PREACH GOSPEL & SALVATION FOR THE LOST

Category: Viswasveeranmar

വിശ്വാസവീരന്മാര്‍ -മേരി സ്ലെസര്‍

Mary Slesser

Birth. 2 Dec 1848

Death. 13 Jan 1915

മേരി സ്ലെസര്‍

ഇരുളടഞ്ഞ ഭൂഖണ്ഡം എന്നറിയപ്പെട്ടുരുന്ന ആഫ്രിക്കയെ സുവിശേഷീകരിക്കുവാന്‍ സ്വന്തം സുഖസൗകര്യങ്ങള്‍ പരിത്യജിച്ച് മുന്നോട്ടിറങ്ങുവാന്‍ ചുരുക്കം ചിലര്‍ മാത്രമെ തയ്യാറായിരുന്നുള്ളു.എന്നാല്‍ മിഷനറിമാര്‍ തുലോം ചുരുക്കമായിരുന്ന ആ കാലത്ത് യേശുക്രിസ്തുവിന്‍റെ പേരുപോലും കേട്ടിടില്ലാത്ത രാജ്യങ്ങളിലെ നശിച്ചുപോകുന്ന ആത്മാക്കള്‍ക്കായുള്ള ഭാരവും എരിവും നല്കി ദൈവഭക്തയായ ഒരു യുവതിയെ കര്‍ത്താവ് എഴുന്നേല്പ്പിച്ചു. എതിര്‍പ്പുകളുടേയും പ്രതിബന്ധങ്ങളുടേയും മദ്ധ്യേ ദൈവഹിതം ചെയ്യുവാനുള്ള തന്‍റെ മാതൃകാപരമായ ഭക്തിയും ധൈര്യവും ദൈവം തന്‍റെ മേല്‍ പകര്‍ന്ന അത്ഭുതകരമായ ദൈവകൃപയുടേയും പ്രചോദനത്തിന്‍റെയും ഉത്തമ സാക്ഷ്യമാകുന്നു.ആ കാലത്ത് അപരിചിതമായ അന്ധകാര രാജ്യങ്ങളില്‍ സുവിശേഷ വെളിച്ചം വീശാന്‍ മേരി സ്ലെസര്‍ എന്ന ധീരവനിത അസാധാരണ ധൈര്യത്തോടെ മുമ്പോട്ടിറങ്ങി.പ്രതിസനിധികളെ അതിജീവിച്ച് ഒരോരുത്തരുടേയും ജീവിതത്തെകുറിച്ചുള്ള ദൈവത്തിന്‍റെ മനോഹരമായ പദ്ധതിയും ഉദ്ദേശ്യവും നിറവേറ്റാന്‍ യൗവ്വനക്കാരായ പല സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അവളുടെ ദീവിതം ഒരുപോലെ പ്രചോദനമായിത്തീര്‍ന്നു.

പ്രതികൂലമായ കുടുംബ സാഹചര്യങ്ങളുടെ മദ്ധ്യേ 1848-ല്‍ മേരി സ്ലെസര്‍ ഭൂജാതയായി.തന്‍റെ കുടുംബത്തെ സഹായിക്കുവാന്‍ 11-ാമത്തെ വയസ്സു മുതല്‍ അവള്‍ തോഴില്‍ ശാലകളില്‍ ജോലി ചെയ്തുതുടങ്ങി. തൊഴില്‍ ശാലയിലെ കഠിനാദ്ധ്വാനത്താല്‍ ഹോമിക്കപ്പെട്ട തന്‍റെ ജീവിതത്തില്‍ അവള്‍ക്കു ലഭിച്ചുരുന്ന ഏക ആശ്വാസം പള്ളിയില്‍ പോകുന്നതായിരുന്നു.സണ്ടേസ്കൂള്‍ ശുശ്രൂഷ ഉള്‍പ്പെടെ പല സഭാശുശ്രൂഷകളിലും ഇടപെടുവാന്‍ തുടങ്ങിയപ്പോള്‍ പള്ളിയില്‍ പോകുന്നതു അവളുടെ ജീവിതത്തിലെ ഏക സന്തോഷമായിത്തീര്‍ന്നു.ചുമതലാബോധത്തോടും ഭയഭക്തിയോടുംമുടങ്ങാതെ അവള്‍ പള്ളിയില്‍ പോകുമായിരുന്നു.

പള്ളിയിലും അതിലുപരി വേദപുസ്തകവും അവളുടെ ജീവിതത്തില്‍ വലിയ സ്വാധീനംചെലത്തുകയുണ്ടായി. വായിക്കുവാന്‍ എന്തെങ്കിലും ഉണ്ടോ എന്നു ഒരാള്‍ ചോദിച്ചതിനു വേദപുസ്തകം കാണിച്ചുകൊണ്ട് “ഇത് എടുത്തുകൊളളുക; ഇത് എന്നെ ആവേശഭരിതയാക്കിത്തീര്‍ത്തിരിക്കുന്നു” എന്നു അവള്‍ പ്രസ്താവിച്ചു.യേശുവിന്‍റെ ചരിത്രവും മനുഷ്യജാതിയോടുള്ള അവന്‍റെ സ്നേഹവും ആയിരുന്നു വേദപുസ്തകത്തില്‍ അവളെ ഏറ്റവും അധികം ആകര്‍ഷിച്ചത്.അവളുടെ ഹൃദയം ക്രസ്തുവിന്‍റെ സ്നേഹത്താല്‍ നിറഞ്ഞുകവിഞ്ഞുരുന്നതിനാല്‍ പൂര്‍ണ്ണഹൃദയത്തോടെ അവള്‍ തിരികെ യേശുവിനെയും സ്നേഹിച്ചിരുന്നു.അവള്‍ക്കായി ഇത്ര അധികം പ്രവര്‍ത്തിച്ച യേശുവിനുവേണ്ടി പകരം ഒന്നും ചെയ്വാന്‍ കഴിയിന്നില്ലല്ലോ എന്ന ഭാരം അവളെ ഞെരുക്കിക്കൊണ്ടിരുന്നു. ദൈവത്തോടുള്ള അത്യഗാധമായ സ്നേഹം നിമിത്തം കര്‍ത്താവ് ആവശ്യപ്പെടുന്നത് എന്തും ചെയ്യാന്‍ അവള്‍ ഒരുക്കമായിരുന്നു.

സ്കോട്ട്ലണ്ടിലെ ഒരു ചേരിപ്രദേശത്തുള്ള പള്ളിയിലായിരുന്നു അവള്‍ ആരാധനയ്ക്കു പങ്കെടുത്തിരുന്നത്. പാവപ്പെട്ട കുട്ടികളുടെ ഉന്നമനത്തിനായി പള്ളിക്കാര്‍ ഒരു പദ്ധതി ആരംഭിച്ചപ്പോള്‍ അതില്‍ ഒരു അദ്ധ്യാപികയായി സന്നദ്ധസേവനം ചയ്യുവാന്‍ മേരി മുമ്പോട്ടുവന്നു.ആ കാലത്ത് വെളിപ്രസംഗങ്ങള്‍ നടത്തുന്നത് ആപത്കരമായിരുന്നെങ്കിലും മറ്റു ചിലരോട് ചേര്‍ന്ന് മേരി അതിന് ധൈര്യപ്പെട്ടു. ഇത് ഇഷ്ട്ടപ്പെടാത്ത ഒരു സംഘം ഒരു രാത്രിയോഗത്തില്‍ പങ്കെടുക്കുവാന്‍വന്നു. അതിലെ നേതാവിന്‍റെ കയ്യില്‍ അറ്റത്ത് ഈയക്കട്ട ബന്ധിച്ചിരുന്ന ഒരു വാറ് ഉണ്ടായിരുന്നു. ആ വാറ് ചുഴറ്റി ഭീഷണിപ്പെടുത്തിക്കൊണ്ട് അയാള്‍ മേരിയുടെ അടുക്കലേക്ക് ചെന്നു. ആ ഈയക്കട്ട മേരിയുടെ തലയുടെ അടുത്തുകൂടി ചീറിപ്പാഞ്ഞുവെങ്കിലും അവള്‍ അതിനെ തെല്ലും വകവെച്ചില്ല. ഇതുകണ്ട് ആകൃഷ്ടനായിത്തീര്‍ന്ന ആ നേതാവ് തന്‍റെ സംഘത്തിലെ എല്ലാ അംഗങ്ങളേയും വരുത്തി യോഗത്തില്‍ സംബന്ധിപ്പിക്കുകയും അതു മുഖാന്തരം അവരെല്ലാവരും മാനസാന്തരത്തിലേക്കു നടത്തപ്പെടുകയും ചെയ്തു. ഇതിലൂടെ കര്‍ത്താവ് മേരിയെ കൂടുതല്‍ വ്യാപകവും ആപത്കരവുമായ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരുക്കുകയായിരുന്നു.

അവളെ പ്രോത്സാഹിപ്പിച്ചു വളര്‍ത്തിയ പള്ളിയില്‍ നിന്നു മിഷനറിമാരെ വിദേശ രാജ്യങ്ങളിലേക്കു അയക്കാന്‍ തുടങ്ങിയപ്പോള്‍ മേരി അതില്‍ ആകൃഷ്ടയായിത്തീര്‍ന്നു. മിഷനറിമാര്‍ വിദേശത്തുനിന്ന് മടങ്ങിവന്ന് തങ്ങളുടെ പ്രവൃത്തികളെ വിവരിക്കുമ്പോള്‍ ആ ധീര യോദ്ധാക്കളുടെ ത്യാഗോജ്വലമായസാക്ഷ്യങ്ങള്‍ കേള്‍ക്കുവാന്‍ ധാരാളം ജനങ്ങള്‍ കൂടി വരുമായിരുന്നു. 1874-ല്‍ ഡേവിഡ് ലിവിങ്സ്ററണിന്‍റെ ചരമ വാര്‍ത്ത അറിഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ പ്രവൃത്തിയാല്‍ അനേകര്‍ ആകര്‍ഷിക്കപ്പെട്ടിരുന്നതിനാല്‍ ആഫ്രിക്കയിലെ നശിച്ചുപോകുന്ന ആത്മാക്കളെ സന്ദര്‍ശിക്കുവാനുള്ള ആഗ്രഹം അനേകരിലും ആളിക്കത്തി. മേരി സ്ലെസറും അതില്‍പ്പെട്ട ഒരു വ്യക്തിയായിരുന്നു.അവള്‍ അതിനായി അപേക്ഷ കൊടുക്കുകയും ആഫ്രിക്കയിലെ “കേലബാര്‍” പ്രദേശത്ത് ഒരു അദ്ധ്യാപികയായി അംഗീകരിക്കപ്പെടുകയും ചെയ്തു.

കേലബാര്‍ ജീവിക്കുവാന്‍ അത്ര നല്ല പ്രദേശമായിരുന്നില്ല. രോഗവും ദുരിതവും മരണവും നിറഞ്ഞതും മനുഷ്യവാസത്തിനു അല്പവും യോഗ്യമല്ലാത്തതുമായിരുന്നു ആ സ്ഥലം. ആഫ്രിക്കയിലെ ഏറ്റവും താണജീവിതനിലവാരം പുലര്‍ത്തുന്നവരായിരുന്നു അവിടത്തെ ദേശവാസികള്‍. അവരുടെ ജീവിതശൈലിയെക്കുറിച്ച് വിവരിക്കുവാന്‍പോലും പ്രയാസമായിരുന്നു.

അപരിഷ്കൃതര്‍,വഞ്ചകന്മാര്‍,പൈശാചികര്‍,നരഭോജികള്‍,കൊലപാതകന്മാര്‍ എന്നൊക്കെ അവരെ വിളിച്ചിരുന്നു. ڇ വെള്ളക്കാരന്‍റെ കല്ലറڈ എന്നായിരുന്നു കേലബാര്‍ അറിയപ്പെട്ടിരുന്നത്. അവിടെ എത്തുന്ന പല വിദേശികള്‍ക്കും മരണമായിരുന്നു ഫലം. അടിമവ്യവസ്ഥിതി അവിടെ നിലനിന്നിരുന്നു. ഒരു സ്ത്രീയെയൊ അടിമയെയൊ കൊല്ലുന്നത് വെറും നിസ്സാരമായി കണക്കാക്കിയിരുന്നു. ഇപ്രകാരമുള്ള പ്രതികൂലസാഹചര്യങ്ങളുടെ മദ്ധ്യേ ആയിരുന്നു മേരി സ്ലെസര്‍ കേലബാറിലേക്കു യാത്രതിരിച്ചത്. 1876-ല്‍ സെപ്റ്റംബര്‍ മാസത്തില്‍ അവിടെ കപ്പല്‍ ഇറങ്ങിയവരില്‍പെട്ട ഏക വനിതയായിരുന്നു അവര്‍. വെറും 28 വയസ്സു മാത്രമേ അന്ന് അവര്‍ക്ക് പ്രായമുണ്ടായിരുന്നുള്ളു.

മേരിക്കു മുമ്പെ അവിടെ ചെന്നെത്തിയിരുന്ന മിഷനറിമാര്‍ വിജയകരമായ പലപ്രവൃത്തികളും അവിടെ ചെയ്തിരുന്നു. ഒരു സ്കൂളും ആശുപത്രിയും അനാഥ മന്ദിരവും നൂറു കണക്കിനു ദേശവാസികള്‍ കൂടിവന്നിരുന്ന ഒരു പള്ളിയും അവര്‍ അവിടെ പണിതിരുന്നു. മേരി അവിടത്തെ ഭാഷ പഠിക്കുകയും തീരപപ്രദേശത്തെ പല സമീപ ഗ്രാമങ്ങളും സന്ദര്‍ശിക്കുകയും ചെയ്തു .ഇവിടത്തെ ഭാഷ പഠിച്ചു കഴിഞ്ഞപ്പോള്‍ ദ്വിഭാഷി ഇല്ലാതെ ഏകയായി പലഗ്രാമങ്ങളും അവര്‍ സന്ദര്‍ശിക്കുവാന്‍തുടങ്ങി. അത് ആപല്കരമാകുന്നു എന്ന മുന്നറിയിപ്പ് നല്കപ്പെട്ടെങ്കിലും അതു വകവയ്ക്കാതെ അവര്‍ സധൈര്യം മുമ്പോട്ടു നീങ്ങി. മിഷന്‍റെ തലസ്ഥാനത്തു നിന്ന് വിദൂര സ്ഥലങ്ങളിലേക്ക് യാത്രചെയ്തപ്പോള്‍ ജനത്തിന്‍റെ വലുതായ ആവശ്യങ്ങളെക്കുറിച്ച് അവള്‍ ബോധവതിയായിത്തീര്‍ന്നു. അവള്‍ അവരെ ദൈവവചനം പഠിപ്പിക്കുകയും തങ്ങളുടെ വ്യര്‍ത്ഥ പാരമ്പര്യം വിട്ട് ജീവനുള്ള സത്യപാത പിന്‍പറ്റുവാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്തു.

എന്നാല്‍ തീരപ്രദേശം വിട്ട് ഉള്‍നാടുകളിലേക്ക് യാത്രചെയ്യുവാന്‍ മേരിയുടെ ഉള്ളിലെ ആത്മഭാരം അവളെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. “ദൈവമേ, ഈ ജനത്തിനു നിന്‍റെ വചനം നല്കുവാന്‍ സാധിച്ചതില്‍ ഞാന്‍ നിന്നെ സ്തുതിക്കുന്നു. എന്നാല്‍ കര്‍ത്താവേ, വെളളക്കാര്‍ ആരും തന്നെ ഇതുവരെ സന്ദര്‍ശിച്ചിട്ടില്ലാത്ത പല ഗ്രാമങ്ങളും വിദൂര വനപ്രദേശങ്ങളില്‍ ഉണ്ട്.അവര്‍ക്കും നിന്നെ ആവശ്യമാണ്. അവരുടെ അടുക്കലേക്ക് പോകുവാന്‍ എന്നെ സഹായിക്കണമേ!” എന്ന് അവര്‍ പ്രാര്‍ത്ഥിച്ചു. എന്നാല്‍ ഉള്‍പ്രദേശങ്ങളെക്കുറിച്ച് മറ്റ് മിഷനറിമാരോട് അന്വേഷിച്ചപ്പോള്‍ഒക്കെയും “പാടില്ല, നീ കൊലചെയ്യപ്പെടും. അവരുടെ അടുക്കലേക്ക് ചെല്ലാന്‍ സാദ്ധ്യമല്ല” എന്ന എതിര്‍ അഭിപ്രായമായിരുന്നു അവള്‍ക്ക് ലഭിച്ചിരുന്നത്. എങ്കിലും കര്‍ത്താവ് നല്കിയ ആത്മഭാരം ഉള്ളില്‍ ജ്വലിച്ചുകൊണ്ടിരുന്നതിനാല്‍ അവള്‍ ഒരിക്കലും തന്‍റെ പ്രതീക്ഷ കൈവെടിഞ്ഞില്ല.

അതുവരെയും മിഷനറിമാര്‍ ആരും പോകുവാന്‍ ധൈര്യപ്പെടാത്ത ഉള്‍നാടുകളിലെ ഗ്രാമങ്ങളിലേക്ക് നദിയിലൂടെ യാത്രചെയ്ത് ചെന്നെത്താന്‍ 1888-ല്‍ മേരി സ്ലെസര്‍ തീരുമാനിച്ചു.അവള്‍ കൊല്ലപ്പെടും എന്ന് മറ്റുളളവര്‍ മുന്നറിയിപ്പ് നല്കിയെങ്കിലും താന്‍ സമ്പൂര്‍ണ്ണ ദൈവഹിതത്തിന്‍റെ മദ്ധ്യേ ആകുന്നു എന്ന പൂര്‍ണ്ണസമാധാനത്തോടും സന്തോഷത്തോടും അവള്‍ മുമ്പോട്ടു യാത്രചെയ്തു. തീരപ്രദേശത്തെ ഒരു ഗ്രാമത്തലവനെ പരിചയപ്പെട്ടപ്പോള്‍ അവള്‍ക്കു പോകണമെന്നു നിര്‍ബന്ധമാണെങ്കില്‍ തന്‍റെ ഏറ്റവും നല്ല വള്ളവും തുഴയുവാന്‍ ആളുകളെയും നല്കാമെന്നു അയാള്‍ വാഗ്ദാനം നല്കി. അവര്‍ യാത്ര ആരംഭിച്ചപ്പോള്‍ വരുവാന്‍ പോകുന്ന ആപത്ത് മുന്നില്‍ കണ്ട് തദ്ദേശ വാസികളായ വളളക്കാര്‍ പോലും അവളെ പിന്‍തിരിപ്പിക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ അവള്‍ ആദ്യം ചെന്നെത്തിയ ഗ്രാമത്തിലെ തലവനെ കര്‍ത്താവ് സന്ദര്‍ശിക്കുകയും ആഗ്രാമത്തിലെ ആദ്യ വിദേശിയായി പാര്‍ക്കുവാന്‍ അയാള്‍ അവളെ അനുവദിക്കുക മാത്രമല്ല, അവിടെ ഒരു വിദ്യാലയം ആരംഭിക്കുവാനും അയാള്‍ അവള്‍ക്ക് അനുവാദം നല്കി. മേരി മുമ്പ് കണ്ടിരുന്ന എല്ലാ മനുഷ്യരെക്കാളും ആ നാട്ടുകാര്‍ കൂടുതല്‍ പ്രാകൃതന്മാരായിരുന്നു. എന്നാല്‍ ക്രൂരതയും കൊലപാതകവും മാത്രം നടത്തിയിരുന്ന ആ ജനത്തിനു അവള്‍ ക്രിസ്തുവിന്‍റെ സ്നേഹം പകര്‍ന്നു കൊടുത്തു. ആ ഗോത്രവര്‍ഗ്ഗക്കാരെ സഹായിക്കുവാന്‍ കര്‍ത്താവ് അവള്‍ക്ക് കൃപ നല്കി. പലരും രക്ഷിക്കപ്പെടുകയും അവിടെ പല ആരാധനാലയങ്ങള്‍ സ്ഥാപിക്കപ്പെടുകയും ചെയ്തു. മാത്രമല്ല ആ ജനത്തിന്‍റെ ഇടയില്‍ ചില ക്രമീകരണങ്ങളും നിയമങ്ങളും അവള്‍ നടപ്പില്‍ വരുത്തുകയും തീരപ്രദേശത്തെ ഗ്രാമങ്ങളുമായി വ്യാപാരംനടത്തുന്നതിന് അവരെ സഹായിക്കുകയും ചെയ്തു.

കൂടുതല്‍ ഉള്‍നാടുകളിലേക്ക് യാത്രചെയ്യുവാന്‍ അവള്‍ വീണ്ടും ആഗ്രഹിച്ചു. പോകരുതെന്നു നാട്ടുകാര്‍ തടഞ്ഞെങ്കിലും അവള്‍ മുമ്പോട്ടുതന്നെ പോയി. “മഹതിയായ ഒരു വന്ദ്യ വനിത” എന്നും “സത്യസന്ധയായ ഒരു ന്യായാധിപതി” എന്നുമുളള സല്‍പേര് അവള്‍ അതിനകം സമ്പാദിച്ചുകഴിഞിരുന്നു. അവള്‍ യാത്ര ചെയ്ത ദേശങ്ങളിലെല്ലാം അവളുടെ ഈ സല്‍പേര്‍ അവള്‍ക്ക് മുമ്പെ എത്തിയിരുന്നു. നരഭോജികള്‍ നിറഞ്ഞ ഒരു ഗ്രാമത്തില്‍ അവള്‍ ചെന്നെത്തുകയും അവളുടെ അദ്ധ്വാനത്താല്‍ അവിടെ പലരും രക്ഷയിലേക്കു നടത്തപ്പെടുകയും ചെയ്തു.

ആഫ്രിക്കന്‍ ഉള്‍നാടുകളിലെ ആരും ആതുവരെ സന്ദര്‍ശിക്കാത്ത,രക്ഷിക്കപ്പെടാത്ത പ്രാകൃതമനുഷ്യരെ രക്ഷയിലേക്ക് നടത്തുവാന്‍ തന്നാല്‍ ആവതെല്ലാം മേരി സ്ലെസര്‍ തുടര്‍ന്നും ചെയ്തുകൊണ്ടിരുന്നു. അവള്‍ക്കു നേരിടേണ്ടിവന്ന എതിര്‍പ്പുകള്‍ വലുതായിരുന്നുവെങ്കിലും തന്നിലെ ദൈവ കൃപ അതിലും വലുതായിരുന്നു. 1915 ജനുവരിയില്‍ ദൈവം അവളെ സ്വര്‍ഗ്ഗീയ ഭവനത്തിലേക്ക് ചേര്‍ക്കും വരെ കര്‍ത്താവിനു വേണ്ടി തന്‍റെ ജീവന്‍ ബലിയര്‍പ്പിക്കുവാനുള്ള അതിയായ ആഗ്രഹത്തോടും തീക്ഷ്ണതയോടും കൂടെ വിശ്വസ്തയായി മേരി ആഫ്രിക്കന്‍ നാടുകളില്‍ കഠിനാദ്ധ്വാനം ചെയ്തു. മേരി സ്ലെസറിനെപ്പോലെ നമ്മുടെ ജീവിതവും കര്‍തൃസേവയില്‍ ബലിയര്‍പ്പിക്കുവാന്‍ ദൈവസ്നേഹത്താല്‍ നാം ഏവരും പ്രേരിപ്പിക്കപ്പെടുമാറാകട്ടെ.

വിശ്വാസവീരന്മാര്‍ -സാമുവേല്‍ മോറിസ്

Samuel Kaboo Morries

Birth. 1872

Death.12 May 1893

സാമുവേല്‍ മോറിസ്

“നിര്‍മ്മല വിശ്വാസത്തിന്‍റെ അപ്പൊസ്തലന്” (The Apostles of Simple Faith) ദൈവസാന്നിദ്ധ്യത്താല്‍ നിറഞ്ഞ യൗവ്വനക്കാരനായ സാമുവേല്‍ മോറിസിന് പില്ക്കാലത്ത് നല്കപ്പെട്ട പേരായിരുന്നു ഇത്. അദ്ദേഹത്തിന്‍റെ ജീവിതകാലത്ത് ദൈവത്തെ അടുത്തറിയാന്‍ പലര്‍ക്കും തന്‍റെ ജീവിതം ഒരു പ്രയോജനമായിത്തീര്‍ന്നു. ദൈവവുമായുള്ള ഒരു ഗാഢബന്ധത്തിനു ഉദാഹരണമായി അത് ഇന്നും നിലകൊള്ളുന്നു. താന്‍ വചനം സംസാരിക്കുവാന്‍ എഴുന്നേല്ക്കുമ്പോള്‍ കുറ്റബോധത്താല്‍ ഉണര്‍ത്തപ്പെട്ട് പലരും മുട്ടിന്‍മേല്‍ നിന്ന് അനുതാപത്തോടെ നിലവിളിക്കുമായിരുന്നു. പരിശുദ്ധാത്മാവിനെക്കുറിച്ച് കൂടുതല്‍ പഠിക്കുവാന്‍ ഈ ആഫ്രിക്കക്കാരനായ രാജകുമാരന്‍ അമേരിക്കയിലേയ്ക്ക് പോയി എങ്കിലും യഥാര്‍ത്ഥ ആത്മനിറവിന്‍ ജീവിതം എന്തെന്നു പഠിക്കുവാന്‍ അമേരിക്കക്കാര്‍ക്ക് ഈ വിദ്യാര്‍ത്ഥി ഒടുവില്‍ ഒരു മാതൃകയായിത്തീര്‍ന്നു.

മാതാപിതാക്കളാല്‍ കാബു (Kaboo) എന്നു നാമകരണം ചെയ്യപ്പെട്ട സാമുവേല്‍ മോറിസ് 1872-ല്‍ ആഫ്രിക്കയില്‍ ഐവറികോസ്റ്റില്‍ (Ivory Coast) ഭൂജാതനായി. അക്കാലത്ത് ഗോത്രയുദ്ധങ്ങള്‍ സാധാരണയായിരുന്നതിനാല്‍ ഒരു ഗോത്രത്തലവന്‍റെ മൂത്ത പുത്രനായിരുന്ന സാമുവേലിന് തന്‍റെ ജീവിതം അപകടം നിറഞ്ഞതായിരുന്നു. എന്തുകൊണ്ടെന്നാല്‍ യുദ്ധത്തില്‍ തോല്‍വി സംഭവിച്ചാല്‍ ആ ഗോത്രത്തലവന്‍റെ മൂത്ത പുത്രനെ ശത്രുക്കള്‍ക്ക് ഏല്പ്പിച്ചു കൊടുക്കണം എന്നതായിരുന്നു ആ നാട്ടിലെ വ്യവസ്ഥ. അതിന്‍ പ്രകാരം പല പ്രാവശ്യം തന്‍റെ പിതാവ് മോചനദ്രവ്യം കൊടുത്തു വിടുവിക്കുന്നതു വരെ സാമുവേല്‍ ശത്രു ഗോത്രത്തലവന്‍മാരുടെ കൈയില്‍ ഏല്പ്പിക്കപ്പെട്ടിട്ടുണ്ട്.

സാമുവേല്‍ മോറിസിന് 15 വയസ്സ് പ്രായമുണ്ടായിരുന്നപ്പോള്‍ ഒരു കിരാത ഗോത്രത്തലവന്‍റെ കയ്യില്‍ ഏല്പ്പിക്കപ്പെട്ടു. തന്‍റെ പിതാവ് മകനെ വിടുവിക്കുവാന്‍ തന്നാല്‍ ആവുന്നത്ര ശ്രമിച്ചുവെങ്കിലും ഈ ശത്രുത്തലവനെ തൃപ്തിപ്പെടുത്തുവാന്‍ യാതൊന്നുകൊണ്ടും സാദ്ധ്യമായില്ല. സാമുവേല്‍ ദിവസേന ക്രൂരമായി പിഢിപ്പിക്കപ്പെടുകയും തന്മൂലം പലപ്പോഴും ബോധരഹിതനായിത്തീരുകയും ചെയ്തു. ഒടുവില്‍ ശത്രുക്കള്‍ ആ ബാലനെ അതിക്രൂരമായി പീഢിപ്പിച്ച് കൊല്ലുവാന്‍ ശ്രമിച്ചു. അതായത്, കുറ്റവാളിയെ കഴുത്തോളം മണ്ണില്‍ കുഴിച്ചുമൂടി നിര്‍ത്തിയശേഷം മാംസഭുക്കുകളായ ഭീകര കാട്ടുറുമ്പിനെ വിട്ട് തലമുഴുവന്‍ ജീവനോടെ തിന്നു തീര്‍ക്കുക എന്നതായിരുന്നു അവരുടെ മാര്‍ഗ്ഗം. അവരുടെ പദ്ധതി നടപ്പില്‍ വരുത്തുന്നതിന് തൊട്ടുമുമ്പ് ദൈവം സാമുവേലിന്‍റെ ജീവിതത്തില്‍ നാടകീയമായി ഇടപെട്ടു. പെട്ടെന്ന് ഉജ്ജ്വലമായൊരു വെളിച്ചം സാമുവേലിനു ചുറ്റും മിന്നുകയും ڇഓടി രക്ഷപെടുകڈ എന്നൊരു ശബ്ദം ആ വെളിച്ചത്തില്‍ നിന്നു സാമുവേലിനോട് ആജ്ഞാപിക്കുകയും ചെയ്തു. ഉടനെ തന്‍റെ ശരീരത്തിന് അത്ഭുതകരമായി ബലം ലഭിക്കുകയും ജീവരക്ഷയ്ക്കായി അവന്‍ അവിടെ നിന്ന് ഓടുകയും ചെയ്തു. ഈ സ്വര്‍ഗ്ഗീയ സന്ദര്‍ശനം സാമുവേലിന്‍റെ ജീവിതത്തില്‍ തന്‍റെ സ്വര്‍ഗ്ഗീയ പിതാവുമായിട്ടുള്ള അവിശ്വസിനീയമായ അനുഭവങ്ങളുടെ ആരംഭം ആയിരുന്നു.

