PREACH GOSPEL & SALVATION FOR THE LOST

Month: April 2023

ജയജീവിതം-പ്രതിഫലം

ജയജീവിതം നയിക്കുന്നവര്‍ക്ക് ദൈവം നല്കുന്ന പ്രതിഫലത്തെക്കുറിച്ച് ചുവടെ വിവരിക്കുന്നു.

1: പറുദീസായിലെ ജീവവൃക്ഷത്തിന്‍റെ ഫലം

“ജയിക്കുന്നവന് ഞാന്‍ ദൈവത്തിന്‍റെ പറുദീസയില്‍ ഉള്ള ജീവവൃക്ഷത്തിന്‍റെ ഫലം തിന്നുവാന്‍ കൊടുക്കും.” (വെളിപാട് – 2:7)

2: രണ്ടാം മരണത്താലുള്ള ദോഷം ഇല്ല.

“ജയിക്കുന്നവനു രണ്ടാം മരണത്താല്‍ ദോഷം വരുകയില്ല.” (വെളിപ്പാട് – 2:11)

3: മറഞ്ഞിരിക്കുന്ന മന്ന

“ജയിക്കുന്നവര്‍ക്കു ഞാന്‍ മറഞ്ഞിരിക്കുന്ന മന്ന കൊടുക്കും.” (വെളിപ്പാട് – 2:17)

4: വെള്ളകല്ലും ആരും അറിയാത്ത പേരും

“ജയിക്കുന്നവനു ഞാന്‍ വെള്ളക്കല്ലും ലഭിക്കുന്നവനല്ലാതെ ആരും അറിയാത്തതും ആ കല്ലിന്മേല്‍ എഴുതിയിരിക്കുന്നതുമായ പുതിയ പേരും കൊടുക്കും.” (വെളിപ്പാട് 2-17)

5: ജാതികളുടെമേല്‍ അധികാരം

“ജയിക്കുകയും ഞാന്‍ കല്പിച്ച പ്രവൃത്തികളെ അവസാനത്തോളം അനുഷ്ഠിക്കുകയും ചെയ്യുന്നവന് എന്‍റെ പിതാവ് എനിക്കു തന്നതുപോലെ ഞാന്‍ ജാതികളുടെമേല്‍ അധികാരം കൊടുക്കും. അവന്‍ ഇരുമ്പു കോല്‍കൊണ്ട് അവരെ മേയിക്കും; അവര്‍ കുശവന്‍റെ പാത്രങ്ങള്‍പോലെ നുറുങ്ങിപ്പോകും.” (വെളിപ്പാട് – 2:26,27)

6: ഉദയനക്ഷത്രം

“ജയിക്കുന്നവന് ഞാന്‍ ഉദയനക്ഷത്രവും കൊടുക്കും.” (വെളിപ്പാട് – 2:28)

7: വെള്ളയുടുപ്പ്

“ജയിക്കുന്നവന്‍ വെള്ളയുടുപ്പു ധരിക്കും.” (വെളിപ്പാട് – 3:5)

8: ദൈവത്തിന്‍റെ ആലയത്തില്‍ തൂണ്

“ജയിക്കുന്നവനെ ഞാന്‍ എന്‍റെ ദൈവത്തിന്‍റെ ആലയത്തില്‍ ഒരു തൂണാക്കും.” (വെളിപ്പാട് – 3:12)

9: ദൈവസിംഹാസനത്തില്‍ ഇരുത്തും.

“ജയിക്കുന്നവനു ഞാന്‍ എന്നോടുകൂടെ എന്‍റെ സിംഹാസനത്തില്‍ ഇരിക്കുവാന്‍ വരം നല്കും.” (വെളിപ്പാട് – 3:21)

ജയജീവിതം-ജയജീവിതത്തിന്‍റെ രഹസ്യം

ജയജീവിതത്തിന്‍റെ രഹസ്യം

അനുദിനജീവിതത്തില്‍ നാം ഒരു ജയജീവിതം നയിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. എന്നാല്‍ അനേകം പേര്‍ക്കും ജയജീവിതം നയിക്കുവാന്‍ സാധിക്കുന്നില്ല. അതിന്‍റെ കാരണം ജയജീവിതത്തെക്കുറിച്ചുള്ള വെളിപ്പാട് അവര്‍ക്കില്ലാത്തതാണ്. ജയജീവിതം നയിക്കുവാന്‍ ആവശ്യമായ ചില കാര്യങ്ങളെക്കുറിച്ച് താഴെപ്പറയുന്നു.

1. സമര്‍പ്പണം

“നിങ്ങളുടെ ജഡത്തിന്‍റെ ബലഹീനതനിമിത്തം ഞാന്‍ മാനുഷരീതിയില്‍ പറയുന്നു. നിങ്ങളുടെ അവയവങ്ങളെ അധര്‍മ്മത്തിനായി അശുദ്ധിക്കും അധര്‍മ്മത്തിനും അടിമകളാക്കി സമര്‍പ്പിച്ചതുപോലെ ഇപ്പോള്‍ നിങ്ങളുടെ അവയവങ്ങളെ വിശുദ്ധീകരണത്തിനായി നീതിക്ക് അടിമകളാക്കി സമര്‍പ്പിക്കുവിന്‍.” (റോമന്‍ – 6:19)

ആകയാല്‍ ലോകത്തില്‍ വരുമ്പോള്‍:

“ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാല്‍ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു. സര്‍വാംഗ ഹോമങ്ങളിലും പാപയാഗങ്ങളിലും നീ പ്രസാദിച്ചില്ല. അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇതാ, ഞാന്‍ വരുന്നു; പുസ്തകച്ചുരുളില്‍ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു; ദൈവമേ, നിന്‍റെ ഇഷ്ടം ചെയ്യുവാന്‍ ഞാന്‍ വരുന്നു.”

