PREACH GOSPEL & SALVATION FOR THE LOST

Tag: HOLY SPIRIT (Page 2 of 7)

അധികമായാൽ ദോഷമായത് ഏതെല്ലാം

1) അതിഭക്ഷണം

” നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ടു ആ ദിവസം നിങ്ങൾക്കു പെട്ടെന്നു കണിപോലെ വരാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ”
ലൂക്കോസ് 21:34

2)അമിതഭാഷണം
സംസാരം ആവശ്യമാണ്.
അധികമായാൽ കേൾക്കുന്നവർക്ക് അരോചകമാകും. വാക്കുകൾ പെരുകിയാൽ ലംഘനം ഉണ്ടാകും.

” എന്നാൽ ഏതു മനുഷ്യനും കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിന്നു താമസവുമുള്ളവൻ ആയിരിക്കട്ടെ”
യാക്കോബ് 1:19

3) അതിമൗനം.

മൗനം നല്ലതാണ്. എന്നാൽ അതിമൗനം ദോഷമാണ്.

” കീറുവാൻ ഒരു കാലം, തുന്നുവാൻ ഒരു കാലം; മിണ്ടാതിരിപ്പാൻ ഒരു കാലം, സംസാരിപ്പാൻ ഒരു കാലം”
സഭാപ്രസംഗി 3:7

” ഊമന്നു വേണ്ടി നിന്റെ വായ് തുറക്ക; ക്ഷയിച്ചുപോകുന്ന ഏവരുടെയും കാര്യത്തിൽ തന്നേ.
നിന്റെ വായ് തുറന്നു നീതിയോടെ ന്യായം വിധിക്ക; എളിയവന്നും ദരിദ്രന്നും ന്യായപാലനം ചെയ്തുകൊടുക്ക”
സദൃശ്യവാക്യങ്ങൾ 31:8,9

” അതുപോലെ മനുഷ്യപുത്രാ, ഞാൻ നിന്നെ യിസ്രായേൽഗൃഹത്തിന്നു കാവൽക്കാരനാക്കി വെച്ചിരിക്കുന്നു, നീ എന്റെ വായിൽനിന്നു വചനം കേട്ടു എന്റെ നാമത്തിൽ അവരെ ഓർമ്മപ്പെടുത്തേണം”
യേഹേസ്കേൽ 33:7

മൗനം വെടിഞ്ഞ് മറ്റുള്ളവരോട് നാം സുവിശേഷം അറിയിക്കേണം.

4) അധിക ചിന്ത അരുത്.

അമിതമായി ആലോചിച്ച്
വ്യാകുലപ്പെടുന്നവർ നിരവധിയാണ്.

” ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു”
ഫിലിപ്പിയർ 4:6

” നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ”
യോഹന്നാൻ 14:1

” അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ”
1 പത്രൊസ് 5:7

5) അമിത നിയന്ത്രണം

മക്കളെ അമിതമായി നിയന്ത്രിക്കരുത്.കാരണം അവർ ദൂരദേശത്തേക്ക് പോകുമ്പോൾ ലഭിക്കുന്ന സ്വാതന്ത്ര്യം ദുരുപയോഗം
ചെയ്യുവാൻ ഇടവരും.
മക്കളോട് അമിതമായി കോപിക്കരുത്.

” പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർത്താവിന്റെ ബാലശിക്ഷയിലും പാത്ഥ്യോപദേശത്തിലും പോറ്റി വളർത്തുവിൻ”
എഫെസ്യർ 6:4

ജീവിതത്തിൽ ആരേയും അമിതമായി നിയന്ത്രിക്കയോ,
കോപിക്കയോ അരുത്.

6) അമിതവേഗത പാടില്ല

ഒരു കാര്യം കേൾക്കുമ്പോൾ പെട്ടെന്ന് പ്രതികരിക്കരുത്. സമചിത്തത കൈവെടിയരുത്.

