PREACH GOSPEL & SALVATION FOR THE LOST

Month: November 2024 (Page 1 of 4)

ലക്ഷ്യത്തിൽ നിന്നും വ്യതിചലിക്കരുതേ

ഇന്ന് ചുറ്റും നോക്കിയാൽ
ലക്ഷ്യബോധമില്ലാതെ നീങ്ങുന്ന ഒരു ജനസമൂഹത്തെ നമുക്ക് കാണുവാൻ കഴിയും. അദ്ധ്വാനിച്ച് ജീവിക്കുവാൻ മനസില്ലാത്ത ഒരു സമൂഹം.ഏതെല്ലാം വിധത്തിൽ അല്ലെങ്കിൽ ഏതെല്ലാം മാർഗ്ഗങ്ങളിൽ കൂടി ജീവിതം ഉല്ലാസപൂരിതമാക്കാമോ ആ മാർഗ്ഗങ്ങൾ അവർ സ്വീകരിക്കുന്നു. യാതൊരു അടക്കും, ചിട്ടയും ക്രമവും ഇല്ലാതെ അവർ മുന്നോട്ടുപോകുന്നു.

ക്രമരഹിതമായ
ലോകത്തെ ക്രമീക്യതമാക്കുവാൻ ദൈവം മനുഷ്യർക്ക് പുരോഹിതന്മാരേയും
ന്യായാധിപന്മാരേയും,
രാജാക്കന്മാരേയും,
പ്രവാചകന്മാരേയും നൽകി. വചനം നൽകി.
സംസാരിക്കുന്ന വചനവും
എഴുതപ്പെട്ട വചനവും ഉണ്ടായിരുന്നു. എന്നാൽ മനുഷ്യരെ പാപത്തിൽ നിന്നും വേർപ്പെടുത്തി ക്രമത്തിലേക്ക് കൊണ്ടുവരുവാൻ ജഡം ധരിച്ച വചനം വേണ്ടി വന്നു. ദൈവത്തിന് മാറ്റമില്ല. അവൻ ഇന്നും എന്നും അനന്യനാണ്. വചനം മാറുന്നില്ല. എന്നാൽ വചനത്തിന് നമ്മെ മാറ്റുവാൻ കഴിയും.

യിസ്രായേൽ ജനം മോശെയുടെ നേത്യത്വത്തിൽ മരുഭൂമി യാത്ര ചെയ്തു. മോശെ
ലക്ഷ്യബോധത്തോടെ യാത്ര ചെയ്തു. വലിയ
ജനതയെ നയിക്കുവാൻ
പലകാരണത്താലും പ്രയാസം നേരിട്ടപ്പോഴും
മോശെ ദൈവമുഖം അന്വേഷിച്ചു. ലക്ഷ്യബോധത്തിൽ നിന്നും വ്യതിചലിച്ച്
പോകുവാനോ, ദ്യഷ്ടി
മാറ്റുവാനോ മോശെ തയ്യാറായില്ല. ഒരു സന്ദർഭത്തിൽ മോശെ
ഇങ്ങനെ പറഞ്ഞു.

“തിരുസാന്നിദ്ധ്യം എന്നോടുകൂടെ പോരുന്നില്ല എങ്കിൽ ഞങ്ങളെ ഇവിടെനിന്നു പുറപ്പെടുവിക്കരുതേ”
പുറപ്പാട് 33:15

മോശെയുടെ കാലശേഷം
യിസ്രായേൽ ജനത്തെ മോശയോടൊപ്പം
ഉണ്ടായിരുന്ന
യോശുവാ നയിക്കുന്നു.
അവൻ ഉറപ്പും ധൈര്യവും ഉള്ളവൻ ആയിരുന്നു. യോശുവായും ലക്ഷ്യബോധമുള്ളവൻ
ആയിരുന്നു.
വാഗ്ദത്തഭൂമിയായ കനാനിനെ ദൈവം സ്വന്തമായി നൽകും എന്ന്
യോശുവാ വിശ്വസിച്ചു.
യോർദ്ദാൻ നദി കരകവിഞ്ഞ് മുന്നിൽ തടസ്സമായി നിന്നപ്പോഴും
യോശുവാ ലക്ഷ്യസ്ഥാനം
മറന്നില്ല. യഹോവയിൽ നിന്നും വ്യതിചലിച്ചില്ല.
യോശുവാ ജനത്തിന് ഇങ്ങനെ നിർദ്ദേശം കൊടുത്തു.

“നിങ്ങളുടെ ദൈവമായ യഹോവയുടെ നിയമപെട്ടകത്തെയും അതിനെ ചുമക്കുന്ന ലേവ്യരായ പുരോഹിതന്മാരെയും നിങ്ങൾ കാണുമ്പോൾ നിങ്ങളുടെ സ്ഥലം വിട്ടു പുറപ്പെട്ടു അതിന്റെ പിന്നാലെ ചെല്ലേണം”
യോശുവ 3:3

യഹോവയുടെ നിയമപെട്ടകവും,
അത് ചുമക്കുന്ന പുരോഹിതന്മാരേയും
കാണുമ്പോൾ നിങ്ങൾ ഇരിക്കുന്ന സ്ഥലം വിടുവാൻ യോശുവാ കല്പിക്കുന്നു. ദൈവത്തിൽ നിന്നും അനുഗ്രഹങ്ങൾ പ്രാപിക്കണം എങ്കിൽ നാം
വിലയേറിയതായി കാണുന്ന പലതിനേയും വിടണം. അരുതാത്ത ബന്ധങ്ങൾ വിടണം. അരുതാത്ത മോഹങ്ങൾ വിടണം. ഇതുവരെ ഉണ്ടായ ചീത്ത ശീലങ്ങൾ മാറ്റണം. ദൈവസന്നിധിയിലേക്ക് കടന്നുവരണം. ദിശയറിയാതെ വലയുമ്പോൾ ദൈവവചനം കാലിന് ദീപവും പാതയ്ക്ക് പ്രകാശവും ആകേണം.
നിയമപെട്ടകത്തിൽ കർത്താവിന്റെ കല്പലകകൾ
സൂക്ഷിക്കുന്നു. അഭിഷേകം
ചെയ്യപ്പെട്ടവരാണ്
പുരോഹിതന്മാർ.
പ്രതികൂലമായ യോർദ്ദാൻ
നദി കടക്കണമെങ്കിൽ,
നിങ്ങൾ നിയമപെട്ടകവും
പുരോഹിതന്മാരെയും കാണുമ്പോൾ, നിങ്ങളുടെ
സ്ഥലം വിട്ട്, അതിനെ അനുഗമിക്കേണം എന്ന്
യോശുവാ ജനത്തോട് പറയുന്നു.
പ്രതികൂലങ്ങളിൽ ദൈവവചനം മുറുകെ പിടിക്കണം. ദൈവത്തിന്റെ വ്യവസ്ഥകൾ പാലിച്ചാലെ
പ്രതികൂലങ്ങളെ തരണം ചെയ്ത്
വാഗ്ദത്തനാടായ
സ്വർഗ്ഗീയ കനാനിൽ
എത്തുകയുള്ളു.

ആദാം, ഹവ്വാ എന്നിവർക്ക് ദൈവവുമായി നല്ല ബന്ധമുണ്ടായിരുന്നു.
എന്നാൽ അവർ അവരുടെ ദ്യഷ്ടി
ലക്ഷ്യസ്ഥാനത്ത് നിന്നും
വ്യതിചലിപ്പിച്ച് കാണ്മാൻ
മനോഹരമായ പഴത്തിലേക്ക് നോക്കി.
പാപം അവരെ അവരുടെ ദൈവസാന്നിധ്യത്തെ നഷ്ടപ്പെടുത്തി. പത്രൊസ്
യേശുവിനെ നോക്കി കടലിന്മേൽ നടന്നു. ഒരു നിമിഷം ലക്ഷ്യസ്ഥാനത്തു
നിന്നും കണ്ണുകളെ തിരിച്ച്
കടലിലെ ഓളങ്ങളേയും തിരമാലകളേയും നോക്കി. അപ്പോൾ പത്രൊസ് മുങ്ങുമാറായി. ദാവീദ്, ശിംശോൻ എന്നിവരും
ലക്ഷ്യബോധത്തെ നഷ്ടപ്പെടുത്തി ജഡികമോഹങ്ങളിൽ വീണവരാണ്.

ആർത്തിരമ്പുന്ന ചെങ്കടലും കരകവിഞൊഴുകുന്ന
യോർദ്ദാനും മുന്നിൽ
ഉണ്ടാകട്ടെ. ഭയപ്പെടരുത്.
വിട്ടുകളയേണ്ടവയെ
ഉപേക്ഷിച്ച് ദൈവമുഖം
ദർശിച്ച് യോർദ്ദാൻ കടക്കണം. യിസ്രായേൽ
മക്കൾ യോശുവാ പറഞ്ഞപോലെ ചെയ്തു.

“പെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാൽ വെള്ളത്തിന്റെ വക്കത്തു മുങ്ങിയപ്പോൾ മേൽവെള്ളത്തിന്റെ ഒഴുക്കു നിന്നു”
യോശുവ 3:14

നിയമപെട്ടകത്തെ പിൻതുടർന്ന ജനം യോർദ്ദാൻ കടന്ന് വാഗ്ദത്തഭൂമിയായ
കനാൻ സ്വന്തമാക്കി.
നമുക്ക് ഒരു ലക്ഷ്യം ഉണ്ടാകണം. യേശു വാഗ്ദത്തം ചെയ്ത സ്വർഗ്ഗീയകനാനാണ്
നമ്മുടെ ലക്ഷ്യം. അതു
സ്വന്തമാക്കണം എങ്കിൽ
ചില വ്യവസ്ഥകൾ ഉണ്ട്.
നാം ആയിരിക്കുന്ന പാപകരമായ ഇടങ്ങളെ വിടണം. കോപം വിടണം. അസൂയ വിടണം. പാപം വിടണം.
ലോകമോഹങ്ങളിലേക്ക്
കണ്ണിടറി പോകാതെ അത്യുന്നതന്റെ ചിറകിൻ കീഴിൽ പറയണം. ഇയ്യോബ് വളരെയേറെ
പ്രതിസന്ധികളിൽ കൂടി കടന്നുപോയിട്ടും, ലക്ഷ്യസ്ഥാനത്തു നിന്നും
വ്യതിചലിച്ചു പോകാതെ
ഇങ്ങനെ പറഞ്ഞു.

“ഞാൻ നിന്നെക്കുറിച്ചു ഒരു കേൾവി മാത്രമേ കേട്ടിരുന്നുള്ളു; ഇപ്പോഴോ, എന്റെ കണ്ണാൽ നിന്നെ കാണുന്നു”
ഇയ്യോബ് 42:5

ജീവിതത്തിലെ പ്രയാസങ്ങളിൽ ലക്ഷ്യത്തിൽ നിന്നും വ്യതിചലിക്കരുതേ. അവയെല്ലാം ദൈവത്തെ
മുഖാമുഖം കണ്ട് ദൈവത്തെ രുചിച്ചറിഞ്ഞ്
സ്വർഗ്ഗീയനാട് സ്വന്തമാക്കുവാൻ ദൈവം നൽകുന്ന സമ്മാനങ്ങൾ മാത്രം.

