PREACH GOSPEL & SALVATION FOR THE LOST

Category: Messages (Page 6 of 8)

മറഞ്ഞിരിക്കുന്ന ദൈവീകശക്തി

” യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം”
യെശയ്യാ 45:15

ദൈവം തന്നെ
വിളിച്ച് അപേക്ഷിക്കുന്നവർക്ക് എല്ലാം സമീപസ്ഥനാണ് എന്ന് നാം വായിക്കുന്നു. എന്നാൽ മേലെഴുതിയ
വേദഭാഗത്ത് ദൈവം മറഞ്ഞിരിക്കുന്നവൻ
എന്നും എഴുതിയിരിക്കുന്നു.

പലപ്പോഴും നാം കഷ്ടതയിൽ ആകുമ്പോൾ
ദൈവം എവിടെ എന്ന് ചോദിച്ചുപോകാറുണ്ട്.
ദാവീദ് പോലും ഇങ്ങനെ
ചോദിച്ചു.

“യഹോവേ, എത്രത്തോളം നീ എന്നെ മറന്നുകൊണ്ടിരിക്കും? നീ എത്രത്തോളം നിന്റെ മുഖത്തെ ഞാൻ കാണാതവണ്ണം മറെക്കും?
13-ാം സങ്കീ 1-ാം വാക്യം

കോരഹ്പുത്രന്മാരും
ഇതേ കാര്യം ആവർത്തിക്കുന്നു.

“നിന്റെ ദൈവം എവിടെ എന്നു അവർ എന്നോടു നിത്യം പറയുന്നതുകൊണ്ടു എന്റെ കണ്ണുനീർ രാവും പകലും എന്റെ ആഹാരമായ്തീർന്നിരിക്കുന്നു”
42-ാം സങ്കീ 3-ാം വാക്യം

എൻ്റെ കഷ്ടത ദൈവം അറിയുന്നില്ലേ എന്ന് മനം കൊണ്ട് ഒരിക്കൽ പോലും ചോദിക്കാത്തവർ വിരളമായിരിക്കും. എന്നാൽ ദൈവത്തിന്റെ
ചിന്തകളും, പ്രവർത്തികളും നമ്മുടേതു പോലെയല്ല.

“ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികൾ എത്ര അപ്രമേയവും അവന്റെ വഴികൾ എത്ര അഗോചരവും ആകുന്നു”
റോമർ 11:33

“എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; നിങ്ങളുടെ വഴികൾ എന്റെ വഴികളുമല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.
ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ എന്റെ വഴികൾ നിങ്ങളുടെ വഴികളിലും എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളിലും ഉയർന്നിരിക്കുന്നു”
യെശയ്യാ 55:8,9

നമ്മിൽ നിന്നും പല കാര്യങ്ങളും മറച്ച്
വയ്ക്കുവാൻ നമ്മെ സ്യഷ്ടിച്ച ദൈവത്തിന് അവകാശമുണ്ട്. സഹോദരന്മാർ വിറ്റുകളഞ്ഞ ജോസഫിനെ യാക്കോബ് കാണുന്നത് നീണ്ട പതിമൂന്ന് വർഷങ്ങൾക്ക് ശേഷമാണ്.
എന്തുകൊണ്ടാണിത്? കാരണം യഹോവക്ക് ജോസഫിനെ ഉയർത്തണം. സഹോദരന്മാർക്ക് കുറ്റബോധം ഉണ്ടാകണം.
അനേകം കാര്യങ്ങളിൽ നാം പ്രാർത്ഥിച്ചിട്ടും ഉത്തരം ലഭിക്കാതെ
വരുന്നതും എല്ലാം നന്മക്കായി തീർക്കുവാനുള്ള
ദൈവത്തിന്റെ പദ്ധതിയുടെ ഭാഗം മാത്രമാണ്.

ഇയ്യോബിന്റെ കഷ്ടതയുടെ കാരണം യഹോവ അവന് വെളിപ്പെടുത്തി കൊടുത്തില്ല. ദൈവം ഇയ്യോബിന് മറഞ്ഞിരുന്നു
എങ്കിലും, ഇയ്യോബ്, കഷ്ടതയിൽ ദൈവമുഖം
അന്വേഷിച്ചു. എന്നാൽ ദൈവം മറഞ്ഞിരുന്ന് അവനെ നിരീക്ഷിച്ചുകൊണ്ടിരുന്നു. ദൈവം തക്കസമയത്ത് അവന് എല്ലാം മനോഹരമായി
ചെയ്തുകൊടുത്തു.
ഇയ്യോബിന് ചിന്തിക്കുവാൻ പോലും കഴിയാത്ത
ദൈവമഹത്വത്തിന്റെ
ആഴങ്ങൾ അവനു വെളിപ്പെടുത്തി
കൊടുത്തതിനുശേഷം,
അവന്
നഷ്ടമായവയെല്ലാം ഇരട്ടിയായി കൊടുത്തു.

മറഞ്ഞിരിക്കുന്ന ദൈവം നമ്മെ മറെക്കുന്നവനാണ്.

” അനർത്ഥദിവസത്തിൽ അവൻ തന്റെ കൂടാരത്തിൽ എന്നെ ഒളിപ്പിക്കും; തിരുനിവാസത്തിന്റെ മറവിൽ എന്നെ മറെക്കും; പാറമേൽ എന്നെ ഉയർത്തും”
27-ാം സങ്കീ 5-ാം വാക്യം

മാത്രമല്ല മറഞ്ഞിരിക്കുന്ന
ദൈവം നമ്മെ പരസ്യമായി ഉയർത്തും.

“നാശകരമായ കുഴിയിൽനിന്നും കുഴഞ്ഞ ചേറ്റിൽനിന്നും അവൻ എന്നെ കയറ്റി; എന്റെ കാലുകളെ ഒരു പാറമേൽ നിർത്തി, എന്റെ ഗമനത്തെ സ്ഥിരമാക്കി”
40-ാം സങ്കീ 1-ാംവാക്യം

വലിയ നന്മ ഒരുക്കി വച്ച്
ദൈവം നമ്മിൽ നിന്നും നമ്മുടെ നന്മക്കായി അല്പസമയം മറഞ്ഞു നിൽക്കുന്നു.
വലിയ നന്മ ഒരുക്കി ദൈവമക്കളെ മാനിക്കുന്നു.

ദൈവം മറഞ്ഞ് കിടക്കുന്ന നിധികളുടെ
ഉടയവനാണ്.

” അവനിൽ ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങൾ ഒക്കെയും ഗുപ്തമായിട്ടു ഇരിക്കുന്നു”
കൊലൊസ്സ്യർ 2:3

ഈ നിധി ദൈവം തനിക്ക് പ്രിയപ്പെട്ടവർക്ക് വെളിപ്പെടുത്തി കൊടുക്കുന്നു.

ദൈവം ചിലരുടെ ജീവിതങ്ങളിൽ നിന്നും എന്നന്നേക്കുമായി
മറഞ്ഞു കളയാം. ശൗൽ രാജാവ് അനുസരണക്കേടിൽ
മുന്നോട്ട് പോയപ്പോൾ, മനം തിരിയുവാൻ ദൈവം ധാരാളം അവസരങ്ങൾ കൊടുത്തു.ഒടുവിൽ തള്ളിക്കളഞ്ഞു. ശിംശോൻ ജഡികനായി
ജീവിച്ചു. അനേകം അവസരങ്ങൾ ഉണ്ടായിട്ടും പാഠം പഠിച്ചില്ല. ഒടുവിൽ ദൈവം അവൻ്റെ ജീവിതത്തിൽ നിന്നും എന്നന്നേക്കുമായി
മറഞ്ഞു കളഞ്ഞു. ദൈവഹിതത്തിനെതിരെ
നാം പ്രവർത്തിച്ചാൽ ദൈവം എന്നന്നേക്കുമായി മറഞ്ഞു കളയും.

ഒരു ദൈവപൈതൽ
പ്രതിസന്ധികളിൽ തളരാതെ ദൈവമുഖം അന്വേഷിച്ചാൽ ദൈവം
വെളിപ്പെടും. യിസ്രായേൽ
മക്കളുടെ മരുഭൂപ്രയാണത്തിൽ മുമ്പേ പോയി പാതകളെ
ക്രമീകരിച്ചവൻ നമുക്ക് മുമ്പായി ചെന്ന് ദുർഘടങ്ങളെ നിരപ്പാക്കി,
താമ്രക്കതകുകളെ തകർക്കുന്നവനായി മറഞ്ഞു നിന്ന് പ്രവർത്തിക്കും. ഒന്നും കാണുന്നില്ല എന്ന് ചിന്തിക്കുമ്പോഴും അവിടന്ന് എല്ലാം കാണും.
ദൈവത്തിന്റെ തക്കസമയത്ത് അവിടുന്ന് പദ്ധതികൾ വെളിപ്പെടുത്തി തരും.
മറഞ്ഞിരിക്കുന്ന ദൈവം
നിന്നെ മാറോടണച്ച് നിൽക്കുന്നു എന്ന് എപ്പോഴും ഓർക്കുക. ദൈവത്തിന്റെ തക്കസമയത്തിനായി
നിരാശപ്പെടാതെ കാത്തിരിപ്പിൻ.

“അതുകൊണ്ടു അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ.
അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ”
1 പത്രൊസ് 5:6,7

മുറിവുകളെ ഉണക്കുന്ന ദൈവം

ഇന്നെവിടെ നോക്കിയാലും പല കാരണത്താലും ഹ്യദയം
മുറിഞ്ഞ് വേദനിക്കുന്നവരെ നമുക്ക് കാണാം. ഉറ്റവരും
സ്നേഹിതരും ഹ്യദയത്തിൽ ആഴമായ മുറിവുകൾ ഉണ്ടാക്കാം.
ഭർത്താക്കന്മാരുടെ ക്രൂരമായ പീഢനങ്ങൾ ഭാര്യമാരുടെ ഹ്യദയത്തിൽ മുറിവുണ്ടാക്കാം. മാതാപിതാക്കൾ വ്യദ്ധരാകുമ്പോൾ മക്കളുടെ ക്രൂരമായ പെരുമാറ്റങ്ങൾ അവരുടെ ഹ്യദയത്തിൽ ഉണങ്ങാത്ത മുറിവുകൾ ഉണ്ടാക്കാം. ഒരിക്കൽ ദാവീദ് ഇങ്ങനെ പറഞ്ഞു.

” ഞാൻ അരിഷ്ടനും ദരിദ്രനും ആകുന്നു; എന്റെ ഹൃദയം എന്റെ ഉള്ളിൽ മുറിഞ്ഞിരിക്കുന്നു”
109-ാം സങ്കീ 22-ാം വാക്യം

തകർന്നവരുടെ
മുറിവുകളെ ദൈവം കെട്ടുന്നു എന്നതിന് വേദപുസ്തകത്തിൽ
അനേകം വാക്യങ്ങൾ ഉണ്ട്.

“ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.
നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു; അവ എല്ലാറ്റിൽനിന്നും യഹോവ അവനെ വിടുവിക്കുന്നു.
അവന്റെ അസ്ഥികളെ എല്ലാം അവൻ സൂക്ഷിക്കുന്നു; അവയിൽ ഒന്നും ഒടിഞ്ഞുപോകയുമില്ല”
34-ാം സങ്കീ 18-20

“ഉന്നതനും ഉയർന്നിരിക്കുന്നവനും ശാശ്വതവാസിയും പരിശുദ്ധൻ എന്നു നാമമുള്ളവനുമായവൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഉന്നതനും പരിശുദ്ധനുമായി വസിക്കുന്നു; താഴ്മയുള്ളവരുടെ മനസ്സിന്നും മനസ്താപമുള്ളവരുടെ ഹൃദയത്തിന്നും ചൈതന്യം വരുത്തുവാൻ മനസ്താപവും മനോവിനയവുമുള്ളവരോടു കൂടെയും വസിക്കുന്നു”
യെശയ്യാ 57:15

” മനംതകർന്നവരെ അവൻ സൗഖ്യമാക്കുകയും അവരുടെ മുറിവുകളെ കെട്ടുകയും ചെയ്യുന്നു”
147-ാം സങ്കീ 3-ാം വാക്യം

യേശു ഈ ഭൂമിയിൽ വന്നത് ഹൃദയം തകർന്നവരെ മുറികെട്ടുവാനും, തടവുകാർക്കു വിടുതലും ബദ്ധന്മാർക്കു സ്വാതന്ത്ര്യവും അറിയിപ്പാനും ആണെന്ന്
യശയ്യാപ്രവാചകൻ അരുളപ്പാട് നൽകി.

ജീവിതത്തിലെ വേദനകളുടെ നിമിഷങ്ങളിൽ ജീവിതത്തിലെ നന്മകളെ ഓർത്ത് എണ്ണിയെണ്ണി സ്തുതിക്കുക. കാണുന്ന കണ്ണ്, കേൾക്കുന്ന ചെവി, ഉൽസാഹമുള്ള മനസ്സ്, ആരോഗ്യം ഉള്ള ശരീരം, ശ്വസിക്കാനുള്ള കഴിവ്, എഴുതാനും വായിക്കാനും ഉള്ള കഴിവ്, ക്ഷമിക്കാനുള്ള മനസ്സ്, വിദ്യാഭ്യാസം, ചുറ്റുപാടുകൾ സർവോപരി ജീവനുള്ള ദൈവത്തെ അനുഭവിച്ചറിയാൻ ഉള്ള ഭാഗ്യം ഇങ്ങനെ എന്തെല്ലാം നമുക്ക് ചിന്തിച്ച് എണ്ണിയെണ്ണി പറഞ്ഞു ദൈവത്തെ സ്തുതിക്കുവാനുണ്ട്.
വേദനകളും, മുറിവുകളും വരുമ്പോൾ നിന്ദിക്കപ്പെട്ട് ,
ത്യജിക്കപ്പെട്ട്, വ്യസനപാത്രമായി, രോഗവും, ദു:ഖവും ശീലിച്ചവനായും, സകലരും മുഖം മറച്ച് കളയതക്കവണ്ണം വിരൂപനായി,
എല്ലാതരത്തിലും മുറിവേറ്റവനായി കിടന്നവനെ ധ്യാനിക്കുന്നത് നമ്മുടെ
മുറിവുകളെ ഉണക്കും.

” നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ പാപികളാൽ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊൾവിൻ.
എബ്രായർ 12:3

ദൈവത്തിൻ്റെ യാഗങ്ങൾ തകർന്ന ആത്മാവാണ്; തകർന്ന ഹൃദയത്തെ, ദൈവം നിരസിക്കുകയില്ല.
ഏതവസ്ഥയിലും ഇങ്ങനെ പറയുവാൻ നമുക്ക് കഴിയണം.

“എന്റെ മാംസവും ഹൃദയവും ക്ഷയിച്ചുപോകുന്നു; ദൈവം എന്നേക്കും എന്റെ ഹൃദയത്തിന്റെ പാറയും എന്റെ ഓഹരിയും ആകുന്നു”
73-ാം സങ്കീ 26-ാം വാക്യം.

തിരസ്കരിക്കപ്പെട്ടവരുടെ
വേദന ദൈവം അറിയുന്നു എന്നുള്ളത് ഹ്യദ്യമായി യെശയ്യാവ് 56-ാം അദ്ധ്യായത്തിൽ വിവരിച്ചിരിക്കുന്നു.
ഏത് സാഹചര്യത്തിലും ദൈവത്തിന്റെ ദയ നമ്മെ പിന്തുടരും. മനോഹരമായ വാഗ്ദത്തങ്ങൾ നൽകി ഈ അദ്ധ്യായം അവസാനിക്കുന്നു. ആ വാഗ്ദത്തങ്ങളെ മുറുകെ പിടിച്ച് മുന്നോട്ടു പോകാം.

“പർവ്വതങ്ങൾ മാറിപ്പോകും, കുന്നുകൾ നീങ്ങിപ്പോകും; എങ്കിലും എന്റെ ദയ നിന്നെ വിട്ടുമാറുകയില്ല; എന്റെ സമാധാനനിയമം നീങ്ങിപ്പോകയുമില്ല എന്നു നിന്നോടു കരുണയുള്ള യഹോവ അരുളിച്ചെയ്യുന്നു.
അരിഷ്ടയും കൊടുങ്കാറ്റിനാൽ അടിക്കപ്പെട്ടു ആശ്വാസമറ്റവളും ആയുള്ളോവേ, ഞാൻ നിന്റെ കല്ലു അഞ്ജനത്തിൽ പതിക്കയും നീലക്കല്ലുകൊണ്ടു നിന്റെ അടിസ്ഥാനം ഇടുകയും ചെയ്യും.ഞാൻ നിന്റെ താഴികക്കുടങ്ങളെ പത്മരാഗംകൊണ്ടും നിന്റെ ഗോപുരങ്ങളെ പുഷ്പരാഗംകൊണ്ടും നിന്റെ അറ്റങ്ങളെയൊക്കെയും മനോഹരമായ കല്ലുകൊണ്ടും ഉണ്ടാക്കും.
നിന്റെ മക്കൾ എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവരും നിന്റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും.നീതിയാൽ നീ സ്ഥിരമായി നില്ക്കും; നീ പീഡനത്തോടു അകന്നിരിക്കും; നിനക്കു ഭയപ്പെടുവാനില്ലല്ലോ; ഭീഷണിയോടു നീ അകന്നിരിക്കും; അതു നിന്നോടു അടുത്തുവരികയില്ല”
യശയ്യാവ് 54:10-14

ഇനി കരഞ്ഞ്കൊണ്ടിരിക്കേണ്ട

കണ്ണുനീർ മാറ്റുന്ന പുസ്തകമാണ് സത്യവേദപുസ്തകം. കണ്ണീർ തുടച്ച് ആനന്ദം നൽകുന്നവനാണ് യേശു.

” അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി; സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്നു അരുളിച്ചെയ്തു. എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും അവൻ കല്പിച്ചു.
വെളിപ്പാടു 21:4,5

നമ്മുടെ ദു:ഖത്തെ സന്തോഷമാക്കുന്നവൻ
ആണ് യേശു. നമ്മുടെ വിലാപത്തെ ന്യത്തമാക്കുന്നവനാണ്
യേശു. ക്രിസ്തീയജീവിതം
സുഖവും ദു:ഖവും നിറഞ്ഞതാണെങ്കിലും എന്നും നമുക്ക് ദു:ഖം ഉണ്ടാകയില്ല.

“അവന്റെ കോപം ക്ഷണനേരത്തേക്കേയുള്ളു; അവന്റെ പ്രസാദമോ ജീവപര്യന്തമുള്ളതു; സന്ധ്യയിങ്കൽ കരച്ചൽ വന്നു രാപാർക്കും; ഉഷസ്സിലോ ആനന്ദഘോഷം വരുന്നു”
30-ാം സങ്കീ 5-ാം വാക്യം

ദു:ഖത്തിൻ്റേയും, നിരാശയുടേയും, കടബാദ്ധ്യതകളുടേയും
രോഗത്തിൻ്റേയും ആകുലതകളുടേയും
സന്ധ്യകൾ ജീവിതത്തിൽ ഉണ്ടാകാം. ശരിയായി പ്രാർത്ഥിക്കുവാൻ പോലും കഴിയാതെ മനസ് തകർന്ന അവസ്ഥകൾ ജീവിതത്തിൽ കടന്നുവരാം. കഷ്ടതകളുടെ രാത്രിയിൽ
കണ്ണീർ കാണുന്നതിനോ
സഹായത്തിനോ ആരും കടന്നുവരണമെന്നില്ല. എന്നാൽ നിന്റെ കണ്ണുനീർ
കാണുന്ന ഒരു ദൈവം ഉണ്ട്. വേദനയുടെ രാത്രിയാമങ്ങൾ കഴിഞ്ഞാൽ ഒരു പ്രഭാതസൂര്യൻ്റെ ഉദയമുണ്ട്. ആ പ്രഭാതസൂര്യൻ്റെ കിരണങ്ങൾ നിന്നെ ആനന്ദഘോഷങ്ങളിൽ
വഴി നടത്തും. യേശു ആണ് ആ ഉദയസൂര്യൻ.

ലേവ്യപുസ്തകം ആറാം അദ്ധ്യായത്തിൽ ഹോമയാഗത്തെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു.

“ഹോമയാഗത്തിന്റെ പ്രമാണമാവിതു: ഹോമയാഗം രാത്രി മുഴുവനും ഉഷസ്സുവരെ യാഗപീഠത്തിന്മേലുള്ള വിറകിന്മേൽ ഇരിക്കയും യാഗപീഠത്തിലെ തീ അതിനാൽ കത്തിക്കൊണ്ടിരിക്കയും വേണം. യാഗപീഠത്തിന്മേൽ തീ കെട്ടുപോകാതെ എപ്പോഴും കത്തിക്കൊണ്ടിരിക്കേണംലേവ്യപുസ്തകം 6:9,12

ഹോമയാഗത്തിനായി ഉപയോഗിക്കുന്നത് കാള,
കോലാട്,കുറുപ്രാവ് ,
പ്രാവിൻകുഞ്ഞ് എന്നിവയെ ആണ്.
ഇവ തീയ്യിൽ രാത്രി മുഴുവനും കത്തിയെരിയണം. അപ്പോൾ അവ സൗരഭ്യയാഗമായി സ്വർഗ്ഗം സ്വീകരിക്കുന്നു.

ജീവിതത്തിൽ പൊന്നും വെള്ളിയും തീയ്യിൽ ഉരുക്കി ശോധന ചെയ്യുന്നു.
അതുപോലെയുള്ള ശോധനകൾ
ഉണ്ടാകാം. തട്ടാൻ്റെ കരസ്പർശനം
ഏൽക്കാതെ, തട്ടാൻ തീയ്യിലിട്ട് ചുട്ടും അടിച്ചും രൂപാന്തരപ്പെടുത്താതെ,
ഒരു പൊന്നും മനോഹരമായ ആഭരണമായ് മാറുകയില്ല. കുശവൻ്റെ പാദസ്പർശനവും, കരസ്പർശനവും
ഏൽക്കാത്ത ഒരു മണ്ണും മനോഹരമായ
മാനപാത്രമായി മാറുകയില്ല. തോട്ടക്കാരൻ തൻ്റെ മൂർച്ചയുള്ള ആയുധത്താൽ ചെത്തി വെടിപ്പാക്കാത്ത ഒരു വ്യക്ഷവും ഫലം നൽകില്ല.
സൗരഭ്യമേറിയ മനോഹരമായ പുഷ്പങ്ങൾ വിടരണമെങ്കിൽ ച്ചെടിക്ക് ഒരു ചെത്തി വെടിപ്പാക്കൽ
ആവശ്യമാണ്.

കഷ്ടതകളുടെ രാത്രികൾ
ജീവിതത്തിലെ ചെത്തിവെടിപ്പാക്കലുകൾ മാത്രമാണ്. അവ
ആനന്ദഘോഷത്തിൻ്റെ
പ്രഭാതം നൽകും.

ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് ഒരു വാചകം ചുമരിൽ എഴുതണമെന്ന് പറഞ്ഞു, ഒരു നിബന്ധനയും വച്ചു. സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും, ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷവും നൽകുന്നതായിരിക്കണം അത്‌ . ജീവിതത്തിൽ അമിതമായി ദുഃഖിക്കാതിരിയ്ക്കാനും മതിമറന്നു ആഹ്ലാദിക്കാതിരിക്കാനും എപ്പോഴും തന്നെ ഓർമ്മപ്പെടുത്തുന്ന ഒരു വാചകം . ജ്ഞാനിയായ ബീർബൽ എഴുതി

“ഈ സമയവും കടന്നു പോവും”

ദുഃഖ സമയത്ത് കരുത്തേകുന്ന വാചകമാണിത്.

യേശുവിന്റെ ശിഷ്യന്മാർ അനേകം പീഢനങ്ങൾ സഹിക്കേണ്ടതായി വന്നു.
ഹെരോദാരാജാവിൻ്റെ കാലത്ത് യാക്കോബിൻ്റെ തല അറുത്തു. പിറ്റേദിവസം
പത്രൊസിൻ്റെ തല അറുക്കുവാനായി പത്രൊസിനെ കാരാഗ്യഹത്തിൽ അടച്ചു.
ചങ്ങലയാൽ ബന്ധിതനാക്കി. രണ്ടു പടയാളികളുടെ നടുവിൽ കിടന്നിട്ടും, പിറ്റേ ദിവസം
തൻ്റെ തല വെട്ടുമെന്ന്
ബോദ്ധ്യം ഉണ്ടായിട്ടും പത്രൊസ് പടയാളികളുടെ
മദ്ധ്യത്തിൽ സുഖമായി ഉറങ്ങി. കാരണം സന്തോഷത്തിൻ്റെ ഒരു പുലരി തന്നെ കാത്ത് നിൽക്കുന്നു എന്ന് പത്രൊസ് വിശ്വസിച്ചു. വിശ്വസിച്ചപോലെ
സ്വർഗ്ഗത്തിലെദൂതൻ
പത്രൊസിനെ രക്ഷിച്ചു.

സന്ധ്യ എത്ര കഠിനമാകട്ടെ. ഒരു പുലരി വരുന്നു.

“ഞാൻ അവരുടെ ദുഃഖം മാറ്റി സന്തോഷമാക്കും; ഞാൻ അവരെ ആശ്വസിപ്പിച്ചു സങ്കടംപോക്കി സന്തോഷിപ്പിക്കും”
യിരേമ്യാവു 31:13

” യെരൂശലേമ്യരായ സീയോൻ നിവാസികളേ, ഇനി കരഞ്ഞുകൊണ്ട്
ഇരിക്കേണ്ടാ; നിങ്ങളുടെ നിലവിളിയുടെ ശബ്ദത്തിങ്കൽ അവന്നു നിശ്ചയമായിട്ടു കരുണ തോന്നും; അതു കേൾക്കുമ്പോൾ തന്നേ അവൻ ഉത്തരം അരുളും”
യെശയ്യാ 30:19

നമ്മുടെ ഉള്ളങ്ങളെ ഉള്ളതുപോലെ അറിയുന്നവൻ ദൈവം മാത്രം. ആ സർവ്വശക്തനിൽ വിശ്വസിക്കാം. നിത്യമായി
കണ്ണീരെല്ലാം മാറുന്ന ഒരു ദിനം വരും. നാം ദൈവവുമായി വസിക്കുന്ന ഒരു ദിനം. ഈ ലോകത്തിലെ ദു:ഖങ്ങളെല്ലാം മാറും.

“ഞാൻ നിന്റെ മുറിവുകളെ പൊറുപ്പിച്ചു നിനക്കു ആരോഗ്യം വരുത്തും എന്നു യഹോവയുടെ അരുളപ്പാടു”
യിരേമ്യാവു 30:17

വിശ്വാസത്തിൽ നിലനിൽക്കാം. ജീവകിരീടംപ്രാപിക്കാം

കൊരിന്ത്യ ധാർമ്മികമായി വളരെ അധ:പതിച്ച ഒരു കാലഘട്ടത്തിൽ ആയിരുന്നു പൗലൊസ്
കൊരിന്ത്യയിലേക്ക് കടന്നുവരുന്നത്. ക്രിസ്ത്യാനികൾക്ക് ക്രൂരമായ പീഢനങ്ങൾ
സഹിക്കേണ്ടിവന്ന കാലഘട്ടമായിരുന്നു. പലരും വിശ്വാസം ത്യജിക്കയും അസന്മാർഗികമായ വഴിയിലേക്ക് തിരിയുകയും ചെയ്തു. ഇത് കണ്ട് പൗലൊസ് അപ്പൊസ്തലൻ കൊരിന്ത്യസഭയിലെ
ജനത്തോട് ഇങ്ങനെ പറഞ്ഞു.

“ഉണർന്നിരിപ്പിൻ; വിശ്വാസത്തിൽ നിലനില്പിൻ; പുരുഷത്വം കാണിപ്പിൻ; ശക്തിപ്പെടുവിൻ.
നിങ്ങൾ ചെയ്യുന്നതെല്ലാം സ്നേഹത്തിൽ ചെയ്‍വിൻ”1 കൊരിന്ത്യർ
16:13 ,14

ഇന്ന് സകലർക്കും വിശ്വാസം ഉണ്ട്. എന്നാൽ അവസരങ്ങൾക്കും സാഹചര്യങ്ങൾക്കും അനുസരിച്ച് നമ്മുടെ വിശ്വാസത്തിന്റെ അളവ് കൂടുകയും, കുറയുകയും ചെയ്യും. വിഷമങ്ങളും വേദനകളും ജീവിതത്തെ
ഉലക്കുമ്പോൾ എല്ലാവരും
വിശ്വാസം വർദ്ധിപ്പിച്ച് കാര്യസാദ്ധ്യത്തിനായി ദൈവത്തെ സമീപിക്കും.
ദൈവമേ എനിക്കെന്തിന്
ഈ കഷ്ടങ്ങൾ തന്നു എന്ന് പരാതി പെടും. എന്നാൽ കർത്താവ് അനുഗ്രഹങ്ങൾ ഓരോന്നായി വർഷിക്കുമ്പോൾ കർത്താവേ! എനിക്കെന്തിന് ഇവയൊക്കെ തന്നു എന്നു ചോദിക്കയോ ലഭിച്ച അനുഗ്രഹങ്ങൾക്കു
നന്ദിയും സ്തുതിയും കരേറ്റുകയോ ചെയ്യാത്തവരാണ് അനേകരും. ഏതു പ്രതിസന്ധികളിലും
വിശ്വാസം കാത്തു സൂക്ഷിക്കണം. ഇയ്യോബിനെ പോലെ അവനെന്നെ കൊന്നാലും ഞാൻ അവനുവേണ്ടി തന്നെ
കാത്തിരിക്കുമെന്ന് ചങ്കൂറ്റത്തോടെ പറയുന്നവനാണ് വിശ്വാസി.

ആദിമസഭയിലെ യേശുവിന്റെ
ശിഷ്യന്മാരെല്ലാം ഈ വിശ്വാസം കാത്തുസൂക്ഷിച്ചവരാണ്.
യേശുവിന് വേണ്ടി പിന്നീട് അനേകം പേർ രക്തസാക്ഷികളായി. സെബസ്ത്യായിൽ രക്തസാക്ഷികളായ
നാല്പതു പട്ടാളക്കാരെകുറിച്ചു അനേകം പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സഹദേന്മാർ എന്നറിയപ്പെടുന്ന അവരുടെ ചരിത്രം ആരേയും ആത്മീയമായി ഉത്തേജിപ്പിക്കുന്നതാണ്.
സെബസ്ത്യ മദ്ധ്യ ടർക്കിയിലെ ഒരു പട്ടണമാണ്. കിസിൽ നദിയുടെ താഴ്വരയിലാണ് സ്ഥിതി ചെയ്യുന്നത്.

AD 320 നോടടുത്ത കാലയളവിലാണ് സെബസ്ത്യയിൽ പടയാളികളായ നാല്പതു പേർ രക്തസാക്ഷികളായത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള അർമേനിയയിൽ പാളയമടിച്ച സൈനികരായിരുന്നു
ഇവർ.അവരുടെ സൈന്യാധിപൻ നീചനായ ലിക്കിയാനോസ്സും, ഗവർണർ നിഷ്ഠുരനായ അഗ്രിക്കോലോവോസും ആയിരുന്നു. ചക്രവർത്തി ലിസിനിയുസിന്റെ ആജ്ഞ പ്രകാരം എല്ലാ പടയാളികളും ദേവന്മാർക്ക് ബലി കഴിക്കണമെന്ന് ഗവർണ്ണർ ഉത്തരവിട്ടു. എന്നാൽ നാല്പത് പടയാളികൾ ഈ ഉത്തരവനുസരിച്ചില്ല. അതിനാൽ നാല്പതു പേരെ ചമ്മട്ടി കൊണ്ടടിച്ച് ചങ്ങലകൊണ്ട് ബന്ധിച്ച് തടവിലാക്കി.അവർ ദൃഢമാനസരെന്ന് കണ്ടപ്പോൾ അവരെ നഗ്നരാക്കി സെബസ്ത്യയിലെ അസഹനീയമായ തണുപ്പുള്ള തടാകത്തിൽ രാത്രി മുഴുവനും നിർത്തി. വിശ്വാസം ത്യജിച്ച് തടാകത്തിൽ നിന്നും കരയിലേക്ക് കയറിയാൽ അവർക്ക് രക്ഷപ്പെടാം എന്ന് സൈന്യാധിപൻ പറഞ്ഞു. കൊടും തണുപ്പിനാൽ നാല്പത് പേരും മരണത്തോട് മല്ലടിച്ചു. തണുത്തുറഞ്ഞ വെള്ളത്തിൽ കിടന്നു. മറ്റു പട്ടാളക്കാർ കരയിൽ തീകായുകയും ഭക്ഷണം കഴിക്കുകയും ചെയ്തുകൊണ്ടിരിക്കെ. നാല്പത് പേരിൽ ഒരാൾ തണുപ്പ് സഹിക്കാൻ പറ്റാതെ വിശ്വാസം ത്യജിച്ച് തിരികെ കരയിൽ കയറുകയാണ്. അപ്പോൾ കരയിൽ ഇരുന്നിരുന്ന പട്ടാളക്കാരിൽ ഒരുവൻ മനോഹരമായ ഒരു ദർശനം കാണുന്നു. സ്വർഗ്ഗത്തിൽ നിന്നും നാല്പത് കിരീടങ്ങൾ ഇറങ്ങിവരുന്ന മനോഹരമായ കാഴ്ച്ച. അതുകണ്ട് ആ പട്ടാളക്കാരൻ സകലവും ഉപേക്ഷിച്ച് കർത്താവിനെ ഏറ്റുപറഞ്ഞും കൊണ്ട് ഓടി തടാകത്തിൽ ചാടി ശേഷിച്ച 39 പേരോടൊപ്പം സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങിവന്ന നാല്പാതാമത്തെ കിരീടത്തിന് അവകാശിയായി.
“മനുഷ്യരുടെ മുമ്പിൽ എന്നെ ഏറ്റുപറയാത്തവനെ എന്റെ പിതാവിന്റെ മുമ്പിൽ ഞാനും ഏറ്റു പറകയില്ല” എന്ന തിരുവചനം അവരെ ശക്തരാക്കി.

ജീവിതത്തിലെ ഏതു പ്രതിസന്ധികളിലും വിശ്വാസത്തിൽ ജ്വലിച്ച്
നിൽക്കണം. കാരണം നമുക്കൊരു കിരീടധാരണം ഉണ്ട്. ഈ ലോകത്തിൽ എന്ത് പ്രതിസന്ധികളും വന്നു കൊള്ളട്ടെ. ഏതു മാരകരോഗവും വന്നുകൊള്ളട്ടെ.
ഇയ്യോബിനെ പോലെ
ഇങ്ങനെ പറയുവാൻ നമുക്ക് കഴിയണം.

” എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു.എന്റെ ത്വക്ക് ഇങ്ങനെ നശിച്ചശേഷം ഞാൻ ദേഹരഹിതനായി ദൈവത്തെ കാണും.
ഞാൻ തന്നേ അവനെ കാണും; അന്യനല്ല, എന്റെ സ്വന്തകണ്ണു അവനെ കാണും”
ഇയ്യോബ് 19:25-27

വിശ്വാസം കാത്ത് സൂക്ഷിക്കാം.
അവസാനത്തോളം
സഹിച്ച് നിൽക്കുന്നവനാണ്
രക്ഷ പ്രാപിക്കുക.ദൈവം തരുന്ന ജീവകിരീടം നഷ്ടപ്പെടുത്താതെ അവസാനം ശ്വാസം വരെ
വിശ്വാസത്തിൽ ഉറച്ചു നിൽക്കാം.

” ഞാൻ വേഗം വരുന്നു; നിന്റെ കിരീടം ആരും എടുക്കാതിരിപ്പാൻ
തക്കവണ്ണം നിനക്കുള്ളതു പിടിച്ചുകൊൾക”
വെളിപ്പാടു 3:11

നാം ക്രിസ്തുവിൻ പത്രം

” ഞങ്ങളുടെ ഹൃദയങ്ങളിൽ എഴുതിയതായി സകലമനുഷ്യരും അറിയുന്നതും വായിക്കുന്നതുമായ ഞങ്ങളുടെ പത്രം നിങ്ങൾ തന്നേ.
ഞങ്ങളുടെ ശുശ്രൂഷയാൽ ഉണ്ടായ ക്രിസ്തുവിൻ പത്രമായി നിങ്ങൾ വെളിപ്പെടുന്നുവല്ലോ. അതു മഷികൊണ്ടല്ല, ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാൽ അത്രേ. കല്പലകയിൽ അല്ല, ഹൃദയമെന്ന മാംസപ്പലകയിൽ തന്നേ എഴുതിയിരിക്കുന്നതു.”
2കൊരിന്ത്യർ 3:2,3

പൗലോസ് അപ്പോസ്തലൻ പറയുകയാണു സകല മനുഷ്യരും
അറിയുന്നതും വായിക്കുന്നതുമായ ഞങ്ങളുടെ പത്രം നിങ്ങളാകുന്നു. പത്രം എല്ലാവരും
വായിക്കുന്ന പോലെ നിങ്ങൾ മറ്റുള്ളവർക്കും അറിയാനും വായിക്കാനും ഉതകുന്ന ക്രിസ്തുവിൻ പത്രമായി മാറണം.
നിങ്ങളുടെ ജീവിതം കണ്ടാൽ ക്രിസ്തു ആരാണെന്നു വെളിപ്പെടണം.

ഒരു ഭവനത്തിലെ മാതാപിതാക്കളുടെ വിശ്വാസമാണു മക്കൾക്കു ലഭിക്കുക. വലിയ വിശ്വാസത്തിന്റെ പാരമ്പര്യത്തിൽ
വളർന്ന യുവാവായ തിമൊഥെയൊസിനെ
കുറിച്ചു പൗലോസിനു വലിയ പ്രതീക്ഷ
ഉണ്ടായിരുന്നു.അമ്മയുടെ
വിശ്വാസം മക്കൾക്കു നിശ്ചയമായും ലഭിക്കും.
അവരുടെ ജീവിതമാത്യകയാണു
പലപ്പോഴും മക്കൾക്കു ലഭിക്കുന്ന ആത്മീയദൂതു. അതിനാൽ പൗലോസ് ഇങ്ങനെ എഴുതി.

” ആ വിശ്വാസം ആദ്യം നിന്റെ വലിയമ്മ ലോവീസിലും അമ്മ യൂനീക്കയിലും ഉണ്ടായിരുന്നു; നിന്നിലും ഉണ്ടെന്നു ഞാൻ ഉറെച്ചിരിക്കുന്നു.”
2തിമൊഥെയൊസ് 1:5

നാലു വേദശാസ്ത്ര
പണ്ഡിതന്മാർ
ഒരിക്കൽ ബൈബിൾ വേർഷനെകുറിച്ചു സംസാരിച്ച് കൊണ്ടിരുന്നു.അപ്പോൾ
ഒരുവൻ പറഞ്ഞു.
“എനിക്കു എപ്പോഴും കിങ്ങ് ജെയിംസ് വേർഷൻ ആണു ഇഷ്ടം.
കാരണം അതിന്റെ സുശക്തമായ
ഭാഷ അതിനെ ഉൽക്യഷ്ടമാക്കുന്നു” അപ്പോൾ
മറ്റൊരുവൻ പറഞ്ഞു. “എനിക്കു
ന്യൂ ഇംഗ്ളീഷ് വേർഷനാണു
താല്പര്യം. കാരണം അതു സൂക്ഷ്മമായ
പാഠതർജ്ജിമയും
ആധുനിക ഭാഷയും ഒത്തിണങ്ങിയതാണു”. മൂന്നാമൻ
പറഞ്ഞു “ഗുഡ് ന്യൂസ് ബൈബിളാണു എനിക്കു പ്രിയം.
അതു ആധുനിക ലളിതഭാഷയാണു.” ഇതെല്ലാം കേട്ടു നിന്ന നാലാമൻ പറഞ്ഞു.
“എനിക്കു ഏറ്റവും ഇഷ്ടം എന്റെ
അമ്മയുടെ പരിഭാഷയാണു.” ഇതു കേട്ട മറ്റുള്ളവർ ചോദിച്ചു.എന്ത് നിന്റെ അമ്മ വേദപുസ്തകം പരിഭാഷ ചെയ്തിട്ടുണ്ടോ? അദ്ദേഹം പറഞ്ഞു. “എന്റെ അമ്മ ജീവിതത്തിൽ ഒന്നും എഴുതിയിട്ടില്ല. പക്ഷേ എന്റെ അമ്മ വേദപുസ്തകം എപ്പോഴും
നല്ലതുപോലെ വായിച്ചു അതിനനുസരിച്ചു ജീവിച്ച് ഒരു ക്രിസ്തുവിൻ പത്രമായി മാറി.
ആ പത്രമാണു ഏറ്റവും നല്ല പരിഭാഷ”

ബില്ലിഗ്രഹാം എന്ന
സുപ്രസിദ്ധ സുവിശേഷകൻ
പറഞ്ഞു “Often you are the gospel people read” (നിങ്ങൾ
എന്ന സുവിശേഷമാണു പലപ്പോഴും ആളുകൾ വായിക്കുന്നതു)
വിശ്വാസം പ്രവ്യത്തിയിൽ കൂടി വെളിപ്പെടണം.

” സഹോദരന്മാരേ, ഒരുത്തൻ തനിക്കു വിശ്വാസം ഉണ്ടു എന്നു പറകയും പ്രവൃത്തികൾ ഇല്ലാതിരിക്കയും ചെയ്താൽ ഉപകാരം എന്തു? ആ വിശ്വാസത്താൽ അവൻ രക്ഷ പ്രാപിക്കുമോ?
യാക്കോബ് 2:14

അങ്ങനെ വിശ്വാസവും പ്രവൃത്തികൾ
ഇല്ലാത്തതായാൽ സ്വതവെ
നിർജ്ജീവമാകുന്നു.
യാക്കോബ് 2:17

“എന്റെ ജീവിതമാണു എന്റെ സന്ദേശം” എന്നു മഹാത്മാഗാന്ധിയെ പോലെ ധൈര്യമായി പറയുവാൻ നമുക്കു കഴിയണം.

ഒരു ദിവസം വൈകീട്ടു സോക്രട്ടീസിന്റെ ചില ശിഷ്യന്മാർ
വന്നു “ഗുരോ നിന്റെ ശിഷ്യന്മാരായിരുന്ന ചിലർ ഇപ്പോൾ നിനക്കെതിരായി ദൂഷണം പറയുന്നു. നീ അവരെ
തീർച്ചയായും ശിക്ഷിക്കണം” എന്നു പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു. “ശരി നമുക്കെന്തെങ്കിലും ചെയ്യാം”. ശിഷ്യർക്കു സന്തോഷായി. തങ്ങളുടെഗുരു അവർക്കെതിരെ
എന്തു നടപടിയെടുക്കും എന്നറിയുവാൻ അവർ ഗുരുവിനെ സമീപിച്ചു. ശാന്തനായ ഗുരു ഇങ്ങനെ മറുപടി പറഞ്ഞു.
“അവർ എന്നെപ്പറ്റി എന്തു ദൂഷണം പറഞ്ഞാലും ആരും
വിശ്വസിക്കാതിരിപ്പാൻ തക്കവണ്ണം ഞാൻ മേലിൽ കുറെക്കൂടി നന്നായി ജീവിക്കും”
ഇതാണു മഹത്തായ ജീവിതം..

“വിരോധി നമ്മെക്കൊണ്ടു ഒരു തിന്മയും പറവാൻ വകയില്ലാതെ ലജ്ജിക്കേണ്ടതിന്നു സകലത്തിലും നിന്നെത്തന്നേ സൽപ്രവൃത്തികൾക്കു മാതൃകയാക്കി കാണിക്ക.”
തീത്തോസ് 2:7

യേശു എല്ലാവർക്കും പിന്തുടരാനായി ഒരു വലിയ മാത്യക വച്ചേച്ചുപോയി.

“അതിന്നായിട്ടല്ലോ നിങ്ങളെ വിളിച്ചിരിക്കുന്നതു. ക്രിസ്തുവും നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു.
അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല. തന്നെ ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കൽ കാര്യം ഭരമേല്പിക്കയത്രേ ചെയ്തതു.
1പത്രോസ് 2:21-23

ഒരു തുറന്ന പത്രമായി നാട്ടപ്പെട്ടിരിക്കുന്നു കാൽവരിയിലെ കുരിശു. ആർക്കും അറിയാനും
വായിച്ചു പഠിക്കാനുമായി യേശു ഒരു മാത്യക വെച്ചേച്ചുപോയി. ആ ക്രിസ്തുവിൻ പത്രമായി നമുക്കു മാറാം.

വിശ്വാസികൾ വാഞ്ചിക്കേണ്ട ആറു കാര്യങ്ങൾ

1) തിരുനിവാസത്തിനായ്
വാഞ്ചിപ്പിൻ.

കോരഹ് പുത്രന്മാർ ഇങ്ങനെ പാടി.

“സൈന്യങ്ങളുടെ യഹോവേ, തിരുനിവാസം എത്ര മനോഹരം.എന്റെ ഉള്ളം യഹോവയുടെ പ്രാകാരങ്ങളെ വാഞ്ഛിച്ചു മോഹിച്ചുപോകുന്നു. എന്റെ ഹൃദയവും എന്റെ മാംസവും ജീവനുള്ള ദൈവത്തെ നോക്കി ഘോഷിക്കുന്നു”
84-ാം സങ്കീ 1,2 വാക്യങ്ങൾ

കോരഹ് പുത്രന്മാരെ പോലെ നാം എന്നും ദൈവസാന്നിധ്യത്തിൽ
വസിക്കുവാൻ വാഞ്ചിക്കണം. ആയതിനു ഹ്യദയം ദൈവത്തിനായി തുറന്നു കൊടുക്കണം.

2) വചനമാകുന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ചിപ്പിൻ.

“ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാൻ വചനം എന്ന
മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ഛിപ്പിൻ. കർത്താവു ദയാലു എന്നു നിങ്ങൾ ആസ്വദിച്ചിട്ടുണ്ടല്ലോ”
1 പത്രൊസ് 2:2,3

മായം ച്ചേർക്കുന്ന പാൽ ഭക്ഷിക്കരുത്. എന്താണ്
മായമില്ലാത്ത പാൽ?
പാൽ ദൈവവചനമാണ്.
വചനം ദൈവമാണ്.

” ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു”
യോഹന്നാൻ 1:1

വചനമാകുന്ന ദൈവം നമ്മിൽ വസിക്കണം എങ്കിൽ മായമില്ലാത്തവരായി
നാം മാറണം. ഒരു ഗ്ളാസ്
കമഴ്ത്തുമ്പോൾ അതിലുള്ളത് എന്താണോ
അതാണ് പുറത്തുവരിക.
ഹ്യദയത്തിൽ വചനം സംഗ്രഹിച്ചാൽ മാത്രമേ
അത് മറ്റുള്ളവർക്ക് നൽകുവാൻ സാദ്ധ്യമാകു.

3) മറ്റുള്ളവരുടെ രക്ഷക്കായി വാഞ്ചിപ്പിൻ.

“സഹോദരന്മാരേ, അവർ രക്ഷിക്കപ്പെടേണം എന്നു തന്നേ എന്റെ ഹൃദയവാഞ്ഛയും അവർക്കുവേണ്ടി ദൈവത്തോടുള്ള യാചനയും ആകുന്നു”
റോമർ 10:1

പാപത്തിൽ
വീണുപോയവരെ യേശുവിന്റെ രക്ഷാകരമായ പദ്ധതിയെ
കുറിച്ച് അറിയിക്കുന്നതിന്
പൗലൊസ് അപ്പൊസ്തലനെ പോലെ
വാഞ്ചയുള്ളവരായി നാം മാറണം. ഈ ലോകത്തിൽ ദുരിതമനുഭവിക്കുന്നവരെ
കാണാതെ പോകരുത്. ശമരിയക്കാരനെ പോലെ
നല്ല മനസിനുടമകളായി
നാം മാറണം. കഷ്ടതയിലുള്ളവരെ
സഹായിക്കുവാനുള്ള
വാഞ്ച നമ്മിൽ വേണം.

4) ക്രിസ്തുവിനോടു കൂടെ കഷ്ടം സഹിക്കുവാൻ വാഞ്ചയുണ്ടാകണം.

” അതുകൊണ്ടു ഞാൻ ക്രിസ്തുവിന്നു വേണ്ടി ബലഹീനത, കയ്യേറ്റം, ബുദ്ധിമുട്ടു, ഉപദ്രവം, ഞെരുക്കം എന്നിവ സഹിപ്പാൻ ഇഷ്ടപ്പെടുന്നു; ബലഹീനൻ ആയിരിക്കുമ്പോൾ തന്നേ ഞാൻ ശക്തനാകുന്നു”
2 കൊരിന്ത്യർ 12:10

ക്രിസ്തുവിനു വേണ്ടി നിലകൊള്ളുമ്പോൾ
ബുദ്ധിമുട്ടുകളും, കയ്യേറ്റവും, ഉപദ്രങ്ങളും
ഞെരുക്കങ്ങളും ഉണ്ടാകാം. എല്ലാം ഛേദ്ദമെന്നെണ്ണി ക്രിസ്തുവിന്റെ കഷ്ടങ്ങളിൽ പങ്കാളികളാകാനുള്ള വാഞ്ച നമ്മിൽ ഉണ്ടാകണം.

5) ലോകമോഹങ്ങൾ വിട്ട് ക്രിസ്തുവിനോടു കൂടെ ഇരിപ്പാൻ വാഞ്ചിപ്പിൻ.

” വിട്ടു പിരിഞ്ഞു ക്രിസ്തുവിനോടുകൂടെ ഇരിപ്പാൻ എനിക്കു കാംക്ഷയുണ്ടു; അതു അത്യുത്തമമല്ലോ”
ഫിലിപ്പിയർ 1:23

ലോകമോഹങ്ങളിൽ വീണു പോകുന്നവരാണ്
അധികവും. ജഡികമോഹങ്ങളെ വെടിഞ്ഞ് ക്രിസ്തുവിനോടു കൂടെ ച്ചേരുവാൻ പൗലൊസ് അപ്പൊസ്തലനെ പോലെ
നാം വാഞ്ചിക്കണം.

6) നിത്യഭവനത്തിനായി വാഞ്ചിപ്പിൻ.

“കൂടാരമായ ഞങ്ങളുടെ ഭൌമഭവനം അഴിഞ്ഞുപോയാൽ കൈപ്പണിയല്ലാത്ത നിത്യഭവനമായി ദൈവത്തിന്റെ ദാനമായോരു കെട്ടിടം ഞങ്ങൾക്കു സ്വർഗ്ഗത്തിൽ ഉണ്ടെന്നു അറിയുന്നു.ഈ കൂടാരത്തിൽ ഞരങ്ങിക്കൊണ്ടു ഞങ്ങൾ നഗ്നരായിട്ടല്ല ഉടുപ്പുള്ളവരായിരിക്കുന്നു എങ്കിൽ സ്വർഗ്ഗീയമായ ഞങ്ങളുടെ പാർപ്പിടം അതിന്നു മീതെ ധരിപ്പാൻ വാഞ്ഛിക്കുന്നു”
2 കൊരിന്ത്യർ 5:1-3

ദൈവവും മനുഷ്യനും ഒരു കൂടാരത്തിൽ വസിക്കുന്നത് എത്ര സുന്ദരമാണ്. അവൻ നമ്മുടെ കണ്ണീരൊക്കെ
തുടച്ചു കളയുന്ന കൂടാരം.
ആ കൂടാരത്തിൽ നാം
കടക്കുന്നത് നഗ്നരായിട്ടല്ല,
സ്വർഗ്ഗീയ ഉടുപ്പ് ധരിച്ചുകൊണ്ടാണ്. ആദാമിനും ഹവ്വായ്ക്കും
ദൈവം തേജസിൻ്റെ വസ്ത്രം കൊടുത്തിരുന്നു.
അത് കാണ്മാൻ അവരുടെ ഉൾകണ്ണ് പ്രകാശിച്ചില്ല. എന്നാൽ പാപം നിമിത്തം അവർ ആ തേജസ്സിൻ്റെ വസ്ത്രം നഷ്ടപ്പെടുത്തിയപ്പോൾ
അവർ നഗ്നരാണെന്ന് അവർ മനസിലാക്കി.
യേശു തൻ്റെ പ്രാണൻ കൊടുത്ത് നൽകിയ പ്രകാശവസ്ത്രം നഷ്ടപ്പെടുത്തരുത്. യേശു നമുക്കൊരു നിത്യമായ പാർപ്പിടം ഒരുക്കിയിട്ടുണ്ട്. ശരീരമാകുന്ന കൂടാരം അഴിഞുപോകും. എന്നാൽ കൈപണിയല്ലാത്ത ഒരു ശാശ്വതഭവനം ദൈവം ദാനമായി നൽകുവാൻ പോകുന്നു. ആ ഭവനത്തിലേക്ക് സ്വർഗ്ഗീയ വസ്ത്രം ധരിച്ച് പ്രവേശിക്കുവാൻ വാഞ്ചിക്കാം.
ആയതിന് സർവ്വേശ്വരൻ്റെ ക്യപക്കായി യാചിക്കാം

പൗലൊസ് ഫിലിപ്പിയർക്ക് എഴുതിയ ലേഖനം നൽകുന്ന സന്ദേശങ്ങൾ

പൗലോസ് അപ്പോസ്തലൻ ഫിലിപ്പിയർക്കെഴുതിയ
ലേഖനം കാരാഗ്യഹത്തിൽ ഇരുന്നു കൊണ്ടു എഴുതിയ ലേഖനമാണെന്നു എല്ലാവർക്കും അറിയാം.
ഈ ലേഖനം ഒരുപാടു
കാര്യങ്ങൾ നമ്മെ പഠിപ്പിക്കുന്നുണ്ടു.

1) എല്ലാറ്റിനും സ്തോത്രം ചെയ്വിൻ.

പരുപരുത്ത സാഹചര്യങ്ങൾ
നോക്കി നെടുവീർപ്പെടാതെ സാദ്ധ്യതകളെ കണ്ടു സ്തോത്ര
യാഗമർപ്പിക്കുന്നവരായി ദൈവ പൈതൽ മാറണം. കൈയ്യിലും കാലുകളിലും ചങ്ങലയാൽ ആമത്തിൽ പൂട്ടിയിട്ടപ്പോഴും പൗലോസ് അപ്പോസ്തോലനിൽ
നിന്നും മുഴങ്ങിയതു സ്തോത്രഗീതങ്ങൾ മാത്രം.അതുകൊണ്ടു പൗലോസ് ഇപ്രകാരം പറഞ്ഞു.

“ഞാൻ നിങ്ങളെ ഓർക്കുമ്പോൾ ഒക്കെയും എന്റെ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.”
ഫിലിപ്പിയർ 1:6

2) ക്രിസ്തുവിനുവേണ്ടി ജീവിക്കുക.

നാം ആർക്കുവേണ്ടി ജീവിക്കണമെന്നു ഈ ലേഖനം പഠിപ്പിക്കുന്നു. പലരും പറയാറുണ്ടു ഞാൻ എന്റെ കുടുംബത്തിനുവേണ്ടി ജീവിക്കുന്നു, എന്റെ മക്കൾക്കു
വേണ്ടി ജീവിക്കുന്നു എന്നെല്ലാം.
എന്നാൽ പൗലോസ് അപ്പോസ്തലൻ പറയുന്നു.

“എനിക്കു ജീവിക്കുന്നതു ക്രിസ്തുവും മരിക്കുന്നതു ലാഭവും ആകുന്നു.
ഫിലിപ്പിയർ 1:21

ജീവിതം എങ്ങിനെയെങ്കിലും ജീവിച്ചു തീർക്കരുതു. ക്രിസ്തീയജീവിതം എന്നതു ഇരുന്നു തുരുമ്പിച്ചു പോകുന്നതല്ല മറിച്ചു എരിഞ്ഞു തീരുന്നതാണു. നമുക്കു ഒരായുസ്സേ ഉള്ളു.
അതു ക്രിസ്തുവിനെ സാക്ഷിക്കുന്നതായി
മാറണം.മരണത്തെ കണ്ടു ഭയപ്പെടുന്നവനല്ല വിശ്വാസിയെന്നും
എന്നാൽ മരണത്തിനപ്പുറം ഒരു
ജീവിതമുണ്ടെന്നും പഠിപ്പിക്കുന്ന
ലേഖനമാണു ഫിലിപ്പ്യ ലേഖനം.

3) സമാധാനം നൽകുന്ന ലേഖനം.

ഭിന്നതയുള്ളിടത്തു സമാധാനം
ഉണ്ടാകയില്ല. കാരാഗ്യഹത്തിൽ
ഇരുന്നു കൊണ്ടു രണ്ടു സ്ത്രീകളായ യുവൊദ്യയുടേയും
സൂന്തുകയുടേയും ഭിന്നതയെ കുറിച്ചു പൗലോസ് ഓർമ്മിക്കയും
അവരോടു സമാധാനമായിരിപ്പാൻ ഉദ്ബോധിപ്പിക്കയും ച്ചെയ്യുന്നു.

