മറച്ചുവയ്ക്കുക എന്നര്‍ത്ഥമുള്ള “അപ്പൊക്രിപ്ടോ” എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് അപ്പൊക്രിഫയുടെ നിഷ്പത്തി മറയ്ക്കപ്പെട്ടത്, രഹസ്യം, ഗുപ്തം, ഗൂഡം എന്നൊക്കെയാണിതിന്‍റെ അര്‍ത്ഥം. ക്രൈസ്തവ ചരിത്രത്തില്‍ തിരുവെഴുത്തുകളുടെ കാനോന്യകതയോടുള്ള ബന്ധത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന വിഷയമാണ് അപ്പൊക്രിഫാ അഥവാ ഗുപ്തഗ്രന്ഥങ്ങള്‍. റോമന്‍ കത്തോലിക്കാ സഭ ഒഴികെ മറ്റു സഭകളും യഹൂദന്മാരും അപ്പൊക്രിഫയെ അംഗീകരിക്കുന്നില്ല. പഴയ നിയമത്തിനും പുതിയ നിയമത്തിനും ഇടയിലുള്ള കാലഘട്ടത്തില്‍ യഹൂദ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ചില പുസ്തകങ്ങളാണ് അപ്പൊക്രീഫ. അവ യഹൂദന്‍മാരുടെ വിശുദ്ധഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതു തന്നെ. അവയ്ക്കു വേണ്ടത്ര ആധികാരികത ഇല്ല എന്നതിന്‍റെ വ്യക്തമായ തെളിവാണ്. ഈ അപ്പൊക്രീഫാ പുസ്തകങ്ങള്‍ 1547-ലെ ട്രന്‍റ് കൗണ്‍സിലില്‍ വച്ചാണ് റോമന്‍ കത്തോലിക്കരുടെ ബൈബിളിലേക്ക് ചേര്‍ക്കപ്പെട്ടത്.

അലക്സാണ്‍ട്രിയന്‍ ലിസ്റ്റ് പ്രകാരമുള്ള 15 പുസ്തകങ്ങള്‍ അപ്പൊക്രിഫാ എന്നു പൊതുവെ അറിയപ്പെടുന്നു. അവയില്‍ 12 എണ്ണത്തെ റോമന്‍ കത്തോലിക്കാസഭ ദൈവവചനത്തിന്‍റെ ആധികാരികത കൊടുത്ത് അംഗീകരിക്കുന്നു. അവ തോബിത്, യൂദിത്ത്, 1,2 മക്കബായര്‍, ജ്ഞാനം, പ്രഭാഷകന്‍, ബാറുക്ക്, ബാറൂക്കിന്‍റെ ആറാം അദ്ധ്യായമായിത്തീര്‍ന്ന ജറമിയായുടെ കത്ത്, എസ്ഥേറിനോടു ചേര്‍ക്കപ്പെട്ട 107 വാക്യങ്ങള്‍, ഡാനിയേല്‍ 3:24-90 ആയിത്തീര്‍ന്ന അസിറിയായുടെ പ്രാര്‍ത്ഥനയും 3 ചെറുപ്പക്കരുടെ പാട്ടും, ഡാനിയേല്‍ 13 ആയിത്തീര്‍ന്ന സൂസന്ന, ഡാനിയേല്‍ 14 ആയിത്തീര്‍ന്ന ബേലും വ്യാളവും, ഈ പന്ത്രണ്ടു പുസ്തകങ്ങളാണ് കത്തോലിക്കര്‍ അംഗീകരിച്ചിരിക്കുന്നത്. കത്തോലിക്കര്‍ അംഗീകരിക്കാത്ത അപ്പൊക്രീഫാ പുസ്തകങ്ങള്‍ 1,2 എസ്ദ്രാസ്, മനസായുടെ പ്രാര്‍ത്ഥന എന്നിവയാണ്.

