അനേകം മതങ്ങളും പാരമ്പര്യസഭകളും നിത്യരക്ഷ കര്‍മ്മമാര്‍ഗ്ഗത്താല്‍ സാധിക്കുമെന്ന് പഠിപ്പിക്കുന്നു. അനേകം മതങ്ങളും പാരമ്പര്യസഭകളും നിത്യരക്ഷ കര്‍മ്മമാര്‍ഗ്ഗത്താല്‍ സാധിക്കുമെന്ന് പഠിപ്പിക്കുന്നു. രക്ഷക്കായി അനേകം കര്‍മ്മമാര്‍ഗ്ഗങ്ങള്‍ ഈ കൂട്ടര്‍ ചെയ്യണമെന്ന് പഠിപ്പിക്കുന്നു. അതില്‍ ചില കര്‍മ്മാചാരങ്ങളാണ് നേര്‍ച്ചകാഴ്ചകള്‍, തിരുനാളുകള്‍, ഉത്സവങ്ങള്‍, നോമ്പ്, മലകയറ്റങ്ങള്‍, ശയനപ്രദിക്ഷണം, തുടങ്ങി അനേക കര്‍മ്മാചാരങ്ങളിലൂടെ സ്വര്‍ഗ്ഗത്തിലെത്തിച്ചേരാമെന്ന് മനുഷ്യന്‍ പ്രത്യാശിക്കുന്നു, എന്നാല്‍ യാതൊരു കര്‍മ്മമാര്‍ഗ്ഗത്തിലൂടെയും മനുഷ്യന് ശാശ്വതമായ സമാധാനമോ സന്തോഷമോ ലഭിക്കുന്നില്ല. മാത്രമല്ല ഇത്രയൊക്കെ കര്‍മ്മാചാരങ്ങള്‍ ചെയ്താലും താന്‍ പാപിയാണെന്നുള്ള ചിന്ത തന്നെ ഭരിക്കുന്നു. യാതൊരു കര്‍മ്മമാര്‍ഗ്ഗങ്ങള്‍ക്കും മനുഷ്യന്‍റെ പാപസ്വഭാവത്തില്‍ നിന്ന് അവനെ വിടുവിക്കാന്‍ സാധിക്കയില്ല. മനുഷ്യര്‍ പാപത്തിന്‍റെ പടുകുഴിയില്‍ വീണ്ടും വീണ്ടും വീണുകൊണ്ടിരിക്കുന്നു. എന്തുകൊണ്ടാണ് കര്‍മ്മാചാരങ്ങള്‍ക്കൊ മനുഷ്യന്‍റെ നീതിപ്രവൃത്തികള്‍ക്കൊ അവനെ രക്ഷിക്കാന്‍ കഴിയാത്തത്.

1. ഒരു വ്യത്യാസവുമില്ലാതെ സകലമനുഷ്യനും പാപം ചെയ്ത് ദൈവത്തില്‍ നിന്ന് അകന്നിരിക്കുന്നതായി (റോമര്‍ -3:23) വിശുദ്ധബൈബിള്‍ പറയുന്നു. ശരീരമാസകലം ബാധിച്ചിരിക്കുന്ന നികൃഷ്ട വൃണത്തോട് പാപത്തെ നമുക്ക് ഉപമിക്കാം. എത്ര സ്വാദുള്ളതായാലും ഒരു കുഷ്ഠരോഗിയുടെ കയ്യില്‍ നിന്ന് പലഹാരം വാങ്ങുവാന്‍ നാം ഇഷ്ടപ്പെടാത്തതുപോലെ നാം പാപിയായിരിക്കുന്നിടത്തോളം കാലം നമ്മുടെ നീതി പ്രവൃത്തികള്‍ ദൈവസന്നിധിയില്‍ സ്വീകാര്യമല്ല. അതുകൊണ്ടാണ് കര്‍മ്മമാര്‍ഗ്ഗങ്ങള്‍ക്കോ, നീതി പ്രവൃത്തികള്‍ക്കോ മനുഷ്യനെ രക്ഷിക്കുവാന്‍ കഴിയുകയില്ല എന്നു പറയുന്നത്.

