PREACH GOSPEL & SALVATION FOR THE LOST

Category: Messages (Page 5 of 8)

ജീവപുസ്തകം

സത്യവേദപുസ്തകത്തിൽ
ജീവപുസ്തകത്തെ കുറിച്ച് അനേകം പരാമർശങ്ങൾ കാണാം.
വെളിപ്പാട് പുസ്തകത്തിലാണ്
ജീവപുസ്തകത്തെ പറ്റി കൂടുതലായി പ്രതിപാദ്യം
ഉള്ളത്. അവ
വെളിപ്പാട് 3:5,13:8,17:8,
20:12-15,21:27 എന്നീ
ഭാഗങ്ങളിലാണ്.

ആത്മീയ ജീവൻ പ്രാപിക്കുന്നവരുടെ പേരുകൾ എഴുതുന്ന പുസ്തകമാണ് ജീവപുസ്തകം.
പാപം മൂലം നാം ദൈവവുമായി
വിദൂരത്തിലായിരുന്നു.
എന്നാൽ ക്രിസ്തുയേശുവിലുള്ള വിശ്വാസത്താൽ പാപങ്ങളെ കുറിച്ച് പശ്ചാത്തപിച്ച് കർത്താവിന്റെ തിരുരക്തത്താൽ കഴുകി
ശുദ്ധീകരണം
പ്രാപിച്ചവർക്കാണ് ജീവപുസ്തകത്തിൽ പേരെഴുതി കിട്ടുവാൻ യോഗ്യതയുള്ളത്. അശുദ്ധിയുള്ളവരുടെ
പേരുകൾ ജീവപുസ്തകത്തിൽ കാണുകയില്ല.

” കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ എഴുതിയിരിക്കുന്നവർ
അല്ലാതെ അശുദ്ധമായതു യാതൊന്നും, മ്ലേച്ഛതയും ഭോഷ്കും പ്രവർത്തിക്കുന്നവൻ ആരും അതിൽ കടക്കയില്ല”
വെളിപ്പാടു 21:27

ജീവപുസ്തകത്തിൽ പേരെഴുതുന്നത് ദൈവമാണ്. ഈ പുസ്തകം സൂക്ഷിച്ചിരിക്കുന്നത്
സ്വർഗ്ഗത്തിൽ ആണ്.

” എങ്കിലും ഭൂതങ്ങൾ നിങ്ങൾക്കു കീഴടങ്ങുന്നതിലല്ല. നിങ്ങളുടെ പേർ സ്വർഗ്ഗത്തിൽ എഴുതിയിരിക്കുന്നതിൽ
അത്രേ സന്തോഷിപ്പിൻ”
ലൂക്കോസ് 10:20

പാപം ചെയ്യുന്നവരുടെ പേരുകൾ ദൈവം ജീവപുസ്തകത്തിൽ നിന്നും മായ്ച്ചു കളയുന്നു.

“എങ്കിലും നീ അവരുടെ പാപം ക്ഷമിക്കേണമേ; അല്ലെങ്കിൽ നീ എഴുതിയ നിന്റെ പുസ്തകത്തിൽനിന്നു എന്റെ പേർ മായിച്ചുകളയേണമേ.
യഹോവ മോശെയോടു: എന്നോടു പാപം ചെയ്തവന്റെ പേർ ഞാൻ എന്റെ പുസ്തകത്തിൽനിന്നു മായിച്ചുകളയും”
പുറപ്പാട് 32:32,33

“ജീവന്റെ പുസ്തകത്തിൽനിന്നു അവരെ മായിച്ചുകളയേണമേ; നീതിമാന്മാരോടുകൂടെ അവരെ എഴുതരുതേ”
69-ാം സങ്കീ 28-ാം വാക്യം

ലോകാധിപതിയായ സാത്താനോട് പോരാടി
പാപത്തിൽ വീഴാതെ കർത്താവ് തരുന്ന രക്ഷ
സ്വന്തമാക്കി ജയിക്കുന്നവൻ്റെ പേർ ജീവപുസ്തകത്തിൽ
എഴുതപ്പെടുന്നു.

“അവർ യോഗ്യന്മാരാകയാൽ വെള്ളധരിച്ചുംകൊണ്ടു എന്നോടുകൂടെ നടക്കും. ജയിക്കുന്നവൻ വെള്ളയുടുപ്പു ധരിക്കും; അവന്റെ പേർ ഞാൻ ജീവപുസ്തകത്തിൽനിന്നു മായ്ച്ചുകളയാതെ എന്റെ പിതാവിന്റെ സന്നിധിയിലും അവന്റെ ദൂതന്മാരുടെ മുമ്പിലും അവന്റെ പേർ ഏറ്റുപറയും”
വെളിപ്പാടു 3:5

പാപം മൂലം ദൈവത്തിൽ നിന്നും ദൂരസ്ഥരായവർക്ക്
മരണം വരെയോ, കർത്താവിന്റെ വരവ് വരെയോ പിതാവിന്റെ ഭവനത്തിലേക്ക് മടങ്ങി വരുവാൻ സമയമുണ്ട്.
ഈസ്ക്കര്യോത്ത യൂദാ
മഹാപാപം ചെയ്ത് യേശുവിനെ ഒറ്റി കൊടുത്തു. എന്നാൽ അവൻ മടങ്ങി വന്നില്ല. മടങ്ങി വന്നിരുന്നു എങ്കിൽ, ക്രൂശിലെ കള്ളനെ യേശു സ്വീകരിച്ച പോലെ, യൂദായേയും സ്വീകരിക്കുമായിരുന്നു.
അവൻ മടങ്ങി വരാതിരുന്നപ്പോൾ
ജീവപുസ്തകത്തിൽ
നിന്നും അവൻ്റെ പേർ മായിക്കപ്പെട്ടു.
“സങ്കീർത്തനപുസ്തകത്തിൽ: “അവന്റെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ; അതിൽ ആരും പാർക്കാതിരിക്കട്ടെ” എന്നും “അവന്റെ അദ്ധ്യക്ഷസ്ഥാനം മാറ്റൊരുത്തന്നു ലഭിക്കട്ടെ” എന്നും എഴുതിയിരിക്കുന്നു”
അപ്പൊ.പ്രവ 1:20

അന്ത്യന്യായവിധിയിൽ
എന്ത് സംഭവിക്കുമെന്ന്
തിരുവചനം സ്പഷ്ടമായി
പ്രതിപാദിക്കുന്നു.
ജീവപുസ്തകത്തിൽ
പേരെഴുതപ്പെട്ടില്ലെങ്കിൽ
എന്ത് സംഭവിക്കും?

“മരിച്ചവർ ആബാലവൃദ്ധം സിംഹാസനത്തിൻ മുമ്പിൽ നില്ക്കുന്നതും കണ്ടു; പുസ്തകങ്ങൾ തുറന്നു; ജീവന്റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളിൽ എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവർക്കു അവരുടെ പ്രവൃത്തികൾക്കടുത്ത ന്യായവിധി ഉണ്ടായി.
സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തികൾക്കടുത്ത വിധി ഉണ്ടായി.
മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു; ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം. ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും”
വെളിപ്പാടു 20:12-15,

ഇതാണ് സുപ്രസാദകാലം ഇതാണ് രക്ഷാസമയം.
ഇന്നലെകളെ ഓർത്ത് ഭാരപ്പെടേണ്ട. ഇന്ന് മടങ്ങി വന്നാൽ ദൈവം ജീവപുസ്തകത്തിൽ നമ്മുടെ പേർ എഴുതും.
അവർക്ക് സ്വർഗ്ഗത്തിലെ
ജീവവ്യക്ഷത്തിൽ അധികാരം ഉണ്ടാകും. തേജസിൻ്റെ വസ്ത്രം അണിയാം.

“ജീവന്റെ വൃക്ഷത്തിൽ തങ്ങൾക്കു അധികാരം ഉണ്ടാകേണ്ടതിന്നും ഗോപുരങ്ങളിൽ കൂടി നഗരത്തിൽ കടക്കേണ്ടതിന്നും തങ്ങളുടെ വസ്ത്രം അലക്കുന്നവർ ഭാഗ്യവാന്മാർ”
വെളിപ്പാടു 22:14

കുടുംബത്തിൽ പെട്ടകംപണിയുക

ഭവനങ്ങളിലെ പരാജയങ്ങൾക്ക് മുഖ്യകാരണം ദൈവം ഭവനം പണിയാൻ അനുവദിക്കാത്തതാണ്.
ശലോമോൻ എഴുതിയ ഒരേ ഒരു സങ്കീർത്തനമാണ് 127-ാം സങ്കീർത്തനം. ജീവിതത്തിൽ ശലോമോന് ധാരാളം പരാജയങ്ങൾ നേരിടേണ്ടി
വന്നു. അദ്ദേഹം ഇങ്ങനെ പറഞ്ഞു.

” യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു; യഹോവ പട്ടണം കാക്കാതിരുന്നാൽ കാവൽക്കാരൻ വൃഥാ ജാഗരിക്കുന്നു”
127-ാം സങ്കീ 1-ാം വാക്യം

കുടുംബങ്ങളിൽ അടിക്കടി പരാജയങ്ങൾ കടന്നുവരുമ്പോൾ ആയതിന് എന്തെങ്കിലും കാരണങ്ങൾ നമ്മുടെ ഭാഗത്ത് ഉണ്ടോ എന്ന് ചിന്തിക്കുന്നത് ഉചിതമായിരിക്കും. അമേരിക്കയിൽ ആഭ്യന്തരകലഹം പൊട്ടി പുറപ്പെട്ടപ്പോൾ 87 വയസുള്ള ബഞ്ചമിൻ ഫ്രാങ്ക്ളിൻ പറഞ്ഞു.
സകലവും നിയന്ത്രിക്കുന്നത് സർവ്വേശ്വരനായ ദൈവമാണ്. ആ ദൈവം അറിയാതെ ആകാശത്ത് പറക്കുന്ന ഒരു കുരികിൽ
പോലും താഴെ വീഴുകയില്ല. ദൈവവുമായി ആലോചന ചെയ്യാതെ ഒരു കാര്യവും സാദ്ധ്യമല്ല.
അമേരിക്കൻ ജനത ഓരോ കാര്യങ്ങളും പ്രാർത്ഥനയിൽ സമർപ്പിച്ചു. അവർ
ഇറക്കിയ നാണയങ്ങളിൽ
അവർ എഴുതി വച്ചു.
“In God We Trust”

നമ്മുടെ കുടുംബങ്ങളിൽ
ദൈവത്തോട് ആലോചന
ചോദിക്കാറുണ്ടോ? നമ്മുടെ കുടുംബത്തിന്റെ
ശില്പി ദൈവമാണോ?
അഞ്ചുദിവസം പ്രക്യതിയിലെ സകലവും സ്യഷ്ടിച്ച്, സകലതും നല്ലതെന്ന് കണ്ട, ശില്പിയായ ദൈവം നമ്മെ
വളരെ മനോഹരമായി സ്യഷ്ടിച്ചു. ആദാമിന് ഇണയായി ഹവ്വായെ നൽകി കുടുംബം കൂടുതൽ മനോഹരമാക്കി. തോട്ടത്തിന് ചുറ്റും ദൈവീകതേജസാകുന്ന
വേലികെട്ടി. തോട്ടം സൂക്ഷിക്കണമെന്ന ദൈവീകകല്പനയെ അവർ
അനുസരിച്ചില്ല. ഫലമോ
അവർ പുറം തള്ളപ്പെട്ടു.

