FELLOWSHIP OF GOD MINISTRY

PREACH GOSPEL & SALVATION FOR THE LOST

ദൈവം ഒരവധി വച്ചെങ്കിൽ കൊള്ളാമായിരുന്നു

“കൊള്ളാമായിരുന്നു” എന്ന പദം എട്ടു തവണ ഇയ്യോബ് പറഞ്ഞതായി
നാം ഇയ്യോബിൻ്റെ പുസ്തകത്തിൽ വായിക്കുന്നു.

1) “അയ്യോ എന്റെ വാക്കുകൾ ഒന്നു എഴുതിയെങ്കിൽ, ഒരു പുസ്തകത്തിൽ കുറിച്ചുവെച്ചെങ്കിൽ കൊള്ളായിരുന്നു”
ഇയ്യോബ് 19:23

2) “അവയെ ഇരിമ്പാണിയും ഈയവുംകൊണ്ടു പാറയിൽ സദാകാലത്തേക്കു കൊത്തിവെച്ചെങ്കിൽ കൊള്ളായിരുന്നു”
ഇയ്യോബ് 19:24

3) “അവനെ എവിടെ കാണുമെന്നറിഞ്ഞെങ്കിൽ കൊള്ളായിരുന്നു; അവന്റെ ന്യായാസനത്തിങ്കൽ ഞാൻ ചെല്ലുമായിരുന്നു”
ഇയ്യോബ് 23:3

4) “അയ്യോ പണ്ടത്തെ മാസങ്ങളിലെപ്പോലെ ദൈവം എന്നെ കാത്തുപോന്ന നാളുകളിലെപ്പോലെ ഞാൻ ആയെങ്കിൽ കൊള്ളായിരുന്നു”
ഇയ്യോബ് 29:2

5) “എന്റെ മക്കൾ എന്റെ ചുറ്റും ഇരിക്കയും ചെയ്ത എന്റെ ശുഭകാലത്തിലെ
പ്പോലെ ഞാൻ ആയെങ്കിൽ കൊള്ളായിരുന്നു”
ഇയ്യോബ് 29:5

6) ” അയ്യോ, എന്റെ സങ്കടം കേൾക്കുന്നവൻ ഉണ്ടായിരുന്നുവെങ്കിൽ കൊള്ളായിരുന്നു”.
ഇയ്യോബ് 31:35-ാം വാക്യം ആദ്യഭാഗം

7) “എന്റെ പ്രതിയോഗി എഴുതിയ അന്യായരേഖ കിട്ടിയെങ്കിൽ കൊള്ളായിരുന്നു”.
ഇയ്യോബ് 31:35-ാം വാക്യം അവസാനഭാഗം

8) “നീ എന്നെ പാതാളത്തിൽ മറെച്ചുവെക്കയും നിന്റെ കോപം കഴിയുവോളം എന്നെ ഒളിപ്പിക്കയും എനിക്കു ഒരവധി നിശ്ചയിച്ചു എന്നെ ഓർക്കുകയും
ചെയ്തുവെങ്കിൽ കൊള്ളായിരുന്നു”
ഇയ്യോബ് 14:13

തീവ്രമായ കഷ്ടപ്പാടുകളിലൂടെ
കടന്നുപോയ ഇയ്യോബ്
തൻ്റെ ശോധനകൾക്ക്
അവസാനമില്ലേ എന്നാലോചിച്ച് ഇപ്രകാരം
എട്ട് കാര്യങ്ങൾ പറഞ്ഞു.
ഇവയെല്ലാം ആഴമേറിയ അർത്ഥങ്ങൾ ഉൾകൊള്ളുന്നവയാണ്.

ഇയ്യോബിൻ്റെ വേദനകൾക്ക് ഒരവധി ഉണ്ടാകുകയില്ലേ എന്ന് ഇയ്യോബ് ചിന്തിക്കുന്നു.
തീർച്ചയായും സകല കഷ്ടപ്പാടുകൾക്കും
ദൈവം ഒരവധി വച്ചിട്ടുണ്ട്. ദൈവത്തിൻ്റെ
വാഗ്ദത്തങ്ങൾക്ക് ഒരവധി ഉണ്ട്. എന്നാൽ
ദൈവമക്കൾ അറിയേണ്ട ഒരു സത്യം വാഗ്ദത്തം ദൈവം നിശ്ചയിച്ച അവധിക്കു ശേഷം സംഭവിക്കും എന്നതാണ്. അബ്രാഹാമിന് നൽകിയ
വാഗ്ദത്തത്തിനും ഒരവധി
ദൈവത്തിന് ഉണ്ടായിരുന്നു.

” അബ്രാഹാമിന്റെ വാർദ്ധക്യത്തിൽ ദൈവം അവനോടു അരുളിച്ചെയ്തിരുന്ന അവധിക്കു സാറാ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു”ഉല്പത്തി 21:2

ജീവിതത്തിൽ വേദനകളിലൂടെ കടന്നുപോയപ്പോൾ ഇയ്യോബ് പറയുകയാണ്
കഷ്ടങ്ങൾക്ക് ഒരവധി
നിശ്ചയിച്ച്, തന്നെ ഓർക്കേണമേ എന്ന്.
ജീവിതത്തിലെ കഷ്ടങ്ങൾക്ക് ഒരു അവസാനമില്ലേ എന്ന് പറഞ്ഞു നാം ആകുലപ്പെടാറുണ്ടോ?

” അവകാശി സർവ്വത്തിന്നും യജമാനൻ എങ്കിലും ശിശു ആയിരിക്കുന്നേടത്തോളം ദാസനെക്കാൾ ഒട്ടും വിശേഷതയുള്ളവനല്ല,
പിതാവു നിശ്ചയിച്ച അവധിയോളം രക്ഷകന്മാർക്കും ഗൃഹവിചാരകന്മാർക്കും കീഴ്പെട്ടവനത്രേ എന്നു ഞാൻ പറയുന്നു”
ഗലാത്യർ 4:1,2

നാം ആത്മീയമായ ശിശുത്വം വിട്ട്
ആത്മീകമായ പക്വതയിലേക്ക്
കടക്കുന്നതുവരെയാണ് ദൈവത്തിൻ്റെ അവധി. നാം വാഗ്ദത്തം പ്രാപിക്കണം എങ്കിൽ നാം പൂർണ്ണരാകണം. ആയതിന് ദൈവം ചില അവധികൾ നമ്മുടെ ജീവിതത്തിൽ നൽകും. പിതാവിൻ്റെ അവകാശത്തിലേക്ക്
ഒരു കുഞ്ഞിനെ പിതാവ് കടത്തിവിടുന്നത് അത് കൈകാര്യം ചെയ്യുവാനുള്ള പക്വത അവൻ കൈവരിക്കുമ്പോഴാണ്.
ദൈവം നിശ്ശബ്ദനായി
ഇരിക്കുന്നതും അവധി
വയ്ക്കുന്നതും നാം ക്രമീകരിക്കപ്പെടുവാനും
ശക്തീകരിക്കപ്പെടുവാനും ആണ്. കഷ്ടങ്ങൾക്കും
പ്രയാസങ്ങൾക്കും നിശ്ചയമായും ദൈവം ഒരവധി വച്ചിട്ടുണ്ട്.

ദാവീദിൻ്റെ കാലത്ത് ദൈവം പാപത്തിൻ്റെ ശിക്ഷയായി രാജ്യത്ത് നിശ്ചയിച്ച അവധിവരെ ഒരു മഹാമാരി അയച്ചു. ദാൻ മുതൽ ബേർ-ശേബവരെ ജനത്തിൽ എഴുപതിനായിരം പേർ മരിച്ചുപോയി.ആ മഹാമാരിക്ക് ദൈവം
ഒരവധി വച്ചിരുന്നു.

“ദൈവദൂതൻ യെരൂശലേമിനെ ബാധിപ്പാൻ അതിന്മേൽ കൈനീട്ടിയപ്പോൾ യഹോവ അനർത്ഥത്തെക്കുറിച്ചു അനുതപിച്ചു ജനത്തിൽ നാശം ചെയ്യുന്ന ദൂതനോടു: മതി, നിന്റെ കൈ പിൻവലിക്ക എന്നു കല്പിച്ചു”
2 ശമുവേൽ 24:16

എത്ര വലിയ പ്രതികൂലങ്ങൾ നേരിട്ടാലും പരീക്ഷകൾക്കും ശോധനകൾക്കും, കഷ്ടപ്പാടുകൾക്കും
വേദനകൾക്കും ദൈവം ഒരവധി വച്ചിരിക്കുന്നു.
ഇയ്യോബിൻ്റെ കഷ്ടങ്ങൾക്കു ദൈവം വച്ച അവധി ദൈവത്തിൻ്റെ തക്കസമയത്ത് മാറ്റി. ഇരട്ടി അനുഗ്രഹങ്ങൾ ദൈവം ഇയ്യോബിന് നൽകി. ജീവിതത്തിലെ സകല കഷ്ടപ്പാടുകളും മാറും. ദൈവവാഗ്ദത്തം നിറവേറപ്പെടുക തന്നെ ച്ചെയും. ദൈവത്തിൻ്റെ തക്കസമയത്തിനായി കാത്തിരിക്കുക.

” ദർശനത്തിന്നു ഒരു അവധിവെച്ചിരിക്കുന്നു; അതു സമാപ്തിയിലേക്കു ബദ്ധപ്പെടുന്നു; സമയം തെറ്റുകയുമില്ല; അതു വൈകിയാലും അതിന്നായി കാത്തിരിക്ക; അതു വരും നിശ്ചയം; താമസിക്കയുമില്ല”
ഹബക്കൂക്‍ 2:3

യേശുവിന്റെ അടുക്കൽ വന്നാൽ

“പിതാവു എനിക്കു തരുന്നതു ഒക്കെയും എന്റെ അടുക്കൽ വരും; എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും തള്ളിക്കളകയില്ല. “
യോഹ 6:37

യേശുവിന്റെ അടുക്കൽ വരുവാൻ യോഗ്യതയുള്ളവരായി
ശിശുക്കളെ യേശു കണ്ടു. അതിനാൽ ശിശുക്കളെ തൻ്റെ അടുക്കലേക്കു കൊണ്ടുവരുമ്പോൾ തടഞ്ഞവരോടു യേശു പറഞ്ഞു.

” ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടെതല്ലോ.” മർക്കൊസ് 10:14

ശിശുക്കളുടെ മനസ്സുപോലെ നിഷ്കളങ്ക ഹ്യദയത്തോടെ വരുന്നവർക്കു ദൈവം സ്വർഗ്ഗരാജ്യം വാഗ്ദത്തം ചെയ്യുന്നു.യേശുവിന്റെ അടുക്കൽ വന്നാൽ
ലഭിക്കുന്ന ധാരാളം ഗുണങ്ങൾ ഉണ്ടു.

1)യേശുവിന്റെ അടുക്കൽ വരുന്നവരെ യേശു ആശ്വസിപ്പിക്കുന്നു.

” അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. മത്തായി 11:28

കുടുംബത്തിൽ പിതാവിനേയും മാതാവിനേയും ജോലികാര്യങ്ങളിൽ സഹായിച്ച യേശുവിനു അദ്ധ്വാനത്തിന്റെ വിലയറിയാം. ഭാരം ചുമക്കുന്നവരുടെ വേദനയും അറിയാം. ഇന്നു ധനവാന്മാർ
ദരിദ്രരെ മാറ്റി നിറുത്തുന്നു. എന്നാൽ യേശു ദരിദ്രരുടെ അടുക്കലേക്കിറങ്ങി വരുന്നു. ആരോഗ്യമുള്ളവർ രോഗികളെ
മാറ്റി നിറുത്തുന്നു. എന്നാൽ യേശു രോഗികളെ ച്ചേർത്തു പിടിച്ചു. തൻ്റെ അടുക്കൽ നിലവിളിച്ചു വന്ന കുഷ്ഠരോഗിയേയും ഭൂതഗ്രസ്തനേയും, കുരുടനേയും
മുടന്തനേയും, അനാഥരേയും ആലംബഹീനരേയും യേശു തള്ളികളഞ്ഞില്ല. യേശുവിൻ്റെ
അടുക്കൽ വന്ന പാപികളേയും
യേശു കൈവിട്ടില്ല. യേശു പാപത്തെ വെറുത്തു പാപിയെ സ്നേഹിച്ചു.

2) യേശുവിൻ്റെ അടുക്കൽ വരുന്നവർക്കു യേശു ജീവൻ
നൽകുന്നു.

“എങ്കിലും ജീവൻ പ്രാപിക്കേണ്ടതിന്നു എന്റെ അടുക്കൽ വരുവാൻ നിങ്ങൾക്കു മനസ്സില്ല”. യോഹ 5:40

യേശുവിന്റെ അടുക്കൽ വരുന്നവർക്കു സമ്യദ്ധിയായ
ജീവൻ ലഭിക്കുന്നു.

‘ മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളൻ വരുന്നില്ല; അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നതു.
യോഹന്നാൻ 10:10

3) യേശുവിന്റെ അടുക്കൽ വരുന്നവനെ യേശു ഉയിർപ്പിക്കുന്നു.

“എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും.
യോഹന്നാൻ 6:44

4) യേശുവിന്റെ അടുക്കൽ വരുന്നവൻ്റെ ഉള്ളിൽ നിന്നും
ജീവജലത്തിൻ്റെ നദികൾ ഒഴുകും. അവൻ വിശപ്പും ദാഹവും അറികയില്ല.

“എന്റെ അടുക്കൽ വരുന്നവന്നു വിശക്കയില്ല; എന്നിൽ വിശ്വസിക്കുന്നവന്നു ഒരു നാളും ദാഹിക്കയുമില്ല.” യോഹ 6:35

“ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ.
എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽനിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും” എന്നു വിളിച്ചു പറഞ്ഞു.
യോഹ 7:37,38

നാം ദൈവത്തിനോടു അടുത്തു ചെന്നാൽ അവൻ നമ്മോടു അടുത്തു വരും.

“ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും. യാക്കോബ് 4:8

5) യേശുവിനോടു അടുത്തു വന്നാൽ യേശു നമുക്കു വേണ്ടി
പക്ഷവാദം ചെയ്യുകയും പൂർണ്ണമായി രക്ഷ നൽകുകയും ചെയ്യും.

“അതുകൊണ്ടു താൻമുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്‍വാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു.
എബ്രായർ 7:25

6) യേശുവിന്റെ അടുക്കൽ വന്നാൽ കരുണയും ക്യപയും
യേശു വാരി കോരി തരുന്നു.

ആ ക്യപാസനം
ജാതിമതഭേദമന്യേ സർവ്വർക്കായും തുറന്നു കിടക്കുന്നു. യേശുവിന്റെ അടുക്കൽ ആർക്കും എപ്പോൾ വേണമെങ്കിലും കടന്നു വരാം. യേശുവിനു മുഖപക്ഷമില്ല. തൻ്റെ അടുക്കൽ വരുന്നവരെ
മാറോടണയ്ക്കുവാൻ നമ്മുടെ യേശു നാഥൻ കടന്നുവരും.

“അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലുക. എബ്രായർ 4:16

നടുവാനും, പണിയുവാനും,പൊളിക്കുവാനും

നമുക്കുള്ള സകലവും ദൈവത്തിന്റെ ദാനമായിരിക്കെ
ദാനമല്ല എന്നു ചിന്തിച്ചു അഹങ്കരിക്കുന്നവരാണു മിക്കവരും. യഹോവയുടെ വചനം ശ്രദ്ധിക്കു

“ഞാൻ പണിതതു ഞാൻ തന്നേ ഇടിച്ചുകളയുന്നു; ഞാൻ നട്ടതു ഞാൻ തന്നേ പറിച്ചുകളയുന്നു;
യിരെമ്യാവു 45:4

വിലാപത്തിൻ്റെ
പ്രവാചകനായിട്ടാണു യിരെമ്യാവു
അറിയപ്പെടുന്നതു. യിരെമ്യാവിൻ്റെ കൂടെ നടന്നു ശുശ്രൂഷ ചെയ്ത ബാരൂക്കിനു
ഒരുപാടു വേദനകളും ആവലാതികളും ഉണ്ടായിരുന്നു.
ആ ആവലാതിക്കും, ഞരക്കത്തിനും, ദു:ഖത്തിനും ഉള്ള
മറുപടി, ദൈവം യിരെമ്യാ പ്രവാചകനിലൂടെ നൽകുന്നു.
ആ മറുപടിയാണു മുകളിൽ
പ്രതിപാദിച്ചിരിക്കുന്നതു.ഈ വചനം നമ്മെ വലിയ സത്യം പഠിപ്പിക്കുന്നു. നാമാകുന്ന മുന്തിരി വള്ളിയെ എവിടെ നടണമെന്ന് നിശ്ചയിക്കുന്നത് ദൈവമാണ്.ചെത്തി വെടിപ്പാക്കുന്നത് എപ്പോഴാണ് എന്ന് നിശ്ചയിക്കുന്നത് ദൈവമാണ്. എത്രമാത്രം
ചെത്തണമെന്ന് നിശ്ചയിക്കുന്നതും ദൈവമാണ്. അത് നമ്മെ വേദനിപ്പിക്കുവാൻ അല്ല.
ദൈവം ആരുടേയും വേദനകൾ കൂട്ടുന്നവനല്ല. സകല വേദനകളുടേയും ദു:ഖത്തിൻ്റേയും പുറകിൽ ദൈവത്തിനു ഒരു വലിയ പദ്ധതി
വെളിപ്പെടുത്തുവാനുണ്ടു.

ദൈവത്തിനു നടുവാനും,
പണിയുവാനും, പൊളിക്കുവാനും
അവകാശമുണ്ടു. എന്തിനാണു
ദൈവം നട്ടതു പറിക്കുന്നതു?
എന്തിനാണു ദൈവം പണിതതു
പൊളിക്കുന്നതു? എന്നു നാം ചോദിച്ചേക്കാം.
നിന്റെ ഉടയവനായ ദൈവത്തിനറിയാം
അതു കൂടുതൽ ഫലഭൂയിഷ്ഠമായി നിന്നെ വളർത്താനാണെന്നു. ഉടയവനറിയാം നീ കൂടുതൽ മനോഹരമായി
പണിയപ്പെടാൻ പോകയാണെന്നു.

ഒരു ഭവനത്തിന്റെ ഉടമസ്ഥൻ വീടു
പണിത്
കൊണ്ടിരിക്കുമ്പോൾ
താൻ ഉദ്ദേശിച്ച രീതിയിൽ ആ ഭവനം പണിയപെട്ടില്ല, കുറേകൂടി
മനോഹരമാക്കാം
ആയിരുന്നു എന്നു തോന്നുമ്പോൾ ഭവനത്തിന്റെ പൂമുഖമോ, അടുക്കളയോ, കുളിമുറിയോ ഇടിച്ചുകളഞ്ഞു, വീണ്ടും കൂടുതൽ മനോഹരമായി പണിയുന്നതു കണ്ടിട്ടുണ്ടു. അങ്ങനെ ഇടിച്ചുകളയുമ്പോൾ എന്തിനാണു
അതു ചെയ്തതെന്നു ആരും ചോദിക്കയില്ല. കാരണം അയാൾ
ആ ഭവനത്തിന്റെ യജമാനനാണു. ഇടിക്കുവാനും
പണിയുവാനും അവകാശമുള്ള
ഒരേ ഒരു വ്യക്തി ഭവനത്തിൻ്റെ ഉടയവനാണ്. നമ്മുടെ ദൈവമാണു നമ്മുടെ ശരീരമാകുന്ന ഭവനത്തിന്റെ അവകാശി.
നമ്മുടെ ശരീരം ദൈവത്തിൻ്റെ മന്ദിരമാണ്. ദൈവീക പദ്ധതിക്കനുസ്യതമായി നാം
പണിയപ്പെട്ടില്ലെങ്കിൽ അതു ഇടിച്ചു കളഞ്ഞു മനോഹരമായി പണിയാൻ, നമ്മെ ഒന്നുമില്ലായ്മയിൽ മെനെഞ്ഞെടുത്ത ദൈവത്തിനു
അവകാശമുണ്ടു. കാരണം നാം
ഓരോരുത്തരെ കുറിച്ചും ദൈവത്തിനു വലിയ പദ്ധതികൾ ഉണ്ടു. യിരെമ്യാ പ്രവാചകൻ തന്നെ അതു പ്രതിപാദിക്കുന്നു.

” നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു; അവ തിന്മെക്കല്ല നന്മെക്കത്രേയുള്ള നിരൂപണങ്ങൾ എന്നു യഹോവയുടെ അരുളപ്പാടു.
യിരെമ്യാവു 29:11

യശയ്യാപ്രവാചകനും
ദൈവീകപദ്ധതിയെ കുറിച്ചു ഇങ്ങനെ രേഖപ്പെടുത്തി.

“എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; നിങ്ങളുടെ വഴികൾ എന്റെ വഴികളുമല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.
ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ എന്റെ വഴികൾ നിങ്ങളുടെ വഴികളിലും എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളിലും ഉയർന്നിരിക്കുന്നു.
യശയ്യാവു 55:8,9

കുശവൻ പാത്രങ്ങൾ മെനയുമ്പോൾ ചീത്തയായവയെ ഉപേക്ഷിച്ച് കളയുന്നില്ല. അവയെ വീണ്ടും ചവിട്ടി കുഴച്ച് അവയെ മനോഹരമായ പാത്രങ്ങളായി കുശവൻ മാറ്റുന്നു. കുശവൻ്റെ കരങ്ങളിൽ സമർപ്പിക്കപ്പെടാത്ത ഒരു പാത്രവും മനോഹര പാത്രമായി തീരുന്നില്ല.

“കുശവൻ കളിമണ്ണുകൊണ്ടു ഉണ്ടാക്കിയ പാത്രം അവന്റെ കയ്യിൽ ചീത്തയായിപ്പോയി; എന്നാൽ കുശവൻ അതിനെ തനിക്കു തോന്നിയതുപോലെ മറ്റൊരു പാത്രമാക്കിത്തീർത്തു.
യിസ്രായേൽഗൃഹമേ, ഈ കുശവൻ ചെയ്തതുപോലെ എനിക്കു നിങ്ങളോടു ചെയ്‍വാൻ കഴികയില്ലയോ എന്നു യഹോവയുടെ അരുളപ്പാടു; യിസ്രായേൽഗൃഹമേ, കളിമണ്ണു കുശവന്റെ കയ്യിൽ ഇരിക്കുന്നതുപോലെ നിങ്ങൾ എന്റെ കയ്യിൽ ഇരിക്കുന്നു”
യിരേമ്യാവു 18:4,6

ദൈവത്തിനു നമ്മെ കുറിച്ചു ഉന്നത പദ്ധതികൾ ഉണ്ടു. നാം
ആരാകണം, നമ്മുടെ മക്കൾ ആരാകണം എന്നു ദൈവം
മുൻകൂട്ടി നിശ്ചയിച്ചു വച്ചിട്ടുണ്ടു. അവൻ പറിച്ചുകളയാം, തകർത്തുകളയാം.
എന്നാൽ
കൂടുതൽ മനോഹരമായി പണിയും..ആ ദൈവീക പദ്ധതി വെളിപ്പെട്ടു കിട്ടുവാനും
ദൈവീകപദ്ധതിക്ക്
അനുസ്യതമായി
പണിയപ്പെടുവാനും നമ്മേയും
നമുക്കുള്ള സകലത്തേയും സ്രഷ്ടാവിൽ സമർപ്പിക്കാം..

വരുവാനുള്ളവൻ നിശ്ചയമായുംവരും. അവസാനത്തോളം സഹിച്ചു നില്പിൻ

വേദപുസ്തകം പ്രതീക്ഷയുടെ
പുസ്തകമാണു. കാത്തിരിപ്പിന്റെ
പുസ്തകമാണു.
നമ്മുടെ കർത്താവു എത്രയും വേഗം വരും. അതിനു മുൻപേ നാം ഒന്നും വിധിക്കരുതു. ഇനി രക്ഷയില്ലെന്നു പറയരുതു.
നാം എത്രനാൾ കാത്തിരിക്കേണം.

1) നമ്മുടെ കർത്താവു വരുവോളം.

കർത്താവിനു വേണ്ടി ധീരമായി പോരാടിയ പൗലൊസ് അപ്പൊസ്തലനു പല ന്യായവിസ്താരങ്ങളും നേരിടേണ്ടി വന്നു. പൗലൊസിന്റെ
നേരെ പല കുറ്റാരോപണങ്ങളും
ഉണ്ടായി. എന്നാൽ പൗലൊസിനു
ഒരു പ്രതീക്ഷ
ഉണ്ടായിരുന്നു.
എൻ്റെ കർത്താവു വരും. അതിനാൽ പൌലൊസ് കൊരിന്ത്യ സഭക്കു ലേഖനം എഴുതിയപ്പോൾ ഇപ്രകാരം എഴുതി.

“ആകയാൽ കർത്താവു വരുവോളം സമയത്തിന്നു മുമ്പെ ഒന്നും വിധിക്കരുതു; അവൻ ഇരുട്ടിൽ മറഞ്ഞിരിക്കുന്നതു വെളിച്ചത്താക്കി ഹൃദയങ്ങളുടെ ആലോചനകളെ വെളിപ്പെടുത്തും; അന്നു ഓരോരുത്തന്നു ദൈവത്തിങ്കൽനിന്നു പുകഴ്ച ഉണ്ടാകും. 1കൊരിന്ത്യർ 4:5

2) ഉയരത്തിൽ നിന്നും ശക്തി ലഭിക്കുവോളം.

” എന്റെ പിതാവു വാഗ്ദത്തം ചെയ്തതിനെ ഞാൻ നിങ്ങളുടെമേൽ അയക്കും. നിങ്ങളോ ഉയരത്തിൽനിന്നു ശക്തി ധരിക്കുവോളം നഗരത്തിൽ പാർപ്പിൻ ”എന്നും അവരോടു പറഞ്ഞു.
ലൂക്കോസ് 24:49

ഉയരത്തിൽ നിന്നും ശക്തി ലഭിച്ച
ശിഷ്യർ യരുശലേമിൽ മാത്രം ഒതുങ്ങി നിന്നില്ല. അവർ യഹൂദയിൽ എല്ലായിടത്തും
പുറജാതികളുടെ ഇടമായ ശമര്യയിലും ഭൂമിയുടെ അറ്റത്തോളം ദൈവത്തിന്റെ സാക്ഷികളായി.നമ്മെ നാമായിരിക്കുന്ന പ്രതിസന്ധികളിൽ നിന്നും, പരിമിതികളിൽ നിന്നും, വിടുവിച്ചു
വിശാലമായ ലോകത്തിലേക്കു
നയിച്ച് യേശുവിന്റെ സാക്ഷിയായി ദൈവം ഉയർത്തും. ആയതിനു ഉയരത്തിൽ നിന്നും
ശക്തി ലഭിക്കുവോളം കാത്തിരിക്കേണം.

3) ഉയരത്തിൽ നിന്നും ആത്മാവിനെ പകരുവോളം
കാത്തിരിക്കേണം.

” ഉയരത്തിൽനിന്നു ആത്മാവിനെ നമ്മുടെമേൽ പകരുവോളം തന്നേ; അപ്പോൾ മരുഭൂമി ഉദ്യാനമായിത്തീരും; ഉദ്യാനം വനമായി എണ്ണപ്പെടും.”
യശയ്യാവു 32:15

ഇപ്പോൾ ജീവിതം ഒരു മരുഭൂമിയായിരിക്കാം. ഭവനങ്ങളിൽ മുള്ളും പറക്കാരയും മുളെച്ചു നിൽക്കുന്നുണ്ടാകാം..
അവ നമ്മെ കുത്തി നോവിക്കുന്നുണ്ടാകാം. എന്നാൽ പഴിപറയാതെ
ക്ഷമയോടെ, വിശുദ്ധിയോടെ കാത്തിരുന്നാൽ ഉയരത്തിൽ
നിന്നും ദൈവം ആത്മാവിനെ
പകർന്നു ശക്തി തരും. അപ്പോൾ മുള്ളും പറക്കാരയും ആത്മാവിന്റെ തീയ്യിൽ വെന്തെരിയും. അവിടം
സന്തോഷം നൽകുന്ന
പൂങ്കാവനമാകും.

4) ക്യപലഭിക്കുവോളം കാത്തിരിക്കേണം.

വേഴാമ്പൽ വെള്ളത്തിനായി കാത്തിരിക്കുന്നതുപോലെ ഉയരത്തിൽ നിന്നും ക്യപയുടെ
നീർച്ചാലുകൾ ഒഴുകി വരുന്നതുവരെ കാത്തിരിക്കുക.നിന്ദകളും
പരിഹാസങ്ങളും, കുത്തുവാക്കുകളും, അവഗണനയും , പരിഹാസവും
നേരിടുമ്പോൾ അവയെല്ലാം സഹിച്ച്,
ലോകത്തെ ജയിച്ചവനായ ക്രിസ്തുവിലേക്കു
ക്യപ ലഭിക്കുവോളം നോക്കി കൊണ്ടിരിക്കുക.

