PREACH GOSPEL & SALVATION FOR THE LOST

Tag: HOLY SPIRIT (Page 2 of 8)

Were you there when they crucified my Lord?When they nailed Him to the tree

യേശുവിനെ ക്രൂശിച്ച സദൂക്യരുടേയും പരീശന്മാരുടേയും, പടയാളികളുടേയും ഒപ്പം നാമും ഉണ്ടായിരുന്നോ? അതോ ക്രൂശിനോടൊപ്പം ഉള്ളുരുകി നിന്ന
യേശുവിന്റെ മാതാവിനോടും
യോഹന്നാനോടും ഒപ്പമാണോ?

ഈ ചോദ്യം ആത്മാർത്ഥമായി
നമ്മോടു തന്നെ ചോദിച്ചു നാം ഉത്തരം കണ്ടെത്തണം. നാം
യേശുവിന്റെ ക്രൂശികരണത്തിനു
ഇന്നും കാരണക്കാരായി നിലകൊള്ളുന്നുണ്ടോ?

താൽകാലിക നിലനില്പിനുവേണ്ടി
ദൈവീക പ്രമാണങ്ങൾ കൈവെടിയുമ്പോൾ, മറ്റുള്ളവരോടു വെറുപ്പും, ശത്രുതയും പുലർത്തുമ്പോൾ,
അപരനിൽ കുറ്റമില്ലെന്നറിഞ്ഞിട്ടും കുറ്റം
ആരോപിക്കുമ്പോൾ, അന്യായമായി മറ്റുള്ളവരെ
നിന്ദിക്കയും പരിഹസിക്കയും
ചെയ്യുമ്പോൾ, സ്വന്തം മാതാപിതാക്കളേയും സഹോദരങ്ങളേയും കൈവെടിയുമ്പോൾ, ദൈവീക
പ്രമാണങ്ങൾ കൈകൊള്ളാതെ
ഹ്രദയം കഠിനമാക്കുമ്പോൾ നാം
യേശുവിനെ കൊല്ലുവാൻ തക്കം നോക്കി പ്രവർത്തിച്ച പരീശന്മാരുടേയും സദൂക്യരുടേയും പക്ഷം ച്ചേരുകയാണു.നാം അവരോടൊപ്പം നിന്നു യേശുവിനെ ക്രൂശിക്കയാണു.
ദൈവത്തിനു അത്യച്ചത്തിൽ
ഹോശന്നാ പാടുകയും നാളെ അവനെ ക്രൂശിക്ക എന്ന ആർത്തിരമ്പുന്ന പുരുഷാരത്തിന്റെ മനോഭാവം ഞാൻ പുലർത്തുമ്പോൾ ഞാൻ
യേശുവിനെ ക്രൂശിക്കുന്നവരുടെ
ഒപ്പമാണു നിൽക്കുന്നതു. സത്യം എന്തെന്നു
വ്യക്തമായി അറിയാൻ അവസരം കിട്ടിയിട്ടും “സത്യം എന്നാൽ എന്തു? എന്നു ലാഘവ
ബുദ്ധിയോടെ പറഞ്ഞൊഴിഞ്ഞു , പൊതുജനാഭിപ്രായം ഭയന്നു നട്ടെല്ലില്ലാതെ നീതിവിരുദ്ധമായ
തീരുമാനം കൈകൊണ്ട പീലാത്തോസിന്റെ നിലപാടു
ജീവിതത്തിൽ കൈകൊള്ളുമ്പോൾ നാം
യേശുവിന്റെ ക്രൂശിനു കാരണക്കാർ ആകുകയാണു.
യൂദായെപോലെ ജീവിതത്തിൽ
ഒറ്റുക്കാരായി മാറുമ്പോഴും
പത്രോസിനെ പൊലെ യേശുവിനെ അവസരോചിതമായി തള്ളിപറയുമ്പോഴും നാം യേശുവിനെ ക്രൂശിച്ചവരുടെ
കൂട്ടത്തിൽ നിൽക്കുന്നവരാണു.

നാം ജീവിതത്തിൽ യേശുവിനെ
ഒറ്റപ്പെടുത്തി ഏകാന്തതയിൽ
വിട്ടിട്ടുണ്ടോ? യേശുവിനെ കൂടെ കൊണ്ടുപോകാൻ സാധിക്കാത്ത
വിനോദരംഗങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ? കൂട്ടുക്കാരോടൊത്തുള്ള പൊട്ടച്ചൊൽ, ചീത്തകളിതമാശകൾ,
ഇവയിലൊന്നും യേശുവിനെ
കൂട്ടാറില്ലല്ലോ? ചിന്തകളിലും
ഭാവനകളിലും അശുദ്ധി കടത്തിവിടുമ്പോൾ യേശുവിനെ
ഹ്യദയത്തിൽ നിന്നും പറഞ്ഞു
വിടുകയല്ലേ നാം ചെയ്യുന്നതു?
ഏതു ദുഷ്പ്രവ്യത്തികൾ നാം ചെയ്യുമ്പോഴും യേശുവിനെ നാം
ക്രൂശിക്കയാണു.

പൗലോസ് അപ്പോസ്തലൻ പറഞ്ഞു. എന്റെ ക്രൂശില്ലാതെ എനിക്കു പ്രശംസിപ്പാൻ ഒന്നുമില്ല എന്നു. യേശുവിന്റെ മാതാവും യോഹന്നാനും ക്രൂശിനോടു
ചേർന്നു നിന്നു.എപ്പോഴും യേശുവിന്റെ മാറോടു ചാരി നിന്നിരുന്ന അരുമ ശിഷ്യൻ യോഹന്നാൻ മറ്റുള്ള ശിഷ്യന്മാരെല്ലാം പ്രാണഭയത്താൽ ഓടിയൊളിച്ചപ്പോഴും ക്രൂശിനോടു പറ്റിച്ചേർന്നു നിന്നു.ജീവിതത്തിൽ പ്രതികൂലങ്ങളാകുന്ന കൊടുങ്കാറ്റിൽ, കഷ്ടങ്ങളും
വേദനകളും രോഗങ്ങളും സഹനങ്ങളും നിന്നെ ഞെരുക്കുമ്പോൾ യേശുവിന്റെ
പക്ഷത്തു, ക്രൂശിനോടു ചേർന്നു നിൽക്കാൻ നമുക്കു കഴിയുമോ?
എങ്കിൽ യോഹന്നാനു സിദ്ധിച്ച സ്വർഗ്ഗീയ ദർശനം നമുക്കും
ലഭിക്കും.

ക്രൂശിൽ നിന്നും കൈകാലുകൾ വിരിച്ചു
ഇന്നും യേശു കെഞ്ചുന്നു. എന്റെ പക്ഷത്തു നില്പാൻ ആരാണുള്ളതു?

നമ്മുടെ സർവ്വസഹനങ്ങളേയും
ക്രൂശിനോടു ചേർത്തു വയ്ക്കാം.നാം ക്രൂശിൽ നിന്നും ഓടി ഒളിക്കേണ്ട. പൗലോസിനെ പോലെ ക്രൂശിൽ പ്രശംസിക്കാം.
സന്തോഷത്തോടെ ക്രൂശിനെ ഏറ്റുവാങ്ങാം. നീതി,ഭക്തി,
സ്നേഹം,ക്ഷമ,സൗമ്യത എന്നിവയെ പിന്തുടരാം.
തന്നത്താൻ ത്യജിച്ചു സന്തോഷത്തോടെ തന്റെ ക്രൂശും എടുത്തു വരുന്നവരെ നോക്കി
യേശു ഇങ്ങനെ പറയും.

” നിങ്ങൾ ആകുന്നു എന്റെ പരീക്ഷകളിൽ എന്നോടുകൂടെ നിലനിന്നവർ. എന്റെ പിതാവു എനിക്കു രാജ്യം നിയമിച്ചുതന്നതുപോലെ ഞാൻ നിങ്ങൾക്കും നിയമിച്ചുതരുന്നു.
ലൂക്കോസ് 22:28-29

ആ നല്ലരാജ്യത്തിനായി നമ്മുടെ ക്രൂശും വഹിച്ചു പ്രത്യാശയോടെ
മുന്നോട്ടു പോകാം..

ലോകം കണ്ട ഏറ്റവും വലിയഅത്ഭുതം. യേശുവിന്റെ ഉയിർപ്പു

ഈ ഭൂമിയിൽ യേശുവിനെ പോലെ ആരെങ്കിലും ജനിച്ചിട്ടുണ്ടോ?

യേശുവിനെപോലെ ആരെങ്കിലും ജീവിച്ചിട്ടുണ്ടോ?

യേശുവിനെ പോലെ ആരെങ്കിലും മരിച്ചിട്ടുണ്ടോ?

യേശുവിനെ പോലെ ആരെങ്കിലും കല്ലറയെ തകർത്തു ഉയിർത്തെഴുന്നേറ്റിട്ടുണ്ടോ?

ഞാൻ ഇനി രണ്ടാമതും വരും എന്ന്
അരുളിച്ചെയ്തീട്ടുണ്ടോ?
ഇല്ലേ ഇല്ല…

മരണത്തെ തോല്പിച്ചു പുനരുത്ഥാനം ചെയ്യുവാൻ
ആർക്കാണു സാധിക്കുക?
യേശു പുനരുത്ഥാനം ചെയ്തില്ലെങ്കിൽ കല്ലറയിൽ
എല്ലാം അവസാനിക്കുമായിരുന്നു.
ഉയിർത്തെഴുന്നേറ്റ യേശു പലർക്കും പലതവണ പ്രത്യക്ഷമായി. യഹൂദന്മാരെ
പേടിച്ചു വാതിലടച്ചിരുന്ന ശിഷ്യന്മാർക്കു ശക്തി കൊടുത്തതും, പഴയ മുക്കുവജോലിയിലേക്കു തിരിഞ്ഞ പത്രോസിനെ മനുഷ്യരെ പിടിക്കുന്നവനാക്കി
മാറ്റിയതും യേശുവിന്റെ പുനരുത്ഥാനമാണു.