“നിന്റെ മനസ്സിൽ അത്ര വേഗം നീരസം ഉണ്ടാകരുതു; മൂഢന്മാരുടെ മാർവ്വിൽ അല്ലോ നീരസം വസിക്കുന്നതു”
സഭാപ്രസംഗി 7:9

” പരിജ്ഞാനമില്ലാത്ത മനസ്സു നന്നല്ല; തത്രപ്പെട്ടു കാൽ വെക്കുന്നവനോ പിഴെച്ചുപോകുന്നു”
സദൃശ്യവാക്യങ്ങൾ 19:2

7) അമിതമായ അദ്ധ്വാനം

അമിതമായ അദ്ധ്വാനങ്ങൾ
കുടുംബബന്ധങ്ങളിൽ
വിള്ളലുണ്ടാക്കും. അത് മനസ്സിനും, ശരീരത്തിനും
ദോഷം ചെയ്യും. ഒരു വിശ്രമം ദൈവം പോലും കല്പിച്ചിരിക്കുന്നു.

” ആറു ദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക.ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു; അന്നു നീയും നിന്റെ പുത്രനും പുത്രിയും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കന്നുകാലികളും നിന്റെ പടിവാതിൽക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുതു”
പുറപ്പാട് 20:9,10

” സൂര്യന്നു കീഴെ പ്രയത്നിക്കുന്ന സകലപ്രയത്നംകൊണ്ടും ഹൃദയപരിശ്രമംകൊണ്ടും മനുഷ്യനു എന്തു ഫലം?
അവന്റെ നാളുകൾ ഒക്കെയും ദുഃഖകരവും അവന്റെ കഷ്ടപ്പാടു വ്യസനകരവും അല്ലോ; രാത്രിയിലും അവന്റെ ഹൃദയത്തിന്നു സ്വസ്ഥതയില്ല; അതും മായ അത്രേ”
സഭാപ്രസംഗി 2:22,23

” നിങ്ങൾ അതികാലത്തു എഴുന്നേല്ക്കുന്നതും നന്നാ താമസിച്ചു കിടപ്പാൻ പോകുന്നതും കഠിനപ്രയത്നം ചെയ്തു ഉപജീവിക്കുന്നതും വ്യർത്ഥമത്രേ; തന്റെ പ്രിയന്നോ, അവൻ അതു ഉറക്കത്തിൽ കൊടുക്കുന്നു”
127-ാം സങ്കീ 2-ാം വാക്യം

ജീവിതത്തിൽ സകല കാര്യങ്ങളിലും സമതുല്യത കാത്ത് സൂക്ഷിക്കാം.ആയതിനു പരിശുദ്ധാത്മാവ് ശക്തി പകരട്ടെ…

ദൈവത്തെ മറന്നു കുഞ്ഞേ ജീവിക്കരുതേ…

ദൈവത്തിൽ നിന്നും അനുഗ്രഹങ്ങൾ പ്രാപിച്ചു കഴിഞ്ഞാൽ പിന്നീടു അതെല്ലാം മറന്നു സ്വന്തം കഴിവുകൊണ്ടു
നേടിയതാണു എന്ന വിധം ജീവിക്കുന്നവരാണു പലരും യേശു സൗഖ്യമാക്കിയ പത്തു കുഷ്ഠരോഗികളിൽ ഒരാൾ മാത്രമാണു നന്ദി കരേറ്റുവാൻ യേശുവിന്റെ അടുക്കലേക്കു മടങ്ങി വന്നതു. കരം കൊടുത്തു ഉയർത്തിയ വരെ മറന്നുപോകുന്ന സമൂഹം.

മോശയോടു ദൈവം കല്പിച്ചു.

