PREACH GOSPEL & SALVATION FOR THE LOST

Month: March 2025

“ഞാൻ അധരങ്ങളുടെ ഫലം സ്യഷ്ടിക്കും” യെശയ്യാവു 57:19

നാം പറയുന്ന വാക്കുകൾക്കു ന്യായവിധിയുണ്ടു. വാക്കുകളുടെ
ഫലം തരുന്നവൻ ദൈവമാണു. ഹ്യദയം നിറഞ്ഞു
കവിയുന്നതാണു അധരങ്ങൾ സംസാരിക്കുക എന്നു യേശു പറഞ്ഞു. അധരങ്ങൾ കൊണ്ടു
ശാപം പറഞ്ഞുകൊണ്ടിരിക്കുന്ന
ഒത്തിരിപേരുണ്ടു. അധരങ്ങൾ കൊണ്ടു നിരാശാജനകമായ വാക്കുകൾ പറയുന്നവരും ധാരാളം. നാം ഭയപ്പെടുന്നതു വന്നു ഭവിക്കുമെന്നു വചനം പറയുന്നു. അധരം കൊണ്ടു വിശ്വാസം ഏറ്റുപറഞ്ഞു അത്ഭുതങ്ങൾ ദർശിക്കുന്നവരായി നാം മാറണം.അധരങ്ങൾ കൊണ്ടു പ്രത്യാശാവാക്കുകൾ പറഞ്ഞാൽ
അതു തന്നെ നാം അനുഭവിക്കും.

“മരണവും ജീവനും നാവിന്റെ
അധികാരത്തിൽ ഇരിക്കുന്നു.
അതിൽ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലം അനുഭവിക്കും”
സദ്യശവാക്യങ്ങൾ 18:21

നാവു ജീവിതത്തെ മുഴുവനായി നിയന്ത്രിക്കുന്ന അവയവമാണെന്നും കുതിരയെ
കടിഞ്ഞാണിട്ടു നിയന്ത്രിക്കുന്ന പോലെ നാവിനെ
നിയന്ത്രിക്കേണ്ടത് ആണെന്നും നാവിന്റെ ദോഷവശങ്ങളെ
കുറിച്ചെല്ലാം യാക്കോബ് 3-ാം അദ്ധ്യായത്തിൽ
വിശദമായി പറയുന്നുണ്ടു.

“വാക്കു അടക്കിവെക്കുന്നവൻ
പരിജ്ഞാനമുള്ളവൻ. ശാന്തമാനസൻ ബുദ്ധിമാൻ തന്നേ. മിണ്ടാതിരുന്നാൽ ഭോഷനെപോലും ജ്ഞാനിയായും
അധരം അടെച്ചുകൊണ്ടാൽ വിവേകിയായും എണ്ണും”
സദ്യശവാക്യങ്ങൾ 17:27,28

നാം നാവുകൊണ്ടു അനുഗ്രഹങ്ങൾ
പറയുന്നവരായി മാറണം. ശാപവാക്കുകളെ ആരോടും പറയരുതു. വായുടെ ഫലത്താലാണു മനുഷ്യനു നന്മ
അനുഭവിക്കുന്നതു. കയ്പു പറഞ്ഞാൽ
ജീവിതത്തിൽ കയ്പായതു വന്നു
ഭവിക്കും.

തക്ക സമയത്തു നല്ല വാക്കുകൾ പറയുക.

“തക്കസമയത്തു പറഞ്ഞ വാക്കു വെള്ളിത്താലത്തിൽ പൊൻ നാരങ്ങ പോലെ” സദൃശ്യവാക്യം .25 :11

നമ്മുടെ ഭവനങ്ങളിൽ അടുക്കളയിലും മറ്റും കഷ്ടപ്പെടുന്നവർ അനേകരുണ്ടു. ആരും ശ്രദ്ധിക്കാതെ പോകുന്നു അവരുടെ വേതനമില്പാത്ത സേവനങ്ങൾ. ഒരു കറി നന്നായാൽ ഒന്നു പ്രശംസിക്കുവാൻ പോലും ആരും മുതിരാറില്ല. എന്നാൽ കറി ചീത്തയായാലോ ധാരാളം പഴി വാക്കുകൾ പറഞ്ഞു അവരെ വേദനിപ്പിക്കുകയും തളർത്തുകയും ചെയ്യുന്നവരും അനേകം പേരുണ്ടു. .ഏതു നല്ല കാര്യവും പ്രശംസ അർഹിക്കുന്നു. ജീവിത പങ്കാളികളോടു നല്ല വാക്കു പറഞ്ഞു അവരെ പ്രോത്സാഹിപ്പിക്കുന്നവർ കുറവാണു. ഇങ്ങനെയുള്ളവർ അവരുടെ ജീവിതപങ്കാളി മരിക്കുമ്പോൾ ധാരാളം ഗുണങ്ങൾ പ്രകീർത്തിച്ചു കരയുന്നതു കാണാം . മരണപ്പെട്ടു കിടക്കുമ്പോൾ അല്ല നല്ല വാക്കുകൾ ആവശ്യം. ഒരു നല്ല വാക്കു തക്കസമയത്തു ഉപയോഗിച്ചാൽ അതു മറ്റുള്ളവരെ ആനന്ദിപ്പിക്കും.

