PREACH GOSPEL & SALVATION FOR THE LOST

Category: Messages (Page 3 of 8)

പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ

ഇന്ന് നാം വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകയാണ്. ഈ കാലഘട്ടത്തിൽ പ്രാർത്ഥനയില്ലാതെ ആത്മീക ശക്തി നേടുവാൻ സാദ്ധ്യമല്ല. യേശു പലപ്പോഴും പ്രാർത്ഥനയിൽ ശക്തി നേടിയതായി നാം വായിക്കുന്നു. പൗലൊസ് അപ്പൊസ്തലൻ പറയുന്നു.

“ഇടവിടാതെ പ്രാർത്ഥിപ്പിൻ
എല്ലാറ്റിന്നും സ്തോത്രം ചെയ്‍വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം”
1തെസ്സലൊനീക്യർ
5:17,18

പലതരത്തിൽ പ്രാർത്ഥനകൾ ഉണ്ട്.

1)രഹസ്യപ്രാർത്ഥന

യേശുവുമായി രഹസ്യമായി നാം സംസർഗ്ഗത്തിൽ ഏർപ്പെടാറുണ്ടോ. യേശു പല സമയങ്ങളിലും വിജനമായ സ്ഥലങ്ങളിലേക്ക് പോകുകയും പിതാവുമായി രഹസ്യപ്രാർത്ഥനകളിൽ
ഏർപ്പെട്ടതായും നാം വായിക്കുന്നു. അതിനാൽ യേശുവിന് ലോകത്തെ നിഷ്പ്രയാസം ജയിക്കുവാൻ സാധിച്ചു.
യേശു ഇങ്ങനെ പറഞ്ഞു.

“നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും”
മത്തായി 6:6

പഴയകാലത്ത് വീട്ടിൽ നിക്ഷേപം കരുതി വയ്ക്കുന്നത് അറയിലാണ്. ആത്മീയമായി ശക്തിപ്രാപിപ്പാനുള്ള
നിക്ഷേപമാണ് പ്രാർത്ഥന. കുടുംബത്തിലെ അറകൾ
രഹസ്യപ്രാർത്ഥനകളുടെ നിക്ഷേപമായാൽ അവർ ആത്മീയമായി ശക്തി പ്രാപിച്ച് യേശുവിൻ്റെ പോരാളികളാകും.

2) പരസ്യപ്രാർത്ഥന

രഹസ്യപ്രാർത്ഥന പിതാവുമായി തനിയെ സംസർഗ്ഗം ചെയ്യുന്നതാണെങ്കിൽ
പരസ്യപ്രാർത്ഥന സഭകളിലൂം, സമൂഹങ്ങളിലും ദൈവസന്നിധേ സമർപ്പിക്കുന്ന പ്രാർത്ഥനയാണ്.
ഏലീയാവ് കാർമ്മേൽ പർവ്വതത്തിൽ നടത്തിയ
പരസ്യപ്രാർത്ഥനയിൽ സ്വർഗ്ഗത്തിൽ നിന്നും ദൈവം അഗ്നിയിറക്കി.
ദൈവമക്കൾ കൂട്ടമായി
ദൈവത്തെ ആരാധിക്കുമ്പോൾ ദൈവശക്തിയിറങ്ങും.

3) മദ്ധ്യസ്ഥ പ്രാർത്ഥന.

ഒരുവൻ മറ്റുള്ളവർക്ക് വേണ്ടി കഴിക്കുന്ന യാചനയാണ് മദ്ധ്യസ്ഥ പ്രാർത്ഥന.

” വിശേഷാൽ രാജാക്കന്മാർക്കും സകല അധികാരസ്ഥന്മാർക്കും വേണ്ടി യാചനയും പ്രാർത്ഥനയും പക്ഷവാദവും സ്തോത്രവും ചെയ്യേണം എന്നു ഞാൻ സകലത്തിന്നും മുമ്പെ പ്രബോധിപ്പിക്കുന്നു.
അതു നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ സന്നിധിയിൽ നല്ലതും പ്രസാദകരവും ആകുന്നു.
1 തിമൊ 2:2,3

നാം നമ്മുടെ ഭരണാധികാരികൾക്കും,
ദേശത്തിനും, ലോകത്തിനും, ദരിദ്രർക്കും, അനാഥർക്കും വേണ്ടി ജാതിയും മതവും നോക്കാതെ പ്രാർത്ഥിക്കണം. അന്ധമായ വിശ്വാസങ്ങളിൽ പതിച്ചു കൊണ്ടിരിക്കുന്ന ജനങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണം.

” ഞാൻ ദേശത്തെ നശിപ്പിക്കാതവണ്ണം അതിന്നു മതിൽ കെട്ടി എന്റെ മുമ്പാകെ ഇടിവിൽ നിൽക്കേണ്ടതിന്നു ഒരു പുരുഷനെ ഞാൻ അവരുടെ ഇടയിൽ അന്വേഷിച്ചു; ആരെയും കണ്ടില്ലതാനും”.
യേഹേസ്കേൽ 22:30

നാം മറ്റുള്ളവർക്കുവേണ്ടി
ഇടിവിൽ നിന്ന് പ്രാർത്ഥിക്കേണമെന്ന്
വചനം അനുശാസിക്കുന്നു.

4) ഉപവാസപ്രാർത്ഥന

ക്രിസ്തീയ ജീവിതം സാത്താനുമായുള്ള ഒരു
അനുദിന പോരാട്ടമാണ്.
ഈ പോരാട്ടത്തിൽ വിജയം നേടുവാൻ പ്രാർത്ഥനയാലും, ഉപവാസത്താലും മാത്രമേ
സാദ്ധ്യമാകു. യേശു പറഞ്ഞു.

“എങ്കിലും പ്രാർത്ഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജാതി നീങ്ങിപ്പോകുന്നില്ല) എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു”
മത്തായി 17:21

യേശു നാല്പതു ദിവസം ഉപവസിച്ച് സാത്താനെ
തോല്പിച്ചു. യേശുവിന്റെ
ശിഷ്യന്മാരും ഉപവസിച്ചു
പ്രാർത്ഥിച്ചു.

” അവർ സഭതോറും അവർക്കു മൂപ്പന്മാരെ നിയമിക്കയും ഉപവസിച്ചും പ്രാർത്ഥിച്ചുംകൊണ്ടു തങ്ങൾ വിശ്വസിച്ച കർത്താവിങ്കൽ അവരെ ഭരമേല്പിക്കയും ചെയ്തു”
അപ്പൊ.പ്ര 14:23

ജീവിതത്തിൽ പ്രാർത്ഥന ഉണ്ടാകണം. ദൈവവുമായി സംസർഗ്ഗത്തിൽ വസിക്കണം. നമ്മുടെ ഭാരങ്ങൾ ഇറക്കി വയ്ക്കുവാൻ ഒരിടമുള്ളത് ആശ്വാസമല്ലേ? നാം ചെയ്ത തെറ്റുകൾ അനുതാപത്തോടെ ഏറ്റുപറയുവാൻ ഒരിടം വേണം. തന്ന നന്മകളെ
സ്തുതിച്ച് പാടണം. ഇടവിടാതെ, മുട്ടിപ്പായി,
മടുപ്പില്ലാതെ പ്രാർത്ഥിക്കേണം. പ്രാർത്ഥനക്ക് സമയമോ
പരിധിയോ ഇല്ല. അതിന് പ്രത്യേക രീതിയും ഇല്ല. ഒരു പിതാവിന്റെ സന്നിധിയിൽ നമുക്ക് ഇഷ്ടമായ രീതിയിൽ പ്രാർത്ഥിക്കാം. ഉത്തരം കിട്ടിയില്ല എന്ന് കരുതി പ്രാർത്ഥന മുടക്കരുത്.
ദൈവഹിതത്തിനു
വണങ്ങി പ്രാർത്ഥിക്കേണം. എത്ര നാൾ പ്രാർത്ഥിക്കേണം,? ദൈവം ക്യപ ചൊരിയും വരെ…

” സ്വർഗ്ഗത്തിൽ വസിക്കുന്നവനായുള്ളോവേ, നിങ്കലേക്കു ഞാൻ എന്റെ കണ്ണു ഉയർത്തുന്നു.
ദാസന്മാരുടെ കണ്ണു യജമാനന്റെ കയ്യിലേക്കും ദാസിയുടെ കണ്ണു യജമാനത്തിയുടെ കയ്യിലേക്കും എന്നപോലെ ഞങ്ങളുടെ കണ്ണു ഞങ്ങളുടെ ദൈവമായ യഹോവയിങ്കലേക്കു, അവൻ ഞങ്ങളോടു കൃപചെയ്യുവോളം നോക്കി
ക്കൊണ്ടിരിക്കുന്നു”
123-ാം സങ്കീ 1,2 വാക്യങ്ങൾ

പ്രാർത്ഥനയുടെ ആഴങ്ങൾ

പ്രാർത്ഥിക്കുന്നവന് പോരാട്ടങ്ങൾ ഉണ്ട്. യേശുവിനും, ദാനിയേലിനും, പത്രൊസിനും,
പൗലൊസിനും പോരാട്ടങ്ങൾ ഉണ്ടായിരുന്നു. എന്നാൽ പ്രാർത്ഥന പാതാളഗോപുരങ്ങളെ
ഇളക്കും. ഒരു ദൈവഭക്തൻ പറഞ്ഞു. “പ്രാർത്ഥന പ്രഭാതത്തിന്റെ താക്കോലും സന്ധ്യയുടെ
പൂട്ടും ആണ്” എന്ന്. പ്രാർത്ഥിക്കുന്നവൻ ജീവിതസാഹചര്യങ്ങളിൽ
കുലുങ്ങി പോകയോ, തളരുകയോ ഇല്ല. പ്രാർത്ഥന ഒരു വ്യക്തിയെ
ശക്തിപ്പെടുത്തും. പ്രാർത്ഥനയിൽ പല ഘടകങ്ങളും അടങ്ങിയിരിക്കുന്നു.

1) പ്രാർത്ഥനയിൽ ആരാധനയുണ്ട്.

അഹങ്കാരം നെബൂഖദ്നേസർ രാജാവിന്റെ കണ്ണുകളെ
കുരുടാക്കി. അവൻ അഹങ്കരിച്ച് പറഞ്ഞു.

” ഇതു ഞാൻ എന്റെ ധനമാഹാത്മ്യത്താൽ എന്റെ പ്രതാപമഹത്വത്തിന്
ആയിട്ടു രാജധാനിയായി പണിത മഹതിയാം ബാബേൽ അല്ലയോ?
ദാനീയേൽ 4:30

എന്നാൽ സ്വർഗ്ഗം അവനെ താഴ്ത്തികളഞ്ഞു.
അവൻ്റെ രാജത്വം എടുത്തുകളഞ്ഞു. വാസം കാട്ടിലായി. അവൻ മ്യഗങ്ങളോടൊപ്പം പുല്ല് തിന്നുന്നവനായി.
അപ്പോൾ രാജാവ് ദൈവത്തിലേക്ക് മടങ്ങിവന്ന് ആരാധിച്ച് പ്രാർത്ഥിച്ചു.