” ദാസന്മാരുടെ കണ്ണു യജമാനന്റെ കയ്യിലേക്കും ദാസിയുടെ കണ്ണു യജമാനത്തിയുടെ കയ്യിലേക്കും എന്നപോലെ ഞങ്ങളുടെ കണ്ണു ഞങ്ങളുടെ ദൈവമായ യഹോവയിങ്കലേക്കു, അവൻ ഞങ്ങളോടു കൃപചെയ്യുവോളം നോക്കി
ക്കൊണ്ടിരിക്കുന്നു.
123-ാം സങ്കീ 2-ാം വാക്യം.

പ്രാർത്ഥനയിൽ ക്ഷീണിച്ചുപോകരുതു.
കർത്താവു
വരുവോളം, ഉയരത്തിൽ നിന്നും ശക്തി
ലഭിക്കുവോളം , ക്യപലഭിക്കുവോളം കാത്തിരിക്കേണം. ക്യപയും ശക്തിയും ലഭിക്കുവാൻ വചനമാകുന്ന വാൾ കരങ്ങളിലേന്താം. നിരാശയുടെ
കരിതിരികൾ ജീവിതത്തിൽ നിന്നും തുടച്ചുമാറ്റാം..
ഭവനങ്ങളിലെ വേദന നൽകുന്ന മുള്ളുകളേയും
പറക്കാരയേയും തീജ്വാലയാകുന്ന വചനത്താൽ
ഭസ്മീകരിക്കാം.
പരിശുദ്ധാത്മാകുന്ന എണ്ണയാൽ
നാമാകുന്ന വിളക്കിനെ
പ്രശോഭിതമാക്കി തണ്ടിന്മേൽ
വച്ച വിളക്കായി
മറ്റുളളവർക്കു പ്രകാശം പകർന്നു
മുന്നോട്ടു പോകാം.. യേശു
വരുവോളം ദീർഘക്ഷമയോടെ
പ്രത്യാശയോടെ കാത്തിരിക്കാം.
നമ്മുടെ പ്രാണപ്രിയൻ വരും…

“അധർമ്മം പെരുകുന്നതുകൊണ്ടു അനേകരുടെ സ്നേഹം തണുത്തുപോകും.
എന്നാൽ അവസാനത്തോളം സഹിച്ചുനില്ക്കുന്നവൻ രക്ഷിക്കപ്പെടും.
മത്തായി 24:12,13

മനസ്സു ഉറപ്പിച്ചിരിപ്പിൻ

” ആകയാൽ നിങ്ങളുടെ മനസ്സു ഉറപ്പിച്ചു നിർമ്മദരായി യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിങ്കൽ നിങ്ങൾക്കു വരുവാനുള്ള കൃപയിൽ പൂർണ്ണ പ്രത്യാശ വെച്ചുകൊൾവിൻ.”
1പത്രോസ് 1:13

ദൈവീകക്യപ വരും എന്ന പൂർണ്ണപ്രത്യാശ നേടണമെങ്കിൽ
മനസ്സു ദൈവത്തിൽ ഉറപ്പിച്ചു വയ്ക്കണം.
അതിനു അഗാധമായ ദൈവവിശ്വാസം വേണം. മനസ്സിന്റെ ഉറപ്പു ഒരുവനെ ശുഭമുഖത്തു
എത്തിക്കുന്ന വിശ്വാസകപ്പലിൻ്റെ
ചുക്കാൻ ആകുന്നു. മനസ്സിൽ വിശ്വാസം ഉണ്ടായാൽ ജീവിതത്തിൽ സകലകാര്യത്തിനും ഉറപ്പുണ്ടാകും. വിശ്വാസകപ്പലിനു
നേരെ ഓളങ്ങളും, തിരമാലയും ഉണ്ടാകും. കൊടുങ്കാറ്റും, ഈശാനമൂലൻ കാറ്റുകളും അടിക്കും. എന്നാൽ കപ്പലിൽ
വിള്ളൽ ഉണ്ടായാൽ കപ്പലിൽ വെള്ളം കയറി മുങ്ങിപോകും.
ജീവിതത്തിൽ പലരും നമ്മെ നോക്കി പലതും പ്രവചിച്ചു എന്നു
വന്നേക്കാം. ഇനി യാതൊരു രക്ഷയുമില്ല എന്നു പറഞ്ഞു
എന്നുവരാം. അപ്പോൾ
മനസ്സിടിയരുതു. ആദ്യവിശ്വാസം
തള്ളികളയരുതു.
ദൈവത്തെ സംശയിക്കരുതു. കാറ്റത്തു അലയുന്ന കടൽതിര കണക്കെ
മനസ്സു ആടിയുലയരുതു. മനസ്സിനെ ക്രിസ്തു എന്ന പാറയിൽ കെട്ടിയിടണം.

പത്രോസ് ലേഖനം എഴുതുമ്പോൾ
മനസ്സിനെ ക്രിസ്തുവിൽ ഉറപ്പിക്കുവാൻ ആവശ്യപ്പെടുന്നു.
കാരണം പത്രോസ് തൻ്റെ ജീവിതാനുഭവങ്ങളിൽ നിന്നാണു അതു പറയുന്നതു. യേശുവിന്റെ
കൂടെ വസിക്കുന്ന സമയം തൻ്റെ മനസ്സു പലപ്പോഴും പതറിപോയി.
യേശു താൻ യരുശലേമിൽ വച്ചു
കഷ്ടമനുഭവിച്ചു ക്രൂശുമരണം
ഏറ്റുവാങ്ങും എന്നു പറഞ്ഞപ്പോൾ പത്രോസിന്റെ മനസ്സിനെ അതിൽ ഉറപ്പിക്കാൻ
പത്രോസിനു കഴിഞ്ഞില്ല. പത്രോസ് യേശുവിനോടു അതു നിനക്കു സംഭവിക്കരുതേ എന്നു പറഞ്ഞു. അതിനു യേശു പറഞ്ഞ മറുപടി ഇപ്രകാരമാണു.

“സാത്താനേ, എന്നെ വിട്ടുപോ; നീ എനിക്കു ഇടർച്ചയാകുന്നു; നീ ദൈവത്തിന്റേതല്ല മനുഷ്യരുടേതത്രെ കരുതുന്നതു”
ഈ വാക്യത്തിൻ്റെ ഇംഗ്ളീഷ് പരിഭാഷ കൂടുതൽ മനോഹരമാണു.

“But he turned and said to Peter “Get behind me, Satan! You are
a hindrance to me.For you are not setting your mind on the things of God, but on things of man”
Mathew 16:23

എത്ര നല്ല മറുപടി. ക്രൂശില്ലാതെ
ക്രിസ്തീയ ജീവിതം ഇല്ല. ക്രൂശിനെ വിട്ടു ലോകമോഹങ്ങളിൽ മനസ്സിനെ ഉറപ്പിക്കാൻ ശ്രമിക്കരുതു. അതിനാൽ യേശു പത്രോസിനോടും ശിഷ്യന്മാരോടും
വീണ്ടും വ്യക്തമായി ഇപ്രകാരം പറഞ്ഞു.

“ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ചു, തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ.
മത്തായി 16:24

ഈ സത്യം ശരിയായി മനസ്സിലാക്കിയ പത്രോസ് തൻ്റെ ലേഖനങ്ങളിൽ കഷ്ടങ്ങൾ ദൈവത്തിൻ്റെ നിത്യ തേജസ്സ് അറിയുവാൻ നമ്മെ പ്രാപ്തരാക്കും എന്ന് പ്രബോധിപ്പിച്ചു.

” എന്നാൽ അല്പകാലത്തേക്കു കഷ്ടം സഹിക്കുന്ന നിങ്ങളെ ക്രിസ്തുവിൽ തന്റെ നിത്യതേജസ്സിന്നായി വിളിച്ചിരിക്കുന്ന സർവ്വകൃപാലുവായ ദൈവം തന്നേ യഥാസ്ഥാനപ്പെടുത്തി ഉറപ്പിച്ചു ശക്തീകരിക്കും”
1 പത്രൊസ് 5:10

യേശുവിന്റെ പ്രത്യക്ഷതവരും
വരെ മനസ്സിനെ ഉറപ്പിച്ചു ശക്തീകരിക്കുവാൻ പത്രൊസ് ആഹ്വാനം ചെയ്തു.

ദൈവത്തിനു താല്പര്യമില്ലാത്ത കാര്യങ്ങളിൽ മനസ്സിനെ കെട്ടിയിടരുതു.ആളുകൾ പറയുന്ന വാക്കുകളിൽ മനസ്സിടിയരുതു. ഒരിക്കൽ അഗബൊസ് എന്ന പ്രവാചകൻ,
പൗലോസിൻ്റെ മരണത്തെകുറിച്ചു പ്രവചിച്ചു പറഞ്ഞു. അതിനു പൗലോസിന്റെ
മറുപടി ഇപ്രകാരമായിരുന്നു.

“നിങ്ങൾ കരഞ്ഞു എന്റെ ഹൃദയം ഇങ്ങനെ തകർക്കുന്നതു എന്തു? കർത്താവായ യേശുവിന്റെ നാമത്തിന്നു വേണ്ടി ബന്ധിക്കപ്പെടുവാൻ മാത്രമല്ല യെരൂശലേമിൽ മരിപ്പാനും ഞാൻ ഒരുങ്ങിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
അപ്പൊ.പ്രവ്യത്തികൾ 21:13

പൗലോസ് മനസ്സിനെ ഉറപ്പിച്ചതു
ദൈവത്തിലാണു. ദാവിദിൻ്റെ മുമ്പിൽ ഭയാനകമായ സാഹചര്യങ്ങൾ വന്നുപെട്ടു. കുന്തങ്ങളും അസ്ത്രങ്ങളും വാളും ഏന്തി ശൗൽ ദാവിദിനെ
കൊല്ലുവാൻ വന്നു. എന്നാൽ ദാവിദു തൻ്റെ മനസ്സിനെ ദൈവത്തിലേക്കു ഉയർത്തി സന്തോഷത്തോടെ പാടി.