നാം എപ്പോഴും വിശ്വാസത്തിന്റെ വാക്കുകൾ ഉരിയാടണം.ശോധനകൾ അടിക്കടി
ആഞ്ഞടിച്ചപ്പോൾ ഇയ്യോബ് ദൈവത്തിൽ ആശ്രയിച്ചു ഇപ്രകാരം പറഞ്ഞു.

” എന്നെ ശോധന കഴിച്ചാൽ ഞാൻ പൊന്നുപോലെ പുറത്തുവരും” ഇയ്യോബ് 23:10

രക്തസ്രവമുള്ള സ്തീയുടെ അധരങ്ങളിൽ നിന്നും ഉതിർന്ന
വിശ്വാസത്തിന്റെ വാക്കുകൾ
ശ്രദ്ധിക്കൂ.

“അവന്റെ വസ്ത്രം മാത്രം ഒന്നു
തൊട്ടാൽ എനിക്കു സൌഖ്യം
വരും എന്നു ഉള്ളം കൊണ്ടു പറഞ്ഞു” മത്തായി 9:21

ഉള്ളത്തിൽ നിന്നും പറഞ്ഞ വിശ്വാസവാക്കുകളുടെ ഫലം അവൾ അനുഭവിച്ചു. ശതാധിപന്റെ അധരങ്ങൾ സംസാരിച്ചതും വിശ്വാസത്തിന്റെ
വാക്കുകൾ. ശതാധിപൻ പറഞ്ഞു.

” കർത്താവേ, നീ എന്റെ പുരെക്കകത്തു വരുവാൻ
ഞാൻ യോഗ്യനല്ല.ഒരു വാക്കു
മാത്രം കല്പിച്ചാൽ എന്റെ ബാല്യക്കാരനു സൌഖ്യം വരും.”
മത്തായി 8:8

യേശു പോലും അവന്റെ വിശ്വാസം കണ്ടു അതിശയിച്ചു.
ബാല്യക്കാരനു രോഗസൗഖ്യം
ലഭിക്കയും ചെയ്തു.

വിശ്വാസത്തോടെ
മലകളോടു നീങ്ങിപോകാൻ പറഞ്ഞാൽ അതുതന്നെ സംഭവിക്കുമെന്നു യേശു പറഞ്ഞു. മരണവാക്കുകൾ പറയാനും ജീവന്റെ വാക്കുകൾ
പറയുവാനും നമുക്കു അധികാരമുണ്ടു. രോഗവും വേദനകളും നമ്മെ തളർത്തുമ്പോൾ നാം പ്രത്യാശയോടെ പറയണം.

” ഞാൻ മരിക്കയില്ല. ഞാൻ
ജീവനോടെയിരുന്നു യഹോവയുടെ പ്രവ്യത്തികളെ
വർണ്ണിക്കും”
118-ാം സങ്കീർത്തനം 17-ാം വാക്യം.

ജീവിതത്തിലെ വേദനകളിൽ ദൈവമുഖത്തേക്കു നോക്കി
പ്രകാശിതരാകാം. അധരങ്ങളിൽ
നിന്നും സ്തുതിയും സ്തോത്രവും
കരേറ്റാം…. വിശ്വാസവചനങ്ങൾ
നാം പറയാതെ, മുന്നിൽ പർവ്വതങ്ങൾ
പോലെ നിൽക്കുന്ന പ്രശ്നങ്ങൾ
നീങ്ങിപോകയില്ല.

യേശു നമ്മെ
ശപിക്കുന്നവരെ പോലും അനുഗ്രഹിച്ചു. യേശുവിന്റെ വായിൽ നിന്നും ഒരിക്കലും അരുതാത്തതു
പുറപ്പെട്ടില്ല എന്നു നാം ഓർക്കേണം. എത്രയോ നിന്ദകളിലൂടേയും പരിഹാസങ്ങളിലൂടേയും യേശു കടന്നുപോയി. യേശു ആ സന്ദർഭങ്ങളിൽ എങ്ങനെ നിലകൊണ്ടു എന്നു ശ്രദ്ധിക്കണം. യേശുവിനെ തന്നെ സൂക്ഷിച്ചു
നോക്കുക. യേശുവാണു നമ്മുടെ മാത്യക.