” ഞാൻ സ്വർഗ്ഗത്തേക്കു കണ്ണുയർത്തി എന്റെ ബുദ്ധിയും എനിക്കു മടങ്ങിവന്നു; ഞാൻ അത്യുന്നതനായവനെ വാഴ്ത്തി, എന്നേക്കും ജീവിച്ചിരിക്കുന്നവനെ സ്മരിച്ചു ബഹുമാനിക്കയും ചെയ്തു; അവന്റെ ആധിപത്യം എന്നേക്കുമുള്ള ആധിപത്യവും അവന്റെ രാജത്വം തലമുറതലമുറ
ആയുള്ളതും അല്ലോ.
ദാനീയേൽ 4:34

പ്രാർത്ഥനയിൽ
ദൈവസ്തുതിയും ആരാധനയും ഉണ്ട്.

” അർദ്ധരാത്രിക്കു പൗലൊസും ശീലാസും പ്രാർത്ഥിച്ചു ദൈവത്തെ പാടി സ്തുതിച്ചു”
അപ്പൊ.പ്രവ 16:25

2) പ്രാർത്ഥനയിൽ ഏറ്റുപറച്ചിൽ ഉണ്ട്.

” നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു”
1 യോഹന്നാൻ 1:9

ദൈവത്തോട് പാപങ്ങളെ
ഏറ്റു പറഞ്ഞാൽ നമ്മുടെ പാപങ്ങളെ അവൻ ആഴ കടലിലേക്ക് വലിച്ചെറിയും. അവയെ തമ്പുരാൻ പിന്നെ ഓർക്കയില്ല.എത്ര കടുംചുവപ്പായ പാപങ്ങൾ പോലും ദൈവം ഹിമം പോലെ വെൺമയുള്ളതാക്കും.

3) പ്രാർത്ഥനകളിൽ യാചനയുണ്ട്.

” വിശേഷാൽ രാജാക്കന്മാർക്കും സകല അധികാരസ്ഥന്മാർക്കും വേണ്ടി യാചനയും പ്രാർത്ഥനയും പക്ഷവാദവും സ്തോത്രവും ചെയ്യേണം എന്നു ഞാൻ സകലത്തിന്നും മുമ്പെ പ്രബോധിപ്പിക്കുന്നു”
1 തിമൊഥെയൊസ് 2:2

“യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും”
മത്തായി 7:7

4) പ്രാർത്ഥനയിൽ മദ്ധ്യസ്ഥതയുണ്ട്.

” നിങ്ങളിൽ ദീനമായി കിടക്കുന്നവൻ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവർ കർത്താവിന്റെ നാമത്തിൽ അവനെ എണ്ണ പൂശി അവന്നുവേണ്ടി പ്രാർത്ഥിക്കട്ടെ.എന്നാൽ വിശ്വാസത്തോടുകൂടിയ പ്രാർത്ഥന ദീനക്കാരനെ രക്ഷിക്കും; കർത്താവു അവനെ എഴുന്നേല്പിക്കും; അവൻ പാപം ചെയ്തിട്ടുണ്ടെങ്കിൽ അവനോടു ക്ഷമിക്കും”
യാക്കോബ് 5:14,15

അബ്രാഹാം
സഹോദരപുത്രനായ ലോത്തിന് വേണ്ടി മദ്ധ്യസ്ഥതയണച്ച് പ്രാർത്ഥിക്കുന്നു. ദൈവം അവനെ വിടുവിക്കുന്നു.

5) പ്രാർത്ഥനയിൽ നന്ദിപ്രകടനമുണ്ട്.

ഇതുവരെ നടത്തിയ ക്യപകളെ ഓർത്ത് ദൈവത്തിന് നന്ദി പറയണം. ജീവിതത്തിലെ ആവശ്യങ്ങൾ സ്തോത്രത്തോടു കൂടെ ദൈവത്തെ അറിയിക്കയും വേണം.

” ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു”.
ഫിലിപ്പിയർ 4:6

എങ്ങനെ നാം പ്രാർത്ഥിക്കേണം എന്ന്
വചനം പറയുന്നു. വിശുദ്ധിയോടെ ദൈവസന്നിധിയിൽ കടന്നുവരേണം.
ഹ്യദയത്തിൽ പാപം ഉണ്ടെങ്കിൽ ദൈവം ഉത്തരം നൽകുകയില്ല.

” ഞാൻ എന്റെ ഹൃദയത്തിൽ അകൃത്യം കരുതിയിരുന്നുവെങ്കിൽ കർത്താവു കേൾക്കയില്ലായിരുന്നു”
66-ാം സങ്കീ 18-ാം വാക്യം

പ്രാർത്ഥന വിശ്വാസത്തോടെ ആയിരിക്കേണം.

” നിങ്ങൾ വിശ്വസിച്ചുകൊണ്ടു പ്രാർത്ഥനയിൽ എന്തു യാചിച്ചാലും നിങ്ങൾക്കു ലഭിക്കും എന്നു ഉത്തരം പറഞ്ഞു” മത്തായി 21:22

പ്രാർത്ഥന യേശുവിന്റെ നാമത്തിൽ ആയിരിക്കേണം.

” നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതു ഒക്കെയും പിതാവു പുത്രനിൽ മഹത്വപ്പെടേണ്ടതിന്നു ഞാൻ ചെയ്തുതരും”
യോഹ 14:13

ദൈവഹിതത്തിന് ഉതകുന്നതാകണം
നമ്മുടെ പ്രാർത്ഥനകൾ.

” അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നുള്ളതു നമുക്കു അവനോടുള്ള ധൈര്യം ആകുന്നു”
1 യോഹന്നാൻ 5:14

പ്രാർത്ഥനയുടെ ആഴങ്ങൾ ഗ്രഹിച്ച്
ദൈവസന്നിധിയിൽ
കടന്നുവന്ന് യാചിക്കാം.
അനുഗ്രഹങ്ങൾ പ്രാപിക്കാം.

പ്രശ്നങ്ങൾക്കു പരിഹാരം ആരാധനയും, സ്തുതിയും, നന്ദിയും

വലിയ പ്രതികൂലങ്ങൾ ആഞ്ഞടിക്കുമ്പോൾ ദൈവം ഇന്നു വരെ നടത്തിയ സകല
കാര്യങ്ങളും ഓർത്തു ദൈവത്തെ
സ്തുതിക്കയും നന്ദിപറകയും
ചെയ്താൽ അതു നമുക്കു
ആത്മശക്തി നൽകും

“നിന്റെ ദൈവമായ യഹോവ
നിന്നെ താഴ്ത്തുവാനും തന്റെ
കല്പനകൾ പ്രമാണിക്കുമോ ഇല്ലയോ എന്നു നിന്നെ പരീക്ഷിച്ചു
നിന്റെ ഹൃദയത്തിൽ ഇരിക്കുന്നതു അറിവാനായി നിന്നെ ഈ നാല്പതു സംവത്സരം
മരുഭൂമിയിൽ നടത്തിയ വിധമൊക്കെയും നീ ഓർക്കേണം
ആവർത്തനം 8:2

ഈ നാല്പതു വർഷം നീ ധരിച്ച വസ്ത്രം ജീർണ്ണിച്ചുപോയില്ല.
നിന്റെ കാൽ വീങ്ങിയതുമില്ല.
ഒരു മനുഷ്യൻ തന്റെ മകനെ
ശിക്ഷിച്ചു വളർത്തുന്നതുപോലെ
നിന്റെ ദൈവമായ യഹോവ
നിന്നെ ശിക്ഷിച്ചുവളർത്തുന്നു
എന്നു നീ മനസ്സിൽ ധ്യാനിച്ചുകൊള്ളേണം”
ആവർത്തനം 8:4,5

നമ്മുടെ ദൈവം ഇതുവരെയും
നമ്മെ നടത്തി. എത്രയെത്ര അനുഗ്രഹങ്ങൾ ചൊരിഞ്ഞു തന്നു. യഹോവ പറയുന്നു.
നീ നല്ല വീട്ടിൽ പാർക്കുമ്പോൾ
ഭക്ഷിച്ചു ത്യപ്തിപ്പെടുമ്പോൾ,
സകല അനുഗ്രഹങ്ങളാലും
നിറയുമ്പോൾ ദൈവത്തെ
മറന്നുപോകരുതു.

” എന്റെ ശക്തിയും എന്റെ കയ്യുടെ ബലവും ഈ സമ്പത്തുണ്ടാക്കി എന്നു നിന്റെ ഹ്യദയത്തിൽ പറയാതിരിപ്പാൻ
സൂക്ഷിച്ചുകൊള്ളേണം”
ആവർത്തനം 8:17

പ്രതികൂലങ്ങൾ വരുമ്പോൾ തളരരുതു. അപ്പോൾ ദൈവം
ഇന്നുവരെ കാത്തു
പരിപാലിച്ച
ക്യപകളെ എണ്ണിയെണ്ണി പറഞു ദൈവത്തിനു സ്തുതിയും നന്ദിയും കരേറ്റണം.

“നീ ഭക്ഷിച്ചു ത്യപ്തി പ്രാപിക്കുമ്പോൾ നിന്റെ ദൈവമായ യഹോവ നിനക്കു തന്നിരിക്കുന്ന നല്ല ദേശത്തെകുറിച്ചു നീ അവനു സ്തോത്രം
ചെയ്യണം”
ആവർത്തനം 8:10

വേദനയും സങ്കടവും വരുമ്പോഴും
ദൈവത്തെ സ്തുതിക്കാനും ആരാധിക്കാനും മറക്കരുതു.
ഇയ്യോബിന്റെ സകലതും
നഷ്ടപ്പെട്ടുവെന്നും മക്കൾ മരിച്ചുപോയി എന്നും ഇയ്യോബിനെ അറിയച്ചപ്പോൾ
ഇയ്യോബ് എന്തു ചെയ്തു?

“അപ്പോൾ ഇയ്യോബ് എഴുന്നേറ്റു
വസ്ത്രം കീറി തല ചിരെച്ചു സാഷ്ടാംഗം വീണു നമസ്ക്കരിച്ചു” ഇയ്യോബ് 1:20

ദാവിദു കഷ്ടപ്പാടുകളിലൂടെ പോയപ്പോൾ പറഞ്ഞു.

“വരുവിൻ നാം വണങ്ങി നമസ്ക്കരിക്ക. നമ്മെ നിർമ്മിച്ച
യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക. അവൻ നമ്മുടെ
ദൈവമാകുന്നു”
സങ്കീർത്തനം 95:6

ഹബക്കൂൿ പ്രതിസന്ധികളുടെ മദ്ധ്യേ
ഇങ്ങനെ പറഞ്ഞു.