യേശുവിന്റെ
ക്രൂശുമരണത്തോടെ എല്ലാം അവസാനിച്ചുവെന്നു കരുതി യരുശലേമിൽ നിന്നും
എമ്മവൂസിലേക്കു തങ്ങളുടെ
പഴയ ജോലിയിലേക്കു മടങ്ങിയ
രണ്ടു ശിഷ്യന്മാർ..യെരുശലേം
കിഴക്കു ഭാഗത്തും എമ്മവൂസ്
പടിഞ്ഞാറു ഭാഗത്തുമാണു.
ഉദയത്തിൽ നിന്നും അസ്തമനത്തിലേക്കു മടങ്ങിയ
ശിഷ്യർ..ജീവിതത്തിൽ നിരാശപൂണ്ട അനുഭവത്തിലൂടെ
സഞ്ചരിക്കുന്ന വേളയിൽ ഉയിർത്തെഴുന്നേറ്റ യേശു അവർക്കും പ്രത്യക്ഷപ്പെട്ടു..എന്നാൽ അവർക്കു യേശുവിനെ മനസ്സിലായില്ല.ഒടുവിൽ അപ്പം എടുത്തു അനുഗ്രഹിച്ചു നുറുക്കി
അവർക്കു കൊടുത്തപ്പോൾ അവരുടെ കണ്ണുതുറന്നു..
ഹ്യദയത്തിൽ പരിശുദ്ധാത്മാവിന്റെ തീ കത്തി..
യേശുവിന്റെ പുനരുത്ഥാനം അവരെ തിരികെ യരുശലേമിലേക്ക്
എത്തിച്ചു…

നാം നമ്മുടെ അനുദിനജീവിതയാത്രയിൽ
യേശുവിനെ കൂടെ കൂട്ടുമോ?
ഇരുളടഞ്ഞ വഴിയിൽ യേശുവിന്റെ വചനം വിളക്കും
വെളിച്ചവുമാകാറുണ്ടോ?
ദീപമാകാറുണ്ടോ? ഭാവിദു
പറഞ്ഞു

” നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു.
119-ാം സങ്കീർത്തനം 105

എന്നും സമാധാനം ഇച്ഛിക്കുകയും സമാധാനം തേടി
പോകുന്നവനുമാണു മനുഷ്യൻ.
ഈ സമാധാനമാണു യേശു നമുക്കു തരുന്നതു. “നിങ്ങൾക്കു സമാധാനം” എന്നു
പറഞ്ഞാണു യേശു പലർക്കും
പ്രത്യക്ഷപ്പെട്ടതു. യേശു പറഞ്ഞു

” സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നതു. നിങ്ങളുടെ ഹൃദയം കലങ്ങരുതു, ഭ്രമിക്കയും അരുതു.
യോഹ 14:27

യേശുവിന്റെ പുനരുത്ഥാനത്തിന്റെ മർമ്മം
സമാധാനമാണു..
പ്രത്യാശയാണു.
ആദാമിൽ കൂടി നമ്മിൽ പാപം കടന്നുവന്നു.

“പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ. റോമർ 6:23

നാം പാപം ചെയ്തതിനാൽ മരിക്കേണ്ടവരാണു. ഏദൻ
തോട്ടത്തിൽ നിത്യജീവന്റെ ഫലം
ആദാമും ഹവ്വായും രുചിച്ചില്ല. ദൈവകല്പനയെ ധിക്കരിച്ചതു കൊണ്ടു പാപത്തിന്റെ ശിക്ഷയായ മരണം കടന്നുവന്നു.
എന്നാൽ ആ മരണത്തെ യേശു
കാൽവരിയിൽ സ്വയം ഏറ്റെടുത്തതിനാൽ നമ്മുക്കു
പാപമോചനവും നീതികരണവും
സാദ്ധ്യമായി. സ്ത്രീയുടെ സന്തതി
സാത്താനാകുന്ന സർപ്പത്തിന്റെ
തല ചതച്ചു മരണത്തെ ജയിച്ചു.
ഇന്നു നാം പാപത്തിന്റെ ശിക്ഷ ഏറ്റുവാങ്ങേണ്ട. കാൽവരിയിൽ
യാഗമായ യേശു ആ ശിക്ഷ സകല
മനുഷ്യർക്കും വേണ്ടി ഏറ്റു വാങ്ങി നമ്മെ മരണത്തിൽ നിന്നും രക്ഷിച്ചു..ആദാം ഏദൻതോട്ടത്തിൽ രുചി നോക്കാത്ത ഫലം രുചിച്ചു
നോക്കുവാൻ യേശു ക്യപചെയ്തു..ഇനി മരണമില്ല.

ലോകത്തിൽ സകല കല്ലറകളും
അടഞ്ഞു കിടക്കുമ്പോൾ യേശുവിന്റെ കല്ലറ മാത്രം ഇന്നും തുറന്നു കിടക്കുന്നു. അവിടെ
എഴുതപ്പെട്ടിരിക്കുന്നു.

“അവൻ ഇവിടെ ഇല്ല. താൻ പറഞ്ഞതു
പോലെ ഉയിർത്തെഴുന്നേറ്റു”

ഇനി മരണം ഉണ്ടാകയില്ല..
നിത്യജീവനായി കാൽവരിയിൽ നാട്ടപ്പെട്ടിരിക്കുന്ന നിത്യജീവന്റെ വ്യക്ഷത്തിലേക്കു നോക്കാം..
നിത്യജീവന്
അവകാശികളാകാൻ, വിശുദ്ധിയോടെ, പ്രത്യാശയോടെ
ജീവിക്കാം..കാരണം യേശു മരണത്തെ തോല്പിച്ചു ജയം
തന്നവൻ..

“ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ളു എവിടെ?
മരണത്തിന്റെ വിഷമുള്ളു പാപം; പാപത്തിന്റെ ശക്തിയോ ന്യായപ്രമാണം.നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നല്കുന്ന ദൈവത്തിന്നു സ്തോത്രം.
1കൊരിന്ത്യർ 15-55-57

ആത്മീയ വിജയം

ജീവിതത്തിലെ നേട്ടങ്ങളെയും വിജയങ്ങളേയും കുറിച്ച് മനുഷ്യർക്ക് വിവിധതരത്തിലുള്ള കാഴ്ച്ചപ്പാടുകൾ ആണ് ഉള്ളത്. ചിലർ നിക്ഷേപങ്ങളാണ് വിജയങ്ങൾ എന്ന് കരുതി സ്വത്തുക്കൾ വർദ്ധിപ്പിക്കുവാൻ ഏതു മാർഗ്ഗം വേണമെങ്കിലും സ്വീകരിക്കുന്നു. ചിലർ അധികാരങ്ങളും, പ്രശസ്തിയും ജീവിത വിജയമായി കരുതി അത് നേടിയെടുക്കാൻ നെട്ടോട്ടം ഓടുന്നു. ചിലർ സൗന്ദര്യമാണ് ജീവിതവിജയം എന്ന് കരുതി ലക്ഷങ്ങൾ മുടക്കി സൗന്ദര്യത്തെ കാത്ത് സൂക്ഷിക്കുന്നു.
ഒടുവിൽ സകലതും നേടിയെടുത്തിട്ടും സമാധാനമില്ലാതെ പലരും അഴലുന്നു.
നേടിയെടുത്തതെല്ലാം
സന്തോഷം നൽകില്ലെന്ന് കാണുമ്പോൾ അവർ നിരാശയിലേക്കും,
ശൂന്യതയിലേക്കും,
ആത്മഹത്യയിലേക്കും വഴുതി വീഴുന്നു. ലോകത്തിൽ
ഉള്ളവയേക്കാൾ, വലിയവനായ സാക്ഷാൽ ദൈവത്തെ കണ്ടെത്തുന്നതും, അറിയുന്നതും, അനുഭവിക്കുന്നതും ആണ് ജീവിത
വിജയത്തിന്
അടിസ്ഥാനം.

” കുഞ്ഞുങ്ങളേ, നിങ്ങൾ ദൈവത്തിൽനിന്നുള്ളവർ ആകുന്നു; അവരെ ജയിച്ചുമിരിക്കുന്നു. നിങ്ങളിലുള്ളവൻ ലോകത്തിൽ ഉള്ളവനെക്കാൾ വലിയവനല്ലോ”
1 യോഹന്നാൻ 4:4

നമുക്ക് പൂർണ്ണജയം തരുന്നത് ലോകത്തിൻ്റെ മോഹങ്ങളല്ല. നമ്മെ സ്നേഹിച്ച കർത്താവാണ്.

“നാമോ നമ്മെ സ്നേഹിച്ചവൻ
മുഖാന്തരം ഇതിൽ ഒക്കെയും പൂർണ്ണജയം പ്രാപിക്കുന്നു”
റോമർ 8:37

അനേകം
ദൈവവചനങ്ങൾ ജീവിതത്തിന്
കരുത്തേകുന്നു. സാത്താൻ ജീവിതത്തിൻ്റെ ഇരുണ്ട വശങ്ങൾ മാത്രം കാണിച്ച് മനുഷ്യനെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിടും. അപ്പോൾ ശക്തി തരുന്ന വചനം നാം ഓർക്കണം.

” ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നതു”
2 തിമൊഥെയൊസ് 1:7

” എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു”
ഫിലിപ്പിയർ 4:13

” ഒരു സൈന്യം എന്റെ നേരെ പാളയമിറങ്ങിയാലും എന്റെ ഹൃദയം ഭയപ്പെടുകയില്ല; എനിക്കു യുദ്ധം നേരിട്ടാലും ഞാൻ നിർഭയമായിരിക്കും”
27-ാം സങ്കീ 3-ാം വാക്യം

പകയും, വിദ്വേഷവും
ആരോഗ്യം ക്ഷയിപ്പിക്കും. വിജയകരമായ ആത്മീയജീവിതത്തിന്
ശുഭകരമായ ചിന്തകൾ ആവശ്യമാണ്.
അതിനാൽ പൗലൊസ് അപ്പൊസ്തലൻ നമ്മെ
ഓർമ്മിപ്പിക്കുന്നു.

” ഒടുവിൽ സഹോദരന്മാരേ, സത്യമായതു ഒക്കെയും ഘനമായതു ഒക്കെയും നീതിയായതു ഒക്കെയും നിർമ്മലമായതു ഒക്കെയും രമ്യമായതു ഒക്കെയും സല്കീർത്തിയായതു ഒക്കെയും സൽഗുണമോ പുകഴ്ചയോ അതു ഒക്കെയും ചിന്തിച്ചുകൊൾവിൻ”
ഫിലിപ്പിയർ 4:8

” പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു.നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും;
സദൃശ്യവാക്യങ്ങൾ 3:5,6

ജീവിതത്തിൽ ഏതു പ്രതിസന്ധികളിലും ഭയമോ, നിരാശയോ വേണ്ട. കാരണം ദൈവം നമ്മെ കാണുന്നു. നമ്മുടെ മനസിലെ ചെറിയ ആഗ്രഹങ്ങൾ പോലും ദൈവം അറിയുന്നു. ദൈവം നമ്മെ താങ്ങുന്നു. അവൻ ഏറ്റവും അടുത്ത തുണയായി എന്നും നിലകൊള്ളുന്നു.

” നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും”
യെശയ്യാ 41:10

സർവ്വശക്തനായ ഈ ദൈവം നമ്മോടു കൂടെ ഉണ്ടെങ്കിൽ നാം ഒന്നിനേയും ഭയപ്പെടില്ല.
ഈ ദൈവത്തിൽ വിശ്വസിച്ച് പോരാട്ടങ്ങളിൽ വിജയം നേടാം. ജീവിതവിജയം തരുന്ന ക്യപാലുവായ ദൈവത്തെ എന്നും സ്തുതിക്കാം.

” ക്രിസ്തുവിൽ ഞങ്ങളെ എപ്പോഴും ജയോത്സവമായി നടത്തുകയും എല്ലാടത്തും ഞങ്ങളെക്കൊണ്ടു തന്റെ പരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിന്നു സ്തോത്രം”
2 കൊരിന്ത്യർ 2:14

കർത്താവിൻ മക്കൾ പാട്ടുപാടും

അമ്മയുടെ ഗർഭത്തിൽ ഉരുവാകുന്നതിനു മുൻപു ദൈവം
അറിഞ്ഞു വേർതിരിച്ച പ്രവാചകനാണു യിരെമ്യാവു പ്രവാചകൻ.യഹോവ അരുളിച്ചെയ്ത പ്രകാരം ദൈവത്തിന്റെ ശിക്ഷാനടപടികളെ കുറിച്ചു യിരെമ്യാവു തോഫെത്തിൽ ജനത്തോടു പറഞ്ഞു.
അതിനുശേഷം യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തിൽ നിന്നുകൊണ്ടു സകലജനത്തിനോടുമായി യിരെമ്യാവു ഇപ്രകാരം അരുളിച്ചെയ്തു.

“യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ എന്റെ വചനങ്ങളെ കേൾക്കാതെ ശാഠ്യംപിടിച്ചിരിക്കകൊണ്ടു ഞാൻ ഈ നഗരത്തിന്നു വിധിച്ചിരിക്കുന്ന അനർത്ഥം ഒക്കെയും അതിന്നും അതിന്നടുത്ത എല്ലാപട്ടണങ്ങൾക്കും വരുത്തും എന്നു പറഞ്ഞു”
യിരെമ്യാവു 19:15

യഹോവയുടെ ഈ ശിക്ഷകളെകുറിച്ചു യിരെമ്യാവു പ്രവചിച്ചതു ആലയത്തിന്റെ പ്രധാനവിചാരകനായ പശ്ഹൂർ
പുരോഹിതൻ കേട്ടപ്പോൾ
യിരെമ്യാവു പ്രവാചകനെ അടിച്ചു. മാത്രമല്ല ആമത്തിൽ
ഇട്ടു. അങ്ങനെ യിരെമ്യാവിനു വിഷമം വന്നപ്പോൾ എഴുതിയതാണു യിരെമ്യാവു 20-ാം അദ്ധ്യായം.
ദൈവീകവേലചെയ്ത തന്നെ അടിക്കയും ആമത്തിൽ ഇടുകയും ചെയ്തപ്പോൾ യഹോവയോടു പറഞ്ഞു അവരോടു പ്രതികാരം ചെയ്യണമേ എന്നു. എന്നാൽ
ഉടനെതന്നെ യഹോവെക്കു പാട്ടുപാടുന്ന ഒരു യിരെമ്യാവിനെയാണു നാം കാണുന്നതു. യിരെമ്യാവു തൻ്റെ ഹ്യദയത്തിലെ സകലവേദനകളേയും പരാതികളേയും ദൈവസന്നിധിയിൽ സമർപ്പിച്ചുകൊണ്ടു ഇപ്രകാരം പറഞ്ഞു.

“നീതിമാനെ ശോധനചെയ്തു, അന്തരംഗങ്ങളെയും ഹൃദയത്തെയും കാണുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ അവരോടു ചെയ്യുന്ന പ്രതികാരം ഞാൻ കാണുമാറാകട്ടെ; എന്റെ വ്യവഹാരം ഞാൻ നിന്നോടു ബോധിപ്പിച്ചിരിക്കുന്നുവല്ലോ.
യഹോവെക്കു പാട്ടുപാടുവിൻ! യഹോവയെ സ്തുതിപ്പിൻ! അവൻ ദരിദ്രന്റെ പ്രാണനെ ദുഷ്ടന്മാരുടെ കയ്യിൽനിന്നു വിടുവിച്ചിരിക്കുന്നു.
യിരെമ്യാവു 20:12,13

അവരോടു പ്രതികാരം ചെയ്യണമെന്നു പറഞ്ഞ പ്രവാചകൻ തൻ്റെ സകല വ്യവഹാരങ്ങളും ദൈവസന്നിധിയിൽ ബോധിപ്പിച്ചു. അപ്പോൾ
എന്തെന്നില്ലാത്ത ആനന്ദത്താൽ
യിരെമ്യാവു നിറഞ്ഞു. സകലതും ദൈവത്തിനു സമർപ്പിച്ചു കഴിഞ്ഞപ്പോൾ പിന്നെ മനസ്സിൽ ഒരു ആകുലതയും ഇല്ല. ദൈവം സകലതും നിർവ്വഹിക്കും എന്നു
വിശ്വസിച്ചപ്പോൾ യഹോവെക്കു
പാട്ടുപാടുവാനും
സ്തുതിക്കുവാനും തുടങ്ങി.

ജീവിതത്തിൽ നമ്മെ അടിക്കുവാനും ആമത്തിൽ ഇടുവാനും പരിഹസിക്കാനും
ഒത്തിരി പേർ കണ്ടേക്കും. ദൈവീക വേലയിൽ മുഴുകുമ്പോൾ മുറിപ്പെടുത്തുന്നവരേയും കണ്ടേക്കാം.വേദനയാൽ ഉള്ളം നീറുമ്പോൾ
അവരോടു പ്രതികാരം ചെയ്യുവാനും തോന്നാം. എന്നാൽ ജീവിതപ്രതിസന്ധികളിൽ സകല ഭാരങ്ങളും പരാതികളും ദൈവസന്നിധിയിൽ സമർപ്പിക്കുക. സകല ചിന്താകുലങ്ങളും അവൻ്റെ മേൽ
ഇട്ടുകൊൾക. ഏതു ഭാരവും
ദൈവസന്നിധിയിൽ സമർപ്പിച്ചാൽ പിന്നെ ആകുലപ്പെടേണ്ടതില്ല. ആകുലപ്പെട്ടും പരാതിപെട്ടും കഴിഞ്ഞാൽ ദൈവത്തിൽ വിശ്വാസമില്ല എന്നർത്ഥം.
അതിനാൽ ഭാരങ്ങൾ ദൈവസന്നിധിയിൽ വച്ചു ആനന്ദിച്ചുകൊൾവിൻ.
അവനെ സ്തുതിപ്പിൻ. അവനെ മഹത്വപ്പെടുത്തുവിൻ.

” നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ല.
55-ാം സങ്കീ 22-ാം വാക്യം

” നമ്മുടെ രക്ഷയാകുന്ന ദൈവമായി, നാൾതോറും നമ്മുടെ ഭാരങ്ങളെ ചുമക്കുന്ന കർത്താവു വാഴ്ത്തപ്പെടുമാറാകട്ടെ.
68-ാം സങ്കീ 19-ാം വാക്യം

“കാരണം കൂടാതെ ശാപം പറ്റുകയില്ല”സദ്യശ 26:2

ആരെങ്കിലും ശാപവാക്കുകൾ പറഞ്ഞാൽ ഭയപ്പെടുന്നവർ ധാരാളം ഉണ്ടു. സത്യവേദപുസ്തകം പരിശോധിച്ചാൽ ശാപം വന്നു ഭവിക്കുവാൻ പല കാരണങ്ങൾ
ഉണ്ടെന്നു കാണാം.