“നിങ്ങൾ അവന്റെ കാൽചുവടു
പിന്തുടരുവാൻ ഒരു മാത്യക വെച്ചേച്ചു പോയിരിക്കുന്നു..
അവൻ പാപം ചെയ്തിട്ടില്ല.
അവന്റെ വായിൽ വഞ്ചന
ഒന്നും ഉണ്ടായിരുന്നില്ല. തന്നെ
ശകാരിച്ചിട്ടു പകരം ശകാതിരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കൽ കാര്യം ഭരമേല്പിക്കയത്രേ ചെയ്തതു.
1പത്രോസ് 2:21,22,23

വീണ്ടും പത്രോസു പറയുന്നു.

“ദോഷത്തിനു ദോഷവും ശകാരത്തിനു ശകാരവും
പകരം ചെയ്യാതെ നിങ്ങൾ
അനുഗ്രഹം അനുഭവിക്കേണ്ടതിന്നു വിളിക്കപ്പെട്ടതുകൊണ്ടു
അനുഗ്രഹിക്കുന്നവർ
ആയിരിപ്പിൻ.
ജീവനെ ആഗ്രഹിക്കയും ശുഭകാലം കാണ്മാൻ ഇച്ഛിക്കയും ചെയ്യുന്നവൻ ദോഷം ചെയ്യാതെ
തന്റെ നാവിനേയും വ്യാജം പറയാതെ അധരത്തേയും
അടക്കി കൊള്ളട്ടെ”
1പത്രോസ് 3: 9,10

നമ്മുടെ അധരങ്ങളിൽ നിന്നും
നല്ല ഫലങ്ങൾ പുറപ്പെടുവിക്കാം.
നമ്മുടെ അധരങ്ങളെ അധരങ്ങളുടെ കാവൽക്കാരനായ
യേശുവിൽ സമർപ്പിക്കാം.
അങ്ങനെ വാക്കുകൾ ഉപ്പിനാൽ
രുചിവരുത്തി നല്ല ഫലങ്ങൾ
സ്യഷ്ടിക്കുന്നവരായി മാറുവാൻ സർവ്വേശ്വരൻ ക്യപകൾ വർഷിക്കട്ടെ…

“നല്ല കാവൽക്കാരൻആയിരിക്കുക”

“ഞാൻ നിന്നെ യിസ്രായേൽഗ്യഹത്തിന്നു കാവൽക്കാരനാക്കി
ഇരിക്കുന്നു.നീ എന്റെ വായിൽ നിന്നു വചനം കേട്ടു എന്റെ നാമത്തിൽ അവരെ ബോധിപ്പിക്കണം. ഞാൻ ദുഷ്ടനോടു നീ മരിക്കും എന്നു കല്പിക്കുമ്പോൾ നീ അവനെ ഓർപ്പിക്കയോ, ദുഷ്ടനെ ജീവനോടെ രക്ഷിക്കേണ്ടതിന്നു അവൻ തന്റെ ദുർമാർഗ്ഗം വിടുവാൻ അവനെ ഓർപ്പിച്ചുകൊണ്ടും ഒന്നും പറകയോ ചെയ്യാഞ്ഞാൽ, ദുഷ്ടൻ തന്റെ അക്യത്യത്തിൽ മരിക്കും. അവന്റെ രക്തമോ ഞാൻ നിന്നോടു ചോദിക്കും. എന്നാൽ നീ ദുഷ്ടനെ ഓർപ്പിച്ചിട്ടും അവൻ തന്റെ ദുഷ്ടതയും ദുർമാർഗവും വിട്ടുതിരിയുന്നില്ലെങ്കിൽ അവൻ തന്റെ അക്യത്യത്തിൽ മരിക്കും നീയോ നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു”
യെഹെസ്കേൽ 3:17-19

യിസ്രയേൽഗ്യഹത്തിന്റെ കാവൽക്കാരനായി യഹോവ
യെഹെസ്കേലിനെ നിയമിച്ചു. യിസ്രായേൽ ഗ്യഹത്തിന്റെ സ്വഭാവങ്ങളെ കുറിച്ചു യഹോവ രണ്ടാം അദ്ധ്യായത്തിലും മൂന്നാം അദ്ധ്യായത്തിലും പറയുന്നു. അവർ
മത്സരിക്കുന്ന ജനം.ധാർഷ്ട്യവും
ദുശ്ശാഠ്യവും ഉള്ളവർ.
മനസ്സിലാക്കാൻ പറ്റാത്ത വിപ്ളവക്കാരികൾ.
കടുത്ത നെറ്റിയും കഠിനഹ്യദയവും ഉള്ളവർ. ഈ ജനത്തിന്റെ കാവൽക്കാരനാകുവാൻ യഹോവ യെഹെസ്കേലിനെ
അയക്കുന്നു. അയക്കുമ്പോൾ
ദൈവം വിലയേറിയ ഒരു സമ്മാനം നൽകി അവനെ ശക്തിപ്പെടുത്തുന്നു.ആ സമ്മാനം എന്താണെന്ന് ശ്രദ്ധിച്ചാലും.

