“ജയിക്കുന്നവനു ഞാന്‍ എന്നോടുകൂടെ എന്‍റെ സിംഹാസനത്തില്‍ ഇരിപ്പാന്‍ വരം നല്കും.” (വെളിപാട് – 3:21)

യേശുക്രിസ്തുവിന്‍റെ ജീവിതം ജയജീവിതമായിരുന്നു. യേശു പാപം, രോഗം, സാത്താന്‍, ലോകം, ജഡം, പാതാളം, മരണം തുടങ്ങിയവയെല്ലാം ജയിച്ചു. അതുപോലെ യേശുവിന്‍റെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ട ഓരോ ദൈവപൈതലും ഒരു ജയജീവിതം നയിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. “നിങ്ങളോ അന്ധകാരത്തില്‍നിന്നു തന്‍റെ അത്ഭുതപ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്‍റെ സല്‍ഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവര്‍ഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.” (1 പത്രോസ് – 2:9) യേശുക്രിസ്തുവില്‍ വിശ്വസിച്ച് അവനില്‍നിന്നു പാപക്ഷമ പ്രാപിച്ച് അവന്‍റെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ട ഒരു ദൈവപൈതലിനെ രാജകീയപുരോഹിതവര്‍ഗ്ഗമായിട്ടാണ് ദൈവം തിരഞ്ഞെടുത്തിരിക്കുന്നത്. എന്നാല്‍ ജയജീവിതം നയിക്കുന്നവര്‍ക്കു മാത്രമെ രാജാക്കളായി ക്രിസ്തുവിനോടുകൂടി സിംഹാസനത്തില്‍ ഇരിക്കുവാന്‍ സാധിക്കുകയുള്ളൂ.

തങ്ങള്‍ക്കു നേരിടുന്ന നാനാവിധ പരീക്ഷകളിലും പ്രതികൂലങ്ങളിലും വിജയികളാകുന്നവര്‍ക്കു മാത്രമെ “രാജ്യവും” (ലൂക്കോസ് – 22:28-30) “കിരീടവും” (യാക്കോബ് – 1:12) “സിംഹാസനവും” (വെളിപ്പാട് – 3:21) പ്രാപിച്ച് ഭരണകര്‍ത്താക്കളായിരിക്കുന്നതിനു കഴിയുകയുള്ളൂ. ഒരു ദൈവപൈതല്‍ പാപം, രോഗം, ശാപം, ഭയം, ലോകം, ജഡം, സാത്താന്‍, മരണം, പാതാളം തുടങ്ങിയ സകലതിനേയും ജയിച്ച് ജയാളികളായിത്തീരണമെന്ന് ദൈവം അതിയായി ആഗ്രഹിക്കുന്നു. എന്നാല്‍ അനേക വ്യക്തികള്‍ക്കും ഒരു ജയജീവിതമൊ പരിശുദ്ധജീവിതമൊ നയിക്കുവാന്‍ സാധിക്കുന്നില്ല. അനേക വ്യക്തികള്‍ക്കും ജയജീവിതം നയിക്കേണ്ടത് എങ്ങനെയെന്ന് അറിയില്ല. അനേകരും ഒരു ജയജീവിതത്തിനായി പരിശ്രമിച്ച് ഒടുവില്‍ പരാജയപ്പെടുന്നു. ഈ ചെറു പുസ്തകത്തിലൂടെ എങ്ങനെ ജയജീവിതം നയിച്ച് സ്വര്‍ഗ്ഗരാജ്യത്തിനവകാശിയായിത്തീരാം എന്നു പ്രതിപാദിച്ചിരിക്കുന്നു. ഇതു നിങ്ങള്‍ക്ക് അനുഗ്രഹത്തിന് കാരണമായിത്തീരട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

അദ്ധ്യായം – 1

കാല്‍വരി ക്രൂശിലെ ജയം

“അതിക്രമങ്ങള്‍ ഒക്കെയും നമ്മോടു ക്ഷമിച്ച ചട്ടങ്ങളാല്‍ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന കൈയെഴുത്തുമായിച്ചു ക്രൂശില്‍ തറച്ചു നടുവില്‍നിന്നു നീക്കിക്കളഞ്ഞു; വാഴ്ചകളെയും അധികാരങ്ങളെയും ആയുധവര്‍ഗ്ഗം വയ്പ്പിച്ചു ക്രൂശില്‍ അവരുടെമേല്‍ ജയോത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി.”

(കൊലൊസ്സ്യര്‍ – 2:14,15)

മാനവകുലത്തെ വീണ്ടെടുക്കുവാന്‍വേണ്ടി യേശു കാല്‍വരിക്രൂശില്‍ യാഗമായി. കാല്‍വരിക്രൂശില്‍വച്ച് പാപത്തെയും രോഗത്തെയും ശാപത്തെയും ലോകത്തെയും ഭയത്തെയും ജഡത്തെയും മരണത്തെയും പാതാളത്തെയും സാത്താനെയും ന്യായം വിധിച്ച് അവയുടെ ശക്തികളെ തകര്‍ത്ത് അവയുടെമേല്‍ ജയോത്സവം കൊണ്ടാടി. ആ കാല്‍വരിക്രൂശിലെ വിജയമാണ് ഒരു വിശ്വാസിയുടെ വിജയത്തിന് അടിസ്ഥാനം. ഒരു വിശ്വാസിയുടെ ജയത്തിന് ആവശ്യമായതെല്ലാം ദൈവം കാല്‍വരിക്രൂശില്‍വച്ച് പൂര്‍ത്തിയാക്കി. കാല്‍വരിക്രൂശിലെ യാഗത്തിലുള്ള വിശ്വാസത്താല്‍ ഒരു വിശ്വാസിക്ക് ജയജീവിതം നയിക്കാന്‍ സാദ്ധ്യമാണ്.

