PREACH GOSPEL & SALVATION FOR THE LOST

Month: September 2025 (Page 2 of 2)

തലീഥാ കൂമി”

മർക്കൊസ് 5-ാം അദ്ധ്യായത്തിൽ
മൂന്നു അത്ഭുതങ്ങൾ പ്രതിപാദിച്ചിരിക്കുന്നു.
ലെഗ്യോൻ എന്ന ഭൂതത്തെ പുറത്താക്കിയതും, പള്ളിപ്രമാണിയായ യായീറോസിൻ്റെ മകളെ സൗഖ്യമാക്കിയതും, രക്തസ്രവക്കാരിയെ സൗഖ്യമാക്കിയതുമാണ്
ഈ മൂന്ന് അത്ഭുതങ്ങൾ.

വളരെയേറെ അത്ഭുതങ്ങൾ നടന്നിട്ടും യേശുവിൽ വിശ്വസിക്കാത്ത
ഒരുകൂട്ടം ആളുകൾ അന്നുണ്ടായിരുന്നു. അവരിൽ പ്രധാനികൾ പരീശന്മാരും,
പ്രമാണിമാരും പുരോഹിതന്മാരും
ആയിരുന്നു. എന്നാൽ ആരേയും ഭയപ്പെടാതെയാണ് പള്ളിപ്രമാണി യേശുവിന്റെ അടുക്കലേക്കു കടന്നുവന്നത്. എന്നാൽ ഇന്നും ഭയം മനുഷ്യനെ കീഴ്പ്പെടുത്തുന്നു.

ഇന്നും ഭയം മനുഷ്യരെ
കാർന്നു തിന്നു
കൊണ്ടിരിക്കയാണു.
വിശ്വാസം
നശിപ്പിക്കാനുള്ള സാത്താന്റെ
ഒരായുധമാണു ഭയം. കാഴ്ച്ചയാലും കേൾവിയാലും വിശ്വാസം വരുന്നതുപോലെ കാഴ്ച്ചയാലും കേൾവിയാലും
ഭയവും കടന്നു വരാം. തന്നെ കൊല്ലുവാൻ
ഫറവോൻ ശ്രമിക്കുന്നുവെന്നു
മോശ കേട്ടപ്പോൾ മോശ ഭയപ്പെട്ടു മിദ്യാനിലേക്കു ഓടി പോയി എന്നു പുറപ്പാടു രണ്ടിന്റെ
15-ാം വാക്യത്തിൽ പറയുന്നു.
ഈസേബെൽ തന്നെ കൊല്ലുമെന്ന് കേട്ടപ്പോൾ ഏലിയാവു പേടിച്ചു. സിംഹത്തേയും കരടിയേയും
ഭയമില്ലാതിരുന്ന ദാവിദു ശൗൽ തന്നെ കൊല്ലാൻ വരുന്നെന്നു കേട്ടപ്പോൾ ഭയപ്പെട്ടു.യഹൂദയിലെ അനുഗ്രഹിക്കപ്പെട്ട
രാജാവു യെഹോശാഫാത്ത് മോവാബ്യസൈന്യവും മറ്റും ആക്രമിക്കുവാൻ വരുന്നതു കേട്ടപ്പോൾ ഭയപ്പെട്ടു.കേൾവിയിൽ ഭയം വരുന്ന പോലെ ,കാഴ്ച്ചയിലും ഭയം വരാം. ശിഷ്യർ ആർത്തിരമ്പുന്ന കൊടുങ്കാറ്റും തിരമാലകളും കണ്ടപ്പോൾ ഭയപ്പെട്ടു.
ഭയം കാഴ്ച്ചയാലും കേൾവിയാലും വരുന്നപോലെ
വിശ്വാസം കേൾവിയാലും വചനത്താലും വരുന്നു.