വനത്തിലൂടെയുള്ള അവന്‍റെ ഓട്ടത്തിനിടയില്‍ ദൈവം അവനെ കാട്ടുമൃഗങ്ങളില്‍ നിന്നും നരഭോജികളില്‍ നിന്നും കാത്തു സൂക്ഷിച്ച് അവസാനമായി ലൈബീരിയായിലെ (Liberia) മോണ്‍റോവിയ (Monrovia) എന്ന സ്ഥലത്തുള്ള ഒരു തോട്ടത്തില്‍ കൊണ്ടെത്തിച്ചു.സാമുവേലിന് സ്വൈര്യമായി ജീവിക്കുവാനും ജോലി ചെയ്യുവാനും ആരാധനയില്‍ പങ്കെടുക്കുവാനും സൗകര്യമുള്ള ക്രിസ്ത്യാനികള്‍ കൂടിപ്പാര്‍ക്കുന്ന ഒരു സ്ഥലമായിരുന്നു ഇത്. ഒരു ദിവസം താന്‍ പൗലോസിന്‍റെ ദമാസ്ക്കസ് യാത്രാ മദ്ധ്യേ ഉണ്ടായ സംഭവത്തെക്കുറിച്ച് കേള്‍ക്കുകയും അതെ അത്ഭുതപ്രകാശമാണല്ലോ തന്നെയും ആപത്തില്‍ നിന്നു വിടുവിച്ചത് എന്നോര്‍ത്ത് ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്തു. തന്‍റെ സ്വര്‍ഗ്ഗീയ പിതാവുമായി സാമുവേല്‍ പലപ്പോഴും സംഭാഷണം നടത്തുകയും ചില അവസരങ്ങളില്‍ അത് രാത്രി മുഴുവനും തുടരുകയും ചെയ്തിരുന്നു. പില്ക്കാലത്ത് അത് അമേരിക്കാക്കാരായ ക്രിസ്ത്യാനികള്‍ക്ക് ഉത്തേജനം നല്കത്തക്കവണ്ണം ഇത് അതിമനോഹരമായൊരു പ്രാര്‍ത്ഥനാശീലമായി രൂപം കൊണ്ടു.

ഒരു രാത്രിയില്‍ അയാള്‍ക്ക് കര്‍ത്താവുമായി ഒരു പ്രത്യേക ഇടപെടല്‍ ഉണ്ടായി. “പെട്ടെന്ന് എന്‍റെ മുറി മുഴുവന്‍ പ്രകാശം കൊണ്ട് നിറഞ്ഞു. സൂര്യന്‍ ഉദിച്ചതായിരിക്കുമെന്ന് ആരംഭത്തില്‍ ഞാന്‍ ചിന്തിച്ചു. എന്നാല്‍ മറ്റുള്ളവരെല്ലാം ഗാഢനിദ്രയിലായിരുന്നു. മുറി മുഴുവന്‍ തേജസ്സുകൊണ്ട് നിറയുന്നതു വരെ ആ പ്രകാശം വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു വന്നു. എന്‍റെ ഹൃദയത്തിലെ ഭാരങ്ങളെല്ലാം പെട്ടെന്ന് അപ്രത്യക്ഷമാകുകയും ഒരു ആന്തരിക സന്തോഷത്താല്‍ ഞാന്‍ നിറയുകയും ചെയ്തു. എന്‍റെ ശരീരം ഒരു തൂവല്‍ പോലെ ഭാരരഹിതമായി അനുഭവപ്പെട്ടു. എനിക്ക് പറന്നുയരുവാന്‍ കഴിയുന്നതു പോലെയുള്ള ഒരു ശക്തിയാല്‍ ഞാന്‍ നിറയപ്പെട്ടു. സന്തോഷം നിയന്ത്രിക്കുവാന്‍ കഴിയാതെ ഞാന്‍ അത്യുച്ചത്തില്‍ ആര്‍ക്കുകയും അത് കേട്ട് അവിടെ ഉണ്ടായിരുന്നവര്‍ എല്ലാം ഉണരുകയും ചെയ്തു. എന്‍റെ സ്വര്‍ഗ്ഗീയ പിതാവ് ഒരു പ്രത്യേക ഉദ്ദേശ്യത്തോടുകൂടി എന്നെ രക്ഷിച്ചിരിക്കുന്നു എന്നും അതിനായി അവന്‍ എന്നോടുകൂടെയിരുന്നു പ്രവര്‍ത്തിക്കുമെന്നും ഞാന്‍ ഗ്രഹിച്ചു”.

‘കാബു’ ജലസ്നാനം ഏല്ക്കുകയും സാമുവേല്‍ മോറിസ് എന്ന പേര് സ്വീകരിക്കുകയും ചെയ്തു. താന്‍ ലൈബീരിയായില്‍ രണ്ടു വര്‍ഷം കൂടെ തുടര്‍ന്നു ജോലി ചെയ്യുകയും ഇംഗ്ലീഷ് വിദ്യാഭ്യാസം നടത്തുകയും ചെയ്തു. പരിശുദ്ധാത്മാവിനാല്‍ രൂപാന്തരം പ്രാപിച്ച തന്‍റെ ജീവിതം മറ്റുള്ളവരെ സ്വാധിനിക്കുവാന്‍ തുടങ്ങി. ഐവറി കോസ്റ്റിലെ ഗോത്ര വര്‍ഗ്ഗത്തില്‍ നിന്ന് രക്ഷപ്പെട്ട മറ്റൊരു ബാലന്‍ ലൈബീരിയായില്‍ വന്ന് സാമുവേലിനോടുകൂടെ ചേരുകയുണ്ടായി. ഐവറി കോസ്റ്റില്‍ വച്ച് തനിക്കു ചുറ്റും പ്രകാശം മിന്നിയപ്പോള്‍ ഇയാളും തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും ഓടി രക്ഷപ്പെടുക എന്നു തനിക്കു നേരെ ഉണ്ടായ ശബ്ദം അയാളും കേട്ടു എന്നും അറിഞ്ഞ് സാമുവേല്‍ അത്ഭുതപ്പെട്ടു! സാമുവേല്‍ ആ ബാലന് ദൈവസ്നേഹം പകര്‍ന്നു കൊടുക്കുകയും തന്മൂലം അയാള്‍ രക്ഷിക്കപ്പെട്ട് സ്നാനമേല്ക്കുകയും ‘ഹെന്‍ട്രി ഓ നെയില്‍’ (Hentry O Neil) എന്ന പേരു സ്വീകരിക്കുകയും ചെയ്തു.

ഒരു ദിവസം ഒരാള്‍ സാമുവേലിന് യോഹന്നാന്‍റെ സുവിശേഷം 14-ാം അദ്ധ്യായം വായിച്ചു കേള്‍പ്പിക്കുകയും ആ വേദഭാഗത്ത് പറഞ്ഞിരിക്കുന്ന പരിശുദ്ധാത്മാവ് എന്ന വാഗ്ദത്തം തന്‍റെ ഹൃദയത്തെ സ്പര്‍ശിക്കുകയും ചെയ്തു. ഈ വാഗ്ദത്തത്തെക്കുറിച്ച് കൂടുതല്‍ അറിയുവാനായി താന്‍ കണ്ടുമുട്ടിയ എല്ലാ മിഷനറിമാരോടും ആരാഞ്ഞുവെങ്കിലും തൃപ്തികരമായ മറുപടി ലഭിക്കാതെ തന്‍റെ അന്വേഷണം തുടര്‍ന്നു കൊണ്ടിരുന്നു. അവസാനമായി ന്യുയോര്‍ക്ക് പട്ടണത്തില്‍ താമസിച്ചു കൊണ്ടിരുന്ന ‘സ്റ്റീഫന്‍ മെരിറ്റ്’ (Stephen Merrit) എന്ന മറ്റൊരു മിഷണറിയില്‍ നിന്നാണ് താന്‍ അറിവ് നേടിയത് എന്ന് ഒരു മിഷനറി സാമുവേലിനോടു പറഞ്ഞു. ഇത് കേട്ട ഉടനെ ന്യൂയോര്‍ക്കില്‍ പോയി മെറിറ്റിനെ കണ്ട് പരിശുദ്ധാത്മാവിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കണമെന്ന് സാമുവേല്‍ തീരുമാനിച്ചു.

ഉടനെ അയാള്‍ അവിടുത്തെ കപ്പല്‍ തുറമുഖത്ത് ചെന്ന് കപ്പിത്താനെ കണ്ട് “താങ്കള്‍ എന്നെ ന്യൂയോര്‍ക്കിലേയ്ക്ക് കൊണ്ടുപോകുമെന്ന് എന്‍റെ സ്വര്‍ഗ്ഗീയ പിതാവ് എന്നോടു പറഞ്ഞിരിക്കുന്നു” എന്നു പറഞ്ഞു. താന്‍ ഒരു മാനസികരോഗിയായിരിക്കുമെന്ന് ചിന്തിച്ച് കപ്പിത്താന്‍ അയാളെ പറഞ്ഞയച്ചു. എന്നാല്‍ സാമുവേല്‍ തന്‍റെ പ്രയ്തനം ഉപേക്ഷിച്ചില്ല. അവസാന നിമിഷം ചില കപ്പല്‍ ജീവനക്കാര്‍ വരാതിരുന്നതിനാല്‍ സാമുവേലിനെക്കൂടെ കയറ്റികൊണ്ടു പോകുവാന്‍ കപ്പിത്താന്‍ സമ്മതിക്കുകയും കപ്പലില്‍ അയാളുടെ സാന്നിദ്ധ്യം വളരെ പ്രയോജനപ്പെടുകയും ചെയ്തു. കാലില്‍ മുറിവേറ്റതിനാല്‍ നടക്കുവാന്‍ കഴിയാത്ത ഒരു ചെറുപ്പക്കാരനെ സാമുവേല്‍ കാണുകയും അയാള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഉടനെ അയാള്‍ അത്ഭുതകരമായി സൗഖ്യം പ്രാപിക്കുകയും ചെയ്തു!

ദൈവവിശ്വാസം ഇല്ലാത്തവരായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നവരില്‍ പലരും. അതില്‍ ഒരാള്‍ക്ക് സാമുവേലിനോട് അതിയായ വെറുപ്പു തോന്നിയിരുന്നു. ഒരിക്കല്‍ കപ്പലിനുള്ളില്‍ ഒരു വഴക്കുണ്ടായപ്പോള്‍ ദൈവസാന്നിദ്ധ്യത്തോടുകൂടെ സാമുവേല്‍ ഇടപെട്ടു. താന്‍ പ്രാര്‍ത്ഥിക്കുകയും എല്ലാവര്‍ക്കും പരിശുദ്ധാത്മാവിനാല്‍ പാപബോധം ഉണ്ടാകുകയും ചെയ്തു. തന്മൂലം കപ്പലിനുള്ളിലെ ജീവിതശൈലി മാറുകയും മദ്യപാനത്തിന്‍റെ സ്ഥാനത്ത് പ്രാര്‍ത്ഥനാ യോഗങ്ങള്‍ ആരംഭിക്കുകയും ചെയ്തു. സാമുവേല്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ അദ്ദേഹത്തെ അതിയായി വെറുത്തിരുന്ന മനുഷ്യന്‍ സൗഖ്യം പ്രാപിച്ചു. അവര്‍ ന്യൂയോര്‍ക്കില്‍ എത്തിയപ്പോള്‍ സാമുവേലിന്‍റെ വേര്‍പാടിനെ ഓര്‍ത്ത് കപ്പല്‍ ജീവനക്കാരെല്ലാം കരയുവാന്‍ തുടങ്ങി. അവര്‍ അദ്ദേഹത്തിന് നല്ല വസ്ത്രങ്ങള്‍ നല്കി. അതിനു പകരം അദ്ദേഹം അവര്‍ക്ക് പുതുജീവന്‍ നല്കി. സാമുവേല്‍ മുഖാന്തിരം കപ്പല്‍ ജീവനക്കാരില്‍ ഉണ്ടായ സ്ഥായിയായ വ്യത്യാസത്തെക്കുറിച്ച് വര്‍ഷങ്ങള്‍ക്കു ശേഷം കപ്പിത്താന്‍ സാക്ഷ്യം പ്രസ്താവിക്കുകയുണ്ടായി.

ന്യൂയോര്‍ക്ക് പട്ടണത്തില്‍ തികച്ചും അപരിചിതനായിരുന്ന ഈ ബാലന്‍ തെരുവില്‍ കണ്ടവരോടെല്ലാം സ്റ്റീഫന്‍ മെരിറ്റിനെക്കുറിച്ച് അന്വേഷിക്കുവാന്‍ തുടങ്ങി. അത്ഭുതകരമായി അദ്ദേഹം ആ വ്യക്തിയുടെ അടുക്കലേക്ക് ആനയിക്കപ്പെട്ടു.എന്നാല്‍ ആഫ്രിക്കക്കാരനായ ഒരു ബാലനോട് സംസാരിക്കുവാന്‍ തന്‍റെ ജോലിത്തിരക്കുമൂലം സമയം ലഭിക്കാതെ മെരിറ്റ് അദ്ദേഹത്തെ മിഷന്‍ ഓഫീസില്‍ ഇരുത്തിയിട്ട് തന്‍റെ പ്രവൃത്തിക്കായി പോയി. മെരിറ്റ് മടങ്ങി വന്നപ്പോള്‍ കണ്ട കാഴ്ച തന്നെ ഞെട്ടിപ്പിച്ചു. സാമുവേല്‍ അവിടെ ഉണ്ടയിരുന്നവരോട് ദൈവവചനം സംസാരിക്കുകയും അതു മുഖാന്തരം അവരില്‍ പതിനേഴുപേര്‍ മുട്ടിന്മല്‍ നിന്ന് ദൈവത്തോടു കരഞ്ഞുനിലവിളിക്കുകയും ചെയ്യുന്ന കാഴ്ചയായിരുന്നു മെരിറ്റ് കണ്ടത്.സാമുവേലിന്‍റെ മുഖത്ത് ഒരു സ്വര്‍ഗ്ഗീയതേജസ്സ് പ്രകാശിക്കുന്നതായും അയാള്‍ കണ്ടു.

അടുത്ത ദിവസം ഒരു ശവസംസ്കാര ചടങ്ങില്‍ സംബന്ധിക്കുവാന്‍ പോയപ്പോള്‍ മെരിറ്റ് ശമുവേലിനെ തന്‍റെ കൂടെ കൊണ്ടുപോയി.യാത്രാമദ്ധ്യേ ന്യൂയോര്‍ക്ക് പട്ടണത്തിലെ എല്ലാ വിശേഷങ്ങളും മെരിറ്റ് കാണിച്ചുകൊടുത്തുവെങ്കിലും അതിലൊന്നും സാമുവേലിന് യാതൊരു താല്പര്യവും ഉണ്ടായില്ല.ആ വാഹനത്തില്‍ കയറിയപ്പോള്‍ പ്രാര്‍ത്ഥിച്ചുവോ എന്നു സാമുവേല്‍ മെരിറ്റിനോട് ചോദിച്ചതിന്,പ്രാര്‍ത്ഥിച്ചില്ലാ എന്ന് മെരിറ്റ് കുറ്റസമ്മതം നടത്തേണ്ടതായി വന്നു.ഉടനെ അവര്‍ വാഹനം നിറുത്തുകയും ശാമുവേല്‍ പ്രാര്‍ത്ഥിക്കുവാന്‍ ആരംഭിക്കുകയും ചെയ്തു. “ദൈവമേ,പരിശുദ്ധാത്മാവിനെക്കുറിച്ച് സംസാരിക്കുവാനായി സ്റ്റീഫന്‍ മെരിറ്റിനെ കാണണം എന്നായിരുന്നു ഞാന്‍ ആഗ്രഹിച്ചത്.എന്നാല്‍ അദ്ദഹം എനിക്ക് തുറമുഖം,പളളികള്‍,ബാങ്കുകള്‍,മറ്റു വന്‍ മാളികകള്‍ എന്നിവ കാണിച്ചു തരുന്നതല്ലാതെ ഞാന്‍ കൂടുതലായി അറിയുവാന്‍ ആഗ്രഹിക്കുന്ന പരിശുദ്ധാത്മാവിനെക്കുറിച്ച് എന്നോട് യാതൊന്നും സംസാരിക്കുന്നില്ല.അതിനാല്‍ പരിശുദ്ധാത്മാവിനെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കുകയൊ സംസാരിക്കുകയൊ എഴുതുകയൊ പ്രസംഗിക്കുകയൊ ചെയ്യാതിരിക്കത്തക്കവണ്ണം നിന്‍റെ സാന്നിദ്ധ്യത്താല്‍ അദ്ദേഹത്തെ നിറയ്ക്കേണമേ”. ഈ പ്രാര്‍ത്ഥനാ സമയത്ത് മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത രീതിയില്‍ മെരിറ്റ് പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു.ആ ദിവസം മുതല്‍ മെരിറ്റിന്‍റെ ജീവിതം പോലും വ്യത്യാസപ്പെട്ടു. ശവസംസ്കാര ചടങ്ങില്‍ വച്ച് പരിശുദ്ധാത്മാവിന്‍റെ അതിശക്തിയായ പ്രവര്‍ത്തനം ഉണ്ടാകുകയും പലരും ശവപ്പെട്ടിക്കരികെ അനുതാപത്തോടെ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

കര്‍ത്താവിനെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ സാമുവേല്‍ ആഗ്രഹിച്ചതിനാല്‍ ഇന്‍ഡ്യാനയിലെ (Indiana) ടെയിലര്‍ (Taylor) സര്‍വ്വകലാശാലയില്‍ ചേര്‍ന്നു പഠിക്കുവാന്‍ മെരിറ്റ് അയാളെ സഹായിച്ചു.സര്‍വ്വകലാശാലയില്‍ എത്തിയപ്പോള്‍ ڇതനിക്ക് ഇഷ്ടമുളള ഏതെങ്കിലും ഒരു മുറി തിരഞ്ഞെടുക്കുവാന്‍ അദ്ദേഹത്തോടു ആവശ്യപ്പെട്ടു.ആര്‍ക്കും വേണ്ടാത്ത ഒരു മുറി ഉണ്ടെങ്കില്‍ അത് എനിക്ക് നല്കുകڈ എന്നു സാമുവേല്‍ മറുപടിനല്കി. ആ സര്‍വ്വകലാശാലയിലെ പ്രസിഡന്‍റ് ഈ മറുപടികേട്ട് അത്ഭുതപ്പെട്ടു. സാമുവേലിന്‍റെ സൗമ്യതയും താഴ്മയും ആ സര്‍വ്വകലാശാലാ പരിസരത്തെ മുഴുവന്‍ സ്വാധീനിക്കുകയും മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തില്‍ ദൈവസാന്നിധ്യം എല്ലായിടവും അനുഭവപ്പെടുകയും ചെയ്തു.

ആദ്യത്തെ ഞാറാഴ്ച സാമുവേല്‍ ഒരു പളളിയില്‍ ആരാധനയ്ക്കു പോയി.താന്‍ അവിടെ വൈകിയാണ് എത്തിയതെങ്കിലും അവിടത്തെ പാസ്റ്ററെ കണ്ട് സഭക്ക് നല്കുവാന്‍ തനിക്ക് ഒരു ദൂത് ഉണ്ട് എന്നു പറഞ്ഞു.സാമുവേലിന്‍റെ മുഖത്ത് പ്രത്യക്ഷപ്പെട്ട ദൈവതേജസ്സ് മുഖാന്തരം പാസ്റ്റര്‍ക്ക് അതു നിരസിക്കുവാന്‍ കഴിഞ്ഞില്ല. തന്‍റെ ദൂത് അവസാനിച്ചപ്പോള്‍ ദൈവികസാന്നിധ്യം മുഖാന്തിരം മുഴുസഭയും മുട്ടിന്മേല്‍ നിന്ന് പ്രാര്‍ത്ഥിക്കുകയും അതില്‍ പലരും തങ്ങളുടെ പാപങ്ങളെ ഓര്‍ത്ത് കരഞ്ഞു നിലവിളിക്കുകയും ചെയ്തു. ഇതുപോലെ പല യോഗങ്ങള്‍ നടത്തപ്പെട്ടതിനാല്‍ ഈ വാര്‍ത്ത ദിനപത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഈ ഉണര്‍വ്വ് കാണുവാന്‍ രാജ്യത്തിന്‍റെ നാനാഭാഗത്തു നിന്ന് അനേകര്‍ വരികയും അവരെല്ലാം ദൈവസാന്നിധ്യത്താല്‍ സ്പര്‍ശിക്കപ്പെടുകയും അവരുടെ ജീവിതങ്ങള്‍ രൂപാന്തരപ്പെടുകയും ചെയ്തു.

അടുത്ത മഞ്ഞുകാലത്ത് സാമുവേല്‍ രോഗിയായിത്തീര്‍ന്നു.ഭൂമിയിലെ തന്‍റെ ശുശ്രൂഷ അവസാനിച്ചു എന്ന് കര്‍ത്താവ് തനിക്കു കാണിച്ചുകൊടുക്കുകയും താന്‍ അത് സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു.1893 മെയ് മാസം താന്‍ പ്രിയം വച്ച പിതാവിന്‍റെ സന്നിധിയിലേക്ക് തന്‍റെ ഇരുപതാമത്തെ വയസ്സില്‍ ചേര്‍ക്കപ്പെട്ടു.തന്‍റെ മരണം പലരിലും സ്വാധീനിക്കുകയും സാമുവേലിന്‍റെ ആത്മഭാരം ഉള്‍ക്കൊണ്ടുകൊണ്ട് അമേരിക്കയില്‍ നിന്ന് പലരും മിഷനറിമാരായി ആഫ്രിക്കയിലേക്ക് പോവുകയും ചെയ്തു.സാമുവേലിനോട് ബന്ധപ്പെട്ട എല്ലാവരും തന്നില്‍ നിന്ന് പ്രസരിച്ച ദൈവികസാന്നിധ്യത്താല്‍ ആകര്‍ഷിക്കപ്പെടുകയും അത് അവരെ വ്യത്യാസപ്പെടുത്തുകയും ചെയ്തിരുന്നു.പരിശുദ്ധാത്മാവിനെക്കുറിച്ച് കൂടുതല്‍ പഠിക്കുവാനും ആഫ്രിക്കയില്‍ മടങ്ങിപ്പോയി അത് അവിടെ പ്രചരിപ്പിക്കുവാനും ആയിരുന്നു അയാള്‍ അമേരിക്കയില്‍ പോയത്.എന്നാല്‍ അതിനു പകരം തന്‍റെ പ്രാര്‍ത്ഥനകള്‍ അമേരിക്കക്കാരെ ആത്മപൂര്‍ണ്ണ ജീവിതം പഠിപ്പിക്കുന്ന പ്രസംഗങ്ങളായി മാറ്റുകയും അമേരിക്കന്‍ മണ്ണില്‍ ഹോമിക്കപ്പെട്ട തന്‍റെ ജീവിതത്താല്‍ ആഫ്രിക്കയിലെ കൊയ്ത്തിലേക്ക് അനേകം വേലക്കാരെ അമേരിക്കയില്‍ നിന്ന് ഉളവാക്കുകയും ചെയ്തു.

ഈ പുസ്തകം നിങ്ങള്‍ക്ക് അനുഗ്രഹമായി എന്നു വിശ്വസിക്കുന്നു. ഇതു വായിച്ച പ്രിയ സ്നേഹിതാ നിങ്ങളുടെ ജീവിതം യേശുവിനായി സമര്‍പ്പിക്കുക. ദൈവേഷ്ടം ചെയ്യുവാന്‍ നിങ്ങളെത്തന്നേ പൂര്‍ണ്ണമായി ദൈവകരങ്ങളില്‍ ഭരമേല്പ്പിക്കുക.

സകലവിധ ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ട് നമ്മുടെ മുമ്പില്‍ വച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടാം.വിശ്വാസത്തിന്‍റെ നായകനും പൂര്‍ത്തി വരുത്തുന്നവനുമായ യേശുവിനെ മാത്രം നോക്കി ഓടീടാം.

നമ്മുടെ ജീവിത ലക്ഷ്യം യേശുവിനോടൊത്തുള്ള വാസം മാത്രമായിരിക്കട്ടെ.അതിനായി ദൈവം നമ്മെ സഹായിക്കട്ടെ.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

വിശ്വാസവീരന്മാര് -ചാള്‍സ് തോമസ് സ്റ്റഡ്

Charles Thomas Studd

Birth. 2 Dec 1860

Death.16 July 1931

ചാള്‍സ് തോമസ് സ്റ്റഡ്

സി.റ്റി.സ്റ്റഡ് എന്നു സാധാരണ അറിയപ്പെടുന്ന ചാള്‍സ് തോമസ് സ്റ്റഡ് 1860-ല്‍ ഇംഗ്ലണ്ടിലെ ഒരു സമ്പന്ന കുടുംബത്തില്‍ ജനിച്ചു വളര്‍ത്തപ്പെട്ടു. കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ 19-ാമത്തെ വയസ്സില്‍ താന്‍ എറ്റോണ്‍ കോളേജില്‍ ക്രിക്കറ്റ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടതിനെതുടര്‍ന്ന് അയാള്‍ ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ക്രിക്കറ്റ് താരമായി കരുതപ്പെട്ടിരുന്നു. അതിലൂടെ ധാരാളം പണം ലഭിച്ചിരുന്നതിനാല്‍ സാമ്പത്തികമായി തനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. ക്രിക്കറ്റ് കളിയിലുളള തന്‍റെ അസാമാന്യ പാടവം മുഖാന്തരം തനിക്ക് മഹത്തായ അന്തര്‍ദേശീയ പ്രശസ്തി ലഭിച്ചു. എന്നാല്‍ ദൈവത്തിന് അദ്ദേഹത്തെക്കുറിച്ച് മറ്റൊരു ഉദ്ദേശ്യമായിരുന്നു ഉണ്ടായിരുന്നത്.

സി. റ്റി.സ്റ്റഡിന് 18 വയസ്സായപ്പോള്‍ ഒരു സഭാശുശ്രൂഷകന്‍ തന്നോട്: “നീ വീണ്ടും ജനിച്ച ദൈവ പൈതലാണോ?” എന്നു ചോദിച്ചു. ഈ ചോദ്യത്തിനു ശേഷം തന്‍റെ ജീവിതത്തെക്കുറിച്ച് താന്‍ ഒരു ആത്മപരിശോധന നടത്തുകയും ഹൃദയം കര്‍ത്താവിനായി സമര്‍പ്പിക്കുകയും ചെയ്തു. തന്‍റെ ഹൃദയം അപ്പോള്‍ സന്തോഷത്താലും സമാധാനത്താലും നിറയപ്പെട്ടു. എന്നാല്‍ തുടര്‍ന്നുളള ആറു വര്‍ഷക്കാലം താന്‍ പിന്മാറ്റാവസ്ഥയിലേക്ക് വഴുതിപ്പോയി. അതിനു ശേഷം തന്‍റെ കുറ്റത്തെക്കുറിച്ച് ഉണര്‍ന്നു. അതിനെക്കുറിച്ച് താന്‍ ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു. “ക്രിസ്തുവിന്‍റെ സ്നേഹത്തെക്കുറിച്ച് മറ്റുളളവരോട് പറയുന്നതിന് പകരം സ്വാര്‍ത്ഥതല്പരനായി എന്‍റെ അറിവ് എന്നില്‍ തന്നെ മറച്ചുവച്ചു. അതിന്‍റെ ഫലമായി സാവധാനം ക്രിസ്തുവിന്‍റെ സ്നേഹം എന്നില്‍ തണുക്കുകയും പകരം ലോകസ്നേഹം ഉളളിലേക്കു പ്രവേശിക്കുകയും ചെയ്തു”.

