ഭൂമിയില്‍ ഏറ്റവും അധികം ഭാഷകളില്‍ ഏറ്റവും അധികം ജനങ്ങള്‍ വായിച്ചിട്ടുള്ളതും വായിച്ചുകെണ്ടിരിക്കുന്നതുമായ ഗ്രന്ഥമാണ് വിശുദ്ധ ബൈബിള്‍. ഭൂമുഖത്ത് ഏറ്റവും അച്ചടിച്ചിട്ടുള്ളതും അച്ചടിച്ചുകൊണ്ടിരിക്കുന്നതുമായ പുസ്തകവും ബൈബിള്‍ തന്നെയാണ്. ഇന്ന് ഭൂമുഖത്ത് ഏകദേശം 228 രാജ്യങ്ങളിലായി സംസാരിക്കപ്പെടുന്ന 6700-ല്‍ പരം ഭാഷകളില്‍ ലിഖിത ഭാഷകളോടൊപ്പം ലിപികളില്ലാത്ത അനേകം ഭാഷകളും, ലിപികള്‍ക്ക് രൂപം കൊടുത്ത് ലിഖിതഭാഷയാക്കാനുള്ള പ്രക്രിയയില്‍ ആയിരിക്കുന്ന ഭാഷകളും ഉള്‍പ്പെടുന്നു. ഇവയില്‍ 2287 ഭാഷകളില്‍ ബൈബിളിന്‍റെ ഏതെങ്കിലും ഒരു പുസ്കം ലഭ്യമാണ്.

1455-ല്‍ യോഹാന്‍ ഗുട്ടന്‍ബര്‍ഗ് അച്ചടിയന്ത്രം കണ്ടുപിടിച്ച് ആദ്യമായി ബൈബിള്‍ അച്ചടിച്ചശേഷം 1012- ഭാഷകളില്‍ പുതിയ നിയമം പ്രസീദ്ധികരിച്ചിട്ടുണ്ട്. 392-ഭാഷകളില്‍ ബൈബിള്‍ സമ്പൂര്‍ണ്ണമായി പ്രസിദ്ധീകരിച്ചിരിക്കുന്നു. കൂടാതെ ബൈബിളിലെ ഏതെങ്കിലും ഒരു ഭാഗം 2287 ഭാഷകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സര്‍വ്വശക്തനായ ദൈവം തന്‍റെ പ്രവാചകന്മാരില്‍ക്കൂടിയും ദാസിദാസന്മാരില്‍ക്കൂടിയും കാലാകാലങ്ങളില്‍ മാനവരാശിക്ക് നല്‍കിയ ദൈവവചനത്തിന്‍റെ ലിഖിതരൂപമാണ് വിശുദ്ധബൈബിളിന്‍റെ ഉള്ളടക്കം. അപ്പൊസ്തലന്മാരായ പൗലൊസും, പത്രൊസും തങ്ങളുടെ ലേഖനങ്ങളില്‍ ഇതു വ്യക്തമാക്കുന്നു. “എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകുന്നു.” (2 തിമൊഥെയൊസ് 3:16)

“തിരുവെഴുത്തിലെ പ്രവചനം ഒന്നും സ്വയമായ വ്യാഖ്യാനത്താല്‍ ഉളവാകുന്നതല്ല എന്നു ആദ്യം തന്നേ അറിഞ്ഞുകൊള്ളേണം. പ്രവചനം ഒരിക്കലും മനുഷ്യന്‍റെ ഇഷ്ടത്താല്‍ വന്നതല്ല, ദൈവകല്പനയാല്‍ മനുഷ്യര്‍ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ.” (2 പത്രൊസ് – 1:20,21)

അത്യുന്നതനായ ദൈവം തന്നെയാണ് ആദ്യമായി തന്‍റെ വചനം വരമൊഴിയായി തന്‍റെ ജനത്തിന് നല്‍കിയത്. (പുറപ്പാട് – 33:18) B.C-1492 മുതല്‍ A.D-100 വരെയുള്ള 1600 വര്‍ഷകാലയളവുകള്‍ക്കുള്ളില്‍ രാജാക്കന്മാര്‍, രാജ്യതന്ത്രജ്ഞന്മാര്‍, പ്രവാചകന്മാര്‍, മോശ, പൗലൊസ് ആദിയായ വിദ്യാസമ്പന്നന്‍മാര്‍ ആമോസ് ആദിയായ വിദ്യാവിഹീനര്‍, ചുങ്കം പിരിച്ചിരുന്ന മത്തായി, വൈദ്യനായ ലൂക്കൊസ്, മീന്‍പിടുത്തക്കാരായിരുന്ന പത്രൊസ്, യോഹന്നാന്‍ മുതലായി വിവിധ സാമൂഹ്യസാംസ്കാരിക പരിതസ്ഥിതികളില്‍ ജീവിച്ചിരുന്ന നാല്‍പ്പതോളം വ്യക്തികളാല്‍ മരുഭൂമി, പര്‍വ്വതപ്രാന്തങ്ങള്‍, പാലസ്തീന്‍ തെരുവീഥികള്‍, പ്രവാചക പാഠശാല, ശൂശന്‍ രാജധാനി, ബാബിലോണിലെ കേബാര്‍ നദീതീരം, റോമിലെകാരാഗൃഹം, ഏകാന്തമായ പത്മൊസ് ദ്വീപ് ആദിയായ ഇടങ്ങളില്‍വച്ച് അന്യോന്യമായ അറിവോ ആലോചനയോ കൂടാതെ എഴുതപ്പെട്ട 66 പുസ്തകങ്ങളുടെ ഘടനയും ആശ്ചര്യജനകമായ ഐക്യരൂപ്യവും കണ്ടാല്‍ ഈ വിശുദ്ധബൈബിളിന്‍റെ ഗ്രന്ഥകര്‍തൃത്വം ഏകനുമേല്‍ സ്ഥിതി ചെയ്യുന്നു അഥവാ ദൈവത്തില്‍ നിന്നുള്ളത് എന്ന് സ്പഷ്ടമായി കാണാവുന്നതാണ്.

ബൈബിള്‍ എന്ന പദത്തിന്‍റെ വേരുകള്‍ തേടുമ്പോള്‍ ചെന്നെത്തുന്നത് പ്രാചീന സംസ്കാരത്തിന്‍റെ ഈറ്റില്ലം എന്നറിയപ്പെടുന്ന ഈജിപ്തിലെ നൈല്‍ നദീതീരത്താണ്. അവിടെ വളര്‍ന്നിരുന്ന പപ്പൈറസ് (PAPYRUS) എന്ന ജല സസ്യത്തില്‍ നിന്നും ലഭിച്ചിരുന്ന ബൈബ്ലോസ് (BIBLIOS) എന്ന പദാര്‍ത്ഥം ഉപയോഗിച്ചാണ് എഴുതുവാനുള്ള താളുകള്‍ നിര്‍മ്മിച്ചിരുന്നത്. ഇങ്ങനെ തയ്യാറാക്കിയിരുന്ന പപ്പൈറസ് ചുരുളുകളെ ബൈബ്ലിയോന്‍ എന്നാണ് വിളിച്ചിരുന്നത്. വരമൊഴി വ്യാപകമായി തുടങ്ങിയതോടെ പപ്പൈറസ് ചുരുളുകളായ ബൈബ്ലിയോണുകളുടെ പ്രശസ്തി വര്‍ദ്ധിച്ചു. ചുരുളുകളുടെ കൂട്ടം അഥവാ പുസ്തകം എന്ന അര്‍ത്ഥത്തില്‍ ആ പദത്തെ ചുരുക്കി പരിഷ്ക്കരിച്ച് ബൈബിള്‍ എന്ന പദം ആദ്യം ഗ്രീക്കിലും പിന്നീട് ലാറ്റിനിലും അതിനുശേഷം ഫ്രഞ്ചിലും ഉപയോഗിച്ചു. അവസാനം ബൈബിള്‍ എന്ന സംജ്ഞ ഇംഗ്ലീഷിലും ഉപയോഗിച്ച് തുടങ്ങി. പുസ്തകം, പുസ്തകസഞ്ചയം എന്നീ അര്‍ത്ഥങ്ങളില്‍ ഉപയോഗിക്കുവാന്‍ ആരംഭിച്ച ബൈബിള്‍ എന്ന പദം ഇന്ന് എല്ലാ ഭാഷകളിലും ക്രൈസ്തവ സമൂഹം അംഗീകരിച്ചിരിക്കുന്ന ദൈവത്തിന്‍റെ തിരുവചനങ്ങള്‍ ഉള്ളടക്കം ചെയ്തിരിക്കുന്ന പുസ്തകത്തിന്‍റെ നാമധേയമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.

