എന്തുകൊണ്ടു വിപത്തുകള്‍ സംഭവിക്കുന്നു? അതില്‍ ദൈവത്തിന്‍റെ പങ്ക് എന്ത്? ദൈവമാണോ അതിന്‍റെ കാരണക്കാരന്‍? അതോ അവന്‍ അതില്‍ നിസ്സഹായകനായ ഒരു കാഴ്ചക്കാരന്‍ മാത്രമോ? അതു ദൈവത്തിന്‍റെ ന്യായവിധിയുടെ ഭാഗമാണെങ്കില്‍ ആ ദുരന്തത്തില്‍ മരിക്കുന്ന നല്ല മനുഷ്യരെപ്പറ്റി എന്തു പറയുന്നു? ഇങ്ങനെ അനേകം ചോദ്യങ്ങള്‍ മനുഷ്യനില്‍നിന്നുയരുന്നു.

ദൈവം ഈ ലോകത്തെ പാവനമായ ഉദ്ദേശ്യത്തോടുകൂടിയാണ് സൃഷ്ടിച്ചതെങ്കിലും ലോകം ഒരു യന്ത്രമല്ല എന്ന വസ്തുത ആദ്യമായി നാം ഗ്രഹിക്കേണ്ടിയിരിക്കുന്നു. മനുഷ്യന്‍റെ എല്ലാ നീക്കങ്ങളും ദൈവത്താല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു ലോകമല്ല ഇത്. അതിന്‍റെ കാരണമെന്തെന്നാല്‍ ഈ ലോകത്തില്‍ ദൈവം ഇടപെടാത്ത ഒരു മേഖല ഉണ്ട്. അതു മനുഷ്യന്‍റെ ഇച്ഛാശക്തി അഥവാ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യത്തോടുകൂടിയാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. ഓരോ ദിവസവും ഓരോ നിമിഷവും മനുഷ്യന്‍ തിരഞ്ഞെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു. മനുഷ്യന്‍ നടത്തുന്ന ഓരോ തിരഞ്ഞെടുപ്പും അവനെക്കുറിച്ചുള്ള ദൈവോദ്ദേശ്യത്തിന്നു അനുകൂലമോ പ്രതികൂലമോ ആയിരിക്കും. അതിനാല്‍ തെറ്റായ തിരഞ്ഞെടുപ്പുകള്‍ ദൈവഹിതമല്ലാത്ത സംഭവങ്ങളിലേക്കു വഴി നടത്തുന്നു.

ദുരന്തങ്ങള്‍ സംഭവിക്കുന്നതുവരെ മനുഷ്യന്‍ ദൈവത്തെ തന്‍റെ ദൈനംദിന ജീവിതത്തിലെ ഒരു ഭാഗമായി കണക്കാക്കുന്നില്ല. അതായത്, സന്തോഷകരമായ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിന്‍റെ മഹത്വം മനുഷ്യന്‍ ദൈവത്തിന്നു നല്‍കുന്നില്ല. ഇതു വെറും ഒരു “യാദൃശ്ചിക സംഭവം” ആകുന്നു. അഥവാ “ഇതു എന്‍റെ നേട്ടം” ആകുന്നു, “എന്‍റെ ഭാഗ്യം കൊണ്ട്” എന്നു അവന്‍ പറയുന്നു. എന്നാല്‍ അനിഷ്ടമായത് എന്തെങ്കിലും സംഭവിച്ചാല്‍ ഉടന്‍തന്നെ ദൈവത്തെ കുറ്റം പറയുന്നു! മനുഷ്യരില്‍ കുടികൊള്ളുന്ന ഒരു ‘ദൈവവിരുദ്ധ’ സ്വഭാവത്തിന്‍റെ സൂചനയല്ലേ ഇത്? അങ്ങനെ ഉള്ള മനുഷ്യന്‍റെ ദൈനംദിന തിരഞ്ഞെടുപ്പുകളില്‍ എത്ര എണ്ണം ദൈവോദ്ദേശ്യപ്രകാരമുള്ളതായിരിക്കും? ദൈവേഷ്ടപ്രകാരമല്ലാത്ത സംഭവങ്ങള്‍ നടക്കുന്ന ഒരു കുഴഞ്ഞുമറിഞ്ഞ ലോകമാകുന്നു അതിന്‍റെ അന്തരഫലം. അതിന്‍റെ കാരണക്കാരന്‍ ദൈവമല്ല. മറിച്ച് മനുഷ്യനാണ്. എന്നാല്‍ പ്രകൃതി ദുരന്തങ്ങള്‍ എന്തുകൊണ്ട് ഉണ്ടാകുന്നു? അതിന്‍റെ കാരണം മനുഷ്യന്‍റെ പാപം ആകുന്നു എന്നു പറയുന്നത് ശരിയോ?ഈ ചോദ്യത്തിന് ഉത്തരം പറയുന്നതിനുമുമ്പെ പാപം എന്തെന്നു നിര്‍വ്വചിക്കേണ്ടിയിരിക്കുന്നു. മനുഷ്യനെ ദൈവത്തില്‍ നിന്നു വിദൂരതയിലേക്ക് അകറ്റുന്നതെല്ലാം പാപമാകുന്നു. അതിനാല്‍ മനുഷ്യനെ ദൈവത്തില്‍നിന്നു വിദൂരതയിലേക്കു നയിക്കുന്ന അവന്‍റെ എല്ലാ തിരഞ്ഞെടുപ്പുകളും വെറും തെറ്റായ തിരഞ്ഞെടുപ്പുകള്‍ മാത്രമല്ല മറിച്ച് പാപം ആകുന്നു. ഇപ്രകാരം ഓരോ ദിവസവും ഭൂമിയില്‍ പാപം വര്‍ദ്ധിച്ചുവരുന്നു. വേദപുസ്തകം എന്തു പറയുന്നു എന്ന് നമുക്ക് പരിശോധിക്കാം.

