അനേക മനുഷ്യര്‍ ചോദിക്കുന്ന ഒരു ചോദ്യമാണ് യേശു ക്രിസ്തു മാത്രം ലോകരക്ഷിതാവ് എന്ന് നിങ്ങള്‍ എന്തുകൊണ്ട് പറയുന്നു? യേശുക്രിസ്തു ഒരു ചരിത്രപുരുഷനല്ലേ? യേശുക്രിസ്തു ക്രിസ്ത്യാനികളുടെ മാത്രം ദൈവമല്ലേ? ഈ ചോദ്യങ്ങള്‍ക്ക് എല്ലാം ഉത്തരം ചുവടെ രേഖപ്പെടുത്തുകയാണ്.

ലോകത്തിലെ മഹാന്മാരില്‍ ഒരുവനായിട്ടല്ല യേശുക്രിസ്തുവിനെ ബൈബിളില്‍ ചിത്രീകരിച്ചിരിക്കുന്നത്. മഹാനായ യേശു എന്നു നാം ഒരിക്കലും പറയുന്നില്ല. അവിടുന്ന് നിസ്തുല്യനാണ്. ഒരു വിശേഷണപദവും ചേര്‍ത്ത് തന്‍റെ മഹത്വത്തെ വര്‍ദ്ധിപ്പിക്കാനാവില്ല.

യേശുക്രിസ്തു ഒരു ചോദ്യമല്ല. ഉത്തരമാണ്; ഒരു പ്രശ്നമല്ല ഒരു പോംവഴിയാണ്. ലോകത്തിന്‍റെ പ്രശ്നത്തിനെല്ലാം ദൈവം നല്‍കിയ ഉത്തരമാണ് കര്‍ത്താവായ യേശുക്രിസ്തു. മനുഷ്യന്‍റെ ആദ്ധ്യാത്മികവും ധാര്‍മ്മികവുമായ സകല ചോദ്യങ്ങളുടേയും അന്തിമവും പൂര്‍ണ്ണവുമായ ഉത്തരമാണ് യേശുക്രിസ്തു.

ഒരാളിന്‍റെ ഔന്നിത്യം രണ്ടു കാര്യങ്ങളെയാണ് പ്രധാനമായും ആശ്രയിച്ചിരിക്കുന്നത്.

1. മനുഷ്യവര്‍ഗ്ഗത്തിന്‍റെ മേല്‍ അദ്ദേഹത്തിനുള്ള സ്വാധീനത്തിന്‍റെ വ്യാപ്തി.

2. അയാളുടെ സ്വഭാവശുദ്ധി.

ഈ രണ്ടു കാര്യങ്ങള്‍ നോക്കിയാലും മാനവചരിത്രത്തില്‍ യേശുക്രിസ്തുവിനുള്ള സ്ഥാനം അതുല്യവും അത്യുന്നതവുമാണ്. അവിടുത്തെ സ്വാധീനശക്തി എത്ര അത്ഭുതാവഹമാണെന്ന് നോക്കുക. അവിടുന്ന് കേവലം ദരിദ്രനായ ഒരു തച്ചനായിട്ടാണ് വളര്‍ന്നത്. എന്നാല്‍ ഇന്നെത്രയോ കോടീശ്വരന്മാര്‍ അവിടുത്തെ ദാസന്മാരാണ്; ആയിരം, പതിനായിരം ജീവിതത്തെ രൂപാന്തരപ്പെടുത്തി പണിയുന്ന ദിവ്യ തച്ചനായി കര്‍ത്താവായ യേശു ഇന്നും ജീവിക്കുന്നു. അവിടുന്ന് ഒരു തത്വജ്ഞാനിയല്ലായിരുന്നു. എങ്കിലും അവിടുത്തെ വാക്കുകളുടെ അര്‍ത്ഥം ഗ്രഹിപ്പാന്‍ തത്വജ്ഞാനികളും വിഷമിക്കുന്നു. അവിടുത്തെ പ്രഭാഷണങ്ങളുടെ ആഴം ഗ്രഹിപ്പാന്‍ പണ്ഡിതശിരോമണികള്‍ക്ക് പോലും കഴിഞ്ഞിട്ടില്ല. കര്‍ത്താവായ യേശുക്രിസ്തു ഒരു കവിയോ സാഹിത്യകാരനൊ ആയിരുന്നില്ല. എങ്കിലും കഴിഞ്ഞ 20 നൂറ്റാണ്ടുകളായി കവിതകള്‍ക്കു വിഷയവും സാഹിത്യത്തിനു നിദാനവുമായി അവിടുന്ന് ശോഭിക്കുന്നു. ഒരു പുസ്തകമെന്നല്ല ഒരു വരിപോലും അവിടുന്ന് എഴുതിയിട്ടില്ല. എന്നിരുന്നാലും തന്നെക്കുറിച്ച് എഴുതിക്കൊണ്ടിരിക്കുന്നതുംഎഴുതിയിട്ടുള്ളതുമായ ഗ്രന്ഥങ്ങളുടെ എണ്ണം നോക്കിയാല്‍ വേറെ ആരെയുംകുറിച്ച് ഇത്ര അധികം ഗ്രന്ഥങ്ങള്‍ എഴുതിയിട്ടില്ലന്നു കാണാം. യേശുക്രിസ്തു ഒരു സേനാനിയോ, യുദ്ധവീരനൊ അല്ലായിരുന്നു. എങ്കിലും ആ രക്ഷാനായകന്‍റെ കീഴില്‍ അണിനിരന്നിട്ടുള്ളിടത്തോളം ധര്‍മ്മ ഭടന്മാര്‍ ഒരു സേനാനിയുടെ കീഴിലും ഇന്നോളം അണിനിരന്നിട്ടില്ല. ക്രിസ്തു ഒരു സംഗീതക്കാരനല്ലായിരുന്നു. പക്ഷേ ഇത്ര അധികം ഗാനങ്ങള്‍ക്ക് ഉറവയായി നില്‍ക്കുവാന്‍ ആര്‍ക്കു കഴിഞ്ഞിട്ടുണ്ട്? ആയിരം, പതിനായിരങ്ങള്‍ക്കല്ല കോടാനുകോടി മനുഷ്യര്‍ക്കു പാടുവാന്‍ പ്രചോദനം നല്‍കുന്നത് അവിടുന്നാണ്. ക്രിസ്തു ഒരു ദേശസഞ്ചാരി അല്ലായിരുന്നു. ഒരു ചെറുരാജ്യമായ പാലസ്തീന്‍ ദേശത്തിന്‍റെ അതിരുകള്‍ക്കപ്പുറം താന്‍ അധികം സഞ്ചരിച്ചിട്ടില്ല. എങ്കിലും ഭൂലോകമൊക്കെയും പോയി അറിയിക്കേണ്ട ഒരു നാമമായി അവിടുത്തെ നാമം ഉയര്‍ന്നിരിക്കുന്നത് കാണുക. ലോകദൃഷ്ടിയില്‍ യേശുക്രിസ്തു വിദ്യാസമ്പന്നനൊ പണ്ഡിതനോ ആയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളായി കലാശാലകളും വിദ്യാകേന്ദ്രങ്ങളും തന്നെക്കുറിച്ച് പഠിച്ചുകൊണ്ടിരുന്നിട്ടും അവസാനിച്ചുപോകാത്ത ജ്ഞാന ഭണ്ഡാരമായി അവിടുന്ന് ഇന്നും വിജയിച്ചരുളുന്നു. മനുഷ്യ ഹൃദയത്തിന് വെളിച്ചം കൊടുത്തും കലകള്‍ക്കു പ്രചോദനം നല്‍കിയും സാഹിത്യത്തിനു വിഷയമായും, തത്വജ്ഞാനത്തിന്‍റെ പൊരുളായും കര്‍ത്താവായ യേശുക്രിസ്തു ഇന്നും ജീവിക്കുന്നു.