2. പാപ ജീവിതത്തെ ബൈബിള്‍ ചിത്രീകരിച്ചിരിക്കുന്നത് നാശകരമായ കുഴിയിലും കുഴഞ്ഞതായ ചേറ്റിലും കിടക്കുന്ന അവസ്ഥയോടാണ്. ചെളിയില്‍ ആണ്ടുപോയ ഒരുവന് തനിയെ രക്ഷപെടുവാന്‍ കഴിയാത്തതുപോലെ പാപത്തില്‍ നിന്നും സ്വയം രക്ഷപെടുവാന്‍ മനുഷ്യന് സാധിക്കുകയില്ല. (സങ്കീര്‍ത്തനം-40:1-4)

3. പാപം മനുഷ്യന്‍റെ ദേഹം, ദേഹി, ആത്മാവ് എന്നിങ്ങനെ മുഴു ആളത്തത്തേയും ബാധിച്ചിരിക്കുന്നതിനാല്‍ ബാഹ്യമായ യാതൊരു കര്‍മ്മമാര്‍ഗ്ഗത്തിനും മനുഷ്യനെ പാപത്തില്‍ നിന്ന് വിടുവിക്കുവാന്‍ സാധ്യമല്ല.

4. മനുഷ്യന്‍റെ ആത്മാവ് സര്‍വ്വ ലോകത്തേക്കാളും വിലയേറിയതെന്ന് ദൈവവചനം പറയുന്നു. (മര്‍ക്കോസ് – 8:36) ഇത്ര വിലയേറിയതായ ആത്മാവിനെ വീണ്ടെടുക്കുവാന്‍ തക്ക വിലപ്പെട്ടതൊന്നും മനുഷ്യന്‍റെ കൈവശമില്ല. വിലയേറിയ ഒന്നിനെ വിലയില്ലാത്ത മറ്റൊന്നു കൊണ്ടുവാങ്ങുവാന്‍ കഴിയുകയില്ല.

5. പാപത്താല്‍ മനുഷ്യന്‍റെ ഹൃദയകണ്ണുകള്‍ കുരുടായിരിക്കുന്നു. കുരുടനായ ഒരു മനുഷ്യന് സ്വയം നേര്‍വഴിക്ക് യാത്രചെയ്യുവാന്‍ കഴിയുകയില്ല.

രക്ഷിക്കപ്പെടാത്ത മനുഷ്യന്‍ അന്ധനാണ്. വിഷമെന്നും ആരോഗ്യത്തെ ബാധിക്കുമെന്നും എഴുതി വെച്ചിരിക്കുന്ന കുപ്പിയില്‍ നിന്നും ഒന്നും നോക്കാതെ എടുത്തു കഴിക്കണമെങ്കില്‍ ആ മനുഷ്യന്‍ ആരായിരിക്കണം. അന്ധനായിരിക്കണമല്ലേ? സിഗററ്റിന്‍റെ പുറത്ത് “പുകവലി ആരോഗ്യത്തിന് ഹാനികരം” എന്നു എഴുതി വെച്ചിരിക്കുന്ന മുന്നറിയിപ്പു കണ്ടിട്ടും അതു വാങ്ങി വലിക്കുന്നവന്‍ ആരാണ്? അന്ധനല്ലേ? ചാരായഷാപ്പിന്‍റെ വെള്ളബോര്‍ഡില്‍ ചുവന്ന അക്ഷരത്തില്‍ എഴുതി വെച്ചിരിക്കുന്നു. “മദ്യപാനം ആരോഗ്യത്തിന് ഹാനികരം” ഇതു കണ്ടിട്ടും അതു വാങ്ങി കുടിക്കുന്നവന്‍ അന്ധന്‍ തന്നെ.