എങ്കിലും ദൈവം സ്റ്റഡിനോട് മനസ്സലിഞ്ഞ് രക്ഷയുടെ സന്തോഷത്തിലേക്ക് മടക്കി വരുത്തി. തന്‍റെ സഹോദരന്‍ രോഗത്തിന്‍റെ കാഠിന്യത്തില്‍ എത്തിയതിനാല്‍ സ്റ്റഡ് ജീവിത യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് ചിന്തിക്കുവാന്‍ തുടങ്ങി. “മനുഷ്യന്‍ തന്‍റെ നിത്യതയെ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ അവന്‍റെ പേരിനും പ്രശസ്തിക്കും എന്ത് വിലയാണുളളത്?” ഈ ജീവിതത്തില്‍ സകലതും താല്ക്കാലികമാകുന്നു എന്ന യാഥാര്‍ത്ഥ്യം അയാള്‍ക്കു ബോധ്യമായി.താന്‍ ഇപ്രകാരം ഒരു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നു. “ക്രിക്കറ്റ് നിലനില്ക്കുന്നതല്ല,സ്ഥാനമാനങ്ങള്‍ നിലനില്ക്കുന്നതല്ല.ഈ ലോകത്തില്‍ യാതൊന്നും നിലനില്ക്കുന്നതല്ല എന്നു ഞാന്‍ അറിയുന്നു.എന്നാല്‍ വരുവാനുളള ലോകത്തിനായി ജീവിക്കുന്നതു മാത്രമെ നിലനില്ക്കുകയുളളു”. ഡി.എല്‍.മൂഡിയുടെ ഒരു യോഗത്തില്‍ സംബന്ധിച്ചപ്പോള്‍ സ്റ്റഡ് തന്‍റെ ജീവിതത്തെ പുന:പ്രതിഷ്ഠിക്കുകയും ക്രിസ്തുവുമായുളള കൂട്ടായ്മയിലേക്കു മടങ്ങിവരുകയും ചെയ്തു.ആറു വര്‍ഷങ്ങള്‍ക്കു മുമ്പ് ചെയ്ത തെറ്റ് പിന്നീട് താന്‍ ഒരിക്കലും ആവര്‍ത്തിച്ചിട്ടില്ല.തന്‍റെ ടീമിലെ മറ്റ് അംഗങ്ങളോടും സ്നേഹിതന്മാരോടും സാക്ഷ്യംപറഞ്ഞുകൊണ്ട് അനേകരെ താന്‍ ക്രിസ്തുവിന്‍റെ സ്നേഹത്തിലേക്ക് ആനയിക്കുകയുണ്ടായി. മറ്റുളളവരെ ക്രിസ്തുവിനായി നേടുന്നത് തന്‍റെ ഒരു ആവേശമായിരുന്നു. ചൈനയിലെ സുവിശേഷ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു മിഷനറിയുടെ പ്രസംഗം കേട്ടപ്പോള്‍ വിദേശ മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കായി സ്റ്റഡിന് വലിയോരു ആത്മഭാരം ഉണ്ടായി. തന്‍റെ ഒരു പ്രശസ്തമായ പ്രസ്താവന ഈ ഭാരം വെളിപ്പെടുത്തുന്നു.” പളളിമണിയുടെ ശബ്ദവലയത്തിനുളളില്‍ പാര്‍ക്കാന്‍ പലരും ആഗ്രഹിക്കുന്നു.എന്നാല്‍ നരകത്തിന് ഒരു വാരക്കുളളില്‍ ഒരു രക്ഷാമന്ദിരം നടത്തുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു”. സ്റ്റഡിന്‍റെ വലിയ ധനസമ്പത്തും ക്രിക്കറ്റ്താരം എന്ന പ്രശസ്തിയും ബൗദ്ധിക കഴിവുകളും ഈ ലോകത്തില്‍ വലിയ വിജയ വാഗ്ദാനങ്ങള്‍ നല്കിയിരുന്നതിനാല്‍ മിഷനറി പ്രവര്‍ത്തനങ്ങളിലൂടെ കര്‍ത്താവിനെ സേവിക്കണം എന്ന തന്‍റെ ആഗ്രഹത്തില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കുവാന്‍ അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളും സ്നേഹിതരും ആവുന്നത്ര പരിശ്രമിച്ചു. എന്നാല്‍ അദ്ദേഹം തന്‍റെ തീരുമാനത്തില്‍ ഉറച്ചുനിന്നുകൊണ്ട് ഇപ്രകാരം പ്രസ്താവിച്ചു: “ആയിരക്കണക്കിന് ആത്മാക്കള്‍ ദിവസേന നശിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈ ലോക ബഹുമതികള്‍ക്കായി എന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാന കാലഘട്ടം ചെലവിടാന്‍ എനിക്കെങ്ങനെ സാധിക്കും?” ചൈനയില്‍ മിഷനറി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന ഹഡ്സണ്‍ ടെയിലറോട് താന്‍ ഒരു അഭിമുഖം ആവശ്യപ്പെടുകയും അതിലൂടെ ചൈനയിലെ മിഷനറിപ്രവര്‍ത്തനങ്ങള്‍ക്കായി താന്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. സ്റ്റഡിന്‍റെ ഈ തീരുമാനത്തെ തുടര്‍ന്ന് കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ മറ്റ് ആറ് വിദ്യാര്‍ത്ഥികള്‍ക്കൂടെ ക്രിസ്തുവിന്‍റെ സുവിശഷത്തിനും നശിച്ചുപോകുന്ന ആത്മാക്കളുടെ രക്ഷയ്ക്കുമായി തങ്ങളുടെ ജീവിതത്തെ ഒഴിഞ്ഞു വയ്ക്കുവാന്‍ തീരുമാനിച്ചു. ചൈനയില്‍ അവര്‍ ചെയ്ത ത്യാഗോജ്വലമായ സുവിശഷപ്രവര്‍ത്തനങ്ങളാല്‍ “കേംബ്രിഡ്ജ് സെവന്‍” എന്ന പേരില്‍ അവര്‍ ഇന്നും സ്മരിക്കപ്പെടുന്നു.

ചൈനയില്‍ വച്ച് സ്റ്റഡ് ചൈനാക്കാരെപ്പോലെ വസ്ത്രം ധരിക്കുകയും ചൈനാക്കാരുടെ ആഹാരം ഭക്ഷിക്കുകയും ചൈനാക്കാരോട് സുവിശേഷം അറിയിക്കുവാന്‍ ചൈനീസ് ഭാഷ പഠിക്കുകയും ചെയ്തു. ചൈനയില്‍ പോയി അല്പ ദിവസത്തിനുളളില്‍ സ്റ്റഡിന് 25 വയസ് തികഞ്ഞു.തന്‍റെ പിതാവിന്‍റെ വില്‍പത്ര പ്രകാരം 25 വയസ് തികഞ്ഞപ്പോള്‍ സ്റ്റഡിന് പിതാവിന്‍റെ സ്വത്തിന്മേല്‍ തന്‍റെ ഓഹരിക്കുളള അവകാശം ലഭിച്ചു. വിശ്വാസത്താല്‍ ജീവിക്കുവാനും തന്‍റെ എല്ലാ ആവശ്യങ്ങള്‍ക്കും ദൈവത്തില്‍ മാത്രം ആശ്രയിക്കുവാനും സ്റ്റഡ് ഇതിനകം അഭ്യസിച്ചു കഴിഞ്ഞിരുന്നു. തന്‍റെ സകല സമ്പത്തും ക്രിസ്തുവിനായി ചെലവഴിക്കുമെന്നു സ്റ്റഡ് തീരുമാനമെടുത്തു. തനിക്ക് അവകാശപ്പെട്ട തുക എത്രയാണെന്ന് അറിയുന്നതിന് മുമ്പ്തന്നെ “മൂഡി ബൈബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്” ആരംഭിക്കുന്നതിന് ഡി.എല്‍ മൂഡിക്കും വിശ്വാസത്താല്‍ അനാഥാലയങ്ങള്‍ നടത്തിയിരുന്ന ജോര്‍ജ്ജ് മുളളറിനും ലണ്ടനില്‍ സാധു സംരക്ഷണം നടത്തിയിരുന്ന ജോര്‍ജ്ജ് ഹോളിന്‍സിനും ഇന്ത്യയില്‍ സാല്‍വേഷന്‍ ആര്‍മിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന ബൂത്ത്ടക്കറിനും വലിയ തുകയ്ക്കുളള ചെക്കുകള്‍ താന്‍ എഴുതിക്കൊടുത്തു. ചില മാസങ്ങള്‍ക്ക് ശേഷം തന്‍റെ അവകാശത്തിന്‍റെ കൃത്യമായ തുക ഗ്രഹിച്ചപ്പോള്‍ അര്‍ഹരായ ശുശ്രൂഷകര്‍ക്ക് താന്‍ വീണ്ടും വലിയ തുകകള്‍ സംഭാവനയായി നല്കി. അവസാനമായി മൂവായിരത്തി നാനൂറ് പൗണ്ട് മാത്രം തന്‍റെ പക്കല്‍ അവശേഷിക്കുകയും അത് തന്‍റെ വിവാഹ ആവശ്യങ്ങള്‍ക്കായി നീക്കി വയ്ക്കുകയും ചെയ്തു. ലോകത്തില്‍ ഏറ്റവും വിശ്വാസ യോഗ്യമായത് ദൈവവചനമാണെന്നും താന്‍ ദൈവത്തില്‍ ആശ്രയിച്ചതിനാല്‍ ദൈവം തന്‍റെ എല്ലാ ആവശ്യങ്ങളും നിറവേറ്റുമെന്നും അദ്ദേഹം വിശ്വസിച്ചു.

ചൈനയില്‍ വച്ച് സ്റ്റഡ് പ്രസ്കില്ല ലിവിംങ്സ്റ്റണ്‍ സ്റ്റുവര്‍ട്ട് എന്നൊരു യുവതിയെ വിവാഹം ചെയ്തു. താന്‍ സ്വരൂപിച്ചു വച്ചിരുന്ന പണം വിവാഹത്തിനു മുമ്പേ പ്രസ്കില്ലക്ക് കൊടുത്തു.” ചാര്‍ളീ, ധനവാനായ യൗവ്വനക്കാരനോട് കര്‍ത്താവ് എന്താണ് കല്പിച്ചത്?” എന്ന് അവള്‍ ചോദിച്ചതിന് :”നിനക്കുളളതെല്ലാം വില്ക്കുക” എന്ന് സ്റ്റഡ് മറുപടി നല്കി. വിവാഹത്തിനായി സ്വരൂപിച്ചിരുന്ന തുക മുഴുവന്‍ കര്‍ത്താവിന്‍റെ വേലയ്ക്ക് ചിലവിടുവാനും തങ്ങളുടെ വിവാഹജീവിതം ദൈവത്തില്‍ ആശ്രയിച്ച് വിശ്വാസത്താല്‍ മാത്രം ആരംഭിക്കുവാനും അവര്‍ തീരുമാനിച്ചു.

സ്റ്റഡ് ദമ്പതികള്‍ക്ക് നാലു പെണ്‍മക്കള്‍ ജനിക്കുകയും ഏകദേശം 10 വര്‍ഷം അവര്‍ ചൈനയില്‍ കര്‍ത്താവിനായി അദ്ധ്വാനിക്കുകയും ചെയ്തു.അതിനു ശേഷം അനാരോഗ്യം നിമിത്തം ഇംഗ്ലണ്ടിലേക്ക് മടങ്ങിപ്പോകുവാന്‍ അവര്‍ നിര്‍ബന്ധിതരായി. ക്രിസ്തുവിന്‍റെ വിളിയെക്കുറിച്ചും മിഷനറിപ്രവര്‍ത്തനങ്ങളുടെ ആവശ്യകതയെക്കുറിച്ചും അമേരിക്കയിലെ സര്‍വ്വകലാശാലകളില്‍ പ്രസംഗിക്കുന്നതിന് ആ കാലയളവുകളില്‍ സ്റ്റഡിന് ക്ഷണമുണ്ടായി. അതനുസരിച്ച് രണ്ടു വര്‍ഷത്തോളം തന്‍റെ ആത്മഭാരം പകര്‍ന്നുകൊണ്ട് സ്റ്റഡ് അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ യാത്ര ചെയ്യുകയും തല്‍ഫലമായി പൂര്‍ണ്ണസമയ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കായി പലരും തങ്ങളുടെ ജീവിതത്തെ സമര്‍പ്പിക്കുകയും ചെയ്തു.

അല്പകാലത്തിനു ശേഷം സ്റ്റഡ് ദമ്പതികള്‍ ദക്ഷിണേന്ത്യയില്‍ വരികയും ആറു വര്‍ഷം അവിടുത്തെ ഒരു സഭയുടെ ചുമതല വഹിക്കുകയും ചെയ്തു. ഇന്ത്യയില്‍ സുവിശേഷം കൊണ്ടത്തിക്കണം എന്ന തന്‍റെ ചിരകാല സ്വപ്നം ഇതിലൂടെ നിറവേറ്റുവാന്‍ സാധിച്ചു. ആത്മാക്കള്‍ രക്ഷിക്കപ്പെടുന്നതുകാണുമ്പോള്‍ ഏതൊരു യഥാര്‍ത്ഥ മിഷനറിയേയും പോലെ തന്‍റെ ഹൃദയവും സന്തോഷത്താല്‍ നിറയുമായിരുന്നു. സുവിശേഷ വയല്‍ പ്രദേശത്തെക്കുറിച്ചുളള ഭാരം തന്‍റെ ഹൃദയത്തില്‍ എപ്പോഴും ഉണ്ടായിരുന്നു.

സ്റ്റഡ് ഇംഗ്ലണ്ടില്‍ മടങ്ങിയെത്തിയപ്പോള്‍ “ആഫ്രിക്കയില്‍ സുവിശേഷം എത്തിക്കുക” എന്ന പുതിയ നിയോഗം അഥവാ പുതിയ കല്പന കര്‍ത്താവില്‍ നിന്ന് ലഭിക്കുകയുണ്ടായി. 50 വയസ്സോളം പ്രായമായതിനാല്‍ ആരോഗ്യപ്രശ്നം ഉള്‍പ്പെടെ പല പ്രതിബന്ധങ്ങളെയും നേരിടേണ്ടി വന്നു. പോകുന്നതിനെ തടസ്സപ്പെടുത്തുവാന്‍ പലരും ശ്രമിച്ചെങ്കിലും കര്‍ത്താവ് ആവശ്യപ്പെട്ടതാകയാല്‍ തന്‍റെ ജീവന്‍ ബലികഴിച്ചും അത് അനുസരിക്കുക തന്നെ എന്നു തീരുമാനിച്ചു. വിമര്‍ശിച്ചവര്‍ക്ക് താന്‍ ഇപ്രകാരം മറുപടി നല്കി: “സ്നേഹിതരെ,പോകാനായി ദൈവം എന്നെ വിളിച്ചു, ഞാന്‍ പോകുക തന്നെ ചെയ്യും.എന്‍റെ ശവകുടീരത്തില്‍ ചവിട്ടി മറ്റ് യൗവ്വനക്കാര്‍ മുന്നേറുമാറ് ഞാന്‍ അവര്‍ക്ക് മുന്നോടിയായി പാതയൊരുക്കും!” തന്‍റെകുടുംബാംഗങ്ങളുടെയും സ്നേഹിതരുടെയും അഭ്യുദയകാംക്ഷികളുടെയും ഉപദേശത്തിന് വിരുദ്ധമായി തന്‍റെ ഭാര്യയെയും പെണ്‍മക്കളെയും ഇംഗ്ലണ്ടില്‍ വിട്ടിട്ട് ദൈവവിളി അനുസരിച്ച് താന്‍ വിശ്വാസത്താല്‍ യാത്ര തിരിച്ചു. സാമാന്യ ബുദ്ധിക്കു വിരുദ്ധമായ ഭോഷത്വമായി പ്രാരംഭത്തില്‍ തോന്നിയെങ്കിലും അന്നുവരെയും സുവിശേഷം എത്തിച്ചേരാത്ത ആഫ്രിക്കയിലെ ഏറ്റവും വിസ്തൃകമായ ഭൂപ്രദേശം സ്റ്റഡ് തിരഞ്ഞെടുത്തതിനാല്‍ അത് ആയിരക്കണക്കിന് ആഫ്രിക്കക്കാര്‍ക്ക് വലിയൊരു അനുഗ്രഹമായി ഭവിച്ചു. “യേശുക്രിസ്തു എനിക്കുവേണ്ടി ജീവന്‍ യാഗമാക്കിയ ദൈവമാണെങ്കില്‍ ഞാന്‍ അവനായി സഹിക്കുന്ന ഏതൊരു ത്യാഗവും അധികമായിപ്പോകുകയില്ല” എന്ന് അദ്ദേഹം ഏറ്റു പറഞ്ഞു.

ആഫ്രിക്കയില്‍ സ്റ്റഡിന് കര്‍ത്താവിനായി വളരെ കഷ്ടങ്ങള്‍ സഹിക്കേണ്ടി വന്നു. ബലഹീനത,ആസ്മ,തുടര്‍ച്ചയായ മലമ്പനി,അതിസാരം,അതിശൈത്യം,ആവര്‍ത്തിച്ചുണ്ടായ ഹൃദയാഘാതം ഇത്യാദി വിവിധ രോഗങ്ങള്‍ തനിക്ക് അഭിമുഖീകരിക്കേണ്ടി വന്നെങ്കിലും ആയിരക്കണക്കിന് ജനത്തെ അഭിസംബോധന ചെയ്ത് ദിവസേന 8 മുതല്‍ 18 മണിക്കൂര്‍ വരെ ക്രിസ്തുവിന്‍റെ സുവിശേഷം താന്‍ പ്രസംഗിച്ചു പോന്നു. മരണം വരെ താന്‍ ആഫ്രിക്കയില്‍ തന്നെ തുടര്‍ന്നു. ശുശ്രൂഷ അവസാനിക്കുന്നതിനു മുമ്പ് തന്‍റെ വീട്ടിലേക്ക് ഇപ്രകാരം എഴുതി: എന്‍റെ നിര്യാണകാലം അടുത്തിരിക്കുന്നു എന്ന് വിശ്വസിക്കാന്‍ എനിക്ക് സന്തോഷം പകരുന്ന ചില വസ്തുതകള്‍ ചുവടെ ചേര്‍ക്കുന്നു:

1. എന്നെ ദൈവം ചൈനയിലേക്ക് ക്ഷണിച്ചപ്പോള്‍ എന്നെ സ്നേഹിക്കുന്നവരുടെ എതിര്‍പ്പുകള്‍ വകവയ്ക്കാതെ ഞാന്‍ അവിടേക്ക് പോകുകയുണ്ടായി

2. ധനവാനായ യൗവ്വനക്കാരനോട് ക്രിസ്തു ആവശ്യപ്പെട്ട കാര്യം ഞാന്‍ എന്‍റെ ജീവിതത്തില്‍ സന്തോഷത്തോടെ നിറവേറ്റി.

3. ദൈവവിളി ലഭിച്ചപ്പോള്‍ ഞാന്‍ ഏകനായി ആഫ്രിക്കയില്‍ പോകുകയും കര്‍ത്താവിന്‍റെ വേലയില്‍ എന്‍റെ ജീവന്‍ അര്‍പ്പിക്കുകയും ചെയ്തു. അത് മേലാല്‍ സുഡാനില്‍ മാത്രമല്ല പ്രത്യുത, സുവിശേഷം എത്തിച്ചേരാത്ത മുഴു ലോകത്തിനും ഉളളതത്രേ.

ദൈവം എന്നെ ഏല്പ്പിച്ച പ്രവൃത്തി ഞാന്‍ നിരസിച്ചിട്ടില്ല എന്നതാണ് എന്‍റെ ഏക പ്രാഗത്ഭ്യം.

1931-ാം ആണ്ട് ജൂലൈ 16-ാം തീയതി തന്‍റെ എഴുപതാമത്തെ വയസ്സില്‍ സി.റ്റി.സ്റ്റഡ് താന്‍ സന്തോഷത്തോടെ സേവിച്ച പ്രിയ രക്ഷിതാവിന്‍റെ സ്നേഹകരങ്ങളില്‍ നിത്യവിശ്രാമം പ്രാപിച്ചു. ആഫ്രിക്കയിലെ എല്ലാ പരീക്ഷകളുടെയും പ്രതിസന്ധികളുടെയും മദ്ധ്യേ തന്‍റെ യജമാനന്‍റെ ശുശ്രൂഷയില്‍ അവസാനത്തോളം വിശ്വസ്തനായി നിലകൊണ്ടു. അവസാന ജയഘോഷ വാക്കായി “ഹല്ലേലൂയാ!” എന്നു ഉച്ചരിച്ചുകൊണ്ട് താന്‍ ക്രിസ്തുവില്‍ മറഞ്ഞു.

വിശ്വാസവീരന്മാര്‍ -ജെയിംസ് ഗില്‍മര്‍

James Gilmour

Birth. 12 January 1843

Death. 21 May 1891

ജെയിംസ് ഗില്‍മര്‍

ഏറ്റവും ക്ലേശകരമായ സാഹചര്യങ്ങളില്‍ ദീര്‍ഘവര്‍ഷങ്ങള്‍ ഏകനായി കര്‍ത്താവിന്‍റെ വയല്‍ പ്രദേശത്ത് പ്രവര്‍ത്തിച്ച ഒരു വിശുദ്ധനായിരുന്നു ജെയിംസ് ഗില്‍മര്‍. ജനവാസം വളരെ കുറഞ്ഞ പ്രദേശങ്ങളിലായിരുന്നു അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. അപ്രകാരം പല വര്‍ഷങ്ങള്‍ അദ്ധ്വാനിച്ചിട്ടും പ്രത്യക്ഷമായി പറയത്തക്ക ഫലം ലഭിക്കായ്കയാല്‍ അദ്ദേഹത്തിന്‍റെ സ്വന്തം സമൂഹത്തില്‍ പെട്ടവര്‍ പോലും തന്‍റെ പ്രവൃത്തി മേഖലയെ ചോദ്യം ചെയ്തിരുന്നു. എങ്കിലും പില്ക്കാലത്ത് പല മിഷനറിമാര്‍ക്കും മാതൃകയായി പിന്‍പറ്റുവാന്‍ തക്കവണ്ണം ജെയിംസ് ഗില്‍മര്‍ കര്‍ത്താവിനോടൊത്ത് പ്രവര്‍ത്തിച്ച് ത്യാഗത്തിന്‍റെയും സ്നേഹത്തിന്‍റെയും മനോഹരമായ അടിസ്ഥാനം ഇട്ടു. തന്‍റെ അദ്ധ്വാനഫലം ധാരാളമായി കാണുവാന്‍ അദ്ദേഹത്തിന്‍റെ സ്വന്തം കണ്ണുകൊണ്ട് സാധിച്ചില്ലെങ്കിലും തന്‍റെ പ്രതിഷ്ഠയും വിശ്വാസവും തത്വചിന്തകളും ത്യാഗോജ്ഞലമായ ജീവിതവും പലരിലും നിലനില്ക്കുന്ന സ്വാധീനം ചെലുത്തുകയുണ്ടായി. അദ്ദേഹത്തിന്‍റെ പ്രസംഗങ്ങളെയും ജീവിതശൈലിയെയും അഭിനന്ദിക്കുവാന്‍ അദ്ദേഹത്തിന്‍റെ കൂട്ടുവേലക്കാര്‍ക്കുപോലും ചിലപ്പോഴൊക്കെ കഴിഞ്ഞില്ലെങ്കിലും താന്‍ പ്രിയം വച്ച ഗുരുവിന്‍റെ ശുശ്രൂഷയില്‍ ജെയിംസ് ഗില്‍മര്‍ തികഞ്ഞ ആത്മാര്‍ത്ഥതയോടും പൂര്‍ണ്ണ ഹൃദയത്തോടും തുടര്‍ന്നുകൊണ്ടിരുന്നു.

1843 ജൂണ്‍ മാസം 12 -ാം തീയതി സ്കോട്ട്ണ്ടിലെ ഒരു ദൈവഭക്തിയുള്ള ഭവനത്തില്‍ ജെയിംസ് ഗില്‍മര്‍ ജാതനായി. ദൈവീകകാര്യങ്ങളില്‍ അദ്ദേഹത്തിന്‍റെ മാതാപിതാക്കള്‍ വളരെ കര്‍ശനമുള്ളവരായിരുന്നു. എല്ലാ സന്ധ്യക്കും അവരുടെ ഭവനത്തില്‍ കുടുംബാരാധന ഉണ്ടായിരുന്നു. ആ സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്‍റെ മാതാവ് മിഷനറി പ്രവര്‍ത്തന വിവരണങ്ങളും വേദപുസ്തക കഥകളും വായിച്ച് കേള്‍പ്പിക്കുമായിരുന്നു. തന്മൂലം കര്‍ത്താവിന്‍റെ ശുശ്രൂഷയ്ക്കായി സ്വന്തം ജീവന്‍ അര്‍പ്പിക്കുവാന്‍ ജെയിംസിനു തന്‍റെ ബാല്യകാലത്തില്‍ തന്നെ പ്രേരണ ലഭിച്ചു. ജെയിംസ് ബാല്യം മുതല്‍ വളരെ ബുദ്ധിമാനും പഠനത്തില്‍ സമര്‍ത്ഥനും ആയിരുന്നു. ഭാഷാപഠനത്തില്‍ പ്രത്യേകിച്ച് ലാറ്റിനിലും ഗ്രീക്കിലും അദ്ദേഹത്തിന് പ്രത്യേക നൈപുണ്യം സിദ്ധിച്ചിരുന്നു. സ്വദേശത്തെക്കാള്‍ വിദേശങ്ങളില്‍ കര്‍തൃശുശ്രൂഷകര്‍ കുറവാകുന്നു എന്ന വസ്തുത ഗ്രഹിച്ചതിനാല്‍ തന്‍റെ ബാല്യത്തില്‍ തന്നേ മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കായി തന്‍റെ ജീവിതം പ്രതിഷ്ഠിച്ചു. “എന്നെ സംബന്ധിച്ചിടത്തോളം ഒരു ഇന്ത്യക്കാരന്‍റെ ആത്മാവും ഇംഗ്ലിഷ്ക്കാരന്‍റെ ആത്മാവും തുല്യ വിലയുള്ളതും ചൈനാക്കാരുടെയും യുറോപ്യരുടെയും ഇടയിലെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ഒരുപോലെയും ആകുന്നു” എന്നദ്ദേഹം പ്രസ്താവിച്ചു.

നശിച്ചു പോകുന്ന ആത്മാക്കളോടുള്ള സ്നേഹം വര്‍ദ്ധിച്ചു വരുന്തോറും ജെയിംസ് വേദവചന പഠനത്തില്‍ കൂടുതല്‍ വ്യാപൃതനാകുവാന്‍ ആരംഭിച്ചു. സുവിശേഷം പ്രസംഗിക്കുവാനായി വിദേശത്ത് അയ്ക്കപ്പെടുന്നതു വരെ കാത്തിരിക്കാതെ പലപ്പോഴും അദ്ദേഹം ഏകനായി വഴിയോരങ്ങളിലും വയല്‍ പ്രദേശങ്ങളിലും കാണുന്നവരോടെല്ലാം സുവിശേഷം അറിയിക്കുവാന്‍ തുടങ്ങി. ദൈവവചനം പ്രചരിപ്പിക്കുന്നതിനു ചില സന്ധ്യകളില്‍ അദ്ദേഹം ഏകനായി പരസ്യയോഗങ്ങള്‍ നടത്തുമായിരുന്നു.

മംഗോളിയായില്‍ ദീര്‍ഘകാലമായി നിര്‍ത്തി വച്ചിരുന്ന സുവിശേഷ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുവാന്‍ ലണ്ടന്‍ മിഷണറി സൊസൈറ്റി 1870-ല്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തി. അതനുസരിച്ച് അദ്ദേഹം ചൈനയിലേക്ക് കപ്പല്‍ കയറി. കപ്പലില്‍ യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോള്‍ സഹയാത്രികരോടെല്ലാം ജെയിംസ് കര്‍ത്താവിനെക്കുറിച്ച് സാക്ഷ്യം പ്രസ്താവിച്ചുകൊണ്ടിരുന്നു. കര്‍ത്താവുമായുള്ള തന്‍റെ വ്യക്തിപരമായ അനുഭവങ്ങളും ദൈവവചനവും ലജ്ജ കൂടാതെ അദ്ദേഹം ധൈര്യത്തോടെ പ്രസംഗിച്ചു. മംഗോളിയായില്‍ എത്തിച്ചേരുന്നതിനു മുമ്പ് ചൈനയില്‍ എത്തിയപ്പോള്‍ തന്നെ ജെയിംസിന് പല പ്രതിസന്ധികളും അഭിമുഖീകരിക്കേണ്ടി വന്നു. സുവിശേഷ പ്രഘോഷണത്തിനായി സ്വന്തജീവന്‍ ബലിയര്‍പ്പിക്കുന്നതിനു പോലും അദ്ദേഹം ഒരുക്കമായിരുന്നു. ڇനമ്മുടെ ജീവനെക്കാള്‍ അധികം മരണത്താല്‍ ക്രിസ്തുവിന്‍റെ സുവിശേഷം പ്രചരിപ്പിക്കുവാന്‍ കഴിയുംڈ എന്നു അഗ്നി പരിശോധയിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം എഴുതുകയുണ്ടായി. ആ വര്‍ഷം അവസാനിക്കുന്നതിനു മുമ്പേ (മൂന്നു മാസത്തിനുള്ളില്‍) അദ്ദേഹം മംഗോളിയന്‍ ഭാഷ പഠിക്കുകയും തദ്ദേശവാസികളുടെ ജീവിതശൈലിയും ഹൃദയസ്പന്ദനങ്ങളും ഗ്രഹിക്കുകയും ചെയ്തു.

മംഗോളിയന്‍ ജനതയുടെ മദ്ധ്യേ ജെയിംസ് സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ തുടങ്ങി. എന്നാല്‍ അത് ദുഷ്ക്കരവും പ്രതിബന്ധങ്ങള്‍ നിറഞ്ഞതും ആയിരുന്നു. മദ്യപാനവും കടഭാരവും ആയിരുന്നു ആ ദേശവാസികളെ കീഴടക്കിയിരുന്ന ഏറ്റവും വലിയ ദുശ്ശീലങ്ങള്‍. ക്രിസ്തുവിന്‍റെ സ്നേഹവും വെളിച്ചവും പകര്‍ന്നുകൊണ്ട് ദുഷ്ടന്‍റെ കെണിയില്‍ നിന്നു ജനത്തെ വിടുവിക്കുവാനും സുവിശേഷസത്യങ്ങള്‍ ജനത്തെ അറിയിക്കുവാനും ജെയിംസ് അക്ഷീണം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. അല്പം മാത്രം സമ്പാദ്യങ്ങള്‍ കരുതിക്കൊണ്ട് ദേശവാസികളെപ്പോലെ ലളിതമായൊരു ജീവിതം ജെയിംസ് നയിച്ചുപോന്നു. ഒട്ടകപ്പുറത്ത് യാത്ര ചെയ്യാനുള്ള ചിലവു ലാഭിക്കാന്‍ അദ്ദേഹം പലപ്പോഴും ഒരു പട്ടണത്തില്‍ നിന്നു മറ്റൊരു പട്ടണത്തിലേക്ക് കാല്‍നടയായി യാത്ര ചെയ്തു. ഇത്രയൊക്കെ ത്യാഗം സഹിച്ചെങ്കിലും ആദ്യമായി ഒരാള്‍ രക്ഷിക്കപ്പെട്ട് ക്രിസ്തുവിനെ സ്വന്തം രക്ഷിതാവായി സ്വീകരിക്കാന്‍ പതിനാലു വര്‍ഷം വേണ്ടി വന്നു. അധൈര്യപ്പെടുത്തുന്ന പല സന്ദര്‍ഭങ്ങളോടും പോരാടേണ്ടി വന്നെങ്കിലും തന്‍റെ ജോലി വിത്തു വിതയ്ക്കുക മാത്രമാണെന്നും കര്‍ത്താവ് തക്ക സമയത്ത് അതിന്‍റെ വിളവു നല്കുമെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു.