“കർത്താവിൽ
ഏകചിന്തയോടിരിപ്പാൻ ഞാൻ യുവൊദ്യയെയും സുന്തുകയെയും പ്രബോധിപ്പിക്കുന്നു.
ഫിലിപ്പിയർ 4:2

ഭിന്നതയുള്ളിടത്തു സ്നേഹമില്ല
സ്നേഹമില്ലാത്തിടത്തു സമാധാനമില്ല. പാപം ഹ്യദയത്തിൽ കടന്നുവരുമ്പോൾ ദൈവവും മനുഷ്യനും തമ്മിൽ അകൽച്ച
ഉണ്ടാകുന്നു. ലംഘനം
ക്ഷമിച്ചും പാപം മറെച്ചും കിട്ടണം.അവനാണു ഭാഗ്യവാൻ. അനുതപിച്ചു പാപമോചനം നേടിയ ദാവിദു ഇപ്രകാരം പറയുന്നു.

“ഞാൻ മിണ്ടാതെയിരുന്നപ്പോൾ നിത്യമായ ഞരക്കത്താൽ എന്റെ അസ്ഥികൾ ക്ഷയിച്ചുപോയി;
രാവും പകലും നിന്റെ കൈ എന്റെമേൽ ഭാരമായിരുന്നു; എന്റെ മജ്ജ വേനൽക്കാലത്തിലെ ഉഷ്ണത്താൽ എന്നപോലെ വറ്റിപ്പോയി. ഞാൻ എന്റെ പാപം നിന്നോടറിയിച്ചു; എന്റെ അകൃത്യം മറെച്ചതുമില്ല. എന്റെ ലംഘനങ്ങളെ യഹോവയോടു ഏറ്റുപറയും എന്നു ഞാൻ പറഞ്ഞു; അപ്പോൾ നീ എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു.
32-ാം സങ്കീർത്തനം 3-5 വാക്യങ്ങൾ

മനുഷ്യനും മനുഷ്യനും തമ്മിലും
മനുഷ്യനും ദൈവവും തമ്മിലുള്ള
ഭിന്നതകൾ നീക്കിയാൽ കടന്നുവരുന്നതാണു സന്തോഷവും, സൌമ്യതയും,
സമാധാനവും എന്നു ഈ ലേഖനം പഠിപ്പിക്കുന്നു. ബുദ്ധികൊണ്ടു
നേടിയെടുക്കാവുന്ന ഒന്നല്ല സമാധാനം. ദൈവീകസമാധാനം
എന്നതു നിത്യമാണു. അതു നമ്മുടെ ഹ്യദയങ്ങളേയും നിനവുകളേയും കാത്തു പരിപാലിക്കുന്നതാണു. അതുകൊണ്ടു ഒരു ദൈവപൈതൽ
എപ്പോഴും സന്തോഷത്തോടെ
ഇരുന്നു ഈ സമാധാനം അനുഭവിപ്പാൻ പൗലോസ് ആഹ്വാനം ചെയ്യുന്നു. അതുകൊണ്ട് എപ്പോഴും സന്തോഷിക്കുവാൻ പൗലൊസ് ആഹ്വാനം ചെയ്യുന്നു.

“കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ; സന്തോഷിപ്പിൻ എന്നു ഞാൻ പിന്നെയും പറയുന്നു.നിങ്ങളുടെ സൗമ്യത സകലമനുഷ്യരും അറിയട്ടെ; കർത്താവു വരുവാൻ അടുത്തിരിക്കുന്നു.
ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.
ഫിലിപ്പിയർ 4:4-7

4) സകല ബുദ്ധിമുട്ടുകളും തീർക്കുന്ന ദൈവം.

ജീവിതത്തിൽ നമുക്കു ബുദ്ധിമുട്ടുകൾ ഉണ്ടു.രോഗമുണ്ടു. കഷ്ടപ്പാടുകൾ ഉണ്ടു. ആരോടും പറയാൻ പറ്റാത്ത വേദനകൾ ഉണ്ടു. എന്നാൽ ഈ ലേഖനം നമ്മെ പഠിപ്പിക്കുന്ന വലിയൊരു പാഠമുണ്ട്. സകല കുറവുകളും തീർക്കുന്ന ഒരു ദൈവമുണ്ട്. നമ്മുടെ ഉള്ളങ്ങളെ അറിയുന്ന ഒരു ദൈവമുണ്ട്. ഏതു കൂരിരുൾ താഴ്വരയിലും വഴി തുറക്കുന്ന ഒരു ദൈവമുണ്ട്. ഒരു വലിയ പ്രത്യാശ നൽകികൊണ്ട് ഈ ലേഖനം അവസാനിക്കുന്നു.

“എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്വത്തോടെ തന്റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണ്ണമായി തീർത്തുതരും.
നമ്മുടെ ദൈവവും പിതാവുമായവന്നു എന്നെന്നേക്കും മഹത്വം. ആമേൻ.
ഫിലിപ്പിയർ 4:19,20.

ഞങ്ങളെ പ്രാർത്ഥിക്കുവാൻ പഠിപ്പിക്കേണമേ

യേശുവിന്റെ കൂടെ മൂന്നരവർഷം നടന്ന ശിഷ്യന്മാർ യേശുവിനോട്
പറയുകയാണ് ഞങ്ങളെ പ്രാർത്ഥിക്കുവാൻ പഠിപ്പിക്കേണമേ എന്ന്. ഒരു പക്ഷേ യേശുവിന്റെ നിരന്തരമായ
പ്രാർത്ഥനാജീവിതവും ആത്മീകയുണർവുകളും
അവരെ ആകർഷിച്ചിരിക്കാം. പ്രാർത്ഥിച്ചാൽ എന്ത് ലഭിക്കും എന്ന് അവർക്ക് നേരിട്ട് അറിയാം.

പ്രാർത്ഥന
അനുദിന ജീവിതത്തിൻ്റെ അഭിവാജ്യഘടകമാണ്. അത് മനുഷ്യഹൃദയങ്ങളെ സ്വർഗ്ഗത്തിലുള്ള ദൈവവുമായി യോജിപ്പിക്കുന്നു. പ്രാർത്ഥന
ആത്മീയമാകയാൽ അത് അദൃശ്യ മണ്ഡലങ്ങളിൽ കടന്നുചെല്ലുകയും നാം ശക്തി പ്രാപിച്ച്, നാം ജീവിക്കുന്ന ദൃശ്യമണ്ഡലത്തിൽ നമുക്ക് ശക്തി പകരുകയും ചെയ്യുന്നു.

” കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നു; കാണുന്നതു താൽക്കാലികം, കാണാത്തതോ നിത്യം”
2 കൊരിന്ത്യർ 4:18

ദൈവം ഒരുപാട് കാര്യങ്ങൾ നമുക്കായി ഒരുക്കി വച്ചിട്ടുണ്ട്. അവയെ നമ്മുടെ ബാഹ്യമായ കണ്ണുകൾ കൊണ്ട് കാണുന്നതിനോ
മനസുകൊണ്ട് ഗ്രഹിക്കുന്നതിനോ കഴികയില്ല.

“ദൈവം തന്നെ സ്നേഹിക്കുന്നവർക്കു ഒരുക്കീട്ടുള്ളതു കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്റെയും ഹൃദയത്തിൽ തോന്നീട്ടുമില്ല.”
1 കൊരിന്ത്യർ 2:9

ദൈവവുമായുള്ള സംസർഗ്ഗം വഴിയാണ് നാം ഇവയൊക്കെ പ്രാപിക്കുന്നത്. ദൈവഹിതമായ പ്രാർത്ഥനകൾക്ക്
എപ്പോഴും മറുപടി ഉണ്ട്.

“നിങ്ങൾ മോഹിച്ചിട്ടും പ്രാപിക്കുന്നില്ല; നിങ്ങൾ കൊല്ലുകയും അസൂയപ്പെടുകയും ചെയ്തിട്ടും ഒന്നും സാധിക്കുന്നില്ല; നിങ്ങൾ കലഹിക്കയും ശണ്ഠയിടുകയും ചെയ്തിട്ടും യാചിക്കായ്കകൊണ്ടു കിട്ടുന്നില്ല.നിങ്ങൾ യാചിക്കുന്നു എങ്കിലും നിങ്ങളുടെ ഭോഗങ്ങളിൽ ചെലവിടേണ്ടതിന്നു വല്ലാതെ യാചിക്കകൊണ്ടു ഒന്നും ലഭിക്കുന്നില്ല”
യാക്കോബ് 4:2,3

പ്രാർത്ഥനാജീവിതം കുറയുമ്പോൾ ജീവിതത്തിൽ താളപ്പിഴകൾ ഉണ്ടാകും. എല്ലാ മനുഷ്യരിലും ഒരു മ്യഗം ഉറങ്ങി കിടപ്പുണ്ട്.
ദൈവവുമായി
സംസർഗ്ഗം ഇല്ലാതെ ജീവിച്ചാൽ ഈ മ്യഗം പുറത്തുവരും. അവൻ അലറും. ശണ്ഠയും കലഹവും ഉണ്ടാക്കും. പ്രാർത്ഥനാ ജീവിതം കുറയുന്നവൻ്റെ ഓരോ ദിനചര്യയും വ്യത്യസ്തമായിരിക്കും.
എന്നാൽ
പ്രാർത്ഥനാജീവിതം വാക്കുകളെ മാറ്റും. മുറിവുകളെ കെട്ടും. ദു:ഖങ്ങളെ അകറ്റും.
ദൈവത്തിൻ്റെ ആത്മാവിനാൽ അങ്ങനെയുള്ളവർ പ്രശോഭിക്കും. ആത്മാവിന്റെ ഒൻപത് ഫലങ്ങൾ അവരിൽ നാം ദർശിക്കും. അവർ ദൈവീകസ്വഭാവത്തിന്
ഉടമകളായി മാറും. ഏതു പ്രതിസന്ധികളിലും അവരുടെ മുഖം തേജസ്സുള്ളതായിരിക്കും.
മോശെ സീനായ് മലയിൽ ദൈവീകമായ സംസർഗ്ഗത്തിൽ നാല്പത് നാൾ കഴിഞ്ഞു. സ്വന്തം ത്വക്ക് ദൈവീകതേജസിനാൽ
പ്രകാശിച്ചതായി നാം വായിക്കുന്നു. പ്രാർത്ഥനയില്ലെങ്കിൽ
ജീവിതം ഇരുണ്ട് പോകും. അവർ വിവേകശൂന്യരാകും.

“അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഓർത്തു മഹത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ വ്യർത്ഥരായിത്തീർന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി”
റോമർ 1:21

താഴ്മയുള്ളവർക്കെ
ദൈവസന്നിധിയിലും താണിരിക്കുവാൻ കഴിയു. യേശു ദൈവമായിരുന്നിട്ടും പിതാവിനോട് എപ്പോഴും പ്രാർത്ഥിച്ചു.അതിനാൽ ആത്മീക ശക്തി പ്രാപിച്ചു. യഹൂദായിലെ
സിംഹമായിരുന്നിട്ടും പീഢാസഹനവേളകളിൽ
അറുക്കുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെ പോലെ
മിണ്ടാതിരിപ്പാൻ യേശുവിന് കഴിഞ്ഞതു ഈ
പ്രാർത്ഥനാജീവിതമാണ്.