“എന്റെ മനസ്സു ഉറെച്ചിരിക്കുന്നു; ദൈവമേ, എന്റെ മനസ്സു ഉറെച്ചിരിക്കുന്നു; ഞാൻ പാടും; ഞാൻ കീർത്തനം ചെയ്യും.”
57-ാം സങ്കീർത്തനം 7-ാം വാക്യം

ജീവിതഭാരവേളകളിൽ ഈ സംഗീതം നമ്മുടെ മനസ്സുകളിൽ
ഉറച്ചു നിൽക്കട്ടെ…അതു ദൈവക്യപയോടെ, കർത്താവിന്റെ പ്രത്യക്ഷതവരെ
മനസ്സിനെ ഉറപ്പിക്കുവാൻ നമുക്കു പ്രത്യാശ നൽകട്ടെ…

കർത്താവ് എൻ്റെ ബലം

” യഹോവയായ കർത്താവു എന്റെ ബലം ആകുന്നു; അവൻ എന്റെ കാൽ പേടമാൻ
കാൽപോലെ ആക്കുന്നു; ഉന്നതികളിന്മേൽ എന്നെ നടക്കുമാറാക്കുന്നു”
ഹബക്കൂക്‍ 3:19

നമ്മെ ജീവിപ്പിക്കുന്നവനാണ്
ദൈവം. ഒന്നുമില്ലാതിരുന്ന
ശൂന്യവേളകളിൽ ദൈവം
അത്ഭുതകരമായ വിധത്തിൽ വഴി നടത്തി.
തീച്ചൂളയിൽ ഇടപ്പെട്ട എബ്രായ ബാലന്മാരെ
തീയ്യിൽ നിന്നും പുറത്ത് കൊണ്ടുവന്നല്ല അവരെ നടത്തിയത്. അവരോടൊപ്പം തീയ്യിൽ കൂടി നടന്നാണ്. മുന്നിൽ
ചെങ്കടലും, പിന്നിൽ ഫറവോൻ സൈന്യവും കണ്ട് സ്തംഭിച്ചു പോയ
യിസ്രായേൽ ജനത്തെ ചെങ്കടലിൽ കൂടി തന്നെ
ദൈവം നടത്തി. ജീവിതത്തിൽ പച്ചയായ താഴ്വരയും, കൂരിരുൾ താഴ്വരയും ഉണ്ട്. കൂരിരുൾ താഴ്വരയിൽ കൂടി ദൈവം കടത്തിവിട്ടാലും ഭയപ്പെടേണ്ട. കാരണം ദൈവം നമ്മോടു കൂടെ
ഇരിക്കുന്നു. ദൈവം അത്ഭുതകരമായി നമ്മെ
വഴി നടത്തുന്ന വിധങ്ങൾ
പരിശോധിക്കാം.

1) നാം ദൈവത്തിൻ്റെ ആലോചനകളാൽ വഴി നടക്കുന്നു.

” നിന്റെ ആലോചനയാൽ നീ എന്നെ നടത്തും; പിന്നെത്തേതിൽ മഹത്വത്തിലേക്കു എന്നെ കൈക്കൊള്ളും”
73-ാം സങ്കീ 24-ാം വാക്യം

ലോകത്തിലുള്ളവരുടെ
ആലോചനകൾ നമ്മെ
നാശത്തിൽ വീഴ്ത്താം.
എന്നാൽ സർവ്വജ്ഞാനിയായ
ദൈവത്തിൻ്റെ വഴികൾ
ഏതു പ്രതികൂലങ്ങളിലും
നമുക്ക് നേർപാത തെളിയിക്കുന്നു.

2) ദൈവത്തിൻ്റെ ദയ നമ്മെ നടത്തുന്നു.

” നീ വീണ്ടെടുത്ത ജനത്തെ ദയയാൽ നടത്തി; നിന്റെ വിശുദ്ധനിവാസത്തിലേക്കു നിന്റെ ബലത്താൽ അവരെ കൊണ്ടുവന്നു”
പുറപ്പാട് 15:13

മിസ്രയീമിൽ നിന്നും യിസ്രായേൽ മക്കളെ മരുഭൂമിയിൽ കൂടി നാല്പതു വർഷം യഹോവ
ദയയോടെ അവരെ വഴി നടത്തി.ചുട്ടു പഴുത്ത മണലാരണ്യത്തിലൂടെ
നടക്കുക ദുസ്സഹമാണ്.
എന്നാൽ യഹോവയുടെ
ദയ അവരുടെ വസ്ത്രം
മുഷിഞ്ഞുപോകുവാനോ
കാൽ വിങ്ങി
പോകുവാനോ,ചെരിപ്പ്
തേഞ്ഞുപോകുവാനോ
അനുവദിച്ചില്ല.ഇന്നും നാം
തളർന്നുപോകാതെ ഇരിക്കുന്നത് ദൈവത്തിൻ്റെ അനന്തദയ ഒന്ന് മാത്രം.

3) ജയോത്സവമായി
വഴി നടത്തുന്നു.

” ക്രിസ്തുവിൽ ഞങ്ങളെ എപ്പോഴും ജയോത്സവമായി നടത്തുകയും എല്ലാടത്തും ഞങ്ങളെക്കൊണ്ടു തന്റെ പരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിന്നു സ്തോത്രം”

ശത്രുവിൻ്റെ മുന്നിൽ തോറ്റു പോകാതെ ദൈവം നമ്മെ നടത്തുന്നു.
എവിടെയെല്ലാം നാം നിന്ദിക്കപ്പെട്ടിട്ടുണ്ടോ
അവിടെയെല്ലാം ദൈവം നമ്മെ മാന്യമായി ഉയർത്തി ജയോത്സവത്തോടെ
വഴി നടത്തുന്നു.

4) പ്രശ്നങ്ങളിൽ വഴി നടത്തുന്നു.

“ഞാൻ ഉഷസ്സിൻ ചിറകു ധരിച്ചു, സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും നിന്റെ കൈ എന്നെ നടത്തും; നിന്റെ വലങ്കൈ എന്നെ പിടിക്കും.”
139-ാം സങ്കീ 9,10 വാക്യങ്ങൾ

കഷ്ടകാലങ്ങളുടെ ആരംഭത്തിൽ സഹായിക്കുവാനും, തുണയ്ക്കുവാനും ആളുകൾ കാണും. എന്നാൽ പാതി വഴിയിൽ
എല്ലാവരും ഇട്ടേച്ച് പോകും. എന്നാൽ കഷ്ടപാടുകളാകുന്ന
സമുദ്രത്തിൻ്റെ അറ്റത്ത്
ചെന്ന്, ഇനി ഒരു തിരിച്ചുവരവുണ്ടാകയില്ല
എന്ന് നിരാശപ്പെടുമ്പോൾ
അവിടെ കർത്താവിൻ്റെ കരം വഴി നടത്തും.

5) സത്യത്തിൻ്റെ ആത്മാവ്
നമ്മെ വഴി നടത്തും.

” സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകലസത്യത്തിലും വഴിനടത്തും”
യോഹന്നാൻ 16:13

ലോകത്തിൽ ഇപ്പോൾ നമ്മെ നടത്തുവാൻ ദൈവം സൗജന്യമായി
നൽകിയ പരിശുദ്ധാത്മാവ് ഉണ്ട്.
ഈ ആത്മാവ് സകലത്തിലും നമുക്ക് തുണ നിൽക്കുന്നു. അതിനാൽ ധൈര്യത്തോടെ പറയാം.

“എന്നെ ശക്തനാക്കുന്നവൻ
മുഖാന്തിരം ഞാൻ സകലത്തിനും
മതിയായവനാകുന്നു”

മുന്തിരി തോട്ടത്തിൽ മുള്ളും പറക്കാരയും മുളപ്പിക്കരുതു

അന്നാളിൽ ആയിരം വെള്ളിക്കാശു വിലയുള്ള ആയിരം മുന്തിരിവള്ളി ഉണ്ടായിരുന്ന സ്ഥലമൊക്കെയും മുള്ളും പറക്കാരയും പിടിച്ചുകിടക്കും.
യെശയ്യാ 7:23

ദൈവം നമ്മെ ഈ ലോകമാകുന്ന
തോട്ടത്തിൽ വളരെ വിശിഷ്ടമായ മുന്തിരിവള്ളിയായി
നട്ടു. അതിൽ പ്രിയതമനു
നൽകാനായി മധുരമുള്ള വീഞ്ഞുണ്ടായിരുന്നു. എന്നാൽ
ഇന്നു പലരുടേയും മുന്തിരിത്തോട്ടത്തിൽ മുള്ളും പറക്കാരയും പിടിച്ചുകിടക്കുന്നു. 80-ാം സങ്കീർത്തനത്തിൽ ആസാഫ്
യിസ്രായേലിനെ കനാനിൽ, നട്ട
മുന്തിരിവള്ളിയോടു ഉപമിച്ചിരിക്കുന്നു.എത്ര മനോഹരമായാണു ദൈവം മനുഷ്യരെ നട്ടു
വളർത്തിയിരിക്കുന്നതു എന്നു ആസാഫ് വിവരിക്കുന്നതു
ശ്രദ്ധിക്കൂ.