“ഞാൻ നിനക്കു തരുന്നതു നീ വായ്തുറന്നു തിന്നുക.ഞാൻ
നോക്കിയപ്പോൾ ഒരു കൈ എങ്കലേക്കു നീട്ടിയിരിക്കുന്നതും
അതിൽ ഒരു പുസ്തകച്ചുരുൾ
ഇരിക്കുന്നതും കണ്ടു.അവൻ
അതിനെ എന്റെ മുമ്പിൽ വിടർത്തി.അതിൽ അകത്തും പുറത്തും എഴുത്തുണ്ടായിരുന്നു.
വിലാപങ്ങളും സങ്കടവും കഷ്ടവും അതിൽ എഴുതിയിരുന്നു”
യെഹെസ്കേൽ 2:8-10

ആ ചുരുൾ പ്രവാചകനോടു ഭക്ഷിക്കുവാൻ യഹോവ ആവശ്യപ്പെട്ടു.

“അങ്ങനെ ഞാൻ അതു തിന്നു.
അതു വായിൽ തേൻപോലെ
മധുരമായിരുന്നു”
യെഹെസ്കേൽ 3:3

യെഹെസ്കേയിലിന്റെ ശുശ്രൂഷ കഷ്ടവും പ്രയാസവും നിറഞ്ഞതാണെന്നു യഹോവ യെഹെസ്കേയേലിനു ദർശനം കാണിക്കുന്നു. എന്നാൽ ദൈവത്തിന്റെ വചനം സമ്യദ്ധമായി ഭക്ഷിക്കുവാൻ ദൈവം
നൽകുകയും ധൈര്യത്തോടെ
സംസാരിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ദൈവാത്മാവു പ്രവാചകനെ
കെബാർനദീതീരത്തു പാർത്ത
തേൻ-ആബീബിലെ പ്രവാസികളുടെ അടുക്കൽ എത്തിക്കുന്നു.
യഹോവയുടെ വചനം അവരോടു ധൈര്യത്തോടെ
പ്രസ്താവിക്കുവാൻ ആവശ്യപ്പെടുന്നു. അവരുടെ
കാവൽക്കാരനായിരുന്നു അവരോടു പറയേണ്ട കാര്യങ്ങൾ യഹോവ ഓർമ്മിപ്പിക്കുന്നു.
അവരുടെ ദുഷ്ടതയും നീതികേടും വിടുവാൻ അവരെ ഉപദേശിക്കണമെന്നും അല്ലാഞ്ഞാൽ അവർ
മരിക്കുമെന്നും ഓർമ്മിപ്പിക്കണമെന്നു
യഹോവ യെഹെസ്കേലിനോടു
ആവശ്യപ്പെടുന്നു. അതു പറയാതിരുന്നാൽ പ്രവാചകനോടു അവരുടെ
മരണത്തിനു പകരം ചോദിക്കുമെന്നും യഹോവ പറയുന്നു.

നാം ദൈവം നിയമിച്ചിട്ടുള്ള കാവൽക്കാരാണു. കാവൽക്കാർ
എന്ന നിലയിൽ വലിയൊരു ഉത്തരവാദിത്വം നമുക്കുണ്ടു.
പലതും കാവൽ ചെയ്യുവാൻ
ദൈവം നമ്മെ ഏല്പിച്ചിരിക്കുന്നു.
നല്ല കാവൽക്കാർ
ആകണമെങ്കിൽ ദൈവത്തിന്റെ
വചനമാകുന്ന ചുരുൾ ഭക്ഷിക്കണം.നല്ല കാവൽക്കാരൻ ദൈവത്തിന്റെ വചനങ്ങളെ പങ്കുവയ്ക്കും. നമ്മുടെ ഭവനത്തിലുള്ളവരോടു പ്രത്യേകിച്ചു നമ്മുടെ മക്കളോടും സഹോദരന്മാരോടും
പാപത്തെ കുറിച്ചും നീതിയെ കുറിച്ചും , പറഞ്ഞു കൊടുക്കും. ദൈവത്തെ അറിയാത്തവരോടു സുവിശേഷം
പങ്കുവയ്ക്കേണ്ട വലിയൊരു ചുമതല കാവൽക്കാരനെന്ന
നിലയിൽ നമുക്കുണ്ടു..
കായേൻ നല്ലൊരു കാവൽക്കാരൻ
ആയിരുന്നില്ല.
“ഞാൻ എന്റെ സഹോദരന്റെ
കാവൽക്കാരനോ” എന്ന കായേൻ്റെ ചോദ്യത്തിൽ നിന്നുതന്നെ
അതു വ്യക്തമാണു.