അത്യുന്നതാനായ ദൈവമാണ് ബൈബിളിന്‍റെ അഥവാ ലിഖിതരൂപത്തിലുള്ള ദൈവവചനത്തിന്‍റെ ആരംഭം കുറിച്ചത്. തന്‍റെ ജനമായ യിസ്രായേല്‍ മക്കള്‍ അനുഷ്ഠിക്കുവാനും അനുസരിക്കുവാനുമായുള്ള കല്പനകള്‍ കല്പലകളില്‍ എഴുതി യഹോവയാം ദൈവം മോശെക്കു നല്‍കിയതോടെ ലിഖിതരൂപത്തിലുള്ള ദൈവവചനം ഭൂമുഖത്ത് ആദ്യമായി സൃഷ്ടിക്കപ്പെട്ടു.

“…… ദൈവത്തിന്‍റെ വിരല്‍കൊണ്ടു എഴുതിയ കല്പനകളായ സാക്ഷ്യപലക രണ്ടും അവന്‍റെ പക്കല്‍ കൊടുത്തു.” (പുറപ്പാട് – 31:18)

ബൈബിളിനെ പഴയനിയമം എന്നും (Old Testament) പുതിയ നിയമം എന്നും ( New Testament) രണ്ടായി തിരിച്ചിരിക്കുന്നു. 66 പുസ്തകങ്ങള്‍ അടങ്ങിയതാണ് വിശുദ്ധബൈബിള്‍.

ബൈബിള്‍ എഴുതപ്പെട്ടത് ദൈവികതീരുമാനപ്രാകരമാണെന്ന് ബൈബിള്‍ തന്നെ വ്യക്തമാക്കുന്നു.

“അവര്‍ ന്യായപ്രമാണവും സൈന്യങ്ങളുടെ യഹോവ തന്‍റെ ആത്മാവിനാല്‍ പണ്ടത്തെ പ്രവാചകന്മാര്‍ മുഖാന്തരം അയച്ച വചനങ്ങളും കേട്ടനുസരിക്കാതവണ്ണം ഹൃദയങ്ങളെ വജ്രം പോലെ കടുപ്പമാക്കി.” (സെഖര്‍യ്യാവു – 7:12)

ബൈബിള്‍ നമുക്കു ലഭിച്ചത് ദൈവത്തില്‍ നിന്ന് ദൈവ ജനത്തിലൂടെയാണ്. ദൈവസ്വഭാവവും ദൈവഹിതവും ദൈവവചനത്തിലൂടെയാണ് നാം മനസ്സിലാക്കേണ്ടത്. ദൈവം പറയുന്നത് പൂര്‍ണ്ണമായും സത്യമായതുകൊണ്ട് ദൈവവചനം തങ്ങളുടെ വിശ്വാസത്തിന്‍റെ ഏറ്റവും ആധികാരികമായ അടിസ്ഥാനമാണ്.

എന്നാല്‍ ഏതൊക്കെയാണ് ദൈവവചനമെന്നത് ചിലരെ സംബന്ധിച്ചടത്തോളം ഒരു പ്രശ്നമാണ്. അതിനാല്‍ ഏതാണ് ദൈവവചനം എന്ന് എങ്ങനെ മനസ്സിലാക്കാം. ഉദാഹരണമായി ബൈബിള്‍ മാത്രമാണോ ദൈവവചനം? മറ്റ് മതഗ്രന്ഥങ്ങള്‍ യഥാര്‍ത്ഥത്തില്‍ ദൈവവചനമാണോ? ബൈബിള്‍ മാത്രമാണ് ദൈവവചനം എങ്കില്‍ ഏതു ബൈബിള്‍ അതായത് ബൈബിളിലെ ഏതൊക്കെ പുസ്തകങ്ങളും വാക്യങ്ങളും ദൈവവചനമാണ്, അല്ലേ? ചിലര്‍ തങ്ങളുടെ പാരമ്പര്യങ്ങളെയും, ആചാരങ്ങളെയും, അഭിപ്രായങ്ങളെയും എല്ലാം ദൈവവചനമായി കണക്കാക്കുന്നു. പാരമ്പര്യങ്ങള്‍ ദൈവവചനമാണോ? ബൈബിളിലൂടെ ദൈവം സംസാരിക്കുന്നതിനോട് തുല്യ മൂല്യമുള്ള മറ്റേതെങ്കിലും പുതിയ മാര്‍ഗ്ഗത്തിലൂടെ ദൈവം ഇന്നും മനുഷ്യ വര്‍ഗ്ഗത്തോട് സംസാരിക്കുന്നുണ്ട്.

ബൈബിള്‍ മാത്രമാണ് ദൈവവചനം എങ്കില്‍ ബൈബിളിലെ ഏതൊക്കെ പുസ്തകങ്ങളും വാക്യങ്ങളുമാണ് ദൈവവചനം. ഏതൊക്കെ പുസ്തകങ്ങളും വാക്യങ്ങളും ദൈവവചനം അല്ല എന്ന് എങ്ങനെ തീരുമാനിക്കാം.?

ബൈബിളില്‍ ’66’ പുസ്തകങ്ങള്‍ മാത്രമേ ഉള്ളൂ. അതിന്‍റെ കാരണം ദൈവം ദൈവനിവേശിതമായി അത്രയും മാത്രമേ നല്‍കിയിട്ടുള്ളൂ എന്നതാണ്. ആധികാരികമായവ ഏത് എന്നു തീരുമാനിക്കുന്നത് ദൈവമാണ്. അല്ലാതെ ഏതെങ്കിലും സഭയൊ പ്രസ്ഥാനമൊ അല്ല.

പഴയ ഉടമ്പടി സംബന്ധമായി യേശുക്രിസ്തു അംഗീകരിച്ചത യഹൂദരുടെ ’39’ പുസ്തകങ്ങളാണ്. ദൈവത്തിന്‍റെ അരുളപ്പാടുകള്‍ യഹൂദര്‍ക്കാണ് നല്‍കപ്പെട്ടിരിക്കുന്നത്. (റോമര്‍-3:2; എബ്രായര്‍ -5:12) പുതിയ നിയമത്തിലെ ’27’ പുസ്തകങ്ങള്‍ ദൈവനിവേശിതമാണെന്ന് എല്ലാവരും വ്യക്തമായി സമ്മതിക്കുന്നു. അങ്ങനെ മൊത്തം ’66’ പുസ്തകങ്ങളാണ് ബൈബിളില്‍ ഉള്ളത്.

അങ്ങനെ ബൈബിളിന്‍റെ മൂലരൂപത്തില്‍ ’66’ പുസ്തകങ്ങളിലായി മൊത്തം ‘1,189’ അദ്ധ്യായങ്ങളും ‘31,102’ വാക്യങ്ങളും ‘7,83,137’ വാക്കുകളും ‘35,66,480’ അക്ഷരങ്ങളും മാത്രമാണ് ദൈവവചനമായിട്ടുള്ളത്. പഴയ നിയമത്തില്‍ ’39’ പുസ്തകങ്ങളും ‘929’ അദ്ധ്യായങ്ങളും ‘23,144’ വാക്യങ്ങളും ‘60,2585’ വാക്കുകളും 27,2,8100 അക്ഷരങ്ങളും ഉണ്ട്. പുതിയ നിയമത്തില്‍ ’27’ പുസ്തകങ്ങളും ‘260’ അദ്ധ്യായങ്ങളും ‘7,957’ വാക്യങ്ങളും ‘180552’ വാക്കുകളും ‘838380’ അക്ഷരങ്ങളും ഉണ്ട്. എല്ലാ മനുഷ്യര്‍ക്കുമുള്ള ദൈവത്തിന്‍റെ വെളിപ്പാട് ബൈബിളില്‍ പൂര്‍ത്തിയായി.