എന്ന് അവന്‍ പറയുന്നു. (എബ്രായര്‍ – 10:57)

ദൈവേഷ്ടപ്രകാരമുള്ള ഒരു ജീവിതം ചെയ്യുവാന്‍ ഒരുക്കപ്പെട്ട ഒരു ശരീരം ആവശ്യമാണ്. ദൈവകരങ്ങളാല്‍ ഒരുക്കപ്പെടാത്ത ഒരു ശരീരത്തിനു ദൈവേഷ്ടം ചെയ്യുവാന്‍ സാധിക്കയില്ല. ഒരു ശരീരം ഒരുക്കപ്പെടണമെന്നുണ്ടെങ്കില്‍ ശരീരത്തെ ദൈവകരങ്ങളില്‍ സമ്പൂര്‍ണ്ണമായി സമര്‍പ്പിച്ചിരിക്കണം. സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കപ്പെട്ട ഒരു ശരീരത്തിനു മാത്രമെ ദൈവേഷ്ടപ്രകാരം ഒരുക്കപ്പെടുവാന്‍ സാധിക്കുകയുള്ളു. റോമര്‍ 12-ന്‍റെ 1-ല്‍ പറയുന്നത് “നിങ്ങള്‍ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമര്‍പ്പിക്കുവിന്‍. ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂര്‍ണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിനു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിന്‍.” ഇപ്രകാരമാണ്.

യേശുവിനെ കര്‍ത്താവും രക്ഷിതാവുമായി സ്വീകരിച്ച ഒരു വ്യക്തി അവനെ സമ്പൂര്‍ണ്ണമായി ദൈവത്തിന് സമര്‍പ്പിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. സമ്പൂര്‍ണ്ണ സമര്‍പ്പണമെന്നത് നമ്മെ ക്രിസ്തുവിന് പൂര്‍ണ്ണമായി വില്‍ക്കുക എന്നതാണ്. അപ്പോള്‍ മുതല്‍ നമുക്ക് വ്യക്തിപരമായ യാതൊരു അവകാശങ്ങളും ഉണ്ടായിരിക്കുകയില്ല. നാം ഇനിമേല്‍ നമ്മുടെ വക ആയിരിക്കുകയില്ല. നമുക്ക് ഇനി യാതൊന്നിന്മേലും ഒരു അവകാശവും ഉണ്ടായിരിക്കുകയില്ല. നാം ക്രിസ്തുവിന് ദാസന്മാരായിത്തീരും. നാം നമ്മുടെ മരണംവരെയും ഈ സമര്‍പ്പണത്തില്‍ ഉറച്ചുനില്‍ക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. “പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞതു: ഒരുത്തന്‍ എന്‍റെ പിന്നാലെ വരുവാന്‍ ഇച്ഛിച്ചാല്‍ തന്നെത്താന്‍ ത്യജിച്ചു, തന്‍റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ.” (മത്തായി – 16:24)

ഒരിക്കല്‍ ക്രിസ്തു നമ്മെ വിലയ്ക്കുവാങ്ങിയാല്‍പ്പിന്നെ നാം ഈ ഭൂമിയില്‍ അന്യരായിത്തീരുകയും നാമും ലോകത്തിലെ സകല കാര്യങ്ങള്‍ക്കുമിടയില്‍ ഒരു വേര്‍തിരിവ് സംഭവിക്കുകയും ചെയ്യുന്നു. പിന്നെ ഈ ലോകത്തിലെ യാതൊന്നും നമ്മുടെ വകയല്ല.

നമ്മുടെ ദേഹം, ദേഹി, ആത്മാവ്, വിദ്യാഭ്യാസം, ജോലി, മാതാപിതാക്കള്‍, സഹോദരീസഹോദരന്മാര്‍, സുഹൃത്തുക്കള്‍, ജീവിതം നയിക്കുന്ന സ്ഥാനങ്ങള്‍, പണം, തുടങ്ങിയ സകലത്തേയും ദൈവത്തിനു സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കണം. അപ്പോള്‍ നാം പൂര്‍ണ്ണമായും ദൈവത്തിന്‍റേതായിത്തീരും, ദൈവം നമ്മുടേതും.

രക്ഷിക്കപ്പെടുന്നതിനുമുമ്പ് നാം പാപത്തിന്‍റെ ദാസന്മാരായിരുന്നു. എന്നാല്‍ ക്രിസ്തു തന്‍റെ രക്തത്താല്‍ നമ്മെ വിലയ്ക്കുവാങ്ങി. രക്ഷിക്കപ്പെടുന്നതിനുമുമ്പ് നാം നമ്മെ പാപത്തിനായി സമര്‍പ്പിച്ചിരുന്നതുപോലെ ഇപ്പോള്‍ നാം നമ്മുടെ ശരീരത്തെ വിശുദ്ധീകരണത്തിനായി ദൈവകരങ്ങളില്‍ സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കണം. അനുദിനജീവിതത്തില്‍ നാം പാപസംബന്ധമായി മരിച്ചവര്‍ എന്നും ക്രിസ്തുയേശുവില്‍ ദൈവത്തിന്നു ജീവിക്കുന്നവര്‍ എന്നും നമ്മെത്തന്നെ എണ്ണണം. (റോമര്‍ – 6:112) ഇങ്ങനെ സമ്പൂര്‍ണ്ണമായി ദൈവകരങ്ങളില്‍ സമര്‍പ്പിക്കപ്പെട്ട് ജീവിക്കുക എന്നതാണ് ജയജീവിതത്തിനുള്ള ഒന്നാമത്തെ പടി.

2. തന്നെത്താന്‍ സൂക്ഷിക്കണം

“ദൈവത്തില്‍നിന്നു ജനിച്ചിരിക്കുന്നവന്‍ ആരും പാപം ചെയ്യുന്നില്ല എന്നും നാം അറിയുന്നു; ദൈവത്തില്‍നിന്നു ജനിച്ചവന്‍ തന്നെത്താന്‍ സൂക്ഷിക്കുന്നു; ദുഷ്ടന്‍ അവനെ തൊടുന്നതുമില്ല.” (1 യോഹന്നാന്‍ – 5:18)

ജയജീവിതം നയിക്കുവാനുള്ള രണ്ടാമത്തെപടി നാം നമ്മെത്തന്നെ സൂക്ഷിക്കുക എന്നുള്ളതാണ്. ദൈവപൈതലായിത്തീര്‍ന്ന ഒരു വ്യക്തിയെ എങ്ങനെയെങ്കിലും പാപംചെയ്യിച്ച് അവന്‍റെ രക്ഷയെ നഷ്ടമാക്കുവാന്‍ സാത്താന്‍ ശ്രമിക്കുന്നു. പാപം എപ്പോഴും നമ്മുടെ വാതില്ക്കല്‍ കിടക്കുന്നു. അതിന്‍റെ ആഗ്രഹം നമ്മോടാകുന്നു. നാം അതിനെ കീഴടക്കണം അപ്പോള്‍ നമുക്ക് ഒരു ജയജീവിതം നയിക്കുവാന്‍ സാധിക്കും.