ജീവിതത്തിൽ ദൈവാലോചനയെ
നിഷിദ്ധമാക്കിയാൽ
ആ കുടുംബം തകരും.
ദൈവം ഓരോരുത്തരേയും സ്യഷ്ടിച്ചിരിക്കുന്നത്
ഓരോ വലിയ പദ്ധതി ഉദ്ദേശിച്ചാണ്. മോശെയെ സ്യഷ്ടിച്ചപ്പോൾ ദൈവം ഒരു ഞാങ്ങണപെട്ടകം
മോശെയുടെ രക്ഷക്കായി
ഒരുക്കിയിരുന്നു.

ദൈവം ശൗലിനെ സ്യഷ്ടിച്ചത് വളരെ കോമളനായിട്ടാണ്.
രാജാവായി അഭിഷേകം ചെയ്യുമ്പോഴും ദൈവത്തിന് ശൗലിനെ
കുറിച്ച് പദ്ധതി ഉണ്ടായിരുന്നു. എന്നാൽ
ദൈവീകപദ്ധതിയിൽ നിന്നും ശൗൽ അകന്നു പോയി. ഏലി പുരോഹിതന്റെ ജീവിതവും മറിച്ചല്ല.
ആരൊക്കെ ദൈവകല്പനകളെ ധിക്കരിച്ച് സ്വയത്തിൽ
ആശ്രയിച്ചിട്ടുണ്ടോ അവരുടെ
കുടുംബങ്ങളെല്ലാം തകർന്നുപോയിട്ടുണ്ട്.
ആരൊക്കെ ദൈവക്യപയിൽ വസിച്ചിട്ടുണ്ടോ അവരുടെ കുടുംബങ്ങൾ മഹത്വം കൈവരിച്ചിട്ടും ഉണ്ട്.

നോഹക്കും കുടുംബത്തിനും
ദൈവത്തിന്റെ വലിയ ക്യപ ലഭിച്ചു.അവർ കുടുംബത്തിന്റെ രക്ഷക്കുവേണ്ടി യഹോവ പറഞ്ഞപോലെ പെട്ടകം പണിതു. അത് സ്വന്തം ബുദ്ധിയിൽ ആശ്രയിച്ചല്ല പണിതത്. ദൈവം പറഞ്ഞ അളവിൽ
ദൈവം പറഞ്ഞ മരം കൊണ്ടാണ്.

കുടുംബം നമുക്കിഷ്ടം പോലെ പണിയേണ്ട ഒന്നല്ല. കുടുംബം എന്ന പെട്ടകം പണിയേണ്ടത് ദൈവവുമായുള്ള ആലോചനയാലാണ്. ആ പെട്ടകത്തിൻ്റെ ശില്പി ദൈവമായിരിക്കണം.
വചനവും, വിശ്വാസവും, പ്രാർത്ഥനയും,
സ്നേഹവും ആ പെട്ടകത്തിൻ്റെ തൂണുകളാകണം. നോഹ
പെട്ടകം തീർത്തത് യഹോവ പറഞ്ഞപോലെ.
നോഹ കുടുംബമായി പ്രാർത്ഥിക്കുന്നവനും
ദൈവത്തെ ആരാധിക്കുന്നവനും ആയിരുന്നു. അതുകൊണ്ട് നോഹയുടെ ഭാര്യയും കുഞ്ഞുങ്ങളും നോഹയുടെ ദൈവത്തിൽ വിശ്വസിച്ചു. മഴയില്ലാതെ
ഇരുന്ന ആ കാലഘട്ടത്തിൽ ജലപ്രളയത്താൽ ഭൂമി നശിക്കുമെന്ന് നോഹക്ക് ദൈവത്തിന്റെ അരുളപ്പാട്
ലഭിച്ചപ്പോൾ കുടുംബം മുഴുവനും അത് വിശ്വസിച്ചു. പരസ്പരം
സ്നേഹത്തോടെ അവർ
പ്രവർത്തിച്ചു.

ഇന്ന് കുടുംബബന്ധങ്ങൾ
ശിഥിലമാകുന്ന ഒരു കാലഘട്ടം. മക്കളെ വചനമെന്ന പാൽ കൊടുത്ത് വളർത്തുവാൻ
മാതാപിതാക്കൾ ശ്രമിക്കുന്നില്ല. അവരെ ദൈവീകവിശ്വാസത്താൽ
വളർത്തി കൊണ്ടുവരുന്നില്ല. ലോകത്തിലെ ഭൗതീകമായതെല്ലാം
മക്കൾക്ക് നൽകുന്നുണ്ട്.
ആത്മീയമായി അവർ വളരുന്നില്ല. തങ്ങളുടെ
കുഞ്ഞുങ്ങൾ വളരെ നല്ലവരാണെന്നും അവർ യാതൊരു ആപത്തിലും പെടുകയില്ല എന്നാണ്
പല മാതാപിതാക്കളും ചിന്തിക്കുന്നത്. അവരുടെ സ്വഭാവങ്ങളിൽ മാറ്റങ്ങൾ വരുന്നുണ്ടെങ്കിൽ അതിന്റെ പിന്നിൽ രഹസ്യമായ പലതും ഉണ്ടായിരിക്കാം. ഇന്ന് മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞുങ്ങൾ
വീണുപോകുന്ന ചതികുഴികളെ കുറിച്ചറിയുന്നത് വളരെ
വൈകിയാണ്. കുഞ്ഞുങ്ങൾ പല
കൂട്ട് കെട്ടുകൾ വഴി ലോകമോഹങ്ങളിൽ
വീണു പോകുന്നു. കുഞ്ഞുങ്ങളെ ശരിയായി
ശിക്ഷണം നൽകി വളർത്തണം. ദൈവീകമക്കളുമായുള്ള
ബന്ധത്തിൽ വളർത്തണം. വചനമെന്ന
വിത്ത് പാകണം. അങ്ങനെയുള്ള മക്കൾക്ക് പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറുവാൻ
കഴിയും.

ഇയ്യോബ് തൻ്റെ കുഞ്ഞുങ്ങൾക്കു വേണ്ടി
പ്രാർത്ഥിക്കുന്നവൻ ആയിരുന്നു.

“എന്നാൽ വിരുന്നുനാളുകൾ വട്ടംതികയുമ്പോൾ ഇയ്യോബ് പക്ഷെ എന്റെ പുത്രന്മാർ പാപം ചെയ്തു ദൈവത്തെ ഹൃദയംകൊണ്ടു ത്യജിച്ചുപോയിരിക്കും എന്നു പറഞ്ഞു ആളയച്ചു അവരെ വരുത്തി ശുദ്ധീകരിക്കയും നന്നാ രാവിലെ എഴുന്നേറ്റു അവരുടെ സംഖ്യക്കു ഒത്തവണ്ണം ഹോമയാഗങ്ങളെ കഴിക്കയും ചെയ്യും. ഇങ്ങനെ ഇയ്യോബ് എല്ലായ്പോഴും ചെയ്തുപോന്നു”
ഇയ്യോബ് 1:5

കുടുംബം എന്ന പെട്ടകത്തിൻ്റെ ശില്പി ദൈവമായിരിക്കട്ടെ.
ദൈവത്തെ കൂടാതെ നമുക്ക് ഒന്നും ചെയ്യുവാൻ
സാദ്ധ്യമല്ല. ദൈവമാണ്
കുടുംബം പണിയേണ്ടത്.
നല്ല തലമുറകളെ വാർത്തെടുക്കുവാൻ പരിശ്രമിക്കാം. ജീവിതത്തിലെ സകല നേട്ടങ്ങൾക്കും ഉപരി കുടുംബത്തെ പ്രാർത്ഥന,
വിശ്വാസം, വചനം, സ്നേഹം എന്നീ തൂണുകളാൽ ബലപ്പെടുത്താം.

സ്വർഗ്ഗത്തിൽ ഏതെല്ലാം വിധത്തിൽ പ്രതിഫലം ലഭിക്കും?

1) യേശുവിന്റെ നിമിത്തം പഴികൾ, ഉപദ്രവങ്ങൾ സഹിക്കുന്നതിന്.

ഈ ഭൂമിയിൽ യേശുവിന് വേണ്ടി നാം സഹിക്കുന്ന സകല പഴികൾക്കും,
നിന്ദകൾക്കും,പ്രതിഫലം ഉണ്ട്.

‘ എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.
സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ”
മത്തായി 5:11,12

2) പാവപ്പെട്ടവരെ സഹായിക്കുന്നതിന്.

വലങ്കൈ ചെയ്യുന്നത് ഇടംങ്കൈ അറിയാതെ
പാവപ്പെട്ടവരെ സഹായിച്ചാൽ ആയതിന്
ഒരു വലിയ പ്രതിഫലം ഉണ്ട്.

“നീയോ ഭിക്ഷകൊടുക്കുമ്പോൾ നിന്റെ ഭിക്ഷ രഹസ്യത്തിൽ ആയിരിക്കേണ്ടതിന്നു വലങ്കൈ ചെയ്യുന്നതു എന്തു എന്നു ഇടങ്കൈ അറിയരുതു.
രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും.
മത്തായി 6:3,4

3) പ്രാർത്ഥിക്കുന്നതിന്.

പ്രാർത്ഥിക്കുന്നവന് ഭൂമിയിലും, സ്വർഗ്ഗത്തിലും
പ്രതിഫലം ഉണ്ട്.

“നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും”
മത്തായി 6:6

4) ഉപവസിക്കുന്നതിന്

ഭക്ഷണം വെടിഞ്ഞ് പ്രാർത്ഥിക്കുന്നതാണ്
ഉപവാസം. ഉപവാസം അഭിനയമാകാതെ
ദൈവനാമം
മഹത്വപ്പെടാനാണെങ്കിൽ
സ്വർഗ്ഗത്തിൽ പ്രതിഫലം ഉണ്ട്.

“നീയോ ഉപവസിക്കുമ്പോൾ നിന്റെ ഉപവാസം മനുഷ്യർക്കല്ല രഹസ്യത്തിലുള്ള നിന്റെ പിതാവിന്നു വിളങ്ങേണ്ടതിന്നു തലയിൽ എണ്ണ തേച്ചു മുഖം കഴുകുക.
രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം നല്കും”
മത്തായി 6:17,18

5) പ്രവാചകന്മാരേയും
നീതിമാന്മാരേയും
സ്വീകരിക്കുന്നതിന്.

” പ്രവാചകൻ എന്നുവച്ചു പ്രവാചകനെ കൈക്കൊള്ളുന്നവന്നു പ്രവാചകന്റെ പ്രതിഫലം ലഭിക്കും. നീതിമാൻ എന്നുവച്ചു നീതിമാനെ കൈക്കൊള്ളുന്നവന്നു നീതിമാന്റെ പ്രതിഫലം ലഭിക്കും”. മത്തായി 10:41

6) യേശുവിന്റെ ശിഷ്യർക്ക്
കൊടുക്കുന്നതിന്.

“ശിഷ്യൻ എന്നുവച്ചു ഈ ചെറിയവരിൽ ഒരുത്തന്നു ഒരു പാനപാത്രം തണ്ണീർ മാത്രം കുടിപ്പാൻ കൊടുക്കുന്നവന്നു പ്രതിഫലം കിട്ടാതെ പോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.”മത്തായി 10:42

7) ശത്രുക്കളെ സ്നേഹിക്കുന്നവർക്ക്.

യാതൊന്നും പകരം ഇച്ഛിക്കാതെ ശത്രുക്കൾക്ക് നന്മ ചെയ്യുന്നവർക്ക് പ്രതിഫലം ഉണ്ട്.

” നിങ്ങളോ ശത്രുക്കളെ സ്നേഹിപ്പിൻ; അവർക്കു നന്മ ചെയ്‍വിൻ; ഒന്നും പകരം ഇച്ഛിക്കാതെ കടം കൊടുപ്പിൻ; എന്നാൽ നിങ്ങളുടെ പ്രതിഫലം വളരെ ആകും”
ലൂക്കോസ് 6:35

8)ആത്മീയശുശ്രൂഷയിലെ
അദ്ധ്വാനങ്ങൾക്കും, സുവിശേഷം അറിയിക്കുന്നതിനും.

