PREACH GOSPEL & SALVATION FOR THE LOST

Category: Jayolsavamayi Vazhi Nadathunna Daivam

ജയോത്സവമായി വഴി നടത്തുന്ന ദൈവം -സാത്താനിന്മേലുള്ള ജയം

“ഞാന്‍ നിനക്കും സ്ത്രീക്കും നിന്‍റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മില്‍ ശത്രുത്വം ഉണ്ടാക്കും. അവന്‍ നിന്‍റെ തല തകര്‍ക്കും; നീ അവന്‍റെ കുതികാല്‍ തകര്‍ക്കും.” (ഉല്പത്തി 3:15)

സാത്താന്‍ എന്ന എബ്രായപദത്തിനു പ്രതിയോഗി അഥവാ എതിരാളി എന്നാണര്‍ത്ഥം. ബൈബിളില്‍ 52 പ്രാവശ്യം ഈ പദം ഉപയോഗിച്ചിട്ടുണ്ട്. പുതിയ നിയമ എഴുത്തുകാര്‍ എല്ലാവരുംതന്നെ സാത്താനെക്കുറിച്ച് പ്രത്യക്ഷമായൊ പരോക്ഷമായൊ പരാമര്‍ശിച്ചിട്ടുണ്ട്. മറ്റു പല പേരുകളിലും സാത്താന്‍ അറിയപ്പെടുന്നു.

1. പിശാച് – ലൂക്കോസ് 4:2; വെളിപ്പാട് – 20:2

2. പഴയപാമ്പ് – വെളിപ്പാട് 12:9; 20:2

3. മഹാസര്‍പ്പം – വെളിപ്പാട് 12:3,7,9; 20:2

4. ഈ ലോകത്തിന്‍റെ പ്രഭു – യോഹന്നാന്‍ 12:31; 14:30, 16:11

5. അരുണോദയപുത്രനായ ശുക്രന്‍ (ലൂസിഫര്‍) യെശയ്യാവു – 14:12

6. ഈ ലോകത്തിന്‍റെ ദൈവം – 2 കൊരിന്ത്യര്‍ – 4:4

7. ആകാശത്തിലെ അധികാരത്തിനു അധിപതി – എഫെസ്യര്‍ 2:2

8. ഭോഷ്കിന്‍റെ അപ്പന്‍ – യോഹന്നാന്‍ 8:44

9. അപവാദി – വെളിപ്പാട് 12:10

10. ബെയെത്സെബൂല്‍ (ഈച്ചകളുടെ തമ്പുരാന്‍) – മത്തായി 12:24; മര്‍ക്കൊസ് – 3:22

11. ഭൂതങ്ങളുടെ തലവന്‍ – മത്തായി 12:24; ലൂക്കോസ് – 11:15

12. ദുഷ്ടന്‍ – യോഹന്നാന്‍ 17:15; 1 യോഹന്നാന്‍ – 5:18

13. അഗാധദൂതന്‍ – വെളിപ്പാട് – 9:11

14. അബദ്ദോന്‍ – വെളിപ്പാട് – 9:11

15. പരീക്ഷകന്‍ – മത്തായി – 4:3; 1 തെസ്സലോനിക്യര്‍ – 3:5

വീണുപോയ ദൂതന്മാര്‍

ദൂതന്മാരില്‍ സിംഹാസനങ്ങള്‍, കര്‍തൃത്വങ്ങള്‍, വാഴ്ചകള്‍, അധികാരങ്ങള്‍ എന്നിങ്ങനെ നാലുവിഭാഗങ്ങള്‍ കാണപ്പെടുന്നു. (കൊലൊസ്സ്യര്‍ – 1:16) ഇവരില്‍ ചിലര്‍ നിഗളത്താല്‍ വീണുപോയി. വീണുപോയ ദൂതന്മാരുടെ പ്രധാനപ്പെട്ട അഞ്ചുവിഭാഗങ്ങളെക്കുറിച്ച് ദൈവവചനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഈ ദൂതന്മാരുടെയെല്ലാം വീഴ്ചയ്ക്കുകാരണം നിഗളമായിരുന്നു എങ്കിലും അവരില്‍ ഓരോരുത്തരുടെയും നിഗളത്തിനു തമ്മില്‍ വ്യത്യാസമുണ്ടായിരുന്നു. ഓരോ തരത്തിലുമുള്ള നിഗളം നമ്മില്‍ പ്രവേശിച്ച് നമ്മെ നശിപ്പിക്കാതിരിക്കേണ്ടതിന്നു നമ്മെത്തന്നെ സൂക്ഷിക്കേണ്ടതിനുള്ള മുന്നറിയിപ്പ് അത്രേ ഇത്.

1. ശുക്രന്‍ (ലൂസിഫര്‍)

“അരുണോദയപുത്രനായ ശുക്രാ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജാതികളെ താഴ്ത്തിക്കളഞ്ഞവനേ, നീ എങ്ങനെ വെട്ടേറ്റു നിലത്തുവീണു! “ഞാന്‍ സ്വര്‍ഗ്ഗത്തില്‍ കയറും; എന്‍റെ സിംഹാസനം ദൈവത്തിന്‍റെ നക്ഷത്രങ്ങള്‍ക്കുമീതെ വെക്കും; ഉത്തരദിക്കിന്‍റെ അതൃത്തിയില്‍ സമാഗമപര്‍വ്വതത്തിന്മേല്‍ ഞാന്‍ ഇരുന്നരുളും; ഞാന്‍ മേഘോന്നതങ്ങള്‍ക്കു മീതെ കയറും; ഞാന്‍ അത്യുന്നതനോടു സമനാകും” എന്നല്ലോ നീ ഹൃദയത്തില്‍ പറഞ്ഞത്. (യെശയ്യാവു 14:12-14)

ലൂസിഫറിന്‍റെ വീഴ്ചക്കുകാരണം തന്നെത്താന്‍ ഉയര്‍ത്തുക അഥവാ അവന്നു നല്കപ്പെട്ടിരിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന സ്ഥാനവും ബഹുമാനവും പിടിച്ചുപറ്റുക എന്ന നിഗളം മുഖാന്തരമായിരുന്നു. ലൂസിഫര്‍ ദൂതന്മാരില്‍ ഒരു പ്രധാനിയായിരുന്നു. സ്വന്തമായി സിംഹാസനവും അവനുണ്ടായിരുന്നു. യേശുവിനെ ഉദയനക്ഷത്രം എന്നു വിളിക്കുമ്പോള്‍ ഇവനെ അരുണോദയപുത്രന്‍ എന്നു വിളിച്ചിരുന്നു. വലിയ അധികാരവും ശോഭയും ലൂസിഫറിന് ഉണ്ടായിരുന്നുവെന്ന് ഇതു കാണിക്കുന്നു. എന്നാല്‍ ദൈവം അവന്നു നല്കിയിരുന്ന അധികാരത്തിലും തേജസ്സിലും അവന്‍ തൃപ്തനല്ലായിരുന്നു. കൂടുതല്‍ അധികാരവും സ്ഥാനവും മാനവും അവന്‍ ആഗ്രഹിച്ചു.

ഇന്നീ ലോകത്തില്‍ ലൂസിഫറിന്‍റെ ആത്മാവ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. രാഷ്ട്രീയമോ മതപരമോ ആയ ലോകത്തില്‍ മാത്രമല്ല, ആത്മീയ ലോകത്തിലും ഈ ആത്മാവു പ്രവര്‍ത്തിക്കുന്നുണ്ട്. അധികാരത്തിനും നേതൃത്വത്തിനും സ്ഥാനമാനങ്ങള്‍ക്കും പേരിന്നും പ്രശസ്തിക്കുംവേണ്ടി ലോകത്തില്‍ നടക്കുന്ന എല്ലാ പോരാട്ടങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും പിന്നിലെ പ്രേരണാശക്തി ലൂസിഫറിന്‍റെ ആത്മാവാണ്.

തങ്ങളെക്കുറിച്ച് ഉന്നതമായി ചിന്തിക്കുവാനും മറ്റുള്ളവരെ തുഛീകരിക്കുവാനും ലൂസിഫറിന്‍റെ ആത്മാവു മനുഷ്യരെ പ്രേരിപ്പിക്കുന്നു. മറ്റുള്ളവരെ തരംതാഴ്ത്തിക്കാണുന്നതും നിന്ദിക്കുന്നതും ലൂസിഫറിന്‍റെ പ്രവര്‍ത്തനഫലമായാണ്. ഈ ആത്മാവിനെ അനുസരിച്ചു നടക്കുന്നവര്‍ പാതാളത്തിലേക്കു തള്ളപ്പെടും.

2: അഭിഷിക്തനായ കെരൂബ്

“നീ ചിറകു വിടര്‍ത്തു മറെക്കുന്ന കെരൂബ് ആകുന്നു; ഞാന്‍ നിന്നെ വിശുദ്ധദേവപര്‍വ്വതത്തില്‍ ഇരുത്തിയിരുന്നു; നീ അഗ്നിമയരഥങ്ങളുടെ മദ്ധ്യേ സഞ്ചരിച്ചുപോന്നു. നിന്നെ സൃഷ്ടിച്ച നാള്‍മുതല്‍ നിങ്കല്‍ നീതികേടു കണ്ടതുവരെ നീ നടപ്പില്‍ നിഷ്ക്കളങ്കനായിരുന്നു. നിന്‍റെ വ്യാപാരത്തിന്‍റെ പെരുപ്പം നിമിത്തം നിന്‍റെ അന്തര്‍ഭാഗം സാഹസംകൊണ്ടു നിറഞ്ഞു നീ പാപം ചെയ്തു; അതുകൊണ്ടു ഞാന്‍ നിന്നെ അശുദ്ധന്‍ എന്നു എണ്ണി ദൈവപര്‍വ്വതത്തില്‍നിന്നു തള്ളിക്കളഞ്ഞു; മറെക്കുന്ന കെരൂബേ, ഞാന്‍ നിന്നെ അഗ്നിമയരഥങ്ങളുടെ മദ്ധ്യേനിന്നു മുടിച്ചുകളഞ്ഞു. നിന്‍റെ സൌന്ദര്‍യ്യം നിമിത്തം നിന്‍റെ ഹൃദയം ഗര്‍വിച്ചു, നിന്‍റെ പ്രഭ നിമിത്തം നീ നിന്‍റെ ജ്ഞാനത്തെ വഷളാക്കി; ഞാന്‍ നിന്നെ നിലത്തു തള്ളിയിട്ടു, രാജാക്കന്മാര്‍ നിന്നെകണ്ടു രസിക്കത്തക്കവണ്ണം നിന്നെ അവരുടെ മുമ്പില്‍ ഇട്ടുകളഞ്ഞു. (യെഹെസ്കേല്‍ 28:14-17)

അധികാരത്തിലും തേജസ്സിലും ലൂസിഫറിനെക്കാള്‍ അഭിഷിക്തനായ കെരൂബ് എത്ര ഉന്നതനായിരുന്നു എന്ന് ഈ വേദഭാഗത്തുനിന്നും ഗ്രഹിക്കാവുന്നതാണ്. അവന്‍ ദാനിയേലിനെക്കാള്‍ ജ്ഞാനി ആയിരുന്നു. (യെഹെസ്കേല്‍ – 28:3) വിശുദ്ധ ദേവപര്‍വ്വതത്തില്‍ കയറുവാന്‍ ലൂസിഫര്‍ മോഹിച്ചു. എന്നാല്‍ അഭിഷിക്തനായ കെരൂബ് നേരത്തെതന്നെ അവിടെയായിരുന്നു. ഈ ദൂതന്‍റെ ശരീരത്തെ താമ്രമണി, പീതരത്നം, വജ്രം, പുഷ്പരാഗം, മാണിക്യം, മരതകം, ഗൊമേദകം, സൂര്യകാന്തം, നീലക്കല്ല് തുടങ്ങിയ ഒന്‍പതുവിധ രത്നങ്ങള്‍കൊണ്ടായിരുന്നു നിര്‍മ്മിച്ചത്. അവന്‍ ജ്ഞാനത്തിലും സൌന്ദര്യത്തിലും പ്രഭയിലും സമ്പൂര്‍ണ്ണനായിരുന്നു. അവന്‍ അഗ്നിമയരഥങ്ങളുടെ മദ്ധ്യേ സഞ്ചരിച്ചിരുന്നു. അവന്‍റെ സൗന്ദര്യവും തേജസ്സും എത്രയോ അവര്‍ണ്ണനീയം.

അവന്‍റെ ശ്രേഷ്ഠതയില്‍ അതായത് ദൈവം അവന്നു നല്കിയ സൗന്ദര്യം, ജ്ഞാനം മുതലായവയിലായിരുന്നു അവന്‍ നിഗളിച്ചത്. ദൈവത്താല്‍ നല്കപ്പെട്ട വരങ്ങള്‍, താലന്തുകള്‍, കഴിവുകള്‍, വെളിപ്പാടുകള്‍ മുതലായവയില്‍ അഥവാ ദൈവം നമ്മെ പ്രയോജനപ്പെടുത്തുന്നതില്‍ ഉള്ള നിഗളമാകുന്നു ഇത്.

ലോകത്തില്‍ ഇന്നു ധാരാളമായി അഭിഷിക്തനായ കെരൂബിന്‍റെ ആത്മാവ് പ്രവൃത്തിച്ചുകൊണ്ടിരിക്കുന്നു. ഇന്നത്തെ ആഡംബരങ്ങളുടെയും ഫാഷനുകളുടെയും സിനിമകളുടെയും സംഗീതത്തിന്‍റെയും മേഖലകളില്‍ ഈ ആത്മാവാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

ദൈവത്തിന്‍റെ കരുണയാല്‍ വിവിധങ്ങളായ വരങ്ങളാലും താലന്തുകളാലും നമ്മില്‍ ചിലര്‍ വിവിധ രീതിയില്‍ പ്രയോജനപ്പെട്ടേക്കാം. എന്നാല്‍ നാം അഗ്നിയില്‍ കിടക്കുന്ന വെറും കരിക്കട്ടപോലെയാണെന്ന് ഓര്‍ത്തുകൊള്ളണം. അഗ്നിയണഞ്ഞു പോയാല്‍ തൊടുന്ന ഏവരേയും അശുദ്ധമാക്കുന്ന കറുത്ത കരിക്കട്ട മാത്രമായിരിക്കും അവശേഷിക്കുന്ന ഏകവസ്തു. (യെഹെസ്കേല്‍ 28:19)

3: യൂഫ്രാത്തോസ് തീരത്തു ബന്ധിച്ചിരിക്കുന്ന നാലുദൂതന്മാര്‍

“യൂഫ്രാത്തോസ് എന്ന മഹാനദീതീരത്തു ബന്ധിച്ചിരിക്കുന്ന നാലുദൂതന്മാരെയും അഴിച്ചുവിടുക എന്നു പറയുന്നതു ഞാന്‍ കേട്ടു. ഉടനെ മനുഷ്യരില്‍ മൂന്നിലൊന്നിനെ കൊല്ലുവാന്‍ ഇന്ന ആണ്ട്, മാസം, ദിവസം, നാഴികെക്കു ഒരുങ്ങിയിരുന്ന നാലു ദൂതന്മാരെയും അഴിച്ചുവിട്ടു. (വെളിപ്പാട് – 9:14,15)

വീണുപോയ ഈ നാലു ദൂതന്മാരെയും അഴിച്ചുവിട്ടയുടന്‍ മനുഷ്യരില്‍ മൂന്നിലൊന്നിനെ കൊല്ലുവാന്‍ അവര്‍ പുറപ്പെട്ടു. ഇപ്പോഴത്തെ ലോകജനസംഖ്യ 600 കോടിയാണെങ്കില്‍ 200 കോടി ജനം ഈ വീണുപോയ ദൂതന്മാരാല്‍ കൊല്ലപ്പെടും. ചരിത്രത്തില്‍ ഒരിക്കലും ഹിരോഷിമായിലോ നാഗസാക്കിയിലോ ഹിറ്റ്ലറുടെ കാലത്തോ ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ല. ഈ വീണുപോയ ദൂതന്മാര്‍ കൊലപാതകത്തിന്‍റെ ആത്മാക്കള്‍ ആകുന്നു. കോപത്തിന്‍റെ ആത്മാവു കുലപാതകത്തിന്‍റെ ആത്മാവത്രേ!

കോപിച്ച ഒന്നാമത്തെ മനുഷ്യനായ കയ്യിന്‍ കുലപാതകനായിത്തീര്‍ന്നു. (ഉല്പത്തി 4:5-8) ഹെരോദാവ് കോപിച്ച് ബെത്ലഹേമിലെ എല്ലാ ആണ്‍കുഞ്ഞുങ്ങളെയും കൊന്നുകളഞ്ഞു. കോപവും നിഗളവും സഹചാരികളത്രേ. നിഗളത്തിന്‍റെ തിട്ടമായ അടയാളമാണ് കോപം. (യിരെമ്യാവു 48:29,30; യെശയ്യാവു 16:6, സദൃശ്യവാക്യങ്ങള്‍- 21:24; 2ദിനവൃത്താന്തം 26:16-19) അതിനാല്‍ വീണുപോയ ഈ നാലു ദൂതന്മാരുടെയും നിഗളം കോപത്തിലൂടെ വെളിപ്പെടുന്ന നിഗളമാകുന്നു.

ഉഗ്രകോപം മറഞ്ഞിരിക്കുന്ന കോപമാകുന്നു. കോപം ഉള്ളില്‍ സംഗ്രഹിക്കയും പുറമെ ആ വ്യക്തിയോട് പുഞ്ചിരിക്കയും ചെയ്യുന്നു. മോഷണം, പുകവലി, മദ്യപാനം മുതലായ പല പാപങ്ങളും നരകത്തില്‍ തുടര്‍ന്നുചെയ്യുവാന്‍ സാധ്യമല്ല. കോപിയായ മനുഷ്യന്‍ നരകത്തിലും കോപിയായി തുടരുമെന്ന് ബൈബിളില്‍ കാണുന്നു. (മത്തായി 8:12)

ഒരുതരത്തില്‍ പറഞ്ഞാല്‍ കോപിയായ മനുഷ്യന്‍ ഒരു മദ്യപാനിയെക്കാള്‍ അധമനത്രേ. മദ്യപാനി മദ്യം കഴിക്കാത്ത സമയത്ത് ഒരു നല്ല മനുഷ്യനായി കാണപ്പെട്ടേക്കാം. എന്നാല്‍ കോപിയായ മനുഷ്യന്‍ എല്ലായ്പ്പോഴും ആപല്ക്കാരിയായിരിക്കും. ഒരു അഗ്നിപര്‍വ്വതംപോലെ കോപം പെട്ടെന്നു നാശവും മരണവും വരുത്തിയേക്കാം.

യഥാര്‍ത്ഥ താഴ്മയുള്ള മനുഷ്യന്‍ കോപം, ശുണ്ഠി, പക, കൈയ്പ്, നീരസം ഇവയില്‍നിന്നു സ്വതന്ത്രനായിരിക്കും. ഇവയെല്ലാം നിഗളത്തിന്‍റെ ശിഖിരങ്ങളാണ്.

4: എന്നേക്കുമുള്ള ചങ്ങലയിട്ട് അന്ധകാരത്തിന്‍കീഴില്‍ ബന്ധിച്ചിരിക്കുന്ന ദൂതന്മാര്‍

“തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്തവാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്‍റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ടു അന്ധകാരത്തിന്‍കീഴില്‍ സൂക്ഷിച്ചിരിക്കുന്നു. തങ്ങളുടെ നാണക്കേടു നുരെച്ചുതള്ളുന്ന കൊടിയ കടല്‍ത്തിരകള്‍; സദാകാലത്തേക്കും അന്ധതമസ്സു സൂക്ഷിച്ചുവച്ചിരിക്കുന്ന വക്രഗതിയുള്ള നക്ഷത്രങ്ങള്‍ തന്നേ.” (യൂദാ – 6,13)

ഈ ദൂതന്മാരുടെ പാപം സ്വാതന്ത്ര്യത്തിന്‍റെ അഥവാ സ്വേച്ഛതയുടെ നിഗളമായിരുന്നു. ദൈവം തങ്ങളെ ആക്കിയിരിക്കുന്ന സ്ഥാനത്തു ആയിരിക്കുവാന്‍ ഈ ആത്മാക്കള്‍ക്കു ഇഷ്ടമില്ല. തങ്ങള്‍ ഏറ്റവും നല്ല സ്ഥലത്തു അല്ലെന്നും പോകുവാന്‍ അതിനേക്കാള്‍ നല്ല സ്ഥലം അറിയാമെന്നുമുള്ള ഭാവത്തില്‍ ദൈവേഷ്ടംവിട്ടു അവര്‍ അലഞ്ഞു നടന്നു.

നാമും അതുപോലെ ആയിതീര്‍ന്നേക്കാം. സുവിശേഷം പ്രസംഗിക്കുക, മറ്റുള്ളവരോടു സാക്ഷ്യം പ്രസ്താവിക്കുക, സാധുക്കളെ സഹായിക്കുക തുടങ്ങിയ പല നല്ലകാര്യങ്ങളും നാം ചെയ്തേക്കാം. എന്നാല്‍ അവ ദൈവേഷ്ടപ്രകാരമല്ലാത്ത നമ്മുടെ സ്വന്തഇഷ്ടവും പദ്ധതിയും ആയിരിക്കാം. ദൈവേഷ്ടപ്രകാരമല്ലാത്ത പാതയില്‍ സഞ്ചരിക്കുന്നത് ദൈവത്തിനു വിരോധമായി മത്സരിക്കുകയാണ്.

സ്വാതന്ത്ര്യത്തിന്‍റെ ആത്മാവ് നമ്മെ പിറുപിറുക്കുന്നവരും ആവലാതി പറയുന്നവരും ആക്കിത്തീര്‍ക്കുന്നു. (യൂദാ:16) നാം കര്‍തൃത്വത്തെ തുച്ഛീകരിക്കുന്നവരും മഹിമകളെ ദുഷിക്കുവാന്‍ ഭയപ്പെടാത്തവരുമായിത്തീരും.

ഇവരെ പീഡിപ്പിക്കുന്ന അന്ധകാരം സാധാരണ ഇരുട്ടല്ല. അസഹനീയമായ വേദനയുളവാക്കുന്ന ദണ്ഡിപ്പിക്കുന്ന അന്ധകാരമത്രേ. (വെളിപ്പാട് 16:10,11) അവര്‍ കഷ്ടത നിമിത്തം നാവുകടിക്കുമാറു ഈ അന്ധകാരം അത്രക്ക് വേദന ഉളവാക്കുന്നതാണ്.

സ്വാതന്ത്ര്യത്തിന്‍റെ ആത്മാവ് അഥവാ സ്വന്തഹിതപ്രകാരം എന്തുചെയ്താലും അവസാനമായി നമ്മില്‍ നിഗളം അന്ധതമസ്സ് ഉളവാക്കും.

5: സാത്താന്‍

വീണുപോയ സകല ദൂതന്മാരുടെയും തലവനാണ് സാത്താന്‍ (ലൂക്കോസ് 11:15-18) സാത്താന്‍ എല്ലാ ദോഷങ്ങളുടെയും മൂര്‍ത്തിഭാവമാണ്. ഉപായരൂപേണയുള്ള അഥവാ മറഞ്ഞിരിക്കുന്ന ഏറ്റവും ഭീകരമായ നിഗളമാകുന്നു അവന്‍റേത്. അവന്‍റെ പ്രവൃത്തിയെല്ലാം ഉപായരൂപത്തിലത്രേ. (2 കൊരിന്ത്യര്‍ – 11:3) സാത്താന്‍റെ ഏറ്റവും പ്രധാനമായ പ്രവൃത്തി ദൈവപദ്ധതിയില്‍നിന്നും മനുഷ്യനെ മാറ്റുകയെന്നതാണ്. സാത്താന്‍ സുവിശേഷത്തെ നിരന്തരം എതിര്‍ക്കുന്നു.

സാത്താനിന്മേലുള്ള ജയം

യേശുക്രിസ്തു ഭൂമിയില്‍ വന്നത് സാത്താന്‍റെ പ്രവൃത്തികളെ നശിപ്പിക്കാന്‍ വേണ്ടിയാണ്. (1 യോഹന്നാന്‍ 3:8) പാപം ഒഴികെ സര്‍വ്വത്തിലും യേശു നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടു. (എബ്രായര്‍ 4:15) ക്രിസ്തു എന്ന സ്ത്രീയുടെ സന്തതി കാല്‍വരിയില്‍ സാത്താന്‍റെ തല തകര്‍ക്കുമെന്ന് ദൈവം ഏദേന്‍തോട്ടത്തില്‍വച്ച് വാഗ്ദത്തം ചെയ്തതുപോലെ യേശു കാല്‍വരിക്രൂശില്‍വച്ച് സാത്താന്‍റെ തല തകര്‍ത്തു.

“വാഴ്ചകളെയും അധികാരങ്ങളെയും ആയുധവര്‍ഗ്ഗം വെപ്പിച്ചു ക്രൂശില്‍ അവരുടെമേല്‍ ജയോത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി.” (കെലൊസ്സ്യര്‍ 2:15)

കാല്‍വരിയില്‍ യേശുവിന്‍റെ രക്തത്താല്‍ വിലയ്ക്കുവാങ്ങപ്പെട്ടവരും വീണ്ടെടുക്കപ്പെട്ടവരുമായ ദൈവജനത്തിനുമേല്‍ സാത്താന് ഒരു അധികാരവുമില്ല. സാത്താന് ദൈവമക്കളെ ഭയമാണ്. പിതാവായ ദൈവത്തിന്‍റെ ഹിതപ്രകാരവും .യേശുവിന്‍റെ രക്തത്തിന്‍കീഴിലും ജീവിക്കുന്നവര്‍ക്കുവേണ്ടി യുദ്ധം ചെയ്യുവാന്‍ ദൈവവും അനേകം ദൂതന്മാരും ഉണ്ട്.

ഉപസംഹാരം

കാല്‍വരിക്രൂശില്‍വച്ച് യേശു അവസാനമായി പറഞ്ഞതു “സകലതും നിവൃത്തിയായി” (യോഹന്നാന്‍ – 19:30) ഇതൊരു ജയഘോഷമായിരുന്നു. കാരണം യേശു കാല്‍വരിയില്‍വച്ച് പാപം, ശാപം, രോഗം, ലോകം, ഭയം, പാതാളം, സാത്താന്‍ തുടങ്ങിയ സകലത്തെയും ന്യായംവിധിച്ചു ജയിച്ചു. യേശുക്രിസ്തു സകലത്തിന്മേലും ജയാളിയായി. തന്‍റെ സ്വന്തരക്തത്താല്‍ സകലത്തെയും ജയിച്ചു. “അവന്‍ ദൈവരൂപത്തില്‍ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെപിടിച്ചു കൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി തന്നെത്താന്‍ ഒഴിച്ചു വേഷത്തില്‍ മനുഷ്യനായി വിളങ്ങി തന്നെത്താന്‍ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീര്‍ന്നു. അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയര്‍ത്തി സകല നാമത്തിന്നും മേലായ നാമം നല്കി; അങ്ങനെ യേശുവിന്‍റെ നാമത്തിങ്കല്‍ സ്വര്‍ല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാല്‍ ഒക്കെയും മടങ്ങുകയും എല്ലാ നാവും ” യേശുക്രിസ്തു കര്‍ത്താവു” എന്നു പിതാവായ ദൈവത്തിന്‍റെ മഹത്വത്തിന്നായി ഏറ്റുപറയുകയും ചെയ്യേണ്ടിവരും. (ഫിലിപ്പിയര്‍ – 2:6-11)

കാല്‍വരിക്രൂശില്‍വച്ച് യേശു സാധിപ്പിച്ച സകലജയവും ഒരു വ്യക്തിക്ക് അവകാശപ്പെട്ടതാണ്. യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ സകലത്തിന്മേലും ജയം പ്രാപിക്കുവാന്‍ ഒരു വ്യക്തിക്ക് കഴിയും. നാം പാപം, ലോകം, ശാപം, രോഗം, ഭയം, മരണം, സാത്താന്‍, പാതാളം, ജഡം തുടങ്ങി സകലത്തെയും ജയിക്കണം എന്നു ദൈവം ആഗ്രഹിക്കുന്നു. യേശുവിന്‍റെ ജയം നമ്മുടെ ജയമാണ്. അത് നാം വിശ്വാസത്താല്‍ അവകാശമാക്കുവാന്‍ ഇടവരട്ടെ. ജയിക്കുന്നവര്‍ക്കുള്ള പ്രതിഫലങ്ങളെക്കുറിച്ച് ബൈബിള്‍ ഇപ്രകാരം പറയുന്നു.

1. ജയിക്കുന്നവന് ദൈവത്തിന്‍റെ പറുദീസയിലുള്ള ജീവവൃക്ഷത്തിന്‍റെ ഫലം തിന്മാന്‍ ഭാഗ്യം കിട്ടും. (വെളിപ്പാട് – 2:7)

2. ജയിക്കുന്നവനു രണ്ടാം മരണത്താലുള്ള ദോഷം വരികയില്ല. (വെളിപ്പാട് 2:11)

3. ജയിക്കുന്നവനു മറഞ്ഞിരിക്കുന്ന മന്നയും വെള്ളക്കല്ലും അതിന്മേല്‍ ലഭിച്ചവനല്ലാതെ മറ്റാര്‍ക്കും അറിയാത്തതുമായ പുതിയപേരും ലഭിക്കും. (വെളിപ്പാട് – 2:17)

4. ജയിക്കുന്നവനു ഉദയനക്ഷത്രം ലഭിക്കും. (വെളിപ്പാട് 2:28)

5. ജയിക്കുന്നവനു വെള്ളയുടുപ്പു ലഭിക്കും. അവന്‍റെ പേര്‍ ജീവപുസ്തകത്തില്‍നിന്നു മായിച്ചുകളയാതെ പിതാവിന്‍റെ സന്നിധിയിലും ദൂതന്മാരുടെ മുമ്പിലും യേശു ഏറ്റുപറഞ്ഞു. (വെളിപ്പാട് – 3:5)

6. ജയിക്കുന്നവനെ ദൈവത്തിന്‍റെ ആലയത്തില്‍ ഒരുതൂണാക്കും. ജയിക്കുന്നവന്‍റെമേല്‍ ദൈവത്തിന്‍റെ നാമവും പുതിയ യെറുശലേമിന്‍റെ നാമവും യേശുവിന്‍റെ പുതിയ നാമവും എഴുതും. (വെളിപ്പാട് 3:12)

7. ജയിക്കുന്നവനു യേശുവിനോടുകൂടെ സിംഹാസനത്തില്‍ ഇരിക്കുവാന്‍ വരം ലഭിക്കും. (വെളിപ്പാട് 3:21)

ഒരു വ്യക്തി ക്രിസ്തുവിലായാല്‍ അവന്‍ പുതിയ സൃഷ്ടി ആകുന്നു. യേശുവിനെ രക്ഷിതാവും കര്‍ത്താവുമായി സ്വീകരിച്ച് പാപജീവിതത്തെ ഉപേക്ഷിച്ച് ദൈവകല്പനയായ വിശ്വാസസ്നാനം സ്വീകരിച്ച് പരിശുദ്ധാത്മാവിനെ പ്രാപിച്ച് വിശുദ്ധിയിലും വേര്‍പാടിലും മരണംവരെ ജീവിച്ച് വിശ്വാസത്താല്‍ സകലത്തെയും ജയിച്ച് ഒരു ജയജീവിതം നയിച്ചാല്‍ ക്രിസ്തുവിനോടുകൂടി നിത്യയുഗങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ വസിക്കുവാന്‍ സാധിക്കും. സത്യം അറിഞ്ഞശേഷം അതിനെ നിരാകരിച്ച് മുമ്പോട്ടു പോകുന്നവര്‍ക്കു നരകത്തില്‍ നിത്യശിക്ഷ അനുഭവിക്കേണ്ടിവരും.