” കണ്ണാലെ കണ്ടിട്ടുള്ള കാര്യങ്ങൾ നീ മറക്കാതെയും നിന്റെ ആയുഷ്കാലത്തൊരിക്കലും അവ നിന്റെ മനസ്സിൽനിന്നു വിട്ടുപോകാതെയും ഇരിപ്പാൻ മാത്രം സൂക്ഷിച്ചു നിന്നെത്തന്നേ ജാഗ്രതയോടെ കാത്തുകൊൾക; നിന്റെ മക്കളോടും മക്കളുടെ മക്കളോടും അവയെ ഉപദേശിക്കേണം”
ആവർത്തനം 4:9

നമ്മുടെ കണ്ണാലെ നാം കണ്ട അത്ഭുതങ്ങൾ, ദൈവം നടത്തിക്കൊണ്ടു വന്ന വഴികൾ
മനസ്സിൽ നിന്നും മാറ്റി കളയാതെ
അവയെ മക്കളോടും മക്കളുടെ മക്കളോടും പറയണം എന്നു യഹോവ കല്പിക്കുന്നു.
പഴയനിയമചരിത്രം പരിശോധിച്ചാൽ എത്രയോ അത്ഭുതങ്ങളും ,അടയാളങ്ങളും അനുഗ്രഹങ്ങളും പാലിച്ചവരാണു
യിസ്രായേൽ ജനം.സ്വന്തം കൺമുമ്പിൽ ചെങ്കടൽ പിളർന്നു
ഉണങ്ങിയ പാത കണ്ടവർ. മരുഭൂമിയിൽ മന്ന കണ്ടവർ. പാറ അടിച്ചു ജലം പുറപ്പെടുന്നതു കണ്ടവർ.. അവർ യഹോവയെ മറന്നു. യഹോവ ജനത്തോടു പറഞ്ഞു.

” നീ പണിയാത്ത വലുതും നല്ലതുമായ പട്ടണങ്ങളും നിറെക്കാതെ സകലസമ്പത്തും നിറഞ്ഞിരിക്കുന്ന വീടുകളും നീ കുഴിക്കാത്ത കിണറുകളും നീ നട്ടുണ്ടാക്കാത്ത മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും നിനക്കു തരികയും നീ തിന്നു തൃപ്തി പ്രാപിക്കയും ചെയ്യുമ്പോൾ
നിന്നെ അടിമവീടായ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയെ മറക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.
ആവർത്തനം 6:11,12

നാം ഈ ലോകത്തിലേക്കു എന്തെങ്കിലും കൊണ്ടുവന്നുവോ?
നീ പണിയാതെ ദൈവമാണു നിനക്കുവേണ്ടി
വീടൊരുക്കിയതു.നീ നിനെച്ചതിലും ചിന്തിച്ചതിലും
ഉപരിയായാണു നിന്നെ ദൈവം നടത്തിയതു. നീ കുഴിക്കാത്ത
കിണറുകളും, നീ നടാത്ത
മുന്തിരിതോട്ടങ്ങളും ഒലിവു തോട്ടങ്ങളും ദൈവം നിനക്കു തന്നു. സകലത്തിലും സമ്യദ്ധി തന്നു വെന്നു സാരം.
എന്നിട്ടും ദൈവത്തെ സ്തുതിക്കാനും ആരാധിക്കാനും
നാം മറന്നുപോയോ? ആവർത്തനം 8-ാം അദ്ധ്യായം 10 മുതൽ വാക്യങ്ങൾ അടിവരയിട്ടു ഹ്യദയങ്ങളിൽ പതിക്കണം.
യഹോവ പറയുന്നു.

