കണ്ണുനീരിനെ അവഗണിച്ചു കടന്നുപോകുന്നവനല്ല ദൈവം. എന്നാൽ അവയെ തൂക്കിനോക്കി
അതിന്റെ ഭാരം അറിയുന്നവനാണു ദൈവം. നമ്മുടെ ഹ്യദയത്തിൻ്റെ വേദനകൾ നമ്മുടെ
ദൈവത്തിനറിയാം. ഈ ലോകത്തിൽ ആർക്കും നമ്മുടെ വേദനകൾ ശരിയായ വിധം അറിയണമെന്നില്ല.
ദൈവത്തിന് നമ്മുടെ പ്രക്യതി അറിയാം. നാം വെറും പുഴുവാണെന്നും അറിയാം. അതിനാൽ നമ്മെ തള്ളി
കളയുന്നവനല്ല ദൈവം. ഞാനുണ്ട് നിന്റെ ചാരെ എന്ന് പറഞ്ഞ് ദൈവം നമ്മുടെ കൂടെ വസിക്കുന്നു. കാരണം യേശുവിൻ്റെ പേർ തന്നെ ദൈവം നമ്മോടു കൂടെ എന്നർത്ഥമുള്ള ഇമ്മാനുവേൽ എന്നാണ്.
നീതിമാനും, നിഷ്കളങ്കനും,
നേരുള്ളവനും ദോഷം വിട്ടകന്നു
ജീവിച്ചുവന്നിരുന്നതുമായ ഇയ്യോബിനു ഒരുപാടു പരീക്ഷണങ്ങളുണ്ടായി. സകലതും നഷ്ടപ്പെട്ടു. രോഗിയായി. ഭാര്യയും തള്ളിപ്പറഞ്ഞു. കണ്ണീരിന്റേതായ
നാളുകളിൽ ഇയ്യോബ് ഹ്യദയം പൊട്ടി വിലപിച്ചു പറഞ്ഞു.
“അയ്യോ എന്റെ വ്യസനം ഒന്നു തൂക്കിനോക്കിയെങ്കിൽ !
എന്റെ വിപത്തു സ്വരൂപിച്ചു തുലാസിൽ വെച്ചെങ്കിൽ!
അതു കടൽപുറത്തെ മണലിനെക്കാൾ ഭാരമേറുന്നതു.
ഇയ്യോബ് 6:2,3
സങ്കടങ്ങൾ മറ്റാർക്കും അളക്കുവാൻ സാദ്ധ്യമല്ല. എന്നാൽ അവ എണ്ണുവാനും
തൂക്കിനോക്കുവാനും ദൈവത്തിനു കഴിയും.
വ്യസനത്തെ ഒന്നുതൂക്കിനോക്കി
എങ്കിൽ എന്നു പറഞ്ഞ ഇയ്യോബ് അവസാന അദ്ധ്യായത്തിൽ
ഉറപ്പിച്ചു പറയുന്ന രണ്ടു വാക്യമുണ്ടു.
“നിനക്കു സകലവും കഴിയുമെന്നും നിന്റെ ഉദ്ദേശമൊന്നും അസാദ്ധ്യമല്ലെന്നും ഞാൻ
അറിയുന്നു.” ഇയ്യോബ് 42:2
“ഞാൻ നിന്നെക്കുറിച്ചു ഒരു
കേൾവി മാത്രമേ കേട്ടിരുന്നുള്ളു.
ഇപ്പോഴോ എന്റെ കണ്ണാൽ നിന്നെ കാണുന്നു”
ഇയ്യോബ് 42:5
നാം യേശുവിനെ കുറിച്ചു കേട്ടവരായാൽ പോരാ. അവനെ അറിയുന്നവരാകണം.
അപ്പോൾ ഇയ്യോബിനെ പോലെ
നമുക്കു പറയാൻ കഴിയും. എന്റെ കണ്ണീരിനെ എണ്ണുവാനും തൂക്കിനോക്കുവാനും മാത്രമല്ല ദൈവത്തിനു സകലവും കഴിയുമെന്നു.
ദാവീദ് പറഞ്ഞു.
“നീ എന്റെ ഉഴൽച്ചകളെ എണ്ണുന്നു. എന്റെ കണ്ണുനീർ
നിന്റെ തുരുത്തിയിൽ ആക്കി വെക്കേണമേ. അതു നിന്റെ
പുസ്തകത്തിൽ ഇല്ലയോ?
സങ്കീർത്തനം 56:8
ദൈവം നമ്മെ എപ്പോഴും കാണുന്നു. നമ്മുടെ മനസ് ഒന്ന് പിടഞ്ഞാൽ ദൈവത്തിന്റെ കരളലിയും.
നമ്മുടെ മുഖത്തിന്റെ വാട്ടം പോലും ദൈവമറിയുന്നു. നമ്മുടെ
കുഞ്ഞുങ്ങളുടെ മുഖം ഒന്നു വാടിയാൽ നാം അറിയുന്നതു പോലെ ദൈവമക്കളുടെ മുഖം
വാടിയാൽ ദൈവം അറിയും.
1 ദിനവ്യത്താന്തം 4-ാം അദ്ധ്യായത്തിൽ യബ്ബേസ് എന്ന ദു:ഖപുത്രനെ കുറിച്ചു നാം കാണുന്നു. യബ്ബേസിനെ പ്രസവിച്ചപ്പോൾ അവന്റെ അമ്മയുടെ മുഖം വാടി. കാരണം അവനെ വ്യസനത്തോടെ പ്രസവിച്ചതുകൊണ്ടു അവനു ദു:ഖപുത്രൻ എന്നു പേരായി.