” നടുന്നവനും നനെക്കുന്നവനും ഒരുപോലെ; ഓരോരുത്തന്നു താന്താന്റെ അദ്ധ്വാനത്തിന്നു ഒത്തവണ്ണം കൂലി കിട്ടും”
1 കൊരിന്ത്യർ 3:8

” ഞാൻ സുവിശേഷം അറിയിക്കുന്നു എങ്കിൽ എനിക്കു പ്രശംസിപ്പാൻ ഒന്നുമില്ല. നിർബ്ബന്ധം എന്റെമേൽ കിടക്കുന്നു. ഞാൻ സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്കു അയ്യോ കഷ്ടം!
ഞാൻ അതു മനഃപൂർവ്വം നടത്തുന്നു എങ്കിൽ എനിക്കു പ്രതിഫലം ഉണ്ടു;
1 കൊരിന്ത്യർ 9:16,17

9) ദൈവത്തെ അന്വേഷിക്കുന്നവർക്ക്.

” എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ”
എബ്രായർ 11:6

10) സന്തോഷത്തോടെ സഹിച്ച അപഹാരങ്ങൾക്ക്.

ഈ ലോകത്തിൽ സമ്പത്തുകളുടേയോ
വസ്തുക്കളുടേയോ
മറ്റേതെങ്കിലും അപഹാരങ്ങളോ, വഞ്ചനകളോ, സന്തോഷത്തോടെ
സഹിച്ചാൽ അതിന് പ്രതിഫലം സുനിശ്ചിതം.

“തടവുകാരോടു നിങ്ങൾ സഹതാപം കാണിച്ചതല്ലാതെ സ്വർഗ്ഗത്തിൽ നിലനില്ക്കുന്ന ഉത്തമസമ്പത്തു നിങ്ങൾക്കു ഉണ്ടു എന്നറിഞ്ഞു സമ്പത്തുകളുടെ അപഹാരവും സന്തോഷത്തോടെ സഹിച്ചുവല്ലോ.
അതുകൊണ്ടു മഹാ പ്രതിഫലമുള്ള നിങ്ങളുടെ ധൈര്യം തള്ളിക്കളയരുതു”.
എബ്രായർ 10:34,35

ദൈവവചനം പ്രമാണിച്ച് ജീവിക്കുന്നവന് പ്രതിഫലം ഉണ്ട്. ദൈവം നമ്മുടെ മഹത്തായ പ്രതിഫലം ആകുന്നു.

“ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു.
വെളിപ്പാട് 22:12

ഭൂമിയിലെ ഫലങ്ങൾ നോക്കി ജീവിക്കാതെ
സ്വർഗ്ഗത്തിൽ നിക്ഷേപം കൂട്ടി മഹത്തായ പ്രതിഫലം വാങ്ങുവാൻ ഒരുങ്ങിയിരിപ്പിൻ.

ഈഖാബോദിൽ നിന്ന് ഇമ്മാനുവേലിലേക്ക്

“മഹത്വം യിസ്രായേലിൽനിന്നു പൊയ്പോയി എന്നു പറഞ്ഞു അവൾ കുഞ്ഞിന്നു ഈഖാബോദ് എന്നു പേർ ഇട്ടു”
1 ശമൂവേൽ 4:21

“കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനുവേൽ എന്നു പേർവിളിക്കും”
മത്തായി 1:22

“ഈഖാബോദ്” എന്ന് വാക്കിന്റെ അർത്ഥം മഹത്വം നഷ്ടമാകുക
എന്നതാണ്. ഇമ്മാനുവേൽ എന്ന വാക്കിന് അർത്ഥം ദൈവം നമ്മോടു കൂടെ എന്നാണ്. ഈഖാബോദിൽ നിന്നും
ഇമ്മാനുവിലേക്കുള്ള ഒരു ജീവിതമാണ് ശ്രേഷ്ഠമായ
ക്രിസ്തീയ ജീവിതം.

ആർക്കാണ് ഈഖാബോദ്
എന്ന് പേർ വീണത്. അത് അറിയുവാൻ പഴയനിയമത്തിലെ ഒരു കുടുംബത്തിലേക്ക് നാം
എത്തി നോക്കണം. അത് ഏലി എന്ന പുരോഹിതൻ്റെ കുടുംബത്തിലേക്കാണ്.
ഏലിപുരോഹിതന് രണ്ട്
പുത്രന്മാർ.ഹൊഫ്നിയും,
ഫീനെഹാസും.
ഫിനെഹൊസിൻ്റെ ഭാര്യ പ്രസവിച്ചപ്പോൾ അവൾ മഹത്വം യിസ്രായേലിൽ നിന്നും പൊയ്പോയി എന്നു പറഞ്ഞു ആ കുഞ്ഞിന് ഈഖാബോദ്
എന്ന പേരിട്ടു.

മഹത്വം യിസ്രായേലിൽ നിന്നും പോകുവാൻ തക്ക കാരണങ്ങൾ ഉണ്ടായിരുന്നു.
ദൈവസാന്നിധ്യം അവരിൽ നിന്നും നീങ്ങി പോയതാണ് അവരുടെ സകല പരാജയങ്ങൾക്കും അടിസ്ഥാനകാരണം. പുരോഹിതനായ ഏലിയുടെ പുത്രന്മാർ നീചന്മാരും ദൈവത്തെ
ഓർക്കാത്തവരും ആയിരുന്നു. അവർ ദൈവാരാധനയെ വികലമാക്കി.
യഹോവയുടെ ആലയത്തിൽ കഴിക്കുന്ന
യാഗങ്ങളിൽ മേദസ് ദഹിക്കുന്നതിന് മുൻപ്
എടുത്ത് അവയെ ഭക്ഷിച്ച് യഹോവയുടെ
വഴിപാടുകളെ നിന്ദിച്ചു.
മാത്രമല്ല സമാഗമനകൂടാരത്തിൻ്റെ
വാതിൽക്കൽ സേവ ചെയ്യുന്ന സ്ത്രീകളോടു കൂടെ ശയിച്ച് ആരാധനയേയും ആരാധനാലയത്തേയും അപമാനിച്ചു. ഏലി എന്ന പുരോഹിതൻ യഹോവയെക്കാൾ കൂടുതലായി മക്കളെ സ്നേഹിച്ചതുകൊണ്ട് പുരോഹിതന് മക്കളുടെ
ദുർ പ്രവർത്തികളെ കുറിച്ചും വരുവാൻ പോകുന്ന ശിക്ഷയെ കുറിച്ചും യഹോവ മുന്നറിയിപ്പു കൊടുത്തു പറഞ്ഞു.

“നിന്റെ ഭവനവും നിന്റെ പിതൃഭവനവും എന്റെ സന്നിധിയിൽ നിത്യം പരിചരിക്കുമെന്നു ഞാൻ കല്പിച്ചിരുന്നു നിശ്ചയം; ഇപ്പോഴോ യഹോവ അരുളിച്ചെയ്യുന്നതു: അങ്ങനെ ഒരിക്കലും ആകയില്ല; എന്നെ മാനിക്കുന്നവരെ ഞാൻ മാനിക്കും; എന്നെ നിന്ദിക്കുന്നവർ നിന്ദിതരാകും. നിന്റെ ഭവനത്തിൽ ഒരു വൃദ്ധനും ഉണ്ടാകാതവണ്ണം ഞാൻ നിന്റെ ഭുജവും നിന്റെ പിതൃഭവനത്തിന്റെ ഭുജവും തകർത്തുകളയുന്ന നാളുകൾ ഇതാ വരുന്നു”
1 ശമൂവേൽ 2:30,31

ഇത്ര വലിയ ശാസനം കേട്ടിട്ടും ഏലി തൻ്റെ മക്കളെ ശാസിക്കയോ
നേർവഴിക്ക് നടത്തുകയോ ചെയ്തില്ല.
ദൈവകോപം അവരിൽ ഇറങ്ങി. യിസ്രായല്യരുടെ
നേരെ ഫെലിസ്ത്യർ പട നിരത്തി. യുദ്ധത്തിൽ അവർ തോറ്റുപോയി.
ഏലിയുടെ രണ്ട് പുത്രന്മാരും കൊല്ലപ്പെട്ടു.
ഈ വിവരം ഏലി പുരോഹിതൻ അറിഞ്ഞപ്പോൾ ആസനത്തിൽ നിന്നും
പുറകോട്ട് വീണു കഴുത്തൊടിഞ്ഞു വീണു
മരിച്ചു. ഗർഭിണിയായ ഫിനെഹാസിൻ്റെ
ഭാര്യ പ്രസവിച്ചു. ആ മകന് അവൾ നിലവിളിച്ചു കൊണ്ട് പേരിട്ടു.
“ഈഖാബോദ്”

ഇന്ന് നമ്മുടെ കുടുംബങ്ങളുടെ സ്ഥിതി
എങ്ങനെയാണ്. നാം ആരാധനയെ വികലമാക്കാറുണ്ടോ?
ദൈവീകമായ വഴികളിൽ നിന്നും കുഞ്ഞുങ്ങൾ അകന്നു പോകുന്നത് കണ്ടിട്ടും, അവരുടെ ഇംഗിതങ്ങൾക്ക് വഴങ്ങി നിശബ്ദത
പാലിക്കുന്നവരാണോ?
പരാജയങ്ങളുടെ പടുകുഴിയിലേക്ക്
വീഴുന്നതിനിടയാക്കാതെ
ദൈവത്തിന് മഹത്വം കൊടുക്കണം. പ്രാർത്ഥനയ്ക്കും ആരാധനകൾക്കും
ജീവിതത്തിൽ പ്രാധാന്യം
കൊടുക്കണം. അങ്ങനെയുള്ള കുടുംബങ്ങൾ മഹത്വപ്പെടും. യഹോവ പറയുന്നു.

“എന്നെ മാനിക്കുന്നവരെ ഞാൻ മാനിക്കും; എന്നെ നിന്ദിക്കുന്നവർ നിന്ദിതരാകും”
1ശമുവേൽ 2:30

ദൈവത്തിന്റെ മഹത്വം നമ്മിൽ നിന്നും
നീങ്ങി പോകുവാൻ ഉതകുന്ന കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ
ഉണ്ടാകരുത്. യഹോവയുടെ മഹത്ത്വത്തെ നിന്ദിച്ച
ബേൽശസ്സർ രാജാവിന്
സംഭവിച്ചത് എന്താണെന്ന്
നമുക്കറിയാം. രാജാവ് ആരാധനാലയത്തെ
വിരുന്നുശാലയാക്കി മാറ്റുകയും, മന്ദിരത്തിലെ
പൊൻ വെള്ളി പാത്രങ്ങളിൽ വീഞ്ഞ് നിറക്കുകയും അതു കുടിച്ച്, മതിമറന്ന് മരവും കല്ലും കൊണ്ടുള്ള ദേവന്മാരെ സ്തുതിക്കയും വെപ്പാട്ടികളുമായി
രസിക്കയും അങ്ങനെ
ദൈവമഹത്ത്വത്തെ
നിഷേധിക്കയും ചെയ്തു.
ആ ക്ഷണം ദൈവകോപമിറങ്ങി.
അവനെ ദൈവം തുലാസിൽ തൂക്കി നോക്കി. അവനുള്ള
ന്യായവിധിയുണ്ടായി. അവനെ കുറവുള്ളവനായി കണ്ടു.
ആ രാത്രിയിൽ തന്നെ അവൻ കൊല്ലപ്പെട്ടു.