ഒരു വ്യക്തി ദൈവത്തില്‍നിന്നു ജനിക്കുമ്പോള്‍ അവന്‍ പുതിയ സൃഷ്ടിയായിത്തീരും. “ദൈവത്തില്‍നിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു; ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ. യേശു ദൈവപുത്രന്‍ എന്നു വിശ്വസിക്കുന്നവന്‍ അല്ലാതെ ആരാകുന്നു ലോകത്തെ ജയിക്കുന്നവന്‍?” (1 യോഹന്നാന്‍ – 5:4,5) യേശുക്രിസ്തുവിനാല്‍ സകലതും സാദ്ധ്യമാണ്. ദൈവവചനം പറയുന്നു. ദൈവത്താല്‍ അസാദ്ധ്യമായതൊന്നുമില്ലല്ലോ. (ലൂക്കൊസ് – 1:37) മനുഷ്യരാല്‍ അസാദ്ധ്യമായതെല്ലാം ദൈവത്താല്‍ സാദ്ധ്യമാണ്. ഇന്ന് അനേകം വിശ്വാസികള്‍ തങ്ങളുടെ സ്വന്തം കഴിവുകൊണ്ടും പ്രയത്നംകൊണ്ടും ജയജീവിതം നയിക്കാന്‍ ശ്രമിക്കുന്നു, പക്ഷേ പരാജയപ്പെട്ടുപോകുന്നു. കാരണം സ്വന്തം കഴിവുകൊണ്ടൊ പ്രയത്നംകൊണ്ടൊ ഒരിക്കലും ജയജീവിതം നയിക്കുവാന്‍ സാധ്യമല്ല. “സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്‍റെ ആത്മാവിനാലത്രേ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.” (സെഖര്യാവ് – 4:6)

ആദിയില്‍ ഈ ലോകത്തിന്മേല്‍ സകല അധികാരത്തോടുംകൂടെ മനുഷ്യനെ ഏദേന്‍തോട്ടത്തിലാക്കി. (ഉല്പത്തി 1:28) ആദാം ലംഘനത്താല്‍ ദൈവംചെയ്ത ഉടമ്പടിയെ തെറ്റിക്കുകയും ദൈവം നല്കിയ ആധിപത്യം നഷ്ടപ്പെടുത്തുകയും ചെയ്തു. (ഉല്പത്തി – 3:17,18) സാത്താന്‍ ഈ ആധിപത്യം മനുഷ്യനില്‍നിന്ന് അപഹരിച്ച് ഈ ലോകത്തിന്‍റെ ദൈവമായിത്തീര്‍ന്നു. (2 കൊരിന്ത്യര്‍ – 4:4)

മനുഷ്യന്‍ നഷ്ടമാക്കിയവയെ തിരികെ നല്‍കുവാനായി യേശുക്രിസ്തു കാല്‍വരിക്രൂശിലെ മരണത്താല്‍ പാപം, രോഗം, ശാപം, ഭയം, ലോകം, മരണം, പാതാളം, സാത്താന്‍ തുടങ്ങിയ സമസ്ത മേഖലകളെയും ന്യായംവിധിച്ച് അവയുടെമേല്‍ ജയോത്സവം കൊണ്ടാടി. കാല്‍വരിക്രൂശിലെ അനുഗ്രഹങ്ങള്‍ മുഴുവന്‍ ഒരു പുതിയ നിയമവിശ്വാസിക്ക് അവകാശപ്പെട്ടതാണ്. അതിനാല്‍ അതു നാം സ്വായത്തമാക്കണം. മനുഷ്യനു തന്‍റെ അനുസരണക്കേടിനാല്‍ ലോകത്തിന്മേലുള്ള വാഴ്ച നഷ്ടപ്പെട്ടു. ഒരു പൂര്‍ണ്ണമനുഷ്യനു മാത്രമെ അതു വീണ്ടെടുക്കുവാന്‍ കഴിയുകയുള്ളൂ. അതിനാല്‍ ദൈവം മനുഷ്യ സാദൃശ്യത്തിലായി. അവന്‍ ഒരു തികഞ്ഞ ജീവിതംനയിച്ച് ദൈവത്തിന്‍റെ സമ്പൂര്‍ണ്ണഹിതം നിറവേറ്റിക്കൊണ്ട് കാല്‍വരിയില്‍ മരിച്ചു ലോകത്തിന്‍റെ വീണ്ടെടുപ്പ് സാധിച്ചു. യേശു കാല്‍വരി യാഗത്തിലൂടെ നേടിയ വിജയം നമുക്കനുഭവിക്കണമെങ്കില്‍ യേശുക്രിസ്തുവിന്‍റെ കാല്‍വരിക്രൂശിലുള്ള യാഗത്തിലുള്ള വിശ്വാസത്തിലൂടെ മാത്രമെ സാധ്യമാകയുള്ളൂ.