നിന്ദിക്കപ്പെട്ടവരേയും തള്ളപെട്ടവരേയും വിലയുള്ളവരാക്കി മാറ്റുന്ന ദൈവസ്നേഹം

ജീവിതത്തിൽ നമ്മെ അവഗണിക്കുന്നവരും,
ഒറ്റപ്പെടുത്തുന്നവരും,
നിന്ദിക്കുന്നവരും ധാരാളം
ഉണ്ടാകാം. നമ്മുടേതല്ലാത്ത കാരണങ്ങളാൽ പലവിധ
പീഢനങ്ങളിൽ കൂടി നമുക്ക് കടന്നു പോകേണ്ടി വരാം.
യാതൊരു കുറ്റവും ചെയ്യാതെ ധാരാളം പഴി
കേൾക്കേണ്ടി വരാം. രാത്രിയുടെ യാമങ്ങളിൽ
ഏകാന്തതയിൽ, കണ്ണീർ
പൊഴിച്ച്, രാത്രികൾ തള്ളി നീക്കേണ്ട അവസ്ഥകൾ
വന്നു ച്ചേരാം. എന്നാൽ ഒരു കാര്യം നാം വിസ്മരിച്ച് പോകരുത്. നമ്മുടെ ദൈവത്തിന് നീ
വിലയേറിയവന്നാണ്. ആരൊക്കെ തള്ളിയാലും
ആരൊക്കെ ഉപേക്ഷിച്ചാലും, നിന്ദിച്ചാലും ദൈവം നിന്നെ മാന്യനായും വിലയേറിയവനായും
കാണുന്നു. യശയ്യാപ്രവാചകനിലൂടെ
ദൈവം ഇങ്ങനെ പറയുന്നു.

“നീ എനിക്കു വില ഏറിയവനും മാന്യനും ആയി ഞാൻ നിന്നെ സ്നേഹിച്ചിരിക്കയാൽ ഞാൻ നിനക്കു പകരം മനുഷ്യരെയും നിന്റെ ജീവന്നു പകരം ജാതികളെയും കൊടുക്കുന്നു.
ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു”

ദാവീദ് എന്ന ഇടയബാലനെ ആരും
വിലയേറിയവനായി കണ്ടില്ല.മാതാവും പിതാവും, സ്വന്തം സഹോദരന്മാരും ഉപേക്ഷിച്ചു. എന്നാൽ യഹോവ അവന് വലിയ വിലയിട്ടു. അതിനാൽ യഹോവ ദാവീദിനെ
സിംഹാസനത്തിൽ ഇരുത്തി.

നമുക്ക് വിലകല്പിക്കുന്നത്
ഈ ലോകത്തിലെ ജനങ്ങൾ അല്ല.
സ്വർഗ്ഗമാണ്. നാം ദൈവത്തിന്റെ സ്വന്തമാണ്.ദൈവം നമുക്ക് ഒരു വില ഇട്ടിട്ടുണ്ട്. തള്ളികളഞ്ഞ
കല്ലിനെ മൂലകല്ലാക്കി
മാറ്റുന്നത് ദൈവമാണ്.
നാം ദൈവത്തിനുള്ളവർ ആകയാൽ ജീവിതത്തിലെ പ്രയാസവേളകളിൽ
ദൈവം കൂടെയിരിക്കും.
പ്രതികൂലങ്ങളാകുന്ന
വെള്ളം നിന്നെ മുക്കി കളയുവാൻ ദൈവം അനുവദിക്കയില്ല.തീയ്യിൽ
കൂടി കടക്കേണ്ടി വന്നാലും നീ
വെന്തുപോകയില്ല.
കാരണം നമ്മുടെ ദൈവത്തിന് നാം മാന്യരും
വിലയേറിയവരുമാണ്.
സൗന്ദര്യം കുറവായതുകൊണ്ടോ,
സ്ഥാനമാനങ്ങൾ കുറവായതുകൊണ്ടോ
തള്ളികളയുന്നവനല്ല
ദൈവം. അവൻ എളിയവനെ ആദരിക്കുന്നവനാണ്.

“എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും.
അവരുടെ പ്രാണനെ അവൻ പീഡയിൽനിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും; അവരുടെ രക്തം അവന്നു വിലയേറിയതായിരിക്കും”
72-ാം സങ്കീ 13,14 വാക്യങ്ങൾ.

നമ്മുടെ രക്തം കർത്താവിന്
വിലയേറിയതാണ്.ആ രക്തത്തിന് ദൈവം കാവൽ ഒരുക്കുന്നു. ആഹാബിൻ്റെ ഭാര്യ ഈസേബെൽ നാബോത്തിനെ ഇല്ലാത്ത കുറ്റം ചുമത്തി അവനെ കല്ലെറിഞ്ഞ് കൊല്ലിച്ച് അവൻ്റെ മുന്തിരിതോട്ടത്തെ സ്വന്തമാക്കി. യഹോവ ഏലീയാവ് പ്രവാചകനിലൂടെ അവർക്ക് അരുളപ്പാട് കൊടുത്തു.

“നീ അവനോടു: നീ കൊലചെയ്കയും കൈവശമാക്കുകയും ചെയ്തുവോ എന്നു യഹോവ ചോദിക്കന്നു. നായ്ക്കൾ നാബോത്തിന്റെ രക്തം നക്കിയ സ്ഥലത്തു വെച്ചു തന്നേ നിന്റെ രക്തവും നക്കിക്കളയും എന്നു യഹോവ കല്പിക്കുന്നു എന്നു നീ അവനോടു പറക. ഈസേബെലിനെക്കുറിച്ചു യഹോവ അരുളിച്ചെയ്തതു: നായ്ക്കൾ ഈസേബെലിനെ യിസ്രെയേലിന്റെ മതിലരികെവെച്ചു തിന്നുകളയും.
ആഹാബിന്റെ സന്തതിയിൽ പട്ടണത്തിൽവെച്ചു മരിക്കുന്നവനെ നായ്ക്കൾ തിന്നും”
1 രാജാക്കന്മാർ
21:19, 23,24 വാക്യങ്ങൾ

യഹോവ പറഞ്ഞപ്രകാരം
സംഭവിക്കയും ചെയ്തു.
ഹാബേലിൻ്റെ രക്തം യഹോവക്ക് വിലപ്പെട്ട രക്തമായിരുന്നു.അതുകൊണ്ട് യഹോവ കയീനോട് പറഞ്ഞു.

“നീ എന്തു ചെയ്തു? നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദം ഭൂമിയിൽനിന്നു എന്നോടു നിലവിളിക്കുന്നു”
ഉല്പത്തി 4:10

ഹാബേലിൻ്റെ
പുണ്യാഹരക്തത്തിൻ്റെ
ശബ്ദം യഹോവ കേട്ടു.
യഹോവ കയീനെ തൻ്റെ
സന്നിധിയിൽ നിന്നും ആട്ടി കളയുകയും അവൻ ശാപഗ്രസ്തനാകുകയും
ചെയ്തു.

നമ്മുടെ കർത്താവ് തള്ളപ്പെട്ട കല്ലായിരുന്നു.
എന്നാൽ ദൈവം അതിനെ മൂലകല്ലാക്കി
മാറ്റി.

“അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ സീയോനിൽ ഉറപ്പുള്ള അടിസ്ഥാനമായിട്ടു ശോധനചെയ്ത കല്ലും വിലയേറിയ മൂലക്കല്ലും ആയി ഒരു അടിസ്ഥാനക്കല്ലു ഇട്ടിരിക്കുന്നു; വിശ്വസിക്കുന്നവൻ ഓടിപ്പോകയില്ല”
യെശയ്യാ 28:16

നാം തള്ളപ്പെട്ട കല്ലായിരിക്കാം. വെള്ളി ഊതികഴിക്കുമ്പോലെയും,തീയ്യിൽ ഉരുകുന്നതുപോലെയും
അനേകം ശോധനകളിൽ കൂടി കടന്നുപോയ കല്ലായിരിക്കാം.എന്നാൽ
ദൈവം നമ്മെ വളരെ വിലയേറിയവരായി കാണുന്നു. കാരണം ദൈവം നമ്മെ വളരെ വിലകൊടുത്തു വാങ്ങിയതാണ്. ദൈവത്തിന് നാം എന്നും പ്രിയപ്പെട്ടവരാണ്. അതിനാൽ ഈ ലോകത്തിലെ സകലവേദനകളും
ദൈവനാമമഹത്വത്തിനു
വേണ്ടി മാത്രം.

” അഴിഞ്ഞുപോകുന്നതും തീയിൽ ശോധന കഴിക്കുന്നതുമായ പൊന്നിനെക്കാൾ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന വിലയേറിയതു എന്നു യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ പുകഴ്ചെക്കും തേജസ്സിന്നും മാനത്തിന്നുമായി കാണ്മാൻ അങ്ങനെ ഇടവരും”
1 പത്രൊസ് 1:7

എത്തിപിടിക്കാൻ ആഗ്രഹിക്കുന്ന വാഗ്ദത്തം

സുവിശേഷം പ്രസംഗിച്ചതിൻ്റെ പേരിൽ
പൗലൊസിനെ യഹൂദന്മാർ പിടിച്ചുകൊണ്ടുപോയി അന്നത്തെ രാജാവായ അഗ്രിപ്പായുടെ മുൻപിൽ
വിസ്താരം കഴിച്ചു. അന്നത്തെ യഹൂദന്മാർ
പല കുറ്റങ്ങളും പൗലൊസിൽ ആരോപിച്ചു. ആയതിന്
പൗലൊസ് പറഞ്ഞ മറുപടിപ്രസംഗമാണ് അപ്പൊസ്തല
പ്രവർത്തികളുടെ പുസ്തകം 26-ാം അദ്ധ്യായത്തിൽ പ്രതിപാദിച്ചിരിക്കുന്നത്.
അതിൽ വളരെ പ്രധാനപെട്ട വാക്യമാണ്
7-ാം വാക്യം.

“നമ്മുടെ പന്ത്രണ്ടു ഗോത്രങ്ങളും രാപ്പകൽ ശ്രദ്ധയോടെ ആരാധിച്ചുകൊണ്ടു എത്തിപ്പിടിപ്പാൻ ആശിക്കുന്നതും ആയ വാഗ്ദത്തത്തിലുള്ള പ്രത്യാശ ഹേതുവായിട്ടത്രേ ഞാൻ ഇപ്പോൾ വിസ്താരത്തിൽ ആയിരിക്കുന്നതു. ആ പ്രത്യാശയെച്ചൊല്ലി ആകുന്നു രാജാവേ, യെഹൂദന്മാർ എന്റെമേൽ കുറ്റം ചുമത്തുന്നതു”

ഈ വാക്യം ധ്യാനിച്ച് വായിച്ചാൽ വളരെ ആഴമേറിയ മർമ്മങ്ങൾ
ഉള്ള ഒരു വചനമാണ് ഇത്. യഹൂദന്മാരുടെ ക്രൂരമായ കുറ്റവിചാരണ
വേളയിൽ പൗലൊസ് തൻ്റെ വിശ്വാസവും, ആരാധനയും ഭയമില്ലാതെ വെളിപ്പെടുത്തുന്നു. എന്തുകൊണ്ടാണ് കുറ്റവിചാരണവേളയിൽ
തൻ്റെ ദൈവത്തെ കുറിച്ചും ദൈവത്തോടുള്ള ആരാധനയെകുറിച്ചും പൗലൊസിന് ധൈര്യമായി പറയുവാൻ കഴിഞ്ഞത്.
പൗലൊസിന്റെ ആരാധന സത്യ ആരാധന ആയിരുന്നു. പ്രധാനപ്പെട്ട നാല് കാര്യങ്ങൾ ആരാധനയെ പറ്റി പൗലൊസ് വ്യക്തമാക്കുന്നു.

