നമ്മുടെ ഉടയവനായ ദൈവം ഇടുക്കത്തിൻ്റെ ദൈവമല്ല. പുഷ്ടിയുടേയും, നിറവിൻ്റേയും,
കവിഞ്ഞൊഴുക്കിൻ്റേയും
ദൈവമാണ്. ദൈവസന്നിധിയിൽ ആണ് സന്തോഷത്തിൻ്റെ
പരിപൂർണ്ണത. അവിടുന്നാണ് സകല ബുദ്ധിയേയും കവിയുന്ന
സമാധാനം കൊണ്ട് നമ്മെ നിറയ്ക്കുന്നത്.
അവിടുന്നാണ് രക്താംബരം പോലെ കടും ചുവപ്പായ പാപങ്ങളെ ഹിമം പോലെ
വെളുപ്പിക്കുന്നത്. അവിടുത്തെ ദയയും കരുണയും ആകാശത്തോളവും,
വിശ്വസ്ഥത, മേഘങ്ങളോളം, എന്ന് തുടങ്ങി ദൈവത്തിന്റെ വിശാലതയെ സൂചിപ്പിക്കുന്ന അനേകം വചനങ്ങൾ ഉണ്ട്. എന്നാൽ ഒരു വഴി മാത്രം ഇടുക്കമുള്ളതാണ്. അത് ജീവങ്കലേക്കുള്ള വാതിലും വഴിയുമാണ്.
എന്നാൽ ആ വഴിയിലൂടെ
വിജയകരമായി കടന്നുപോയാൽ ദൈവം
നമ്മെ വിശാലതയിൽ എത്തിക്കും.
ദൈവത്തോട് പറ്റി നിന്നാൽ മാത്രമേ ഇടുക്കത്തിൻ്റെ വഴിയിലൂടെ വിജയകരമായി യാത്ര പൂർത്തീകരിക്കുവാൻ
സാദ്ധ്യമാകുകയുള്ളു.
കാലേബ് ദൈവത്തോട്
പൂർണ്ണഹ്യദയത്തോടെ
പറ്റിച്ചേർന്ന്
വാഗ്ദത്തനാട്ടിൽ പ്രവേശിച്ചു. യിസ്രായേൽ മക്കൾ ദൈവവഴിയിലൂടെ
നടന്നിട്ടും അവർ ദൈവത്തോട് പറ്റിയിരുന്നില്ല. അതിനാൽ
വാഗ്ദത്തനാട്ടിൽ പ്രവേശിച്ചില്ല.
മോവാബ്യസ്ത്രീയായ രൂത്ത്, സ്വജനത്തേയും
പാരമ്പര്യത്തേയും,
സ്വന്തദേശത്തേയും
വീടിനേയും ഉപേക്ഷിച്ച്
ജീവനുള്ള ദൈവത്തോട്
പറ്റി നിന്നു. യേശുവിന്റെ
വംശാവലിയിലൂടെ കടന്നുകൂടുവാൻ തക്കവണ്ണം ദൈവം അവളുടെ വഴിയെ വിശാലമാക്കി.
ദൈവത്തോട് പറ്റി നിന്നാൽ ഏഴു വാഗ്ദത്തങ്ങൾ ദൈവം നൽകുന്നതായി 91-ാം സങ്കീർത്തനം 14 മുതൽ 16 വരെയുള്ള വാക്യങ്ങളിൽ പറയുന്നു.
“അവൻ എന്നോടു പറ്റിയിരിക്കയാൽ ഞാൻ അവനെ വിടുവിക്കും; അവൻ എന്റെ നാമത്തെ അറികയാൽ ഞാൻ അവനെ ഉയർത്തും.
അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ അവന്നു ഉത്തരമരുളും; കഷ്ടകാലത്തു ഞാൻ അവനോടുകൂടെ ഇരിക്കും; ഞാൻ അവനെ വിടുവിച്ചു മഹത്വപ്പെടുത്തും.
ദീർഘായുസ്സുകൊണ്ടു ഞാൻ അവന്നു തൃപ്തിവരുത്തും; എന്റെ രക്ഷയെ അവന്നു കാണിച്ചുകൊടുക്കും”
ദൈവത്തോട് പറ്റി നിന്നാൽ ദൈവം വിടുവിക്കുന്നു.
ഉയർത്തുന്നു. ഉത്തരമരുളുന്നു.
കൂടെയിരിക്കുന്നു.
മഹത്വപ്പെടുത്തുന്നു.
ത്യപ്തി വരുത്തുന്നു.
രക്ഷയെ കാണിച്ചുകൊടുക്കുന്നു.