“അത്തിവൃക്ഷം തളിർക്കയില്ല; മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകയില്ല; ഒലിവുമരത്തിന്റെ പ്രയത്നം നിഷ്ഫലമായ്പോകും; നിലങ്ങൾ ആഹാരം വിളയിക്കയില്ല; ആട്ടിൻകൂട്ടം തൊഴുത്തിൽനിന്നു നശിച്ചുപോകും; ഗോശാലകളിൽ കന്നുകാലി ഉണ്ടായിരിക്കയില്ല.
എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും; എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും.
ഹബക്കൂൿ: 3:17,18

അനേകം കഷ്ടങ്ങളിൽ കൂടി കടന്നുപോയ പൗലൊസ് അപ്പൊസ്തലൻ അവയെ ദൈവനാമത്തിൽ ഛേദ്ദമെന്നെണ്ണി ദൈവജനത്തോട് ദൈവത്തെ എപ്പോഴും സ്തുതിക്കുവാൻ ആഹ്വാനം ചെയ്തു.

“ആത്മാവു നിറഞ്ഞവരായി സങ്കീർത്തനങ്ങളാലും
സ്തുതികളാലും ആത്മിക ഗീതങ്ങളാലും തമ്മിൽ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തിൽ കർത്താവിന്നു പാടിയും കീർത്തനം ചെയ്തും
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന്നു എല്ലായ്പോഴും എല്ലാറ്റിന്നു വേണ്ടിയും സ്തോത്രം ചെയ്തുകൊൾവിൻ”
എഫെസ്യർ 5:18-20

ദൈവസന്നിധിയിൽ മുട്ടുമടക്കുന്നവനു മറ്റൊരാളുടെ
മുമ്പിൽ മുട്ടുമടക്കുവാൻ ദൈവം ഇടവരുത്തുകയില്ല. ദാവീദ് സദാസമയവും ദൈവത്തെ സ്തുതിച്ചു.
കഷ്ടങ്ങളും പ്രയാസങ്ങളുമാകുന്ന ജീവിതത്തിലെ യരീഹോ മതിലുകളെ നമുക്ക് ദൈവസ്തുതികളാൽ തകർക്കാം.
ദാവിദു സ്തുതിച്ചപോലെ നമുക്കും എപ്പോഴും ദൈവത്തെ സ്തുതിക്കാം.

“എൻ മനമേ യഹോവയെ വാഴ്ത്തുക. എന്റെ സർവ്വാന്തരംഗവുമേ അവന്റെ
വിശുദ്ധനാമത്തെ വാഴ്ത്തുക.
എൻമനമേ യഹോവയെ വാഴ്ത്തുക. അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുതു്”
സങ്കീർത്തനം 103:1,2

ഇതു ഗ്രഹിപ്പാൻ തക്കവണ്ണം ജ്ഞാനി ആർ?ഇതു അറിവാൻ തക്കവണ്ണം വിവേകി ആർ?ഹോശേയ 14:9

ജ്ഞാനം എത്രയുണ്ടെങ്കിലും
അതു തക്കസമയത്തു ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ അതുകൊണ്ടു
യാതൊരു പ്രയോജനവും ഇല്ല.
ഭൂമിയിലുള്ള ഉയർന്ന ബിരുദങ്ങൾ കൊണ്ടു ഒരുവൻ
ജ്ഞാനിയാകണമെന്നില്ല. ഒരു
ഡ്രൈവർ അപകടസിഗ്നലിനെ
മറികടന്നു മുന്നോട്ടുപോയാൽ
അപകടം ഉണ്ടാകും. ഒരു pilot
Flight ശരിയായ രീതിയിൽ
Control ചെയ്തു ഇറക്കിയില്ലെങ്കിൽ അപകടം ഉണ്ടാകും. ക്രിസ്തീയ ജീവിതത്തിനു ഒരു control station സ്വർഗ്ഗത്തിലുണ്ടു.
ആ കല്പനകൾ അനുസരിച്ചു
ജീവിച്ചില്ലെങ്കിൽ വലിയ ദുരന്തങ്ങൾ നേരിടേണ്ടി വരും.
ദൈവത്തിന്റെ കല്പനകൾ ഗ്രഹിക്കുന്നവനും അതനുസരിച്ചു
ജീവിതം ചിട്ടപ്പെടുത്തു ന്നവനുമാണു ജ്ഞാനി. അവനാണു വിവേകി. ജ്ഞാനികളിൽ ജ്ഞാനിയായ
ശലോമോൻ പറഞ്ഞു.

“യഹോവാഭക്തി ജ്ഞാനത്തിന്റെ
ആരംഭമാകുന്നു.ഭോഷന്മാരോ
ജ്ഞാനവും പ്രബോധനവും
നിരസിക്കുന്നു” സദ്യശ1:7

ഇയ്യോബ് ജ്ഞാനത്തിന്റെ ഉറവിടം അന്വേഷിക്കുന്നതായി
ഇയ്യോബിന്റെ പുസ്തകം 28-ാം അദ്ധ്യായത്തിൽ
രേഖപ്പെടുത്തിയിരിക്കുന്നു. ഇയ്യോബ് ചോദിക്കുന്നു.
“എന്നാൽ ജ്ഞാനം എവിടെ
കണ്ടു കിട്ടും?
വിവേകത്തിന്റെ ഉത്ഭവസ്ഥാനം
എവിടെ?
ഇയ്യോബ് 28:12

അതിനുള്ള മറുപടിയും ഇയ്യോബ്
പറയുന്നു.
“കർത്താവിനോടുള്ള ഭക്തി തന്നേ ജ്ഞാനം. ദോഷം അകന്നു
നടക്കുന്നതു തന്നെ വിവേകം”
ഇയ്യോബ് 28:28

രാജാവായ ദാവിദു പറയുന്നു.

” നിന്റെ കല്പനകൾ എന്നെ എന്റെ
ശത്രുക്കളെക്കാൾ ബുദ്ധിമാനാക്കുന്നു. അവ എപ്പോഴും എന്റെ പക്കൽ ഉണ്ടു.
നിന്റെ സാക്ഷ്യങ്ങൾ എന്റെ ധ്യാനമായിരിക്കകൊണ്ടു എന്റെ
സകലഗുരുക്കന്മാരിലും ഞാൻ
ബുദ്ധിമാനാകുന്നു”
സങ്കീർത്തനം 119:98,99

“നിന്റെ സാക്ഷ്യങ്ങൾ അതിശയകരമാകയാൽ
എന്റെ മനസ്സു അവയെ പ്രമാണിക്കുന്നു. നിന്റെ വചനങ്ങളുടെ വികാശനം
പ്രകാശപ്രദം ആകുന്നു.
അതു അല്പബുദ്ധികളെ
ബുദ്ധിമാന്മാരാക്കുന്നു”
സങ്കീർത്തനം 119:129,130

ദൈവീകകല്പനകൾ അനുസരിച്ചു
ജീവിക്കുന്നവനാണു ജ്ഞാനി.
അവനാണു വിവേകി. അവർക്കു
ലഭിക്കുന്ന അനുഗ്രഹങ്ങളെ ആവർത്തനപുസ്തകം 28-ാം
അദ്ധ്യായത്തിൽ രേഖപ്പെടുത്തി യിരിക്കുന്നു.

“ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന നിന്റെ
ദൈവമായ യഹോവയുടെ
കല്പനകൾ കേട്ടു പ്രമാണിച്ചു
നടന്നാൽ യഹോവ നിന്നെ വാലല്ല തലയാക്കും. നീ ഉയർച്ച
തന്നേ പ്രാപിക്കും.താഴ്ച്ച പ്രാപിക്കയില്ല. ഞാൻ ഇന്നു
നിന്നോടു ആജ്ഞാപിക്കുന്ന
വചനങ്ങളിൽ യാതൊന്നെങ്കിലും
വിട്ടു അന്യദൈവങ്ങളെ പിന്തുടർന്നു സേവിപ്പാൻ
നീ ഇടത്തോട്ടോ വലത്തോട്ടോ
മാറരുതു” ആവർത്തനം 28:13,14

യഹോവയുടെ കല്പനകൾ അനുസരിച്ചു ജ്ഞാനിയും
വിവേകിയുമായി മാറാം.കാരണം

“യഹോവയുടെ വഴികൾ
ചൊവ്വുള്ളതല്ലോ. നീതിമാന്മാർ
അവയിൽ നടക്കും.
അതിക്രമക്കാരോ അവയിൽ
ഇടറിവീഴും”
ഹോശേയ 14:9

ആത്മാവേ! വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നതെന്ത്?

ജീവിതത്തിൽ അപ്രതീക്ഷിതമായി പല സംഭവങ്ങളും കടന്നു വന്നേക്കാം. ഉറ്റവരും, ഉടയവരും കൈവെടിയാം. നിന്ദിക്കാം. പരിഹസിക്കാം. ആരോപണങ്ങൾ കൊണ്ടു മൂടാം. ദൈവം അകന്ന് മാറി നിൽക്കുന്നു എന്ന് തോന്നാം. കോരഹ് പുത്രന്മാർ ജീവിതത്തിൽ ധാരാളം പ്രതിസന്ധികൾ നേരിട്ടവരാണ്. ദൈവസാന്നിധ്യമുള്ള ദേവാലയത്തിൽ നിന്നും അവർ വളരെ വിദൂരതയിൽ ആയി. ആരാധനയ്ക്കുള്ള സാഹചര്യമില്ല. വിജാതീയരായ ശത്രുക്കൾ അവരെ നിന്ദിച്ച് ഇങ്ങനെ ചോദിച്ചു. നിൻ്റെ ദൈവമെവിടെ? ഉള്ളിൽ ആത്മനൊമ്പരത്തോടെ കോരഹ് പുത്രന്മാർ രചിച്ചതാണ് 42, 43 സങ്കീർത്തനങ്ങൾ. തങ്ങളുടെ ആത്മനൊമ്പരം മൂന്ന്പ്രാവശ്യം കോരഹ് പുത്രന്മാർ ഈ സങ്കീർത്തനത്തിൽ വെളിപ്പെടുത്തുന്നുണ്ട്.ആ നൊമ്പരത്തിന്റെ പ്രതിഫലനം 42-ാം സങ്കീർത്തനം 5,11 വാക്യങ്ങളിലും 43-ാം സങ്കീർത്തനം 5-ാം വാക്യത്തിലും ഇങ്ങനെ
നാം വായിക്കുന്നു.

” എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നതെന്തു? ദൈവത്തിൽ പ്രത്യാശ വെക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും”

വേദനയ്ക്കും ആത്മനൊമ്പരത്തിനും നിരാശക്കും വിഷാദത്തിനും ഉള്ള ഏകമാർഗ്ഗം ദൈവത്തിൽ പ്രത്യാശ വയ്ക്കുക എന്നതാണ് എന്ന് കോരഹ്പുത്രന്മാർ
പറയുന്നു.