“ഭൂമി മത്തനെപ്പോലെ ചാഞ്ചാടുന്നു; കാവല്‍മാടംപോലെ ആടുന്നു; അതിന്‍റെ അകൃത്യം അതിന്മേല്‍ ഭാരമായിരിക്കുന്നു; അതു വീഴും; എഴുന്നേല്ക്കയുമില്ല.” (യെശയ്യാവ് 24:20) അകൃത്യം വര്‍ദ്ധിക്കുന്നതു ഭൂമിയുടെ അസ്ഥിരതയെ വര്‍ദ്ധിപ്പിക്കുന്നു എന്നു ഈ വേദഭാഗം പറയുന്നു. വിശുദ്ധനായ ദൈവത്തിന്‍റെ സംരക്ഷണം സാവധാനം ഈ ഭൂമിക്കു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതാണ് ഇതിന്‍റെ കാരണം. ആയതിനാല്‍ തിരുവചനപ്രകാരം നോക്കുമ്പോള്‍ ഈ കാലത്ത് പ്രകൃതിദുരന്തങ്ങള്‍ വര്‍ദ്ധിക്കുന്നതിന്‍റെ കാരണം ഭൂമിയില്‍ പാപം വര്‍ദ്ധിച്ചുവരുന്നതാകുന്നു.

ഇങ്ങനെ ദുരന്തങ്ങളില്‍ മരിക്കുന്ന അനവധി നല്ല ആളുകളുടേയും നിരപരാധികളായ കുഞ്ഞുങ്ങളുടേയും കാര്യമെന്താകുന്നു? നല്ലവരേയും നിരപരാധികളെയും മരണത്തില്‍നിന്നു വിടുവിക്കുവാനുള്ള ശക്തി ദൈവത്തിനില്ലേ? ഈ ചോദ്യം ദൈവത്തിന്‍റെ കാഴ്ചപ്പാടില്‍ കാണേണ്ടിയിരിക്കുന്നു. മരണം എന്നാല്‍ എന്ത്? മനുഷ്യനെ സംബന്ധിച്ചിടത്തോളം അത് അവസാനം ആകുന്നു. ഈ ജീവിതം അവനു സകലതും ആകുന്നു. എന്നാല്‍ ദൈവത്തെ സംബന്ധിച്ചിടത്തോളം മനുഷ്യനെ നിത്യത യിലേക്കു കൊണ്ടുപോകുന്ന അവന്‍റെ ജീവിതത്തിലെ ഒരു പുതിയ ഘട്ടമാകുന്നു മരണം. അതു അവസാനമല്ല. മറിച്ച് ഇപ്പോഴുള്ളതിനും നിത്യതക്കും മദ്ധ്യേ ഉള്ള ഒരു വാതില്‍ മാത്രം. ദൈവത്തെ സംബന്ധിച്ചിടത്തോളം നിത്യതയാണ് കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നത്. (നാം അതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെങ്കിലും നമ്മെ സംബന്ധിച്ചും അതു അങ്ങനെതന്നെയാകുന്നു.) അതിനാല്‍ അത്യാഹിതത്തിലൂടെ മരിച്ചുപോകുന്ന നല്ല ആളുകള്‍ (രക്ഷിക്കപ്പെട്ടവര്‍) കണ്ണുനീരും വേദനയും ഇല്ലാത്ത സ്വര്‍ഗ്ഗത്തിലേക്കു സന്തോഷമായി കടന്നു പോകുന്നു.

വിശാലമായ അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അത്യാഹിതങ്ങള്‍ മനുഷ്യന്‍റെമേലുള്ള ദൈവത്തിന്‍റെ ന്യായവിധിയാകുന്നുപാപികളുടെമേലും വിശുദ്ധന്മാരുടെമേലും. പാപികള്‍ ന്യായം വിധിക്കപ്പെട്ടു നരകയോഗ്യരായിത്തീരുന്നു. വിശുദ്ധന്മാര്‍ ന്യായം വിധിക്കപ്പെട്ടു സ്വര്‍ഗ്ഗയോഗ്യരായിത്തീരുന്നു. ഓരോരുത്തരും അവരവരുടെ സ്ഥാനത്ത് ചെന്നെത്തുന്നു എന്നു മാത്രം. നാം ഒരുങ്ങിയിരിക്കണം എന്നാണ് നാം ഇതില്‍നിന്നു പഠിക്കേണ്ട പാഠം. (മത്തായി 24:44)