ഇന്നു ഒട്ടുമിക്ക വീടുകളും ഇന്നു കാരാഗൃഹം പോലെയാണു. കാരാഗ്യഹത്തിൻ്റെ പ്രത്യേകത എന്താണു? തടവുപുള്ളികൾ ഓരോരുത്തരും വ്യത്യസ്തമായ
മുറിവുകളിൽ ബന്ധനസ്ഥരായി
കഴിയുന്നു. അവർ പരസ്പരം കാണുന്നില്ല. സംസാരിക്കുന്നില്ല. സ്നേഹം പങ്കിടുന്നില്ല.ഇന്നത്തെ വീടുകളുടെ സ്ഥിതിയും അതു തന്നെ. മാതാപിതാക്കന്മാർ തങ്ങളുടെ ലോകത്തിൽ സഞ്ചരിക്കുന്നു. കുഞ്ഞുങ്ങൾ digital ലോകത്തിന്റെ മാസ്മരികശക്തിയിലും ഭൗതീകസുഖങ്ങളിലും മുഴുകി
മറ്റൊരു ലോകത്തിലും സഞ്ചരിക്കുന്നു. പരസ്പരം മുഖാമുഖം കാണുന്നതിനോ സ്നേഹം പങ്കുവയ്ക്കുന്നതിനോ ആർക്കും സമയമില്ല. ഓരോരുത്തരും കാരാഗ്യഹത്തിലാണു.

” പ്രഭുക്കന്മാർ യിരെമ്യാവോടു കോപിച്ചു അവനെ അടിച്ചു രായസക്കാരനായ യോനാഥാന്റെ വീട്ടിൽ തടവിൽവെച്ചു; അതിനെ അവർ കാരാഗൃഹമാക്കിയിരുന്നു.”
യിരെമ്യാവു 37:15

യോനാഥാൻ്റെ ഭവനത്തെ കാരാഗ്യഹമാക്കി എന്നു നാം
വായിക്കുന്നു. ഇന്നു നാം നമ്മുടെ ഭവനങ്ങൾ കാരാഗ്യഹമാക്കിയിട്ടുണ്ടോ?
ഒരു ഭവനം കാരാഗ്യഹമായാൽ
ഭവനത്തിലുള്ളവരെല്ലാം ബന്ധനത്തിലായിരിക്കും.
ഭവനം പലവിധത്തിലും കാരാഗ്യഹമായി അനുഭവപ്പെടാം.
ഭവനത്തിലുള്ള ഒരു വ്യക്തി മറ്റൊരു വ്യക്തിയോടു നിന്ദയോടും, പരിഹാസത്തോടും
അവഹേളനത്തോടും പെരുമാറിയാൽ ഭവനം കാരാഗ്യഹമാകും. ഭവനം കാരാഗ്യഹമായാൽ ഭവനത്തിലേക്കു
കടന്നുവരുവാൻ താല്പര്യം കുറയും. ഭർത്താവിനും ഭാര്യക്കും
കുഞ്ഞുങ്ങൾക്കും ഭവനം കാരാഗ്യഹമാകരുതു. ബന്ധങ്ങളിൽ വേർപ്പാടു സംഭവിക്കുമ്പോൾ ഭവനങ്ങൾ
കാരാഗ്യഹമാകും. എല്ലാവരും വീട്ടിൽ ഉണ്ടു. എന്നാൽ പലരുമായി ബന്ധമില്ല. ഭാര്യയും ഭർത്താവും മുകളിൽ താമസിക്കുന്നു. അവരുടെ മാതാവും പിതാവും താഴെ താമസിക്കുന്നു.
അവരുടെ സുഖ വിവരങ്ങൾ തിരക്കുന്നതിനോ, സംസാരിക്കുന്നതിനോ ആർക്കും സമയമില്ല. ആ ഭവനങ്ങൾ കാരാഗ്യഹങ്ങൾ തന്നെ. സഹോദരിസഹോദരന്മാരോടു
സ്നേഹമില്ലാതെ പ്രവർത്തിക്കുമ്പോൾ ഓർക്കുക
ഭവനം സാത്താൻ്റെ നിയന്ത്രണത്തിലാണു. ഭവനത്തെ
സാത്താൻ കാരാഗ്യഹമാക്കി മാറ്റിയിരിക്കയാണു. മറ്റുള്ളവരോടു ക്ഷമിക്കാനും പൊറുക്കാനും കഴിയാത്ത അവസ്ഥയിലാണെങ്കിൽ ആ ഭവനവും സാത്താൻ്റെ അധീനതയിലുള്ള കാരാഗ്യഹങ്ങൾ തന്നെ.
മദ്യപാനത്തിനു അടിമകളായാലും
ഭവനം കാരാഗ്യഹം തന്നെ.
ഏതെല്ലാം ബന്ധനങ്ങളാലാണു ഭവനം കാരാഗ്യഹമായിരിക്കുന്നതു?
യോനാഥാൻ്റെ വീടു കാരാഗ്യഹമാക്കി. അവിടെ കിടന്നു യിരെമ്യാവു ഇങ്ങനെ പ്രാർത്ഥിച്ചു.