ദൈവനാമം തുച്ഛീകരിക്കരുതേ..
ദൈവസന്നിധിയിൽ
നിന്നും ഓടി ഒളിക്കരുതേ..
ഏതെങ്കിലും കാരണത്താൽ മഹത്വം നമ്മുടെ ഭവനങ്ങളിൽ നിന്നും പോയിട്ടുണ്ടോ
എന്ന് ചിന്തിക്കണം. ഉണ്ടെങ്കിൽ ദാവീദിനെ പോലെ മടങ്ങിവരണം.
ആ മടങ്ങിവരവും കാത്ത്
സകലമഹത്ത്വവും തിരിച്ച്
നൽകുവാൻ ഇമ്മാനുവേൽ ആയ ദൈവം കാത്ത് നിൽക്കുന്നു. സകലർക്കും
നഷ്ടപ്പെട്ടു പോയ മഹത്ത്വം തിരിച്ചു നൽകുവാനുള്ള ഒരു മഹാസന്തോഷമായി
യേശു പിറന്നു. അവൻ ഇമ്മാനുവേൽ..എപ്പോഴും നമ്മോടു കൂടെ…മഹത്ത്വം നഷ്ടപ്പെട്ട ഈഖാബോദ് ആണോ നീ? എങ്കിൽ ഇമ്മാനുവേലിലേക്ക്
മടങ്ങി വരിക. അപ്പോൾ ദർശിക്കാം
ദൈവമഹത്ത്വം.

മൺകൂടാരങ്ങളിലെ അത്യന്തശക്തി

” അതുകൊണ്ടു ഞങ്ങൾ അധൈര്യപ്പെടാതെ ഞങ്ങളുടെ പുറമെയുള്ള മനുഷ്യൻ ക്ഷയിച്ചുപോകുന്നു എങ്കിലും ഞങ്ങളുടെ അകമേയുള്ളവൻ നാൾക്കുനാൾ പുതുക്കം പ്രാപിക്കുന്നു”
2 കൊരിന്ത്യർ 4:16

ഇന്ന് പുറമേയുള്ള മനുഷ്യനെ പോഷിപ്പിക്കുവാൻ
ഉത്സാഹിക്കുന്നവരാണ്
അധികം പേരും. ഇന്ന്
നമ്മുടെ ശരീരത്തെ കുറിച്ച് നാം വ്യാകുലപ്പെടുന്നു. ഭാവിയെ കുറിച്ച് നാം വ്യാകുലപ്പെടുന്നു.
യേശു പറഞ്ഞു.

“ആകയാൽ നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുതു”
മത്തായി 6:31

പൗലൊസ് അപ്പൊസ്തലൻ പുറമേയുള്ള മനുഷ്യനെ
ക്ഷീണിപ്പിക്കയും
അകമേയുള്ള മനുഷ്യനെ പോഷിപ്പിച്ച് പുതുക്കം പ്രാപിക്കയും ചെയ്ത വ്യക്തിയാണ്.
സകലവിധത്തിലും കഷ്ടതകൾ പൗലൊസിനെ വിഷമിപ്പിച്ചു.
സ്വജനത്താൽ ഉപദ്രവങ്ങൾ ഉണ്ടായി.
പട്ടണത്തിലും,കാട്ടിലും,
കടലിലും വലിയ ആപത്തുകൾ ഉണ്ടായി.അദ്ധ്വാനം, ഉറക്കിളപ്പ്, പട്ടിണി,ശീതം
നഗ്നത,തടവ്,കപ്പൽച്ചേതം
അടി,കല്ലേറ് എന്നിവ സഹിച്ചു. പുറമേയുള്ള മനുഷ്യൻ ക്ഷീണിച്ച് പോയെങ്കിലും
അകമേയുള്ള മനുഷ്യനെ
നാൾക്ക് നാൾ പൗലൊസ് പുതുക്കികൊണ്ടിരുന്നു.
അതിനാൽ പൗലൊസ് പറഞ്ഞു ഞങ്ങൾ അധൈര്യപ്പെടുന്നില്ല. കാരണം ഉള്ളിൽ വസിക്കുന്നത് അത്യുന്നതശക്തിയാണ്.
ബലഹീനതകളിൽ പ്രശംസിക്കുവാൻ ശക്തി പകരുന്നതാണ് ഈ അത്യുന്നതശക്തി. പൗലൊസ് പറഞ്ഞു ,ഈ ശക്തി ഞങ്ങളുടെ പുറമേയുള്ള ശരീരങ്ങളിലല്ല വസിക്കുന്നത്. ഞങ്ങളാകുന്ന മൺകൂടാരങ്ങളുടെ ഉള്ളിലാണ്.

“എങ്കിലും ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്റെ ദാനമത്രേ എന്നു വരേണ്ടതിന്നു ഈ നിക്ഷേപം ഞങ്ങൾക്കു മൺപാത്രങ്ങളിൽ ആകുന്നു ഉള്ളതു”
2 കൊരിന്ത്യർ 4:7

അതുകൊണ്ട് എന്തെല്ലാം കഷ്ടങ്ങൾ സഹിച്ചാലും ഞെരുങ്ങിയിരിക്കുവാൻ പൗലൊസിന് കഴിഞ്ഞില്ല. എന്തെല്ലാം ബുദ്ധിമുട്ടിൽ കൂടി കടന്നുപോയപ്പോഴും നിരാശപ്പെട്ടില്ല. ആരൊക്കെ ഉപദ്രവിച്ചിട്ടും
വീഴ്ത്തിയിട്ടും നശിച്ചുപോയില്ല. കാരണം നമ്മുടെ ശരീരമാകുന്ന മൺകൂടാരത്തിനുള്ളിൽ
ആണ് ഈ
അത്യുന്നതശക്തിയുടെ
വ്യാപാരം.

നാം വെറും മൺകൂടാരങ്ങൾ ആണ്. ജീവിതത്തിൽ തീയ്യിലും വെള്ളത്തിലും ഉള്ള ശോധനകൾ ഉണ്ട്. തീ അമിതമായേറ്റാൽ ഈ മൺകുടം തകരും. അധികനാൾ വെള്ളത്തിൽ മുങ്ങികിടന്നാൽ മൺകുടം അലിഞ്ഞില്ലാതാകും.
ഇന്ന് വളരെ ചെറിയ പ്രശ്നങ്ങളുടെ മുൻപിൽ
മനുഷ്യർ വാടി വീഴുന്നു.
പ്രതിസന്ധികളെ തരണം ചെയ്യുവാൻ കഴിയാതെ അവർ ആത്മഹത്യയെ
കുറിച്ച് ചിന്തിക്കുന്നു. അവർ സമൂഹത്തിൽ നിന്നും ഉൾവലിയുന്നു. എന്നാൽ ഈ അത്യുന്നതശക്തി
നമ്മിൽ വസിച്ചാൽ നാം ശക്തി പ്രാപിക്കും. അപ്പോൾ വേദനകളും സഹനങ്ങളും നമ്മെ ഒതുക്കി ഇരുത്തുകയില്ല.
“എന്നെ ശക്തനാക്കുന്നവൻ
മുഖാന്തിരം ഞാൻ സകലത്തിനും മതിയായവനാണെന്ന് “
ഈ ശക്തിയുള്ളവർ ഉറപ്പിച്ച് പറയും.
അവർ പ്രശ്നങ്ങളിൽ നിന്നും കണ്ണ് മാറ്റി പ്രശ്നപരിഹാരകനായ
യേശുവിലേക്ക്
നോക്കും.

പൗലൊസിന് കഷ്ടങ്ങളിൽ അധൈര്യപ്പെടാതിരിപ്പാൻ
ശക്തി നൽകിയത് ഈ അത്യുന്നതശക്തിയാണ്.ശരീരത്തിൽ നോവിപ്പിക്കുന്ന വലിയ ശൂലമുണ്ടെങ്കിലും ആ ബലഹീനതയിൽ പ്രശംസിക്കുവാൻ പൗലൊസിന് കഴിഞ്ഞു.

എന്തു കൊണ്ട് വേദനകൾ? എന്തുകൊണ്ട് കഷ്ടപ്പാടുകൾ? പൗലൊസ് പറയുന്നു വെളിപ്പാടുകളുടെ ആധിക്യം നിമിത്തം നിഗളിച്ച്
പോകാതിരിപ്പാൻ, ദൈവം ശൂലം തന്നിരിക്കുന്നു എന്ന്. അത് നീങ്ങിപോകുവാൻ മൂന്നു വട്ടം അപേക്ഷിച്ചിട്ടും നീങ്ങിയില്ല. എന്നിട്ടും ബലഹീനതകളിൽ പൗലൊസ് പ്രശംസിച്ചു. ക്രിസ്തുവിന്റെ അത്യുന്നതശക്തി പകരപ്പെടുവാനാണ് ജീവിതത്തിലെ കഷ്ടപ്പാടുകളും ബലഹീനതകളും. ഈ ശക്തി എവിടെയൊക്കെ
വ്യാപരിച്ചുവോ അവിടെയെല്ലാം ദൈവത്തിൻ്റെ മഹത്വം ദർശിച്ചിട്ടും ഉണ്ട്.
ഈ അത്യുന്നതശക്തി
യേശുവിന്റെ അമ്മ മറിയത്തിൽ വ്യാപരിച്ചു.
സ്വർഗ്ഗത്തിലെ ദൂതൻ പറഞ്ഞു.

” പരിശുദ്ധാത്മാവു നിന്റെമേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെമേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും”
ലൂക്കോസ് 1:35

ഈ അത്യുന്നതശക്തി നമ്മിൽ വ്യാപരിച്ചാൽ നമ്മിൽ യേശു വസിക്കും.
ഈ ശക്തി വ്യാപരിപ്പാൻ
ഹ്യദയങ്ങളെ ഒരുക്കണം.
യേശുവിന് വന്നു പിറപ്പാൻ യോഗ്യമായ ഇടമായി നാം മാറണം.
യേശു പറഞ്ഞു.

” എന്റെ പിതാവു വാഗ്ദത്തം ചെയ്തതിനെ ഞാൻ നിങ്ങളുടെമേൽ അയക്കും. നിങ്ങളോ ഉയരത്തിൽനിന്നു ശക്തി ധരിക്കുവോളം നഗരത്തിൽ പാർപ്പിൻ എന്നും അവരോടു പറഞ്ഞു”ലൂക്കോസ് 24:49

ഈ അത്യുന്നതശക്തി നമ്മിൽ നിറഞ്ഞിരിക്കുന്നു. ഈ ശക്തിയെ അനുദിനം നാം പുതുക്കണം.
മൺകുടാരത്തിൽ ഈ അത്യന്നതശക്തി വന്ന് നിറഞ്ഞാൽ ഒരു കഷ്ടവും സാരമില്ല. അങ്ങനെയുള്ളവർ പുറത്തെ മനുഷ്യനെ പോഷിപ്പിക്കാതെ എന്നും അകത്തെ മനുഷ്യനെ പരിപോഷിപ്പിച്ച് ജീവിക്കും.
അങ്ങനെയുള്ളവർ ഏത് പ്രതിസന്ധികളിലും പൗലൊസ് അപ്പൊസ്തലനെപോലെ
ധൈര്യത്തോടെ ഇങ്ങനെ
പറയും.

” കൂടാരമായ ഞങ്ങളുടെ ഭൌമഭവനം അഴിഞ്ഞുപോയാൽ കൈപ്പണിയല്ലാത്ത നിത്യഭവനമായി ദൈവത്തിന്റെ ദാനമായോരു കെട്ടിടം ഞങ്ങൾക്കു സ്വർഗ്ഗത്തിൽ ഉണ്ടെന്നു അറിയുന്നു”
2 കൊരിന്ത്യർ 5:1

ലക്ഷ്യത്തിൽ നിന്നും വ്യതിചലിക്കരുതേ

ഇന്ന് ചുറ്റും നോക്കിയാൽ
ലക്ഷ്യബോധമില്ലാതെ നീങ്ങുന്ന ഒരു ജനസമൂഹത്തെ നമുക്ക് കാണുവാൻ കഴിയും. അദ്ധ്വാനിച്ച് ജീവിക്കുവാൻ മനസില്ലാത്ത ഒരു സമൂഹം.ഏതെല്ലാം വിധത്തിൽ അല്ലെങ്കിൽ ഏതെല്ലാം മാർഗ്ഗങ്ങളിൽ കൂടി ജീവിതം ഉല്ലാസപൂരിതമാക്കാമോ ആ മാർഗ്ഗങ്ങൾ അവർ സ്വീകരിക്കുന്നു. യാതൊരു അടക്കും, ചിട്ടയും ക്രമവും ഇല്ലാതെ അവർ മുന്നോട്ടുപോകുന്നു.

