” അരിഷ്ടന്റെ ജീവനാൾ ഒക്കെയും കഷ്ടകാലം; സന്തുഷ്ടഹൃദയന്നോ നിത്യം ഉത്സവം”
സദ്യശവാക്യങ്ങൾ 15:15
ജീവിതത്തിൽ വ്യാകുലതയും
ഉൽകണ്ഠയും തന്നു നമ്മെ നിരാശയിൽ വീഴ്ത്തുന്നതു സാത്താനാണു. ഇവ രണ്ടും അവൻ്റെ ആയുധങ്ങളാണു.
ദൈവത്തിനു മനുഷ്യനെ കുറിച്ചു
മനോഹരമായ പദ്ധതി ഉള്ളതുപോലെ സാത്താനു
മനുഷ്യരെ കുറിച്ചും ഒരു പദ്ധതിയുണ്ടു. അതു നാശകരമായ പദ്ധതിയാണെന്നു
മാത്രം. സാത്താൻ്റെ ഈ തന്ത്രങ്ങളെ നാം അറിയാതെ പോകരുതു. ജീവിതം അവനോടുള്ള ഒരു പോരാട്ടമാണു. അവനോടു നാം യുദ്ധം ചെയ്തു ഈ തന്ത്രങ്ങളെ
തോല്പിക്കണം. ദൈവവുമായി
നാം അടുപ്പത്തിലാകുന്നതു സാത്താനു ഇഷ്ടമല്ല. ആ അടുപ്പം ഇല്ലാതാക്കാൻ സാത്താൻ തന്ത്രങ്ങളെ നെയ്യും.
ആരെയാണു തൻ്റെ വലയിൽ വീഴ്ത്തേണ്ടതു എന്നു കരുതി
അലറുന്ന സിംഹം പോലെ അവൻ അലഞ്ഞുകൊണ്ടേയിരിക്കുന്നു.
ആ വലയിൽ വീണുപോകരുതേ.
അങ്ങനെ
വീണുപോകുന്നവരാണു നിരാശയിൽ എന്നും ജീവിക്കുന്നതു. ജീവിതത്തിലെ
സകല ഇരുളടഞ്ഞ വശങ്ങളേയും
കാണിച്ചു കൊണ്ടു നിനക്കു ജീവിതത്തിൽ ഒരു രക്ഷയും ഇല്ലെന്നു എപ്പോഴും സാത്താൻ പറഞ്ഞുകൊണ്ടിരിക്കും. സാത്താൻ വരുന്നതു കള്ളനെ പോലെ നമ്മുടെ സന്തോഷം മോഷ്ടിക്കുവാനാണു. എന്നാൽ
യേശു വന്നു പിറന്നതു സർവ്വ ജനത്തിനും ഉണ്ടാകാനുള്ള സന്തോഷം അറിയിച്ചിട്ടാണു. യേശു പോയതു നമുക്കു
ഈ ലോകം തരാത്ത നിത്യമായ സന്തോഷം നൽകിയിട്ടാണു. ആയതിനാൽ ഉൽകണ്ഠയും
വ്യാകുലവും ജീവിതത്തിൽ നിന്നും അകറ്റുക. യേശു നമ്മോടൊപ്പം കൂടെയുണ്ടു എന്നു
വിശ്വസിക്കുമ്പോൾ സകല ഉൽകണ്ഠതയും വ്യാകുലവും അകന്നു പോകും . നാം എന്തു ചെയ്യുമ്പോഴും സമീപസ്ഥനായി ദൈവം ഉണ്ടു. നാം ഉറങ്ങുമ്പോഴും ഉണരുമ്പോഴും നടക്കുമ്പോഴും എന്തു ജോലി ചെയ്യുമ്പോഴും കൂടെയുണ്ടു. നമ്മെ ദൈവം എപ്പോഴും നോക്കി കൊണ്ടിരിക്കുന്നു. നമ്മെ കുറിച്ചു
വിചാരപ്പെട്ടുകൊണ്ടിരിക്കുന്നു.
നാം ദൈവത്തിൽ നിന്നും പാപവും, നിരാശയും , ഉൽകണ്ഠയും വഴി അകലുമ്പോൾ ആ
ദൈവസാന്നിധ്യം നാം തിരിച്ചറിയാതെ പോകുന്നു.
