യേശുവിനെ ക്രൂശിച്ച സദൂക്യരുടേയും പരീശന്മാരുടേയും, പടയാളികളുടേയും ഒപ്പം നാമും ഉണ്ടായിരുന്നോ? അതോ ക്രൂശിനോടൊപ്പം ഉള്ളുരുകി നിന്ന
യേശുവിന്റെ മാതാവിനോടും
യോഹന്നാനോടും ഒപ്പമാണോ?
ഈ ചോദ്യം ആത്മാർത്ഥമായി
നമ്മോടു തന്നെ ചോദിച്ചു നാം ഉത്തരം കണ്ടെത്തണം. നാം
യേശുവിന്റെ ക്രൂശികരണത്തിനു
ഇന്നും കാരണക്കാരായി നിലകൊള്ളുന്നുണ്ടോ?
താൽകാലിക നിലനില്പിനുവേണ്ടി
ദൈവീക പ്രമാണങ്ങൾ കൈവെടിയുമ്പോൾ, മറ്റുള്ളവരോടു വെറുപ്പും, ശത്രുതയും പുലർത്തുമ്പോൾ,
അപരനിൽ കുറ്റമില്ലെന്നറിഞ്ഞിട്ടും കുറ്റം
ആരോപിക്കുമ്പോൾ, അന്യായമായി മറ്റുള്ളവരെ
നിന്ദിക്കയും പരിഹസിക്കയും
ചെയ്യുമ്പോൾ, സ്വന്തം മാതാപിതാക്കളേയും സഹോദരങ്ങളേയും കൈവെടിയുമ്പോൾ, ദൈവീക
പ്രമാണങ്ങൾ കൈകൊള്ളാതെ
ഹ്രദയം കഠിനമാക്കുമ്പോൾ നാം
യേശുവിനെ കൊല്ലുവാൻ തക്കം നോക്കി പ്രവർത്തിച്ച പരീശന്മാരുടേയും സദൂക്യരുടേയും പക്ഷം ച്ചേരുകയാണു.നാം അവരോടൊപ്പം നിന്നു യേശുവിനെ ക്രൂശിക്കയാണു.
ദൈവത്തിനു അത്യച്ചത്തിൽ
ഹോശന്നാ പാടുകയും നാളെ അവനെ ക്രൂശിക്ക എന്ന ആർത്തിരമ്പുന്ന പുരുഷാരത്തിന്റെ മനോഭാവം ഞാൻ പുലർത്തുമ്പോൾ ഞാൻ
യേശുവിനെ ക്രൂശിക്കുന്നവരുടെ
ഒപ്പമാണു നിൽക്കുന്നതു. സത്യം എന്തെന്നു
വ്യക്തമായി അറിയാൻ അവസരം കിട്ടിയിട്ടും “സത്യം എന്നാൽ എന്തു? എന്നു ലാഘവ
ബുദ്ധിയോടെ പറഞ്ഞൊഴിഞ്ഞു , പൊതുജനാഭിപ്രായം ഭയന്നു നട്ടെല്ലില്ലാതെ നീതിവിരുദ്ധമായ
തീരുമാനം കൈകൊണ്ട പീലാത്തോസിന്റെ നിലപാടു
ജീവിതത്തിൽ കൈകൊള്ളുമ്പോൾ നാം
യേശുവിന്റെ ക്രൂശിനു കാരണക്കാർ ആകുകയാണു.
യൂദായെപോലെ ജീവിതത്തിൽ
ഒറ്റുക്കാരായി മാറുമ്പോഴും
പത്രോസിനെ പൊലെ യേശുവിനെ അവസരോചിതമായി തള്ളിപറയുമ്പോഴും നാം യേശുവിനെ ക്രൂശിച്ചവരുടെ
കൂട്ടത്തിൽ നിൽക്കുന്നവരാണു.