1) അപ്പൊക്രിഫാ പുസ്തകങ്ങള്‍ ദൈവവചനമല്ലാത്തതിന്‍റെ കാരണങ്ങള്‍:-

ദൈവത്തിന്‍റെ അരുളപ്പാടുകള്‍ നല്‍കപ്പെട്ടിരിക്കുന്നത് യഹൂദര്‍ക്കാണ്. ദൈവവചനം സംബന്ധിച്ച് യിസ്രയേലിനാണ് മുഖ്യ സ്ഥാനം. ദൈവം തന്‍റെ ചിന്തകളും നിയമങ്ങളും യിസ്രായേലിന് വെളിപ്പെടുത്തിയതുപോലെ മറ്റൊരു ജനസമൂഹത്തിനും ജാതിക്കും വെളിപ്പെടുത്തിയിട്ടില്ല. അവിടുന്ന് യാക്കോബിന് തന്‍റെ കല്പനയും യിസ്രയേലിന് തന്‍റെ ചട്ടങ്ങളും പ്രമാണങ്ങളും വെളിപ്പെടുത്തുന്നു. മറ്റൊരു ജനതയ്ക്കുവേണ്ടിയും അവിടുന്ന് ഇങ്ങനെ ചെയ്തിട്ടില്ല. ്അവിടുത്തെ പ്രമാണങ്ങള്‍ അവര്‍ക്ക് അജ്ഞാതമാണ് (സങ്കീര്‍ത്തനം – 147:19,20). ദൈവത്തിന്‍റെ അരുളപ്പാടുകള്‍ ഭരമേല്പിച്ചിരിക്കുന്നത് യഹൂദന്മാരെയാണ്. (റോമര്‍ – 3:1,2); വിശുദ്ധലിഖിതങ്ങള്‍ എന്നതുകൊണ്ട് യേശു അര്‍ത്ഥമാക്കിയത് ദൈവത്തിന്‍റെ വെളിപ്പാടടങ്ങിയ യഹൂദഗ്രന്ഥങ്ങളെയാണ്. പഴയനിയമഗ്രന്ഥങ്ങള്‍ യേശു എന്ന വ്യക്തിയുടെ പ്രവാചകന്‍, പുരോഹിതന്‍ രാജാവ് എന്നീ ദൗത്യവശങ്ങളെ മുന്‍കൂട്ടി വ്യക്തമാക്കുന്നു.

യഹൂദര്‍ വിശുദ്ധലിഖിതങ്ങള്‍ എന്ന് ആധികാരികത കൊടുത്തിരിക്കുന്നത് മോശ മുതല്‍ മലാഖിവരെയുള്ള പ്രവാചക ഗ്രന്ഥങ്ങള്‍ക്കാണ്. പഴയ നിയമത്തിലെ അവസാനഗ്രന്ഥത്തില്‍ യേശുവിനു മുന്നോടിയായി വരാന്‍ പോകുന്ന സ്നാപകയോഹന്നാനെപ്പറ്റി പറഞ്ഞിരിക്കുന്നു. (മലാഖി 3:1) അപ്പൊക്രിഫ എഴുതപ്പെട്ട B.C.300 മുതല്‍ B.C .30 വരെയുള്ള കാലഘട്ടത്തില്‍ ഒരു യഹൂദപ്രവാചകനും ജീവിച്ചിരുന്നിട്ടില്ല. അങ്ങനെ ദൈവത്താല്‍ അയയ്ക്കപ്പെട്ട പ്രവാചകന്മാര്‍ ഇല്ലാതിരുന്ന യഹൂദാചരിത്രത്തിലെ ഒരു പ്രത്യേക കാലഘട്ടത്തിലാണ് അപ്പൊക്രിഫഗ്രന്ഥങ്ങള്‍ എഴുതപ്പെട്ടത്. ഹഗ്ഗായി, സെഖര്‍യ്യാവ്, മലാഖി എന്നീ പ്രവാചകര്‍ക്ക് B.C. 400) ശേഷം പരിശുദ്ധാത്മാവ് യിസ്രായേലില്‍ നിന്ന് വിട്ടുപോയി എന്ന് തല്‍മൂദ് സാക്ഷ്യപ്പെടുത്തുന്നു. അപ്പൊക്രിഫ എഴുതപ്പെട്ടത് B.C. 200നു ശേഷമാണ്.