1: പാപം

“ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ സാധിപ്പാന്‍ ദൈവം തന്‍റെ പുത്രനെ പാപജഡത്തിന്‍റെ സാദൃശ്യത്തിലും പാപംനിമിത്തവും അയച്ചു; പാപത്തിന്നു ജഡത്തില്‍ ശിക്ഷ വിധിച്ചു.” (റോമര്‍ – 8:3)

പഴയനിയമകാലത്ത് പാപംപോക്കി ശുദ്ധീകരിക്കപ്പെട്ടിരുന്നില്ല, പാപം മറയ്ക്കപ്പെടുക മാത്രമായിരുന്നു. (സങ്കീര്‍ത്തനം – 32:1) ക്രൂശ് പാപത്തില്‍നിന്നുള്ള പൂര്‍ണ്ണ വീണ്ടെടുപ്പ് നല്‍കുന്നു. യേശുവിന്‍റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു. (1 യോഹന്നാന്‍ – 1:7) ഈ വെളിപ്പാടു പ്രാപിച്ചാല്‍ നമുക്ക് ജയകരമായി ജീവിക്കുവാന്‍ കഴിയും.

യേശുവിന്‍റെ രക്തം അമൂല്യമാണ്. അത് വിശുദ്ധവും വിലയേറിയതുമായ രക്തമാണ്. കാരണം യേശുവില്‍ പാപമില്ലായിരുന്നു. (1 യോഹന്നാന്‍ – 3:5) അവന്‍ പാപം അറിഞ്ഞിരുന്നില്ല. (2 കൊരിന്ത്യര്‍ – 5:21) അവന്‍ പാപം ചെയ്തിട്ടില്ല. (1 പത്രൊസ് – 2:22) യേശുവിന്‍റെ രക്തത്തിനു സമാനമായ രക്തം മറ്റാര്‍ക്കുമില്ല. യേശുവിന് മാനുഷിക പിതൃത്വമില്ല. യേശു പരിശുദ്ധാത്മാവിനാല്‍ ജനിപ്പിക്കപ്പെട്ടു. അതുകൊണ്ട് യേശുവിന്‍റെ രക്തത്തില്‍ നിത്യശക്തിയുണ്ട്.

പുതിയനിയമകാലത്തു ജീവിക്കുന്ന നാം പാപം നമ്മുടെ ശരീരത്തില്‍ വാഴുവാന്‍ അനുവദിക്കരുത്. എന്താണു പാപമെന്ന് അനേകം പേര്‍ക്കും അറിയില്ല. പാപമെന്നതു ദൈവത്തിനെതിരെയുള്ള പ്രവൃത്തികളാണ്. ദൈവകല്പന ലംഘിക്കുന്നതാണ് പാപം. എന്തൊക്കെയാണ് പാപപ്രവൃത്തികള്‍? അഗ്നിപ്രവേശം ചെയ്യിക്കല്‍, അജിതേന്ദ്രിയത്വം, അജ്ഞനംനോക്കല്‍, അത്യാഗ്രഹം, അനീതി, അനുസരണമില്ലായ്മ, അവിശ്വാസം, അശുദ്ധി, അസൂയ, അഹങ്കാരം,ആത്മപ്രശംസ (അഹംഭാവം), ആഭിചാരം, ഇണക്കമില്ലായ്മ, ഏഷണി, കനിവില്ലായ്മ, കപടം, കളിവാക്ക് (പരിഹാസം), കള്ളം, കുരള, കൊലപാതകം, ക്രൂരത, കോപം, ക്രോധം, ക്ഷുദ്രപ്രയോഗം, ഗര്‍വ്വം (അഹങ്കാരം), ചതി, ചീത്തത്തരം (അശ്ലീലസംസാരം), ജാരശങ്ക, ധാര്‍ഷ്ട്യം, ദുര്‍ന്നടപ്പ് (അസ്സാന്മാര്‍ഗികത), ദുരാലോചന, ദുര്‍ബുദ്ധി, ദുശ്ചിന്ത, ദുശീലം, ദുഷ്ടത, ദുഷ്ക്കര്‍മ്മം (ഭോഗാസക്തി),ദുഷ്ക്കാമം, ദൂഷണം, ദൈവദ്വേഷം, ദ്രവ്യാഗ്രഹം, ദ്രോഹം, ദ്വന്ദപക്ഷം, നന്ദികേട്, നിഗളം, നിയമലംഘനം, നിഷ്ഠൂരത, പക, പരദൂഷണം, പരസംഗം, പിടിച്ചുപറി, പിണക്കം, പുതുദോഷം സങ്കല്പിക്കല്‍, പൊട്ടച്ചൊല്‍ (വ്യര്‍ത്ഥഭാഷണം), പ്രശ്നംനോക്കല്‍, ബുദ്ധിഹീനത, ഭിന്നത, ഭീരുത, ഭോഗപ്രിയം, മദ്യപാനം, മന്ത്രവാദം, മുഹൂര്‍ത്തംനോക്കല്‍, മൂഢത, മോഷണം, ലക്ഷണംപറയല്‍, വഞ്ചന, വമ്പുപറയല്‍, വാത്സല്യമില്ലായ്മ, വാവിഷ്ഠാണം, വിഗ്രഹാരാധന, വിടക്കുകണ്ണ്, വെറിക്കൂത്ത്, വെളിച്ചപ്പാട്, വ്യഭിചാരം, ശാഠ്യം, സല്‍ഗുണദോഷം (നന്മയെ വെറുക്കുക), സ്വയംഭോഗം, സ്വവര്‍ഗ്ഗസംഭോഗം, സ്വാര്‍ത്ഥതല്പരത തുടങ്ങിയവയാണ് പാപപ്രവൃത്തികള്‍. (ആവര്‍ത്തനം – 18:10; മര്‍ക്കൊസ് – 7:21-27; റോമര്‍ – 1:29-32; 1 കൊരിന്ത്യര്‍ – 6:9,10; ഗലാത്യര്‍ – 5:19-21; എഫെസ്യര്‍ 5:3-5; 2 തിമൊഥെയൊസ് – 3:1-5; വെളിപ്പാട് – 21:8)