ക്രിസ്തുവിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്തു തോന്നുന്നു? അവിടുത്തെ സ്വാധീനശക്തിപോലെ അത്ഭുതാവഹമാണ് അവിടുത്തെ പാപരഹിതമായ ജീവിതവും. താന്‍ പാപരഹിതനായിരുന്നതിനാല്‍ പാപത്തിനൊരു പ്രായശ്ചിത്ത യാഗമായി മരിക്കുവാന്‍ തനിക്കു സാധിച്ചു. ആ ജീവിതത്തില്‍ ചെയ്തുപോയ തെറ്റിനെക്കുറിച്ച് പശ്ചാത്താപമോ അറിയാതെ വന്നുപോയ അബദ്ധത്തെക്കുറിച്ച് അനുതാപമോ നാം കാണുന്നില്ല. ക്രിസ്തു അനേകരുടെ പാപങ്ങളെ മോചിച്ചു. തന്‍റെ പാപത്തെക്കുറിച്ച് നാം ഒരിടത്തും വായിക്കുന്നില്ല. താന്‍ ആരോടെങ്കിലും ക്ഷമചോദിക്കുകയോ തന്‍റെ പാപം ദൈവം ക്ഷമിച്ചുതന്നു എന്നു പറയുകയും ചെയ്തിട്ടില്ല. ഈ നിലയില്‍ യേശുക്രിസ്തു

പാപരഹിതനും, പാപികളില്‍ നിന്ന് ഉന്നതനും, വിശുദ്ധന്മാരില്‍ നിന്ന് വ്യത്യസ്തനുമാണ്.

ക്രിസ്തുവിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്തു തോന്നുന്നു. അവിടുത്തെ മുമ്പില്‍ പ്രകൃതിശക്തികള്‍ ഒതുങ്ങിപ്പോയി; ക്ഷോഭിച്ചു മറിഞ്ഞ കടല്‍ അവിടുത്തെ ആജ്ഞയുടെ മുമ്പില്‍ ശാന്തമായി; ആഞ്ഞടിച്ച കൊടുങ്കാറ്റ് പ്രശാന്തതയില്‍ ഒളിച്ചു, മരിച്ചുപോയവര്‍ ക്രിസ്തുവിന്‍റെ വാക്കുകളുടെ ശക്തിയാല്‍ ജീവിച്ചെഴുന്നേറ്റു; ബഹുശതം രോഗികള്‍ തന്‍റെ ആജ്ഞയാല്‍ ഞൊടിനേരത്തിനുളളില്‍ സൗഖ്യമുള്ളവരായിത്തീര്‍ന്നു. വെറും അഞ്ച് അപ്പവും രണ്ടുമീനും കൊണ്ട് വിശന്നുവലഞ്ഞ അയ്യായിരം പേരെ പോഷിപ്പിക്കാന്‍ യേശു ക്രിസ്തുവിന് നിഷ്പ്രയാസം സാധിച്ചു. ഇതര ലോകഗുരുക്കന്മാരും, മതാചാര്യന്മാരും അവകാശപ്പെട്ടിട്ടില്ലാത്തതും അവകാശപ്പെട്ടാന്‍ കഴിയാത്തരുമായ കാര്യങ്ങളാണ് ക്രിസ്തു അവകാശപ്പെട്ടത്. മറ്റുള്ളവരുടെ സകല ആവശ്യങ്ങളും പരിഹരിക്കുവാന്‍ താന്‍ ശക്തനാണെന്ന് ക്രിസ്തു അവകാശപ്പെട്ടു. മറ്റുള്ളവര്‍ തെറ്റിപ്പോയ ആടുകളാണെങ്കില്‍ താന്‍ തെറ്റിപ്പോയിട്ടില്ലാന്നു മാത്രമല്ല ഇടയനുമാണ്, ഇതരന്മാര്‍ രോഗികളാണെങ്കില്‍ താന്‍ രോഗമില്ലാത്തവന്‍ മാത്രമല്ല വൈദ്യനുമാണ്, മറ്റുള്ളവര്‍ പാപികളാണ്, അവിടുന്ന് പാപരഹിതന്‍ മാത്രമല്ല പാപികളുടെ രക്ഷകനാണ്.

ക്രിസ്തുവിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്തുതോന്നുന്നു. ലോകം മരുഭൂമിയാണെങ്കില്‍ യേശുക്രിസ്തു അതിലെ മരുപ്പച്ചയാണ്. ലോകജീവിതം ഒരു സമുദ്രമാണെങ്കില്‍ അവിടുന്നാണ് അതു തരണം ചെയ്യുവാനുള്ള ഏകയാനപാത്രം. ക്രിസ്തു ഇല്ലാത്ത ജീവിതം ശൂന്യമാണ്. യേശുക്രിസ്തു പാപികളെ രക്ഷിക്കയും വിശുദ്ധന്മാരെ സംരക്ഷിക്കുകയും ചെയ്യുന്നു. വേറെ ആരും ജനിച്ചിട്ടില്ലാത്തതുപോലെ യേശുക്രിസ്തു കന്യകയില്‍ ജനിച്ചു. വേറെ ആരും ജീവിച്ചിട്ടില്ലാത്തതുപോലെ അവിടുന്ന് പാപരഹിതനായി ജീവിച്ചു. വേറെ ആരും മരിച്ചിട്ടില്ലാത്തതുപോലെ അവന്‍ പാപപരിഹാരാര്‍ത്ഥം മരിച്ചു. മറ്റാരും ചെയ്തിട്ടില്ലാത്തവണ്ണം 3-ാം ദിവസം പുനരുത്ഥാനം ചെയ്ത് ഇന്നും ജീവിക്കുന്നു. ഈ ക്രിസ്തു നിങ്ങളുടെ സ്വന്തരക്ഷകനായിത്തീര്‍ന്നിട്ടുണ്ടോ?

പ്രിയ സ്നേഹിതാ നിങ്ങള്‍ ശാസ്ത്രജ്ഞനായിരിക്കാം, എങ്കിലും ജ്ഞാനത്തിന്‍റേയും പരിജ്ഞാനത്തിന്‍റെയും നിക്ഷേപങ്ങള്‍ ആരിലാണ് ഗുപ്തമായിരിക്കുന്നത്. ആ ക്രിസ്തുവിനെ നിങ്ങളുടെ രക്ഷിതാവായി കണ്ടിട്ടില്ലെങ്കില്‍ ശാസ്ത്രത്തിന്‍റെ പൊരുള്‍ നിങ്ങള്‍ കണ്ടെത്തിയിട്ടില്ല. നിങ്ങള്‍ ഒരു വാനശാസ്ത്രജ്ഞന്‍ ആണെങ്കില്‍ നീതിസൂര്യനും, ഉദയനക്ഷത്രവുമായ ക്രിസ്തുവിനെപ്പറ്റി നിങ്ങള്‍ പഠിച്ചിട്ടുണ്ടോ? ഒരു സസ്യശാസ്ത്രജ്ഞനാണെന്നു വന്നാല്‍, സാക്ഷാല്‍ മുന്തിരിവള്ളിയായ യേശുവിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം? നിങ്ങള്‍ ഒരു ഭൂഗര്‍ഭശാസ്ത്രജ്ഞനാണെങ്കില്‍ യുഗങ്ങളുടെ പാറയായ ക്രിസ്തുവിനെ നിങ്ങള്‍ക്കുവേണ്ടി പിളര്‍ന്ന പാറയായി കാണുവാന്‍ സാധിച്ചിട്ടുണ്ടോ? മൃഗലോകത്തിലാണ് നിങ്ങളുടെ ശ്രദ്ധയെങ്കില്‍ ലോകത്തിന്‍റെ പാപം ചുമന്നു നീക്കിയ കുഞ്ഞാടായി യേശുക്രിസ്തുവിനെ നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടോ? നിങ്ങള്‍ ഒരു ഭാഷാപണ്ഡിതനാണെങ്കില്‍ വചനമായ ക്രിസ്തുവിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം?

പ്രിയ വായനക്കാരാ, യേശുക്രിസ്തുവിനെ വെറും മതാചാര്യനായിട്ടൊ, ലോകഗുരുവായിട്ടോ അല്ല, സ്വന്തം രക്ഷകനും കര്‍ത്താവുമായി നിങ്ങള്‍ അംഗീകരിക്കണം. ഇന്നു ക്രിസ്തു പാപികളെ രക്ഷിക്കുന്നു. എന്നാല്‍ ഭാവിയില്‍ താന്‍ ന്യായാധിപനായി പാപികളെ ന്യായം വിധിക്കും.