1) ആരെയാണ് ആരാധിക്കുന്നത്

താൻ ഈ ലോകത്തിൽ ആരാധിക്കുന്നത് ജീവനില്ലാത്ത ഒരു ദൈവത്തെ അല്ല എന്നും
നമ്മുടെ പന്ത്രണ്ട് ഗോത്രങ്ങൾ ആരാധിക്കുന്ന
സത്യദൈവത്തെയാണ് ആരാധിക്കുന്നത് എന്നും
പൗലൊസ് വ്യക്തമാക്കുന്നു. മിസ്രയീമിൽ വച്ച് അവർക്ക് ഗോത്രങ്ങൾ ഉണ്ടായിരുന്നില്ല. മിസ്രേമിൽ നിന്നും പെസഹാകുഞ്ഞാടിൻ്റെ
തിരുരക്തത്താൽ വീണ്ടെടുക്കപ്പെട്ട് രക്ഷിക്കപ്പെട്ട ആറു ലക്ഷം പുരുഷാരവും ഇരുപത് ലക്ഷം ജനങ്ങളും ചെങ്കടൽ കയറി നാല്പത് വർഷം മരുഭൂയാത്ര ചെയ്തപ്പോൾ അവർ ഗോത്രങ്ങളായി. അവർ
പെസഹാകുഞ്ഞാടിനെ
ഭക്ഷിച്ച്
വീണ്ടെടുക്കപെട്ടവരാണ്.
ജീവന്റെ സ്വർഗ്ഗീയ മന്നാ ഭക്ഷിച്ചവരാണ്.തീയ്യിങ്കൽ
പാറയിൽ നിന്നും ജലം കുടിച്ചവരാണ്.
യഹോവയുടെ അനേകം അത്ഭുതങ്ങളും യഹോവയുടെ അനന്തമായ ശക്തിയും രുചിച്ചറിഞ്ഞ്
വാഗ്ദത്തനാടായ കനാനിൽ എത്തി പൂർവ്വപിതാക്കന്മാരുടെ
ജീവനുള്ള ദൈവത്തെ ആരാധിച്ചു വന്നവരാണ്.
പൗലൊസ് കുറ്റം വിധിക്കുന്നവരോട് പറഞ്ഞു ആ ദൈവത്തെയാണ് ഞാൻ ആരാധിക്കുന്നത്.

2) എങ്ങനെയാണ് ആരാധിക്കുന്നത്.

താൻ ആരാധിക്കുന്നത്
പന്ത്രണ്ട് ഗോത്രങ്ങൾ ആരാധിക്കുന്ന ദൈവത്തെയാണ് എന്ന്
പറഞ്ഞതിനുശേഷം പൗലൊസ് പറഞ്ഞു ഞാൻ ദൈവത്തെ വല്ലപ്പോഴും ആരാധിക്കുന്നവനല്ല.
ദൈവത്തെ രാപ്പകൽ
ആരാധിക്കുന്നവന്നാണ്.
നമ്മുടെ ആരാധന എങ്ങനെയാണ്. അത് പ്രത്യേകദിവസങ്ങളിൽ
പ്രത്യേകയവസരങ്ങളിൽ
പ്രത്യേകസമയങ്ങളിൽ
മാത്രമാണോ? ആരാധനകൾ വെറും ചടങ്ങുകൾ മാത്രമാണോ.
ഏതു നിമിഷവും, ഏതു സാഹചര്യങ്ങളിലും ഹ്യദയം ആരാധന കൊണ്ട് നിറയണം.
പൗലൊസ് രാജാവിനോടും ജനത്തോടും പറഞ്ഞു.
ഞാൻ രാപ്പകൽ ദൈവത്തെ ആരാധിക്കുന്നവനാണ്.

3) എങ്ങനെ ആരാധിക്കണം.

പൗലൊസ് പറഞ്ഞു. ഞാൻ ശ്രദ്ധയോടെ ആരാധിക്കുന്നവന്നാണ്.
നാം ശ്രദ്ധയോടെയാണോ
ദൈവത്തെ ആരാധിക്കുന്നത്. ഒരു ക്യത്യസമയം ദൈവത്തിന്
മാറ്റി വയ്ക്കുവാൻ ശ്രമിക്കാറുണ്ടോ? അതോ
വീട്ടിൽ കറന്റ് പോകുന്ന സമയം, ടി.വി.യിൽ നല്ല
പരിപാടികൾ ഇല്ലാത്ത സമയം ഇവയാണോ
ആരാധനക്ക് മാറ്റി വയ്ക്കുന്നത്. ആരാധനക്ക് ഇരിക്കുമ്പോൾ അനാവശ്യചിന്തകൾ ഹ്യദയത്തെ മദിക്കാറുണ്ടോ? പൂ കൊടുത്തോ,പണം കൊടുത്തോ,കാഴ്ച്ചകൾ
നൽകിയോ, സംഭാവനകൾ നൽകിയോ ദൈവത്തെ
പ്രസാദിപ്പിക്കുവാൻ കഴികയില്ല. ആയതിന്
ഹ്യദയം നൽകണം.
പൗലൊസ് ഉറപ്പോടെ കുറ്റം വിധിക്കുന്നവരോട്
പറഞ്ഞു ഞാൻ വളരെ ശ്രദ്ധയോടെ പ്രാർത്ഥിക്കുന്നവനാണ്.

4) എന്തിനാരാധിക്കണം

പൗലൊസ് പറഞ്ഞു. ഞാൻ പന്ത്രണ്ട് ഗോത്രങ്ങൾ ആരാധിക്കുന്ന ദൈവത്തെ രാപ്പകൽ
ശ്രദ്ധയോടെ ആരാധിക്കുന്നു. ഈ കഷ്ടങ്ങളിൽ കൂടി കടന്നുപോകുമ്പോഴും
എൻ്റെ മനസിൽ എനിക്കെത്തി പിടിക്കാനുള്ള ഒരു പ്രത്യാശയുണ്ട്. അത് എൻ്റെ ദൈവത്തിന്റെ വാഗ്ദത്തമാണ്. നിത്യമായ ഒരു ഭവനം.ആ വാഗ്ദത്തിനുവേണ്ടി
ഞാൻ പ്രാർത്ഥിക്കുന്നു.
ഞാൻ നിങ്ങളുടെ മുൻപിൽ വിസ്താരത്തിന്
നിൽക്കേണ്ടി വന്നിരിക്കുന്നത് പോലും
ഈ വാഗ്ദത്തം ലഭിക്കുന്നതിനു
വേണ്ടിയാണ്. ഈ വാഗ്ദത്തം ലഭിക്കുവാൻ
പൗലൊസ് പ്രാർത്ഥിച്ചു.

ഈ ലോകത്തിൽ ദൈവത്തിന്റെ പൈതലായീ ജീവിക്കുമ്പോൾ അനേകം കഷ്ടങ്ങളിൽ കൂടി കടക്കേണ്ടി വരും. അപ്പോൾ ദൈവത്തിൻ്റെ
സന്നിധിയിലേക്ക് കടന്നുവന്ന് പൗലൊസിനെപോലെ
ദൈവത്തെ ആരാധിക്കണം. പണ്ട്
പെസഹാ കുഞ്ഞാടിന്റെ
രക്തം യിസ്രായേല്യരുടെ
രക്ഷക്ക് കാരണമായെങ്കിൽ ഇന്ന്
കാൽവരിയിൽ ചൊരിഞ്ഞ ജീവനുള്ള കുഞ്ഞാടായ കർത്താവിൻ്റെ
രക്തം, നമ്മുടെ സകല പാപങ്ങളും പോക്കി നമ്മെ വീണ്ടെടുത്ത്
ശുദ്ധീകരിക്കുന്നു.
ഏത് പ്രതിസന്ധികളിലും
ആ ജീവനുള്ള ദൈവത്തെ രാപ്പകൽ
ശ്രദ്ധയോടെ ആരാധിക്കാം. കഷ്ടങ്ങളേയും, പ്രയാസങ്ങളേയും, ദൈവാരാധനയാൽ തരണം ചെയ്ത്
നാം എത്തിപിടിക്കാൻ
ആഗ്രഹിക്കുന്ന സ്വർഗ്ഗീയകനാനിനു
വേണ്ടി കാത്തിരിക്കാം.

ദൈവത്തിന്റെ ശക്തിയുടെ അളവറ്റ വലുപ്പം

ഇന്ന് ജീവിതത്തിൽ നാം പതറി പോകുന്നതിന് കാരണം ദൈവത്തിന്റെ
ശക്തിയുടെ അളവറ്റ വലുപ്പം ഗ്രഹിക്കാത്തതു
കൊണ്ടാണ്. ഈ ശക്തിയുടെ വലുപ്പം അറിയണമെങ്കിൽ നമ്മുടെ ദൈവം ആരാണെന്ന് നാം അറിയണം. ദൈവം എങ്ങനെ നമ്മെ സ്നേഹിച്ചു എന്നറിയണം.
ദൈവഹിതം എന്തെന്നും
ദൈവവിളിയുടെ ഉദ്ദേശവും അറിയണം. പൗലൊസ് അപ്പൊസാതലൻ ഇവയെല്ലാം ഗ്രഹിച്ചവനായിരുന്നു.
അർത്തീമസ് ദേവിയെ ആരാധിക്കയും, ആഭിചാരങ്ങളും മന്ത്രവാദങ്ങളും നടത്തി അതിൽ അടിമപ്പെട്ട് ജീവിക്കുന്ന ഒരു വലിയ സമൂഹം പാർത്തിരുന്ന സ്ഥലമായിരുന്നു
എഫെസ്യ. അവർ ദൈവത്തെ അറിയുവാനും, ദൈവീകശക്തിയുടെ വലുപ്പം അറിഞ്ഞ് അവർ മനം തിരിയുന്നതിനും പൗലൊസ് പ്രാർത്ഥിച്ചു.

“നിങ്ങളെ ഓർത്തുംകൊണ്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വമുള്ള പിതാവുമായവൻ നിങ്ങൾക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ തരേണ്ടതിന്നും നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ടു അവന്റെ വിളിയാലുള്ള ആശ ഇന്നതെന്നും വിശുദ്ധന്മാരിൽ അവന്റെ അവകാശത്തിന്റെ മഹിമാധനം ഇന്നതെന്നും അവന്റെ ബലത്തിൻ വല്ലഭത്വത്തിന്റെ വ്യാപാരത്താൽ
വിശ്വസിക്കുന്ന നമുക്കുവേണ്ടി വ്യാപരിക്കുന്ന അവന്റെ ശക്തിയുടെ അളവറ്റ വലിപ്പം ഇന്നതെന്നും നിങ്ങൾ അറിയേണ്ടതിന്നും പ്രാർത്ഥിക്കുന്നു”
എഫെസ്യർ 1:17-19

കർത്താവിന്റെ ശക്തിയുടെ അളവറ്റ വലുപ്പം ഗ്രഹിച്ചതിനാൽ
കോലിനാൽ അനേകം തവണ അടിക്കപ്പെട്ടപ്പോഴും,
കല്ലേറുകൊണ്ടപ്പോഴും, കാരാഗ്യഹവാസം അനുഭവിച്ചപ്പോഴും
കപ്പൽച്ചേതത്തിൽ അകപ്പെട്ടപ്പോഴും, അനേകം ആപത്തുകളെ നേരിട്ടപ്പോഴും,
കർത്താവിന്റെ അളവറ്റ ശക്തിയുടെ വലുപ്പം ഗ്രഹിച്ച് അവയെ നിസാരമാക്കാൻ പൗലൊസിന് കഴിഞ്ഞു.
അതുകൊണ്ട് പ്രത്യാശയോടെ ഇങ്ങനെ പറഞ്ഞു.