വഴി ഇടുക്കമുള്ളത്
ആണെങ്കിലുംൽ ദൈവത്തോട് പറ്റി നിന്ന്
പരിശുദ്ധാത്മാവിനാൽ
ശക്തി പ്രാപിച്ച് മേൽക്കുമേൽ ബലം പ്രാപിച്ച് സ്വർഗ്ഗസീയോനെ
ലക്ഷ്യം വച്ച്
ഓടേണ്ടതാണ്.
സാധാരണയായി
ഓട്ടമത്സരത്തിൽ ഒന്നാമതായി ഓടിയെത്തുന്നവനാണ്
സമ്മാനം. എന്നാൽ ഞെരുക്കത്തിൻ്റെ വഴിയിൽ കൂടി ഓടി ഓട്ടം
തികക്കുന്ന ഏവർക്കും
സമ്മാനമുണ്ട്.അതിനാൽ
തളർന്നുപോകാതെ
പുതുശക്തി ധരിച്ച് ഓടണം. നാം കുതിരകളോടു കൂടെ മത്സരിച്ച്
ഓടണമെന്നാണ് വചനം പറയുന്നത്.
“കാലാളുകളോടുകൂടെ ഓടീട്ടു നീ ക്ഷീണിച്ചുപോയാൽ, കുതിരകളോടു എങ്ങനെ മത്സരിച്ചോടും?
യിരേമ്യാവു 12:5
ഏലിയാവിന് നാല്പത് കിലോമീറ്ററോളം ആഹാബിൻ്റെ രഥത്തിനും
കുതിരകൾക്കും മുൻപേ
ഓടുവാൻ കഴിഞ്ഞത് ദൈവത്തോട് പറ്റിനിന്ന്
പുതുശക്തി
പ്രാപിച്ചതിനാലാണ്.
നാം ഞ്ഞെരുക്കത്തിൻ്റെ
വഴിയിലൂടെയാണ്
സഞ്ചരിക്കുന്നതെങ്കിലും
ദൈവം നമുക്ക് വിശാലത വരുത്തും.
” ഞാൻ ഞെരുക്കത്തിൽ ഇരുന്നപ്പോൾ നീ എനിക്കു വിശാലത വരുത്തി”
4-ാം സങ്കീ 1-ാം വാക്യം
ദൈവം നമുക്ക് വിശാലത നൽകുന്നതുപോലെ
നമ്മുടെ ഹ്യദയങ്ങളെ നമുക്ക് വിശാലമാക്കാം.
സുവിശേഷത്തിൽ ഇടുങ്ങിയിരിക്കുന്നവർ
ആകരുത്. നാം ഇരിക്കുന്ന ഭവനത്തിൽ
നമ്മുടെ സഭയിൽ നമ്മുടെ
ദേശത്തിൽ , നാം ഇടപെടുന്നവരിൽ എല്ലാം
സുവിശേഷത്തിൻ്റെ വക്താക്കളാകാം. ദൈവീകമായ സ്തുതികളിൽ വിശാലത വരുത്താം. കരുണയിലും
സ്നേഹത്തിലും ഇടുങ്ങിയിരിക്കുന്നവർ
ആകാതെ സ്നേഹത്തിന്റെ വീതിയും നീളവും,ഉയരവും ആഴിയും ഗ്രഹിച്ച് അവയിൽ വിശാലഹ്യദയമുള്ളവർ
ആകാം.
ഇത് പ്രതിസന്ധികളുടെ കാലഘട്ടം. ദുഷ്ടതയും
അധർമ്മവും പെരുകുന്ന
കാലഘട്ടം.
എല്ലാവരുടേയും സ്നേഹം തണുത്തു പോകുന്ന കാലഘട്ടം.
യുദ്ധങ്ങളുടേയും മഹാമാരികളുടെയും
പ്രക്യതിദുരന്തങ്ങളുടേയും
സകലവിധ വിപത്തുകളുടേയും കാലഘട്ടം. ഇവയെല്ലാം
നമ്മുടെ ആത്മമണവാളൻ്റെ വരവ്
സമീപമായി എന്ന് വിളിച്ചോതുന്നു. വഴി ഞെരുക്കമുള്ളതാണ്.
ദൈവത്തോട് പറ്റിച്ചേർന്നിരിക്കാം.
വീണു പോകാതെ നമ്മെ
തന്നെ സൂക്ഷിച്ച് അക്കരെ നാട്ടിൽ എത്തുവാൻ സർവ്വേശ്വരൻ്റെ ക്യപക്കായി യാചിക്കാം.