റോമാലേഖനം ആറാം അദ്ധ്യായം 2 മുതല്‍ 18 വരെയുള്ള വാക്യങ്ങള്‍ ജലസ്നാനത്തെക്കുറിച്ചുള്ള ഉപദേശം അതായത്, പാപത്തില്‍നിന്നുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് പഠിപ്പിക്കുന്നു. ശരീരത്തിന്‍റെ എല്ലാ അവയവങ്ങളും വിശുദ്ധമായിരിക്കണം. വിശ്വാസസ്നാനത്തിലൂടെ നമ്മിലെ പഴയ മനുഷ്യന്‍ മരിച്ച് ക്രിസ്തുവില്‍ നാം പുതുതായി ഉയിര്‍ത്തെഴുന്നേല്ക്കും. ജയജീവിതത്തിന് വിശ്വാസസ്നാനം അത്യന്താപേക്ഷിതമാണ്.

കാല്‍വരിയില്‍ ദൈവം പാപത്തെ ന്യായം വിധിച്ചു. ഉച്ചിമുതല്‍ ഉള്ളംകാല്‍വരെ യേശുവിന്‍റെ ശരീരം തകര്‍ക്കപ്പെടുകയും അടിക്കപ്പെടുകയും കുത്തിമുറിവേല്പിക്കപ്പെടുകയും ചെയ്തത് നാം പാപത്തിന്‍റെമേല്‍ പൂര്‍ണ്ണജയം പ്രാപിക്കേണ്ടതിനാകുന്നു. കാല്‍വരിയിലൂടെ ദൈവം നമുക്കു പാപത്തിന്മേല്‍ നല്കിയിരിക്കുന്ന പൂര്‍ണ്ണജയം വിശ്വാസത്താല്‍ അവകാശമാക്കണം. നമ്മുടെ ചിന്താമണ്ഡലങ്ങളിലും സമ്പൂര്‍ണ്ണമായ വിശുദ്ധി ഉണ്ടായിരിക്കണം.

2: രോഗം

“… അവന്‍ നമ്മുടെ അതിക്രമങ്ങള്‍ നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങള്‍ നിമിത്തം തകര്‍ന്നും ഇരിക്കുന്നു. നമ്മുടെ സമാധാനത്തിനായുള്ള ശിക്ഷ അവന്‍റെമേല്‍ ആയി. അവന്‍റെ അടിപ്പിണരുകളാല്‍ നമുക്കു സൗഖ്യം വന്നുമിരിക്കുന്നു.” (ഏശയ്യാ – 53:5)

‘സമാധാനം’ എന്നതിനുള്ള എബ്രായപദം ‘Shalom’ എന്നാണ്. സൗഖ്യത്തിനും ഐശ്വര്യത്തിനും സമാധാനത്തിനും ക്ഷേമത്തിനും സുഖത്തിനും ഈ പദംതന്നെ ഉപയോഗിച്ചിരിക്കുന്നു. നമ്മുടെ ആരോഗ്യത്തിനുള്ള (സൗഖ്യം) ശിക്ഷ അവന്‍റെമേല്‍ ആയി. അവന്‍റെ അടിപ്പിണരുകളാല്‍ നമുക്കു സൗഖ്യം വന്നുമിരിക്കുന്നു! അവന്‍റെ മരണം നമ്മുടെ പാപങ്ങള്‍ക്കു വേണ്ടിയായിരുന്നു. (1 പത്രൊസ് 2:24) യേശു ഏറ്റ അടികള്‍ നമ്മുടെ പാപങ്ങള്‍ക്കായിട്ടല്ല നമ്മുടെ രോഗസൗഖ്യത്തിനു വേണ്ടിയായിരുന്നു. താന്‍ ഏറ്റ അടികള്‍ നമ്മുടെ രോഗത്തെ നശിപ്പിച്ചതിനാല്‍ നമുക്ക് രോഗത്തോട് എതിര്‍ത്തു പോരാടുവാനുള്ള തീക്ഷ്ണത ഉണ്ടായിരിക്കണം. ഈ ഭൂമിയിലായിരിക്കുന്ന കാലം നാം രോഗം ബാധിക്കാത്ത അവസ്ഥയിലല്ല. എങ്കിലും നമ്മുടെ സ്വര്‍ഗ്ഗീയപിതാവ് യേശുവിന്‍റെ അടിപ്പിണരുകളാല്‍ നമ്മുടെ പേരില്‍ രോഗസൗഖ്യം നിക്ഷേപിച്ചിരിക്കയാല്‍ നാം രോഗത്തോട് എതിര്‍ത്തു പോരാടണം. നമ്മുടെ എതിര്‍പ്പിനാല്‍ നാം രോഗത്തെ ദണ്ഡിപ്പിക്കുന്നതല്ലാതെ രോഗം നമ്മെ കീഴ്പ്പെടുത്തി ദണ്ഡിപ്പിക്കുവാന്‍ ഇടയാകരുത്. നാം പിശാചിനോടും രോഗത്തോടും എതിര്‍ത്തുനില്ക്കുന്നില്ലെങ്കില്‍ അവന്‍ നമ്മെ പീഡിപ്പിക്കും.