പ്രസംഗത്തിനു വിഷയവും, കവിതക്കു നിദാനവും, സംഗീതത്തിനുറവയും, ആരാധനയ്ക്കു പാത്രവും, പ്രപഞ്ചത്തിനാധാരവും, പാപികളുടെ രക്ഷകനുമായ കര്‍ത്താവായ യേശുക്രിസ്തുവിനെ നിങ്ങളുടെ രക്ഷകനും കര്‍ത്താവുമായി താന്‍ സ്വീകരിക്കുമോ? അവനായി ജീവിക്കുമോ?

യേശുക്രിസ്തുവിന്‍റെ അവകാശവാദങ്ങള്‍

ലോകത്തിലെ മതാചാര്യന്മാരും, നേതാക്കന്മാരും, പറയാത്തതും പ്രസ്താവിക്കാത്തതുമായ അവകാശവാദങ്ങള്‍ യേശുക്രിസ്തു പ്രഖ്യാപിച്ചിട്ടുണ്ട്. അവയെക്കുറിച്ച് ചുവടെ വിവരിക്കുന്നു.

1. ആശ്വാസദായകന്‍

“അദ്ധ്വാനിക്കുന്നവരും, ഭാരം ചുമക്കുന്നവരുമായുള്ളോരേ, എല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും” (മത്തായി 11:28)

അദ്ധ്വാനിക്കുന്നവരെ അവഗണിക്കയും ഭാരം ചുമക്കുന്നവരുടെ ചുമട് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ഈ ലോകത്തില്‍ ആ രണ്ടു കൂട്ടര്‍ക്കും ആശ്വാസം അരുളുന്ന ഈ വാക്കുകള്‍ എത്രയോ ശ്രദ്ധേയമാണ്. യേശുക്രിസ്തു ലോകത്തിന് സംഭാവന ചെയ്തത് എന്താണ്? വിജ്ഞാനമോ അതോ തത്വശാസ്ത്രമൊ? ഇവ രണ്ടുമല്ല, ഇവയില്‍ ഉപരിയായ ഒന്നാണ് ആശ്വാസം. ആശ്വാസം ആര്‍ക്കാണ് ആവശ്യം? അദ്ധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും. ഇത് ആരായിരിക്കാം? മറ്റാരുമല്ല മനുഷ്യരായ നാമോരോരുത്തരുമാണ്. ധനവാനും, ദരിദ്രനും, മുതലാളിയും തൊഴിലാളിയും, പാശ്ചാത്യനും, പൗരസ്ത്യനും എല്ലാവരും അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമാണ്. ഈ അദ്ധ്വാനവും ഭാരവും ശാരീരികമാണോ? അല്ല ഒരിക്കലുമല്ല. യേശുക്രിസ്തു തുടര്‍ന്നു പറയുന്നതു കേള്‍ക്കുക. “നിങ്ങളുടെ ആത്മാക്കള്‍ക്ക് ആശ്വാസം കണ്ടെത്തും.” തന്‍നിമിത്തം ഈ അദ്ധ്വാനവും ഭാരവും ആത്മീകമാണെന്നു തെളിയുന്നു. ആത്മീകമായി പറഞ്ഞാല്‍ ഏതു മനുഷ്യനും ഈ പട്ടികയില്‍ പെടും. മനുഷ്യരാശിയിലെ ഏതു വ്യക്തിയേയും ഈ കാര്യത്തില്‍ ഒഴിച്ചു നിര്‍ത്തുവാന്‍ കഴിയുകയില്ല.

എന്തുകൊണ്ട് എല്ലാവരും അദ്ധ്വാനിക്കുന്നവരായി? മനുഷ്യന്‍റെ പാപമാണ് ഇതിന് കാരണം. ഭൗതികമായ ഒന്നിനാലും തൃപ്തി വരുത്താന്‍ കഴിയാത്ത ഒരു ആത്മാവ് മനുഷ്യനുണ്ട്. ശാരീരികാവശ്യങ്ങള്‍ നിറവേറ്റിയാല്‍ മൃഗം തൃപ്തിപ്പെടും. മനുഷ്യന് അതുപോരാ. അവന്‍ കേവലം ശരീരം മാത്രമല്ല. ശരീരവും ആത്മാവും ചേര്‍ന്നവനാണ്. ഈ ആത്മാവിന്‍റെ അധഃപതനമാണ് മനുഷ്യന്‍റെ അസ്സമാധാനത്തിന് മുഖ്യ കാരണം. നമ്മുടെ ഏറ്റവും വലിയ ആവശ്യം ശാരീരികമല്ല. നമ്മുടെ ഏറ്റവും വലിയ ആവശ്യം ആത്മീകമാണ്.ആത്മാവിന്‍റെ രക്ഷയും സമാധാനവുമാണ് നമ്മുടെ മുഖ്യ ആവശ്യം. പാപം നിമിത്തം നമ്മുടെ ആത്മാവ് സമാധാനത്തില്‍ നിന്നും, സന്തോഷത്തില്‍ നിന്നും അകന്നുപോയി.നീതിമാനും വിശ്വസ്തനുമായ ദൈവത്തിന്‍റെ മുമ്പാകെ നാം കുറ്റക്കാരായിത്തീര്‍ന്നു. നാം പാപികളായി ജനിച്ചു പാപികളായി ജീവിതം തുടരുന്നു. ശിക്ഷാവിധിയെക്കുറിച്ചുള്ള ബോധം നമ്മെ അസ്വസ്ഥചിത്തരും ഭയചകിതരുമാക്കുന്നു. ഇതില്‍ നിന്നും മുക്തി നേടുവാന്‍ മനുഷ്യന്‍ സത്കര്‍മ്മങ്ങള്‍ വഴി അദ്ധ്വാനിക്കുന്നു. ഫലമോ? മനുഷ്യന്‍ പിന്നെയും പാപത്തിന്‍റെ ചുമട് ചുമക്കുന്നതുതന്നെ. ഇങ്ങനെ നിസ്സഹായരായിത്തീര്‍ന്ന പാപികളെ രക്ഷിപ്പാനാണ് യേശു ലോകത്തില്‍ വന്നത്. “എന്‍റെ അടുക്കല്‍ വരിക” എന്ന സ്നേഹമസൃണമായ ക്ഷണമാണ് നാം കേള്‍ക്കുന്നത്. നാം പ്രകൃത്യാ തന്‍റെ സമീപത്തല്ല സ്ഥിതി ചെയ്യുന്നത്. പാപം നിമിത്തം നാം തന്നില്‍ നിന്നകന്നുപോയി. വീണ്ടും അടുത്തു ചെല്ലുന്നതിനാണ് ക്രിസ്തു നമ്മെ ക്ഷണിക്കുന്നത്. അടുത്തുചെന്നാല്‍ ആശ്വാസം സൗജന്യമായി നല്‍കും.

ക്രിസ്തുവിന്‍റെ അടുക്കല്‍ ചെന്നാല്‍ എന്തു ലഭിക്കും? ആശ്വാസം ഇത് ഒരു അനുഗ്രഹിക്കപ്പെട്ട വാഗ്ദാനമാണ്. മരണ വക്രത്തിലായിരിക്കുന്ന ഒരു പാപിക്ക് ജീവന്‍റെ വാതില്‍ തുറന്നുകൊടുക്കുന്ന ഒരു വാഗ്ദത്തമാണിത്. യേശുക്രിസ്തുവിന്‍റെ അടുക്കല്‍ ചെന്നാല്‍ ആശ്വാസം നിശ്ചയമായും ലഭിക്കും.

എങ്ങനെയാണ് ക്രിസ്തുവിന്‍റെ അടുക്കലേക്ക് ചെല്ലുന്നത്? തന്നില്‍ വിശ്വസിക്കുന്നതിലൂടെയാണ് തന്‍റെ അടുക്കല്‍ ചെല്ലുന്നത്. തന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇന്നും ഉദ്ധാരണമുണ്ട്, വിടുതലുണ്ട്, വിമോചനമുണ്ട്. അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും അസംഖ്യമായാലും അവരെ ഒന്നാകെ ആശ്വസിപ്പിക്കാനുള്ള അവിടുത്തെ അപാരമായ കഴിവുകള്‍ ഭേദമില്ലാതെ ഇന്നും സ്ഥിതി ചെയ്യുന്നു. നിങ്ങള്‍ അവങ്കലേക്ക് വിശ്വാസത്തോടെ അടുത്തുചെല്ലുക.

