചെയ്തു.
“അനന്തരം മോശെ യിസ്രായേൽമൂപ്പന്മാരെ ഒക്കെയും വിളിച്ചു അവരോടു പറഞ്ഞതു: നിങ്ങൾ നിങ്ങളുടെ കുടുംബങ്ങൾക്കു ഒത്തവണ്ണം ഓരോ ആട്ടിൻകുട്ടിയെ തിരഞ്ഞെടുത്തു പെസഹയെ അറുപ്പിൻ.ഈസോപ്പുചെടിയുടെ ഒരു കെട്ടു എടുത്തു കിണ്ണത്തിലുള്ള രക്തത്തിൽ മുക്കി കിണ്ണത്തിലുള്ള രക്തം കുറമ്പടിമേലും കട്ടളക്കാൽ രണ്ടിന്മേലും തേക്കേണം; പിറ്റെന്നാൾ വെളുക്കുംവരെ നിങ്ങളിൽ ആരും വീട്ടിന്റെ വാതിലിന്നു പുറത്തിറങ്ങരുതു.
യഹോവ മിസ്രയീമ്യരെ ദണ്ഡിപ്പിക്കേണ്ടതിന്നു കടന്നുവരും; എന്നാൽ കുറുമ്പടിമേലും കട്ടളക്കാൽ രണ്ടിന്മേലും രക്തം കാണുമ്പോൾ യഹോവ വാതിൽ ഒഴിഞ്ഞു കടന്നു പോകും; നിങ്ങളുടെ വീടുകളിൽ നിങ്ങളെ ദണ്ഡിപ്പിക്കേണ്ടതിന്നു സംഹാരകൻ വരുവാൻ സമ്മതിക്കയുമില്ല.
ഈ കാര്യം നീയും പുത്രന്മാരും ഒരു നിത്യനിയമമായി ആചരിക്കേണം.
പുറപ്പാടു 12:21-24
ഒരു കാര്യവും കൂടി യഹോവ അവരോടു പറഞ്ഞു.
“ഈ കർമ്മം എന്തെന്നു നിങ്ങളുടെ മക്കൾ നിങ്ങളോടു ചോദിക്കുമ്പോൾ: മിസ്രയീമ്യരെ ദണ്ഡിപ്പിക്കയിൽ മിസ്രയീമിലിരുന്ന യിസ്രായേൽമക്കളുടെ വീടുകളെ ഒഴിഞ്ഞു കടന്നു നമ്മുടെ വീടുകളെ രക്ഷിച്ച യഹോവയുടെ പെസഹയാഗം ആകുന്നു ഇതു എന്നു നിങ്ങൾ പറയേണം. അപ്പോൾ ജനം കുമ്പിട്ടു നമസ്കരിച്ചു.
പുറപ്പാടു 12:26,27
ഈ പെസഹാ നമ്മുടെ യേശുവും ആചരിച്ചതായി നാല് സുവിശേഷകരും
രേഖപ്പെടുത്തുന്നു.
യിസ്രായേൽ ജനത്തിന്റെ കടന്നുപോക്കു രക്ഷക്കുവേണ്ടിയുള്ള കടന്നുപോക്കായിരുന്നു. എന്നാൽ
പുതിയനിയമകാലത്തെ പെസഹാ രക്ഷയിലേക്കുള്ള കടന്നുവരവാണു.
എല്ലാ രക്ഷയിലും യാഗമുണ്ടു.
യാഗമായി അർപ്പിക്കപ്പെടുന്നതു
ആട്ടിൻ കുട്ടിയാണു..
” ന്യായപ്രമാണപ്രകാരം ഏകദേശം സകലവും രക്തത്താൽ ശുദ്ധീകരിക്കപ്പെടുന്നു; രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല”.
എബ്രായർ 9:22
പുറപ്പാടു 29:21
ലേവ്യ 8:15
ലേവ്യ 17:11
പണ്ടു പാപശുദ്ധിക്കായി മ്യഗങ്ങളെ യാഗം കഴിച്ചു വന്നു.അബ്രാഹാം യഹോവയുടെ നിർദ്ദേശപ്രകാരം ഇസഹാക്കിനെ ബലികഴിപ്പാൻ കത്തി ഓങ്ങിയപ്പോൾ യിസഹാക്ക്
ഒരു ചോദ്യം ചോദിച്ചു.
“അപ്പോൾ യിസ്ഹാക്ക് തന്റെ അപ്പനായ അബ്രാഹാമിനോടു: അപ്പാ, എന്നു പറഞ്ഞതിന്നു അവൻ: എന്താകുന്നു മകനേ എന്നു പറഞ്ഞു. തീയും വിറകുമുണ്ടു; എന്നാൽ ഹോമയാഗത്തിന്നു ആട്ടിൻകുട്ടി എവിടെ എന്നു അവൻ ചോദിച്ചു.
ഉല്പത്തി 22:7
ഈ ചോദ്യത്തിന്റെ ഉത്തരം യോഹന്നാൻ സ്നാപകൻ യേശുവിനെ ചൂണ്ടികൊണ്ടു
പറഞ്ഞു
” ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു;
യോഹന്നാൻ 1:29
യിസ്രായേലിൻ്റെ പെസഹായും, യേശുവിൻ്റെ പെസഹായും തമ്മിൽ വലിയ വ്യത്യാസം ഉണ്ടായിരുന്നു. യിസ്രായേലിൻ്റെ പെസഹായിൽ
യാഗവസ്തുവും ,യാഗം അർപ്പിക്കുന്ന വ്യക്തിയും
രണ്ടായിരുന്നു. എന്നാൽ യേശുവിൻ്റെ പെസഹായിൽ
യാഗവസ്തുവും, യാഗം കഴിക്കുന്ന വ്യക്തിയും ഒരാളായിരുന്നു. യേശുവിൻ്റെ തീൻമേശയാണ് യേശുവിൻ്റെ പെസഹാ.