ക്രമരഹിതമായ
ലോകത്തെ ക്രമീക്യതമാക്കുവാൻ ദൈവം മനുഷ്യർക്ക് പുരോഹിതന്മാരേയും
ന്യായാധിപന്മാരേയും,
രാജാക്കന്മാരേയും,
പ്രവാചകന്മാരേയും നൽകി. വചനം നൽകി.
സംസാരിക്കുന്ന വചനവും
എഴുതപ്പെട്ട വചനവും ഉണ്ടായിരുന്നു. എന്നാൽ മനുഷ്യരെ പാപത്തിൽ നിന്നും വേർപ്പെടുത്തി ക്രമത്തിലേക്ക് കൊണ്ടുവരുവാൻ ജഡം ധരിച്ച വചനം വേണ്ടി വന്നു. ദൈവത്തിന് മാറ്റമില്ല. അവൻ ഇന്നും എന്നും അനന്യനാണ്. വചനം മാറുന്നില്ല. എന്നാൽ വചനത്തിന് നമ്മെ മാറ്റുവാൻ കഴിയും.

യിസ്രായേൽ ജനം മോശെയുടെ നേത്യത്വത്തിൽ മരുഭൂമി യാത്ര ചെയ്തു. മോശെ
ലക്ഷ്യബോധത്തോടെ യാത്ര ചെയ്തു. വലിയ
ജനതയെ നയിക്കുവാൻ
പലകാരണത്താലും പ്രയാസം നേരിട്ടപ്പോഴും
മോശെ ദൈവമുഖം അന്വേഷിച്ചു. ലക്ഷ്യബോധത്തിൽ നിന്നും വ്യതിചലിച്ച്
പോകുവാനോ, ദ്യഷ്ടി
മാറ്റുവാനോ മോശെ തയ്യാറായില്ല. ഒരു സന്ദർഭത്തിൽ മോശെ
ഇങ്ങനെ പറഞ്ഞു.

“തിരുസാന്നിദ്ധ്യം എന്നോടുകൂടെ പോരുന്നില്ല എങ്കിൽ ഞങ്ങളെ ഇവിടെനിന്നു പുറപ്പെടുവിക്കരുതേ”
പുറപ്പാട് 33:15

മോശെയുടെ കാലശേഷം
യിസ്രായേൽ ജനത്തെ മോശയോടൊപ്പം
ഉണ്ടായിരുന്ന
യോശുവാ നയിക്കുന്നു.
അവൻ ഉറപ്പും ധൈര്യവും ഉള്ളവൻ ആയിരുന്നു. യോശുവായും ലക്ഷ്യബോധമുള്ളവൻ
ആയിരുന്നു.
വാഗ്ദത്തഭൂമിയായ കനാനിനെ ദൈവം സ്വന്തമായി നൽകും എന്ന്
യോശുവാ വിശ്വസിച്ചു.
യോർദ്ദാൻ നദി കരകവിഞ്ഞ് മുന്നിൽ തടസ്സമായി നിന്നപ്പോഴും
യോശുവാ ലക്ഷ്യസ്ഥാനം
മറന്നില്ല. യഹോവയിൽ നിന്നും വ്യതിചലിച്ചില്ല.
യോശുവാ ജനത്തിന് ഇങ്ങനെ നിർദ്ദേശം കൊടുത്തു.

“നിങ്ങളുടെ ദൈവമായ യഹോവയുടെ നിയമപെട്ടകത്തെയും അതിനെ ചുമക്കുന്ന ലേവ്യരായ പുരോഹിതന്മാരെയും നിങ്ങൾ കാണുമ്പോൾ നിങ്ങളുടെ സ്ഥലം വിട്ടു പുറപ്പെട്ടു അതിന്റെ പിന്നാലെ ചെല്ലേണം”
യോശുവ 3:3

യഹോവയുടെ നിയമപെട്ടകവും,
അത് ചുമക്കുന്ന പുരോഹിതന്മാരേയും
കാണുമ്പോൾ നിങ്ങൾ ഇരിക്കുന്ന സ്ഥലം വിടുവാൻ യോശുവാ കല്പിക്കുന്നു. ദൈവത്തിൽ നിന്നും അനുഗ്രഹങ്ങൾ പ്രാപിക്കണം എങ്കിൽ നാം
വിലയേറിയതായി കാണുന്ന പലതിനേയും വിടണം. അരുതാത്ത ബന്ധങ്ങൾ വിടണം. അരുതാത്ത മോഹങ്ങൾ വിടണം. ഇതുവരെ ഉണ്ടായ ചീത്ത ശീലങ്ങൾ മാറ്റണം. ദൈവസന്നിധിയിലേക്ക് കടന്നുവരണം. ദിശയറിയാതെ വലയുമ്പോൾ ദൈവവചനം കാലിന് ദീപവും പാതയ്ക്ക് പ്രകാശവും ആകേണം.
നിയമപെട്ടകത്തിൽ കർത്താവിന്റെ കല്പലകകൾ
സൂക്ഷിക്കുന്നു. അഭിഷേകം
ചെയ്യപ്പെട്ടവരാണ്
പുരോഹിതന്മാർ.
പ്രതികൂലമായ യോർദ്ദാൻ
നദി കടക്കണമെങ്കിൽ,
നിങ്ങൾ നിയമപെട്ടകവും
പുരോഹിതന്മാരെയും കാണുമ്പോൾ, നിങ്ങളുടെ
സ്ഥലം വിട്ട്, അതിനെ അനുഗമിക്കേണം എന്ന്
യോശുവാ ജനത്തോട് പറയുന്നു.
പ്രതികൂലങ്ങളിൽ ദൈവവചനം മുറുകെ പിടിക്കണം. ദൈവത്തിന്റെ വ്യവസ്ഥകൾ പാലിച്ചാലെ
പ്രതികൂലങ്ങളെ തരണം ചെയ്ത്
വാഗ്ദത്തനാടായ
സ്വർഗ്ഗീയ കനാനിൽ
എത്തുകയുള്ളു.

ആദാം, ഹവ്വാ എന്നിവർക്ക് ദൈവവുമായി നല്ല ബന്ധമുണ്ടായിരുന്നു.
എന്നാൽ അവർ അവരുടെ ദ്യഷ്ടി
ലക്ഷ്യസ്ഥാനത്ത് നിന്നും
വ്യതിചലിപ്പിച്ച് കാണ്മാൻ
മനോഹരമായ പഴത്തിലേക്ക് നോക്കി.
പാപം അവരെ അവരുടെ ദൈവസാന്നിധ്യത്തെ നഷ്ടപ്പെടുത്തി. പത്രൊസ്
യേശുവിനെ നോക്കി കടലിന്മേൽ നടന്നു. ഒരു നിമിഷം ലക്ഷ്യസ്ഥാനത്തു
നിന്നും കണ്ണുകളെ തിരിച്ച്
കടലിലെ ഓളങ്ങളേയും തിരമാലകളേയും നോക്കി. അപ്പോൾ പത്രൊസ് മുങ്ങുമാറായി. ദാവീദ്, ശിംശോൻ എന്നിവരും
ലക്ഷ്യബോധത്തെ നഷ്ടപ്പെടുത്തി ജഡികമോഹങ്ങളിൽ വീണവരാണ്.

ആർത്തിരമ്പുന്ന ചെങ്കടലും കരകവിഞൊഴുകുന്ന
യോർദ്ദാനും മുന്നിൽ
ഉണ്ടാകട്ടെ. ഭയപ്പെടരുത്.
വിട്ടുകളയേണ്ടവയെ
ഉപേക്ഷിച്ച് ദൈവമുഖം
ദർശിച്ച് യോർദ്ദാൻ കടക്കണം. യിസ്രായേൽ
മക്കൾ യോശുവാ പറഞ്ഞപോലെ ചെയ്തു.

“പെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാൽ വെള്ളത്തിന്റെ വക്കത്തു മുങ്ങിയപ്പോൾ മേൽവെള്ളത്തിന്റെ ഒഴുക്കു നിന്നു”
യോശുവ 3:14

നിയമപെട്ടകത്തെ പിൻതുടർന്ന ജനം യോർദ്ദാൻ കടന്ന് വാഗ്ദത്തഭൂമിയായ
കനാൻ സ്വന്തമാക്കി.
നമുക്ക് ഒരു ലക്ഷ്യം ഉണ്ടാകണം. യേശു വാഗ്ദത്തം ചെയ്ത സ്വർഗ്ഗീയകനാനാണ്
നമ്മുടെ ലക്ഷ്യം. അതു
സ്വന്തമാക്കണം എങ്കിൽ
ചില വ്യവസ്ഥകൾ ഉണ്ട്.
നാം ആയിരിക്കുന്ന പാപകരമായ ഇടങ്ങളെ വിടണം. കോപം വിടണം. അസൂയ വിടണം. പാപം വിടണം.
ലോകമോഹങ്ങളിലേക്ക്
കണ്ണിടറി പോകാതെ അത്യുന്നതന്റെ ചിറകിൻ കീഴിൽ പറയണം. ഇയ്യോബ് വളരെയേറെ
പ്രതിസന്ധികളിൽ കൂടി കടന്നുപോയിട്ടും, ലക്ഷ്യസ്ഥാനത്തു നിന്നും
വ്യതിചലിച്ചു പോകാതെ
ഇങ്ങനെ പറഞ്ഞു.

“ഞാൻ നിന്നെക്കുറിച്ചു ഒരു കേൾവി മാത്രമേ കേട്ടിരുന്നുള്ളു; ഇപ്പോഴോ, എന്റെ കണ്ണാൽ നിന്നെ കാണുന്നു”
ഇയ്യോബ് 42:5

ജീവിതത്തിലെ പ്രയാസങ്ങളിൽ ലക്ഷ്യത്തിൽ നിന്നും വ്യതിചലിക്കരുതേ. അവയെല്ലാം ദൈവത്തെ
മുഖാമുഖം കണ്ട് ദൈവത്തെ രുചിച്ചറിഞ്ഞ്
സ്വർഗ്ഗീയനാട് സ്വന്തമാക്കുവാൻ ദൈവം നൽകുന്ന സമ്മാനങ്ങൾ മാത്രം.

നിന്ദിക്കപ്പെട്ടവരേയും തള്ളപെട്ടവരേയും വിലയുള്ളവരാക്കി മാറ്റുന്ന ദൈവസ്നേഹം

ജീവിതത്തിൽ നമ്മെ അവഗണിക്കുന്നവരും,
ഒറ്റപ്പെടുത്തുന്നവരും,
നിന്ദിക്കുന്നവരും ധാരാളം
ഉണ്ടാകാം. നമ്മുടേതല്ലാത്ത കാരണങ്ങളാൽ പലവിധ
പീഢനങ്ങളിൽ കൂടി നമുക്ക് കടന്നു പോകേണ്ടി വരാം.
യാതൊരു കുറ്റവും ചെയ്യാതെ ധാരാളം പഴി
കേൾക്കേണ്ടി വരാം. രാത്രിയുടെ യാമങ്ങളിൽ
ഏകാന്തതയിൽ, കണ്ണീർ
പൊഴിച്ച്, രാത്രികൾ തള്ളി നീക്കേണ്ട അവസ്ഥകൾ
വന്നു ച്ചേരാം. എന്നാൽ ഒരു കാര്യം നാം വിസ്മരിച്ച് പോകരുത്. നമ്മുടെ ദൈവത്തിന് നീ
വിലയേറിയവന്നാണ്. ആരൊക്കെ തള്ളിയാലും
ആരൊക്കെ ഉപേക്ഷിച്ചാലും, നിന്ദിച്ചാലും ദൈവം നിന്നെ മാന്യനായും വിലയേറിയവനായും
കാണുന്നു. യശയ്യാപ്രവാചകനിലൂടെ
ദൈവം ഇങ്ങനെ പറയുന്നു.