2: ജീവന്‍റെ അപ്പം

“ഞാന്‍ ജീവന്‍റെ അപ്പം ആകുന്നു.” (യോഹന്നാന 6:35)

യേശുക്രിസ്തു ആരാണെന്നു സ്വന്തവാക്കുകളാല്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തന്‍റെ ആളത്വം, ശുശ്രൂഷ ഇവയ്ക്ക് താന്‍ തന്നെ അലങ്കാരരൂപത്തിലുള്ള വിവരണങ്ങള്‍ കൊടുത്തിരിക്കുന്നത് കുറിക്കൊള്ളേണ്ട ഒരു വസ്തുതയാണ്. ഇതര മതസ്ഥാപകന്മാര്‍ തത്വങ്ങളേയും ഉപദേശങ്ങളെയും കുറിച്ച് പറഞ്ഞിരിക്കുന്നു. ക്രിസ്തുവാകട്ടെ തന്‍റെ ഉപദേശത്തിന്‍റെ കേന്ദ്രമാക്കി സ്വന്ത വ്യക്തിത്വത്തെയാണ് പ്രതിഷ്ഠിക്കുന്നത്.ഇതരമതങ്ങള്‍ തല്‍സ്ഥാപകന്മാരുടെ ഉപദേശത്തിന്മേലാണ് അടിസ്ഥാനപ്പെട്ടിരിക്കുന്നതെങ്കില്‍ ക്രിസ്തീയത്വം ക്രിസ്തുവിന്‍റെ ആളത്വത്തിന്മേലാണ് നിലകൊള്ളുന്നത്.

ശാരീരിക വിശപ്പടക്കുവാന്‍ ധാന്യം കൊണ്ടുള്ള അപ്പം പോലെയാണ് ആത്മീക വിശപ്പടക്കുവാന്‍ യേശു ക്രിസ്തു ആവശ്യമായിരിക്കുന്നത്. അപ്പം എന്നു മാത്രമല്ല ജീവന്‍റെ അപ്പമാണ് ക്രിസ്തു. മരണം വാണരുളുന്ന ഈ ഭൂമിയില്‍ ജീവിപ്പിക്കുന്നതും ജീവന്‍ നിലനിര്‍ത്തുന്നതുമായ അപ്പമായി യേശുക്രിസ്തു വന്നു. നാം ഒരിക്കല്‍ കഴിക്കുന്ന ആഹാരത്തിന്‍റെ ഗുണവും ബലവും ഏതാനും മണിക്കൂറുകള്‍ മാത്രമേ നിലനില്‍ക്കുകയുള്ളൂ. എന്നാല്‍ യേശുക്രിസ്തുവാകുന്ന അപ്പം ഭക്ഷിക്കുന്ന ഒരുവന് നിത്യജീവനാണ് ലഭിക്കുക. ഭക്ഷിക്കുക എന്നുപറഞ്ഞിരിക്കുന്നത് വിശ്വസിക്കുന്നതിന് തുല്യമായിട്ടാണ്. “ഞാന്‍ ജീവന്‍റെ അപ്പം ആകുന്നു; എന്‍റെ അടുക്കല്‍ വരുന്നവനു വിശക്കയില്ല; എന്നില്‍ വിശ്വസിക്കുന്നവനു ഒരു നാളും ദാഹിക്കുകയുമില്ല.” (യോഹന്നാന്‍ 6:35) വിശക്കാതിരിക്കുവാനും, ദാഹിക്കാതിരിക്കുവാനും നാം ചെയ്യേണ്ടത് ക്രിസ്തുവില്‍ വിശ്വസിക്കുക എന്നതാണ്.

നമ്മുടെ ഭക്ഷണത്തിന് നമ്മോട് അഭേദ്യമായ ബന്ധം ഉണ്ട്. ഒരിക്കല്‍ ഭക്ഷിച്ച ആഹാരം എന്നന്നേക്കുമായി നമ്മുടെ ശരീരത്തിന്‍റെ ഒരു ഭാഗമായിത്തീര്‍ന്നു കഴിഞ്ഞിരിക്കുന്നു. ക്രിസ്തുവിനെ ഭക്ഷിക്കുന്നതിനാല്‍ (വിശ്വസിക്കുന്നതിനാല്‍) സാധിക്കുന്നതും അതു തന്നെയാണ്. ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഒരുവന്‍ ക്രിസ്തുവിനോട് എന്നന്നേക്കുമായി യോചിക്കുന്നു. നാം കഴിക്കുന്ന ആഹാരത്തിന്‍റെ പോഷകാംശങ്ങള്‍ നമ്മില്‍ വ്യാപരിക്കുകയും തല്ഫലമായി നമ്മുടെ ശരീരത്തിന് വളര്‍ച്ചയും, ഓജസ്സും, ബലവും ലഭിക്കയും ചെയ്യുന്നതുപോലെ ക്രിസ്തുവിനെ ഭക്ഷിക്കുന്നതിനാല്‍ തന്നില്‍ അടങ്ങിയിരിക്കുന്ന ജീവപ്രദായകമായ ശക്തി നമ്മില്‍ വ്യാപരിക്കുവാന്‍ ഇടവരുന്നു. ആത്മസമാധാനത്തിന്‍റേയും ശാന്തിയുടേയും ഗുണങ്ങള്‍ നമുക്കനുഭവപ്പെടുന്നു. വിശ്വാസത്തിന്‍റേയും, സ്നേഹത്തിന്‍റേയും, പ്രത്യായുടേയും ഭോഷണം നമ്മുടെ വകയായിത്തീരുന്നു.

3: ലോകത്തിന്‍റെ വെളിച്ചം

“ഞാന്‍ ലോകത്തിന്‍റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവന്‍ ഇരുളില്‍ നടക്കാതെ ജീവന്‍റെ വെളിച്ചമുള്ളവന്‍ ആകും.” (യോഹന്നാന്‍ -8:12)

ഞാന്‍ ലോകത്തിന്‍റെ വെളിച്ചമാകുന്നു എന്നു പറയുന്നതിനാല്‍ ഈ ലോകം അന്ധകാരവൃതമാണെന്നും അതിനാവശ്യമായ വെളിച്ചം താന്‍ തന്നെയാണെന്നുമാണ് ക്രിസ്തുഅരുളിച്ചെയ്തത്. ഭൗതികമായിപ്പറഞ്ഞാല്‍ ഭൂമിക്ക് വെളിച്ചമായി ഒന്നേ ഉള്ളൂ അതാണ് സൂര്യന്‍. ആത്മീകമായും ഒരു പ്രകാശ കേന്ദ്രമേ ഉള്ളൂ – ക്രിസ്തു. പാപം ഇരുട്ടിനു തുല്യമാണ്. വെളിച്ചമില്ലാത്ത അവസ്ഥയാണ് ഇരുട്ട്. വസ്തുക്കളെ നമ്മുടെ ദൃഷ്ടിയില്‍ നിന്നു മറയ്ക്കുന്നതിന് അന്ധകാരത്തിന് കഴിയുന്നു. പാപം ആത്മീകമായ അനവധികാര്യങ്ങളെ നാം കാണാത്തവണ്ണം മൂടിക്കളഞ്ഞു. അതു ദൈവത്തിനും മനുഷ്യനും മദ്ധ്യേ മറശ്ശീലതൂക്കി. ആദാമിന്‍റെ ലംഘനം എല്ലാവരും പാപികളായിത്തീരുന്നതിന് മുഖാന്തരമായി. ഇന്നു മനുഷ്യന്‍ ജനിക്കുന്നതുതന്നെ പാപിയായിട്ടാണ്. പാപത്തിന്‍റെ ഫലമായി ആത്മികവും, മാനസികവും, സാംസ്കാരികവും, സാമൂഹ്യവുമായ ഇരുട്ട് മനുഷ്യരാശിയെ മൂടിയിരിക്കുകയാണ്. ദൈവത്തില്‍ നിന്നു മനുഷ്യനെ അകറ്റിയിരിക്കുന്ന അഥവാ മറച്ചിരിക്കുന്ന ഇരുട്ട് (പാപം) ദുരീകരിക്കുവാന്‍ മനുഷ്യന്‍റെ ഉയര്‍ച്ചക്കൊ, പുരോഗതിക്കോ, ശാസ്ത്രീയവളര്‍ച്ചക്കോ കഴിഞ്ഞിട്ടില്ല. ഈ അന്ധകാരത്തില്‍ വെളിച്ചം കാട്ടുവാന്‍ ദൈവത്തിനു മാത്രമേ കഴിയുകയുള്ളൂ. അങ്ങനെ ലഭിച്ച വെളിച്ചമാണ് യേശുക്രിസ്തു.