“ആകയാൽ വിശ്വാസം കേൾവിയാലും കേൾവി
ക്രിസ്തുവിന്റെ വചനത്താലും
വരുന്നു” റോമർ 10:17

മനുഷ്യരുടെ വാക്കു കേട്ടു ഭയന്നവർ ദൈവവചനം കേട്ടു വിശ്വാസത്തിലേക്കു വന്നതായി നാം കാണുന്നു. ഭയപ്പെട്ടു മിദ്യാനിലേക്കോടിയ മോശക്കു
മുൾപടർപ്പിന്റെ നടുവിൽ യഹോവ പ്രത്യക്ഷപ്പെട്ടു ഫറവോന്റെ മേൽ അധികാരം നൽകുന്നു. ഈസേബെലിനെ
ഭയപ്പെട്ടു മരുഭൂമിയിലേക്കോടി
ചൂരച്ചെടിയുടെ തണലിൽ ഇരുന്നു മരിപ്പാൻ ആഗ്രഹിച്ച ഏലിയാവിനോടു യഹോവ പറഞ്ഞു നീ
പുറപ്പെട്ടു പോകുക.
നിന്നിൽ കൂടെ എനിക്കു ഒരുപാടു കാര്യങ്ങൾ ചെയ്യുവാനുണ്ടു എന്ന്.

ശൗലിനെപേടിച്ചു ഓടിയ ദാവിദിനും ദൈവം ധൈര്യം പകർന്നു. അതിനാൽ ദാവിദു
ദൈവത്തിൽ വിശ്വസിച്ചു ഇങ്ങനെ എഴുതി.

“തന്റെ ഭക്തന്മാരുടെ മരണം
യഹോവെക്കു വിലയേറിയ താകുന്നു” 116-ാം സങ്കീർത്തനം
15-ാം വാക്യം

ശത്രുസൈന്യം കണ്ടു പേടിച്ച
യെഹോശാഫാത്തിനോടു യഹോവ പറഞ്ഞു.

“ഈ വലിയ സമൂഹം നിമിത്തം
ഭയപ്പെടരുതു. ഭ്രമിക്കയും അരുതു. യുദ്ധം നിങ്ങളുടേതല്ല.
ദൈവത്തിന്റെതത്രേ.”
2ദിനവ്യ 20:15 അവസാനഭാഗം.

തിരമാലകളെ കണ്ടു പേടിച്ച ശിഷ്യന്മാരുടെ മുമ്പാകെ തിരമാലകളുടെ മുകളിൽ കൂടി നടന്നു വന്നു അവരുടെ ഭയത്തെ
യേശു നീക്കി കളഞ്ഞു. മനുഷ്യർ പലതും പറയും. കേൾവികൾ ഭയത്തെ കൊണ്ടുവരും. എന്നാൽ
വചനകേൾവി വിശ്വാസത്തെ
കൊണ്ടുവരും. മനുഷ്യരുടെ ഭയപ്പെടുത്തുന്ന വാക്കുകളെ കേൾക്കരുതു.

യേശു യായിറോസിന്റെ മകളെ സൗഖ്യമാക്കുവാൻ പോകുമ്പോൾ
പള്ളിപ്രമാണിയുടെ വീട്ടിൽ നിന്നും ആൾ വന്നു.

“നിന്റെ മകൾ മരിച്ചുപോയി.
ഗുരുവിനെ ഇനി അസഹ്യപ്പെടുത്തുന്നതു എന്തിന്നു എന്നു പറഞ്ഞു.
യേശു ആ വാക്കു കാര്യമാക്കാതെ പള്ളിപ്രമാണിയോടു ഭയപ്പെടേണ്ട
വിശ്വസിക്ക മാത്രം ചെയ്ക എന്നു
പറഞ്ഞു” മർക്കൊസ് 5:35,36

യേശു മറ്റുള്ളവരുടെ ഭയപ്പെടുത്തുന്ന വാക്കുകൾക്കു
കാതോർത്തില്ല. അവയെ അവഗണിച്ചു. യായിറോസിന്റെ
ഭവനത്തിലേക്കു യേശു കടന്നു ചെന്നു. യേശു നമ്മുടെ ഭവനത്തിലേക്കു
കടന്നുവന്നാൽ ഒന്നും ഭയപ്പെടാനില്ല. നമ്മുടെ സ്ഥിതി മാറും. മരണത്തെ കുറിച്ചു ആശങ്കപ്പെടേണ്ട. കാരണം യേശു മരണത്തെ ജയിച്ചവൻ. യേശു യായിറോസിന്റെ മകളുടെ മുറിയിലേക്കു കയറി ചെന്നു.

