ജീവിതത്തിൽ പലകാര്യങ്ങൾ കൊണ്ടും ഒരു മനുഷ്യൻ നിന്ദിക്കപ്പെടാം.
1) ആത്മീയത നിമിത്തം നിന്ദിക്കപെടാം.
ദൈവഭക്തി മുറുകെ പിടിച്ച് ജീവിക്കുന്നവർക്ക്
നിന്ദകളും, പരിഹാസങ്ങളും ഉണ്ടാകാം. പൗലൊസ് അപ്പൊസ്തലന് നിന്ദകൾ ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം ആ നിന്ദകളെ വലിയ നിക്ഷേപമായി കരുതി. ദാവീദ്
ആത്മീയനിലയിൽ നിന്ദിക്കപ്പെട്ടവനാണ്.
” യഹോവയുടെ പെട്ടകം ദാവീദിന്റെ നഗരത്തിൽ കടക്കുമ്പോൾ ശൌലിന്റെ മകളായ മീഖൾ കിളിവാതിലിൽകൂടി നോക്കി, ദാവീദ്‌രാജാവു യഹോവയുടെ മുമ്പാകെ കുതിച്ചു നൃത്തം ചെയ്യുന്നതു കണ്ടു തന്റെ ഹൃദയത്തിൽ അവനെ നിന്ദിച്ചു” 2 ശമൂവേൽ 6:16
ദാവീദ് മീഖളിനോടു ഇങ്ങനെ പറഞ്ഞു.
” യഹോവയുടെ ജനമായ യിസ്രായേലിന്നു പ്രഭുവായിനിയമിപ്പാൻ തക്കവണ്ണം നിന്റെ അപ്പനിലും അവന്റെ സകലഗൃഹത്തിലും ഉപരിയായി എന്നെ തിരഞ്ഞെടുത്തിരിക്കുന്ന യഹോവയുടെ മുമ്പാകെ, അതേ, യഹോവയുടെ മുമ്പാകെ ഞാൻ നൃത്തം ചെയ്യും” 2ശമുവേൽ 6:21
ആത്മീയമായി ദാവീദിനെ നിന്ദിച്ച മീഖളിന് ദൈവം ഒരു കുഞ്ഞിനെ നൽകിയില്ല. ആത്മീയമായി മുന്നേറുമ്പോൾ നാം നിന്ദിക്കപ്പെടാം. എന്നാൽ
ആ നിന്ദകളെ കടാക്ഷിക്കുന്ന ദൈവമാണ് നമ്മുടെ ദൈവം.
2) മനുഷ്യപുത്രൻ നിമിത്തം
നിന്ദിക്കപെടാം.
“മനുഷ്യപുത്രൻ നിമിത്തം മനുഷ്യർ നിങ്ങളെ ദ്വേഷിച്ചു ഭ്രഷ്ടരാക്കി നിന്ദിച്ചു നിങ്ങളുടെ പേർ വിടക്കു എന്നു തള്ളുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.
ആ നാളിൽ സന്തോഷിച്ചു തുള്ളുവിൻ; നിങ്ങളുടെ പ്രതിഫലം സ്വർഗ്ഗത്തിൽ വലിയതു; അവരുടെ പിതാക്കന്മാർ പ്രവാചകന്മാരോടു അങ്ങനെ തന്നേ ചെയ്തുവല്ലോ”
ലൂക്കോസ് 6:22,23
യേശുക്രിസ്തുവിനു
വേണ്ടി നാം നിലകൊള്ളുമ്പോൾ നിന്ദിക്കപ്പെടാം. പെന്തെകൊസ്തുനാളിൽ
പരിശുദ്ധാത്മാഭിഷേകം പ്രാപിച്ച ദൈവമക്കൾ പുതുവീഞ്ഞ് കുറിച്ചിരിക്കുന്നു എന്ന നിന്ദയുടെ വാക്കുകൾ കേൾക്കേണ്ടിവന്നു. ഈ ലോകത്തിൽ സത്യദൈവത്തെ ആരാധിച്ച് ഭക്തിയോടെ ജീവിക്കുമ്പോൾ പരിഹസിക്കപ്പെടാം. എന്നാൽ എവിടെയൊക്കെ നിന്ദിക്കപ്പെട്ടിട്ടുണ്ടോ
അവിടെയൊക്കെ മാനിച്ച് നിന്നെ ഉയർത്തുന്ന ഒരു ദൈവമുണ്ട്.
3) ബലഹീനതകൾ നിമിത്തം നിന്ദിക്കപ്പെടാം.
ഹാഗാർ ഗർഭിണിയായപ്പോൾ
സാറാ നിന്ദിക്കപ്പെട്ടു.
യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ എന്നു സാറാ പറഞ്ഞു. ദൈവം അവൾക്ക് ഒരു മകനെ നൽകുകയും ചെയ്തു.
പെനീന ഗർഭിണിയായപ്പോൾ
അവൾ കുത്തുവാക്കുകൾ
കൊണ്ട് ഹന്നായെ നിന്ദിച്ചു.എന്നാൽ അവളുടെ നിന്ദയെ ദൈവം കടാക്ഷിച്ച് ശമുവേൽ പ്രവാചകനെ നൽകി.
4) കഷ്ടതകളിൽ നിന്ദിക്കപ്പെടാം.
ദൈവമക്കൾക്ക് കഷ്ടങ്ങൾ ഉണ്ടാകും. ഈ ലോകത്തിൽ കഷ്ടങ്ങൾ ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാകയില്ല. നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനുമായ ഇയ്യോബിന് ധാരാളം കഷ്ടങ്ങളിൽ കൂടി പോകേണ്ടിവന്നു.ആ കഷ്ടങ്ങളെല്ലാം ഇയ്യോബ് സഹിച്ചു. ഇയ്യോബിന്റെ ഭാര്യയുടെ
നിന്ദാവാക്കുകളേയും ആത്മധൈര്യത്തോടെ
അദ്ദേഹം നേരിട്ടു. അവനെന്നെ കൊന്നാലും ഞാൻ അവനെ തന്നെ സേവിക്കും എന്ന് ദ്യഢധൈര്യത്തോടെ ഇയ്യോബ് പറഞ്ഞു. ഫലമോ. നിന്ദിച്ചവരുടെ
മുന്നിൽ ദൈവം ഇയ്യോബിനെ മാനിച്ചു മുൻപുള്ളവയെല്ലാം ഇരട്ടിയായി വർദ്ധിപ്പിച്ച് നൽകി.
ജീവിതത്തിലെ നിന്ദകളും
പരിഹാസങ്ങളും, പീഢകളും സാരമില്ല.
കാരണം നിന്ദകളെ കടാക്ഷിച്ച്
അത്ഭുതമാക്കുന്ന ദൈവം നമ്മോടുകൂടെ…