പ്രാർത്ഥിച്ചാൽ തീരാവുന്നതാണ് ജീവിതത്തിലെ പ്രശ്നങ്ങൾ. ദൈവസന്നിധിയിൽ
ഒന്ന് കരഞ്ഞാൽ ആശ്വാസം ലഭിക്കുന്നതാണ് സകല പ്രശ്നങ്ങളും. പ്രശ്നങ്ങൾ
ദൈവം അനുവദിച്ചതാണെങ്കിൽ
തുടരുക തന്നെ ചെയ്യാം. എന്നാൽ പ്രശ്നങ്ങൾ മാറുന്നതിനപ്പുറം നമ്മെ മാറ്റുവാൻ പ്രാർത്ഥനകൾക്ക് കഴിയും. ജീവിതത്തിൽ
പ്രാർത്ഥനാജീവിതം കുറഞ്ഞുപോയ കാലഘട്ടങ്ങളിൽ അനർത്ഥങ്ങൾ പലതും സംഭവിക്കാം. കുറേ പ്രസംഗങ്ങൾ കേട്ടതു കൊണ്ട് മാത്രം കാര്യമില്ല.
ദൈവവുമായി സംസർഗ്ഗത്തിൽ വസിപ്പാൻ നാം സമയം കണ്ടെത്തേണ്ടതാണ്. ദാവീദ് പ്രാർത്ഥനാസമയം
ഉറങ്ങിപ്പോയി. ചെറിയ അലസത, വ്യഭിചാരം, കൊലപാതകം എന്ന പാപങ്ങളിലേക്ക് നയിച്ചു.
ഭവനങ്ങൾ സ്തുതിയും
സ്തോത്രവും നന്ദികളും
കൊണ്ട് നിറയണം. വേദവായനകൾ നിർബന്ധമാകണം. അപ്പോൾ സാത്താന്യശക്തികൾ
അശക്തരാകും. അവ നമ്മെ വിട്ട് പോകും. ജീവിതത്തിൽ ഏതു സമയത്തും നാം പ്രാർത്ഥിക്കണം. ഒരു വണ്ടിയിൽ യാത്ര ചെയ്യുമ്പോഴും, ഒരു പ്രവർത്തിയിൽ ഏർപ്പെടുമ്പോഴും, നമ്മുടെ ഹ്യദയത്തെ ദൈവത്തിലേക്ക് ഉയർത്തുവാനും ‘ദൈവമേ പാപിയായ എന്നോട് കരുണതോന്നേണമേ’ എന്ന് ലളിതമായി പ്രാർത്ഥിക്കാനും നമുക്ക് കഴിയും. ഒരു അപകടത്തിൽ നിന്നും രക്ഷപ്പെടുമ്പോൾ
അന്തരാത്മാവിൽ നിന്നും ദൈവത്തോട് നന്ദി പറയുമ്പോൾ നാം ദൈവത്തെ മഹത്വപ്പെടുന്നു. ഇതുപോലെ ജീവിതത്തിൽ ഓരോ അവസരത്തിലും
ദൈവസാന്നിധ്യം അറിയുവാനും അനുഭവിക്കുവാനും നമുക്ക് കഴിയണം. അപ്പോൾ നാം പാപം ചെയ്യുകയില്ല. വീണുപോകയും ഇല്ല.
പ്രാർത്ഥന നമ്മുടെ ജീവശ്വാസം ആകണം.
പ്രാർത്ഥന ജല്പനമല്ല.
അത് ദീർഘമാകണം എന്നും ഇല്ല. വേദപുസ്തകത്തിൽ
ദൈവത്തോട് പ്രാർത്ഥിച്ച
ഭക്തന്മാരുടെ പ്രാർത്ഥനകൾ നമുക്ക് എക്കാലത്തും മാത്യകയാണ്. മോശെ ഇങ്ങനെ പ്രാർത്ഥിച്ചു.

“ആകയാൽ എന്നോടു കൃപയുണ്ടെങ്കിൽ നിന്റെ വഴി എന്നെ അറിയിക്കേണമേ; നിനക്കു എന്നോടു കൃപയുണ്ടാകുവാൻ
തക്കവണ്ണം ഞാൻ നിന്നെ അറിയുമാറാകട്ടെ; ഈ ജാതി നിന്റെ ജനം എന്നു ഓർക്കേണമേ”
പുറപ്പാട് 33:13

ഏലീയാവ് ഇങ്ങനെ പ്രാർത്ഥിച്ചു.

” പിന്നെ അവൻ കുട്ടിയുടെമേൽ മൂന്നുപ്രാവശ്യം കവിണ്ണുകിടന്നു: എന്റെ ദൈവമായ യഹോവേ, ഈ കുട്ടിയുടെ പ്രാണൻ അവനിൽ മടങ്ങിവരുമാറാകട്ടെ എന്നു യഹോവയോടു പ്രാർത്ഥിച്ചു”
1 രാജാക്കന്മാർ 17:21

യബേസ് പ്രാർത്ഥിച്ചു.

” നീ എന്നെ നിശ്ചയമായി അനുഗ്രഹിച്ചു എന്റെ അതിർ വിസ്താരമാക്കുകയും നിന്റെ കൈ എന്നോടുകൂടെ ഇരുന്നു അനർത്ഥം എനിക്കു വ്യസനകാരണമായി തീരാതവണ്ണം എന്നെ കാക്കുകയും ചെയ്താൽ കൊള്ളായിരുന്നു എന്നു അപേക്ഷിച്ചു. അവൻ അപേക്ഷിച്ചതിനെ ദൈവം അവന്നു നല്കി”
1 ദിനവൃത്താന്തം 4:10

യോഹന്നാൻ പ്രാർത്ഥിച്ചു.
” പ്രിയനേ, നിന്റെ ആത്മാവു ശുഭമായിരിക്കുന്നതുപോലെ നീ സകലത്തിലും ശുഭമായും സുഖമായും ഇരിക്കേണം എന്നു ഞാൻ പ്രാർത്ഥിക്കുന്നു”
3 യോഹന്നാൻ 1:2

യേശു പ്രാർത്ഥിച്ചു.

“പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ” എന്നു പറഞ്ഞു.
ലൂക്കൊസ് 23:34

യേശു ഒരിക്കൽ പറഞ്ഞു.
പ്രാർത്ഥനയാലും ഉപവാസത്താലും അല്ലാതെ ഈ ജാതി ഒഴിഞ്ഞുപോകില്ല എന്ന്.
ഏതു ബലഹീനതകളിലും
പ്രാർത്ഥന നമുക്ക് തുണയാകും. അത് ജീവൻ നൽകും. ജീവനില്ലാത്തതിന് ജീവൻ നൽകുവാൻ പ്രാർത്ഥന വഴിയേ സാദ്ധ്യമാകു.
പത്രൊസിൻ്റെ പ്രാർത്ഥന
തബീഥാ എന്ന പെൺകുട്ടിക്ക് ജീവൻ നൽകി.
പ്രാർത്ഥനയുടെ ഫലമായി
സെഖര്യാവ്, എലിസബത്ത് ദമ്പതികൾക്ക് കുഞ്ഞ് ജനിച്ചു. പത്രൊസിനുവേണ്ടി സഭ ഉണർന്നിരുന്ന് പ്രാർത്ഥിച്ചപ്പോൾ ചങ്ങലകളുടെ ബന്ധനങ്ങളഴിഞ്ഞു.

ഏതു കാര്യത്തിനും മടുപ്പില്ലാതെ പ്രാർത്ഥിപ്പിൻ. ഏതു പ്രതിസന്ധികളിലും അപ്പാ! എന്ന് വിളിച്ച്
ധൈര്യത്തോടെ കടന്നു ചെല്ലുവാൻ നമുക്ക് ഒരു സുരക്ഷിതസ്ഥാനം ഉണ്ട്.
അതിനാൽ പ്രാർത്ഥനയോടെ ദൈവസാന്നിധ്യത്തിൽ
വസിക്കാം.

” അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലുക”
എബ്രായർ 4:16

അനർത്ഥം വ്യസനകാരണമാകാതെ സൂക്ഷിക്കുന്ന ദൈവം

വ്യസനപുത്രനായ യബ്ബേസിൻ്റെ പ്രാർത്ഥനകളിൽ ഒരു പ്രധാനപ്പെട്ട പ്രാർത്ഥനയായിരുന്നു
അനർത്ഥം വ്യസനകാരണമാകാതെ
കാക്കേണം എന്നത്. ഈ ലോകത്തിൽ അപകടങ്ങളും പ്രതിസന്ധികളും ഉണ്ട്. ഒരു ദൈവപൈതൽ തീർച്ചയായും ദൈവസഹായത്തിനായി
ആഗ്രഹിക്കയും, അപേക്ഷിക്കയും വേണം.
ദൈവകരങ്ങൾക്ക് മാത്രമേ നമുക്ക് ശക്തി നൽകുവാൻ കഴികയുള്ളു.

ദൈവകരങ്ങളാണ് നമ്മുടെ കാൽ കല്ലിൽ തട്ടാതെ കാക്കുന്നത്. ആ കരങ്ങൾ താങ്ങുന്ന കരങ്ങളാണ്.

” പുരാതനനായ ദൈവം നിന്റെ സങ്കേതം; കീഴെ ശാശ്വതഭുജങ്ങൾ ഉണ്ടു”
ആവർത്തനം 33:27

കുറേ നാൾ താങ്ങിനിറുത്തുമ്പോൾ
മനുഷ്യന്റെ കരങ്ങൾ തളർന്നുപോകാം. എന്നാൽ യേശുവിന്റെ കരങ്ങൾ ശാശ്വതങ്ങളാണ്. അവ മാറി പോകുന്നില്ല. വിശ്വസ്തനായ ദൈവം അന്ത്യം വരെ തൻ്റെ ശാശ്വതഭുജങ്ങളിൽ നിന്നെ താങ്ങി നിറുത്തും.

” ഇതാ, ഞാൻ താങ്ങുന്ന എന്റെ ദാസൻ; എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ വൃതൻ; ഞാൻ എന്റെ ആത്മാവിനെ അവന്റെമേൽ വെച്ചിരിക്കുന്നു; അവൻ ജാതികളോടു ന്യായം പ്രസ്താവിക്കും”
യെശയ്യാ 42:1

ദൈവം നമ്മെ തൻ്റെ ഉള്ളം കരത്തിൽ
വരച്ചിട്ടിരിക്കുന്നു.നാം കരയുമ്പോൾ നമ്മെ താങ്ങിയെടുത്ത് തൻ്റെ മാർവ്വോട് ച്ചേർക്കുന്നു.
അനർത്ഥങ്ങൾ വ്യസനകാരണമാകാതെ
തൻ്റെ ചിറകിൻ കീഴിൽ സൂക്ഷിക്കുന്നു. അതിനാൽ നമ്മെ
ദൈവകരങ്ങളിൽ നിന്നും പറിച്ചെടുക്കുവാൻ
ഒരു ദുഷ്ടശക്തിക്കും കഴികയില്ല.

ദൈവകരങ്ങൾ നമ്മെ താങ്ങുകയും, പോഷിപ്പിക്കയും ചെയ്യുന്നു. ദൈവവചനങ്ങൾ
ഉൾക്കൊള്ളുവാൻ നാം ദാഹിക്കുമ്പോൾ
ഭൗതീകജീവിതത്തിലെ
ആഹാരത്തെ നാം മറക്കും. അപ്പത്തിനുള്ള വിശപ്പോ, വെള്ളത്തിനുള്ള ദാഹമോ മറന്ന് യേശുവിന്റെ
വചനം കേട്ട് ഇരുന്ന അയ്യായിരം പുരുഷന്മാരെ
വിശപ്പോടെ
അയക്കുവാൻ
യേശുനാഥന്
മനസ്സില്ലായിരുന്നു. അഞ്ചപ്പവും രണ്ടു മീനും കൊണ്ട് യേശു അയ്യായിരങ്ങളെ
പോഷിപ്പിച്ചു.

ദൈവത്തിന്റെ ഒരു കരസ്പർശനത്തിനായ്
നാം ദാഹിക്കേണ്ടതാണ്.
അപ്പോൾ നമ്മുടെ ബലഹീനതകൾ മാറും.
യേശുവിനെ തൊട്ടവരും
യേശു തൊട്ടവരും സൗഖ്യമായി. ബാലനായ
യിരെമ്യാവിനെ ദൈവം തൊട്ടു.