” ബാലേ, എഴുന്നേൽക്ക എന്നു നിന്നോടു കല്പിക്കുന്നു എന്ന അർത്ഥത്തോടെ “തലീഥാ കൂമി” എന്നു അവളോടു പറഞ്ഞു”
മർക്കൊസ് 5:41

ബാല ഉടനെ എഴുന്നേറ്റു.
ലോകം നമുക്കു തരുന്നതു ഭയമാണു. സാത്താൻ വരുന്നതു
നമ്മുടെ സന്തോഷം മോഷ്ടിക്കുവാനും,
നിരാശയും ഭയവും നൽകുവാനുമാണ്. ആകുല ചിന്തകൾ വേണ്ട. ഭയപ്പാടോടിരുന്നു കാലം
പോക്കിയതു മതി. യേശു
പറയുന്നു ” തലീഥാ കൂമി”
ഭയപ്പാടിൽ നിന്നും ആകുലചിന്തകളിൽ നിന്നും പുറത്തുവരിക.
ഏതെല്ലാം പ്രതിസന്ധികൾ വന്നുകൊള്ളട്ടെ..
നിനക്കിനി രക്ഷയില്ലായെന്ന ലോകത്തിന്റെ വാക്കുകൾ കേൾക്കരുതു. രക്ഷ നൽകുന്നവൻ
ഒരുവനുണ്ടു.
അവനാണു യേശു..
ആകാശത്തിൻ കീഴിൽ രക്ഷിക്കപ്പെടാനായി മറ്റൊരു നാമവും നൽകപ്പെട്ടിട്ടില്ല..ലോകം
പറയുന്നതു കേട്ടു ഭയപ്പെടേണ്ട..
എല്ലാതരത്തിലുള്ള
പ്രതികൂലങ്ങളിൽ നിന്നും
എഴുന്നേൽക്കാം. അവഗണിക്കേണ്ടവയെ അവഗണിക്കാം..വചനം മുറുകെപിടിച്ചു പ്രത്യാശയോടെ
മുന്നോട്ടു കുതിക്കാം..

പ്രത്യാശിക്കുന്ന ശുഭഭാവി

നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു; അവ തിന്മെക്കല്ല നന്മെക്കത്രേയുള്ള നിരൂപണങ്ങൾ എന്നു യഹോവയുടെ അരുളപ്പാടു.
യിരെമ്യാവു 29:11

പ്രത്യാശിക്കുന്ന ശുഭഭാവി നൽകുന്നവനാണു ദൈവം.പ്രത്യാശയില്ലാതെ ജീവിക്കരുതു .ഇന്നു ആത്മഹത്യകൾ വർദ്ധിക്കുന്നതിന്റെ ഒരു കാരണം ജീവിതത്തിൽ പ്രത്യാശയില്ലാത്തതാണു. പരീക്ഷയിൽ തോറ്റാൽ പോലും കുഞ്ഞുങ്ങൾ ആത്മഹത്യ ചെയ്യുന്നു. കാരണം എന്താണു?
അടുത്ത തവണ ഉന്നതവിജയം
വരിക്കാൻ പോകുന്ന കുട്ടിയാണു താനെന്ന പ്രത്യാശ അവനിൽ ഇല്ല.
ഇന്നു ജീവിതത്തിൽ ഉന്നതതലത്തിൽ ആയിരിക്കുന്നവരെല്ലാം തോൽവിയുടെ പടവുകൾ
കയറിയവരാണു. Electric bulb കണ്ടുപിടിച്ച Thomas Alva Edison പോലും അഞ്ഞൂറു തവണ പരീക്ഷണശാലയിൽ
തോറ്റവനാണു. എബ്രാഹാം
ലിങ്കൺ പലപ്രാവശ്യം പരാജിതനായിട്ടാണു അമേരിക്കൻ പ്രസിഡണ്ടായതു.
പ്രത്യാശയാണു നമുക്കു ശുഭഭാവി തരുന്നതു.