“ഈ പുസ്തകത്തിലെ പ്രവചനം കേള്‍ക്കുന്ന ഏവനോടും ഞാന്‍ സാക്ഷീകരിക്കുന്നതെന്തെന്നാല്‍: അതിനോടു ആരെങ്കിലും കൂട്ടിയാല്‍ ഈ പുസ്തകത്തില്‍ എഴുതിയ ബാധകളെ ദൈവം അവന്നു വരുത്തും. ഈ പ്രവചന പുസ്തകത്തിലെ വചനത്തില്‍ നിന്നു ആരെങ്കിലും വല്ലതും നീക്കിക്കളഞ്ഞാല്‍ ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവന്നുള്ള അംശം ദൈവം നീക്കിക്കളയും.” (വെളിപ്പാട് – 22:18,19)

“സത്യമായിട്ടു ഞാന്‍ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തില്‍ നിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരു നാളും ഒഴിഞ്ഞുപോകയില്ല.” (മത്തായി – 5:18)

ന്യായപ്രമാണത്തില്‍ ഒരു പുള്ളി വീണു പോകുന്നതിനെക്കാള്‍ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നതു എളുപ്പം.” (ലൂക്കൊസ് – 16:17)

മുകളില്‍ വിവരിച്ചിരിക്കുന്ന വാക്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ ബൈബിള്‍ പൂര്‍ണ്ണമാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഈ ’66’ പുസ്തകത്തോട് യാതൊന്നും കൂട്ടിച്ചേര്‍ക്കുകയൊ ഇതില്‍ നിന്നും യാതൊന്നും കുറയ്ക്കുകയൊ ചെയ്യുന്നത് ഗുരുതരമായ പാപമാണ്.

1 പുസ്തകങ്ങളുടെ ആശ്ചര്യകരമായ സംയോജനം:-

B.C.1492- മുതല്‍ A.D.100 വരെയുള്ള 1600 വര്‍ഷങ്ങള്‍ക്കിടയില്‍ ജീവിച്ചിരുന്ന 40-ല്‍ അധികം എഴുത്തുകാര്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇരുന്നുകൊണ്ട് പരസ്പര ധാരണകളൊന്നും കൂടാതെ ‘3’ ഭാഷകളില്‍ എഴുതിയ ’66’ പുസ്തകങ്ങള്‍ അടങ്ങുന്ന ഒരു വിശിഷ്ട ഗ്രന്ഥമാണ് ബൈബിള്‍. എഴുത്തുകാരുടെ കാലം, തൊഴില്‍, സ്ഥലം, ഭാഷ എന്നിവ വ്യത്യസ്തമായിരുന്നിട്ടും അവരുടെ എഴുത്തുകള്‍ തമ്മില്‍ അത്ഭുതകരമായ ഐക്യതയും യോജിപ്പുമാണ് കാണുവാന്‍ കഴിയുന്നത്. ഒരു വ്യക്തിയില്‍ നിന്ന് കേട്ടെഴുതിയതു പോലെ എല്ലാം പരസ്പരം യോജിപ്പുള്ളതായിരുന്നു. ആശ്ചര്യകരമായ ഈ യോജിപ്പ് ബൈബിളിന്‍റെ അമാനുഷികതയെ വ്യക്തമാക്കുന്നു. ബൈബിളിന്‍റെ കര്‍തൃത്വം ദൈവത്തില്‍ തന്നെയാണെന്ന് ഇതു തെളിയിക്കുന്നു.

2. ഉപദേശത്തിലുള്ള അധികാരം:-

ലോകത്തിലെ ഇതരഗ്രന്ഥകാരന്മാരുടെ ഇതരഗ്രന്ഥങ്ങളിലൊന്നും “ദൈവം ഇപ്രകാരം അരുളിച്ചെയ്തു,” “ദൈവം കല്പിച്ചു,” “ദൈവത്തിന്‍റെ അരുളപ്പാട്” ഇത്യാദി പ്രസ്താവനകള്‍ കാണുവാന്‍ സാധ്യമല്ല. എന്നാല്‍ ബൈബിളില്‍ ഉടനീളം ‘3125’ പ്രാവശ്യം ഇത്തരം പ്രസ്താവനകള്‍ കാണാം. ഇത് തിരുവെഴുത്തിന്‍റെ അപ്രമാദിത്വത്തിനും ആധികാരികതയ്ക്കും തെളിവാണ്. മാര്‍ട്ടിന്‍ ലൂഥറിന്‍റെ വാക്കുകള്‍ ഓര്‍ക്കുക: “യുക്തിയെ ആധാരമാക്കിയ വിവാദങ്ങളാല്‍ ഒരു കാര്യം തീര്‍ച്ചയാക്കുവാന്‍ സാദ്ധ്യമല്ല. എന്നാല്‍ ദൈവം ഒരു കാര്യം ശരിയെന്ന് പ്രസ്താവിച്ചാല്‍ അതു ശരിതന്നെയാണ്.” “എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാല്‍ ദൈവത്തിന്‍റെ മനുഷ്യന്‍ സകല സല്‍പ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവന്‍ ആകേണ്ടതിന്നു ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.” (2 തിമൊഥെയൊസ് – 3:16,17) എന്നു വി. പൗലൊസ് പറഞ്ഞിരിക്കുന്നു.

3. പ്രവചന നിവൃത്തികള്‍:-

തിരുവെഴുത്തുകളുടെ അപ്രമാദിത്വത്തിനുള്ള ഏറ്റവും വലിയ തെളിവ് അതിലെ പ്രവചനങ്ങളും അവയുടെ നിവൃത്തിയുമാണ്. ചരിത്രം മുന്‍കൂട്ടി പറഞ്ഞിട്ടുള്ള ഏക ഗ്രന്ഥം ബൈബിളാണ്. ‘100’ കണക്കിന് പ്രവചനങ്ങള്‍ അക്ഷരം പ്രതി നിറവേറി. വ്യക്തികള്‍, നഗരങ്ങള്‍, ജാതികള്‍, യഹൂദര്‍, ക്രിസ്തു, സഭ, സാമ്രാജ്യങ്ങള്‍, പ്രപഞ്ചം, ലോകസംഭവങ്ങള്‍, ലോകാവസാനം ആദിയായ നിരവധി വിഷയങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങള്‍ ബൈബിളില്‍ കാണാം. ചിലത് ഇപ്പോള്‍ അത്ഭുതകരമായി നിവൃത്തിയായിക്കൊണ്ടിരിക്കുന്നു. യഹൂദ ജാതിയെക്കുറിച്ചുള്ള പ്രവചനങ്ങളുടെ നിവൃത്തിതന്നെ ബൈബിള്‍ ദൈവവചനമാണെന്ന് തെളിയിക്കുന്നുണ്ട്. വേദപുസ്തകം സത്യമാണെന്നുള്ളതിന്നു വ്യക്തമായ ഒരു തെളിവ് തരാമോ എന്ന് പ്രുഷ്യയിലെ ഫ്രഡറിക്കു ചക്രവര്‍ത്തി തന്‍റെ ചാപ്ളയിനോട് ചോദിച്ചപ്പോള്‍, “തിരുമേനി, യഹൂദന്‍” എന്നു ചാപ്ളയിന്‍ മറുപടി പറഞ്ഞു.