ഇതുവായിക്കുന്ന പ്രിയ സ്നേഹിതാ താങ്കള്‍ ഇതുവായിച്ച് നിത്യജീവന്‍ പ്രാപിക്കുവാന്‍ ഇടയായിത്തീരട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

ദൈവം നിങ്ങളെ അതിസമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ജയോത്സവമായി വഴി നടത്തുന്ന ദൈവം – പാതാളത്തിന്മേലുള്ള ജയം

“ഞാന്‍ മരിച്ചവനായിരുന്നു; എന്നാല്‍ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്‍റെയും പാതാളത്തിന്‍റെയും താക്കോല്‍ എന്‍റെ കൈവശമുണ്ട്.” (വെളിപ്പാട് – 1:18)

പാതാളം നിത്യവാസസ്ഥലമല്ല. മരിച്ചു പുനരുത്ഥാന പ്രതീക്ഷയില്‍ പുനരുത്ഥാനംവരെ മൃതന്മാര്‍ക്ക് കഴിയാനുള്ള താല്ക്കാലിക വാസസ്ഥാനമാണ് പാതാളം. പഴയനിയമത്തില്‍ മരിച്ചവര്‍ എല്ലാംതന്നെ (നീതിമാന്മാരും ദുഷ്ടന്മാരും) പാതാളത്തിലേക്കു പോകുന്നതായി കാണാം. യാക്കോബ് യോസേഫിനെ ഓര്‍ത്തു വിലപിച്ചു പറഞ്ഞത്. “ഞാന്‍ ദുഃഖത്തോടെ എന്‍റെ മകന്‍റെ അടുക്കല്‍ പാതാളത്തില്‍ ഇറങ്ങുമെന്നു പറഞ്ഞു. (ഉല്പത്തി – 37:35)

“ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകലജാതികളും പാതാളത്തിലേക്കു തിരിയും.” (സങ്കീര്‍ത്തനങ്ങള്‍ – 9:17)

പാതാളത്തില്‍നിന്നുള്ള മോചനമായിരുന്നു പഴയനിയമ ഭക്തന്മാരുടെ പ്രതീക്ഷ. “അവരെ പാതാളത്തിന്നു ആടുകളായി ഏല്പിച്ചിരിക്കുന്നു; മൃത്യു അവരെ മേയിക്കുന്നു; നേരുള്ളവര്‍ പുലര്‍ച്ചെക്കു അവരുടെമേല്‍ വാഴും; അവരുടെ രൂപം ഇല്ലാതെയാകും; പാതാളം അവരുടെ പാര്‍പ്പിടം. എങ്കിലും എന്‍റെ പ്രാണനെ ദൈവം പാതാളത്തിന്‍റെ അധികാരത്തില്‍നിന്നു വീണ്ടെടുക്കും; അവന്‍ എന്നെ കൈക്കൊള്ളും.” (സങ്കീര്‍ത്തനങ്ങള്‍ – 49:14,15)

ധനവാന്‍റെയും ലാസറിന്‍റെയും സംഭവത്തില്‍ കര്‍ത്താവു പാതാളത്തിനു രണ്ടു ഭാഗങ്ങള്‍ ഉണ്ടെന്നു വെളിപ്പെടുത്തി. “അബ്രഹാമിന്‍റെ മടി” എന്ന് നീതിമാന്മാരുടെ നിവാസം വിളിക്കപ്പെടുന്നു. പുനരുത്ഥാനത്തില്‍ ക്രിസ്തു പാതാളത്തില്‍ ബദ്ധരായിരുന്ന നീതിമാന്മാരെ പിടിച്ചു ഉയരത്തിലേക്കു കൊണ്ടുപോയി ദൈവത്തിന്‍റെ വലത്തുഭാഗത്താക്കി. “അവന്‍ ബദ്ധന്മാരെ പിടിച്ചുകൊണ്ടുപോയി ഉയരത്തില്‍ കയറി മനുഷ്യര്‍ക്കു ദാനങ്ങളെ കൊടുത്തു” എന്നു പറയുന്നു. “കയറി എന്നതിനാല്‍ അവന്‍ ഭുമിയുടെ അധോഭാഗങ്ങളിലേക്കു ഇറങ്ങി എന്നു വരുന്നില്ലയോ? ഇറങ്ങിയവന്‍ സകലത്തെയും നിറക്കേണ്ടതിന്നു സ്വര്‍ഗ്ഗാധിസ്വര്‍ഗ്ഗത്തിന്നു മീതെ കയറിയവനും ആകുന്നു.” (എഫെസ്യര്‍ – 4:8-10) “നീയോ – നിന്‍റെ നിയമരക്തം ഹേതുവായി ഞാന്‍ നിന്‍റെ ബദ്ധന്മാരെ വെള്ളമില്ലാത്ത കുഴിയില്‍നിന്നു വിട്ടയക്കും. പ്രത്യാശയുള്ള ബദ്ധന്മാരെ, കോട്ടയിലേക്കു മടങ്ങിവരുവിന്‍; ഞാന്‍ നിനക്കു ഇരട്ടിയായി പകരം നല്കും എന്നു ഞാന്‍ ഇന്നുതന്നേ പ്രസ്താവിക്കുന്നു.” (സെവര്യാവു – 9:11,12)

നീതിമാന്മാരുടെ വാസസ്ഥാനമാണ് പറുദീസ. പുനരുത്ഥാനംവരെയും വിശ്വാസികള്‍ ഇവിടെ കഴിയുന്നു. (ഫിലിപ്പിയര്‍ – 1:23,24; 2 കൊരിന്ത്യര്‍ – 5:6-8) പാതാളത്തില്‍ ഒരു പിളര്‍പ്പുകൊണ്ട് പറുദീസയില്‍നിന്നും വേര്‍തിരിക്കപ്പെട്ടിരിക്കുന്ന ഭാഗമാണ് പാപികളുടെ ആത്മാക്കളുടെ നിവാസമായ അധമപാതാളം. വെള്ള സിംഹാസന ന്യായവിധിവരെ ലോകത്തിലുള്ള സകലപാപികളെയും അടച്ചിരിക്കുന്ന താത്കാലിക കാരാഗൃഹമാണിത്. ഇവിടെ ആത്മാക്കള്‍ ബോധപൂര്‍വ്വമാണ് കഴിയുന്നത്. യാതന സ്ഥലമായ ഇവിടെ വിടുതലില്ലാതെ അവര്‍ പൂര്‍വ്വകാര്യങ്ങളോര്‍ത്ത് വേദനയും യാതനയും അനുഭവിക്കുന്നു.

ചിലര്‍ ഈ ലോകത്തില്‍വച്ചുതന്നെ പാതാളയാതന അനുഭവിക്കുന്നു. അതെങ്ങനെയെന്നാല്‍ ഭാവിയെക്കുറിച്ചുള്ള ആകുലചിന്തകള്‍മൂലം സമ്പത്തിനെക്കുറിച്ചുള്ള ചിന്തമൂലം, സ്ഥാനമാനങ്ങളെക്കുറിച്ചുള്ള ചിന്തമൂലം, കുടുംബസമാധാനമില്ലായ്കയാല്‍ സന്തോഷമില്ലാത്തതിനാല്‍ തുടങ്ങി അനേക കാര്യങ്ങളാല്‍ മനുഷ്യര്‍ ജീവനോടിരിക്കുമ്പോള്‍തന്നെ മനസ്സില്‍, ആത്മാവില്‍, ശരീരത്തില്‍, പാതാളയാതന അനുഭവിക്കുന്നു. ഒരു വ്യക്തി ക്രിസ്തുവില്‍ ആയില്ലെങ്കില്‍ അവനെ ഭരിക്കുന്നതു സാത്താനാണ്. ഒരു വ്യക്തി ക്രിസ്തുവിലാകാത്തിടത്തോളംകാലം യഥാര്‍ത്ഥമായ സന്തോഷവും സമാധാനവും അനുഭവിക്കുവാന്‍ സാധിക്കയില്ല. പാപത്തില്‍ ജീവിക്കുന്ന ഒരു വ്യക്തിയുടെ മനസ്സില്‍ എപ്പോഴും അസന്തോഷവും അസമാധാനവും ആയിരിക്കും ഭരണം നടത്തുന്നത്. ലോകത്തിന്‍റേതായ ചില കാര്യങ്ങള്‍ തങ്ങള്‍ക്കു സന്തോഷവും സമാധാനവും നല്കുന്നുണ്ടെങ്കിലും അതെല്ലാം താല്ക്കാലികമാണ്. നിത്യമായ സന്തോഷവും സമാധാനവും ഒരുവന് കൈവന്ന് സ്വര്‍ഗ്ഗതുല്യമായ ഒരു ജീവിതം ഈ ഭൂമിയില്‍ നയിക്കണമെങ്കില്‍ യേശുവിനെ കര്‍ത്താവും രക്ഷിതാവുമായി സ്വീകരിച്ച് പാപജീവിതത്തെ ഉപേക്ഷിച്ച് ദൈവകല്പനകള്‍ അനുസരിച്ച് ജീവിക്കുവാന്‍ തുടങ്ങുമ്പോള്‍ ആണ്.

യേശുക്രിസ്തു കാല്‍വരിക്രൂശില്‍വച്ച് മരിച്ച് അടക്കപ്പെട്ട് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാതാളത്തെയും മരണത്തെയും ജയിച്ചു. യേശുവിന് പാതാളത്തിന്മേലും മരണത്തിന്മേലും അധികാരം ഉണ്ട്. ക്രിസ്തുവിലൂടെ നമുക്കും പാതാളത്തിന്മേലും മരണത്തിന്മേലും അധികാരം ഉണ്ട്. കാല്‍വരിക്രൂശില്‍ യേശു പാതാളത്തെയും മരണത്തെയും കീഴ്പ്പെടുത്തി.

കാല്‍വരിയിലെ യേശുവിന്‍റെ മരണത്തിനുശേഷം യേശുവില്‍ വിശ്വസിച്ച് അവന്‍റെ രക്തത്താല്‍ വിലയ്ക്കുവാങ്ങപ്പെട്ട ദൈവമക്കളുടെമേല്‍ പാതാളത്തിനു യാതൊരധികാരവുമില്ല….

ജയോത്സവമായി വഴി നടത്തുന്ന ദൈവം – മരണത്തിന്മേലുള്ള ജയം

“മക്കള്‍ ജഡരക്തങ്ങളോടുകൂടിയവര്‍ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടുകൂടിയവനായി മരണത്തിന്‍റെ അധികാരിയായ പിശാചിനെ തന്‍റെ മരണത്താല്‍ നീക്കി ജീവപര്യന്തം മരണഭീതിയാല്‍ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ച്”. (എബ്രായര്‍-2:14,15)

മണ്ണില്‍ നിന്നു എടുക്കപ്പെട്ട മനുഷ്യന്‍ മണ്ണിലേക്കു മടങ്ങുന്നു. “നീ പൊടിയാകുന്നു, പൊടിയില്‍ തിരികെ ചേരും”. പാപത്തില്‍ വീണ മനുഷ്യനോടുള്ള ദൈവകല്പനയാണിത്. (ഉല്പത്തി 3:19) മനുഷ്യന്‍റെ കൂടെപ്പിറപ്പാണ് മരണം. ജനിക്കുന്ന നിമിഷം മുതല്‍ മരണവക്രത്തിലേക്കു ചുവടുവെച്ചവന്‍ പതുക്കെ പതുക്കെ നീങ്ങിക്കൊണ്ടിരിക്കുന്നു. മനുഷ്യാനുഭവത്തില്‍ എല്ലാവരാലും വിലപിക്കപ്പെടുന്ന ഒരു സംഭവമാണ് മരണം. ദൈവസൃഷ്ടിയുടെ മകുടമാണ് മനുഷ്യന്‍. ദൈവസാദൃശ്യത്തിലാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടതെങ്കില്‍ എന്തുകൊണ്ട് അവന്‍ മരിക്കുന്നു എന്നത് ഒരു പ്രശ്നമാണ്. ദൈവഹിതത്തിനു വിരുദ്ധമായി മനുഷ്യന്‍ പാപത്തില്‍ വീണതാണ് അതിനു കാരണം എന്ന് തിരുവെഴുത്തുകള്‍ വ്യക്തമാക്കുന്നു. (ഉല്പത്തി 2:17) പാപം സാര്‍വ്വത്രികമായതുകൊണ്ട് പാപത്തിന്‍റെ ശമ്പളമായ മരണവും സാര്‍വ്വത്രികമാണ്. “അതുകൊണ്ടു ഏക മനുഷ്യനാല്‍ പാപവും പാപത്താല്‍ മരണവും ലോകത്തില്‍ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാല്‍ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.” (റോമര്‍ 5:12)

മരണത്തെ രണ്ടുവിധത്തില്‍ തരം തിരിച്ചിരിക്കുന്നു.

1. ആത്മീക മരണം

ആത്മീയാര്‍ത്ഥത്തില്‍ ദൈവത്തില്‍ നിന്നുള്ള വേര്‍പാടാണ് മരണം. ആദാം ദൈവകല്പന ലംഘിച്ചപ്പോള്‍ മരിച്ചു. (ഉല്പത്തി 2:17) തന്മൂലം എല്ലാ മനുഷ്യരും ഇതേ അവസ്ഥയിലാണ് ജനിക്കുന്നത്. അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവര്‍ എന്നാണ് പൗലോസ് അപ്പൊസ്തലന്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത് (റോമര്‍ 5:12,14,21; എഫെസ്യര്‍ 2:1) ദൈവത്തോടുള്ള കൂട്ടായ്മയില്‍ ബോധപൂര്‍വ്വമായ അസ്തിത്വമാണ് ആത്മിക ജീവിതം. ദൈവത്തില്‍ നിന്നും വേര്‍പാടുള്ള ബോധപൂര്‍വ്വമായ അസ്തിത്വമാണ് ആത്മികമരണം.

മരണം ജീവിതംപോലെ ഒരവസ്ഥയാണ്. “ജഡത്തിന്‍റെ ചിന്ത മരണം”. (റോമര്‍ 8:6) എന്ന് പൗലോസ് അപ്പൊസ്തലന്‍ എഴുതിയിരിക്കുന്നു. ജഡത്തിനാണു മരണം അതായത് ജഡത്തിന്‍റെ അന്ത്യമാണ് മരണം. ജഡത്തിന്‍റെ ചിന്ത ദൈവത്തോടു ശത്രുത്വമാകുന്നു. അതു ദൈവത്തിന്‍റെ ന്യായപ്രമാണത്തിനു കീഴ്പ്പെടുന്നില്ല എന്നു റോമര്‍ 8:7-ല്‍ കാണുന്നു.

ലൂക്കോസ് 15-ാം അദ്ധ്യായത്തില്‍ ധൂര്‍ത്തപുത്രന്‍റെ സംഭവത്തില്‍ ധൂര്‍ത്തപുത്രന്‍ മരിച്ചവനായിരുന്നു എന്നു കാണുന്നു. (ലൂക്കോസ് 15:24) ദൈവത്തെ വിട്ടു അകന്നു നടക്കുന്ന സകല മനുഷ്യരും പാപത്താല്‍ മരിച്ചവരാണ്. അവര്‍ ഈ അവസ്ഥയില്‍ ജീവിക്കുന്നിടത്തോളം കാലം നിത്യനരകത്തിനു യോഗ്യരാണ്. കാല്‍വരിയില്‍ യേശു സാധിപ്പിച്ച രക്ഷയെ മനസ്സിലാക്കി തങ്ങളുടെ പാപജീവിതത്തെ ഉപേക്ഷിച്ച് ദൈവത്തിന്‍റെ മക്കളായിത്തീരുമ്പോള്‍ ഒരുവനില്‍ ദൈവിക ജീവന്‍ ഉദിക്കും. യേശുവിനെ കര്‍ത്താവും രക്ഷിതാവുമായി സ്വീകരിക്കാതെ, പാപജീവിതത്തെ ഉപേക്ഷിക്കാതെ ജീവിച്ചാല്‍ നിത്യനരകത്തിനു പാത്രമായിത്തീരും. മരണശേഷം രക്ഷപ്രാപിക്കുവാനുള്ള സാധ്യത ആര്‍ക്കും ഇല്ല. മരണത്തില്‍നിന്നും ജീവനിലേക്ക് കടക്കുന്നതാണ് രക്ഷ. (യോഹന്നാന്‍ 5:24) പാപത്തില്‍ ജീവിച്ചുമരിക്കുന്ന ഒരു വ്യക്തി ദൈവത്തില്‍നിന്നു എന്നന്നേക്കുമായി വേര്‍പെട്ടുപോകുന്നു. ഇതിനെ രണ്ടാം മരണമെന്ന് വെളിപാടു പുസ്തകം 20-ന്‍റെ 15-ല്‍ പറഞ്ഞിരിക്കുന്നു.

യേശുക്രിസ്തുവില്‍ വിശ്വസിച്ച് ഏതൊരു വ്യക്തിക്കും നിത്യജീവന്‍ നേടാവുന്നതാണ്. യേശു പറഞ്ഞു. “യേശു അവളോടു: ഞാന്‍ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്നു എന്നില്‍ വിശ്വസിക്കുന്നവന്‍ ആരും ഒരുനാളും മരിക്കയില്ല.” (യോഹന്നാന്‍ – 11:25,26)

യേശുക്രിസ്തു കാല്‍വരിക്രൂശില്‍ നിന്‍റെ പാപങ്ങള്‍ക്കുവേണ്ടി മരിച്ചു എന്നു വിശ്വസിച്ച് പാപജീവിതത്തെ ദൈവത്തോടു ഏറ്റുപറഞ്ഞു ഉപേക്ഷിച്ച് യേശുവിനെ കര്‍ത്താവും രക്ഷിതാവുമായി സ്വീകരിക്കുക. യേശുവിന്നായി നിന്‍റെ ജീവിതത്തെ സമര്‍പ്പിക്കുക. അങ്ങനെ സ്വര്‍ഗ്ഗരാജ്യത്തിന് അവകാശിയായിത്തീരുക.

2: ശാരീരികമരണം

പ്രാകൃതിക ജീവന്‍റെ വിച്ഛേദനമാണ് മരണം. ഏതവസ്ഥയിലും വര്‍ഗ്ഗത്തിലും പ്രായത്തിലുമുള്ളവര്‍ മരണത്തിനു വിധേയരാണ്. ശരീരത്തില്‍നിന്നും ആത്മാവ് വേര്‍പെടുന്നതാണ് മരണം. (2 തിമൊഥെയൊസ് 4:6; ലൂക്കോസ് 23:46) മരണം സകല ഭൂവാസികളുടെയും വഴിയാണ്. (യോശുവ: 23:14) പൂര്‍വ്വാവസ്ഥയിലേക്കുള്ള മടക്കമാണ് മരണം. മരിച്ച ഒരു വ്യക്തിക്കു ദൈവത്തെ സ്തുതിക്കുവാന്‍ കഴിയില്ല. (സങ്കീര്‍ത്തനം – 6:5; യെശയ്യാവ് 38:18) ഈ ലോകത്തില്‍ ജനിച്ച സകല മനുഷ്യനും ഒരിക്കല്‍ മരിക്കും. സമയം ആര്‍ക്കും അറിയത്തില്ല. എന്നാല്‍ മരണത്തിനുശേഷം ഒരു നിത്യത ഉണ്ട്. മരണാനന്തരം നിങ്ങളുടെ ആത്മാവ് എവിടെ ആയിരിക്കും. നിങ്ങള്‍ ക്രിസ്തുവിനെ രക്ഷിതാവും കര്‍ത്താവുമായി അംഗീകരിച്ച് ദൈവകല്പനകള്‍ അനുസരിച്ച് വിശുദ്ധിയിലും വേര്‍പാടിലും ജീവിക്കുന്ന വ്യക്തി എങ്കില്‍ സ്വര്‍ഗ്ഗത്തില്‍ ദൈവത്തോടൊത്ത് നിത്യത ചെലവിടാം. മറിച്ച് ക്രിസ്തുവിനെ അംഗീകരിക്കാതെ കര്‍മ്മങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും പാരമ്പര്യങ്ങളിലും കുടുങ്ങി പാപത്തില്‍ ജീവിച്ച് ദൈവകല്പന അനുസരിക്കാതെ, വിശുദ്ധിയും വേര്‍പാടും ഇല്ലാതെ ജീവിക്കുന്ന വ്യക്തി എങ്കില്‍ നിത്യത അഗ്നിനരകത്തില്‍ ചെലവിടാം. നിങ്ങള്‍ ഏതു മതത്തിലൊ സഭയിലൊ പ്രസ്ഥാനങ്ങളിലൊ ആയിരിക്കുന്ന വ്യക്തിയെങ്കിലും യേശുവിനെ സ്വീകരിച്ചാല്‍ നിത്യജീവന്‍ കൈവരും. അല്ലയെങ്കില്‍ നിത്യമരണം!

മരണത്തിന്മേലുള്ള ജയം

നമ്മെ പാപത്തില്‍നിന്നും മരണത്തില്‍നിന്നും വീണ്ടെടുക്കുവാന്‍ യേശു കാല്‍വരിക്രൂശില്‍ മരിച്ചു. (1 കൊരിന്ത്യര്‍ 15:3; റോമര്‍ 4:24,25; 1 പത്രോസ് 3:18) മരണത്തിനു വിധേയനായിക്കൊണ്ട് ക്രിസ്തു മരണത്തെ ജയിക്കയും ജീവനും അമര്‍ത്യതയും വെളിപ്പെടുത്തുകയും ചെയ്തു. (2 തിമൊഥെയൊസ് 1:10) മരണത്തിന്‍റെ അധികാരിയായ പിശാചിനെ സ്വന്തം മരണത്താല്‍ നീക്കി മരണഭീതിയില്‍നിന്നും മനുഷ്യനെ വിടുവിച്ചു. (എബ്രായര്‍ 2:14) ഒരിക്കല്‍ മരിച്ചവരായ നമ്മെ (എഫെസ്യര്‍ – 2:1) കൃപയാല്‍ ജീവിപ്പിച്ചു. തന്‍റെ മരണത്താല്‍ യേശു മരണാധികാരിയായ സാത്താനെ കാല്‍വരിയില്‍ തകര്‍ത്തു. ക്രിസ്തു മരണത്തിലൂടെ പാപത്തിനു അന്ത്യം കുറിച്ചു. “അവന്‍ മരിച്ചതു പാപസംബന്ധമായി ഒരിക്കലായിട്ടു മരിച്ചു; അവന്‍ ജീവിക്കുന്നതോ ദൈവത്തിനു ജീവിക്കുന്നു.” (റോമര്‍ – 6:10) ക്രിസ്തുവിനെക്കൂടാതെ മരണം നമ്മുടെ ആത്യന്തിക ശത്രുവാണ്. മരണത്തിന്മേലുള്ള വിജയത്തെ കര്‍ത്താവിന്‍റെ ഉയിര്‍ത്തെഴുന്നേല്പിലൂടെ സ്ഥിതീകരിച്ചു. “ക്രിസ്തു മരിച്ചിട്ടു ഉയിര്‍ത്തെഴുന്നേറ്റിരിക്കയാല്‍ ഇനി മരിക്കയില്ല; മരണത്തിനു അവന്‍റെ മേല്‍ ഇനി കര്‍തൃത്വമില്ല എന്നു നാം അറിയുന്നുവല്ലോ. (റോമര്‍ – 6:9)

പുതിയ നിയമവെളിച്ചത്തില്‍ നിത്യജീവനെന്നത് ആത്മാവിനെ സംബന്ധിക്കുന്നതുമാത്രമല്ല. ശരീര പുനരുത്ഥാനവും കൂടിച്ചേര്‍ന്നതാണ്. ആത്മീക ജീവന്‍ പ്രാപിച്ചു എങ്കിലും വിശ്വാസി ശാരീരിക മരണത്തിനു വിധേയനാണ്. ജയിക്കപ്പെടേണ്ട ഒടുക്കത്തെ ശത്രുവാണ് മരണം. (1 കൊരിന്ത്യര്‍ 15:26) ക്രിസ്തുവിന്‍റെ പുനരാഗമനത്തില്‍ ക്രിസ്തുവില്‍ മരിച്ചവര്‍ അമര്‍തര്യായി ഉയിര്‍പ്പിക്കപ്പെടുമ്പോള്‍ മരണം എന്നന്നേക്കുമായി നീങ്ങിപ്പോകും. (1 കൊരിന്ത്യര്‍ 15:52; ഫിലിപ്പിയര്‍ 3:20,21)

രക്ഷിക്കപ്പെടാത്ത ഒരു വ്യക്തിക്ക് മരണം നഷ്ടവും രക്ഷിക്കപ്പെട്ടവര്‍ക്ക് മരണം ലാഭവും അത്രേ. (ഫിലിപ്പിയര്‍ 1:21) ശരീരത്തിന്‍റെ പുനരുത്ഥാനത്തിന്‍റെ വെളിച്ചത്തില്‍ വിശ്വാസിക്കു മരണം നിദ്ര മാത്രമാണ്. (1 തെസ്സലൊനിക്യര്‍ 4:14) മരണഭയം എന്നന്നേക്കുമായി ഒഴിഞ്ഞുപോയി. ക്രിസ്തുവിന്‍റെ പ്രായശ്ചിത്തമരണത്തിലൂടെ മരണത്തിന്‍റെ വിഷമുള്ളായ പാപം മാറ്റപ്പെട്ടു. (1 കൊരിന്ത്യര്‍ 15:56) മരണം ലാഭമാണ്. കാരണം മരണത്തോടുകൂടി ദൈവപുത്രന്‍റെ സാന്നിദ്ധ്യത്തിലായിരിക്കുവാന്‍ വിശ്വാസിക്ക് കഴിയും. (ഫിലിപ്പിയര്‍ – 1:21,23; 2 കൊരിന്ത്യര്‍ – 5:8) മരണത്തിനു ക്രിസ്തുവില്‍നിന്നും ഒരു വ്യക്തിയെ വേര്‍പെടുത്തുവാന്‍ കഴികയില്ല. (റോമര്‍ 8:38)

അവിശ്വാസി പാപം നിമിത്തം മരിച്ചവനാണ്. (എഫെസ്യര്‍ – 2:1; കൊലൊസ്യര്‍ – 2:11) അന്ത്യശിക്ഷാവിധിയില്‍ ദുഷ്ടന്മാര്‍ ദൈവത്തില്‍നിന്നും എന്നന്നേക്കുമായി വേര്‍പെടും. ഈ വേര്‍പാടാണ് രണ്ടാം മരണം. (വെളിപ്പാട് 2:11; 21:8) നിത്യ ശാപമാണ്……

ജയോത്സവമായി വഴി നടത്തുന്ന ദൈവം – ലോകത്തിന്മേലുള്ള ജയം

“പിതാവായ ദൈവത്തിങ്കല്‍ നിന്നും നമ്മുടെ ദൈവവും പിതാവുമായവന്‍റെ ഇഷ്ടപ്രകാരം ഇപ്പോഴത്തെ ദുഷ്ടലോകത്തില്‍ നിന്നു നമ്മെ വിടുവിക്കേണ്ടതിന്നു നമ്മുടെ പാപങ്ങള്‍ നിമിത്തം തന്നെത്താന്‍ ഏല്പിച്ചുകൊടുത്തവനായി.” (ഗലാത്യര്‍ 1:3)

മനുഷ്യന്‍ ജനിക്കുന്നതും മരിക്കുന്നതുവരെ ജീവിക്കുന്നതും ഈ ലോകത്തിലാണ്. (യോഹന്നാന്‍ 16:21) ദൈവം തന്‍റെ മഹത്വത്തിനായി സൃഷ്ടിച്ച ഈ ലോകം അവനെതിരെ മത്സരിക്കുന്നു. ഏകമനുഷ്യന്‍റെ (ആദാം) അനുസരണക്കേടിനാല്‍ പാപം ഈ ലോകത്തില്‍ പ്രവേശിച്ചു. (റോമര്‍ 5:19) തല്ഫലമായി സര്‍വ്വലോകവും ദുഷ്ടന്‍റെ (സാത്താന്‍റെ) അധീനതയില്‍ അമര്‍ന്നു. (1 യോഹന്നാന്‍ 5:19) ലോകം ദൈവത്തിനെതിരായി നിന്നുകൊണ്ട് അതിന്‍റെ ജ്ഞാനത്താല്‍ ദൈവത്തെ അറിയുകയൊ (1 കൊരിന്ത്യര്‍ 1:21) സാക്ഷാല്‍ ജീവന്‍റെയും പ്രകാശത്തിന്‍റെയും ഉറവിടത്തെ തിരിച്ചറിയുകയൊ ചെയ്യുന്നില്ല. (യോഹന്നാന്‍-1:10) ലോകത്തിന്‍റെ രണ്ടു പ്രധാനസ്വഭാവങ്ങളാണ്. അഹങ്കാരവും അത്യാഗ്രഹവും. ഇവ ആകര്‍ഷകമായിട്ടുള്ള സകലത്തെയും സ്വന്തമാക്കുവാന്‍ അവനെ പ്രേരിപ്പിക്കുന്നു. (1 യോഹന്നാന്‍ 2:15) ‘ഈ ലോകം’ അതിന്‍റെ സ്വന്ത ആത്മാവിനാല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ലോക മനുഷ്യന്‍ ജഢത്തെ തന്‍റെ ഭുജമാക്കി ദൈവത്തിനെതിരെ മത്സരിക്കുന്നു. സാധാരണ മനുഷ്യന്‍ ജഢമോഹങ്ങളില്‍ നടന്നു ജഢത്തിനും മനോവികാരങ്ങള്‍ക്കും ഇഷ്ടമായതു ചെയ്യുന്നു. (എഫെസ്യര്‍-2:3) മനുഷ്യന്‍ ജഢത്തിന്‍റെ ബന്ധനത്തിലാണ്. അതുകൊണ്ടാണ് മനുഷ്യനില്‍ നിന്നു എപ്പോഴും ജഢത്തിന്‍റെ പ്രവൃത്തികളായ ദുര്‍ന്നടപ്പ്, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്ത് എന്നിവ പുറപ്പെടുന്നത്. (ഗലാത്യര്‍ 5:19-21) ജഢത്തെ അനുസരിച്ച് നടക്കുന്നവര്‍ ലോകത്തിന്‍റെ സമ്പ്രദായങ്ങളില്‍ ജീവിക്കുന്നു.