നാം ജീവിതത്തിൽ യേശുവിനെ
ഒറ്റപ്പെടുത്തി ഏകാന്തതയിൽ
വിട്ടിട്ടുണ്ടോ? യേശുവിനെ കൂടെ കൊണ്ടുപോകാൻ സാധിക്കാത്ത
വിനോദരംഗങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ? കൂട്ടുക്കാരോടൊത്തുള്ള പൊട്ടച്ചൊൽ, ചീത്തകളിതമാശകൾ,
ഇവയിലൊന്നും യേശുവിനെ
കൂട്ടാറില്ലല്ലോ? ചിന്തകളിലും
ഭാവനകളിലും അശുദ്ധി കടത്തിവിടുമ്പോൾ യേശുവിനെ
ഹ്യദയത്തിൽ നിന്നും പറഞ്ഞു
വിടുകയല്ലേ നാം ചെയ്യുന്നതു?
ഏതു ദുഷ്പ്രവ്യത്തികൾ നാം ചെയ്യുമ്പോഴും യേശുവിനെ നാം
ക്രൂശിക്കയാണു.
പൗലോസ് അപ്പോസ്തലൻ പറഞ്ഞു. എന്റെ ക്രൂശില്ലാതെ എനിക്കു പ്രശംസിപ്പാൻ ഒന്നുമില്ല എന്നു. യേശുവിന്റെ മാതാവും യോഹന്നാനും ക്രൂശിനോടു
ചേർന്നു നിന്നു.എപ്പോഴും യേശുവിന്റെ മാറോടു ചാരി നിന്നിരുന്ന അരുമ ശിഷ്യൻ യോഹന്നാൻ മറ്റുള്ള ശിഷ്യന്മാരെല്ലാം പ്രാണഭയത്താൽ ഓടിയൊളിച്ചപ്പോഴും ക്രൂശിനോടു പറ്റിച്ചേർന്നു നിന്നു.ജീവിതത്തിൽ പ്രതികൂലങ്ങളാകുന്ന കൊടുങ്കാറ്റിൽ, കഷ്ടങ്ങളും
വേദനകളും രോഗങ്ങളും സഹനങ്ങളും നിന്നെ ഞെരുക്കുമ്പോൾ യേശുവിന്റെ
പക്ഷത്തു, ക്രൂശിനോടു ചേർന്നു നിൽക്കാൻ നമുക്കു കഴിയുമോ?
എങ്കിൽ യോഹന്നാനു സിദ്ധിച്ച സ്വർഗ്ഗീയ ദർശനം നമുക്കും
ലഭിക്കും.
ക്രൂശിൽ നിന്നും കൈകാലുകൾ വിരിച്ചു
ഇന്നും യേശു കെഞ്ചുന്നു. എന്റെ പക്ഷത്തു നില്പാൻ ആരാണുള്ളതു?
നമ്മുടെ സർവ്വസഹനങ്ങളേയും
ക്രൂശിനോടു ചേർത്തു വയ്ക്കാം.നാം ക്രൂശിൽ നിന്നും ഓടി ഒളിക്കേണ്ട. പൗലോസിനെ പോലെ ക്രൂശിൽ പ്രശംസിക്കാം.
സന്തോഷത്തോടെ ക്രൂശിനെ ഏറ്റുവാങ്ങാം. നീതി,ഭക്തി,
സ്നേഹം,ക്ഷമ,സൗമ്യത എന്നിവയെ പിന്തുടരാം.
തന്നത്താൻ ത്യജിച്ചു സന്തോഷത്തോടെ തന്റെ ക്രൂശും എടുത്തു വരുന്നവരെ നോക്കി
യേശു ഇങ്ങനെ പറയും.
” നിങ്ങൾ ആകുന്നു എന്റെ പരീക്ഷകളിൽ എന്നോടുകൂടെ നിലനിന്നവർ. എന്റെ പിതാവു എനിക്കു രാജ്യം നിയമിച്ചുതന്നതുപോലെ ഞാൻ നിങ്ങൾക്കും നിയമിച്ചുതരുന്നു.
ലൂക്കോസ് 22:28-29
ആ നല്ലരാജ്യത്തിനായി നമ്മുടെ ക്രൂശും വഹിച്ചു പ്രത്യാശയോടെ
മുന്നോട്ടു പോകാം..
Leave a Reply