യാക്കോബിന്‍റെ മകനായ യോസേഫിനെക്കുറിച്ച് പഠിക്കുമ്പോള്‍ അവന്‍ പൊത്തിഫറിന്‍റെ വീട്ടില്‍ ദാസനായി ജോലിചെയ്തുവരവെ പൊത്തിഫറിന്‍റെ ഭാര്യ അവനില്‍ നോട്ടംവച്ചു. തന്നോടൊത്ത് പാപംചെയ്യുവാന്‍ അവള്‍ അവനെ അനേകം പ്രാവശ്യം പ്രേരിപ്പിച്ചു. താന്‍ പാപംചെയ്താല്‍ ആരും അറിയുകയില്ലായിരുന്നു. എന്നാല്‍ താന്‍ പാപം ചെയ്തില്ല. അവന്‍ പാപത്തില്‍നിന്ന് ഓടി തന്നെത്താന്‍ സൂക്ഷിച്ചു. (ഉല്പത്തി – 39-ാം അദ്ധ്യായം) യോസേഫിന്‍റെ ജീവിതം നമുക്ക് ഒരു മാതൃകയായിരിക്കണം.

പാപസാഹചര്യങ്ങളില്‍നിന്നും ഓടി നാം നമ്മെത്തന്നെ സൂക്ഷിക്കണം.

എന്നാല്‍ ദാവീദ് തന്നെത്താന്‍ സൂക്ഷിക്കാത്തതിനാല്‍ ഹിത്യനായ ഊരിയാവിന്‍റെ ഭാര്യ ബത്ത്ശേബയുമായി പാപംചെയ്തു. നാം നമ്മെത്തന്നെ സൂക്ഷിച്ചില്ലെങ്കില്‍ പാപത്തില്‍ വീണുപോകുവാന്‍ ഇടയുണ്ട്.

“ഞാന്‍ എന്‍റെ കണ്ണുമായി ഒരു നിയമം ചെയ്തു; പിന്നെ ഞാന്‍ ഒരു കന്യകയെ നോക്കുന്നതെങ്ങനെ?” (ഇയ്യോബ് – 31:1)

ഭക്തനായ ഇയ്യോബ് പാപത്തില്‍ വീണുപോകാതിരിപ്പാന്‍ തന്‍റെ കണ്ണുമായി താന്‍ ഒരു നിയമം ചെയ്തു. അതുപോലെ നാമും പാപസാഹചര്യത്തില്‍ അകപ്പെട്ടു പോകാതിരിപ്പാന്‍ നമ്മുടെ കണ്ണ്, വായ്, ചിന്ത തുടങ്ങിയവയെല്ലാമായി നാമും ഒരു നിയമം ചെയ്യേണ്ടതാണ്.

എങ്ങനെ നമുക്ക് നമ്മെത്തന്നെ സൂക്ഷിക്കുവാന്‍ കഴിയും?

പാപംചെയ്ത് ദൈവകൃപയില്‍നിന്നും ദൈവസന്നിധിയില്‍നിന്നും നാം വീണുപോകാതെ പാപത്തെ ജയിച്ച് ഒരു ജയജീവിതം നയിക്കുവാന്‍ നമ്മുടെ ജീവിതത്തെ സൂക്ഷിക്കേണ്ടത് എങ്ങനെ എന്ന് ചുവടെ വിവരിക്കുന്നു.

a) മലിനപ്പെടുകയില്ലെന്ന് തീരുമാനിക്കുക.

എന്‍റെ ജീവിതത്തെ ഒരിക്കലും മലിനപ്പെടുത്തുകയില്ലന്ന് ഒരു ഉറച്ച തീരുമാനം നമ്മുടെ ഹൃദയത്തില്‍ ഉണ്ടായിരിക്കണം. ‘ഞാന്‍ എന്നെത്തന്നെ അശുദ്ധനാക്കയില്ല’ (ദാനിയേല്‍ – 1:8) എന്നു ദാനിയേല്‍ ഹൃദയത്തില്‍ നിശ്ചയിച്ചു. അതവന്‍റെ ഉറച്ച തീരുമാനമായിരുന്നു. അതുകൊണ്ട് ഏതെങ്കിലും ഒരു പാപത്തെ ജയിക്കുവാന്‍ അതിനെതിരായി “ഞാന്‍ എന്‍റെ ജീവിതത്തെ മലിനപ്പെടുത്തുകയില്ല” എന്ന ഒരു തീരുമാനമാണ് ആദ്യം ഉണ്ടാകേണ്ടത്.

b) നമ്മുടെ ഉത്തരവാദിത്വം മനസ്സിലാക്കുക.

നമുക്ക് ദൈവമുമ്പാകെ ഒരു ഉത്തരവാദിത്വമുണ്ട്. ദൈവം നമ്മെ ഏല്പിച്ച ഉത്തരവാദിത്വത്തെക്കുറിച്ച് നാം അറിവില്ലാത്തവരായിരിക്കരുത്. നാം നമ്മുടെ ഉത്തരവാദിത്വങ്ങളില്‍ വീഴ്ച വരുത്തുമ്പോള്‍ പ്രലോഭനങ്ങള്‍ക്ക് വഴങ്ങുവാന്‍ ഇടയാകും. അതുകൊണ്ട് നിരുത്തരവാദികളാകാതെ ദൈവം നമ്മെ ഏല്പിച്ച ഉത്തരവാദിത്വം വിശ്വസ്തതയോടെ ചെയ്യുന്നവരായിരിക്കണം.

c) ഉന്നതവും ശ്രേഷ്ഠവുമായ വിളിയെ ഓര്‍ക്കുക.

നമ്മുടെ വിളി ഉന്നതവും ശ്രേഷ്ഠവുമായ വിളിയാണ്.