“നീ ഭക്ഷിച്ചു തൃപ്തിപ്രാപിക്കുമ്പോൾ നിന്റെ ദൈവമായ യഹോവ നിനക്കു തന്നിരിക്കുന്ന നല്ല ദേശത്തെക്കുറിച്ചു നീ അവന്നു സ്തോത്രം ചെയ്യേണം.
നിന്റെ ദൈവമായ യഹോവയെ നീ മറക്കാതിരിപ്പാനും, ഞാൻ ഇന്നു നിന്നോടു കല്പിക്കുന്ന അവന്റെ കല്പനകളും വിധികളും ചട്ടങ്ങളും അലക്ഷ്യമാക്കാതിരിപ്പാനും,
നീ ഭക്ഷിച്ചു തൃപ്തിപ്രാപിച്ചു നല്ല വീടുകൾ പണിതു അവയിൽ പാർക്കുമ്പോഴും നിന്റെ ആടുമാടുകൾ പെരുകി നിനക്കു വെള്ളിയും പൊന്നും ഏറി നിനക്കുള്ളതു ഒക്കെയും വർദ്ധിക്കുമ്പോഴും നിന്റെ ഹൃദയം നിഗളിക്കാതാരിപ്പാനും, നിന്നെ അടിമവീടായ മിസ്രയീമിൽനിന്നു പുറപ്പെടുവിക്കയും അഗ്നിസർപ്പവും തേളും വെള്ളമില്ലാതെ വരൾച്ചയും ഉള്ള വലിയതും ഭയങ്കരവുമായ മരുഭൂമിയിൽ കൂടി നിന്നെ കൊണ്ടുവരികയും തീക്കല്പാറയിൽനിന്നു നിനക്കു വെള്ളം പുറപ്പെടുവിക്കയും
നിന്നെ താഴ്ത്തി പരീക്ഷിച്ചു പിൻകാലത്തു നിനക്കു നന്മ ചെയ്യേണ്ടതിന്നു മരുഭൂമിയിൽ നിന്നെ നിന്റെ പിതാക്കന്മാർ അറിയാത്ത മന്നകൊണ്ടു പോഷിപ്പിക്കയും ചെയ്ത നിന്റെ ദൈവമായ യഹോവയെ നീ മറന്നു:എന്റെ ശക്തിയും എന്റെ കയ്യുടെ ബലവും ഈ സമ്പത്തുണ്ടാക്കി എന്നു നിന്റെ ഹൃദയത്തിൽ പറയാതിരിപ്പാനും സൂക്ഷിച്ചുകൊള്ളേണം.
ആവർത്തനം 8:10-17

ദൈവം അനുഗ്രഹങ്ങൾ തരുമ്പോൾ അവയെ മറന്നു
നിഗളിച്ചു അവയെ എൻ്റെ കൈകൊണ്ടുണ്ടാക്കി എന്നു പറഞ്ഞു നിഗളിക്കരുതു. കുടുംബവും, കുഞ്ഞുങ്ങളും സമ്പത്തും, എല്ലാം എല്ലാം ദൈവത്തിൻ്റെ ദാനം മാത്രം.
ദൈവക്യപ മാത്രം.
യിസ്രായേൽ ദൈവം ചെയ്ത ഉപകാരം മറന്നു.

” ചെങ്കടലിങ്കൽ ഭയങ്കരകാര്യങ്ങളും ചെയ്തവനായി തങ്ങളുടെ രക്ഷിതാവായ ദൈവത്തെ അവർ മറന്നുകളഞ്ഞു”
106-ാം സങ്കീ 22-ാം വാക്യം

ഇതുപോലെ യെഹസ്കീയാവു ദൈവത്തിൽ നിന്നും പ്രാപിച്ച വിടുതൽ മറന്നു.

” എന്നാൽ യെഹിസ്കീയാവു തനിക്കു ലഭിച്ച ഉപകാരത്തിന്നു അടുത്തവണ്ണം നടക്കാതെ നിഗളിച്ചുപോയി; അതുകൊണ്ടു അവന്റെമേലും യെഹൂദയുടെമേലും യെരൂശലേമിന്മേലും കോപം ഉണ്ടായി.2 ദിനവ്യ 32:25

എന്നാൽ മോശയുടെ സഹോദരി മിര്യെം യഹോവ നടത്തിയ വഴികളെ ഓർത്തു തപ്പെടുത്തു
പാടി ന്യത്തം ചെയ്തു ദൈവത്തെ സ്തുതിച്ചു. ദൈവം നമ്മിൽ നിന്നും ആഗ്രഹിക്കുന്നതു ദൈവത്തോടു
നന്ദിയുള്ളവരായിരിക്കുക എന്നതാണു..