തന്‍റെ ശുശ്രൂഷയിലെ സിംഹഭാഗവും അദ്ദേഹം ഏകനായിട്ടായിരുന്നു ചെയ്തത്. എന്നാല്‍ 1874-ല്‍ ഒരു ദൈവഭക്തിയുള്ള യൗവ്വനക്കാരിയെ കര്‍ത്താവ് അദ്ദേഹത്തിന് ഭാര്യയായി നല്കി. ആ ദമ്പതികള്‍ക്ക് കര്‍ത്താവ് മൂന്ന് ആണ്‍ കുഞ്ഞുങ്ങളെ നല്കി(അതില്‍ ഒരു കുഞ്ഞ് ശൈശവത്തില്‍ തന്നെ മരിച്ചു പോയി). അദ്ദേഹത്തിന്‍റെ ഭാര്യ എമിലി ആ അന്യദേശത്ത് പല പ്രതിസന്ധികളിലൂടെ കടന്നു പോയെങ്കിലും അവള്‍ സന്തോഷത്തോടെ കര്‍ത്താവിന്‍റെ ശുശ്രൂഷ ചെയ്തു പോന്നു. “എന്നെക്കാള്‍ ശ്രേഷ്ഠനായ ക്രിസ്ത്യാനിയും മിഷണനറിയുമാകുന്നു എമിലി” എന്നു അവളെക്കുറിച്ച് ജെയിംസ് പ്രസ്താവിച്ചു. പതിനൊന്നു വര്‍ഷത്തെ വിവാഹ ജീവിതാനന്തരം എമിലി രോഗബാധയെത്തുടര്‍ന്നു കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. തന്‍റെ രണ്ടു അണ്‍മക്കളെയും ഇംഗ്ലണ്ടില്‍ അയച്ചിട്ടു ജെയിംസ് തന്‍റെ ശുശ്രൂഷ ഏകനായി തുടര്‍ന്നുകൊണ്ടിരുന്നു.

1882-ല്‍ ഒരു സന്ദര്‍ശത്തിനായി ജെയിംസ് ഇംഗ്ലണ്ടില്‍ പോയി. ഈ കാലയളവില്‍ “Among The Mangols” എന്ന തന്‍റെ വിഖ്യാതമായ പുസ്തകം അദ്ദേഹം പ്രസിദ്ധീകരിച്ചു. വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മിഷനറിമാര്‍ക്കും വേണ്ടി പ്രാര്‍ത്ഥനയില്‍ പോരാടണമെന്നു അദ്ദേഹം ഇംഗ്ലംണ്ടിലെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. “പ്രാര്‍ത്ഥനയുടെ പിന്‍ബലമില്ലെങ്കില്‍ ശ്വസിക്കുവാന്‍ വായു കരുതാത്ത ഒരു മുങ്ങള്‍ വിദഗ്ദ്ധനെയും വെള്ളമില്ലാത്ത ഹോസ് കൈയില്‍ പിടിച്ചിരിക്കുന്ന ഒരു അഗ്നി ശമന പ്രവര്‍ത്തകനെയും പോലെ മാത്രമാകുന്നു ഞാന്‍” എന്നദ്ദേഹം പ്രസ്താവിക്കുമായിരുന്നു.

1884-ല്‍ അദ്ദേഹം മംഗോളിയായില്‍ മടങ്ങി വന്നു. അദ്ദേഹം കാല്‍നടയായിട്ടായിരുന്നു ആ പ്രദേശത്ത് യാത്ര ചെയ്തിരുന്നത്. സാധുക്കളായ പ്രാദേശികരെപ്പോലെ ഒരു വിദേശി കാല്‍നടയായി യാത്ര ചെയ്യുന്നത് ദേശവാസികള്‍ കണ്ട് അത്ഭുതപ്പെട്ടു. ഈ അവസരത്തിലായിരുന്നു ജെയിംസിന്‍റെ പ്രവര്‍ത്തനത്താല്‍ ആദ്യമായി ഒരാള്‍ മാനസാന്തരത്തിലേക്കു കടന്നു വന്നത്. പല മാസങ്ങളായി ഈ വ്യക്തി കര്‍ത്താവിനെക്കുറിച്ച് പഠിച്ചുകൊണ്ടിരുന്നെങ്കിലും കര്‍ത്താവിനെ സ്വന്തരക്ഷിതാവായി സ്വീകരിക്കുവാന്‍ അവസാനമായി തീരുമാനമെടുത്തത് ഈ സന്ദര്‍ഭത്തിലായിരുന്നു. ഈ അനുഭവത്തെക്കുറിച്ച് ജെയിംസ് ഇപ്രകാരം എഴുതി. “എനിക്ക് ഈ പ്രദേശം സ്വര്‍ഗ്ഗത്തിന്‍റെ കവാടം പോലെ മനോഹരവും ക്രിസ്തുവിനെക്കുറിച്ചുള്ള ഏറ്റുപറച്ചില്‍ തേജോമയമായ മേഘത്തില്‍ നിന്നുമുള്ള ദൈവദൂതന്‍റെ അരുളപ്പാടു പോലെ പ്രചോദനകരവുമാകുന്നു”. ഓരോരുത്തരോടും വ്യക്തിപരമായി ഇടപെടുന്നതാകുന്നു സുവിശേഷം പ്രചരിപ്പിക്കുവാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമെന്നു ഈ അനുഭവത്തോടുകൂടി ജെയിംസിന് ബോദ്ധ്യമായി.

പലരെയും ക്രിസ്തുവിങ്കലേക്കു ആകര്‍ഷിക്കുന്നതിന് ജെയിംസ് വി.പൗലോസിനെപ്പോലെ ‘എല്ലാവര്‍ക്കും എല്ലാമായിത്തീര്‍ന്നു” (1 കൊരി 9:22). അതിനായി അദ്ദേഹം ഒരു സസ്യഭുക്കായിമാറി. ദേശവാസികളോട് അടുത്ത് അദ്ദേഹം ആ ദേശത്തിലെ വസ്ത്രധാരണരീതി അനുകരിക്കുകയും ഏറ്റവും മിതവ്യയം സ്വീകരിക്കുകയും ചെയ്തു. ഒരിക്കല്‍ എട്ടു മാസത്തോളം നീണ്ടുനിന്ന ഒരു തീവ്ര സുവിശേഷ യജ്ഞം അദ്ദേഹം നടത്തി. ആ അവസരത്തില്‍ അദ്ദേഹം ഇരുപത്തിനാലായിരം പേരോടു സുവിശേഷം പ്രസംഗിക്കുകയും മൂവായിരം പുസ്തകങ്ങള്‍ വില്ക്കുകയും നാലായിരത്തി അഞ്ഞുറ് ലഘുലേഖകള്‍ വിതരണം ചെയ്യുകയും ആയിരത്തി എണ്ണൂറ്റി അറുപത് മൈല്‍ ദൂരം യാത്ര ചെയ്യുകയും ചെയ്തു. എന്നാല്‍ അതിന്‍റെ അന്ത്യത്തില്‍ രണ്ടു പേര്‍ മാത്രം കര്‍ത്താവിനെ പരസ്യമായി ഏറ്റുപറഞ്ഞു. അവിടത്തെ വേല വളരെ കഠിനവും പലപ്പോഴും നിരുല്‍സാഹജനകവും ആയിരുന്നെങ്കിലും കര്‍ത്താവ് തന്നെ ഏല്പ്പിച്ച പ്രവൃത്തി ജെയിംസ് വിശ്വസ്തതയോടെ ചെയ്തു പോന്നു.

1889-ല്‍ അദ്ദേഹം ഇംഗ്ലണ്ടിലേക്ക് ഒരു ഹ്രസ്വസന്ദര്‍ശനം നടത്തി. മിഷനറി പ്രവര്‍ത്തനത്തിന്‍റെ കാഠിന്യം നിമിത്തം തന്‍റെ ശരീരഭാരം വളരെ കുറയുകയും മുഖം വിരൂപമായി തീരുകയും ചെയ്തിരുന്നതിനാല്‍ അദ്ദേഹത്തിന്‍റെ സ്നേഹിതന്മാര്‍ക്ക് അദ്ദേഹത്തെ തിരിച്ചറിയാന്‍പോലും കഴിഞ്ഞില്ല. അനന്തരം അദ്ദേഹം മംഗോളിയയിലേക്ക് മടങ്ങിപ്പോയി. താമസംവിനാ 1891 മെയ് 21-ാം തീയതി താന്‍ വിശ്വസ്തതയോടെ സേവിച്ച് പ്രിയം വച്ച കര്‍ത്താവിനോട് ചേര്‍ന്നു. ജെയിംസ് ഗില്‍മറിന്‍റെ മരണവാര്‍ത്ത കേട്ടപ്പോള്‍ മംഗോളിയന്‍ ജനത ഒന്നടങ്കം മുതിര്‍ന്നവര്‍ പോലും കുഞ്ഞുങ്ങളെപ്പോലെ വാവിട്ടു നിലവിളിക്കയുണ്ടായി.

ആയിരക്കണക്കിന് ആത്മാക്കളെ രക്ഷയിലേക്ക് ആനയിക്കുകയും മുഴുരാജ്യത്തിലും നിലനില്ക്കുന്ന വമ്പിച്ച ഉണര്‍വ്വു സൃഷ്ടിക്കുകയും ചെയ്ത പല മുന്‍കാല മിഷനറിമാരുടെതില്‍ നിന്നും വ്യത്യസ്തമായിരുന്നു ജെയിംസ് ഗില്‍മറിന്‍റെ ജീവിതം. തന്‍റെ വിളിയോടുള്ള വിശ്വസ്തതയായിരുന്നു ജെയിംസ് ഗില്‍മറിന്‍റെ ജീവിതസാക്ഷ്യം. അദ്ദേഹത്തിന്‍റെ ജീവിത ശൈലിയും ത്യാഗവും അദ്ദേഹം സഹിച്ച കഷ്ടതകളും നശിച്ചു പോകുന്ന ആത്മാക്കളോടു കാണിച്ച സ്നേഹവും ആര്‍ദ്രതയും പില്ക്കാലത്ത് പല മിഷനറിമാര്‍ക്കും മാര്‍ഗ്ഗദര്‍ശകമായിത്തീര്‍ന്നു. തന്‍റെ വിളിയെക്കുറിച്ച് അദ്ദേഹം ഇപ്രകാരം എഴുതി: “ഒരു മിഷണറി ആകുവാന്‍ ഞാന്‍ വിളിക്കപ്പെട്ടു. ദൈവരാജ്യം ഒരു കൊയ്ത്താണോ? ആണെങ്കില്‍ വേല ഏറ്റവും അധികവും വേലക്കാര്‍ ഏറ്റവും ചുരുക്കവുമായ സ്ഥലത്ത് വേല ചെയ്യണമെന്നു ഞാന്‍ തീരുമാനിച്ചു. ഞങ്ങള്‍ അധികഭാരം വഹിക്കുന്നു എന്നു സ്വദേശത്ത് പോലും വേലക്കാര്‍ പരാതി പറയാറുണ്ട്. അങ്ങനെയെങ്കില്‍ വിദേശത്തെ കഥ എത്ര അധികം?…..സ്വന്ത ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്ന മിഷണറിയായിട്ടല്ല, പ്രത്യൂത ക്രിസ്തുവിന്‍റെ മഹാനിയോഗം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു മിഷണറിയായിട്ടത്രേ ഞാന്‍ പോകുന്നത്.”

വിശ്വാസവീരന്മാര്‍ -ജെയിംസ് ചാമേഴ്സ്

James Chalmers

Birth. 4 Aug 1841

Death. 8 April 1901

ജെയിംസ് ചാമേഴ്സ്

ക്രിസ്തുവിനോടും അവന്‍റെ ക്രൂശിനോടും അടുക്കുന്തോറും ജാതികളോടു നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തുവാനുളള ദാഹം എന്നില്‍ വര്‍ദ്ധിച്ചു വരുന്നു – കുക്ക് ദ്വീപുകളില്‍ പത്ത് വര്‍ഷവും പാപ്വാ ന്യൂ ഗിനിയയില്‍ ഇരുപത്തി നാലു വര്‍ഷവും മിഷനറി പ്രവര്‍ത്തനം നടത്തിയ സ്കോട്ട്ലണ്ടുകാരനായ ജെയിംസ് ചാമേഴ്സിന്‍റെ ആവേശവും ജീവിത ലക്ഷ്യവും ഇതായിരുന്നു. ഏറ്റവും ആപല്ക്കരമായ സാഹചര്യങ്ങളില്‍ കര്‍ത്താവിനു വേണ്ടി മിഷനറി പ്രവര്‍ത്തനങ്ങള്‍ നടത്തുവാനുളള തന്‍റെ എരിവും വാഞ്ചയും, കര്‍ത്താവിനായി തങ്ങളുടെ ജീവന്‍ അര്‍പ്പിക്കുവാന്‍ മറ്റ് പലര്‍ക്കും ഉത്തേജകമായിത്തീര്‍ന്നു.

കൗമാര പ്രായാരംഭത്തില്‍ തന്നെ ചാമേഴ്സ് തന്‍റെ ഹൃദയം കര്‍ത്താവിനു കൊടുക്കുകയും കര്‍ത്തൃശുശ്രൂഷയ്ക്കായി തന്‍റെ ജീവന്‍സമര്‍പ്പിക്കുകയും ചെയ്തു.ഒരു ദിവസം പളളിയില്‍ വച്ച് ഫിജി ദ്വീപുകളിലെ ഒരു മിഷനറി അയച്ച കത്ത് താന്‍ വായിച്ചു കേള്‍ക്കുകയുണ്ടായി. വലിയ അപകടങ്ങളും കലാപങ്ങളും നിറഞ്ഞ രാജ്യമായിരുന്നു എങ്കിലും സുവിശേഷത്തിന് അവിടുത്തെ മനുഷ്യ ജീവിതത്തെ(നരഭോജികശെപ്പോലും!) മാറ്റാനുളള കഴിവിനെപ്പറ്റി ആ കത്തില്‍ ആ മിഷനറി പ്രസ്താവിച്ചിരുന്നു. തങ്ങശുടെ ജീവനെ മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കായി സമര്‍പ്പിക്കുവാനും നരഭോജികളിലേക്ക് യേശുവിന്‍റെ സുവിശേഷം എത്തിക്കാനും ആഗ്രഹിക്കുന്നവര്‍ക്കായുളള ഒരു ആഹ്വാനമായിരുന്നു ആ കത്ത്.അതു വായിച്ചു കേട്ട മാത്രയില്‍ തന്നെ ബാലനായ ജെയിംസ് കര്‍ത്തൃസേവയ്ക്കായി തന്നെത്താന്‍ സമര്‍പ്പിക്കുകയും മടക്ക യാത്രയില്‍ റോഡരുകില്‍ മുട്ടുകുത്തി: “എന്നെ ഒരു മിഷനറി ആക്കിത്തീര്‍ക്കണമേ”എന്നു താന്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ കര്‍ത്താവിന്‍റെ പാതയില്‍ ചാമേഴ്സ് അധികനാള്‍ തുടര്‍ന്നു പോയില്ല. സാവധാനം തന്‍റെ ഹൃദയം വ്യതിചലിക്കയും ദൈവിക കാര്യങ്ങളിലുളള എരിവ് തണുത്തുപോകുകയും ചെയ്തു.

18-ാമത്തെ വയസില്‍ ഒരു ദിവസം ചാമേഴ്സ് തന്‍റെ ചില കൂട്ടുകാരുമൊത്ത് ഒരു ഉണര്‍വ്വുയോഗം കാണുവാന്‍ പോയി. യോഗത്തില്‍ സംബന്ധിക്കുകയല്ല, പ്രത്യുത യോഗസമയത്ത് കലക്കം സൃഷ്ടിക്കയായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ കര്‍ത്താവില്‍ നിന്ന് എന്തെങ്കിലും നന്മ പ്രാപിക്കത്തക്കവണ്ണം ശരിയായ ആത്മാവില്‍ യോഗത്തില്‍ സംബന്ധിക്കുവാന്‍ അതില്‍ ഒരു സ്നേഹിതന്‍ ചാമേഴ്സിനെ പ്രേരിപ്പിച്ചു. യോഗമദ്ധ്യേ കര്‍ത്താവ് പ്രവര്‍ത്തിച്ചതിനാല്‍ ചാമേഴ്സിന് ആഴമേറിയ കുറ്റബോധം ഉണ്ടായി. താന്‍ എത്രമാത്രം അധ:പതിച്ചുപോയി എന്ന് ഗ്രഹിച്ചു. അയാള്‍ തന്‍റെ ജീവിതത്തെ കര്‍ത്താവിനായി വീണ്ടും സമര്‍പ്പിക്കുകയും നരഭോജികള്‍ക്കു സുവിശേഷം എത്തിക്കുവാനുളള തന്‍റെ മുന്‍ പ്രതിഷ്ഠ നിറവേറ്റുവാന്‍ മാര്‍ഗ്ഗങ്ങള്‍ അന്വഷിക്കുകയും ചെയ്തു.

ചാമേഴ്സ് “ഗ്ലാസ്ഗോ സിറ്റി മിഷനില്‍” ചേര്‍ന്ന് എട്ടു മാസത്തോളം തന്‍റെ ഭാവി പരിപാടികള്‍ക്കായുളള മുന്നൊരുക്കങ്ങള്‍ നടത്തി. ഒരു മിഷനറിയായി കര്‍ത്താവിനെ ശുശ്രൂഷിക്കുവാനുളള തന്‍റെ എരിവു വര്‍ദ്ധിക്കുകയും തന്‍റെ ദിവ്യ സ്വഭാവത്തില്‍ ആകൃഷ്ടരായിത്തീര്‍ന്ന പലരും കര്‍ത്താവിങ്കലേക്ക് ആകര്‍ഷിക്കപ്പെടുകയും ചെയ്തു. “അവന്‍ ഒരു യഥാര്‍ത്ഥ ദൈവപൈതലും മൃദുലഹൃദയനായ ഒരു ക്രിസ്തു ശിഷ്യനുമാകുന്നു” എന്നു അവരെല്ലാം അദ്ദേഹത്തെക്കുറിച്ച് സാക്ഷ്യം പറഞ്ഞു.

എത്രയും വേഗം പ്രവര്‍ത്തന രംഗത്തേക്ക് ഇറങ്ങുവാനുളള അത്യാവേശം അയാള്‍ക്കുണ്ടായി. എന്നാല്‍ പുറപ്പെടുന്നതിനു മുമ്പ് തനിക്ക് ഭാവിയില്‍ ആവശ്യമായ “ററോട്ടോണ്‍കന്‍”(Rarotongan) ഭാഷ പഠിക്കുവാന്‍ മറ്റൊരു ശുശ്രൂഷകനോടൊപ്പം ഒരു വര്‍ഷം ചെലവിട്ടു.

1865 ഒക്ടോബര്‍ 17-ാം തീയതി “ജയിന്‍ ഹെര്‍ക്കസ്” എന്ന യുവതിയെ ചാമേഴ്സ് വിവാഹം ചെയ്തു. തന്‍റെ പില്ക്കാല മിഷനറി പ്രവര്‍ത്തനങ്ങളുടെ പുരോഗതിക്ക് തന്‍റെ ജീവിത പങ്കാളി അദ്ദഹത്തിന് ഒരു വലിയ സഹായിയായിത്തീര്‍ന്നു. അവരുടെ വിവാഹം കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തെ ശുശ്രൂഷയ്ക്കായി കൈവച്ച് വേര്‍തിരിക്കുകയും 1866 ജനുവരിയില്‍ അവര്‍ “ററോട്ടോണ്‍ക”ക്ക് കപ്പല്‍ കയറുകയും ചെയ്തു.

അവന്‍ കപ്പല്‍ ഇറങ്ങിയപ്പോള്‍ തന്‍റെ പേര്‍ എന്താകുന്നു എന്നു നാട്ടുകാര്‍ അന്വഷിച്ചു. “ചാമേഴ്സ്” എന്ന് പറഞ്ഞപ്പോള്‍ “റ്റമെറ്റേ” എന്ന് അവര്‍ പ്രതിവചിച്ചു. അതിനു ശേഷം തന്‍റെ പേരിനൊപ്പം ഈ വാക്കുകൂടെ ചേര്‍ത്തായിരുന്നു താന്‍ അറിയപ്പെട്ടിരുന്നത്. ആ ദ്വീപില്‍ ക്രിസ്തുമാര്‍ഗ്ഗം അതിനു മുമ്പെ വന്നെത്തിയതറിഞ്ഞ് അദ്ദേഹത്തിന് ആരംഭത്തില്‍ നിരാശയുണ്ടായി. (കടുപ്പമേറിയ പുതിയ വെല്ലുവിളികളെ നേരിടുക എന്നതായിരുന്നു തന്നിലെ സാഹസിക ആത്മാവിന്‍റെ ആഗ്രഹം.) എന്നാല്‍ സ്ഥലവാസികളുടെ ഹൃദയത്തില്‍ യഥാര്‍ത്ഥത്തില്‍ സ്ഥായിയായ വ്യതിയാനം സൃഷ്ടിക്കുവാന്‍ പിന്നെയും ധാരാളം പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാനുണ്ടെന്നു അല്പകാലത്തിനുളളില്‍ അദ്ദേഹത്തിനു മനസ്സിലായി. ദേശത്തിലെ മദ്യപാനത്തിനെതിരെയായിരുന്നു തനിക്ക് ഏറ്റവും അധികം പോരാടേണ്ടി വന്നത്. പലപ്പോഴും മദ്യപാനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ മദ്ധ്യേ പോയി മദ്യപാനം നിറുത്തുവാന്‍ അവരോട് അപേക്ഷിക്കുകയും തുടര്‍ന്ന് അവരോട് സുവിശേഷം പ്രസംഗിക്കുകയും ചെയ്തിരുന്നു. കര്‍ത്താവ് ചാമേഴ്സിനെയും “റ്റൊറോട്ടോണ്‍ങ്കോ”യിലെ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളെയും അനുഗ്രഹിച്ചുവെങ്കിലും സുവിശേഷം അതുവരെയും എത്തിയിട്ടില്ലാത്ത ദേശങ്ങളിലെ നരഭോജികള്‍ക്കായി തന്‍റെ ഹൃദയം ദാഹിച്ചുകൊണ്ടിരുന്നു.

നരഭോജികളുടെ അടുക്കലേക്കു പോകണമെന്നു വലിയ ആഗ്രഹവും വാഞ്ചയും ഉണ്ടായിരുന്നതിനാല്‍ ചാമേഴ്സും ഭാര്യയും 1877-ല്‍ പാപ്വാ ന്യൂഗിനിയയിലേക്ക് കപ്പലില്‍ യാത്രതിരിച്ചു. “പരിഷ്കൃത മനുഷ്യനു ചിന്തിക്കുവാന്‍പോലും കഴിയാത്ത അളവില്‍ ഭീകരതയും മാനുഷികപീഡയും നിറഞ്ഞതാകുന്നു” എന്നു ചാമേഴ്സ് പോകുന്ന ദേശത്തെക്കുറിച്ച് ഒരാള്‍ പ്രസ്താവിക്കുകയുണ്ടായി. ദുരാത്മാക്കളെ ഭയപ്പെടുന്നതിലും ആത്മാവിന്‍റെ മരണമില്ലായ്മയിലും മാത്രം വിശ്വസിക്കുന്നതായിരുന്നു ആ ദേശവാസികളുടെ മതം. ദേശവാസികള്‍ ശീലിച്ചിരുന്നതുപോലെ ബലം പ്രയോഗിക്കലോ ഭീഷണിപ്പെടുത്തലോ ആയിരുന്നില്ല ചാമേഴ്സിന്‍റെ പ്രവര്‍ത്തന ശൈലി. അതിനാല്‍ ഏതെങ്കിലും ഒരു ജനക്കൂട്ടം തന്നെ ഭീഷണിപ്പെടുത്തി തന്നില്‍ നിന്ന് എന്തെങ്കിലും നേടാന്‍ ശ്രമിച്ചാല്‍ അതിനു ചാമേഴ്സ് ഒരിക്കലും വഴങ്ങിയിരുന്നില്ല. ഇതിലൂടെ ക്രിസ്തുവിന്‍റെ മാര്‍ഗ്ഗം അഥവാ ശരിയായ മാര്‍ഗ്ഗം ചാമേഴ്സ് അവരെ പഠിപ്പിച്ചു.

അവര്‍ക്ക് പരിചയമില്ലാതിരുന്ന കരുണയുടെ മാര്‍ഗ്ഗം അദ്ദേഹം കാണിച്ചുകൊടുക്കുകയും അതു സാവധാനം അവരുടെ ഹൃദയത്തില്‍പരിവര്‍ത്തനം സൃഷ്ടിക്കുകയും ചെയ്തു. ഏറ്റവും കഠിനഹൃദയനായ നരഭോജിയിലും മാറ്റം വരുത്തുവാന്‍ ക്രിസ്തുവിന്‍റെ സ്നേഹത്തിനു കഴിയും!

ചാമേഴ്സിന്‍റെ പ്രവര്‍ത്തനങ്ങളെ കര്‍ത്താവ് അനുഗ്രഹിക്കുകയും ഫലവത്താക്കിത്തീര്‍ക്കികയും ചെയ്തത് മുഖാന്തരം പല തദ്ദേശവാസികളും കര്‍ത്താവിങ്കലേക്കു ആനയിക്കപ്പെട്ടു. മുമ്പെ ക്രിസ്തുമാര്‍ഗ്ഗത്തിലേക്കു വന്ന മാര്‍ഗ്ഗങ്ങള്‍ വിട്ട് കൂടുതല്‍ സാഹസികമായ ശുശ്രൂഷകള്‍ ചെയ്യുവാനായി അദ്ദേഹം ഉള്‍നാടുകളിലേക്ക് സഞ്ചരിച്ചു. പരസ്പരം യുദ്ധം ചെയ്തുകൊണ്ടിരുന്ന ഗോത്രവര്‍ഗ്ഗക്കാരുടെ മദ്ധ്യേ താന്‍ ഒരു സമാധാനദൂതനായിരുന്നു. ഒരു കാലത്ത് പരസ്പരം മല്ലിട്ടിരുന്ന ഗോത്രവര്‍ഗ്ഗക്കാര്‍ സുവിശേഷം കേട്ട ശഷം ഒരേ കൂരയ്ക്കു കീഴില്‍ ഇരുന്ന് ദൈവത്തെ ആരാധിക്കുവാന്‍ തുടങ്ങി. അദ്ദേഹം യാത്രചെയ്ത പല ദ്വീപുകളിലും ദേശവാസികള്‍ അദ്ദേഹത്തെ സസന്തോഷം സ്വീകരിക്കുക മാത്രമല്ല സുവിശേഷം പ്രസംഗിക്കുവാന്‍ തങ്ങളുടെ ക്ഷേത്രങ്ങള്‍ തുറന്നു കൊടുക്കുകയും ചെയ്തു. ഒരു യോഗാനന്തരം ڇറ്റമെറ്റേ, ഞങ്ങള്‍ക്കു മേലാല്‍ യുദ്ധമില്ല,മേലാല്‍ നരഭോജനമില്ല,ഞങ്ങള്‍ സുവിശേഷം കേട്ടുകഴിഞ്ഞു,ഇനി സമാധാനത്തിനായി ഞങ്ങള്‍ പ്രയത്നിക്കുംڈ എന്നു ഒരു നരഭോജിവിളിച്ചുപറഞ്ഞു.

പാപ്വാ ന്യൂഗിനിയായിലെ പതിമൂന്നു വര്‍ഷത്തെ അദ്ധ്വാനത്തിനു ശേഷംററോട്ടോണ്‍കോയിലെ പഴയ ആത്മാക്കളെ സന്ദര്‍ശിക്കുവാനായി ചാമേഴ്സ് അവിടേക്ക് മടങ്ങിപ്പോയി. ചാമേഴ്സിനെ വീണ്ടും കണ്ടപ്പോള്‍ അവിടുത്തെ ദേശവാസികളും,തന്‍റെ അദ്ധ്വാനഫലം കര്‍ത്താവില്‍ നിലനില്ക്കുന്നതു കണ്ടപ്പോള്‍ ചാമേഴ്സും ഒരുപോലെ സന്തോഷാധിരേകത്താല്‍ തുളളിച്ചാടി. എങ്കിലും നരഭോജികളുടെ മദ്ധ്യേ ഉളള തന്‍റെ പ്രവര്‍ത്തനം തുടരുവാന്‍ ചാമേഴ്സ് പാപ്വാ ന്യൂഗിനിയയിലേക്ക് മടങ്ങിപ്പോയി.

1900-ല്‍ തന്‍റെ ഇംഗ്ലണ്ടിലെ ഭവനത്തിലേക്ക് മടങ്ങിപ്പോകാന്‍ ക്ഷണമുണ്ടായി. എന്നാല്‍ “എന്‍റെ അടുക്കലുളള ആയിരക്കണക്കിനു കാട്ടാളന്മാര്‍ ക്രിസ്തുവിനെ അറിയാതിരിക്കുമ്പോള്‍ എനിക്കു വിശ്രമിക്കുവാന്‍ കഴിയുകയില്ല” എന്ന് അദ്ദേഹം മറുപടി നല്കി. 1901-ല്‍ ഏപ്രില്‍ നാലാം തീയതി “ഗോറിബാറി” ദ്വീപിലേക്ക് ചാമേഴ്സ് തന്‍റെ അവസാന സാഹസിക യാത്ര നടത്തി. അവിടത്തെ കാട്ടാളന്മാരോട് സ്നേഹമായി താന്‍ ഇടപെട്ടെങ്കിലും അത് സ്വര്‍ഗ്ഗകവാടത്തിലേക്കുളള തന്‍റെ പ്രവേശനമായിത്തിര്‍ന്നു. മറ്റൊരു മിഷനറിയുമൊത്ത് അദ്ദേഹം ദേശവാസികളെ സന്ദര്‍ശിക്കുവാന്‍ പോയി. എന്നാല്‍ ആ മിഷനറിമാരെ കരുണയോടെ സ്വീകരിക്കുന്നതിനു പകരം കാട്ടാളന്മാര്‍ അവരെ ആക്രമിച്ച് ശിരച്ഛേദം ചെയ്തു.