” മിസ്രയീമിൽനിന്നു ഒരു മുന്തിരിവള്ളി കൊണ്ടുവന്നു; ജാതികളെ നീക്കിക്കളഞ്ഞു അതിനെ നട്ടു. നീ അതിന്നു തടം എടുത്തു അതു വേരൂന്നി ദേശത്തു പടർന്നു. അതിന്റെ നിഴൽകൊണ്ടു പർവ്വതങ്ങൾ മൂടിയിരുന്നു; അതിന്റെ കൊമ്പുകൾ ദിവ്യദേവദാരുക്കൾ പോലെയും ആയിരുന്നു.അതു കൊമ്പുകളെ സമുദ്രംവരെയും ചില്ലികളെ നദിവരെയും നീട്ടിയിരുന്നു.
80-ാം സങ്കീ 8-11വാക്യങ്ങൾ

ഈ മനോഹര
മുന്തിരിതോട്ടത്തിനു ചുറ്റും ദൈവം ഒരു വേലികെട്ടിയിരുന്നു.
ആയിരം വെള്ളികാശിനോളം
വില ഈ മുന്തിരിതോട്ടത്തിനു
ഉണ്ടായിരുന്നു.
എന്നാൽ ഈ തോട്ടം നശിച്ചുപോയി. മുള്ളും പറക്കാരയും അതിൽ മുളച്ചു. എന്തുകൊണ്ടു? അതിന്റെ കാര്യവും ആസാഫ് പറയുന്നു.

“വഴിപോകുന്നവർ
ഒക്കെയും അതിനെ പറിപ്പാൻ തക്കവണ്ണം നീ അതിന്റെ വേലികളെ പൊളിച്ചുകളഞ്ഞതു എന്തു? കാട്ടുപന്നി അതിനെ മാന്തിക്കളയുന്നു; വയലിലെ മൃഗങ്ങൾ അതു തിന്നുകളയുന്നു.
80-ാം സങ്കീ 12,13 വാക്യങ്ങൾ.

മുന്തിരിതോട്ടം നാശമായതു നാം വേലി പൊളിച്ചതുകൊണ്ടാണു.
കാട്ടുപന്നികളെ കയറ്റിയതു കൊണ്ടാണു. യെശയ്യാവിൻ്റെ
പുസ്തകം 5-ാം അദ്ധ്യായത്തിലും
പ്രവാചകൻ ഇതു തന്നെയാണു
പറയുന്നതു.

“എന്റെ പ്രിയതമന്നു ഏറ്റവും ഫലവത്തായോരു കുന്നിന്മേൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു.അവൻ അതിന്നു വേലി കെട്ടി, അതിലെ കല്ലു പെറുക്കിക്കളഞ്ഞു, അതിൽ നല്ലവക മുന്തിരിവള്ളി നട്ടു, നടുവിൽ ഒരു ഗോപുരം പണിതു, ഒരു ചക്കും ഇട്ടു, മുന്തിരിങ്ങ കായ്ക്കും എന്നു അവൻ കാത്തിരുന്നു; കായിച്ചതോ കാട്ടുമുന്തിരിങ്ങയത്രേ”
യെശയ്യാ 5:1,2

നാമാകുന്ന മുന്തിരിത്തോട്ടത്തെ വളരെ പ്രതീക്ഷയോടെ ദൈവം നട്ടുവളർത്തി.
എന്നാൽ നാം വേണ്ടപോലെ ദൈവത്തിന് ഫലം നൽകിയില്ല. ഫലം കായ്ക്കാത്ത മുന്തിരിതോട്ടത്തെ ദൈവം എന്തു ചെയ്യും?

” ഞാൻ അതിന്റെ വേലി പൊളിച്ചുകളയും; അതു തിന്നുപോകും; ഞാൻ അതിന്റെ മതിൽ ഇടിച്ചുകളയും; അതു ചവിട്ടി മെതിച്ചുപോകും.
ഞാൻ അതിനെ ശൂന്യമാക്കും; അതു വള്ളിത്തല മുറിക്കാതെയും കിളെക്കാതെയും ഇരിക്കും; പറക്കാരയും മുള്ളും അതിൽ മുളെക്കും; അതിൽ മഴ പെയ്യിക്കരുതെന്നു ഞാൻ മേഘങ്ങളോടു കല്പിക്കും”
യെശയ്യാ 5:5,6

നാം നമ്മുടെ മക്കളേയോ, ബന്ധുജനങ്ങളേയോ, മറ്റുള്ളവരെയോ വെള്ളവും
വളവും നൽകി വളർത്തിക്കൊണ്ടു
വന്നിട്ടുണ്ടാകാം. വിശ്വസിച്ചു മുന്തിരിത്തോട്ടം ഏല്പിച്ചിട്ടുണ്ടാകാം.
അവരിൽ നിന്നും ഉപദ്രവങ്ങളും, മുറിവും
അപമാനവും സഹിക്കേണ്ടി വന്നു
എന്നു വരാം. സാക്ഷാൽ ദൈവപുത്രനെ തന്നെ ഈ ലോകം ക്രൂശിൽ തറച്ചു കൊന്നുവെങ്കിൽ നാം നേരിടുന്ന
ഉപദ്രവങ്ങളും, മുറിവുകളും
അപമാനങ്ങളും എത്ര നിസ്സാരം.
സാക്ഷാൽ ദൈവപുത്രൻ സകലവിധ നിന്ദകളേയും വേദനകളേയും അതിജീവിച്ചു
മരണത്തെ തോല്പിച്ചു.
യേശുവാകുന്ന ആ മുന്തിരിച്ചെടിയിൽ ശാഖകളായി നമുക്കു പറ്റിപിടിച്ചിരിക്കാം. യേശു പറയുന്നു.

” ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു; ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായ്ക്കും; എന്നെ പിരിഞ്ഞു നിങ്ങൾക്കു ഒന്നും ചെയ്‍വാൻ കഴികയില്ല.
യോഹന്നാൻ 15:5

ആസാഫ് പ്രാർത്ഥിച്ചപോലെ നമുക്കും പ്രാർത്ഥിക്കാം..

“സൈന്യങ്ങളുടെ ദൈവമേ, തിരിഞ്ഞുവരേണമേ; സ്വർഗ്ഗത്തിൽനിന്നു നോക്കി കടാക്ഷിച്ചു ഈ മുന്തിരിവള്ളിയെ സന്ദർശിക്കേണമേ.നിന്റെ വലങ്കൈ നട്ടിട്ടുള്ളതിനെയും നീ നിനക്കായി വളർത്തിയ തയ്യെയും പാലിക്കേണമേ.
80-ാം സങ്കീ 14,15 വാക്യങ്ങൾ

വിശുദ്ധി

പാപങ്ങൾ വെടിഞ്ഞ് ദൈവത്തെ ഹ്യദയത്തിൽ
പ്രതിഷ്ഠിക്കയും, ദൈവത്തെ മാത്രം ആരാധിച്ച് ജീവിക്കുന്നതുമാണ് വിശുദ്ധി. പാപം ചെയ്യാതിരിക്കുക മാത്രമല്ല, മറ്റുള്ളവർക്ക് പാപം ചെയ്യുവാൻ അവസരം നൽകാതിരിക്കുക എന്നതാണ് വിശുദ്ധിയുടെ
ലക്ഷണം. അരുതാത്തത് ചെയ്യുമ്പോൾ മാത്രമല്ല ചെയ്യേണ്ടത് ചെയ്യാതിരിക്കുമ്പോഴും
കുറ്റബോധവും പശ്ചാത്താപവും തോന്നുന്നവനാണ് വിശുദ്ധൻ.

ദൈവമായ യഹോവ പരിശുദ്ധൻ എന്ന് തിരുവചനത്തിൽ അനേകം പ്രാവശ്യം പറഞ്ഞിരിക്കുന്നു. യഹോവ പരിശുദ്ധൻ,
പരിശുദ്ധൻ,പരിശുദ്ധൻ
എന്ന് സാറാഫുകളും ആഘോഷിക്കുന്നു. യേശുവിനെ മാത്യകയാക്കുന്നതാണ്
വിശുദ്ധി. വിശുദ്ധിയും, വിശ്വാസവും ഒന്നിച്ചു ച്ചേരുമ്പോൾ ആത്മധൈര്യം ലഭിക്കും.
ജീവിത വിശുദ്ധി നിലനിർത്തുവാൻ എന്ത് ചെയ്യണം.

1) ദൈവവചനം ഗൗരവമായി എടുക്കണം.

വിശുദ്ധിയുള്ള ജീവിതം നയിക്കുന്നതിന് ദൈവവചനം അംഗീകരിക്കണം. പലരും
ജീവിതത്തിലെ തിരക്കിനിടയിൽ ദൈവവചനത്തെ അവഗണിക്കുന്നു.
സ്വർഗ്ഗരാജ്യത്തിൽ വലിയവനാകണമെങ്കിൽ
ചെറിയ കല്പനകളിൽ ഒന്നുപോലും അഴിക്കാതിരിക്കേണം.

” ആകയാൽ ഈ ഏറ്റവും ചെറിയ കല്പനകളിൽ ഒന്നു അഴിക്കയും മനുഷ്യരെ അങ്ങനെ പഠിപ്പിക്കയും ചെയ്യുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവൻ എന്നു വിളിക്കപ്പെടും; അവയെ ആചരിക്കയും പഠിപ്പിക്കയും ചെയ്യുന്നവന്നോ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ എന്നു വിളിക്കപ്പെടും”
മത്തായി 5:19

വചനത്തെ ഹ്യദയത്തിൽ
സംഗ്രഹിക്കുമ്പോൾ
പാപം നീങ്ങി പോകും.

2) മറ്റുള്ളവരോട് താരതമ്യം ചെയ്യാതിരിക്കുക.

