PREACH GOSPEL & SALVATION FOR THE LOST

Tag: HOLY SPIRIT (Page 1 of 6)

യേശുവിന്റെ അടുക്കൽ വന്നാൽ

“പിതാവു എനിക്കു തരുന്നതു ഒക്കെയും എന്റെ അടുക്കൽ വരും; എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും തള്ളിക്കളകയില്ല. “
യോഹ 6:37

യേശുവിന്റെ അടുക്കൽ വരുവാൻ യോഗ്യതയുള്ളവരായി
ശിശുക്കളെ യേശു കണ്ടു. അതിനാൽ ശിശുക്കളെ തൻ്റെ അടുക്കലേക്കു കൊണ്ടുവരുമ്പോൾ തടഞ്ഞവരോടു യേശു പറഞ്ഞു.

” ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടെതല്ലോ.” മർക്കൊസ് 10:14

ശിശുക്കളുടെ മനസ്സുപോലെ നിഷ്കളങ്ക ഹ്യദയത്തോടെ വരുന്നവർക്കു ദൈവം സ്വർഗ്ഗരാജ്യം വാഗ്ദത്തം ചെയ്യുന്നു.യേശുവിന്റെ അടുക്കൽ വന്നാൽ
ലഭിക്കുന്ന ധാരാളം ഗുണങ്ങൾ ഉണ്ടു.

1)യേശുവിന്റെ അടുക്കൽ വരുന്നവരെ യേശു ആശ്വസിപ്പിക്കുന്നു.

” അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. മത്തായി 11:28

കുടുംബത്തിൽ പിതാവിനേയും മാതാവിനേയും ജോലികാര്യങ്ങളിൽ സഹായിച്ച യേശുവിനു അദ്ധ്വാനത്തിന്റെ വിലയറിയാം. ഭാരം ചുമക്കുന്നവരുടെ വേദനയും അറിയാം. ഇന്നു ധനവാന്മാർ
ദരിദ്രരെ മാറ്റി നിറുത്തുന്നു. എന്നാൽ യേശു ദരിദ്രരുടെ അടുക്കലേക്കിറങ്ങി വരുന്നു. ആരോഗ്യമുള്ളവർ രോഗികളെ
മാറ്റി നിറുത്തുന്നു. എന്നാൽ യേശു രോഗികളെ ച്ചേർത്തു പിടിച്ചു. തൻ്റെ അടുക്കൽ നിലവിളിച്ചു വന്ന കുഷ്ഠരോഗിയേയും ഭൂതഗ്രസ്തനേയും, കുരുടനേയും
മുടന്തനേയും, അനാഥരേയും ആലംബഹീനരേയും യേശു തള്ളികളഞ്ഞില്ല. യേശുവിൻ്റെ
അടുക്കൽ വന്ന പാപികളേയും
യേശു കൈവിട്ടില്ല. യേശു പാപത്തെ വെറുത്തു പാപിയെ സ്നേഹിച്ചു.

2) യേശുവിൻ്റെ അടുക്കൽ വരുന്നവർക്കു യേശു ജീവൻ
നൽകുന്നു.

“എങ്കിലും ജീവൻ പ്രാപിക്കേണ്ടതിന്നു എന്റെ അടുക്കൽ വരുവാൻ നിങ്ങൾക്കു മനസ്സില്ല”. യോഹ 5:40

യേശുവിന്റെ അടുക്കൽ വരുന്നവർക്കു സമ്യദ്ധിയായ
ജീവൻ ലഭിക്കുന്നു.

‘ മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളൻ വരുന്നില്ല; അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നതു.
യോഹന്നാൻ 10:10

3) യേശുവിന്റെ അടുക്കൽ വരുന്നവനെ യേശു ഉയിർപ്പിക്കുന്നു.

“എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും.
യോഹന്നാൻ 6:44

4) യേശുവിന്റെ അടുക്കൽ വരുന്നവൻ്റെ ഉള്ളിൽ നിന്നും
ജീവജലത്തിൻ്റെ നദികൾ ഒഴുകും. അവൻ വിശപ്പും ദാഹവും അറികയില്ല.

“എന്റെ അടുക്കൽ വരുന്നവന്നു വിശക്കയില്ല; എന്നിൽ വിശ്വസിക്കുന്നവന്നു ഒരു നാളും ദാഹിക്കയുമില്ല.” യോഹ 6:35

“ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ.
എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽനിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും” എന്നു വിളിച്ചു പറഞ്ഞു.
യോഹ 7:37,38

നാം ദൈവത്തിനോടു അടുത്തു ചെന്നാൽ അവൻ നമ്മോടു അടുത്തു വരും.

“ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും. യാക്കോബ് 4:8

5) യേശുവിനോടു അടുത്തു വന്നാൽ യേശു നമുക്കു വേണ്ടി
പക്ഷവാദം ചെയ്യുകയും പൂർണ്ണമായി രക്ഷ നൽകുകയും ചെയ്യും.

“അതുകൊണ്ടു താൻമുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്‍വാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു.
എബ്രായർ 7:25

6) യേശുവിന്റെ അടുക്കൽ വന്നാൽ കരുണയും ക്യപയും
യേശു വാരി കോരി തരുന്നു.

ആ ക്യപാസനം
ജാതിമതഭേദമന്യേ സർവ്വർക്കായും തുറന്നു കിടക്കുന്നു. യേശുവിന്റെ അടുക്കൽ ആർക്കും എപ്പോൾ വേണമെങ്കിലും കടന്നു വരാം. യേശുവിനു മുഖപക്ഷമില്ല. തൻ്റെ അടുക്കൽ വരുന്നവരെ
മാറോടണയ്ക്കുവാൻ നമ്മുടെ യേശു നാഥൻ കടന്നുവരും.

“അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലുക. എബ്രായർ 4:16

നടുവാനും, പണിയുവാനും,പൊളിക്കുവാനും

നമുക്കുള്ള സകലവും ദൈവത്തിന്റെ ദാനമായിരിക്കെ
ദാനമല്ല എന്നു ചിന്തിച്ചു അഹങ്കരിക്കുന്നവരാണു മിക്കവരും. യഹോവയുടെ വചനം ശ്രദ്ധിക്കു

“ഞാൻ പണിതതു ഞാൻ തന്നേ ഇടിച്ചുകളയുന്നു; ഞാൻ നട്ടതു ഞാൻ തന്നേ പറിച്ചുകളയുന്നു;
യിരെമ്യാവു 45:4

വിലാപത്തിൻ്റെ
പ്രവാചകനായിട്ടാണു യിരെമ്യാവു
അറിയപ്പെടുന്നതു. യിരെമ്യാവിൻ്റെ കൂടെ നടന്നു ശുശ്രൂഷ ചെയ്ത ബാരൂക്കിനു
ഒരുപാടു വേദനകളും ആവലാതികളും ഉണ്ടായിരുന്നു.
ആ ആവലാതിക്കും, ഞരക്കത്തിനും, ദു:ഖത്തിനും ഉള്ള
മറുപടി, ദൈവം യിരെമ്യാ പ്രവാചകനിലൂടെ നൽകുന്നു.
ആ മറുപടിയാണു മുകളിൽ
പ്രതിപാദിച്ചിരിക്കുന്നതു.ഈ വചനം നമ്മെ വലിയ സത്യം പഠിപ്പിക്കുന്നു. നാമാകുന്ന മുന്തിരി വള്ളിയെ എവിടെ നടണമെന്ന് നിശ്ചയിക്കുന്നത് ദൈവമാണ്.ചെത്തി വെടിപ്പാക്കുന്നത് എപ്പോഴാണ് എന്ന് നിശ്ചയിക്കുന്നത് ദൈവമാണ്. എത്രമാത്രം
ചെത്തണമെന്ന് നിശ്ചയിക്കുന്നതും ദൈവമാണ്. അത് നമ്മെ വേദനിപ്പിക്കുവാൻ അല്ല.
ദൈവം ആരുടേയും വേദനകൾ കൂട്ടുന്നവനല്ല. സകല വേദനകളുടേയും ദു:ഖത്തിൻ്റേയും പുറകിൽ ദൈവത്തിനു ഒരു വലിയ പദ്ധതി
വെളിപ്പെടുത്തുവാനുണ്ടു.

ദൈവത്തിനു നടുവാനും,
പണിയുവാനും, പൊളിക്കുവാനും
അവകാശമുണ്ടു. എന്തിനാണു
ദൈവം നട്ടതു പറിക്കുന്നതു?
എന്തിനാണു ദൈവം പണിതതു
പൊളിക്കുന്നതു? എന്നു നാം ചോദിച്ചേക്കാം.
നിന്റെ ഉടയവനായ ദൈവത്തിനറിയാം
അതു കൂടുതൽ ഫലഭൂയിഷ്ഠമായി നിന്നെ വളർത്താനാണെന്നു. ഉടയവനറിയാം നീ കൂടുതൽ മനോഹരമായി
പണിയപ്പെടാൻ പോകയാണെന്നു.

ഒരു ഭവനത്തിന്റെ ഉടമസ്ഥൻ വീടു
പണിത്
കൊണ്ടിരിക്കുമ്പോൾ
താൻ ഉദ്ദേശിച്ച രീതിയിൽ ആ ഭവനം പണിയപെട്ടില്ല, കുറേകൂടി
മനോഹരമാക്കാം
ആയിരുന്നു എന്നു തോന്നുമ്പോൾ ഭവനത്തിന്റെ പൂമുഖമോ, അടുക്കളയോ, കുളിമുറിയോ ഇടിച്ചുകളഞ്ഞു, വീണ്ടും കൂടുതൽ മനോഹരമായി പണിയുന്നതു കണ്ടിട്ടുണ്ടു. അങ്ങനെ ഇടിച്ചുകളയുമ്പോൾ എന്തിനാണു
അതു ചെയ്തതെന്നു ആരും ചോദിക്കയില്ല. കാരണം അയാൾ
ആ ഭവനത്തിന്റെ യജമാനനാണു. ഇടിക്കുവാനും
പണിയുവാനും അവകാശമുള്ള
ഒരേ ഒരു വ്യക്തി ഭവനത്തിൻ്റെ ഉടയവനാണ്. നമ്മുടെ ദൈവമാണു നമ്മുടെ ശരീരമാകുന്ന ഭവനത്തിന്റെ അവകാശി.
നമ്മുടെ ശരീരം ദൈവത്തിൻ്റെ മന്ദിരമാണ്. ദൈവീക പദ്ധതിക്കനുസ്യതമായി നാം
പണിയപ്പെട്ടില്ലെങ്കിൽ അതു ഇടിച്ചു കളഞ്ഞു മനോഹരമായി പണിയാൻ, നമ്മെ ഒന്നുമില്ലായ്മയിൽ മെനെഞ്ഞെടുത്ത ദൈവത്തിനു
അവകാശമുണ്ടു. കാരണം നാം
ഓരോരുത്തരെ കുറിച്ചും ദൈവത്തിനു വലിയ പദ്ധതികൾ ഉണ്ടു. യിരെമ്യാ പ്രവാചകൻ തന്നെ അതു പ്രതിപാദിക്കുന്നു.

” നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു; അവ തിന്മെക്കല്ല നന്മെക്കത്രേയുള്ള നിരൂപണങ്ങൾ എന്നു യഹോവയുടെ അരുളപ്പാടു.
യിരെമ്യാവു 29:11

യശയ്യാപ്രവാചകനും
ദൈവീകപദ്ധതിയെ കുറിച്ചു ഇങ്ങനെ രേഖപ്പെടുത്തി.

“എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; നിങ്ങളുടെ വഴികൾ എന്റെ വഴികളുമല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.
ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ എന്റെ വഴികൾ നിങ്ങളുടെ വഴികളിലും എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളിലും ഉയർന്നിരിക്കുന്നു.
യശയ്യാവു 55:8,9

കുശവൻ പാത്രങ്ങൾ മെനയുമ്പോൾ ചീത്തയായവയെ ഉപേക്ഷിച്ച് കളയുന്നില്ല. അവയെ വീണ്ടും ചവിട്ടി കുഴച്ച് അവയെ മനോഹരമായ പാത്രങ്ങളായി കുശവൻ മാറ്റുന്നു. കുശവൻ്റെ കരങ്ങളിൽ സമർപ്പിക്കപ്പെടാത്ത ഒരു പാത്രവും മനോഹര പാത്രമായി തീരുന്നില്ല.

“കുശവൻ കളിമണ്ണുകൊണ്ടു ഉണ്ടാക്കിയ പാത്രം അവന്റെ കയ്യിൽ ചീത്തയായിപ്പോയി; എന്നാൽ കുശവൻ അതിനെ തനിക്കു തോന്നിയതുപോലെ മറ്റൊരു പാത്രമാക്കിത്തീർത്തു.
യിസ്രായേൽഗൃഹമേ, ഈ കുശവൻ ചെയ്തതുപോലെ എനിക്കു നിങ്ങളോടു ചെയ്‍വാൻ കഴികയില്ലയോ എന്നു യഹോവയുടെ അരുളപ്പാടു; യിസ്രായേൽഗൃഹമേ, കളിമണ്ണു കുശവന്റെ കയ്യിൽ ഇരിക്കുന്നതുപോലെ നിങ്ങൾ എന്റെ കയ്യിൽ ഇരിക്കുന്നു”
യിരേമ്യാവു 18:4,6

ദൈവത്തിനു നമ്മെ കുറിച്ചു ഉന്നത പദ്ധതികൾ ഉണ്ടു. നാം
ആരാകണം, നമ്മുടെ മക്കൾ ആരാകണം എന്നു ദൈവം
മുൻകൂട്ടി നിശ്ചയിച്ചു വച്ചിട്ടുണ്ടു. അവൻ പറിച്ചുകളയാം, തകർത്തുകളയാം.
എന്നാൽ
കൂടുതൽ മനോഹരമായി പണിയും..ആ ദൈവീക പദ്ധതി വെളിപ്പെട്ടു കിട്ടുവാനും
ദൈവീകപദ്ധതിക്ക്
അനുസ്യതമായി
പണിയപ്പെടുവാനും നമ്മേയും
നമുക്കുള്ള സകലത്തേയും സ്രഷ്ടാവിൽ സമർപ്പിക്കാം..

വരുവാനുള്ളവൻ നിശ്ചയമായുംവരും. അവസാനത്തോളം സഹിച്ചു നില്പിൻ

വേദപുസ്തകം പ്രതീക്ഷയുടെ
പുസ്തകമാണു. കാത്തിരിപ്പിന്റെ
പുസ്തകമാണു.
നമ്മുടെ കർത്താവു എത്രയും വേഗം വരും. അതിനു മുൻപേ നാം ഒന്നും വിധിക്കരുതു. ഇനി രക്ഷയില്ലെന്നു പറയരുതു.
നാം എത്രനാൾ കാത്തിരിക്കേണം.

1) നമ്മുടെ കർത്താവു വരുവോളം.

കർത്താവിനു വേണ്ടി ധീരമായി പോരാടിയ പൗലൊസ് അപ്പൊസ്തലനു പല ന്യായവിസ്താരങ്ങളും നേരിടേണ്ടി വന്നു. പൗലൊസിന്റെ
നേരെ പല കുറ്റാരോപണങ്ങളും
ഉണ്ടായി. എന്നാൽ പൗലൊസിനു
ഒരു പ്രതീക്ഷ
ഉണ്ടായിരുന്നു.
എൻ്റെ കർത്താവു വരും. അതിനാൽ പൌലൊസ് കൊരിന്ത്യ സഭക്കു ലേഖനം എഴുതിയപ്പോൾ ഇപ്രകാരം എഴുതി.

“ആകയാൽ കർത്താവു വരുവോളം സമയത്തിന്നു മുമ്പെ ഒന്നും വിധിക്കരുതു; അവൻ ഇരുട്ടിൽ മറഞ്ഞിരിക്കുന്നതു വെളിച്ചത്താക്കി ഹൃദയങ്ങളുടെ ആലോചനകളെ വെളിപ്പെടുത്തും; അന്നു ഓരോരുത്തന്നു ദൈവത്തിങ്കൽനിന്നു പുകഴ്ച ഉണ്ടാകും. 1കൊരിന്ത്യർ 4:5

2) ഉയരത്തിൽ നിന്നും ശക്തി ലഭിക്കുവോളം.

” എന്റെ പിതാവു വാഗ്ദത്തം ചെയ്തതിനെ ഞാൻ നിങ്ങളുടെമേൽ അയക്കും. നിങ്ങളോ ഉയരത്തിൽനിന്നു ശക്തി ധരിക്കുവോളം നഗരത്തിൽ പാർപ്പിൻ ”എന്നും അവരോടു പറഞ്ഞു.
ലൂക്കോസ് 24:49

ഉയരത്തിൽ നിന്നും ശക്തി ലഭിച്ച
ശിഷ്യർ യരുശലേമിൽ മാത്രം ഒതുങ്ങി നിന്നില്ല. അവർ യഹൂദയിൽ എല്ലായിടത്തും
പുറജാതികളുടെ ഇടമായ ശമര്യയിലും ഭൂമിയുടെ അറ്റത്തോളം ദൈവത്തിന്റെ സാക്ഷികളായി.നമ്മെ നാമായിരിക്കുന്ന പ്രതിസന്ധികളിൽ നിന്നും, പരിമിതികളിൽ നിന്നും, വിടുവിച്ചു
വിശാലമായ ലോകത്തിലേക്കു
നയിച്ച് യേശുവിന്റെ സാക്ഷിയായി ദൈവം ഉയർത്തും. ആയതിനു ഉയരത്തിൽ നിന്നും
ശക്തി ലഭിക്കുവോളം കാത്തിരിക്കേണം.

3) ഉയരത്തിൽ നിന്നും ആത്മാവിനെ പകരുവോളം
കാത്തിരിക്കേണം.

” ഉയരത്തിൽനിന്നു ആത്മാവിനെ നമ്മുടെമേൽ പകരുവോളം തന്നേ; അപ്പോൾ മരുഭൂമി ഉദ്യാനമായിത്തീരും; ഉദ്യാനം വനമായി എണ്ണപ്പെടും.”
യശയ്യാവു 32:15

ഇപ്പോൾ ജീവിതം ഒരു മരുഭൂമിയായിരിക്കാം. ഭവനങ്ങളിൽ മുള്ളും പറക്കാരയും മുളെച്ചു നിൽക്കുന്നുണ്ടാകാം..
അവ നമ്മെ കുത്തി നോവിക്കുന്നുണ്ടാകാം. എന്നാൽ പഴിപറയാതെ
ക്ഷമയോടെ, വിശുദ്ധിയോടെ കാത്തിരുന്നാൽ ഉയരത്തിൽ
നിന്നും ദൈവം ആത്മാവിനെ
പകർന്നു ശക്തി തരും. അപ്പോൾ മുള്ളും പറക്കാരയും ആത്മാവിന്റെ തീയ്യിൽ വെന്തെരിയും. അവിടം
സന്തോഷം നൽകുന്ന
പൂങ്കാവനമാകും.

4) ക്യപലഭിക്കുവോളം കാത്തിരിക്കേണം.

വേഴാമ്പൽ വെള്ളത്തിനായി കാത്തിരിക്കുന്നതുപോലെ ഉയരത്തിൽ നിന്നും ക്യപയുടെ
നീർച്ചാലുകൾ ഒഴുകി വരുന്നതുവരെ കാത്തിരിക്കുക.നിന്ദകളും
പരിഹാസങ്ങളും, കുത്തുവാക്കുകളും, അവഗണനയും , പരിഹാസവും
നേരിടുമ്പോൾ അവയെല്ലാം സഹിച്ച്,
ലോകത്തെ ജയിച്ചവനായ ക്രിസ്തുവിലേക്കു
ക്യപ ലഭിക്കുവോളം നോക്കി കൊണ്ടിരിക്കുക.

” ദാസന്മാരുടെ കണ്ണു യജമാനന്റെ കയ്യിലേക്കും ദാസിയുടെ കണ്ണു യജമാനത്തിയുടെ കയ്യിലേക്കും എന്നപോലെ ഞങ്ങളുടെ കണ്ണു ഞങ്ങളുടെ ദൈവമായ യഹോവയിങ്കലേക്കു, അവൻ ഞങ്ങളോടു കൃപചെയ്യുവോളം നോക്കി
ക്കൊണ്ടിരിക്കുന്നു.
123-ാം സങ്കീ 2-ാം വാക്യം.