നരഭോജികളായ കാട്ടാളന്മാരുടെ രക്ഷയ്ക്കായി ജെയിംസ് ചാമേഴ്സ് ജീവിക്കുകയും മരിക്കുകയും ചെയ്തു. കര്‍തൃശുശ്രൂഷയിലെ കൃത്യനിര്‍വ്വഹണത്തിനിടയില്‍ മരിക്കേണമെന്നു താന്‍ ആഗ്രഹിച്ചിരുന്നു. മരണത്തെയോ നരഭോജികളെയോ താന്‍ ഭയപ്പെട്ടിരുന്നില്ല. അതിനാല്‍ താന്‍ പ്രിയം വച്ച കര്‍ത്താവിനായും തന്‍റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനം നല്കിയിരുന്ന കാട്ടാളന്മാര്‍ക്കായും തന്‍റെ ജീവന്‍ ബലിയര്‍പ്പിച്ചു. അക്രമത്തിന്‍റെയും രക്തച്ചൊരിച്ചിലിന്‍റെയും മദ്ധ്യേ താന്‍ ഒരു സമാധാന ദൂതനായി കാണപ്പെട്ടു. ഒരു രക്തസാക്ഷിയുടെ മഹനീയ കിരീടവും പ്രതിഫലവും തനിക്കായി സ്വര്‍ഗ്ഗത്തില്‍ കാത്തിരിക്കുന്നു.

വിശ്വാസവീരന്മാര്‍ – ജോണ്‍ ജിപ്സണ്‍ പേറ്റണ്‍

John Gilbon Paton

Birth. 24 May 1824

Death. 28 Jan 1907

ജോണ്‍ ജിപ്സണ്‍ പേറ്റണ്‍

1839-ല്‍ജോണ്‍ വില്യംസ്,ജെയിംസ് ഹാരീസ് എന്നീ മിഷനറിമാര്‍ സുവിശേഷ പ്രചണത്തിനായി ലണ്ടന്‍ പട്ടണത്തില്‍ നിന്ന് ന്യൂ ഹോബ്രിഡ്സ് എന്ന അപരിഷ്കൃത ദ്വീപിലേക്ക് യാത്ര തിരിച്ചു. അവിടെ ചെന്നിറങ്ങി മിനിറ്റുകള്‍ക്കകം തന്നെ ദേശവാസികളായ നരഭോജികള്‍ അവരെ ഇരുവരെയും കൊന്നുതിന്നു. ഈ വസ്തുത അറിഞ്ഞിരുന്ന ജോണ്‍ ജിപ്സണ്‍ പേറ്റണ്‍ എന്ന മറ്റൊരു മിഷനറി ആപത്ത് മുന്നില്‍ കണ്ടുകൊണ്ട് സധൈര്യം 1858-ല്‍ ഇതേ ദ്വീപുസമൂഹങ്ങളില്‍ എത്തി. അവിടത്തെ അപരിഷ്കൃത മനുഷ്യരോട് യേശുക്രിസ്തുവിനെക്കുറിച്ചുള്ള സത്യം അറിയിക്കുവാന്‍ താന്‍ കാണിച്ച ധൈര്യവും അര്‍പ്പണബോധവും നമുക്ക് ഏവര്‍ക്കും ഒരു മാതൃകയാണ്. സുവിശേഷം നിമിത്തം താന്‍ അവിടെ അനുഭവിച്ച കഷ്ടങ്ങളെക്കുറിച്ച് അല്പമായി ചിന്തിക്കാം.

സ്കോട്ട്ലണ്ടില്‍ ഡംഫ്രിസ് എന്നഗ്രാമത്തില്‍ ദൈവഭക്തിയുള്ള ഒരു ദരിദ്രകുടുംബത്തില്‍ 1824-ല്‍ ജോണ്‍ പേറ്റണ്‍ ജനിച്ചു വളര്‍ത്തപ്പെട്ടു. തന്‍റെ ബാല്യകാലത്ത് പിതാവിന്‍റെ ദൈവഭക്തി കണ്ട് അതില്‍ ജോണ്‍ ആകൃഷ്ടനായിത്തീര്‍ന്നു. പിതാവ് ദിവസം മൂന്നു പ്രാവശ്യം അദ്ദഹത്തിന്‍റ പ്രാര്‍ത്ഥനാമുറിയില്‍ പോയി പ്രാര്‍ത്ഥിക്കുകയും രണ്ടു പ്രാവശ്യം കുടുംബപ്രാര്‍ത്ഥന നടത്തുകയും ചെയ്തിരുന്നു. ഗ്ലാസ്നോയിലെ കോളേജ് പഠനാനന്തരം പട്ടണത്തിലെ പിന്നോക്ക സ്ഥലങ്ങളില്‍ പാര്‍ത്തിരുന്ന ദരിദ്രരുടെ ഇടയില്‍ ജോണ്‍ ഒരു മിഷനറിയായി പ്രവര്‍ത്തിച്ചു. പത്തു വര്‍ഷത്തോളം വിശ്വസ്തനായി താന്‍ അവിടെ കര്‍ത്താവിന്‍റെ നാമത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും ആത്മാക്കളെ ആദായപ്പെടുത്തുകയും ചെയ്തു. അവരില്‍ ചിലര്‍ പില്ക്കാലത്ത് കര്‍തൃശുശ്രൂഷകരായിത്തീര്‍ന്നു.

ന്യൂഹോബ്രിഡ്സ് ദ്വീപുകളില്‍ മിഷനറി പ്രവര്‍ത്തനം ചെയ്യുവാനുള്ള വിളി ഉണ്ടായപ്പോള്‍ അവിടത്തെ നരഭോജികളോടു സുവിശേഷം അറിയിക്കുവാന്‍ ജോണ്‍ പേറ്റണും ഭാര്യയും ദക്ഷീണ പസഫിക്കിലേക്കു കപ്പലില്‍ യാത്ര തിരിച്ചു. ജോണ്‍ വിവാഹിതനായിട്ട് അപ്പോള്‍,രണ്ടാഴ്ച മാത്രമെ ആയിരുന്നുള്ളു. ڇനരഭോജികള്‍ നിന്നെ കൊന്നു ഭക്ഷിക്കുംڈ! എന്നു ഒരാള്‍ അദ്ദേഹത്തിനു മുന്നറിയിപ്പു നല്കി. ڇകര്‍ത്താവിനെ ബഹുമാനിച്ച് സേവിച്ച് ജീവിക്കുവാന്‍ കഴിഞ്ഞാല്‍ എന്നെ നരഭോജി കള്‍ ഭക്ഷിച്ചാലും പുഴുക്കള്‍ തിന്നാലും ഞാന്‍ അതിനെ സാരമായി കണക്കാക്കുന്നില്ല. എന്തെന്നാല്‍ ആ വലിയ ദിവസത്തില്‍ എന്‍റെ പുനരുത്ഥാന ശരീരം ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്‍റെ ശരീരംപോല അതിമനോഹരമായി ഉയിര്‍ത്തെഴുന്നേറ്റു വരും എന്നു ഞാന്‍ താങ്കള്‍ക്കു ഉറപ്പു തരുന്നുڈ എന്നു മറുപടി നല്കി.കര്‍ത്താവിന്‍റെ ശുശ്രൂഷയില്‍ ചെലവിടുന്ന ജീവിതമാണ് അത്യുത്തമമെന്നു പേറ്റണ്‍ വിശ്വസിച്ചു.

ന്യൂഹോബ്രിഡ്സില്‍ ചെന്ന് അധികം താമസിയ്ക്കാതെ തന്നെ പേറ്റണ്‍ ദമ്പതികള്‍ക്ക് പല പരീക്ഷകളേയും നേരിടേണ്ടിവന്നു.നരഭോജികളുടെ ആഘോഷങ്ങള്‍ തങ്ങളുടെ ഭവനത്തില്‍ ഇരുന്നു തന്നെ അവര്‍ക്ക് കാണുവാനും കേള്‍ക്കുവാനും കഴിഞ്ഞു. മാത്രമല്ല തങ്ങളുടെ ജീവന് നിരന്തരമായി ഭീഷണി ഉണ്ടായിക്കൊണ്ടിരുന്നു. പലപ്പേഴും അവര്‍ക്കു നേരെ തോക്കുകള്‍ ചൂണ്ടുകയും കത്തിയോങ്ങുകയും കല്ലെറിയുകയും ചെയ്തിരുന്നു. എന്നാല്‍ ഇവയുടെയൊക്കെയും നടുവില്‍ കര്‍ത്താവില്‍ പ്രത്യാശയര്‍പ്പിച്ചുകൊണ്ട് അവര്‍ ധൈര്യസമേതം നിലനിന്നു. ഒരു വര്‍ഷത്തിനുള്ളില്‍ ആ ദമ്പതികള്‍ക്കു ഒരു ആണ്‍കുഞ്ഞു ജനിച്ചു. എന്നാല്‍ രണ്ടുമാസത്തിനുള്ളില്‍ പനി ബാധിച്ച് അമ്മയും കുഞ്ഞും മരണത്തിനധീനരായിത്തീര്‍ന്നു.തന്‍റെ അന്ത്യമൊഴികള്‍: ڇസ്വന്തഭവനത്തെയും സ്നേഹിതന്മാരെയും വിട്ടുപിരിയുന്നതില്‍ ഞാന്‍ ഖേദിക്കുന്നില്ല. അത് ഒഴിവാക്കാന്‍ കഴിയാത്തതാണെങ്കില്‍ സന്തോഷത്തോടെ ഞാന്‍ അതിനു വിധേയയാകും.അതേ,എന്‍റെ പൂര്‍ണ്ണമനസ്സോടെڈ എന്നു ജോണിന്‍റെ ഭാര്യ പ്രസ്താവിക്കുകയുണ്ടായി.

കര്‍ത്താവിന്‍റെ ശുശ്രൂഷ താന്‍ തുടര്‍ന്നു ചെയ്തു കൊണ്ടിരുന്നു.അദ്ദഹം തദ്ദേശ ഭാഷ പഠിക്കുകയും വേദപുസ്തകം ആ ഭാഷയില്‍ വിവര്‍ത്തനം ചെയ്യുകയും ചെയ്തു. നിരന്തരമായ പ്രതിസന്ധികളുടേയും ആപത്തുകളുടേയും മദ്ധ്യേ സുവിശേഷവും വഹിച്ചുകൊണ്ട് ഗ്രാമങ്ങള്‍തോറും ചുറ്റിനടന്നു. ഒരിക്കല്‍ വസ്തുവകകള്‍ എല്ലാം മോഷ്ടിക്കപ്പെട്ട് കൊടുംപട്ടിണിയില്‍ ആയിത്തീര്‍ന്നപ്പോള്‍ അദ്ദേഹം ആ ദ്വീപില്‍ക്കൂടെ യാത്രചെയ്ത് വല്ലവിധേനയും മറ്റൊരു മിഷനറിയുടെ ഭവനത്തില്‍ ചെന്നെത്തി. അപ്പോള്‍ ദേശവാസികള്‍ ആ വീടു വളയുകയും അടുത്ത കെട്ടിടത്തിനു തീവെയ്ക്കുകയും ചെയ്തു. ആ മിഷനറിമാര്‍ മരണത്തിന്‍റെ വക്കോളം എത്തി. എന്നാല്‍ പെട്ടെന്ന് ഒരു കൊടുങ്കാറ്റ് ആദ്വീപിന്മേല്‍ അടിച്ച് തീ അണയുകയും അതുകണ്ട് ദേശവാസികള്‍ ഭയന്ന് ഓടിപ്പോവുകയും ചെയ്തു. അടുത്ത ദിവസം ആ മിഷനറിമാര്‍ക്കു രണ്ടു പേര്‍ക്കും ആ ദ്വീപില്‍നിന്ന് പ്രയാസത്തോടെ രക്ഷപെടുവാന്‍ കഴിഞ്ഞു. നാലുവര്‍ഷത്തെ കഠിനാദ്ധ്വാനം നിഷ്പ്രയോജനമായിത്തീരുകയും അതിനിടയില്‍ ഭാര്യയും കുഞ്ഞും നഷ്ടപ്പെടുകയും ദേശവാസികള്‍ എല്ലാം ശത്രുക്കളായിത്തീരുകയും ചെയ്തപ്പോള്‍ ജോണ്‍ പേറ്റണ്‍ തന്‍റെ പ്രയത്നം ഉപേക്ഷിച്ച് മടങ്ങിപോകണമെന്ന് ഒരുപക്ഷേ ന്യായമായി ചിന്തിച്ചേക്കാം. എന്നാല്‍ കര്‍ത്താവു തന്നോടു കൂടെ ഉണ്ടായിരുന്നതിനാല്‍ ഉറച്ച ധൈര്യത്തോടും പുതിയ ദര്‍ശനത്തോടും ന്യൂ ഹോബ്രിഡ്സിലേക്കു മടങ്ങിപ്പോകുവാന്‍ പേറ്റണ്‍ തീരുമാനിച്ചു.

ڇകര്‍ത്താവിന്‍റ സമ്പൂര്‍ണ്ണഹിതം ആകുന്നു എന്നു അറിയാവുന്ന കാര്യങ്ങള്‍ക്കായി മുന്നിട്ടിറങ്ങുവാനുള്ള തീരുമാനംപോലെ ജീവിതത്തെ ഉയര്‍ത്തുന്നതും ദര്‍ശനത്തെ വ്യക്തമാക്കുന്നതുമായ മറ്റൊന്നില്ലڈ എന്നു താന്‍ പറയാറുണ്ടായിരുന്നു.

ന്യൂ ഹോബ്രിഡ്സിലെ വേലയെക്കുറിച്ചുള്ള ഭാരം പങ്കുവെയ്ക്കുവാനും പുതിയ മിഷനറിമാരുടെ ആവശ്യകതയെക്കുറിച്ച് ബോധവല്‍ക്കരിക്കാനുമായി അടുത്ത നാലുവര്‍ഷത്തോളം ജോണ്‍ പേറ്റണ്‍ പലരാജ്യങ്ങളില്‍ യാത്രചെയ്തു. പുനര്‍വിവാഹനന്തരം അദ്ദേഹം ന്യൂ ഹോബ്രിഡ്സിലെ څ അനീവچ എന്ന ദ്വീപിലേക്ക് മടങ്ങിപ്പോയി. തങ്ങളുടെ ജീവനു നേരെ പലപ്പോഴും ഉണ്ടായ ഭീഷണിയേയും രോഗങ്ങളെയും മറ്റു പല പ്രതിസന്ധികളേയും അഭിമുഖീകരിച്ചുകൊണ്ട് പേറ്റണ്‍ ദമ്പതികള്‍ വിശ്വസ്തതയോടെ കര്‍തൃ ശുശ്രൂഷയില്‍ വീണ്ടും തുടര്‍ന്നു. തങ്ങളുടെ അദ്ധ്വാനഫലം കാണുവാന്‍ പേറ്റണ്‍ ദമ്പതികള്‍ക്കു സാധിക്കുകയും പല ആത്മാക്കള്‍ രക്ഷയിലേക്കു കടന്നുവന്നതിലൂടെ തങ്ങളുടെ ത്യാഗോജ്വലമായ പ്രയത്നത്തിനു കര്‍ത്താവില്‍ നിന്നു പ്രതിഫലം ലഭിക്കുകയും ചെയ്തു. ആ ജനത്തെ ക്രിസ്തു വിശ്വാസത്തിലേക്കു നടത്തുവാന്‍ സാധിക്കുമോ എന്ന ഉത്കണ്ഠയാല്‍ തന്‍റെ ഹൃദയം ചഞ്ചലിച്ച പല സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട് എന്ന് പേറ്റണ്‍ അഭിപ്രായപ്പെടുകയുണ്ടായി. എങ്കിലും സുവിശേഷത്തിന്‍റെ ശക്തിയില്‍ താന്‍ ആശ്രയിക്കുകയും തല്‍ഫലമായി ആയിരങ്ങള്‍ കര്‍ത്താവിനായി തങ്ങളുടെ ഹൃദയം സമര്‍പ്പിക്കുകയും ചെയ്തു.

തങ്ങളുടെ ജീവനു നേരെയുള്ള ഭീഷണികള്‍ ആയിരുന്നു അവര്‍ അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രതിസന്ധി. പേറ്റണ്‍ ഇപ്രകാരം പ്രസ്താവിക്കുകയുണ്ടായി ڇ എത്ര തടസ്സങ്ങള്‍ നേരിട്ടാലും എന്‍റെ ജീവനെതിരെ നികൃഷ്ട പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതില്‍ എന്‍റെ ശത്രുക്കള്‍ ഒരിക്കലും വിമുഖത കാട്ടിയിരുന്നില്ല. ഒരിക്കല്‍ കാട്ടുജാതിക്കാരുടെ ഒരു തലവന്‍ നിറതോക്കുമായി നാലുമണിക്കൂറോളം എന്നെ പിന്തുടരുതയും പല പ്രാവശ്യം അയാള്‍ എന്‍റെ നേരെ തോക്കു ചൂണ്ടുകയും ചെയ്തു. എങ്കിലും ആ ഹീനകൃത്യത്തില്‍ നിന്ന് ദൈവം അയാളെ തടഞ്ഞു. ഞാന്‍ അയാളോടു വളരെ വിനയത്തോടെ സംസാരിച്ച ശേഷം അയാളുടെ സാന്നിദ്ധ്യം അവഗണിച്ചിട്ട് ദൈവമാണ് എന്നെ അവിടെ അയച്ചതെന്നും എന്‍റെ പ്രവൃത്തി നിര്‍വഹിച്ചുതീരുവോളം അവന്‍ എന്നെ കാത്തുസൂക്ഷിക്കുമെന്നുമുള്ള ഉത്തമ വിശ്വാസത്തോടു കൂടെ എന്‍റെ പ്രവൃത്തി ചെയ്തുകൊണ്ടിരുന്നു. കര്‍ത്താവിനെ നോക്കി ഇടവിടാതെ പ്രാര്‍ത്ഥിച്ചുകൊണ്ട് എന്‍റെ ജോലി തീരുവോളം എനിക്ക് ഒന്നും സംഭവിക്കുകയില്ല എന്ന ഉത്തമ വിശ്വാസത്തോടുകൂടി സര്‍വ്വവും അവന്‍റെ കരങ്ങളില്‍ ഭരമേല്പ്പിച്ചു. പരിശോധനകളും തലനാരിടയിലുള്ള രക്ഷപെടലുകളും എന്‍റെ വിശ്വാസത്ത ബലപ്പെടുത്തുകയും ഭാവിയില്‍ വരാവുന്ന അഗ്നിശോധനകളെ നേരിടുവാന്‍ എനിക്കു ധൈര്യം പകര്‍ന്നു തരികയും ചെയ്തു. കര്‍ത്താവിന്‍റെ സാന്നിധ്യത്തെയും ശക്തിയെയും കുറിച്ചുള്ള സ്ഥായിയായിരുന്ന ബോധ്യം ഇല്ലായിരുന്നുവെങ്കില്‍ ദയനീയമായി നശിച്ചു പോകുന്നതില്‍ നിന്ന് എന്നെ വിടുവിക്കുവാന്‍ ലോകത്തിന്‍ യാതൊന്നിനും സാധിക്കയില്ലായിരുന്നു. ڇ ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടു കൂടെയുണ്ട്ڈ എന്ന അവന്‍റെ വചനം എന്‍റെ ജീവിതത്തില്‍ യാഥാര്‍ത്ഥ്യമായിത്തീര്‍ന്നതിനാല്‍ കര്‍ത്താവിന്‍റെ ദര്‍ശനത്തില്‍ സ്തെഫാനൊസിനെപ്പോലെ ഞാനും ഞെട്ടിപ്പോകുവാന്‍ ഇടയായില്ല. തോക്കും കുറുവടിയും കുന്തവുമെല്ലാം എന്‍റെ നേരെ പ്രയോഗിക്കപ്പെട്ട ഭീകര നിമിഷങ്ങളില്‍ എന്‍റെ കര്‍ത്താവിന്‍റെ സാന്നിധ്യത്തെക്കുറിച്ചുള്ള വ്യക്തമായ ദര്‍ശനമായിരുന്നു എന്നെ നിലനിര്‍ത്തിയത്.ڈ

څദൈവത്തിന്‍റെ രഹസ്യ ദൂതന്മാര് ((God’s Secret Angels) ) എന്ന തന്‍റെ പുസ്തകത്തില്‍ ബില്ലിഗ്രഹാം, പേറ്റണ്‍ ദമ്പതികള്‍ക്കുണ്ടായ ഒരു സംഭവം വിവരിച്ചിരിക്കുന്നു. ഒരു രാത്രിയില്‍ അവരെ കൊല്ലുവാനായി ശത്രുക്കളായ ദേശവാസികള്‍ അവരെ വളഞ്ഞു അവര്‍ കര്‍ത്താവിനെ നോക്കി തങ്ങളുടെ രക്ഷയ്ക്കായി രാത്രിമുഴുവന്‍ പ്രാര്‍ത്ഥിക്കുകയും അതിന്‍റെ ഫലമായി പ്രഭാതത്തില്‍ ശത്രുക്കള്‍ അവരെ വിട്ട് പിന്‍വാങ്ങിപ്പോവുകയും ചെയ്തു. ഒരു വര്‍ഷത്തിനു ശേഷം അതിന്‍റെ തലവന്‍ പേറ്റണിന്‍റെ പ്രവര്‍ത്തനത്താല്‍ രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനിയായിത്തീര്‍ന്നു. ആ രാത്രിയില്‍ എന്തുകൊണ്ട് അവര്‍ തങ്ങളെ ആക്രമിച്ചില്ല എന്നു പേറ്റണ്‍ അയാളോടു ചോദിച്ചപ്പോള്‍ അവര്‍ക്കുചുറ്റും ഊരിയവാളുമായി നൂറുകണക്കിനു മിന്നുന്ന വസ്ത്രധാരികള്‍ നില്ക്കുന്നതു കണ്ടതിനാലാണു തങ്ങള്‍ ആക്രമിക്കാത്തതെന്നു മറുപടിപറഞ്ഞു.

വളരെ വര്‍ഷത്തെ ക്ഷമയോടെയുള്ള അദ്ധ്വാനത്തിനു ശേഷം ആ ദ്വീപിലെ മുഴുവന്‍ ജനങ്ങളും മാനസാന്തരപ്പെട്ട് ക്രിസ്തുവിങ്കലേക്കു തിരിയുന്നതു കാണുവാന്‍ അവര്‍ക്കുസാധിച്ചു! ڇ അനീവ യേശുവിങ്കലേക്കു തിരിയുവാനായി ഞാന്‍ വാദിച്ചുകൊണ്ടിരുന്നു. ദൈവത്തിന്‍റെ കൃപയാല്‍ ഇപ്പോള്‍ മുഴവന്‍ അനീവയും കര്‍ത്താവിന്‍റെ പാദപീഠത്തിങ്കലിരുന്ന് ആരാധിക്കുന്നുڈ എന്നു അദ്ദേഹം പ്രസ്താവിച്ചു. അവര്‍ ഒരു പള്ളിയും ഒരു മിഷന്‍ വീടും രണ്ട് അനാഥശാലകളും അവിടെ സ്ഥാപിച്ചു. താന്‍ അനീവ ഭാഷയില്‍ വിവര്‍ത്തനം ചെയ്ത പുതിയനിയമം ന്യൂ ഹോബ്രിഡ്സിലെ മുപ്പതോളം ദ്വീപുകളില്‍ ദേശവാസികള്‍ക്കും മിഷനറിമാര്‍ക്കും വിതരണം ചെയ്യുന്നതു കാണുവാന്‍ 1899-ല്‍ അദ്ദേഹത്തിനു സാധിച്ചു. ജോണ്‍ പേറ്റണ്‍ അന്തരിച്ച് നൂറു വര്‍ഷം തികഞ്ഞ ഈ നാളുകളില്‍ څവനുവാറ്റുവിലെچ (ന്യൂ ഹോബ്രിഡ്സിന്‍റെ പുതിയ പേര്)85 ശതമാനം ആളുകളും ക്രിസ്ത്യാനികളായി തീര്‍ന്നിരിക്കുന്നു. അനേകം മിഷനറിമാരുടെ ദീര്‍ഘവര്‍ഷങ്ങള്‍ നീണ്ടുനിന്ന ത്യാഗപൂര്‍ണ്ണമായ കഠിനാദ്ധ്വാനത്താല്‍ ആത്മാക്കളുടെ മനോഹരമായ ഒരു കൊയ്ത്തു തന്നെ നേടുവാന്‍ സാധിച്ചു.

വിശ്വാസവീരന്മാര്‍ – ജോര്‍ജ്ജ് മുള്ളര്‍

George Mullar

Birth. 27 Sep 1805

Death. 10 Mar 1898

ജോര്‍ജ്ജ് മുള്ളര്‍

1805-ല്‍ പ്രഷ്യയിലെ ഒരു സമ്പന്ന കുടുംബത്തില്‍ ജോര്‍ജ്ജ് മുള്ളര്‍ ജനിച്ചു. ലൂഥറന്‍ സഭയിലെ ഒരു ശുശ്രൂഷകനായിത്തീരുവാന്‍ താന്‍ അഭ്യസിപ്പിക്കപ്പെട്ടു എങ്കിലും തന്‍റെ ജീവിതരീതി അതിനൊട്ടും യോജിച്ചതായിരുന്നില്ല. താന്‍ ഒരു മോഷ്ടാവും മദ്യപാനിയും ഭോഷ്ക്ക് പറയുന്നവനും ആയിരുന്നതിനാല്‍ 16-ാം മത്തെ വയസ്സില്‍ താന്‍ കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ടു. തന്‍റെ മാതാവു മരിച്ച ദിവസത്തില്‍ സ്നേഹിതരുമായി താന്‍ മദ്യപാനത്തില്‍ മുഴുകിയിരുന്നു. ഇപ്രകാരമുള്ള അധഃപതിച്ച നിലയില്‍ നിന്നു വിമുക്തനാകുവാന്‍ താന്‍ പലപ്രാവശ്യം ശ്രമിച്ചെങ്കിലും ദൈവസന്ദര്‍ശനം ഉണ്ടാകുന്നതു വരെ തനിക്കത് സാദ്ധ്യമായില്ല. ജയില്‍ മോചിതനായ ശേഷം 20-ാം മത്തെ വയസ്സില്‍ തന്‍റെ ഒരു സ്നേഹിതന്‍ ഒരു ഭവനയോഗത്തിനു തന്നെ ക്ഷണിച്ചു. ആ യോഗത്തില്‍ പാട്ടും പ്രാര്‍ത്ഥനയും വേദപുസ്തക പാരായണവും എല്ലാം ഉണ്ടായിരുന്നു. അതില്‍ സംബന്ധിച്ചിരുന്ന മറ്റു പലരെക്കാളും തനിക്ക് വിദ്യാഭ്യാസം ഉണ്ടായിരുന്നെങ്കിലും അവരെപ്പോലെ ഭംഗിയായി പ്രാര്‍ത്ഥിക്കുവാന്‍ സാധിക്കാത്തതിനാല്‍ താന്‍ അതീവ ദുഃഖിതനായിത്തീര്‍ന്നു. ആ രാത്രിയില്‍ മുള്ളര്‍ തന്‍റെ ജീവിതം ദൈവത്തിനു സമര്‍പ്പിക്കുകയും ദൈവം തന്നില്‍ കൃപയുടെ പ്രവര്‍ത്തി ആരംഭിക്കുകയും ചെയ്തു.

താമസംവിനാ നശിച്ചുപോകുന്ന ആത്മാക്കളുടെ രക്ഷയ്ക്കായി പ്രവര്‍ത്തിച്ച് ഒരു മിഷനറിയായിത്തീരണമെന്നു മുള്ളര്‍ തീരുമാനിച്ചു. ഈ തീരുമാനത്തില്‍ അദ്ദേഹത്തിന്‍റെ പിതാവ് അസന്തുഷ്ടനായിത്തീരുകയും തുടര്‍ന്ന് അയാളുടെ വിദ്യാഭ്യാസത്തിന് ധനസഹായം ചെയ്യുന്നത് നിര്‍ത്തിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എങ്കിലും ദൈവം തന്നെ എന്തിനായി വിളിച്ചിരിക്കുന്നു എന്നു അറിഞ്ഞിരുന്നതിനാല്‍ മുള്ളര്‍ എല്ലാ ആവശ്യങ്ങള്‍ക്കും കര്‍ത്താവില്‍ ആശ്രയിക്കുവാന്‍ തുടങ്ങി. തന്‍റെ ഫീസ് എങ്ങനെ കൊടുക്കുവാന്‍ കഴിയും എന്നറിയാതെ അയാള്‍ തുടര്‍ന്നും കോളേജില്‍ പൊയ്ക്കൊണ്ടിരുന്നു. ഒരു ദിവസം മുട്ടിന്മേല്‍ നിന്ന് തന്‍റെ ആവശ്യങ്ങള്‍ക്കായി ദൈവത്തോടു ശ്രദ്ധയോടെ പ്രാര്‍ത്ഥിച്ചു. ഒരു മണിക്കുറിനുള്ളില്‍ ഒരു പ്രൊഫസര്‍ തന്‍റെ വാതിലില്‍ മുട്ടുകയും അയാള്‍ക്കു ഒരു ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തു. മുള്ളറുടെ പ്രാര്‍ത്ഥനകള്‍ക്ക് ദൈവം മറുപടി നല്കിയ ആയിരക്കണക്കിന് സംഭവങ്ങളുടെ ആരംഭമായിരുന്നു അത്.