യിസ്രായേൽമക്കൾ ബാബിലോൺ പ്രവാസത്തിലായിരുന്ന കാലത്തു ഇരുളടഞ്ഞ ജീവിതമായിരുന്നു അവരുടേതു. കണ്ണീരും ദു:ഖവും നെടുവീർപ്പിന്റേതുമായ നാളുകൾ.യഹോവയുടെ ശിക്ഷയായിരുന്നു ബാബേൽ പ്രവാസം.
ആകെ വേദന നിറഞ്ഞ അനുഭവങ്ങൾ..കനത്ത ഏകാന്തത..ഈ സ്ഥിതിയെ കുറിച്ചു യിരെമ്യാവു വിവരിക്കുന്നുണ്ടു.

“യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ പരുക്കു മാറാത്തതും നിന്റെ മുറിവു വിഷമമുള്ളതുമാകുന്നു.
നിന്റെ വ്യവഹാരം നടത്തുവാൻ ആരുമില്ല; നിന്റെ മുറിവിന്നു ഇടുവാൻ മരുന്നും കുഴമ്പും ഇല്ല.
നിന്റെ സ്നേഹിതന്മാർ ഒക്കെയും നിന്നെ മറന്നിരിക്കുന്നു; നിന്റെ അകൃത്യത്തിന്റെ ആധിക്യം നിമിത്തവും നിന്റെ പാപത്തിന്റെ പെരുപ്പംനിമിത്തവും ഞാൻ നിന്നെ ശത്രു അടിക്കുന്നതു പോലെയും ക്രൂരൻ ശിക്ഷിക്കുന്നതു
പോലെയും അടിച്ചിരിക്കകൊണ്ടു അവർ നിന്നെ നോക്കുന്നില്ല.

നിന്റെ പരുക്കിനെയും മാറാത്ത വേദനയെയും കുറിച്ചു നിലവിളിക്കുന്നതു എന്തിന്നു? നിന്റെ അകൃത്യത്തിന്റെ ആധിക്യംനിമിത്തവും നിന്റെ പാപത്തിന്റെ പെരുപ്പംനിമിത്തവും അല്ലോ ഞാൻ ഇതു നിന്നോടു ചെയ്തിരിക്കുന്നതു.
യിരെമ്യാവു 30:15

ഇന്നും പ്രത്യാശയില്ലാതെ മനസ്സിൽ പരുക്കും മുറിവുകളുമായി ജീവിക്കുന്നവർ
അനേകം പേരുണ്ടാകും..
മറ്റുള്ളവർ ഏല്പിച്ച മുറിവുകളാകാം..സ്വയം വരുത്തിവച്ച മുറിവുകളാകാം..എന്നാൽ
മുറിവുകൾ പൊറുപ്പിച്ചു തരുന്ന ഒരു നല്ല വൈദ്യൻ നമുക്കുണ്ടു.

” അവർ നിന്നെ ഭ്രഷ്ടയെന്നും ആരും തിരിഞ്ഞു നോക്കാത്ത സീയോനെന്നും വിളിക്കകൊണ്ടു, ഞാൻ നിന്റെ മുറിവുകളെ പൊറുപ്പിച്ചു നിനക്കു ആരോഗ്യം വരുത്തും എന്നു യഹോവയുടെ അരുളപ്പാടു.
യിരെമ്യാവു 30:17

യഹോവ ഏറ്റവും വലിയ വൈദ്യൻ.യിരെമ്യാവു ചോദിക്കുന്നു.

” ഗിലെയാദിൽ സുഗന്ധതൈലം ഇല്ലയോ? അവിടെ വൈദ്യൻ ഇല്ലയോ? എന്റെ ജനത്തിൻപുത്രിക്കു രോഗശമനം വരാതെ ഇരിക്കുന്നതെന്തു?
യിരെമ്യാവു 8:22

യിരെമ്യാവു പറയുകയാണു
പ്രത്യാശിക്കുന്ന ശുഭഭാവി നിങ്ങൾക്കു വരും. നിങ്ങളുടെ മുറിവുകൾ ഉണങ്ങും.അതിനു
പല കാര്യങ്ങൾ നിങ്ങൾ ചെയ്യണം.അവ ഏവയാണെന്നു
നോക്കാം.

“നിങ്ങൾ എന്നോടു അപേക്ഷിച്ചു എന്റെ സന്നിധിയിൽവന്നു പ്രാർത്ഥിക്കയും ഞാൻ നിങ്ങളുടെ പ്രാർത്ഥന കേൾക്കയും ചെയ്യും
നിങ്ങൾ എന്നെ അന്വേഷിക്കും; പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും.
യിരെമ്യാവു 29:12,13

ബാബേൽ പ്രവാസത്തെപോലെ
ഇരുളടഞ്ഞ ഒരു കാലഘട്ടത്തിൽ കൂടിയാണോ നാം കടന്നു പോകുന്നതു? നല്ലൊരു ശുഭഭാവി ദൈവം തരുമെന്നു പ്രത്യാശിക്കണം.
പ്രത്യാശിക്കുന്ന
ശുഭഭാവി നൽകുവാൻ ദൈവം ആഗ്രഹിക്കുന്നു. ആയതിനു ദൈവസന്നിധിയിലേക്കു കടന്നുവരണം. പ്രാർത്ഥിക്കണം.
പൂർണ്ണ ഹ്യദയത്തോടെ അന്വേഷിക്കുമ്പോൾ നാം ദൈവത്തെ കണ്ടെത്തും..

പ്രതികൂലങ്ങളുടെ നടുവിൽ പ്രത്യാശയില്ലാതെ ജീവിക്കരുതു.

“ആ പ്രത്യാശ നമുക്കു ആത്മാവിന്റെ ഒരു നങ്കൂരം തന്നേ; അതു നിശ്ചയവും സ്ഥിരവും തിരശ്ശീലെക്കകത്തേക്കു കടക്കുന്നതുമാകുന്നു.
എബ്രായർ 6:19

കൊടുങ്കാറ്റടിക്കുമ്പോൾ കപ്പലിനെ അതിന്റെ നങ്കൂരം ഉലയാതെ നിറുത്തുന്നപോലെ
നമ്മുടെ ദൈവത്തിലുള്ള ശക്തമായ പ്രത്യാശ മാനസികമായും വൈകാരികമായും ആത്മീയമായും സ്ഥിരതയുള്ളവരായി നിൽക്കുവാൻ നമ്മെ
സഹായിക്കും. അതിനാൽ പ്രത്യാശയോടെ മുന്നോട്ടു പോകാം…

” യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കരയാതെ നിന്റെ ശബ്ദവും കണ്ണുനീർ വാർക്കാതെ നിന്റെ കണ്ണും അടക്കിക്കൊൾക; നിന്റെ പ്രവൃത്തിക്കു പ്രതിഫലമുണ്ടാകും;
യിരെമ്യാവു 31:16

മിര്യാമിൽ നിന്നും ഉൾകൊള്ളേണ്ട പാഠങ്ങൾ

മോശെയുടെ സഹോദരിയാണ് മിര്യാം.
യിസ്രായേൽ ജനം മിസ്രയീം ജനതകളേക്കാൾ ബാഹുല്യവും, ശക്തിയും ഉള്ളവരായി മാറിയപ്പോൾ
അവരെ രാജാവ് അടിമവേല ചെയ്യിപ്പിച്ച് പീഡിപ്പിച്ചു. മാത്രമല്ല ജനിക്കുന്ന ആൺകുട്ടികളെ കൊന്നുകളയുവാൻ എബ്രായ
സൂതികർമ്മിണികളോടു
കല്പിച്ചു. അവരെ നൈൽ നദിയിൽ എറിഞ്ഞ് കൊന്നുകളയുവാൻ ആയിരുന്നു കല്പന.