മാനസാന്തരപ്പെടാത്ത ഒരുവന്‍റെ ഹൃദയം അന്ധമാണെന്നു മാത്രമല്ല (2 കൊരിന്ത്യര്‍ – 4:4), അവന്‍ വസിക്കുന്നത് അന്ധകാരത്തിലാണ് (1 പത്രൊസ് – 2:9), അവനെ ഭരിക്കുന്നത് ഇരുട്ടിന്‍റെ അധികാരിയായ പിശാചാണ്. (കൊലൊസ്സ്യര്‍-1:13) അവന്‍ ചെയ്യുന്നത് ഇരുട്ടിന്‍റെ നിഷ്ഫലപ്രവൃത്തികളാണ്. (എഫെസ്സ്യര്‍-5:11) അവന്‍ തന്നേ ഇരുളാണ്. (എഫെസ്സ്യര്‍-5:8) എത്ര ഭീകരമായ അവസ്ഥ! അതുകൊണ്ടാണ് അവന്‍ എന്താണ് ചെയ്യുന്നതെന്ന് അവനുപോലും അറിയാത്തത്. താല്ക്കാലിക ലാഭത്തിനായി സ്വന്തം സഹോദരനെ കൊല്ലുന്നു, ചതിക്കുന്നു. വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ നിര്‍ദ്ദയം വധിക്കുന്നു. കുഞ്ഞുങ്ങളെ കൂട്ടത്തോടെ കൊല്ലുന്നു. രാഷ്ട്രീയത്തിന്‍റേയും, മതത്തിന്‍റേയും പേരില്‍ തന്നേപ്പോലെ തന്നെ മജ്ജയും മാംസവും വിചാരവികാരങ്ങളും ഉള്ള മനുഷ്യനെ ജീവനോടെ നടുറോഡില്‍ ഇട്ട് വെട്ടിക്കീറുന്നു. ചുട്ടുകരിക്കുന്നു. ഇങ്ങനെ പാപത്തില്‍ ജീവിക്കുന്ന മനുഷ്യന്‍ അന്ധനല്ലാതെ പിന്നെ ആരാണ്.

6. പാപം ചെയ്ത മനുഷ്യന്‍റെ ആത്മാവ് മരിച്ച അവസ്ഥയിലാണെന്ന് എഫെസ്സ്യര്‍ 2:1 ല്‍ പറയുന്നു. ഇങ്ങനെ ആത്മമരണം സംഭവിച്ച ഒരു വ്യക്തിക്ക് സ്വയം ജീവന്‍ പ്രാപിപ്പാന്‍ കഴിയുകയില്ല.

7. ശത്രുവും, പാപിയും, ബലഹീനനും, അഭക്തനുമായ മനുഷ്യന് എങ്ങനെ വിശുദ്ധനും നീതിമാനുമായ ദൈവത്തിന്‍റെ അടുക്കല്‍ എത്തുവാന്‍ കഴിയും. അതിന്‍റെ ഉത്തരം ബൈബിള്‍ പറയുന്നു.

“ക്രിസ്തുവോ നാം പാപികള്‍ ആയിരിക്കുമ്പോള്‍ തന്നേ നമുക്കുവേണ്ടി മരിക്കയാല്‍ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദര്‍ശിപ്പിക്കുന്നു.” (റോമര്‍-5:8) യേശു ക്രിസ്തുവിലുള്ള വിശ്വാസത്താല്‍ മാത്രമെ ഏതു മനുഷ്യനും ദൈവസന്നിധിയില്‍ എത്തിച്ചേരുവാന്‍ സാധിക്കുകയുള്ളൂ.

ഈ ലോകത്തില്‍ മനുഷ്യനെ പാപത്തില്‍ നിന്നു വീണ്ടെടുക്കുവാന്‍ യാഗമായിത്തീര്‍ന്ന ഏക വ്യക്തി യേശു ക്രിസ്തു മാത്രമാണ്. പാപത്തിന്‍റെ ശബളം മരണമാണെന്ന് ദൈവവചനം പറയുന്നു. നമ്മെ പാപത്തില്‍ നിന്നും, മരണത്തില്‍ നിന്നും വീണ്ടെടുക്കുവാന്‍ യേശു ക്രിസ്തു കാല്‍വരിക്രൂശില്‍ മരിച്ചു. പാപമില്ലാത്തവന്‍ നമുക്കുവേണ്ടി പാപമായിത്തീര്‍ന്നു. യേശു തന്‍റെ നിഷ്കളങ്ക രക്തത്താല്‍ മനുഷ്യവര്‍ഗ്ഗത്തെ വീണ്ടെടുത്തു. യേശുക്രിസ്തുവിന്‍റെ രക്തം സകലപാപവും പോക്കി നമ്മെ ശുദ്ധീകരിക്കുവാന്‍ മതിയായതാണ്. (1 യോഹന്നാന്‍-1:7) ഈ ഭൂമിയിലുള്ള സകല മനുഷ്യന്‍റെയും പാപത്തിനുള്ള പരിഹാരം ഒരിക്കലായി യേശു ക്രിസ്തു കാല്‍വരിയിലൂടെ സാധിപ്പിച്ചു. (എബ്രായര്‍ 10:12) ഇനി പാപ പരിഹാരത്തിനുവേണ്ടി യാതൊരു കാര്യവും ഒരു മനുഷ്യനും ചേയ്യേണ്ട ആവശ്യമില്ല. യേശുക്രിസ്തു സകലതും ചെയ്തു തീര്‍ത്തു. മനുഷ്യന്‍റെ യാതൊരു പ്രവൃത്തികളാലും അവന് രക്ഷപെടുവാന്‍ സാധിക്കുകയില്ല.

എങ്ങനെ രക്ഷപ്രാപിക്കാം എന്നതിനെക്കുറിച്ച് ബൈബിള്‍ വളരെ വ്യക്തമായി പറയുന്നു. “കൃപയാലല്ലോ നിങ്ങള്‍ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങള്‍ കാരണമല്ല; ദൈവത്തിന്‍റെ ദാനമത്രേയാകുന്നു. ആരും പ്രശംസിക്കാതിരിപ്പാന്‍ പ്രവൃത്തികളും കാരണമല്ല.” (എഫെസ്സ്യര്‍-2:8,9) നിത്യ രക്ഷ എന്നത് ദൈവത്തിന്‍റെ ദാനമാണ്. ദാനമെന്നാല്‍ സമ്മാനം, പണം കൊടുക്കാതെ ലഭിക്കുന്നത് എന്നൊക്കെയാണര്‍ത്ഥം. യേശുക്രിസ്തുവിന്‍റെ കാല്‍വരി മരണം തന്‍റെ പാപത്തിന് വേണ്ടിയാണെന്നും തനിക്ക് നിത്യരക്ഷ നല്‍കിത്തരാനാണെന്നും വിശ്വസിച്ച് യേശുവിനെ കര്‍ത്താവും രക്ഷിതാവുമായി സ്വീകരിച്ച് പാപജീവിതത്തെ വിട്ടുതിരിയുമ്പോള്‍ അവന്‍ രക്ഷിക്കപ്പെടുന്നു. ഇതിന് യാതൊരു പ്രതിഫലവും ദൈവത്തിനു കൊടുക്കേണ്ട കാര്യവുമില്ല. വിശ്വാസത്താലാണ് ഈ രക്ഷ സാധ്യമാകുന്നത്. രക്ഷ ദൈവത്തിന്‍റെ ദാനമാണ്. ദാനം നല്‍കുന്നവര്‍ക്ക് എന്തെങ്കിലും തിരിച്ചു നല്‍കിയാല്‍ ദാനം ദാനമല്ലാതാകും. അത് ദാതാവിനെ അപമാനിക്കലായിത്തീരും. കര്‍മ്മമാര്‍ഗ്ഗത്താലും, നീതി പ്രവൃത്തികളാലും രക്ഷനേടുവാന്‍ ശ്രമിക്കുന്നവര്‍ ദൈവത്തെ അപമാനിക്കുകയാണ്.