ബൈബിളിലെ മകുടം ചാര്‍ത്തുന്ന പ്രവചന നിവൃത്തി കാണുവാന്‍ കഴിയുന്നതു ഏതെങ്കിലും ഒരു ഭാവി സംഭവത്തിലല്ല. പ്രത്യുത, ഒരു ഭാവി വ്യക്തിയിലത്രേ പ്രത്യുത വ്യക്തിയുടെ ജീവിതത്തെയും പ്രവൃത്തിയെയും കുറിച്ച് വിശദമായി പ്രവാചനകന്മാര്‍ പ്രസ്താവിച്ചു. ആ വിശദീകരണത്തിന്‍റെ കൃത്യമായ നിറവേറല്‍ പോലെ മറ്റൊന്നും ലോകസാഹിത്യത്തിലൊന്നും ചൂണ്ടികാണിക്കാനില്ല. ക്രിസ്തു ജനിക്കുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ അവന്‍റെ ജനനം, വംശ പാരമ്പര്യം, ജന്മസ്ഥലം, ജനനരീതി, ശൈശവം, ആളത്വം, ഉപദേശം, സ്വഭാവം, ജീവിതം, പ്രസംഗം, സ്വീകരണം, നിരാകരണം, മരണം, സംസ്കാരം, ഉയിര്‍പ്പ്, സ്വര്‍ഗ്ഗാരോഹണം, എന്നിവയെ സംബന്ധിച്ച് ഏറ്റവും അത്ഭുതകരമായ രീതിയില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള വ്യക്തി യേശുക്രിസ്തു മാത്രമാണ്. ഇതുവരെ ജനിച്ചിട്ടില്ലാത്ത ഒരു വ്യക്തിയുടെ ചരിത്രം ആര്‍ക്കെങ്കിലും എഴുതുവാന്‍ കഴിയുമോ? നിശ്ചയമായും ദൈവത്തിനു മാത്രമേ അതിനു കഴിയുകയുള്ളൂ. ലോകപ്രശസ്തരായ ഷേക്സ്പിയര്‍, നെപ്പോളിയന്‍, വിക്ടോറിയ മഹാരാജ്ഞി, മഹാത്മാഗാന്ധി തുടങ്ങിയവര്‍ ജനിക്കുന്നതിനു മുമ്പ് അവരെക്കുറിച്ച് യാതൊരുത്തരും മനസ്സിലാക്കിയിരുന്നില്ല. എന്നാല്‍ ബൈബിളിലാകട്ടെ ഒരാളല്ല, പിന്നെയൊ, ഇരുപതൊ ഇരുപത്തിയഞ്ചോ വ്യക്തികള്‍ അസാധാരണവും വ്യക്തവുമായ ഒരു വ്യക്തിയുടെ രൂപം വരച്ചു കാട്ടിയിരിക്കുന്നു. ഏറ്റം ആശ്ചര്യകരമായ കാര്യമാകട്ടെ അവരാരും തന്നെ തങ്ങള്‍ ചിത്രീകരിക്കുന്ന പ്രസ്തുത വ്യക്തിയെ ഒരിക്കലും കണ്ടിരുന്നില്ല എന്നുള്ളതത്രേ.

4. പരമമായ സത്യം:-

“പുസ്തകങ്ങളുടെ രാജാവ്” എന്ന പേരിന്ന് തികച്ചും അര്‍ഹമാണ് വേദപുസ്തകം. ലോകത്തിലെ സകല പുസ്തകങ്ങളിലേയും സത്യാന്വേഷണങ്ങളുടെ ആകതുകയെക്കാള്‍ കവിഞ്ഞ സത്യം വേദപുസ്തകത്തിനുണ്ട്. മറ്റ് ഗ്രന്ഥങ്ങളില്‍ സത്യാസത്യങ്ങള്‍ കൂടിക്കലര്‍ന്നിരിക്കുമ്പോള്‍ വേദപുസ്തകത്തില്‍ സത്യം മാത്രം ഉള്‍ക്കൊള്ളുന്നു. ലോകത്തിലെ സകല പുസ്തകങ്ങളിലേയും സത്യം മാത്രം വേര്‍തിരിച്ച് ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചാലും അത് വേദപുസ്തകത്തിലെ സത്യത്തോട് കിടനില്ക്കുകയില്ല. ഇമ്മാനുവേല്‍ കാന്‍റ്െ ഇപ്രകാരം വേദപുസ്തകത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നു. “വേദ പുസ്തകം സകല സത്യങ്ങളുടേയും വറ്റിപോകാത്ത ഉറവിടമാണ്.”ഏതൊരു പ്രശ്നത്തിനും ബൈബിളില്‍ പ്രതിവിധിയുണ്ട്. അത് ഒരു ശാസ്ത്രഗ്രന്ഥമല്ല; എന്നാല്‍ സര്‍. ഐസക് ന്യൂട്ടനെപ്പോലും അത്ഭുതപ്പെടുത്തിയ ശാസ്ത്രീയ സത്യങ്ങള്‍ അതിലുണ്ട്. ബൈബിള്‍ വെറും സാഹിത്യ ഗ്രന്ഥമല്ല; എന്നാല്‍ ഷേക്സ്പിയറും, കാളിദാസനും അതിശയിക്കത്തക്ക സാഹിത്യം അതില്‍ കണ്ടെത്താം അത് ഒരു തത്വജ്ഞാനഗ്രന്ഥമല്ല; പക്ഷെ സോക്രട്ടറീസൊ, പ്ലേറ്റോയൊ ദര്‍ശിക്കാത്ത തത്വജ്ഞാനം തിരുവെഴുത്തിലുണ്ട്. അത് ഒരു ചരിത്രഗ്രന്ഥമല്ലായെങ്കിലും ഗിബ്ബനോ എച്ച്.ജി. വെല്‍സോ നമിച്ചു പോകത്തക്ക ചരിത്ര സത്യങ്ങള്‍ അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബൈബിള്‍ മനുഷ്യബുദ്ധിക്ക് പിടിച്ചമര്‍ത്താന്‍ കഴിയാത്തത്ര ഉയരത്തില്‍ സ്ഥിതിചെയ്യുന്നു.

5. ചരിത്രപരമായ തെളിവുകള്‍:-

ബൈബിള്‍ ഒരു ചരിത്രഗ്രന്ഥം അല്ലെങ്കിലും ചരിത്രം വേദപുസ്തകത്തില്‍ ആരംഭിക്കയും അതില്‍ത്തന്നെ അവസാനിക്കുകയും ചെയ്യുന്നതു കാണാം. ചരിത്രാതീതകാലത്തുണ്ടായ അനേക സംഭവങ്ങള്‍ ഈ മഹല്‍ ഗ്രന്ഥത്തില്‍ ലഭ്യമാണ്. വേദപുസ്തകത്തില്‍ ചരിത്രപരമായ സ്ഖലിതങ്ങള്‍ ഉണ്ടെന്ന് ആദ്യകാലത്ത് വാദിച്ച സര്‍ വില്യം റാംസെ, ഡോ. വില്യം എഫ്, ഓള്‍ ബ്രൈറ്റ് തുടങ്ങിയ ചരിത്ര പണ്ഡിതന്മാര്‍പോലും സുദീര്‍ഘമായ അന്വേഷണങ്ങള്‍ക്ക്ശേഷം വേദപുസ്തകത്തിന്‍റെ ചരിത്രപരമായ സത്യസന്ധതയ്ക്ക് മുമ്പില്‍ തലകുനിക്കുകയാണ് ഉണ്ടായത്. സര്‍ ഐസക് ന്യൂട്ടന്‍റെ വാക്കുകള്‍ നോക്കുക “ശിഥിലമായ ഏതു ചരിത്രത്തില്‍ ഉള്ളതിനേക്കാള്‍ ആധികാരിക ലക്ഷണങ്ങള്‍ തിരുവെഴുത്തില്‍ കണ്ടെത്താന്‍ കഴിയും.”

6. ചരിത്രപരമായ രമ്യത:-

മനുഷ്യന്‍റെ ശാസ്ത്രീയ ജ്ഞാനം തുലോം പരിമിതമായിരുന്ന ഒരു കാലഘട്ടത്തിലാണ് വേദഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടതെങ്കിലും അവയില്‍ ശാസ്ത്രീയമായ അബദ്ധങ്ങള്‍ കാണാത്തത് എത്രയോ അത്ഭുതമായിരിക്കുന്നു. വേദപുസ്തകത്തില്‍ ഏതെങ്കിലും ശാസ്ത്രീയ അബദ്ധമുണ്ടെന്ന് തെളിയിക്കുന്നവര്‍ക്ക് 1000 ഡോളര്‍ പാരിതോഷികം കൊടുക്കാമെന്നു 1935-ല്‍ ഡോ. ഹാരി റിമ്മര്‍ ചെയര്‍മാനായുള്ള അമേരിക്കയിലെ സയന്‍സ് റിസര്‍ച്ച് ബ്യൂറോ പ്രഖ്യാപിക്കയുണ്ടായി. ഇതുവരെ ആ തുക ഏറ്റുവാങ്ങാന്‍ ആള്‍ ഉണ്ടായിട്ടില്ല. കാരണം ഇന്നേവരെ ബൈബിളില്‍ ഒരു തെറ്റുള്ളതായി തെളിയിക്കപ്പെട്ടിട്ടില്ല. സര്‍. ജോണ്‍ ഹെര്‍സ്ക്കലിന്‍റെ വാക്കുകള്‍ നോക്കുക; “വിശുദ്ധ തിരുവെഴുത്തുകളില്‍ അടങ്ങിയിരിക്കുന്ന സത്യങ്ങളെ കൂടുതല്‍ കൂടുതല്‍ ശക്തിയായി ഉറപ്പിക്കുന്ന ഉദ്ദേശത്തോടുകൂടെയാണ് എല്ലാ മാനുഷിക കണ്ടുപിടിത്തങ്ങളും നടത്തപ്പെട്ടിട്ടുള്ളത്.” ശാസ്ത്രീയ രംഗത്ത് മായാത്ത വ്യക്തിമുദ്രപതിപ്പിച്ചിട്ടുള്ള അനേകം ശാസ്ത്രജ്ഞന്‍മാര്‍ ബൈബിള്‍ പ്രേമികളാണെന്ന് കാണുവാന്‍ കഴിയും.