അമ്രാമിനും, യോഖേബേദിനും, ഒരു സുന്ദരനായ കുഞ്ഞ് പിറന്നു. മാതാപിതാക്കന്മാർ മൂന്നുമാസം അവനെ ഒളിപ്പിച്ചു വച്ചു. പിന്നെ ഒളിപ്പിച്ച് വയ്ക്കുവാൻ കഴിയാതെ അവനെ ഒരു ഞാങ്ങണപെട്ടകത്തിൽ
ഒളിപ്പിച്ചു വച്ചു. പെങ്ങളായ മിര്യാമിൻ്റെ
മനസ്സുരുകി. അവന് എന്തു സംഭവിക്കും എന്നറിയാൻ മിര്യാം
ദൂരത്ത് വേദനയോടെ നോക്കി നിന്നു. ഫറവോൻ പുത്രി ഞാങ്ങണയുടെ ഇടയിൽ പെട്ടകം കാണുകയും ദാസിയോട് അതെടുത്ത് കൊണ്ടുവരുവാൻ കല്പിക്കയും ചെയ്തു.
ഇതു കണ്ടപ്പോൾ മിര്യാം ധൈര്യത്തോടെ രാജകുമാരിയുടെ അടുക്കലേക്ക് ഓടിച്ചെന്ന്
ഇപ്രകാരം പറഞ്ഞു.

” ഈ പൈതലിന്നു മുലകൊടുക്കേണ്ടതിന്നു ഒരു എബ്രായസ്ത്രീയെ ഞാൻ ചെന്നു വിളിച്ചു കൊണ്ടുവരേണമോ എന്നു ചോദിച്ചു.
ഫറവോന്റെ പുത്രി അവളോടു: ചെന്നു കൊണ്ടു വരിക എന്നു പറഞ്ഞു. കന്യക ചെന്നു പൈതലിന്റെ അമ്മയെ വിളിച്ചുകൊണ്ടുവന്നു”
പുറപ്പാട് 2:7,8

രാജകുമാരി കുഞ്ഞിന്
ഞാൻ അവനെ വെള്ളത്തിൽ നിന്നും വലിച്ചെടുത്തു എന്ന് പറഞ്ഞ് മോശെ എന്ന് പേർവിളിച്ച് സ്വന്തം മകനായി വളർത്തി.

ഇവിടെ സഹോദരനോട് കരുതലും സ്നേഹവും ഉള്ള ഒരു കൊച്ചു സഹോദരിയെയാണ് നാം കാണുന്നത്.അസൂയ മൂത്ത് സ്വന്തം സഹോദരനെ പോലും കൊല്ലുവാൻ കയീൻ മടിച്ചില്ല.
സഹോദരസ്നേഹം വളരെയധികം കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തിൽ മിര്യാമിനെ പോലെ നമുക്കാകുവാൻ കഴിയേണ്ടതാണ്. സ്വന്തം സഹോദരനുവേണ്ടി ജീവനെ മറന്ന് അവൻ രാജകുമാരിയുടെ മുന്നിലേക്ക് ഓടിവന്നു.

വീണ്ടും വളർന്നു, വലുതായി ഏകദേശം പ്രായമുള്ള ഒരാളായാണ്,
നാം മിര്യാമിനെ ചെങ്കടൽ തീരത്ത് കാണുന്നത്.
യഹോവ യിസ്രായേലിനുവേണ്ടി മിസ്രയീമ്യരോട് യുദ്ധം ചെയ്ത് അവരെ ചെങ്കടൽ കടത്തി. ദൈവം ചെയ്ത മഹാത്ഭുതങ്ങൾ നിമിത്തം അവൾ കരങ്ങളിൽ തപ്പെടുത്ത്
ദൈവത്തെ പാടി സ്തുതിച്ചു.

” അഹരോന്റെ സഹോദരി മിർയ്യാം എന്ന പ്രവാചകി കയ്യിൽ തപ്പു എടുത്തു, സ്ത്രീകൾ എല്ലാവരും തപ്പുകളോടും നൃത്തങ്ങളോടും കൂടെ അവളുടെ പിന്നാലെ ചെന്നു.മിർയ്യാം അവരോടു പ്രതിഗാനമായി ചൊല്ലിയതു: യഹോവെക്കു പാട്ടുപാടുവിൻ, അവൻ മഹോന്നതൻ: കുതിരയെയും അതിന്മേൽ ഇരുന്നവനെയും അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു”
പുറപ്പാട് 15:20,21

അവൾ സ്വയം ദൈവത്തെ ആരാധിക്കുക മാത്രമല്ല
ചെയ്തത് ,അവളുടെ കൂടെയുള്ള എല്ലാ സ്ത്രീകളേയും അവൾ ദൈവത്തിലേക്ക് അടുപ്പിച്ചു. അവരും അവളുടെ പിന്നാലെ ദൈവത്തെ പാടി സ്തുതിച്ചു.