ജീവിതത്തിൽ ദൈവം കരം തന്നു
താങ്ങി നിറുത്തിയ എത്രയോ സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടു.. ഇനി ഒരു രക്ഷയും ഇല്ല എന്നു പറഞ്ഞു ആശുപത്രിയിലും, ആശുപത്രിയിലെ ICU വാർഡിലും
കിടന്ന എത്രയോ സന്ദർഭങ്ങൾ.
കടഭാരത്താൽ വലഞ്ഞു തലകുനിഞ്ഞുപോയ എത്രയോ
സന്ദർഭങ്ങൾ? പാപചേറ്റിൽ നിന്നും വലിച്ചെടുത്തു പുതുജീവൻ നൽകിയ എത്രയോ
സന്ദർഭങ്ങൾ…ഒന്നും മറന്നുപോകരുതേ…

“എൻ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ സർവ്വാന്തരംഗവുമേ, അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക. എൻ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുതു.
103-ാം സങ്കീ 1,2 വാക്യങ്ങൾ

ഞാൻ പലർക്കും ഒരു അത്ഭുതമായിരിക്കുന്നു”71-ാം സങ്കീ 7-ാം വാക്യം

അത്ഭുതങ്ങൾ തേടി ഇന്നു മനുഷ്യർ അലയുന്നു. എന്നാൽ
ദൈവമക്കളെ തമ്പുരാൻ ഒരു അത്ഭുതമാക്കി മാറ്റുന്നു. മോശയെ ദൈവം ഒരു അത്ഭുതമനുഷ്യനാക്കി. സങ്കീർത്തനക്കാരൻ തൻ്റെ ജീവിതം അയവിറക്കി കൊണ്ടു
പറയുകയാണു ഞാൻ പലർക്കും ഒരു അത്ഭുതമായി മാറിയിരിക്കുന്നു എന്നു. ആയതിനു പ്രധാനമായും അഞ്ചു
കാര്യങ്ങൾ സങ്കീർത്തനക്കാരൻ
പറയുന്നു.

1) ദൈവത്തിലുള്ള ആശ്രയം .

71-ാം സങ്കീർത്തനം തുടങ്ങുന്നതു
തന്നെ ദൈവത്തിലുള്ള ആശ്രയം
പ്രകീർത്തിച്ചുകൊണ്ടാണു.

” യഹോവേ, ഞാൻ നിന്നിൽ ആശ്രയിക്കുന്നു; ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ”

ദൈവത്തിലുള്ള ആശ്രയമാണു
സങ്കീർത്തനക്കാരനെ മറ്റുള്ളവരുടെ മുൻപിൽ
അത്ഭുതമാക്കിയതു.ഇന്നു
ചിലർ പണത്തിലും ചിലർ പ്രശസ്തിയിലും, ചിലർ മക്കളിലും, ആൾബലത്തിലും, ചിലർ രാഷ്ട്രീയബലത്തിലും ആശ്രയിക്കുന്നു. എന്നാൽ വചനം പറയുന്നു.

” യഹോവയിൽ ആശ്രയിക്കയും യഹോവ തന്നേ ആശ്രയമായിരിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ”
യിരെമ്യാവു 17:7

2) ദൈവമെന്ന പാറയിൽ അടിസ്ഥാനമിട്ടു.

സങ്കീർത്തനക്കാരൻ മറ്റുള്ളവർക്കു
അത്ഭുതമാകാൻ മറ്റൊരു കാരണം ദൈവത്തിലുള്ള പാറപോലെയുള്ള വിശ്വാസമാണു. കർത്താവെന്ന
ഉറപ്പുളള പാറയിൽ എന്നും സങ്കീർത്തനക്കാരൻ അഭയം കണ്ടെത്തി.അതിനുവേണ്ടി മോഹിച്ചു.