“പിന്നെ യഹോവ കൈ നീട്ടി എന്റെ വായെ തൊട്ടു: ഞാൻ എന്റെ വചനങ്ങളെ നിന്റെ വായിൽ തന്നിരിക്കുന്നു”
യിരേമ്യാവു 1:9

യഹോവ അവൻ്റെ നാവിനെ തൊട്ടതിനാൽ
യഹൂദാ ജനതയുടെ നടുവിൽ ഒരു ഇടിമുഴക്കം
പോലെ അനവധി വർഷങ്ങൾ സകലപ്രതികൂലങ്ങളേയും
അതിജീവിച്ച് മുന്നേറിയ പ്രവാചകനായി യിരെമ്യാവ് മാറി. വചനം നാവിൽ തരുന്നത് ദൈവക്യപയാണ്.ദൈവം നമ്മുടെ നാവുകളെ തൊട്ടാൽ ആത്മാവിന്റെ
വചനങ്ങൾ നാവിൽ നിന്നും പുറപ്പെടും. അവരിൽ നിന്നും അനാവശ്യമായ വാക്കുകൾ പുറപ്പെടില്ല.
അവർ അധരങ്ങളെ അടക്കും.

” വാക്കു പെരുകിയാൽ ലംഘനം ഇല്ലാതിരിക്കയില്ല; അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാൻ.നീതിമാന്റെ നാവു മേത്തരമായ വെള്ളി; ദുഷ്ടന്മാരുടെ ഹൃദയമോ നിസ്സാരം.നീതിമാന്റെ അധരങ്ങൾ പലരെയും പോഷിപ്പിക്കും;
സദൃശ്യവാക്യങ്ങൾ
10:19-21

ദൈവകരങ്ങൾ അനുകൂലമായാൽ
അനർത്ഥങ്ങൾ വ്യസനകാരണമാകാതെ
ദൈവം നമ്മെ സൂക്ഷിക്കും.
ദുരിതങ്ങളും ദു:ഖങ്ങളും
കീഴ്പ്പെടുത്തുമ്പോൾ
പതറരുത്. സകല ദുരിതങ്ങൾക്കും വിരാമമിടുവാൻ യേശു കടന്നുവരും. ജീവിതത്തിൽ ധാരാളമായി
പ്രാർത്ഥിച്ചിട്ടും മറുപടിയില്ല എന്ന് കരുതി ദു:ഖിക്കരുത്.
ശിഷ്യന്മാരുടെ പടക് കൊടുങ്കാറ്റിലും തിരമാലയിലും പെട്ട് ആടിയുലഞ്ഞപ്പോൾ അവർ പ്രാർത്ഥിച്ചു. ഒന്നാം യാമത്തിലും,
രണ്ടാം യാമത്തിലും,
മൂന്നാം യാമത്തിലും
യേശു കടന്നു വന്നില്ല. എന്നാൽ നാലാം യാമം കഴിയുന്നതിനു മുൻപേ യേശു കടന്നുവന്നു.
എല്ലാറ്റിനും ഒരു സമയമുണ്ട്. നാം ദൈവത്തിന്റെ തക്കസമയത്തിനുവേണ്ടി
കാത്തിരിക്കണം. യേശു നിശ്ചയമായും ജീവിതത്തിലെ അനർത്ഥങ്ങൾ വ്യസനകാരണമാകാതെ
നമ്മെ കാത്തുകൊള്ളും.
ദൈവകരങ്ങൾ ചെങ്കടലിലും, യോർദ്ദാനിലും വഴി തുറക്കും. ജീവിതത്തിൽ മുങ്ങി പോകുന്ന സന്ദർഭങ്ങളിൽ ആ കരം പത്രൊസിനെ വെള്ളത്തിൽ നിന്നും വലിച്ചെടുത്തപോലെ
നമ്മെയും കോരിയെടുക്കും.
അതിനാൽ ഒന്നും ഭയപ്പെടേണ്ടതില്ല.

” എന്നെ വിഴുങ്ങുവാൻ ഭാവിക്കുന്നവർ ധിക്കാരം കാട്ടുമ്പോൾ അവൻ സ്വർഗ്ഗത്തിൽനിന്നു കൈനീട്ടി എന്നെ രക്ഷിക്കും”
57-ാം സങ്കീ 3-ാം വാക്യം

താഴെ പറയുന്ന വചനത്താൽ നമുക്ക് ആത്മീക ശക്തി പ്രാപിക്കാം.

“ഒരു അനർത്ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന്നു അടുക്കയില്ല. നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവൻ നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും;നിന്റെ കാൽ കല്ലിൽ തട്ടിപ്പോകാതെ
ഇരിക്കേണ്ടതിന്നു അവർ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും”
91-ാം സങ്കീ 10-12 വാക്യങ്ങൾ

സർവ്വജ്ഞാനിയുംസർവ്വവ്യാപിയുംസർവ്വശക്തനുമായ ദൈവം

1) ദൈവം സർവജ്ഞാനിയാണ്.

ദൈവം സകലവും അറിയുന്നവൻ.

” നീ സകലവും അറിയുന്നു എന്നും ആരും നിന്നോടു ചോദിപ്പാൻ നിനക്കു ആവശ്യം ഇല്ല എന്നും ഞങ്ങൾ ഇപ്പോൾ അറിയുന്നു”
യോഹന്നാൻ 16:30

യേശുവിന് സകലവും അറിയുവാനുള്ള ജ്ഞാനം ഉണ്ടെന്ന് ശിഷ്യന്മാർ സമ്മതിക്കുന്നു.
യേശുവിന് മനുഷ്യരുടെ ഉള്ളിലെ വിചാരങ്ങൾ അറിയാം. കഫർന്നഹൂമിലെ ഒരു വീട്ടിൽ വച്ച് പക്ഷവാതക്കാരനെ അവൻ്റെ പാപം ക്ഷമിച്ച് സൗഖ്യപ്പെടുത്തിയപ്പോൾ
ശാസ്ത്രിമാർ അവനെ കുറിച്ച് ഇങ്ങനെ ദൂഷണം ചിന്തിച്ചു.

“ഇവൻ ഇങ്ങനെ ദൈവദൂഷണം പറയുന്നതു എന്തു?
ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ഹൃദയത്തിൽ ചിന്തിച്ചുകൊണ്ടിരുന്നു. ഇങ്ങനെ അവർ ഉള്ളിൽ ചിന്തിക്കുന്നതു യേശു ഉടനെ മനസ്സിൽ ഗ്രഹിച്ചു അവരോടു: “നിങ്ങൾ ഹൃദയത്തിൽ ഇങ്ങനെ ചിന്തിക്കുന്നതു എന്തു?
മർക്കൊസ് 2:6-8

യേശു അഗ്നിജ്വാലക്കൊത്ത കണ്ണുള്ളവന്നാണ് അവിടന്ന്.
ഉൾപൂവുകളേയും ഹ്യദയങ്ങളേയും അറിയുന്നവനാണ്.

” അവനിൽ ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങൾ ഒക്കെയും ഗുപ്തമായിട്ടു ഇരിക്കുന്നു” കൊലൊസ്സ്യർ 2:3

2) സർവ്വവ്യാപിയായ ദൈവം.

മനുഷ്യർക്കാർക്കും ഒരേ സമയം ഒന്നിലധികം സ്ഥാനത്ത്
ആയിരിക്കുവാൻ സാദ്ധ്യമല്ല. ഒരേ സമയം എല്ലായിടത്തും ആയിരിക്കുവാൻ കഴിയുന്ന അവസ്ഥയാണ് സർവ്വവ്യാപിത്വം. സർവ്വ വ്യാപിയായ വ്യക്തി ദൈവം മാത്രമാണ്. പിശാച് പോലും ഊടാടി സഞ്ചരിച്ചാണ് എത്തുന്നത്. ചുറ്റിതിരിഞ്ഞ് സഞ്ചരിച്ചെങ്കിൽ മാത്രമേ അവന് പലയിടത്തും എത്തുവാൻ കഴിയുകയുള്ളു. ഒരേസമയത്ത് പ്രപഞ്ചത്തിൽ എല്ലായിടത്തും ആയിരിക്കുവാൻ കഴിയുന്നവനാണ് ദൈവം.
ഒന്നോ രണ്ടോ പേർ യേശുവിൻ്റെ നാമത്തിൽ കൂടിവന്നാൽ അവരുടെ മദ്ധ്യത്തിൽ യേശുവുണ്ട്.

“രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്ത്
ഒക്കെയും ഞാൻ അവരുടെ നടുവിൽ ഉണ്ടു എന്നും ഞാൻ നിങ്ങളോടു പറയുന്നു.”മത്തായി 18:20

എല്ലാവരിലും യേശു വസിക്കുന്നു. ഈ ഭൂഖണ്ഡത്തിലെ സകല വിശ്വാസികളുടേയും ഉള്ളിൽ യേശു വസിക്കുന്നു.

” അവരോടു ജാതികളുടെ ഇടയിൽ ഈ മർമ്മത്തിന്റെ മഹിമാധനം എന്തെന്നു അറിയിപ്പാൻ ദൈവത്തിന്നു ഇഷ്ടമായി; ആ മർമ്മം മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ ഇരിക്കുന്നു എന്നുള്ളതു തന്നേ”
കൊലൊസ്സ്യർ 1:27

യേശു നമ്മോടു കൂടെ വസിക്കുന്ന ഇമ്മാനുവേൽ ആണ്.
അവൻ ലോകാവസാനത്തോളം
നമ്മോടു കൂടെയുണ്ട്.
സകലസമയത്തും, സകലയിടത്തും നമ്മോടുകൂടെ ആയിരിക്കുവാൻ സാധിക്കുന്നത് ദൈവം സർവ്വവ്യാപി ആയതുകൊണ്ടാണ്.

3) സർവ്വശക്തനായ ദൈവം.

സകലത്തിനുമുള്ള കഴിവാണ് സർവ്വശക്തി.
സകലത്തിലുമുള്ള അധികാരം യേശുവിന് മാത്രമേ ഉള്ളു.യേശുവിന്
മനുഷ്യനുമേലും, പ്രക്യതിയുടെമേലും,
ജീവനുമേലും, മരണത്തിനുമേലും
ജീവജാലങ്ങളുടെമേലും
പിശാചിനുമേലും, രോഗങ്ങളുടെമേലും
അധികാരം ഉണ്ട്.

വെളിപ്പാട് പുസ്തകം യേശുവിന്റെ സർവ്വശക്തിക്ക് ഊന്നൽ
നൽകിയിരിക്കുന്നു. ദൈവത്തിന് അസാദ്ധ്യമായത് ഒന്നും തന്നെയില്ല.

” യഹോവയാൽ കഴിയാത്ത കാര്യം ഉണ്ടോ? ഉല്പത്തി 18:14

” അയ്യോ, യഹോവയായ കർത്താവേ, നിന്റെ മഹാശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി; നിനക്കു അസാദ്ധ്യമായതു ഒന്നുമില്ല”
യിരേമ്യാവു 32:17

നമ്മുടെ ദൈവം സർവ്വജ്ഞാനി, സർവ്വവ്യാപി, സർവ്വശക്തൻ. തൻ്റെ സർവ്വശക്തിയാൽ മരണത്തെ തോല്പിച്ച്
ഉയിർത്തവൻ. ഉലകത്തിലെ ഉന്നതന്മാർ
പലരും
മൺമറഞ്ഞപ്പോൾ യേശുക്രിസ്തു മരണത്തെ തോല്പിച്ച് ഉയിർത്തെഴുന്നേറ്റു ഇന്നും നമ്മോടൊപ്പം വസിക്കുന്നു. ഈ ദൈവത്തിൻ്റെ ചിറകിൻ കീഴെ എന്നും മറയാം…

« Older posts Newer posts »