“നീ എനിക്കു വില ഏറിയവനും മാന്യനും ആയി ഞാൻ നിന്നെ സ്നേഹിച്ചിരിക്കയാൽ ഞാൻ നിനക്കു പകരം മനുഷ്യരെയും നിന്റെ ജീവന്നു പകരം ജാതികളെയും കൊടുക്കുന്നു.
ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു”

ദാവീദ് എന്ന ഇടയബാലനെ ആരും
വിലയേറിയവനായി കണ്ടില്ല.മാതാവും പിതാവും, സ്വന്തം സഹോദരന്മാരും ഉപേക്ഷിച്ചു. എന്നാൽ യഹോവ അവന് വലിയ വിലയിട്ടു. അതിനാൽ യഹോവ ദാവീദിനെ
സിംഹാസനത്തിൽ ഇരുത്തി.

നമുക്ക് വിലകല്പിക്കുന്നത്
ഈ ലോകത്തിലെ ജനങ്ങൾ അല്ല.
സ്വർഗ്ഗമാണ്. നാം ദൈവത്തിന്റെ സ്വന്തമാണ്.ദൈവം നമുക്ക് ഒരു വില ഇട്ടിട്ടുണ്ട്. തള്ളികളഞ്ഞ
കല്ലിനെ മൂലകല്ലാക്കി
മാറ്റുന്നത് ദൈവമാണ്.
നാം ദൈവത്തിനുള്ളവർ ആകയാൽ ജീവിതത്തിലെ പ്രയാസവേളകളിൽ
ദൈവം കൂടെയിരിക്കും.
പ്രതികൂലങ്ങളാകുന്ന
വെള്ളം നിന്നെ മുക്കി കളയുവാൻ ദൈവം അനുവദിക്കയില്ല.തീയ്യിൽ
കൂടി കടക്കേണ്ടി വന്നാലും നീ
വെന്തുപോകയില്ല.
കാരണം നമ്മുടെ ദൈവത്തിന് നാം മാന്യരും
വിലയേറിയവരുമാണ്.
സൗന്ദര്യം കുറവായതുകൊണ്ടോ,
സ്ഥാനമാനങ്ങൾ കുറവായതുകൊണ്ടോ
തള്ളികളയുന്നവനല്ല
ദൈവം. അവൻ എളിയവനെ ആദരിക്കുന്നവനാണ്.

“എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും.
അവരുടെ പ്രാണനെ അവൻ പീഡയിൽനിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും; അവരുടെ രക്തം അവന്നു വിലയേറിയതായിരിക്കും”
72-ാം സങ്കീ 13,14 വാക്യങ്ങൾ.

നമ്മുടെ രക്തം കർത്താവിന്
വിലയേറിയതാണ്.ആ രക്തത്തിന് ദൈവം കാവൽ ഒരുക്കുന്നു. ആഹാബിൻ്റെ ഭാര്യ ഈസേബെൽ നാബോത്തിനെ ഇല്ലാത്ത കുറ്റം ചുമത്തി അവനെ കല്ലെറിഞ്ഞ് കൊല്ലിച്ച് അവൻ്റെ മുന്തിരിതോട്ടത്തെ സ്വന്തമാക്കി. യഹോവ ഏലീയാവ് പ്രവാചകനിലൂടെ അവർക്ക് അരുളപ്പാട് കൊടുത്തു.

“നീ അവനോടു: നീ കൊലചെയ്കയും കൈവശമാക്കുകയും ചെയ്തുവോ എന്നു യഹോവ ചോദിക്കന്നു. നായ്ക്കൾ നാബോത്തിന്റെ രക്തം നക്കിയ സ്ഥലത്തു വെച്ചു തന്നേ നിന്റെ രക്തവും നക്കിക്കളയും എന്നു യഹോവ കല്പിക്കുന്നു എന്നു നീ അവനോടു പറക. ഈസേബെലിനെക്കുറിച്ചു യഹോവ അരുളിച്ചെയ്തതു: നായ്ക്കൾ ഈസേബെലിനെ യിസ്രെയേലിന്റെ മതിലരികെവെച്ചു തിന്നുകളയും.
ആഹാബിന്റെ സന്തതിയിൽ പട്ടണത്തിൽവെച്ചു മരിക്കുന്നവനെ നായ്ക്കൾ തിന്നും”
1 രാജാക്കന്മാർ
21:19, 23,24 വാക്യങ്ങൾ

യഹോവ പറഞ്ഞപ്രകാരം
സംഭവിക്കയും ചെയ്തു.
ഹാബേലിൻ്റെ രക്തം യഹോവക്ക് വിലപ്പെട്ട രക്തമായിരുന്നു.അതുകൊണ്ട് യഹോവ കയീനോട് പറഞ്ഞു.

“നീ എന്തു ചെയ്തു? നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദം ഭൂമിയിൽനിന്നു എന്നോടു നിലവിളിക്കുന്നു”
ഉല്പത്തി 4:10

ഹാബേലിൻ്റെ
പുണ്യാഹരക്തത്തിൻ്റെ
ശബ്ദം യഹോവ കേട്ടു.
യഹോവ കയീനെ തൻ്റെ
സന്നിധിയിൽ നിന്നും ആട്ടി കളയുകയും അവൻ ശാപഗ്രസ്തനാകുകയും
ചെയ്തു.

നമ്മുടെ കർത്താവ് തള്ളപ്പെട്ട കല്ലായിരുന്നു.
എന്നാൽ ദൈവം അതിനെ മൂലകല്ലാക്കി
മാറ്റി.

“അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ സീയോനിൽ ഉറപ്പുള്ള അടിസ്ഥാനമായിട്ടു ശോധനചെയ്ത കല്ലും വിലയേറിയ മൂലക്കല്ലും ആയി ഒരു അടിസ്ഥാനക്കല്ലു ഇട്ടിരിക്കുന്നു; വിശ്വസിക്കുന്നവൻ ഓടിപ്പോകയില്ല”
യെശയ്യാ 28:16

നാം തള്ളപ്പെട്ട കല്ലായിരിക്കാം. വെള്ളി ഊതികഴിക്കുമ്പോലെയും,തീയ്യിൽ ഉരുകുന്നതുപോലെയും
അനേകം ശോധനകളിൽ കൂടി കടന്നുപോയ കല്ലായിരിക്കാം.എന്നാൽ
ദൈവം നമ്മെ വളരെ വിലയേറിയവരായി കാണുന്നു. കാരണം ദൈവം നമ്മെ വളരെ വിലകൊടുത്തു വാങ്ങിയതാണ്. ദൈവത്തിന് നാം എന്നും പ്രിയപ്പെട്ടവരാണ്. അതിനാൽ ഈ ലോകത്തിലെ സകലവേദനകളും
ദൈവനാമമഹത്വത്തിനു
വേണ്ടി മാത്രം.

” അഴിഞ്ഞുപോകുന്നതും തീയിൽ ശോധന കഴിക്കുന്നതുമായ പൊന്നിനെക്കാൾ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന വിലയേറിയതു എന്നു യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ പുകഴ്ചെക്കും തേജസ്സിന്നും മാനത്തിന്നുമായി കാണ്മാൻ അങ്ങനെ ഇടവരും”
1 പത്രൊസ് 1:7

എത്തിപിടിക്കാൻ ആഗ്രഹിക്കുന്ന വാഗ്ദത്തം

സുവിശേഷം പ്രസംഗിച്ചതിൻ്റെ പേരിൽ
പൗലൊസിനെ യഹൂദന്മാർ പിടിച്ചുകൊണ്ടുപോയി അന്നത്തെ രാജാവായ അഗ്രിപ്പായുടെ മുൻപിൽ
വിസ്താരം കഴിച്ചു. അന്നത്തെ യഹൂദന്മാർ
പല കുറ്റങ്ങളും പൗലൊസിൽ ആരോപിച്ചു. ആയതിന്
പൗലൊസ് പറഞ്ഞ മറുപടിപ്രസംഗമാണ് അപ്പൊസ്തല
പ്രവർത്തികളുടെ പുസ്തകം 26-ാം അദ്ധ്യായത്തിൽ പ്രതിപാദിച്ചിരിക്കുന്നത്.
അതിൽ വളരെ പ്രധാനപെട്ട വാക്യമാണ്
7-ാം വാക്യം.

“നമ്മുടെ പന്ത്രണ്ടു ഗോത്രങ്ങളും രാപ്പകൽ ശ്രദ്ധയോടെ ആരാധിച്ചുകൊണ്ടു എത്തിപ്പിടിപ്പാൻ ആശിക്കുന്നതും ആയ വാഗ്ദത്തത്തിലുള്ള പ്രത്യാശ ഹേതുവായിട്ടത്രേ ഞാൻ ഇപ്പോൾ വിസ്താരത്തിൽ ആയിരിക്കുന്നതു. ആ പ്രത്യാശയെച്ചൊല്ലി ആകുന്നു രാജാവേ, യെഹൂദന്മാർ എന്റെമേൽ കുറ്റം ചുമത്തുന്നതു”

ഈ വാക്യം ധ്യാനിച്ച് വായിച്ചാൽ വളരെ ആഴമേറിയ മർമ്മങ്ങൾ
ഉള്ള ഒരു വചനമാണ് ഇത്. യഹൂദന്മാരുടെ ക്രൂരമായ കുറ്റവിചാരണ
വേളയിൽ പൗലൊസ് തൻ്റെ വിശ്വാസവും, ആരാധനയും ഭയമില്ലാതെ വെളിപ്പെടുത്തുന്നു. എന്തുകൊണ്ടാണ് കുറ്റവിചാരണവേളയിൽ
തൻ്റെ ദൈവത്തെ കുറിച്ചും ദൈവത്തോടുള്ള ആരാധനയെകുറിച്ചും പൗലൊസിന് ധൈര്യമായി പറയുവാൻ കഴിഞ്ഞത്.
പൗലൊസിന്റെ ആരാധന സത്യ ആരാധന ആയിരുന്നു. പ്രധാനപ്പെട്ട നാല് കാര്യങ്ങൾ ആരാധനയെ പറ്റി പൗലൊസ് വ്യക്തമാക്കുന്നു.