“അതുകൊണ്ടു വിശുദ്ധ സഹോദരന്മാരേ, സ്വര്‍ഗ്ഗീയവിളിക്ക് ഓഹരിക്കാരായുള്ളോരേ, (എബ്രായര്‍ – 3:1)

“നിങ്ങളോ അന്ധകാരത്തില്‍നിന്നു തന്‍റെ അത്ഭുതപ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്‍റെ സല്‍ഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തെരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവര്‍ഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.”(1 പത്രൊസ് 2:9)

നമ്മുടെ വിളി അതിശ്രേഷ്ഠകരമായ വിളിയാണ്. പ്രലോഭനങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കുന്നതിനാലും നമ്മുടെ ജീവിതവും മനസ്സും മലിനപ്പെടുത്തുന്നതിനാലും നമ്മുടെ ഉന്നതവിളിയെ നാം തിരസ്കരിക്കുകയാണ്. ദൈവസിംഹാസനത്തില്‍ ഇരിക്കുവാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. (വെളിപ്പാടു – 3:21) ആകയാല്‍ നമ്മുടെ ഉന്നതവിളിയെക്കുറിച്ച് നാം സദാ ബോധവാന്മാരായിരിക്കണം.

d) അതിരുകള്‍ അറിയുക.

നാം നമ്മുടെ അതിരുകള്‍ മനസ്സിലാക്കി അതിരിനുള്ളില്‍ നില്ക്കണം. “കുഴി കുഴിക്കുന്നവന്‍ അതില്‍ വീഴും; മതില്‍ പൊളിക്കുന്നവനെ പാമ്പു കടിക്കും.” (സഭാപ്രസംഗി – 10:8) നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷമല്ലാതെ മറ്റ് യാതൊന്നും ഏദന്‍തോട്ടത്തില്‍ ദൈവം ആദാമിനും ഹവ്വക്കും വിലക്കിയിരുന്നില്ല. നാം പോകരുതാത്ത ചില ഇടങ്ങള്‍ ഉണ്ട്. തൊടരുത്, രുചിക്കരുത്, ഇടപെടരുത് എന്നു ചില വസ്തുക്കളുമുണ്ട്. പ്രലോഭനത്തിന് ഹേതുവായിരിക്കുന്നതെന്തും നമുക്ക് പൊത്തിഫേറിന്‍റെ ഭാര്യയെപ്പോലെയൊ വിലക്കപ്പെട്ട വൃക്ഷംപോലെയൊ ആണ്. താഴ്മയുള്ള ആത്മാവോടുകൂടെ നാം അതിരുകള്‍ ഗ്രഹിക്കണം. നാം നമ്മെത്തന്നെ മറന്നു നിഗളിച്ചുപോയാല്‍ വളരെ എളുപ്പത്തില്‍ അനാവശ്യമായ കണികളിലും പ്രലോഭനങ്ങളിലും അകപ്പെട്ടുപോകും. നാം എന്തുതന്നെ അന്വേഷിച്ചാലും അത് മനസ്സിന്‍റെ നിര്‍മ്മലതയോടെ അല്ലെങ്കില്‍ ക്രമേണ അതു ജീവിതത്തെ മലിനപ്പെടുത്തും. ശിംശോന്‍ ജഡിക സംതൃപ്തി അന്വേഷിച്ചു. ശൗല്‍രാജാവ് മനുഷ്യരുടെ മാനം അന്വേഷിച്ചു. ശലമോന്‍ ലൗകികസന്തോഷങ്ങള്‍ അന്വേഷിച്ചു. ഒടുവില്‍ എല്ലാവരും വഞ്ചിക്കപ്പെട്ടു. അതുകൊണ്ട് നമ്മുടെ അതിരുകളെക്കുറിച്ച് നമുക്ക് നല്ല അറിവുണ്ടായിരിക്കണം.

e) പാപത്തിന്‍റെ ഗൗരവം മനസ്സിലാക്കുക.

നാം പാപത്തിന്‍റെ ഗൗരവം മനസ്സിലാക്കുന്നവരായിരിക്കണം. പാപത്തിന്‍റെ ഗൗരവം മനസ്സിലാക്കാത്തതുകൊണ്ടാണ് പലരും പല പ്രലോഭനങ്ങളിലും പാപത്തിലും വീണുപോകുന്നത്. ദൈവം പാപത്തെ കാണുന്നതുപോലെ നാമും പാപത്തെ കാണണം.

നാം ചെയ്യുന്ന ഏതു പാപവും ദൈവത്തിനെതിരായി ചെയ്യുന്ന പാപമാണെന്ന് മനസ്സിലാക്കണം. അതറിയുവാന്‍ നമ്മുടെ ജീവിതത്തില്‍ പ്രധാന സ്ഥാനം ദൈവത്തിനു കൊടുക്കണം. നാം ദൈവത്തെ നമ്മുടെ ജീവിതത്തില്‍നിന്ന് പുറത്താക്കുകയൊ ജീവിതത്തിന്‍റെ ഏതോ ഒരു മൂലയില്‍ സൂക്ഷിച്ചുവയ്ക്കുകയൊ ചെയ്താല്‍ നാം എളുപ്പത്തില്‍ പാപത്തിനു കീഴടങ്ങും.

f) പിശാചിന്‍റെ ശബ്ദത്തിനു ചെവികൊടുക്കരുത്.

നാം പിശാചിന്‍റെ വാക്ക് ശ്രദ്ധിക്കയൊ അതിന് ചെവികൊടുക്കുകയൊ ചെയ്യരുത്. ഏതെങ്കിലും പ്രലോഭനത്തില്‍ അകപ്പെടുന്നതിനുമുമ്പുതന്നെ മനുഷ്യര്‍ പിശാചിന്‍റെ ശബ്ദം ശ്രദ്ധിക്കും. ഇതാണ് ഹവ്വയ്ക്ക് സംഭവിച്ചത്. (ഉല്പത്തി 3:1) ദാവീദും ഒരു സന്ദര്‍ഭത്തില്‍ സാത്താന് ചെവികൊടുത്തു. (1 ദിനവൃത്താന്തം- 21:1) എന്നാല്‍ പരീക്ഷകന്‍ യേശുവിന്‍റെ അടുക്കല്‍ വന്നപ്പോള്‍ ദൈവവചനത്താല്‍ പെട്ടന്നവനെ പറഞ്ഞയച്ചു. (മത്തായി – 4-ാം അദ്ധ്യായം)

എല്ലാദിവസവും സാത്താന്‍ നമ്മോട് സംസാരിക്കാന്‍ ശ്രമിക്കും. എന്നാല്‍ നാം അവന്നു ചെവികൊടുക്കരുത്. സാത്താന്‍റെ വശീകരണവാക്കുകള്‍ക്ക് ചെവിപൊത്തുക. എല്ലാദിവസവും ദൈവശബ്ദം നാം കേള്‍ക്കുന്നവരായിരിക്കണം. ഇല്ലെങ്കില്‍ പിശാചിന്‍റെ ശബ്ദം കേള്‍ക്കുന്നവരായിത്തീരും. ദൈവം തങ്ങളോട് പറയുവാന്‍ ആഗ്രഹിക്കുന്നത് കേള്‍ക്കുവാന്‍ ഇഷ്ടപ്പെടാത്തതിനാല്‍ അനേകരും പിശാചിന് ചെവികൊടുക്കുന്നു. നാം ഒരിക്കലും അങ്ങനെയായിത്തീരരുത്.

g) പാപത്തിന്നായി ചിന്തിക്കരുത്.