ഈ ലോകവ്യവസ്ഥിതി ദൈവത്തിനും, ദൈവരാജ്യത്തിനും എതിരായിട്ടുള്ളതാണ്. ലോകമെപ്പോഴും മനുഷ്യനെ പാപത്തിലേക്കു മാടിവിളിക്കുന്നു. മനുഷ്യന്‍റെ മൂന്നു പ്രബല ശത്രുക്കളില്‍ ഒന്നാണ് ലോകമോഹം. ലോകമോഹങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്ന ഒരു വ്യക്തിക്ക് ഒരിക്കലും ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ സാധിക്കയില്ല. ഈ ലോകത്തിന്‍റേതായ ആഢംബരങ്ങള്‍, വാദ്യഘോഷങ്ങള്‍, സിനിമകള്‍, കളികള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ഫാഷനുകള്‍, ഫാഷന്‍ ഷോകള്‍, ആഭരണഭ്രമങ്ങള്‍, മേയ്ക്കപ്പുകള്‍ തുടങ്ങിയ സകലതും, ഈ ലോകത്തിന്‍റെ പ്രഭുവായ സാത്താന്‍റെ സൃഷ്ടിയാണ്. ഇങ്ങനെ ലോകത്തിന് അനുരൂപരായി ജീവിക്കുന്ന മനുഷ്യര്‍ ദൈവത്തില്‍ നിന്നും ദൈവരാജ്യത്തില്‍ നിന്നും വളരെയേറെ അകലെയാണ്. ഇവരുടെ അവസാനം നിത്യനരകമാണ്. (യെശയ്യാവു-14:11)

ഒരു വ്യക്തി ദൈവത്താല്‍ ജനിച്ചില്ലായെങ്കില്‍ ഈ ലോകത്തില്‍ നിന്നു രക്ഷ നേടുവാന്‍ കഴിയുകയില്ല. (1 യോഹന്നാന്‍ 5:4) ക്രിസ്തുവിന്മേല്‍ അധികാരമില്ലാതിരുന്ന പിശാചിനെ സ്വയമേയ മരണത്തിനു വിധേയപ്പെടുത്തിക്കൊണ്ട് യേശു പരാജയപ്പെടുത്തി. (യോഹന്നാന്‍ 12:31;14:30) ക്രൂശില്‍വച്ച് ന്യായവിധി ഈ ലോകത്തിന്‍റെ പ്രഭുവായ സാത്താനിന്മേല്‍ വന്നു. (യോഹന്നാന്‍ 16:11) യേശു ക്രിസ്തു ലോകത്തെ ജയിച്ചു. (യോഹന്നാന്‍ 16:33) ക്രിസ്തു ദൈവപുത്രനാണെന്ന വിശ്വാസം ഒരു വ്യക്തിയെ ഈ ലോകത്തെ ജയിക്കുവാന്‍ സഹായിക്കുകയും (1 യോഹന്നാന്‍ 5:4-6) ലോകത്തിലെ കഷ്ടതകള്‍ സഹിക്കുവാന്‍ അവനെ പ്രാപ്തനാക്കുകയും ചെയ്യുന്നു. (യോഹന്നാന്‍ 10:33)

ലോകസ്നേഹം ദൈവത്തോടു ശത്രുത്വമാകുന്നു. (യാക്കോബ് 4:4) ദൈവത്തെ സ്നേഹിക്കുന്നു എന്നു പറയുന്നവര്‍ ലോകസ്നേഹം ഉപേക്ഷിക്കേണ്ടതാണ്. ഈ ലോകവും അതിന്‍റെ മോഹവും ഒഴിഞ്ഞു പോകുന്നതാണ്. ദൈവേഷ്ടം ചെയ്യുന്നവന്‍ എന്നേക്കും ജീവിക്കും. (1 യോഹന്നാന്‍ 2:15-17)

ഈ ലോകത്തില്‍ നിന്നു നമ്മെ വിടുവിക്കേണ്ടതിനു യേശു കാല്‍വരി ക്രൂശില്‍ മരിച്ചു. ഈ ലോകത്തിന്‍റെ രീതികളും ഭാവങ്ങളും ലോകവ്യവസ്ഥയും എല്ലാംതന്നെ സാത്താനാല്‍ ആസൂത്രിതമാണ്. മാറിമാറി വരുന്ന ഫാഷനുകള്‍, വസ്ത്രധാരണരീതികള്‍, ആഡംബരഭ്രമങ്ങള്‍ തുടങ്ങിയവയൊന്നും തന്നെ ദൈവത്തെ സ്നേഹിക്കുന്ന ഒരു വ്യക്തിക്ക് യോജിച്ചതല്ല. ആയതിനാല്‍ ഈ ലോകത്തിന്‍റെ സമ്പ്രദായങ്ങളില്‍ നിന്നും നമ്മെത്തന്നെ കാത്തു ലോകത്തെ എപ്പോഴും ജയിക്കുന്നവരായിരിക്കണം. ദൈവാത്മാവിനാല്‍ മാത്രമേ ലോകത്തെ ജയിക്കുവാന്‍ സാധിക്കയുള്ളൂ. (1 കൊരിന്ത്യര്‍ 2:12) “നിങ്ങള്‍ ദൈവത്തിന്‍റെ മന്ദിരം എന്നും ദൈവത്തിന്‍റെ ആത്മാവു നിങ്ങളില്‍ വസിക്കുന്നു എന്നും അറിയുന്നില്ലയോ? ദൈവത്തിന്‍റെ മന്ദിരം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും; ദൈവത്തിന്‍റെ മന്ദിരം വിശുദ്ധമല്ലോ; നിങ്ങളും അങ്ങനെ തന്നെ. ആരും തന്നെത്താന്‍ വഞ്ചിക്കരുത്:” (1 കൊരിന്ത്യര്‍ 3:16;17)

യേശുവിനെ കര്‍ത്താവും രക്ഷിതാവുമായി സ്വീകരിച്ച് വിശ്വാസസ്നാനം സ്വീകരിച്ച്, പരിശുദ്ധാത്മാഭിഷേകം പ്രാപിച്ച ഒരു വ്യക്തി. ഈ ലോകത്തിന്‍റേതായ സമ്പ്രദായങ്ങള്‍ ഒന്നും അനുകരിക്കുവാന്‍ പാടുള്ളതല്ല. നമ്മുടെ ജീവിതവും സ്വഭാവവുംകണ്ട് ലോകര്‍ നമ്മെ അനുകരിപ്പാന്‍ ഇടയാകണം. നമ്മുടെ പ്രാര്‍ത്ഥനാജീവിതം, ജീവിതവിശുദ്ധി മുതലായവയിലൂടെ നാം ലോകത്തിനു മാതൃക ആയിരിക്കണം. ..

ജയോത്സവമായി വഴി നടത്തുന്ന ദൈവം -ഭയത്തിന്മേലുള്ള ജയം

ആദാം പാപം ചെയ്തപ്പോള്‍ അവനില്‍ ഭയം കടന്നുകൂടി. പാപത്തില്‍ നിന്നാണ് ഭയം ഉടലെടുത്തത്. (ഉല്പത്തി-3:10) ഭയം എന്നത് നഷ്ടം ഉണ്ടാകും എന്ന തോന്നലാണ്. ചിലര്‍ സദാസമയവും ഭയ ചകിതരാണ്. ഉദാഹരണമായി രോഗത്തേക്കുറിച്ചുള്ള ഭയം, ഭാവിയെക്കുറിച്ചുള്ള ഭയം, വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഭയം, മരണത്തെക്കുറിച്ചുള്ള ഭയം, സല്‍പ്പേരുപോകുമോ എന്ന ഭയം. മൃഗങ്ങളെ ഭയം, പ്രകൃതി ശക്തികളായ കാറ്റ്, ഇടി, മിന്നല്‍, മുതലായവയെ ഭയം മനുഷ്യരെ ഭയം, സാത്താനെ ഭയം സമ്പത്തു നശിക്കുമോ എന്ന ഭയം മുതലായ അനേകം ഭയങ്ങള്‍ ലോകത്തില്‍ കാണാവുന്നതാണ്.

“ഞാന്‍ പേടിച്ചതു തന്നേ എനിക്കു നേരിട്ടു; ഞാന്‍ ഭയപ്പെട്ടിരുന്നതു എനിക്കു ഭവിച്ചു. (ഇയ്യോബ്-3 25)

ഇയ്യോബ് നിഷ്ക്കളങ്കനും, നേരുള്ളവനും, ദൈവഭക്തനും, ദോഷം വിട്ടകലുന്നവനും ആയിരുന്നു. മധ്യപൂര്‍വ്വദേശത്തെ മഹാസമ്പന്നനായിരുന്നു. ഇയ്യോബിന് ഒരു ബലഹീനത ഉണ്ടായിരുന്നു. തന്‍റെ സകല സമ്പത്തിനു ചുറ്റും ദൈവം വേലി കെട്ടിയിട്ടുണ്ട് എന്ന ബോധ്യം തനിക്കില്ലാത്തതിനാല്‍ തന്‍റെ സകല സമ്പത്തും തനിക്ക് നഷ്ടമായി പോകുമോ എന്നു താന്‍ ഭയപ്പെട്ടിരുന്നു. താന്‍ ഭയപ്പെട്ടതു തന്നെ തനിക്കു ഭവിച്ചു. തന്‍റെ സകലസമ്പത്തും മക്കളും തനിക്ക് നഷ്ടപ്പെട്ടു എന്നു ബൈബിളില്‍ കാണാവുന്നതാണ്.

ഒരു വ്യക്തി ഏതൊരു കാര്യത്തെ ഭയപ്പെടുന്നുവോ അതുതന്നെ അവന്‍റെ ജീവിതത്തില്‍ ഭവിക്കും. ഭയത്തെ നാലു വിധത്തില്‍ തരംതിരിക്കാവുന്നതാണ്.

1. വിശുദ്ധഭയം

ജീവിക്കുന്ന ദൈവത്തെക്കുറിച്ചുള്ള ബോധത്തില്‍ നിന്നുമാണ് വിശുദ്ധഭയം ഉണ്ടാകുന്നത്. പ്രകൃത മനുഷ്യന് ദൈവത്തെ പൂര്‍ണ്ണമായി ഭയപ്പെടുവാന്‍ കഴിയുകയില്ല. വിശുദ്ധഭയം ദൈവദത്തമാണ്. ദോഷം വിട്ടകലുന്നതിനും ദൈവകല്പന അനുസരിക്കുന്നതിനും ദൈവത്തിന്‍റെ അധികാരത്തെ ബഹുമാനിക്കുന്നതിനും മനുഷ്യനെ പ്രേരിപ്പിക്കുന്നത് വിശുദ്ധഭയമാണ്. ദൈവഭയവും ദൈവഭക്തി അഭേദ്യമാണ്. യഹോവാഭക്തി (The fear of the Lord) ജ്ഞാനത്തിന്‍റെ ആരംഭമാണ്. (സങ്കീര്‍ത്തനം 111:11) തന്നെ ഭയപ്പെടുന്നവരില്‍ യഹോവ പ്രസാദിക്കുന്നു. (സങ്കീര്‍ത്തനം 147:11) മനുഷ്യന്‍റെ പൂര്‍ണ്ണമായ കടമ യഹോവയെ ഭയപ്പെടുകയാണ്. പുതിയ നിയമത്തില്‍ ദൈവസ്നേഹത്തില്‍ ജീവിക്കുന്നതിനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. സ്വപുത്രനിലൂടെ പുത്രത്വത്തിന്‍റെ ആത്മാവിനെ ദൈവം നല്‍കി. (റോമര്‍ 8:15) ഭീരുത്വത്തിന്‍റെ ആത്മാവിനെയല്ല ശക്തിയുടെയും സ്നേഹത്തിന്‍റെയും സുബോധത്തിന്‍റെയും ആത്മാവിനെ അത്രേ ദൈവം നമുക്ക് തന്നത്. (2തിമൊഥെയൊസ് 1:7) മരണപര്യന്തം മരണഭീതിയിലായിരുന്നവരെ യേശുക്രിസ്തുവിന്‍റെ മരണം മൂലം ദൈവം വിടുവിച്ചു. (എബ്രായര്‍ 2:15) ദൈവഭയം വിശുദ്ധിയെ തികെക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. (2 കൊരിന്ത്യര്‍-7:1) പ്രായോഗിക ജീവിതത്തില്‍ ക്രിസ്തുവിന്‍റെ ഭയത്തില്‍ അന്യോന്യം കീഴ്പ്പെട്ടിരിക്കേണ്ടതാണ്. (എഫെസ്യര്‍-5:21)

2. അടിമഭയം

പാപത്തിന്‍റെ പരിണിതഫലമായിട്ടാണ് ഈ ഭയം ഉണ്ടാകുന്നത്. (ഉല്പത്തി 3:10; സദൃശ്യവാക്യം 28:1) പാപം ചെയ്യുന്നവന്‍ സാത്താന്‍റെ മകനാണ്. പാപത്തില്‍ ജീവിക്കുന്ന ഒരു വ്യക്തിയില്‍ ഭയം കുടിയിരിക്കും. ഈ ഭയം ഒരു ശിക്ഷയാണ്. പൗലോസ് പ്രസംഗിക്കുന്ന കേട്ടപ്പോള്‍ ഫേലിക്സിനു ഈ ഭയം ഉണ്ടായി. (അപ്പ. പ്രവൃത്തി 24:25) പാപികളുടെ മാനസാന്തരത്തിനുവേണ്ടി പരിശുദ്ധാത്മാവ് പലപ്പോഴും ഉപയോഗിക്കുന്നത് ഈ ഭയമാണ്.

3. മാനുഷഭയം

യജമാന്മാരും ന്യായകര്‍ത്താക്കളുമായ മനുഷ്യരോട് ബഹുമാനപൂര്‍വ്വം കാണിക്കുന്ന ഭയം (1 പത്രോസ് 2:18 റോമര്‍ 13:7) അന്തമായ മനുഷ്യഭയം നല്ലതല്ല. (സംഖ്യ 14:9; യെശയ്യാവ് 8:12) “മാനുഷഭയം ഒരു കണി ആകുന്നു; യഹോവയില്‍ ആശ്രയിക്കുന്നവനോ രക്ഷ പ്രാപിക്കും.” (സദൃശ്യവാക്യങ്ങള്‍ 29:25)

യഥാര്‍ത്ഥ ദൈവസ്നേഹം വരുമ്പോള്‍ അടിമഭയവും മാനുഷഭയവും ഒഴിഞ്ഞുപോകുന്നു. “സ്നേഹത്തില്‍ ഭയമില്ല; ഭയത്തിനു ദണ്ഡനം ഉള്ളതിനാല്‍ തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കിക്കളയുന്നു; ഭയപ്പെടുന്നവന്‍ സ്നേഹത്തില്‍ തികഞ്ഞവനല്ല. (1 യോഹന്നാന്‍ 4:18)

4. ഭയ വിഷയത്തെക്കുറിച്ചുള്ള ഭയം

“അബ്രാഹിമിന്‍റെ ദൈവവും നാഹോരിന്‍റെ ദൈവവും അവരുടെ പിതാവിന്‍റെ ദൈവവുമായവന്‍ നമുക്കു മദ്ധ്യേ വിധിക്കട്ടെ എന്നു പറഞ്ഞു. യാക്കോബ് തന്‍റെ പിതാവായ യിസ്ഹാക്കിന്‍റെ ഭയമായവനെച്ചൊല്ലി സത്യം ചെയ്തു. (ഉല്പത്തി 31:53).

ദൈവത്തെ യിസ്ഹാക്കിന്‍റെ ഭയമായവന്‍ എന്ന് ഇവിടെ പറഞ്ഞിരിക്കുന്നു. യിസ്ഹാക്ക് ഭയപ്പെടുകയും ആരാധിക്കുകയും ചെയ്യുന്നവന്‍ എന്നാണതിനര്‍ത്ഥം. ദുഷ്ടന്മാര്‍ ഭയപ്പെടുന്നതുതന്നെ അവരുടെ മേല്‍ വരുന്നു. (സദൃശ്യവാക്യങ്ങള്‍ 1:26;27) യിസ്രയേല്യര്‍ കനാനില്‍ പ്രവേശിച്ചപ്പോള്‍ ദൈവം അവര്‍ക്കു മുമ്പായി തന്‍റെ ഭയത്തെ അയച്ചു. അതു ജാതികളെ അമ്പരപ്പിക്കയും അവരെ ഓടിക്കയും ചെയ്തു.

ഭയത്തില്‍ നിന്നുള്ള മോചനം

സകല ഭയത്തേയും യേശു കാല്‍വറിക്രൂശില്‍ വച്ച് തകര്‍ത്തു. നമുക്കുണ്ടായിരിക്കേണ്ടുന്ന ഒരേ ഒരു ഭയം ദൈവഭയം മാത്രമാണ്. യേശുവിലായ ഒരു വ്യക്തിക്ക് ഭയം ഉണ്ടാകത്തില്ല. പൗലോസ് അപ്പസ്തെലനെപ്പോലെ യേശുക്രിസ്തുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്‍റെ ശ്രേഷ്ഠത നിമിത്തം സകലതും ചപ്പുംചവറെന്നും എണ്ണുന്നു എങ്കില്‍ ഈ നിഷേധാത്മകമായ ഭയത്തെ നമുക്കു ജയിക്കുവാന്‍ കഴിയും. നമുക്ക് നഷ്ടപ്പെടുവാന്‍ ഒന്നും ഇല്ലെങ്കില്‍ ഭയപ്പെടുവാനും ഒന്നും ഉണ്ടാവുകയില്ല. ഭയത്തില്‍ നിന്നുള്ള മോചനത്തിനായി ദൈവസ്നേഹത്താല്‍ നിറയപ്പെടേണ്ടിയിരിക്കുന്നു. (1 യോഹന്നാന്‍ 4:18) ഒരുവനില്‍ ദൈവസ്നേഹം കടന്നുവരുന്നതു പരിശുദ്ധാത്മാവിനെ പ്രാപിക്കുമ്പോഴാണ്. (റോമര്‍ 5:5) യേശുവിലായ ഒരു വ്യക്തി തനിക്കുള്ള സകലത്തെയും യേശുവിനായി സമര്‍പ്പിച്ചിരിക്കും. ഏതെങ്കിലും തരത്തിലുള്ള ഭയം നമുക്കുണ്ടാകുന്നുണ്ടെങ്കില്‍ ആ വിഷയം ദൈവത്തിന് പൂര്‍ണ്ണമായി സമര്‍പ്പിക്കാത്തതുകൊണ്ടത്രേ. …

ജയോത്സവമായി വഴി നടത്തുന്ന ദൈവം -ശാപത്തിന്മേലുള്ള ജയം

“മരത്തിന്മേല്‍ തൂങ്ങുന്നവന്‍ എല്ലാം ശപിക്കപ്പെട്ടവന്‍” എന്നു എഴുതിയിരിക്കുന്നതുപോലെ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീര്‍ന്നു. ന്യായപ്രമാണത്തിന്‍റെ ശാപത്തില്‍ നിന്നു നമ്മെ വിലെക്കുവാങ്ങി. (ഗലാത്യര്‍-3:13)

ആദി മനുഷ്യനായ ആദം പാപം ചെയ്തപ്പോള്‍ ലോകത്തില്‍ കടന്നുവന്നതാണ് ശാപം. ആദി മനുഷ്യന്‍റെ പാപം മൂലം ഭൂമി ശാപഗ്രസ്ഥമായിത്തീര്‍ന്നു. ഏദെന്‍ തോട്ടത്തില്‍ കടന്നുവന്ന ദൈവം പാമ്പിനെ ശപിച്ചു. ശാപത്തിന്‍റെ ഫലമായി ഭൂമിയില്‍ മുള്ളും പറക്കാരയും മുളയ്ക്കുവാന്‍ തുടങ്ങി. മനുഷ്യന്‍റെ പാപത്തിനാല്‍ ഭൂമിയിന്മേലുള്ള സകലതും ശപിക്കപ്പെട്ടു.

ഇന്നും അനുഗ്രഹവും ശാപവും ഒരു വ്യക്തിയെ പിന്തുടരുന്നു. ദൈവത്തെ അനുസരിച്ച് ജീവിക്കുന്നവര്‍ക്കു അനുഗ്രഹവും അനുസരിക്കാത്തവര്‍ക്ക് ശാപവും ദൈവം പ്രദാനം ചെയ്തിരിക്കുന്നു.

ശാപം വരുവാനുള്ള കാരണങ്ങള്‍

“കുരികിന്‍ പാറിപ്പോകുന്നതും മീവല്‍പക്ഷി പറന്നു പോകുന്നതും പോലെ കാരണം കൂടാതെ ശാപം പറ്റുകയില്ല.” (സദൃശ്യവാക്യങ്ങള്‍-26:2)

ഈ വാക്യം ശാപങ്ങളോടുള്ള ബന്ധത്തില്‍ ശ്രദ്ധേയമാണ്. ഒരു ശാപം ഉണ്ടെങ്കില്‍ അതിനു പിന്നില്‍ ഒരു കാരണം ഉണ്ട്. കാരണം കൂടാതെ ഒരുവന്‍റെ മേല്‍ ശാപം വരികയില്ല. അതിനാല്‍ ശാപത്തില്‍ നിന്നും വിടുവിക്കപ്പെടണമെങ്കില്‍ ആദ്യം തന്നെ അതിന്‍റെ കാരണം കണ്ടുപിടിക്കണം.

ശാപത്തിന്‍റെ ഉറവിടങ്ങള്‍

A. ദൈവം

പല സന്ദര്‍ഭങ്ങളിലും വ്യക്തികളുടെമേലും, രാഷ്ട്രങ്ങളുടെ മേലും ദൈവം ശാപം ചൊരിഞ്ഞിട്ടുണ്ട്. ദൈവിക ന്യായവിധിയുടെ നിശിതമായ ഒരു രൂപമാണിത്.

1. അബ്രാഹാമിനോടുള്ള ബന്ധത്തില്‍

“യഹോവ അബ്രാമിനോടു അരുളിചെയ്തതെന്തെന്നാല്‍: നീ നിന്‍റെ ദേശത്തെയും ചാര്‍ച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ടു ഞാന്‍ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോക. ഞാന്‍ നിന്നെ വലിയൊരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്‍റെ പേര്‍ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും; നിന്നില്‍ ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും.” (ഉല്പത്തി-12:1-3)

അബ്രാഹാമിന് ലഭിച്ച സ്വര്‍ഗ്ഗീയ വിളിയെക്കുറിച്ചാണ് ഇവിടെ വിവരിക്കപ്പെട്ടിരിക്കുന്നത്. ഈ വിളിക്ക് ഏഴു തലങ്ങള്‍ ഉണ്ടായിരുന്നു. അവ:

1. ഞാന്‍ നിന്നെ വലിയൊരു ജാതിയാക്കും.

2. ഞാന്‍ നിന്നെ അനുഗ്രഹിക്കും.

3. നിന്‍റെ പേര്‍ വലുതാക്കും.

4. നീ ഒരു അനുഗ്രഹമായിരിക്കും.

5. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും.

6. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും.

7. നിന്നാല്‍ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.

അബ്രാഹാമിന്‍റെ വിളിയുടെ ഈ ഏഴു തലങ്ങളില്‍ അവന്‍റെ ഭാഗദേയത്തിന്‍റെ ഏഴുവിധ തലങ്ങള്‍ ഉണ്ട്.

ഇതിലെ ആറാമത്തെ തലം അബ്രാഹാമിനെ ശപിക്കുന്നവര്‍ക്ക് ലഭിക്കുന്ന ശാപമാണ്. ഇത് അബ്രാഹാമിനും, യിസ്ഹാക്കിനും, യാക്കോബിനും അവന്‍റെ തലമുറകള്‍ക്കും ബാധകമാണ്.

അബ്രാഹാമിനെയൊ അവന്‍റെ സന്തതി പരമ്പരയായ യഹൂദന്മാരെയോ ശപിക്കുന്നവന്‍ ശാപത്തിന്‍ കീഴിലാണ്. ഇന്നും യഹൂദന്മാര്‍ക്കെതിരെ സംസാരിക്കുകയോ വിമര്‍ശിക്കുകയൊ ചെയ്യുമ്പോള്‍ അവന്‍റെ ജീവിതത്തിലേക്ക് ശാപം കടന്നുവരുന്നു.

2. ദൈവിക പ്രമാണങ്ങള്‍ അനുസരിക്കാതിരിക്കുന്നതിനാല്‍ വരുന്ന ശാപങ്ങള്‍

ആവര്‍ത്തനപുസ്തകം 27:11-26-വരെ നോക്കുക.

a. അന്യദൈവങ്ങളും വിഗ്രഹാരാധനയും

“അപ്പോള്‍ ലേവ്യര്‍ എല്ലാ യിശ്രായേല്യരോടും ഉറക്കെ വിളിച്ചു പറയേണ്ടതു എന്തെന്നാല്‍: ശില്പിയുടെ കൈപ്പണിയായി യഹോവെക്കു അറ്റപ്പായ വല്ല വിഗ്രഹത്തെയും കൊത്തിയോ വാര്‍ത്തോ ഉണ്ടാക്കി രഹസ്യത്തില്‍ പ്രതിഷ്ഠിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍. ജനമെല്ലാം: ആമേന്‍ എന്നു ഉത്തരം പറയേണം.” (ആവര്‍ത്തന പുസ്തകം-27:14,15)

ഏതെങ്കിലും തരത്തിലുള്ള വിഗ്രഹം ഉണ്ടാക്കുവാനോ അതിനെ നമസ്കരിക്കാനോ ബൈബിള്‍ അനുമതി നല്‍കുന്നില്ല. വിഗ്രഹത്തെ ഉണ്ടാക്കുന്നവനും അവയെ ചുമന്നുകൊണ്ട് നടക്കുന്നവനും അവയെ മുത്തുകയോ ആരാധിക്കുകയോ ചെയ്യുന്നവനും ശപിക്കപ്പെട്ടവന്‍ എന്ന് ബൈബിള്‍ പറയുന്നു. പുറപ്പാട് 20:4-6 വരെ വാക്യങ്ങളില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു.

“ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വര്‍ഗ്ഗത്തില്‍ എങ്കിലും താഴെ ഭൂമിയില്‍ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തില്‍ എങ്കിലും ഉള്ള യാതൊന്നിന്‍റെ പ്രതിമയും അരുതു അവയെ നമസ്ക്കരിക്കുകയോ സേവിക്കയോ ചെയ്യരുത്. നിന്‍റെ ദൈവമായ യഹോവയായ ഞാന്‍ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരില്‍ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെമേല്‍ സന്ദര്‍ശിക്കയും എന്നെ സ്നേഹിച്ചു എന്‍റെ കല്പനകളെ പ്രമാണിക്കുന്നവര്‍ക്കു ആയിരം തലമുറവരെ ദയ കാണിക്കയും ചെയ്യുന്നു.”

സ്വര്‍ഗ്ഗത്തിലൊ, ഭൂമിയിലൊ, സമുദ്രത്തിലൊ ഉള്ള യാതൊരു വസ്തുവിന്‍റെയും വിഗ്രഹമൊ പ്രതിമയൊ ഉണ്ടാക്കരുത്. അവയെ നമസ്ക്കരിക്കയോ സേവിക്കുകയോ ചെയ്യരുത്. ഇങ്ങനെ ചെയ്യുന്നവന്‍ ശപിക്കപ്പെട്ടവന്‍. നിങ്ങളുടെ ഭവനത്തില്‍ ഏതെങ്കിലും വിഗ്രഹം ഉണ്ടെങ്കില്‍ നിങ്ങള്‍ ശാപത്തില്‍ ആയിരിക്കുന്നു. നിങ്ങള്‍ മാത്രമല്ല നിങ്ങളുടെ തലമുറകളും ശാപത്തിലായിരിക്കുന്നു. ആകയാല്‍ വിഗ്രഹങ്ങളില്‍ നിന്നും വിഗ്രഹാരാധനയില്‍ നിന്നും ഓടി ആത്മാവായ ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കുക.

ഏക സത്യ ദൈവത്തെ ആരാധിക്കാത്തവരെല്ലാം ശാപത്തിന്‍കീഴില്‍ ആകുന്നു. യേശുക്രിസ്തു ആകുന്നു ഏക സത്യ ദൈവം. മാനവകുലത്തിന്‍റെ പാപത്തിന്‍റെ പരിഹാരത്തിനുവേണ്ടി കാല്‍വരിയില്‍ മരിച്ച ഏകവ്യക്തി യേശുക്രിസ്തു ആകുന്നു. യേശുക്രിസ്തുവില്‍ക്കൂടി മാത്രമേ സ്വര്‍ഗ്ഗരാജ്യത്തില്‍ എത്തിച്ചേരുവാന്‍ സാധിക്കയുള്ളൂ. യേശു പറഞ്ഞു:

“ഞാന്‍ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്‍റെ അടുക്കല്‍ എത്തുന്നില്ല.” (യോഹന്നാന്‍-14:6)

യേശു ക്രിസ്തു മാത്രമാണ് പാപികള്‍ക്കുവേണ്ടി മരിച്ചത്. അതുകൊണ്ട് യേശുക്രിസ്തുവാണ് ഏക സത്യദൈവം. ഏകസത്യ ദൈവത്തെ വിട്ടുള്ള ഏതാരാധനയും അന്യദൈവാരാധനയാണ്. പ്രകൃതി ശക്തികളായ സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, കാറ്റ്, അഗ്നി, തുടങ്ങിയവയെയും മൃഗങ്ങളെയും, പാമ്പുകളെയും മറ്റും ആരാധിക്കുന്നതും അന്യദൈവാരാധനയാണ്.

മേല്‍പ്പറഞ്ഞവയെല്ലാം ദൈവസൃഷ്ടികളാണ്. അല്ലാതെ ദൈവങ്ങളല്ല. ആകാശത്തെയും, ഭൂമിയെയും മനുഷ്യനെയും സൃഷ്ടിച്ച ഏകസത്യ ദൈവം ആത്മാവാണ്. ദൈവം ആത്മാവാകയാല്‍ ദൈവത്തിനു ജഢശരീരമില്ല. അതുകൊണ്ട് ആരും ദൈവത്തെ ഒരു നാളും കണ്ടിട്ടില്ല. കാണാത്ത ദൈവത്തെ എങ്ങനെ പ്രതിമകളിലും വിഗ്രഹങ്ങളിലും സൃഷ്ടിക്കാന്‍ കഴിയും. അന്യദൈവാരാധനയും വിഗ്രഹാരാധനയും മാരകമായ പാപമാണ്. ഏക സത്യദൈവത്തെക്കാളുപരി എന്തിനെയെങ്കിലും സ്നേഹിച്ചാല്‍ അതും വിഗ്രഹാരാധനയാണ്. ഇതു മുഖാന്തരം നിങ്ങളുടെ ജീവിതത്തില്‍ കുടുംബത്തില്‍ ഭാവിതലമുറകളില്‍ നിങ്ങള്‍ അറിയാതെതന്നെ ശാപം കയറിപ്പറ്റുന്നു. ശാപത്തിന്‍റെ പ്രമുഖവും പ്രധാനവുമായ കാരണമാണ് അന്യദൈവാരാധനയും വിഗ്രഹാരാധനയും.

b. മാതാപിതാക്കളോടുള്ള അനാദരവ്

“അപ്പനെയോ അമ്മയെയോ നിന്ദിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍. ജനമെല്ലാം ആമേന്‍ എന്നു പറയേണം. (ആവര്‍ത്തനപുസ്തകം 27:16)

മാതാപിതാക്കളോട് അനാദരവ് കാണിക്കുന്നത് ഗുരുതരമായ പാപമാണ്. വാഗ്ദാനത്തോടുകൂടിയ ദൈവത്തിന്‍റെ ഒന്നാമത്തെ കല്പനയാണ്. “നിന്‍റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു ദീര്‍ഘായുസ്സുണ്ടാകുവാന്‍ നിന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.” (പുറപ്പാടു-20:12)

ഇന്ന് അനേകരുടെ ജീവിതത്തില്‍ കുഴഞ്ഞുമറിഞ്ഞ ജീവിതപ്രശ്നങ്ങള്‍ ഉണ്ടാകുവാനുള്ള കാരണം മാതാപിതാക്കളോടുള്ള അനാദരവാണ്. കഷ്ടപ്പെട്ട് വളര്‍ത്തിവിട്ട മക്കള്‍ തങ്ങള്‍ ഒരു സ്ഥാനത്ത് എത്തിച്ചേരുമ്പോള്‍ തങ്ങളുടെ മാതാപിതാക്കളെ മറക്കുന്നു. ഇന്നു നമ്മുടെ രാജ്യത്ത് അനേകം വൃദ്ധമന്ദിരങ്ങള്‍ മുളച്ചുവരുന്നു. അതിന്‍റെ പിന്നിലുള്ള രഹസ്യം മക്കള്‍ക്ക് മാതാപിതാക്കളെ നോക്കുവാനോ സംരക്ഷിക്കുവാനോ മനസ്സില്ലാത്തതുകൊണ്ട് ആണ്.