വെളിച്ചം മാത്രമല്ല, ജീവന്‍റെ വെളിച്ചമാണ് ക്രിസ്തുവില്‍ നിന്ന് ലഭിക്കുന്നത്. ജീവനേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊന്നും നമുക്കില്ല. ജീവനില്ലെങ്കില്‍ പിന്നെ ഉണ്ടെന്നു പറയാന്‍ ഒന്നുമില്ലല്ലോ. ഇതുപോലെ നിത്യജീവനില്ലെങ്കില്‍ ആത്മീകമായി എന്തെങ്കിലും ഉണ്ടെന്നു പറയുവാന്‍ സാദ്ധ്യമല്ല. ഈ വെളിച്ചം ആത്മരക്ഷയെ മാത്രം ഉദ്ദേശിച്ചുള്ളതല്ല; ആത്മീകവും, ധാര്‍മ്മികവുമായി മനുഷ്യരാശിക്ക് ആവശ്യമായ വെളിച്ചം മുഴുവനും ക്രിസ്തുവിലുണ്ട്. വെളിച്ചമായ ക്രിസ്തുവിനെ അനുഗമിക്കുന്നവര്‍ക്ക് ഏറ്റവും പുറത്തുള്ള ഇരുട്ടില്‍ പോകേണ്ടി വരികയില്ല.

ക്രിസ്തു വെളിച്ചമാണെങ്കില്‍ തന്നോടു ബന്ധമില്ലാത്ത ഏതു മനുഷ്യനും ഇരുട്ടിലാണ്. തമ്മില്‍ ഒരിക്കലും പൊരുത്തപ്പെടുത്താന്‍ കഴിയാത്ത, കൂട്ടിയിണക്കാനാവാത്ത രണ്ടു ഘടകങ്ങളാണ് വെളിച്ചവും ഇരുട്ടും. ഒരു വ്യക്തി ഒന്നുകില്‍ ഇരുട്ടിലാണ് അല്ലെങ്കില്‍ വെളിച്ചത്തിലാണ്. ഒരേ സമയം രണ്ടിടത്തുംകൂടി ആയിരിക്കുവാന്‍ കഴിയുകയില്ല. നിങ്ങളുടെ അനുഭവം എങ്ങനെ ഇരിക്കുന്നു എന്നു പരിശോധിച്ചു നോക്കുക. നിങ്ങളുടെ പാപാന്ധകാരത്തില്‍ നിന്ന് നിങ്ങളെ ഉദ്ധരിച്ച്, ജീവന്‍റെ വെളിച്ചത്തിലാക്കുന്നതിനാണ് വെളിച്ചമായ ക്രിസ്തു ക്രൂശില്‍ മരിച്ചത്. ആകയാല്‍ സുവിശേഷത്തിന്‍റെ ഈ ദിവ്യസന്ദേശം ഇന്നുതന്നെ സ്വീകരിക്കുക. നിങ്ങളുടെ ഇരുണ്ട പ്രശ്നങ്ങള്‍ക്ക് ആവശ്യമായ മുഴുവന്‍ വെളിച്ചവും യേശുക്രിസ്തുവിലുണ്ട്. യുദ്ധഭീതിയുടേയും, അരാജകത്വത്തിന്‍റേയും, പാപ മാലിന്യത്തിന്‍റേയും കരിനിഴലില്‍ അമര്‍ന്നിരിക്കുന്ന ഈ ലോകത്തില്‍ നമുക്കാവശ്യമായ വെളിച്ചം ക്രിസ്തുവിലല്ലാതെ വേറെ എവിടെയുണ്ട്? വേറെ ആരില്‍ ഉണ്ട്?

4: ക്രിസ്തു വാതില്‍

“ഞാന്‍ വാതില്‍ ആകുന്നു എന്നിലൂടെ കടക്കുന്നവന്‍ രക്ഷപ്പെടും; അവന്‍ അകത്തുവരികയും പുറത്തു പോകയും മേച്ചല്‍ കണ്ടെത്തുകയും ചെയ്യും.” (യോഹന്നാന്‍ 10:9)

യേശുക്രിസ്തു രക്ഷയുടെ വാതിലാണ്. “എന്നിലൂടെ കടക്കുന്നവന്‍ രക്ഷപെടും” എന്നാണ് യേശു പറഞ്ഞത്. പുണ്യപ്രവൃത്തികളാകുന്ന വാതിലില്‍കൂടി സ്വര്‍ഗ്ഗത്തിലെത്താന്‍ പരിശ്രമിക്കുന്ന ക്രൈസ്തവരും, അക്രൈസ്തവരും ആയ എത്രയോ കോടി ആളുകള്‍ ഈ ഭൂമുഖത്തുണ്ട്. ക്രിസ്തുവില്‍ കൂടി സാധിക്കേണ്ടകാര്യം മറ്റ് വിധത്തില്‍ സാധിക്കാന്‍ ശ്രമിക്കുന്നത് ക്രിസ്തുവിന്‍റെ മഹത്വത്തിന് കളങ്കം വരുത്തുന്നതാണ്. ക്രിസ്തുവിന് പകരം പുണ്യപ്രവര്‍ത്തികളോ, പുണ്യപുരുഷന്മാരോ മതിയാകയില്ല. വിലയേറിയ സാധനസാമഗ്രികള്‍ നിറഞ്ഞിരിക്കുന്ന ഒരു മുറിയിലേക്ക് നാം ഒരു വാതില്‍വഴിയാണ് പ്രവേശിക്കുന്നത്. ഇതുപോലെ രക്ഷയാകുന്ന മണിമന്ദിരത്തിലേക്ക് ദൈവം നമ്മെ പ്രവേശിപ്പിക്കുന്നത് യേശുക്രിസ്തുവാകുന്ന വാതില്‍ വഴിയാണ്.

“എന്നിലൂടെ കടക്കുന്നവന്‍ രക്ഷപെടും” എന്നു കര്‍ത്താവു പറയുമ്പോള്‍ കടക്കുന്നതിന് വേറെ ഒരാളുടെ മദ്ധ്യസ്ഥം ആവശ്യമില്ലെന്ന് ധ്വനിപ്പിക്കുന്നു. ഒരു വാതില്‍ കടക്കാന്‍ ആ വാതിലല്ലാതെ വേറൊരു വാതിലൊ ഒരു ജനലോ ആവശ്യമില്ലല്ലോ. യേശുക്രിസ്തു ദൈവത്തിനും മനുഷ്യര്‍ക്കും മദ്ധ്യേ ഏകമദ്ധ്യസ്ഥനാണ്. മദ്ധ്യസ്ഥനെ സമീപിക്കുവാന്‍ വേറെ മദ്ധ്യസ്ഥന്‍ ആവശ്യമില്ല. വാതില്‍ വഴി അകത്തു കടന്ന ആള്‍ പലതും, പലതും, പുറന്തള്ളിയിട്ടാണ് അങ്ങനെ ചെയ്യുന്നത്. ക്രിസ്തുവാകുന്ന വാതിലില്‍ക്കൂടി നാം ഉളളില്‍ പ്രവേശിക്കുമ്പോള്‍ രക്ഷയാകുന്ന പുണ്യപ്രവര്‍ത്തികളേയും സ്വന്തം നീതിയിലുള്ള ആശ്രയത്തേയും ഉപേക്ഷിക്കണം.

പ്രിയ സ്നേഹിതാ നിങ്ങള്‍ക്ക് ഒരു ക്രൈസ്തവ പേരും ചുറ്റുപാടും ഉണ്ടായിരിക്കാമെങ്കിലും ഇതുവരെ രക്ഷയുടെ അനുഭവത്തില്‍ വന്നിട്ടില്ല എന്നുള്ളത് എത്ര ദുഃഖകരമാണ്, ആപല്ക്കരമാണ്. ദൈവം തുറന്നുവച്ചിരിക്കുന്ന ഏക രക്ഷാമാര്‍ഗ്ഗമായ യേശുക്രിസ്തുവില്‍ വിശ്വസിച്ച് രക്ഷപെടുക. വാതിലിനു വെളിയില്‍ അപകടവും ഉള്ളില്‍ ഭദ്രതയുമാണുള്ളത്. വാതിലിനു വെളിയില്‍ നിത്യാന്ധകാരം ഉള്ളിലോ രക്ഷയുടെയും, വിശുദ്ധിയുടെയും, ആനന്ദത്തിന്‍റേയും പ്രഭാപൂരം.