“ഞാൻ എപ്പോഴും വന്നു പാർക്കേണ്ടതിന്നു നീ എനിക്കു ഉറപ്പുള്ള പാറയായിരിക്കേണമേ; എന്നെ രക്ഷിപ്പാൻ നീ കല്പിച്ചിരിക്കുന്നു; നീ എന്റെ പാറയും എന്റെ കോട്ടയും ആകുന്നുവല്ലോ.
71-ാം സങ്കീ 3-ാം വാക്യം

യേശുവാകുന്ന പിളർന്ന പാറയിൽ നാം ചായണം.
യേശു പറഞ്ഞു വചനം
കേട്ടനുസരിക്കുന്നവൻ പാറമേൽ
വീടു പണിത മനുഷ്യനോടു തുല്യനെന്നു. കാരണം ഒരു മഴക്കോ, കൊടുങ്കാറ്റിനോ, പാറമേൽ പണിത ഭവനത്തെ നശിപ്പിക്കുവാൻ സാദ്ധ്യമല്ല. ദൈവത്തിൻ്റെ മന്ദിരമായ നമ്മുടെ ശരീരം
യേശുവാകുന്ന ഉറച്ച പാറയാൽ
അടിസ്ഥാനമിടുമ്പോൾ നാം സങ്കീർത്തനക്കാരനെ പോലെ
പലർക്കും ഒരത്ഭുതമായി മാറും

3) ദൈവത്തിൽ പ്രത്യാശവച്ചു. ദൈവത്തിന്റെ കരുതൽ
അനുഭവിച്ചറിഞ്ഞു.

” യഹോവയായ കർത്താവേ, നീ എന്റെ പ്രത്യാശയാകുന്നു; ബാല്യംമുതൽ നീ എന്റെ ആശ്രയം തന്നേ”
71-ാം സങ്കീ 5-ാം വാക്യം.

ഇന്നു നാം ആരോഗ്യത്തോടെ നിൽക്കുന്നുണ്ടെങ്കിൽ അതിനു
പുറകേ ദൈവത്തിന്റെ അനന്തമായ കരുതൽ ഉണ്ടു. ജനിക്കുമ്പോൾ തന്നെ പല കുറവുകളും നമുക്കുണ്ടാകാമായിരുന്നു. എന്നാൽ അമ്മയുടെ ഗർഭത്തിൽ
വച്ചുതന്നെ നമ്മെ മനസ്സിലാക്കുകയും വിളിച്ചു വേർതിരിക്കയും ചെയ്ത ഒരു ദൈവമുണ്ടു.ഈ സത്യം രുചിച്ചറിഞ്ഞ സങ്കീർത്തനക്കാരൻ നന്ദിയോടെ
ദൈവത്തെ സ്തുതിച്ചുപറയുന്നു.

” ഗർഭംമുതൽ നീ എന്നെ താങ്ങിയിരിക്കുന്നു; എന്റെ അമ്മയുടെ ഉദരത്തിൽനിന്നു എന്നെ എടുത്തവൻ നീ തന്നെ; എന്റെ സ്തുതി എപ്പോഴും നിന്നെക്കുറിച്ചാകുന്നു;
71-ാം സങ്കീ 6-ാം വാക്യം.

ജീവിതത്തിലെ നഷ്ടങ്ങളെകുറിച്ചു വിലപിക്കുന്നവരാകാതെ നേട്ടങ്ങളെക്കുറിച്ചു ദൈവത്തോടു നന്ദിപറയുന്നവരാകണം.

4) ദൈവത്തെ എപ്പോഴും സ്തുതിച്ചു.