” ആകയാൽ യജമാനനായ രാജാവേ, കേൾക്കേണമേ! എന്റെ അപേക്ഷ തിരുമനസ്സുകൊണ്ടു കൈക്കൊള്ളേണമേ! ഞാൻ രായസക്കാരനായ യോനാഥാന്റെ വീട്ടിൽ കിടന്നു മരിക്കാതെയിരിക്കേണ്ടതിന്നു എന്നെ വീണ്ടും അവിടെ അയക്കരുതേ.”
യിരെമ്യാവു 37:20

യിരെമ്യാവിനെ പോലെ കാരാഗ്യഹത്തിൽ നിന്നും വിടുവിക്കപ്പെടുവാൻ ആഗ്രഹമുണ്ടോ? ജോസഫ് ചെയ്യാത്ത കുറ്റത്തിനു കാരാഗ്യഹത്തിലായി. ജോസഫ്
ജയിലിൽ കിടന്ന പാനപാത്രവാഹകനോടു ഇപ്രകാരം പറഞ്ഞു.

“എന്നാൽ നീ ശുഭമായിരിക്കുമ്പോൾ എന്നെ ഓർത്തു എന്നോടു ദയ ചെയ്തു ഫറവോനെ എന്റെ വസ്തുത ബോധിപ്പിച്ചു എന്നെ ഈ വീട്ടിൽനിന്നു വിടുവിക്കേണമേ.
ഉല്പത്തി 40:14

എന്നാൽ രണ്ടു വർഷം ജോസഫിനു പിന്നെയും അവിടെ
കിടക്കേണ്ടി വന്നു. എന്നാൽ ഈ കാരാഗ്യഹത്തിൽ നിന്നും തൻ്റെ ദൈവം തന്നെ വിടുവിക്കുമെന്ന
ദർശനം ജോസഫിനുണ്ടായിരുന്നു.
വീണ്ടും ഉല്പത്തി 41-ാം അദ്ധ്യായത്തിൽ നാം വായിക്കുന്നു.
“ഉടനെ ഫറവോൻ ആളയച്ചു യോസേഫിനെ വിളിപ്പിച്ചു. അവർ അവനെ വേഗത്തിൽ കുണ്ടറയിൽനിന്നു ഇറക്കി; അവൻ ക്ഷൌരം ചെയ്യിച്ചു, വസ്ത്രം മാറി, ഫറവോന്റെ അടുക്കൽ ചെന്നു.
ഉല്പത്തി 41:14

ദൈവം കാരാഗ്യഹത്തിൽ നിന്നും വിടുവിച്ചാൽ നമ്മുടെ ഛായ മാറും . രാജകീയമായ അങ്കി ലഭിക്കും. കാരാഗ്യഹത്തിൽ നിന്നും വിടുവിക്കപ്പെടുവാൻ ദൈവം ഒരു സമയം ഒരുക്കിയിട്ടുണ്ടു.

ഇന്നു ഏതെങ്കിലും പാപങ്ങളാൽ സാത്താൻ ബന്ധിച്ചിട്ടിട്ടുണ്ടോ?
ഏതെങ്കിലും പ്രതിസന്ധികളാൽ
ബന്ധനാവസ്ഥയിലാണോ? കാരാഗ്യഹങ്ങളെ സ്തുതിഗീതങ്ങൾ ഉയരുന്ന ഉല്ലാസഭവനങ്ങളായി നാം മാറ്റണം. കാരാഗ്യഹത്തിൽ അടക്കപ്പെട്ട പത്രൊസും പൗലൊസും സ്തുതിഗീതങ്ങളാൽ കാരാഗ്യഹത്തെ പൂമെത്തയാക്കി.
ആയതിനാൽ കാരാഗ്യഹവാതിലുകളെ ദൈവം അവർക്കുവേണ്ടി തുറന്നുകൊടുത്തു.

പുത്രനായ യേശുവിൽ കൂടിയാണു കാരാഗ്യഹവാതിലുകൾ തുറക്കപ്പെടുക.
യേശുക്രിസ്തു മുഖാന്തരമാണു
സ്വാതന്ത്ര്യം വരുന്നതു.

” പുത്രൻ നിങ്ങൾക്കു സ്വാതന്ത്ര്യം വരുത്തിയാൽ നിങ്ങൾ സാക്ഷാൽ സ്വതന്ത്രർ ആകും”
യോഹന്നാൻ 8:36