നോഹ മുന്തിരി തോട്ടം നട്ടുണ്ടാക്കി അതിലെ വീഞുകുടിച്ചു കിടന്നു. അതു നോഹക്കു പറ്റിയ
അബദ്ധമായിരുന്നു.
ദൈവത്തിൻ്റെ അഭിഷിക്തനും പ്രവാചകനുമായിരുന്ന നോഹക്കു
ഈ അബദ്ധം പറ്റരുതായിരുന്നു.
വീഞ്ഞു കുടിച്ചു നോഹ വിവസ്ത്രനായി കിടന്നപ്പോൾ
കനാൻ്റെ പിതാവായ ഹാം നോഹയുടെ നഗ്നതയെ കുറിച്ചു തൻ്റെ രണ്ടു സഹോദരന്മാരേയും
അറിയിച്ചു. ഹാം അതു ചെയ്യരുതായിരുന്നു. സഹോദരന്മാരോടു സ്വന്തം പിതാവിൻ്റെ നഗ്നത പ്രസിദ്ധപ്പെടുത്തിയതു തെറ്റായിരുന്നു. സഹോദരന്മാരായ ശേമിനോടും
യാഫെത്തിനോടും ഈ വിവരം
പറഞ്ഞപ്പോൾ അവർ വളരെ മാന്യതയോടെ പെരുമാറി. അവർ
വസ്ത്രം എടുത്തു പിതാവിന്റെ നഗ്നത കാണാതിരിക്കാൻ മുഖം തിരിച്ചു നടന്നു പിതാവിന്റെ നഗ്നത മറച്ചു. നോഹ ലഹരിവിട്ടുണർന്നപ്പോൾ ഇളയ മകൻ ചെയ്ത വിവരം അറിഞ്ഞു.
നോഹയുടെ ശാപം ഹാമിന്റെ മകനായ കനാനിലേക്കു വന്നു.

” അപ്പോൾ അവൻ: കനാൻ ശപിക്കപ്പെട്ടവൻ; അവൻ തന്റെ സഹോദരന്മാർക്കു അധമദാസനായ്തീരും എന്നു പറഞ്ഞു”
ഉല്പത്തി 9:25
കനാന്യർ ശപിക്കപ്പെട്ട വർഗ്ഗമായി മാറി.

വേദപുസ്തകം ശാപത്തിൻ്റെ പുസ്തകമല്ല. അനുഗ്രഹത്തിന്റെ
പുസ്തകമാണു.
ശരിയും, തെറ്റും തിരഞ്ഞെടുക്കുവാൻ മനുഷ്യർക്കു സ്വാതന്ത്ര്യം ഉണ്ടു.

മനുഷ്യർ ചെയ്യുന്ന തെറ്റിന്റെ പ്രതിഫലമായി ശാപം ഭൂമിയിൽ കടന്നുവന്നു. ദൈവം ആദാമിനേയും ഹവ്വായേയും
സ്യഷ്ടിച്ചപ്പോൾ സകലസജീകരണങ്ങളും നൽകി കൊണ്ടാണു സ്യഷ്ടിച്ചതു.ഏദെൻ തോട്ടം നനെപ്പാൻ നാലു നദികൾ ദൈവം നൽകി.തോട്ടത്തെ ഫലവ്യക്ഷങ്ങൾ കൊണ്ടു മനോഹരമാക്കി. എന്നാൽ സാത്താൻ അവരിൽ അവിശ്വാസം ഉണ്ടാക്കി. അവർ ദൈവകല്പനയെ മറന്നു വിലക്കപ്പെട്ട കനി തിന്നു.ദൈവം ആദാമിനേയും ഹവ്വയേയും ശപിച്ചു. ഭൂമിയെ ശപിച്ചു. പാമ്പിനെ ശപിച്ചു.
കാരണം കൂടാതെ ശാപം പറ്റുകയില്ല.

അനന്യാസ്, സഫീറ ദമ്പതിമാരിൽ ശാപം വന്നതായി നാം വായിക്കുന്നു. കാരണം നിലം വിറ്റ വകകൾ പരിപൂർണ്ണമായി
അപ്പൊസ്തലന്മാരുടെ കാൽക്കൽ വയ്ക്കാതെ ആ വിലയിൽ നിന്നും കുറച്ചു മാറ്റി വച്ചു പരിശുദ്ധാത്മാവിനോടു അവർ വ്യാജം കാണിച്ചു. പ്രതിഫലമോ?
രണ്ടുപേരും മരണപ്പെട്ടു.

ഒരു കാരണവുമില്ലാതെ ശാപവാക്കുകൾ പറയുന്ന ഒരുപാടുപേർ ഉണ്ടു. എന്നാൽ ഇവരെ നാം ഭയപ്പെടേണ്ടതില്ല.
ആഭിചാരം യാക്കോബിനു ഫലിക്കയില്ല.
ലക്ഷണവിദ്യ യിസ്രായേലിനു പറ്റുകയില്ല.

ഒരിക്കൽ ദാവീദു അബ്ശലോമിൽ നിന്നുള്ള ഉപദ്രവങ്ങൾ സഹിക്കവയ്യാതെ
ഓടിപ്പോയി. അപ്പോൾ ശൗലിന്റെ
കുലത്തിലുള്ള ശിമെയി എന്നൊരുത്തൻ ദാവീദിനെ ശപിക്കയും കല്ലുവാരിയിടുകയും ചെയ്തു. എന്നാൽ ദൈവം ദാവീദിനെ രക്ഷിച്ചു. ശിമെയിയുടെ ശാപം ദാവീദിൽ
വന്നില്ല. മാത്രമല്ല അബ്ശലോം മരണപ്പെടുകയും ചെയ്തു. ദാവീദിനെ ശപിച്ച ശിമെയി
പിന്നീടു തൻ്റെ തെറ്റു ഏറ്റു പറഞ്ഞു ഇങ്ങനെ പറഞ്ഞു.

“എന്റെ യജമാനൻ എന്റെ കുറ്റം എനിക്കു കണക്കിടരുതേ; യജമാനനായ രാജാവു യെരൂശലേമിൽനിന്നു പുറപ്പെട്ട ദിവസം അടിയൻ ചെയ്ത ദോഷം രാജാവു മനസ്സിൽ വെക്കയും ഓർക്കയും അരുതേ”
2ശമുവേൽ 19:19

ശാപങ്ങളെ ദൈവം അനുഗ്രഹമാക്കി മാറ്റുന്നു.
കാരണമില്ലാതെ ആരെങ്കിലും ശാപവാക്കുകൾ ചൊരിഞ്ഞാൽ
അവ നമ്മെ ബാധിക്കയില്ല.
മരത്തിന്മേൽ തൂങ്ങിയവൻ ശപിക്കപ്പെട്ടവൻ എന്നു വചനം പറയുന്നു. യേശു നമ്മുടെ ശാപം വഹിച്ചു മരത്തിൽ
ശപിക്കപ്പെട്ടവനായി കിടന്നു. മനുഷ്യവർഗ്ഗത്തിന്റെ ശാപത്തിൻ്റെ ഫലമായി മുള്ളും, പറക്കാരയും ഭൂമിയിൽ മുളച്ചു.
ഈ ശാപത്തിൻ്റെ മുള്ളിനെ അരുമനാഥൻ തലയിൽ വഹിച്ചു.
ആയതിനാൽ ഒരു ശാപവും നമുക്കു ഇനി പറ്റുകയില്ല. അതിനാൽ യേശുവിലേക്കു മടങ്ങി വരാം.

” അതുകൊണ്ടു ഇപ്പോൾ ക്രിസ്തുയേശുവിൽ
ഉള്ളവർക്കു ഒരു ശിക്ഷാവിധിയും ഇല്ല”
റോമർ 8:1

കോരഹ് പുത്രന്മാർ

മോശയുടെ സമകാലികനായ കോരഹ് വലിയ ധനികനായിരുന്നു എന്ന് യഹൂദ ചരിത്രം പറയുന്നു. കോരഹ്, ലേവി ഗോത്രത്തിൽ പെട്ട കെഹാത്തിൻ്റെ മകനായ യിസ്സ്ഹാറിന്റെ മകനായിരുന്നു.കോരഹ് സമാഗമനകൂടാരത്തിലെ ദൈവം ഏൽപ്പിച്ച വേലയിൽ തൃപ്തനല്ലായിരുന്നു. തനിക്കും കുടുംബത്തിനും അഹരോനെപ്പോലെ പൗരോഹിത്വം കിട്ടണമെന്ന് അവൻ ആഗ്രഹിച്ചു.രുബേൻ ഗോത്രത്തിലെ ദാഥാൻ, അബീരാം,ഓൻ എന്നിവരെയും ചേർത്ത് ഒരു ലഹള മോശയ്ക്ക് നേരെ കോരഹ് ഉണ്ടാക്കി. അതിൻ്റെ ഫലമായി ദൈവം ശിക്ഷ അയച്ചു ഭൂമി വായ്പിളർന്ന്, ജീവനോടെ കോരഹിനേയും, കൂടെയുള്ള ആളുകളെയും വിഴുങ്ങി പാതാളത്തിലേക്ക് കൊണ്ടെത്തിച്ചു. 250 പേർ ആ ശിക്ഷയിൽ ന്യായം വിധിക്കപ്പെട്ടു. എന്നാൽ ആ ശിക്ഷക്ക് മുമ്പേ രക്ഷപ്പെടുവാൻ ആഗ്രഹിക്കുന്നവർ അവരിൽനിന്ന് മാറുവാൻ മോശെ മുന്നറിയിപ്പ് നൽകി . കോരഹിൻ്റെ പുത്രന്മാർ ആയിരുന്നു അസ്സൂർ, എൽക്കാനാ, അബിയാസാഫ് എന്നിവർ.