വിദ്യാഭ്യാസം പൂര്‍ത്തികരിച്ച ശേഷം മുള്ളര്‍ മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കായി ഇംഗ്ലണ്ടില്‍ പോയി. ആ നാളുകളില്‍ ഇംഗ്ലണ്ടിലെ പല പള്ളികളിലും ഇരിപ്പിടങ്ങള്‍ വാടകയ്ക്കു കൊടുക്കുന്ന പതിവുണ്ടായിരുന്നു. സഭയിലെ ധനികരയ വ്യക്തികള്‍ മുമ്പിലത്തെ നല്ല ഇരിപ്പിടങ്ങള്‍ പണം കൊടുത്ത് കൈവശമാക്കുകയും ദരിദ്രര്‍ മോശമായ പിന്‍സീറ്റുകളിലേയ്ക്ക് തള്ളപ്പെടുകയും ചെയ്തിരുന്നു. അത് വചനവിരുദ്ധം എന്നു കണ്ടതിനാല്‍ മുള്ളര്‍ അതു നിര്‍ത്തല്‍ ചെയ്തു. തങ്ങള്‍ക്കു ശമ്പളം നല്കുന്നവരെ മുറിപ്പെടുത്തുവാന്‍ മനസ്സില്ലായ്കയാല്‍ പല ശുശ്രൂഷകരും വിട്ടുവീഴ്ചയില്ലാത്ത ദൈവവചനം പ്രസ്താവിപ്പാന്‍ വിമുഖത കാട്ടുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു. അതിനാല്‍ താന്‍ ശമ്പളം ഉപേക്ഷിക്കുകയും തന്‍റെ എല്ലാ ആവശ്യങ്ങള്‍ക്കും ദൈവത്തെ പൂര്‍ണ്ണമായി ആശ്രയിക്കുന്നത് തിരഞ്ഞെടുക്കുകയും ചെയ്തു. തന്‍റെ ആവശ്യങ്ങള്‍ക്കെല്ലാം കര്‍ത്താവ് അത്ഭുതകരമാംവിധം മതിയായവനായിരിക്കയാല്‍ എല്ലാ ദൈനംദിന ആവശ്യങ്ങള്‍ക്കും ദൈവത്തില്‍ ആശ്രയിക്കുവാന്‍ മുള്ളര്‍ അതിലൂടെ അഭ്യസിച്ചു. കൂടുതല്‍ ശ്രേഷ്ഠമായ പ്രവൃത്തിക്ക് ഇതിലൂടെ ദൈവം മുള്ളറെ ഒരുക്കുകയായിരുന്നു.

1696-ല്‍ അഗസ്റ്റ് ഫ്രേങ്കി എന്ന മാന്യ വ്യക്തി ജര്‍മ്മനിയില്‍ വലിയൊരു അനാഥാലയം സ്ഥാപിക്കുകയും അത് മുഴുലോകത്തിലും അനാഥാലയങ്ങളുടെ വളര്‍ച്ചയ്ക്ക് പ്രോത്സാഹനമാകുകയും ചെയ്തു. ഫ്രേങ്കി സകലത്തിലും വിശ്വാസത്താല്‍ ദൈവത്തില്‍ ആശ്രയിച്ചിരുന്നു. മുള്ളറുടെ ബാല്യകാലത്ത് അഗസ്റ്റ് ഫ്രേങ്കി വലിയ സ്വാധീനം ചെലുത്തുകയുണ്ടായി. അനാഥാലയം സ്ഥാപിക്കുവാനുള്ള പ്രേരണ ഇതിലൂടെ ദൈവം മുള്ളറുടെ ഹൃദയത്തില്‍ നല്കി. അതിനാല്‍ അനാഥാലയം ആരംഭിക്കുന്നതിന് തക്കതായ കെട്ടിടവും ആവശ്യമായ പണവും അത് നടത്തുന്നതിന് യോഗ്യരായ ദൈവമക്കളെയും നല്കണമെന്നു മുള്ളര്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു. 1835-ല്‍ വെറും 2 ഷില്ലിംഗ് മാത്രം കൈയില്‍ വച്ചുകൊണ്ട് തന്‍റെ ഒന്നാമത്തെ അനാഥമന്ദിരം മുള്ളര്‍ വിശ്വാസത്താല്‍ ആരംഭിച്ചു. തന്‍റെ യാതൊരു ആവശ്യവും മനുഷ്യരെ അറിയിക്കാതെ സകലവും കര്‍ത്താവിന്‍റെ സന്നിധിയില്‍ മാത്രം അറിയിച്ചിരുന്നു. ദൈവം വിശ്വസ്തനാകയാല്‍ മുള്ളറിനു യാതൊരു കുറവും ഉണ്ടായില്ല.

ദൈവത്തിന്‍റെ പൂര്‍ണ്ണഹിതം നിറവേറ്റുന്നതിനും അവനില്‍ പൂര്‍ണ്ണമായി ആശ്രയിക്കുന്നതിനും മുള്ളര്‍ തന്‍റെ ജീവിതം സമര്‍പ്പിച്ചു. തന്നിലുണ്ടായിരുന്ന ചില പ്രതിഷ്ഠകളിലൂടെ തന്‍റെ ജീവിത ചര്യകള്‍ക്കും ശുശ്രൂഷകള്‍ക്കും അനാഥമന്ദിരങ്ങള്‍ക്കും രൂപം നല്കി. തനിക്കു ലഭിച്ചിരുന്ന പണത്തിന്‍റെ വെറുമൊരു ദൈവീക കാര്യവിചാരകന്‍ മാത്രം ആകുന്നു താന്‍ എന്നും ദൈവവുമായി നേരിട്ട് ആലോചിച്ച് മാത്രമേ ഏതു പണവും സ്വീകരിക്കാനോ ചിലവിടുവാനോ പാടുള്ളു എന്നുമുള്ള അടിസ്ഥാനത്തില്‍ വേരൂന്നിയതായിരുന്നു ഈ പ്രതിഷ്ഠകള്‍. അവ താഴെക്കാണുന്നവ അത്രേ.

1. ജീവനുള്ള ദൈവത്തെയല്ലാതെ മറ്റു മാനുഷിക ഉറവിടങ്ങളെ ആശ്രയിക്കേണ്ടി വരും എന്നതിനാല്‍ ആരുടെ പക്കല്‍ നിന്നും ശമ്പളം വാങ്ങാതിരിക്കുക.

2. തന്‍റെ ആവശ്യം എത്ര വലുതായാലും യാതൊരു മനുഷ്യനിലും ആശ്രയിക്കാതെ തന്‍റെ ദാസന്മാരുടെ പ്രാര്‍ത്ഥന കേട്ട് അവരുടെ ആവശ്യങ്ങള്‍ക്കെല്ലാം ഉത്തരം അരുളാമെന്നു വാഗ്ദത്തം ചെയ്ത ദൈവത്തില്‍ മാത്രം ആശ്രയിക്കുക.

3. ലൂക്കോസ് 12:33 ല്‍ പറഞ്ഞിരിക്കുന്ന കല്പന അക്ഷരാര്‍ത്ഥത്തില്‍ പാലിക്കുക. ദൈവം നല്കുന്ന പണം അല്പവും സ്വരൂപിക്കാതെ ദരിദ്രര്‍ക്കും ദൈവരാജ്യത്തിന്‍റെ കെട്ടുപണിക്കും മാത്രം ചെലവിടുക.

4. റോമര്‍ 13:8 ല്‍ കാണുന്ന കല്പന പൂര്‍ണ്ണമായി പാലിക്കുക. അതായത് വായ്പാ വാങ്ങാതെ സകല ആവശ്യങ്ങള്‍ക്കും വിശ്വാസത്താല്‍ ദൈവത്തില്‍ മാത്രം സമ്പൂര്‍ണ്ണമായി ആശ്രയിക്കുക.

ഇപ്രകാരമുള്ള ജീവിതം പ്രാരംഭത്തില്‍ അത്ര ലഘുവായിരുന്നില്ല. എന്നാല്‍ ജീവനുള്ള ദൈവത്തില്‍ ആശ്രയിച്ചിരുന്നതിനാല്‍ അവനില്‍ നിന്നു ശാശ്വത സമാധാനവും സന്തോഷവും അനുഭവിപ്പാന്‍ മുള്ളര്‍ക്കു കഴിഞ്ഞു.

കുഞ്ഞുങ്ങള്‍ക്കു വിളമ്പുവാനുള്ള അടുത്ത ആഹാരം എവിടെ നിന്ന് ലഭിക്കും എന്ന് അറിയാത്ത അവസ്ഥ മുള്ളര്‍ക്കു പലപ്പോഴും ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ അത്താഴത്തിന് റൊട്ടി വാങ്ങാന്‍ ഒരു പൈസാ പോലും തന്‍റെ കൈവശം ഇല്ലായിരുന്നു. തന്‍റെ ഉദ്യോഗസ്ഥരുമൊത്ത് ഉച്ചയ്ക്ക് ഒരുമണിക്ക് റൊട്ടിക്ക് വേണ്ടി മുള്ളര്‍ പ്രാര്‍ത്ഥിച്ചു. തങ്ങളുടെ ആവശ്യം കര്‍ത്താവ് എങ്ങനെ നിറവേറ്റും എന്ന് കാത്തിരുന്ന് കാണുക എന്ന് അവരോട് നിര്‍ദേശിച്ച ശേഷം മുള്ളര്‍ നടക്കുവാന്‍ പുറത്തേയ്ക്കു പോയി. കഷ്ടിച്ച് 20 വാര മാത്രം നടന്നപ്പോള്‍ ഒരു ക്രിസ്തീയ സഹോദരന്‍ തന്നെ കണ്ട് കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ പണം നല്കി. മറ്റൊരു ദിവസം അവിടെയുണ്ടായിരുന്ന 300 റോളം കുഞ്ഞുങ്ങള്‍ക്ക് നല്കുവാന്‍ ആഹാരം ഇല്ലായിരുന്നു. എല്ലാ കുഞ്ഞുങ്ങളെയും ഭക്ഷണത്തിന് ഇരുത്തുവാന്‍ മുള്ളര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ആഹാരത്തിനായി ദൈവത്തോട് പ്രാര്‍ത്ഥിച്ചു സ്തോത്രം ചെയ്ത ശേഷം അദ്ദേഹം വിശ്വാസത്തോടെ കാത്തിരുന്നു. മിനിറ്റുകള്‍ക്കകം ഒരു ബേക്കറി ഉടമ തന്‍റെ വാതിലില്‍ മുട്ടുകയും കുഞ്ഞുങ്ങള്‍ക്ക് റൊട്ടി നല്കുവാന്‍ അന്ന് രാവിലെ ദൈവം അയാളോട് ആവശ്യപ്പെട്ടതായി പറയുകയും ചെയ്തു. അപ്പോള്‍ തന്നെ കതകില്‍ മുട്ടുന്ന മറ്റൊരു ശബ്ദം കേട്ടു. തുറന്നപ്പോള്‍ മറ്റൊരാള്‍ വാതില്‍ക്കല്‍ നില്ക്കുന്നു. അതൊരു പാലുകാരനായിരുന്നു. തന്‍റെ പാല്‍വണ്ടി അനാഥമന്ദിരത്തിനു മുമ്പില്‍ വച്ച് കേടായതിനാല്‍ അതിലെ പാല്‍ ഉപയോഗ ശുന്യമായി പോകാതിരിക്കുവാന്‍ ദയവായി അത് ഉപയോഗിക്കണമെന്നു അയാള്‍ മുള്ളറോട് അഭ്യര്‍ത്ഥിച്ചു. അത് മുന്നൂറു കുട്ടികള്‍ക്കും മതിയായതായിരുന്നു. ഇപ്രകാരം കര്‍ത്താവ് മുള്ളറുടെ വിശ്വാസത്തെ മാനിക്കുകയും അദ്ദേഹത്തിന്‍റെയും തന്‍റെ അനാഥമന്ദിരത്തിന്‍റെയും എല്ലാ ആവശ്യങ്ങളും നിറവേറ്റുകയും ചെയ്തിരുന്നു. ڇഎനിക്ക് വേണമെങ്കില്‍ ധാരാളം വസ്തുക്കള്‍ വായ്പ വാങ്ങുവാന്‍ കഴിയും. എന്നാല്‍ അടുത്ത പ്രാവശ്യം ആവശ്യം നേരിടുമ്പോള്‍ കര്‍ത്താവില്‍ ആശ്രയിക്കാതെ കൂടുതല്‍ കടത്തില്‍ ആശ്രയിക്കേണ്ടി വരുംڈ എന്ന് അദ്ദേഹം ഒരിക്കല്‍ പ്രസ്താവിച്ചു. 60 വര്‍ഷം അദ്ദേഹം ദിവസേന കുഞ്ഞുങ്ങളെ വിശ്വാസത്താല്‍ പോഷിപ്പിച്ചു. അദ്ദേഹമോ കുഞ്ഞുങ്ങളോ ഒരിക്കല്‍ പോലും വിശന്നിരിക്കേണ്ടി വന്നിട്ടില്ല. തന്‍റെ പിതൃതുല്യമായ ജീവിത ശൈലിയാലും സാക്ഷ്യത്താലും ആയിരക്കണക്കിന് അനാഥ കുഞ്ഞുങ്ങള്‍ തങ്ങളുടെ ജീവിതം കര്‍ത്താവിനായി സമര്‍പ്പിക്കുവാന്‍ ഇടയായി.

മുള്ളര്‍ അഞ്ച് വലിയ അനാഥാലയങ്ങള്‍ സ്ഥാപിക്കുകയും പതിനായിരത്തിലധികം അനാഥ കുട്ടികളെ സംരക്ഷിക്കുകയും ചെയ്തിരുന്നു. താന്‍ മറ്റു പലരെയും അനാഥാലയം തുടങ്ങുവാന്‍ പ്രേരിപ്പിച്ചതിനാല്‍ തന്‍റെ മരണാന്തരം അമ്പതു വര്‍ഷത്തിനകം ഒരു ലക്ഷത്തിലധികം അനാഥ കുഞ്ഞുങ്ങള്‍ ഇംഗ്ലണ്ടില്‍ മാത്രം സംരക്ഷിക്കപ്പെടുകയുണ്ടായി. ആരോടും പണം ആവശ്യപ്പെടുകയോ കടം വാങ്ങുകയോ ചെയ്യാതെ ദൈവത്തിലുള്ള വിശ്വാസത്താല്‍ മാത്രം ജീവിച്ച് മുള്ളര്‍ പ്രതിവര്‍ഷം 15 ലക്ഷം ബ്രിട്ടീഷ് പൗണ്ട്(ഇന്നത്തെ നിരക്കില്‍ ഏഴരക്കോടി രൂപാ) വിശ്വാസത്താല്‍ പ്രാപിക്കുകയും മറ്റുള്ളവര്‍ക്ക് വിതരണം ചെയ്യുകയും ചെയ്തിരുന്നു.

70-ാംമത്തെ വയസ്സില്‍ തന്‍റെ ചിരകാല സ്വപ്നമായ മിഷനറി പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ആരംഭിച്ചു. അടുത്ത 17 വര്‍ഷം 42 രാജ്യങ്ങളിലായി അദ്ദേഹം രണ്ടു ലക്ഷം മൈല്‍ സഞ്ചരിച്ചു. അയ്യായിരത്തോളം ജനങ്ങളെ അഭിസംബോധന ചെയ്ത് ദിവസവും ശരാശരി ഒരു പ്രസംഗം എങ്കിലും ചെയ്തു പോന്നു. തന്‍റെ എല്ലാ ചിലവുകളും വിശ്വാസത്തോടുകൂടിയ പ്രാര്‍ത്ഥനയാല്‍ മാത്രം നിറവേറ്റിയിരുന്നു. 87-ാംമത്തെ വയസ്സില്‍ സുവിശേഷ പര്യടനങ്ങള്‍ അവസാനിപ്പിച്ച ശേഷം 92-ാംമത്തെ വയസ്സു വരെ അദ്ദേഹം സ്വന്തം പള്ളിയില്‍ പ്രസംഗിച്ചുകൊണ്ട് സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ കര്‍മ്മനിരതനായിരുന്നു. ജോര്‍ജ്ജ് മുള്ളര്‍ വലിയൊരു വിശ്വാസവീരനായി ഇന്നും അറിയപ്പെടുന്നു. കേവലം ഭൗതികവാവശ്യങ്ങള്‍ക്കു മാത്രമല്ല, പ്രത്യുത കുഞ്ഞുങ്ങളുടെ ആത്മീയ പുരോഗതിക്കായും താന്‍ കഴിച്ച ആയിരക്കണക്കിന് പ്രാര്‍ത്ഥനകള്‍ക്ക് മറുപടി ലഭിച്ചിട്ടുണ്ട്. ڇഏറ്റവും വലിയ പ്രതിസന്ധികളിലും ഏറ്റവും ഭാരമേറിയ പരീക്ഷകളിലും കാഠിന്യമേറിയ ദാരിദ്ര്യത്തിലും ബുദ്ധിമുട്ടിലും അവനെന്നെ ഒരിക്കലും കൈവിട്ടിട്ടില്ല; കൃപയാല്‍ എനിക്കവനെ പൂര്‍ണ്ണമായി ആശ്രയിക്കുവാന്‍ കഴിഞ്ഞതിനാല്‍ അവന്‍ എപ്പോഴും എനിക്ക് സഹായം നല്കിയിരുന്നുڈ എന്ന് അദ്ദേഹം പ്രസ്താവിച്ചിരുന്നു. തന്‍റെ 68 വര്‍ഷത്തെ സുദീര്‍ഘമായ ശുശ്രൂഷയില്‍ ജോര്‍ജ്ജ് മുള്ളര്‍ ഒരിക്കലും ശമ്പളം കൈപ്പറ്റിയിരുന്നില്ല. ഏറ്റവും വലിയൊരു തേജസ്സിന്‍റെ നിത്യഘനം തനിക്കായി സ്വര്‍ഗ്ഗത്തില്‍ ഒരുക്കിയിട്ടുണ്ട്.

വിശ്വാസവീരന്മാര്‍ -റോബര്‍ട്ട് മൊഫെറ്റ്

Robert Moffat

Birth. 21 Dec 1795

Death. 09 Aug 1883

റോബര്‍ട്ട് മൊഫെറ്റ്

ദൈവത്തില്‍ നിന്നു ലഭിച്ച വിളിയാലും ദര്‍ശനത്താലും പകല്‍ അത്യുഷ്ണത്തെയും രാത്രി അതിശൈത്യത്തെയും സഹിച്ചുകൊണ്ട് സിംഹം,കുറുനരി,മുതല തുടങ്ങിയ വന്യമൃഗങ്ങളെയും തദ്ദേശ്യരായ ക്രൂര കാട്ടാളന്മാരെയും വകവയ്ക്കാതെ ആഫ്രിക്കന്‍ വനാന്തരങ്ങളിലെ നശിച്ചു പോകുന്ന ആത്മാക്കളുടെ രക്ഷയ്ക്കായി നിത്യജീവന്‍റെ വചനങ്ങള്‍ ഹൃദയത്തില്‍ പേറികൊണ്ട് ആഫ്രിക്കന്‍ ഉള്‍നാടുകളിലുടെ ഒരു മനുഷ്യന്‍ സഞ്ചരിച്ചു. ഡേവിഡ് ലിവിംഗ്സ്റ്റണു പോലും മുമ്പേ സുവിശേഷ പ്രവര്‍ത്തനം നടത്തിയ ആഫ്രിക്കയിലെ ഒന്നാമത്തെ മിഷനറിയായിരുന്നു ഇദ്ദേഹം. ഡേവിഡ് ലിവിംഗ്സ്റ്റണു ഇദ്ദേഹം വലിയൊരു പ്രചോദനമായിത്തീരുകയും പില്ക്കാലത്ത് തന്‍റെ മകളെ ഡേവിഡ് ലിവിംഗ്സ്റ്റണു വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു. തന്‍റെ 21-ാം വയസ്സില്‍ ദക്ഷിണാഫ്രിക്കയിലേക്ക് ചെന്ന് 50 ല്‍ പരം വര്‍ഷങ്ങള്‍ അവിടെ കര്‍ത്താവിനായി അദ്ധ്വാനിക്കുകയും ഏറ്റവും പ്രാകൃതവും ശത്രുതാപരവുമായ അന്തരിക്ഷത്തില്‍ ജീവിതം നയിക്കുകയും ചെയ്ത വീനിതനായ ഇദ്ദേഹം ഒരു ധീരനായ മിഷനറിയായി ഇന്നു ലോകമെങ്ങും സ്മരിക്കപ്പെടുന്നു. റോബര്‍ട്ട് മൊഫെറ്റ് എന്നാണ് അദ്ദേഹത്തിന്‍റെ നാമം.

സ്കോട്ട്ലണ്ടില്‍ ജനിച്ച റോബര്‍ട്ട് മൊഫെറ്റ് ചെറുപ്പകാലത്ത് ഒരു തോട്ടക്കാരനായി ജോലി ചെയ്തു പോന്നു. ഒരു ദിവസം മിഷനറിമാരുടെ യോഗത്തെക്കുറിച്ച് ഒരു പരസ്യം താന്‍ കാണുകയും അതില്‍ സംബന്ധിക്കണമെന്നു തീരുമാനിക്കുകയും ചെയ്തു. ആ യോഗത്തില്‍ വച്ച് പരിശുദ്ധാത്മ പ്രേരണ ലഭിക്കുകയും ഒരു മിഷനറിയായിത്തീരുവാന്‍ തന്‍റെ ജീവിതം സമര്‍പ്പിക്കുകയും ചെയ്തു. ڇഎന്‍റെ വഴികള്‍ക്കായി നീ നിന്‍റെ വഴികള്‍ ഉപേക്ഷിക്കുമോ? ജാതികളുടെ രക്ഷയ്ക്കായി കഷ്ടം സഹിക്കുവാന്‍ നീ ഒരുക്കമാണോ?ڈ എന്നു ദൈവശബ്ദം കേട്ടു. ڇഅതെ കര്‍ത്താവേ!ڈ എന്നു താന്‍ മറുപടി നല്കി. താമസംവിനാ താന്‍ ലണ്ടന്‍ മിഷനറി സൊസൈറ്റിയിലേക്ക് ശുപാര്‍ശ ചെയ്യപ്പെടുകയും അത് തനിക്ക് ആഫ്രിക്കയിലെ സുവിശേഷ വയല്‍ പ്രദേശങ്ങളിലേക്ക് പാത ഒരുക്കുകയും ചെയ്തു.

1816 ല്‍ തന്‍റെ 21-ാംമത്തെ വയസ്സില്‍ ക്രിസ്തുവിന്‍റെ സുവിശേഷത്താല്‍ മുഴുലോകവും പിടിച്ചടക്കുവാനുള്ള ഒരു യൗവ്വനക്കാരന്‍റെ എരിവോടും ആവേശത്തോടും കൂടി മൊഫെറ്റ് ദക്ഷിണാഫ്രിക്കയിലേക്ക് കപ്പല്‍ കയറി. ആ പ്രവൃത്തിക്കുള്ള യോഗ്യത തനിക്കില്ല എന്ന ചിന്തയാല്‍ മിഷന്‍ നേതാക്കാന്മാര്‍ ആരംഭത്തില്‍ വിമുഖത പ്രകടിപ്പിക്കുകയുണ്ടായി. എന്നാല്‍ കര്‍ത്താവിനായി സമര്‍പ്പിക്കപ്പെട്ട ആ ജീവിതം മുഖാന്തരം അനേകരെ ദൈവരാജ്യത്തിലേക്ക് ആനയിച്ചുകൊണ്ട് അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റാണെന്നു പില്ക്കാലത്ത് താന്‍ തെളിയിച്ചു.

ആഫ്രിക്കയില്‍ കാലുകുത്തിയപ്പോള്‍ മൊഫെറ്റിനു അതൊരു ദുഷ്ക്കരമായ യുദ്ധമായിരുന്നു. തീരദേശത്തു നിന്നു ഉള്‍നാടുകളിലേക്കു പോയി അവിടുത്തെ ഗോത്രവര്‍ഗ്ഗക്കാരോടു സുവിശേഷമറിയിക്കുവാന്‍ അവസാനം അദ്ദേഹത്തിനു അനുമതി ലഭിച്ചു. ആപല്‍ക്കരമായ ഉള്‍നാടുകളിലേയ്ക്കുള്ള യാത്രാ മദ്ധ്യേ അത്യുഷ്ണത്താലും ജലദൗര്‍ലഭ്യത്താലും അദ്ദേഹം മരണത്തിന്‍റെ വക്കോളം എത്തിച്ചേര്‍ന്നു. എങ്കിലും താന്‍ അവയെല്ലാം ക്ഷമയോടെ അതിജീവിച്ചു. ഒരു രാത്രിയില്‍ താന്‍ ഒരു ഡച്ചുക്കാരന്‍റെ വസതിയില്‍ താമസിച്ചപ്പോള്‍ തന്‍റെ യാത്രോദ്ദേശ്യം എന്താണെന്നു അവര്‍ ആരായുകയുണ്ടായി. څആഫ്രിക്കനറുടെچ ഗ്രാമത്തിലേയ്ക്കാണ് താന്‍ പോകുന്നത് എന്നു അവരെ അറിയിച്ചു. (ദക്ഷിണാഫ്രിക്കാ മുഴുവന്‍ ഏറ്റവും ഭയപ്പെട്ടിരുന്നതും വെറുത്തിരുന്നതുമായ ഒരു വ്യക്തിയായിരുന്നു ആഫ്രിക്കനര്‍. പലരെയും കൊല്ലുകയും ദക്ഷിണാഫ്രിക്ക മുഴുവന്‍ ഭീതിയും ശത്രുതയും പരത്തുകയും ചെയ്ത ഒരു ദുഷ്ടഗോത്രത്തലവനായിരുന്നു അയാള്‍.) ڇആഫ്രിക്കനര്‍ നിന്‍റെ തോല്‍ ഉരിച്ചു അവനു നൃത്തം ചവിട്ടാനുള്ള ഡ്രം ഉണ്ടാക്കുകയും നിന്‍റെ തലയോട്ടിയെ അവനൊരു പാനപാത്രമാക്കുകയും ചെയ്യും!ڈ എന്നു ആ ഡച്ചുകുടുംബം മൊഫെറ്റിനു മുന്നറിയിപ്പ് നല്കി. ഇങ്ങനെയുള്ള മുന്നറിയിപ്പ് ഉണ്ടായെങ്കിലും ആഫ്രിക്കനറുടെ ഗ്രാമത്തില്‍ പോകുന്നത് ദൈവഹിതമാണെന്നു മൊഫെറ്റ് തീരുമാനിച്ചു. എന്നാല്‍ മൊഫെറ്റ് ആഫ്രിക്കനറെ മുഖാമുഖം കണ്ടപ്പോള്‍ അയാള്‍ അത്ഭുതകരമാം വിധം സൗമ്യനായി കാണപ്പെടുകയും മൊഫെറ്റിനു ഒരു വീടു പണിതു കൊടുക്കുവാന്‍ തന്‍റെ ജനത്തോട് ആജ്ഞാപിക്കുകയും ചെയ്തു. ആ ചെറുകുടിലില്‍ അവിടുത്തെ ഗോത്രവര്‍ഗ്ഗക്കാരെപ്പോലെ മൊഫെറ്റ് ഒരു ലളിതജീവിതം നയിച്ചു. പാലും ഉണക്കയിറച്ചിയുമായിരുന്നു അദ്ദേഹത്തിന്‍റെ മുഖ്യ ആഹാരം. രാവും പകലും താന്‍ ഗോത്രവര്‍ഗ്ഗക്കാരോടു സുവിശേഷം അറിയിക്കുകയും താമസംവിനാ കുഞ്ഞുങ്ങള്‍ക്കൊരു സ്കൂള്‍ ആരംഭിക്കുകയും ചെയ്തു. ആഫ്രിക്കനര്‍ ഈ യോഗങ്ങളില്‍ സംബന്ധിക്കുകയും ക്രിസ്തുവിന്‍റെ സ്നേഹത്തെക്കുറിച്ചും അവന്‍റെ ബലിമരണത്തെക്കുറിച്ചും സ്വര്‍ഗ്ഗീയ മഹിമകളെക്കുറിച്ചും മൊഫെറ്റുമായി ദീര്‍ഘനേരം സംഭാഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. അവസാനമായി മൊഫെറ്റ് ആഫ്രിക്കനറെ കര്‍ത്താവിനായി നേടുകയും അവന്‍റെ മാനസാന്തരം തന്‍റെ ശുശ്രൂഷയിലെ ഏറ്റവും വലിയ നേട്ടവുമായിത്തീരുകയും ചെയ്തു. ആഫ്രിക്കനര്‍ ചെയ്ത പലകുറ്റകൃത്യങ്ങള്‍ നിമിത്തം സര്‍ക്കാര്‍ അയാളെ പിടിക്കുവാന്‍ അന്വേഷിച്ച് വരികയായിരുന്നു. എന്നാല്‍ മൊഫെറ്റ് ആദ്ദേഹത്തെ തീരദേശത്തേയ്ക്ക് കൊണ്ടുവന്നപ്പോള്‍ അയാളുടെ മാനസാന്തരവും പുതുജീവിതവും കണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ അത്ഭുതപ്പെടുകയും അയാള്‍ക്ക് ശിക്ഷ ഇളവുചെയ്തു കൊടുക്കുകയും ചെയ്തു. തന്‍റെ മതപ്രവര്‍ത്തനവും മിഷനറി പ്രവര്‍ത്തനവും മുഖാന്തിരം ചില രാഷ്ട്രീയ പ്രശ്നങ്ങള്‍ക്കു പരിഹാരം വരുത്തിയതിനാല്‍ മൊഫെറ്റിന് ആ കാലത്ത് സര്‍ക്കാരിന്‍റെ പിന്തുണയും ലഭിച്ചിരുന്നു.