പ്രാർത്ഥനയിൽ ക്ഷീണിച്ചുപോകരുതു.
കർത്താവു
വരുവോളം, ഉയരത്തിൽ നിന്നും ശക്തി
ലഭിക്കുവോളം , ക്യപലഭിക്കുവോളം കാത്തിരിക്കേണം. ക്യപയും ശക്തിയും ലഭിക്കുവാൻ വചനമാകുന്ന വാൾ കരങ്ങളിലേന്താം. നിരാശയുടെ
കരിതിരികൾ ജീവിതത്തിൽ നിന്നും തുടച്ചുമാറ്റാം..
ഭവനങ്ങളിലെ വേദന നൽകുന്ന മുള്ളുകളേയും
പറക്കാരയേയും തീജ്വാലയാകുന്ന വചനത്താൽ
ഭസ്മീകരിക്കാം.
പരിശുദ്ധാത്മാകുന്ന എണ്ണയാൽ
നാമാകുന്ന വിളക്കിനെ
പ്രശോഭിതമാക്കി തണ്ടിന്മേൽ
വച്ച വിളക്കായി
മറ്റുളളവർക്കു പ്രകാശം പകർന്നു
മുന്നോട്ടു പോകാം.. യേശു
വരുവോളം ദീർഘക്ഷമയോടെ
പ്രത്യാശയോടെ കാത്തിരിക്കാം.
നമ്മുടെ പ്രാണപ്രിയൻ വരും…

“അധർമ്മം പെരുകുന്നതുകൊണ്ടു അനേകരുടെ സ്നേഹം തണുത്തുപോകും.
എന്നാൽ അവസാനത്തോളം സഹിച്ചുനില്ക്കുന്നവൻ രക്ഷിക്കപ്പെടും.
മത്തായി 24:12,13

മനസ്സു ഉറപ്പിച്ചിരിപ്പിൻ

” ആകയാൽ നിങ്ങളുടെ മനസ്സു ഉറപ്പിച്ചു നിർമ്മദരായി യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിങ്കൽ നിങ്ങൾക്കു വരുവാനുള്ള കൃപയിൽ പൂർണ്ണ പ്രത്യാശ വെച്ചുകൊൾവിൻ.”
1പത്രോസ് 1:13

ദൈവീകക്യപ വരും എന്ന പൂർണ്ണപ്രത്യാശ നേടണമെങ്കിൽ
മനസ്സു ദൈവത്തിൽ ഉറപ്പിച്ചു വയ്ക്കണം.
അതിനു അഗാധമായ ദൈവവിശ്വാസം വേണം. മനസ്സിന്റെ ഉറപ്പു ഒരുവനെ ശുഭമുഖത്തു
എത്തിക്കുന്ന വിശ്വാസകപ്പലിൻ്റെ
ചുക്കാൻ ആകുന്നു. മനസ്സിൽ വിശ്വാസം ഉണ്ടായാൽ ജീവിതത്തിൽ സകലകാര്യത്തിനും ഉറപ്പുണ്ടാകും. വിശ്വാസകപ്പലിനു
നേരെ ഓളങ്ങളും, തിരമാലയും ഉണ്ടാകും. കൊടുങ്കാറ്റും, ഈശാനമൂലൻ കാറ്റുകളും അടിക്കും. എന്നാൽ കപ്പലിൽ
വിള്ളൽ ഉണ്ടായാൽ കപ്പലിൽ വെള്ളം കയറി മുങ്ങിപോകും.
ജീവിതത്തിൽ പലരും നമ്മെ നോക്കി പലതും പ്രവചിച്ചു എന്നു
വന്നേക്കാം. ഇനി യാതൊരു രക്ഷയുമില്ല എന്നു പറഞ്ഞു
എന്നുവരാം. അപ്പോൾ
മനസ്സിടിയരുതു. ആദ്യവിശ്വാസം
തള്ളികളയരുതു.
ദൈവത്തെ സംശയിക്കരുതു. കാറ്റത്തു അലയുന്ന കടൽതിര കണക്കെ
മനസ്സു ആടിയുലയരുതു. മനസ്സിനെ ക്രിസ്തു എന്ന പാറയിൽ കെട്ടിയിടണം.

പത്രോസ് ലേഖനം എഴുതുമ്പോൾ
മനസ്സിനെ ക്രിസ്തുവിൽ ഉറപ്പിക്കുവാൻ ആവശ്യപ്പെടുന്നു.
കാരണം പത്രോസ് തൻ്റെ ജീവിതാനുഭവങ്ങളിൽ നിന്നാണു അതു പറയുന്നതു. യേശുവിന്റെ
കൂടെ വസിക്കുന്ന സമയം തൻ്റെ മനസ്സു പലപ്പോഴും പതറിപോയി.
യേശു താൻ യരുശലേമിൽ വച്ചു
കഷ്ടമനുഭവിച്ചു ക്രൂശുമരണം
ഏറ്റുവാങ്ങും എന്നു പറഞ്ഞപ്പോൾ പത്രോസിന്റെ മനസ്സിനെ അതിൽ ഉറപ്പിക്കാൻ
പത്രോസിനു കഴിഞ്ഞില്ല. പത്രോസ് യേശുവിനോടു അതു നിനക്കു സംഭവിക്കരുതേ എന്നു പറഞ്ഞു. അതിനു യേശു പറഞ്ഞ മറുപടി ഇപ്രകാരമാണു.

“സാത്താനേ, എന്നെ വിട്ടുപോ; നീ എനിക്കു ഇടർച്ചയാകുന്നു; നീ ദൈവത്തിന്റേതല്ല മനുഷ്യരുടേതത്രെ കരുതുന്നതു”
ഈ വാക്യത്തിൻ്റെ ഇംഗ്ളീഷ് പരിഭാഷ കൂടുതൽ മനോഹരമാണു.

“But he turned and said to Peter “Get behind me, Satan! You are
a hindrance to me.For you are not setting your mind on the things of God, but on things of man”
Mathew 16:23

എത്ര നല്ല മറുപടി. ക്രൂശില്ലാതെ
ക്രിസ്തീയ ജീവിതം ഇല്ല. ക്രൂശിനെ വിട്ടു ലോകമോഹങ്ങളിൽ മനസ്സിനെ ഉറപ്പിക്കാൻ ശ്രമിക്കരുതു. അതിനാൽ യേശു പത്രോസിനോടും ശിഷ്യന്മാരോടും
വീണ്ടും വ്യക്തമായി ഇപ്രകാരം പറഞ്ഞു.

“ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ചു, തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ.
മത്തായി 16:24

ഈ സത്യം ശരിയായി മനസ്സിലാക്കിയ പത്രോസ് തൻ്റെ ലേഖനങ്ങളിൽ കഷ്ടങ്ങൾ ദൈവത്തിൻ്റെ നിത്യ തേജസ്സ് അറിയുവാൻ നമ്മെ പ്രാപ്തരാക്കും എന്ന് പ്രബോധിപ്പിച്ചു.

” എന്നാൽ അല്പകാലത്തേക്കു കഷ്ടം സഹിക്കുന്ന നിങ്ങളെ ക്രിസ്തുവിൽ തന്റെ നിത്യതേജസ്സിന്നായി വിളിച്ചിരിക്കുന്ന സർവ്വകൃപാലുവായ ദൈവം തന്നേ യഥാസ്ഥാനപ്പെടുത്തി ഉറപ്പിച്ചു ശക്തീകരിക്കും”
1 പത്രൊസ് 5:10

യേശുവിന്റെ പ്രത്യക്ഷതവരും
വരെ മനസ്സിനെ ഉറപ്പിച്ചു ശക്തീകരിക്കുവാൻ പത്രൊസ് ആഹ്വാനം ചെയ്തു.

ദൈവത്തിനു താല്പര്യമില്ലാത്ത കാര്യങ്ങളിൽ മനസ്സിനെ കെട്ടിയിടരുതു.ആളുകൾ പറയുന്ന വാക്കുകളിൽ മനസ്സിടിയരുതു. ഒരിക്കൽ അഗബൊസ് എന്ന പ്രവാചകൻ,
പൗലോസിൻ്റെ മരണത്തെകുറിച്ചു പ്രവചിച്ചു പറഞ്ഞു. അതിനു പൗലോസിന്റെ
മറുപടി ഇപ്രകാരമായിരുന്നു.

“നിങ്ങൾ കരഞ്ഞു എന്റെ ഹൃദയം ഇങ്ങനെ തകർക്കുന്നതു എന്തു? കർത്താവായ യേശുവിന്റെ നാമത്തിന്നു വേണ്ടി ബന്ധിക്കപ്പെടുവാൻ മാത്രമല്ല യെരൂശലേമിൽ മരിപ്പാനും ഞാൻ ഒരുങ്ങിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
അപ്പൊ.പ്രവ്യത്തികൾ 21:13

പൗലോസ് മനസ്സിനെ ഉറപ്പിച്ചതു
ദൈവത്തിലാണു. ദാവിദിൻ്റെ മുമ്പിൽ ഭയാനകമായ സാഹചര്യങ്ങൾ വന്നുപെട്ടു. കുന്തങ്ങളും അസ്ത്രങ്ങളും വാളും ഏന്തി ശൗൽ ദാവിദിനെ
കൊല്ലുവാൻ വന്നു. എന്നാൽ ദാവിദു തൻ്റെ മനസ്സിനെ ദൈവത്തിലേക്കു ഉയർത്തി സന്തോഷത്തോടെ പാടി.

“എന്റെ മനസ്സു ഉറെച്ചിരിക്കുന്നു; ദൈവമേ, എന്റെ മനസ്സു ഉറെച്ചിരിക്കുന്നു; ഞാൻ പാടും; ഞാൻ കീർത്തനം ചെയ്യും.”
57-ാം സങ്കീർത്തനം 7-ാം വാക്യം

ജീവിതഭാരവേളകളിൽ ഈ സംഗീതം നമ്മുടെ മനസ്സുകളിൽ
ഉറച്ചു നിൽക്കട്ടെ…അതു ദൈവക്യപയോടെ, കർത്താവിന്റെ പ്രത്യക്ഷതവരെ
മനസ്സിനെ ഉറപ്പിക്കുവാൻ നമുക്കു പ്രത്യാശ നൽകട്ടെ…

കർത്താവ് എൻ്റെ ബലം

” യഹോവയായ കർത്താവു എന്റെ ബലം ആകുന്നു; അവൻ എന്റെ കാൽ പേടമാൻ
കാൽപോലെ ആക്കുന്നു; ഉന്നതികളിന്മേൽ എന്നെ നടക്കുമാറാക്കുന്നു”
ഹബക്കൂക്‍ 3:19

നമ്മെ ജീവിപ്പിക്കുന്നവനാണ്
ദൈവം. ഒന്നുമില്ലാതിരുന്ന
ശൂന്യവേളകളിൽ ദൈവം
അത്ഭുതകരമായ വിധത്തിൽ വഴി നടത്തി.
തീച്ചൂളയിൽ ഇടപ്പെട്ട എബ്രായ ബാലന്മാരെ
തീയ്യിൽ നിന്നും പുറത്ത് കൊണ്ടുവന്നല്ല അവരെ നടത്തിയത്. അവരോടൊപ്പം തീയ്യിൽ കൂടി നടന്നാണ്. മുന്നിൽ
ചെങ്കടലും, പിന്നിൽ ഫറവോൻ സൈന്യവും കണ്ട് സ്തംഭിച്ചു പോയ
യിസ്രായേൽ ജനത്തെ ചെങ്കടലിൽ കൂടി തന്നെ
ദൈവം നടത്തി. ജീവിതത്തിൽ പച്ചയായ താഴ്വരയും, കൂരിരുൾ താഴ്വരയും ഉണ്ട്. കൂരിരുൾ താഴ്വരയിൽ കൂടി ദൈവം കടത്തിവിട്ടാലും ഭയപ്പെടേണ്ട. കാരണം ദൈവം നമ്മോടു കൂടെ
ഇരിക്കുന്നു. ദൈവം അത്ഭുതകരമായി നമ്മെ
വഴി നടത്തുന്ന വിധങ്ങൾ
പരിശോധിക്കാം.