” രാത്രിസമയത്തു ഞാൻ അവന്നു പാട്ടു പാടിക്കൊണ്ടിരിക്കും; എന്റെ ജീവന്റെ ദൈവത്തോടുള്ള പ്രാർത്ഥന തന്നേ”
42-ാം സങ്കീ 8-ാം വാക്യം

ആത്മനൊമ്പരത്തിൽ
നിരാശപ്പെട്ട് വിഷാദിച്ച്
ഞരങ്ങാതെ രാത്രിയുടെ
യാമങ്ങളിൽ ഉണർന്നിരുന്ന് കർത്താവിന്
പാടുവിൻ. മടുത്തുപോകാതെ
പ്രാർത്ഥിപ്പിൻ. പൗലോസും,ശീലാസും ചാട്ടവാറിന്റെ പ്രകരം കൊണ്ടുള്ള വേദന സഹിച്ച്, കാൽ ആമത്തിൽ പൂട്ടി
കൽത്തുറുങ്കിൽ അടയ്ക്കപ്പെട്ടപ്പോൾ എന്താണ് ചെയ്തത്?

“അർദ്ധരാത്രിക്കു പൗലൊസും ശീലാസും പ്രാർത്ഥിച്ചു ദൈവത്തെ പാടി സ്തുതിച്ചു”
അപ്പൊ.പ്രവ 16:25

അപ്പോൾ വലിയ ഭൂകമ്പം ഉണ്ടായി. കാരാഗ്യഹത്തിന്റെ അടിസ്ഥാനം കുലുങ്ങി.
ചങ്ങലകൾ അഴിഞ്ഞു. പ്രാർത്ഥനയാലും സ്തുതികളാലും തുറക്കാത്ത ഒരു ബന്ധനവുമില്ല. വിശ്വാസവും പ്രത്യാശയും ഉണ്ടെങ്കിൽ നിരാശയെയും, വിഷാദത്തെയും അതിജീവിക്കുവാൻ കഴിയും.

42-ാം സങ്കീർത്തനത്തിൽ ദൈവത്തിന്റെ സന്നിധിയിലേക്ക് കടന്നുവന്ന് ആത്മനൊമ്പരങ്ങൾ
ഇറക്കി വയ്ക്കുവാൻ
ആഗ്രഹിച്ച കോരഹ് പുത്രന്മാർ 43-ാം സങ്കീർത്തനത്തിൽ മൂന്ന്
പ്രാർത്ഥനകൾ നടത്തുന്നു. നീതി നടത്തികിട്ടുവാനും,
ഭക്തികെട്ടവരും, അനീതിയുമുള്ള
മനുഷ്യരിൽ നിന്നും
വിടുവിക്കപ്പെടുവാനും,
പ്രകാശവും, സത്യവും അയച്ചു
കിട്ടുന്നതിനും ആയിരുന്നു
അവരുടെ പ്രാർത്ഥന.

“ദൈവമേ, എനിക്കു ന്യായം പാലിച്ചു തരേണമേ; ഭക്തികെട്ട ജാതിയോടു എന്റെ വ്യവഹാരം നടത്തേണമേ; വഞ്ചനയും അനീതിയുമുള്ള മനുഷ്യങ്കൽനിന്നു എന്നെ വിടുവിക്കേണമേ.
നിന്റെ പ്രകാശവും സത്യവും അയച്ചുതരേണമേ”
43-ാം സങ്കീ 1,3 വാക്യങ്ങൾ

ഇവയെല്ലാം ലഭിക്കണമെങ്കിൽ പ്രകാശവും, സത്യവുമായ
യേശുവിലേക്ക് വരണം.
യേശു പറയുന്നു.

“ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും” യോഹ 8:12

“യേശു അവനോടു:ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല” യോഹ 14:6

പ്രകാശവും, സത്യവും ദൈവമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ കോരഹ് പുത്രന്മാർ ആത്മപരിശോധന നടത്തി പറഞ്ഞു.
ആത്മാവേ! നീ ഇനി
വിഷാദിച്ച് ഞരങ്ങേണ്ട.
നിന്റെ ഇരുളടഞ്ഞ ജീവിതത്തിൽ പ്രകാശം നൽകികൊണ്ട് സത്യത്തിന്റെ വഴി കാണിച്ചു കൊണ്ട് ദൈവം കൂടെയുണ്ട്.അതിനാൽ ദൈവത്തിൽ പ്രത്യാശ വയ്ക്കുക. അവനാണ് രക്ഷ. അവനിലാണ് രക്ഷ.
അവൻ നമ്മുടെ ദൈവം.
ജീവിതത്തിലെ സകല ഭാരങ്ങളും,പ്രയാസങ്ങളും
ദൈവസന്നിധിയിൽ
ഇറക്കി വയ്ക്കാം.ജീവിതം പ്രാർത്ഥനകളാലും, സ്തുതികളാലും നിറച്ച് ആത്മനിറവാൽ കോരഹ് പുത്രന്മാർ ഉരുവിട്ടപോലെ നമുക്കും ഉറപ്പിച്ച് പറയാം.

” ദൈവത്തിൽ പ്രത്യാശ വെക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും”

ഉപ്പിന്റെ സവിശേഷതകൾ

ജീവിതത്തിൽ ഒഴിച്ചുകൂടാൻ സാദ്ധ്യമല്ലാത്ത ഒന്നാണ് ഉപ്പ്. വേദപുസ്തകത്തിൽ
വളരെ പ്രാധാന്യമുള്ളതും ആഴമുള്ളതുമായ പദമാണ് ഉപ്പ്. ഉപ്പിന്
വളരെയേറെ സവിശേഷതകൾ ഉണ്ട്.

1) ഉപ്പ് ദൈവവുമായുള്ള
ഉടമ്പടിക്ക് ഉപയോഗിച്ചിരുന്നു.

” യിസ്രായേൽമക്കൾ യഹോവെക്കു അർപ്പിക്കുന്ന വിശുദ്ധവസ്തുക്കളിൽ ഉദർച്ചാർപ്പണങ്ങളെല്ലാം ഞാൻ നിനക്കും നിന്റെ പുത്രന്മാർക്കും പുത്രിമാർക്കും ശാശ്വതാവകാശമായി തന്നിരിക്കുന്നു; യഹോവയുടെ സന്നിധിയിൽ നിനക്കും നിന്റെ സന്തതിക്കും ഇതു എന്നേക്കും ഒരു ലവണനിയമം ആകുന്നു”
സംഖ്യാപുസ്തകം 18:19

ഈ വചനത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ഇങ്ങനെയാണ്.

“Whatever is set aside from the holy offerings the Israelites present to the Lord I give to you and your sons and daughters as your perpetual share. It is an everlasting covenant of salt before the Lord for both you and your offspring.”
Numbers 18:19

ദൈവവുമായി ഉപ്പിന്റെ ഉടമ്പടി നാം കാണുന്നു.

” യിസ്രായേലിന്റെ ദൈവമായ യഹോവ യിസ്രായേലിലെ രാജത്വം ഒരു ലവണനിയമത്താൽ ദാവീദിന്നു, അവന്നും അവന്റെ പുത്രന്മാർക്കും തന്നേ, സദാകാലത്തേക്കു നല്കിയിരിക്കുന്നു എന്നു നിങ്ങൾ അറിയേണ്ടതല്ലയോ?
2 ദിനവൃത്താന്തം 13:5

അന്നത്തെ കാലത്ത് ഉപ്പ് വളരെ വിലകൂടിയ വസ്തുവായിരുന്നു. ഉപ്പിനുവേണ്ടി യുദ്ധം പോലും നടന്നിരുന്നു. ശമ്പളമായും ഉപ്പ് നൽകിയിരുന്നുവത്രെ.

2) ഉപ്പ് രുചി വരുത്തുന്നു.

ഒരു കറി പാചകം ചെയ്യുമ്പോൾ അതിന് പാകത്തിന് ഉപ്പില്ലെങ്കിൽ
ആ കറിക്ക് രുചിയുണ്ടാകയില്ല. നാമാകുന്ന ഉപ്പ് നാം ആയിരിക്കുന്ന കുടുംബത്തിലും, സമൂഹത്തിലും ദേശത്തിനും രുചി വരുത്തുന്നതാകണം.

3) ഉപ്പ് ശുദ്ധി വരുത്തുന്നു.

” നിന്റെ ഭോജനയാഗത്തിന്നു ഒക്കെയും ഉപ്പു ചേർക്കേണം; നിന്റെ ദൈവത്തിന്റെ നിയമത്തിൻ ഉപ്പു ഭോജനയാഗത്തിന്നു ഇല്ലാതിരിക്കരുതു; എല്ലാവഴിപാടിന്നും ഉപ്പു ചേർക്കേണം”
ലേവ്യപുസ്തകം 2:13

യാഗത്തിനുള്ള ഭോജനയാഗങ്ങളിൽ
ഉപ്പ് ഉണ്ടായിരിക്കണം
എന്ന് യഹോവ കല്പിച്ചു.

ഒരിക്കൽ എലീശാ യരീഹോവിൽ പാർക്കുമ്പോൾ പട്ടണക്കാർ വന്ന് ദേശം മനോഹരവും വെള്ളം ചീത്തയും ആണെന്ന് പറഞ്ഞു. അപ്പോൾ എലീശാ അവരോട് പറഞ്ഞു.

“ഒരു പുതിയ തളിക കൊണ്ടുവന്നു അതിൽ ഉപ്പു ഇടുവിൻ എന്നു പറഞ്ഞു. അവർ അതു അവന്റെ അടുക്കൽ കൊണ്ടുവന്നു.അവൻ നീരുറവിന്റെ അടുക്കൽ ചെന്നു അതിൽ ഉപ്പു ഇട്ടു. ഞാൻ ഈ വെള്ളം പഥ്യമാക്കിയിരിക്കുന്നു; ഇനി ഇതിനാൽ മരണവും ഗർഭനാശവും ഉണ്ടാകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.എലീശാ പറഞ്ഞതുപോലെ ആ വെള്ളം ഇന്നുവരെ പഥ്യമായിത്തന്നേ ഇരിക്കുന്നു”
2 രാജാ 2:20-22

നാമാകുന്ന
ദൈവമന്ദിരങ്ങൾ ദൈവത്തിന്റെ യാഗമായി
മാറേണം. ഉപ്പ് ശുദ്ധീകരണം നടത്തുന്നപോലെ നമ്മിലും ഒരു ശുദ്ധീകരണം നടക്കണം.
യഹോവ പറയുന്നു ഭോജനയാഗങ്ങളിൽ
ഉപ്പുണ്ടാകണം. ശുദ്ധീകരണം ഇല്ലാതെ
ദൈവത്തെ കാണുവാൻ
ആർക്കും കഴികയില്ല. ഉപ്പ്
സകല മാലിന്യങ്ങളേയും കീടങ്ങളെയും നീക്കികളയുന്നു.നാം ഉപ്പായി മാറുമ്പോൾ നമ്മിൽ പാപശുദ്ധീകരണം
ഉണ്ടാകുന്നു. നാം മറ്റുള്ളവർക്ക് പ്രയോജനമുള്ളവരായി
മാറുന്നു.