അപ്പൻ്റെ ദുഷ്ടതയ്ക്ക് കൂട്ടുനിൽക്കാതെ അവർ പാളയങ്ങളിൽ നിന്നും ഓടിപ്പോയി. ഈ ചരിത്രം പുറപ്പാട് 6:24 ,സംഖ്യ
16:1- 50, 26 :9 -10 വരെയുമുള്ള ഭാഗങ്ങളിൽ നാം വായിക്കുന്നു.അങ്ങനെ ആ വംശം അറ്റു പോയില്ല. അവരുടെ തലമുറയെ ദൈവം അനുഗ്രഹിച്ചു. കോരഹ് പുത്രന്മാർ ദൈവാലയത്തിൽ സംഗീത ശുശ്രൂഷകരായി. അവർ രചിച്ച 11 പാട്ടുകളാണ് സങ്കീർത്തനങ്ങൾ 42, 44, 45, 46, 47, 48, 49, 84, 85, 87, 88 എന്നിവ. കോരഹ് പുത്രന്മാർ ദൈവാലയത്തിലെ വാതിൽ കാവൽക്കാരായി. അവർ 84-ാം സങ്കീർത്തനത്തിൽ ഇങ്ങനെ പാടി.

“എന്റെ ഉള്ളം യഹോവയുടെ പ്രാകാരങ്ങളെ വാഞ്ഛിച്ചു മോഹിച്ചുപോകുന്നു. എന്റെ ഹൃദയവും എന്റെ മാംസവും ജീവനുള്ള ദൈവത്തെ നോക്കി ഘോഷിക്കുന്നു.
നിന്റെ പ്രാകാരങ്ങളിൽ കഴിക്കുന്ന ഒരു ദിവസം വേറെ ആയിരം ദിവസത്തെക്കാൾ ഉത്തമമല്ലോ; ദുഷ്ടന്മാരുടെ കൂടാരങ്ങളിൽ പാർക്കുന്നതിനെക്കാൾ എന്റെ ദൈവത്തിന്റെ ആലയത്തിൽ വാതിൽ കാവൽക്കാരനായിരിക്കുന്നതു എനിക്കു ഏറെ ഇഷ്ടം” 84-ാം സങ്കീ 2,10 വാക്യങ്ങൾ

കോരഹ്പുത്രന്മാരുടെ തലമുറകൾ വീരന്മാരായി. കോരഹ് പുത്രന്മാരുടെ തലമുറകളിൽ പെട്ടവർ ദാവീദിന്റെ കാലത്ത് നല്ല സൈനികരായി, പ്രാപ്തിയുള്ള വീരന്മാരും യുദ്ധപ്രാപ്തരും ആയിതീർന്നു. ശമുവേൽ പ്രവാചകൻ കോരഹ്പുത്രന്മാരുടെ വംശത്തിൽ പെട്ടവനായിരുന്നു. അഹോരോന്യ വംശത്തിൽപ്പെട്ട ഏലി പുരോഹിതൻ വൻപരാജയത്തിലേക്ക് വീണപ്പോൾ, ദൈവം ലേവി ഗോത്രത്തിലെ കോരഹിൻ്റെ വംശത്തിൽ പെട്ട ശമുവേലിനെയാണ് പൗരോഹിത്യ ശുശ്രൂഷ ഏൽപ്പിക്കുന്നത്.

കോരഹിൻ്റെ പുത്രന്മാർ അപ്പൻ്റെ ദുഷ്ടതയ്ക്ക് കൂട്ടുനിൽക്കാതെ ദൈവത്തിൻ്റെ ഇഷ്ടത്തിലേക്കും, ആലയത്തിലേക്കും വന്നതിനാൽ അവരുടെ വംശാവലിയിൽ വന്ന അനുഗ്രഹം എത്രയോ ശ്രേഷ്ഠമാണ്.

നാം ലോകത്തിന് അനുരൂപരാകരുത് തിന്മയ്ക്ക് ദുഷ്ടതയ്ക്കും കൂട്ടുനിൽക്കരുത്. സ്വന്തം ബന്ധുക്കളും മാതാപിതാക്കന്മാരും തെറ്റായ വിശ്വാസങ്ങളിലേക്കും തിന്മകളിലേക്കും മാറിയാൽ, ദൈവമക്കൾ വ്യത്യസ്തമായ വ്യക്തിത്വം കാത്ത് സൂക്ഷിക്കണം. ദൈവകൽപനകൾ പരിപൂർണ്ണമായി അനുസരിക്കണം. അങ്ങനെയുള്ളവർ
കോരഹ് പുത്രന്മാരെ പോലെ
അനുഗ്രഹീതരാകും. അവരുടെ തലമുറയെ ദൈവം കാത്ത് പരിപാലിക്കും.
അവരെ ദൈവം അനുഗ്രഹത്തിലേക്കും
വലിയ ആത്മീയ ശുശ്രൂഷയിലേക്കും വഴിതിരിച്ചു വിടും. സത്യത്തിനു വേണ്ടി നിലകൊള്ളുന്ന ദൈവഭക്തർ പ്രതികൂലങ്ങളിലൂടെ കടന്നാലും കോരഹ് പുത്രന്മാരെ പോലെ പ്രത്യാശയോടെ ഇങ്ങനെ
സ്തുതിച്ച് പറയും.

“കണ്ണുനീർ താഴ്വരയിൽകൂടി കടക്കുമ്പോൾ അവർ അതിനെ ജലാശയമാക്കിത്തീർക്കുന്നു. മുന്മഴയാൽ അതു അനുഗ്രഹപൂർണ്ണമായ്തീരുന്നു.അവർ മേല്ക്കുമേൽ ബലം പ്രാപിക്കുന്നു; എല്ലാവരും സീയോനിൽ ദൈവസന്നിധിയിൽ ചെന്നെത്തുന്നു”
84-ാം സങ്കീ 6,7 വാക്യങ്ങൾ

എഫ്രയീം നീ എൻ്റെ വത്സല പുത്രൻ

യോസേഫിന്റെ രണ്ടു പുത്രന്മാരാണു മൂത്തവനായ മനശ്ശെയും ഇളയവനായ എഫ്രയീമും. യാക്കോബ് ദീനമായി കിടക്കുന്നു എന്നറിവു
കിട്ടിയപ്പോൾ യാക്കോബിൻ്റെ അനുഗ്രഹത്തിനായി യോസേഫ് തൻ്റെ രണ്ടു പുത്രന്മാരേയും കൂട്ടി യാക്കോബിൻ്റെ അടുക്കലെത്തി.
യാക്കോബ് അനുഗ്രഹിക്കുന്നതിനായി ഇളയവനായ എഫ്രയീമിനെ യാക്കോബിന്റെ
ഇടങ്കൈക്കുനേരെയും,മൂത്തവനായ മനശ്ശെയെ യാക്കോബിന്റെ വലങ്കൈക്കു നേരെയും നിറുത്തി.
എന്നാൽ യാക്കോബ് വലങ്കെ എഫ്രയീമിൻ്റെ തലയിലും ഇടങ്കൈ മൂത്തവനായ മനശ്ശെയുടെ തലയിലുമായി പിണെച്ചുവച്ചു.
അതു യോസേഫിനു വിഷമമുണ്ടാക്കി. യോസേഫ് അപ്പനോടു പറഞ്ഞു. മനശ്ശെയാണു ആദ്യജാതൻ. ഇവൻ്റെ തലയിലാണു വലങ്കൈ
വയ്ക്കേണ്ടതു.എന്നാൽ യാക്കോബ് അതിനു
സമ്മതിക്കാതെ ഇങ്ങനെ പറഞ്ഞു.

” എനിക്കു അറിയാം; മകനേ, എനിക്കു അറിയാം; ഇവനും ഒരു വലിയ ജനമായിത്തീരും, ഇവനും വർദ്ധിക്കും; എങ്കിലും അനുജൻ അവനെക്കാൾ അധികം വർദ്ധിക്കും; അവന്റെ സന്തതി ജനസമൂഹമായ്തീരും എന്നു പറഞ്ഞു.ഉല്പത്തി 48:19

യിസ്രായേൽ രണ്ടായി വിഭാഗിക്കപ്പെട്ടപ്പോൾ എഫ്രയീമിൻ്റെ ഗോത്രത്തിലെ
യൊരോബെയാമിൻ്റെ നേത്യത്വത്തിൽ 10 ഗോത്രവുമായി യിസ്രായേൽ എന്നും ശലോമോൻ്റെ മകനായ രെഹബെയാമിൻ്റെ നേത്യത്വത്തിൽ രണ്ടു ഗോത്രമായി യഹൂദയെന്നും രണ്ടായി വിഭാഗിക്കപ്പെട്ടു.

എഫ്രയീമിനെ നോക്കി
യഹോവ പറഞ്ഞു. നീ എൻ്റെ വാത്സല്യപുത്രനാണു. നീ എൻ്റെ
ഓമനക്കുട്ടിയാണു. ദൈവത്തിനു
എഫ്രയീമിനെ കുറിച്ചു അയ്യോ ഭാവം തോന്നി. അവരോടു ദൈവം കരുണ കാണിക്കുന്നു.
ഈ ഭൂമിയിൽ ദൈവജനത്തോടെല്ലാം ദൈവത്തിനു അഗാധമായ സ്നേഹം ഉണ്ടു.