1) നാം ദൈവത്തിൻ്റെ ആലോചനകളാൽ വഴി നടക്കുന്നു.

” നിന്റെ ആലോചനയാൽ നീ എന്നെ നടത്തും; പിന്നെത്തേതിൽ മഹത്വത്തിലേക്കു എന്നെ കൈക്കൊള്ളും”
73-ാം സങ്കീ 24-ാം വാക്യം

ലോകത്തിലുള്ളവരുടെ
ആലോചനകൾ നമ്മെ
നാശത്തിൽ വീഴ്ത്താം.
എന്നാൽ സർവ്വജ്ഞാനിയായ
ദൈവത്തിൻ്റെ വഴികൾ
ഏതു പ്രതികൂലങ്ങളിലും
നമുക്ക് നേർപാത തെളിയിക്കുന്നു.

2) ദൈവത്തിൻ്റെ ദയ നമ്മെ നടത്തുന്നു.

” നീ വീണ്ടെടുത്ത ജനത്തെ ദയയാൽ നടത്തി; നിന്റെ വിശുദ്ധനിവാസത്തിലേക്കു നിന്റെ ബലത്താൽ അവരെ കൊണ്ടുവന്നു”
പുറപ്പാട് 15:13

മിസ്രയീമിൽ നിന്നും യിസ്രായേൽ മക്കളെ മരുഭൂമിയിൽ കൂടി നാല്പതു വർഷം യഹോവ
ദയയോടെ അവരെ വഴി നടത്തി.ചുട്ടു പഴുത്ത മണലാരണ്യത്തിലൂടെ
നടക്കുക ദുസ്സഹമാണ്.
എന്നാൽ യഹോവയുടെ
ദയ അവരുടെ വസ്ത്രം
മുഷിഞ്ഞുപോകുവാനോ
കാൽ വിങ്ങി
പോകുവാനോ,ചെരിപ്പ്
തേഞ്ഞുപോകുവാനോ
അനുവദിച്ചില്ല.ഇന്നും നാം
തളർന്നുപോകാതെ ഇരിക്കുന്നത് ദൈവത്തിൻ്റെ അനന്തദയ ഒന്ന് മാത്രം.

3) ജയോത്സവമായി
വഴി നടത്തുന്നു.

” ക്രിസ്തുവിൽ ഞങ്ങളെ എപ്പോഴും ജയോത്സവമായി നടത്തുകയും എല്ലാടത്തും ഞങ്ങളെക്കൊണ്ടു തന്റെ പരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിന്നു സ്തോത്രം”

ശത്രുവിൻ്റെ മുന്നിൽ തോറ്റു പോകാതെ ദൈവം നമ്മെ നടത്തുന്നു.
എവിടെയെല്ലാം നാം നിന്ദിക്കപ്പെട്ടിട്ടുണ്ടോ
അവിടെയെല്ലാം ദൈവം നമ്മെ മാന്യമായി ഉയർത്തി ജയോത്സവത്തോടെ
വഴി നടത്തുന്നു.

4) പ്രശ്നങ്ങളിൽ വഴി നടത്തുന്നു.

“ഞാൻ ഉഷസ്സിൻ ചിറകു ധരിച്ചു, സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും നിന്റെ കൈ എന്നെ നടത്തും; നിന്റെ വലങ്കൈ എന്നെ പിടിക്കും.”
139-ാം സങ്കീ 9,10 വാക്യങ്ങൾ

കഷ്ടകാലങ്ങളുടെ ആരംഭത്തിൽ സഹായിക്കുവാനും, തുണയ്ക്കുവാനും ആളുകൾ കാണും. എന്നാൽ പാതി വഴിയിൽ
എല്ലാവരും ഇട്ടേച്ച് പോകും. എന്നാൽ കഷ്ടപാടുകളാകുന്ന
സമുദ്രത്തിൻ്റെ അറ്റത്ത്
ചെന്ന്, ഇനി ഒരു തിരിച്ചുവരവുണ്ടാകയില്ല
എന്ന് നിരാശപ്പെടുമ്പോൾ
അവിടെ കർത്താവിൻ്റെ കരം വഴി നടത്തും.

5) സത്യത്തിൻ്റെ ആത്മാവ്
നമ്മെ വഴി നടത്തും.

” സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകലസത്യത്തിലും വഴിനടത്തും”
യോഹന്നാൻ 16:13

ലോകത്തിൽ ഇപ്പോൾ നമ്മെ നടത്തുവാൻ ദൈവം സൗജന്യമായി
നൽകിയ പരിശുദ്ധാത്മാവ് ഉണ്ട്.
ഈ ആത്മാവ് സകലത്തിലും നമുക്ക് തുണ നിൽക്കുന്നു. അതിനാൽ ധൈര്യത്തോടെ പറയാം.

“എന്നെ ശക്തനാക്കുന്നവൻ
മുഖാന്തിരം ഞാൻ സകലത്തിനും
മതിയായവനാകുന്നു”

ജാഗരൂകരായിരിപ്പിൻ

ഈ ലോകത്തിൽ അനേകം പോരാട്ടങ്ങൾ ഉണ്ട്. നാം സദാസമയവും ഉയർന്നും ജാഗരൂകരായും
ഇരിക്കേണ്ടതാണ്. സാത്താൻ നമ്മെ വീഴ്ത്തുവാൻ തൻ്റെ സർവ്വശക്തിയും ഉപയോഗിച്ച് സദാസമയവും പരിശ്രമിക്കുന്നു.

” നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ”എഫെസ്യർ 6:12

ജീവിതത്തിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ സാത്താനാകുന്ന ശത്രു നുഴഞ്ഞു കയറി പോരാട്ടങ്ങളിൽ നമ്മെ പരാജിതരാക്കും.

യിസ്രായേല്യരെ മിദ്യാനിൽ നിന്നും വിടുവിക്കുവാൻ ദൈവം പരാക്രമശാലിയായ ഗിദെയോനെ തിരഞ്ഞെടുത്ത് കർത്താവിൻ്റെ ബലം നൽകി അയച്ചു.
ഗിദെയോൻ്റെ പുറകേ അനേകംപേർ ഒരുമിച്ച് കൂടി. യഹോവ
ഗിദെയോനോടു നിന്നോടു കൂടെയുള്ള ജനം അധികമാകുന്നു എന്ന് പറഞ്ഞു. അങ്ങനെ വന്നാൽ അവരുടെ കൈ അവരെ രക്ഷിച്ചു എന്നു യിസ്രായേൽ വമ്പു
പറയും. അങ്ങനെ സംഭവിക്കാതിരിപ്പാൻ ആർക്കെങ്കിലും ഭയമുണ്ടെങ്കിൽ അവർ ഗിലെയാദ്പർവ്വതത്തിൽനിന്നു മടങ്ങിപ്പൊയ്ക്കൊള്ളട്ടെ എന്നു ജനത്തോട് പറയുവാൻ യഹോവ ഗിദെയോനോട് പറഞ്ഞു.അപ്പോൾ ജനത്തിൽ ഇരുപത്തീരായിരം പേർ മടങ്ങിപ്പോയി; പതിനായിരംപേർ ശേഷിച്ചു.യഹോവ പിന്നെയും ഗിദെയോനോടു വീണ്ടും ജനം അധികമാണെന്നും അവരെ വെള്ളത്തിങ്കലേക്കു കൊണ്ടുപോക എന്നും അവിടെ വെച്ചു യഹോവ അവരെ പരിശോധിച്ചുതരാം എന്നും തിരഞ്ഞെടുക്കപ്പെട്ടവർ ഗിദെയോനോടു കൂടെ പോരട്ടെ എന്നും പറഞ്ഞു.
യഹോവയുടെ കല്പന പ്രകാരം ഗിദെയോൻ ജനത്തെ വെള്ളത്തിങ്കലേക്കു കൊണ്ടുപോയി.

” യഹോവ ഗിദെയോനോടു: പട്ടി നക്കിക്കുടിക്കുംപോലെ നാവുകൊണ്ടു വെള്ളം നക്കിക്കുടിക്കുന്നവരെ
ഒക്കെ വേറെയും, കുടിപ്പാൻ മുട്ടുകുത്തി കുനിയുന്നവരെയൊക്കെ വേറേയും നിർത്തുക എന്നു കല്പിച്ചു.കൈ വായ്ക്കു വെച്ചു നക്കിക്കുടിച്ചവർ ആകെ മുന്നൂറുപേർ ആയിരുന്നു; ശേഷം ജനമൊക്കെയും വെള്ളം കുടിപ്പാൻ മുട്ടുകുത്തി കുനിഞ്ഞു”
ന്യായാധിപന്മാർ 7:5,6

പതിനായിരം പേരിൽ വെള്ളം നക്കികുടിച്ചവർ
മുന്നൂറ് പേർ മാത്രം. അവരെ യഹോവ തിരഞ്ഞെടുത്തു. വലിയ അർത്ഥമുള്ള വാക്യം ആണിത്. വെള്ളം കണ്ടപ്പോൾ അവർ പരിസരം മറന്നില്ല. മരുഭൂമിയിൽ നടന്ന് വിശപ്പും ദാഹവും ഉള്ളവരായിരുന്നു അവർ. എങ്കിലും വെള്ളത്തിനോട്
ആർത്തി തോന്നി അവർ പരിസരം മറന്നില്ല. അവർ അല്പം വെള്ളം കൈയ്യിൽ എടുത്ത് നക്കി
കുടിച്ചു. അവരുടെ കണ്ണ്
ശത്രുക്കൾ വരുന്നുണ്ടോ എന്നതിലായിയുന്നു. എന്നാൽ മറ്റുള്ളവർ വെള്ളം കണ്ടപ്പോൾ തന്നെ സകലതും മറന്ന്
വെള്ളം കുടിപ്പാൻ മുട്ടുകുത്തി കുനിഞ്ഞു.
അവർ മതിയാവോളം കുടിച്ചു.അവർ പരിസരം മറന്നു.ശത്രുവിനെ മറന്നു. യഹോവ ഗിദയോനോട്
ഇപ്രകാരം പറഞ്ഞു.

” നക്കിക്കുടിച്ച മുന്നൂറു പേരെക്കൊണ്ടു ഞാൻ നിങ്ങളെ രക്ഷിച്ചു മിദ്യാന്യരെ നിന്റെ കയ്യിൽ ഏല്പിക്കും; ശേഷം ജനമൊക്കെയും താന്താങ്ങളുടെ സ്ഥലത്തേക്കു പോകട്ടെ എന്നു കല്പിച്ചു”
ന്യായാധിപന്മാർ 7:7

ജാഗരൂകരായി നിന്ന മുന്നൂറ് പേരെ കൊണ്ട്
ഗിദെയോൻ യുദ്ധം ജയിച്ചു.