ജീവിതത്തിൽ അനുഗ്രഹങ്ങളും, അത്ഭുതങ്ങളും ദർശിക്കുമ്പോൾ ദൈവത്തെ പാടി സ്തുതിക്കാറുണ്ടോ?
തന്ന ക്യപകൾക്കായി
സ്തുതിയും നന്ദിയും കരേറ്റാറുണ്ടോ? മിര്യാമിൻ്റെ ഈ സ്വഭാവം
നാം മാത്യകയാക്കേണ്ടതാണ്.

ദൈവം അനുഗ്രഹങ്ങൾ തരുമ്പോൾ അഹങ്കരിക്കരുത്. മിര്യാമിലും ഈ അഹങ്കാരം കടന്നുവന്നു.

“മോശെ ഒരു കൂശ്യസ്ത്രീയെ വിവാഹം ചെയ്തിരുന്നതുകൊണ്ടു കൂശ്യസ്ത്രീനിമിത്തം മിർയ്യാമും അഹരോനും അവന്നു വിരോധമായി സംസാരിച്ചു:യഹോവ മോശെമുഖാന്തരം മാത്രമേ അരുളി
ച്ചെയ്തിട്ടുള്ളുവോ? ഞങ്ങൾമുഖാന്തരവും അരുളിച്ചെയ്തിട്ടില്ലയോ എന്നു പറഞ്ഞു; യഹോവ അതു കേട്ടു.സംഖ്യ 12:1,2

കലഹം കൂശ്യസ്ത്രീയിൽ നിന്ന് തുടങ്ങി ഒടുവിൽ ആത്മീയ അഹങ്കാരമായി
അത് അവസാനിച്ചു. ദൈവം അവളെ ശിക്ഷിച്ചു. മിര്യാം ഹിമം പോലെ വെളുത്ത് കുഷ്ഠരോഗിണിയായി.
മോശെ അവൾക്കുവേണ്ടി നിലവിളിച്ച് പ്രാർത്ഥിച്ചു.
ഏഴു ദിവസത്തെ ഏകാന്തവാസത്തിനു
ശേഷം അവൾ സൗഖ്യം
പ്രാപിച്ചു.

നാം എവിടെ ആയിരിക്കേണം എന്ന് നിശ്ചയിക്കുന്നത് ദൈവമാണ്. ദൈവം നമുക്ക് നൽകിയിരിക്കുന്ന ശുശ്രൂഷകളിൽ ഒരിക്കലും അഹങ്കരിക്കരുത്. ദൈവശുശ്രൂഷ ചെയ്യുന്നവരെ ആക്ഷേപിക്കുകയോ
കയർത്ത് സംസാരിക്കുകയോ ചെയ്യരുത്. മിര്യാമിൻ്റെ ജീവിതത്തിൽ സംഭവിച്ചത്
നമുക്ക് ഒരു പാഠമായിരിക്കട്ടെ.

രോഗസൗഖ്യം പ്രാപിച്ച മിര്യാം ഒരു നല്ല പ്രവാചികയായി, ഗായികയായി, തൻ്റെ വലിയ ശുശ്രൂഷകൾ ചെയ്തു ജീവിതാവസാനം വരെ ജീവിച്ചു അവൾ നിത്യതയിലേക്ക് യാത്രയായി.മീഖാ
പ്രവാചകൻ്റെ
പുസ്തകത്തിൽ മിര്യാമിനെ അയക്കപ്പെട്ടവളായി
പറയുന്നു.

“ഞാൻ നിന്നെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു, അടിമവീട്ടിൽനിന്നു നിന്നെ വീണ്ടെടുത്തു, മോശെയെയും അഹരോനെയും മിർയ്യാമിനെയും നിന്റെ മുമ്പിൽ അയച്ചു”
മീഖാ 6:4

മിര്യാമിൻ്റെ ജീവിതത്തിൽ
നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് നമ്മുടെ ജീവിതത്തെ ദൈവത്തിൻ്റെ കരങ്ങളിൽ ഏല്പിച്ച് മുന്നോട്ടു പോകാം.

Newer posts »