യൗവ്വനമോഹങ്ങളെ വിട്ടോടുവിന്‍ (2 തിമൊഥെയൊസ് – 2:22) ജഡത്തിന്നായി ചിന്തിക്കരുത് (റോമര്‍ – 13:14) എന്നു തിരുവചനം പഠിപ്പിക്കുന്നു. പാപത്തിന്നായി ചിന്തിക്കുന്നതിനാലാണ് മനുഷ്യര്‍ പരീക്ഷകളില്‍ അകപ്പെടുന്നത്. ആദ്യത്തെ നോട്ടത്തില്‍ ഒരു പാപവുമില്ല. എന്നാല്‍ രണ്ടാമത്തെ നോട്ടം പാപത്തിന്‍റെ നോട്ടമാണ്. കാരണം അത് ജിജ്ഞാസയോടെ ഉള്ള നോട്ടമാണ്.

ഒരു പ്രത്യേക സ്ഥലത്ത്, പ്രലോഭിപ്പിക്കുന്ന ഏതെങ്കിലും വസ്തു ഉണ്ടെന്നു നമുക്ക് അറിയാമെങ്കില്‍ അവിടേക്ക് നമ്മുടെ കണ്ണുകള്‍ പോകാതിരിക്കുന്നതാണ് നല്ലത്. പ്രലോഭിപ്പിക്കുന്ന സാഹചര്യങ്ങള്‍, സ്ഥലങ്ങള്‍, മനുഷ്യര്‍ മുതലായവ നാം ഒഴിവാക്കണം. ചിലര്‍ ഇപ്രകാരം ചിന്തിക്കുന്നു. “പരീക്ഷകളില്‍ ചെറുത്തുനില്ക്കുവാനുള്ള ശക്തി എനിക്കുണ്ട്. അതുകൊണ്ട് ഞാന്‍ അത് അഭിമുഖീകരിക്കും. ഞാന്‍ അതു വായിക്കട്ടെ, ഞാന്‍ ആ പ്രോഗ്രാം കാണട്ടെ, ഞാന്‍ അതിന്‍റെ അടുക്കല്‍ പോകട്ടെ.” ഇത് യഥാര്‍ത്ഥത്തില്‍ അവരുടെ ആത്മീയ ബലഹീനതയാണ്. ശരിയായ ആത്മീയബലം എന്നതു പ്രലോഭിപ്പിക്കുന്നവയെ ഒഴിവാക്കുക എന്നതാണ്.

മുകളില്‍ വിവരിച്ചിരിക്കുന്ന കാര്യങ്ങള്‍ എല്ലാം ശ്രദ്ധയോടെ നാം പാലിച്ചാല്‍ നമുക്ക് പാപത്തിന്മേല്‍ ഒരു ജയം പ്രാപിച്ച് ജീവിക്കുവാന്‍ കഴിയും.

3. ആത്മാവിനെ അനുസരിച്ച് നടക്കുക.

“ആത്മാവിനെ അനുസരിച്ചു നടക്കുവിന്‍; എന്നാല്‍ നിങ്ങള്‍ ജഡത്തിന്‍റെ മോഹം നിവര്‍ത്തിക്കുകയില്ല എന്നു ഞാന്‍ പറയുന്നു.” (ഗലാത്യര്‍ – 5:16)

രക്ഷിക്കപ്പെട്ട്, സ്നാനപ്പെട്ട്, പരിശുദ്ധാത്മാഭിഷേകം പ്രാപിച്ച ഒരു വ്യക്തി ആത്മാവിനെ അനുസരിച്ച് നടക്കണമെന്നു ദൈവം ആഗ്രഹിക്കുന്നു. ആത്മാവിനെ സമ്പൂര്‍ണ്ണമായി അനുസരിച്ചു നടക്കുമ്പോള്‍ നമുക്കൊരു ജയജീവിതം നയിക്കുവാന്‍ സാധിക്കും. ഇന്നനേകര്‍ പരിശുദ്ധാത്മാഭിഷേകം പ്രാപിച്ചിട്ടുണ്ടെങ്കിലും ആത്മാവിനെ അനുസരിച്ചു നടക്കുന്നില്ല. പകരമായി തങ്ങളുടെ സ്വന്തബുദ്ധിയിലും കഴിവുകളിലും ജഡത്തിലും ആശ്രയിച്ച് ജിവിക്കുന്നു പ്രവൃത്തിക്കുന്നു. തന്മൂലം ദൈവപ്രവൃത്തി അവരിലൂടെ വെളിപ്പെടുത്തുവാന്‍ ദൈവത്തിന് കഴിയുന്നില്ല.

ജഡത്തിലാശ്രയിച്ച്, ജഡത്തെ അനുസരിച്ച് ജീവിക്കുന്നവര്‍ക്ക് ഒരിക്കലും ദൈവത്തെ പ്രസാദിപ്പിക്കുവാനൊ ഒരു ജയജീവിതം നയിക്കുവാനോ സാധിക്കയില്ല. ജഡത്തിന്‍റെ പ്രവൃത്തികളായ ദുര്‍ന്നടപ്പ്, അശുദ്ധി, ദുഷ്ക്കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്ത് തുടങ്ങിയവ ഇവരില്‍നിന്നു പുറപ്പെട്ടുകൊണ്ടിരിക്കും.