4) ഭക്ഷ്യവസ്തുക്കൾ
കേടുകൂടാതെ സംരക്ഷിക്കുന്നു.

ഉപ്പ് ധാരാളം
ഭക്ഷണവസ്തുക്കളെ
കേടുവരാതെ സംരക്ഷിക്കും. നാമാകുന്ന ഉപ്പ് നമ്മുടെ കുടുംബത്തേയും, സമൂഹത്തേയും നാശങ്ങളിൽ നിന്ന് വിടുവിച്ച്
സംരക്ഷിക്കേണം.

5) രോഗശമനത്തിന്
ഉപ്പ് ഫലപ്രദമാണ്.

രോഗപ്രതിരോധത്തിന്
ഉപ്പ് ഉപയോഗിക്കുന്നു. അനേകം ഔഷധങ്ങളിലും, ഔഷധകൂട്ടിലും, ഉപ്പ് ഉപയോഗിക്കുന്നു. ശാരീരികമായും, മാനസികമായും അവശതകൾ അനുഭവിക്കുന്ന അനേകം
പേരുണ്ട്. നാമാകുന്ന ഉപ്പ്
അവർക്ക് ആശ്വാസമാകുവാൻ
ദൈവം ആഗ്രഹിക്കുന്നു.

6) ഉപ്പ് ന്യായവിധിയെ കുറിക്കുന്നു.

സൊദൊം, ഗോമോര നിവാസികളിൽ പാപത്തിൽ പതിച്ചപ്പോൾ,
ആ പട്ടണം അഗ്നിക്കിരയാക്കാനും,
നീതിമാനായി ജീവിച്ച ലോത്തിനേയും കുടുംബത്തേയും രക്ഷിക്കുവാനും ,യഹോവ തീരുമാനിച്ചു. പിൻതിരിഞ്ഞു നോക്കാതെ ഓടി പോകുവാനുള്ള കല്പനയെ ധിക്കരിച്ച ലോത്തിന്റെ ഭാര്യ ഉപ്പുതൂണായി മാറിയതായി നാം വായിക്കുന്നു. ആ പട്ടണങ്ങളെ ഭൂപടത്തിൽ നിന്നും തുടച്ചുമാറ്റിയ കർത്താവ് ലോത്തിന്റെ ഭാര്യയെ ന്യായവിധിയെ
ഓർമ്മിപ്പിച്ചു കൊണ്ട് മറ്റുള്ളവർക്ക് മാത്യകയായി എന്നും നിലനിർത്തിയിരിക്കുന്നു.
ഉപ്പ് ദൈവകല്പനകളെ അനുസരിക്കണമെന്നും
അല്ലാത്തപക്ഷം വരുന്ന ന്യായവിധിയേയും
ഓർമ്മപ്പെടുത്തുന്നു.

7)ഉപ്പ് ഒന്നിനോട് ച്ചേരുമ്പോൾ അലിഞ്ഞ് മറ്റുള്ളവർക്ക് പ്രയോജനമുള്ളതാകുന്നു.

യോഹന്നാൻ സ്നാപകൻ
യേശുവിനെ കുറിച്ച് ഇങ്ങനെ പറഞ്ഞു.

” അവൻ വളരേണം, ഞാനോ കുറയേണം”
യോഹന്നാൻ 3:30

പൗലൊസ് അപ്പൊസ്തലൻ പറഞ്ഞു.

” എനിക്കു ജീവിക്കുന്നതു ക്രിസ്തുവും മരിക്കുന്നതു ലാഭവും ആകുന്നു”
ഫിലിപ്പിയർ 1:21

യേശുവിന്റെ
ശിഷ്യന്മാരെല്ലാം ഉപ്പായി ജീവിച്ചവരാണ്. അവർ അവരുടെ ജീവനെ വിലയേറിയതായി എണ്ണാതെ അലിഞ്ഞലിഞ്ഞ് ലോകത്തിന് നന്മയേകിയവരാണ്.
നാമും ദൈവത്തിന് വേണ്ടി യാഗമായി അർപ്പിക്കപ്പെടണ്ണം.

8) ഉപ്പ് സമുദ്രത്തിൽ നിന്നും വേർതിരിച്ചെടുക്കുന്നു.

സമുദ്രത്തിൽ നിന്നും വേർതിരിച്ച് എടുക്കുന്നതാണ് ഉപ്പ്.
ഈ ലോകമാകുന്ന സമുദ്രത്തിൽ നിന്നും ദൈവം നമ്മെ വേർതിരിച്ചെടുത്ത്
നിറുത്തിയിരിക്കുന്നു.
അതിൻ്റെ പിന്നിൽ ദൈവത്തിന് ഒരു ഉദ്ദേശം ഉണ്ട്. നീ വിശേഷപ്പെട്ട
മറ്റുള്ളവർക്ക് രുചി വരുത്തുന്ന, മറ്റുള്ളവർക്ക് നന്മയേകുന്ന ശുദ്ധിയുള്ള
ഉപ്പാകണം. അത് മറ്റുള്ളവർക്ക് വളമാകണം. ഉപ്പ് കാരമില്ലാതെ പോകരുത്.
യേശു പറയുന്നു.

“നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു; ഉപ്പു കാരമില്ലാതെപോയാൽ അതിന്നു എന്തൊന്നുകൊണ്ടു രസം വരുത്താം? പുറത്തു കളഞ്ഞിട്ടു മനുഷ്യർ ചവിട്ടുവാൻ അല്ലാതെ മറ്റൊന്നിന്നും പിന്നെ കൊള്ളുന്നതല്ല.
മത്തായി 5:13

അതിനാൽ ദൈവത്തിന്റെ സന്നിധിയിൽ ഒരു ഉപ്പിനോടു കൂടിയ ഭോജനയാഗമാകാം.
മറ്റുള്ളവർക്ക് നന്മയേകുന്ന ഉപ്പാകുവാൻ സർവ്വേശ്വരൻ ക്യപ ചൊരിയട്ടെ…

“മരുഭൂമി അനുഭവം നാം ദൈവാലയമായി മാറുവാൻ”

Good morning

ജീവിതത്തിൽ മരുഭൂമി അനുഭവങ്ങൾ ദൈവം തരുന്നതു
നാം ദൈവത്തിന്റെ മഹത്വം കാണുന്നതിനും കരുതൽ അനുഭവിക്കുന്നതിനും ദൈവപ്രവർത്തി വെളിപ്പെടുന്നതിനും നാം ഒരു വിശുദ്ധ ആലയമായി
പണിയപ്പെടുന്നതിനും ആണു.

“അവനിൽ നിങ്ങളേയും ദൈവത്തിന്റെ നിവാസമാകേണ്ടതിനു ആത്മാവിൽ പണിതു വരുന്നു”എഫേസ്യർ 2:22

നാം ദൈവത്തിന്റെ ആലയമായി
പണിയപ്പെട്ടിരിക്കുന്നു.

” നിങ്ങൾ ദൈവത്തിന്റെ മന്ദിരമെന്നും ദൈവത്തിന്റെ
ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?
1കൊരിന്ത്യർ 3:16

ഈ ആലയം വിശുദ്ധിയോടെ പരിപാലിക്കുന്നതിനായി ദൈവം
മരുഭൂമി അനുഭവങ്ങൾ നൽകും.
ദൈവം യിസ്രായേലിനു 400 വർഷകാലം മരുഭൂമി അനുഭവം നൽകിയതു അവർ ദൈവീക
ഗ്യഹമായി മാറുവാൻ തന്നെ.

“മനുഷ്യർ തള്ളിയതെങ്കിലും ദൈവസന്നിധിയിൽ ശ്രേഷ്ഠവും
മാന്യവുമായ ജീവനുള്ള കല്ലായ അവന്റെ അടുക്കൽ വന്നിട്ടു
നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മീകഗ്യഹമായി
യേശുക്രിസ്തു മുഖാന്തരം ദൈവത്തിനു പ്രസാദമുള്ള
ആത്മീകയാഗം കഴിപ്പാന്തക്ക
വിശുദ്ധപുരോഹിത
വർഗ്ഗമായി
പണിയപ്പെടുന്നു”
1പത്രോസ് 2:4,5

യേശു എന്ന മൂലകല്ലിട്ടു പണിത മന്ദിരങ്ങളാണു നാം. ആ മന്ദിരം
പൊടി പിടിച്ചാണോ കിടക്കുന്നതു?
എങ്കിൽ പൊടി തൂത്തുവാരി വ്യത്തിയാക്കണം. കാരണം ദൈവം ഈ ആലയത്തെകുറിച്ചു
എരിവുള്ളവനാണു. ഹിസ്ക്കിയാവിന്റെ കാലത്തു
ദേവാലയശുദ്ധീകരണം ഉണ്ടായി. നാം നമ്മുടെ ശരീരമാകുന്ന ആലയത്തെ
ശുദ്ധീകരിക്കണം. യോശിയ്യാവിന്റെ കാലത്തു
ദേവാലയശുദ്ധീകരണം നടത്തി.അപ്പോൾ അവർ കണ്ടെത്തിയതു
ന്യായപ്രമാണപുസ്തകം.

“ഞാൻ യഹോവയുടെ ആലയത്തിൽ ന്യായപ്രമാണപുസ്തകം കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു ഹിൽക്കിയാവു
പുസ്തകം ശാഫാന്റെ കൈയ്യിൽ
കൊടുത്തു.”
2 ദിനവ്യത്താന്തം 34:15.

ശാഫാൻ ആ പുസ്തകം രാജസന്നിധിയിൽ വായിച്ചു. രാജാവു അതു വായിച്ചു കേട്ടപ്പോൾ അനുതപിച്ചു. തന്റെ വസ്ത്രം കീറി.യഹോവ അവരിൽ നിന്നും അനർത്ഥങ്ങളെ നീക്കി.

നാമാകുന്ന മന്ദിരം വ്യത്തിയാക്കണം. വചനത്തിന്റെ
കുറവുണ്ടോ എന്നു നോക്കണം.
വേദപുസ്തകം പൊടിതട്ടിയെടുക്കണം. ദൈവവചനം ജീവിതത്തിന്റെ
ഭാഗമാക്കണം. വചനത്താൽ ഹ്യദയങ്ങൾ കീറിമുറിയണം.