5. നല്ല ഇടയന്‍

“ഞാന്‍ നല്ല ഇടയന്‍ ആകുന്നു; നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി തന്‍റെ ജീവനെ കൊടുക്കുന്നു.” (യോഹന്നാന്‍ 10:11)

ക്രിസ്തു ആടുകളുടെ വാതില്‍ മാത്രമല്ല. ഇടയനുമാണ്. ആടുകള്‍ എന്ന് ഇവിടെപ്പറയുന്നത് മനുഷ്യരെ ഉദ്ദേശിച്ചാണ്. ക്രിസ്തു ഇടയനാണെന്നു മാത്രമല്ല. ആടുകള്‍ക്കുവേണ്ടി ജീവനെക്കൊടുത്ത ഇടയനുമാണ്. ക്രിസ്തുവിന്‍റെ ക്രൂശു മരണത്തെയാണ് ഇതു സൂചിപ്പിക്കുന്നത്. മനുഷ്യര്‍ പാപികളായതുകൊണ്ട് ക്രിസ്തുവിനെ ക്രൂശില്‍ തറച്ചു എന്നു തന്നെയല്ല,മനുഷ്യരുടെ പാപത്തിനു പ്രായശ്ചിത്തം വരുത്തുവാനുള്ള ഒരു ബലിമരണമായിരുന്നു അത്. യേശുക്രിസ്തുവിന്‍റെ മരണം കേവലം ഒരു രക്തസാക്ഷിമരണമല്ല. ക്രൂശുമരണത്തില്‍ ക്രിസ്തു മനുഷ്യവര്‍ഗ്ഗത്തിന്‍റെ പ്രതിപുരുഷനായി പാപപരിഹാരം വരുത്തി. നമ്മുടെ പുണ്യപ്രവര്‍ത്തികളല്ല, നമുക്കുവേണ്ടി മരിച്ച് ഉയിര്‍ത്ത കര്‍ത്താവായ യേശു ക്രിസ്തുവിന്‍റെ ബലി മരണത്തിലുള്ള വിശ്വാസമാണ് രക്ഷക്കാധാരം. നാം നമ്മുടെ പ്രവൃത്തികളാല്‍ രക്ഷ സമ്പാദിക്കാനല്ല, ക്രിസ്തു ക്രൂശില്‍ നിവര്‍ത്തിച്ച രക്ഷയെ വിശ്വാസത്താല്‍ അനുഭവിക്കുന്നതിനാണ് ഇന്ന് ദൈവം നമ്മോട് ആവശ്യപ്പെടുന്നത്.

ഇടയന്‍ എന്ന നിലയില്‍ ക്രിസ്തു തന്‍റെ ആടുകള്‍ക്ക് കൊടുക്കുന്നത് നിത്യജീവനാണ്. ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ രക്ഷിക്കാന്‍ കഴിയുകയില്ലന്ന് നമുക്കറിയാം. യേശു ക്രിസ്തുവാകട്ടെ തന്നില്‍ വിശ്വസിക്കുന്നവര്‍ക്കു നിത്യജീവന്‍ കൊടുക്കുന്നു. മാത്രമല്ല നിത്യതമുഴുവന്‍ അവര്‍ ഭദ്രമായി ഇരിക്കും എന്ന ഉറപ്പും നല്‍കുന്നു. ഒരു മനുഷ്യനൊ, ഒരു ദൈവദൂതനൊ ഇങ്ങനെ പറയുവാന്‍ സാധിക്കുമോ.

ക്രിസ്തുവിന്‍റെ മരണംപോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് അവിടുത്തെ പുനരുത്ഥാനവും. ക്രിസ്തു ഉയിര്‍ത്തില്ലെങ്കില്‍ തന്‍റെ മരണം പാപപരിഹാര ബലി ആകയില്ല. ചുരുക്കത്തില്‍ ക്രിസ്തീയ സഭ ഭൂമിയില്‍ ആവിര്‍ഭവിച്ചതിന് പുനരുത്ഥാനമാണ് അടിസ്ഥാനം. മരിച്ച ഒരു ക്രിസ്തുവിനെ മാത്രമലല്ല പുനരുത്ഥാനം ചെയ്ത ക്രിസ്തുവിനേയും കൂടിയാണ് പുതിയ നിയമം ചൂണ്ടിക്കാണിക്കുന്നത്. നല്ല ഇടയനായി താന്‍ മരിച്ചു. വലിയ ഇടയനായി പുനരുത്ഥാനം ചെയ്ത് ജീവിക്കുന്നു. ശ്രേഷ്ഠ ഇടയനായി വീണ്ടും വരും. ഈ ഇടയന്‍ കാണാതെപോയ ആടിനെ അന്വേഷിച്ച് കണ്ടെത്തും വരെ തിരഞ്ഞുനടക്കുന്നവനാണ്. കണ്ടെത്തിയാല്‍ വീട്ടിലെത്തുവോളം ചുമക്കുകയും ചെയ്യും. അവന്‍ പാപികള്‍ക്കുവേണ്ടി മരിച്ചു എന്നു മാത്രമല്ല വിശുദ്ധന്മാര്‍ക്കുവേണ്ടി ജീവിക്കുകയും ചെയ്യുന്നു.

6: പുനരുത്ഥാനവും ജീവനും

“ഞാന്‍ തന്നേ പുനരുത്താനവും ജീവനും ആകുന്നു; എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും.” (യോഹന്നാന്‍ 11:25)

മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ മര്‍മ്മമാണ് മരണം. മനുഷ്യചരിത്രത്തോളം പഴക്കമുള്ള ഒന്നാണ് മരണം. പാപം നിമിത്തമാണ് മരണം ലോകത്തില്‍ പ്രവേശിച്ചത് എന്ന് ബൈബിള്‍ പറയുന്നു. എല്ലാവരും മരിക്കുന്നതിനാല്‍ എല്ലാവരിലും പാപം പ്രവേശിച്ചിട്ടുണ്ടെന്ന് തെളിയുന്നു. മരണത്തിന്‍റെ മുമ്പില്‍ മനുഷ്യര്‍ കേവലം നിസ്സഹായകരാണ്. കൊട്ടാരമെന്നോ കുടിലെന്നോ വ്യത്യാസമില്ലാതെ ഏതു വാതില്‍ക്കലും മരണം ചെന്നു മുട്ടുന്നു. പ്രതാപവും പ്രതിഭയും വകവയ്ക്കാതെ, ശിശുവിനെയും, വൃദ്ധനെയും ആദരിക്കാതെ, മരണം സകലത്തേയും അതിന്‍റെ പിടിക്കുള്ളില്‍ ഒതുക്കുന്നു. ലോകസുഖങ്ങളുടെയെല്ലാം മറുപുറത്ത് മരണം ഒളിഞ്ഞുനില്‍ക്കുന്നു. മാര്‍ബിള്‍ക്കല്ലറയും മണ്‍കുഴിയും ഒരുപോലെ മരണത്തിന്‍റെ വിജയസ്തംഭങ്ങളാണ്. ജീവിതകപ്പല്‍ തകര്‍ത്തുകളയുന്ന പാറക്കെട്ടായി, ജീവിതവൃക്ഷം അടിച്ചു വീഴ്ത്തുന്ന കൊടുങ്കാറ്റായി മരണം നടമാടുന്ന ഈ ലോകത്തില്‍ പുനരുത്ഥാന സന്ദേശവുമായി യേശുക്രിസ്തു ഇതാ നിലകൊള്ളുന്നു. പുനരുത്ഥരിക്കുവാന്‍ കഴിവുണ്ടെന്നു മാത്രമല്ല പുനരുത്ഥാനമായിത്തന്നെയാണ് ക്രിസ്തു സ്വയം അവതരിപ്പിക്കുന്നത്. പുനരുത്ഥാനമെന്താണോ, ജീവനെന്താണോ അതാണ് യേശുക്രിസ്തു.