ദൈവം തന്‍റെ ആത്മാവിനെ ഒരുവനില്‍ പകരുന്നതിന്‍റെ ഉദ്ദേശ്യം അവന്‍ സകല സത്യത്തിലും വഴിനടന്ന് ദൈവത്തെ പ്രസാദിപ്പിച്ച് ജീവിക്കുവാന്‍ വേണ്ടിയാണ്. (യോഹന്നാന്‍ 16:13) നമ്മിലെ സ്വയം (ജഡം) ഇല്ലാതായെങ്കില്‍മാത്രമെ ആത്മാവിനെ അനുസരിച്ച് നടക്കുവാന്‍ നമുക്ക് സാധിക്കുകയുള്ളു. നാം ആത്മാവിനെ അനുസരിച്ച് നടക്കുമ്പോള്‍ ആത്മാവിന്‍റെ ഫലങ്ങളായ സ്നേഹം, സന്തോഷം, സമാധാനം, ദീര്‍ഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം എന്നിവ നമ്മില്‍നിന്നു പുറപ്പെടും. തല്ഫലമായി നമുക്ക് ഒരു ജയജീവിതം നയിക്കുവാന്‍ സാധിക്കും.

4. സര്‍വ്വായുധവര്‍ഗ്ഗം ധരിക്കുക.

“ഒടുവില്‍ കര്‍ത്താവിലും അവന്‍റെ അമിതബലത്തിലും ശക്തിപ്പെടുവിന്‍. പിശാചിന്‍റെ തന്ത്രങ്ങളോട് എതിര്‍ത്തുനില്ക്കുവാന്‍ കഴിയേണ്ടതിനു ദൈവത്തിന്‍റെ സര്‍വ്വായുധവര്‍ഗ്ഗം ധരിച്ചുകൊള്ളുവിന്‍. നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്‍റെ ലോകാധിപതികളോടും സ്വര്‍ല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ. അതുകൊണ്ടു നിങ്ങള്‍ ദുര്‍ദിവസത്തില്‍ എതിര്‍ക്കുവാനും സകലവും സമാപിച്ചിട്ട് ഉറച്ചു നില്ക്കുവാനും കഴിയേണ്ടതിനു ദൈവത്തിന്‍റെ സര്‍വ്വായുധവര്‍ഗ്ഗം എടുത്തുകൊള്ളുവിന്‍. നിങ്ങളുടെ അരയ്ക്കു സത്യം കെട്ടിയും നീതി എന്ന കവചം ധരിച്ചും സമാധാന സുവിശേഷത്തിനായുള്ള ഒരുക്കം കാലിനു ചെരുപ്പാക്കിയും എല്ലാറ്റിനുംമീതെ ദുഷ്ടന്‍റെ തീയമ്പുകളെ ഒക്കെയും കൊടുക്കുവാന്‍ തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ടും നില്ക്കുവിന്‍. രക്ഷ എന്ന ശിരസ്ത്രവും ദൈവവചനം എന്ന ആത്മാവിന്‍റെ വാളും കൈക്കൊള്ളുവിന്‍.” (എഫെസ്യര്‍ – 6:10-17)

ഒരു വിശ്വാസി ദൈവത്തിന്‍റെ സര്‍വ്വായുധവര്‍ഗ്ഗത്തെ ധരിച്ച് ശത്രുവാം സാത്താനോടു പോരാടി ജയിക്കുന്നവരാകണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ഒരു വിശ്വാസി ക്രിസ്തീയ ജീവിതത്തില്‍ വിജയിക്കുവാന്‍ സര്‍വ്വായുധവര്‍ഗ്ഗം ധരിച്ചു പോരാടണം.

a: സത്യം എന്ന അരക്കച്ച

നമ്മുടെ അരക്കെട്ട് സത്യമായിരിക്കണം. നമ്മുടെ അനുദിനജീവിതത്തില്‍ വചനത്തെ അനുസരിച്ച് ജീവിക്കണം. കാരണം വചനം സത്യമാണ്. (യോഹന്നാന്‍ – 17:17) അതുപോലെ സത്യസന്ധത, ആത്മാര്‍ത്ഥത, തുറന്ന മനോഭാവം തുടങ്ങിയവയെല്ലാം നമ്മില്‍ ഉണ്ടായിരിക്കണം. വിശ്വാസികളെന്നനിലയില്‍ നാം കപടഭക്തിയും കൃത്രിമത്വവും ഉള്ളവരായിരിക്കാം. നാം പറയുന്ന പലകാര്യങ്ങളും ഹൃദയത്തില്‍നിന്നു ഉച്ചരിക്കുന്നതല്ല. മറിച്ച് അവ നല്ലകാര്യങ്ങളാണെന്നുള്ള ബോധത്തില്‍ പറയുന്നവയാണ്. സത്യസന്ധതയില്ലാത്തതും ആത്മാര്‍ത്ഥതയില്ലാത്തതുമായ കാര്യങ്ങള്‍ ഫലപ്രദമായ ഒരു ക്രിസ്തീയജീവിതം നയിക്കുന്നതിന് നമ്മെ തടസ്സപ്പെടുത്തുന്നു. അതുകൊണ്ട് എല്ലാത്തരത്തിലുള്ള കാപട്യവും കപടഭക്തിയും ആത്മാര്‍ത്ഥതയില്ലായ്മയും നാം ഉപേക്ഷിക്കേണ്ടതാണ്.

b: നീതിയുടെ കവചം.

യേശുവിനെ കര്‍ത്താവും രക്ഷിതാവുമായി സ്വീകരിച്ച് പാപജീവിതം ഉപേക്ഷിക്കുമ്പോള്‍ നാം ദൈവസന്നിധിയില്‍ നീതീകരിക്കപ്പെടുന്നു. പാപം അറിയാത്തവനായ യേശുവിനെ നാം അവനില്‍ ദൈവത്തിന്‍റെ നീതിയാകേണ്ടതിന് അവന്‍ നമുക്കുവേണ്ടി പാപമാക്കി എന്നു 2 കൊരിന്ത്യര്‍ 5-ന്‍റെ 21-ല്‍ കാണുന്നു. ഈ നീതി വിശ്വാസത്തില്‍നിന്നാണ് ഉത്ഭവിക്കുന്നത്. യേശുവില്‍ വിശ്വസിക്കുന്ന ഒരു വ്യക്തിക്ക് ദൈവം നല്കുന്ന നീതീകരണമാണ് ഏറ്റവും പ്രധാനമായത്. ഈ വിശ്വാസം നമ്മെ ഒരു ജയജീവിതം നയിക്കുവാന്‍ സഹായിക്കുന്നു.