“അതുകൊണ്ടു ഞങ്ങൾ അധൈര്യപ്പെടാതെ ഞങ്ങളുടെ പുറമെയുള്ള മനുഷ്യൻ ക്ഷയിച്ചുപോകുന്നു എങ്കിലും ഞങ്ങളുടെ അകമേയുള്ളവൻ നാൾക്കുനാൾ പുതുക്കം പ്രാപിക്കുന്നു. നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി തേജസ്സിന്റെ നിത്യഘനം ഞങ്ങൾക്കു കിട്ടുവാൻ ഹേതുവാകുന്നു.
കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നു; കാണുന്നതു താൽക്കാലികം, കാണാത്തതോ നിത്യം”
2 കൊരിന്ത്യർ 4:16-18

അബ്രാഹാമും
ദൈവവിളികേട്ട് സ്വന്തം അപ്പൻ്റെ ദൈവങ്ങളെ ഉപേക്ഷിച്ച്, ഇറങ്ങി പുറപ്പെട്ടത്,യഹോവയുടെ ശക്തിയുടെ അളവറ്റ വലുപ്പം ഗ്രഹിച്ചതിനാലാണ്.
അബ്രാഹാമിന് എങ്ങോട്ടാണ് പോകുന്നതെന്ന് അറിയില്ലായിരുന്നു. എന്നാൽ ദൈവത്തിൻ്റെ
അളവറ്റ ശക്തിയുടെ വലുപ്പം ഗ്രഹിച്ചറിഞ്ഞു.
ആ ദൈവീകശക്തിക്ക്
നാല് പ്രത്യേകതകൾ ഉണ്ടെന്ന് അബ്രാഹാം
മനസിലാക്കി.

1) ദൈവം തേജോമയൻ

” സഹോദരന്മാരും പിതാക്കന്മാരുമായ പുരുഷന്മാരേ, കേൾപ്പിൻ. നമ്മുടെ പിതാവായ അബ്രാഹാം ഹാരാനിൽ വന്നു പാർക്കുംമുമ്പെ മെസൊപ്പൊത്താമ്യയിൽ ഇരിക്കുമ്പോൾ, തന്നേ തേജോമയനായ ദൈവം അവന്നു പ്രത്യക്ഷനായി”
അപ്പൊ.പ്ര 7:2

2) ദൈവം അത്യുന്നതൻ

“നിന്റെ ശത്രുക്കളെ നിന്റെ കൈയില്‍ ഏല്പിച്ച അത്യുന്നതനായ ദൈവം സ്തുതിക്കപ്പെടട്ടെ എന്നു പറഞ്ഞു. അവന്നു അബ്രാം സകലത്തിലും ദശാംശം കൊടുത്തു”.ഉല്പത്തി 14:20

3) സർവ്വശക്തിയുള്ള ദൈവം

” അബ്രാമിന്നു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോൾ യഹോവ അബ്രാമിന്നു പ്രത്യക്ഷനായി അവനോടു: ഞാൻ സർവ്വശക്തിയുള്ള ദൈവം ആകുന്നു; നീ എന്റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക”
ഉല്പത്തി 17:1

4) നിത്യനായ ദൈവം

“അബ്രാഹാം ബേർ-ശേബയിൽ ഒരു പിചുലവൃക്ഷം നട്ടു, നിത്യദൈവമായ യഹോവയുടെ നാമത്തിൽ അവിടെവെച്ചു ആരാധന കഴിച്ചു”ഉല്പത്തി 21:33

നമ്മുടെ ദൈവത്തിന്റെ അളവറ്റ ശക്തി ഗ്രഹിക്കുക. നമ്മുടെ ദൈവം തേജോമയനായ
ദൈവം. നമ്മുടെ ദൈവം അത്യുന്നതനായ
ദൈവം. നമ്മുടെ ദൈവം സർവ്വശക്തിയുള്ള
ദൈവം. നമ്മുടെ ദൈവം നിത്യനായ ദൈവം.

ഈ ദൈവത്തിൽ വിശ്വസിച്ച്,നമ്മിൽ വ്യാപരിക്കുന്ന ദൈവത്തിന്റെ അളവറ്റശക്തിയുടെ
വലുപ്പം ഗ്രഹിച്ച് മുന്നോട്ടു പോകാം.

നീ ദൈവത്തിൽ നിന്നും ദൂരെയാണോ?

ഒരിക്കൽ യേശു ശമര്യക്കും ഗലീലെക്കും നടുവിൽകൂടി യാത്ര ചെയ്യുമ്പോൾ
ഒരു ഗ്രാമത്തിൽ ചെന്നു. അവിടെ കുഷ്ഠരോഗികളായ പത്തു പുരുഷന്മാർ അകലെ നിന്നുകൊണ്ടു: യേശു നായകാ, ഞങ്ങളോടു കരുണയുണ്ടാകേണമേ എന്നു ഉറക്കെ പറഞ്ഞു.
അവർ അശുദ്ധരായതു
കൊണ്ട് പാളയത്തിന് പുറത്ത് കഴിയേണ്ടവരും
ജനങ്ങളിൽ നിന്നും അകലം പാലിക്കേണ്ടവരും ആയിരുന്നു. അതുകൊണ്ട് അവർ യേശുവിനെ കണ്ടപ്പോൾ അകലം പാലിച്ചാണ് കരഞ്ഞത്.

നാം പലപ്പോഴും പാപം മൂലം ദൈവത്തോട് അടുത്ത് ചെല്ലുവാൻ കഴിയാത്ത അവസ്ഥയിൽ
ആയിരിക്കും. എന്നാൽ ദൂരസ്ഥരായ നമ്മെ ദൈവം സമീസ്ഥരാക്കി മാറ്റി. പുത്രനായ യേശുവിന്റെ
പുണ്യാഹരക്തമാണ് നമ്മെ യേശുവിലേക്ക്
സമീപസ്ഥനാക്കുന്നത്.

“മുമ്പെ ദൂരസ്ഥരായിരുന്ന നിങ്ങൾ ഇപ്പോൾ ക്രിസ്തുയേശുവിൽ ക്രിസ്തുവിന്റെ രക്തത്താൽ സമീപസ്ഥരായിത്തീർന്നു.
എഫേസ്യർ 2:13

ദൈവം ദൂരെ നിൽക്കുന്നു എന്ന് നമുക്ക് തോന്നുന്നത് നാം ദൈവത്തിൽ നിന്നും അകന്നു പോകുന്നത് കൊണ്ടാണ്. യേശു പിടിക്കപ്പെട്ടപ്പോൾ പത്രൊസ് യേശുവിൽ നിന്നും അകലം വിട്ട് നടന്നു. എന്നാൽ ദൈവീക സ്നേഹം അവനെ തേടിയെത്തി. അകലം വിട്ട് നടന്ന പത്രൊസിനെ
യേശു തൻ്റെ ഒരു നോട്ടത്തിൽ തന്നോട് സമീപസ്ഥനാക്കി.

ദൈവം നമ്മിൽ നിന്നും ദൂരെ മറയുന്നവനോ,
നമ്മിൽ നിന്നും അകന്നു പോകുന്നുവനോ അല്ല. നാം അകന്നുപോയാലും
നമ്മെ തേടി വരുന്നവനാണ്. നമ്മുടെ ക്രിയകളോ, നമ്മുടെ കുടുംബമഹിമയോ,
നേർച്ചകാഴ്ച്ചകളോ അല്ല
നമ്മെ ദൈവത്തോട് സമീപസ്ഥനാക്കുന്നത്.
കാൽവരിയിൽ നമുക്കായി ചൊരിഞ്ഞ രക്തമാണ്.

” അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തംകൊണ്ടു അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി”
കൊലൊസ്സ്യർ 1:20

ഒരിക്കൽ
ദാവീദിന് കഷ്ടങ്ങളും പ്രയാസങ്ങളും നേരിട്ടപ്പോൾ, ദൈവം തന്നിൽ നിന്നും മുഖം മറച്ചുവോ എന്ന് ദാവീദിന് തോന്നി. അതുകൊണ്ട് ദാവീദ് ഇങ്ങനെ ചോദിക്കുന്നു.

” യഹോവേ, നീ ദൂരത്തു നില്ക്കുന്നതെന്തു? കഷ്ടകാലത്തു നീ മറഞ്ഞുകളയുന്നതും
എന്തു? 10-ാം സങ്കീ 1-ാം വാക്യം

ഒന്ന് മുതൽ നാല്പത്തൊന്ന്
വരെയുള്ള സങ്കീർത്തനങ്ങൾ ദാവീദിൻ്റേതാണ്. 10-ാം സങ്കീർത്തനത്തിൻ്റെ ശീർഷകത്തിൽ ദാവീദിന്റെ പേർ എഴുതിയിട്ടില്ലെങ്കിലും 9-ാം സങ്കീർത്തനത്തിൻ്റെ തുടർച്ച ആണെന്നും 10-ാം സങ്കീർത്തനം ദാവീദിൻ്റെ സങ്കീർത്തനം ആണെന്നും വേദശാസ്ത്രജ്ഞന്മാർ
അഭിപ്രായപ്പെടുന്നു. ദൈവം തൻ്റെ ജീവിതത്തിൽ നിന്നും മാറി
നിൽക്കുന്നു എന്ന് ദാവീദിന് തോന്നി. ദൈവം ദൂരെ നിൽക്കുന്നതല്ല മറിച്ച് പാപം മൂലം ദാവീദ് ദൈവത്തിൽ നിന്നും അകന്നു പോയി എന്നതാണ്
സത്യം. മുടിയനായ പുത്രന്റെ പാപം ഭവനത്തിൽ നിന്നും പിതാവിൽ നിന്നും അവനെ അകറ്റി. എല്ലാം നഷ്ടപ്പെട്ടപ്പോൾ തൻ്റെ പിതാവ് തന്നിൽ നിന്നും ദൂരെ നിൽക്കയായിരിക്കും എന്ന് അവന് തോന്നി. അതുകൊണ്ട് മകനെ പോലെയല്ല ഒരു കൂലിക്കാരനെ പോലെ തന്നെ സ്വീകരിക്കണമെന്ന് അവൻ അപേക്ഷിക്കുന്നു.
എന്നാൽ അവൻ പ്രതീക്ഷിച്ചപോലെ ദൂരെ അകന്നു നിൽക്കുന്ന
പിതാവിനെയല്ല അവൻ കണ്ടത്. സമീപസ്ഥനായി
ഇറങ്ങിവരുന്ന പിതാവിനെയാണ്.തൻ്റെ മകൻ തിരിച്ചുവരും എന്ന് പ്രതീക്ഷയോടെ
ചങ്കു തകർന്ന് കാത്തിരിക്കുന്ന പിതാവ്.
ആ പിതാവ് മകനെ ദൂരെ കണ്ട് ഓടിചെല്ലുന്നു. പുതിയ അങ്കിയിടുന്നു.
കാലിൽ ചെരിപ്പ് അണിയിക്കുന്നു.വിരലിൽ
മോതിരം ഇടുന്നു. മകനായി സ്വീകരിക്കുന്നു.
വിരുന്നൊരുക്കുന്നു.