സെരുബാബേലിന്റെ കാലത്തു
ദേവാലയം പൊടിതട്ടുകയല്ല
ചെയ്തതു. പുനർ നിർമ്മാണമുണ്ടായി. നമ്മുടെ
ആത്മീയ ജീവിതം തകർന്നനിലയിൽ
ആണെങ്കിൽ
അതിനെ പുനർനിർമ്മിക്കണം.
മാനുഷികബലത്താലല്ല , സൈന്യത്താലുമല്ല, ദൈവീക ശക്തിയാൽ പണിയപ്പെടണം.
അങ്ങനെ പണിയപ്പെടുവാൻ
ജീവിതത്തിൽ മരുഭൂമി അനുഭവങ്ങൾ ദൈവം അനുവദിക്കും. യേശുവിന്റെ
കാലത്തും
ദേവാലയശുദ്ധീകരണം നടന്നു. അതു ചൂലുകൊണ്ടായിരുന്നില്ല. ചാട്ടവാറു
കൊണ്ടായിരുന്നു.
നാമാകുന്ന ദേവാലയത്തെ
ശുദ്ധീകരിക്കുവാൻ ദൈവം മരുഭൂവാസം നൽകും. ശുദ്ധീകരിച്ചില്ലെങ്കിൽ അവസാനനാളിൽ നാം കണക്കു
ബോധിപ്പിക്കേണ്ടിവരും.

ദൈവം നമുക്കു വേണ്ടി ഒരു ആലയം പണിതു
കൊണ്ടിരിക്കുന്നു. ആ ആലയത്തിൽ ദൈവം നമ്മോടു കൂടെ വസിക്കുവാൻ ആഗ്രഹിക്കുന്നു.

” ഇതാ മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം.അവൻ
അവരോടുകൂടെ വസിക്കും.
അവർ അവന്റെ ജനമായിരിക്കും.
ദൈവം താൻ അവരുടെ ദൈവമായി അവരോടു കൂടെ ഇരിക്കും.
അവൻ അവരുടെ
കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും”
വെളിപ്പാടു 21:3-4

വിശുദ്ധിയുള്ളവർ മാത്രമേ ആ
കൂടാരത്തിലേക്കു കടക്കുകയുള്ളു..ആ കൂടാരത്തിലേക്കു നമ്മെ വിശുദ്ധിയുള്ളവരായി കടത്തുന്നതിനു മാത്രമാണു
ജീവിതത്തിലെ ഈ മരുഭൂമി അനുഭവങ്ങൾ. നാമാകുന്ന
മന്ദിരത്തെ ഈ മരുഭൂവാസത്തിൽ വിശുദ്ധിയോടെ കാത്തുസൂക്ഷിച്ചു ദൈവത്തിന്റെ
നിത്യഭവനത്തിനായി പ്രത്യാശയോടെ ഒരുങ്ങിയിരിക്കാം.

“ഞാൻ അധരങ്ങളുടെ ഫലം സ്യഷ്ടിക്കും” യെശയ്യാവു 57:19

നാം പറയുന്ന വാക്കുകൾക്കു ന്യായവിധിയുണ്ടു. വാക്കുകളുടെ
ഫലം തരുന്നവൻ ദൈവമാണു. ഹ്യദയം നിറഞ്ഞു
കവിയുന്നതാണു അധരങ്ങൾ സംസാരിക്കുക എന്നു യേശു പറഞ്ഞു. അധരങ്ങൾ കൊണ്ടു
ശാപം പറഞ്ഞുകൊണ്ടിരിക്കുന്ന
ഒത്തിരിപേരുണ്ടു. അധരങ്ങൾ കൊണ്ടു നിരാശാജനകമായ വാക്കുകൾ പറയുന്നവരും ധാരാളം. നാം ഭയപ്പെടുന്നതു വന്നു ഭവിക്കുമെന്നു വചനം പറയുന്നു. അധരം കൊണ്ടു വിശ്വാസം ഏറ്റുപറഞ്ഞു അത്ഭുതങ്ങൾ ദർശിക്കുന്നവരായി നാം മാറണം.അധരങ്ങൾ കൊണ്ടു പ്രത്യാശാവാക്കുകൾ പറഞ്ഞാൽ
അതു തന്നെ നാം അനുഭവിക്കും.

“മരണവും ജീവനും നാവിന്റെ
അധികാരത്തിൽ ഇരിക്കുന്നു.
അതിൽ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലം അനുഭവിക്കും”
സദ്യശവാക്യങ്ങൾ 18:21

നാവു ജീവിതത്തെ മുഴുവനായി നിയന്ത്രിക്കുന്ന അവയവമാണെന്നും കുതിരയെ
കടിഞ്ഞാണിട്ടു നിയന്ത്രിക്കുന്ന പോലെ നാവിനെ
നിയന്ത്രിക്കേണ്ടത് ആണെന്നും നാവിന്റെ ദോഷവശങ്ങളെ
കുറിച്ചെല്ലാം യാക്കോബ് 3-ാം അദ്ധ്യായത്തിൽ
വിശദമായി പറയുന്നുണ്ടു.

“വാക്കു അടക്കിവെക്കുന്നവൻ
പരിജ്ഞാനമുള്ളവൻ. ശാന്തമാനസൻ ബുദ്ധിമാൻ തന്നേ. മിണ്ടാതിരുന്നാൽ ഭോഷനെപോലും ജ്ഞാനിയായും
അധരം അടെച്ചുകൊണ്ടാൽ വിവേകിയായും എണ്ണും”
സദ്യശവാക്യങ്ങൾ 17:27,28

നാം നാവുകൊണ്ടു അനുഗ്രഹങ്ങൾ
പറയുന്നവരായി മാറണം. ശാപവാക്കുകളെ ആരോടും പറയരുതു. വായുടെ ഫലത്താലാണു മനുഷ്യനു നന്മ
അനുഭവിക്കുന്നതു. കയ്പു പറഞ്ഞാൽ
ജീവിതത്തിൽ കയ്പായതു വന്നു
ഭവിക്കും.

തക്ക സമയത്തു നല്ല വാക്കുകൾ പറയുക.

“തക്കസമയത്തു പറഞ്ഞ വാക്കു വെള്ളിത്താലത്തിൽ പൊൻ നാരങ്ങ പോലെ” സദൃശ്യവാക്യം .25 :11

നമ്മുടെ ഭവനങ്ങളിൽ അടുക്കളയിലും മറ്റും കഷ്ടപ്പെടുന്നവർ അനേകരുണ്ടു. ആരും ശ്രദ്ധിക്കാതെ പോകുന്നു അവരുടെ വേതനമില്പാത്ത സേവനങ്ങൾ. ഒരു കറി നന്നായാൽ ഒന്നു പ്രശംസിക്കുവാൻ പോലും ആരും മുതിരാറില്ല. എന്നാൽ കറി ചീത്തയായാലോ ധാരാളം പഴി വാക്കുകൾ പറഞ്ഞു അവരെ വേദനിപ്പിക്കുകയും തളർത്തുകയും ചെയ്യുന്നവരും അനേകം പേരുണ്ടു. .ഏതു നല്ല കാര്യവും പ്രശംസ അർഹിക്കുന്നു. ജീവിത പങ്കാളികളോടു നല്ല വാക്കു പറഞ്ഞു അവരെ പ്രോത്സാഹിപ്പിക്കുന്നവർ കുറവാണു. ഇങ്ങനെയുള്ളവർ അവരുടെ ജീവിതപങ്കാളി മരിക്കുമ്പോൾ ധാരാളം ഗുണങ്ങൾ പ്രകീർത്തിച്ചു കരയുന്നതു കാണാം . മരണപ്പെട്ടു കിടക്കുമ്പോൾ അല്ല നല്ല വാക്കുകൾ ആവശ്യം. ഒരു നല്ല വാക്കു തക്കസമയത്തു ഉപയോഗിച്ചാൽ അതു മറ്റുള്ളവരെ ആനന്ദിപ്പിക്കും.

നാം എപ്പോഴും വിശ്വാസത്തിന്റെ വാക്കുകൾ ഉരിയാടണം.ശോധനകൾ അടിക്കടി
ആഞ്ഞടിച്ചപ്പോൾ ഇയ്യോബ് ദൈവത്തിൽ ആശ്രയിച്ചു ഇപ്രകാരം പറഞ്ഞു.

” എന്നെ ശോധന കഴിച്ചാൽ ഞാൻ പൊന്നുപോലെ പുറത്തുവരും” ഇയ്യോബ് 23:10

രക്തസ്രവമുള്ള സ്തീയുടെ അധരങ്ങളിൽ നിന്നും ഉതിർന്ന
വിശ്വാസത്തിന്റെ വാക്കുകൾ
ശ്രദ്ധിക്കൂ.

“അവന്റെ വസ്ത്രം മാത്രം ഒന്നു
തൊട്ടാൽ എനിക്കു സൌഖ്യം
വരും എന്നു ഉള്ളം കൊണ്ടു പറഞ്ഞു” മത്തായി 9:21

ഉള്ളത്തിൽ നിന്നും പറഞ്ഞ വിശ്വാസവാക്കുകളുടെ ഫലം അവൾ അനുഭവിച്ചു. ശതാധിപന്റെ അധരങ്ങൾ സംസാരിച്ചതും വിശ്വാസത്തിന്റെ
വാക്കുകൾ. ശതാധിപൻ പറഞ്ഞു.

” കർത്താവേ, നീ എന്റെ പുരെക്കകത്തു വരുവാൻ
ഞാൻ യോഗ്യനല്ല.ഒരു വാക്കു
മാത്രം കല്പിച്ചാൽ എന്റെ ബാല്യക്കാരനു സൌഖ്യം വരും.”
മത്തായി 8:8

യേശു പോലും അവന്റെ വിശ്വാസം കണ്ടു അതിശയിച്ചു.
ബാല്യക്കാരനു രോഗസൗഖ്യം
ലഭിക്കയും ചെയ്തു.

വിശ്വാസത്തോടെ
മലകളോടു നീങ്ങിപോകാൻ പറഞ്ഞാൽ അതുതന്നെ സംഭവിക്കുമെന്നു യേശു പറഞ്ഞു. മരണവാക്കുകൾ പറയാനും ജീവന്റെ വാക്കുകൾ
പറയുവാനും നമുക്കു അധികാരമുണ്ടു. രോഗവും വേദനകളും നമ്മെ തളർത്തുമ്പോൾ നാം പ്രത്യാശയോടെ പറയണം.

” ഞാൻ മരിക്കയില്ല. ഞാൻ
ജീവനോടെയിരുന്നു യഹോവയുടെ പ്രവ്യത്തികളെ
വർണ്ണിക്കും”
118-ാം സങ്കീർത്തനം 17-ാം വാക്യം.

ജീവിതത്തിലെ വേദനകളിൽ ദൈവമുഖത്തേക്കു നോക്കി
പ്രകാശിതരാകാം. അധരങ്ങളിൽ
നിന്നും സ്തുതിയും സ്തോത്രവും
കരേറ്റാം…. വിശ്വാസവചനങ്ങൾ
നാം പറയാതെ, മുന്നിൽ പർവ്വതങ്ങൾ
പോലെ നിൽക്കുന്ന പ്രശ്നങ്ങൾ
നീങ്ങിപോകയില്ല.