“നാമോ പകലിനുള്ളവരാകയാല്‍ വിശ്വാസവും സ്നേഹവും എന്ന കവചവും ശിരസ്ത്രമായി രക്ഷയുടെ പ്രത്യാശയും ധരിച്ചുകൊണ്ടു സുബോധമുള്ളവരായിരിക്കുക.” (1 തെസ്സലൊനീക്യര്‍ – 5:8)

നീതിയുടെ കവചമെന്നത് സ്നേഹത്തിന്‍റെയും വിശ്വാസത്തിന്‍റെയും കവചമാണ്. വിശ്വാസം സ്നേഹത്തിലൂടെ മാത്രമെ പ്രാവര്‍ത്തികമാവുകയുള്ളൂ. അതിനെക്കുറിച്ച് പൗലൊസ് ഇപ്രകാരം പറയുന്നു. “ക്രിസ്തുയേശുവില്‍ പരിച്ഛേദനയല്ല; അഗ്രചര്‍മ്മവുമല്ല; സ്നേഹത്താല്‍ വ്യാപരിക്കുന്ന വിശ്വാസമത്രേ കാര്യം.” (ഗലാത്യര്‍ – 5:6) ബാഹ്യമായ ഏതെങ്കിലും ആചാരാനുഷ്ഠാനങ്ങള്‍ ഇതിനപര്യാപ്തമാണ്. ക്രിസ്തീയ ജീവിതത്തില്‍ വിജയിക്കുന്നതിന് അത്യന്താപേക്ഷിതമായ ഒരു കാര്യമേ ഉള്ളൂ. അതു വിശ്വാസമാണ്. സ്നേഹത്തിലൂടെ വ്യാപരിക്കുന്ന വിശ്വാസം. സ്നേഹം മരണംപോലെ ശക്തമാണെന്ന് ഉത്തമഗീതം 8:6-ല്‍ പറയുന്നു. നാം എല്ലാവരും ഏറ്റുമുട്ടേണ്ട അപ്രതിരോധ്യമായ ഒരു ശക്തിയാണ് മരണം. നമ്മില്‍ ഒരാള്‍ക്കുപോലും അതിനെ എതിര്‍ത്തുനില്ക്കുവാന്‍ സാധ്യമല്ല. ദൈവവചനം പറയുന്നത് സ്നേഹം മരണത്തോളം ബലമുള്ളതാണെന്നാണ്. അതിനാല്‍ നമ്മുടെ ജീവിതം സ്നേഹത്താല്‍ നിറയപ്പെട്ടതാകട്ടെ.

c: സുവിശേഷത്തിനായുള്ള ഒരുക്കം എന്ന ചെരുപ്പ്

പല ക്രിസ്ത്യാനികളും തങ്ങള്‍ രക്ഷിക്കപ്പെട്ടവരാണെന്നും വീണ്ടും ജനിച്ചവരാണെന്നും അവകാശപ്പെടുന്നു. എങ്കിലും എപ്രകാരമാണ് രക്ഷിക്കപ്പെട്ടതെന്നും എങ്ങനെ മറ്റുള്ളവര്‍ക്ക് രക്ഷിക്കപ്പെടാമെന്നതിനും ശരിയായ ഉത്തരം നല്കുവാന്‍ അവര്‍ക്ക് സാധിക്കാറില്ല. ഇവിടെ ഒരുക്കം എന്നതിന് തിരുവചനപഠനം, അവയെ ഓര്‍ത്തുവയ്ക്കുവാനുള്ള കഴിവ്, സുവിശേഷസന്ദേശത്തെ പങ്കുവയ്ക്കുവാനുള്ള കഴിവ് എന്നിവ ഉള്‍പ്പെടുന്നു. സുവിശേഷംകേട്ട് അതു വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യുന്നവരില്‍ അതു സമാധാനം പകരുന്നു. അതുകൊണ്ട് ഇതിനെ സമാധാനസുവിശേഷം എന്നു പറയുന്നു.

സമാധാനത്തെ സംബന്ധിച്ച് വളരെ ഉറപ്പേറിയ ഒരു വസ്തുതയുണ്ട്. നമ്മില്‍ സമാധാനം ഉണ്ടെങ്കില്‍ മാത്രമെ മറ്റുള്ളവര്‍ക്കും അതു പങ്കുവയ്ക്കുവാന്‍ സാധിക്കയുള്ളു. നമ്മില്‍ ഇല്ലാത്ത ഒന്ന് പകര്‍ന്നുകൊടുക്കുവാന്‍ സാധിക്കയില്ല. അതിനെക്കുറിച്ച് സംസാരിക്കുവാനോ അതിനെ നിര്‍വ്വചിക്കുവാനോ സാധിച്ചാലും അതിനെ പകര്‍ന്നു നല്കുവാന്‍ സാധിക്കയില്ലെന്നതാണ് സത്യം.

അതിനാല്‍ നാം ദൈവവചനത്തില്‍ വളരെ നിശ്ചയമുള്ളവരായിരിക്കണം.

d: വിശ്വാസം എന്ന പരിച

ക്രിസ്തീയജീവിതത്തിന്‍റെ അടിസ്ഥാനം വിശ്വാസമാണ്. ഒരു വ്യക്തി രക്ഷിക്കപ്പെടുന്നത് വിശ്വാസത്താലാണ്. ജയകരമായ ഒരു ജീവിതം നയിക്കുവാന്‍ ആവശ്യമായ ഘടകമാണ് വിശ്വാസം. ദൈവത്തിലും ദൈവവചനത്തിലുമുള്ള ആശ്രയമാണ് വിശ്വാസം. ഒരുവനില്‍ വിശ്വാസം വ്യാപരിക്കുമ്പോള്‍ ഏതു പ്രതികൂലത്തിന്‍റെയും പ്രശ്നത്തിന്‍റെയും നടുവിലും ജയാളിയായി നില്ക്കുവാന്‍ അവന് സാധിക്കും.