മാതാപിതാക്കളെ ആദരിക്കാത്തവന്‍ ശപിക്കപ്പെട്ടവന്‍ എന്ന് ദൈവവചനം അനുശാസിക്കുമ്പോള്‍ ഇന്ന് അനേകം പേരും ഇതിനൊന്നും ചെവി കൊടുക്കാതെ തങ്ങളുടെ ജീവിതത്തിലേക്ക് ശാപത്തെ ക്ഷണിച്ചുവരുത്തുന്നു. മാതാപിതാക്കളും മക്കളും തമ്മിലുള്ള പവിത്രവും പരിപാവനവുമായ ബന്ധം ശിഥിലമായിക്കൊണ്ടിരിക്കുന്ന ദയനീയാവസ്ഥ ഇന്നു സര്‍വ്വ സാധാരണമാണ്.

സ്വന്തം മാതാപിതാക്കളോടുള്ള കടപ്പാടുകളും ഉത്തരവാദിത്വങ്ങളും വിസ്മരിച്ച് കളയുന്ന ആര്‍ക്കും താന്‍ ഒരു ദൈവ പൈതലാണെന്ന് അവകാശപ്പെടുവാന്‍ കഴിയുകയില്ല. എന്തെന്നാല്‍ തന്‍റെ ജനം അനുസരിക്കുവാനും അനുഷ്ഠിക്കുവാനും ദൈവം നല്‍കിയ പത്തുകല്പനകളില്‍ അഞ്ചാമത്തേതു ഓരോരുത്തനും തനിക്ക് ദീര്‍ഘായുസ്സുണ്ടാകുവാന്‍ തന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിക്കണം എന്നുള്ളതായിരുന്നു. ബാഹ്യമായ പ്രകടനങ്ങളൊ വാക്കുകളൊ കൊണ്ടുള്ള ബഹുമാനത്തെക്കാള്‍ ഉപരി മാതാപിതാക്കളുടെ സംരക്ഷണം സമ്പൂര്‍ണ്ണമായി ഏറ്റെടുക്കുമ്പോഴാണ് അവരോടുള്ള ബഹുമാനം പൂര്‍ത്തീകരിക്കപ്പെടുന്നത്. കാരണം സ്വന്തം മാതാപിതാക്കളെ ബഹുമാനിക്കുന്നവരാരും അവര്‍ കഷ്ടത്തില്‍ നട്ടം തിരിയുന്നതു കാണുവാന്‍ ആഗ്രഹിക്കുന്നവരല്ല.

അനുദിനം അറിവിന്‍റെ അഗാധങ്ങളിലേക്ക് പോയ്ക്കൊണ്ടിരിക്കുന്ന യുവതലമുറ പലപ്പോഴും തങ്ങളെപ്പോലെ പരിജ്ഞാനമോ വിദ്യാഭ്യാസമൊ സാമ്പത്തിക നേട്ടങ്ങളൊ ഇല്ലാത്ത മാതാപിതാക്കളെ പുച്ഛത്തോടും പരിഹാസത്തോടുമാണ് വീക്ഷിക്കുന്നത്. എന്നാല്‍ “അപ്പനെ പരിഹസിക്കയും അമ്മയെ അനുസരിക്കുന്നതില്‍ നിന്ദകാണിക്കുകയും ചെയ്യുന്ന കണ്ണിനെ താഴ്വരയിലെ കാക്കകള്‍ കൊത്തിപ്പറിക്കയും കഴുകന്‍ കുഞ്ഞുങ്ങള്‍ തിന്നുകയും ചെയ്യും.” (സദൃശ്യവാക്ക്യം 30:17) എന്ന ബൈബിള്‍ മുന്നറിയിപ്പ് ഇന്നത്തെ തലമുറയുടെ കണ്ടു തുറപ്പിക്കേണ്ടിയിരിക്കുന്നു. മാതാപിതാക്കളെ കവര്‍ച്ച ചെയ്തിട്ട് അത് അക്രമമല്ല എന്നു പറയുന്നവനെ ‘നാശത്തിന്‍റെ സഖി’ യായിട്ടാണ് ബൈബിള്‍ വിശേഷിപ്പിച്ചിരിക്കുന്നത്. മാതാപിതാക്കളെ അനുസരിക്കുവാനും അവര്‍ വാര്‍ദ്ധക്യത്തില്‍ എത്തുമ്പോള്‍ അവരെ നിന്ദിക്കാതിരിക്കാനും ഉദ്ബോധിപ്പിക്കുന്നതോടൊപ്പം മാതാപിതാക്കളെ ശപിക്കുന്നവന്‍റെ വിളക്ക് കൂരിരുട്ടില്‍ കെട്ടുപോകും എന്നും അഥവാ അവന്‍ പരിപൂര്‍ണ്ണ അന്ധകാരത്തില്‍ ആകും എന്നും (സദൃശ്യവാക്യം-20:20) ബൈബിള്‍ പ്രബോധിപ്പിക്കുന്നു. മാതാപിതാക്കളോടുള്ള കടപ്പാടുകള്‍ വിസ്മരിക്കുന്നവര്‍ ഭാവിയില്‍ തങ്ങളും മാതാപിതാക്കള്‍ ആകുമെന്നുള്ളത് വിസ്മരിക്കരുത്. ആയതിനാല്‍ മാതാപിതാക്കളെ അനുസരിച്ച് ദൈവീകാനുഗ്രഹങ്ങള്‍ പ്രാപിക്കുന്നവരായിത്തീരുക. മാതാപിതാക്കളെ അനുസരിക്കാത്തവര്‍ ശാപത്തിന്‍ കീഴില്‍ ആയിരിക്കുന്നു.

c. അവിഹിതവും പ്രകൃതി വിരുദ്ധവുമായ ലൈംഗികത

ഏതു തരത്തിലുള്ള പ്രകൃതിവിരുദ്ധലൈംഗികതയും ശാപം ക്ഷണിച്ചുവരുത്തുന്നു. സ്വവര്‍ഗ്ഗ ലൈംഗികതയും മൃഗസമാനമായ ലൈംഗികതൃഷ്ണയും സ്വന്തം കുടുംബാംഗങ്ങളുമായുള്ള ലൈംഗികബന്ധവും ശാപകാരണമാണ്.

സര്‍വ്വശക്തനായ ദൈവം മനുഷ്യജീവിതത്തിന്‍റെ തുടര്‍ച്ചക്കും കുടുംബജീവിതത്തിന്‍റെ കെട്ടുറപ്പിനുമായി മനുഷ്യനെ സൃഷ്ടിച്ചശേഷം അവന് അനുയോജ്യമായ തുണയായി സ്ത്രീയെ സൃഷ്ടിച്ചു. അങ്ങനെ മറ്റെല്ലാ ബന്ധങ്ങളെക്കാളും സുദൃഢവും പരിശുദ്ധവും ആകര്‍ഷകവുമായ ലൈംഗികബന്ധം സ്ഥാപിതമായി. എന്നാല്‍ കുടുംബജീവിതത്തിന്‍റെ കെട്ടുറപ്പിനും സന്തോഷത്തിന്‍റെ പരിപൂര്‍ണ്ണതക്കുമായി സ്നേഹവാനായ ദൈവം വിഭാവനം ചെയ്ത ലൈംഗികജീവിതത്തെ ദുരുപയോഗപ്പെടുത്തി പാപത്തിന്‍റെ പെരുവഴിയിലേക്കു മനുഷ്യന്‍ പോയപ്പോഴൊക്കെയും ദൈവം അവനെ കഠിനമായി ശിക്ഷിച്ചിട്ടുണ്. നോഹയുടെ കാലത്തെ ജലപ്രളയവും ചരിത്രസ്മാരകമായി അവശേഷിക്കുന്ന സോദോമും, ഗൊമോരയും ചാവുകടലും അതിന് ഉദാഹരണങ്ങളാണ്. മാനവചരിത്രത്തില്‍ ലൈംഗിക അരാജകത്വം അതിന്‍റെ ഉച്ഛകോടിയില്‍ എത്തി നില്‍ക്കുന്നു. ഈ കാലഘട്ടത്തില്‍ നിഷിദ്ധമെന്ന് ദൈവം കല്‍പ്പിച്ചിരിക്കുന്ന ലൈംഗിക വേഴ്ചകളെക്കുറിച്ച് നാം മനസ്സിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

1. രക്തബന്ധം ഉള്ളവരുമായി (ലേവ്യ-18:6)

2. പിതാവിന്‍റെ ഭാര്യയുമായി (ലേവ്യര്‍ 18:8)

3. പിതാവിന്‍റെയൊ മാതാവിന്‍റെയൊ മകളുമായി (ലേവ്യര്‍ 18:9,11)

4. മകന്‍റെയോ മകളുടെയോ മകളുമായി (ലേവ്യര്‍-18:10,17)

5. പിതാവിന്‍റെയൊ മാതാവിന്‍റെയൊ സഹോദരിയുമായി (ലേവ്യര്‍ 18:12,13,20:19)

6. സഹോദരന്‍റെ ഭാര്യയുമായി/ഭാര്യയുടെ സഹോദരിയുമായി (ലേവ്യര്‍ 18:16, 18)

7. മരുമകളുമായി (ലേവ്യര്‍ 18:15)

8. അമ്മാവിയമ്മയുമായി (ലേവ്യര്‍ 20:14)

9. അയല്‍ക്കാരന്‍റെ ഭാര്യയുമായി (ലേവ്യര്‍ 18:20)

10. പുരുഷനും പുരുഷനും തമ്മിലും സ്ത്രീയും സ്ത്രീയും തമ്മിലും (ലേവ്യര്‍ 18:22, 20:13, റോമര്‍ 1:26,27)

11. മൃഗങ്ങളുമായി (ലേവ്യര്‍-18:23, 20:15 16)

മുകളില്‍ വിവരിച്ചിരിക്കുന്നതായ ലൈംഗികമ്ലേഛതകള്‍ മൂലം ഒരുവന്‍റെ ജീവിതത്തിലേക്ക് ശാപം കടന്നുവരുന്നു. ലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ പിതാക്കന്മാരുടെ ലൈംഗികാക്രമണത്തിനു ഇരകളായിക്കൊണ്ടിരിക്കുന്നു. ഇതും ശാപത്തിന് കാരണമാണ്.

d. ദുര്‍ബലരോടും ആലംബഹീനരോടും കാണിക്കുന്ന അനീതി

“പരദേശിയുടെയും അനാഥന്‍റെയും വിധവയുടെയും ന്യായം മറിച്ചു കളയുന്നവന്‍ ശപിക്കപ്പെട്ടവന്‍. ജനമെല്ലാം: ആമേന്‍ എന്നു പറയേണം.” (ആവര്‍ത്തനപുസ്തകം-27:19)

ഇന്നത്തെ സമൂഹം ദുര്‍ബലരോടും ആലംബഹീനരോടും യാതൊരു തരത്തിലും ഉള്ള കരുണ കാണിക്കാത്തവരാണ്. ദുര്‍ബലരേയും ആലംബഹീനരെയും പീഡിപ്പിക്കുകയും അവര്‍ക്ക് ലഭിക്കേണ്ട അവകാശങ്ങളെ കവര്‍ച്ച ചെയ്യുകയും ചെയ്യുന്നു. അവര്‍ക്ക് അര്‍ഹിക്കുന്ന നീതി കൊടുക്കുന്നില്ല.അനാഥരുടെയും ദുര്‍ബലരുടെയും ന്യായത്തെ മറിച്ചു കളയുന്നു. “ദൈവം തന്‍റെ വിശുദ്ധനിവാസത്തില്‍ അനാഥന്മാര്‍ക്കു പിതാവും വിധവമാര്‍ക്കു ന്യായപാലകനും ആകുന്നു.” (സങ്കീര്‍ത്തനങ്ങള്‍ 68:5)

ദുര്‍ബലരോടും ആലംബഹീനരോടും, വിധവമാരോടും അന്യായം ചെയ്യുകയോ അവരെ പീഡിപ്പിക്കുകയോ ചെയ്താല്‍ തീര്‍ച്ചയായും ശാപം കടന്നുവരും.

e. സ്വന്ത ജഢത്തില്‍ ആശ്രയിക്കുന്നതിനാല്‍

“യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; മനുഷ്യനില്‍ ആശ്രയിച്ചു ജഢത്തെ തന്‍റെ ഭുജമാക്കി ഹൃദയംകൊണ്ടു യഹോവയെ വിട്ടുമാറുന്ന മനുഷ്യന്‍ ശപിക്കപ്പെട്ടവന്‍. അവന്‍ മരുഭൂമിയിലെ ചൂരച്ചെടിപോലെയാകും; നന്മ വരുമ്പോള്‍ അതിനെ കാണാതെ മരുഭൂമിയിലെ വരണ്ടപ്രദേശങ്ങളിലും നിവാസികള്‍ ഇല്ലാത്ത ഉവര്‍നിലത്തിലും പാര്‍ക്കും. (യിരെമ്യാവു-17:5,6)

സമ്പൂര്‍ണ്ണമായും വ്യത്യസ്തമായ ഒരു കാര്യമാണിവിടെകാണുവാന്‍ കഴിയുന്നത്. ജഢത്തെ ഭുജമാക്കി (മാനുഷിക കഴിവുകളിലും ഭൗതികവസ്തുക്കളിലും ആശ്രയം വച്ച്) ദൈവത്തെ വിട്ടു മാറുന്നവര്‍ ശാപത്തിന്‍ കീഴിലാണ്. ഈക്കൂട്ടര്‍ ദൈവത്തിനൊ ദൈവികമായ കാര്യത്തിനൊ യാതൊരു വിലയും കൊടുക്കാതെ സമ്പത്തിലും, വിദ്യാഭ്യാസത്തിലും, പ്രശസ്തിയിലും, പേരിലും, ജോലിയിലും അഭിമാനം കൊണ്ട് അതില്‍ത്തന്നെ പ്രശംസിച്ച് ദൈവത്തെ വിട്ടുമാറിയിരിക്കുന്നു. ഇവര്‍ ശപിക്കപ്പെട്ടവരാണ്.

ഒരു കാലത്ത് ദൈവകൃപ രുചിച്ചറിഞ്ഞവരും അനുഗ്രഹമെന്താണെന്ന് മനസ്സിലാക്കിയവരുമായ പല ക്രിസ്തീയവിശ്വാസികളും സ്വന്ത ഉദ്യമങ്ങളിലും ബുദ്ധിയിലും പ്രസ്ഥാനങ്ങളിലും ആശ്രയിക്കുന്നതിനാല്‍ അവര്‍ ശപിക്കപ്പെട്ട അവസ്ഥയിലായിരിക്കും. അവര്‍ ജഢത്തെ തങ്ങളുടെ ഭുജമാക്കിയിരിക്കയാല്‍ ദൈവാനുഗ്രഹം അവരെ വിട്ടുപോയി.

f. കള്ളസത്യം ചെയ്യുന്നതിനാലും, മോഷ്ടിക്കുന്നതിനാലും വരുന്ന ശാപങ്ങള്‍

“ഞാന്‍ അതിനെ പുറപ്പെടുവിച്ചിട്ടു അതു കള്ളന്‍റെ വീട്ടിലേക്കും എന്‍റെ നാമത്തില്‍ കള്ളസത്യം ചെയ്യുന്നവന്‍റെ വീട്ടിലേക്കും ചെല്ലും; അതു അവന്‍റെ വീട്ടിനകത്തു താമസിച്ചു, അതിനെ മരവും കല്ലുമായി നശിപ്പിച്ചുകളയും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു” (സെഖര്യാവു-5:4)

സെഖര്യാവിന്‍റ പുസ്തകം 5-ാം അദ്ധ്യായത്തില്‍ രണ്ടുവശത്തും ശാപങ്ങള്‍ എഴുതിയ ഒരു ചുരുള്‍ പ്രവാചകന്‍ കാണുന്നു. അതില്‍ മോഷ്ടിക്കുന്നവനും കള്ളസത്യം ചെയ്യുന്നവനും വരുന്ന ശാപത്തെക്കുറിച്ച് എഴുതിയിരിക്കുന്നു. ഒരു ഭവനത്തിലേക്ക് ഈ ശാപം പ്രവേശിച്ചാല്‍ അത് അവരുടെ ഭവനങ്ങളെ നശിപ്പിച്ചുകളയും.

ശാപം മൂലം തകര്‍ന്നു നശിച്ച അനേകം കുടുംബങ്ങള്‍ ഉണ്ട്. ചില വ്യക്തികള്‍ തങ്ങളുടെ നേട്ടത്തിനും ഉയര്‍ച്ചക്കുംവേണ്ടി കള്ളസത്യം ചെയ്ത് മറ്റുള്ളവരെ ചതിക്കുന്നവരാണ് അതുപോലെ നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ ശാപത്തിന്‍ കീഴിലാണ്. ഓഫീസുകളില്‍ നിന്നോ, ജോലി സ്ഥലങ്ങളില്‍ നിന്നോ, ഉടമസ്ഥനൊ അതിന്‍റെ അധികാരികളൊ അറിയാതെ വീട്ടില്‍ കൊണ്ടുവരുന്ന ഒരു ചെറിയ മൊട്ടുസൂചിപോലും നിങ്ങള്‍ക്ക് ശാപത്തിന് കാരണമായിത്തീരും.

ഇന്നനേകര്‍ ദശാംശം കൊടുക്കുന്നതിലും വിട്ടുവീഴ്ച കാണിക്കുന്നു. ഇതും ഗുരുതരമായ പാപമാണ്. ആരായിരുന്നാലും തങ്ങളുടെ വരുമാനത്തില്‍ പത്തിലൊന്ന് ദൈവത്തിനുള്ളതാണ്. അത് ദൈവത്തിനു കൊടുക്കാത്തവന്‍ ദൈവത്തെ മോഷ്ടിക്കുകയാണ്. അത് ശാപം ക്ഷണിച്ചു വരുത്തുന്നു. അതുകൊണ്ട് ദൈവത്തിനുള്ളത് ദൈവത്തിനും ഗവണ്‍മെന്‍റിന് ഉള്ളത് ഗവണ്‍മെന്‍റിന് കൊടുക്കുവാനും ഓരോ വ്യക്തിയും ബാധ്യസ്ഥനാണ്.

g. ദൈവത്തെ സ്നേഹിക്കാത്തവന്‍ ശപിക്കപ്പെട്ടവന്‍

“കര്‍ത്താവിനെ സ്നേഹിക്കാത്തവന്‍ ഏവനും ശപിക്കപ്പെട്ടവന്‍! നമ്മുടെ കര്‍ത്താവു വരുന്നു” (1 കൊരിന്ത്യര്‍-16:22)

ദൈവത്തെ സ്നേഹിക്കാത്ത ഏവനും ശപിക്കപ്പെട്ടവന്‍ എന്ന് ബൈബിള്‍ പറയുന്നു. അനേക വ്യക്തികള്‍ പറയുന്ന ഒരു കാര്യമാണ് ഞങ്ങള്‍ ദൈവത്തെ സ്നേഹിക്കുന്നു എന്ന്. എന്നാല്‍ അവര്‍ ദൈവകല്പനകളെ ശ്രദ്ധിക്കുകയൊ അവ അനുസരിക്കുകയോ ചെയ്യാറില്ല. മറിച്ച് മാനുഷികമായ കല്പനകളിലും ആചാരങ്ങളിലും പ്രമാണങ്ങളിലും ജല്പനങ്ങളിലും കുടുങ്ങി സത്യദൈവത്തെ തിരസ്കരിച്ചിരിക്കുന്നു. വിഗ്രഹം ഉണ്ടാക്കരുത് എന്നു കല്‍പ്പിച്ച ദൈവത്തിന്‍റെ വിഗ്രഹത്തെ ഉണ്ടാക്കുന്നു. ഞാന്‍ തന്നെ ഏകവഴി എന്ന് അരുളി ചെയ്ത യേശുവിനെ തിരസ്കരിച്ച് മറ്റനേകരില്‍ കൂടെ സ്വര്‍ഗ്ഗരാജ്യത്തില്‍ പോകുവാന്‍ ശ്രമിക്കുന്നു. ഇങ്ങനെ തീര്‍ത്തും മാനുഷികമായ സമ്പ്രദായത്തിലൂടെ ദൈവത്തെയും ദൈവകല്പനയെയും ചവിട്ടി പുറത്താക്കിയിട്ട് ഞങ്ങള്‍ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറയുന്നത് എന്തിന്‍റെ അടിസ്ഥാനത്തിലാണ്.

ദൈവത്തെ സ്നേഹിക്കുക എന്നതിന്‍റെ അര്‍ത്ഥം എന്ത്? അതേക്കുറിച്ച് 1 യോഹന്നാന്‍ 5:2,3-ല്‍ ഇപ്രകാരം പറയുന്നു. “നാം ദൈവത്തെ സ്നേഹിച്ചു അവന്‍റെ കല്പനകളെ അനുസരിച്ചു നടക്കുമ്പോള്‍ ദൈവമക്കളെ സ്നേഹിക്കുന്നു എന്നു അതിനാല്‍ അറിയാം. അവന്‍റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അവന്‍റെ കല്പനകള്‍ ഭാരമുള്ളവയല്ല.

ദൈവകല്പനകള്‍ അനുസരിക്കുന്നതത്രേ ദൈവത്തോടുള്ള സ്നേഹം. മാനസാന്തരപ്പെടുക, വിശ്വാസസ്നാനം സ്വീകരിക്കുക, പരിശുദ്ധാത്മാഭിഷേകം പ്രാപിക്കുക, വിശുദ്ധിയിലും വേര്‍പാടിലും ജീവിക്കുക, വിശുദ്ധകൂട്ടായ്മ ആചരിക്കുക, അപ്പം നുറുക്കുക തുടങ്ങിയ ദൈവകല്പനകള്‍ അനുസരിക്കുമ്പോഴാണ് ഒരുവന്‍ ദൈവത്തെ സ്നേഹിക്കുന്നത്. ദൈവത്തെ സ്നേഹിക്കുന്നുണ്ടെന്നു പറയുകയും ദൈവകല്പനകള്‍ അനുസരിക്കാതിരിക്കുകയും ചെയ്യുന്നവന്‍ കള്ളനാണ്. അവര്‍ സാത്താന്‍റെ മക്കളാണ്. ദൈവത്തെ സ്നേഹിക്കാത്തവന്‍ ശപിക്കപ്പെട്ടവന്‍ ആകുന്നു.

h. തെറ്റായ പാതയില്‍ നടത്തുന്നവര്‍

“കുരുടനെ വഴി തെറ്റിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍. ജനമെല്ലാം: ആമേന്‍ എന്നു പറയേണം.” (ആവര്‍ത്തനപുസ്തകം.27:18)

ജീവിതത്തിന്‍റെ യഥാര്‍ത്ഥപാതയില്‍ നിന്നും മനുഷ്യരെ വഴിതെറ്റിക്കുന്നത് ശാപത്തിന് കാരണമാണ്. മതത്തിന്‍റെയും സഭകളുടെയും പേരില്‍ ബൈബിള്‍ വിരുദ്ധമായ ഉപദേശങ്ങള്‍ പ്രസ്താവിക്കുന്നവര്‍ ആത്മീകമായി അന്ധന്മാരായിരിക്കുന്നു. അവര്‍ ജനങ്ങളെ വഴി തെറ്റിക്കുന്നു. ബൈബിളിനെ യഥാര്‍ത്ഥമായി വ്യാഖ്യാനിച്ച് ജനത്തെ നേര്‍പാതയില്‍ നടത്തുമ്പോള്‍ ദൈവികമായ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ കഴിയും. മറിച്ച് സത്യമാര്‍ഗ്ഗത്തില്‍ നിന്നും വ്യതിചലിച്ച് സഞ്ചരിക്കുന്നവര്‍ ദൈവികമായ ശാപത്തിന് പാത്രങ്ങളായിത്തീരുന്നു.

സ്വയമേ നില്‍ക്കുവാനൊ നടക്കുവാനൊ കഴിയാതെ ഇരിക്കുന്ന ഒരു സാധുവിനെ വഴിതെറ്റിക്കുന്നവര്‍ ശാപഗ്രസ്തരായിത്തീരും.

i. മറ്റുള്ളവരുടെ അതിരുമാറ്റുന്നവര്‍

“കൂട്ടുകാരന്‍റെ അതില്‍ നീക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍. ജനമെല്ലാം: ആമേന്‍ എന്നു പറയേണം.” (ആവര്‍ത്തനപുസ്തകം 27:17)

തങ്ങള്‍ക്കുവേണ്ടി മറ്റുള്ളവരുടെ അതിര്‍ നീക്കി സ്ഥലം കൈവശപ്പെടുത്തുന്നത് ജീവിതത്തിലേക്ക് ശാപം വരുത്തി വയ്ക്കുന്നു. മറ്റുള്ളവര്‍ക്ക് അര്‍ഹതപ്പെട്ട ഏതെങ്കിലും ഒന്ന് മനഃപൂര്‍വ്വമായി നമ്മുടെ ജീവിതത്തിലേക്ക് എടുത്താല്‍ അത് ശാപത്തിന് കാരണമായിത്തീരുന്നു. മറ്റൊരു വ്യക്തിയുടെ ഭൂമിയുടെ അതിര്‍ മാറ്റുന്നതും മറ്റുള്ളവര്‍ക്ക് അവകാശപ്പെട്ടത് (സാമ്പത്തികം, സ്ഥാനമാനങ്ങള്‍ …………………….. മുതലായവ) കൈക്കൂലി എന്നിവ ഒരുവന്‍റെ ജീവിതത്തിലേക്ക് നിശ്ചയമായും ശാപത്തെ ക്ഷണിച്ചു വരുത്തുന്നു.

j. കുലപാതകന്‍

“കൂട്ടുകാരനെ രഹസ്യമായി കൊല്ലുന്നവന്‍ ശപിക്കപ്പെട്ടവന്‍. ജനമെല്ലാം: ആമേന്‍ എന്നു പറയേണം. കുറ്റമില്ലാത്തവനെ കൊല്ലേണ്ടതിനു പ്രതിഫലം വാങ്ങുന്നവന്‍ ശപിക്കപ്പെട്ടവന്‍. ജനമെല്ലാം: ആമേന്‍ എന്നു പറയേണം. (ആവര്‍ത്തനപുസ്തകം-27:24,25)

കുലപാതകം പാപമാണ്. കുലചെയ്യുന്നതും, കുലപാതകത്തിനു കൂട്ടുനില്‍ക്കുന്നതും, കുലപാതകത്തിന് പ്രേരണ നല്‍കുന്നതും, ഒരുപോലെ ശിക്ഷാര്‍ഹമായ കാര്യമാണ്. കുലപാതകം ശാപം കൊണ്ടുവരുന്നു.

ഇന്നത്തെ കാലത്ത് അനേകം ക്വട്ടേഷന്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഒരുവ്യക്തി ഒരു വ്യക്തിയെ നശിപ്പിക്കുവാന്‍ വേണ്ടി ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് പണം നല്‍കുന്നു. അവര്‍ ആ കൃത്യം വളരെ ഭംഗിയായി നിര്‍വ്വഹിക്കുന്നു. ഇത് ചെയ്യിച്ച വ്യക്തി മാന്യനായി ജീവിക്കുന്നു. എന്നാല്‍ ദൈവം ഇതെല്ലാം കാണുന്നു. ഇവിടെ കുലചെയ്തവന്‍റെയും കുലചെയ്യാന്‍ പ്രേരണ നല്‍കിയവന്‍റെയും മേല്‍ ദൈവശാപം കടന്നുവരുന്നു.

കോപിക്കുന്നത് കുലപാതകത്തിന് തുല്യമായ പാപമാണ്. മറ്റുള്ളവരെ വാക്കുകള്‍ക്കൊണ്ടും പ്രവൃത്തികൊണ്ടും മനഃപൂര്‍വ്വമായി മുറിവേല്പിക്കുന്നതും തങ്ങള്‍ക്കുള്ള അധികാരംകൊണ്ട് മറ്റുള്ളവരെ അടിച്ചമര്‍ത്തി ഭരിക്കുന്നതും ശാപംകൊണ്ടുവരുന്നു.

k. ബൈബിള്‍ അനുസരിക്കാത്തവന്‍ ശപിക്കപ്പെട്ടവന്‍

“ഈ ന്യായപ്രമാണത്തിലെ വചനങ്ങള്‍ പ്രമാണമാക്കി അനുസരിച്ചു നടക്കാത്തവന്‍ ശപിക്കപ്പെട്ടവന്‍. ജനമെല്ലാം: ആമേന്‍ എന്നു പറയേണം. (ആവര്‍ത്തനപുസ്തകം-27:26)

ബൈബിള്‍ ദൈവത്തിന്‍റെ വചനമാണ്. സര്‍വ്വശക്തനായ ദൈവം കാലാകാലങ്ങളില്‍ മാനവകുലത്തിനുവേണ്ടി തന്‍റെ പ്രവാചകന്മാരില്‍കൂടിയും ദാസി ദാസന്മാരില്‍ക്കൂടിയും നല്‍കിയ ദൈവിക അരുളപ്പാടുകളാണ് ദൈവവചനം അഥവാ ബൈബിള്‍. (2 തിമൊഥെയൊസ് 3:16, 2 പത്രൊസ് 1:21) ദൈവവചനം ദൈവം അരുളി ചെയ്തതാകയാല്‍ അതിനോട് കൂട്ടുകയൊ കുറയ്ക്കുകയോ ചെയ്യുന്നതും, ദൈവവചനത്തെ തുച്ഛീകരിക്കുന്നതും ഗുരുതരമായ പാപമാണ്. ദൈവവചനം ലോകത്തിലെ സകല ജനങ്ങള്‍ക്കുംവേണ്ടി ഉള്ളതാണ്. ജാതി,മത, വര്‍ഗ്ഗ, വര്‍ണ്ണഭേദമന്യേ സകല മനുഷ്യനും വായിക്കുവാനും കേള്‍ക്കുവാനും അനുസരിക്കുവാനും വേണ്ടിയാണ് ദൈവവചനം നല്‍കപ്പെട്ടിരിക്കുന്നത്.