മൊഫെറ്റ് സൗത്താഫ്രിക്കയില്‍ പോയി മൂന്നു വര്‍ഷത്തിനു ശേഷം ആഫ്രിക്കയില്‍ എത്തിയ മേരി സ്മിത്തിനെ വിവാഹം ചെയ്തു. മേരി സ്മിത്തിനെ വിവാഹം കഴിപ്പിച്ചു തരേണമെന്നു മൊഫെറ്റ് ആഫ്രിക്കയിലേയ്ക്കു പോകുന്നതിനു മുമ്പ് മേരിയുടെ പിതാവിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ അതിനു ڇഈ രാജ്യത്തു താമസിക്കുമെങ്കില്‍ ഈ വിവാഹത്തിനു എനിക്കും എന്‍റെ ഭാര്യക്കും യാതൊരു എതിര്‍പ്പുമില്ല. എന്നാല്‍ ഞങ്ങളുടെ ഏക പുത്രി ഏതെങ്കിലും അപരിഷ്കൃത രാജ്യത്തിലേയ്ക്കു പോകുന്നതിനു അവിടെപല കഷ്ടങ്ങള്‍ സഹിക്കുന്നതിനും ഒരു പക്ഷേ മരണം തന്നേ സംഭവിക്കുന്നതിനു ഞങ്ങള്‍ ഒരിക്കലും സമ്മതിക്കുകയില്ലڈ എന്നു അദ്ദേഹം മൊഫെറ്റിനു മറുപടി നല്കിയിരുന്നു. അതിനാല്‍ ദൈവവിളി സ്വീകരിച്ച് വിവാഹമോഹം ഉപേക്ഷിച്ചിട്ട് ആഫ്രിക്കയിലേക്ക് പോകുവാന്‍ മൊഫെറ്റ് തീരുമാനിച്ചു. എങ്കിലും മേരിയുടെ മാതാപിതാക്കള്‍ എന്നെങ്കിലും തങ്ങളുടെ അഭിപ്രായം മാറ്റും എന്ന പ്രതീക്ഷ താന്‍ വച്ചുപുലര്‍ത്തിയിരുന്നു. അത് അങ്ങനെതന്നേ സംഭവിച്ചു. അവര്‍ പിന്നിട് തങ്ങളുടെ സമ്മതം അറിയിക്കുകയും മൊഫെറ്റിന്‍റെ അന്‍പതു വര്‍ഷത്തിലധികമുള്ള ശുശ്രൂഷയില്‍ മേരി അതിയായ ആശ്വാസവും തുണയുമായി തീരുകയും ചെയ്തു. തങ്ങളുടെ മൂന്നുകുഞ്ഞുങ്ങള്‍ ശൈശവത്തിലും കൗമാരത്തിലും നഷ്ടപ്പെടേണ്ടി വരികയും അവര്‍ക്ക് വളരെ കഷ്ടതകള്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്തുവെങ്കിലും ആഫ്രിക്കയിലെ തങ്ങളുടെ സുവിശേഷപ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവരുടെ സുവിശേഷ പ്രചരണത്തിനു ചവിട്ടിക്കയറുവാനുള്ള കല്പടവുകളായി മാറ്റപ്പെട്ടു. പില്ക്കാലത്ത് ആഫ്രിക്കയിലെ വലിയ മിഷനറിയായിത്തീര്‍ന്ന ഡേവിഡ് ലിവിംഗ്സ്റ്റണ്‍ അവരുടെ മൂത്തപുത്രിയെ വിവാഹം ചെയ്തു. മറ്റു നാലു മക്കള്‍ ആഫ്രിക്കയില്‍ തന്നെ മിഷനറി പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു കൊണ്ടിരുന്നു.

ബാല്യകാലത്തില്‍ മൊഫെറ്റിന് വിദ്യാഭ്യാസത്തോട് വിരക്തി തോന്നിയതിനാല്‍ അതില്‍ നിന്നു രക്ഷപ്പെടുന്നതിനു മറ്റു ജോലികള്‍ ചെയ്യുവാന്‍ താല്പര്യപ്പെട്ടിരുന്നു. എന്നാല്‍ പില്ക്കാലത്തു ആയിരങ്ങളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിനു ദൈവം ഈ ബാലനെ ഉപയോഗിച്ചു. പഠിക്കുന്നതിനു വളരെ ബുദ്ധിമുട്ടുള്ള څസെക്കുവാനچ എന്ന ആഫ്രിക്കന്‍ ഭാഷ അദ്ദേഹം ഹൃദിസ്ഥമാക്കുകയും ദേശവാസികളുടെ പ്രയോജനത്തിനായി ആ ഭാഷയില്‍ വേദപുസ്തകം പരിഭാഷപ്പെടുത്തുകയും ചെയ്തു. ആഫ്രിക്കന്‍ ജനതയെ പ്രബുദ്ധരാക്കുന്നതിന് അദ്ദേഹം മറ്റു പല പുസ്തകങ്ങള്‍ രചിക്കുകയും പ്രസിദ്ധീകരണങ്ങള്‍ ഇറക്കുകയും ചെയ്തു. മാത്രമല്ല മറ്റുള്ളവരെ അന്യദേശങ്ങളിലെ മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കു തല്പരരാക്കേണ്ടതിനു പല ലേഖനങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. കൃഷിയിലും ജലസേചനത്തിലും ആധുനിക പദ്ധതികള്‍ നടപ്പിലാക്കികൊണ്ട് ആഫ്രിക്കന്‍ ജനതയുടെ ജീവിത നിലവാരം ഉയര്‍ത്തിയതിനാല്‍ അദ്ദേഹം ദേശത്ത് പ്രസിദ്ധനായിത്തീര്‍ന്നു. ജനത്തിന്‍റെ ആത്മീകവും ഭൗമികവുമായ ഉന്നമനത്തിനായി അദ്ദേഹം അക്ഷീണം പരിശ്രമിച്ചു. ദൈവം ആഫ്രിക്കന്‍ ദേശത്ത് വന്‍ കാര്യങ്ങള്‍ പ്രവര്‍ത്തിക്കുമെന്നവിശ്വാസത്തോടുകൂടി ആത്മീയ മരുഭൂമിയായ ഈ ദേശം ഒരുനാള്‍ ദൈവത്തിന്‍റെ മലര്‍വാടിയായി മാറ്റപ്പെടുംڈ എന്നും അദ്ദേഹം പ്രവചിച്ചു.

ജനത്തെ ക്രിസ്തുവിന്‍റെ സുവിശേഷത്തിലേയ്ക്കു ആനയിക്കുന്നതിനായി ദക്ഷിണാഫ്രിക്കയിലെ പല ഗ്രാമങ്ങളിലും ഗോത്രവര്‍ഗ്ഗക്കാരുടെ ഇടയിലും മൊഫെറ്റ് യാത്ര ചെയ്തു. തന്‍റെ യാത്രാ മദ്ധ്യേ പല മിഷനറി സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുകയും അവ മറ്റുള്ളവരുടെ മിഷനറി പ്രവര്‍ത്തനങ്ങള്‍ക്ക് വളരെ പ്രയോജനകരമായി തീരുകയും ചെയ്തു. അദ്ദേഹം യാത്ര ചെയ്തിരുന്ന പാതകള്‍ പലപ്പോഴും ആപല്ക്കരവും തന്‍റെ ആരോഗ്യത്തിനു ഹാനികരവും ആയിരുന്നു. അതില്‍ ചില പാതകളില്‍ക്കൂടി സഞ്ചരിക്കുവാന്‍ ദേശവാസികള്‍ പോലും ഭയപ്പെട്ടിരുന്നു. ڇഇവയെല്ലാം യേശുവിനു വേണ്ടിയും ജാതികളുടെ രക്ഷയ്ക്കു വേണ്ടിയുമാണല്ലോ എന്ന ചിന്ത എന്‍റെ കഷ്ടങ്ങളില്‍ എന്നെ ഉത്സുഹനാക്കിത്തീര്‍ക്കുന്നു എന്നു അദ്ദേഹം തന്‍റെ ലേഖനങ്ങളില്‍ എഴുതുകയുണ്ടായി. ڇഎന്നോടു ചോദിച്ചു കൊള്ളുക; ഞാന്‍ നിനക്കു ജാതികളെ അവകാശമായും ഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരുംڈ.(സങ്കീ.2:8) എന്ന വേദവാക്യം തന്‍റെ ജീവിതത്തില്‍ അന്വര്‍ത്ഥമായിത്തീര്‍ന്നു. ബെക്കുവാനാ ലാന്‍റിലും(ഇപ്പോഴത്തെ ബോട്വാന)തെക്കേ റൊഡേഷ്യയിലും (ഇപ്പോഴത്തെ സിംബാവേ) അദ്ദേഹം ക്രിസ്തീയ സഭയ്ക്കു അടിസ്ഥാനം ഇട്ടു. തന്‍റെ ശുശ്രൂഷയാല്‍ ആയിരങ്ങള്‍ ക്രിസ്തുവിങ്കലേയ്ക്ക് ആനയിക്കപ്പെട്ടു. അതിനുള്ള പരീക്ഷകള്‍ വളരെ കയ്പ്പേറിയവയായിരുന്നു എങ്കിലും അതിന്‍റെ അനന്തരഫലങ്ങളും അനുഗ്രഹങ്ങളും കൂടുതല്‍ മാധുര്യമുള്ളതായി തീര്‍ന്നു.

1870-ല്‍ അദ്ദേഹം ഇംഗ്ലണ്ടിലേക്ക് മടങ്ങി വരികയും വിദേശ മിഷനറി പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി പല യോഗങ്ങളിലും സമ്മേളനങ്ങളിലും പ്രസംഗിക്കുകയും ചെയ്തു പോന്നു. 50 -ല്‍ അധികം ദീര്‍ഘവര്‍ഷങ്ങള്‍ ദൈവരാജ്യത്തിനായുള്ള അക്ഷീണപ്രയത്നാനന്തരം 1883-ല്‍ റോബര്‍ട്ട് മൊഫെറ്റ് താന്‍ പ്രിയം വച്ച കര്‍ത്താവിനോട് ചേര്‍ക്കപ്പെട്ടു.

വിശ്വാസവീരന്മാര് -ഡേവിഡ് ബ്രെയ്നേഡ്

David Brained

Birth. 20 April 1718

Death. 09 October 1747

ഡേവിഡ് ബ്രെയ്നേഡ്

ജോനാഥാന്‍ എഡ്വേര്‍ഡ്സ്, ജോര്‍ജ്ജ് വൈറ്റ് ഫീല്‍ഡ്, ജോണ്‍ വെസ്ലി മുതലായ മിഷണറിമാര്‍ “വന്‍ നവോത്ഥാനകാലത്ത്” ഇംഗ്ലിഷ് സംസാരിക്കുന്നവരുടെ ഇടയില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന കാലത്ത് ഡേവിഡ് ബ്രെയ്നേഡ് എന്ന ഒരു യുവാവ് സുവിശേഷം എത്തിക്കാനായി അമേരിക്കയിലെ തദ്ദേശ ഇന്ത്യക്കാര്‍ എന്ന വര്‍ഗ്ഗത്തെ തിരഞ്ഞെടുത്തു. അദ്ദേഹത്തിന്‍റെ മരണശേഷം ജോനാഥാന്‍ എഡ്വേര്‍ഡ്സ് തന്‍റെ ഡയറിക്കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചപ്പോഴാണ് അദ്ദേഹത്തെക്കുറിച്ച് പുറംലോകം കൂടുതല്‍ മനസ്സിലാക്കിയത്. പല ക്രിസ്ത്യാനികള്‍ക്കും മിഷണറിമാര്‍ക്കും കര്‍ത്താവിന്‍റെ സേവയില്‍ തങ്ങളുടെ ജീവന്‍ അര്‍പ്പിക്കുവാന്‍ ഈ ഡയറിക്കുറിപ്പുകള്‍ പ്രേരകമായിത്തീര്‍ന്നു. വിംല്യം കേറി, സാമുവേല്‍ മാഴ്സ്ഡെന്‍, ഹെന്‍ട്രി മാര്‍ട്ടിന്‍ മുതലായവര്‍ ഡേവിഡ് ബ്രെയ്നേഡിന്‍റെ ജീവിതത്താല്‍ ആകര്‍ഷിക്കപ്പെടുകയും തങ്ങളുടെ ജീവിതം മിഷണറി പ്രവര്‍ത്തനത്തിനായി സമര്‍പ്പിക്കുകയും ചെയ്തു. ഡേവിഡ് ബ്രെയ്നേഡ് ഹ്രസ്വായുസ്സായി ചുരുക്കം ചില വര്‍ഷങ്ങള്‍ മാത്രമേ കര്‍ത്താവിനെ സേവിച്ചുള്ളുവെങ്കിലും തന്‍റെ ജീവിതവും ശുശ്രൂഷയും ഇന്നും പലര്‍ക്കും ഒരു ഉത്തേജകമായി തുടരുന്നു.

1718 ഏപ്രില്‍ 20-ാം തീയതി കണക്ടിക്കട്ടില്‍ ഹദ്ദാം എന്ന സ്ഥലത്ത് ഡേവിഡ് ബ്രെയ്നേഡ് ജാതനായി. അദ്ദേഹത്തിന്‍റെ മാതാപിതാക്കള്‍ സമ്പന്നരും ഗവണ്‍മെന്‍റിലും സമൂഹത്തിലും ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നവരും ആയിരുന്നു. എന്നാല്‍ അദ്ദേഹത്തിന് 9 വയസ്സുമാത്രം പ്രായമുള്ളപ്പോള്‍ തന്‍റെ പിതാവ് ഈ ലോകത്തോട് യാത്ര പറഞ്ഞു. അഞ്ചു വര്‍ഷത്തിനു ശേഷം തന്‍റെ മാതാവും നിത്യവിശ്രാമത്തില്‍ പ്രവേശിച്ചു. അതിനു ശേഷം തന്‍റെ സഹോദരിയോടൊത്ത് താമസിച്ചുവെങ്കിലും തന്‍റെ യൗവ്വനക്കാലത്തോക്കെയും ജീവിതത്തില്‍ ഒരു ഏകാന്തത അദ്ദേഹത്തിന് അനുഭവപ്പെട്ടുകൊണ്ടിരുന്നു. 21-ാംമത്തെ വയസ്സില്‍ അദ്ദേഹം മാനാസാന്തരപ്പെടുകയും തദനന്തരം എയില്‍ സര്‍വ്വകലാശാലയില്‍ ഉപരി പഠനത്തിനായി ചേരുകയും ചെയ്തു.

ജീവിതകാലമൊക്കെയും ഡേവിഡ് തന്‍റെ ശരീരത്തില്‍ രോഗങ്ങളും യാതനകളും അനുഭവിച്ചുകൊണ്ടിരുന്നു. എയില്‍ വച്ചൊരവസരത്തില്‍ രോഗം മൂര്‍ച്ഛിച്ചതിനാല്‍ ആരോഗ്യം വീണ്ടെക്കുന്നതിനായി അദ്ദേഹത്തെ വീട്ടിലേയ്ക്ക് അയച്ചു. അദ്ദേഹം മടങ്ങി വന്നപ്പോള്‍ സര്‍വ്വകലാശാല പരിസരത്ത് ഒരു വന്‍ നവോത്ഥാനം ആളിപ്പടരുകയും ഡേവിഡ് ബ്രെയ്നേഡ് ആ പ്രസ്ഥാനത്തില്‍ ചേരുകയും ചെയ്തു.

എയില്‍ ആയിരുന്നപ്പോള്‍ ഒരു അവസരത്തില്‍ തന്‍റെ ജീവിതത്തില്‍ കരിനിഴല്‍ പടര്‍ത്തിയ ഒരു സംഭവം ഉണ്ടായി. ആ സര്‍വ്വകലാശാലയിലെ ഒരു അദ്ധ്യാപകനെതിരെ കുറ്റകരമായ വിമര്‍ശനം നടത്തിയെന്നുള്ള വ്യാജമായ ആരോപണം ഉണ്ടായി. അതിനു പരസ്യമായി ക്ഷമായാചനം നടത്തുവാനായി അദ്ദേഹത്തോട് ആവശ്യപ്പെട്ടു എങ്കിലും അദ്ദേഹം അത് നിരസിച്ചു. അതിനാല്‍ അദ്ദേഹത്തെ സര്‍വ്വകലാശാലയില്‍ നിന്നു പുറത്താക്കി. സര്‍വ്വകലാശാലയില്‍ പുനഃപ്രവേശനം ലഭിക്കുമെന്നുള്ള പ്രതീക്ഷയില്‍ പില്ക്കാലത്ത് അദ്ദേഹം ഒരു ക്ഷമായാചനം എഴുതി അറിയിച്ചുവെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല. അതിനാല്‍ എയില്‍ സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദം നേടുവാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.

ഡേവിഡ് ബ്രെയ്നേഡിന്‍റെ ജീവിതത്തിലെ ഈ വഴിത്തിരിവ് തന്നെക്കുറിച്ചുള്ള ദൈവഹിതവും ദൈവോദ്ദേശ്യവും ആരായുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. “ദൈവത്തിനുവേണ്ടി മാത്രം ജീവിക്കുവാനോ സമ്പൂര്‍ണ്ണമായി അവന് സമര്‍പ്പിക്കുവാനോ ഞാന്‍ ഒരുനാളും വാഞ്ചിച്ചില്ല. അവന്‍റെ ശുശ്രൂഷയിലും അവന്‍റെ മഹത്വത്തിനായും എന്‍റെ ജീവിതം ചിലവിടണം എന്നു മാത്രമായിരുന്നു ഞാന്‍ ആഗ്രഹിച്ചത്:” എന്ന് ഈ പ്രതിസന്ധി ഘട്ടത്തില്‍ ഡേവിഡ് ബ്രെയ്നേഡ് എഴുതുകയുണ്ടായി. താന്‍ ഉപവാസത്തോടും പ്രാര്‍ത്ഥനയോടും കര്‍ത്താവിനെ അന്വേഷിച്ചപ്പോള്‍ കര്‍ത്താവ് അദ്ദേഹത്തോട് സംസാരിക്കുവാന്‍ തുടങ്ങി. തന്മൂലം പല ആത്മീക ശുശ്രൂഷകള്‍ താന്‍ ഏറ്റെടുത്ത് ചെയ്തുകൊണ്ടിരുന്നു. എന്നാല്‍ മുമ്പൊരിക്കലും സുവിശേഷം കേട്ടിട്ടില്ലാത്തവരുടെ മദ്ധ്യേ ശുശ്രൂഷ ചെയ്യുവാനുള്ള ഭാരം അദ്ദേഹത്തെ ഭരിച്ചുകൊണ്ടിരുന്നു. “മറ്റൊരാളുടെ അദ്ധ്വാനത്തില്‍ പ്രവേശിക്കുവാനോ സുവിശേഷം മുമ്പേ പ്രസംഗിക്കപ്പെട്ട സ്ഥലത്ത് ശുശ്രൂഷ ചെയ്യുവാനോ ഞാന്‍ പ്രസംഗിക്കുവാന്‍ ആരംഭിച്ച നാള്‍ മുതല്‍ എനിക്കിഷ്ടമില്ലായിരുന്നു”എന്നു അദ്ദേഹം പ്രസ്താവിച്ചു. അതിനാല്‍ ഇന്ത്യക്കാരോട് സുവിശേഷം അറിയിക്കുവാന്‍ അദ്ദേഹം യാത്ര തിരിച്ചു. ആ നാളുകളില്‍ അദ്ദേഹം രോഗിയായിരുന്നു. ഇന്നത്തെ മിഷന്‍ അധികാരികള്‍ ആയിരുന്നുവെങ്കില്‍ ഇപ്രകാരമുള്ള ഒരു വ്യക്തിയെ ഒരു ശുശ്രൂഷകനായി ഒരിക്കലും അംഗീകരിക്കുകയില്ലായിരുന്നു. ആ നാളുകളില്‍ അപരിഷ്കൃതരായിരുന്ന ഇന്ത്യക്കാരുടെ മദ്ധ്യേ സുവിശേഷപ്രചരണം നടത്തുന്നതിന് യാതൊരു പ്രയത്നവും ആരും ചെയ്തിരുന്നില്ല. ഈ അപരിഷ്കൃതര്‍ക്ക് ആത്മാവ് ഇല്ല എന്നുപോലും ചിലര്‍ വാദിച്ചിരുന്നു. എങ്കിലും അങ്ങനെയുള്ള ജനത്തിന്‍റെ മദ്ധ്യേ വസിക്കുവാനും സുവിശേഷത്തിന്‍റെ സത്യവെളിച്ചം അവര്‍ക്കു പകര്‍ന്നുകൊടുക്കുവാനും കര്‍ത്താവ് ഡേവിഡ് ബ്രെയ്നേഡിന് വാതില്‍ തുറന്നുകൊടുത്തു.

24-ാംമത്തെ വയസ്സില്‍ അദ്ദേഹം ഇന്ത്യക്കാരുടെ മദ്ധ്യേ ശുശ്രൂഷയാരംഭിച്ചു. ഡേവിഡ് ബ്രെയ്നേഡിന്‍റെ ആ നാളുകളിലെ ഡയറിക്കുറിപ്പുകള്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രചോദനവും അനുഗ്രഹവും പകരുന്നവ ആയിരുന്നു. താന്‍ ഇന്ത്യയുടെ കിഴക്കേ തീര പ്രദേശത്ത് സുവിശേഷ പ്രസംഗങ്ങള്‍ നടത്തുവാന്‍ ആരംഭിച്ചു. തന്‍റെ അനാരോഗ്യം വകവയ്ക്കാതെ നശിച്ചുപോകുന്ന ആത്മാക്കളെക്കുറിച്ചുള്ള ഭാരത്താല്‍ പ്രേരിതനായി ആയിരക്കണക്കിന് മൈലുകള്‍ അദ്ദേഹം കുതിരപ്പുറത്ത് യാത്ര ചെയ്ത് സുവിശേഷം അറിയിച്ചു.

തികച്ചും അപരിഷ്കൃതരായ മനുഷ്യര്‍ താമസിക്കുന്ന സ്ഥലത്തെക്കുറിച്ച് ഒരിക്കല്‍ അദ്ദേഹത്തിന് അറിവു കിട്ടുകയും സുവിശേഷം പ്രസംഗിക്കുവാന്‍ ആ സ്ഥലത്തുപോകുവാന്‍ തീരുമാനിക്കുകയും ചെയ്തു. ഒരു സന്ധ്യക്ക് അദ്ദേഹം ആ ഗ്രാമത്തില്‍ എത്തിച്ചേര്‍ന്നു. അപ്പോള്‍ അവിടെ അഗ്നികുണ്ഠത്തില്‍ നിന്നു പുക ഉയരുന്നത് കാണുകയാല്‍ പിറ്റേന്ന് നേരം വെളുത്തശേഷം അവരെ സമീപിക്കാമെന്ന് അദ്ദേഹം തീരുമാനിച്ചു. എന്നാല്‍ ഗ്രാമത്തലവനും കൂട്ടരും ചേര്‍ന്ന് അദ്ദേഹത്തെ ആക്രമിച്ചു കൊല്ലുവാന്‍ തീരുമാനിച്ചു. അവര്‍ അദ്ദേഹത്തെ സമീപിച്ചപ്പോള്‍ ഇന്ത്യാക്കാരുടെ രക്ഷയ്ക്കായി അദ്ദേഹം ദൈവത്തോടു കണ്ണുനീരോടെ നിലവിളിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത് അവര്‍ കണ്ടു. ക്രിസ്തുവും അവന്‍റെ മഹത്തായ കാല്‍വരിയാഗവും അവരുടെ ജീവിതത്തില്‍ യാഥാര്‍ത്ഥ്യമായി തീരുവാനായി അദ്ദേഹം നിലവിളിക്കുകയായിരുന്നു. അവര്‍ നോക്കി നില്ക്കെ ഉഗ്രവിഷമുള്ള ഒരു പാമ്പ് ഡേവിഡ് ബ്രെയ്നേഡിനെ കടിക്കുവാനായി അദ്ദേഹത്തോട് അടുക്കുന്നത് കണ്ടു. അതിനു ശേഷം പെട്ടെന്നു ആ പാമ്പ് ഇരുട്ടില്‍ അപ്രത്യക്ഷമായി. ഈ വെള്ളക്കാരനില്‍ എന്തോ അമാനുഷിക ശക്തിയുണ്ടെന്നു ചിന്തിച്ച് അമ്പരന്ന് ആ ഗ്രാമവാസികളെല്ലാം തല്‍ക്ഷണം അവിടെ നിന്ന് ഓടിമറഞ്ഞു. പിറ്റെ ദിവസം പ്രഭാതത്തില്‍ ഡേവിഡ് ബ്രെയ്നേഡ് അവരെ സമീപിച്ചപ്പോള്‍ താന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തില്‍ നല്ലൊരു സ്വീകരണം അദ്ദേഹത്തിനു ലഭിച്ചു. അദ്ദേഹത്തിനായി വാതിലുകള്‍ തുറക്കപ്പെടുകയും അദ്ദേഹം അവരുടെ മദ്ധ്യേ ഇരുന്ന് യെശയ്യാ പ്രവചനം 53-ാം അദ്ധ്യായത്തെ ആസ്പദമാക്കി ദൈവസ്നേഹത്തെക്കുറിച്ചും അവര്‍ക്കു വേണ്ടി ക്രിസ്തു അനുഷ്ഠിച്ച മഹായാഗത്തെക്കുറിച്ചും അവരോട് പ്രസംഗിച്ചു. പ്രസംഗം അവസാനിച്ചപ്പോള്‍ അവരില്‍ പലരും കണ്ണുനീര്‍ ഒഴുക്കുകയും തലേ ദിവസം അദ്ദേഹത്തെ കൊല്ലുവാന്‍ ശ്രമിച്ച ഗ്രാമത്തലവന്‍ “ഡേവിഡ് ബ്രെയ്നേഡچ് നമുക്ക് വളരെ അത്ഭുതകരമായ മധുരസന്ദേശം കൊണ്ടുവന്നിരിക്കുന്നു എന്നു പ്രഖ്യാപിക്കുകയും ചെയ്തു. ദേശവാസികളായ ഇന്ത്യക്കാര്‍ക്ക് രക്ഷയുടെ സന്ദേശം എത്തിക്കുവാന്‍ കര്‍ത്താവ് ഡേവിഡ് ബ്രെയ്നേഡിനെ ഇപ്രകാരം ശക്തിയായി ഉപയോഗിച്ചു.

ഇന്ത്യക്കാരുടെ രക്ഷയ്ക്കായി ഡേവിഡ് ബ്രെയ്നേഡ് പ്രാര്‍ത്ഥനയില്‍ വളരെ പോരാടുകയും ദീര്‍ഘസമയം മദ്ധ്യസ്ഥതയില്‍ മുഴുകയും ചെയ്തു. ഈ പ്രാര്‍ത്ഥനാ പരമ്പരകളെക്കുറിച്ച് ഡേവിഡ് ബ്രെയ്നേഡ് തന്‍റെ ഡയറിയില്‍ താഴെകാണും വിധം രേഖപ്പെടുത്തി.”പല ആത്മാക്കള്‍ക്കു വേണ്ടി പോരാടുവാന്‍ ദൈവം എന്നെ സഹായിക്കുകയും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയുടെ മാധൂര്യത്തില്‍ ഞാന്‍ മുഴുകുകയും ചെയ്തു”. “ഈ പ്രഭാതത്തില്‍ ഞാന്‍ രണ്ടു മണിക്കുറോളം രഹസ്യപ്രാര്‍ത്ഥനയില്‍ ചെലവിടുകയും ആത്മാക്കളുടെ നിത്യതയ്ക്കായി സാധാരണയില്‍ കവിഞ്ഞ് വേദന അനുഭവിക്കുകയും ചെയ്തു. അതിരാവിലെ സുര്യന്‍ ഉദിക്കുന്നതിന് മുമ്പേ ആണെക്കിലും എന്‍റെ ശരീരം വിയര്‍പ്പിനാല്‍ നനഞ്ഞിരുന്നു.”വനത്തിനുള്ളില്‍ ദീര്‍ഘസമയം പ്രാര്‍ത്ഥനയില്‍ ചെലവിടുകയും ഈ ലോകത്തിന് അതീതമായി ഉയര്‍ത്തപ്പെട്ടതു പോലെ അനുഭവപ്പെടുകയും ചെയ്തു”.”പകല്‍ മുഴുവന്‍ പ്രാര്‍ത്ഥനയില്‍ ഉറ്റിരിക്കുവാന്‍ സാധിച്ചു. ഈ ദിവസം രാവിലെ മുതല്‍ രാത്രി വരെ രഹസ്യ ഉപവാസപ്രാര്‍ത്ഥനയില്‍ ചെലവിട്ടു”. ഡേവിഡ് ബ്രെയ്നേഡിന്‍റെ പ്രാര്‍ത്ഥനാ ജീവിതത്തെ വെളിപ്പെടുത്തുന്ന ചുരുക്കം ചില ഉദാഹരണങ്ങള്‍ ആണ് ഇവ. അദ്ദേഹത്തിന്‍റെ ഹ്രസ്വകാല ശുശ്രൂഷയ്ക്കുള്ളില്‍ സംഭവിച്ച പല അത്ഭുതങ്ങളുടെയും ദൈവീക നടത്തിപ്പുകളുടെയും വിവരണങ്ങള്‍ തന്‍റെ ഡയറിക്കുറിപ്പുകളില്‍ കാണാവുന്നതാണ്. ദൈവത്തെ പൂര്‍ണ്ണ ഹൃദയത്തോടെ അന്വേഷിക്കുന്ന ഒരാള്‍ക്കായി ദൈവം എന്തെല്ലാം ചെയ്യും എന്നതിനെക്കുറിച്ച് അദ്ദേഹത്തിന്‍റെ ജീവിതം വലിയ പ്രചോദനം നല്കുന്നു.