യിരെമ്യാവു 30 വരെയുള്ള അദ്ധ്യായങ്ങളിൽ പ്രവാചകൻ പാപം ചെയ്യുന്നവർക്കു വരുന്ന ന്യായവിധികളെ കുറിച്ചു ഓർമ്മിപ്പിക്കുന്നു. എന്നാൽ 31-ാം അദ്ധ്യായത്തിലേക്കു കടക്കുമ്പോൾ ദൈവം
തീക്ഷണതയുള്ള ദൈവമായിരിക്കുമ്പോൾ തന്നെ
അഗാധമായ സ്നേഹം പകരുന്ന ദൈവമാണെന്നു പ്രവചിക്കുന്നു.
യഹോവ പറയുന്നു

“എഫ്രയീം എന്റെ വാത്സല്യപുത്രനോ? ഓമനക്കുട്ടിയോ? ഞാൻ അവന്നു വിരോധമായി സംസാരിക്കുമ്പോഴൊക്കെയും അവനെക്കുറിച്ചു എന്റെ മനസ്സിൽ സ്ഥായി തോന്നുന്നു; അതുകൊണ്ടു എന്റെ ഉള്ളം അവനെച്ചൊല്ലി ഉരുകുന്നു; ഞാൻ അവനോടു കരുണ കാണിക്കും എന്നു യഹോവയുടെ അരുളപ്പാടു.
യിരെമ്യാവു 31:20

ഒരു പിതാവു കുഞ്ഞുങ്ങളെ ഈർക്കിലിയെടുത്തു തല്ലാറുണ്ടു.
അതുകഴിഞ്ഞാൽ സ്നേഹവാനായ പിതാവിൻ്റെ ഉള്ളം, കുഞ്ഞിൻ്റെ കാലിലെ ഈർക്കിലി അടിയുടെ പാടുകൾ കാണുമ്പോൾ ഉരുകും. ആ കുഞ്ഞിനെ വാരിയെടുത്തു ചുംബിക്കും. ഇതുപോലെയാണു
സ്വർഗ്ഗത്തിലെ പിതാവും. യിസ്രായേൽ തെറ്റുചെയ്യുമ്പോൾ പലപ്പോഴും അവരെ ശിക്ഷിക്കുന്നുണ്ടെങ്കിലും അവരോടു യഹോവെക്കു പലപ്പോഴും അയ്യോ ഭാവം തോന്നുന്നു. അവരെ ഉള്ളങ്കൈയ്യിൽ വഹിച്ചു
കൊണ്ടു നടക്കയും ചെയ്യുന്നു.
ദൈവം നമ്മെ നോക്കിയും പറയുന്നു. നീ എൻ്റെ വാത്സല്യപുത്രനും വാത്സല്യപുത്രിയുമാണു. എൻ്റെ
ഓമനക്കുട്ടിയാണു. അതുകൊണ്ടു നീ വിലപിക്കുമ്പോൾ എൻ്റെ ഉള്ളം ഉരുകുന്നു.

നമ്മുടെ ജീവിതത്തിലെ കയ്പേറിയ സകല അനുഭവങ്ങളും ദൈവം കാണുന്നുണ്ടു. ജീവിതത്തിൽ പലരിൽ നിന്നും ഒരുപാടു തിരസ്കരണത്തിൻ്റെ അനുഭവങ്ങൾ ഉണ്ടാകാം. പ്രതിസന്ധികളിൽ പ്രിയപ്പെട്ടവർ
പലരും മുഖം തിരിച്ചു കടന്നു പോകാം. എന്നാൽ ഹ്യദയത്തിൻ്റെ തേങ്ങലുകൾ കാണുന്ന ദൈവമുണ്ടു. ഏകാന്തതകളിൽ ഉള്ള നിന്റെ ഞരക്കങ്ങളും
നീ ദൈവത്തോടു കണ്ണീരോടെ
പകരുന്ന ദു:ഖങ്ങളും എല്ലാം ദൈവം കാണുന്നുണ്ടു. നിൻ്റെ ഞരക്കങ്ങളും, നിലവിളിയും ദൈവം കേൾക്കുന്നുണ്ടു. നിൻ്റെ കണ്ണീരെല്ലാം ദൈവത്തിൻ്റെ കുപ്പിയിൽ ശേഖരിച്ചിട്ടുണ്ടു.
യഹോവയുടെ
വാഗ്ദത്തവചനങ്ങളെ വിശ്വസിച്ചു മുന്നോട്ടു പോകാം. യഹോവ പറയുന്നു.

” നിത്യസ്നേഹംകൊണ്ടു ഞാൻ നിന്നെ സ്നേഹിച്ചിരിക്കുന്നു; അതുകൊണ്ടു ഞാൻ നിനക്കു ദയ ദീർഘമാക്കിയിരിക്കുന്നു.
യിസ്രായേൽകന്യകേ, ഞാൻ നിനക്കു വീണ്ടും അഭിവൃദ്ധി വരുത്തുകയും നീ അഭിവൃദ്ധിപ്രാപിക്കയും ചെയ്യും; നീ ഇനിയും ചേലോടെ തപ്പു എടുത്തുകൊണ്ടു സന്തോഷിച്ചു, നൃത്തംചെയ്യുന്നവരുടെ നിരയിൽ പുറപ്പെടും. യിരെമ്യാവു 31:3,4

ഞാനെന്തു ചെയ്യേണം?

വേദപുസ്തകത്തിൽ പല സ്ഥലത്തും ഈ ചോദ്യം കാണാം. യേശു യാത്രചെയ്യുമ്പോൾ ഒരുവൻ വന്നു യേശുവിനോടു ചോദിച്ചു.

” അവൻ പുറപ്പെട്ടു യാത്രചെയ്യുമ്പോൾ ഒരുവൻ ഓടിവന്നു അവന്റെ മുമ്പിൽ മുട്ടുകുത്തി: നല്ല ഗുരോ, നിത്യജീവനെ അവകാശം ആക്കുവാൻ ഞാൻ എന്തു ചെയ്യേണം എന്നു അവനോടു ചോദിച്ചു.” മർക്കൊസ് 10:17

ആയതിനു ഉത്തരമായി പണത്തെ വളരെയേറെ സ്നേഹിക്കുന്ന അവനോടു യേശു പറഞ്ഞു.

” ഒരു കുറവു നിനക്കുണ്ടു; നീ പോയി നിനക്കുള്ളതു എല്ലാം വിറ്റു ദരിദ്രർക്കു കൊടുക്ക; എന്നാൽ നിനക്കു സ്വർഗ്ഗത്തിൽ നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക എന്നു പറഞ്ഞു.
മർക്കൊസ് 10:21

ഭൂമിയിലെ നിക്ഷേപങ്ങളെക്കാൾ
വലിയതു സ്വർഗ്ഗത്തിലെ നിക്ഷേപമാണെന്നു യേശു പറഞ്ഞു.

വീണ്ടും ഒരു ന്യായശാസ്ത്രി വന്നു
ഇതേ ചോദ്യം lയേശുവിനോടു ആവർത്തിച്ചു.

” ഗുരോ, ഞാൻ നിത്യജീവന്നു അവകാശി ആയിത്തീരുവാൻ എന്തു ചെയ്യേണം എന്നു അവനെ പരീക്ഷിച്ചു ചോദിച്ചു.”
ലൂക്കൊസ് 10:25

അതിനു യേശുവിന്റെ മറുപടി വളരെ അർത്ഥവത്തായതും ആഴമേറിയതും ആയിരുന്നു.

“നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണശക്തിയോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം എന്നും കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം എന്നും തന്നെ എന്നു ഉത്തരം പറഞ്ഞു.
ലൂക്കൊസ് 10:27

വീണ്ടും കാരാഗ്യഹപ്രമാണി പൗലോസിൻ്റേയും ശീലാസിൻ്റേയും മുൻപിൽ ഞാൻ എന്തു ചെയ്യേണം എന്ന ചോദ്യം ഉന്നയിക്കുന്നു.

“യജമാനന്മാരേ, രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം എന്നു ചോദിച്ചു.കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും എന്നു അവർ പറഞ്ഞു.
അപ്പൊ.പ്രവ 16:30,31

യേശുവിൻ്റെ ക്രൂശുമരണത്തിനു
മുൻപു യേശുവിനെ ജനത്തിന്റെ
മുൻപിൽ നിറുത്തി പീലാത്തോസ്
ഇതേ ചോദ്യം ചോദിക്കുന്നു.

” എന്നാൽ ക്രിസ്തു എന്ന യേശുവിനെ എന്തു ചെയ്യേണ്ടു എന്നു ചോദിച്ചതിന്നു: അവനെ ക്രൂശിക്കേണം എന്നു എല്ലാവരും പറഞ്ഞു. മത്തായി 27:22

പീലാത്തോസ് ചോദിക്കുന്നു യേശുവിനെ ഞാൻ എന്തു ചെയ്യേണം? ജനം ആർത്തു പറയുന്നു അവനെ ക്രൂശിക്ക.