2) യെഹൂദര്‍ അപ്പൊക്രിഫാ ഗ്രന്ഥങ്ങളെ അംഗീകരിക്കുന്നില്ല:-

പഴയ ഉടമ്പടി പുസ്തകങ്ങളുടെ ആധികരികത നിര്‍ണ്ണയിക്കാന്‍ ഏറ്റവും നന്നായി സാധിക്കുന്നത് യഹൂദര്‍ക്ക് തന്നെയാണ്. യെഹൂദര്‍ ഒരിക്കലും അപ്പൊക്രിഫായെ അവരുടെ വിശുദ്ധഗ്രന്ഥത്തന്‍റെ ഭാഗമായി അംഗീകരിച്ചിട്ടില്ല. യെഹൂദരുടെ വിശുദ്ധഗ്രന്ഥത്തിലെ പുസ്തകങ്ങള്‍ എന്തൊക്കെയാണെന്നതിന്‍റെ അന്തിമമായ തീരുമാനം ക്രിസ്തുവിന് 400 വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ പൂര്‍ത്തിയായതാണ്. ആ തീരുമാനവുമായി റോമന്‍ കത്തോലിക്കാ സഭക്ക് യാതൊരു ബന്ധവുമില്ല. അതിനാല്‍ പഴയ നിയമഗ്രന്ഥങ്ങള്‍ ഏതൊക്കെയെന്ന വിഷയത്തെക്കുറിച്ച് തീരുമാനമെടുക്കാന്‍ റോമന്‍ കത്തോലിക്കര്‍ക്ക് അര്‍ഹതയില്ല. അതിനാല്‍ അപ്പൊക്രിഫായെ ബൈബിളിന്‍റെ ഭാഗമാക്കുക എന്ന് റോമന്‍ കത്തോലിക്കരുടെ നിലപാട് അനധികൃതമാണ്.

3) പഴയനിയമഗ്രന്ഥങ്ങള്‍ എഴുതിയ യഹൂദരും പഴയനിയമഗ്രന്ഥങ്ങളുടെ പൊരുളായ യേശുവും അപ്പൊക്രിഫാഗ്രന്ഥങ്ങള്‍ ദൈവവചനമാണെന്ന് അംഗീകരിക്കുന്നില്ല. യേശുവിന്‍റെ ഈ സാക്ഷ്യം മനഃപൂര്‍വ്വം അംഗീകരിക്കാത്തവര്‍ക്ക് യേശുവില്‍ വിശ്വസിക്കന്‍ സാധിക്കില്ല.