രോഗസൗഖ്യം മക്കളുടെ അപ്പമാകുന്നു. രോഗസൗഖ്യം യേശുവിലൂടെ നമുക്ക് പിതാവ് നല്കിയിരിക്കുന്ന ദാനമാണ്.

യേശുവിനെ റോമാ പടയാളികള്‍ അടിക്കാന്‍ ഉപയോഗിച്ച ചമ്മട്ടിയുടെ വാറുകളില്‍ ഉണ്ടായിരുന്ന കൂര്‍ത്ത ലോഹത്തിന്‍റേയും എല്ലിന്‍റെയും കഷണങ്ങള്‍ ഓരോ അടിയിലും മാംസകഷണങ്ങള്‍ പറിച്ചെടുത്തു (സങ്കീര്‍ത്തനം – 22:16,17) യഹൂദന്മാരുടെ നിയമപ്രകാരം കുറ്റവാളിയെ ഒരുതവണ മുപ്പത്തൊന്‍പതുപ്രാവശ്യത്തിലധികം അടിക്കാന്‍ പാടില്ലായിരുന്നു. എന്നാല്‍ റോമന്‍ നിയമത്തില്‍ അടിയുടെ എണ്ണം നിജപ്പെടുത്തിയിരുന്നില്ല. മനുഷ്യശരീരത്തില്‍ ഇരുനൂറ്റിയാറ് അസ്ഥികള്‍ ഉള്ളതായി വൈദ്യശാസ്ത്രം പറയുന്നു. യേശുവിന്‍റെ ഏതാണ്ട് എല്ലാ അസ്ഥിയും മുഖത്തെ എല്ലുകള്‍പോലും പുറത്തുകാണുന്നതുവരെ അവര്‍ അവനെ വാറിനാല്‍ അടിച്ചു. അവന്‍ നമ്മുടെ സൗഖ്യത്തിനും രോഗശാന്തിക്കുമായി അവന്‍റെ ശരീരം തകരുകയും കീറിമുറിക്കപ്പെടുകയും ചെയ്തു. യേശു ഇത്ര വന്‍വില കൊടുക്കേണ്ടിവന്ന സൗഖ്യമാക്കുന്ന അത്യന്തശക്തി നാം അവകാശമാക്കുന്നില്ലെങ്കില്‍ രോഗത്തിന്മേല്‍ പൂര്‍ണ്ണജയം തരുവാന്‍ അവന്‍ സഹിച്ച ഈ വ്യഥയെ നാം വ്യര്‍ത്ഥമാക്കുകയാണ്.

യേശുവിന്‍റെ അടിപ്പിണരുകളെ തുശ്ചീകരിക്കരുത്. ‘ദൈവം എനിക്ക് ഈ രോഗം തന്നു’ എന്നു പറയുന്നത് യേശുവിന്‍റെ അടിപ്പിണരുകള്‍ക്കെതിരെയുള്ള ദൂഷണമാണ്. അവന്‍റെ ദാസന്മാരുടെ രോഗം ദൈവത്തിനു ദുഃഖവും അനിഷ്ടവും ഉളവാക്കുന്നു. രോഗസൗഖ്യം അവന്‍റെ ദാസന്മാരുടെ ആരോഗ്യത്തില്‍ പ്രിയപ്പെടുന്ന ദൈവത്തിന് മഹത്വം വരുത്തുന്നു. ആകയാല്‍ മരണത്തോടടുക്കുമ്പോഴും നാം ആരോഗ്യവും സൗഖ്യവും അവകാശപ്പെടണം. സ്വര്‍ഗ്ഗത്തിലേക്ക് നമ്മെ കൊണ്ടുപോകാന്‍ രോഗം ആവശ്യമില്ല. നമുക്ക് യേശുവിനെയാണ് ആവശ്യം.

3: ശാപം

“മരത്തിന്മേല്‍ തൂങ്ങുന്നവന്‍ എല്ലാം ശപിക്കപ്പെട്ടവന്‍ എന്നു എഴുതിയിരിക്കുന്നതുപോലെ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീര്‍ന്നു. ന്യായപ്രമാണത്തിന്‍റെ ശാപത്തില്‍നിന്നു നമ്മെ വിലയ്ക്കു വാങ്ങി.” (ഗലാത്യര്‍ – 3:13)

ആദിമനുഷ്യനായ ആദം പാപംചെയ്തപ്പോള്‍ ലോകത്തില്‍ കടന്നുവന്നതാണ് ശാപം. ആദിമനുഷ്യന്‍റെ പാപംമൂലം ഭൂമി ശാപഗ്രസ്ഥമായിത്തീര്‍ന്നു. ശാപത്തിന്‍റെ ഫലമായി ഭൂമിയില്‍ മുള്ളും പറക്കാരയും മുളയ്ക്കുവാന്‍ തുടങ്ങി. മനുഷ്യന്‍റെ പാപത്തിനാല്‍ ഭൂമിയിലുള്ള സകലതും ശപിക്കപ്പെട്ടു.

ഇന്നും അനുഗ്രഹവും ശാപവും ഒരു വ്യക്തിയെ പിന്തുടരുന്നു. ദൈവത്തെ അനുസരിച്ച് ജീവിക്കുന്നവര്‍ക്ക് അനുഗ്രഹവും അനുസരിക്കാത്തവര്‍ക്ക് ശാപവും ദൈവം പ്രദാനം ചെയ്തിരിക്കുന്നു.