ഈ പെസഹാ ശരീരം പകുത്തുനൽകുന്നതിൻ്റെ
ശുശ്രൂഷയായിരുന്നു. സ്വന്തം രക്തം ചിന്തുന്നതിൻ്റെ പെസഹായായിരുന്നു.
പെസഹാ സകലബലികളുടേയും
പൂർത്തീകരണമാണു. അതു പാപത്തിൽ നിന്നുമുള്ള കടന്നുപോക്കാണു..
രക്ഷയിലേക്കുള്ള കടന്നുവരവാണു..
യേശുവും ശിഷ്യന്മാരും പെസഹാ
ആഘോഷിച്ചു. യേശുഭക്ഷണത്തിനു
മുൻപ് എല്ലാവരുടേയും
പാദങ്ങൾ കഴുകിചുംബിച്ചു.അതിൽ
തന്നെ ഒറ്റി കൊടുക്കുവാൻ പോകുന്ന യൂദായും ഉണ്ടായിരുന്നു. സ്നേഹത്തിൻ്റെ
വലിയൊരു കല്പന അവർക്ക് ൽകി.
” നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു പുതിയോരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം”
യോഹന്നാൻ 13:34
യേശുവിൻ്റെ പെസഹാ സ്നേഹത്തിൻ്റേയും എളിമയുടെയും, വിനയത്തിൻ്റേയും, മുറിച്ചു നൽകുന്നതിൻ്റേയും
പങ്കുവയ്ക്കലിൻ്റേയും
പെസഹാ ആയിരുന്നു. ആ പെസഹാ വഴി യേശു മഹത്തായ
ദൂതു നൽകി. സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങിവന്ന അപ്പമാണു താനെന്നും, താൻ മാനവകുലത്തിനുവേണ്ടി നുറുക്കപ്പെടുവാൻ പോകുന്നുവെന്ന മഹനീയ സന്ദേശവും ശിഷ്യർക്കു നൽകി..
” പിന്നെ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവർക്കു കൊടുത്തു: “ഇതു നിങ്ങൾക്കു വേണ്ടി നല്കുന്ന എന്റെ ശരീരം; എന്റെ ഓർമ്മെക്കായി ഇതു ചെയ്‍വിൻ ”എന്നു പറഞ്ഞു.അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും കൊടുത്തു: “ഈ പാനപാത്രം നിങ്ങൾക്കു വേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയനിയമം ആകുന്നു.
ലൂക്കോസ് 22:19,20
യേശുവാകുന്ന കുഞ്ഞാടു നമുക്കായി ബലിയായ് തീർന്നതോടെ സകല ബലികളുടേയും പൂർത്തീകരണമായി.
ക്രൂശിൽ ചൊരിഞ്ഞ കുഞ്ഞാടിന്റെ രക്തം സകല പാപങ്ങളേയും മോചിപ്പിക്കുന്നു.
ക്രിസ്തു രക്തം ചൊരിഞ്ഞതു
വഴി സകലപാപത്തിനും പരിഹാരമായി. ആ രക്തം വഴി
വലിയ വീണ്ടെടുപ്പു സാദ്ധ്യമായി.
“വ്യർത്ഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പിൽനിന്നു നിങ്ങളെ വീണ്ടെടുത്തിരിക്കുന്നതു പൊന്നു, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല, ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തംകൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ.
1പത്രോസ് 1:18,19
യിസ്രായേൽ ജനത്തിനു കട്ടിളയിലെ കുഞ്ഞാടിന്റെ
രക്തം രക്ഷ നൽകിയെങ്കിൽ
നമുക്കു സാക്ഷാൽ യേശുവിന്റെ രക്തം സൗജന്യമായ രക്ഷ നൽകുന്നു.
ആ രക്തം എല്ലാവർക്കും ജാതിമതഭേദമെന്യ നൽകപ്പെട്ടിരിക്കുന്നു…പാപജീവിതത്തിനുള്ള പരിഹാരം നമ്മുടെ
സമ്പത്തോ, സ്ഥാനമാനങ്ങളോ,
നേർച്ചകാഴ്ച്ചകളോ അല്ല. കർത്താവിന്റെ രക്തമാണു..ആ രക്തം നമ്മുടെ ഹ്യദയത്തിന്റെ വാതിലിൽ പുരട്ടിയോ? കുഞ്ഞാടിന്റെ ആ രക്തത്താൽ
നാം കുളിച്ചോ? ശുദ്ധിയായ് തീർന്നുവോ? നമ്മുടെ പാപങ്ങൾ എത്ര കടുംചുവപ്പായാലും ഹിമം പോലെ വെളുപ്പിക്കാൻ കഴിവുള്ളതാണു
ആ രക്തം…പെസഹാ… യേശുവിൻ്റെ രക്ഷയിലേക്കുള്ള കടന്നുവരവിൻ്റെ ദിനം…
ആ പുണ്യദിനത്തെ ഓർത്തു നമുക്കു പാടാം.
പെസഹാ-യാൽ പെസഹാടിനെ
നീ-ക്കിയ മശിഹാ..
മോദി-പ്പിച്ചരുളുക
ക്യപ നിൻ,
പെസഹായാൽ…