എന്നാൽ ആ അമ്മ കണ്ണീരോടെ
ദൈവസന്നിധിയിൽ പ്രാർത്ഥിച്ചു.ദൈവം അവൾക്കു ആഗ്രഹിച്ചതൊക്കെയും നൽകി. അവന്റെ പേരിൽ ഒരു പട്ടണം അറിയപ്പെട്ടു.
ഹാഗാറിന്റെ കുഞ്ഞിന്റെ കണ്ണീർ ദൈവം കണ്ടു. മരുഭൂമിയിൽ ഹാഗാറിൻ്റേയും കുഞ്ഞിൻ്റേയും തീവ്രദു:ഖം ദൈവം കണ്ടു. അവർക്കായി പുതിയ നീരുറവ തുറക്കപ്പെട്ടു.
ഹന്നായുടെ മുഖം വാടിയതും കണ്ണീരും
ദൈവം അറിഞ്ഞു. വിശ്വസ്തതയോടും ദൈവത്തിൽ
ഏകാഗ്രഹ്യദയത്തോടും കൂടെ നടന്ന ഹിസ്കിയാവിനു രോഗം
ബാധിച്ചു. അവൻ മരിച്ചുപോകുമെന്നു യെശയ്യാവിനു ദൈവം ദർശനം കൊടുത്തു. ഈ വിവരം യെശയ്യാവു, ഹിസ്ക്കിയാവിനെ
അറിയിച്ചപ്പോൾ ഹിസ്ക്കിയാവു
ദൈവസന്നിധിയിൽ ചുവരിന്റെ നേരെ മുഖം അമർത്തി കരഞ്ഞു.
ആ കണ്ണിരിന്റെ മുമ്പിൽ അവന്റെ ആയുസ്
പതിനഞ്ചു സംവത്സരം ദൈവം കൂട്ടി.മാത്രമല്ല ഹിസ്കിയാവിനു വിശ്വസിക്കുവാൻ അടയാളമായി സൂര്യഘടികാരത്തിൽ നിഴലിനെ
പത്തുപടി പിന്നോക്കം ചലിക്കുമാറാക്കി. ഈ ഭാഗം 2രാജാക്കന്മാർ 20-ാം അദ്ധായത്തിലും യശയ്യാവു 38-ാം
അദ്ധ്യായത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്.
കണ്ണീരിന്റെ മുമ്പിൽ സൂര്യന്റെ ഗതിയെ പോലും മാറ്റുന്ന ദൈവം.
ആയുസിനെ നീട്ടി കൊടുക്കുന്ന
ദൈവം .നമ്മുടെ കണ്ണീരിനെ ദൈവം ഒരിക്കലും മറികടന്നു പോകുവാൻ ദൈവത്തിന് സാദ്ധ്യമല്ല.
കരയുന്നവരോടു കൂടെ
കരയുന്നവനാണു നമ്മുടെ ദൈവം. ലാസർ മരിച്ചപ്പോൾ
മാർത്തയുടേയും മറിയയുടേയും ഹ്യദയവേദന യേശു കണ്ടു.
“യേശു കണ്ണീർ വാർത്തു” യോഹ 11:35
കൂരിരുൾ താഴ്വരകൾ കടന്നുവരട്ടെ. കണ്ണുനീർ താഴ്വരകളളിൽ കൂടി കടക്കുമ്പോൾ അവൻ അതിനെ കുളിരുള്ള ജലാശയമാക്കുന്നു. നമ്മുടെ കണ്ണീരിനു ഉത്തരം നൽകുന്ന ഒരു പിതാവു നമുക്കുണ്ടു. നമ്മുടെ അലച്ചിലുകളെ എണ്ണുന്ന ഒരു
ദൈവമുണ്ടു. നമ്മുടെ കണ്ണീരിനെ
തുരുത്തിയിൽ സൂക്ഷിക്കുന്ന ഒരു
ദൈവമുണ്ടു. അതിനാൽ നാം നാൾക്കുനാൾ ബലം പ്രാപിക്കുന്നു. പ്രതികൂലങ്ങളാകുന്ന
കാറ്റും, കോളും അടിച്ചു കൊള്ളട്ടെ. അമരത്ത് യേശു ഉണ്ട്. ഈ കാറ്റ് നിന്നെ ഇളക്കുവാനല്ല. വിശ്വാസത്തിലും, പ്രത്യാശയിലും, വിശുദ്ധിയിലും
ഉറപ്പിക്കുവാനാണ്.
ഹ്യദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥനാണ്. മനസ്സു
തകർന്നവരെ അവൻ രക്ഷിക്കുന്നു. നീതിമാന് അസംഖ്യമായ
അനർത്ഥങ്ങൾ വരാം. എന്നാൽ അവ എല്ലാറ്റിൽ നിന്നും യഹോവ
നമ്മെ വിടുവിക്കും എന്ന് സത്യവചനം.അതിനാൽ വിശ്വാസത്തിൽ സ്ഥിരത
ഉള്ളവരായിരിപ്പിൻ.
‘ എന്നാൽ അല്പകാലത്തേക്കു കഷ്ടം സഹിക്കുന്ന നിങ്ങളെ ക്രിസ്തുവിൽ തന്റെ നിത്യതേജസ്സിന്നായി വിളിച്ചിരിക്കുന്ന സർവ്വകൃപാലുവായ ദൈവം തന്നേ യഥാസ്ഥാനപ്പെടുത്തി ഉറപ്പിച്ചു ശക്തീകരിക്കും.
ബലം എന്നെന്നേക്കും അവന്നുള്ളതു. ആമേൻ”
1 പത്രൊസ് 5:10,11
Leave a Reply