ശാപം വരുവാനുള്ള കാരണങ്ങള്‍

“കുരുകില്‍ പാറിപ്പോകുന്നതും മീവല്‍പക്ഷി പറന്നുപോകുന്നതുംപോലെ കാരണംകൂടാതെ ശാപം പറ്റുകയില്ല.”

(സദൃശ്യവാക്യങ്ങള്‍ – 26:2)

ഈ വാക്യം ശാപങ്ങളോടുള്ള ബന്ധത്തില്‍ ശ്രദ്ധേയമാണ്. ഒരു ശാപമുണ്ടെങ്കില്‍ അതിനു പിന്നില്‍ ഒരു കാരണം ഉണ്ട്. കാരണംകൂടാതെ ഒരുവന്‍റെമേല്‍ ശാപം വരികയില്ല. അതിനാല്‍ ശാപത്തില്‍നിന്നു വിടുവിക്കപ്പെടണമെങ്കില്‍ ആദ്യംതന്നെ അതിന്‍റെ കാരണം കണ്ടുപിടിക്കണം. ശാപത്തിന്‍റെ ചില പ്രധാന കാരണങ്ങള്‍ താഴെ കൊടുക്കുന്നു.

1. അന്യദൈവാരാധനയും വിഗ്രഹാരാധനയും (ആവര്‍ത്തനം – 27:14,15; പുറപ്പാട് 20:4-6)

2. മാതാപിതാക്കളോടുള്ള അനാദരവ്. (ആവര്‍ത്തനം – 27:16)

3. അവിഹിതവും പ്രകൃതിവിരുദ്ധവുമായ ലൈംഗികത (ആവര്‍ത്തനം – 27:20-23)

4. ദുര്‍ബലരോടും ആലംബഹീനരോടും കാണിക്കുന്ന അനീതി. (ആവര്‍ത്തനം – 27:19)

5. സ്വന്തം ജഡത്തിലാശ്രയിച്ചു ജീവിക്കുന്നതിനാല്‍ (ജഡമയന്‍) (യിരെമ്യാവു – 17:5,6)

6. കള്ളസത്യം ചെയ്യുന്നതിനാലും മോഷ്ടിക്കുന്നതിനാലും (സെഖര്യാവു -5:4)

7. ദൈവത്തെ സ്നേഹിക്കാത്തതിനാല്‍. (1 കൊരിന്ത്യര്‍ – 16:22)

8. തെറ്റായ പാതയില്‍ നടത്തുന്നതിനാല്‍. (ആവര്‍ത്തനം – 27:18)

9. മറ്റുള്ളവരുടെ അതിരുമാറ്റുന്നതിനാല്‍. (ആവര്‍ത്തനം – 27:17)

10. കുലപാതകം ചെയ്യുന്നതിനാല്‍ (ആവര്‍ത്തനം – 27:24,25)

11. ദൈവവചനം അനുസരിക്കാത്തതിനാല്‍ (ആവര്‍ത്തനം – 27:26)

മുകളില്‍ ഉദ്ധരിച്ചിരിക്കുന്നതായ കാര്യങ്ങള്‍ ശാപം കടന്നുവരാന്‍ കാരണമായ ചില വഴികളാണ്.

ശാപത്തില്‍നിന്നുള്ള വിടുതല്‍ കാല്‍വരിക്രൂശിലൂടെയാണ്. ശാപത്തില്‍നിന്നുള്ള വിടുതലുകള്‍ ഉള്‍പ്പെടെയുള്ള മനുഷ്യന്‍റെ സകലപ്രശ്നങ്ങള്‍ക്കും ദൈവം ഒരുക്കിയ വഴിയാണ് കാല്‍വരി. സകല ശാപങ്ങള്‍ക്കും കാല്‍വരിക്രൂശില്‍ പരിഹാരമുണ്ടായി. നമ്മുടെ ശാപങ്ങള്‍ക്കുവേണ്ടി യേശു ശാപമായിത്തീര്‍ന്നു. ശാപത്തില്‍നിന്നുള്ള വിടുതല്‍ ലഭ്യമാക്കുവാന്‍ ദൈവത്തിന്നു ഒരു കുരിശിനെ ഉണ്ടാക്കേണ്ടിവന്നു. എങ്കില്‍ ശാപം അയഥാര്‍ത്ഥമാണെന്നുള്ള ചിന്ത നാം ഉപേക്ഷിക്കണം. ശാപം എന്നൊന്നില്ലായിരുന്നെങ്കില്‍ ഇത്രവലിയ വിലകൊടുത്തു ഒരു പരിഹാരമാര്‍ഗ്ഗം ദൈവം ഉണ്ടാക്കുമായിരുന്നില്ല. ശാപത്തില്‍നിന്നുള്ള വിടുതലിന് യേശുക്രിസ്തുവിന്‍റെ പ്രാതിനിധ്യമരണം നന്നേ ആവശ്യമായിത്തീര്‍ന്നു.