4) യേശുവും അപ്പൊസ്തലന്മാരും അപ്പൊക്രിഫാ ഗ്രന്ഥങ്ങളെ അംഗീകരിക്കുന്നില്ല. യേശുവും പുതിയ നിയമഗ്രന്ഥകാരന്മാരും പഴയനിയമഗ്രന്ഥങ്ങളില്‍ നിന്നും ഉദ്ധരിക്കയും അവയെപ്പറ്റി പരാമര്‍ശിക്കയും ചെയ്യുന്നു. എന്നാല്‍ അപ്പൊക്രിഫാഗ്രന്ഥങ്ങള്‍ക്ക് യാതൊരു പ്രാധാന്യവും അവര്‍ കൊടുക്കുന്നില്ല. ആധികാരികമായത് ഏത് എന്ന് തീരുമാനിക്കുന്നതിന്‍റെ കേന്ദ്രസ്ഥാനം യേശുവിനാണ്. നിയമവും പ്രവാചകന്മാരും എന്ന് യേശു പറഞ്ഞത് മോശ മുതല്‍ യേശുവരെ എഴുതപ്പെട്ട ദൈവിക വെളിപ്പാടിനെയാണ്. അവയില്‍ അപ്പൊക്രിഫാഗ്രന്ഥങ്ങള്‍ ഉള്‍പ്പെടുന്നില്ല. ക്രിസ്തു ഉപയോഗിച്ചത് യഹൂദരുടെ ബൈബിളായിരുന്നു ഇന്നും യഹൂദര്‍ ഉപയോഗിക്കുന്നത് അതേ ബൈബിള്‍ത്തന്നെ. അതില്‍ അപ്പൊക്രിഫ പുസ്തകങ്ങള്‍ ഇല്ല. യേശു ആ യഹൂദബൈബിളിനെ മാത്രമാണ് വിശുദ്ധലിഖിതങ്ങള്‍ എന്നു വിളിച്ചത്. അതിനാല്‍ അപ്പൊക്രിഫാ പുസ്തകങ്ങള്‍ വിശുദ്ധലിഖിതമോ ദൈവവചനമോ അല്ല എന്ന് അവയെ സംബന്ധിച്ച യേശുവിന്‍റെ സമീപനത്തില്‍ നിന്നു മനസ്സിലാക്കാം. അപ്പൊക്രിഫാ ദൈവവചനമായി ബൈബിളില്‍ ഉള്‍പ്പെടുത്തേണ്ടതായിരുന്നെങ്കില്‍ യേശു അത് പറയുമായിരുന്നു. അപ്പൊക്രിഫായെപ്പറ്റി യേശുവും അപ്പൊസ്തലന്‍മാരും നന്നായി അറിഞ്ഞിരുന്നു. എങ്കിലും അവര്‍ അതിന്‍റെ ആവശ്യകതയെപ്പറ്റി പുതിയ നിയമത്തില്‍ സൂചിപ്പിക്കുകയൊ അവയില്‍ നിന്ന് ഉദ്ധരിക്കുകയോ ചെയ്തിട്ടില്ല. അതിന്‍റെ അര്‍ത്ഥം അവര്‍ അവയെ ദൈവവചനമായി അംഗീകരിച്ചില്ല എന്നതാണ്. അങ്ങനെ അപ്പൊക്രിഫ ബൈബിളിന്‍റെ ഭാഗമല്ല എന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും നമുക്ക് വ്യക്തമാക്കി തന്നിട്ടുണ്ട്. അതിനാല്‍ അപ്പൊക്രിഫായെ ദൈവവചനം എന്ന രൂപേണ ബൈബിളില്‍ ഉള്‍പ്പെടുത്തുന്നത് ക്രിസ്തുവിരുദ്ധമായ കാര്യമാണ്.

5) നമുക്ക് അപ്പൊക്രിഫായുടെ ആവശ്യമില്ല. അപ്പൊക്രിഫ ഇല്ലാതെ തന്നെ ബൈബിളില്‍ ദൈവവചനവും ദൈവികവെളിപാടും പൂര്‍ണ്ണമാകുന്നു. ദൈവവചനമായ ബൈബിള്‍ എന്നേക്കും പരിപൂര്‍ണ്ണമാണ്. അതു മനുഷ്യന്‍ മെച്ചപ്പെടുത്തേണ്ട കാര്യമില്ല. മെച്ചപ്പെടുത്താന്‍ സാധ്യവുമല്ല. (സങ്കീര്‍ത്തനം-119:89,160;12:67;19:7;1 പത്രൊസ്-1:23.; മത്തായി 24:35) ക്രിസ്തു തന്‍റെ അപ്പൊസ്തലന്മാര്‍ക്ക് തന്‍റെ മുഴുസത്യവും വാഗ്ദാനം ചെയ്തു. (യോഹന്നാന്‍ – 16:12-15; 14:26) അതില്‍നിന്നും ക്രിസ്തു തന്‍റെ സഭക്ക് നല്‍കുവാന്‍ തീരുമാനിച്ച അടിസ്ഥാനമായ സത്യം അപ്പൊസ്തലന്മാര്‍ക്ക് പൂര്‍ണ്ണമായി ലഭിച്ചിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാം. ബൈബിളിലെ പുതിയ നിയമത്തില്‍ അപ്പൊസ്തലന്‍മാര്‍ക്ക് ലഭിച്ചതായി നാം കാണുന്ന വെളിപ്പാടും സത്യവും എന്താണോ അത് അതില്‍ത്തന്നെ പൂര്‍ണ്ണമാണ്. ബൈബിളിലെ വെളിപാട് പൂര്‍ണ്ണമാകുന്നത് യേശുക്രിസ്തുവില്‍ക്കൂടിയാണ്.