ഇന്ന് ജീവിതത്തിലെ സകല നിരാശകൾക്കും
ദു:ഖങ്ങൾക്കും ഒരു അടിസ്ഥാനകാരണം നാം
നമ്മെ തന്നെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നു എന്നതാണ്. നാം നമ്മുടെ
ജീവിതത്തെ യേശുവിൻ്റെ ജീവിതവുമായി താരതമ്യപ്പെടുത്തണം.
അപ്പോൾ നമ്മുടെ കുറവുകളെ നമുക്ക് കണ്ടെത്തുവാനും ജയകരമായ വിശുദ്ധ ജീവിതം നയിക്കുവാനും കഴിയും.

3) ബലഹീന വശങ്ങളിൽ
കോട്ടകൾ പണിയുക.

ഓരോ വ്യക്തികളിലും ബലഹീനതകൾ ഉണ്ട്. ഇത് ഓരോരുത്തരിലും
വ്യത്യസ്തമാണ്.
സാത്താൻ അധികമായി
ഉപയോഗിക്കുന്നത് ഒരു വ്യക്തിയുടെ ബലഹീനവശങ്ങൾ
ആണ്. ആയതിനാൽ നമ്മുടെ ബലഹീനവശങ്ങളിൽ
സാത്താന് നുഴഞ്ഞു
കയറുവാൻ സാദ്ധ്യമല്ലാത്ത കോട്ടകൾ
നാം പണിയേണം. കിണറുകൾക്കും,
ആഴമുള്ള കുഴികൾക്കും
ചുറ്റുമതിൽ കെട്ടി സംരക്ഷിക്കുന്നപോലെ
നാം വീണു പോകുവാൻ
സാദ്ധ്യതയുള്ള ഇടങ്ങളിൽ നാം മുൻകരുതൽ എടുക്കുകയും, വിശ്വാസത്താലും
വചനത്താലും വിശുദ്ധിയുടെ
ആത്മീയ കോട്ടകൾ
പണിതുയർത്തണം. ജീവിതത്തിൽ
ചെയ്യുന്ന ചെറിയ തെറ്റുകളിൽപോലും അനുതാപം ഉണ്ടാകേണം.

4) സാഹചര്യങ്ങളെ അതിജീവിക്കുക.

ജീവിതത്തിൽ തെറ്റുകൾ
ചെയ്യുവാൻ അനേകം സാഹചര്യങ്ങൾ ഉണ്ടാകാം. അവയിൽ നിന്നും ഒഴിഞ്ഞു മാറുന്നത് ആണ് വിശുദ്ധി. പ്രകാശിച്ചുകൊണ്ട്
ഇരിക്കേണ്ട വിളക്ക് കെട്ടു പോകരുത്. ഏലി എന്ന പുരോഹിതൻ്റെ മക്കൾ
പാപത്തിൽ പതിച്ചപ്പോഴും,ശമുവേൽ വിശുദ്ധിയോടെ ജീവിച്ചു.
ദൈവശബ്ദം ശ്രവിച്ചു.
പ്രവാചകനായി. പുരോഹിതനായി. ന്യായാധിപനുമായി.
ജീവിതകാലം മുഴുവൻ
നേരോടെ ജീവിച്ചു. സാഹചര്യങ്ങൾക്ക് വഴിപ്പെടാതെ വിശുദ്ധനായി ജീവിച്ചാൽ
നിശ്ചയമായും ദൈവം നമ്മെ ഉയർത്തും.

5) ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുതു. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല.
ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതു എല്ലാം പിതാവിൽനിന്നല്ല, ലോകത്തിൽനിന്നത്രേ ആകുന്നു.ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു”
1യോഹന്നാൻ 2:15-17

കപ്പലിൻ്റെ അടിയിലും വശങ്ങളിലുമുള്ള വെള്ളമല്ല അതിനെ മുക്കി
കളയുന്നത്. അതിനുള്ളിലേക്ക് പ്രവേശിക്കുന്ന വെള്ളമാണ്. അതിനാൽ
പാപത്തെ മാടി വിളിച്ച് ശരീരത്തിൽ കൂട് കൂട്ടി വളർത്തുവാൻ ശ്രമിക്കരുത്.
ജീവിതത്തിൽ അവസാന ശ്വാസം വരെ വിശുദ്ധിയോടെ ജീവിക്കാം. കാരണം നമ്മുടെ ദൈവം അതിവിശുദ്ധൻ.
ദൈവം
ആഗ്രഹിക്കുന്നതോ നമ്മുടെ വിശുദ്ധീകരണം.

” ദൈവത്തിന്റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണം തന്നേ”1 തെസ്സ 4:3

ജാഗരൂകരായിരിപ്പിൻ

ഈ ലോകത്തിൽ അനേകം പോരാട്ടങ്ങൾ ഉണ്ട്. നാം സദാസമയവും ഉയർന്നും ജാഗരൂകരായും
ഇരിക്കേണ്ടതാണ്. സാത്താൻ നമ്മെ വീഴ്ത്തുവാൻ തൻ്റെ സർവ്വശക്തിയും ഉപയോഗിച്ച് സദാസമയവും പരിശ്രമിക്കുന്നു.

” നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ”എഫെസ്യർ 6:12

ജീവിതത്തിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ സാത്താനാകുന്ന ശത്രു നുഴഞ്ഞു കയറി പോരാട്ടങ്ങളിൽ നമ്മെ പരാജിതരാക്കും.

യിസ്രായേല്യരെ മിദ്യാനിൽ നിന്നും വിടുവിക്കുവാൻ ദൈവം പരാക്രമശാലിയായ ഗിദെയോനെ തിരഞ്ഞെടുത്ത് കർത്താവിൻ്റെ ബലം നൽകി അയച്ചു.
ഗിദെയോൻ്റെ പുറകേ അനേകംപേർ ഒരുമിച്ച് കൂടി. യഹോവ
ഗിദെയോനോടു നിന്നോടു കൂടെയുള്ള ജനം അധികമാകുന്നു എന്ന് പറഞ്ഞു. അങ്ങനെ വന്നാൽ അവരുടെ കൈ അവരെ രക്ഷിച്ചു എന്നു യിസ്രായേൽ വമ്പു
പറയും. അങ്ങനെ സംഭവിക്കാതിരിപ്പാൻ ആർക്കെങ്കിലും ഭയമുണ്ടെങ്കിൽ അവർ ഗിലെയാദ്പർവ്വതത്തിൽനിന്നു മടങ്ങിപ്പൊയ്ക്കൊള്ളട്ടെ എന്നു ജനത്തോട് പറയുവാൻ യഹോവ ഗിദെയോനോട് പറഞ്ഞു.അപ്പോൾ ജനത്തിൽ ഇരുപത്തീരായിരം പേർ മടങ്ങിപ്പോയി; പതിനായിരംപേർ ശേഷിച്ചു.യഹോവ പിന്നെയും ഗിദെയോനോടു വീണ്ടും ജനം അധികമാണെന്നും അവരെ വെള്ളത്തിങ്കലേക്കു കൊണ്ടുപോക എന്നും അവിടെ വെച്ചു യഹോവ അവരെ പരിശോധിച്ചുതരാം എന്നും തിരഞ്ഞെടുക്കപ്പെട്ടവർ ഗിദെയോനോടു കൂടെ പോരട്ടെ എന്നും പറഞ്ഞു.
യഹോവയുടെ കല്പന പ്രകാരം ഗിദെയോൻ ജനത്തെ വെള്ളത്തിങ്കലേക്കു കൊണ്ടുപോയി.

” യഹോവ ഗിദെയോനോടു: പട്ടി നക്കിക്കുടിക്കുംപോലെ നാവുകൊണ്ടു വെള്ളം നക്കിക്കുടിക്കുന്നവരെ
ഒക്കെ വേറെയും, കുടിപ്പാൻ മുട്ടുകുത്തി കുനിയുന്നവരെയൊക്കെ വേറേയും നിർത്തുക എന്നു കല്പിച്ചു.കൈ വായ്ക്കു വെച്ചു നക്കിക്കുടിച്ചവർ ആകെ മുന്നൂറുപേർ ആയിരുന്നു; ശേഷം ജനമൊക്കെയും വെള്ളം കുടിപ്പാൻ മുട്ടുകുത്തി കുനിഞ്ഞു”
ന്യായാധിപന്മാർ 7:5,6

പതിനായിരം പേരിൽ വെള്ളം നക്കികുടിച്ചവർ
മുന്നൂറ് പേർ മാത്രം. അവരെ യഹോവ തിരഞ്ഞെടുത്തു. വലിയ അർത്ഥമുള്ള വാക്യം ആണിത്. വെള്ളം കണ്ടപ്പോൾ അവർ പരിസരം മറന്നില്ല. മരുഭൂമിയിൽ നടന്ന് വിശപ്പും ദാഹവും ഉള്ളവരായിരുന്നു അവർ. എങ്കിലും വെള്ളത്തിനോട്
ആർത്തി തോന്നി അവർ പരിസരം മറന്നില്ല. അവർ അല്പം വെള്ളം കൈയ്യിൽ എടുത്ത് നക്കി
കുടിച്ചു. അവരുടെ കണ്ണ്
ശത്രുക്കൾ വരുന്നുണ്ടോ എന്നതിലായിയുന്നു. എന്നാൽ മറ്റുള്ളവർ വെള്ളം കണ്ടപ്പോൾ തന്നെ സകലതും മറന്ന്
വെള്ളം കുടിപ്പാൻ മുട്ടുകുത്തി കുനിഞ്ഞു.
അവർ മതിയാവോളം കുടിച്ചു.അവർ പരിസരം മറന്നു.ശത്രുവിനെ മറന്നു. യഹോവ ഗിദയോനോട്
ഇപ്രകാരം പറഞ്ഞു.

” നക്കിക്കുടിച്ച മുന്നൂറു പേരെക്കൊണ്ടു ഞാൻ നിങ്ങളെ രക്ഷിച്ചു മിദ്യാന്യരെ നിന്റെ കയ്യിൽ ഏല്പിക്കും; ശേഷം ജനമൊക്കെയും താന്താങ്ങളുടെ സ്ഥലത്തേക്കു പോകട്ടെ എന്നു കല്പിച്ചു”
ന്യായാധിപന്മാർ 7:7

ജാഗരൂകരായി നിന്ന മുന്നൂറ് പേരെ കൊണ്ട്
ഗിദെയോൻ യുദ്ധം ജയിച്ചു.