“ആ മുന്നൂറുപേരും കാഹളം ഊതിയപ്പോൾ യഹോവ പാളയത്തിലൊക്കെയും ഓരോരുത്തന്റെ വാൾ താന്താന്റെ കൂട്ടുകാരന്റെ നേരെ തിരിപ്പിച്ചു; സൈന്യം സെരേരാവഴിയായി ബേത്ത്-ശിത്താവരെയും തബ്ബത്തിന്നരികെയുള്ള ആബേൽ-മെഹോലയുടെ അതിർവരെയും ഓടിപ്പോയി”
ന്യായാധി 7:22

ദൈവമക്കൾ എപ്പോഴും ജാഗരൂകരായി വർത്തിക്കണം. കാരണം അവർക്ക് യുദ്ധം ഉണ്ട്. യുദ്ധം ജയിക്കുവാൻ കർത്താവിൻ്റെ സർവ്വായുധവർഗ്ഗം ധരിക്കേണം.

” പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്പാൻ കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊൾവിൻ”
എഫെസ്യർ 6:11

ജീവിതത്തിലെ യുദ്ധങ്ങളെ ജാഗരൂകരായി നേരിടാം.
ജീവിതത്തിൽ മുള്ളുകൾ ഉണ്ടാകാം.
ജീവിതപങ്കാളിയോ അല്ലെങ്കിൽ മക്കളോ മുള്ളുകളായി മാറി എന്നു വന്നേക്കാം. മുള്ളുകൾ വേദന നൽകാം. എങ്കിലും കർത്താവിൻ്റെ ക്യപയിൽ ആശ്രയിക്കാം. ഗർഭപാത്രത്തിൽ രൂപം കൊള്ളുമ്പോൾ നമ്മെ കണ്ടവൻ, നമ്മെ ഓമനപേരു ചൊല്ലി വിളിച്ചവൻ, നമ്മെ ദത്തെടുത്തവൻ, നമ്മെ വിലക്ക് വാങ്ങിയവൻ പറയുന്നു

“ഭയപ്പെടേണ്ട
ഞാൻ നിന്നോടു കൂടെ ഉണ്ട്”

നാം ഒരു യുദ്ധവും കരങ്ങളിൽ എടുക്കേണ്ട.
കാരണം യുദ്ധം ദൈവത്തിനുള്ളതാണ്. യഹോവ നമുക്കുവേണ്ടി
യുദ്ധം ചെയ്യും. ജീവിതത്തിൽ എന്തു സംഭവിച്ചാലും മരണകിടക്കയിൽ ആണെങ്കിലും നമുക്ക് ധൈര്യത്തോടെ പറയാം.

” എങ്കിലും ഞാൻ എന്റെ പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല”

ഈ ശരീരം മണ്ണോടു ച്ചേർന്നാലും ദൈവം നമുക്ക് വിൺമയമാം ഒരു ശരീരം തരും. നാം കർത്താവിൻ്റെ സന്നിധിയിൽ പറന്നുയരും. അവൻ നമ്മുടെ കണ്ണിൽ നിന്നും കണ്ണീരൊക്കെയും തുടക്കും.

” ഇനി അവർക്കു വിശക്കയില്ല ദാഹിക്കയും ഇല്ല; വെയിലും യാതൊരു ചൂടും അവരുടെ മേൽ തട്ടുകയുമില്ല.
സിംഹാസനത്തിന്റെ മദ്ധ്യേ ഉള്ള കുഞ്ഞാടു അവരെ മേച്ചു ജീവജലത്തിന്റെ ഉറവുകളിലേക്കു നടത്തുകയും ദൈവം താൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളകയും ചെയ്യും”
വെളിപ്പാടു 7:16,17

ഈ നല്ല നാളെക്കായി
പ്രത്യാശയോടെ കാത്തിരിക്കാം.

മിര്യാമിൽ നിന്നും ഉൾകൊള്ളേണ്ട പാഠങ്ങൾ

മോശെയുടെ സഹോദരിയാണ് മിര്യാം.
യിസ്രായേൽ ജനം മിസ്രയീം ജനതകളേക്കാൾ ബാഹുല്യവും, ശക്തിയും ഉള്ളവരായി മാറിയപ്പോൾ
അവരെ രാജാവ് അടിമവേല ചെയ്യിപ്പിച്ച് പീഡിപ്പിച്ചു. മാത്രമല്ല ജനിക്കുന്ന ആൺകുട്ടികളെ കൊന്നുകളയുവാൻ എബ്രായ
സൂതികർമ്മിണികളോടു
കല്പിച്ചു. അവരെ നൈൽ നദിയിൽ എറിഞ്ഞ് കൊന്നുകളയുവാൻ ആയിരുന്നു കല്പന.

അമ്രാമിനും, യോഖേബേദിനും, ഒരു സുന്ദരനായ കുഞ്ഞ് പിറന്നു. മാതാപിതാക്കന്മാർ മൂന്നുമാസം അവനെ ഒളിപ്പിച്ചു വച്ചു. പിന്നെ ഒളിപ്പിച്ച് വയ്ക്കുവാൻ കഴിയാതെ അവനെ ഒരു ഞാങ്ങണപെട്ടകത്തിൽ
ഒളിപ്പിച്ചു വച്ചു. പെങ്ങളായ മിര്യാമിൻ്റെ
മനസ്സുരുകി. അവന് എന്തു സംഭവിക്കും എന്നറിയാൻ മിര്യാം
ദൂരത്ത് വേദനയോടെ നോക്കി നിന്നു. ഫറവോൻ പുത്രി ഞാങ്ങണയുടെ ഇടയിൽ പെട്ടകം കാണുകയും ദാസിയോട് അതെടുത്ത് കൊണ്ടുവരുവാൻ കല്പിക്കയും ചെയ്തു.
ഇതു കണ്ടപ്പോൾ മിര്യാം ധൈര്യത്തോടെ രാജകുമാരിയുടെ അടുക്കലേക്ക് ഓടിച്ചെന്ന്
ഇപ്രകാരം പറഞ്ഞു.

” ഈ പൈതലിന്നു മുലകൊടുക്കേണ്ടതിന്നു ഒരു എബ്രായസ്ത്രീയെ ഞാൻ ചെന്നു വിളിച്ചു കൊണ്ടുവരേണമോ എന്നു ചോദിച്ചു.
ഫറവോന്റെ പുത്രി അവളോടു: ചെന്നു കൊണ്ടു വരിക എന്നു പറഞ്ഞു. കന്യക ചെന്നു പൈതലിന്റെ അമ്മയെ വിളിച്ചുകൊണ്ടുവന്നു”
പുറപ്പാട് 2:7,8

രാജകുമാരി കുഞ്ഞിന്
ഞാൻ അവനെ വെള്ളത്തിൽ നിന്നും വലിച്ചെടുത്തു എന്ന് പറഞ്ഞ് മോശെ എന്ന് പേർവിളിച്ച് സ്വന്തം മകനായി വളർത്തി.

ഇവിടെ സഹോദരനോട് കരുതലും സ്നേഹവും ഉള്ള ഒരു കൊച്ചു സഹോദരിയെയാണ് നാം കാണുന്നത്.അസൂയ മൂത്ത് സ്വന്തം സഹോദരനെ പോലും കൊല്ലുവാൻ കയീൻ മടിച്ചില്ല.
സഹോദരസ്നേഹം വളരെയധികം കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തിൽ മിര്യാമിനെ പോലെ നമുക്കാകുവാൻ കഴിയേണ്ടതാണ്. സ്വന്തം സഹോദരനുവേണ്ടി ജീവനെ മറന്ന് അവൻ രാജകുമാരിയുടെ മുന്നിലേക്ക് ഓടിവന്നു.

വീണ്ടും വളർന്നു, വലുതായി ഏകദേശം പ്രായമുള്ള ഒരാളായാണ്,
നാം മിര്യാമിനെ ചെങ്കടൽ തീരത്ത് കാണുന്നത്.
യഹോവ യിസ്രായേലിനുവേണ്ടി മിസ്രയീമ്യരോട് യുദ്ധം ചെയ്ത് അവരെ ചെങ്കടൽ കടത്തി. ദൈവം ചെയ്ത മഹാത്ഭുതങ്ങൾ നിമിത്തം അവൾ കരങ്ങളിൽ തപ്പെടുത്ത്
ദൈവത്തെ പാടി സ്തുതിച്ചു.

” അഹരോന്റെ സഹോദരി മിർയ്യാം എന്ന പ്രവാചകി കയ്യിൽ തപ്പു എടുത്തു, സ്ത്രീകൾ എല്ലാവരും തപ്പുകളോടും നൃത്തങ്ങളോടും കൂടെ അവളുടെ പിന്നാലെ ചെന്നു.മിർയ്യാം അവരോടു പ്രതിഗാനമായി ചൊല്ലിയതു: യഹോവെക്കു പാട്ടുപാടുവിൻ, അവൻ മഹോന്നതൻ: കുതിരയെയും അതിന്മേൽ ഇരുന്നവനെയും അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു”
പുറപ്പാട് 15:20,21

അവൾ സ്വയം ദൈവത്തെ ആരാധിക്കുക മാത്രമല്ല
ചെയ്തത് ,അവളുടെ കൂടെയുള്ള എല്ലാ സ്ത്രീകളേയും അവൾ ദൈവത്തിലേക്ക് അടുപ്പിച്ചു. അവരും അവളുടെ പിന്നാലെ ദൈവത്തെ പാടി സ്തുതിച്ചു.

ജീവിതത്തിൽ അനുഗ്രഹങ്ങളും, അത്ഭുതങ്ങളും ദർശിക്കുമ്പോൾ ദൈവത്തെ പാടി സ്തുതിക്കാറുണ്ടോ?
തന്ന ക്യപകൾക്കായി
സ്തുതിയും നന്ദിയും കരേറ്റാറുണ്ടോ? മിര്യാമിൻ്റെ ഈ സ്വഭാവം
നാം മാത്യകയാക്കേണ്ടതാണ്.

ദൈവം അനുഗ്രഹങ്ങൾ തരുമ്പോൾ അഹങ്കരിക്കരുത്. മിര്യാമിലും ഈ അഹങ്കാരം കടന്നുവന്നു.

“മോശെ ഒരു കൂശ്യസ്ത്രീയെ വിവാഹം ചെയ്തിരുന്നതുകൊണ്ടു കൂശ്യസ്ത്രീനിമിത്തം മിർയ്യാമും അഹരോനും അവന്നു വിരോധമായി സംസാരിച്ചു:യഹോവ മോശെമുഖാന്തരം മാത്രമേ അരുളി
ച്ചെയ്തിട്ടുള്ളുവോ? ഞങ്ങൾമുഖാന്തരവും അരുളിച്ചെയ്തിട്ടില്ലയോ എന്നു പറഞ്ഞു; യഹോവ അതു കേട്ടു.സംഖ്യ 12:1,2

കലഹം കൂശ്യസ്ത്രീയിൽ നിന്ന് തുടങ്ങി ഒടുവിൽ ആത്മീയ അഹങ്കാരമായി
അത് അവസാനിച്ചു. ദൈവം അവളെ ശിക്ഷിച്ചു. മിര്യാം ഹിമം പോലെ വെളുത്ത് കുഷ്ഠരോഗിണിയായി.
മോശെ അവൾക്കുവേണ്ടി നിലവിളിച്ച് പ്രാർത്ഥിച്ചു.
ഏഴു ദിവസത്തെ ഏകാന്തവാസത്തിനു
ശേഷം അവൾ സൗഖ്യം
പ്രാപിച്ചു.

നാം എവിടെ ആയിരിക്കേണം എന്ന് നിശ്ചയിക്കുന്നത് ദൈവമാണ്. ദൈവം നമുക്ക് നൽകിയിരിക്കുന്ന ശുശ്രൂഷകളിൽ ഒരിക്കലും അഹങ്കരിക്കരുത്. ദൈവശുശ്രൂഷ ചെയ്യുന്നവരെ ആക്ഷേപിക്കുകയോ
കയർത്ത് സംസാരിക്കുകയോ ചെയ്യരുത്. മിര്യാമിൻ്റെ ജീവിതത്തിൽ സംഭവിച്ചത്
നമുക്ക് ഒരു പാഠമായിരിക്കട്ടെ.

രോഗസൗഖ്യം പ്രാപിച്ച മിര്യാം ഒരു നല്ല പ്രവാചികയായി, ഗായികയായി, തൻ്റെ വലിയ ശുശ്രൂഷകൾ ചെയ്തു ജീവിതാവസാനം വരെ ജീവിച്ചു അവൾ നിത്യതയിലേക്ക് യാത്രയായി.മീഖാ
പ്രവാചകൻ്റെ
പുസ്തകത്തിൽ മിര്യാമിനെ അയക്കപ്പെട്ടവളായി
പറയുന്നു.

“ഞാൻ നിന്നെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു, അടിമവീട്ടിൽനിന്നു നിന്നെ വീണ്ടെടുത്തു, മോശെയെയും അഹരോനെയും മിർയ്യാമിനെയും നിന്റെ മുമ്പിൽ അയച്ചു”
മീഖാ 6:4

മിര്യാമിൻ്റെ ജീവിതത്തിൽ
നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് നമ്മുടെ ജീവിതത്തെ ദൈവത്തിൻ്റെ കരങ്ങളിൽ ഏല്പിച്ച് മുന്നോട്ടു പോകാം.

സമാധാനം

ഈ ലോക ജീവിതത്തിൽ സ്വസ്ഥത നഷ്ടപ്പെടുന്ന അനേകം അനുഭവങ്ങൾ വന്നുചേരാം. എവിടെയാണ് ഒരു ആശ്വാസം കിട്ടുക എന്ന് പറഞ്ഞ് അലയുന്നവരാണ് മിക്കവരും. ദൈവത്തോട് അടുക്കുംതോറും ദൈവം വാഗ്ദത്തം ചെയ്യുന്ന ഒന്നാണ് വിശ്രമം അഥവാ സ്വസ്ഥത അഥവാ സമാധാനം.

ഇസ്രയേൽ മക്കളെ അത്ഭുതകരമായി ദൈവം മിസ്രയീമിൽ നിന്ന് വിടുവിച്ചു. ഇസ്രയേലിലെ പത്ത് ബാധകൾ, തുടർന്ന് ചെങ്കടൽ വിഭജിച്ചു കൊണ്ടുള്ള അവരുടെ യാത്ര, മരുഭൂമിയിൽ രാവും പകലുമുള്ള ദൈവീക സംരക്ഷണം ഇവയെല്ലാം യഹോവ ഭയങ്കരനും അത്ഭുതവാനും ആണ് എന്ന് തെളിയിച്ചു.

ഈ ജനത്തെ വിട്ടുപിരിഞ്ഞ് മോശ ദൈവസന്നിധിയിൽ നാല്പത് ദിവസം ഇരുന്നപ്പോൾ ജനം ദൈവത്തെ മറന്നു. അവർ ഒരു കാളക്കുട്ടിയെ ഉണ്ടാക്കി അതിനെ ആരാധിച്ചു മോശ മടങ്ങി വന്നപ്പോൾ ഈ കാഴ്ച കണ്ട് തകർന്നുപോയി. രോഷത്തിൽ അവൻ കൽപ്പനകളെ എറിഞ്ഞുടച്ചു. ആകെ മനസ്സ് തകർന്ന് ദൈവസന്നിധിയിൽ മുട്ടുകുത്തി. അപ്പോൾ ദൈവം വലിയൊരു വാഗ്ദത്തം മോശയ്ക്ക് നൽകി.

“എന്റെ സാന്നിദ്ധ്യം നിന്നോടുകൂടെ പോരും; ഞാൻ നിനക്കു സ്വസ്ഥത നല്കും എന്നു അരുളിച്ചെയ്തു.
പുറപ്പാട് 33:14

ജീവിതത്തിൽ സ്വസ്ഥത നഷ്ടപ്പെടുന്ന അനേകം സന്ദർഭങ്ങൾ കടന്നു വരാം. എന്നാൽ പൂർണ്ണവിശ്രമം കണ്ടെത്താൻ ഒരേ ഒരു സ്ഥാനമേയുള്ളൂ. അത് അവിടത്തെ പാദപീഠമാണ്.
എത്ര വലിയ പ്രതിസന്ധികളും കടന്നുവന്നുകൊള്ളട്ടെ. ആ സാഹചര്യങ്ങളിൽ കൈവിടാത്ത
ദൈവസാന്നിധ്യം നിനക്ക് സ്വസ്ഥത നൽകും.

പലപ്പോഴും പ്രശ്നങ്ങൾ വരുമ്പോൾ മനുഷ്യർ പ്രശ്നങ്ങളിൽ നിന്നും ഓടി ഒളിക്കുവാൻ ശ്രമിക്കുന്നു. മനുഷ്യർ ഈ ദൈവസാന്നിധ്യം
വിട്ട് ഓടിയകലുന്നു. ഇതുപോലെ ഒരു സന്ദർഭം ദാവീദിന് ഉണ്ടായി ദാവീദിന്റെ മകൻ പിതാവിനെതിരെ കലാപ കൊടി ഉയർത്തുകയും അനുഗാമികളെ സംഘടിപ്പിച്ച്, അധികാരം അവകാശപ്പെടുകയും ചെയ്തു.
മാത്രമല്ല വലിയ പ്രതികൂലങ്ങളിലൂടെ ദാവീദ് കടന്നുപോയി. മന്ത്രിയായിരുന്ന അഹിഥോഫെൽ കൂറുമാറി അബ്ശാലോമിന്റെ പക്ഷം ചേർന്നു. ഉറ്റസ്നേഹിതനും വിശ്വസ്ത സഹചാരിയും ആയിരുന്ന അർഖ്യനായ ഹൂശായി പോലും മറുവശത്തായി. അങ്ങനെ സ്നേഹിതരും
ആത്മമിത്രങ്ങളും ദാവീദിനെ ഉപേക്ഷിച്ച് വിപ്ലവം നയിക്കുന്നു. പ്രതികൂലങ്ങളിൽ എവിടെയെങ്കിലും ഓടി ഒളിക്കുവാൻ ദാവീദ് ആഗ്രഹിച്ചു.

“എന്റെ ഹൃദയം എന്റെ ഉള്ളിൽ വേദനപ്പെട്ടിരിക്കുന്നു; മരണഭീതിയും എന്റെമേൽ വീണിരിക്കുന്നു.ഭയവും വിറയലും എന്നെ പിടിച്ചിരിക്കുന്നു; പരിഭ്രമം എന്നെ മൂടിയിരിക്കുന്നു.
പ്രാവിന്നുള്ളതുപോലെ എനിക്കു ചിറകുണ്ടായിരുന്നുവെങ്കിൽ! എന്നാൽ ഞാൻ പറന്നുപോയി വിശ്രമിക്കുമായിരുന്നു എന്നു ഞാൻ പറഞ്ഞു.അതേ, ഞാൻ ദൂരത്തു സഞ്ചരിച്ചു, മരുഭൂമിയിൽ പാർക്കുമായിരുന്നു! കൊടുങ്കാറ്റിൽനിന്നും പെരുങ്കാറ്റിൽനിന്നും ബദ്ധപ്പെട്ടു ഞാൻ ഒരു സങ്കേതത്തിലേക്കു ഓടിപ്പോകുമായിരുന്നു!
55-ാം സങ്കീ 5-8

പ്രശ്നങ്ങൾ ഒഴിവാക്കിയിട്ട് ഒരിക്കലും ആർക്കും ജീവിക്കുവാൻ സാദ്ധ്യമല്ല ദുഷ്ടനായ സാത്താൻ ഭരിക്കുകയും വാഴുകയും ചെയ്യുന്ന ഈ ലോകത്തിൽ, മൺമയമായ ശരീരത്തിൽ നാം വസിക്കുമ്പോൾ, പ്രശ്നങ്ങളും പ്രയാസങ്ങളും കടന്നു വരും. എന്നാൽ അവയിൽ നിന്ന് ഒളിച്ചോടി പോകുവാൻ ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നില്ല. ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് ആ മതിൽ ചാടി കടക്കുവാൻ ആണ് ദൈവം ആഗ്രഹിക്കുന്നത്. പ്രശ്നങ്ങളുടെ നടുവിൽ ഓടിയൊളിക്കുവാൻ ദാവീദ് ആഗ്രഹിച്ചുവെങ്കിലും, പിന്നീട് ദാവീദ് ദൈവത്തിൽ ആശ്രയം കണ്ടെത്തുന്നതായി 55-ാം സങ്കീർത്തനത്തിൽ നാം കാണുന്നു.

“ഞാനോ ദൈവത്തെ വിളിച്ചപേക്ഷിക്കും; യഹോവ എന്നെ രക്ഷിക്കും.ഞാൻ വൈകുന്നേരത്തും കാലത്തും ഉച്ചെക്കും സങ്കടം ബോധിപ്പിച്ചു കരയും; അവൻ എന്റെ പ്രാർത്ഥന കേൾക്കും”
55-ാം സങ്കീ 15,16 വാക്യങ്ങൾ

വീണ്ടും 22-ാം വാക്യത്തിൽ ദാവീദ്
ഒരു പരമാർത്ഥം കണ്ടെത്തി. നീതിമാൻ ഒരിക്കലും വീണുപോകാൻ ദൈവം സമ്മതിക്കില്ല എന്ന സത്യം. അതിനാൽ ദാവീദ് ഇങ്ങനെ ആഹ്വാനം ചെയ്തു.

“നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ല”
55-ാം സങ്കീ 22-ാം വാക്യം

ഏലീയാവ്പോലും മരണഭീതി
വന്നപ്പോൾ പ്രശ്നങ്ങളിൽ നിന്നും
ഓടി ചൂരച്ചെടിയുടെ തണലിൽ അഭയം കണ്ട് മരിക്കാൻ ആഗ്രഹിച്ചു. എന്നാൽ യഹോവ അവനെ എഴുന്നേല്പിച്ച് നിനക്ക് ദൂരയാത്രചെയ്യാനുണ്ട് എന്നു പറഞ്ഞ് അവനെ കൊണ്ടുപോകുകയും നിത്യമായ സ്വസ്ഥത നൽകുകയും ചെയ്തു.

നാം ജീവിതത്തിൽ ഓരോ നിമിഷവും ദൈവത്തിൽ സ്വസ്ഥത കണ്ടെത്തേണ്ടതാണ്.
എത്രയോ വീഴ്ച്ചകളിൽ നിന്നും ദൈവം നമ്മെ കാത്ത് സൂക്ഷിച്ചു.
നമ്മുടെ ഓട്ടം തികക്കണമെങ്കിൽ
കാലിന് ബലം വേണം. ഈ ബലം
തരുന്നത് ദൈവമാണ്. കണ്ണീർ താഴ്വരയിൽ കൂടി കടക്കുമ്പോൾ
അതിനെ ജലാശയമാക്കുന്നത്
ദൈവമാണ്. ഉള്ളിലേക്ക് വലിക്കുന്ന വായു പുറത്തേക്ക് വിടുന്നത് ദൈവക്യപയാണ്.
നമ്മുടെ കാൽ ഒരടി മുന്നോട്ട് വെയ്ക്കണം എങ്കിൽ അവിടത്തെ ക്യപ വേണം.
ഓരോ നിമിഷവും ദൈവം നമ്മുടെ ജീവിതത്തിൽ ക്യപ ചൊരിയുന്നു എന്ന സത്യം തിരിച്ചറിയുമ്പോൾ മനസ്സിനെ സ്വസ്ഥമാക്കുവാൻ നമുക്ക് കഴിയും. അതിനാൽ നമുക്ക്
വിശ്വസിച്ച് പറയാം.

“എൻ മനമേ, നീ വീണ്ടും സ്വസ്ഥമായിരിക്ക; യഹോവ നിനക്കു ഉപകാരം ചെയ്തിരിക്കുന്നു.
നീ എന്റെ പ്രാണനെ മരണത്തിൽനിന്നും എന്റെ കണ്ണിനെ കണ്ണുനീരിൽനിന്നും എന്റെ കാലിനെ വീഴ്ചയിൽനിന്നും രക്ഷിച്ചിരിക്കുന്നു.
ഞാൻ ജീവനുള്ളവരുടെ ദേശത്തു യഹോവയുടെ മുമ്പാകെ നടക്കും.
116-ാം സങ്കീ 7-9

ജീവിതത്തിലുടനീളം കർത്താവിൽ വിശ്രമം കണ്ടെത്തിയവരുടെ അന്ത്യവും വിശ്രമം നിറഞ്ഞതായിരിക്കും. അവർ കർത്താവിൽ മരിക്കുന്നു. അവർ ഭാഗ്യവാന്മാരാണ്. അവർക്ക് മരണം ഒരു ഭയം അല്ല. പിന്നെയോ പ്രാണപ്രിയനോട് കൂടെ പാർക്കാനായി സ്വർഗീയ ഭവനത്തിലേക്ക് പോകാനുള്ള ഒരു വാതിൽ മാത്രമാണ്. നമ്മുടെ നാഥൻ മരണത്തെ ജയിച്ചവനാണ്. മരണത്തെയും പാതാളത്തിന്റെയും താക്കോൽ അവിടത്തെ കരങ്ങളിൽ ആണ്. കർത്താവിൽ മരിക്കുന്ന ഭാഗ്യവാന്മാർക്കുവേണ്ടി ദൈവം നിത്യമായ ഒരു വിശ്രമസ്ഥലം ഒരുക്കിയിട്ടുണ്ട്. ലോകത്തിലെ പ്രയാസങ്ങളെല്ലാം മാറി ദൈവം നമുക്ക് നിത്യമായ സ്വസ്ഥത നൽകുന്ന സമയം എത്രയും വേഗം സമാഗതമാകും. അവിടെ
ദു:ഖമില്ല, കണ്ണീരില്ല. ആനന്ദഘോഷങ്ങൾ മാത്രം. ആ വിശ്രമസ്ഥലം സ്വന്തമാക്കുവാൻ
ഈ ഭൂമിയിൽ വസിക്കും കാലം ദൈവസന്നിധിയിൽ സ്വസ്ഥത കണ്ടെത്താം.

” ഞാൻ സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദംകേട്ടു; അതു പറഞ്ഞതു: എഴുതുക: ഇന്നുമുതൽ കർത്താവിൽ മരിക്കുന്ന മൃതന്മാർ ഭാഗ്യവാന്മാർ; അതേ, അവർ തങ്ങളുടെ പ്രയത്നങ്ങളിൽനിന്നു വിശ്രമിക്കേണ്ടതാകുന്നു; അവരുടെ പ്രവൃത്തി അവരെ പിന്തുടരുന്നു എന്നു ആത്മാവു പറയുന്നു”
വെളിപ്പാട് 14:13

ദൈവം നിശ്ശബ്ദനാകുമ്പോൾ

നാം പല കാര്യങ്ങൾക്കും പ്രാർത്ഥിക്കാറുണ്ട്. എന്നാൽ പലപ്പോഴും ദൈവം അവയ്ക്ക് മറുപടി നൽകാതെ നിശ്ശബ്ദത പാലിക്കാറുണ്ട്. ഈ സമയം പലരുടേയും വിശ്വാസത്തിന് ക്ഷതം സംഭവിക്കാറുണ്ട്. ഇങ്ങനെ ഒരു സന്ദർഭത്തിൽ ദാവീദ് ചോദിച്ചു.

” യഹോവേ, എത്രത്തോളം നീ എന്നെ മറന്നുകൊണ്ടിരിക്കും? നീ എത്രത്തോളം നിന്റെ മുഖത്തെ ഞാൻ കാണാതവണ്ണം മറെക്കും?
എത്രത്തോളം ഞാൻ എന്റെ ഉള്ളിൽ വിചാരം പിടിച്ചു എന്റെ ഹൃദയത്തിൽ ദിവസംപ്രതി ദുഃഖം അനുഭവിക്കേണ്ടിവരും? എത്രത്തോളം എന്റെ ശത്രു എന്റെമേൽ ഉയർന്നിരിക്കും?
13-ാം സങ്കീ 1,2 വാക്യങ്ങൾ

ദൈവത്തിന്റെ നിശ്ശബ്ദത
ഒരിക്കലും നിഷ്ക്രിയത്വം അല്ല. ഒരിക്കൽ യേശുവിന്റെ ശിഷ്യന്മാർ കടലിൽ കൂടി യാത്ര ചെയ്യുകയായിരുന്നു.
അമരത്ത് യേശു ഉറങ്ങുകയായിരുന്നു. പെട്ടെന്ന് കടലിന്റെ സ്വഭാവം മാറി. കാറ്റും കൊടുങ്കാറ്റും മൂലം പടക്
മുങ്ങുമാറായി. അവർ ഭയപ്പെട്ട് ഇങ്ങനെ ചോദിച്ചു. “ഞങ്ങൾ നശിച്ചുപോകുന്നതിൽ
നിനക്ക് വിചാരമില്ലയോ?

പടകിൽ യേശു ഉള്ളതിനാൽ അവർ ചഞ്ചലപ്പെടേണ്ട ആവശ്യം
ഇല്ലായിരുന്നു. യേശുവിന്റെ നിശ്ശബ്ദതയിൽ അവർ ഭയാസന്നരായി. ഇതുപോലെയാണ് നമ്മിൽ പലരും. യേശു നമ്മുടെ കൂടെ ഉണ്ട്, യേശു സകലതും അറിയുന്നു എന്ന് നാം മറന്നുപോകുന്നു.

ജീവിതത്തിൽ പല സന്ദർഭങ്ങളിൽ ദൈവം മിണ്ടാതെയിരിക്കുന്നത്
മഹത്തരമായ കാര്യങ്ങൾ
നമുക്ക് സമ്മാനിക്കാനാണ്. എല്ലാം നഷ്ടപ്പെട്ട
ഇയ്യോബ് ദൈവത്തോട് ചോദിച്ചു.

” അവൻ എന്നെ ചെളിയിൽ ഇട്ടിരിക്കുന്നു; ഞാൻ പൊടിക്കും ചാരത്തിന്നും തുല്യമായിരിക്കുന്നു.
ഞാൻ നിന്നോടു നിലവിളിക്കുന്നു; നീ ഉത്തരം അരുളുന്നില്ല; ഞാൻ എഴുന്നേറ്റു
നില്ക്കുന്നു; നീ എന്നെ തുറിച്ചു
നോക്കുന്നതേയുള്ളു.
നീ എന്റെ നേരെ ക്രൂരനായിത്തീർന്നിരിക്കുന്നു; നിന്റെ കയ്യുടെ ശക്തിയാൽ നീ എന്നെ പീഡിപ്പിക്കുന്നു.”
ഇയ്യോബ് 30:19-21

ചിലപ്പോൾ കഠിനമായ ശോധനകളും, പ്രതികൂലങ്ങളും നമുക്ക് വന്ന് ഭവിക്കാം.എന്നാൽ
അവയെല്ലാം ഇരട്ടി അനുഗ്രഹങ്ങൾ ലഭിക്കുവാനാണ്.
ചില സമയങ്ങളിൽ ദൈവം തൻ്റെ മുഖത്തെ മറയ്ക്കാം. ലാസർ മരിച്ചപ്പോൾ യേശു അവിടെ വന്നത് നാലാം നാളാണ്. ലാസർ മരിച്ചു എന്നറിഞ്ഞ ഉടനെ യേശു
പോയില്ല. ശരീരം നാറ്റം വച്ച്, നാലാം നാൾ, യേശു കടന്നു ച്ചെന്നു. കാരണം
ഒരു വലിയ അത്ഭുതത്തിന് ആ പട്ടണം സാക്ഷിയാകുന്നതിന്
വേണ്ടിയായിരുന്നു അത്.

യേശുവിന്റെ ശിഷ്യന്മാർ
വീണ്ടും മറ്റൊരവസരത്തിൽ പടകിൽ പോകുമ്പോൾ വലിയ കാറ്റും കോളും ഉണ്ടായി. അവർ ഭയപ്പെട്ട് കരഞ്ഞു. എന്നാൽ ഒന്നാം യാമത്തിൽ യേശു വന്നില്ല. രണ്ടാം യാമത്തിലും, മൂന്നാം യാമത്തിലും യേശു വന്നില്ല. എന്നാൽ നാലാം യാമത്തിൽ പടക് മുങ്ങി പോകുന്നതിന് മുൻപ് യേശു വെള്ളത്തിന് മീതെ നടന്ന് അവരുടെ സമീപം വന്നു.

ജീവിതത്തിൽ കഷ്ടതകളുടേയും
സഹനങ്ങളുടേയും
വഴിയിൽ നാം കടന്നു
പോകേണ്ടതായി വരാം.
ദൈവം നമ്മെ മറന്നുപോയി എന്ന് തോന്നാം. എന്നാൽ ആ കഷ്ടതയിൽ മുങ്ങി ചാകാൻ ദൈവം അനുവദിക്കില്ല. കഷ്ടതയുടെ നാലാം യാമത്തിൽ നാം മുങ്ങി പോകുന്നതിന് മുൻപ് ദൈവം നിശ്ചയമായും ഇറങ്ങിവരും. ജീവിതത്തിൽ ആഞ്ഞു വീശുന്ന കഷ്ടതകളാകുന്ന കാറ്റിനേയും കൊടുങ്കാറ്റിനേയും നിശ്ചയമായും ശമിപ്പിക്കും.

ജീവിതത്തിൽ ദൈവത്തിന്റെ മൗനം നമ്മെ പലതും പഠിപ്പിക്കുന്നു. അതിനാൽ പൗലൊസ് അപ്പൊസ്തലൻ ഇപ്രകാരം പറഞ്ഞു.

” കഷ്ടത സഹിഷ്ണതയെയും സഹിഷ്ണത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്നു അറിഞ്ഞു.നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു”
റോമർ 5:3,4

കഷ്ടതകളിലൂടെ കടന്നുപോകുമ്പോൾ
വിശ്വാസം മുറുകെ പിടിക്കുക. വചനമെന്ന
വാൾ കരങ്ങളിലേന്തുക.
ദൈവത്തിൽ
പരിപൂർണ്ണമായി ആശ്രയിക്കുക. ദൈവത്തെ സ്തുതിക്കുക. ആരാധിക്കുക. വിശ്വസിച്ചാൽ നാം തക്കസമയത്ത്
ദൈവമഹത്വം ദർശിക്കുക തന്നെ ചെയ്യും. ദൈവത്തിൻ്റെ
നിശ്ശബ്ദത നിഷ്ക്രിയത്വം അല്ല. അവൻ നമുക്കുവേണ്ടി മഹത്വകരമായ കാര്യങ്ങൾ ചെയ്യുകയാണ്. അതിനാൽ ദൈവസന്നിധിയിൽ ക്ഷമയോടെ കാത്തിരിക്കാം.

” അതുകൊണ്ടു അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ.
അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ.
1പത്രൊസ് 5:6,7

ദേശത്തെ അനുഗ്രഹിക്കുന്ന ദൈവം

ബൈബിളിൽ യബ്ബേസ് എന്ന ദു:ഖപുത്രൻ്റെ ചരിത്രം രണ്ട് വാക്യങ്ങളിലെ ഉള്ളു. എന്നാൽ ദൈവത്തിൽ നിന്നും അനുഗ്രഹം പ്രാപിച്ച യബ്ബേസിൻ്റെ പേരിൽ ഒരു സ്ഥലം യിസ്രായേലിൽ ഉള്ളതായി
1 ദിനവ്യത്താന്തം 2:55 ൽ നാം കാണുന്നു.തൻ്റെ ഭക്തന്മാർ നിമിത്തം ദൈവം തൻ്റെ ദേശത്തെ അനുഗ്രഹിക്കുന്നു.

ഈ ഭൂമി ദൈവത്തിൻ്റേതാണ്. ഭൂമിയും അതിൻ്റെ പൂർണ്ണതയും, ഭൂതലവും അതിൻ്റെ നിവാസികളും യഹോവയ്ക്കുള്ളത്
ആകുന്നു. മനുഷ്യൻ പാപം ചെയ്തതോടെ ഈ ലോകം ദുഷ്ടനായ സാത്താന്റെ അധീനതയിൽ കിടക്കുന്നു എന്നു മാത്രം. കൈവശാവകാശം മാത്രമേ പിശാചിനുള്ളൂ. ഈ ഭൂമിയുടെ ഉടമസ്ഥാവകാശം ദൈവത്തിനാണ്. ദൈവം ദേശങ്ങളെ അനുഗ്രഹിക്കുന്ന ദൈവമാണ്.

അബ്രഹാമിനെ വിളിച്ചിറക്കിയപ്പോൾ ദൈവം നൽകിയ അനുഗ്രഹങ്ങളുടെ കൂട്ടത്തിൽ ദേശത്തിന്റെ അനുഗ്രഹവും ദൈവം നൽകി.

“ലോത്ത് അബ്രാമിനെ വിട്ടു പിരിഞ്ഞശേഷം യഹോവ
അബ്രാഹാമിനോടു അരുളിച്ചെയ്തതു: തലപൊക്കി, നീ ഇരിക്കുന്ന സ്ഥലത്തുനിന്നു വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കുക.
നീ കാണുന്ന ഭൂമി ഒക്കെയും ഞാൻ നിനക്കും നിന്റെ സന്തതിക്കും ശാശ്വതമായി തരും”
ഉല്പത്തി 13:14,15

ദൈവം വാഗ്ദത്തം നിറവേറ്റി. യിസ്രായേല്യർ
മിസ്രയീം ദേശത്ത് ചെന്നപ്പോഴും യഹോവ അവർക്ക് മനോഹരമായ
ഗോശെൻ ദേശം നൽകി.

ദൈവഭക്തന്മാർ നിമിത്തം ദേശങ്ങൾ ജനങ്ങളുടെ ഇടയിൽ അറിയപ്പെട്ടതായി നാം വായിക്കുന്നു.

“ഇസ്രായേൽ” ദൈവം യാക്കോബിന് നൽകിയ പേരാണ്. ദൈവത്തിന്റെ പോരാളി, ദൈവത്തിന്റെ പ്രഭു എന്നതാണ് ആ വാക്കിനർത്ഥം. യാബോക്ക് കടവിൽ വെച്ച് ദൈവത്തോട് കരഞ്ഞപേക്ഷിച്ചു അനുഗ്രഹം പൊരുതി വാങ്ങിയപ്പോൾ ദൈവം സമ്മാനിച്ച പേരാണത്. യാക്കോബിന്റെ 12 മക്കളെയും ആ തലമുറയിൽ
നിന്നുത്ഭവിച്ച ജനതയും “യിസ്രായേൽ” എന്നറിയുവാൻ തുടങ്ങി.
അതിലും ഉപരി ദൈവം അവർക്ക് നൽകിയ രാജ്യത്തിന്റെ പേർ “യിസ്രായേൽ” എന്നായി.
യഹൂദർ കനാൻ നാട് പിടിച്ചടക്കിയ ശേഷം അതിന്റെ പേർ “കനാൻ” എന്നായിരുന്നില്ല, “യിസ്രായേൽ” എന്നായിരുന്നു. ദൈവത്തിൽ നിന്നും അനുഗ്രഹം
പ്രാപിക്കുന്നവൻ്റെ ദേശത്തെ പോലും ദൈവം അവൻ്റെ പേരിൽ അറിയപ്പെടുന്ന ദേശമാക്കുന്നു.

യഹൂദ ദേശങ്ങളിൽ ചെറിയ പട്ടണം ആയിരുന്നു ബേത്ലഹേം.എന്നാൽ അതിന് ഒരു വാഗ്ദത്തം ലഭിച്ചു.

” നീയോ, ബേത്ത്ലഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതി
ആയിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ.
മീഖാ 5:2

മീഖാ പ്രവചിക്കുമ്പോൾ ചെറിയ പട്ടണമായിരുന്ന
ബേത്ലഹേം പട്ടണം യേശുവിന്റെ
ജനനശേഷം ലോകം മുഴുവനും അറിയുന്ന വലിയ പട്ടണമായി മാറി.

“യെഹൂദ്യദേശത്തിലെ ബേത്ത്ലേഹെമേ, നീ യെഹൂദ്യപ്രഭുക്കന്മാരിൽ ഒട്ടും ചെറുതല്ല; എന്റെ ജനമായ യിസ്രായേലിനെ മേയ്പാനുള്ള തലവൻ നിന്നിൽനിന്നു പുറപ്പെട്ടുവരും”
മത്തായി 2:6

നസറെത്ത് ഒരു കൊച്ചു പട്ടണമായിരുന്നു. അതിനാൽ നഥനിയേൽ ചോദിച്ചു.

“നസറെത്തിൽനിന്നു വല്ല നന്മയും വരുമോ?
യോഹന്നാൻ 1:46

യേശു അവിടെ വളർന്നത് കൊണ്ട് ആ പട്ടണം എല്ലാവരും അറിയപ്പെടുന്ന പട്ടണമായി.

ദൈവഭക്തന്മാർ അനുഗ്രഹിക്കപ്പെടുന്നു.
അവരുടെ കുടുംബവും ദേശവും അനുഗ്രഹിക്കപ്പെടും. ദൈവം അവരുടെ പ്രാർത്ഥന കേട്ട് ദേശത്തിന് സൗഖ്യം നൽകും.

” എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം തങ്ങളെത്തന്നേ താഴ്ത്തി പ്രാർത്ഥിച്ചു എന്റെ മുഖം അന്വേഷിച്ചു തങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടുതിരിയുമെങ്കിൽ, ഞാൻ സ്വർഗ്ഗത്തിൽനിന്നു കേട്ടു അവരുടെ പാപം ക്ഷമിച്ചു അവരുടെ ദേശത്തിന്നു സൗഖ്യം വരുത്തിക്കൊടുക്കും.
ഈ സ്ഥലത്തു കഴിക്കുന്ന പ്രാർത്ഥനെക്കു എന്റെ കണ്ണു തുറന്നിരിക്കയും എന്റെ ചെവി ശ്രദ്ധിച്ചിരിക്കയും ചെയ്യും”
2 ദിനവൃത്താന്തം 7:14,15

ദേശത്ത്
ആത്മീയചൈതന്യം
വ്യാപിക്കുന്നതും, സഭകൾ വളരുന്നതും ദൈവമക്കളുടെ പ്രാർത്ഥനയാൽ ആണ്.

സുവിശേഷവേലക്ക് വേണ്ടി സഹായിക്കുന്നവർ ധാരാളമുണ്ട്. എന്നാൽ അതു മാത്രം മതി എന്ന് കരുതിയിരിക്കരുത്. യേശു പറയുന്നു.

“കൊയ്ത്തു വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം; ആകയാൽ കൊയ്ത്തിന്റെ യജമാനനോടു കൊയ്ത്തിലേക്കു വേലക്കാരെ അയക്കേണ്ടതിന്നു യാചിപ്പിൻ ”എന്നു പറഞ്ഞു.
മത്തായി 9:37,38

ദൈവത്തിനുവേണ്ടി വേല ചെയ്യുവാൻ മടികാണിക്കരുത്. മാത്രമല്ല ദൈവവേലക്കാരെ സഹായിക്കയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യേണ്ടതാണ്. അപ്പോൾ നാം പാർക്കുന്ന ഇടവും, ദേശവും ദൈവം വസിക്കുന്ന ഇടങ്ങളായി മാറും.

« Older posts