സങ്കീർത്തനക്കാരൻ മറ്റുള്ളവർക്കു അത്ഭുതമാകാനുള്ള മറ്റൊരു കാരണം ഏതു സാഹചര്യത്തിലും
ദൈവത്തെ സ്തുതിച്ചു എന്നതാണു.

” ഞാനോ എപ്പോഴും പ്രത്യാശിക്കും; ഞാൻ മേല്ക്കുമേൽ നിന്നെ സ്തുതിക്കും.എന്റെ വായ് ഇടവിടാതെ നിന്റെ നീതിയെയും രക്ഷയെയും വർണ്ണിക്കും; അവയുടെ സംഖ്യ എനിക്കു അറിഞ്ഞുകൂടാ.
71-ാം സങ്കീ 14,15 വാക്യങ്ങൾ

ദൈവത്തിൽ പരിപൂർണ്ണമായി
ആശ്രയിച്ചു മുന്നേറുമ്പോൾ,
ഏതു പ്രതിസന്ധികളിലും പാറയാകുന്ന യേശുവിൽ ഉറച്ചു
വിശ്വസിക്കുമ്പോൾ, ദൈവത്തിന്റെ കരുതൽ ബാല്യം മുതൽ അനുഭവിച്ചു പ്രത്യാശയോടെ മുന്നേറി ദൈവത്തെ എന്നും വാഴ്ത്തി പാടി ജീവിക്കുമ്പോൾ അവർ പറയും.

” ഞാൻ പലർക്കും ഒരു അത്ഭുതമായിരിക്കുന്നു.നീ എൻ്റെ
ബലമുള്ള സങ്കേതമാകുന്നു”

കഷ്ടതകളിൽ ദൈവം വിടുവിക്കുന്ന വിധങ്ങൾ

1) പരീക്ഷകൾ ഒഴിവാക്കി ദൈവം വിടുവിക്കുന്നു.

കഷ്ടതകളും പ്രതിസന്ധികളും വരുമ്പോൾ ദൈവം വിടുവിക്കുന്ന വിധങ്ങൾ അത്ഭുതാവഹമാണു.
കഷ്ടതകൾ ഒഴിഞ്ഞു
പോകത്തക്കവണ്ണം ദൈവം വിടുവിക്കും. തലനാരിഴക്കു ചില വലിയ അപകടങ്ങൾ ഒഴിഞ്ഞുപോകാറാറുണ്ടു. ദൈവത്തോടുള്ള പ്രാർത്ഥന അപകടങ്ങളെ ഒഴിവാക്കും. യേശുവിനു ജീവഹാനി വരുത്താതിരിക്കുന്നതിനുവേണ്ടി ദൈവദൂതൻ ജോസഫിനു പ്രത്യക്ഷപ്പെട്ടു അവരോടു ആ ദേശത്തു നിന്നും മിസ്രയീമിലേക്കു പോകുവാൻ കല്പിച്ചു.

“എന്റെ ജനമേ, വന്നു നിന്റെ അറകളിൽ കടന്നു വാതിലുകളെ അടയ്ക്ക; ക്രോധം കടന്നുപോകുവോളം അല്പനേരത്തേക്കു ഒളിച്ചിരിക്ക.
യെശയ്യാവു 26:20

ലോത്തിനോടും കുടുംബത്തോടും
ദേശത്തു നിന്നും ഓടി പോകുവാൻ ദൈവം മുന്നറിയിപ്പു നൽകി. ഇങ്ങനെ ദൈവം തൻ്റെ ജനത്തെ സഹായിക്കുന്ന അനേകം സന്ദർഭങ്ങൾ വേദപുസ്തകത്തിൽ കാണാം

2) ഒഴിഞ്ഞുപോകാത്ത കഷ്ടങ്ങളിൽ, ദൈവം ശക്തി നൽകുന്നു.