6) അപ്പൊക്രിഫയില്‍ ദൈവവചനവിരുദ്ധമായ പ്രബോധനങ്ങള്‍ ഉള്‍ക്കെള്ളുന്നു. വചനവിരുദ്ധമായ പ്രബോധനങ്ങളില്‍ ചിലത് ഇവയാണ്:- മരിച്ചവര്‍ക്ക് വേണ്ടി ഉള്ള പ്രാര്‍ത്ഥന, (2 മക്കബായര്‍ 12:45,46) സല്‍പ്രവൃത്തികള്‍ വഴി ഉള്ള രക്ഷ (തോബിത് 12:9) എന്നാല്‍ ദൈവവചനത്തിന്‍റെ ആധികാരികത ഉണ്ട് എന്ന് അംഗീകരിക്കപ്പെടുന്ന ബൈബിളിലെ പുസ്തകങ്ങള്‍ മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനെതിരാണ് (എബ്രായര്‍ -9:27; ലൂക്കൊസ് 16:25; 2 ശമൂവേല്‍ 12:19) സല്‍പ്രവൃത്തികള്‍ വഴി രക്ഷ ലഭിക്കും എ ഉപദേശത്തിനും എതിരാണ്. (ഉല്പത്തി 15:6; റോമര്‍-4:5;ഗലാത്യര്‍ 3:15) അതിനാല്‍ ബൈബിളും അപ്പൊക്രിഫായും പരസ്പരവിരുദ്ധങ്ങളാണെന്ന് വ്യക്തമാകുന്നു. അതിനാല്‍ അപ്പൊക്രിഫ ദൈവവചനമല്ലെന്നു തെളിയുന്നു.

7) അപ്പൊക്രിഫായിലെ പ്രബോധനങ്ങള്‍ പലതും ബൈബിളിന്‍റെ ഉന്നത ധാമ്മികനിലവാരം പുലര്‍ത്തുന്നവയല്ല. ഉദാഹരണമായി കാപട്യം കാണിക്കുവാന്‍ ദൈവം യൂദിത്തിനെ സഹായിക്കുന്നതായി യൂദിത്ത് 9-11 വരെയുള്ള അദ്ധ്യായങ്ങളില്‍ കാണുന്നു. (2 മക്കബായര്‍ 14:41,42-ല്‍ ആത്മഹത്യ അംഗീകരിക്കപ്പെട്ടിരിക്കുന്നു.)

😎 പ്രവാചകകാലഘട്ടത്തില്‍ എഴുതപ്പെട്ടതല്ലെന്ന് സ്വയം സമ്മതിക്കുന്നു. (1 മക്കബായര്‍ 9:27)

9) ആധികാരികമായ ദൈവവചനം നിറവേറ്റേണ്ട മാനദണ്ഡങ്ങള്‍ നിറവേറ്റാന്‍ അപ്പൊക്രിഫാ ഗ്രന്ഥങ്ങള്‍ക്ക് കഴിയുന്നില്ല.ഒരു പുസ്തകത്തെ ദൈവവചനം എന്ന സ്ഥാനം കൊടുത്ത് അംഗീകരിക്കുന്നതിന് മുമ്പ് അതിനെ ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധനാവിഷയമാക്കേണ്ടതുണ്ട്. അവയില്‍ ചില മാനദണ്ഡങ്ങള്‍ ഇവയാണ്. ദൈവത്തിന്‍റെ പ്രവാചകനാല്‍ എഴുതപ്പെട്ടതാണോ? ദൈവത്തിന്‍റെ അതിസ്വഭാവികമായ അത്ഭുതപ്രവൃത്തികൊണ്ട് ഗ്രന്ഥകാരനെ ദൈവം അംഗീകരിച്ചതായി കാണുന്നുണ്ടോ? ദൈവത്തെയും മനുഷ്യനെയുംപ്പറ്റി അവയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ബൈബിളില്‍ വെളിപ്പെടുത്തപ്പെട്ടിരിക്കുന്ന സത്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ? ദൈവജനത്തിന്‍റെ തുടര്‍ച്ചയായതും സാര്‍വ്വത്രികവുമായ സ്വീകാര്യത അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഈ മാനദണ്ഡങ്ങള്‍ നിറവേറ്റാന്‍ അപ്പൊക്രിഫക്ക് കഴിയുന്നില്ല. അതിനാല്‍ അപ്പൊക്രിഫ ദൈവവചനമല്ല.

10) യഹൂദതത്വചിന്തകനായ ഫിലോ (B.C.20 A.D. 40) തന്‍റെ എഴുത്തുകളില്‍ പഴയനിയമഗ്രന്ഥങ്ങളില്‍ നിന്ന് ധാരാളം ഉദ്ധരിക്കുന്നുണ്ടെങ്കിലും ആ രീതിയില്‍ അപ്പൊക്രിഫാഗ്രന്ഥന്ഥങ്ങളില്‍ നിന്ന് ഉദ്ധരിക്കുന്നില്ല.

11) യേശുവിന്‍റെ സമകാലികനും സുപ്രസിദ്ധപണ്ഡിതനും യഹൂദചരിത്രകാരനുമയ ജോസിഫസ് അപ്പൊക്രിഫാഗ്രന്ഥങ്ങളെ അംഗീകരിക്കുകയൊ അവയെ ഉദ്ധരിക്കുകയൊ ചെയ്യുന്നില്ല.

12) ജാമ്മിയ കൗണ്‍സിലിലെ (A.D 90) യഹൂദപണ്ഡിതര്‍ അപ്പൊക്രിഫ പുസ്തകങ്ങള്‍ ദൈവ നിവേശിതമായി അംഗീകരിച്ചില്ല.

13) ആദിമ സഭ അപ്പൊക്രിഫാ പുസ്തകങ്ങളെ ദൈവനിവേശിതമായി അംഗീകരിച്ചില്ല.

14) റോമന്‍ കത്തോലിക്കാ സഭ A.D.1547 വരെ അപ്പൊക്രിഫാ പുസ്തകങ്ങളെ ബൈബിളിന്‍റെ ഭാഗമായി അംഗീകരിച്ചിരുന്നില്ല. അപ്പൊക്രിഫായെ അംഗീകരിക്കുന്നത് സത്യത്തെ എതിര്‍ക്കുന്നതിന് തുല്യമാണെന്നു വ്യക്തമാക്കുന്നു. ഈ കാരണങ്ങളാല്‍ യേശുവിന്‍റെ കാലത്ത് പഴയനിയമത്തിലെ 39 പുസ്തകങ്ങളും ക്രിസ്തുവിന്ശേഷം പുതിയ നിയമത്തിലെ 27 പുസ്തകങ്ങളും ദൈവവചനമാണെന്ന് ക്രിസ്ത്യാനികള്‍ അംഗീകരിച്ചു. അങ്ങനെ 66 പുസ്തകങ്ങള്‍ ബൈബിളില്‍ ഉണ്ടായി.