കാവൽക്കാരനെന്ന നിലയിൽ
നമ്മുടെ ശരീരത്തെ കാത്തു സൂക്ഷിക്കേണ്ട ചുമതല നമുക്കുണ്ടു. കാവൽക്കാരനെന്ന നിലയിൽ നമ്മുടെ കുടുംബത്തെ കാത്തു
പരിപാലിപ്പാൻ നമുക്കു ചുമതലയുണ്ടു..ഈ ചുമതല സഭയോടും സമൂഹത്തോടും ദേശത്തടും ഉണ്ടാകണം. എല്ലാവർക്കും
യേശുവെന്ന രക്ഷകനെ
ചൂണ്ടികാട്ടുവാനുള്ള ചുമതല ഉണ്ട്. യഹോവ പറയുന്നു. മത്സരഗ്യഹത്തേക്കാണു നമ്മെ അയക്കുന്നതെന്നു. കേൾക്കുന്നവർ കേൾക്കെട്ടെയെന്നും കേൾക്കാതിരിക്കുന്നവർ മത്സരഗ്യഹമായി ഇരിക്കട്ടെയെന്നും യഹോവ
പ്രവാചകനോടു പറയുന്നു.
പ്രബോധനം കേട്ടു അനുസരിക്കുന്നവൻ അതിനാൽ
ജീവിക്കുമെന്നും പ്രബോധനം കേട്ടു
ദുഷ്ടത കൈവിടാതിരുന്നാൽ അവൻ മരിക്കുമെന്നും ദൈവം മുന്നറിയിപ്പു തരുന്നു.

വചനമെന്ന ചുരുൾ ഭക്ഷിച്ചു നല്ല കാവൽക്കാരൻ
ആയിരിക്കുന്നവരോടു യഹോവ ഒരു വലിയ വാഗ്ദത്തം നൽകുന്നു.

“നീയോ നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു”
യെഹെസ്കേൽ 3:19

നല്ല കാവൽക്കാരായി ഈ
ലോകത്തിൽ വസിച്ചു ജീവകിരീടം പ്രാപിപ്പാൻ ദൈവം
നമ്മെ യോഗ്യരാക്കട്ടെ..

വചനം കേട്ടവരോട്, അത്ഭുതങ്ങൾ കണ്ടവരോട്, കൂടെ നടന്നവരോട് യേശു പല ചോദ്യങ്ങളും ചോദിച്ചു. അതിൽ പ്രസക്തമായ ചില ചോദ്യങ്ങൾ ഇന്ന് ചിന്തിക്കാം.

1) “ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന്നു എന്തു പ്രയോജനം? അല്ല, തന്റെ ജീവനെ വീണ്ടുകൊൾവാൻ മനുഷ്യൻ എന്തു മറുവില കൊടുക്കും?
മത്തായി 16:26

ഈ ലോകത്തിലെ പലതും നമുക്ക് നേടിയെടുക്കുവാൻ കഴിയും. നേടിയെടുക്കുവാൻ പല ദുഷിച്ച വഴികളും തേടുന്നവർ ഉണ്ടാകാം.
എന്നാൽ ഈ ലോകത്തിൽ ആയുസ്സും
ആരോഗ്യവും,സമ്പത്തും
പ്രശസ്തിയും,
സുഹ്യദ്ബന്ധങ്ങളും എല്ലാം നേടിയെടുത്താലും
നിത്യജീവൻ അഥവാ രക്ഷ പ്രാപിക്കുന്നില്ലെങ്കിൽ
ഒരു പ്രയോജനവും ഇല്ല.
അവർ തീർച്ചയായും പുഴുക്കൾ,വേദന,ദണ്ഡനംകഠിനദാഹം എന്നിവയുള്ള സാത്താന്റെ സാമ്രാജ്യത്തിലേക്ക്
പോകേണ്ടിവരും

2)“ജനങ്ങൾ മനുഷ്യപുത്രനെ ആർ എന്നു പറയുന്നു?” മത്തായി 16:13

യേശു ഫിലിപ്പിന്റെ കൈസര്യയുടെ പ്രദേശത്തു എത്തിയപ്പോൾ യേശു ചോദിച്ച ചോദ്യം ആണ്
ഇത്. ഇന്നും പലർക്കും പല ഉത്തരമാണ് ഈ ചോദ്യത്തിനുള്ളത്. പത്രൊസ് ശരിയായ ഉത്തരം പറഞ്ഞു.

” നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്നു ഉത്തരം പറഞ്ഞു”മത്തായി 16:16

യേശു മതസ്ഥാപകനോ,
പ്രവാചകനോ,
വിപ്ളവക്കാരനോ അല്ല.
ജീവനുള്ള ദൈവത്തിന്റെ
പുത്രനായ ക്രിസ്തു ആണ്. നമ്മുടെ ഏക രക്ഷകനാണ്.

” മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല”
അപ്പൊ.പ്രവ 4:12

3) ” പിന്നെ അവൻ അവരോടു: “നിങ്ങൾ ഇങ്ങനെ ഭീരുക്കൾ ആകുവാൻ എന്തു? നിങ്ങൾക്കു ഇപ്പോഴും വിശ്വാസമില്ലയോ” എന്നു പറഞ്ഞു” മർക്കൊസ് 4:40

യേശുവിനോടൊപ്പം സഞ്ചരിക്കുമ്പോൾ പടക് മുക്കികളയുമാറ് കാറ്റും തിരമാലകളും ആഞ്ഞടിച്ചപ്പോൾ ഭീതി പൂണ്ട് പരിഭ്രമത്തിലായ ശിഷ്യരോട് ചോദിക്കുന്ന ചോദ്യമാണിത്.
ഇന്ന് പലതരം ഭയങ്ങളാൽ ആകുലപെട്ട്
മനുഷ്യൻ വസിക്കുന്നു. എന്നാൽ ജീവിതമാകുന്ന
പടകിനെ നിയന്ത്രിക്കാൻ
അമരത്ത് രക്ഷകനായ യേശു എപ്പോഴും ഉണ്ട് എന്ന് നാം വിശ്വസിക്കണം.

4) “അവൻ അവനോടു: “ന്യായപ്രമാണത്തിൽ എന്തു എഴുതിയിരിക്കുന്നു?

ഒരു ന്യായശാസ്ത്രി യേശുവിനോട് നിത്യജീവന്നു അവകാശി ആയിത്തീരുവാൻ എന്തു ചെയ്യേണം എന്നു പരീക്ഷിച്ചു ചോദിച്ചപ്പോൾ യേശു പറഞ്ഞ മറുപടിയാണ്. ഈ ചോദ്യം
വചനം നാം വായിക്കേണ്ടതിൻ്റേയും
പഠിക്കേണ്ടതിൻ്റേയും
ആവശ്യകത വെളിപ്പെടുത്തുന്നു.
ആകാശം മാറിയാലും
ഭൂമി മാറിയാലും യേശുവിന്റെ വചനങ്ങൾ മാറുകയില്ല.

5) “ഞാൻ നിനക്കു എന്തു ചെയ്തുതരേണമെന്നു നീ ഇച്ഛിക്കുന്നു”
മർക്കൊസ് 10:51

യേശു യെരീഹോവിൽ എത്തി; പിന്നെ അവൻ ശിഷ്യന്മാരോടും വലിയ പുരുഷാരത്തോടുംകൂടെ യെരീഹോവിൽനിന്നു പുറപ്പെടുമ്പോൾ തിമായിയുടെ മകനായ ബർത്തിമായി എന്ന ഒരു കുരുടനായ ഭിക്ഷക്കാരൻ ദാവീദുപുത്രാ, യേശുവേ, എന്നോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചപ്പോൾ യേശു ചോദിച്ച ചോദ്യമാണിത്.
അവൻ യേശുവിനോട് കാഴ്ച്ച ചോദിച്ചു. നമ്മുടെ നിലവിളികൾ ദൈവം കേൾക്കുന്നു. ഞാൻ എന്തു ചെയ്തുതരേണം എന്ന് എപ്പോഴും ചോദിക്കുന്നു.
ഭൗതീക കാര്യങ്ങൾക്ക്
മാത്രമല്ല നമ്മുടെ ആത്മീകനയനങ്ങൾക്ക്
കാഴ്ച്ച ലഭിക്കുന്നതിനായും നാം പ്രാർത്ഥിക്കേണ്ടതാണ്.

6) ” നിങ്ങൾ എന്നെ കർത്താവേ, കർത്താവേ എന്നു വിളിക്കയും ഞാൻ പറയുന്നതു ചെയ്യാതിരിക്കയും ചെയ്യുന്നതു എന്തു?
ലൂക്കോസ് 6:46

കപടഭക്തിക്കാരെ കുറിച്ച്
യേശു പറയുന്ന ഭാഗമാണിത്. “കർത്താവേ” എന്ന് നാം എപ്പോഴും വിളിക്കും. എന്നാൽ കർത്താവിന്റെ കല്പനകൾ അനുസരിക്കുന്നതിനോ
അതിൻ പ്രകാരം ജീവിക്കുന്നതിനൊ
നാം തയ്യാറാകുന്നില്ല. അങ്ങനെയുള്ളവരോട്
ആണ് ഈ ചോദ്യം. യേശു
മറ്റൊരിടത്ത് ഇങ്ങനെ പറയുന്നു.

‘ എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.”
മത്തായി 7:21

7) “നീ ഇവരിൽ അധികമായി എന്നെ സ്നേഹിക്കുന്നവോ?
യോഹന്നാൻ 21:15

യേശു മരിച്ച് ഉയിർത്തെഴുന്നേറ്റതിന്
ശേഷം മൂന്ന് തവണ ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെട്ടു. അവരിൽ
പത്രൊസിനോടാണ് യേശു ഈ ചോദ്യം ചോദിക്കുന്നത്.