7. വേദപുസ്തകത്തിന്‍റെ അന്തമില്ലാത്ത ആഴം

ബൈബിള്‍ മനുഷ്യദൃഷ്ടിയില്‍ ചെറിയ ഒരു പുസ്തകം മാത്രമാണ്. ഈ കാലത്ത് പോക്കറ്റില്‍ കൊണ്ടുനടക്കാനുള്ള വലിപ്പമേ അതിനുള്ളൂ. എന്നിരുന്നാലും ലോകത്തിലെ തലമുതിര്‍ന്ന പണ്ഡിതന്മാര്‍, നൂറ്റാണ്ടുകളായി ജീവിതകാലം മുഴുവന്‍ മെനക്കെട്ടു പഠിച്ചിട്ടും ചിന്തിച്ചിട്ടും അതിന്‍റെ ആഴം തിട്ടമാക്കുവാന്‍ കഴിഞ്ഞിട്ടില്ല. ആയിരക്കണക്കിന് ഗ്രന്ഥങ്ങള്‍ അതിനെ ആധാരമാക്കി രചിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതില്‍ പുതിയ വിഷയങ്ങള്‍ ഇപ്പോഴും ഇല്ലാതിരിക്കുന്നില്ല. മഹാനായ ജോര്‍ജ്ജ് മുള്ളര്‍ നൂറിലധികം പ്രാവശ്യം ബൈബിള്‍ വായിച്ചിട്ട് ഒടുവില്‍ പറഞ്ഞത് അപ്പോഴും അതു പുതുമ നിറഞ്ഞതായി തനിക്ക് അനുഭവപ്പെടുന്നു എന്നാണ്. 1-ാം നൂറ്റാണ്ടുകാര്‍ക്കും 21-ാം നൂറ്റാണ്ടുകാര്‍ക്കും അത് ഒന്നുപോലെ ദിവ്യമായി നിലകൊള്ളുന്നു. കാലം അതിനെ പഴഞ്ചനാക്കുന്നില്ല. ഈ പ്രത്യേകത വേദപുസ്തകത്തിനു മാത്രമുള്ളതാണ്. വേദപുസ്തകത്തില്‍ ദൈവത്തിന്‍റെ അനന്തമായ ബുദ്ധിയും ജ്ഞാനവും പ്രയോഗിച്ചിട്ടുണ്ടെന്നുള്ളതാണ് ഈ പ്രത്യേകതക്ക് കാരണം.

8. മനുഷ്യമനസ്സിന്മേലുള്ള സ്വാധീനശക്തി:-

ഇത്രമാത്രം മനുഷ്യമനസ്സിനെ സ്വാധീനപ്പെടുത്തുന്ന ഒരു ഗ്രന്ഥവുമില്ല. വേദപുസ്തകം വായിച്ചിട്ടൊ അതിലെ വചനം കേട്ടിട്ടൊ മനസ്സിന്നു പരിവര്‍ത്തനം വന്നവര്‍ കോടിക്കണക്കിനാണുളളത്. ബൈബിള്‍ പഠനത്താല്‍ മാനസാന്തരപ്പെട്ട് യഥാര്‍ത്ഥ ക്രിസ്ത്യാനികളായപ്പെട്ടവരുടെകൂട്ടത്തില്‍ ഇന്ത്യയിലെ നാരായണ വാമന തിലകന്‍, പണ്ഡിത രമാഭായ്, സുന്ദര്‍സിംഗ്, ചന്തുമേനോന്‍, ഭക്തസിംഗ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. കൂടാതെ നൂറുകണക്കിന് അപരിഷ്കൃതരായ നരഭോജികള്‍ നരസ്നേഹികളും, ഭക്തന്മാരുമായി രൂപാന്തരപ്പെട്ടിട്ടുണ്ട്.

ഒരിക്കല്‍ ഒരു ഇംഗ്ഗീഷുകാരന്‍ ആഫ്രിക്കയുടെ വനാന്തരത്തില്‍ ചെന്നപ്പോള്‍ ഒരു മനുഷ്യന്‍ ബൈബിള്‍ വായിച്ചുകൊണ്ടിരിക്കുന്നത് കണ്ട് പറഞ്ഞു. പാശ്ചാത്യരായ ഞങ്ങള്‍ ഉപേക്ഷിച്ച ആ പഴയഗ്രന്ഥം താങ്കള്‍ക്കെന്തിന് എന്ന്. അതിന് ആ മനുഷ്യന്‍ തിളച്ചുകൊണ്ടിരിക്കുന്ന കലത്തിലേക്ക് ചൂണ്ടിക്കൊണ്ടു പറഞ്ഞു. ഈ പുസ്തകം ഞങ്ങളുടെ കൈകളില്‍ ലഭിച്ചിരുന്നില്ലയെങ്കില്‍ താങ്കള്‍ ആ കലത്തില്‍ക്കിടന്ന് തിളയ്ക്കുമായിരുന്നു എന്നാണ്.

ദൈവവചനത്തിലൂടെ ദൈവശക്തിയും ജീവനും വ്യാപരിക്കുന്നതിനാലാണ് മനുഷ്യ മനസ്സിനെ ദൈവവചനം ഇത്ര കണ്ട് ആകര്‍ഷിക്കുന്നത്.

9. ശത്രുക്കളെ കീഴടക്കുവാനുള്ള കഴിവ്:-

വേദപുസ്തകത്തെപ്പോലെ അത്ര വളരെ ശത്രുക്കളെ നേരിടേണ്ടി വന്നിട്ടുള്ള മറ്റൊരു പുസ്തകവും ലോകത്തിലുണ്ടായിട്ടില്ല. സാമ്രാട്ടുകള്‍ തങ്ങളുടെ സകലശക്തിയും യുക്തിയും ഉപയോഗിച്ച് അതിനോട് പോരാടി. ഡയോക്ലീഷ്യനും, ലൂഷിയനും സര്‍വ്വ അധികാരവും ഉപയോഗിച്ച് അതിനെ നിര്‍മ്മൂലമാക്കുവാന്‍ ശ്രമിച്ചു. പാപ്പാമതം അതിനെതിരെ കുരിശുയുദ്ധം നടത്തി A.D.1382-ല്‍ ബൈബിള്‍ പരിഭാഷപ്പെടുത്തിയ നവീകരണത്തിന് മുന്നോടിയായ ജോണ്‍ വിക്ലിഫിനെ അന്നുള്ള പാപ്പാ സഭാഭ്രഷ്ടനാക്കുകയും മരണാനന്തരം കുഴിമാന്തിയെടുത്ത് കത്തിച്ച് ചാരം നദിയില്‍ ഒഴുക്കുകയും ചെയ്തു. വേദപുസ്തകം തര്‍ജ്ജിമ ചെയ്ത് വിതരണം നടത്തിയ ടിന്‍ഡെയിന്‍ എന്ന വിശുദ്ധനെ 1536-ല്‍ പാപ്പായുടെ കല്പനയനുസരിച്ച് ദഹിപ്പിച്ചു. ഗ്രിഗറി 7-ാ മന്‍ മാര്‍പ്പാപ്പ വേദപുസ്തകം വായിച്ചുപോകരുതെന്ന് വിലക്കി. വിന്‍സെന്‍റ് 3-ാ മന്‍ മാര്‍പ്പാപ്പ അല്‍മേനികള്‍ സ്വന്തം ഭാഷയില്‍ വേദഗ്രന്ഥം വായിക്കുന്നത് നിര്‍ത്തലാക്കുകയും അതിന്‍റെ പ്രതികള്‍ ചുട്ടെരിക്കുകയും ചെയ്തു. ക്ലമന്‍റ് 11-ാമന്‍, ലിയോ 12-ാ മന്‍, പിയൂസ് 8-ാമന്‍, ഗ്രിഗറി 16-ാമന്‍ എന്നിവരും വേദപുസ്തകം വായിക്കുന്നത് നിരോധിക്കയും ബൈബിള്‍ സൊസൈറ്റിക്കാരെ അധിക്ഷേപിക്കയും ചെയ്തവരാണ്. എന്നാല്‍ ഇന്ന് കത്തോലിക്കാ സഭയും ബൈബിള്‍ അച്ചടിക്കുന്നതിന് നിര്‍ബന്ധിതരായിരിക്കുകയാണ്.