രണ്ടു തരത്തിലുള്ള പുനരുത്ഥാനത്തെക്കുറിച്ചും രണ്ടു ഘട്ടങ്ങളിലായി നടക്കേണ്ട പുനരുത്ഥാനത്തെക്കുറിച്ചും കര്‍ത്താവായ യേശുക്രിസ്തു പറഞ്ഞിട്ടുണ്ട്. രണ്ടും ക്രിസ്തു മുഖാന്തരമാണ് നിറവേറേണ്ടത്. (യോഹന്നാന്‍ 5:25;28,29) ഒന്ന് ആത്മീകമായ ഉത്ഥാനമാണ്. പാപത്തിന്‍റെ ഫലമാണ് മരണം. മരണം ശാരീരികം മാത്രമല്ല, ആത്മീകവും കൂടിയാണ്. പാപം നിമിത്തം മനുഷ്യാത്മാവും ദൈവവും തമ്മില്‍ അകന്നുപോയി. ഈ അകല്‍ച്ചയാണ് മരണത്തിന്‍റെ പൊരുള്‍. ആദാം പാപം ചെയ്തപ്പോള്‍ ഈ മരണം സംഭവിച്ചു. ആത്മീകമരണത്താല്‍ ഇന്നു മനുഷ്യന് പ്രകൃത്യാ ദൈവസംസര്‍ഗ്ഗത്തിന് കഴിവില്ലാതെയായിത്തീരുന്നു. ദൈവപുത്രന്‍റെ വചനം വിശ്വസിക്കുമ്പോള്‍ നിത്യജീവന്‍ പ്രാപിക്കുകയും ആത്മീക പുനരുത്ഥാനം ഉള്ളില്‍ സംഭവിക്കുകയും ചെയ്യുന്നു. ഈ പുനരുത്ഥാനം ഇന്ന് മനുഷ്യജീവിതത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. രണ്ടാമത്തേത് മരിച്ചുപോയവരുടെ ശാരീരിക പുനരുത്ഥാനമാണ്. ശാരീരിക മരണത്തില്‍ ശരീരവും ആത്മാവും തമ്മില്‍ വേര്‍പിരിയുന്നു. എന്നാല്‍ ക്രിസ്തു വീണ്ടും വരുമ്പോഴും അതിനുശേഷവും നീതിമാന്മാരും ദുഷ്ടന്മാരും ഉയിര്‍ത്തെഴുന്നേല്‍ക്കും. നീതിമാന്മാര്‍ നിത്യജീവനായും ദുഷ്ടന്മാര്‍ നിത്യശിക്ഷക്കായും.

മരിച്ചവര്‍ ഉയിര്‍ക്കുമോ? മനുഷ്യചരിത്രത്തിലെ പഴക്കമേറിയതും, പ്രയാസമേറിയതുമായ ചോദ്യമാണിത്. കര്‍ത്താവായ യേശുക്രിസ്തു മാത്രമാണ് ഇതിനുത്തരം. ഇതിന്‍റെ ഉത്തരം നമുക്ക് നല്‍കുന്നത്, അഥവാ താനാണതിന്‍റെ ഉത്തരം. “എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും.” ഇങ്ങനെ ആര്‍ക്കു പറയാന്‍ സാധിച്ചിട്ടുണ്ട്? ഏതൊരു മതാചാര്യന്‍ അവകാശപ്പെട്ടിട്ടുണ്ട്? ഏതു തത്വജ്ഞാനി പഠിപ്പിച്ചിട്ടുണ്ട്? ആത്മീകമായി മരിച്ചിരിക്കുന്ന ഒരുവന്‍ ക്രിസ്തുവില്‍ വിശ്വസിക്കുമ്പോള്‍ അവന്‍ നിത്യജീവന്‍ പ്രാപിച്ച് ദൈവസംസര്‍ഗ്ഗത്തിന് ശക്തനായിത്തീരുന്നു. ശാരീരികമരണം ഈ ബന്ധത്തെ ഹനിക്കുന്നില്ല. എന്നാല്‍ ആത്മീകമായി മരിച്ച ഒരുവന്‍ ആ സ്ഥിതിയില്‍ത്തന്നെ ശരീരത്തിലും മരിക്കുമ്പോള്‍ ദൈവത്തില്‍ നിന്നു എന്നന്നേക്കുമായി അകലുന്നു.

തിരിച്ചുവരുവാന്‍ കഴിയാത്തവണ്ണം രക്ഷയുടെ മാര്‍ഗ്ഗത്തില്‍ നിന്നു നിത്യമായി അകന്നു.

ക്രിസ്തു പുനരുത്ഥാനവും, ജീവനും ആകയാല്‍ തന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് മരണത്തിലും പ്രത്യാശയുണ്ട്. അവര്‍ മരിച്ചാലും ജീവിക്കും.

7: വഴിയും സത്യവും ജീവനും

“ഞാന്‍ തന്നെ വഴിയും സത്യവും ജീവനുമാകുന്നു. ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്‍റെ അടുക്കല്‍ എത്തുന്നില്ല.” (യോഹന്നാന്‍ 14:6)

ക്രിസ്തുവിന്‍റെ ഐഹികജീവിതകാലം തീരുന്നതിന് ഇനിയും അധികസമയമില്ല. തന്‍റെ ശിഷ്യന്മാരെ ആശ്വസിപ്പിക്കയും ധൈര്യപ്പെടുത്തുകയും ചെയ്യുന്നതിനിടയില്‍ ഒരു ശിഷ്യന്‍ ഇപ്രകാരം ചോദിച്ചു: “കര്‍ത്താവേ, നീ എവിടെ പോകുന്നു എന്ന് അറിയുന്നില്ല; പിന്നെ വഴി എങ്ങനെ അറിയും?” പ്രസിദ്ധമായ ഈ ചോദ്യത്തിനു കര്‍ത്താവ് നല്‍കിയ പ്രസിദ്ധമേറിയ മറുപടിയാണ് മുകളില്‍ ഉദ്ധരിച്ചിരിക്കുന്നത്. “ഞാന്‍ തന്നെ വഴിയും സത്യവും ജീവനും”. നമുക്കൊരുമിച്ച് ആ വഴി കണ്ടുപിടിക്കാന്‍ ശ്രമിക്കാമെന്നോ, ആത്മലോകത്തിലേക്കുള്ള വഴി ഏതു മഹാനും അജ്ഞാതമാണെന്നോ, ഒരുത്തരം പറയാന്‍ ഞാന്‍ അശക്തനാണെന്നോ അല്ല ക്രിസ്തു പറഞ്ഞത്. പ്രത്യുത, ദൈവസന്നിധിയിലേക്കുള്ള വഴിയും, ദൈവത്തെക്കുറിച്ചുള്ള സത്യവും, ദൈവത്തില്‍ നിന്നുള്ള ജീവനും താന്‍ തന്നെയാണെന്നും തന്നെകൂടാതെ ആരും പിതാവിന്‍റെ അടുക്കല്‍ എത്തുന്നില്ലെന്നും ക്രിസ്തു അവകാശപ്പെടുകയാണുണ്ടായത്. ദൈവസന്നിധിയിലേക്കുള്ള വഴിയും യേശുക്രിസ്തുവാണ്.

ക്രിസ്തു വഴി മാത്രമല്ല സത്യവുമാണ്. സത്യവും സത്യത്തിന്‍റെ ആകത്തുകയുമാണ് താന്‍. ക്രിസ്തു പിതാവിങ്കലേക്കുള്ള വഴി ആയിരിക്കുന്നതുപോലെ പിതാവിനെക്കുറിച്ചുള്ള സത്യവെളിപ്പാടുമാണ്. സര്‍വ്വശക്തനായ ദൈവം മനുഷ്യന്‍റെ പിതാവാണെന്നുള്ള സത്യം, പാപികളായ മനുഷ്യര്‍ക്കു ദൈവമക്കളായിത്തീരാന്‍ കഴിയുമെന്നുള്ള സുപ്രധാന സത്യം ക്രിസ്തുവില്‍ക്കൂടി മാത്രമാണ് വെളിപ്പെട്ടത്. ക്രിസ്തുവില്‍ക്കൂടി വെളിപ്പെട്ടതിനപ്പുറമായി ദൈവത്തെക്കുറിച്ച് ഒരു പുതിയ വെളിപ്പാടിനു നാം കാത്തിരിക്കേണ്ട ആവശ്യമില്ല. ക്രിസ്തു സത്യവും സത്യത്തിന്‍റെ മൂര്‍ത്തീകരണവുമാണ്. “ഞാന്‍ തന്നെ ജീവന്‍” ക്രിസ്തു വഴിയും സത്യവും മാത്രമല്ല ജീവനുമാണ്. താന്‍ ജീവന്‍ ഉടലെടുത്തതാണ്. ജീവന്‍റെ കേന്ദ്രമാണ്. ജീവനെതിരായ സകലവും നാം വെറുക്കുന്നു. ജീവനില്ലെങ്കില്‍ പ്രവര്‍ത്തനമോ സംസര്‍ഗ്ഗമോ ഇല്ല. ജീവനില്ലെങ്കില്‍ ജീര്‍ണ്ണതയും വിനാശവുമാണ് ഫലം. ഇതു ശാരീരിക ജീവനെക്കുറിച്ചും ആത്മിക ജീവനെക്കുറിച്ചും ശരിയാണ്.

