സ്വര്‍ഗ്ഗമോ നരകമോ ഉണ്ടെന്നു വിശ്വസിക്കാത്ത ധാരാളം ആളുകള്‍ ഉണ്ട്. എന്നാല്‍ അതുകൊണ്ട് യാഥാര്‍ത്ഥ്യത്തിനു മാറ്റമില്ല. “ഹിമാലയപര്‍വ്വതം ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല; ഞാന്‍ അതു കണ്ടിട്ടില്ല. അതുകൊണ്ട് ഞാന്‍ വിശ്വസിക്കുന്നില്ല.” എന്നു പറഞ്ഞേക്കാം. എന്നാല്‍ ഹിമാലയപര്‍വ്വതം ഇപ്പോഴും ഉയര്‍ന്നു നില്‍ക്കുകയാണ്. സ്വര്‍ഗ്ഗവും നരകവും ഉണ്ടെന്നു വിശ്വസിച്ചാലും ഇല്ലെങ്കിലും സ്വര്‍ഗ്ഗവും, നരകവും ഉണ്ട്. സ്വര്‍ഗ്ഗവും നരകവും ആദ്യം നിങ്ങളുടെ ഹൃദയത്തിലാണ് തുടങ്ങുന്നത്. “ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവില്‍ സന്തോഷവും അത്രേ.” (റോമര്‍ 14:17) നിങ്ങളുടെ ഹൃദയം സമാധാനത്താലും നിര്‍മ്മലമായ സന്തോഷത്താലും നിറഞ്ഞിരിക്കുന്നു എങ്കില്‍ സ്വര്‍ഗ്ഗം നിങ്ങളുടെ ജീവിതത്തില്‍ ആരംഭിച്ചുകഴിഞ്ഞു; നിങ്ങള്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള യാത്രയിലാണ്, അന്ത്യം നിത്യ സ്വര്‍ഗ്ഗത്തിലായിരിക്കും. അതുപോലെ ഇന്നു നിങ്ങളുടെ ഹൃദയം, പക, ഭയം, ദണ്ഡനം, അന്ധകാരം, കലക്കം എന്നിവയാല്‍ നിറഞ്ഞിരിക്കുന്നുവെങ്കില്‍ നരകം നിങ്ങളുടെ ജീവിതത്തില്‍ ആരംഭിച്ചുകഴിഞ്ഞു. ജീവിതത്തിലുടനീളം നിങ്ങള്‍ നരകം അനുഭവിക്കുകയും ഒടുവില്‍ നിത്യനരകത്തില്‍ ചെന്നെത്തുകയും ചെയ്യുന്നു.

മുടിയനായ പുത്രന്‍റെ കഥയില്‍ പിതാവിന്‍റെ ഭവനം വിട്ടുപോയി “ദുര്‍ന്നടപ്പുകാരനായി ജീവിച്ച് വസ്തു നാനാവിധമാക്കിക്കളഞ്ഞ” പ്പോള്‍ അവന്‍ “നരകം” അനുഭവിക്കുവാന്‍ തുടങ്ങി. സ്വര്‍ഗ്ഗം അവന്‍റെ ഹൃദയത്തില്‍ നിന്നു നഷ്ടപ്പെട്ടു. ഹൃദയത്തില്‍ “സ്വര്‍ഗ്ഗം’നഷ്ടപ്പെട്ട അവന്‍ അപ്പനോട് “ഞാന്‍ സ്വര്‍ഗ്ഗത്തോടു പാപം ചെയ്തിരിക്കുന്നു.” (ലൂക്കോസ് 15:21) എന്നു ഏറ്റു പറഞ്ഞു അവന്‍ തന്നെത്താന്‍ താഴ്ത്തി മനസ്താപത്തോടെ പാപങ്ങള്‍ ഏറ്റു പറഞ്ഞപ്പോള്‍ സന്തോഷവും സമാധാനവും അഥവാ സ്വര്‍ഗ്ഗം ഒരിക്കല്‍കൂടി അവനിലേക്കു മടങ്ങിവന്നു.

താന്‍ മരിക്കുവാന്‍ തുടങ്ങുകയാണെന്നു പിന്‍മാറ്റക്കാരനായ ശൗല്‍രാജാവു മനസ്സിലാക്കിയപ്പോള്‍ നിത്യ നരകത്തിലേക്കാണ് പോകുന്നതെന്നറിഞ്ഞ് അവന്‍ ഭയത്താല്‍ ദണ്ഡിപ്പിക്കപ്പെട്ടു. (2 ശമുവേല്‍ 28:20) എന്നാല്‍ അതിവേഗം ഈ ലോകം വിട്ടുപോകുവാന്‍ പോകുന്നു എന്നു മനസ്സിലാക്കിയ പൗലോസിന്‍റെ ഹൃദയത്തില്‍ നിറഞ്ഞ ഭാഗ്യകരമായ പ്രത്യാശയും സമാധാനവും സന്തോഷവും ഉണ്ടായിരുന്നു. (2 തിമൊഥെയൊസ് 4:6-8) താന്‍ നിത്യസ്വര്‍ഗ്ഗത്തില്‍ ആയിരിക്കും എന്നുള്ള ഉറപ്പവനുണ്ടായിരുന്നു. നരക ദണ്ഡനവും സ്വര്‍ഗ്ഗീയ ആശ്വാസവും ഈ ഭൂമിയില്‍ ഒരുവന്‍റെ പ്രവൃത്തിയെ ആശ്രയിച്ച് വ്യത്യസ്തമായിരിക്കും.

പ്രിയ വായനക്കാരാ, ഒരു പക്ഷേ നിങ്ങള്‍ ഒരു പാപിയൊ പിന്‍മാറ്റക്കാരനൊ ആയിരിക്കാം. അന്ധകാരം, പക, ക്ഷമിക്കാത്ത ആത്മാവ്, കലക്കം, ഭയം, ഭീതി, എന്നിവ നിങ്ങളുടെ ഹൃദയത്തില്‍ നിറഞ്ഞിരിക്കുന്നുവെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും “നരക”ത്തില്‍ തന്നെയാണ്. മുടിയനായ പുത്രനെപ്പോലെ തന്നെത്താന്‍ താഴ്ത്തി മനസ്താപത്തോടും ഏറ്റുപറച്ചിലോടും കൂടെ നിങ്ങള്‍ക്കു സ്വര്‍ഗ്ഗീയ പിതാവിങ്കലേക്ക് എന്തുകൊണ്ട് മടങ്ങിവന്നുകൂടാ. സ്വര്‍ഗ്ഗവും നരകവും ഒരു നിത്യ യാഥാര്‍ത്ഥ്യമാണ്. നാം ഭൂമിയില്‍ ആയിരിക്കുമ്പോള്‍ തന്നെ ഇവ രണ്ടും നമ്മില്‍ ആരംഭിക്കുന്നു.’