വോള്‍ട്ടയര്‍, ഇംഗര്‍സോള്‍ എന്നീ നിരീശ്വരപ്രമാണികളും ബൈബിളിനെ ആക്രമിച്ചു. 15 വര്‍ഷത്തിനുള്ളില്‍ വേദപുസ്തകം തിരസ്ക്കരിക്കപ്പെടുമെന്ന് ഇംഗര്‍ സോളും 100 വര്‍ഷത്തിനുള്ളില്‍ ഒറ്റപ്രതിപോലും ശേഷിക്കാതെ ബൈബിള്‍ നിര്‍മൂലമായിപ്പോകുമെന്നും വോള്‍ട്ടയറും പ്രവചിച്ചു. എന്നാല്‍ വോള്‍ട്ടയര്‍ മരിച്ചശേഷം ജനീവ ബൈബിള്‍ സൊസൈറ്റി അദ്ദേഹത്തിന്‍റെ പ്രസ്സും വീടും വിലയ്ക്കുവാങ്ങി. ഇന്ന് ഇവിടെ ആയിരക്കണക്കിന് ബൈബിളിന്‍റെ കോപ്പികള്‍ അച്ചടിക്കയും വിതരണം ചെയ്കയും ചെയ്തുകൊണ്ടിരിക്കുന്നു. ചാള്‍സ് ഡാര്‍വിന്‍റെ പരിണാമസിദ്ധാന്തവും തൊടുത്തുവിട്ടത് ബൈബിളിന്‍റെ നേര്‍ക്കുതന്നെയായിരുന്നു. എന്നാല്‍ തന്‍റെ മരണക്കിടക്കയില്‍ ഡാര്‍വ്വിന്‍ ആശ്വാസം കണ്ടെത്തിയത് ബൈബിള്‍ വായിച്ചുകൊണ്ടാണ്.

നിരീശ്വരവാദികള്‍ക്കൊ, മതവിശ്വാസികള്‍ക്കൊ തിരുവെഴുത്തിനെ നിര്‍മ്മൂലമാക്കുവാന്‍ കഴിഞ്ഞില്ല. അമിതവാദികളും റഷ്യന്‍ കമ്മ്യൂണിസവും അതിന്‍റെ മുമ്പില്‍ പരാജയപ്പെട്ടു. പാപ്പാമതവും, മറ്റ് ഇതര മതങ്ങളും സമുദായങ്ങളും അതിനെതിരെ മത്സരിക്കുന്നുവെങ്കിലും ദൈവവചനത്തിന് ബന്ധനമില്ല. തിരുവചനം ഇന്നും ലോകത്തില്‍ പരക്കുകയാണ്. അത് തിരുവെഴുത്തുകളുടെ അജയ്യതയെ കാണിക്കുന്നു. രാഷ്ട്രീയ ശക്തികള്‍ക്കൊ, പീഡനങ്ങള്‍ക്കൊ അതിനെ നിശബ്ദമാക്കുവാന്‍ സാധ്യമായില്ല. സാധ്യമാകയില്ല.

നെപ്പോളിയന്‍ ഇപ്രകാരം പറഞ്ഞു: “ബൈബിള്‍ ജീവനുള്ള ദേഹിയാണ്. അതിനോട് എതിര്‍ക്കുന്നവരെ ഒക്കെയും അത് കീഴടക്കി ജയിക്കുന്നു.” മഹാനായ സ്പര്‍ജന്‍ ബൈബിളിനെ ഒരു സിംഹത്തോടുപമിച്ച് പറഞ്ഞത് ഇപ്രകാരമാണ്. “സിംഹത്തെ കൂട്ടില്‍ നിന്നു ഇറക്കിവിട്ടാല്‍ മാത്രം മതി; അത് സ്വയം ജയിച്ചുകൊള്ളും” എന്നാണ്.

10. ജ്ഞാനികളുടെ മനോഭാവം:-

ലോകത്തിലെ പണ്ഡിതരും മഹാന്മാരുമായ നൂറ് ആളുകളോട് ബൈബിളിനെക്കുറിച്ച് അവരുടെ അഭിപ്രായം ചോദിച്ചാല്‍ ബൈബിള്‍ ഒരു അതുല്യഗ്രന്ഥമാണെന്ന് അവരില്‍ ഭൂരിഭാഗവും സമ്മതിക്കും. ജോര്‍ജ്ജ് വാഷിംഗ്ടണ്‍, എബ്രഹാം ലിങ്കണ്‍,ഷേക്സ്പിയര്‍, നെപ്പോളിയന്‍, വിന്‍സ്റ്റന്‍റ് ചര്‍ച്ചില്‍, ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്‍, ബര്‍ണാഡ് ഷാ, ചാള്‍സ് ഡീക്കന്‍സ്, മുഹമ്മദ് നബി, രാജാറാം മോഹന്‍ റായ്, ടോള്‍സ്റ്റോയി, മഹാത്മാഗാന്ധി തുടങ്ങിയവര്‍ എല്ലാം വേദപുസ്തകത്തെ പ്രകീര്‍ത്തിച്ചിട്ടുള്ളവരാണ്.

വേദപുസ്തകത്തെ വിമര്‍ശിക്കുന്നവര്‍ ഭൂരിപക്ഷവും അത് ഒരിക്കലെങ്കിലും വായിക്കുകയൊ ശരിയായി പഠിക്കുകയൊ ചെയ്യാത്തവരാണ്. ബുദ്ധിയിലും ജ്ഞാനത്തിലും പക്വതപ്രാപിച്ചവര്‍ വേദപുസ്തകം നന്നായി പഠിച്ചശേഷം അവരുടെ ജീവിത സായാഹ്നത്തില്‍ പറയുന്ന അഭിപ്രായങ്ങള്‍ക്കാണ്. യൗവ്വനത്തിന്‍റെ പ്രസരിപ്പില്‍, അപക്വമായ ആവേശത്തിമര്‍പ്പിനാല്‍, വസ്തുക്കളെ വേണ്ടവണ്ണം വിലയിരുത്തകയൊ വിവേചിക്കുകയൊ ചെയ്യാതെ, മോഹങ്ങളുടെയും, മോഹഭംഗങ്ങളുടെയും മധ്യത്തില്‍ തട്ടിവിടുന്ന അഭിപ്രായങ്ങളേക്കാള്‍ പ്രശസ്തി. യുവാക്കളായിരിക്കുമ്പോള്‍ വേദപുസ്തകത്തെ പുച്ഛിച്ചു തള്ളിയ അനേകര്‍ പില്‍ക്കാലത്ത് അതിനെ മുക്തകണ്ഡം പുകഴ്ത്തിയ ഉദാഹരണങ്ങളുണ്ട്. സാധു സുന്ദര്‍സിംഗ്, ഡീന്‍ഫരാര്‍, ല്യൂവാലസ്, റെനാന്‍, റൂസ്സോ എന്നിവര്‍ ഇപ്രകാരം തങ്ങളുടെ അഭിപ്രായങ്ങള്‍ മാറ്റിയിട്ടുള്ളവരാണ്. വേദപുസ്തകം സത്യമാകയാലാണ് ജ്ഞാനികളെയും മഹാന്മാരെയും ഇത്ര കണ്ട ആകര്‍ഷിക്കുവാന്‍ അതിനു കഴിഞ്ഞിട്ടുള്ളത്.

11. അതിശീഘ്രപുരോഗതി

പല തത്വചിന്തകരുടെയും ചരിത്രകാരന്മാരുടെയും ലിഖിതങ്ങള്‍ക്കു പുതിയ നിയമത്തെക്കാളും പഴക്കം ഉണ്ടെങ്കിലും അവയൊന്നും ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും പ്രചരിച്ചിട്ടില്ല. ഏതാണ്ട് 2000-ല്‍ അധികം ഭാഷകളിലേക്ക് വേദപുസ്തകം തര്‍ജ്ജിമചെയ്തിട്ടുണ്ട്. ബൈബിളിനുള്ള അതുല്യ ബഹുമതികള്‍ അതിന്‍റെ പുരോഗതിക്ക് നിദര്‍ശകമാണ്.

1) ബൈബിള്‍ ലോകത്തില്‍ ആദ്യമായി തര്‍ജ്ജിമചെയ്യപ്പെട്ട ഗ്രന്ഥം

2) ബൈബിള്‍ ലോകത്തില്‍ ആദ്യമായി അച്ചടിക്കപ്പെട്ട ഗ്രന്ഥം.

3) ബൈബിള്‍ ചന്ദ്രനില്‍ ആദ്യമായി കൊണ്ടു പോകപ്പെട്ട ഗ്രന്ഥം.

4) ബൈബിള്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ അച്ചടിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രന്ഥം (2000-ല്‍ അധികം ഭാഷകളില്‍)

5) ബൈബിള്‍ ലോകത്തില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന ഗ്രന്ഥം.

6) ബൈബിള്‍ ഏറ്റവും വിലക്കുറവിന് വില്‍ക്കപ്പെടുന്ന ഗ്രന്ഥം.

7) ബൈബിള്‍ ഏറ്റവും അധികം സംഖ്യക്ക് ലേലം ചെയ്യപ്പെട്ട ഗ്രന്ഥം. (ഗുട്ടന്‍ബര്‍ഗ് ബൈബിള്‍, 1 കോടി 65 ലക്ഷം ഡോളര്‍)

😎 ബൈബിള്‍ ഏറ്റവും വലിയതും ഏറ്റവും ചെറിയതായതുമായ ഗ്രന്ഥമാണ്.

ക്രിസ്തുവിന്‍റെ രക്ഷാസന്ദേശം സകലജാതികളെയും ഉദ്ദേശിച്ചുള്ളതാകയാലാണ് ബൈബിള്‍ ഇന്നും നാം കാണുന്നതുപോലെ ലോകത്തില്‍ എവിടെയും പ്രചരിച്ചുവരുന്നത്. ഇതുവെറും യാദൃശ്ചിക സംഭവമല്ല. ലോകാവസാനത്തിനു മുമ്പ് ദൈവരാജ്യത്തിന്‍റെ സുവിശേഷം ഭൂമിയിലെങ്ങും പ്രസംഗിക്കപ്പെടണം എന്ന് വീണ്ടും വരുന്നവനായ ക്രിസ്തു കല്പിച്ചിരിക്കുന്നതിനാല്‍ (മര്‍ക്കൊസ് 13:10) അങ്ങനെ സംഭവിക്കുകയാണെന്നതാണ് പരമാര്‍ത്ഥം. അതുകൊണ്ട് ബൈബിളിന്‍റെ പുരോഗതിയുടെ പിന്നിലും സര്‍വ്വശക്തനായ ദൈവത്തിന്‍റെ ശക്തിതന്നെയാണെന്ന് ഏതൊരു സത്യാന്വേഷിക്കും മനസ്സിലാകും.

12. ക്രിസ്തുവിന്‍റെ സാക്ഷ്യം

മോശയുടെ എഴുത്തുകളെയും പ്രവാചക പുസ്തകങ്ങളെയും സങ്കീര്‍ത്തനങ്ങളെയും തിരുവെഴുത്തുകളായി ക്രിസ്തു തന്‍റെ ശിഷ്യന്മാര്‍ക്ക് വ്യക്തമാക്കി കൊടുത്തു. (ലൂക്കൊസ് 24:44) യേശുവിന്‍റെ ചില പ്രസ്താവനകള്‍ നോക്കാം.

“സത്യമായിട്ടു ഞാന്‍ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും വരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തില്‍ നിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരു നാളും ഒഴിഞ്ഞുപോകയില്ല.” (മത്തായി 5:18)

“ന്യായപ്രമാണത്തില്‍ ഒരു പുള്ളി വീണു പോകുന്നതിനേക്കാള്‍ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നതു എളുപ്പം.” (ലൂക്കൊസ് – 16:17)

ഇത്തരം പ്രസ്താവനകള്‍ എല്ലാം മുഴുവേദപുസ്തകവും ദൈവശ്വാസീയമായ തിരുവെഴുത്തുകളാണ് എന്ന് ക്രിസ്തു സ്ഥിരീകരിച്ചിരിക്കുന്നതായി കാണിച്ചിരിക്കുന്നു.

13. മാനുഷിക സാക്ഷ്യങ്ങള്‍

A: രക്തസാക്ഷികളുടെ സാക്ഷ്യം

ഒരു കാര്യത്തിന്‍റെ ഉറപ്പിനായി സ്വന്തം ജീവന്‍ വെച്ചുകൊടുക്കുന്നതിലും വലിയ കാര്യം മറ്റെന്താണ്? ക്രൈസ്തവ സത്യങ്ങള്‍ക്കുവേണ്ടി സ്വജീവന്‍ അര്‍പ്പിച്ചവര്‍ പതിനായിരങ്ങളൊ ലക്ഷണങ്ങളൊ അല്ല. ഏതാണ്ട് 12 കോടിയിലധികം വരുമെന്നാണ് പണ്ഡിതാഭിപ്രായം. ഇതിന്‍റെ പത്തിലൊന്ന് രക്തസാക്ഷികള്‍പ്പോലും മറ്റൊരു മതത്തിലൊ പ്രസ്ഥാനത്തിലൊ ഇല്ല. ഇത്രയും വലിയ സമൂഹം സമചിത്തതയോടും സന്തോഷത്തോടും കൂടെ മരണം വരിക്കാന്‍ ഒരുങ്ങിയത് വെറും മതഭ്രാന്തിന്‍റെ പേരിലാണെന്ന് പറയാന്‍ കഴിയുമോ? വേദപുസ്തകം സത്യമാണെന്നതിന് ഇത് ഒരു ശക്തമായ തെളിവാണ്.

B: വിശുദ്ധന്മാരുടെ സാക്ഷ്യം

അപ്പൊസ്തലന്മാര്‍ മുതലുള്ള വി. പിതാക്കന്മാര്‍ എല്ലാവരും തിരുവെഴുത്തുകളുടെ സത്യസന്ധതക്ക് സാക്ഷ്യം വഹിച്ചിട്ടുള്ളവരാണ്.

1: സെന്‍റ് അഗസ്റ്റിന്‍

“ചതിക്കാനൊ ചതിക്കപ്പെടാനൊ കഴിയാത്ത തിരുവെഴുത്തിന്‍റെ അധികാരത്തെ നാം സമ്മതിക്കുകയും അതിനു കീഴടങ്ങുകയും ചെയ്യുന്നു.”

2: അത്താനാസ്യൊസ്

“തിരുവെഴുത്ത് രക്ഷയുടെ ഉറവാകുന്നു. അവയിലെ ജീവിക്കുന്ന വചനങ്ങള്‍ ദാഹിക്കുന്നവരുടെ ദാഹം ശമിപ്പിക്കുന്നു. അവയില്‍ മാത്രമേ ദൈവിക ഉപദേശങ്ങള്‍ പ്രഘോഷിക്കപ്പെട്ടിട്ടുള്ളൂ. മനുഷ്യനിവയോട് എന്തെങ്കിലും കൂട്ടിച്ചേര്‍ക്കുകയൊ എന്തെങ്കിലും എടുത്തുകളയുകയൊ ചെയ്യരുത്.”