മുന്നിൽ ജീവിതകാലം മുഴുവൻ ജീവിക്കാനുള്ള
നന്മ ഒരുക്കുന്ന ഗലീലകടൽ. യേശു പറഞ്ഞപ്രകാരം വലയെറിഞ് പിടിച്ച സമ്പത്തിന്റെ പ്രതീകമായ153 വലിയ മീൻകൂട്ടം. യേശു അവർക്കായി പ്രാതൽ ഒരുക്കി ചോദിച്ച ചോദ്യമാണിത്.

പ്രിയമുള്ളവരെ, ദൈവം ഒരുപാട് അനുഗ്രഹങ്ങൾ
വാരികോരി ചൊരിഞില്ലേ? യേശു നമ്മെ നോക്കി ഇന്നും ഇതേ ചോദ്യം ചോദിക്കുന്നു. നമുക്കുള്ളതിനേക്കാൾ
നമുക്കുള്ളവരെക്കാൾ
അധികമായി നാം യേശുവിനെ സ്നേഹിക്കുന്നുണ്ടോ?
അവരോട് യേശു പറയുന്നു. “എൻ്റെ കുഞ്ഞാടുകളെ മേയ്ക്കുക” ആർ യേശുവിനുവേണ്ടി പോകും. ഇതാണ് സുപ്രസാദകാലം. ഇതാണ്
രക്ഷാസമയം. യേശുവിന്റെ കല്പനകളെ
പാലിച്ച് ജീവിക്കാം.

” സകലവും ദൈവത്തിൽ ഭരമേല്പിക്കുവിൻ”

ഇന്ന് ഭാരങ്ങൾ സ്വയം വഹിച്ച് ക്ഷീണിച്ച് പോകുന്നവരാണ് പലരും.
സുഖദു:ഖസമ്മിശ്രമായ
ഈ കാലഘട്ടത്തിൽ മനുഷ്യർ ആശങ്കാകുലരാകുന്നത്
സ്വയം ഭാരങ്ങൾ വഹിച്ച് നീങ്ങുന്നത് കൊണ്ടാണ്.
യേശു നമ്മോടു പറയുന്നു.

” അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും”
മത്തായി 11:28

നമ്മുടെ ഭാരങ്ങൾ നാം സ്വയം വഹിച്ച് നടക്കേണ്ട.
അത് വഹിക്കുവാൻ ശക്തനായവൻ നമ്മോടു കൂടെയുണ്ട്.
കരുതുന്ന ദൈവം സന്തതസഹചാരിയായീ
കൂടെ ഉള്ളതിനാൽ മനം കലങ്ങേണ്ട കാര്യമില്ല.
അതിനാൽ നമ്മുടെ ജീവിതം
ദൈവകരങ്ങളിൽ ഭരമേല്പിക്കേണം. ഭരമേല്പിക്കുക എന്ന് പറഞ്ഞാൽ പരിപൂർണ്ണമായി വിട്ടുകൊടുക്കുക,
സമർപ്പിക്കുക എന്നാണർത്ഥം. നാം നമ്മുടെ ജീവിതത്തെ
ആരിലാണ് ഭരമേല്പിച്ചിരിക്കുന്നത്?
ധനത്തിലാണോ? ആരോഗ്യത്തിലാണോ?
വിദ്യാഭ്യാസ യോഗ്യതയിലാണോ?
മാതാപിതാക്കന്മാരിൽ
ആണോ? കുഞ്ഞുങ്ങളിലാണോ? ജീവിതപങ്കാളിയിൽ
ആണോ? എന്നാൽ വചനം ഇപ്രകാരം പറയുന്നു.

” മനുഷ്യനിൽ ആശ്രയിച്ചു ജഡത്തെ തന്റെ ഭുജമാക്കി ഹൃദയംകൊണ്ടു യഹോവയെ വിട്ടുമാറുന്ന മനുഷ്യൻ ശപിക്കപ്പെട്ടവൻ.അവൻ മരുഭൂമിയിലെ ചൂരച്ചെടിപോലെയാകും; നന്മ വരുമ്പോൾ അതിനെ കാണാതെ മരുഭൂമിയിലെ വരണ്ട പ്രദേശങ്ങളിലും നിവാസികൾ ഇല്ലാത്ത ഉവർനിലത്തിലും പാർക്കും”
യിരേമ്യാവു 17:5,6

നാം നമ്മുടെ ജീവിതം നമുക്ക് ജീവൻ തന്ന നമ്മുടെ ജീവന് അവകാശിയായ ദൈവത്തിൽ ഭരമേല്പിക്കേണ്ടതാണ്.

” നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ല”
55-ാം സങ്കീ 22-ാം വാക്യം

നമുക്ക് സ്വയമായി ഒന്നും
ചെയ്യുവാൻ സാദ്ധ്യമല്ല.
എന്നാൽ ദൈവത്താൽ
സകലവും സാദ്ധ്യമാണ്.