ദൈവം നമ്മിൽ നിന്നും ദൂരെ നിൽക്കുന്നു എന്ന തോന്നലുണ്ടോ? എങ്കിൽ നമ്മുടെ പാപങ്ങളാണ്
നമ്മെ ദൈവത്തിൽ നിന്നും അകറ്റുന്നത്. നാം ദൈവത്തിൽ നിന്നും അകന്നു പോകുന്നത് കൊണ്ടാണ് അങ്ങനെ തോന്നുന്നത്. ദൈവം ഇമ്മാനുവേൽ ആണ്.
നമ്മോടു കൂടെ എന്നാണ്
ആ വാക്കിനർത്ഥം. ദൈവം എന്നും സമീപസ്ഥനായി നമ്മോടൊപ്പം ഉണ്ട്. യേശു നമ്മുടെ സംരക്ഷകൻ. നമ്മുടെ രക്ഷകൻ.
അനുതാപത്തോടെ
തിരിച്ചുവരുന്ന സകല പാപികളേയും യേശു മക്കളായി സ്വീകരിക്കുന്നു.
ദൈവം നമുക്ക് ഏറ്റവും അടുത്ത തുണയാണ്. നമ്മുടെ സങ്കേതവും ബലവുമാണ്. ആയതിനാൽ ദൈവത്തിൽ നിന്നും നമ്മെ അകറ്റുന്ന സകല പാപങ്ങളേയും ഉപേക്ഷിക്കാം. അനുതാപത്തോടെ യേശുവിന്റെ അടുക്കലേക്ക് വരാം.

” ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും. പാപികളേ, കൈകളെ വെടിപ്പാക്കുവിൻ; ഇരുമനസ്സുള്ളോരേ, ഹൃദയങ്ങളെ ശുദ്ധീകരിപ്പിൻ”
യാക്കോബ് 4:8

മറഞ്ഞിരിക്കുന്ന ദൈവീകശക്തി

” യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം”
യെശയ്യാ 45:15

ദൈവം തന്നെ
വിളിച്ച് അപേക്ഷിക്കുന്നവർക്ക് എല്ലാം സമീപസ്ഥനാണ് എന്ന് നാം വായിക്കുന്നു. എന്നാൽ മേലെഴുതിയ
വേദഭാഗത്ത് ദൈവം മറഞ്ഞിരിക്കുന്നവൻ
എന്നും എഴുതിയിരിക്കുന്നു.

പലപ്പോഴും നാം കഷ്ടതയിൽ ആകുമ്പോൾ
ദൈവം എവിടെ എന്ന് ചോദിച്ചുപോകാറുണ്ട്.
ദാവീദ് പോലും ഇങ്ങനെ
ചോദിച്ചു.

“യഹോവേ, എത്രത്തോളം നീ എന്നെ മറന്നുകൊണ്ടിരിക്കും? നീ എത്രത്തോളം നിന്റെ മുഖത്തെ ഞാൻ കാണാതവണ്ണം മറെക്കും?
13-ാം സങ്കീ 1-ാം വാക്യം

കോരഹ്പുത്രന്മാരും
ഇതേ കാര്യം ആവർത്തിക്കുന്നു.

“നിന്റെ ദൈവം എവിടെ എന്നു അവർ എന്നോടു നിത്യം പറയുന്നതുകൊണ്ടു എന്റെ കണ്ണുനീർ രാവും പകലും എന്റെ ആഹാരമായ്തീർന്നിരിക്കുന്നു”
42-ാം സങ്കീ 3-ാം വാക്യം

എൻ്റെ കഷ്ടത ദൈവം അറിയുന്നില്ലേ എന്ന് മനം കൊണ്ട് ഒരിക്കൽ പോലും ചോദിക്കാത്തവർ വിരളമായിരിക്കും. എന്നാൽ ദൈവത്തിന്റെ
ചിന്തകളും, പ്രവർത്തികളും നമ്മുടേതു പോലെയല്ല.

“ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികൾ എത്ര അപ്രമേയവും അവന്റെ വഴികൾ എത്ര അഗോചരവും ആകുന്നു”
റോമർ 11:33

“എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; നിങ്ങളുടെ വഴികൾ എന്റെ വഴികളുമല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.
ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ എന്റെ വഴികൾ നിങ്ങളുടെ വഴികളിലും എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളിലും ഉയർന്നിരിക്കുന്നു”
യെശയ്യാ 55:8,9

നമ്മിൽ നിന്നും പല കാര്യങ്ങളും മറച്ച്
വയ്ക്കുവാൻ നമ്മെ സ്യഷ്ടിച്ച ദൈവത്തിന് അവകാശമുണ്ട്. സഹോദരന്മാർ വിറ്റുകളഞ്ഞ ജോസഫിനെ യാക്കോബ് കാണുന്നത് നീണ്ട പതിമൂന്ന് വർഷങ്ങൾക്ക് ശേഷമാണ്.
എന്തുകൊണ്ടാണിത്? കാരണം യഹോവക്ക് ജോസഫിനെ ഉയർത്തണം. സഹോദരന്മാർക്ക് കുറ്റബോധം ഉണ്ടാകണം.
അനേകം കാര്യങ്ങളിൽ നാം പ്രാർത്ഥിച്ചിട്ടും ഉത്തരം ലഭിക്കാതെ
വരുന്നതും എല്ലാം നന്മക്കായി തീർക്കുവാനുള്ള
ദൈവത്തിന്റെ പദ്ധതിയുടെ ഭാഗം മാത്രമാണ്.

ഇയ്യോബിന്റെ കഷ്ടതയുടെ കാരണം യഹോവ അവന് വെളിപ്പെടുത്തി കൊടുത്തില്ല. ദൈവം ഇയ്യോബിന് മറഞ്ഞിരുന്നു
എങ്കിലും, ഇയ്യോബ്, കഷ്ടതയിൽ ദൈവമുഖം
അന്വേഷിച്ചു. എന്നാൽ ദൈവം മറഞ്ഞിരുന്ന് അവനെ നിരീക്ഷിച്ചുകൊണ്ടിരുന്നു. ദൈവം തക്കസമയത്ത് അവന് എല്ലാം മനോഹരമായി
ചെയ്തുകൊടുത്തു.
ഇയ്യോബിന് ചിന്തിക്കുവാൻ പോലും കഴിയാത്ത
ദൈവമഹത്വത്തിന്റെ
ആഴങ്ങൾ അവനു വെളിപ്പെടുത്തി
കൊടുത്തതിനുശേഷം,
അവന്
നഷ്ടമായവയെല്ലാം ഇരട്ടിയായി കൊടുത്തു.

മറഞ്ഞിരിക്കുന്ന ദൈവം നമ്മെ മറെക്കുന്നവനാണ്.

” അനർത്ഥദിവസത്തിൽ അവൻ തന്റെ കൂടാരത്തിൽ എന്നെ ഒളിപ്പിക്കും; തിരുനിവാസത്തിന്റെ മറവിൽ എന്നെ മറെക്കും; പാറമേൽ എന്നെ ഉയർത്തും”
27-ാം സങ്കീ 5-ാം വാക്യം

മാത്രമല്ല മറഞ്ഞിരിക്കുന്ന
ദൈവം നമ്മെ പരസ്യമായി ഉയർത്തും.

“നാശകരമായ കുഴിയിൽനിന്നും കുഴഞ്ഞ ചേറ്റിൽനിന്നും അവൻ എന്നെ കയറ്റി; എന്റെ കാലുകളെ ഒരു പാറമേൽ നിർത്തി, എന്റെ ഗമനത്തെ സ്ഥിരമാക്കി”
40-ാം സങ്കീ 1-ാംവാക്യം

വലിയ നന്മ ഒരുക്കി വച്ച്
ദൈവം നമ്മിൽ നിന്നും നമ്മുടെ നന്മക്കായി അല്പസമയം മറഞ്ഞു നിൽക്കുന്നു.
വലിയ നന്മ ഒരുക്കി ദൈവമക്കളെ മാനിക്കുന്നു.

ദൈവം മറഞ്ഞ് കിടക്കുന്ന നിധികളുടെ
ഉടയവനാണ്.

” അവനിൽ ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങൾ ഒക്കെയും ഗുപ്തമായിട്ടു ഇരിക്കുന്നു”
കൊലൊസ്സ്യർ 2:3

ഈ നിധി ദൈവം തനിക്ക് പ്രിയപ്പെട്ടവർക്ക് വെളിപ്പെടുത്തി കൊടുക്കുന്നു.

ദൈവം ചിലരുടെ ജീവിതങ്ങളിൽ നിന്നും എന്നന്നേക്കുമായി
മറഞ്ഞു കളയാം. ശൗൽ രാജാവ് അനുസരണക്കേടിൽ
മുന്നോട്ട് പോയപ്പോൾ, മനം തിരിയുവാൻ ദൈവം ധാരാളം അവസരങ്ങൾ കൊടുത്തു.ഒടുവിൽ തള്ളിക്കളഞ്ഞു. ശിംശോൻ ജഡികനായി
ജീവിച്ചു. അനേകം അവസരങ്ങൾ ഉണ്ടായിട്ടും പാഠം പഠിച്ചില്ല. ഒടുവിൽ ദൈവം അവൻ്റെ ജീവിതത്തിൽ നിന്നും എന്നന്നേക്കുമായി
മറഞ്ഞു കളഞ്ഞു. ദൈവഹിതത്തിനെതിരെ
നാം പ്രവർത്തിച്ചാൽ ദൈവം എന്നന്നേക്കുമായി മറഞ്ഞു കളയും.

ഒരു ദൈവപൈതൽ
പ്രതിസന്ധികളിൽ തളരാതെ ദൈവമുഖം അന്വേഷിച്ചാൽ ദൈവം
വെളിപ്പെടും. യിസ്രായേൽ
മക്കളുടെ മരുഭൂപ്രയാണത്തിൽ മുമ്പേ പോയി പാതകളെ
ക്രമീകരിച്ചവൻ നമുക്ക് മുമ്പായി ചെന്ന് ദുർഘടങ്ങളെ നിരപ്പാക്കി,
താമ്രക്കതകുകളെ തകർക്കുന്നവനായി മറഞ്ഞു നിന്ന് പ്രവർത്തിക്കും. ഒന്നും കാണുന്നില്ല എന്ന് ചിന്തിക്കുമ്പോഴും അവിടന്ന് എല്ലാം കാണും.
ദൈവത്തിന്റെ തക്കസമയത്ത് അവിടുന്ന് പദ്ധതികൾ വെളിപ്പെടുത്തി തരും.
മറഞ്ഞിരിക്കുന്ന ദൈവം
നിന്നെ മാറോടണച്ച് നിൽക്കുന്നു എന്ന് എപ്പോഴും ഓർക്കുക. ദൈവത്തിന്റെ തക്കസമയത്തിനായി
നിരാശപ്പെടാതെ കാത്തിരിപ്പിൻ.

“അതുകൊണ്ടു അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ.
അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ”
1 പത്രൊസ് 5:6,7

മുറിവുകളെ ഉണക്കുന്ന ദൈവം

ഇന്നെവിടെ നോക്കിയാലും പല കാരണത്താലും ഹ്യദയം
മുറിഞ്ഞ് വേദനിക്കുന്നവരെ നമുക്ക് കാണാം. ഉറ്റവരും
സ്നേഹിതരും ഹ്യദയത്തിൽ ആഴമായ മുറിവുകൾ ഉണ്ടാക്കാം.
ഭർത്താക്കന്മാരുടെ ക്രൂരമായ പീഢനങ്ങൾ ഭാര്യമാരുടെ ഹ്യദയത്തിൽ മുറിവുണ്ടാക്കാം. മാതാപിതാക്കൾ വ്യദ്ധരാകുമ്പോൾ മക്കളുടെ ക്രൂരമായ പെരുമാറ്റങ്ങൾ അവരുടെ ഹ്യദയത്തിൽ ഉണങ്ങാത്ത മുറിവുകൾ ഉണ്ടാക്കാം. ഒരിക്കൽ ദാവീദ് ഇങ്ങനെ പറഞ്ഞു.