ഈ യേശുവിനെ നാം സ്വന്തം രക്ഷിതാവായി അംഗീകരിച്ചുവോ? ഞാൻ എന്താണു ചെയ്യേണ്ടതു, യേശുവേ എന്നു നീ ചോദിച്ചുവോ?
ജീവിതത്തിലെ തെറ്റുകളെ ആ രക്തത്താൽ കഴുകിയോ?
അതോ യേശുവിനെ അന്നു വിളിച്ചുപറഞ്ഞ ജനത്തോടൊപ്പം ക്രൂശിക്കയാണോ? ഓരോ തവണ പാപത്തിൽ പതിക്കുമ്പോഴും നാം യേശുവിനെ ക്രൂശിൽ തറക്കുകയാണു എന്ന സത്യം വിസ്മയിക്കരുതു. മദ്യപാനത്തിലേക്കും, ലൈംഗീകമായ
പാപങ്ങളിലേക്കും വഴുതി വീഴുമ്പോൾ, പ്രാർത്ഥനകളും ആരാധനകളും മുടക്കുമ്പോൾ നാം യേശുവിനെ ക്രൂശിക്ക എന്നു പറഞ്ഞവരുടെ പക്ഷത്താണു.

നാം നമ്മോടു തന്നെ ചോദിക്കണം. ഞാനെന്തു ചെയ്യേണം. കാരാഗ്യഹപ്രമാണി
ആത്മഹത്യയുടെ പടിവാതിലിൽ എത്തിയവനാണു. അവൻ എളിമയോടെ ചോദിച്ചു. രക്ഷപ്രാപിക്കാൻ ഞാൻ എന്തുചെയ്യണം. പത്രൊസും ശീലാസും പറഞ്ഞ മറുപടിപ്രകാരം കാരാഗ്യഹപ്രമാണി കർത്താവിൽ
വിശ്വസിച്ചു. അവൻ മാത്രമല്ല അവൻ്റെ കുടുംബത്തിലെ എല്ലാവരും രക്ഷപ്രാപിച്ചു..

എന്തുചെയ്യണം എന്ന ചോദ്യത്തിനുത്തരമായി യേശുപറഞ്ഞ ഉത്തരങ്ങൾ ഹ്യദയത്തിൽ സ്വീകരിക്കാം.
നമുക്കു ദൈവം തന്ന നന്മകളെ
മറ്റുള്ളവരുമായി പങ്കുവയ്ക്കാം.
കർത്താവായ യേശുവിൽ വിശ്വസിക്കാം.
നിത്യജീവനു അവകാശികളാകുവാൻ ദൈവമായ കർത്താവിനെ പൂർണ്ണഹ്യദയത്തോടും ,
പൂർണ്ണാത്മാവോടും,
പൂർണ്ണശക്തിയോടും, പൂർണ്ണമനസ്സോടും കൂടെ സ്വീകരിക്കാം.
അയൽക്കാരെ
നമ്മെ പോലെ സ്നേഹിക്കാം. യേശുവിനെ ക്രൂശിക്കുന്നവരാകാതെ യേശുവിനോടുകൂടെ ക്രൂശിക്കപ്പെടുന്നവർ
ആകാം.

അധികമായാൽ ദോഷമായത് ഏതെല്ലാം

1) അതിഭക്ഷണം

” നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ടു ആ ദിവസം നിങ്ങൾക്കു പെട്ടെന്നു കണിപോലെ വരാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ”
ലൂക്കോസ് 21:34

2)അമിതഭാഷണം
സംസാരം ആവശ്യമാണ്.
അധികമായാൽ കേൾക്കുന്നവർക്ക് അരോചകമാകും. വാക്കുകൾ പെരുകിയാൽ ലംഘനം ഉണ്ടാകും.

” എന്നാൽ ഏതു മനുഷ്യനും കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിന്നു താമസവുമുള്ളവൻ ആയിരിക്കട്ടെ”
യാക്കോബ് 1:19

3) അതിമൗനം.

മൗനം നല്ലതാണ്. എന്നാൽ അതിമൗനം ദോഷമാണ്.

” കീറുവാൻ ഒരു കാലം, തുന്നുവാൻ ഒരു കാലം; മിണ്ടാതിരിപ്പാൻ ഒരു കാലം, സംസാരിപ്പാൻ ഒരു കാലം”
സഭാപ്രസംഗി 3:7

” ഊമന്നു വേണ്ടി നിന്റെ വായ് തുറക്ക; ക്ഷയിച്ചുപോകുന്ന ഏവരുടെയും കാര്യത്തിൽ തന്നേ.
നിന്റെ വായ് തുറന്നു നീതിയോടെ ന്യായം വിധിക്ക; എളിയവന്നും ദരിദ്രന്നും ന്യായപാലനം ചെയ്തുകൊടുക്ക”
സദൃശ്യവാക്യങ്ങൾ 31:8,9

” അതുപോലെ മനുഷ്യപുത്രാ, ഞാൻ നിന്നെ യിസ്രായേൽഗൃഹത്തിന്നു കാവൽക്കാരനാക്കി വെച്ചിരിക്കുന്നു, നീ എന്റെ വായിൽനിന്നു വചനം കേട്ടു എന്റെ നാമത്തിൽ അവരെ ഓർമ്മപ്പെടുത്തേണം”
യേഹേസ്കേൽ 33:7

മൗനം വെടിഞ്ഞ് മറ്റുള്ളവരോട് നാം സുവിശേഷം അറിയിക്കേണം.

4) അധിക ചിന്ത അരുത്.

അമിതമായി ആലോചിച്ച്
വ്യാകുലപ്പെടുന്നവർ നിരവധിയാണ്.

” ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു”
ഫിലിപ്പിയർ 4:6

” നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ”
യോഹന്നാൻ 14:1

” അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ”
1 പത്രൊസ് 5:7

5) അമിത നിയന്ത്രണം

മക്കളെ അമിതമായി നിയന്ത്രിക്കരുത്.കാരണം അവർ ദൂരദേശത്തേക്ക് പോകുമ്പോൾ ലഭിക്കുന്ന സ്വാതന്ത്ര്യം ദുരുപയോഗം
ചെയ്യുവാൻ ഇടവരും.
മക്കളോട് അമിതമായി കോപിക്കരുത്.

” പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർത്താവിന്റെ ബാലശിക്ഷയിലും പാത്ഥ്യോപദേശത്തിലും പോറ്റി വളർത്തുവിൻ”
എഫെസ്യർ 6:4

ജീവിതത്തിൽ ആരേയും അമിതമായി നിയന്ത്രിക്കയോ,
കോപിക്കയോ അരുത്.

6) അമിതവേഗത പാടില്ല

ഒരു കാര്യം കേൾക്കുമ്പോൾ പെട്ടെന്ന് പ്രതികരിക്കരുത്. സമചിത്തത കൈവെടിയരുത്.

“നിന്റെ മനസ്സിൽ അത്ര വേഗം നീരസം ഉണ്ടാകരുതു; മൂഢന്മാരുടെ മാർവ്വിൽ അല്ലോ നീരസം വസിക്കുന്നതു”
സഭാപ്രസംഗി 7:9

” പരിജ്ഞാനമില്ലാത്ത മനസ്സു നന്നല്ല; തത്രപ്പെട്ടു കാൽ വെക്കുന്നവനോ പിഴെച്ചുപോകുന്നു”
സദൃശ്യവാക്യങ്ങൾ 19:2

7) അമിതമായ അദ്ധ്വാനം

അമിതമായ അദ്ധ്വാനങ്ങൾ
കുടുംബബന്ധങ്ങളിൽ
വിള്ളലുണ്ടാക്കും. അത് മനസ്സിനും, ശരീരത്തിനും
ദോഷം ചെയ്യും. ഒരു വിശ്രമം ദൈവം പോലും കല്പിച്ചിരിക്കുന്നു.

” ആറു ദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക.ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു; അന്നു നീയും നിന്റെ പുത്രനും പുത്രിയും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കന്നുകാലികളും നിന്റെ പടിവാതിൽക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുതു”
പുറപ്പാട് 20:9,10

” സൂര്യന്നു കീഴെ പ്രയത്നിക്കുന്ന സകലപ്രയത്നംകൊണ്ടും ഹൃദയപരിശ്രമംകൊണ്ടും മനുഷ്യനു എന്തു ഫലം?
അവന്റെ നാളുകൾ ഒക്കെയും ദുഃഖകരവും അവന്റെ കഷ്ടപ്പാടു വ്യസനകരവും അല്ലോ; രാത്രിയിലും അവന്റെ ഹൃദയത്തിന്നു സ്വസ്ഥതയില്ല; അതും മായ അത്രേ”
സഭാപ്രസംഗി 2:22,23

” നിങ്ങൾ അതികാലത്തു എഴുന്നേല്ക്കുന്നതും നന്നാ താമസിച്ചു കിടപ്പാൻ പോകുന്നതും കഠിനപ്രയത്നം ചെയ്തു ഉപജീവിക്കുന്നതും വ്യർത്ഥമത്രേ; തന്റെ പ്രിയന്നോ, അവൻ അതു ഉറക്കത്തിൽ കൊടുക്കുന്നു”
127-ാം സങ്കീ 2-ാം വാക്യം

ജീവിതത്തിൽ സകല കാര്യങ്ങളിലും സമതുല്യത കാത്ത് സൂക്ഷിക്കാം.ആയതിനു പരിശുദ്ധാത്മാവ് ശക്തി പകരട്ടെ…

ദൈവത്തെ മറന്നു കുഞ്ഞേ ജീവിക്കരുതേ…

ദൈവത്തിൽ നിന്നും അനുഗ്രഹങ്ങൾ പ്രാപിച്ചു കഴിഞ്ഞാൽ പിന്നീടു അതെല്ലാം മറന്നു സ്വന്തം കഴിവുകൊണ്ടു
നേടിയതാണു എന്ന വിധം ജീവിക്കുന്നവരാണു പലരും യേശു സൗഖ്യമാക്കിയ പത്തു കുഷ്ഠരോഗികളിൽ ഒരാൾ മാത്രമാണു നന്ദി കരേറ്റുവാൻ യേശുവിന്റെ അടുക്കലേക്കു മടങ്ങി വന്നതു. കരം കൊടുത്തു ഉയർത്തിയ വരെ മറന്നുപോകുന്ന സമൂഹം.

