യോസേഫിന്റെ രണ്ടു പുത്രന്മാരാണു മൂത്തവനായ മനശ്ശെയും ഇളയവനായ എഫ്രയീമും. യാക്കോബ് ദീനമായി കിടക്കുന്നു എന്നറിവു
കിട്ടിയപ്പോൾ യാക്കോബിൻ്റെ അനുഗ്രഹത്തിനായി യോസേഫ് തൻ്റെ രണ്ടു പുത്രന്മാരേയും കൂട്ടി യാക്കോബിൻ്റെ അടുക്കലെത്തി.
യാക്കോബ് അനുഗ്രഹിക്കുന്നതിനായി ഇളയവനായ എഫ്രയീമിനെ യാക്കോബിന്റെ
ഇടങ്കൈക്കുനേരെയും,മൂത്തവനായ മനശ്ശെയെ യാക്കോബിന്റെ വലങ്കൈക്കു നേരെയും നിറുത്തി.
എന്നാൽ യാക്കോബ് വലങ്കെ എഫ്രയീമിൻ്റെ തലയിലും ഇടങ്കൈ മൂത്തവനായ മനശ്ശെയുടെ തലയിലുമായി പിണെച്ചുവച്ചു.
അതു യോസേഫിനു വിഷമമുണ്ടാക്കി. യോസേഫ് അപ്പനോടു പറഞ്ഞു. മനശ്ശെയാണു ആദ്യജാതൻ. ഇവൻ്റെ തലയിലാണു വലങ്കൈ
വയ്ക്കേണ്ടതു.എന്നാൽ യാക്കോബ് അതിനു
സമ്മതിക്കാതെ ഇങ്ങനെ പറഞ്ഞു.

” എനിക്കു അറിയാം; മകനേ, എനിക്കു അറിയാം; ഇവനും ഒരു വലിയ ജനമായിത്തീരും, ഇവനും വർദ്ധിക്കും; എങ്കിലും അനുജൻ അവനെക്കാൾ അധികം വർദ്ധിക്കും; അവന്റെ സന്തതി ജനസമൂഹമായ്തീരും എന്നു പറഞ്ഞു.ഉല്പത്തി 48:19

യിസ്രായേൽ രണ്ടായി വിഭാഗിക്കപ്പെട്ടപ്പോൾ എഫ്രയീമിൻ്റെ ഗോത്രത്തിലെ
യൊരോബെയാമിൻ്റെ നേത്യത്വത്തിൽ 10 ഗോത്രവുമായി യിസ്രായേൽ എന്നും ശലോമോൻ്റെ മകനായ രെഹബെയാമിൻ്റെ നേത്യത്വത്തിൽ രണ്ടു ഗോത്രമായി യഹൂദയെന്നും രണ്ടായി വിഭാഗിക്കപ്പെട്ടു.

എഫ്രയീമിനെ നോക്കി
യഹോവ പറഞ്ഞു. നീ എൻ്റെ വാത്സല്യപുത്രനാണു. നീ എൻ്റെ
ഓമനക്കുട്ടിയാണു. ദൈവത്തിനു
എഫ്രയീമിനെ കുറിച്ചു അയ്യോ ഭാവം തോന്നി. അവരോടു ദൈവം കരുണ കാണിക്കുന്നു.
ഈ ഭൂമിയിൽ ദൈവജനത്തോടെല്ലാം ദൈവത്തിനു അഗാധമായ സ്നേഹം ഉണ്ടു.

യിരെമ്യാവു 30 വരെയുള്ള അദ്ധ്യായങ്ങളിൽ പ്രവാചകൻ പാപം ചെയ്യുന്നവർക്കു വരുന്ന ന്യായവിധികളെ കുറിച്ചു ഓർമ്മിപ്പിക്കുന്നു. എന്നാൽ 31-ാം അദ്ധ്യായത്തിലേക്കു കടക്കുമ്പോൾ ദൈവം
തീക്ഷണതയുള്ള ദൈവമായിരിക്കുമ്പോൾ തന്നെ
അഗാധമായ സ്നേഹം പകരുന്ന ദൈവമാണെന്നു പ്രവചിക്കുന്നു.
യഹോവ പറയുന്നു

