മനുഷ്യനെ നരകത്തിലേക്ക് തള്ളുവാനല്ല ദൈവം നരകം സൃഷ്ടിച്ചത്. സ്വര്‍ഗ്ഗത്തിലെ ചില ദൂതന്മാര്‍ നിഗളത്താല്‍ വീണപ്പോള്‍ അവര്‍ക്കു പിന്നീട് അവിടെ തുടരുവാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് ഈ വീണുപോയ ദൂതന്മാരെ അഥവാ പിശാചുക്കളെ അയക്കുവാന്‍ ദൈവം നരകം സൃഷ്ടിക്കുകയായിരുന്നു. “പിശാചിന്നും അവന്‍റെ ദൂതന്മാര്‍ക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നി” (മത്തായി 25:41) എന്നത്രേ യേശു പറഞ്ഞിരിക്കുന്നത്.

വീണുപോയ ദൂതന്മാര്‍ക്ക് വേണ്ടി മാത്രമാണ് ദൈവം നരകം സൃഷ്ടിച്ചതെങ്കില്‍ എന്തുകൊണ്ട് മനുഷ്യനെ അവിടേയ്ക്ക് അയയ്ക്കുന്നു? ആരും നരകത്തില്‍ പോകുവാന്‍ സ്നേഹവാനായ ദൈവം ആഗ്രഹിക്കുന്നില്ല. യേശു സ്വര്‍ഗ്ഗത്തില്‍ നിന്നും ഭൂമിയിലേക്ക് ഇറങ്ങിവന്നു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിച്ചതു നമ്മെ നരകാഗ്നിയില്‍ നിന്നു രക്ഷിക്കാനാണ്. “തന്‍റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രപിക്കേണ്ടതിന്നു ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” (യോഹന്നാന്‍:3:16)

സത്യത്തില്‍ ഒരു മനുഷ്യന്‍ ചെയ്ത പാപം മാത്രമല്ല അവനെ നരകയോഗ്യനാക്കുന്നത്. പിന്നെയോ അവന്‍ കര്‍ത്താവായ യേശുക്രിസ്തുവാകുന്ന രക്ഷകനെ തിരസ്ക്കരിക്കുന്നതിനാല്‍കൂടിയാകുന്നു. ഒരു വ്യക്തി ഇരുട്ടില്‍ ഇരിക്കുവാന്‍ വിളക്കുകെടുത്തി കളയുന്നതുപോലെ അവന്‍ തനിക്കു തന്നേ നരകാഗ്നി തിരഞ്ഞെടുക്കുകയാണ്.

വിശാലമായ അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ദൈവസാന്നിദ്ധ്യത്തിന്‍റെ അഭാവമാണ് നരകം. കര്‍ത്താവായ യേശുക്രിസ്തു നിങ്ങളുടെ ഹൃദയത്തില്‍ ഇല്ലെങ്കില്‍ നരകം നിങ്ങളുടെ ഹൃദയത്തില്‍ ഇപ്പോള്‍തന്നെ ആരംഭിച്ചു കഴിഞ്ഞു – നിങ്ങള്‍ക്കു യാതൊരു സമാധാനവും ഉണ്ടായിരിക്കുകയില്ല. ഭയത്താല്‍ ദണ്ഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കും, ഏറ്റു പറയാത്ത പാപങ്ങളുടെ കുറ്റബോധം മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. അങ്ങനെ ഉള്ളവര്‍ മരിക്കുമ്പോള്‍ നിത്യമായ നരകാഗ്നിയിലേക്ക് പോകുന്നു.

അതുപോലെ, കര്‍ത്താവായ യേശുവിനെ ഹൃദയത്തില്‍ സ്വീകരിച്ച് യേശുവിന്‍റെ രക്തത്താല്‍ തങ്ങളുടെ സകലപാപവും കഴുകി ശുദ്ധീകരിക്കപ്പെട്ടവര്‍ക്ക് ഹൃദയത്തില്‍ കവിഞ്ഞൊഴുകുന്ന സമാധാനവും സന്തോഷവും ദൈവകൃപയും ഉണ്ടായിരിക്കും. അവരുടെ ഈ ഭൂമിയിലെ ജീവിതം അവസാനിക്കുമ്പോള്‍ അവര്‍ നിത്യ സ്വര്‍ഗ്ഗത്തിലേക്കു പോകും.

പ്രിയ സ്നേഹിതരെ നിങ്ങളുടെ ഹൃദയത്തില്‍ എന്താണ് ഉള്ളത്? അതു ഭയം, ദുഃഖം, കലക്കം, യാതന എന്നിവയാല്‍ നിറഞ്ഞിരിക്കുന്നു എങ്കില്‍, സ്വര്‍ഗ്ഗത്തിലെ സകല സൗഭാഗ്യത്തിലേക്കും നിങ്ങളെ കൊണ്ടെത്തിക്കുന്ന ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയത്തില്‍ സ്വീകരിക്കുക.