യേശു കാല്‍വരിയില്‍ മരിച്ചത് നാം അനുഗ്രഹിക്കപ്പെടുവാന്‍ വേണ്ടിയാണ്. അതിനാല്‍ നാം ഇനി ശാപത്തിന്‍കീഴില്‍ ഇരിക്കേണ്ട കാര്യമില്ല. നമ്മുടെ സകല ശാപത്തെയും യേശു കാല്‍വരിയില്‍ വഹിച്ചു. ശാപകാരണങ്ങളെ വിട്ടൊഴിഞ്ഞ് വിശ്വാസത്താല്‍ വിടുതല്‍ പ്രാപിക്കുക. ദൈവമക്കളായിത്തീര്‍ന്നവര്‍ക്ക് മാത്രമെ ശാപത്തില്‍നിന്നുള്ള മോചനം സാധ്യമാവുകയുള്ളൂ. അനുഗ്രഹം അനുഭവിക്കണമെങ്കില്‍ ദൈവവചനം അനുസരിച്ച് ജീവിക്കയും പ്രവര്‍ത്തിക്കയും ചെയ്യണം. സകല ശാപത്തില്‍നിന്നുമുള്ള വിടുതല്‍ ദൈവം കാല്‍വരിയില്‍ നല്കിക്കഴിഞ്ഞു. വിശ്വാസത്താല്‍ ഏറ്റെടുക്കുക, അനുഗ്രഹിക്കപ്പെടുക.

4: ഭയം

ചിലര്‍ എപ്പോഴും ഭയചകിതരാണ്. രോഗത്തെകുറിച്ചുള്ള ഭയം, ഭാവിയെക്കുറിച്ചുള്ള ഭയം, മരണഭയം, ഇത്യാദി എല്ലാ ഭയങ്ങളെയും യേശു കാല്‍വരിയില്‍ ന്യായം വിധിച്ചു. ദൈവമക്കള്‍ക്ക് ഉണ്ടായിരിക്കേണ്ട ഒരേ ഒരു ഭയം ദൈവഭയമാണ്. അതു ഗുണപരവും ജ്ഞാനത്തിന്‍റെ ആരംഭവും ആകുന്നു.

ഒരര്‍ത്ഥത്തില്‍ ഭയമെന്നത് നഷ്ടമുണ്ടാകും എന്ന തോന്നലാണ്. ആയതിനാല്‍ വി. പൗലോസിനെപോലെ യേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്‍റെ ശ്രേഷ്ഠത നിമിത്തം സകലവും നഷ്ടമെന്നും കുപ്പയെന്നും എണ്ണുന്നു എങ്കില്‍ ഈ നിഷേധാത്മകമായ ഭയത്തെ നമുക്ക് ജയിക്കാന്‍ കഴിയും. നമുക്ക് നഷ്ടപ്പെടുവാന്‍ ഒന്നുമില്ലെങ്കില്‍ ഭയപ്പെടുവാനും ഒന്നും ഉണ്ടായിരിക്കയില്ല. നഷ്ടബോധം ഉളവാക്കുന്ന ഏതെങ്കിലും ഭയം നമുക്കുണ്ടെങ്കില്‍ ആ വിഷയം ദൈവത്തിനു നാം ഇതുവരെ പൂര്‍ണ്ണമായി സമര്‍പ്പിച്ചിട്ടില്ല എന്നാണതിനര്‍ത്ഥം.

തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കുന്നു. (യോഹന്നാന്‍ – 4:18)

5: ലോകം

“…… നമ്മുടെ ദൈവവും പിതാവുമായവന്‍റെ ഇഷ്ടപ്രകാരം ഇപ്പോഴത്തെ ദുഷ്ടലോകത്തില്‍നിന്നു നമ്മെ വിടുവിക്കേണ്ടതിനു നമ്മുടെ പാപങ്ങള്‍ നിമിത്തം തന്നെത്താന്‍ ഏല്പിച്ചുകൊടുത്തവനായി നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു…..”

(ഗലാത്യര്‍: 1:3)

ഈ ലോകത്തില്‍ (ലോകവ്യവസ്ഥ) നിന്നു നമ്മെ വിടുവിക്കേണ്ടതിനു യേശു ക്രൂശില്‍ മരിച്ചു. ഈ ലോകത്തിന്‍റെ രീതികളും ഭാവങ്ങളും ലോകവ്യവസ്ഥയും എല്ലാംതന്നെ പിശാചിനാല്‍ ആസൂത്രിതമാണ്.

ദൈവമക്കള്‍ ഈ ലോകത്തിന്‍റെ ഫാഷനുകള്‍ അനുകരിക്കരുത്. നാം അത് അനുകരിച്ചാല്‍ ക്രൂശിന്‍റെ ശത്രുക്കളായി മാറുന്നു. നമ്മുടെ ജീവിതവും സ്വഭാവവും കണ്ട് ലോകര്‍ നമ്മെ അനുകരിപ്പാന്‍ ഇടയാകട്ടെ. നമ്മുടെ പ്രാര്‍ത്ഥനാജീവിതം, ജീവിതവിശുദ്ധി മുതലായവയിലൂടെ നാം ലോകത്തിനു മാതൃകയാവണം. അതിന്നായി ഈ ലോകവ്യവസ്ഥയില്‍നിന്നു യേശു നമ്മെ തന്‍റെ കാല്‍വരിക്രൂശിലൂടെ വിടുവിച്ചിരിക്കുകയാണ്.

6: മരണം

“മക്കള്‍ ജഡരക്തങ്ങളോടു കൂടിയവര്‍ ആകകൊണ്ട് അവനും അവരെപ്പോലെ ജഡരക്തങ്ങളോടുകൂടിയവനായി മരണത്തിന്‍റെ അധികാരിയായ പിശാചിനെ തന്‍റെ മരണത്താല്‍ നീക്കി ജീവപര്യന്തം മരണഭീതിയാല്‍ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രായര്‍ – 2:14,15)

ഒരിക്കല്‍ നാം അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായി ദൈവത്തില്‍നിന്നു വേര്‍പെട്ടവരായിരുന്നു. തന്‍റെ മരണത്താല്‍ യേശു മരണത്തിന്‍റെ അധികാരിയായിരുന്നവനെ നശിപ്പിച്ചു. പാപികള്‍ മരിക്കുന്നു. വിശുദ്ധന്മാര്‍ മരിക്കുന്നില്ല. അവര്‍ ക്രിസ്തുവില്‍ നിദ്രപ്രാപിക്കയത്രേ ചെയ്യുന്നത്. (1 തെസ്സലൊനിക്യര്‍ – 4:14)

കാല്‍വരിയില്‍ യേശു മരണത്തെ നീക്കിക്കളഞ്ഞു. നാം സമാധാനത്തോടെ ജീവിക്കേണ്ടതിനും സമാധാനത്തില്‍ നിദ്രകൊള്ളേണ്ടതിനും മരണത്തിന്‍റെ അധികാരിയായ പിശാചിനെ തകര്‍ത്ത് മരണഭയത്തിന്‍റെ അടിമത്വത്തില്‍നിന്നു നമ്മെ വിടുവിച്ചു. അവന്‍ നമ്മെ പൂര്‍ണ്ണ ജയാളികളാക്കിത്തീര്‍ത്തിരിക്കുന്നു.

7: പാതാളം

“ഞാന്‍ മരിച്ചവനായിരുന്നു; എന്നാല്‍ ഇതാ, എന്നന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്‍റേയും പാതാളത്തിന്‍റേയും താക്കോല്‍ എന്‍റെ കൈവശമുണ്ട്.” (വെളിപ്പാട് – 1:18)

പാതാളം യാതനാസ്ഥലമാണ്. ചിലര്‍ ഭാവിയെക്കുറിച്ചുള്ള ആകുലചിന്തമൂലം മനസ്സില്‍ പാതാളയാതന അനുഭവിക്കുന്നു. ‘താക്കോല്‍’ എന്നത് അധികാരത്തെക്കാണിക്കുന്നു. യേശുവിന് പാതാളത്തിന്മേലും മരണത്തിന്മേലും അധികാരം ഉണ്ട്. ക്രിസ്തുവിലൂടെ നമുക്കും പാതാളത്തിന്മേലും മരണത്തിന്മേലും അധികാരമുണ്ട്. കാല്‍വരിക്രൂശില്‍ അവന്‍ പാതാളത്തെയും മരണത്തെയും കീഴ്പ്പെടുത്തി.

8: സാത്താന്‍

“ഞാന്‍ നിനക്കും സ്ത്രീക്കും നിന്‍റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മില്‍ ശത്രുത്വം ഉണ്ടാക്കും അവന്‍ നിന്‍റെ തല തകര്‍ക്കും നീ അവന്‍റെ കുതികാല്‍ തകര്‍ക്കും.” (ഉല്പത്തി – 3:15)

ക്രിസ്തു എന്ന സ്ത്രീയുടെ സന്തതി കാല്‍വരിയില്‍ സാത്താന്‍റെ തല തകര്‍ക്കുമെന്നു ദൈവം ഏദേന്‍തോട്ടത്തില്‍വച്ചു വാഗ്ദത്തം ചെയ്തു. യേശു ക്രൂശില്‍ സാത്താന്‍റെ തല തകര്‍ത്തു. അങ്ങനെ ഈ പ്രവചനം നിവൃത്തിയായി. കാല്‍വരിയില്‍ യേശുവിന്‍റെ രക്തത്താല്‍ വിലക്കു വാങ്ങപ്പെട്ടവരും വീണ്ടെടുക്കപ്പെട്ടവരുമായ ദൈവജനത്തിന്മേല്‍ സാത്താന് ഒരധികാരവുമില്ല. സാത്താന് ദൈവമക്കളെ ഭയമാണ്. പിതാവിന്‍റെ ഹിതപ്രകാരവും യേശുവിന്‍റെ രക്തത്തിന്‍കീഴിലും ജീവിക്കുന്നവര്‍ക്കുവേണ്ടി യുദ്ധം ചെയ്യുവാന്‍ ത്രീത്വദൈവവും അനേകം ദൂതന്മാരും ഉണ്ട്. പിശാചിനോട് എതിര്‍ത്തുനില്പിന്‍, അവന്‍ നിങ്ങളെ വിട്ട് ഓടിപ്പോകും. (യാക്കോബ് 4:7) സാത്താന്‍ തോല്പിക്കപ്പെട്ട ശത്രുവത്രേ. പാപം നമ്മുടെ ജീവിതത്തില്‍ ഒളിച്ചിരിക്കുന്നുവെങ്കില്‍ നമുക്ക് സാത്താനെ ഭയപ്പെടേണ്ടിവരും.

യേശു നമുക്കുവേണ്ടി കാല്‍വരിയില്‍ സമ്പാദിച്ച എല്ലാ വിജയങ്ങളും നമുക്കു സ്വന്തമാണ്. അതു നാം പ്രാപിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. പ്രിയ ദൈവപൈതലേ യേശുവിന്‍റെ വിജയം നിന്‍റെ ജയമാകുന്നു. അത് അവകാശമാക്കി ജീവിക്കാം.