“ആ മുന്നൂറുപേരും കാഹളം ഊതിയപ്പോൾ യഹോവ പാളയത്തിലൊക്കെയും ഓരോരുത്തന്റെ വാൾ താന്താന്റെ കൂട്ടുകാരന്റെ നേരെ തിരിപ്പിച്ചു; സൈന്യം സെരേരാവഴിയായി ബേത്ത്-ശിത്താവരെയും തബ്ബത്തിന്നരികെയുള്ള ആബേൽ-മെഹോലയുടെ അതിർവരെയും ഓടിപ്പോയി”
ന്യായാധി 7:22

ദൈവമക്കൾ എപ്പോഴും ജാഗരൂകരായി വർത്തിക്കണം. കാരണം അവർക്ക് യുദ്ധം ഉണ്ട്. യുദ്ധം ജയിക്കുവാൻ കർത്താവിൻ്റെ സർവ്വായുധവർഗ്ഗം ധരിക്കേണം.

” പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്പാൻ കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊൾവിൻ”
എഫെസ്യർ 6:11

ജീവിതത്തിലെ യുദ്ധങ്ങളെ ജാഗരൂകരായി നേരിടാം.
ജീവിതത്തിൽ മുള്ളുകൾ ഉണ്ടാകാം.
ജീവിതപങ്കാളിയോ അല്ലെങ്കിൽ മക്കളോ മുള്ളുകളായി മാറി എന്നു വന്നേക്കാം. മുള്ളുകൾ വേദന നൽകാം. എങ്കിലും കർത്താവിൻ്റെ ക്യപയിൽ ആശ്രയിക്കാം. ഗർഭപാത്രത്തിൽ രൂപം കൊള്ളുമ്പോൾ നമ്മെ കണ്ടവൻ, നമ്മെ ഓമനപേരു ചൊല്ലി വിളിച്ചവൻ, നമ്മെ ദത്തെടുത്തവൻ, നമ്മെ വിലക്ക് വാങ്ങിയവൻ പറയുന്നു

“ഭയപ്പെടേണ്ട
ഞാൻ നിന്നോടു കൂടെ ഉണ്ട്”

നാം ഒരു യുദ്ധവും കരങ്ങളിൽ എടുക്കേണ്ട.
കാരണം യുദ്ധം ദൈവത്തിനുള്ളതാണ്. യഹോവ നമുക്കുവേണ്ടി
യുദ്ധം ചെയ്യും. ജീവിതത്തിൽ എന്തു സംഭവിച്ചാലും മരണകിടക്കയിൽ ആണെങ്കിലും നമുക്ക് ധൈര്യത്തോടെ പറയാം.

” എങ്കിലും ഞാൻ എന്റെ പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല”

ഈ ശരീരം മണ്ണോടു ച്ചേർന്നാലും ദൈവം നമുക്ക് വിൺമയമാം ഒരു ശരീരം തരും. നാം കർത്താവിൻ്റെ സന്നിധിയിൽ പറന്നുയരും. അവൻ നമ്മുടെ കണ്ണിൽ നിന്നും കണ്ണീരൊക്കെയും തുടക്കും.

” ഇനി അവർക്കു വിശക്കയില്ല ദാഹിക്കയും ഇല്ല; വെയിലും യാതൊരു ചൂടും അവരുടെ മേൽ തട്ടുകയുമില്ല.
സിംഹാസനത്തിന്റെ മദ്ധ്യേ ഉള്ള കുഞ്ഞാടു അവരെ മേച്ചു ജീവജലത്തിന്റെ ഉറവുകളിലേക്കു നടത്തുകയും ദൈവം താൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളകയും ചെയ്യും”
വെളിപ്പാടു 7:16,17

ഈ നല്ല നാളെക്കായി
പ്രത്യാശയോടെ കാത്തിരിക്കാം.

കണ്ണുകൾ പാപത്തിൻ്റെ വാതിൽ ആകരുത്

ദൈവം നമുക്ക് നൽകിയിരിക്കുന്ന കണ്ണുകൾ ദൈവത്തിൻ്റെ
വലിയ ദാനമാണ്. ശരീരത്തിൻ്റെ വിളക്കാണ്.

“ശരീരത്തിന്റെ വിളക്കു കണ്ണാകുന്നു; കണ്ണു ചൊവ്വുള്ളതെങ്കിൽ ശരീരം മുഴുവനും പ്രകാശിതമായിരിക്കും; ദോഷമുള്ളതാകിലോ ശരീരവും ഇരുട്ടുള്ളതു തന്നേ. ആകയാൽ നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിപ്പാൻ നോക്കുക”
ലൂക്കൊസ് 11:34,35

ഇരുളടഞ്ഞ ഒരു ഭാഗവുമില്ലാതെ ശരീരം മുഴുവൻ പ്രകാശം നിറഞ്ഞതാണെങ്കിൽ, വിളക്ക് അതിന്റെ രശ്മികൾകൊണ്ടു നിനക്കു വെളിച്ചം തരുന്നതുപോലെ ശരീരം മുഴുവൻ പ്രകാശമാനമായിരിക്കും.
കണ്ണുകൾ പാപത്തിൻ്റെ വാതിൽ ആകാതിരിക്കുവാൻ
നാം പരിശ്രമിക്കേണ്ടതാണ്.
ഈ ലോകത്തിലെ 95%
പാപങ്ങളും കടന്നുവരുന്നത്
കണ്ണാകുന്ന വാതിലിൽ കൂടിയാണ്. കണ്ണുകളാണ്
ഒരു വ്യക്തിയിൽ മോഹം ഉണ്ടാക്കുന്നത്.

” ഞാനോ നിങ്ങളോടു പറയുന്നതു: സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി”
മത്തായി 5:28

ദാവീദ് ബേത്ത്ശെബ എന്ന സ്ത്രീയെ കണ്ടു. ആദ്യം നോട്ടം കുഴപ്പമില്ലായിരുന്നു. എന്നാൽ മോഹങ്ങൾ ജനിക്കും വിധം നോക്കി പോയി. മോഹം പാപത്തിലേക്ക് നയിച്ചു.

“ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു.മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു.
യാക്കൊബ് 1:14,15

ദാവീദിൻ്റെ കൺമോഹം
പത്തുകല്പനകളിലെ അഞ്ചുമുതൽ പത്തുവരെയുള്ള കല്പനകളുടെ ലംഘനമായി.

ആദാം, ഹവ്വ ദമ്പതിമാരിലേക്ക് പാപം കടന്നു വന്നത് കണ്ണിൽ കൂടിയാണ്.

” ആ വൃക്ഷഫലം തിന്മാൻ നല്ലതും കാണ്മാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാൻ കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭർത്താവിന്നും കൊടുത്തു; അവനും തിന്നു”ഉല്പത്തി 3:6

അവരിൽ മൂന്നുതരം പാപങ്ങൾ കടന്നുവന്നു.
1)അവർ അത് തിന്മാൻ നല്ലതെന്ന് കണ്ടു. (ജഡമോഹം)2) കാണ്മാൻ ഭംഗിയുള്ളതെന്ന് കണ്ടു.
( കൺമോഹം) 3) ജ്ഞാനം പ്രാപിപ്പാൻ യോഗ്യമെന്ന് കണ്ടു.
(ലോകത്തിൻ്റെ പ്രതാപം)

“ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതു എല്ലാം പിതാവിൽനിന്നല്ല, ലോകത്തിൽനിന്നത്രേ ആകുന്നു”
1 യോഹ 2:16

സാത്താൻ യേശുവിനെ കൊണ്ടുപോയി ലോകത്തിലുള്ള സകലതും കാണിച്ചു കൺമോഹം വരുത്തുവാൻ നോക്കി.
സാത്താൻ്റെ മൂന്നു പരീക്ഷണങ്ങളേയും
യേശു വചനത്താൽ തോല്പിച്ചു.

ഇയ്യോബ്
സകല ദോഷങ്ങളും വിട്ടകന്ന് ജീവിച്ചവൻ എന്ന് യഹോവ സാത്താനോട് സാക്ഷ്യം പറഞ്ഞു. കാരണം ഇയ്യോബ് തൻ്റെ കണ്ണുകളെ പാപത്തിൻ്റെ വാതിൽ ആക്കിയില്ല. ഇയ്യോബ് പറഞ്ഞു.

” ഞാൻ എന്റെ കണ്ണുമായി ഒരു നിയമം ചെയ്തു; പിന്നെ ഞാൻ ഒരു കന്യകയെ നോക്കുന്നതെങ്ങനെ?
ഇയ്യോബ് 31:1

കന്യകയെ മോഹം ജനിക്കുവാൻ നോക്കാതവണ്ണം ഇയ്യോബ് തൻ്റെ കണ്ണുമായി നിയമം ചെയ്തു, സകല ദോഷങ്ങളേയും വിട്ടകന്നു
ജീവിച്ച്, നിഷ്കളങ്കനും,
നേരുള്ളവനും, ദൈവഭക്തനുമായി ജീവിച്ചു.

പ്രിയമുള്ളവരെ ശരീരത്തിൻ്റെ വിളക്കായ
കണ്ണിനെ പ്രകാശിപ്പിക്കാം.
പാപത്താൽ വിളക്ക് കെട്ടുപോകാതിരിപ്പാൻ
വചനമെന്ന വാൾ കരങ്ങളിലേന്താം. പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ പാപങ്ങളെ അതിജീവിച്ച് പ്രശോഭിതരാകാം.

« Older posts