e: രക്ഷയുടെ ശിരസ്ത്രം

രക്ഷയുടെ ശിരസ്ത്രമെന്നതു പ്രത്യാശയാണ്. (1 തെസ്സലൊനിക്യര്‍ 5:8) മനസ്സിന്‍റെ സംരക്ഷണം പ്രത്യാശയും, ഹൃദയത്തിന്‍റെ സംരക്ഷണം വിശ്വാസവുമാണ്. പ്രത്യാശയെ പണിതെടുക്കുന്നത് വിശ്വാസത്തിന്‍റെ യാഥാര്‍ത്ഥ്യത്തിന്മേലാണ്. പ്രത്യാശ ദൈവവാഗ്ദത്തങ്ങളില്‍ അധിഷ്ഠിതവും നല്ലതും സ്ഥിരതയുള്ളതുമാണ്. പ്രത്യാശ നിരാശക്കും സ്വയസഹതാപത്തിനും സംശയത്തിനും ഇടംകൊടുക്കുന്നില്ല. ഒരുവനെ ജയജീവിതത്തിലേക്ക് നയിക്കുവാന്‍ പ്രത്യാശക്ക് കഴിയും.

f: ആത്മാവിന്‍റെ വാള്‍

മനുഷ്യവ്യക്തിത്വത്തിന്‍റെ എല്ലാ മേഖലകളിലേക്കും കടന്നുചെല്ലുന്ന ഒന്നാണ് തിരുവചനം. മനുഷ്യവ്യക്തിത്വത്തിന്‍റെ ആഴമേറിയ ഘടകങ്ങളായ പ്രാണനേയും ആത്മാവിനേയും അത് വിഭജിക്കുന്നു. ഇരുവായ്ത്തലയുള്ള ഏതുവാളിനേക്കാളും അതു മൂര്‍ച്ചയുള്ളതാണ്. (എബ്രായര്‍ 4:12; വെളിപ്പാടു 1:16) നമ്മുടെ ജീവിതത്തിന്‍റെ എല്ലാമേഖലകളിലും ആത്മാവിന്‍റെ വാളാകുന്ന ദൈവവചനത്താല്‍ വിജയം പ്രാപിക്കാന്‍ നമുക്ക് കഴിയണം.

5. ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കുക.

“പരീക്ഷയില്‍ അകപ്പെടാതിരിപ്പാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിപ്പിന്‍.” (മത്തായി 26:41)

പ്രാര്‍ത്ഥനയാണ് ഒരു വിശ്വാസിയുടെ ആത്മശക്തി. ദൈവത്തോടുള്ള സംഭാഷണമാണ് പ്രാര്‍ത്ഥന. പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മിലെ ആത്മീയബലം വര്‍ദ്ധിച്ച് സാത്താന്‍, പാപം, പരീക്ഷ, ബലഹീനത തുടങ്ങിയവയെ നാം ജയിക്കും. നമുക്ക് ആഴമേറിയ പ്രാര്‍ത്ഥനാനുഭവം ഉണ്ടെങ്കില്‍ പാപത്തിന് നമ്മെ തൊടുവാന്‍ സാധിക്കുകയില്ല. പ്രാര്‍ത്ഥന നമുക്ക് യഥാര്‍ത്ഥമായ സമാധാനം തരുന്നു. പ്രാര്‍ത്ഥന നമുക്ക് സ്വാതന്ത്ര്യം തരുന്നു.

നാം ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിച്ചില്ലെങ്കില്‍ പരീക്ഷയില്‍ അകപ്പെട്ട് ദൈവനാമത്തിനു ദൂഷണം വരുത്തുന്നവരായിത്തീരും. നാം പാപത്തിന്‍റെ അടിമത്വത്തില്‍ വീണ്ടും ആയിപ്പോകും. പ്രാര്‍ത്ഥന ശക്തിയേറിയ ഒരു ആയുധമാണ്. സ്ഥിരമായ പ്രാര്‍ത്ഥനാ ജീവിതത്താല്‍ നമുക്കു വിജയം കൈവരിക്കുവാന്‍ സാധിക്കും.

6. ക്രൂശിനെ ധ്യാനിക്കുക.

“വിശ്വാസത്തിന്‍റെ നായകനും പൂര്‍ത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക, തന്‍റെ മുമ്പില്‍ വച്ചിരുന്ന സന്തോഷം ഓര്‍ത്ത് അവന്‍ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കുകയും ദൈവസിംഹാസനത്തിന്‍റെ വലത്തുഭാഗത്ത് ഇരിക്കുകയും ചെയ്തു. നിങ്ങളുടെ ഉള്ളില്‍ ക്ഷീണിച്ചു മടുക്കാതിരിക്കുവാന്‍ പാപികളാല്‍ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊള്ളുവിന്‍.” (എബ്രായര്‍ – 12:2,3)

യേശു നമുക്കുവേണ്ടി സന്തോഷത്തോടെ പീഡകള്‍ സഹിച്ചു മരിച്ചു. നമ്മെ പാപത്തില്‍നിന്നും ലോകത്തില്‍നിന്നും സാത്താന്‍റെ അടിമത്വത്തില്‍നിന്നും വിടുവിച്ചു. തനിക്കു നേരിട്ട സകല പീഡകളെയും താന്‍ സന്തോഷത്തോടെ സഹിച്ചുവെങ്കില്‍, നമുക്ക് പരീക്ഷകളും പ്രലോഭനങ്ങളും നേരിടുമ്പോള്‍ ക്രൂശിനെ ധ്യാനിച്ച് ജയം പ്രാപിക്കുവാന്‍ സാധിക്കും. കാല്‍വരിക്രൂശിനെക്കുറിച്ചുള്ള വെളിപ്പാട് നമ്മുടെ ജീവിതത്തില്‍ എന്നും ഉണ്ടായിരിക്കണം. പാപത്തിന്‍റേയും പ്രലോഭനത്തിന്‍റേയും പരീക്ഷകള്‍ കടന്നുവരുമ്പോള്‍ നമുക്കുവേണ്ടി കഷ്ടം സഹിച്ചു മരിച്ച യേശുവിനെ ഓര്‍ക്കുക. നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി പാപം ഇല്ലാതിരുന്ന യേശു പാപമായി. കാല്‍വരിയുടെ വെളിപ്പാട് നമ്മില്‍ ഉണ്ടെങ്കില്‍ നമുക്ക് ഒരു ജയജീവിതം നയിക്കുവാന്‍ സാധിക്കും.