യേശു നമ്മെ
ശപിക്കുന്നവരെ പോലും അനുഗ്രഹിച്ചു. യേശുവിന്റെ വായിൽ നിന്നും ഒരിക്കലും അരുതാത്തതു
പുറപ്പെട്ടില്ല എന്നു നാം ഓർക്കേണം. എത്രയോ നിന്ദകളിലൂടേയും പരിഹാസങ്ങളിലൂടേയും യേശു കടന്നുപോയി. യേശു ആ സന്ദർഭങ്ങളിൽ എങ്ങനെ നിലകൊണ്ടു എന്നു ശ്രദ്ധിക്കണം. യേശുവിനെ തന്നെ സൂക്ഷിച്ചു
നോക്കുക. യേശുവാണു നമ്മുടെ മാത്യക.

“നിങ്ങൾ അവന്റെ കാൽചുവടു
പിന്തുടരുവാൻ ഒരു മാത്യക വെച്ചേച്ചു പോയിരിക്കുന്നു..
അവൻ പാപം ചെയ്തിട്ടില്ല.
അവന്റെ വായിൽ വഞ്ചന
ഒന്നും ഉണ്ടായിരുന്നില്ല. തന്നെ
ശകാരിച്ചിട്ടു പകരം ശകാതിരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കൽ കാര്യം ഭരമേല്പിക്കയത്രേ ചെയ്തതു.
1പത്രോസ് 2:21,22,23

വീണ്ടും പത്രോസു പറയുന്നു.

“ദോഷത്തിനു ദോഷവും ശകാരത്തിനു ശകാരവും
പകരം ചെയ്യാതെ നിങ്ങൾ
അനുഗ്രഹം അനുഭവിക്കേണ്ടതിന്നു വിളിക്കപ്പെട്ടതുകൊണ്ടു
അനുഗ്രഹിക്കുന്നവർ
ആയിരിപ്പിൻ.
ജീവനെ ആഗ്രഹിക്കയും ശുഭകാലം കാണ്മാൻ ഇച്ഛിക്കയും ചെയ്യുന്നവൻ ദോഷം ചെയ്യാതെ
തന്റെ നാവിനേയും വ്യാജം പറയാതെ അധരത്തേയും
അടക്കി കൊള്ളട്ടെ”
1പത്രോസ് 3: 9,10

നമ്മുടെ അധരങ്ങളിൽ നിന്നും
നല്ല ഫലങ്ങൾ പുറപ്പെടുവിക്കാം.
നമ്മുടെ അധരങ്ങളെ അധരങ്ങളുടെ കാവൽക്കാരനായ
യേശുവിൽ സമർപ്പിക്കാം.
അങ്ങനെ വാക്കുകൾ ഉപ്പിനാൽ
രുചിവരുത്തി നല്ല ഫലങ്ങൾ
സ്യഷ്ടിക്കുന്നവരായി മാറുവാൻ സർവ്വേശ്വരൻ ക്യപകൾ വർഷിക്കട്ടെ…

“നല്ല കാവൽക്കാരൻആയിരിക്കുക”

“ഞാൻ നിന്നെ യിസ്രായേൽഗ്യഹത്തിന്നു കാവൽക്കാരനാക്കി
ഇരിക്കുന്നു.നീ എന്റെ വായിൽ നിന്നു വചനം കേട്ടു എന്റെ നാമത്തിൽ അവരെ ബോധിപ്പിക്കണം. ഞാൻ ദുഷ്ടനോടു നീ മരിക്കും എന്നു കല്പിക്കുമ്പോൾ നീ അവനെ ഓർപ്പിക്കയോ, ദുഷ്ടനെ ജീവനോടെ രക്ഷിക്കേണ്ടതിന്നു അവൻ തന്റെ ദുർമാർഗ്ഗം വിടുവാൻ അവനെ ഓർപ്പിച്ചുകൊണ്ടും ഒന്നും പറകയോ ചെയ്യാഞ്ഞാൽ, ദുഷ്ടൻ തന്റെ അക്യത്യത്തിൽ മരിക്കും. അവന്റെ രക്തമോ ഞാൻ നിന്നോടു ചോദിക്കും. എന്നാൽ നീ ദുഷ്ടനെ ഓർപ്പിച്ചിട്ടും അവൻ തന്റെ ദുഷ്ടതയും ദുർമാർഗവും വിട്ടുതിരിയുന്നില്ലെങ്കിൽ അവൻ തന്റെ അക്യത്യത്തിൽ മരിക്കും നീയോ നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു”
യെഹെസ്കേൽ 3:17-19

യിസ്രയേൽഗ്യഹത്തിന്റെ കാവൽക്കാരനായി യഹോവ
യെഹെസ്കേലിനെ നിയമിച്ചു. യിസ്രായേൽ ഗ്യഹത്തിന്റെ സ്വഭാവങ്ങളെ കുറിച്ചു യഹോവ രണ്ടാം അദ്ധ്യായത്തിലും മൂന്നാം അദ്ധ്യായത്തിലും പറയുന്നു. അവർ
മത്സരിക്കുന്ന ജനം.ധാർഷ്ട്യവും
ദുശ്ശാഠ്യവും ഉള്ളവർ.
മനസ്സിലാക്കാൻ പറ്റാത്ത വിപ്ളവക്കാരികൾ.
കടുത്ത നെറ്റിയും കഠിനഹ്യദയവും ഉള്ളവർ. ഈ ജനത്തിന്റെ കാവൽക്കാരനാകുവാൻ യഹോവ യെഹെസ്കേലിനെ
അയക്കുന്നു. അയക്കുമ്പോൾ
ദൈവം വിലയേറിയ ഒരു സമ്മാനം നൽകി അവനെ ശക്തിപ്പെടുത്തുന്നു.ആ സമ്മാനം എന്താണെന്ന് ശ്രദ്ധിച്ചാലും.

“ഞാൻ നിനക്കു തരുന്നതു നീ വായ്തുറന്നു തിന്നുക.ഞാൻ
നോക്കിയപ്പോൾ ഒരു കൈ എങ്കലേക്കു നീട്ടിയിരിക്കുന്നതും
അതിൽ ഒരു പുസ്തകച്ചുരുൾ
ഇരിക്കുന്നതും കണ്ടു.അവൻ
അതിനെ എന്റെ മുമ്പിൽ വിടർത്തി.അതിൽ അകത്തും പുറത്തും എഴുത്തുണ്ടായിരുന്നു.
വിലാപങ്ങളും സങ്കടവും കഷ്ടവും അതിൽ എഴുതിയിരുന്നു”
യെഹെസ്കേൽ 2:8-10

ആ ചുരുൾ പ്രവാചകനോടു ഭക്ഷിക്കുവാൻ യഹോവ ആവശ്യപ്പെട്ടു.

“അങ്ങനെ ഞാൻ അതു തിന്നു.
അതു വായിൽ തേൻപോലെ
മധുരമായിരുന്നു”
യെഹെസ്കേൽ 3:3

യെഹെസ്കേയിലിന്റെ ശുശ്രൂഷ കഷ്ടവും പ്രയാസവും നിറഞ്ഞതാണെന്നു യഹോവ യെഹെസ്കേയേലിനു ദർശനം കാണിക്കുന്നു. എന്നാൽ ദൈവത്തിന്റെ വചനം സമ്യദ്ധമായി ഭക്ഷിക്കുവാൻ ദൈവം
നൽകുകയും ധൈര്യത്തോടെ
സംസാരിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ദൈവാത്മാവു പ്രവാചകനെ
കെബാർനദീതീരത്തു പാർത്ത
തേൻ-ആബീബിലെ പ്രവാസികളുടെ അടുക്കൽ എത്തിക്കുന്നു.
യഹോവയുടെ വചനം അവരോടു ധൈര്യത്തോടെ
പ്രസ്താവിക്കുവാൻ ആവശ്യപ്പെടുന്നു. അവരുടെ
കാവൽക്കാരനായിരുന്നു അവരോടു പറയേണ്ട കാര്യങ്ങൾ യഹോവ ഓർമ്മിപ്പിക്കുന്നു.
അവരുടെ ദുഷ്ടതയും നീതികേടും വിടുവാൻ അവരെ ഉപദേശിക്കണമെന്നും അല്ലാഞ്ഞാൽ അവർ
മരിക്കുമെന്നും ഓർമ്മിപ്പിക്കണമെന്നു
യഹോവ യെഹെസ്കേലിനോടു
ആവശ്യപ്പെടുന്നു. അതു പറയാതിരുന്നാൽ പ്രവാചകനോടു അവരുടെ
മരണത്തിനു പകരം ചോദിക്കുമെന്നും യഹോവ പറയുന്നു.

നാം ദൈവം നിയമിച്ചിട്ടുള്ള കാവൽക്കാരാണു. കാവൽക്കാർ
എന്ന നിലയിൽ വലിയൊരു ഉത്തരവാദിത്വം നമുക്കുണ്ടു.
പലതും കാവൽ ചെയ്യുവാൻ
ദൈവം നമ്മെ ഏല്പിച്ചിരിക്കുന്നു.
നല്ല കാവൽക്കാർ
ആകണമെങ്കിൽ ദൈവത്തിന്റെ
വചനമാകുന്ന ചുരുൾ ഭക്ഷിക്കണം.നല്ല കാവൽക്കാരൻ ദൈവത്തിന്റെ വചനങ്ങളെ പങ്കുവയ്ക്കും. നമ്മുടെ ഭവനത്തിലുള്ളവരോടു പ്രത്യേകിച്ചു നമ്മുടെ മക്കളോടും സഹോദരന്മാരോടും
പാപത്തെ കുറിച്ചും നീതിയെ കുറിച്ചും , പറഞ്ഞു കൊടുക്കും. ദൈവത്തെ അറിയാത്തവരോടു സുവിശേഷം
പങ്കുവയ്ക്കേണ്ട വലിയൊരു ചുമതല കാവൽക്കാരനെന്ന
നിലയിൽ നമുക്കുണ്ടു..
കായേൻ നല്ലൊരു കാവൽക്കാരൻ
ആയിരുന്നില്ല.
“ഞാൻ എന്റെ സഹോദരന്റെ
കാവൽക്കാരനോ” എന്ന കായേൻ്റെ ചോദ്യത്തിൽ നിന്നുതന്നെ
അതു വ്യക്തമാണു.

