കൊരിന്ത്യ ധാർമ്മികമായി വളരെ അധ:പതിച്ച ഒരു കാലഘട്ടത്തിൽ ആയിരുന്നു പൗലൊസ്
കൊരിന്ത്യയിലേക്ക് കടന്നുവരുന്നത്. ക്രിസ്ത്യാനികൾക്ക് ക്രൂരമായ പീഢനങ്ങൾ
സഹിക്കേണ്ടിവന്ന കാലഘട്ടമായിരുന്നു. പലരും വിശ്വാസം ത്യജിക്കയും അസന്മാർഗികമായ വഴിയിലേക്ക് തിരിയുകയും ചെയ്തു. ഇത് കണ്ട് പൗലൊസ് അപ്പൊസ്തലൻ കൊരിന്ത്യസഭയിലെ
ജനത്തോട് ഇങ്ങനെ പറഞ്ഞു.
“ഉണർന്നിരിപ്പിൻ; വിശ്വാസത്തിൽ നിലനില്പിൻ; പുരുഷത്വം കാണിപ്പിൻ; ശക്തിപ്പെടുവിൻ.
നിങ്ങൾ ചെയ്യുന്നതെല്ലാം സ്നേഹത്തിൽ ചെയ്‍വിൻ”1 കൊരിന്ത്യർ
16:13 ,14
ഇന്ന് സകലർക്കും വിശ്വാസം ഉണ്ട്. എന്നാൽ അവസരങ്ങൾക്കും സാഹചര്യങ്ങൾക്കും അനുസരിച്ച് നമ്മുടെ വിശ്വാസത്തിന്റെ അളവ് കൂടുകയും, കുറയുകയും ചെയ്യും. വിഷമങ്ങളും വേദനകളും ജീവിതത്തെ
ഉലക്കുമ്പോൾ എല്ലാവരും
വിശ്വാസം വർദ്ധിപ്പിച്ച് കാര്യസാദ്ധ്യത്തിനായി ദൈവത്തെ സമീപിക്കും.
ദൈവമേ എനിക്കെന്തിന്
ഈ കഷ്ടങ്ങൾ തന്നു എന്ന് പരാതി പെടും. എന്നാൽ കർത്താവ് അനുഗ്രഹങ്ങൾ ഓരോന്നായി വർഷിക്കുമ്പോൾ കർത്താവേ! എനിക്കെന്തിന് ഇവയൊക്കെ തന്നു എന്നു ചോദിക്കയോ ലഭിച്ച അനുഗ്രഹങ്ങൾക്കു
നന്ദിയും സ്തുതിയും കരേറ്റുകയോ ചെയ്യാത്തവരാണ് അനേകരും. ഏതു പ്രതിസന്ധികളിലും
വിശ്വാസം കാത്തു സൂക്ഷിക്കണം. ഇയ്യോബിനെ പോലെ അവനെന്നെ കൊന്നാലും ഞാൻ അവനുവേണ്ടി തന്നെ
കാത്തിരിക്കുമെന്ന് ചങ്കൂറ്റത്തോടെ പറയുന്നവനാണ് വിശ്വാസി.
ആദിമസഭയിലെ യേശുവിന്റെ
ശിഷ്യന്മാരെല്ലാം ഈ വിശ്വാസം കാത്തുസൂക്ഷിച്ചവരാണ്.
യേശുവിന് വേണ്ടി പിന്നീട് അനേകം പേർ രക്തസാക്ഷികളായി. സെബസ്ത്യായിൽ രക്തസാക്ഷികളായ
നാല്പതു പട്ടാളക്കാരെകുറിച്ചു അനേകം പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സഹദേന്മാർ എന്നറിയപ്പെടുന്ന അവരുടെ ചരിത്രം ആരേയും ആത്മീയമായി ഉത്തേജിപ്പിക്കുന്നതാണ്.
സെബസ്ത്യ മദ്ധ്യ ടർക്കിയിലെ ഒരു പട്ടണമാണ്. കിസിൽ നദിയുടെ താഴ്വരയിലാണ് സ്ഥിതി ചെയ്യുന്നത്.