” ഞാൻ അരിഷ്ടനും ദരിദ്രനും ആകുന്നു; എന്റെ ഹൃദയം എന്റെ ഉള്ളിൽ മുറിഞ്ഞിരിക്കുന്നു”
109-ാം സങ്കീ 22-ാം വാക്യം

തകർന്നവരുടെ
മുറിവുകളെ ദൈവം കെട്ടുന്നു എന്നതിന് വേദപുസ്തകത്തിൽ
അനേകം വാക്യങ്ങൾ ഉണ്ട്.

“ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.
നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു; അവ എല്ലാറ്റിൽനിന്നും യഹോവ അവനെ വിടുവിക്കുന്നു.
അവന്റെ അസ്ഥികളെ എല്ലാം അവൻ സൂക്ഷിക്കുന്നു; അവയിൽ ഒന്നും ഒടിഞ്ഞുപോകയുമില്ല”
34-ാം സങ്കീ 18-20

“ഉന്നതനും ഉയർന്നിരിക്കുന്നവനും ശാശ്വതവാസിയും പരിശുദ്ധൻ എന്നു നാമമുള്ളവനുമായവൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഉന്നതനും പരിശുദ്ധനുമായി വസിക്കുന്നു; താഴ്മയുള്ളവരുടെ മനസ്സിന്നും മനസ്താപമുള്ളവരുടെ ഹൃദയത്തിന്നും ചൈതന്യം വരുത്തുവാൻ മനസ്താപവും മനോവിനയവുമുള്ളവരോടു കൂടെയും വസിക്കുന്നു”
യെശയ്യാ 57:15

” മനംതകർന്നവരെ അവൻ സൗഖ്യമാക്കുകയും അവരുടെ മുറിവുകളെ കെട്ടുകയും ചെയ്യുന്നു”
147-ാം സങ്കീ 3-ാം വാക്യം

യേശു ഈ ഭൂമിയിൽ വന്നത് ഹൃദയം തകർന്നവരെ മുറികെട്ടുവാനും, തടവുകാർക്കു വിടുതലും ബദ്ധന്മാർക്കു സ്വാതന്ത്ര്യവും അറിയിപ്പാനും ആണെന്ന്
യശയ്യാപ്രവാചകൻ അരുളപ്പാട് നൽകി.

ജീവിതത്തിലെ വേദനകളുടെ നിമിഷങ്ങളിൽ ജീവിതത്തിലെ നന്മകളെ ഓർത്ത് എണ്ണിയെണ്ണി സ്തുതിക്കുക. കാണുന്ന കണ്ണ്, കേൾക്കുന്ന ചെവി, ഉൽസാഹമുള്ള മനസ്സ്, ആരോഗ്യം ഉള്ള ശരീരം, ശ്വസിക്കാനുള്ള കഴിവ്, എഴുതാനും വായിക്കാനും ഉള്ള കഴിവ്, ക്ഷമിക്കാനുള്ള മനസ്സ്, വിദ്യാഭ്യാസം, ചുറ്റുപാടുകൾ സർവോപരി ജീവനുള്ള ദൈവത്തെ അനുഭവിച്ചറിയാൻ ഉള്ള ഭാഗ്യം ഇങ്ങനെ എന്തെല്ലാം നമുക്ക് ചിന്തിച്ച് എണ്ണിയെണ്ണി പറഞ്ഞു ദൈവത്തെ സ്തുതിക്കുവാനുണ്ട്.
വേദനകളും, മുറിവുകളും വരുമ്പോൾ നിന്ദിക്കപ്പെട്ട് ,
ത്യജിക്കപ്പെട്ട്, വ്യസനപാത്രമായി, രോഗവും, ദു:ഖവും ശീലിച്ചവനായും, സകലരും മുഖം മറച്ച് കളയതക്കവണ്ണം വിരൂപനായി,
എല്ലാതരത്തിലും മുറിവേറ്റവനായി കിടന്നവനെ ധ്യാനിക്കുന്നത് നമ്മുടെ
മുറിവുകളെ ഉണക്കും.

” നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ പാപികളാൽ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊൾവിൻ.
എബ്രായർ 12:3

ദൈവത്തിൻ്റെ യാഗങ്ങൾ തകർന്ന ആത്മാവാണ്; തകർന്ന ഹൃദയത്തെ, ദൈവം നിരസിക്കുകയില്ല.
ഏതവസ്ഥയിലും ഇങ്ങനെ പറയുവാൻ നമുക്ക് കഴിയണം.

“എന്റെ മാംസവും ഹൃദയവും ക്ഷയിച്ചുപോകുന്നു; ദൈവം എന്നേക്കും എന്റെ ഹൃദയത്തിന്റെ പാറയും എന്റെ ഓഹരിയും ആകുന്നു”
73-ാം സങ്കീ 26-ാം വാക്യം.

തിരസ്കരിക്കപ്പെട്ടവരുടെ
വേദന ദൈവം അറിയുന്നു എന്നുള്ളത് ഹ്യദ്യമായി യെശയ്യാവ് 56-ാം അദ്ധ്യായത്തിൽ വിവരിച്ചിരിക്കുന്നു.
ഏത് സാഹചര്യത്തിലും ദൈവത്തിന്റെ ദയ നമ്മെ പിന്തുടരും. മനോഹരമായ വാഗ്ദത്തങ്ങൾ നൽകി ഈ അദ്ധ്യായം അവസാനിക്കുന്നു. ആ വാഗ്ദത്തങ്ങളെ മുറുകെ പിടിച്ച് മുന്നോട്ടു പോകാം.

“പർവ്വതങ്ങൾ മാറിപ്പോകും, കുന്നുകൾ നീങ്ങിപ്പോകും; എങ്കിലും എന്റെ ദയ നിന്നെ വിട്ടുമാറുകയില്ല; എന്റെ സമാധാനനിയമം നീങ്ങിപ്പോകയുമില്ല എന്നു നിന്നോടു കരുണയുള്ള യഹോവ അരുളിച്ചെയ്യുന്നു.
അരിഷ്ടയും കൊടുങ്കാറ്റിനാൽ അടിക്കപ്പെട്ടു ആശ്വാസമറ്റവളും ആയുള്ളോവേ, ഞാൻ നിന്റെ കല്ലു അഞ്ജനത്തിൽ പതിക്കയും നീലക്കല്ലുകൊണ്ടു നിന്റെ അടിസ്ഥാനം ഇടുകയും ചെയ്യും.ഞാൻ നിന്റെ താഴികക്കുടങ്ങളെ പത്മരാഗംകൊണ്ടും നിന്റെ ഗോപുരങ്ങളെ പുഷ്പരാഗംകൊണ്ടും നിന്റെ അറ്റങ്ങളെയൊക്കെയും മനോഹരമായ കല്ലുകൊണ്ടും ഉണ്ടാക്കും.
നിന്റെ മക്കൾ എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവരും നിന്റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും.നീതിയാൽ നീ സ്ഥിരമായി നില്ക്കും; നീ പീഡനത്തോടു അകന്നിരിക്കും; നിനക്കു ഭയപ്പെടുവാനില്ലല്ലോ; ഭീഷണിയോടു നീ അകന്നിരിക്കും; അതു നിന്നോടു അടുത്തുവരികയില്ല”
യശയ്യാവ് 54:10-14

ഇനി കരഞ്ഞ്കൊണ്ടിരിക്കേണ്ട

കണ്ണുനീർ മാറ്റുന്ന പുസ്തകമാണ് സത്യവേദപുസ്തകം. കണ്ണീർ തുടച്ച് ആനന്ദം നൽകുന്നവനാണ് യേശു.

” അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി; സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്നു അരുളിച്ചെയ്തു. എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും അവൻ കല്പിച്ചു.
വെളിപ്പാടു 21:4,5

നമ്മുടെ ദു:ഖത്തെ സന്തോഷമാക്കുന്നവൻ
ആണ് യേശു. നമ്മുടെ വിലാപത്തെ ന്യത്തമാക്കുന്നവനാണ്
യേശു. ക്രിസ്തീയജീവിതം
സുഖവും ദു:ഖവും നിറഞ്ഞതാണെങ്കിലും എന്നും നമുക്ക് ദു:ഖം ഉണ്ടാകയില്ല.

“അവന്റെ കോപം ക്ഷണനേരത്തേക്കേയുള്ളു; അവന്റെ പ്രസാദമോ ജീവപര്യന്തമുള്ളതു; സന്ധ്യയിങ്കൽ കരച്ചൽ വന്നു രാപാർക്കും; ഉഷസ്സിലോ ആനന്ദഘോഷം വരുന്നു”
30-ാം സങ്കീ 5-ാം വാക്യം

ദു:ഖത്തിൻ്റേയും, നിരാശയുടേയും, കടബാദ്ധ്യതകളുടേയും
രോഗത്തിൻ്റേയും ആകുലതകളുടേയും
സന്ധ്യകൾ ജീവിതത്തിൽ ഉണ്ടാകാം. ശരിയായി പ്രാർത്ഥിക്കുവാൻ പോലും കഴിയാതെ മനസ് തകർന്ന അവസ്ഥകൾ ജീവിതത്തിൽ കടന്നുവരാം. കഷ്ടതകളുടെ രാത്രിയിൽ
കണ്ണീർ കാണുന്നതിനോ
സഹായത്തിനോ ആരും കടന്നുവരണമെന്നില്ല. എന്നാൽ നിന്റെ കണ്ണുനീർ
കാണുന്ന ഒരു ദൈവം ഉണ്ട്. വേദനയുടെ രാത്രിയാമങ്ങൾ കഴിഞ്ഞാൽ ഒരു പ്രഭാതസൂര്യൻ്റെ ഉദയമുണ്ട്. ആ പ്രഭാതസൂര്യൻ്റെ കിരണങ്ങൾ നിന്നെ ആനന്ദഘോഷങ്ങളിൽ
വഴി നടത്തും. യേശു ആണ് ആ ഉദയസൂര്യൻ.

ലേവ്യപുസ്തകം ആറാം അദ്ധ്യായത്തിൽ ഹോമയാഗത്തെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു.

“ഹോമയാഗത്തിന്റെ പ്രമാണമാവിതു: ഹോമയാഗം രാത്രി മുഴുവനും ഉഷസ്സുവരെ യാഗപീഠത്തിന്മേലുള്ള വിറകിന്മേൽ ഇരിക്കയും യാഗപീഠത്തിലെ തീ അതിനാൽ കത്തിക്കൊണ്ടിരിക്കയും വേണം. യാഗപീഠത്തിന്മേൽ തീ കെട്ടുപോകാതെ എപ്പോഴും കത്തിക്കൊണ്ടിരിക്കേണംലേവ്യപുസ്തകം 6:9,12

ഹോമയാഗത്തിനായി ഉപയോഗിക്കുന്നത് കാള,
കോലാട്,കുറുപ്രാവ് ,
പ്രാവിൻകുഞ്ഞ് എന്നിവയെ ആണ്.
ഇവ തീയ്യിൽ രാത്രി മുഴുവനും കത്തിയെരിയണം. അപ്പോൾ അവ സൗരഭ്യയാഗമായി സ്വർഗ്ഗം സ്വീകരിക്കുന്നു.