കാവൽക്കാരനെന്ന നിലയിൽ
നമ്മുടെ ശരീരത്തെ കാത്തു സൂക്ഷിക്കേണ്ട ചുമതല നമുക്കുണ്ടു. കാവൽക്കാരനെന്ന നിലയിൽ നമ്മുടെ കുടുംബത്തെ കാത്തു
പരിപാലിപ്പാൻ നമുക്കു ചുമതലയുണ്ടു..ഈ ചുമതല സഭയോടും സമൂഹത്തോടും ദേശത്തടും ഉണ്ടാകണം. എല്ലാവർക്കും
യേശുവെന്ന രക്ഷകനെ
ചൂണ്ടികാട്ടുവാനുള്ള ചുമതല ഉണ്ട്. യഹോവ പറയുന്നു. മത്സരഗ്യഹത്തേക്കാണു നമ്മെ അയക്കുന്നതെന്നു. കേൾക്കുന്നവർ കേൾക്കെട്ടെയെന്നും കേൾക്കാതിരിക്കുന്നവർ മത്സരഗ്യഹമായി ഇരിക്കട്ടെയെന്നും യഹോവ
പ്രവാചകനോടു പറയുന്നു.
പ്രബോധനം കേട്ടു അനുസരിക്കുന്നവൻ അതിനാൽ
ജീവിക്കുമെന്നും പ്രബോധനം കേട്ടു
ദുഷ്ടത കൈവിടാതിരുന്നാൽ അവൻ മരിക്കുമെന്നും ദൈവം മുന്നറിയിപ്പു തരുന്നു.

വചനമെന്ന ചുരുൾ ഭക്ഷിച്ചു നല്ല കാവൽക്കാരൻ
ആയിരിക്കുന്നവരോടു യഹോവ ഒരു വലിയ വാഗ്ദത്തം നൽകുന്നു.

“നീയോ നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു”
യെഹെസ്കേൽ 3:19

നല്ല കാവൽക്കാരായി ഈ
ലോകത്തിൽ വസിച്ചു ജീവകിരീടം പ്രാപിപ്പാൻ ദൈവം
നമ്മെ യോഗ്യരാക്കട്ടെ..

വചനം കേട്ടവരോട്, അത്ഭുതങ്ങൾ കണ്ടവരോട്, കൂടെ നടന്നവരോട് യേശു പല ചോദ്യങ്ങളും ചോദിച്ചു. അതിൽ പ്രസക്തമായ ചില ചോദ്യങ്ങൾ ഇന്ന് ചിന്തിക്കാം.

1) “ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന്നു എന്തു പ്രയോജനം? അല്ല, തന്റെ ജീവനെ വീണ്ടുകൊൾവാൻ മനുഷ്യൻ എന്തു മറുവില കൊടുക്കും?
മത്തായി 16:26

ഈ ലോകത്തിലെ പലതും നമുക്ക് നേടിയെടുക്കുവാൻ കഴിയും. നേടിയെടുക്കുവാൻ പല ദുഷിച്ച വഴികളും തേടുന്നവർ ഉണ്ടാകാം.
എന്നാൽ ഈ ലോകത്തിൽ ആയുസ്സും
ആരോഗ്യവും,സമ്പത്തും
പ്രശസ്തിയും,
സുഹ്യദ്ബന്ധങ്ങളും എല്ലാം നേടിയെടുത്താലും
നിത്യജീവൻ അഥവാ രക്ഷ പ്രാപിക്കുന്നില്ലെങ്കിൽ
ഒരു പ്രയോജനവും ഇല്ല.
അവർ തീർച്ചയായും പുഴുക്കൾ,വേദന,ദണ്ഡനംകഠിനദാഹം എന്നിവയുള്ള സാത്താന്റെ സാമ്രാജ്യത്തിലേക്ക്
പോകേണ്ടിവരും

2)“ജനങ്ങൾ മനുഷ്യപുത്രനെ ആർ എന്നു പറയുന്നു?” മത്തായി 16:13

യേശു ഫിലിപ്പിന്റെ കൈസര്യയുടെ പ്രദേശത്തു എത്തിയപ്പോൾ യേശു ചോദിച്ച ചോദ്യം ആണ്
ഇത്. ഇന്നും പലർക്കും പല ഉത്തരമാണ് ഈ ചോദ്യത്തിനുള്ളത്. പത്രൊസ് ശരിയായ ഉത്തരം പറഞ്ഞു.

” നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്നു ഉത്തരം പറഞ്ഞു”മത്തായി 16:16

യേശു മതസ്ഥാപകനോ,
പ്രവാചകനോ,
വിപ്ളവക്കാരനോ അല്ല.
ജീവനുള്ള ദൈവത്തിന്റെ
പുത്രനായ ക്രിസ്തു ആണ്. നമ്മുടെ ഏക രക്ഷകനാണ്.

” മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല”
അപ്പൊ.പ്രവ 4:12

3) ” പിന്നെ അവൻ അവരോടു: “നിങ്ങൾ ഇങ്ങനെ ഭീരുക്കൾ ആകുവാൻ എന്തു? നിങ്ങൾക്കു ഇപ്പോഴും വിശ്വാസമില്ലയോ” എന്നു പറഞ്ഞു” മർക്കൊസ് 4:40

യേശുവിനോടൊപ്പം സഞ്ചരിക്കുമ്പോൾ പടക് മുക്കികളയുമാറ് കാറ്റും തിരമാലകളും ആഞ്ഞടിച്ചപ്പോൾ ഭീതി പൂണ്ട് പരിഭ്രമത്തിലായ ശിഷ്യരോട് ചോദിക്കുന്ന ചോദ്യമാണിത്.
ഇന്ന് പലതരം ഭയങ്ങളാൽ ആകുലപെട്ട്
മനുഷ്യൻ വസിക്കുന്നു. എന്നാൽ ജീവിതമാകുന്ന
പടകിനെ നിയന്ത്രിക്കാൻ
അമരത്ത് രക്ഷകനായ യേശു എപ്പോഴും ഉണ്ട് എന്ന് നാം വിശ്വസിക്കണം.

4) “അവൻ അവനോടു: “ന്യായപ്രമാണത്തിൽ എന്തു എഴുതിയിരിക്കുന്നു?

ഒരു ന്യായശാസ്ത്രി യേശുവിനോട് നിത്യജീവന്നു അവകാശി ആയിത്തീരുവാൻ എന്തു ചെയ്യേണം എന്നു പരീക്ഷിച്ചു ചോദിച്ചപ്പോൾ യേശു പറഞ്ഞ മറുപടിയാണ്. ഈ ചോദ്യം
വചനം നാം വായിക്കേണ്ടതിൻ്റേയും
പഠിക്കേണ്ടതിൻ്റേയും
ആവശ്യകത വെളിപ്പെടുത്തുന്നു.
ആകാശം മാറിയാലും
ഭൂമി മാറിയാലും യേശുവിന്റെ വചനങ്ങൾ മാറുകയില്ല.

5) “ഞാൻ നിനക്കു എന്തു ചെയ്തുതരേണമെന്നു നീ ഇച്ഛിക്കുന്നു”
മർക്കൊസ് 10:51

യേശു യെരീഹോവിൽ എത്തി; പിന്നെ അവൻ ശിഷ്യന്മാരോടും വലിയ പുരുഷാരത്തോടുംകൂടെ യെരീഹോവിൽനിന്നു പുറപ്പെടുമ്പോൾ തിമായിയുടെ മകനായ ബർത്തിമായി എന്ന ഒരു കുരുടനായ ഭിക്ഷക്കാരൻ ദാവീദുപുത്രാ, യേശുവേ, എന്നോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചപ്പോൾ യേശു ചോദിച്ച ചോദ്യമാണിത്.
അവൻ യേശുവിനോട് കാഴ്ച്ച ചോദിച്ചു. നമ്മുടെ നിലവിളികൾ ദൈവം കേൾക്കുന്നു. ഞാൻ എന്തു ചെയ്തുതരേണം എന്ന് എപ്പോഴും ചോദിക്കുന്നു.
ഭൗതീക കാര്യങ്ങൾക്ക്
മാത്രമല്ല നമ്മുടെ ആത്മീകനയനങ്ങൾക്ക്
കാഴ്ച്ച ലഭിക്കുന്നതിനായും നാം പ്രാർത്ഥിക്കേണ്ടതാണ്.

6) ” നിങ്ങൾ എന്നെ കർത്താവേ, കർത്താവേ എന്നു വിളിക്കയും ഞാൻ പറയുന്നതു ചെയ്യാതിരിക്കയും ചെയ്യുന്നതു എന്തു?
ലൂക്കോസ് 6:46

കപടഭക്തിക്കാരെ കുറിച്ച്
യേശു പറയുന്ന ഭാഗമാണിത്. “കർത്താവേ” എന്ന് നാം എപ്പോഴും വിളിക്കും. എന്നാൽ കർത്താവിന്റെ കല്പനകൾ അനുസരിക്കുന്നതിനോ
അതിൻ പ്രകാരം ജീവിക്കുന്നതിനൊ
നാം തയ്യാറാകുന്നില്ല. അങ്ങനെയുള്ളവരോട്
ആണ് ഈ ചോദ്യം. യേശു
മറ്റൊരിടത്ത് ഇങ്ങനെ പറയുന്നു.

‘ എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.”
മത്തായി 7:21

7) “നീ ഇവരിൽ അധികമായി എന്നെ സ്നേഹിക്കുന്നവോ?
യോഹന്നാൻ 21:15

യേശു മരിച്ച് ഉയിർത്തെഴുന്നേറ്റതിന്
ശേഷം മൂന്ന് തവണ ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെട്ടു. അവരിൽ
പത്രൊസിനോടാണ് യേശു ഈ ചോദ്യം ചോദിക്കുന്നത്.

മുന്നിൽ ജീവിതകാലം മുഴുവൻ ജീവിക്കാനുള്ള
നന്മ ഒരുക്കുന്ന ഗലീലകടൽ. യേശു പറഞ്ഞപ്രകാരം വലയെറിഞ് പിടിച്ച സമ്പത്തിന്റെ പ്രതീകമായ153 വലിയ മീൻകൂട്ടം. യേശു അവർക്കായി പ്രാതൽ ഒരുക്കി ചോദിച്ച ചോദ്യമാണിത്.

പ്രിയമുള്ളവരെ, ദൈവം ഒരുപാട് അനുഗ്രഹങ്ങൾ
വാരികോരി ചൊരിഞില്ലേ? യേശു നമ്മെ നോക്കി ഇന്നും ഇതേ ചോദ്യം ചോദിക്കുന്നു. നമുക്കുള്ളതിനേക്കാൾ
നമുക്കുള്ളവരെക്കാൾ
അധികമായി നാം യേശുവിനെ സ്നേഹിക്കുന്നുണ്ടോ?
അവരോട് യേശു പറയുന്നു. “എൻ്റെ കുഞ്ഞാടുകളെ മേയ്ക്കുക” ആർ യേശുവിനുവേണ്ടി പോകും. ഇതാണ് സുപ്രസാദകാലം. ഇതാണ്
രക്ഷാസമയം. യേശുവിന്റെ കല്പനകളെ
പാലിച്ച് ജീവിക്കാം.

« Older posts Newer posts »