AD 320 നോടടുത്ത കാലയളവിലാണ് സെബസ്ത്യയിൽ പടയാളികളായ നാല്പതു പേർ രക്തസാക്ഷികളായത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള അർമേനിയയിൽ പാളയമടിച്ച സൈനികരായിരുന്നു
ഇവർ.അവരുടെ സൈന്യാധിപൻ നീചനായ ലിക്കിയാനോസ്സും, ഗവർണർ നിഷ്ഠുരനായ അഗ്രിക്കോലോവോസും ആയിരുന്നു. ചക്രവർത്തി ലിസിനിയുസിന്റെ ആജ്ഞ പ്രകാരം എല്ലാ പടയാളികളും ദേവന്മാർക്ക് ബലി കഴിക്കണമെന്ന് ഗവർണ്ണർ ഉത്തരവിട്ടു. എന്നാൽ നാല്പത് പടയാളികൾ ഈ ഉത്തരവനുസരിച്ചില്ല. അതിനാൽ നാല്പതു പേരെ ചമ്മട്ടി കൊണ്ടടിച്ച് ചങ്ങലകൊണ്ട് ബന്ധിച്ച് തടവിലാക്കി.അവർ ദൃഢമാനസരെന്ന് കണ്ടപ്പോൾ അവരെ നഗ്നരാക്കി സെബസ്ത്യയിലെ അസഹനീയമായ തണുപ്പുള്ള തടാകത്തിൽ രാത്രി മുഴുവനും നിർത്തി. വിശ്വാസം ത്യജിച്ച് തടാകത്തിൽ നിന്നും കരയിലേക്ക് കയറിയാൽ അവർക്ക് രക്ഷപ്പെടാം എന്ന് സൈന്യാധിപൻ പറഞ്ഞു. കൊടും തണുപ്പിനാൽ നാല്പത് പേരും മരണത്തോട് മല്ലടിച്ചു. തണുത്തുറഞ്ഞ വെള്ളത്തിൽ കിടന്നു. മറ്റു പട്ടാളക്കാർ കരയിൽ തീകായുകയും ഭക്ഷണം കഴിക്കുകയും ചെയ്തുകൊണ്ടിരിക്കെ. നാല്പത് പേരിൽ ഒരാൾ തണുപ്പ് സഹിക്കാൻ പറ്റാതെ വിശ്വാസം ത്യജിച്ച് തിരികെ കരയിൽ കയറുകയാണ്. അപ്പോൾ കരയിൽ ഇരുന്നിരുന്ന പട്ടാളക്കാരിൽ ഒരുവൻ മനോഹരമായ ഒരു ദർശനം കാണുന്നു. സ്വർഗ്ഗത്തിൽ നിന്നും നാല്പത് കിരീടങ്ങൾ ഇറങ്ങിവരുന്ന മനോഹരമായ കാഴ്ച്ച. അതുകണ്ട് ആ പട്ടാളക്കാരൻ സകലവും ഉപേക്ഷിച്ച് കർത്താവിനെ ഏറ്റുപറഞ്ഞും കൊണ്ട് ഓടി തടാകത്തിൽ ചാടി ശേഷിച്ച 39 പേരോടൊപ്പം സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങിവന്ന നാല്പാതാമത്തെ കിരീടത്തിന് അവകാശിയായി.
“മനുഷ്യരുടെ മുമ്പിൽ എന്നെ ഏറ്റുപറയാത്തവനെ എന്റെ പിതാവിന്റെ മുമ്പിൽ ഞാനും ഏറ്റു പറകയില്ല” എന്ന തിരുവചനം അവരെ ശക്തരാക്കി.
ജീവിതത്തിലെ ഏതു പ്രതിസന്ധികളിലും വിശ്വാസത്തിൽ ജ്വലിച്ച്
നിൽക്കണം. കാരണം നമുക്കൊരു കിരീടധാരണം ഉണ്ട്. ഈ ലോകത്തിൽ എന്ത് പ്രതിസന്ധികളും വന്നു കൊള്ളട്ടെ. ഏതു മാരകരോഗവും വന്നുകൊള്ളട്ടെ.
ഇയ്യോബിനെ പോലെ
ഇങ്ങനെ പറയുവാൻ നമുക്ക് കഴിയണം.
” എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു.എന്റെ ത്വക്ക് ഇങ്ങനെ നശിച്ചശേഷം ഞാൻ ദേഹരഹിതനായി ദൈവത്തെ കാണും.
ഞാൻ തന്നേ അവനെ കാണും; അന്യനല്ല, എന്റെ സ്വന്തകണ്ണു അവനെ കാണും”
ഇയ്യോബ് 19:25-27
വിശ്വാസം കാത്ത് സൂക്ഷിക്കാം.
അവസാനത്തോളം
സഹിച്ച് നിൽക്കുന്നവനാണ്
രക്ഷ പ്രാപിക്കുക.ദൈവം തരുന്ന ജീവകിരീടം നഷ്ടപ്പെടുത്താതെ അവസാനം ശ്വാസം വരെ
വിശ്വാസത്തിൽ ഉറച്ചു നിൽക്കാം.
” ഞാൻ വേഗം വരുന്നു; നിന്റെ കിരീടം ആരും എടുക്കാതിരിപ്പാൻ
തക്കവണ്ണം നിനക്കുള്ളതു പിടിച്ചുകൊൾക”
വെളിപ്പാടു 3:11
Leave a Reply