ദൈവവചനത്തിലെ സകല കല്പനകളും ഒരു വ്യക്തി അനുസരിച്ച് നടക്കേണ്ടതാകുന്നു. ചിലര്‍ ചില കല്പനകള്‍ അനുസരിക്കുകയും ചിലത് അനുസരിക്കാതിരിക്കുകയും ചെയ്യുന്നു. വേറെ ചിലര്‍ ദൈവകല്പനകള്‍ക്ക് പകരം മാനുഷിക കല്പനകളെ അനുസരിക്കുന്നു. മറ്റുചിലര്‍ ദൈവവചനത്തെയും ദൈവകല്പനകളെയും പാടെ ചവിട്ടിക്കളയുന്നു. ദൈവവചനത്തെ യഥാര്‍ത്ഥമായി മനസ്സിലാക്കി അത് അനുസരിക്കാത്തവരെ ദൈവം അറിയുന്നില്ല. ഒരു പക്ഷെ നിങ്ങള്‍, പുരോഹിതനൊ, പാസ്റ്ററൊ, സുവിശേഷകനൊ, സുവിശേഷക്കാരത്തികളൊ, കന്യാസ്ത്രീകളൊ, വേദപണ്ഡിതനൊ, വിശ്വാസികളൊ, അല്മായരൊ, സാധാരണക്കാരനൊ ആരുതന്നെ ആയിരുന്നാലും ദൈവവചനത്തെ കോട്ടിമാറ്റി സ്വന്തം താല്പര്യങ്ങള്‍ക്കനുസരിച്ച് പഠിപ്പിക്കുകയൊ അനുഷ്ഠിക്കുകയൊ ചെയ്യുകയാണെങ്കില്‍ അവന്‍ ശപിക്കപ്പെട്ടവന്‍.

ദൈവവചനത്തിലെ കല്പനകളെ അനുസരിക്കാതെ സ്വന്തഇഷ്ടപ്രകാരം ജീവിക്കുന്നവര്‍ സാത്താന്‍റെ സന്തതി അത്രേ. ദൈവത്തെ സമ്പൂര്‍ണ്ണമായി അനുസരിച്ച് ജീവിതത്തില്‍ ദൈവത്തിനു മുഖ്യസ്ഥാനം നല്‍കി ദൈവകല്പനകളെ അനുസരിക്കുന്നവരത്രേ ദൈവത്തിന്‍റെ മക്കള്‍. ദൈവകല്പനകള്‍ അനുസരിക്കാതിരിക്കുമ്പോള്‍ ഒരുവന്‍റെ ജീവിതത്തിലേക്ക് ശാപം കടന്നുവരുന്നു.

B. ദൈവത്തെ പ്രതിനിധീകരിക്കുന്ന മനുഷ്യര്‍

ദൈവത്തില്‍ നിന്നു മാത്രമല്ല ശാപം വരുന്നത്. ദൈവത്തെ പ്രതിനിധീകരിക്കുന്ന ദൈവശുശ്രൂഷകരില്‍ നിന്നും ശാപം കടന്നുവരുന്നതാണ്. ചില ഉദാഹരണങ്ങള്‍ നോക്കാം.

1. യോശുവ

“അക്കാലത്തു യോശുവ ശപഥം ചെയ്തു. ഈ യെരീഹോ പട്ടണത്തെ പണിയുവാന്‍ തുനിയുന്ന മനുഷ്യന്‍ യഹോവയുടെ മുമ്പാകെ ശപിക്കപ്പെട്ടവന്‍; അവന്‍ അതിന്‍റെ അടിസ്ഥാനമിടുമ്പോള്‍ അവന്‍റെ മൂത്തമകന്‍ നഷ്ടമാകും; അതിന്‍റെ കതകു തൊടുക്കുമ്പോള്‍ ഇളയ മകനും നഷ്ടമാകും എന്നു പറഞ്ഞു (യോശുവ-6:26)

യിസ്രായേല്‍ ജനം യെരീഹോകോട്ട പിടിച്ചെടുത്തശേഷം യെരീഹോ കോട്ടയെയും അതിലുള്ള സകലത്തെയും ചുട്ടുകരിച്ചു. അതിനുശേഷം യോശുവ യെരീഹോകോട്ട പുനര്‍നിര്‍മ്മിക്കുന്നവനു വരുന്ന ശാപത്തെക്കുറിച്ചാണ് മുകളില്‍ ഉദ്ധരിച്ചിരിക്കുന്ന വാക്യം. ബി.സി. 1300-ല്‍ ആണ് യോശുവ ഈ ശാപം പ്രസ്താവിക്കുന്നത്. ബി.സി. 800-ല്‍ ആഹാബ് രാജാവ് യിസ്രായേല്‍ ഭരിച്ച കാലത്ത് ഹീയേല്‍ എന്ന മനുഷ്യന്‍ യെരീഹോ കോട്ട പണിതു എന്ന് 1 രാജാക്കന്മാര്‍ 16:34-ല്‍ കാണുന്നു. “അവന്‍റെ കാലത്തു ബേഥേല്യനായ ഹീയേല്‍ യെരീഹോ പണിതു; യഹോവ നൂന്‍റെ മകനായ യോശുവ മുഖാന്തരം അരുളിചെയ്ത വചനപ്രകാരം അതിന്‍റ അടിസ്ഥാനം ഇട്ടപ്പോള്‍ അവന്നു അബീറാം എന്ന മൂത്തമകനും അതിന്‍റെ പടിവാതില്‍ വെച്ചപ്പോള്‍ ശെഗൂബു എന്ന ഇളയ മകനും നഷ്ടം വന്നു.” (1 രാജാക്കന്മാര്‍ 16:34)

500 വര്‍ഷങ്ങള്‍ക്ക്ശേഷം യോശുവായുടെ ശാപം യെരീഹോ പണിത മനുഷ്യന്‍റെ മേല്‍ നിവൃത്തിയായി. അവന്‍റെ രണ്ടുമക്കള്‍ അവന് നഷ്ടമായി. ഈ കുട്ടികളുടെ മരണത്തെ സംബന്ധിച്ച് നാമൊന്നു വിശകലനം ചെയ്തു നോക്കിയാല്‍ വൈദ്യശാസ്ത്രപരമായ യാതൊരു കാരണവും കണ്ടെത്തുവാന്‍ കഴിയുകയില്ല. 500 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു ശാപമാണ് ഈ മരണത്തിന്‍റെ പിന്നിലെന്ന് ഡോക്ടര്‍ന്മാര്‍ക്ക്പോലും തിരിച്ചറിയാന്‍ സാധിക്കയില്ല.

2. ദാവീദ്

“ഗില്‍ബോവ പര്‍വ്വതങ്ങളേ, നിങ്ങളുടെ മേല്‍ മഞ്ഞോ മഴയോ പെയ്യാതെയും വഴിപാടു നിലങ്ങള്‍ ഇല്ലാതെയും പോകട്ടെ. അവിടെയല്ലോ വീരന്മാരുടെ പരിച എറിഞ്ഞുകളഞ്ഞതു; ശൌലിന്‍റെ തൈലാഭിഷേകമില്ലാത്ത പരിച തന്നേ. (2 ശമൂവേല്‍-1:21)

ശൗലിന്‍റെ മരണാനന്തരമുള്ള ദാവീദിന്‍റെ വിലാപഗീതമാണ് മുകളില്‍ ഉദ്ധരിച്ചിരിക്കുന്ന വാക്യം. പര്‍വ്വതങ്ങളോടു സംസാരിക്കുന്നതു അര്‍ത്ഥശൂന്യമല്ലേ. ക്രിസ്തുവിന് ആയിരം വര്‍ഷം മുമ്പാണ് ദാവീദ് ആ വാക്കുകള്‍ ഉച്ഛരിച്ചത് അതായത് ഇന്നത്തേക്ക് മൂവായിരം വര്‍ഷം മുമ്പ്. എന്നാല്‍ ഇന്നും ഗില്‍ബോവാ പര്‍വ്വതം വെറും മൊട്ടക്കുന്നാണ്. യാതൊരു പച്ചപ്പും ഇല്ലാത്ത സ്ഥലം. ചുറ്റുമുള്ള പര്‍വ്വതങ്ങള്‍ സസ്യവൃക്ഷനിബിഡമാണെങ്കിലും ഗില്‍ബോവ ഇന്നും ശൂന്യമായിക്കിടക്കുന്നു. ഗവണ്‍മെന്‍റ് ഇവിടെ വൃക്ഷങ്ങളും മറ്റുംവെച്ച് പിടിപ്പിക്കുവാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ അത് ഫലപ്രാപ്തിയിലെത്താത്തതിന്‍റെ കാരണം എന്ത്? മൂവായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ദാവീദ് ഉച്ഛരിച്ച ശാപവാക്കു

3. ഏലിശാ

“ആകയാല്‍ നയമാന്‍റെ കുഷ്ഠം നിനക്കും നിന്‍റെ സന്തതിക്കും എന്നേക്കും പിടിച്ചിരിക്കും എന്നു അവനോടു പറഞ്ഞു. അവന്‍ ഹിമം പോലെ വെളുത്തു കുഷ്ഠരോഗിയായി അവനെ വിട്ടു പുറപ്പെട്ടുപോയി. (2 രാജാക്കന്മാര്‍ 5:27)

ഏലീശായുടെ ബാല്യക്കാരനായ ഗേഹസി, ഏലീശാ സൗഖ്യമാക്കിയ ആരാമ്യനായ നയമാന്‍റെ പക്കല്‍നിന്നും പ്രവാചകന്‍ ത്യജിച്ച സമ്മാനങ്ങള്‍ ഏറ്റുവാങ്ങി. എന്നാല്‍ ഏലീശാ അതു അറിഞ്ഞ് നയമാന്‍റെ കുഷ്ഠം നിനക്കും നിന്‍റെ സന്തതിക്കും ഇരിക്കട്ടെ എന്നവന്‍ ശപിച്ചു. ഗേഹസി കുഷ്ഠരോഗിയായി അതെ ദൈവപുരുഷന്‍റെ ശാപമാണ് ഗേഹസിയെ കുഷ്ഠരോഗിയാക്കിയത്.

4. യേശു ക്രിസ്തു

“പിറ്റെന്നാള്‍ അവര്‍ ബേഥാന്യ വിട്ടുപോരുമ്പോള്‍ അവന്നു വിശന്നു; അവന്‍ ഇലയുള്ളോരു അത്തിവൃക്ഷം ദൂരത്തു നിന്നു കണ്ടു, അതില്‍ വല്ലതും കണ്ടുകിട്ടുമോ എന്നു വെച്ചു ചെന്നു, അതിന്നരികെ എത്തിയപ്പോള്‍ ഇല അല്ലാതെ ഒന്നും കണ്ടില്ല; അതു അത്തിപ്പഴത്തിന്‍റെ കാലമല്ലാഞ്ഞു. അവന്‍ അതിനോടു; ഇനി നിങ്കല്‍ നിന്നു എന്നേക്കും ആരും ഫലം തിന്നാതിരിക്കട്ടെ എന്നു പറഞ്ഞു; (മര്‍ക്കൊസ്-11:12-14)

അത്തിവൃക്ഷങ്ങളില്‍ ഫലം ഉണ്ടാകുന്നതിന് മുമ്പ് ചെറിയ വൃത്താകൃതിയിലുള്ള ഒരു വസ്തു ഉണ്ടാകും. അത്തിപ്പഴത്തിന്‍റെ കാലമല്ലെങ്കിലും ആ വസ്തു ഒരു അത്തിമരത്തില്‍ ഉണ്ടായിരിക്കണം. അതു ആ അത്തിവൃക്ഷത്തില്‍ ഇല്ലായിരുന്നു. ആ വൃക്ഷം ഫലശൂന്യമാണെന്ന് യേശു അറിഞ്ഞതങ്ങനെയാണ് ഫലമോ അവന്‍ അതിനെ ശപിച്ചു. അതെ! അവന്‍ വൃക്ഷത്തോട് ശാപവാക്കുകള്‍ സംസാരിച്ചു. അവന്‍റെ ശിഷ്യന്മാര്‍ അതു കേട്ടു. രാവിലെ അവര്‍ അതുവഴി കടന്നുപോരുമ്പോള്‍ വേരോടെ ഉണങ്ങിപ്പോയിരിക്കുന്നതു കണ്ടു. (മര്‍ക്കൊസ് 11.20) ഇരുപത്തിനാല് മണിക്കൂറിനകം അതു ഉണങ്ങിപ്പോയി.

ഒരുപക്ഷെ നിങ്ങളുടെ ജീവിതത്തില്‍ പ്രവൃത്തിക്കുന്നതായ ശാപം ഈ തരത്തിലുള്ളതായിരിക്കാം. ദൈവസന്നിധിയില്‍ കാത്തിരുന്ന് അതിന്‍റെ ഉത്ഭവം മനസ്സിലാക്കി ശാപത്തില്‍ നിന്നും വിടുതല്‍ നേടുക.

C. ബന്ധനത്തിന്‍റേതായ അധികാരമുള്ള വ്യക്തികള്‍

ശാപങ്ങളുടെ മറ്റൊരു പ്രധാനമായ ഉറവിടമാണിത്. ചില പ്രത്യേക സാഹചര്യങ്ങളില്‍ ചില പ്രത്യേക വ്യക്തികള്‍ക്ക് മറ്റു വ്യക്തികളുടെ മേല്‍ അധികാരമുള്ളവന്‍ ആയിരിക്കത്തക്ക നിലയിലാണ് ദൈവം മനുഷ്യസമൂഹത്തെ ക്രമീകരിച്ചിരിക്കുന്നത്.

1. പിതാവ്

ദൈവവചനമനുസരിച്ച് അദ്ദേഹം കുടുംബനാഥനാണ്. കുടുംബാംഗങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാലും, ഇഷ്ടപ്പെട്ടില്ലെങ്കിലും ആരെതിര്‍ത്താലും എതിര്‍ത്തില്ലെങ്കിലും അദ്ദേഹത്തിന് കുടുംബത്തിന്‍റെമേല്‍ അധികാരം ഉണ്ട്. അദ്ദേഹം അതു ഉപയോഗിക്കുന്നില്ലെങ്കില്‍ അതു അദ്ദേഹത്തിന്‍റെ കുഴപ്പമാണ്.

ഭാര്യയുടെ മേല്‍ അധികാരമുള്ള ഭര്‍ത്താവാണ് മറ്റൊരു വ്യക്തി. അവര്‍ തമ്മില്‍ അടുത്തബന്ധം ഉള്ളവരാണ്. ദൈവവചനം പറയുന്നത് ക്രിസ്തുവിന്‍റെ തല ദൈവം, ഭര്‍ത്താവിന്‍റെ തല ക്രിസ്തു, ഭാര്യയുടെ തല ഭര്‍ത്താവ് എന്നാണ്. കുടുംബത്തില്‍ ഭരണം നടത്തുവാന്‍ ഭാര്യമാരെ ദൈവം അനുവദിച്ചിട്ടില്ല.

ഭര്‍ത്താക്കന്മാര്‍ക്ക് കീഴടങ്ങിയിരിക്കാനാണ് ദൈവവചനം അനുശാസിക്കുന്നത്. സ്ത്രീ സ്വാതന്ത്ര്യവാദികള്‍ക്ക് എന്തും പറയാം. പക്ഷേ സത്യം ഇതാണ്. അതിനെ എതിര്‍ക്കുവാനൊ മാറ്റം വരുത്തുവാനൊ ആര്‍ക്കും അധികാരം ഇല്ല.

ഉദാഹരണമായി യാക്കോബിന്‍റെയും കുടുംബത്തിന്‍റെയും കാര്യം എടുക്കാം. യാക്കോബ് നീണ്ടവര്‍ഷങ്ങള്‍ ലാബാനെ സേവിച്ചശേഷം ദൈവം തനിക്കായി വാഗ്ദാനം ചെയ്ത ദേശത്തേക്ക് പോകുവാന്‍ തീരുമാനിച്ചു. ലാബാന്‍ തന്‍റെ ഭാര്യമാരെ തിരിച്ചു ചോദിക്കുമൊ എന്നു ഭയപ്പെട്ട് രഹസ്യത്തില്‍ ഓടിപ്പോകുവാനാണ് യാക്കോബ് തീരുമാനിച്ചത്. എന്നാല്‍ കനാന്‍റെ അതിരില്‍വച്ച് ലാബാന്‍ അവരെ പിടിച്ചു.

അവര്‍ ഓടിപ്പോകുമ്പോള്‍ ലാബാന്‍റെ മകളും യാക്കോബിന്‍റെ രണ്ടാമത്തെ ഭാര്യയുമായ റാഹേല്‍ പിതാവിന്‍റെ ഗൃഹബിംബങ്ങള്‍ മോഷ്ടിച്ചെടുത്തിരുന്നു. ഒന്നാമതായി അവര്‍ക്ക് ഗൃഹബിംബങ്ങളുടെ ആവശ്യം ഉണ്ടായിരുന്നില്ല. രണ്ടാമതായി അവള്‍ അതു മോഷ്ടിക്കേണ്ടിയിരുന്നില്ല. പക്ഷേ അവള്‍ അതു മോഷ്ടിച്ചു.

യാക്കോബ് പിടിക്കപ്പെട്ടപ്പോള്‍ തന്നോടു യാത്ര ചോദിക്കാതെ പുറപ്പെട്ടതെന്തുകൊണ്ടാണെന്ന് ലാബാന്‍ ചോദിച്ചു. തന്‍റെ ഗൃഹബിംബങ്ങള്‍ മോഷ്ടിക്കപ്പെട്ടതില്‍ ലാബാന്‍ കുപിതനായി. റാഹേല്‍ അതു മോഷ്ടിച്ചിരുന്നത് യാക്കോബ് അറിഞ്ഞിരുന്നില്ല. എന്നാല്‍ ഗൃഹബിംബങ്ങള്‍ എവിടെയാണണെന്ന് അറിയാതിരിക്കുന്ന തരത്തില്‍ തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുന്നതില്‍ റാഹേല്‍ വിജയിച്ചു. തന്‍റെ അമ്മാവിയപ്പന്‍ തന്നെ മോഷ്ടാവായി കണ്ടതില്‍ യാക്കോബ് രോഷാകുലനായി. അതുകൊണ്ടവന്‍ ഇപ്രകാരം പ്രസ്താവിച്ചു.

“എന്നാല്‍ നീ ആരുടെ പക്കല്‍ എങ്കിലും നിന്‍റെ ദേവന്മാരെ കണ്ടാല്‍ അവന്‍ ജീവനോടിരിക്കരുതു; എന്‍റെ പക്കല്‍ നിന്‍റെ വക വല്ലതും ഉണ്ടോ എന്നു നീ നമ്മുടെ സഹോദരന്മാര്‍ കാണ്‍കെ നോക്കി എടുക്ക എന്നു ഉത്തരം പറഞ്ഞു. റാഹേല്‍ അവയെ മോഷ്ടിച്ചതു യാക്കോബ് അറിഞ്ഞില്ല. (ഉല്പത്തി 31:32)

എബ്രായ ഭാഷയില്‍ ‘ജീവിക്കാന്‍ അനുവദിക്കരുതു’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായിരുന്നു ശാപം. റാഹേലിന്‍റെ ഭര്‍ത്താവായ യാക്കോബ് ഉച്ഛരിച്ച ശാപം റാഹേലിന്‍റെ മേല്‍ പതിച്ചു. അവന് അധികാരമുണ്ടായിരുന്നു. അവ കേവലം പൊള്ളയായ വാക്കുകളായിരുന്നില്ല. പകരം അധികാരത്തിന്‍റെ ശബ്ദം ആയിരുന്നു.

റാഹേലിന് എന്തു സംഭവിച്ചു? അടുത്തകുട്ടിയെ പ്രസവിക്കുന്ന സമയം റാഹേല്‍ മരിച്ചു. തന്‍റെ ഭാര്യയുടെ വിധി പ്രസ്താവിച്ചത് യാക്കോബ് തന്നെ ആയിരുന്നു.

ദൈവാനുഗ്രഹം കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവും അധികം അഭിലഷണീയമായ അനുഗ്രഹം പിതാവിന്‍റേതാണ്. ഏറ്റവും അധികം ഭയപ്പെടേണ്ടതും അദ്ദേഹത്തിന്‍റെ ശാപമാണ്. ഗൗരവം മനസ്സിലാക്കാതെ പല പിതാക്കന്മാരും തങ്ങടെ മക്കളുടെ നേരെ ശാപവാക്കുകള്‍ ഉച്ചരിക്കുന്നു. അതിന്‍റെ ഭവിഷ്യത്ത് വളരെ അധികമാണ്.

2. അദ്ധ്യാപകന്‍

ശപിക്കാന്‍ അധികാരം ഉള്ള മറ്റൊരു വ്യക്തി അദ്ധ്യാപകന്‍ അഥവാ ഗുരുനാഥനാണ്. ഒരു ഗുരുവിന് തന്‍റെ ശിഷ്യന്മാരുടെ മേല്‍ അധികാരം ഉണ്ട്. അദ്ധ്യാപകനെ നിരന്തരമായി ബുദ്ധിമുട്ടിക്കുകയോ അസഹ്യപ്പെടുത്തുകയോ ചെയ്യുമ്പോള്‍ അദ്ധ്യാപകന്‍ പറയുന്ന വാക്കുകളാണ് “നീ ഒരിക്കലും ജീവിതത്തില്‍ നന്നാകില്ല. വിജയിക്കില്ല”. ഈ വാക്കുകളാണ് ശാപം.

3. സഭാശുശ്രൂഷകന്‍

ശപിക്കുവാന്‍ അധികാരം ഉള്ള മറ്റൊരു വ്യക്തിയാണ് സഭാശുശ്രൂഷകന്‍. കാരണം ഒരു സഭാശുശ്രൂഷകന് തന്‍റെ സഭയുടെ മേല്‍ ആത്മീക അധികാരം ഉണ്ട്.

ഒരു പാസ്റ്റര്‍ക്ക് ഒരു വിശ്വാസിയുമായി ചില പ്രശ്നങ്ങള്‍ ഉണ്ടായി എന്നിരിക്കട്ടെ. ആവിശ്വാസി നീരസത്തോടെ സഭവിട്ടുപോകാന്‍ തീരുമാനിക്കുന്നു. ആ സമയം പാസ്റ്റര്‍ പറയുന്നു. “നീ എവിടെപ്പോയാലും വിജയിക്കില്ല. ഈ സഭയോട് നിരപ്പ് പ്രാപിക്കാത്തപക്ഷം നീ എങ്ങും എത്തിച്ചേരുകയില്ല”. ഇതെന്താണെന്നറിയാമൊ? ശാപം.

D. സ്വയം ശക്തമായ ശാപങ്ങള്‍

സ്വയം വരുത്തി വയ്ക്കുന്ന ചില ശാപങ്ങള്‍ ഉണ്ട്. അത് വളരെ സാധാരണമാണ്. യാക്കോബിന്‍റെയും റിബേക്കയുടെയും ചരിത്രത്തില്‍ ഇത് നമുക്ക് കാണുവാന്‍ കഴിയും.

“പക്ഷേ അപ്പന്‍ എന്നെ തപ്പി നോക്കും; ഞാന്‍ ഉപായി എന്നു അവന്നു തോന്നീട്ടു ഞാന്‍ എന്‍റെമേല്‍ അനുഗ്രഹമല്ല ശാപം തന്നേ വരുത്തും എന്നു പറഞ്ഞു. അവന്‍റെ അമ്മ അവനോടു: മകനേ, നിന്‍റെ ശാപം എന്‍റെ മേല്‍ വരട്ടെ;” (ഉല്പത്തി 27:12,13)

മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ‘ഇതു നിന്‍റെ മേല്‍ അല്ല എന്‍റെ മേല്‍ത്തന്നെ വരും’. എന്നാണവള്‍ പറഞ്ഞത്. അവള്‍ അവളെത്തന്നെ ശപിക്കയായിരുന്നു ഈ അദ്ധ്യായത്തിന്‍റെ അവസാനഭാഗത്ത് ഏശാവിന്‍റെ ഭാര്യമാരെ സംബന്ധിച്ച് സംസാരിക്കേണ്ടിവരുമ്പോഴും റിബേക്കാ തന്നെ തന്നെയാണ് ശപിക്കുന്നത്.

“ഈ ഹിത്യ സ്ത്രീകള്‍ നിമിത്തം എന്‍റെ ജീവന്‍ എനിക്കു അസഹ്യമായിരിക്കുന്നു; ഈ ദേശക്കാരത്തികളായ ഇവരെപ്പോലെയുളള ഒരു ഹിത്യ സ്ത്രീയെ യാക്കോബ് വിവാഹം കഴിച്ചാല്‍ ഞാന്‍ എന്തിനു ജീവിക്കുന്നു? എന്നു പറഞ്ഞു. (ഉല്പത്തി-27:46)

രണ്ടു പ്രാവശ്യം റിബേക്കാ തന്നെ തന്നേ ശപിച്ചു. സ്വന്തം ജീവന്‍ അസഹ്യമാണെന്നും ജീവിക്കുന്നത് എന്തിനാണ് എന്നൊക്കെയും അവള്‍ പറഞ്ഞു. ചുരുക്കത്തില്‍ അവള്‍ അവളെത്തന്നെ ശപിക്കയായിരുന്നു.

സ്വയം ശപിക്കുന്ന ധാരാളം ആളുകള്‍ ഇന്നുണ്ട്. ഞാന്‍ എന്തിനു ജീവിക്കുന്നു, മരിച്ചെങ്കില്‍ നന്നായിരുന്നു, എനിക്ക് നല്ലതുപോലെ ജീവിക്കാന്‍ കഴിയുകയില്ല, എനിക്കൊന്നുമില്ല, ഞാന്‍ ഒന്നിനും കൊള്ളരുതാത്തവന്‍ തുടങ്ങി അനേകം വാക്കുകളില്‍കൂടി തങ്ങളെതന്നെ ദിനം തോറും ശപിച്ചുകൊണ്ടിരിക്കുന്നു.

പുതിയ നിയമം നാം പരിശോധിക്കുമ്പോള്‍ യേശുവിന്‍റെ വിസ്താരത്തോടനുബന്ധിച്ച സംഭവങ്ങളില്‍ യേശുവിനെ പിലാത്തോസ് വിസ്തരിച്ചപ്പോള്‍ “ആരവാരം അധികമാകുന്നതല്ലാതെ ഒന്നും സാധിക്കുന്നില്ല എന്നു പിലാത്തൊസ് കണ്ടിട്ടു വെള്ളം എടുത്തു പുരുഷാരം കാണ്‍കെ കൈ കഴുകി: ഈ നീതിമാന്‍റെ രക്തത്തില്‍ എനിക്കു കുറ്റം ഇല്ല; നിങ്ങള്‍ തന്നേ നോക്കിക്കൊള്‍വിന്‍ എന്നു പറഞ്ഞു. അവന്‍റെ രക്തം ഞങ്ങളുടെ മേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ എന്നു ജനം ഒക്കെയും ഉത്തരം പറഞ്ഞു. (മത്തായി-27:24,25)

ഒന്നാം നൂറ്റാണ്ടില്‍ അവര്‍ ഏറ്റുവാങ്ങിയ ശാപം 21-ാം നൂറ്റാണ്ടായിട്ടും അവസാനിച്ചിട്ടില്ല. സ്വയംകൃതമായ ശാപം വളരെയേറെ ഭവിഷ്യത്തുകള്‍ വരുത്തിവയ്ക്കും.

E. സാത്താനെ പ്രതിനിധീകരിക്കുന്ന മനുഷ്യര്‍

മന്ത്രവാദികള്‍ ശാപങ്ങള്‍ ഉച്ചരിക്കുന്നവരില്‍ കുപ്രസിദ്ധരാണ്. അതവരുടെ തൊഴിലായതിനാല്‍ അത് എപ്രകാരം ചെയ്യണമെന്ന് അവര്‍ക്കറിയാം. മന്ത്രവാദം ചെയ്യുന്നതിന്‍റെ ഉദ്ദേശങ്ങള്‍ ശത്രുക്കളെ നശിപ്പിക്കുന്നതിനും, സ്ത്രീകളെ വശീകരിക്കുന്നതിനും, രോഗം ശമിപ്പിക്കുന്നതിനും, സാമ്പത്തികനേട്ടം കൈവരാനും തുടങ്ങിയവയാണ്. മന്ത്രവാദികള്‍ തങ്ങളുടെ മന്ത്രം ഫലിക്കുന്നതിനുവേണ്ടി ധാരാളം ശാപങ്ങള്‍ ഉരുവിടുന്നു. മന്ത്രവാദവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന സകല വ്യക്തികളിലും ശാപം കടന്നുവരുന്നു. “തന്‍റെ മകനെയോ മകളെയോ അഗ്നിപ്രവേശം ചെയ്യിക്കുന്നവന്‍, പ്രശ്നക്കാരന്‍, മുഹൂര്‍ത്തക്കാരന്‍, ആഭിചാരകന്‍, ക്ഷുദ്രക്കാരന്‍, മന്ത്രവാദി, വെളിച്ചപ്പാടന്‍, ലക്ഷണം പറയുന്നവന്‍, അജ്ജനക്കാരന്‍ എന്നിങ്ങനെയുള്ളവരെ നിങ്ങളുടെ ഇടയില്‍ കാണരുതു (ആവര്‍ത്തനപുസ്തകം-18:10,11)

ഭാവികാലം നോക്കുന്നതും, കൈനോക്കുന്നതും, ജാതകം നോക്കുന്നതും, മഷിയിട്ട് നോക്കുന്നതും, വാരഫലം നോക്കുന്നതും, കവടിനിരത്തുന്നതും, പ്രശ്നം നോക്കുന്നതും, മുഹൂര്‍ത്തം നോക്കുന്നതും, സ്ഥാനം നോക്കുന്നതും, പ്രത്യേകം ആണ്ടും മാസങ്ങളും നോക്കുന്നതും, രാഹുകാലം നോക്കുന്നതും, മരിച്ചവരുടെ ആത്മാവിനെ വിളിച്ചു വരുത്തുന്നതും, മന്ത്രവാദം, ആഭിചാരം, കൂടോത്രം, ക്ഷുദ്രം ചെയ്യുന്നതും ജപിച്ചും പൂജിച്ചും പ്രാര്‍ത്ഥിച്ചും ചരടുകെട്ടുന്നതും, സേവ ചെയ്യുന്നതും, അമ്പു നോക്കുന്നതും, തുടങ്ങിയ സകലപ്രവൃത്തികളും ശാപം കൊണ്ടുവരുന്നു. ഇവരുടെ അന്ത്യം നിത്യതീപ്പൊയ്കയിലത്രേ. (വെളിപാട് 21:7)

F. തിരുവചനാനുസൃതമല്ലാത്ത ഉടമ്പടികള്‍

“‘അവരോടു എങ്കിലും അവരുടെ ദേവന്മാരോടു എങ്കിലും നീ ഉടമ്പടി ചെയ്യരുത്. (ഉല്പത്തി 23:32)

പുറപ്പാടു പുസ്തകത്തില്‍ യിസ്രയേല്‍ മക്കള്‍ കൈവശമാക്കുവാന്‍ പോകുന്ന ദേശക്കാരെ സംബന്ധിച്ച് ദൈവം അവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയ വാക്യമാണ് മുകളില്‍ ഉദ്ധരിച്ചിരിക്കുന്നത്. അന്ധകാരശക്തികള്‍ക്കനുസരിച്ച് ജീവിക്കുന്നവരുടെ ഏതെങ്കിലും ഒരു കൂട്ടവുമായൊ വിഗ്രഹാരാധനക്കാരുടെ കൂട്ടവുമായൊ ഉടമ്പടി ചെയ്യുന്നവരുടെ മേല്‍ ശാപം കടന്നുവരുന്നു.

ഇതുവായിക്കുന്ന പ്രിയ സ്നേഹിതാ നിങ്ങളുടെ ജീവിതത്തില്‍ വ്യാപരിച്ചുകൊണ്ടിരിക്കുന്നതായ ശാപം ഏതെന്നു മനസ്സിലാക്കി അതു വിട്ടുപേക്ഷിച്ച് അനുഗ്രഹത്തിന്‍റെ പാതയിലേക്ക് കടന്നുവരിക. അനുഗ്രഹത്തിന്‍റെ മൂലകാരണം ദൈവശബ്ദം കേള്‍ക്കയും അതിനെ അനുസരിക്കയും ചെയ്യുക എന്നതാണ്. (ആവര്‍ത്തനപുസ്തകം 28:1,2) ശാപത്തിന്‍റെ മൂലകാരണം ദൈവശബ്ദം കേള്‍ക്കാതെയും അതിനെ അനുസരിക്കാതിരിക്കുകയും ചെയ്യുക എന്നതാണ്. (ആവര്‍ത്തനപുസ്തകം 28:15)

ശാപത്തില്‍ നിന്നും അനുഗ്രഹത്തിലേക്ക്

“മരത്തിന്മേല്‍ തൂങ്ങുന്നവന്‍ എല്ലാം ശപിക്കപ്പെട്ടവന്‍” എന്നു എഴുതിയിരിക്കുന്നതുപോലെ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീര്‍ന്നു. ന്യായപ്രമാണത്തിന്‍റെ ശാപത്തില്‍നിന്നു നമ്മെ വിലെക്കു വാങ്ങി. അബ്രാഹാമിന്‍റെ അനുഗ്രഹം ക്രിസ്തു യേശുവില്‍ ജാതികള്‍ക്കു വരേണ്ടതിന്നു നാം ആത്മാവെന്ന വാഗ്ദത്തവിഷയം വിശ്വാസത്താല്‍ പ്രാപിപ്പാന്‍ തന്നേ.” (ഗലാത്യര്‍ 3:13,14)

ശാപത്തില്‍ നിന്നുള്ള വിടുതല്‍ കാല്‍വരിക്രൂശില്‍ക്കൂടിയാണ്. ശാപത്തില്‍ നിന്നുള്ള വിടുതലുകള്‍ ഉള്‍പ്പെടെയുള്ള മനുഷ്യന്‍റെ സകല പ്രശ്നങ്ങള്‍ക്കും ദൈവം ഒരുക്കിയ വഴിയാണ് “കാല്‍വരി”. സകല ശാപങ്ങള്‍ക്കും കാല്‍വരി ക്രൂശില്‍ പരിഹാരമുണ്ടായി. മനുഷ്യരുടെ ശാപങ്ങള്‍ എല്ലാം യേശുവിന്‍റെ മേലായി. അവന്‍ നമുക്ക് വേണ്ടി ശാപമായി. ശാപത്തില്‍ നിന്നുള്ള വിടുതല്‍ ലഭ്യമാകുവാന്‍ ദൈവത്തിനു ഒരു കുരിശിനെ ഉണ്ടാക്കേണ്ടി വന്നു എങ്കില്‍ ശാപം അയഥാര്‍ത്ഥമാണെന്നുള്ള ചിന്ത നാം ഉപേക്ഷിക്കുന്നു. ശാപം എന്നൊന്നില്ലായിരുന്നുവെങ്കില്‍ ഇത്ര വലിയ വിലകൊടുത്തു ഒരു പരിഹാരമാര്‍ഗ്ഗം ദൈവം ഉണ്ടാക്കുമായിരുന്നില്ല. ശാപത്തില്‍ നിന്നുള്ള വിടുതലിന് യേശുക്രിസ്തുവിന്‍റെ പ്രാതിനിധ്യ മരണം തന്നേ! ആവശ്യമായിത്തീര്‍ന്നു.

യേശു കാല്‍വരിയില്‍ മരിച്ചത് നാം അനുഗ്രഹിക്കപ്പെടുവാന്‍ വേണ്ടിയാണ്. അതിനാല്‍ നാം ഇനി ശാപത്തിന്‍ കീഴില്‍ ഇരിക്കേണ്ട കാര്യമില്ല. നമ്മുടെ സകല ശാപത്തെയും യേശു കാല്‍വരിയില്‍ വഹിച്ചു. യേശുവിനെ കര്‍ത്താവും രക്ഷിതാവുമായി സ്വീകരിച്ച് പാപജീവിതത്തെ ഏറ്റുപറഞ്ഞ് ഉപേക്ഷിച്ച് ഒരു ദൈവപൈതലായിത്തീരുക. ശാപകാരണങ്ങളെ വിട്ടൊഴിഞ്ഞ് യേശു ക്രിസ്തുവിലുള്ള വിശ്വാസത്താല്‍ വിടുതല്‍ പ്രാപിക്കുക.

ദൈവമക്കളായിത്തീര്‍ന്നവര്‍ക്കു മാത്രമേ! ശാപത്തില്‍ നിന്നുള്ള മോചനം സാധ്യമാവുകയുള്ളൂ. അനുഗ്രഹം അനുഭവിക്കണമെങ്കില്‍ ദൈവവചനം അനുസരിച്ച് ജീവിക്കയും പ്രവൃത്തിക്കയും വേണം. സകല ശാപത്തില്‍ നിന്നും ഉള്ള വിടുതല്‍ ദൈവം കാല്‍വരിയില്‍ നല്‍കി കഴിഞ്ഞു. വിശ്വാസത്താല്‍ ഏറ്റെടുക്കുക. അനുഗ്രഹിക്കപ്പെടുക.

ജയോത്സവമായി വഴി നടത്തുന്ന ദൈവം-രോഗത്തിന്മേലുള്ള ജയം

Jayolsavamayi Vazhi Nadathunna Daivam..
By
Sijo Jose
fellowshipofgodminstry@gmail.com

ജയോത്സവമായി വഴി നടത്തുന്ന ദൈവം

അദ്ധ്യായം – 3
രോഗത്തിന്മേലുള്ള ജയം

“സാക്ഷാല്‍ നമ്മുടെ രോഗങ്ങളെ അവന്‍ വഹിച്ചു; നമ്മുടെ വേദനകളെ അവന്‍ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു. എന്നാല്‍ അവന്‍ നമ്മുടെ അതിക്രമങ്ങള്‍ നിമിത്തം മുറിവേറ്റും നമ്മുടെ അതിക്രമങ്ങള്‍ നിമിത്തം തകര്‍ന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്‍റെ മേല്‍ ആയി. അവന്‍റെ അടിപ്പിണരുകളാല്‍ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു. (യെശയ്യാവു-53 4-5)
പാപത്തില്‍ വീണ മനുഷ്യന്‍ രോഗത്തിന് അടിമയായി. ആദാം പാപം ചെയ്തപ്പോള്‍ അവന്‍ മുഖാന്തരം പാപവും, രോഗവും ലോകത്തില്‍ പ്രവേശിച്ചു.

രോഗം വരുവാനുള്ള കാരണങ്ങള്‍:

മനുഷ്യന് രോഗം വരുവാന്‍ പ്രധാനമായും പത്തുകാരണങ്ങള്‍ ഉണ്ട്. അവ

  1. പാപം

പാപത്തിന്‍റെ പരിണിതഫലമായിട്ടാണ് പലരും രോഗികളായിത്തീര്‍ന്നിട്ടുള്ളതെന്നു വേദപുസ്തകം വെളിപ്പെടുത്തുന്നു.

ഉദാഹരണമായി ബെഥെസ്ദാ കുളത്തിനു സമീപം കിടന്നിരുന്ന മനുഷ്യന്‍ (യോഹന്നാന്‍ 5:2-15). പക്ഷവാതക്കാരന്‍ (മത്തായി 9:1-8) പിന്‍മാറ്റക്കാരനായ ആസാ രാജാവിന്‍റെ രോഗം (2 ദിനവൃത്താന്തം-16:1-14). ഇതില്‍ നിന്നും പാപം രോഗത്തിനു കാരണമാകുന്നു എന്ന് കാണാം.

ഒരു വ്യക്തിയുടെ രോഗത്തിന്നു മുഖ്യകാരണം പാപമാണ്. അതിനാല്‍ പാപ ജീവിതത്തെ ഉപേക്ഷിച്ച് യേശുവിന്‍റെ രക്തത്താല്‍ കഴുകല്‍ പ്രാപിക്കുമ്പോള്‍ പാപക്ഷമയും രക്ഷയും രോഗസൌഖ്യവും പ്രാപിക്കുവാന്‍ കഴിയും
.

  1. സാത്താന്യ പീഢ:

സാത്താന്‍ നേരിട്ടു മനുഷ്യനെ രോഗം മുഖേന കഷ്ടപ്പെടുത്തിയിട്ടുള്ളതായി വേദപുസ്തകത്തില്‍ കാണുന്നു. ഉദാഹരണമായി, ദൈവഭക്തനായ ഇയ്യോബ് (ഇയ്യോബ്-2:7), കൂനിയായ സ്ത്രീ (ലൂക്കോസ്-13:10-17), ഗദരദേശത്തെ ഭൂതബാധിതന്‍ (മര്‍ക്കൊസ് 5:1-15) ഊമനായ മനുഷ്യന്‍ (ലൂക്കൊസ്-11:14), ഊമനും ബധിരനുമായ മനുഷ്യന്‍ (മര്‍ക്കൊസ് 9:17-29).
പിശാചിന്‍റെ പ്രത്യക്ഷപ്രവര്‍ത്തനഫലമായി മനുഷ്യന്‍ രോഗികളായിത്തീരുന്നു എന്നും ദൈവം പിശാചില്‍ നിന്നും വിടുവിക്കുമ്പോള്‍ അവര്‍ സൌഖ്യം പ്രാപിക്കുന്നുവെന്നും വേദപുസ്തകത്തില്‍ കാണുന്ന ചുരുക്കം ചില രേഖകളാണ് മുകളില്‍ ഉദ്ധരിച്ചിരിക്കുന്നത്. യേശുവിന്‍റെ പരസ്യ ശുശ്രൂഷാക്കാലത്ത് ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ നടന്നിരിക്കാം. അതുകൊണ്ടാണ് ‘പിശാചു ബാധിച്ചവരെയൊക്കെയും യേശു സൌഖ്യമാക്കി’ യെന്നു പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിരിക്കുന്നത് (അപ്പ. പ്രവര്‍ത്തി 10:38)

“പിശാചിനോടു എതിര്‍ത്തുനില്‍പിന്‍, എന്നാല്‍ അവന്‍ നിങ്ങളെവിട്ട് ഓടിപ്പോകും” (യാക്കോബ്-4:7) എന്നു രേഖപ്പെടുത്തിയിരിക്കുന്നു. അതിനാല്‍ പിശാചിനോടെതിര്‍ത്തു നിന്ന് രോഗവിമുക്തരായിത്തീരാം.

  1. ശുചിത്വക്കുറവ്

ശുചിത്വം, ആരോഗ്യരക്ഷാനടപടികള്‍, വായു സഞ്ചാരം, ഇവയുടെ അഭാവത്തില്‍ രോഗാണുക്കള്‍ ശരീരത്തില്‍ കടന്ന് ആക്രമിക്കുന്നു. ഈ കാര്യങ്ങളില്‍ അശ്രദ്ധ കാണിക്കുന്നതു നിമിത്തം ടൈഫോയിഡ്, കോളറ, ത്വക്ക്രോഗങ്ങള്‍ മുതലായവ ശരീരത്തെ ബാധിക്കാം.

  1. ലഹരിപദാര്‍ത്ഥങ്ങള്‍

പുകയില, മദ്യം തുടങ്ങിയ ലഹരിപദാര്‍ത്ഥങ്ങള്‍ ക്യാന്‍സര്‍ തുടങ്ങിയ മാരകരോഗങ്ങള്‍ക്കു കാരണമാകുന്നു. കരളിലെ ക്യാന്‍സര്‍, ഹൃദയത്തിലെയും, വ്യക്കകളിലേയും രോഗങ്ങള്‍, ചിത്തഭ്രമം ഇവയ്ക്ക് നിദാനമാണ് ലഹരിപദാര്‍ത്ഥങ്ങള്‍.

ദൈവത്തില്‍ നിന്നു ശരീരത്തിനും, ആത്മാവിനും, മനസ്സിനും, സൌഖ്യം ആഗ്രഹിക്കുന്നവര്‍ ഇത്തരത്തിലുള്ള പൈശാചിക ഗുണങ്ങള്‍ ഉളവാക്കുന്ന വസ്തുക്കളില്‍ നിന്നും പൂര്‍ണ്ണമായി വിമുക്തി നേടിയിരിക്കണം. അവയാല്‍ ശരീരത്തെ അശുദ്ധമാക്കുവാന്‍ പാടില്ല. (1 കൊരിന്ത്യര്‍ 3:16,17) തന്‍റെ ശരീരത്തെ മലിപ്പെടുത്തുന്നവനെ ദൈവം ശിക്ഷിക്കാതെ വിടുകയില്ല. ആകയാല്‍ ശരീരംകൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തുവിന്‍ (1 കൊരിന്ത്യര്‍ 6:19,20)

  1. ഭക്ഷണപ്രിയം (കൊതി)

രോഗത്തെ നിഷ്ക്കാസനം ചെയ്യുന്നതിന് തന്‍റെ മക്കളുടെ അപ്പത്തെയും വെള്ളത്തെയും അനുഗ്രഹിക്കാമെന്ന് ദൈവം വാഗ്ദാനം ചെയ്തിട്ടുണ്ട്.

“നിങ്ങളുടെ ദൈവമായ യഹോവയെത്തന്നെ സേവിപ്പിന്‍; എന്നാല്‍ അവന്‍ നിന്‍റെ അപ്പത്തെയും വെള്ളത്തെയും അനുഗ്രഹിക്കും.” (പുറപ്പാട് 23:25)

നമുക്ക് ലഭിക്കുന്ന ദൈവഹിതപ്രകാരമുള്ള എല്ലാ ഭോജ്യവസ്തുക്കളും ഭക്ഷിക്കാമെന്നു ദൈവവചനം അനുശാസിക്കുന്നു. (1 തിമൊത്തി 4:4-5) അതു നിമിത്തം യാതൊരു ദോഷവും സംഭവിക്കുകയുമില്ല. അങ്ങനെ അരുളിച്ചെയ്ത ദൈവം ഭക്ഷണപ്രിയവും, അമിതാഹാരവും ദൈവനാമത്തിന്നു മഹത്വം നല്‍കുന്നവയല്ലയെന്നും നിര്‍ദ്ദേശിക്കുന്നു. നമ്മുടെ ഭക്ഷണപാനീയങ്ങള്‍ ദൈവനാമമഹത്വത്തിന് കാരണമായിത്തീരണം. (1 കൊരിന്ത്യര്‍ 10:31)

യിസ്രായേല്‍ മരുഭൂമിയിലൂടെ യാത്രചെയ്തുകൊണ്ടിരിക്കെ അവരുടെ ഇടയിലുള്ള സമ്മിശ്രജാതി ദുരാഗ്രഹികളായി; യിസ്രായേല്‍ മക്കള്‍ ഞങ്ങള്‍ക്കു തിന്നാന്‍ ഇറച്ചി ആര്‍തരും എന്ന് പറഞ്ഞ് നിലവിളിച്ചു. (സംഖ്യ-11:4) അവരുടെ നിലവിളി വിശപ്പുനിമിത്തമായിരുന്നില്ല. ദൈവം അവര്‍ക്കു വേണ്ടുവോളം മാംസം നല്‍കി എന്നാല്‍ ഇറച്ചി അവരുടെ പല്ലിന്നിടയില്‍ ഇരിക്കുമ്പോള്‍ അതു ചവച്ചിറക്കും മുമ്പെതന്നെ യഹോവയുടെ കോപം ജനത്തിന്‍റെ നേരെ ജ്വലിച്ചു. യഹോവ ജനത്തെ മഹാബാധകൊണ്ടു സംഹരിച്ചു. (സംഖ്യ-11:33) അവരുടെ മരണത്തിനിടയാക്കിയത് ഭക്ഷണപ്രിയമായിരുന്നു-കൊതി “അവരുടെ ഭക്ഷണപ്രിയം പ്രാണനു ക്ഷയമായിത്തീര്‍ന്നു.” (സങ്കീര്‍ത്തനം 106:15) എന്നു സങ്കീര്‍ത്തനക്കാരന്‍ രേഖപ്പെടുത്തിയിരിക്കുന്നു. തിന്നിയും കുടിയനുമായവനെ കല്ലെറിഞ്ഞുകൊല്ലണമെന്ന് ന്യായപ്രമാണം അനുശാസിക്കുന്നു. (ആവര്‍ത്തനപുസ്തകം 21:20,21)

രക്തസമ്മര്‍ദ്ദം, ഗ്രന്ഥിസംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവ ഭോജനപ്രിയം നിമിത്തമൊ അല്ലെങ്കില്‍ സ്വന്ത ഇഷ്ടപ്രകാരം പ്രത്യേക ആഹാരങ്ങള്‍ തിരഞ്ഞെടുത്ത് തുടര്‍ച്ചയായി കഴിക്കുന്നതിനാല്‍ ആസക്തി കാണിക്കുന്നതു നിമിത്തമൊ വരാവുന്നതാണ്. (സദൃശ്യവാക്യം 23:21) അതിഭക്ഷണം കര്‍ത്താവിന്‍റെ വരവില്‍ ചേര്‍ത്തുകൊള്ളുന്നതിന് തടസ്സമാണ്. (ലൂക്കോസ് 21:34). അതിഭക്ഷണം വിവിധ രോഗങ്ങള്‍ക്ക് കാരണമാകുന്നു.

  1. അമിതദ്ധ്വാനം

ഒരു വ്യക്തിയുടെ ശക്തിക്കതീതമായി കായികാദ്ധ്വാനം ചെയ്യുന്നതും വിശ്രമം ഇല്ലാതെ പ്രവര്‍ത്തിക്കുന്നതും നാഡീസംബന്ധമായ രോഗങ്ങള്‍ക്കും ചിലപ്പോള്‍ മരണത്തിനു തന്നെയും ഹേതുവായിത്തീരുന്നു. യേശു ക്രിസ്തുവിന്‍റെ ശുശ്രൂഷകനായ എപ്പഫ്രൊദിത്തൊസ് യാതൊരു വിശ്രമവും കൂടാതെ കര്‍ത്താവിന് ശുശ്രൂഷ ചെയ്തതിനാല്‍ മരണത്തോളം എത്തി. (ഫിലിപ്പിയര്‍:2:30) ശരീരത്തിനു വിശ്രമം, ആഹാരം, സൂക്ഷ്മത ഇവയോടൊപ്പം പരിശുദ്ധാത്മാവിനാലുള്ള ഉയിര്‍പ്പിക്കപ്പെടലും അനിവാര്യമാണ് (റോമര്‍-8:11)
.

  1. ഭയം

ശരീരത്തെ മുഴുവന്‍ ബാധിക്കുന്ന ഒന്നാണ് ഭയം. അത് മാനസ്സികരോഗങ്ങള്‍ക്കും നാഡീവ്യൂഹത്തിലെ ക്രമക്കേടുകള്‍ക്കും ഹൃദ്രോഗങ്ങള്‍ക്കും മറ്റും കാരണമായിത്തീരുന്നു.
ഇയ്യോബ് നീതിമാനും നിഷ്ക്കളങ്കനുമായിരുന്നു. എങ്കിലും താന്‍ പേടിച്ചതു ഭവിച്ചു എന്നു പറയുന്നു. (ഇയ്യോബ് 3:25,26) വാസ്തവത്തില്‍ തന്‍റെ വീടിനും തനിക്കുള്ള സകലത്തിന്നും ചുറ്റും ദൈവം വേലികെട്ടിയിരുന്നത് ഇയ്യോബ് മനസ്സിലാക്കിയില്ല. സാത്താന്‍ അത് ഗ്രഹിച്ചിരുന്നു. എന്നാല്‍ ഇയ്യോബിന്‍റെ അവിശ്വാസത്താല്‍ അതു കാണാന്‍ കഴിഞ്ഞില്ല. സംശയം, ഭയം, അവിശ്വാസം, ഇവയാല്‍ ‘ഞാന്‍ സ്വസ്ഥനാകയില്ല’ എന്ന് ഇയ്യോബ് തന്നെ സമ്മതിക്കുന്നു. ദൈവസ്നേഹം ഭയത്തെ പുറത്താക്കിക്കളയുന്നു.

“സ്നേഹത്തില്‍ ഭയമില്ല; ഭയത്തിനു ദണ്ഡനമുള്ളതിനാല്‍ തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കിക്കളയുന്നു, ഭയപ്പെടുന്നവന്‍ സ്നേഹത്തില്‍ തികഞ്ഞവനല്ല.” (1 യോഹ 4:18) “സൈന്യങ്ങളുടെ യഹോവയെ ആകുന്നു നിങ്ങള്‍ വിശുദ്ധനായി കരുതേണ്ടത്. അവന്‍ തന്നെ നിങ്ങളുടെ ഭയവും അവന്‍ തന്നെ നിങ്ങളുടെ ഭീതിയും ആയിരിക്കട്ടെ.” (യെശയ്യാവ് 8:13)

  1. കോപം, അസൂയ, ഈര്‍ഷ്യ

ഈ ദുസ്വഭാവങ്ങള്‍ പരസ്പരം ബന്ധപ്പെട്ടവയാണ്. അവ വിവിധ സാഹചര്യങ്ങളില്‍ വിവിധരൂപം ധരിക്കുന്നു. ആഘാതമേല്‍ക്കുമ്പോള്‍ ക്ഷോഭിക്കയും, വികാരോജ്ജ്വലരാകയും, അസ്വസ്ഥരാകയും ചെയ്യുന്നു. ചിലപ്പോള്‍ അവ പ്രത്യക്ഷപ്പെടുന്നു. രക്തച്ചൊരിച്ചിലിലൊ കൂട്ടക്കൊലയിലൊ മറ്റ് ദുഷ്പ്രവൃത്തികളില്‍ കൂടിയൊ ആയിരിക്കും.

നീരസം ഭോഷനെ കൊല്ലുന്നു. ഈര്‍ഷ്യ മൂഢനെ ഹിംസിക്കുന്നു. (ഇയ്യോബ് 5:2) എന്നു കാണുന്നു. പരിശുദ്ധാത്മ നിയന്ത്രണത്തിനും ദൈവവചനത്തിനും നമ്മെത്തന്നെ സമ്പൂര്‍ണ്ണമായി സമര്‍പ്പണം ചെയ്ത് ഈ ദുസ്വഭാവങ്ങളില്‍ നിന്ന് പരിപൂര്‍ണ്ണ വിടുതല്‍ പ്രാപിച്ച് വിശുദ്ധീകരിക്കപ്പെട്ടില്ലെങ്കില്‍ രക്തസമ്മര്‍ദ്ദം, മാനസികരോഗം, ഹൃദ്രോഗം മുതലായവയ്ക്ക് കാരണമായിത്തീരാവുന്നതാണ്.

  1. അയോഗ്യമായി കര്‍ത്തൃമേശയില്‍ പങ്കെടുക്കുന്നതിനാല്‍

“…………………….. അതുകൊണ്ട് അയോഗ്യമായി അപ്പം തിന്നുകയോ കര്‍ത്താവിന്‍റെ പാനപാത്രം കുടിക്കുകയോ ചെയ്യുന്നവന്‍ എല്ലാം കര്‍ത്താവിന്‍റെ ശരീരവും രക്തവും സംബന്ധിച്ച് കുറ്റക്കാരന്‍ ആകും ………………………… അതു ഹേതുവായി നിങ്ങളില്‍ പലരും ബലഹീനരും രോഗികളും ആകുന്നു. അനേകരും നിദ്രകൊള്ളുന്നു.” (1 കൊരിന്ത്യര്‍-11:27-30)

മുകളില്‍ ഉദ്ധരിച്ചിരിക്കുന്ന വാക്യങ്ങളില്‍ നിന്നും പല കാര്യങ്ങള്‍ നമുക്ക് പഠിക്കാവുന്നതാണ്. നാം ശുദ്ധീകരണത്തോടെ കര്‍ത്തൃമേശയില്‍ ഭാഗഭക്കുകളായാല്‍ കര്‍ത്താവിന്‍റെ മരണത്താലുണ്ടായിട്ടുള്ള എല്ലാ അനുഗ്രഹങ്ങള്‍ക്കും പങ്കാളികളായിത്തീരാം. അതായത് കാല്‍വറിമരണത്താലുണ്ടായിട്ടുള്ള സകലനേട്ടങ്ങളും കൃപകളും നിര്‍ലോഭം നമ്മുടെമേല്‍ പ്രവഹിച്ച് നാം അനുഗ്രഹീതരായിത്തീരുന്നു. ശരീര സൌഖ്യവും അതില്‍ ഉള്‍പ്പെടുന്നു.
അയോഗ്യമായി (ശുദ്ധീകരണം കൂടാതെ) കര്‍തൃമേശയില്‍ പങ്കുകൊണ്ടാല്‍ നാം ശിക്ഷാവിധി ഭക്ഷിക്കയും കുടിക്കുകയും ചെയ്യുന്നു. തല്‍ഫലമായി നാം രോഗികളും ബലഹീനരുമായിത്തീരുന്നു. ചിലപ്പോള്‍ മരണവും നേരിടാം. തന്മിത്തം തിരുമേശയില്‍ പങ്കെടുക്കുന്നതിനാല്‍ പ്രാപിക്കാവുന്ന സകല ആത്മീകവും ശാരീരികവുമായ അനുഗ്രഹങ്ങള്‍ക്ക് യോഗ്യരായും കാണപ്പെടണമെങ്കില്‍ നാം നമ്മെത്തന്നെ ശോധന ചെയ്ത് ക്രമപ്പെടുത്തേണ്ടിയിരിക്കുന്നു.

  1. വിശ്വാസത്തിന്‍റെ (വിശ്വസ്തതയുടെ) പരിശോധന

രോഗകാരണങ്ങളെല്ലാം പാപമൊ ദൈവീകശിക്ഷയൊ മാത്രം ആയിരിക്കുമെന്ന നിഗമനം അബദ്ധമാകുന്നു. ഇയ്യോബിനെന്നപോലെ വിശ്വാസത്തിന്‍റെ (വിശ്വസ്തതയുടെ) പരീക്ഷയെന്നോണം വിശ്വാസികളില്‍ രോഗം ദൈവം അനുവദിക്കാം. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ദൈവം തന്‍റെ വിശുദ്ധന്മാര്‍ക്കും രോഗം വരുവാന്‍ അനുവദിക്കുന്നു. തന്‍റെ സൌഖ്യമാക്കുന്ന ശക്തി അവരിലൂടെ വെളിപ്പെടുത്തി തങ്ങളെ പിന്തുടരുന്ന ഇതരര്‍ക്കും രോഗം ബാധിക്കുന്ന സന്ദര്‍ഭങ്ങളില്‍ അവര്‍ കര്‍ത്താവിനെ മാത്രം ആശ്രയിച്ചു സൌഖ്യം പ്രാപിക്കണമെന്നായിരിക്കാം ദൈവേഷ്ടം. ദൈവ ശുശ്രൂഷകര്‍ രോഗികളായിത്തീരുകയില്ലെന്ന പ്രസ്താവന അബദ്ധമാണ്. അത് ദൈവാനുസൃതമല്ല. ദൈവശുശ്രൂഷകരായ എപ്പഫ്രോദിത്തോസും ത്രൊഫമാസും രോഗികളായിത്തീര്‍ന്നു. ദൈവം അവരെ സൌഖ്യമാക്കുകയും ചെയ്തു. (ഫിലിപ്പിയര്‍ 2:27). ഇങ്ങനെ രോഗം വരുവാന്‍ പത്തു കാര്യങ്ങള്‍ കാണാവുന്നതാണ്.

രോഗങ്ങളില്‍ നിന്നുള്ള വിടുതല്‍

‘സമാധാനം’ എന്നതിനുള്ള എബ്രായ പദം ‘ഷാലോം’ എന്നാണ് നമ്മുടെ സമാധാനത്തിനു വേണ്ടി യേശു കാല്‍വറിയില്‍ തകര്‍ക്കപ്പെട്ടു; അടിയേറ്റു നമ്മുടെ സൌഖ്യത്തിനും, സുഖത്തിനും, ഐശ്വര്യത്തിനും, സമാധാനത്തിനായും, ക്ഷേമത്തിനും വേണ്ടി യേശു തകര്‍ക്കപ്പെട്ടു. (1 പത്രോസ് 2:24) അവന്‍റെ മരണം നമുക്ക് വേണ്ടിയാണ് യേശു ഏറ്റ അടികള്‍ നമ്മുടെ പാപങ്ങള്‍ക്ക് വേണ്ടി അല്ല. മറിച്ച് നമ്മുടെ രോഗസൌഖ്യത്തിന് വേണ്ടിയായിരുന്നു.

യേശുവിനെ റോമാ പടയാളികള്‍ അടിക്കാന്‍ ഉപയോഗിച്ച ചമ്മട്ടിയുടെ വാറുകളില്‍ ഉണ്ടായിരുന്ന കൂര്‍ത്ത ലോഹത്തിന്‍റെയും എല്ലിന്‍റെയും കഷണങ്ങള്‍ ഓരോ അടിയിലും മാംസങ്ങള്‍ പറിച്ചെടുത്തു. (സങ്കീര്‍ത്തനം 22:16,17) യഹൂദന്‍മാരുടെ നിയമപ്രകാരം ഒരു കുറ്റവാളിയെ ഒരു തവണ മുപ്പത്തൊമ്പതു പ്രാവിശ്യത്തില്‍ അധികം അടിക്കുവാന്‍ പാടില്ലായിരുന്നു. എന്നാല്‍ റോമന്‍ നിയമത്തില്‍ അടിയുടെ എണ്ണം നിജപ്പെടുത്തിയിരുന്നില്ല. മനുഷ്യശരീരത്തില്‍ ഇരുനൂറ്റിയാറ് അസ്ഥികള്‍ ഉള്ളതായി വൈദ്യശാസ്ത്രം പറയുന്നു. യേശുവിന്‍റെ ഏതാണ്ട് എല്ലാ അസ്ഥിയും മുഖത്തെ എല്ലുകള്‍ പോലും പുറത്തു കാണുന്നതുവരെയും അവര്‍ അവനെ അടിച്ചു. നമ്മുടെ സൌഖ്യത്തിനും രോഗശാന്തിയ്ക്കുമായി അവന്‍ തകര്‍ക്കപ്പെട്ടു. ദൈവം കാല്‍വറിയില്‍ രോഗത്തെ ന്യായം വിധിച്ചു.
രോഗശാന്തി മക്കളുടെ അപ്പമാണ്. അതു നാം ദൈവത്തില്‍ നിന്നു നാം പ്രാപിക്കണം. യേശുവിന്‍റെ അടിപ്പിണരുകളെ തുച്ഛീകരിക്കരുത്. ബൈബിള്‍ പറയുന്നത് ശ്രദ്ധിക്കുക.
“ഞാന്‍ നിന്നെ സൌഖ്യമാക്കുന്ന ദൈവമാകുന്നു.” (പുറപ്പാട് 15:26)

“അവന്‍ നിന്‍റെ അകൃത്യം ഒക്കെയും മോചിക്കുന്നു, നിന്‍റെ സകല രോഗങ്ങളെയും സൌഖ്യമാക്കുന്നു.” (സങ്കീര്‍ത്തനം 103:3)

“ഇതാ ഞാന്‍ രോഗശാന്തിയും ആരോഗ്യവും വരുത്തി അവരെ സൌഖ്യമാക്കുകയും സമാധാനത്തിന്‍റെയും, സത്യത്തിന്‍റെയും, സമൃദ്ധി അവര്‍ക്കു വെളിപ്പെടുത്തുകയും ചെയ്യും.” (യിരെമ്യാവു 33:6)

“നാം പാപം സംബന്ധിച്ചും മരിച്ചും നീതിക്കു ജീവിക്കേണ്ടതിന്നു അവന്‍ (യേശു) തന്‍റെ ശരീരത്തില്‍ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേല്‍ കയറി, അവന്‍റെ അടിപ്പിണരാല്‍ നിങ്ങള്‍ക്കു സൌഖ്യം വന്നിരിക്കുന്നു (1 പത്രോസ് 2:24)
എങ്ങനെ രോഗസൌഖ്യം പ്രാപിക്കുവാന്‍ സാധിക്കും

“മകനേ, എന്‍റെ വചനങ്ങള്‍ക്കു ശ്രദ്ധ തരിക; എന്‍റെ മൊഴികള്‍ക്കു നിന്‍റെ ചെവി ചായിക്ക. അവ നിന്‍റെ ദൃഷ്ടിയില്‍ നിന്നു മാറിപ്പോകരുതു; നിന്‍റെ ഹൃദയത്തിന്‍റെ നടുവില്‍ അവയെ സൂക്ഷിച്ചുവെയ്ക്കുക. അവയെ കിട്ടുന്നവര്‍ക്കു അവ ജീവനും അവരുടെ സര്‍വ്വ ദേഹത്തിനും സൌഖ്യവും ആകുന്നു.” (സദൃശ്യവാക്യങ്ങള്‍ 4:2022)

രോഗസൌഖ്യം പ്രാപിക്കുവാനുള്ള മാനദണ്ഡത്തെക്കുറിച്ച് ബൈബിളില്‍ കൊടുത്തിരിക്കുന്ന ഒരു ഭാഗമാണ് മുകളില്‍ വിവരിച്ചിരിക്കുന്ന വേദഭാഗം. ഇവിടെ ദൈവത്തിന്‍റെ വചനം ഔഷധമായി വെളിപ്പെടുന്നു. മുകളിലത്തെ വാക്യത്തില്‍ നാല് നിര്‍ദ്ദേശങ്ങള്‍ കൊടുത്തിരിക്കുന്നു. അവ

  1. എന്‍റെ വചനങ്ങള്‍ക്ക് ശ്രദ്ധ തരിക.
  2. എന്‍റെ മൊഴികള്‍ക്ക് ചെവിചായിക്ക.
  3. അവ നിന്‍റെ ദൃഷ്ടിയില്‍ നിന്ന് മാറിപ്പോകരുത്.
  4. നിന്‍റെ ഹൃദയത്തിന്‍റെ നടുവില്‍ അവയെ സൂക്ഷിച്ചു വെയ്ക്കുക. ഈ നാല് നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയാണെങ്കില്‍ മാത്രമേ ദൈവിക രോഗസൌഖ്യം അനുഭവിക്കാന്‍ കഴിയുകയുള്ളൂ. ദൈവവചനം സകലരോഗത്തിനും ഔഷധമാണ്. നാം അതു ഉപയോഗിച്ചാല്‍ നമ്മുടെ സകല രോഗത്തെയും സൌഖ്യമാക്കുവാനുള്ള ശക്തി അതിനുണ്ട്. ഇത് എങ്ങനെ ജീവിതത്തില്‍ പ്രായോഗികമാക്കണമെന്ന് ചുവടെ വിവരിക്കുന്നു.
  5. എന്‍റെ വചനങ്ങള്‍ക്ക് ചെവി തരിക

ദൈവത്തിന്‍റെ ഔഷധക്കുപ്പിയിലെ നാലു നിര്‍ദ്ദേശങ്ങളില്‍ ഒന്നാമത്തെ നിര്‍ദ്ദേശമാണ് ‘എന്‍റെ വചനങ്ങള്‍ക്കു ശ്രദ്ധ തരിക’ എന്നത്. ദൈവം നമ്മോട് സംസാരിക്കുമ്പോള്‍ നാം അതു മനസ്സിലാക്കണം മറ്റൊന്നിലേക്കും പതറിപ്പോകാതെ നമ്മുടെ ശ്രദ്ധയവനാവശ്യമാണ്. സര്‍വ്വശക്തനായ ദൈവം നമ്മോട് എന്തെങ്കിലും സംസാരിക്കാന്‍ താല്‍പ്പര്യപ്പെടുകയാണെങ്കില്‍ പൂര്‍ണ്ണവും ബഹുമാനപുരസരവുമായ ശ്രദ്ധ നല്‍കി ദൈവം പറയുന്നത് കേള്‍ക്കേണ്ടത് സാമാന്യ മര്യാദയാണ്. എന്നാല്‍ ഇന്നത്തെ അനേകരുടെയും നിലപാടതല്ല. റേഡിയോ, ടെലിവിഷന്‍ തുടങ്ങിയ മാധ്യമങ്ങളുടെ കൈകടത്തലുകള്‍ മൂലവും ആനുകാലിക സംസ്കാരത്തിലെ വിവിധ വിഷയങ്ങള്‍ക്കൊണ്ടും ഒരേസമയത്ത് രണ്ടുകാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് സ്വാഭാവികമായിത്തീര്‍ന്നിരിക്കുന്നു.

വേദപുസ്തകത്തിലുടനീളം ദൈവത്തില്‍ നിന്നും സൌഖ്യം പ്രാപിക്കുന്നതിനുള്ള പ്രധാന മര്‍മ്മം “കേള്‍ക്കുക” എന്നതാണ്. ലളിതമായി പറഞ്ഞാല്‍ കേള്‍ക്കുക എന്നതാണ് രോഗ സൌഖ്യത്തിന്‍റെ മര്‍മ്മം.

പഴയ നിയമത്തില്‍ രോഗ സൌഖ്യത്തോട് ബന്ധപ്പെടുത്തി നല്‍കിയിട്ടുള്ള വേദഭാഗത്തില്‍ കേള്‍ക്കുക എന്നതിന് പ്രാധാന്യം നല്‍കുന്നു. “നിന്‍റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ടു അവന്നു പ്രസാദമുള്ളതു ചെയ്കയും അവന്‍റെ കല്പനകളെ അനുസരിച്ചു അവന്‍റെ സകലവിധികളും പ്രമാണിക്കയും ചെയ്താല്‍ ഞാന്‍ മിസ്രയിമ്യര്‍ക്കു വരുത്തിയ വ്യാധികളില്‍ ഒന്നും നിനക്കു വരുത്തുകയില്ല; ഞാന്‍ നിന്നെ സൌഖ്യമാക്കുന്ന യഹോവ ആകുന്നു എന്നു അരുളി ചെയ്തു.” (പുറപ്പാട്-15:26)

അടിസ്ഥാനപരമായ ഒന്നാമത്തെ നിബന്ധന “നിന്‍റെ ദൈവമായ യഹോവയുടെ വാക്ക് നീ ശ്രദ്ധയോടെ കേട്ട്” എന്നതാകുന്നു. ശ്രദ്ധയോടെ കേള്‍ക്കുക എന്നുവെച്ചാല്‍ എന്താണ്? അതിന്‍റെ ഉത്തരം നമുക്ക് ഇടത്തും വലത്തും രണ്ട് ചെവികള്‍ ഉണ്ട്. ദൈവത്തെ ശ്രദ്ധയോടെ കേള്‍ക്കുക എന്നുവെച്ചാല്‍ രണ്ടു ചെവികൊണ്ടും ആഴമായി കേള്‍ക്കുന്നതാണ്. നമ്മുടെ വലതുചെവികൊണ്ടുമാത്രം ദൈവത്തെ ശ്രദ്ധിക്കുകയും ഇടത്തെ ചെവികൊണ്ട് മറ്റെന്തെങ്കിലും ശ്രദ്ധിക്കുകയും ചെയ്താല്‍ അതിന്‍റെ ഫലം ചിന്താക്കുഴപ്പമായിരിക്കും. ദൈവത്തില്‍ ഗാഢമായി ശ്രദ്ധ നല്‍കി അവന്‍ പറയുന്നതെന്തും പൂര്‍ണ്ണമായും കേള്‍ക്കുന്നതിന് ഇത് വളരെ പ്രാധാന്യം നല്‍കുന്നു. ദൈവത്തിന്‍റെ രോഗസൌഖ്യ വ്യവസ്ഥയിലെ പ്രഥമ നിര്‍ദ്ദേശവും ഇതു തന്നെയാണ്. നാം എങ്ങനെ കേള്‍ക്കുന്നു എന്നതും പ്രാധാന്യം ഉള്ള വിഷയമാണ് ഇത് രോഗസൌഖ്യത്തിനുള്ള മര്‍മ്മം കൂടിയാണ്. ദൈവം നല്‍കുന്ന രോഗസൌഖ്യം പ്രാപിച്ചെടുക്കുവാന്‍ വിശ്വാസം നമ്മെ ശക്തീകരിക്കുന്നു.
“വിശ്വാസം കേള്‍വിയാലും കേള്‍വി ക്രിസ്തുവിന്‍റെ വചനത്താലും വരുന്നു.” (റോമര്‍:10:17) ‘ശ്രദ്ധയോടെയുള്ള കേള്‍വി’ ഉല്പാദിപ്പിക്കുന്ന ദൈവത്തിന്‍റെ വചനംമൂലം ഒരുവനില്‍ വിശ്വാസം രൂപപ്പെടുന്നു. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ദൈവത്തിന്‍റെ വചനത്തെ നാം എങ്ങനെ സമീപിക്കുന്നു എന്നതിനനുസരിച്ചായിരിക്കും വിശ്വാസം രൂപപ്പെടുന്നത്. നാം പൂര്‍ണ്ണമായ ശ്രദ്ധയോടും ഏകാഗ്രതയോടും കൂടെയാണ് ദൈവവചനം കേള്‍ക്കുന്നതെങ്കില്‍ നമ്മുടെ രോഗസൌഖ്യത്തിനായുള്ള വിശ്വാസം നമ്മില്‍ ഉളവാകും.

അതുകൊണ്ട് നമ്മുടെ കേള്‍വിയെ അധികമായി ശക്തിപ്പെടുത്തേണ്ടതുണ്ട്. ആ കേള്‍വിയില്‍നിന്നാണ് വിശ്വാസം രൂപപ്പെടേണ്ടത്. കേള്‍വി പുറപ്പെടുവിക്കയും ആ കേള്‍വിയിലൂടെ വിശ്വാസം വളര്‍ത്തുന്നതുമായ ഒരു നിലപാടായിരിക്കണം ദൈവവചനത്തോട് നാം സ്വീകരിക്കേണ്ടത്.

  1. നിങ്ങളുടെ ചെവി ചായ്ക്ക

ചായ്ക്കുക എന്ന പദം അല്പം പഴയ പ്രയോഗമാണ് അതുകൊണ്ട് അത് എന്ത് അര്‍ത്ഥമാക്കുന്നു എന്നത് നാം വ്യക്തമായി മനസ്സിലാക്കേണ്ട ഒരു കാര്യമാണ്. ചായിക്കുക എന്ന പദത്തിന്‍റെ അര്‍ത്ഥം കുനിഞ്ഞ് താണുവരുക എന്നാണ്. അങ്ങനെ എങ്കില്‍ നമ്മുടെ ചെവി ചായ്ക്കുക എന്നുവച്ചാല്‍ നാം ചെവി താഴ്ത്തികൊണ്ടു വരിക എന്നാണര്‍ത്ഥം. എന്നാല്‍ മനുഷ്യ ശരീരത്തിന്‍റെ ഒരു പ്രത്യേകത ശരീരം താഴ്ത്തിക്കൊണ്ടുവരാതെ ചെവിമാത്രം താഴ്ത്തുവാന്‍ സാധ്യമല്ല എന്നതാണ്. നിങ്ങള്‍ ചെവി ചായ്ക്കുമ്പോള്‍ വാസ്തവത്തില്‍ ഭവ്യതയേയും പഠിക്കുവാനുള്ള ഒരുക്കത്തേയുമാണതു കാണിക്കുന്നത്.

നാം സ്വാഗതം ചെയ്യുന്നതുപോലെ മാത്രമാണ് ദൈവവചനം നമ്മില്‍ പ്രവര്‍ത്തിക്കുന്നത്. നാം അതിനെ സ്വീകരിച്ചില്ലെങ്കില്‍ അതിനു നമ്മില്‍ ഒരു നന്മയും വരുത്തുവാന്‍ കഴിയുകയില്ല.
ദൈവത്തിന്‍റെ വചനത്തിന് നിങ്ങളെ രക്ഷിക്കുവാന്‍ കഴിയും, നിങ്ങളെ അനുഗ്രഹിക്കുവാന്‍ കഴിയും-ഇവയെല്ലാം നിങ്ങള്‍ സൗമ്യതയോടെ അവയെ സ്വീകരിക്കുകയാണെങ്കില്‍ മാത്രം. ദൈവവചനത്തിലൂടെ രോഗസൌഖ്യം പ്രാപിക്കണമെങ്കില്‍ ഇതുവളരെ അനിവാര്യമായ ഘടകമാണ്. മുന്‍ധാരണകളും മുന്‍വിധികളും ഉപേക്ഷിക്കുക ദൈവസന്നിധിയില്‍ നമ്മെത്തന്നെ താഴ്ത്തുക. പൂര്‍ണ്ണമായ ശ്രദ്ധ ദൈവത്തില്‍ കേന്ദ്രീകരിക്കുക. ഇങ്ങനെ ആയാല്‍ അനുഗ്രഹസമൃദ്ധിയില്‍ നമുക്ക് ജീവിക്കുവാന്‍ സാധിക്കും.

  1. ദൃഷ്ടിയില്‍ നിന്ന് മാറിപ്പോകരുത്

രോഗസൌഖ്യം പ്രാപിക്കുക എന്നതിനുള്ള മൂന്നാമത്തെ നിര്‍ദ്ദേശം ദൃഷ്ടിയില്‍ നിന്നും മാറിപ്പോകരുത് എന്നതാണ് ഇത് അര്‍ത്ഥമാക്കുന്നത്, ദൈവത്തിന്‍റെ വചനത്തേയും ദൈവത്തിന്‍റെ മൊഴികളേയുമാണ്. “ശരീരത്തിന്‍റെ വിളക്ക് കണ്ണാകുന്നു, കണ്ണ് ചൊവ്വുള്ളതെങ്കില്‍ (ഏകദൃഷ്ടിയായിരിക്കുമ്പോള്‍ എന്ന് ഇംഗ്ലീഷ് പരിഭാഷ) ശരീരം മുഴുവനും പ്രകാശിതമായിരിക്കും; ദോഷമുള്ളതാകിലോ ശരീരവും ഇരുട്ടുള്ളത് തന്നേ”. (ലൂക്കോസ്-11:34)

നമ്മുടെ മുഴു ശരീരത്തെയും ബാധിക്കുന്ന ചിലതിനെപ്പറ്റിയാണ് യേശുക്രിസ്തു പറയുന്നത്. നമ്മുടെ കണ്ണുകളെ എപ്രകാരം ഉപയോഗിക്കുന്നു എന്നതാണ് യേശു ക്രിസ്തുവിന്‍റെ വിഷയം. “കണ്ണ് ഏകമായിരിക്കുമ്പോള്‍” എന്നു പറഞ്ഞാല്‍ നമ്മുടെ കണ്ണുകളില്‍ ഒരു ഏകപ്രതിഫലനത്തെ ഉളവാക്കേണ്ടിയിരിക്കുന്നു എന്നതാണ് പ്രഥമവും പ്രധാനവുമായിട്ടുള്ള വിഷയം. നമ്മുടെ രണ്ടു കണ്ണുകള്‍ കൊണ്ട് പ്രത്യേക ദിശയിലേക്ക് നോക്കുകയല്ല ചെയ്യുന്നത്. എന്നാല്‍ അവ രണ്ടും ഒരേ ഒരു പ്രതിഫലനം ലഭിക്കാന്‍ കേന്ദ്രീകരിക്കുകയാണ് ചെയ്യുന്നത്. അപ്പോള്‍ നമ്മുടെ ശരീരത്തില്‍ അതിന്‍റെ ഫലം മുഴുവന്‍ വെളിപ്പെടും.

വെളിച്ചം വരുമ്പോള്‍ ഇരുള്‍ മാറിപ്പോകുന്നു. രോഗാവസ്ഥ ഇരുളില്‍ നിന്നുള്ളതാണ്. ആരോഗ്യം വെളിച്ചത്തില്‍ നിന്നുള്ളതാണ്. മലാഖി-4:2-ല്‍ പറയുന്നു. “എന്‍റെ നാമത്തെ ഭയപ്പെടുന്ന നിങ്ങള്‍ക്കോ നീതി സൂര്യന്‍ തന്‍റെ ചിറകിന്‍ കീഴില്‍ രോഗോപശാന്തിയോടുകൂടെ ഉദിക്കും.”

നീതിസൂര്യന്‍ ഉദിക്കുമ്പോള്‍ ലഭിക്കുന്ന പ്രകാശത്തിന്‍റെ രണ്ട് ഉല്പന്നങ്ങളാണ് നീതീകരണവും, രോഗശാന്തിയും. അവ രണ്ടും പ്രകാശത്തിന്‍റെ പ്രവൃത്തികളാണ്. പാപവും രോഗവും ഇരുട്ടിന്‍റെ പ്രവൃത്തികളാണ്. യേശു ക്രിസ്തുവിലേക്ക് മാത്രം നോക്കി ദൈവവചനത്തില്‍ വിശ്വസിച്ച് രോഗസൌഖ്യത്തിനായി കാത്തിരിക്കുക.

  1. ഹൃദയത്തിന്‍റെ നടുവില്‍ സൂക്ഷിച്ചുവയ്ക്കുക.

നാലാമത്തെതും അന്തിമവുമായ നിര്‍ദ്ദേശമാണ് “നിന്‍റെ ഹൃദയത്തിന്‍റെ നടുവില്‍ അവയെ സൂക്ഷിച്ചു വയ്ക്കുക എന്നത്.” “സകല ജാഗ്രതയോടുംകൂടെ നിന്‍റെ ഹൃദയത്തെ കാത്തുകൊള്‍ക. ജീവന്‍റെ ഉത്ഭവം അതില്‍ നിന്നല്ലോ ആകുന്നത്”. (സദൃശ്യവാക്യം 4:23)

“ജീവന്‍റെ ഉത്ഭവം ഹൃദയത്തില്‍ നിന്നാകുന്നു.” എന്നത് എത്രയോ ഗഹനമായ വിഷയമാണ്. ജീവിതത്തിലെ എല്ലാകാര്യങ്ങളും നമ്മുടെ ഹൃദയത്തില്‍ നിന്നാണ് പുറപ്പെടുന്നത്. നമ്മുടെ ഹൃദയത്തില്‍ നേരായ കാര്യമാണ് ഉള്ളതെങ്കില്‍ നമ്മുടെ ജീവിതം നേരായ പാതയില്‍ പോകും. നമ്മുടെ ഹൃദയത്തില്‍ തെറ്റായ കാര്യങ്ങളാണ് ഉള്ളതെങ്കില്‍ നമ്മുടെ ജീവിതം നീങ്ങുന്നത് തെറ്റായ പാതയിലൂടെ ആയിരിക്കും. അതായത് നമ്മുടെ ജീവിതം മുഴുവനും നീങ്ങുന്നത് നമ്മുടെ ഹൃദയത്തിലെ ചിന്തകളെ അടിസ്ഥാനമാക്കിയായിരിക്കും. ദൈവം വാഗ്ദത്തം ചെയ്ത രോഗസൌഖ്യത്തിന്‍റെ വചനങ്ങള്‍ പ്രാവര്‍ത്തികമാകണമെങ്കില്‍ അവ നമ്മുടെ ഹൃദയത്തിന്‍റെ ഉള്ളിലേക്ക് ചെന്ന് പതിക്കേണ്ടിയിരിക്കുന്നു. മാത്രമല്ല നാം വചനത്തെ നമ്മുടെ ഹൃദയത്തില്‍ സൂക്ഷിക്കയും വേണം. നമ്മുടെ ഹൃദയത്തിന്‍റെ മുകള്‍പ്പരപ്പിലല്ല പിന്നെയോ ഹൃദയത്തിന്‍റെ മധ്യത്തില്‍ തന്നെ അതിനെ സൂക്ഷിക്കണം. നമ്മുടെ ജീവിതത്തിന്‍റെ കേന്ദ്രഭാഗത്തു തന്നെ അത് സൂക്ഷിക്കണം. എങ്കില്‍ നമ്മുടെ എല്ലാ ജീവിത പാതകളിലും അത് യാഥാര്‍ത്ഥ്യമായിത്തീരും.

ദൈവത്തിന്‍റെ വചനം ജീവനുള്ളതാണ്. ഇരുവായ്ത്തലയുള്ള വാളിനേക്കാള്‍ മൂര്‍ച്ചയുള്ളതാണ്. അത് നമ്മുടെ വ്യക്തിത്വത്തിന്‍റെ ഏറ്റവും ഉള്ളിലുള്ള പ്രാണന്‍റെയും ആത്മാവിന്‍റെയും ഉള്ളില്‍ വരെ തുളച്ചുചെല്ലുന്നതുമാണ്. നമുക്ക് തന്നെ പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ കഴിയാത്തതായി നമ്മിലുള്ളവയെയും ദൈവവചനത്തെയും നമുക്ക് വെളിപ്പെടുത്തിത്തരുന്നു. അത് സന്ധികളെയും മജ്ജകളെയും തമ്മില്‍ വേര്‍തിരിക്കുന്നു. അത് നമ്മിലെ ശാരീരികമായ തലത്തേയും സ്പര്‍ശിക്കുന്നു. അതെ! ദൈവവചനത്തിന് എത്തിച്ചേരുവാന്‍ കഴിയാത്ത ഒരു മേഖലയുമില്ല.

രോഗസൌഖ്യം പ്രാപിക്കാനാഗ്രഹിക്കുന്നവര്‍ ദൈവവചനത്തിന്‍റെ മുമ്പില്‍ തങ്ങള്‍ക്കുള്ള മുന്‍വിധികളുടേയും പരമ്പരാഗതമായ ധാരണകളുടെയും മതിലുകളെ തകര്‍ത്തുകളഞ്ഞ് ഏറ്റവും ആത്മാര്‍ത്ഥമായും പൂര്‍ണ്ണമനസ്സുള്ള ദൃഷ്ടിയോടും കൂടി ദൈവവചനത്തെ സ്വീകരിക്കണം. ദൈവം ആഗ്രഹിക്കുന്ന അളവില്‍ തന്നെ നാം അതിനെ കൈക്കൊള്ളണം. ദൈവസന്നിധിയില്‍ താഴ്മയോടും പൂര്‍ണ്ണമായ ശ്രദ്ധയോടുംകൂടി വേണം ദൈവവചനം ഏറ്റെടുക്കുവാന്‍. ഏറ്റെടുത്ത ദൈവവചനം ജീവന്‍ നല്‍കി ഒരുവനെ നിത്യമായ രക്ഷയിലേക്കും രോഗസൌഖ്യത്തിലേക്കും നടത്തുന്നു……

ജയോത്സവമായി വഴി നടത്തുന്ന ദൈവം- പാപത്തിന്മേലുള്ള ജയം

Jayolsavamayi Vazhi Nadathunna Daivam..
By
Sijo Jose
fellowshipofgodminstry@gmail.com

ജയോത്സവമായി വഴി നടത്തുന്ന ദൈവം

അദ്ധ്യായം – 2
പാപത്തിന്മേലുള്ള ജയം

“ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിനു കഴിയാത്തതിനെ (സാധിപ്പാന്‍) ദൈവം തന്‍റെ പുത്രനെ പാപജഡത്തിന്‍റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിനു ജഡത്തില്‍ ശിക്ഷ വിധിച്ചു. (റോമര്‍-8:3)

പ്രപഞ്ചത്തെ മുഴുവന്‍ അടക്കി വാഴുന്ന തിന്മയുടെ ശക്തിയാണ് പാപം. ദൃശ്യവും അദൃശ്യവുമായ സകലതും പാപത്തിന്‍റെ പിടിയിലാണ്. ദൈവവുമായുള്ള ബന്ധം നഷ്ടപ്പെട്ടതാണ് പാപത്തിന്‍റെ അടിസ്ഥാന കാരണം.

A. പാപത്തിന്‍റെ ഉത്ഭവം

ആദാമിന്‍റെയും, ഹവ്വായുടെയും വീഴ്ചക്ക് മുമ്പ് തന്നെ പാപം ഉണ്ടായിരുന്നു. (നോക്കുക-ഉല്പത്തി 3:1; യോഹന്നാന്‍ 8:44; 2 പത്രോസ് 2:4; 1 യോഹന്നാന്‍-3:8; യൂദാ-6) ഉല്പത്തി മൂന്നാം അദ്ധ്യായത്തില്‍ പരീക്ഷയും മനുഷ്യന്‍റെ വീഴ്ചയും വര്‍ണ്ണിക്കുന്നു. പ്രസ്തുത വിവരണത്തില്‍ നിന്നും താഴെപ്പറയുന്ന കാര്യങ്ങള്‍ ഗ്രഹിക്കാവുന്നതാണ്.

  1. ദൈവം പാപത്തിന് കാരണഭൂതനല്ല. സര്‍പ്പം പാപം ചെയ്യുവാന്‍ നിര്‍ദ്ദേശിക്കയും ഹവ്വ അംഗീകരിക്കുകയും ചെയ്തു. (യാക്കോബ്-1:13-15)
  2. നന്മ തിന്മകളെക്കുറിച്ചുള്ള അറിവിന്‍ വൃക്ഷഫലം തിന്നരുതെന്ന ദൈവകല്പനയുടെ നീതിയെക്കുറിച്ചുള്ള സംശയത്തോടുകൂടി പാപം ഹവ്വയില്‍ തലപൊക്കി.
  3. ദൈവകല്പനയുടെ നേര്‍ക്കുള്ള പ്രത്യക്ഷവും മനഃപൂര്‍വ്വവുമായ അനുസരണക്കേടായിരുന്നു ഈ സംശയത്തില്‍ നിന്നുണ്ടായ പാപകരമായ പ്രവൃത്തി.
  4. ആദാമിന്‍റെയും ഹവ്വയുടെയും പാപം നഗ്നതയുടെ ലജ്ജയെക്കുറിച്ചുള്ള പ്രത്യക്ഷബോധത്തിലേക്കും തല്‍ഫലമായി ദൈവത്തില്‍ നിന്നോടി ഒളിക്കുവാനുള്ള ശ്രമത്തിലേക്കും നയിച്ചു.
  5. പാപത്തെ തുടര്‍ന്ന് സര്‍പ്പവും, സ്ത്രീയും, പുരുഷനും ദൈവശാപത്തിനു വിധേയരായി. തോട്ടത്തില്‍ നിന്നും ദൈവ കൂട്ടായ്മയില്‍ നിന്നും അവര്‍ പുറത്തായി. മനുഷ്യവര്‍ഗ്ഗം മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടു.

B. ഏകന്‍റെ ലംഘനത്താല്‍

ദൈവം മനുഷ്യജാതിയെ മുഴുവനും ഉളവാക്കിയതു ഏകനില്‍ നിന്നാണ്. “ഭൂതലത്തില്‍ എങ്ങും കുടിയിരിപ്പാന്‍ അവന്‍ ഒരുത്തനില്‍ നിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിനു അതിരുകളും കാലങ്ങളും നിശ്ചയിച്ചു. (അപ്പൊ. പ്രവൃത്തികള്‍-17:26)
ഏകന്‍റെ ഭാഗദേയം മനുഷ്യവര്‍ഗ്ഗത്തിന്നു മുഴുവന്‍ ബാധകമായി. “അതുകൊണ്ടു ഏക മനുഷ്യനാല്‍ പാപവും പാപത്താല്‍ മരണവും ലോകത്തില്‍ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാല്‍ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.” (റോമര്‍ 5:12) ഏകന്‍റെ ലംഘനം മനുഷ്യവര്‍ഗ്ഗത്തിന്‍റെ ഭാവിചരിത്രം മുഴുവന്‍ ഘനിഭൂതമായി ഉള്‍ക്കൊള്ളുന്നു.

“ഏകന്‍റെ ലംഘനത്താല്‍ മരണം ആ ഏകന്‍ നിമിത്തം വാണു എങ്കില്‍ കൃപയുടെയും നീതിദാനത്തിന്‍റെയും സമൃദ്ധി ലഭിക്കുന്നവര്‍ യേശു ക്രിസ്തു എന്ന ഏകന്‍ നിമിത്തം ഏറ്റവും അധികമായി ജീവനില്‍ വാഴും.” (റോമര്‍-5:17)

“മനുഷ്യന്‍ മൂലം മരണം ഉണ്ടാകയാല്‍ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യന്‍ മൂലം ഉണ്ടായി. ആദാമില്‍ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവില്‍ എല്ലാവരും ജീവിപ്പിക്കപ്പെടും.” (1 കൊരിന്ത്യര്‍-15:21-22)

പാപത്തെ ആദാമിന്‍റെ ലംഘനം (റോമര്‍-5:14) ഏകന്‍റെ ലംഘനം (റോമര്‍-5:15), ഏകന്‍റെ പാപം (റോമര്‍-5:16), ഏകലംഘനം (റോമര്‍ 5:18) എന്നിങ്ങനെ പറയുന്നു. ‘എല്ലാവരും പാപം ചെയ്കയാല്‍’ എന്നതുകൊണ്ട് ആദാമില്‍ പാപത്തില്‍ എല്ലാവരുടെയും പാപം പരാമര്‍ശിക്കപ്പെടുന്നു. ആദാമിന്‍റെ എല്ലാവരും പാപികളായിത്തീര്‍ന്നു. പാപത്താല്‍ മരണവും ലോകത്തിലേക്ക് പ്രവേശിച്ചു.

C. പാപത്തിന്‍റെ വ്യാപ്തി

മനുഷ്യാത്മാവിന്‍റെ മണ്ഡലത്തിലാണ് പാപം ഉണ്ടായതെങ്കിലും അതിന്‍റെ അനന്തരഫലം ഭൗതിക പ്രപഞ്ചത്തെ മുഴുവന്‍ ബാധിച്ചു. സര്‍വ്വസൃഷ്ടിയും, പാപഫലമായ ശാപത്തിന്‍ കീഴിലായി. “സൃഷ്ടിദ്രവത്വത്തിന്‍റെ ദാസ്യത്തില്‍ നിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും എന്നുള്ള ആശയോടെ മായെക്കു കീഴ്പ്പെട്ടിരിക്കുന്നു.” (റോമര്‍ 8:20) മനുഷ്യന്‍റെ പാപം നിമിത്തം ഭൂമി ശപിക്കപ്പെട്ടു. (ഉല്പത്തി 3:18) സസ്യങ്ങളും (ഉല്പത്തി 3:17-18; യെശയ്യാ 55:13) മൃഗങ്ങളും (ഉല്പത്തി 9:1-3; യെശയ്യാ 11:6-9) മനുഷ്യരും (സങ്കീര്‍ത്തനം-8:4-5) ഉല്പത്തി 3:31; സദാപ്രസംഗി-7:20) ശാപത്തിനു വിധേയരായി. ആദാമിന്‍റെയും ഹവ്വായുടെയും വീഴ്ച അവരില്‍ നിന്നുണ്ടായ സന്തതികളെ എല്ലാം ബാധിച്ചു. അങ്ങനെ എല്ലാ മനുഷ്യരും പാപം ചെയ്തു. (റോമര്‍-3:10-31) ദൈവ മുമ്പില്‍ കുറ്റക്കാരും (റോമര്‍-3:19) അനുസരണക്കേടിന്‍റെ മക്കളും (എഫെസ്യര്‍-2:2), കോപത്തിന്‍റെ മക്കളും (എഫെസ്യര്‍ 2:3) ആയി ദൈവത്തില്‍ നിന്നകന്നു. (എഫെസ്യര്‍ 4:18), കപടവും വഞ്ചനയും നിറഞ്ഞു. (യിരെമ്യാവ്-17:19) ബലഹീനരും, അഭക്തരും ആയി (റോമര്‍-5:5), അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചു. (എഫെസ്യര്‍ 2:1) ആദാമിന്‍റെ വീഴ്ച ആദാമില്‍ ഒന്നായിരിക്കുന്ന മനുഷ്യവര്‍ഗ്ഗത്തെ മുഴുവന്‍ പിടിയിലമര്‍ത്തി.

D. പാപവാസന

പാപം ചെയ്യുവാനുള്ള വാസന മനുഷ്യന് സഹജമാണ്. “അവര്‍ വഷളന്മാരായി മ്ലേച്ഛത പ്രവര്‍ത്തിക്കുന്നു; നന്മചെയ്യുന്നവന്‍ ആരുമില്ല. ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാണ്മാന്‍ യഹോവ സ്വര്‍ഗ്ഗത്തില്‍ നിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു. എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീര്‍ന്നു; നന്മചെയ്യുന്നവനില്ല; ഒരുത്തന്‍ പോലുമില്ല.” (സങ്കീര്‍ത്തനം 14:1-3) സ്വേച്ഛയാ ചെയ്യുന്ന ഒരു ലംഘനം മാത്രമല്ല പാപം. പാപേച്ഛ ഓരോന്നും പ്രസ്തുത ഇച്ഛയെക്കാള്‍ രൂഡമൂലമായ ഒന്നില്‍ നിന്നു പുറപ്പെടുകയാണ്. പാപപൂര്‍ണ്ണമായ ഹൃദയത്തില്‍ നിന്നാണ് പാപപ്രവൃത്തികളുടെ ഉത്ഭവം (മര്‍ക്കോസ്-7:20-23 സദൃശ്യവാക്യം 4:23; 23:7) പാപവാസനയോടുകൂടെയാണ് എല്ലാവരും ഭൂമിയില്‍ ജനിക്കുന്നത്. അത് ആദാമിന്‍റെ പാപത്തില്‍ എല്ലാവര്‍ക്കുമുള്ള ഏകത്വം സ്പഷ്ടമാകുന്നു.

“ഇതാ, ഞാന്‍ അകൃത്യത്തില്‍ ഉരുവായി; പാപത്തില്‍ എന്‍റെ അമ്മ എന്നെ ഗര്‍ഭം ധരിച്ചു.”(സങ്കീര്‍ത്തനം-51:5) “ജഡത്താല്‍ ജനിച്ചത് ജഡം ആകുന്നു.” (യോഹന്നാന്‍ 3:6) പാപത്താല്‍ നിയന്ത്രിക്കപ്പെടുകയും ഭരിക്കപ്പെടുകയും ചെയ്യുന്ന മനുഷ്യപ്രകൃതിയെയാണ് പൗലോസ് അപ്പൊസ്തലന്‍ ജഡം എന്നു വിളിക്കുന്നത്. (റോമര്‍-8:5-7) ജഡത്തിന്‍റെ ചിന്ത ദൈവത്തോട് ശത്രുത്വം ആകുന്നു. (റോമര്‍-8:7) മനുഷ്യന്‍റെ വീഴ്ചയുടെ ഫലങ്ങളില്‍ നിന്നും മുക്തമായ ഒരു മണ്ഡലവും മനുഷ്യജീവിതത്തില്‍ ഇല്ല. തന്മൂലം ദൈവത്തിന്‍റെ സന്നിധിയിലും ന്യായപ്രമാണത്തിന്‍റെ മുമ്പിലും മനുഷ്യന്‍റെ നീതികരണത്തിനു സഹായകമായ ഒരു അടിസ്ഥാനവും അവന്‍റെ ജീവിതത്തില്‍ ചൂണ്ടിക്കാണിക്കാനില്ല.

പാപവാസനയെ ചൂണ്ടികാണിക്കുന്ന മറ്റു പ്രയോഗങ്ങളാണ് വഷളത്വം, ദുഷ്ടത, അരിഷ്ടത എന്നിവ. ദൈവത്തിന്‍റെ ദൃഷ്ടിയില്‍ എല്ലാ മനുഷ്യരും വഷളരും, മ്ലേച്ഛരും, (മ്ലാനമായ ഇച്ഛയോടു കൂടിയവര്‍). കൊള്ളരുതാത്തവരുമാണ്. ഈ അവസ്ഥയെ മനുഷ്യന്‍റെ നഷ്ടാവസ്ഥ എന്നു പറയുന്നു. നഷ്ടാവസ്ഥയെ സംബന്ധിക്കുന്ന നാല് കാര്യങ്ങള്‍ ഉണ്ട്.

  1. തിരുവെഴുത്ത് എല്ലാവറ്റയും പാപത്തിന്‍ കീഴടെച്ചുകളഞ്ഞു. (ഗലാത്യര്‍ 3:22) ഇത് ദൈവത്തിന്‍റെ പ്രവൃത്തിയാണ്. മനുഷ്യന്‍ വ്യക്തിപരമായി പാപം ചെയ്യുന്നു. (റോമര്‍ 3:23) പാപപ്രകൃതിയെ താലോലിക്കുന്നു. ഇപ്രകാരമുള്ള മനുഷ്യനെ പാപാവസ്ഥയില്‍ അടച്ചിട്ടിരിക്കയാണ്. (റോമര്‍ 3:9; 11:32) മനുഷ്യനോട് കരുണകാണിക്കേണ്ടതിനും തന്‍റെ കൃപാമഹത്വം പ്രദര്‍ശിപ്പിക്കുന്നതിനും വേണ്ടി ആയിരുന്നു എല്ലാറ്റിനേയും പാപത്തിന്‍റെ കീഴടെച്ചുകളഞ്ഞത്.
  2. മനുഷ്യന്‍ ആത്മീയമായി മരിച്ചു. (എഫെസ്യര്‍-2:1) മനുഷ്യന്‍റെ അനുസരണക്കേടിന്‍റെ ശിക്ഷ ആത്മീയ മരണമാണ്. ആത്മീയമരണത്തിന്‍റെ അനന്തരഫലമാണ് ശാരീരിക മരണം. പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെസ്കേല്‍-18:4) പാപത്തിന്‍റെ ശമ്പളം മരണമാണ് (റോമര്‍-6:23)
  3. മനുഷ്യന്‍ ശിക്ഷാവിധിക്ക് വിധേയനായി. (യോഹന്നാന്‍-3:18) ശിക്ഷാവിധിയിന്‍ കീഴിലായ മനുഷ്യന്‍ ദൈവ ക്രോധത്തിനും ശാപത്തിനും പാത്രമായി. (റോമര്‍ 1:18; ഗലാത്യര്‍ 3:13)
  4. പ്രാകൃത മനുഷ്യന്‍ സാത്താന്‍റെ അധീനതയിലാണ്. ഈ ലോകത്തിന്‍റെ ദൈവമാണ് സാത്താന്‍ (2 കൊരിന്ത്യര്‍ 4:4; 1 യോഹന്നാന്‍ 5:19) മനുഷ്യന്‍റെ അരിഷ്ടാവസ്ഥ ദാരുണം തന്നെ. ഏകന്‍റെ ലംഘനം മൂലം മനുഷ്യന്‍ പാപത്തിന്‍ കീഴടെക്കപ്പെട്ടു. ആത്മീയമായി മരിച്ചു. ശിക്ഷക്ക് വിധേയനായി. സാത്താന്‍റെ അധീനതയിലായി.

E. പാപ പ്രവൃത്തികള്‍

അപ്പൊസ്തലനായ പൌലൊസ് പാപപ്രവൃത്തികളെ ജഡത്തിന്‍റെ പ്രവൃത്തികളെന്നു വിളിക്കുന്നു. മനുഷ്യന്‍റെ ഇച്ഛാശക്തികളെ ഭരിക്കുന്ന രണ്ടു ശക്തികളാണു ആത്മാവും ജഡവും. ജഡം പാപത്തിനു അധിഷ്ഠാനമാണ്. എന്നില്‍ വസിക്കുന്ന പാപം (റോമ:7:20) എന്ന പ്രയോഗം ശ്രദ്ധേയമാണ്. പ്രാകൃതമായ ചോദനകളെയും അഭിലാഷങ്ങളെയും ഇളക്കി വിടുന്നത് ജഡമാണ്. ആവര്‍ത്തനം 18:10; മര്‍ക്കൊസ് 7:21-23; റോമര്‍ 1:2932; 1 കൊരിന്ത്യര്‍:6:9;10; ഗലാത്യര്‍ 5:19,21; എഫെസ്യര്‍ 5:3-5; 2 തിമൊത്തി 3:1-5; വെളിപാട് 21:8 എന്നീ ഭാഗങ്ങളില്‍ പാപപ്രവൃത്തികളുടെ ഒരു നീണ്ട പട്ടിക കാണാം. അവ താഴെ കൊടുക്കുന്നു. അഗ്നിപ്രവേശം ചെയ്യിക്കല്‍, അജിതേന്ദ്രിയത്വം, അഞ്ജനം നോക്കല്‍, അത്യഗ്രഹം, അനീതി, അനുസരണമില്ലായ്മ, അവിശ്വാസം, അശുദ്ധി, അസൂയ, അഹങ്കാരം, ആത്മപ്രശംസ (അഹംഭാവം), ആഭിചാരം, ഇണക്കമില്ലായ്മ, ഏഷണി, കനിവില്ലായ്മ, കപടം, കളിവാക്കു (പരിഹാസം), കള്ളം, കുരള, കൊലപാതകം, ക്രൂരത, ക്രോധം, ക്ഷുദ്രപ്രയോഗം, ഗര്‍വ്വം (അഹങ്കാരം) ചതി, ചീത്തത്തരം (അശ്ലീലസംസാരം), ജാരശങ്ക, ധാര്‍ഷ്ട്യം, ദുര്‍ന്നടപ്പ് (അസന്മാര്‍ഗ്ഗികത), ദുരാലോചന, ദുര്‍ബുദ്ധി, ദുശ്ചിന്ത, ദുശ്ശീലം, ദുഷ്ടത, ദുഷ്ക്കര്‍മ്മം (ഭോഗാസക്തി) ദുഷ്ക്കാമം, ഭൂഷണം, ദൈവദ്വേഷം ദ്രവ്യാഗ്രഹ്യം, ദ്രോഹം, ദ്വന്ദപക്ഷം, നന്ദികേട്, നിഗളം, നിയമലംഘനം, നിഷ്ഠുരത, പക, പരദൂഷണം, പരസംഗം, പിടിച്ചുപറി, പിണക്കം, പുതുദോഷം സങ്കല്പിക്കല്‍, പൊട്ടച്ചൊല്‍ (വ്യര്‍ത്ഥഭാഷണം), പ്രശ്നം നോക്കല്‍, ബുദ്ധിഹീനത, ഭിന്നത, ഭീരുത, ഭോഗപ്രിയം, മദ്യപാനം, മന്ത്രവാദം, മുഹൂര്‍ത്തം നോക്കല്‍, മൂഢത, മോഷണം, ലക്ഷണം പറയല്‍, വഞ്ചന, വമ്പുപറയല്‍, വാത്സല്യമില്ലായ്മ, വാവിഷ്ഠാണം, വിഗ്രഹാരാധന, വിടക്കുകണ്ണ്, വെറിക്കൂത്തു, വെളിച്ചപ്പാട്, വ്യഭിചാരം, ശാഠ്യം, സല്‍ഗുണദോഷം (നന്മയെ വെറുക്കുക), സ്വയം ഭോഗം, സ്വവര്‍ഗ്ഗസംഭോഗം, സ്വാര്‍ത്ഥതല്‍പരത.

F. പാപത്തില്‍ നിന്നുള്ള വിടുതല്‍

കാല സമ്പൂര്‍ണ്ണതയില്‍ സ്നേഹവാനായ ദൈവം തന്‍റെ ഏകജാതനായ പുത്രനെ ഒരു കന്യകയില്‍ നിന്നും ജനിപ്പിച്ചു. “അവന്‍ തന്‍റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു രക്ഷിപ്പാനിരിപ്പകൊണ്ടു. നീ അവന്നു യേശു എന്നു പേര്‍ ഇടേണം എന്നു പറഞ്ഞു.” (മത്തായി-1:21)

“പിറ്റേന്നാള്‍ യേശു തന്‍റെ അടുക്കല്‍ വരുന്നതു അവന്‍ കണ്ടിട്ടു ഇതാ, ലോകത്തിന്‍റെ പാപം ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട് (യോഹന്നാന്‍ 1:29)

യേശു ക്രിസ്തു മുപ്പത്തിമൂന്നരവര്‍ഷക്കാലം ഈ ലോകത്തില്‍ ജീവിച്ചു ശുശ്രൂഷ ചെയ്തു. താന്‍ മാനവകുലത്തിന്‍റെ പാപത്തിന്‍റെ പരിഹാരത്തിനായി കാല്‍വരിക്രൂശില്‍ യാഗമായി. ക്രൂശില്‍ ചൊരിഞ്ഞ രക്തത്താല്‍ പാപത്തിനു അടിമകളായിരുന്ന നമ്മെ വിലയ്ക്കുവാങ്ങി. യേശുവിന്‍റെ രക്തം അമൂല്യമാണ്. അത് പാപം പോക്കി നമ്മെ ശുദ്ധീകരിപ്പാന്‍ മതിയായതാണ്. അത് വിശുദ്ധവും നിര്‍മ്മലവുമാണ്. കാരണം യേശുവില്‍ പാപം ഇല്ലായിരുന്നു. (1 യോഹന്നാന്‍-3:5) യേശു പാപം അറിഞ്ഞിരുന്നില്ല (2 കൊരിന്ത്യര്‍-5:21) യേശു പാപം ചെയ്തിട്ടില്ല. (1 പത്രോസ് 2:22) യേശുവിന്‍റെ രക്തത്തിന്നു സമമായൊരു രക്തം ഭൂമിയില്‍ മറ്റാര്‍ക്കും ഇല്ല. കാരണം അവന്‍ ജനിച്ചത് ജഢത്തില്‍ നിന്നല്ല. പുരുഷന്‍റെ ഇഷ്ടത്താലുമല്ല. മറിച്ച ് ദൈവാത്മാവിനാല്‍ അത്രേ (യോഹന്നാന്‍ 1:13) യേശു പരിശുദ്ധാത്മാവിനാല്‍ ജനിച്ചവനാകയാല്‍ അവന്‍റെ രക്തം പരിശുദ്ധ രക്തമാണ്. ആ രക്തത്തിന് നിത്യശക്തി ഉണ്ട്.

യേശു, നമ്മുടെ പാപത്തിന്‍റെ ശിക്ഷ തന്‍റെ സ്വന്തം ശരീരത്തില്‍ അനുഭവിച്ചു. പാപം ഇല്ലാത്തവന്‍, പരിശുദ്ധന്‍. നമുക്ക് വേണ്ടി പാപമായി. നമ്മെ പാപത്തില്‍ നിന്നും വീണ്ടെടുക്കുവാന്‍ അവന്‍ കാല്‍വരിക്രൂശില്‍ യാഗമായി. അങ്ങനെ നിത്യമായ മാര്‍ഗ്ഗം കാല്‍വരിയില്‍ തുറക്കപ്പെട്ടു. യേശു ക്രിസ്തുവില്‍ക്കൂടി സ്വര്‍ഗ്ഗരാജ്യപ്രവേശനം നമുക്കു സാധിച്ചു. യേശു പറഞ്ഞു: “ഞാന്‍ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്‍റെ അടുക്കല്‍ എത്തുന്നില്ല.” (യോഹന്നാന്‍-14:6)

സ്വര്‍ഗ്ഗരാജ്യത്തിലേയ്ക്കുള്ള ഏകവഴി യേശു ക്രിസ്തുവില്‍ കൂടി മാത്രമാണ്. യേശുവില്‍ വിശ്വസിച്ച് പാപങ്ങള്‍ ഏറ്റുപറഞ്ഞ് ഉപേക്ഷിച്ച് യേശുവിന്‍റെ രക്തത്താല്‍ കഴുകപ്പെടുമ്പോള്‍ പാപമോചനം ഒരുവനില്‍ ലഭിക്കുന്നു.

പാപസ്വഭാവം നമ്മില്‍ വാഴുന്ന കാലത്തോളം നമുക്ക് ദൈവ ഇഷ്ടം അനുസരിക്കുവാന്‍ സാധ്യമല്ല. അതിന്നായി പാപത്തില്‍ നിന്നു സ്വാതന്ത്ര്യം പ്രാപിക്കണം. അതിന്നായി വിശ്വാസസ്നാനം സ്വീകരിക്കണം. വിശ്വാസസ്നാനം എന്നത് ദൈവകല്പനയാണ്. (മത്തായി-28:19; മര്‍ക്കൊസ്-16:16; അപ്പൊ.പ്രവൃത്തി 2:38) എന്താണ് വിശ്വാസസ്നാനം? ഒരു വ്യക്തി യേശുവിനെ കര്‍ത്താവും രക്ഷിതാവുമായി സ്വീകരിച്ച് മാനസാന്തരപ്പെട്ട് യേശുവിന്‍റെ രക്തത്താല്‍ കഴുകല്‍ പ്രാപിച്ചശേഷം യേശുവിനോട് ചേരുവാന്‍ ഉള്ള മാര്‍ഗ്ഗമാണ് വിശ്വാസസ്നാനം. സ്നാനത്താല്‍ ക്രിസ്തുവിന്‍റെ മരണ അടക്ക പുനരുത്ഥാനത്തോട് ഒരു വ്യക്തി ഏകീഭവിക്കുന്നു. പാപത്തിന്നു അടിമപ്പെടാതെവണ്ണം പാപശരീരത്തിന് നീക്കം വരേണ്ടതിന്നു നമ്മുടെ പഴയ മനുഷ്യന്‍ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെടുന്നു. അങ്ങനെ മരിച്ചവന്‍ പാപത്തില്‍ നിന്നു മോചനം പ്രാപിച്ചിരിക്കുന്നു. നാം സ്നാനത്താല്‍ ക്രിസ്തുവിനോടുകൂടെ മരിച്ചു എങ്കില്‍ അവനോടുകൂടെ ജീവിക്കും. (റോമര്‍-6:2-18) വിശ്വാസസ്നാനത്താല്‍ ഒരുവന്‍റെ പാപസ്വഭാവത്തിന് മാറ്റം വരുന്നു. നമ്മുടെ എല്ലാ അവയവങ്ങളും വിശുദ്ധമായിരിക്കണം. കാല്‍വരിയില്‍ യേശു തകര്‍ക്കപ്പെട്ടത് നാം പാപത്തിന്മേല്‍ പൂര്‍ണ്ണജയം പ്രാപിക്കേണ്ടതിനാകുന്നു. കാല്‍വരിയിലൂടെ ദൈവം നമുക്കു പാപത്തിന്മേല്‍ നല്‍കിയിരിക്കുന്ന പൂര്‍ണ്ണ ജയം വിശ്വാസത്താല്‍ അവകാശമാക്കണം. നമ്മുടെ ചിന്താമണ്ഡലങ്ങളിലും സമ്പൂര്‍ണ്ണവിശുദ്ധി ഉണ്ടായിരിക്കണം. യേശുക്രിസ്തുവില്‍ക്കൂടി പാപത്തിന്മേല്‍ പൂര്‍ണ്ണജയം പ്രാപിക്കുവാന്‍ സാധ്യമാണ്…………………………

ജയോത്സവമായി വഴി നടത്തുന്ന ദൈവം

Jayolsavamayi Vazhi Nadathunna Daivam..
By
Sijo Jose
fellowshipofgodminstry@gmail.com

ജയോത്സവമായി വഴി നടത്തുന്ന ദൈവം

“ക്രിസ്തുവില്‍ ഞങ്ങളെ എപ്പോഴും ജയോത്സവമായി നടത്തുകയും എല്ലാടത്തും ഞങ്ങളെക്കൊണ്ടു തന്‍റെ പരിജ്ഞാനത്തിന്‍റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിനു സ്തോത്രം.” (2 കൊരിന്ത്യര്‍ 2:14)

ദൈവം ജയത്തിന്‍റെ ദൈവമാണ്. ദൈവം തന്‍റെ സൃഷ്ടിയായ മനുഷ്യനില്‍ നിന്നു ആഗ്രഹിക്കുന്ന ഒന്നാണ് ജയം എന്നുള്ളത്. നാം ജയം പ്രാപിക്കുന്നവരായിത്തീരുവാന്‍ യേശുക്രിസ്തു കാല്‍വരിക്രൂശില്‍ മരിച്ചു, അടക്കപ്പെട്ടു. മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേറ്റ് സ്വര്‍ഗ്ഗത്തിലേക്ക് കരേറിപ്പോയി. ഇന്നും നമുക്കായി ജീവിക്കുന്നു. എന്നാല്‍ നാം ലോകത്തിലേക്ക് നോക്കുമ്പോള്‍ ജീവിതത്തിന്‍റെ വിവിധ മേഖലകളില്‍ മനുഷ്യന്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. അത്യാധുനിക ശാസ്ത്രയുഗത്തില്‍ തങ്ങള്‍ ഭൗതികമായ മേഖലകളില്‍ വിജയിക്കുന്നു എന്ന് അഭിമാനിക്കുന്ന മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ പരാജിതനാണ്. ഭൗതികമായ വിഷയങ്ങള്‍ അവന് നിത്യമായ സമാധാനമോ, സന്തോഷമോ നല്‍കുന്നില്ല. മറിച്ച് നിരാശയും, അസന്തുഷ്ടിയും, അസമാധാനവും, നിര്‍വ്വികാരതയും, വിരസതയും അരാജകത്വവുമാണ് സമ്മാനിക്കുന്നത്. മനുഷ്യന്‍ ഒന്നിലും തൃപ്തനല്ല.
ഇന്നത്തെ സമൂഹത്തിലേക്ക് നാം ഒന്ന് കണ്ണോടിച്ചാല്‍ നമുക്ക് ചുറ്റും കാണുവാന്‍ കഴിയുന്നത്. കുടുംബബന്ധങ്ങളിലെ തകര്‍ച്ച, മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിലെ തകര്‍ച്ച, ഗുരുശിഷ്യബന്ധത്തിലെ തകര്‍ച്ച, സാന്മാര്‍ഗ്ഗികജീവിതത്തിലെ തകര്‍ച്ച, വ്യക്തിബന്ധങ്ങള്‍ തമ്മിലുള്ള തകര്‍ച്ച തുടങ്ങി എങ്ങും എവിടെയും തകര്‍ച്ചതന്നെ. ആധുനിക ശാസ്ത്രയുഗത്തില്‍ ജീവിക്കുന്നു എന്ന് അഭിമാനിക്കുന്ന മനുഷ്യന്‍ ജീവിതത്തില്‍ തകര്‍ച്ച അനുഭവിക്കുന്നതിന്‍റെ കാരണം വിദ്യാഭ്യാസത്തിന്‍റെ അഭാവമോ, സമ്പത്തൊ, മാന്യതയൊ, പേരോ, പ്രശസ്തിയോ, ജോലിയോ ഇല്ലാത്തതുകൊണ്ടല്ല. മറിച്ച് മനുഷ്യന്‍റെ ജീവിതത്തില്‍ “ഏക സത്യദൈവത്തിന്” സ്ഥാനം ഇല്ലാത്തതുകൊണ്ട് മാത്രമാണ്.

ഇതു വായിക്കുന്ന പ്രിയ വ്യക്തി ജീവിതമേ നീ ആരുതന്നെ ആയിരുന്നാലും നിന്‍റെ ജീവിതത്തില്‍ യേശുവിന് സ്ഥാനമില്ലെങ്കില്‍ നിന്‍റെ ജീവിതം അപകടത്തിലാണ്. നാശകാരിയായ സാത്താന്‍റെ കയ്യിലാണ്. അതിനാല്‍ യേശുവിന്‍റെ പാദത്തിങ്കലേക്ക് കടന്നു വരിക. യേശുവിനെ മാത്രം കര്‍ത്താവും രക്ഷിതാവുമായി സ്വീകരിക്കുക. അവനായി ജീവിതത്തെ സമര്‍പ്പിക്കുക. നിന്‍റെ പാപജീവിതത്തെ ഉപേക്ഷിക്കുക. നിന്‍റെ ജീവിതത്തില്‍ യേശുവിനെ സ്വീകരിക്കുമ്പോള്‍ നിന്‍റെ ജീവിതം അനുഗ്രഹമായിത്തീരും. പരാജയം മാറി വിജയം കൈവരും. നിന്നെ അനുഗ്രഹിച്ച് വിജയം നല്‍കുവാനാണ് യേശു കാല്‍വരിയില്‍ മരിച്ചത്. ഈ പുസ്തകത്തിലൂടെ നിങ്ങള്‍ക്ക് യേശുവുമായുള്ള ബന്ധത്തിന് തുടക്കം കുറിക്കുവാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ദൈവകരങ്ങളിലേക്ക് സാദരം സമര്‍പ്പിച്ചുകൊള്ളുന്നു.

ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

അദ്ധ്യായം – 1
കാല്‍വരിയിലെ യാഗം

ദൈവ സൃഷ്ടിയായ മനുഷ്യന്‍ (ആദാം) ദൈവ കല്പന ലംഘിച്ച് പാപത്തില്‍ വീണു പോയപ്പോള്‍ ദൈവം അവരെ കൈവിട്ടുകളയാതെ ഒരു രക്ഷാമാര്‍ഗ്ഗം ഒരുക്കി. അന്ന് ദൈവം മനുഷ്യനോട് പറഞ്ഞത് “സ്ത്രീയുടെ സന്തതി” സര്‍പ്പത്തിന്‍റെ തലയെ തകര്‍ക്കും. (ഉല്പത്തി-3:15) കാലസമ്പൂര്‍ണ്ണത വന്നപ്പോള്‍ (ഗലാത്യര്‍ 4:4) ഒരു കന്യകയില്‍ യേശു ലോകത്തില്‍ ജനിച്ചു. അങ്ങനെ അന്ന് ദൈവം വാഗ്ദത്തം ചെയ്തത് യേശുവില്‍ക്കൂടി നിവൃത്തിയാക്കി. യേശു ലോകത്തിലേക്ക് വന്നത് പാപത്താല്‍ ദൈവസന്നിധിയില്‍ നിന്നും വീണുപോയ മാനവകുലത്തെ വീണ്ടെടുക്കാന്‍ വേണ്ടിയാണ്. അതിനായി “രക്തം ചൊരിഞ്ഞിട്ടല്ലാതെ ഒരു വിമോചനമില്ല” (എബ്രായര്‍-9:22) എന്നുള്ള തിരുവെഴുത്ത് നിറവേറാന്‍ യേശു കാല്‍വരിയില്‍ യാഗമായി.

ദൈവം ആദിമമനുഷ്യനായ ആദാമിനെ പൂര്‍ണ്ണതയുള്ളവനായി സൃഷ്ടിച്ചിരുന്നു. അവനെ അധികാരത്തോടുകൂടി ഏദേന്‍ തോട്ടത്തിലാക്കി. തോട്ടത്തില്‍ വേലചെയ്യുകയും തോട്ടം കാക്കുകയുമായിരുന്നു ആദാമിന്‍റെ ജോലി (ഉല്പത്തി-2:15,16) ലോകത്തിന്മേലുള്ള അധികാരം മനുഷ്യന് നല്‍കപ്പെട്ടിരുന്നു. എന്നാല്‍ സാത്താന്‍ തന്ത്രപൂര്‍വ്വം ദൈവകല്പനയെ ലംഘിപ്പിച്ച് അധികാരം മനുഷ്യനില്‍ നിന്നും പിടിച്ചെടുത്തു. ഏദേന്‍ തോട്ടത്തില്‍ വച്ച് സകലത്തിനേയും പിടിച്ചെടുത്ത സാത്താനെ കാല്‍വരിക്രൂശില്‍ വച്ച് തകര്‍ത്ത് അവന്‍റെ മേല്‍ പരസ്യമായി ജയോത്സവം കൊണ്ടാടി അധികാരത്തിന്‍റെ താക്കോല്‍ പിടിച്ചെടുത്തു. ഇതേക്കുറിച്ച് ബൈബിള്‍ പറയുന്നു. “ഞാന്‍ മരിച്ചവനായിരുന്നു; എന്നാല്‍ ഇതാ, എന്നത്തേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്‍റെയും പാതാളത്തിന്‍റെയും താക്കോല്‍ എന്‍റെ കൈവശമുണ്ട്.” (വെളിപാട്-1:18)

കാല്‍വരി ക്രൂശില്‍വച്ച് യേശു എട്ടുതലങ്ങളില്‍ ന്യായവിധികളെ നടത്തി. അവ:

  1. പാപം
  2. രോഗം
  3. ശാപം
  4. ഭയം
  5. ലോകം
  6. മരണം
  7. പാതാളം
  8. സാത്താന്‍

കാല്‍വരിക്രൂശില്‍ വച്ച് മുകളില്‍ വിവരിച്ചിരിക്കുന്ന സകല മേഖലകളെയും യേശു ന്യായം വിധിച്ചു. സകലത്തേയും ജയിച്ചവന്‍ യേശുക്രിസ്തു മാത്രം. ഒരു വ്യക്തിയുടെ അനുഗ്രഹത്തിന് നിദാനമായിരിക്കുന്നത് കാല്‍വരിക്രൂശില്‍ യേശു സാധിപ്പിച്ച ജയമാണ്. കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിച്ച് അവനെ സ്വീകരിക്കുന്ന ഒരു വ്യക്തിക്ക് സകലത്തിലും ജയംപ്രാപിച്ച് സ്വര്‍ഗ്ഗരാജ്യത്തിന് അവകാശിയായിത്തീരാവുന്നതാണ്…………………..
…………………………………………