വിശ്വാസത്തിൽ ക്ഷീണിച്ചുപോകുന്നു. നമ്മുടെ പ്രശ്നങ്ങൾ വലുതായിരിക്കാം.
അതിലും വലുതാണു ദൈവീക വാഗ്ദത്തങ്ങൾ. പ്രശ്നങ്ങളിൽ
പതറാതെ
ദൈവീകവാഗ്ദത്തങ്ങളിൽ മുറുകെ പിടിക്കണം. അബ്രാഹാം
ദൈവീകവാഗ്ദത്തങ്ങളിൽ വിശ്വസിച്ചു. താൻ നൂറു
വയസ്സുള്ളവൻ
ആണെങ്കിലും തൻ്റെ
ശരീരം നിർജീവമായി
പോയിഎങ്കിലും വ്യാകുലപ്പെട്ടില്ല. സാറായുടെ ഗർഭപാത്രത്തിന്റെ
നിർജീവത്വം ഗ്രഹിച്ചിട്ടും അവളെ നോക്കി നിരാശയുടെ വാക്കുകൾ പറഞ്ഞില്ല. അബ്രാഹാം വിശ്വാസത്തിൽ ക്ഷീണിച്ചില്ല.
“ദൈവത്തിന്റെ വാഗ്ദത്തത്തിങ്കൽ അവിശ്വാസത്താൽ സംശയിക്കാതെ വിശ്വാസത്തിൽ ശക്തിപ്പെട്ടു ദൈവത്തിന്നു മഹത്വം കൊടുത്തു, അവൻ വാഗ്ദത്തം ചെയ്തതു പ്രവർത്തിപ്പാനും ശക്തൻ എന്നു പൂർണ്ണമായി ഉറെച്ചു.
അതുകൊണ്ടു അതു അവന്നു നീതിയായി കണക്കിട്ടു.
റോമർ 4:20-22
വിശ്വാസത്താലാണു
ദൈവമഹത്വം ദർശിക്കുവാൻ കഴിയുക.
“എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ.
എബ്രായർ 11:6
ദൈവത്തോടു പ്രാർത്ഥിക്കുമ്പോൾ
അതു ലഭിച്ചുവെന്നു വിശ്വസിക്കുക. പ്രാർത്ഥിച്ചാൽ ദൈവം ചിലപ്പോൾ പ്രശ്നങ്ങളെ
പരിപൂർണ്ണമായി മാറ്റിതരും അല്ലെങ്കിൽ പ്രശ്നങ്ങളിൽ കൂടി കടത്തിവിട്ടു അതു പരിഹരിക്കാനുള്ള സാഹചര്യവും
ക്യപയും ഒരുക്കും. കാരണം പ്രശ്നങ്ങളിൽ കൂടി നാം കടക്കേണ്ടതു നമ്മുടെ നന്മക്കാണെന്നു ദൈവം കണ്ടിരിക്കാം. പിന്നിലേക്കു തിരിഞ്ഞു
നോക്കുമ്പോൾ എത്രയോ വലിയ പ്രശ്നങ്ങളിൽ
നിന്നാണു ദൈവം നമ്മെ രക്ഷിച്ചിട്ടുള്ളതു. പ്രശ്നങ്ങൾ പെട്ടെന്നു നീങ്ങിയില്ലെങ്കിലും അവയെ തരണം ചെയ്യാനുള്ള
സാഹചര്യവും ക്യപയും ദൈവം എത്രയാണു നമുക്കു പൊഴിച്ചു
നൽകിയതു. വന്ന വഴികൾ മറക്കരുതേ..
ചെറിയ പ്രശ്നങ്ങളെ വലുതായി കണ്ടു
സാത്താൻ്റെ വലയിൽ കുടുങ്ങരുതേ…സകല വിഷയങ്ങൾക്കും ദൈവസന്നിയിൽ ഉത്തരമുണ്ടു. പരിഹാരമുണ്ടു. യേശു പറയുന്നു
ഞാനാകുന്നവൻ ഞാനാകുന്നു.
ഞാൻ നിന്നെ ഒരു നാളും കൈവിടുകയോ ഉപേക്ഷിക്കുകയോ ഇല്ല. ജീവിത
പന്ഥാവുകളിൽ നീ ഒരിക്കലും തനിച്ചല്ല.
“അതുകൊണ്ടു അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ.അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ.
1പത്രൊസ് 5:6,7
Leave a Reply