രക്ഷിക്കപ്പെടാത്ത ശത്രുക്കളായ മനുഷ്യരുടെ ഇടയില്‍ ശുശ്രൂഷ ചെയ്യുമ്പോള്‍ നേരിട്ട എല്ലാ ബുദ്ധിമുട്ടുകളിലും പരീക്ഷകളിലും കര്‍ത്താവ് ഡേവിഡ് ബ്രെയ്നേഡിനോട് കൂടെ ഇരുന്നു. ചില മാസത്തെ ശുശ്രൂഷയ്ക്കു ശേഷം ഡേവിഡ് ബ്രെയ്നേഡ് തന്‍റെ ഡയറിയില്‍ ഇപ്രകാരം എഴുതി: “ഞാന്‍ 47 ഇന്ത്യക്കാര്‍ക്ക് സ്നാനം നല്കി. അതില്‍ 23 പേര്‍ മുതിര്‍ന്നവരും 24 പേര്‍ യൗവ്വനക്കാരും ആയിരുന്നു……ദൈവത്തിന്‍റെ അളവറ്റ കൃപയാല്‍ ഏതെങ്കിലും ദുഷ്പ്രചാരണത്താലോ അവിശ്വാസികളുടെ പ്രേരണയാലോ അവരില്‍ ആരും തന്നെ തങ്ങളുടെ ക്രിസ്തീയ വിശ്വാസം തള്ളിക്കളഞ്ഞില്ല.” പരസ്പരം പതിവായി യുദ്ധം ചെയ്യുകയും കൊല്ലുകയും ചെയ്യുന്ന ഗോത്രവര്‍ഗ്ഗക്കാരെ സംബന്ധിച്ചിടത്തോളം ഇതു വലിയൊരു വിജയമായിരുന്നു!

തന്‍റെ അനാരോഗ്യം വകവയ്ക്കാതെ ഡേവിഡ് ബ്രെയ്നേഡ് ആരാലും അന്വേഷിക്കപ്പെടാത്ത നാശയോഗ്യരായ ഇന്ത്യന്‍ ആദിവാസികളുടെ ഇടയില്‍ തന്‍റെ ശുശ്രൂഷ തുടര്‍ന്നു കൊണ്ടിരുന്നു. തന്‍റെ ആരോഗ്യം നഷ്ടപ്പെടും തോറും കര്‍ത്താവിന്‍റെ വേലയിലുള്ള അദ്ദേഹത്തിന്‍റെ തീക്ഷ്ണത വര്‍ദ്ധിച്ചുകൊണ്ടിരുന്നു. മുമ്പോട്ടുള്ള തന്‍റെ യാത്രയില്‍ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കുവാന്‍ യാതൊരു ശക്തിക്കും കഴിഞ്ഞില്ല. തന്‍റെ ജീവിതാന്ത്യത്തില്‍ അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചു:”ക്രിസ്തു പ്രവര്‍ത്തിച്ചതു പോലെ ദൈവത്തിന്‍റെ നല്ല പ്രവൃത്തി ചെയ്തു തികയ്ക്കുന്നതിനു തുല്യമായി ലോകത്തില്‍ മറ്റൊന്നും തന്നെയില്ല. ദൈവത്തിനായി ജീവിക്കുകയും അവനെ പ്രസാദിപ്പിക്കുകയും അവന്‍റെ പൂര്‍ണ്ണഹീതം നിറവേറ്റുകയും ചെയ്യുന്നതുപോലെ നമുക്ക് പൂര്‍ണ്ണതൃപ്തി നല്കുന്നതായി ലോകത്തില്‍ മറ്റൊന്നും ഞാന്‍ കാണുന്നില്ല”. ചുരുക്കം ചില വര്‍ഷങ്ങള്‍ കര്‍ത്താവിനെ ത്യാഗോജ്ജ്വലമായി സേവിച്ച ശേഷം തന്‍റെ 29-ാംമത്തെ വയസ്സില്‍ ക്ഷയരോഗ ബാധയെത്തുടര്‍ന്ന് ഡേവിഡ് ബ്രെയ്നേഡ് താന്‍ പ്രിയം വച്ച കര്‍ത്താവിനോട് ചേര്‍ന്നു. മരണശേഷവും തന്‍റെ ജീവിതവും സാക്ഷ്യവും ഇന്നും ലോകത്തോട് സംസാരിച്ചു കൊണ്ടിരിക്കുന്നു.

വിശ്വാസവീരന്മാര്‍-ജോണ്‍ ബനിയന്‍

1. John Bunyan (Birth. 28 Nov 1628—–Death. 31 Aug 1688)

ജോണ്‍ ബനിയന്‍

സത്യവേദപുസ്തകം കഴിഞ്ഞാല്‍ ഏറ്റവും അധികം പ്രചാരം സിദ്ധിച്ചിട്ടുള്ള ڇപരദേശി മോക്ഷയാത്രڈ (Pilgrim’s Progress) എന്ന പുസ്തകത്തിന്‍റെ ഗ്രന്ഥകര്‍ത്താവ് എന്ന നിലയില്‍ ലോകവ്യാപകമായി പ്രസിദ്ധിയാര്‍ജ്ജിച്ച ഒരു വ്യക്തിയാണ് ജോണ്‍ ബനിയന്‍. ഉന്നത വിദ്യാഭ്യാസമോ പ്രത്യേക പരിശീലനമോ ലഭിച്ചിരുന്നില്ലെങ്കിലും അദ്ദേഹം ഒരു ഭാവനാ സമ്പന്നനായ എഴുത്തുകാരനായിരുന്നു. യേശുക്രിസ്തുവിന്‍റെ സുവിശേഷത്തിനു വേണ്ടി അദ്ദേഹം സഹിച്ച കഷ്ടതകളുടെയും യാതനകളുടെയും പരീക്ഷകളുടെയും പേരിലായിരിക്കും നിത്യതയില്‍ ഈ പ്രിയ ദൈവദാസന്‍ ഏറ്റവും അധികം അറിയപ്പെടുക. അദ്ദേഹം സഹിച്ച കഷ്ടതകളും പരീക്ഷകളും നമുക്കു ഏവര്‍ക്കും അനുകരണീയമത്രേ.

1628-ല്‍ ഇംഗ്ലണ്ടിലെ ഒരു ദരിദ്ര കുടുംബത്തില്‍ ആയിരുന്നു ജോണ്‍ ബനിയന്‍ ജനിച്ചു വളര്‍ന്നത്. എഴുതുവാനും വായിക്കുവാനും ഉള്ള അഭ്യസനം അല്ലാതെ അതിനപ്പുറമായി യാതൊരു വിദ്യാഭ്യാസവും അദ്ദേഹത്തിനു ലഭിച്ചിരുന്നില്ല. വളര്‍ന്നു വന്നപ്പോള്‍ ഒരു തകരപ്പണിക്കാരനായി അദ്ദേഹം ജോലി ചെയ്തു. പതിനാഞ്ചാമത്തെ വയസ്സില്‍ പട്ടാളത്തില്‍ ചേര്‍ന്ന് രണ്ടു വര്‍ഷം വിദൂര സ്ഥലങ്ങളില്‍ അദ്ദേഹം സേവനം അനുഷ്ഠിച്ചു. ഈ കാലയളവില്‍ ദൈവം അദ്ദേഹത്തിന്‍റെ മേല്‍ പ്രത്യേകമായി ദൃഷ്ടിവച്ച് സംഭവിക്കാമായിരുന്ന എല്ലാവിധ ആപത്തുകളില്‍ നിന്നും മരണത്തില്‍ നിന്നും വിടുവിച്ചു. ആ കാലത്ത് ജോണിന് ക്രിസ്തുവിനെക്കുറിച്ചുള്ള അറിവില്ലാതിരുന്നതിനാല്‍ അദ്ദേഹം പലവിധ തെറ്റുകളില്‍ അകപ്പെടുവാനിടയായി. തന്‍റെ പൂര്‍വ്വകാലജീവിതത്തെക്കുറിച്ച് അദ്ദേഹം ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. ڇഎനിക്കു തുല്യരായി ആരും ഇല്ലായിരുന്നു. പ്രത്യേകിച്ചും എന്‍റെ യൗവ്വനപ്രായം പരിഗണിക്കുമ്പോള്‍ മറ്റുള്ളവരെ ശപിക്കുന്നതിലും കള്ളസത്യം ചെയ്യുന്നതിലും ഭോഷ്ക്കു സംസാരിക്കുന്നതിലും ദൈവദൂഷണം പറയുന്നതിലും എല്ലാവിധ ദോഷങ്ങളും ഭക്തിവിരുദ്ധ പ്രവൃത്തികളും ചെയ്യുന്ന കാര്യത്തിലും എന്‍റെ യുവസ്നേഹിതരുടെ മദ്ധ്യേ ഞാന്‍ അവരുടെ നേതാവായിരുന്നു.ڈ

വിവാഹിതനായതോടുകൂടെ ജോണിന്‍റെ ജീവിതത്തില്‍ ഒരു സമൂല വ്യതിയാനം സംഭവിച്ചു. ഒരു ദരിദ്രയായ യുവതിയെ അദ്ദേഹം വിവാഹം ചെയ്തു. ജോണിന്‍റെ ജീവിതത്തില്‍ വലിയ പരിവര്‍ത്തനം സൃഷ്ടിച്ച രണ്ടു പുസ്തകങ്ങള്‍ അവള്‍ തന്‍റെ ഭവനത്തിലേക്കു കൊണ്ടു വരികയുണ്ടായി. ഒന്ന്, څസാമാന്യ മനുഷ്യന്‍റെ സ്വര്‍ഗ്ഗീയ പാതچ((The Plain Man’s Pathway to Heaven) രണ്ട്, څദൈവഭക്തിയിലെ അഭ്യസനംچ(The Pratice of Piety). ജോണിന്‍റെ ക്രിസ്തുവിങ്കലേക്കുള്ള മാനസാന്തരം പെട്ടെന്നല്ല പ്രത്യുതാ, പില്ക്കാലത്ത് പലവിധമായ ചിന്തകളോടും അരക്ഷിത ബോധത്തോടും നിരാശയോടും സംശങ്ങളോടും പോരാടിയപ്പോള്‍ സാവധാനമത്രേ സംഭവിച്ചത്. തന്‍റെ മാനസാന്തരത്തെക്കുറിച്ച് ڇപാപികളില്‍ പ്രധാനിയുടെമേല്‍ വര്‍ദ്ധിച്ചുവരുന്ന ദൈവകൃപڈ(Grace Abounding to the Chief of Sinners)എന്ന തന്‍റെ ആത്മകഥയില്‍ വിവരിച്ചിരിക്കുന്നു. ആ ദിവസത്തെക്കുറിച്ച് താന്‍ ഇപ്രകാരം എഴുതിയിരിക്കുന്നു ڇനിന്‍റെ നീതിയെ നന്മയിലേക്കു തിരിച്ചത് എന്‍റെ സല്‍സ്വഭാവമല്ല, തിന്മയിലേക്കു തിരിച്ചത് എന്‍റെ ദുഃസ്വഭാവവുമല്ല. പ്രത്യുതാ, എന്‍റെ നീതി യേശുക്രിസ്തു മാത്രമാകുന്നു എന്നു ഞാന്‍ ഗ്രഹിച്ചു. എന്‍റെ കാലിലെ ചങ്ങലകള്‍ വാസ്തവമായി അഴിഞ്ഞു വീണു. എന്‍റെ കഷ്ടതകളില്‍ നിന്നും ബന്ധനങ്ങളില്‍ നിന്നും ഞാന്‍ മോചിതനായി. എന്‍റെ എല്ലാവിധ പരീക്ഷകളും എന്നെ വിട്ടോടിപ്പോയി. അപ്പോള്‍ ദൈവകൃപയിലും ദൈവസ്നേഹത്തിലും ആനന്ദിച്ചുകൊണ്ട് ഞാന്‍ സ്വന്തഭവനത്തിലേക്ക് മടങ്ങിപ്പോയി.ڈ

1655-ല്‍ ആദ്യമായി സഭയില്‍ പ്രസംഗിക്കുവാന്‍ സഭാ നടത്തിപ്പുകാര്‍ തന്നോടു ആവശ്യപ്പെട്ടു. തന്‍റെ സുവിശേഷപ്രസംഗങ്ങളുടെ ആരംഭമായിരുന്നു അത്. പതിനേഴില്‍പരം വര്‍ഷങ്ങള്‍ സുവിശേഷം പ്രസംഗിച്ചുവെങ്കിലും അതിനുശേഷമാണ് അദ്ദേഹത്തെ പാസ്റ്ററായി നിയമിച്ചത്. ബനിയന്‍റെ പ്രസംഗം കേട്ട് നൂറു കണക്കിനു ആത്മാക്കള്‍ മാനസാന്തരപ്പെട്ടിരുന്നു. യാതൊരു ഉപരിപഠനവും സിദ്ധിച്ചിട്ടില്ലാത്ത വെറും ഒരു തകരപ്പണിക്കാരന് ഇത്ര ഭംഗിയായി ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തക്കവണ്ണം ദൈവവവചനം വ്യാഖ്യാനിച്ചുകൊടുക്കുവാന്‍ കഴിഞ്ഞത് തികച്ചും അത്ഭുതമായിരുന്നു. അനേകരെ ക്രിസ്തുവിലേക്കു ആനയിക്കുവാന്‍ ഒരു അജ്ഞാതനായ മനുഷ്യനെ ദൈവം ഉപയോഗിച്ചത് ആ വ്യക്തിയില്‍ ആവസിച്ചിരുന്ന പരിശുദ്ധാത്മ ശക്തി മുഖാന്തരമത്രെ.വെറും ഒരു സാധാരണ മീന്‍പിടുത്തക്കാരനായിരുന്നെങ്കിലും പരിശുദ്ധാത്മശക്തിയാല്‍ പില്ക്കാലത്ത് ഒരു പ്രഗത്ഭനായ പ്രസംഗികനായത്തീര്‍ന്ന അപ്പൊസ്തലനായ പത്രോസിനോടു ഇദ്ദേഹത്തെ താരതമ്യം ചെയ്യാവുന്നതാണ്. ജോണ്‍ ബനിയന്‍ പ്രസംഗിക്കുന്നതായി ഒരു ദിവസത്തിനു മുമ്പു മാത്രം അറിയിപ്പു ലഭിച്ചാല്‍ പ്രവൃത്തി ദിവസമാണെങ്കില്‍ പോലും രാവിലെ ഏഴുമണിക്കു തന്നെ 1200-ല്‍ അധികം വരുന്ന ജനക്കൂട്ടം ദൈവവചനം കേള്‍ക്കുവാന്‍ ദാഹത്തോടെ വന്നുകൂടുമായിരുന്നു! ബനിയന്‍ ഏതെങ്കിലും സ്ഥലത്തു പ്രസംഗിക്കുന്നതായി അറിഞ്ഞാല്‍ ആ കാലത്തെ ഏറ്റവും ഉന്നതനായ വേദജ്ഞാനിയും പണ്ഡിതനും ആയിരുന്ന ജോണ്‍ ഓവണ്‍(John Owen)പോലും പ്രസംഗം കേള്‍ക്കുവാന്‍ പതിവായി പോകുമായിരുന്നു. വിദ്യാഭ്യാസം ഇല്ലാത്ത വെറും തകരപ്പണിക്കാരന്‍ പ്രസംഗിക്കുന്നത് കേള്‍ക്കാന്‍ താങ്കള്‍ എന്തിനു പോകുന്നു എന്നു ഒരിക്കല്‍ ചാള്‍സ് രാജാവ് ഓവണോടു ചോദിച്ചു. ڇമനുഷ്യഹൃദയങ്ങളെ സ്പര്‍ശിക്കുവാന്‍ ഈ തകരപ്പണിക്കാരനുള്ള ശക്തിയുടെ മുന്നില്‍ എന്‍റെ വിദ്യഭ്യാസവും പാണ്ഡിത്യവും അടിയറ വയ്ക്കാന്‍ ഞാന്‍ തയ്യാറാണ്ڈ എന്ന് ഓവണ്‍ അതിനു മറുപടി നല്കി.

എന്നാല്‍ വലിയൊരു രാഷ്ട്രീയ അസ്വസ്ഥതയും അനിശ്ചിതത്വവും നിലനിന്നിരുന്ന കാലഘട്ടത്തിലായിരുന്നു ബനിയന്‍ ശുശ്രൂഷ ചെയ്തിരുന്നത്. അദ്ദേഹത്തിനു പ്രസംഗിക്കുവാനും ശുശ്രൂഷ ചെയ്യുവാനും സ്വാതന്ത്രമുള്ള ചില കാലങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതുപോലെ തന്നെ ആ ശുശ്രൂഷകള്‍ മുഖാന്തരം മരണത്തെപ്പോലും അഭിമുഖീകരിക്കേണ്ട അവസരങ്ങളും ഉണ്ടായിട്ടുണ്ട്. 1660-ല്‍ ബനിയന് 32 വയസ്സുമാത്രം പ്രായം ഉണ്ടായിരുന്നപ്പോള്‍ ഒരു സ്ഥലത്ത് പ്രസംഗിച്ചതിന് അദ്ദേഹത്തെ ബന്ധിച്ച് കാരാഗൃഹത്തില്‍ അടച്ചു. അദ്ദേഹത്തിന്‍റെ നാലു മക്കളില്‍ മൂത്തകുട്ടി അന്ധയായിരുന്നതുകൊണ്ട് പ്രത്യേക ശുശ്രൂഷ ആവശ്യമായിരുന്നതിനാല്‍ ഈ കാരാഗൃഹ വാസം ബനിയന് വളരെ വേദനാജനകമായിരുന്നു. കാരാഗൃഹവാസം 12 ദീര്‍ഘവര്‍ഷം നീളുകയുണ്ടായി. മേലാല്‍ പ്രസംഗിക്കുകയില്ല എന്നു അധികാരികളുടെ മുമ്പില്‍ ഏറ്റുപറഞ്ഞിരുന്നു എങ്കില്‍ അദ്ദേഹത്തിന് കാരാഗൃഹത്തില്‍ നിന്നു സ്വതന്ത്രനാകാമായിരുന്നു. എന്നാല്‍ ദൈവത്തോടുള്ള നല്ല മനസ്സാക്ഷി സൂക്ഷിച്ചുകൊണ്ട് കാരാഗൃഹത്തില്‍ തന്നെ തുടരുന്നത് അദ്ദേഹം തിരഞ്ഞെടുത്തു. ആ കാലത്ത് അദ്ദേഹം ഇപ്രകാരം എഴുതി: ڇകഷ്ടതയിലൂടെയുള്ള ഈ ബലഹീന ജീവിതം വളരെനാള്‍ നീളേണ്ടി വന്നാലും എന്‍റെ കണ്ണുകള്‍ മങ്ങി എന്‍റെ കണ്‍പീലികള്‍ പുറ്റു പിടിച്ചാലും സര്‍വ്വശക്തനായ ദൈവത്തിന്‍റെ സഹായം ഉണ്ടെങ്കില്‍ എന്‍റെ വിശ്വാസത്തെയും ആദര്‍ങ്ങളെയും തള്ളിപ്പറയാതെ മുറുകെ പിടിക്കുവാന്‍ ഞാന്‍ ദൃഢനനിശ്ചയം ചെയ്തിരിക്കുന്നുڈ. കുടുംബത്തില്‍ തന്‍റെ സാന്നിദ്ധ്യം അത്യാവശ്യമായിരുന്ന ആ കാലത്ത് അദ്ദേഹം എടുത്ത ഈ തീരുമാനത്തിന്‍റെ ഗൗരവം വളരെ ശ്രദ്ധേയമാകുന്നു. അദ്ദേഹത്തിന്‍റെ സഹായം ഇല്ലാഞ്ഞതിനാല്‍ തന്‍റെ കുടുംബത്തിന് വളരെ യാതനകളില്‍ കൂടെ കടന്നുപോകേണ്ടി വന്നു. കാരാഗൃഹത്തില്‍ കിടന്നപ്പോള്‍ ഈ വസ്തുത അദ്ദേഹത്തെ നിരന്തരം ഭാരപ്പെടുത്തിക്കൊണ്ടിരുന്നു. എന്നാല്‍ തന്‍റെ സ്വര്‍ഗ്ഗീയ ദര്‍ശനത്തോടു വിശ്വസ്ത പാലിച്ചുകൊണ്ട് ആ കാരാഗൃഹത്തില്‍ തന്നെ തുടരുവാന്‍ അദ്ദേഹം തീരുമാനിച്ചു. ഇംഗ്ലണ്ടിലെ പാര്‍ലമെന്‍റില്‍ ഒരു പുതിയ നിയമം പാസാക്കിയതിനാല്‍ 1672-ല്‍ അദ്ദേഹം ജയില്‍ മോചിതനായെങ്കിലും 1675 മുതല്‍ 1676 വരെ ഒരിക്കല്‍ കൂടെ അദ്ദേഹത്തിന് കാരാഗൃഹ വാസം അനുഭവിക്കേണ്ടി വന്നു. അദ്ദേഹം രചിച്ച വിശ്വവിഖ്യാതമായ ڇപരദേശി മോക്ഷയാത്രڈ എന്ന ഗ്രന്ഥം ഈ രണ്ടാമത്തെ കാരാഗൃഹവാസക്കാലത്തായിരുന്നു എഴുതിയത് എന്നു വിശ്വസിക്കപ്പെടുന്നു.

ജോണ്‍ ബനിയന്‍ ഒരു അനുഗ്രഹീത എഴുത്തുകാരനായിരുന്നു. പ്രസിദ്ധീകരിച്ച വര്‍ഷം തന്നെ (1678)പരദേശി മോക്ഷയാത്രക്ക് ലോകവ്യാപകമായ പ്രചാരം ലഭിച്ചതിനാല്‍ അതിനു മൂന്നു പതിപ്പുകള്‍ പ്രസിദ്ധീകരിക്കേണ്ടി വന്നു. ഇപ്പോള്‍ ഇരുനൂറിലധികം ഭാഷകളില്‍ ആ പുസ്തകം വിവര്‍ത്തനം ചെയ്തിട്ടുണ്ട്. തന്‍റെ ജീവിതകാലത്ത് അന്‍പത്തി എട്ടിലധികം പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചു. പദ്യങ്ങള്‍, ബാലസാഹിത്യങ്ങള്‍, ദ് ലൈവ് ആന്‍റ് ഡത്ത് ഓഫ് മിസ്റ്റര്‍ ബാഡ്മാന്‍ (The Life & Death of Mr.Badman) പോലെയുള്ള രൂപക കഥകള്‍, ഉപദേശപരമായ മറ്റു വിവാദ വിഷയങ്ങള്‍ മുതലായ വിവിധ മേഖലകളില്‍ അദ്ദേഹം തന്‍റെ തൂലിക ചലിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സ്വര്‍ഗ്ഗത്തേക്കുള്ള തങ്ങളുടെ ആത്മീയയാത്ര സുഗമമായി മുമ്പോട്ടു കൊണ്ടുപോകുവാന്‍ ദൈവമക്കളെ സഹായിക്കുന്ന ഉപദേശസത്യങ്ങളുടെ പ്രായോഗിക പഠനമായിരുന്നു അദ്ദേഹത്തിന്‍റെ കൃതികളില്‍ അധികവും. മാര്‍ട്ടിന്‍ ലൂഥര്‍ രചിച്ച ഈ തരത്തിലുള്ള ഒരു പുസ്തകം ബനിയന്‍റെ ജീവിതത്തിലും വലിയ സ്വാധീനശക്തി ചെലുത്തിയിട്ടുണ്ട്. മാര്‍ട്ടിന്‍ ലൂഥറിന്‍റെ ڇഗലാത്യര്‍ക്ക് എഴുതിയ ലേഖനത്തിന്‍റെ വ്യാഖ്യാനംڈ എന്ന പുസ്തകമായിരുന്നു ബനിയനെ ക്രിസ്തുവിങ്കലേക്കു ആനയിച്ചത്. അതിനെക്കുറിച്ച് അദ്ദേഹം ഇപ്രകാരം എഴുതി. നമ്മുടെ ദിവസങ്ങളും വഴികളുമെല്ലാം സ്വന്തം കരതലത്തില്‍ ഒതുക്കിയിരിക്കുന്ന സര്‍വ്വശക്തനായ ദൈവം ഒരു ദിവസം മാര്‍ട്ടിന്‍ ലൂഥറുടെ ഒരു പുസ്തകം എന്‍റെ കരങ്ങളില്‍ എത്തിക്കുകയുണ്ടായി. അത് അദ്ദേഹത്തിന്‍റെ ഗലാത്യര്‍ക്ക് എഴുതിയ ലേഖനത്തിന്‍റെ വ്യാഖ്യാനം ആയിരുന്നു… ആ പുസ്തകം എന്‍റെ ഹൃദയത്തില്‍ നിന്ന് എഴുതപ്പെട്ടതുപോലെ എന്‍റെ അനുഭവങ്ങളെല്ലാം അദ്ദേഹത്തിന്‍റെയും അനുഭവങ്ങളായി വളരെ വ്യാപകമായും അഗാധമായും അതില്‍ വിവരിച്ചിക്കുന്നു….വിശുദ്ധ വേദപുസ്തകം കഴിഞ്ഞാല്‍ ഞാന്‍ കണ്ടിട്ടുള്ള മറ്റെല്ലാ പുസ്തകങ്ങളെക്കാളും ഒരു മുറിവേറ്റ മനസാക്ഷിക്ക് ഏറ്റവും പ്രയോജനപ്രദം എന്ന നിലയില്‍ മാര്‍ട്ടിന്‍ ലൂഥര്‍ രചിച്ച ഈ പുസ്തകത്തിനു ഞാന്‍ മുന്‍ഗണന കൊടുക്കുന്നു. മറ്റൊരാള്‍ രചിച്ച പുസ്തകത്തിലൂടെ ഇത്രത്തോളം നന്മകള്‍ പ്രാപിച്ച ഒരു വ്യക്തി സ്വന്തം പുസ്തകങ്ങളാല്‍ മറ്റുള്ളവരെ അനുഗ്രഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും വിശുദ്ധീകരണത്തിലേക്കു നടത്തുകയും ചെയ്യുന്നത് തികച്ചും സ്വാഭാവികമാണല്ലോ.

വേദശാസ്ത്രം പഠിക്കയോ ഏതെങ്കിലും ബിരുദങ്ങള്‍ നേടുകയോ ഗ്രീക്ക്, എബ്രായ മുതലായ ഭാഷകള്‍ പഠിക്കുകയോ ചെയ്തിട്ടില്ലാത്ത ഒരു വിദ്യാവിഹീനനായ വ്യക്തിയായിരുന്നു അദ്ദേഹം. പല വര്‍ഷങ്ങള്‍ ഒരു സാധാരണ പ്രസംഗികനായിരുന്ന അദ്ദേഹത്തെ സുവിശേഷ സത്യങ്ങളും രക്ഷാമാര്‍ഗ്ഗവും ആയിരങ്ങളെ ബോധ്യപ്പെടുത്തുന്ന ഒരു ശക്തിയേറിയ ആയുധമാക്കി ദൈവം മാറ്റി. അദ്ദേഹത്തിന്‍റെ ലേഖനങ്ങളും ഉപദേശവ്യാഖ്യാനങ്ങളും സ്വന്തം അനുഭവങ്ങളില്‍ നിന്ന് ഉടലെടുത്തവയും താന്‍ ദീര്‍ഘനാള്‍ സഹിഷ്ണതയോടെ സഹിച്ച കഷ്ടതയുടെ ജീവിതത്തിന്‍റെ പ്രതിഫലനങ്ങളും ആയിരുന്നു. ബനിയന്‍ രചിച്ച ഒന്നാമത്തെ പുസ്തകത്തിന്‍റെ ആമുഖത്തില്‍ അദ്ദേഹത്തിന്‍റെ സഭയിലെ പാസ്റ്റര്‍ ഇപ്രകാരം എഴുതി. “ഏതെങ്കിലും ഭൗമിക സര്‍വ്വകലാശാലയില്‍ നിന്നല്ല പ്രത്യുത,’ക്രിസ്തു സഭ’എന്ന സ്വര്‍ഗ്ഗീയ സര്‍വ്വകലാശാലില്‍ നിന്നാണ് ഇദ്ദേഹത്തെ തിരഞ്ഞെടുത്തിരിക്കുന്നത്….ക്രിസ്തുവുമായുള്ള ഐക്യം, പരിശുദ്ധാത്മാഭിഷേകം, സാത്താന്യ പരീക്ഷകളെ നേരീടുന്നതിലുള്ള അനുഭവം എന്നി മൂന്നു സ്വര്‍ഗ്ഗീയ ബിരുദങ്ങള്‍ കൃപയാല്‍ ഇദ്ദേഹം നേടിയിട്ടുണ്ട്. ശക്തിമത്തായ സുവിശേഷ പ്രസംഗത്തിനു എല്ലാ സര്‍വകലാശാല അഭ്യസനങ്ങളെക്കാളും ഇവ കൂടുതല്‍ പ്രയോജനപ്രദമാകുന്നു”. ജോര്‍ജ്ജ് വൈറ്റഫീല്‍ഡ് എന്ന പ്രശസ്ത സുവിശേഷകന്‍ പരദേശി മോക്ഷയാത്ര എന്ന പുസ്തകത്തെക്കുറിച്ച് ഇപ്രകാരം അഭിപ്രായപ്പെട്ടിരിക്കുന്നു. “ഈ പുസ്കതത്തിനു കാരാഗൃഹത്തിന്‍റെ ഗന്ധമുണ്ട്. എഴുത്തുകാരന്‍ ബെഡ്ഫോര്‍ഡ് ജയലില്‍ അടയ്ക്കപ്പെട്ടിരുന്ന കാലത്താണ് ഇത് എഴുതപ്പെട്ടത്. ക്രൂശിന്‍റെ പാതയിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുമ്പോള്‍ ചെയ്യുന്നതുപോലെ അത്ര ഭംഗിയായി മറ്റവസരങ്ങളില്‍ ശുശ്രൂഷകര്‍ എഴുതുകയോ പ്രസംഗിക്കുകയോ ചെയ്യാറില്ല; ക്രിസ്തുവിന്‍റെ ആത്മാവും തേജസ്സും അപ്പോള്‍ അവരുടെ മേല്‍ ആവസിക്കുന്നു. “1688-ാം വര്‍ഷം ആഗസ്റ്റ് 31-ാം തീയതി തന്‍റെ 60-ാംമത്തെ വയസ്സില്‍ ജോണ്‍ ബനിയന്‍ താന്‍ പ്രിയംവച്ച കര്‍ത്താവിനോടു ചേരുവാന്‍ സ്വര്‍ഗ്ഗീയ യവനികക്കുള്ളില്‍ പ്രവേശിച്ചു.