ജീവിതത്തിൽ പൊന്നും വെള്ളിയും തീയ്യിൽ ഉരുക്കി ശോധന ചെയ്യുന്നു.
അതുപോലെയുള്ള ശോധനകൾ
ഉണ്ടാകാം. തട്ടാൻ്റെ കരസ്പർശനം
ഏൽക്കാതെ, തട്ടാൻ തീയ്യിലിട്ട് ചുട്ടും അടിച്ചും രൂപാന്തരപ്പെടുത്താതെ,
ഒരു പൊന്നും മനോഹരമായ ആഭരണമായ് മാറുകയില്ല. കുശവൻ്റെ പാദസ്പർശനവും, കരസ്പർശനവും
ഏൽക്കാത്ത ഒരു മണ്ണും മനോഹരമായ
മാനപാത്രമായി മാറുകയില്ല. തോട്ടക്കാരൻ തൻ്റെ മൂർച്ചയുള്ള ആയുധത്താൽ ചെത്തി വെടിപ്പാക്കാത്ത ഒരു വ്യക്ഷവും ഫലം നൽകില്ല.
സൗരഭ്യമേറിയ മനോഹരമായ പുഷ്പങ്ങൾ വിടരണമെങ്കിൽ ച്ചെടിക്ക് ഒരു ചെത്തി വെടിപ്പാക്കൽ
ആവശ്യമാണ്.

കഷ്ടതകളുടെ രാത്രികൾ
ജീവിതത്തിലെ ചെത്തിവെടിപ്പാക്കലുകൾ മാത്രമാണ്. അവ
ആനന്ദഘോഷത്തിൻ്റെ
പ്രഭാതം നൽകും.

ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് ഒരു വാചകം ചുമരിൽ എഴുതണമെന്ന് പറഞ്ഞു, ഒരു നിബന്ധനയും വച്ചു. സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും, ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷവും നൽകുന്നതായിരിക്കണം അത്‌ . ജീവിതത്തിൽ അമിതമായി ദുഃഖിക്കാതിരിയ്ക്കാനും മതിമറന്നു ആഹ്ലാദിക്കാതിരിക്കാനും എപ്പോഴും തന്നെ ഓർമ്മപ്പെടുത്തുന്ന ഒരു വാചകം . ജ്ഞാനിയായ ബീർബൽ എഴുതി

“ഈ സമയവും കടന്നു പോവും”

ദുഃഖ സമയത്ത് കരുത്തേകുന്ന വാചകമാണിത്.

യേശുവിന്റെ ശിഷ്യന്മാർ അനേകം പീഢനങ്ങൾ സഹിക്കേണ്ടതായി വന്നു.
ഹെരോദാരാജാവിൻ്റെ കാലത്ത് യാക്കോബിൻ്റെ തല അറുത്തു. പിറ്റേദിവസം
പത്രൊസിൻ്റെ തല അറുക്കുവാനായി പത്രൊസിനെ കാരാഗ്യഹത്തിൽ അടച്ചു.
ചങ്ങലയാൽ ബന്ധിതനാക്കി. രണ്ടു പടയാളികളുടെ നടുവിൽ കിടന്നിട്ടും, പിറ്റേ ദിവസം
തൻ്റെ തല വെട്ടുമെന്ന്
ബോദ്ധ്യം ഉണ്ടായിട്ടും പത്രൊസ് പടയാളികളുടെ
മദ്ധ്യത്തിൽ സുഖമായി ഉറങ്ങി. കാരണം സന്തോഷത്തിൻ്റെ ഒരു പുലരി തന്നെ കാത്ത് നിൽക്കുന്നു എന്ന് പത്രൊസ് വിശ്വസിച്ചു. വിശ്വസിച്ചപോലെ
സ്വർഗ്ഗത്തിലെദൂതൻ
പത്രൊസിനെ രക്ഷിച്ചു.

സന്ധ്യ എത്ര കഠിനമാകട്ടെ. ഒരു പുലരി വരുന്നു.

“ഞാൻ അവരുടെ ദുഃഖം മാറ്റി സന്തോഷമാക്കും; ഞാൻ അവരെ ആശ്വസിപ്പിച്ചു സങ്കടംപോക്കി സന്തോഷിപ്പിക്കും”
യിരേമ്യാവു 31:13

” യെരൂശലേമ്യരായ സീയോൻ നിവാസികളേ, ഇനി കരഞ്ഞുകൊണ്ട്
ഇരിക്കേണ്ടാ; നിങ്ങളുടെ നിലവിളിയുടെ ശബ്ദത്തിങ്കൽ അവന്നു നിശ്ചയമായിട്ടു കരുണ തോന്നും; അതു കേൾക്കുമ്പോൾ തന്നേ അവൻ ഉത്തരം അരുളും”
യെശയ്യാ 30:19

നമ്മുടെ ഉള്ളങ്ങളെ ഉള്ളതുപോലെ അറിയുന്നവൻ ദൈവം മാത്രം. ആ സർവ്വശക്തനിൽ വിശ്വസിക്കാം. നിത്യമായി
കണ്ണീരെല്ലാം മാറുന്ന ഒരു ദിനം വരും. നാം ദൈവവുമായി വസിക്കുന്ന ഒരു ദിനം. ഈ ലോകത്തിലെ ദു:ഖങ്ങളെല്ലാം മാറും.

“ഞാൻ നിന്റെ മുറിവുകളെ പൊറുപ്പിച്ചു നിനക്കു ആരോഗ്യം വരുത്തും എന്നു യഹോവയുടെ അരുളപ്പാടു”
യിരേമ്യാവു 30:17

വിശ്വാസത്തിൽ നിലനിൽക്കാം. ജീവകിരീടംപ്രാപിക്കാം

കൊരിന്ത്യ ധാർമ്മികമായി വളരെ അധ:പതിച്ച ഒരു കാലഘട്ടത്തിൽ ആയിരുന്നു പൗലൊസ്
കൊരിന്ത്യയിലേക്ക് കടന്നുവരുന്നത്. ക്രിസ്ത്യാനികൾക്ക് ക്രൂരമായ പീഢനങ്ങൾ
സഹിക്കേണ്ടിവന്ന കാലഘട്ടമായിരുന്നു. പലരും വിശ്വാസം ത്യജിക്കയും അസന്മാർഗികമായ വഴിയിലേക്ക് തിരിയുകയും ചെയ്തു. ഇത് കണ്ട് പൗലൊസ് അപ്പൊസ്തലൻ കൊരിന്ത്യസഭയിലെ
ജനത്തോട് ഇങ്ങനെ പറഞ്ഞു.

“ഉണർന്നിരിപ്പിൻ; വിശ്വാസത്തിൽ നിലനില്പിൻ; പുരുഷത്വം കാണിപ്പിൻ; ശക്തിപ്പെടുവിൻ.
നിങ്ങൾ ചെയ്യുന്നതെല്ലാം സ്നേഹത്തിൽ ചെയ്‍വിൻ”1 കൊരിന്ത്യർ
16:13 ,14

ഇന്ന് സകലർക്കും വിശ്വാസം ഉണ്ട്. എന്നാൽ അവസരങ്ങൾക്കും സാഹചര്യങ്ങൾക്കും അനുസരിച്ച് നമ്മുടെ വിശ്വാസത്തിന്റെ അളവ് കൂടുകയും, കുറയുകയും ചെയ്യും. വിഷമങ്ങളും വേദനകളും ജീവിതത്തെ
ഉലക്കുമ്പോൾ എല്ലാവരും
വിശ്വാസം വർദ്ധിപ്പിച്ച് കാര്യസാദ്ധ്യത്തിനായി ദൈവത്തെ സമീപിക്കും.
ദൈവമേ എനിക്കെന്തിന്
ഈ കഷ്ടങ്ങൾ തന്നു എന്ന് പരാതി പെടും. എന്നാൽ കർത്താവ് അനുഗ്രഹങ്ങൾ ഓരോന്നായി വർഷിക്കുമ്പോൾ കർത്താവേ! എനിക്കെന്തിന് ഇവയൊക്കെ തന്നു എന്നു ചോദിക്കയോ ലഭിച്ച അനുഗ്രഹങ്ങൾക്കു
നന്ദിയും സ്തുതിയും കരേറ്റുകയോ ചെയ്യാത്തവരാണ് അനേകരും. ഏതു പ്രതിസന്ധികളിലും
വിശ്വാസം കാത്തു സൂക്ഷിക്കണം. ഇയ്യോബിനെ പോലെ അവനെന്നെ കൊന്നാലും ഞാൻ അവനുവേണ്ടി തന്നെ
കാത്തിരിക്കുമെന്ന് ചങ്കൂറ്റത്തോടെ പറയുന്നവനാണ് വിശ്വാസി.

ആദിമസഭയിലെ യേശുവിന്റെ
ശിഷ്യന്മാരെല്ലാം ഈ വിശ്വാസം കാത്തുസൂക്ഷിച്ചവരാണ്.
യേശുവിന് വേണ്ടി പിന്നീട് അനേകം പേർ രക്തസാക്ഷികളായി. സെബസ്ത്യായിൽ രക്തസാക്ഷികളായ
നാല്പതു പട്ടാളക്കാരെകുറിച്ചു അനേകം പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സഹദേന്മാർ എന്നറിയപ്പെടുന്ന അവരുടെ ചരിത്രം ആരേയും ആത്മീയമായി ഉത്തേജിപ്പിക്കുന്നതാണ്.
സെബസ്ത്യ മദ്ധ്യ ടർക്കിയിലെ ഒരു പട്ടണമാണ്. കിസിൽ നദിയുടെ താഴ്വരയിലാണ് സ്ഥിതി ചെയ്യുന്നത്.

AD 320 നോടടുത്ത കാലയളവിലാണ് സെബസ്ത്യയിൽ പടയാളികളായ നാല്പതു പേർ രക്തസാക്ഷികളായത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള അർമേനിയയിൽ പാളയമടിച്ച സൈനികരായിരുന്നു
ഇവർ.അവരുടെ സൈന്യാധിപൻ നീചനായ ലിക്കിയാനോസ്സും, ഗവർണർ നിഷ്ഠുരനായ അഗ്രിക്കോലോവോസും ആയിരുന്നു. ചക്രവർത്തി ലിസിനിയുസിന്റെ ആജ്ഞ പ്രകാരം എല്ലാ പടയാളികളും ദേവന്മാർക്ക് ബലി കഴിക്കണമെന്ന് ഗവർണ്ണർ ഉത്തരവിട്ടു. എന്നാൽ നാല്പത് പടയാളികൾ ഈ ഉത്തരവനുസരിച്ചില്ല. അതിനാൽ നാല്പതു പേരെ ചമ്മട്ടി കൊണ്ടടിച്ച് ചങ്ങലകൊണ്ട് ബന്ധിച്ച് തടവിലാക്കി.അവർ ദൃഢമാനസരെന്ന് കണ്ടപ്പോൾ അവരെ നഗ്നരാക്കി സെബസ്ത്യയിലെ അസഹനീയമായ തണുപ്പുള്ള തടാകത്തിൽ രാത്രി മുഴുവനും നിർത്തി. വിശ്വാസം ത്യജിച്ച് തടാകത്തിൽ നിന്നും കരയിലേക്ക് കയറിയാൽ അവർക്ക് രക്ഷപ്പെടാം എന്ന് സൈന്യാധിപൻ പറഞ്ഞു. കൊടും തണുപ്പിനാൽ നാല്പത് പേരും മരണത്തോട് മല്ലടിച്ചു. തണുത്തുറഞ്ഞ വെള്ളത്തിൽ കിടന്നു. മറ്റു പട്ടാളക്കാർ കരയിൽ തീകായുകയും ഭക്ഷണം കഴിക്കുകയും ചെയ്തുകൊണ്ടിരിക്കെ. നാല്പത് പേരിൽ ഒരാൾ തണുപ്പ് സഹിക്കാൻ പറ്റാതെ വിശ്വാസം ത്യജിച്ച് തിരികെ കരയിൽ കയറുകയാണ്. അപ്പോൾ കരയിൽ ഇരുന്നിരുന്ന പട്ടാളക്കാരിൽ ഒരുവൻ മനോഹരമായ ഒരു ദർശനം കാണുന്നു. സ്വർഗ്ഗത്തിൽ നിന്നും നാല്പത് കിരീടങ്ങൾ ഇറങ്ങിവരുന്ന മനോഹരമായ കാഴ്ച്ച. അതുകണ്ട് ആ പട്ടാളക്കാരൻ സകലവും ഉപേക്ഷിച്ച് കർത്താവിനെ ഏറ്റുപറഞ്ഞും കൊണ്ട് ഓടി തടാകത്തിൽ ചാടി ശേഷിച്ച 39 പേരോടൊപ്പം സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങിവന്ന നാല്പാതാമത്തെ കിരീടത്തിന് അവകാശിയായി.
“മനുഷ്യരുടെ മുമ്പിൽ എന്നെ ഏറ്റുപറയാത്തവനെ എന്റെ പിതാവിന്റെ മുമ്പിൽ ഞാനും ഏറ്റു പറകയില്ല” എന്ന തിരുവചനം അവരെ ശക്തരാക്കി.