1) ആരെയാണ് ആരാധിക്കുന്നത്

താൻ ഈ ലോകത്തിൽ ആരാധിക്കുന്നത് ജീവനില്ലാത്ത ഒരു ദൈവത്തെ അല്ല എന്നും
നമ്മുടെ പന്ത്രണ്ട് ഗോത്രങ്ങൾ ആരാധിക്കുന്ന
സത്യദൈവത്തെയാണ് ആരാധിക്കുന്നത് എന്നും
പൗലൊസ് വ്യക്തമാക്കുന്നു. മിസ്രയീമിൽ വച്ച് അവർക്ക് ഗോത്രങ്ങൾ ഉണ്ടായിരുന്നില്ല. മിസ്രേമിൽ നിന്നും പെസഹാകുഞ്ഞാടിൻ്റെ
തിരുരക്തത്താൽ വീണ്ടെടുക്കപ്പെട്ട് രക്ഷിക്കപ്പെട്ട ആറു ലക്ഷം പുരുഷാരവും ഇരുപത് ലക്ഷം ജനങ്ങളും ചെങ്കടൽ കയറി നാല്പത് വർഷം മരുഭൂയാത്ര ചെയ്തപ്പോൾ അവർ ഗോത്രങ്ങളായി. അവർ
പെസഹാകുഞ്ഞാടിനെ
ഭക്ഷിച്ച്
വീണ്ടെടുക്കപെട്ടവരാണ്.
ജീവന്റെ സ്വർഗ്ഗീയ മന്നാ ഭക്ഷിച്ചവരാണ്.തീയ്യിങ്കൽ
പാറയിൽ നിന്നും ജലം കുടിച്ചവരാണ്.
യഹോവയുടെ അനേകം അത്ഭുതങ്ങളും യഹോവയുടെ അനന്തമായ ശക്തിയും രുചിച്ചറിഞ്ഞ്
വാഗ്ദത്തനാടായ കനാനിൽ എത്തി പൂർവ്വപിതാക്കന്മാരുടെ
ജീവനുള്ള ദൈവത്തെ ആരാധിച്ചു വന്നവരാണ്.
പൗലൊസ് കുറ്റം വിധിക്കുന്നവരോട് പറഞ്ഞു ആ ദൈവത്തെയാണ് ഞാൻ ആരാധിക്കുന്നത്.

2) എങ്ങനെയാണ് ആരാധിക്കുന്നത്.

താൻ ആരാധിക്കുന്നത്
പന്ത്രണ്ട് ഗോത്രങ്ങൾ ആരാധിക്കുന്ന ദൈവത്തെയാണ് എന്ന്
പറഞ്ഞതിനുശേഷം പൗലൊസ് പറഞ്ഞു ഞാൻ ദൈവത്തെ വല്ലപ്പോഴും ആരാധിക്കുന്നവനല്ല.
ദൈവത്തെ രാപ്പകൽ
ആരാധിക്കുന്നവന്നാണ്.
നമ്മുടെ ആരാധന എങ്ങനെയാണ്. അത് പ്രത്യേകദിവസങ്ങളിൽ
പ്രത്യേകയവസരങ്ങളിൽ
പ്രത്യേകസമയങ്ങളിൽ
മാത്രമാണോ? ആരാധനകൾ വെറും ചടങ്ങുകൾ മാത്രമാണോ.
ഏതു നിമിഷവും, ഏതു സാഹചര്യങ്ങളിലും ഹ്യദയം ആരാധന കൊണ്ട് നിറയണം.
പൗലൊസ് രാജാവിനോടും ജനത്തോടും പറഞ്ഞു.
ഞാൻ രാപ്പകൽ ദൈവത്തെ ആരാധിക്കുന്നവനാണ്.

3) എങ്ങനെ ആരാധിക്കണം.

പൗലൊസ് പറഞ്ഞു. ഞാൻ ശ്രദ്ധയോടെ ആരാധിക്കുന്നവന്നാണ്.
നാം ശ്രദ്ധയോടെയാണോ
ദൈവത്തെ ആരാധിക്കുന്നത്. ഒരു ക്യത്യസമയം ദൈവത്തിന്
മാറ്റി വയ്ക്കുവാൻ ശ്രമിക്കാറുണ്ടോ? അതോ
വീട്ടിൽ കറന്റ് പോകുന്ന സമയം, ടി.വി.യിൽ നല്ല
പരിപാടികൾ ഇല്ലാത്ത സമയം ഇവയാണോ
ആരാധനക്ക് മാറ്റി വയ്ക്കുന്നത്. ആരാധനക്ക് ഇരിക്കുമ്പോൾ അനാവശ്യചിന്തകൾ ഹ്യദയത്തെ മദിക്കാറുണ്ടോ? പൂ കൊടുത്തോ,പണം കൊടുത്തോ,കാഴ്ച്ചകൾ
നൽകിയോ, സംഭാവനകൾ നൽകിയോ ദൈവത്തെ
പ്രസാദിപ്പിക്കുവാൻ കഴികയില്ല. ആയതിന്
ഹ്യദയം നൽകണം.
പൗലൊസ് ഉറപ്പോടെ കുറ്റം വിധിക്കുന്നവരോട്
പറഞ്ഞു ഞാൻ വളരെ ശ്രദ്ധയോടെ പ്രാർത്ഥിക്കുന്നവനാണ്.

4) എന്തിനാരാധിക്കണം

പൗലൊസ് പറഞ്ഞു. ഞാൻ പന്ത്രണ്ട് ഗോത്രങ്ങൾ ആരാധിക്കുന്ന ദൈവത്തെ രാപ്പകൽ
ശ്രദ്ധയോടെ ആരാധിക്കുന്നു. ഈ കഷ്ടങ്ങളിൽ കൂടി കടന്നുപോകുമ്പോഴും
എൻ്റെ മനസിൽ എനിക്കെത്തി പിടിക്കാനുള്ള ഒരു പ്രത്യാശയുണ്ട്. അത് എൻ്റെ ദൈവത്തിന്റെ വാഗ്ദത്തമാണ്. നിത്യമായ ഒരു ഭവനം.ആ വാഗ്ദത്തിനുവേണ്ടി
ഞാൻ പ്രാർത്ഥിക്കുന്നു.
ഞാൻ നിങ്ങളുടെ മുൻപിൽ വിസ്താരത്തിന്
നിൽക്കേണ്ടി വന്നിരിക്കുന്നത് പോലും
ഈ വാഗ്ദത്തം ലഭിക്കുന്നതിനു
വേണ്ടിയാണ്. ഈ വാഗ്ദത്തം ലഭിക്കുവാൻ
പൗലൊസ് പ്രാർത്ഥിച്ചു.

ഈ ലോകത്തിൽ ദൈവത്തിന്റെ പൈതലായീ ജീവിക്കുമ്പോൾ അനേകം കഷ്ടങ്ങളിൽ കൂടി കടക്കേണ്ടി വരും. അപ്പോൾ ദൈവത്തിൻ്റെ
സന്നിധിയിലേക്ക് കടന്നുവന്ന് പൗലൊസിനെപോലെ
ദൈവത്തെ ആരാധിക്കണം. പണ്ട്
പെസഹാ കുഞ്ഞാടിന്റെ
രക്തം യിസ്രായേല്യരുടെ
രക്ഷക്ക് കാരണമായെങ്കിൽ ഇന്ന്
കാൽവരിയിൽ ചൊരിഞ്ഞ ജീവനുള്ള കുഞ്ഞാടായ കർത്താവിൻ്റെ
രക്തം, നമ്മുടെ സകല പാപങ്ങളും പോക്കി നമ്മെ വീണ്ടെടുത്ത്
ശുദ്ധീകരിക്കുന്നു.
ഏത് പ്രതിസന്ധികളിലും
ആ ജീവനുള്ള ദൈവത്തെ രാപ്പകൽ
ശ്രദ്ധയോടെ ആരാധിക്കാം. കഷ്ടങ്ങളേയും, പ്രയാസങ്ങളേയും, ദൈവാരാധനയാൽ തരണം ചെയ്ത്
നാം എത്തിപിടിക്കാൻ
ആഗ്രഹിക്കുന്ന സ്വർഗ്ഗീയകനാനിനു
വേണ്ടി കാത്തിരിക്കാം.

ദൈവത്തിന്റെ ശക്തിയുടെ അളവറ്റ വലുപ്പം

ഇന്ന് ജീവിതത്തിൽ നാം പതറി പോകുന്നതിന് കാരണം ദൈവത്തിന്റെ
ശക്തിയുടെ അളവറ്റ വലുപ്പം ഗ്രഹിക്കാത്തതു
കൊണ്ടാണ്. ഈ ശക്തിയുടെ വലുപ്പം അറിയണമെങ്കിൽ നമ്മുടെ ദൈവം ആരാണെന്ന് നാം അറിയണം. ദൈവം എങ്ങനെ നമ്മെ സ്നേഹിച്ചു എന്നറിയണം.
ദൈവഹിതം എന്തെന്നും
ദൈവവിളിയുടെ ഉദ്ദേശവും അറിയണം. പൗലൊസ് അപ്പൊസാതലൻ ഇവയെല്ലാം ഗ്രഹിച്ചവനായിരുന്നു.
അർത്തീമസ് ദേവിയെ ആരാധിക്കയും, ആഭിചാരങ്ങളും മന്ത്രവാദങ്ങളും നടത്തി അതിൽ അടിമപ്പെട്ട് ജീവിക്കുന്ന ഒരു വലിയ സമൂഹം പാർത്തിരുന്ന സ്ഥലമായിരുന്നു
എഫെസ്യ. അവർ ദൈവത്തെ അറിയുവാനും, ദൈവീകശക്തിയുടെ വലുപ്പം അറിഞ്ഞ് അവർ മനം തിരിയുന്നതിനും പൗലൊസ് പ്രാർത്ഥിച്ചു.

“നിങ്ങളെ ഓർത്തുംകൊണ്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വമുള്ള പിതാവുമായവൻ നിങ്ങൾക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ തരേണ്ടതിന്നും നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ടു അവന്റെ വിളിയാലുള്ള ആശ ഇന്നതെന്നും വിശുദ്ധന്മാരിൽ അവന്റെ അവകാശത്തിന്റെ മഹിമാധനം ഇന്നതെന്നും അവന്റെ ബലത്തിൻ വല്ലഭത്വത്തിന്റെ വ്യാപാരത്താൽ
വിശ്വസിക്കുന്ന നമുക്കുവേണ്ടി വ്യാപരിക്കുന്ന അവന്റെ ശക്തിയുടെ അളവറ്റ വലിപ്പം ഇന്നതെന്നും നിങ്ങൾ അറിയേണ്ടതിന്നും പ്രാർത്ഥിക്കുന്നു”
എഫെസ്യർ 1:17-19

കർത്താവിന്റെ ശക്തിയുടെ അളവറ്റ വലുപ്പം ഗ്രഹിച്ചതിനാൽ
കോലിനാൽ അനേകം തവണ അടിക്കപ്പെട്ടപ്പോഴും,
കല്ലേറുകൊണ്ടപ്പോഴും, കാരാഗ്യഹവാസം അനുഭവിച്ചപ്പോഴും
കപ്പൽച്ചേതത്തിൽ അകപ്പെട്ടപ്പോഴും, അനേകം ആപത്തുകളെ നേരിട്ടപ്പോഴും,
കർത്താവിന്റെ അളവറ്റ ശക്തിയുടെ വലുപ്പം ഗ്രഹിച്ച് അവയെ നിസാരമാക്കാൻ പൗലൊസിന് കഴിഞ്ഞു.
അതുകൊണ്ട് പ്രത്യാശയോടെ ഇങ്ങനെ പറഞ്ഞു.

“അതുകൊണ്ടു ഞങ്ങൾ അധൈര്യപ്പെടാതെ ഞങ്ങളുടെ പുറമെയുള്ള മനുഷ്യൻ ക്ഷയിച്ചുപോകുന്നു എങ്കിലും ഞങ്ങളുടെ അകമേയുള്ളവൻ നാൾക്കുനാൾ പുതുക്കം പ്രാപിക്കുന്നു. നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി തേജസ്സിന്റെ നിത്യഘനം ഞങ്ങൾക്കു കിട്ടുവാൻ ഹേതുവാകുന്നു.
കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നു; കാണുന്നതു താൽക്കാലികം, കാണാത്തതോ നിത്യം”
2 കൊരിന്ത്യർ 4:16-18

അബ്രാഹാമും
ദൈവവിളികേട്ട് സ്വന്തം അപ്പൻ്റെ ദൈവങ്ങളെ ഉപേക്ഷിച്ച്, ഇറങ്ങി പുറപ്പെട്ടത്,യഹോവയുടെ ശക്തിയുടെ അളവറ്റ വലുപ്പം ഗ്രഹിച്ചതിനാലാണ്.
അബ്രാഹാമിന് എങ്ങോട്ടാണ് പോകുന്നതെന്ന് അറിയില്ലായിരുന്നു. എന്നാൽ ദൈവത്തിൻ്റെ
അളവറ്റ ശക്തിയുടെ വലുപ്പം ഗ്രഹിച്ചറിഞ്ഞു.
ആ ദൈവീകശക്തിക്ക്
നാല് പ്രത്യേകതകൾ ഉണ്ടെന്ന് അബ്രാഹാം
മനസിലാക്കി.