മോശയോടു ദൈവം കല്പിച്ചു.

” കണ്ണാലെ കണ്ടിട്ടുള്ള കാര്യങ്ങൾ നീ മറക്കാതെയും നിന്റെ ആയുഷ്കാലത്തൊരിക്കലും അവ നിന്റെ മനസ്സിൽനിന്നു വിട്ടുപോകാതെയും ഇരിപ്പാൻ മാത്രം സൂക്ഷിച്ചു നിന്നെത്തന്നേ ജാഗ്രതയോടെ കാത്തുകൊൾക; നിന്റെ മക്കളോടും മക്കളുടെ മക്കളോടും അവയെ ഉപദേശിക്കേണം”
ആവർത്തനം 4:9

നമ്മുടെ കണ്ണാലെ നാം കണ്ട അത്ഭുതങ്ങൾ, ദൈവം നടത്തിക്കൊണ്ടു വന്ന വഴികൾ
മനസ്സിൽ നിന്നും മാറ്റി കളയാതെ
അവയെ മക്കളോടും മക്കളുടെ മക്കളോടും പറയണം എന്നു യഹോവ കല്പിക്കുന്നു.
പഴയനിയമചരിത്രം പരിശോധിച്ചാൽ എത്രയോ അത്ഭുതങ്ങളും ,അടയാളങ്ങളും അനുഗ്രഹങ്ങളും പാലിച്ചവരാണു
യിസ്രായേൽ ജനം.സ്വന്തം കൺമുമ്പിൽ ചെങ്കടൽ പിളർന്നു
ഉണങ്ങിയ പാത കണ്ടവർ. മരുഭൂമിയിൽ മന്ന കണ്ടവർ. പാറ അടിച്ചു ജലം പുറപ്പെടുന്നതു കണ്ടവർ.. അവർ യഹോവയെ മറന്നു. യഹോവ ജനത്തോടു പറഞ്ഞു.

” നീ പണിയാത്ത വലുതും നല്ലതുമായ പട്ടണങ്ങളും നിറെക്കാതെ സകലസമ്പത്തും നിറഞ്ഞിരിക്കുന്ന വീടുകളും നീ കുഴിക്കാത്ത കിണറുകളും നീ നട്ടുണ്ടാക്കാത്ത മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും നിനക്കു തരികയും നീ തിന്നു തൃപ്തി പ്രാപിക്കയും ചെയ്യുമ്പോൾ
നിന്നെ അടിമവീടായ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയെ മറക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.
ആവർത്തനം 6:11,12

നാം ഈ ലോകത്തിലേക്കു എന്തെങ്കിലും കൊണ്ടുവന്നുവോ?
നീ പണിയാതെ ദൈവമാണു നിനക്കുവേണ്ടി
വീടൊരുക്കിയതു.നീ നിനെച്ചതിലും ചിന്തിച്ചതിലും
ഉപരിയായാണു നിന്നെ ദൈവം നടത്തിയതു. നീ കുഴിക്കാത്ത
കിണറുകളും, നീ നടാത്ത
മുന്തിരിതോട്ടങ്ങളും ഒലിവു തോട്ടങ്ങളും ദൈവം നിനക്കു തന്നു. സകലത്തിലും സമ്യദ്ധി തന്നു വെന്നു സാരം.
എന്നിട്ടും ദൈവത്തെ സ്തുതിക്കാനും ആരാധിക്കാനും
നാം മറന്നുപോയോ? ആവർത്തനം 8-ാം അദ്ധ്യായം 10 മുതൽ വാക്യങ്ങൾ അടിവരയിട്ടു ഹ്യദയങ്ങളിൽ പതിക്കണം.
യഹോവ പറയുന്നു.

“നീ ഭക്ഷിച്ചു തൃപ്തിപ്രാപിക്കുമ്പോൾ നിന്റെ ദൈവമായ യഹോവ നിനക്കു തന്നിരിക്കുന്ന നല്ല ദേശത്തെക്കുറിച്ചു നീ അവന്നു സ്തോത്രം ചെയ്യേണം.
നിന്റെ ദൈവമായ യഹോവയെ നീ മറക്കാതിരിപ്പാനും, ഞാൻ ഇന്നു നിന്നോടു കല്പിക്കുന്ന അവന്റെ കല്പനകളും വിധികളും ചട്ടങ്ങളും അലക്ഷ്യമാക്കാതിരിപ്പാനും,
നീ ഭക്ഷിച്ചു തൃപ്തിപ്രാപിച്ചു നല്ല വീടുകൾ പണിതു അവയിൽ പാർക്കുമ്പോഴും നിന്റെ ആടുമാടുകൾ പെരുകി നിനക്കു വെള്ളിയും പൊന്നും ഏറി നിനക്കുള്ളതു ഒക്കെയും വർദ്ധിക്കുമ്പോഴും നിന്റെ ഹൃദയം നിഗളിക്കാതാരിപ്പാനും, നിന്നെ അടിമവീടായ മിസ്രയീമിൽനിന്നു പുറപ്പെടുവിക്കയും അഗ്നിസർപ്പവും തേളും വെള്ളമില്ലാതെ വരൾച്ചയും ഉള്ള വലിയതും ഭയങ്കരവുമായ മരുഭൂമിയിൽ കൂടി നിന്നെ കൊണ്ടുവരികയും തീക്കല്പാറയിൽനിന്നു നിനക്കു വെള്ളം പുറപ്പെടുവിക്കയും
നിന്നെ താഴ്ത്തി പരീക്ഷിച്ചു പിൻകാലത്തു നിനക്കു നന്മ ചെയ്യേണ്ടതിന്നു മരുഭൂമിയിൽ നിന്നെ നിന്റെ പിതാക്കന്മാർ അറിയാത്ത മന്നകൊണ്ടു പോഷിപ്പിക്കയും ചെയ്ത നിന്റെ ദൈവമായ യഹോവയെ നീ മറന്നു:എന്റെ ശക്തിയും എന്റെ കയ്യുടെ ബലവും ഈ സമ്പത്തുണ്ടാക്കി എന്നു നിന്റെ ഹൃദയത്തിൽ പറയാതിരിപ്പാനും സൂക്ഷിച്ചുകൊള്ളേണം.
ആവർത്തനം 8:10-17

ദൈവം അനുഗ്രഹങ്ങൾ തരുമ്പോൾ അവയെ മറന്നു
നിഗളിച്ചു അവയെ എൻ്റെ കൈകൊണ്ടുണ്ടാക്കി എന്നു പറഞ്ഞു നിഗളിക്കരുതു. കുടുംബവും, കുഞ്ഞുങ്ങളും സമ്പത്തും, എല്ലാം എല്ലാം ദൈവത്തിൻ്റെ ദാനം മാത്രം.
ദൈവക്യപ മാത്രം.
യിസ്രായേൽ ദൈവം ചെയ്ത ഉപകാരം മറന്നു.

” ചെങ്കടലിങ്കൽ ഭയങ്കരകാര്യങ്ങളും ചെയ്തവനായി തങ്ങളുടെ രക്ഷിതാവായ ദൈവത്തെ അവർ മറന്നുകളഞ്ഞു”
106-ാം സങ്കീ 22-ാം വാക്യം

ഇതുപോലെ യെഹസ്കീയാവു ദൈവത്തിൽ നിന്നും പ്രാപിച്ച വിടുതൽ മറന്നു.

” എന്നാൽ യെഹിസ്കീയാവു തനിക്കു ലഭിച്ച ഉപകാരത്തിന്നു അടുത്തവണ്ണം നടക്കാതെ നിഗളിച്ചുപോയി; അതുകൊണ്ടു അവന്റെമേലും യെഹൂദയുടെമേലും യെരൂശലേമിന്മേലും കോപം ഉണ്ടായി.2 ദിനവ്യ 32:25

എന്നാൽ മോശയുടെ സഹോദരി മിര്യെം യഹോവ നടത്തിയ വഴികളെ ഓർത്തു തപ്പെടുത്തു
പാടി ന്യത്തം ചെയ്തു ദൈവത്തെ സ്തുതിച്ചു. ദൈവം നമ്മിൽ നിന്നും ആഗ്രഹിക്കുന്നതു ദൈവത്തോടു
നന്ദിയുള്ളവരായിരിക്കുക എന്നതാണു..

ജീവിതത്തിൽ ദൈവം കരം തന്നു
താങ്ങി നിറുത്തിയ എത്രയോ സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടു.. ഇനി ഒരു രക്ഷയും ഇല്ല എന്നു പറഞ്ഞു ആശുപത്രിയിലും, ആശുപത്രിയിലെ ICU വാർഡിലും
കിടന്ന എത്രയോ സന്ദർഭങ്ങൾ.
കടഭാരത്താൽ വലഞ്ഞു തലകുനിഞ്ഞുപോയ എത്രയോ
സന്ദർഭങ്ങൾ? പാപചേറ്റിൽ നിന്നും വലിച്ചെടുത്തു പുതുജീവൻ നൽകിയ എത്രയോ
സന്ദർഭങ്ങൾ…ഒന്നും മറന്നുപോകരുതേ…

“എൻ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ സർവ്വാന്തരംഗവുമേ, അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക. എൻ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുതു.
103-ാം സങ്കീ 1,2 വാക്യങ്ങൾ

« Older posts Newer posts »