” നിന്റെ പ്രവൃത്തികളെ യഹോവെക്കു സമർപ്പിക്ക; എന്നാൽ നിന്റെ ഉദ്ദേശങ്ങൾ സാധിക്കും”
സദൃശ്യവാക്യങ്ങൾ 16:3

ഇന്ന് മനുഷ്യൻ്റെ മനസ് കടൽ തിരപോലെ ആടിയുലയുന്നു. കാരണം
അവനിൽ അടിസ്ഥാനമായ വിശ്വാസം ഇല്ല എന്നതുതന്നെ. ഒരു കാര്യം ദൈവത്തിൽ ഭരമേല്പിച്ചാൽ പിന്നെ ആകുലപ്പെടേണ്ട കാര്യമില്ല. ആകുലപ്പെട്ടാൽ നാം ദൈവത്തെ വിശ്വസിക്കുന്നില്ല എന്നാണർത്ഥം.

ശദ്രക്, മേശക്,
അബേദ്നെഗോ എന്ന
യഹൂദ ബാലന്മാർ തങ്ങളുടെ ജീവനെ
ദൈവകരങ്ങളിൽ ഭരമേല്പിച്ചവരാണ്. അതിനാൽ തീച്ചൂള ഏഴു മടങ്ങ് ചൂടാക്കി ആ
അഗ്നിജ്വാലയിൽ എറിയപ്പെടുവാൻ പോകുമ്പോൾ നെബൂഖദ്നേസർ
രാജാവിനോട് അവർ ഉറപ്പിച്ച് ഇങ്ങനെ പറഞ്ഞു.

“ഞങ്ങൾ സേവിക്കുന്ന ദൈവത്തിന്നു ഞങ്ങളെ വിടുവിപ്പാൻ കഴിയുമെങ്കിൽ, അവൻ ഞങ്ങളെ എരിയുന്ന തീച്ചൂളയിൽനിന്നും രാജാവിന്റെ കയ്യിൽനിന്നും വിടുവിക്കും.
അല്ലെങ്കിലും ഞങ്ങൾ രാജാവിന്റെ ദേവന്മാരെ സേവിക്കയില്ല. രാജാവു നിർത്തിയ സ്വർണ്ണബിംബത്തെ നമസ്കരിക്കയുമില്ല എന്നു അറിഞ്ഞാലും എന്നു ഉത്തരം പറഞ്ഞു”
ദാനീയേൽ 3:17,18

കഷ്ടതയുടെ തീച്ചൂളകളിൽ വെന്തെരിയുകയാണോ?
ഭയപ്പെടേണ്ട. വെന്തെരിഞ്ഞാലും
വിടുവിക്കുവാൻ ദൈവത്തിന് കഴിയും. ദൈവത്തിന് മാത്രമേ കഴിയൂ. തീയ്യിൽ കൂടി വെന്തെരിഞ്ഞാൽ നിന്നെ
പൊന്നായി ദൈവം പുറത്ത് കൊണ്ടുവരും.
കഷ്ടതകളിൽ
ദൈവകരങ്ങളിൽ നമ്മെ ഭരമേല്പിക്കുവിൻ. യേശു
തീവ്രമായ കുരിശു മരണം
വഹിക്കുന്നതിനു മുൻപ് സമ്പൂർണ്ണമായി തന്നെ ദൈവകരങ്ങളിൽ ഏല്പിച്ച് കൊണ്ട് പറഞ്ഞു.

“പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽനിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ” എന്നു പ്രാർത്ഥിച്ചു.
മത്തായി 26:39

കഷ്ടം സഹിക്കുന്നവർ നന്മ ചെയ്തുകൊണ്ട് തങ്ങളുടെ പ്രാണനെ സ്രഷ്ടാവിൽ
ഭരമേല്പിക്കേണം എന്ന്
1പത്രൊസ് 4:19 ൽ പറയുന്നു. യേശു സകലതും പിതാവിൽ ഭരമേല്പിച്ചതായി നാം വായിക്കുന്നു. ദുസ്സഹമായ
വേദനയാൽ പ്രാണൻ പിടയുമ്പോഴും യേശു അത്യുച്ചത്തിൽ പറഞ്ഞു.

“പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു” ലൂക്കോസ് 23:46

ജീവിതത്തിൽ എത്ര വലിയ പ്രതിസന്ധികളിലൂടെ
കടന്നു പോയാലും ജീവനേയും നമുക്കുള്ള
സകലത്തിനേയും ദൈവകരങ്ങളിൽ ഭരമേല്പിക്കുക. അവൻ നിന്നെ പുലർത്തും. നീതിമാൻ കുലുങ്ങിപോകുവാൻ
ദൈവം ഒരിക്കലും ഇടവരുത്തുകില്ല.

” അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ”
1 പത്രൊസ് 5:7