1) ദൈവം തേജോമയൻ

” സഹോദരന്മാരും പിതാക്കന്മാരുമായ പുരുഷന്മാരേ, കേൾപ്പിൻ. നമ്മുടെ പിതാവായ അബ്രാഹാം ഹാരാനിൽ വന്നു പാർക്കുംമുമ്പെ മെസൊപ്പൊത്താമ്യയിൽ ഇരിക്കുമ്പോൾ, തന്നേ തേജോമയനായ ദൈവം അവന്നു പ്രത്യക്ഷനായി”
അപ്പൊ.പ്ര 7:2

2) ദൈവം അത്യുന്നതൻ

“നിന്റെ ശത്രുക്കളെ നിന്റെ കൈയില്‍ ഏല്പിച്ച അത്യുന്നതനായ ദൈവം സ്തുതിക്കപ്പെടട്ടെ എന്നു പറഞ്ഞു. അവന്നു അബ്രാം സകലത്തിലും ദശാംശം കൊടുത്തു”.ഉല്പത്തി 14:20

3) സർവ്വശക്തിയുള്ള ദൈവം

” അബ്രാമിന്നു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോൾ യഹോവ അബ്രാമിന്നു പ്രത്യക്ഷനായി അവനോടു: ഞാൻ സർവ്വശക്തിയുള്ള ദൈവം ആകുന്നു; നീ എന്റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക”
ഉല്പത്തി 17:1

4) നിത്യനായ ദൈവം

“അബ്രാഹാം ബേർ-ശേബയിൽ ഒരു പിചുലവൃക്ഷം നട്ടു, നിത്യദൈവമായ യഹോവയുടെ നാമത്തിൽ അവിടെവെച്ചു ആരാധന കഴിച്ചു”ഉല്പത്തി 21:33

നമ്മുടെ ദൈവത്തിന്റെ അളവറ്റ ശക്തി ഗ്രഹിക്കുക. നമ്മുടെ ദൈവം തേജോമയനായ
ദൈവം. നമ്മുടെ ദൈവം അത്യുന്നതനായ
ദൈവം. നമ്മുടെ ദൈവം സർവ്വശക്തിയുള്ള
ദൈവം. നമ്മുടെ ദൈവം നിത്യനായ ദൈവം.

ഈ ദൈവത്തിൽ വിശ്വസിച്ച്,നമ്മിൽ വ്യാപരിക്കുന്ന ദൈവത്തിന്റെ അളവറ്റശക്തിയുടെ
വലുപ്പം ഗ്രഹിച്ച് മുന്നോട്ടു പോകാം.

നീ ദൈവത്തിൽ നിന്നും ദൂരെയാണോ?

ഒരിക്കൽ യേശു ശമര്യക്കും ഗലീലെക്കും നടുവിൽകൂടി യാത്ര ചെയ്യുമ്പോൾ
ഒരു ഗ്രാമത്തിൽ ചെന്നു. അവിടെ കുഷ്ഠരോഗികളായ പത്തു പുരുഷന്മാർ അകലെ നിന്നുകൊണ്ടു: യേശു നായകാ, ഞങ്ങളോടു കരുണയുണ്ടാകേണമേ എന്നു ഉറക്കെ പറഞ്ഞു.
അവർ അശുദ്ധരായതു
കൊണ്ട് പാളയത്തിന് പുറത്ത് കഴിയേണ്ടവരും
ജനങ്ങളിൽ നിന്നും അകലം പാലിക്കേണ്ടവരും ആയിരുന്നു. അതുകൊണ്ട് അവർ യേശുവിനെ കണ്ടപ്പോൾ അകലം പാലിച്ചാണ് കരഞ്ഞത്.

നാം പലപ്പോഴും പാപം മൂലം ദൈവത്തോട് അടുത്ത് ചെല്ലുവാൻ കഴിയാത്ത അവസ്ഥയിൽ
ആയിരിക്കും. എന്നാൽ ദൂരസ്ഥരായ നമ്മെ ദൈവം സമീസ്ഥരാക്കി മാറ്റി. പുത്രനായ യേശുവിന്റെ
പുണ്യാഹരക്തമാണ് നമ്മെ യേശുവിലേക്ക്
സമീപസ്ഥനാക്കുന്നത്.

“മുമ്പെ ദൂരസ്ഥരായിരുന്ന നിങ്ങൾ ഇപ്പോൾ ക്രിസ്തുയേശുവിൽ ക്രിസ്തുവിന്റെ രക്തത്താൽ സമീപസ്ഥരായിത്തീർന്നു.
എഫേസ്യർ 2:13

ദൈവം ദൂരെ നിൽക്കുന്നു എന്ന് നമുക്ക് തോന്നുന്നത് നാം ദൈവത്തിൽ നിന്നും അകന്നു പോകുന്നത് കൊണ്ടാണ്. യേശു പിടിക്കപ്പെട്ടപ്പോൾ പത്രൊസ് യേശുവിൽ നിന്നും അകലം വിട്ട് നടന്നു. എന്നാൽ ദൈവീക സ്നേഹം അവനെ തേടിയെത്തി. അകലം വിട്ട് നടന്ന പത്രൊസിനെ
യേശു തൻ്റെ ഒരു നോട്ടത്തിൽ തന്നോട് സമീപസ്ഥനാക്കി.

ദൈവം നമ്മിൽ നിന്നും ദൂരെ മറയുന്നവനോ,
നമ്മിൽ നിന്നും അകന്നു പോകുന്നുവനോ അല്ല. നാം അകന്നുപോയാലും
നമ്മെ തേടി വരുന്നവനാണ്. നമ്മുടെ ക്രിയകളോ, നമ്മുടെ കുടുംബമഹിമയോ,
നേർച്ചകാഴ്ച്ചകളോ അല്ല
നമ്മെ ദൈവത്തോട് സമീപസ്ഥനാക്കുന്നത്.
കാൽവരിയിൽ നമുക്കായി ചൊരിഞ്ഞ രക്തമാണ്.

” അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തംകൊണ്ടു അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി”
കൊലൊസ്സ്യർ 1:20

ഒരിക്കൽ
ദാവീദിന് കഷ്ടങ്ങളും പ്രയാസങ്ങളും നേരിട്ടപ്പോൾ, ദൈവം തന്നിൽ നിന്നും മുഖം മറച്ചുവോ എന്ന് ദാവീദിന് തോന്നി. അതുകൊണ്ട് ദാവീദ് ഇങ്ങനെ ചോദിക്കുന്നു.

” യഹോവേ, നീ ദൂരത്തു നില്ക്കുന്നതെന്തു? കഷ്ടകാലത്തു നീ മറഞ്ഞുകളയുന്നതും
എന്തു? 10-ാം സങ്കീ 1-ാം വാക്യം

ഒന്ന് മുതൽ നാല്പത്തൊന്ന്
വരെയുള്ള സങ്കീർത്തനങ്ങൾ ദാവീദിൻ്റേതാണ്. 10-ാം സങ്കീർത്തനത്തിൻ്റെ ശീർഷകത്തിൽ ദാവീദിന്റെ പേർ എഴുതിയിട്ടില്ലെങ്കിലും 9-ാം സങ്കീർത്തനത്തിൻ്റെ തുടർച്ച ആണെന്നും 10-ാം സങ്കീർത്തനം ദാവീദിൻ്റെ സങ്കീർത്തനം ആണെന്നും വേദശാസ്ത്രജ്ഞന്മാർ
അഭിപ്രായപ്പെടുന്നു. ദൈവം തൻ്റെ ജീവിതത്തിൽ നിന്നും മാറി
നിൽക്കുന്നു എന്ന് ദാവീദിന് തോന്നി. ദൈവം ദൂരെ നിൽക്കുന്നതല്ല മറിച്ച് പാപം മൂലം ദാവീദ് ദൈവത്തിൽ നിന്നും അകന്നു പോയി എന്നതാണ്
സത്യം. മുടിയനായ പുത്രന്റെ പാപം ഭവനത്തിൽ നിന്നും പിതാവിൽ നിന്നും അവനെ അകറ്റി. എല്ലാം നഷ്ടപ്പെട്ടപ്പോൾ തൻ്റെ പിതാവ് തന്നിൽ നിന്നും ദൂരെ നിൽക്കയായിരിക്കും എന്ന് അവന് തോന്നി. അതുകൊണ്ട് മകനെ പോലെയല്ല ഒരു കൂലിക്കാരനെ പോലെ തന്നെ സ്വീകരിക്കണമെന്ന് അവൻ അപേക്ഷിക്കുന്നു.
എന്നാൽ അവൻ പ്രതീക്ഷിച്ചപോലെ ദൂരെ അകന്നു നിൽക്കുന്ന
പിതാവിനെയല്ല അവൻ കണ്ടത്. സമീപസ്ഥനായി
ഇറങ്ങിവരുന്ന പിതാവിനെയാണ്.തൻ്റെ മകൻ തിരിച്ചുവരും എന്ന് പ്രതീക്ഷയോടെ
ചങ്കു തകർന്ന് കാത്തിരിക്കുന്ന പിതാവ്.
ആ പിതാവ് മകനെ ദൂരെ കണ്ട് ഓടിചെല്ലുന്നു. പുതിയ അങ്കിയിടുന്നു.
കാലിൽ ചെരിപ്പ് അണിയിക്കുന്നു.വിരലിൽ
മോതിരം ഇടുന്നു. മകനായി സ്വീകരിക്കുന്നു.
വിരുന്നൊരുക്കുന്നു.

ദൈവം നമ്മിൽ നിന്നും ദൂരെ നിൽക്കുന്നു എന്ന തോന്നലുണ്ടോ? എങ്കിൽ നമ്മുടെ പാപങ്ങളാണ്
നമ്മെ ദൈവത്തിൽ നിന്നും അകറ്റുന്നത്. നാം ദൈവത്തിൽ നിന്നും അകന്നു പോകുന്നത് കൊണ്ടാണ് അങ്ങനെ തോന്നുന്നത്. ദൈവം ഇമ്മാനുവേൽ ആണ്.
നമ്മോടു കൂടെ എന്നാണ്
ആ വാക്കിനർത്ഥം. ദൈവം എന്നും സമീപസ്ഥനായി നമ്മോടൊപ്പം ഉണ്ട്. യേശു നമ്മുടെ സംരക്ഷകൻ. നമ്മുടെ രക്ഷകൻ.
അനുതാപത്തോടെ
തിരിച്ചുവരുന്ന സകല പാപികളേയും യേശു മക്കളായി സ്വീകരിക്കുന്നു.
ദൈവം നമുക്ക് ഏറ്റവും അടുത്ത തുണയാണ്. നമ്മുടെ സങ്കേതവും ബലവുമാണ്. ആയതിനാൽ ദൈവത്തിൽ നിന്നും നമ്മെ അകറ്റുന്ന സകല പാപങ്ങളേയും ഉപേക്ഷിക്കാം. അനുതാപത്തോടെ യേശുവിന്റെ അടുക്കലേക്ക് വരാം.

” ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും. പാപികളേ, കൈകളെ വെടിപ്പാക്കുവിൻ; ഇരുമനസ്സുള്ളോരേ, ഹൃദയങ്ങളെ ശുദ്ധീകരിപ്പിൻ”
യാക്കോബ് 4:8

« Older posts Newer posts »