3: ജോണ്‍ കാല്‍വിന്‍

“മതത്തിന്‍റെ സത്യമായ പ്രകാശം ലഭിക്കണമെങ്കില്‍ തിരുവചനത്തില്‍ നിന്നു തന്നെ ആഴമായി പഠിക്കേണ്ടിയിരിക്കുന്നു എന്ന കാര്യം സംശയരഹിതമായി സമ്മതിക്കേണ്ടിയിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ തിരുവചനത്തിന്‍റെ ശിഷ്യനാകാത്ത ഒരുത്തനും സത്യവും സമ്പൂര്‍ണ്ണവുമായ ഉപദേശത്തെക്കുറിച്ച് എന്തെങ്കിലും ജ്ഞാനം ലഭിക്കുക സാധ്യമല്ല.”

C. ശാസ്ത്രജ്ഞന്‍മാരുടെ സാക്ഷ്യം

ശാസ്ത്രീയരംഗത്ത് മായാത്ത വ്യക്തിമുദ്ര പതിപ്പിച്ചവരില്‍ ഭൂരിഭാഗവും ബൈബിള്‍ വിശ്വാസികളായിരുന്നുവെന്ന് കാണുവാന്‍ കഴിയും. അവരില്‍ ചിലരുടെ വാക്കുകള്‍ നോക്കുക.

1: സര്‍ ഐസക് ന്യൂട്ടണ്‍

“ഏറ്റവും ഉല്‍കൃഷ്ട തത്വശാസ്ത്രമായി തിരുവെഴുത്തുകളെ നാം കരുതുന്നു. മറ്റേതൊരു ലോകചരിത്രത്തെക്കാളും കൂടുതല്‍ ആധികാരികമായി ബൈബിളിനെ ഞാന്‍ കരുതുന്നു.”

2: സര്‍ ഫ്രാന്‍സിസ് ബേക്കണ്‍

“തെറ്റില്‍ അകപ്പെടാതെ നമ്മെ കാക്കുവാന്‍ രണ്ടു ഗ്രന്ഥങ്ങള്‍ നമ്മുടെ മുമ്പില്‍ വയ്ക്കപ്പെട്ടിരിക്കുന്നു. ഒന്നാമത് ദൈവഹിതം വെളിപ്പെടുത്തുന്ന വേദപുസ്തകം. രണ്ടാമത് തന്‍റെ ശക്തി വെളിപ്പെടുത്തുന്ന പ്രപഞ്ചമാകുന്ന പുസ്തകം.”

3: മൈക്കിള്‍ ഫാരഡെ

“തങ്ങളെ നയിപ്പാന്‍ ഈ അനുഗ്രഹീതഗ്രന്ഥം ഉള്ളപ്പോള്‍ എന്തുകൊണ്ട് മനുഷ്യന്‍ വഴിതെറ്റിപ്പോകുന്നു.”

4:800 ശാസ്ത്രജ്ഞന്‍മാര്‍ ഒപ്പിട്ട പ്രസ്താവന

“തിരുവെഴുത്തിന്‍റെ വിശ്വസനീയതെയും സത്യസന്ധതയെയും സംശയിച്ചതിനാല്‍ പലരും തെറ്റിപ്പോകുന്നു എന്ന് ദുഃഖപുരസരം ഓര്‍ക്കുന്നു. പ്രകൃതിയുടെ താളുകളില്‍ എഴുതിയിരിക്കുന്ന ദൈവവചനവും തിരുവെഴുത്തുകളില്‍ നമുക്ക് രേഖയാക്കപ്പെട്ട ദൈവവചനവും പരസ്പരവിരുദ്ധമായി ഒരിക്കലും ഇരിക്കുന്നില്ല എന്നു ഞങ്ങള്‍ തിട്ടമായി ഗ്രഹിച്ചിരിക്കുന്നു.”

D. തത്വജ്ഞാനികളുടെ സാക്ഷ്യം:

പ്രഗത്ഭരായ തത്വചിന്തകരും ബൈബിളിന്‍റെ ശ്രേഷ്ഠതയെ പ്രകീര്‍ത്തിച്ചിട്ടുള്ളവരാണ്.

1: ജോണ്‍ ലോക്ക്

“ഈ പുസ്തകത്തിന്‍റെ ഗ്രന്ഥകാരന്‍ ദൈവവും അതിന്‍റെ ഉദ്ദേശ്യം രക്ഷയും അതിലെ വിഷയം കലര്‍പ്പില്ലാത്ത സത്യവും ആകുന്നു. അതുമുഴുവന്‍ ശുദ്ധവും സത്യസന്ധവും എന്തെങ്കിലും കൂടുതലൊ കുറവൊ ഇല്ലാത്തതുമാണ്.”

2: ബെറ്റക്സ്

“ബൈബിളിന് തെളിവുകളൊന്നും ആവശ്യമില്ല. കാരണം അത് താരതമ്യേന പ്രസ്താവന ചെയ്യുന്ന ഒരു ഗ്രന്ഥമല്ല. പിന്നെയൊ കാര്യമായ പൂര്‍ണ്ണതയെ പ്രസ്താവിക്കുന്ന ഒരു ഗ്രന്ഥമാകുന്നു.”

3: ജോണ്‍ ന്യൂട്ടണ്‍

“എനിക്ക് വളരെയേറെ പുസ്തകങ്ങള്‍ ഉണ്ട്. എന്നാല്‍ അവയെല്ലാറ്റിനെക്കാളും വിലയേറിയ പുസ്തകം ഒന്നേ ഉള്ളൂ. അതു ബൈബിള്‍ തന്നെ.”

E. മഹാന്മാരുടെ സാക്ഷ്യം

വിവിധ മണ്ഡലങ്ങളില്‍ വിരാചിച്ച മഹാന്മാര്‍ ബൈബിളിനെപ്പറ്റി സ്വന്തം അനുഭവത്തില്‍ നിന്നും പ്രസ്താവിച്ചിട്ടുണ്ട്. അവരില്‍ ചിലരുടെ സാക്ഷ്യം നോക്കുക.

1: ജോര്‍ജ്ജ് വാഷിംഗ്ടണ്‍

“ദൈവത്തെ കൂടാതെയും ബൈബിളില്ലാതെയും ലോകത്തെ ന്യായമായി ഭരിക്കുവാന്‍ സാധ്യമല്ല.”

2: മഹാത്മാഗാന്ധി

“അഹിംസയുടെ തത്വം ശ്രീയേശുവിന്‍റെ ഗിരിപ്രഭാഷണത്തിലാണ് ഞാന്‍ കണ്ടത്. പുതിയ നിയമം വായിക്കുന്നത് എന്നെ ആനന്ദിപ്പിക്കുകയും അതില്‍ കവിഞ്ഞ് സന്തോഷിപ്പിക്കയും ചെയ്യുന്നു.”

3: ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്‍

“യുവ സുഹൃത്തെ നീ വേദപുസ്തകവുമായി പരിചയപ്പെടുക; തിരുവെഴുത്തുകളെ വിശ്വസിക്കുക. ലോകം കണ്ടിട്ടുള്ളതിലേക്കും ഏറ്റവും വിശിഷ്ടമായ സന്‍മാര്‍ഗ്ഗതത്വങ്ങളാണ് ക്രിസ്തു നമുക്ക് ദാനം ചെയ്തിരിക്കുന്നത്.”

പ്രിയ സ്നേഹിതാ ഇന്നു ബൈബിളിന്‍റെ സത്യസന്ധതയെ കാണിച്ചുകൊണ്ടു സംക്ഷിപ്തമായ ഒരു വിവരണം നല്‍കി കഴിഞ്ഞിരിക്കയാണ്. ബൈബിള്‍ ജീവനുള്ള ദൈവത്തിന്‍റെ അരുളപ്പാടുകളാണെന്ന് ഇതിനാല്‍ വ്യക്തമാകുന്നുണ്ടല്ലോ അതിനാല്‍ ബൈബിളില്‍ വിശ്വസിച്ച് അതിനെ അനുസരിച്ച് ജീവിക്കുവാന്‍ തീരുമാനിക്കുക.