യേശുക്രിസ്തു വഴിയാണ്, തന്നെക്കൂടാതെ യാത്രയില്ല. യേശുക്രിസ്തു ജീവനാണ്, തന്നെക്കൂടാതെ ജീവിതമില്ല. ക്രിസ്തു സത്യമാണ്, തന്നെകൂടാതെ ജ്ഞാനമില്ല. തെറ്റിപ്പോകാത്തവഴിയും,മാറ്റം വരാത്ത സത്യവും, അവസാനിച്ചുപോകാത്ത ജീവനുമാണ് ക്രിസ്തു. ക്രിസ്തുവാകുന്ന വഴി ദൈവത്തിങ്കലേക്കു നമ്മെ നയിക്കുന്നു; ക്രിസ്തുവാകുന്ന സത്യം ദൈവത്തേയും മനുഷ്യനേയും കുറിച്ച് അറിയാന്‍ നമ്മെ പ്രാപ്തരാക്കുന്നു; ക്രിസ്തുവാകുന്ന ജീവന്‍ ദൈവത്തിനു പ്രസാദമായി ജീവിക്കുവാന്‍ നമ്മെ ശക്തീകരിക്കുന്നു. വഴി ഏതെന്നറിയാത്തവര്‍ക്കു ക്രിസ്തു വഴിയാണ്. സത്യമെന്തെന്നറിയാത്ത ലോകത്തില്‍ ക്രിസ്തു സത്യമാണ്, മരണം നിറഞ്ഞ ഈ ലോകത്തില്‍ ക്രിസ്തു ജീവനാണ്. ക്രിസ്തു മാത്രം വഴി, ക്രിസ്തു മാത്രം സത്യം, ക്രിസ്തു മാത്രം ജീവന്‍.

8: സാക്ഷാല്‍ മുന്തിരിവള്ളി

“ഞാന്‍ സാക്ഷാല്‍ മുന്തിരിവള്ളിയും എന്‍റെ പിതാവ് തോട്ടക്കാരനും ആകുന്നു” (യോഹന്നാന്‍ 15:1)

യേശുക്രിസ്തു സാക്ഷാല്‍ മുന്തിരിവള്ളി ആയിരിക്കുന്നത് മനുഷ്യവര്‍ഗ്ഗം താന്‍ മുഖാന്തരം ദൈവത്തിന് ഫലം കായ്ക്കേണ്ടതിന് വഴി തുറക്കേണ്ടതിന്. തന്നില്‍ വിശ്വസിക്കുന്നവരെല്ലാം ഈ മുന്തിരിവള്ളിയുടെ കൊമ്പുകളാണ്. മുന്തിരിവള്ളിയുടെ ജീവനും ചൈതന്യവും കൊമ്പുകളിലേക്ക് വ്യാപിക്കയും അങ്ങനെ ഫലം കായ്പ്പാന്‍ ഇടവരികയും ചെയ്യുന്നു. ഒരു മനുഷ്യന് ജീവിതം ഫലകരമാണെങ്കില്‍ യേശുക്രിസ്തുവിനോട് ബന്ധം ഉണ്ടാകണം. ബാഹ്യബന്ധം മാത്രമല്ല, ആന്തരികമായ ജീവല്‍ ബന്ധം ഉണ്ടായിരിക്കണം. യൂദാ യേശു ക്രിസ്തുവിന്‍റെ ശിഷ്യനായി മൂന്നരവര്‍ഷത്തോളം തന്‍റെ കൂടെ സഞ്ചരിച്ചു. എങ്കിലും യൂദാ ആ മുന്തിരിവള്ളിയുടെ കൊമ്പായിരുന്നില്ല. അവന്‍ നിത്യനാശത്തിലേക്ക് പോകയാണുണ്ടായത്. ക്രൈസ്തവമായ ചുറ്റുപാടുകളൊ, പരിശീലനമൊ, കുടുംബബന്ധമൊ, നാമധേയമോ ഒരുവനെ സത്യക്രിസ്ത്യാനി ആക്കുന്നില്ല. യേശു ക്രിസ്തുവിനോടുള്ള ജീവല്‍ ബന്ധമാണ് ഒരുവനെ സത്യക്രിസ്ത്യാനി ആക്കുന്നത്.

യേശുക്രിസ്തു മാത്രമാണോ ലോകരക്ഷിതാവ്? യേശു ക്രിസ്ത്യാനികളുടെ ദൈവം മാത്രമാണോ എന്നതിനെക്കുറിച്ചാണ് നാം ചിന്തിച്ചുകൊണ്ടിരിക്കുന്നത്. പാപികളുടെ രക്ഷകനായി ലോകചരിത്രത്തില്‍ യേശുക്രിസ്തു ഒഴികെ വേറൊരാള്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇനി പ്രത്യക്ഷപ്പെടുകയുമില്ല. പാപികളോട് ധര്‍മ്മോപദേശം ചെയ്യുവാന്‍ പല ഗുരുക്കന്മാര്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ പാപികളെ രക്ഷിപ്പാന്‍ യേശുക്രിസ്തു മാത്രമേ ഉള്ളൂ. “എന്നെ പിരിഞ്ഞ് നിങ്ങള്‍ക്ക് ഒന്നും ചെയ്യുവാന്‍ കഴികയില്ല” എന്നു പറയത്തക്കവണ്ണം അവിടുത്തെ അവകാശവാദങ്ങള്‍ അത്ര ഖണ്ഡിതവും പരിപൂര്‍ണ്ണവുമാണ്. ഇതു നമുക്കു മനസ്സിലാക്കിത്തരുന്നത് യേശു ക്രിസ്തു മാത്രമേ ലോകരക്ഷിതാവായി ഉള്ളൂ എന്നതും, യേശു ക്രിസ്ത്യാനികളുടെ ദൈവം മാത്രമല്ല, ലോകത്തിലുള്ള സകല മനുഷ്യരുടെയും പാപത്തിന്‍റെ പരിഹാരത്തിനുവേണ്ടി കാല്‍വരിയില്‍ മരിച്ചു ഉയിര്‍ത്തെഴുന്നേറ്റ് ഇന്നും ജീവിക്കുന്നു.

യേശുവിന്‍റെ നിസ്തുല്യമായ വ്യക്തിത്വത്തിന്‍റെ മുമ്പില്‍ നമ്മുടെ തലകള്‍ കുനിയുകയും പാദങ്ങള്‍ മടങ്ങുകയും ചെയ്യട്ടെ. ലോകത്തിന്‍റെ വെളിച്ചമായ യേശു നമ്മുടെ ശാശ്വതപ്രകാശമായിത്തീരട്ടെ. നല്ല ഇടയാന ക്രിസ്തു നമ്മുടെ നേതാവും വാതിലായ താന്‍ നമുക്കു നിത്യസൗഭാഗ്യത്തിലേക്കുള്ള വാതിലുമായി ഭവിക്കട്ടെ. ജീവനും പുനരുത്ഥാനവുമായ ക്രിസ്തു ജീവിതത്തില്‍ നമുക്ക് ശരണവും മരണത്തില്‍ നങ്കുരവും ആയിരിക്കട്ടെ. ഈ മുന്തിരിവള്ളിയില്‍ ഫലം കായിച്ച് ജീവിതം സഫലമായിത്തീരുവാന്‍ ദൈവകൃപ നമ്മെ അനുഗ്രഹിക്കട്ടെ. കര്‍ത്താവായ യേശു ക്രിസ്തുവിന്‍റെ വന്ദ്യ തിരുനാമം ഇന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ.