PREACH GOSPEL & SALVATION FOR THE LOST

Tag: CHRISTIAN FAMILY

“ഞാൻ അധരങ്ങളുടെ ഫലം സ്യഷ്ടിക്കും” യെശയ്യാവു 57:19

നാം പറയുന്ന വാക്കുകൾക്കു ന്യായവിധിയുണ്ടു. വാക്കുകളുടെ
ഫലം തരുന്നവൻ ദൈവമാണു. ഹ്യദയം നിറഞ്ഞു
കവിയുന്നതാണു അധരങ്ങൾ സംസാരിക്കുക എന്നു യേശു പറഞ്ഞു. അധരങ്ങൾ കൊണ്ടു
ശാപം പറഞ്ഞുകൊണ്ടിരിക്കുന്ന
ഒത്തിരിപേരുണ്ടു. അധരങ്ങൾ കൊണ്ടു നിരാശാജനകമായ വാക്കുകൾ പറയുന്നവരും ധാരാളം. നാം ഭയപ്പെടുന്നതു വന്നു ഭവിക്കുമെന്നു വചനം പറയുന്നു. അധരം കൊണ്ടു വിശ്വാസം ഏറ്റുപറഞ്ഞു അത്ഭുതങ്ങൾ ദർശിക്കുന്നവരായി നാം മാറണം.അധരങ്ങൾ കൊണ്ടു പ്രത്യാശാവാക്കുകൾ പറഞ്ഞാൽ
അതു തന്നെ നാം അനുഭവിക്കും.

“മരണവും ജീവനും നാവിന്റെ
അധികാരത്തിൽ ഇരിക്കുന്നു.
അതിൽ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലം അനുഭവിക്കും”
സദ്യശവാക്യങ്ങൾ 18:21

നാവു ജീവിതത്തെ മുഴുവനായി നിയന്ത്രിക്കുന്ന അവയവമാണെന്നും കുതിരയെ
കടിഞ്ഞാണിട്ടു നിയന്ത്രിക്കുന്ന പോലെ നാവിനെ
നിയന്ത്രിക്കേണ്ടത് ആണെന്നും നാവിന്റെ ദോഷവശങ്ങളെ
കുറിച്ചെല്ലാം യാക്കോബ് 3-ാം അദ്ധ്യായത്തിൽ
വിശദമായി പറയുന്നുണ്ടു.

“വാക്കു അടക്കിവെക്കുന്നവൻ
പരിജ്ഞാനമുള്ളവൻ. ശാന്തമാനസൻ ബുദ്ധിമാൻ തന്നേ. മിണ്ടാതിരുന്നാൽ ഭോഷനെപോലും ജ്ഞാനിയായും
അധരം അടെച്ചുകൊണ്ടാൽ വിവേകിയായും എണ്ണും”
സദ്യശവാക്യങ്ങൾ 17:27,28

നാം നാവുകൊണ്ടു അനുഗ്രഹങ്ങൾ
പറയുന്നവരായി മാറണം. ശാപവാക്കുകളെ ആരോടും പറയരുതു. വായുടെ ഫലത്താലാണു മനുഷ്യനു നന്മ
അനുഭവിക്കുന്നതു. കയ്പു പറഞ്ഞാൽ
ജീവിതത്തിൽ കയ്പായതു വന്നു
ഭവിക്കും.

തക്ക സമയത്തു നല്ല വാക്കുകൾ പറയുക.

“തക്കസമയത്തു പറഞ്ഞ വാക്കു വെള്ളിത്താലത്തിൽ പൊൻ നാരങ്ങ പോലെ” സദൃശ്യവാക്യം .25 :11

നമ്മുടെ ഭവനങ്ങളിൽ അടുക്കളയിലും മറ്റും കഷ്ടപ്പെടുന്നവർ അനേകരുണ്ടു. ആരും ശ്രദ്ധിക്കാതെ പോകുന്നു അവരുടെ വേതനമില്പാത്ത സേവനങ്ങൾ. ഒരു കറി നന്നായാൽ ഒന്നു പ്രശംസിക്കുവാൻ പോലും ആരും മുതിരാറില്ല. എന്നാൽ കറി ചീത്തയായാലോ ധാരാളം പഴി വാക്കുകൾ പറഞ്ഞു അവരെ വേദനിപ്പിക്കുകയും തളർത്തുകയും ചെയ്യുന്നവരും അനേകം പേരുണ്ടു. .ഏതു നല്ല കാര്യവും പ്രശംസ അർഹിക്കുന്നു. ജീവിത പങ്കാളികളോടു നല്ല വാക്കു പറഞ്ഞു അവരെ പ്രോത്സാഹിപ്പിക്കുന്നവർ കുറവാണു. ഇങ്ങനെയുള്ളവർ അവരുടെ ജീവിതപങ്കാളി മരിക്കുമ്പോൾ ധാരാളം ഗുണങ്ങൾ പ്രകീർത്തിച്ചു കരയുന്നതു കാണാം . മരണപ്പെട്ടു കിടക്കുമ്പോൾ അല്ല നല്ല വാക്കുകൾ ആവശ്യം. ഒരു നല്ല വാക്കു തക്കസമയത്തു ഉപയോഗിച്ചാൽ അതു മറ്റുള്ളവരെ ആനന്ദിപ്പിക്കും.

നാം എപ്പോഴും വിശ്വാസത്തിന്റെ വാക്കുകൾ ഉരിയാടണം.ശോധനകൾ അടിക്കടി
ആഞ്ഞടിച്ചപ്പോൾ ഇയ്യോബ് ദൈവത്തിൽ ആശ്രയിച്ചു ഇപ്രകാരം പറഞ്ഞു.

” എന്നെ ശോധന കഴിച്ചാൽ ഞാൻ പൊന്നുപോലെ പുറത്തുവരും” ഇയ്യോബ് 23:10

രക്തസ്രവമുള്ള സ്തീയുടെ അധരങ്ങളിൽ നിന്നും ഉതിർന്ന
വിശ്വാസത്തിന്റെ വാക്കുകൾ
ശ്രദ്ധിക്കൂ.

“അവന്റെ വസ്ത്രം മാത്രം ഒന്നു
തൊട്ടാൽ എനിക്കു സൌഖ്യം
വരും എന്നു ഉള്ളം കൊണ്ടു പറഞ്ഞു” മത്തായി 9:21

ഉള്ളത്തിൽ നിന്നും പറഞ്ഞ വിശ്വാസവാക്കുകളുടെ ഫലം അവൾ അനുഭവിച്ചു. ശതാധിപന്റെ അധരങ്ങൾ സംസാരിച്ചതും വിശ്വാസത്തിന്റെ
വാക്കുകൾ. ശതാധിപൻ പറഞ്ഞു.

” കർത്താവേ, നീ എന്റെ പുരെക്കകത്തു വരുവാൻ
ഞാൻ യോഗ്യനല്ല.ഒരു വാക്കു
മാത്രം കല്പിച്ചാൽ എന്റെ ബാല്യക്കാരനു സൌഖ്യം വരും.”
മത്തായി 8:8

യേശു പോലും അവന്റെ വിശ്വാസം കണ്ടു അതിശയിച്ചു.
ബാല്യക്കാരനു രോഗസൗഖ്യം
ലഭിക്കയും ചെയ്തു.

വിശ്വാസത്തോടെ
മലകളോടു നീങ്ങിപോകാൻ പറഞ്ഞാൽ അതുതന്നെ സംഭവിക്കുമെന്നു യേശു പറഞ്ഞു. മരണവാക്കുകൾ പറയാനും ജീവന്റെ വാക്കുകൾ
പറയുവാനും നമുക്കു അധികാരമുണ്ടു. രോഗവും വേദനകളും നമ്മെ തളർത്തുമ്പോൾ നാം പ്രത്യാശയോടെ പറയണം.

” ഞാൻ മരിക്കയില്ല. ഞാൻ
ജീവനോടെയിരുന്നു യഹോവയുടെ പ്രവ്യത്തികളെ
വർണ്ണിക്കും”
118-ാം സങ്കീർത്തനം 17-ാം വാക്യം.

ജീവിതത്തിലെ വേദനകളിൽ ദൈവമുഖത്തേക്കു നോക്കി
പ്രകാശിതരാകാം. അധരങ്ങളിൽ
നിന്നും സ്തുതിയും സ്തോത്രവും
കരേറ്റാം…. വിശ്വാസവചനങ്ങൾ
നാം പറയാതെ, മുന്നിൽ പർവ്വതങ്ങൾ
പോലെ നിൽക്കുന്ന പ്രശ്നങ്ങൾ
നീങ്ങിപോകയില്ല.

യേശു നമ്മെ
ശപിക്കുന്നവരെ പോലും അനുഗ്രഹിച്ചു. യേശുവിന്റെ വായിൽ നിന്നും ഒരിക്കലും അരുതാത്തതു
പുറപ്പെട്ടില്ല എന്നു നാം ഓർക്കേണം. എത്രയോ നിന്ദകളിലൂടേയും പരിഹാസങ്ങളിലൂടേയും യേശു കടന്നുപോയി. യേശു ആ സന്ദർഭങ്ങളിൽ എങ്ങനെ നിലകൊണ്ടു എന്നു ശ്രദ്ധിക്കണം. യേശുവിനെ തന്നെ സൂക്ഷിച്ചു
നോക്കുക. യേശുവാണു നമ്മുടെ മാത്യക.

“നിങ്ങൾ അവന്റെ കാൽചുവടു
പിന്തുടരുവാൻ ഒരു മാത്യക വെച്ചേച്ചു പോയിരിക്കുന്നു..
അവൻ പാപം ചെയ്തിട്ടില്ല.
അവന്റെ വായിൽ വഞ്ചന
ഒന്നും ഉണ്ടായിരുന്നില്ല. തന്നെ
ശകാരിച്ചിട്ടു പകരം ശകാതിരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കൽ കാര്യം ഭരമേല്പിക്കയത്രേ ചെയ്തതു.
1പത്രോസ് 2:21,22,23

വീണ്ടും പത്രോസു പറയുന്നു.

“ദോഷത്തിനു ദോഷവും ശകാരത്തിനു ശകാരവും
പകരം ചെയ്യാതെ നിങ്ങൾ
അനുഗ്രഹം അനുഭവിക്കേണ്ടതിന്നു വിളിക്കപ്പെട്ടതുകൊണ്ടു
അനുഗ്രഹിക്കുന്നവർ
ആയിരിപ്പിൻ.
ജീവനെ ആഗ്രഹിക്കയും ശുഭകാലം കാണ്മാൻ ഇച്ഛിക്കയും ചെയ്യുന്നവൻ ദോഷം ചെയ്യാതെ
തന്റെ നാവിനേയും വ്യാജം പറയാതെ അധരത്തേയും
അടക്കി കൊള്ളട്ടെ”
1പത്രോസ് 3: 9,10

നമ്മുടെ അധരങ്ങളിൽ നിന്നും
നല്ല ഫലങ്ങൾ പുറപ്പെടുവിക്കാം.
നമ്മുടെ അധരങ്ങളെ അധരങ്ങളുടെ കാവൽക്കാരനായ
യേശുവിൽ സമർപ്പിക്കാം.
അങ്ങനെ വാക്കുകൾ ഉപ്പിനാൽ
രുചിവരുത്തി നല്ല ഫലങ്ങൾ
സ്യഷ്ടിക്കുന്നവരായി മാറുവാൻ സർവ്വേശ്വരൻ ക്യപകൾ വർഷിക്കട്ടെ…

കുടുംബത്തിൽ പെട്ടകംപണിയുക

ഭവനങ്ങളിലെ പരാജയങ്ങൾക്ക് മുഖ്യകാരണം ദൈവം ഭവനം പണിയാൻ അനുവദിക്കാത്തതാണ്.
ശലോമോൻ എഴുതിയ ഒരേ ഒരു സങ്കീർത്തനമാണ് 127-ാം സങ്കീർത്തനം. ജീവിതത്തിൽ ശലോമോന് ധാരാളം പരാജയങ്ങൾ നേരിടേണ്ടി
വന്നു. അദ്ദേഹം ഇങ്ങനെ പറഞ്ഞു.

” യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു; യഹോവ പട്ടണം കാക്കാതിരുന്നാൽ കാവൽക്കാരൻ വൃഥാ ജാഗരിക്കുന്നു”
127-ാം സങ്കീ 1-ാം വാക്യം

കുടുംബങ്ങളിൽ അടിക്കടി പരാജയങ്ങൾ കടന്നുവരുമ്പോൾ ആയതിന് എന്തെങ്കിലും കാരണങ്ങൾ നമ്മുടെ ഭാഗത്ത് ഉണ്ടോ എന്ന് ചിന്തിക്കുന്നത് ഉചിതമായിരിക്കും. അമേരിക്കയിൽ ആഭ്യന്തരകലഹം പൊട്ടി പുറപ്പെട്ടപ്പോൾ 87 വയസുള്ള ബഞ്ചമിൻ ഫ്രാങ്ക്ളിൻ പറഞ്ഞു.
സകലവും നിയന്ത്രിക്കുന്നത് സർവ്വേശ്വരനായ ദൈവമാണ്. ആ ദൈവം അറിയാതെ ആകാശത്ത് പറക്കുന്ന ഒരു കുരികിൽ
പോലും താഴെ വീഴുകയില്ല. ദൈവവുമായി ആലോചന ചെയ്യാതെ ഒരു കാര്യവും സാദ്ധ്യമല്ല.
അമേരിക്കൻ ജനത ഓരോ കാര്യങ്ങളും പ്രാർത്ഥനയിൽ സമർപ്പിച്ചു. അവർ
ഇറക്കിയ നാണയങ്ങളിൽ
അവർ എഴുതി വച്ചു.
“In God We Trust”

നമ്മുടെ കുടുംബങ്ങളിൽ
ദൈവത്തോട് ആലോചന
ചോദിക്കാറുണ്ടോ? നമ്മുടെ കുടുംബത്തിന്റെ
ശില്പി ദൈവമാണോ?
അഞ്ചുദിവസം പ്രക്യതിയിലെ സകലവും സ്യഷ്ടിച്ച്, സകലതും നല്ലതെന്ന് കണ്ട, ശില്പിയായ ദൈവം നമ്മെ
വളരെ മനോഹരമായി സ്യഷ്ടിച്ചു. ആദാമിന് ഇണയായി ഹവ്വായെ നൽകി കുടുംബം കൂടുതൽ മനോഹരമാക്കി. തോട്ടത്തിന് ചുറ്റും ദൈവീകതേജസാകുന്ന
വേലികെട്ടി. തോട്ടം സൂക്ഷിക്കണമെന്ന ദൈവീകകല്പനയെ അവർ
അനുസരിച്ചില്ല. ഫലമോ
അവർ പുറം തള്ളപ്പെട്ടു.

ജീവിതത്തിൽ ദൈവാലോചനയെ
നിഷിദ്ധമാക്കിയാൽ
ആ കുടുംബം തകരും.
ദൈവം ഓരോരുത്തരേയും സ്യഷ്ടിച്ചിരിക്കുന്നത്
ഓരോ വലിയ പദ്ധതി ഉദ്ദേശിച്ചാണ്. മോശെയെ സ്യഷ്ടിച്ചപ്പോൾ ദൈവം ഒരു ഞാങ്ങണപെട്ടകം
മോശെയുടെ രക്ഷക്കായി
ഒരുക്കിയിരുന്നു.

ദൈവം ശൗലിനെ സ്യഷ്ടിച്ചത് വളരെ കോമളനായിട്ടാണ്.
രാജാവായി അഭിഷേകം ചെയ്യുമ്പോഴും ദൈവത്തിന് ശൗലിനെ
കുറിച്ച് പദ്ധതി ഉണ്ടായിരുന്നു. എന്നാൽ
ദൈവീകപദ്ധതിയിൽ നിന്നും ശൗൽ അകന്നു പോയി. ഏലി പുരോഹിതന്റെ ജീവിതവും മറിച്ചല്ല.
ആരൊക്കെ ദൈവകല്പനകളെ ധിക്കരിച്ച് സ്വയത്തിൽ
ആശ്രയിച്ചിട്ടുണ്ടോ അവരുടെ
കുടുംബങ്ങളെല്ലാം തകർന്നുപോയിട്ടുണ്ട്.
ആരൊക്കെ ദൈവക്യപയിൽ വസിച്ചിട്ടുണ്ടോ അവരുടെ കുടുംബങ്ങൾ മഹത്വം കൈവരിച്ചിട്ടും ഉണ്ട്.

നോഹക്കും കുടുംബത്തിനും
ദൈവത്തിന്റെ വലിയ ക്യപ ലഭിച്ചു.അവർ കുടുംബത്തിന്റെ രക്ഷക്കുവേണ്ടി യഹോവ പറഞ്ഞപോലെ പെട്ടകം പണിതു. അത് സ്വന്തം ബുദ്ധിയിൽ ആശ്രയിച്ചല്ല പണിതത്. ദൈവം പറഞ്ഞ അളവിൽ
ദൈവം പറഞ്ഞ മരം കൊണ്ടാണ്.

കുടുംബം നമുക്കിഷ്ടം പോലെ പണിയേണ്ട ഒന്നല്ല. കുടുംബം എന്ന പെട്ടകം പണിയേണ്ടത് ദൈവവുമായുള്ള ആലോചനയാലാണ്. ആ പെട്ടകത്തിൻ്റെ ശില്പി ദൈവമായിരിക്കണം.
വചനവും, വിശ്വാസവും, പ്രാർത്ഥനയും,
സ്നേഹവും ആ പെട്ടകത്തിൻ്റെ തൂണുകളാകണം. നോഹ
പെട്ടകം തീർത്തത് യഹോവ പറഞ്ഞപോലെ.
നോഹ കുടുംബമായി പ്രാർത്ഥിക്കുന്നവനും
ദൈവത്തെ ആരാധിക്കുന്നവനും ആയിരുന്നു. അതുകൊണ്ട് നോഹയുടെ ഭാര്യയും കുഞ്ഞുങ്ങളും നോഹയുടെ ദൈവത്തിൽ വിശ്വസിച്ചു. മഴയില്ലാതെ
ഇരുന്ന ആ കാലഘട്ടത്തിൽ ജലപ്രളയത്താൽ ഭൂമി നശിക്കുമെന്ന് നോഹക്ക് ദൈവത്തിന്റെ അരുളപ്പാട്
ലഭിച്ചപ്പോൾ കുടുംബം മുഴുവനും അത് വിശ്വസിച്ചു. പരസ്പരം
സ്നേഹത്തോടെ അവർ
പ്രവർത്തിച്ചു.

ഇന്ന് കുടുംബബന്ധങ്ങൾ
ശിഥിലമാകുന്ന ഒരു കാലഘട്ടം. മക്കളെ വചനമെന്ന പാൽ കൊടുത്ത് വളർത്തുവാൻ
മാതാപിതാക്കൾ ശ്രമിക്കുന്നില്ല. അവരെ ദൈവീകവിശ്വാസത്താൽ
വളർത്തി കൊണ്ടുവരുന്നില്ല. ലോകത്തിലെ ഭൗതീകമായതെല്ലാം
മക്കൾക്ക് നൽകുന്നുണ്ട്.
ആത്മീയമായി അവർ വളരുന്നില്ല. തങ്ങളുടെ
കുഞ്ഞുങ്ങൾ വളരെ നല്ലവരാണെന്നും അവർ യാതൊരു ആപത്തിലും പെടുകയില്ല എന്നാണ്
പല മാതാപിതാക്കളും ചിന്തിക്കുന്നത്. അവരുടെ സ്വഭാവങ്ങളിൽ മാറ്റങ്ങൾ വരുന്നുണ്ടെങ്കിൽ അതിന്റെ പിന്നിൽ രഹസ്യമായ പലതും ഉണ്ടായിരിക്കാം. ഇന്ന് മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞുങ്ങൾ
വീണുപോകുന്ന ചതികുഴികളെ കുറിച്ചറിയുന്നത് വളരെ
വൈകിയാണ്. കുഞ്ഞുങ്ങൾ പല
കൂട്ട് കെട്ടുകൾ വഴി ലോകമോഹങ്ങളിൽ
വീണു പോകുന്നു. കുഞ്ഞുങ്ങളെ ശരിയായി
ശിക്ഷണം നൽകി വളർത്തണം. ദൈവീകമക്കളുമായുള്ള
ബന്ധത്തിൽ വളർത്തണം. വചനമെന്ന
വിത്ത് പാകണം. അങ്ങനെയുള്ള മക്കൾക്ക് പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറുവാൻ
കഴിയും.

ഇയ്യോബ് തൻ്റെ കുഞ്ഞുങ്ങൾക്കു വേണ്ടി
പ്രാർത്ഥിക്കുന്നവൻ ആയിരുന്നു.

“എന്നാൽ വിരുന്നുനാളുകൾ വട്ടംതികയുമ്പോൾ ഇയ്യോബ് പക്ഷെ എന്റെ പുത്രന്മാർ പാപം ചെയ്തു ദൈവത്തെ ഹൃദയംകൊണ്ടു ത്യജിച്ചുപോയിരിക്കും എന്നു പറഞ്ഞു ആളയച്ചു അവരെ വരുത്തി ശുദ്ധീകരിക്കയും നന്നാ രാവിലെ എഴുന്നേറ്റു അവരുടെ സംഖ്യക്കു ഒത്തവണ്ണം ഹോമയാഗങ്ങളെ കഴിക്കയും ചെയ്യും. ഇങ്ങനെ ഇയ്യോബ് എല്ലായ്പോഴും ചെയ്തുപോന്നു”
ഇയ്യോബ് 1:5

കുടുംബം എന്ന പെട്ടകത്തിൻ്റെ ശില്പി ദൈവമായിരിക്കട്ടെ.
ദൈവത്തെ കൂടാതെ നമുക്ക് ഒന്നും ചെയ്യുവാൻ
സാദ്ധ്യമല്ല. ദൈവമാണ്
കുടുംബം പണിയേണ്ടത്.
നല്ല തലമുറകളെ വാർത്തെടുക്കുവാൻ പരിശ്രമിക്കാം. ജീവിതത്തിലെ സകല നേട്ടങ്ങൾക്കും ഉപരി കുടുംബത്തെ പ്രാർത്ഥന,
വിശ്വാസം, വചനം, സ്നേഹം എന്നീ തൂണുകളാൽ ബലപ്പെടുത്താം.