ജീവിതത്തിലെ ഏതു പ്രതിസന്ധികളിലും വിശ്വാസത്തിൽ ജ്വലിച്ച്
നിൽക്കണം. കാരണം നമുക്കൊരു കിരീടധാരണം ഉണ്ട്. ഈ ലോകത്തിൽ എന്ത് പ്രതിസന്ധികളും വന്നു കൊള്ളട്ടെ. ഏതു മാരകരോഗവും വന്നുകൊള്ളട്ടെ.
ഇയ്യോബിനെ പോലെ
ഇങ്ങനെ പറയുവാൻ നമുക്ക് കഴിയണം.

” എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു.എന്റെ ത്വക്ക് ഇങ്ങനെ നശിച്ചശേഷം ഞാൻ ദേഹരഹിതനായി ദൈവത്തെ കാണും.
ഞാൻ തന്നേ അവനെ കാണും; അന്യനല്ല, എന്റെ സ്വന്തകണ്ണു അവനെ കാണും”
ഇയ്യോബ് 19:25-27

വിശ്വാസം കാത്ത് സൂക്ഷിക്കാം.
അവസാനത്തോളം
സഹിച്ച് നിൽക്കുന്നവനാണ്
രക്ഷ പ്രാപിക്കുക.ദൈവം തരുന്ന ജീവകിരീടം നഷ്ടപ്പെടുത്താതെ അവസാനം ശ്വാസം വരെ
വിശ്വാസത്തിൽ ഉറച്ചു നിൽക്കാം.

” ഞാൻ വേഗം വരുന്നു; നിന്റെ കിരീടം ആരും എടുക്കാതിരിപ്പാൻ
തക്കവണ്ണം നിനക്കുള്ളതു പിടിച്ചുകൊൾക”
വെളിപ്പാടു 3:11

നാം ക്രിസ്തുവിൻ പത്രം

” ഞങ്ങളുടെ ഹൃദയങ്ങളിൽ എഴുതിയതായി സകലമനുഷ്യരും അറിയുന്നതും വായിക്കുന്നതുമായ ഞങ്ങളുടെ പത്രം നിങ്ങൾ തന്നേ.
ഞങ്ങളുടെ ശുശ്രൂഷയാൽ ഉണ്ടായ ക്രിസ്തുവിൻ പത്രമായി നിങ്ങൾ വെളിപ്പെടുന്നുവല്ലോ. അതു മഷികൊണ്ടല്ല, ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാൽ അത്രേ. കല്പലകയിൽ അല്ല, ഹൃദയമെന്ന മാംസപ്പലകയിൽ തന്നേ എഴുതിയിരിക്കുന്നതു.”
2കൊരിന്ത്യർ 3:2,3

പൗലോസ് അപ്പോസ്തലൻ പറയുകയാണു സകല മനുഷ്യരും
അറിയുന്നതും വായിക്കുന്നതുമായ ഞങ്ങളുടെ പത്രം നിങ്ങളാകുന്നു. പത്രം എല്ലാവരും
വായിക്കുന്ന പോലെ നിങ്ങൾ മറ്റുള്ളവർക്കും അറിയാനും വായിക്കാനും ഉതകുന്ന ക്രിസ്തുവിൻ പത്രമായി മാറണം.
നിങ്ങളുടെ ജീവിതം കണ്ടാൽ ക്രിസ്തു ആരാണെന്നു വെളിപ്പെടണം.

ഒരു ഭവനത്തിലെ മാതാപിതാക്കളുടെ വിശ്വാസമാണു മക്കൾക്കു ലഭിക്കുക. വലിയ വിശ്വാസത്തിന്റെ പാരമ്പര്യത്തിൽ
വളർന്ന യുവാവായ തിമൊഥെയൊസിനെ
കുറിച്ചു പൗലോസിനു വലിയ പ്രതീക്ഷ
ഉണ്ടായിരുന്നു.അമ്മയുടെ
വിശ്വാസം മക്കൾക്കു നിശ്ചയമായും ലഭിക്കും.
അവരുടെ ജീവിതമാത്യകയാണു
പലപ്പോഴും മക്കൾക്കു ലഭിക്കുന്ന ആത്മീയദൂതു. അതിനാൽ പൗലോസ് ഇങ്ങനെ എഴുതി.

” ആ വിശ്വാസം ആദ്യം നിന്റെ വലിയമ്മ ലോവീസിലും അമ്മ യൂനീക്കയിലും ഉണ്ടായിരുന്നു; നിന്നിലും ഉണ്ടെന്നു ഞാൻ ഉറെച്ചിരിക്കുന്നു.”
2തിമൊഥെയൊസ് 1:5

നാലു വേദശാസ്ത്ര
പണ്ഡിതന്മാർ
ഒരിക്കൽ ബൈബിൾ വേർഷനെകുറിച്ചു സംസാരിച്ച് കൊണ്ടിരുന്നു.അപ്പോൾ
ഒരുവൻ പറഞ്ഞു.
“എനിക്കു എപ്പോഴും കിങ്ങ് ജെയിംസ് വേർഷൻ ആണു ഇഷ്ടം.
കാരണം അതിന്റെ സുശക്തമായ
ഭാഷ അതിനെ ഉൽക്യഷ്ടമാക്കുന്നു” അപ്പോൾ
മറ്റൊരുവൻ പറഞ്ഞു. “എനിക്കു
ന്യൂ ഇംഗ്ളീഷ് വേർഷനാണു
താല്പര്യം. കാരണം അതു സൂക്ഷ്മമായ
പാഠതർജ്ജിമയും
ആധുനിക ഭാഷയും ഒത്തിണങ്ങിയതാണു”. മൂന്നാമൻ
പറഞ്ഞു “ഗുഡ് ന്യൂസ് ബൈബിളാണു എനിക്കു പ്രിയം.
അതു ആധുനിക ലളിതഭാഷയാണു.” ഇതെല്ലാം കേട്ടു നിന്ന നാലാമൻ പറഞ്ഞു.
“എനിക്കു ഏറ്റവും ഇഷ്ടം എന്റെ
അമ്മയുടെ പരിഭാഷയാണു.” ഇതു കേട്ട മറ്റുള്ളവർ ചോദിച്ചു.എന്ത് നിന്റെ അമ്മ വേദപുസ്തകം പരിഭാഷ ചെയ്തിട്ടുണ്ടോ? അദ്ദേഹം പറഞ്ഞു. “എന്റെ അമ്മ ജീവിതത്തിൽ ഒന്നും എഴുതിയിട്ടില്ല. പക്ഷേ എന്റെ അമ്മ വേദപുസ്തകം എപ്പോഴും
നല്ലതുപോലെ വായിച്ചു അതിനനുസരിച്ചു ജീവിച്ച് ഒരു ക്രിസ്തുവിൻ പത്രമായി മാറി.
ആ പത്രമാണു ഏറ്റവും നല്ല പരിഭാഷ”

ബില്ലിഗ്രഹാം എന്ന
സുപ്രസിദ്ധ സുവിശേഷകൻ
പറഞ്ഞു “Often you are the gospel people read” (നിങ്ങൾ
എന്ന സുവിശേഷമാണു പലപ്പോഴും ആളുകൾ വായിക്കുന്നതു)
വിശ്വാസം പ്രവ്യത്തിയിൽ കൂടി വെളിപ്പെടണം.

” സഹോദരന്മാരേ, ഒരുത്തൻ തനിക്കു വിശ്വാസം ഉണ്ടു എന്നു പറകയും പ്രവൃത്തികൾ ഇല്ലാതിരിക്കയും ചെയ്താൽ ഉപകാരം എന്തു? ആ വിശ്വാസത്താൽ അവൻ രക്ഷ പ്രാപിക്കുമോ?
യാക്കോബ് 2:14

അങ്ങനെ വിശ്വാസവും പ്രവൃത്തികൾ
ഇല്ലാത്തതായാൽ സ്വതവെ
നിർജ്ജീവമാകുന്നു.
യാക്കോബ് 2:17

“എന്റെ ജീവിതമാണു എന്റെ സന്ദേശം” എന്നു മഹാത്മാഗാന്ധിയെ പോലെ ധൈര്യമായി പറയുവാൻ നമുക്കു കഴിയണം.

ഒരു ദിവസം വൈകീട്ടു സോക്രട്ടീസിന്റെ ചില ശിഷ്യന്മാർ
വന്നു “ഗുരോ നിന്റെ ശിഷ്യന്മാരായിരുന്ന ചിലർ ഇപ്പോൾ നിനക്കെതിരായി ദൂഷണം പറയുന്നു. നീ അവരെ
തീർച്ചയായും ശിക്ഷിക്കണം” എന്നു പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു. “ശരി നമുക്കെന്തെങ്കിലും ചെയ്യാം”. ശിഷ്യർക്കു സന്തോഷായി. തങ്ങളുടെഗുരു അവർക്കെതിരെ
എന്തു നടപടിയെടുക്കും എന്നറിയുവാൻ അവർ ഗുരുവിനെ സമീപിച്ചു. ശാന്തനായ ഗുരു ഇങ്ങനെ മറുപടി പറഞ്ഞു.
“അവർ എന്നെപ്പറ്റി എന്തു ദൂഷണം പറഞ്ഞാലും ആരും
വിശ്വസിക്കാതിരിപ്പാൻ തക്കവണ്ണം ഞാൻ മേലിൽ കുറെക്കൂടി നന്നായി ജീവിക്കും”
ഇതാണു മഹത്തായ ജീവിതം..

“വിരോധി നമ്മെക്കൊണ്ടു ഒരു തിന്മയും പറവാൻ വകയില്ലാതെ ലജ്ജിക്കേണ്ടതിന്നു സകലത്തിലും നിന്നെത്തന്നേ സൽപ്രവൃത്തികൾക്കു മാതൃകയാക്കി കാണിക്ക.”
തീത്തോസ് 2:7

യേശു എല്ലാവർക്കും പിന്തുടരാനായി ഒരു വലിയ മാത്യക വച്ചേച്ചുപോയി.

“അതിന്നായിട്ടല്ലോ നിങ്ങളെ വിളിച്ചിരിക്കുന്നതു. ക്രിസ്തുവും നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു.
അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല. തന്നെ ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കൽ കാര്യം ഭരമേല്പിക്കയത്രേ ചെയ്തതു.
1പത്രോസ് 2:21-23

ഒരു തുറന്ന പത്രമായി നാട്ടപ്പെട്ടിരിക്കുന്നു കാൽവരിയിലെ കുരിശു. ആർക്കും അറിയാനും
വായിച്ചു പഠിക്കാനുമായി യേശു ഒരു മാത്യക വെച്ചേച്ചുപോയി. ആ ക്രിസ്തുവിൻ പത്രമായി നമുക്കു മാറാം.

« Older posts