“എഫ്രയീം എന്റെ വാത്സല്യപുത്രനോ? ഓമനക്കുട്ടിയോ? ഞാൻ അവന്നു വിരോധമായി സംസാരിക്കുമ്പോഴൊക്കെയും അവനെക്കുറിച്ചു എന്റെ മനസ്സിൽ സ്ഥായി തോന്നുന്നു; അതുകൊണ്ടു എന്റെ ഉള്ളം അവനെച്ചൊല്ലി ഉരുകുന്നു; ഞാൻ അവനോടു കരുണ കാണിക്കും എന്നു യഹോവയുടെ അരുളപ്പാടു.
യിരെമ്യാവു 31:20

ഒരു പിതാവു കുഞ്ഞുങ്ങളെ ഈർക്കിലിയെടുത്തു തല്ലാറുണ്ടു.
അതുകഴിഞ്ഞാൽ സ്നേഹവാനായ പിതാവിൻ്റെ ഉള്ളം, കുഞ്ഞിൻ്റെ കാലിലെ ഈർക്കിലി അടിയുടെ പാടുകൾ കാണുമ്പോൾ ഉരുകും. ആ കുഞ്ഞിനെ വാരിയെടുത്തു ചുംബിക്കും. ഇതുപോലെയാണു
സ്വർഗ്ഗത്തിലെ പിതാവും. യിസ്രായേൽ തെറ്റുചെയ്യുമ്പോൾ പലപ്പോഴും അവരെ ശിക്ഷിക്കുന്നുണ്ടെങ്കിലും അവരോടു യഹോവെക്കു പലപ്പോഴും അയ്യോ ഭാവം തോന്നുന്നു. അവരെ ഉള്ളങ്കൈയ്യിൽ വഹിച്ചു
കൊണ്ടു നടക്കയും ചെയ്യുന്നു.
ദൈവം നമ്മെ നോക്കിയും പറയുന്നു. നീ എൻ്റെ വാത്സല്യപുത്രനും വാത്സല്യപുത്രിയുമാണു. എൻ്റെ
ഓമനക്കുട്ടിയാണു. അതുകൊണ്ടു നീ വിലപിക്കുമ്പോൾ എൻ്റെ ഉള്ളം ഉരുകുന്നു.

നമ്മുടെ ജീവിതത്തിലെ കയ്പേറിയ സകല അനുഭവങ്ങളും ദൈവം കാണുന്നുണ്ടു. ജീവിതത്തിൽ പലരിൽ നിന്നും ഒരുപാടു തിരസ്കരണത്തിൻ്റെ അനുഭവങ്ങൾ ഉണ്ടാകാം. പ്രതിസന്ധികളിൽ പ്രിയപ്പെട്ടവർ
പലരും മുഖം തിരിച്ചു കടന്നു പോകാം. എന്നാൽ ഹ്യദയത്തിൻ്റെ തേങ്ങലുകൾ കാണുന്ന ദൈവമുണ്ടു. ഏകാന്തതകളിൽ ഉള്ള നിന്റെ ഞരക്കങ്ങളും
നീ ദൈവത്തോടു കണ്ണീരോടെ
പകരുന്ന ദു:ഖങ്ങളും എല്ലാം ദൈവം കാണുന്നുണ്ടു. നിൻ്റെ ഞരക്കങ്ങളും, നിലവിളിയും ദൈവം കേൾക്കുന്നുണ്ടു. നിൻ്റെ കണ്ണീരെല്ലാം ദൈവത്തിൻ്റെ കുപ്പിയിൽ ശേഖരിച്ചിട്ടുണ്ടു.
യഹോവയുടെ
വാഗ്ദത്തവചനങ്ങളെ വിശ്വസിച്ചു മുന്നോട്ടു പോകാം. യഹോവ പറയുന്നു.

” നിത്യസ്നേഹംകൊണ്ടു ഞാൻ നിന്നെ സ്നേഹിച്ചിരിക്കുന്നു; അതുകൊണ്ടു ഞാൻ നിനക്കു ദയ ദീർഘമാക്കിയിരിക്കുന്നു.
യിസ്രായേൽകന്യകേ, ഞാൻ നിനക്കു വീണ്ടും അഭിവൃദ്ധി വരുത്തുകയും നീ അഭിവൃദ്ധിപ്രാപിക്കയും ചെയ്യും; നീ ഇനിയും ചേലോടെ തപ്പു എടുത്തുകൊണ്ടു സന്തോഷിച്ചു, നൃത്തംചെയ്യുന്നവരുടെ നിരയിൽ പുറപ്പെടും. യിരെമ്യാവു 31:3,4