ജീവിതത്തിലെ ചില കഷ്ടങ്ങൾ ഒഴിഞ്ഞു
പോകണമെന്നില്ല.
സ്തെഫാനൊസ് നീതിയുള്ളവനായിരുന്നു. എന്നിട്ടും സതെഫാനൊസിനു
വലിയ കഷ്ടങ്ങൾ ഉണ്ടായി. അവനെ നഗരത്തിൽ നിന്നും
തള്ളിപുറത്താക്കി. ഈയവസരത്തിലും സ്തെഫാനൊസ് ദൈവത്തിൽ നിന്നും ശക്തിപ്രാപിച്ചു ആത്മാവിനെ
ദൈവകരങ്ങളിൽ ഏല്പിച്ചു മുട്ടുകുത്തി പറഞ്ഞു.

“കർത്താവേ, അവർക്കു ഈ പാപം നിറുത്തരുതേ എന്നു ഉച്ചത്തിൽ നിലവിളിച്ചു. ഇതു പറഞ്ഞിട്ടു അവൻ നിദ്രപ്രാപിച്ചു.
അപ്പൊ.പ്രവ 7:60

കഷ്ടതകളിൽ ലഭിച്ച ദൈവീകശക്തി
കൊണ്ടാണു സ്തെഫാനൊസിനു ഇങ്ങനെ പെരുമാറുവാൻ കഴിഞ്ഞതു.ചില
കഷ്ടതകൾ നമ്മെ ഒഴിഞ്ഞുപോയില്ലെങ്കിലും ദൈവം അവയെ തരണം ചെയ്യുവാനുള്ള ശക്തിയും ക്യപയും നമുക്ക് തരും.

ഒഴിഞ്ഞുപോകാത്ത കഷ്ടതകൾ പൗലൊസിനെ പിന്തുടർന്നു. അന്ത്യൊക്ക്യയിൽ യഹൂദന്മാർ പൗലൊസിനെ കൊല്ലുവാൻ നോക്കി.അവനെ കല്ലെറിഞ്ഞു. അവൻ മരിച്ചു എന്നു കരുതി അവനെ
പട്ടണത്തിലേക്കു ഇഴെച്ചുകളഞ്ഞു. എന്നാൽ പിറ്റെന്നാൾ പൗലൊസ് ശാരീരിക
ബലഹീനതകൾ മറന്നു
ശക്തിപ്രാപിച്ചു ബർന്നബാസിനോടു കൂടെ ദെർബെക്കു
പോയി അവിടെ സുവിശേഷം അറിയിച്ചു. ആ അധരം ഇങ്ങനെ
മന്ത്രിച്ചു.

“എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു.
ഫിലിപ്പിയർ 4:13

ജീവിതത്തിൽ കഷ്ടങ്ങളെ ദൈവം മാറ്റിയില്ലെന്നു വരാം.
ആ സമയം നാം പറയണം “ദൈവമേ നിൻ്റെ ക്യപ എനിക്ക് മതി”
എന്ന്.

3) കഷ്ടങ്ങളിൽ ദൈവം ഇറങ്ങി വന്നു നമ്മെ സഹായിക്കുന്നു.

” നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും,
യെശയ്യാവു 41:10

കഷ്ടങ്ങളിൽ ഭയപ്പെടേണ്ടതില്ല.
കാരണം കരം തന്നു സഹായിക്കുവാനും ശക്തീകരിക്കുവാനും ദൈവം കൂടെയുണ്ടു. കഷ്ടങ്ങൾ അനുവദിക്കുന്ന ദൈവം വിടുവിക്കുന്നതിനുള്ള വഴിയും കാണിച്ചു തരും.

” മനുഷ്യർക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തൻ; നിങ്ങൾക്കു കഴിയുന്നതിന്നു മീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും.
1കൊരിന്ത്യർ 10:13

4) കഷ്ടങ്ങളിൽ ദൈവമഹത്വം
കാണും.

യേശു നമുക്കുവേണ്ടി എത്രയോ
കഷ്ടങ്ങളും പീഢകളും നിന്ദകളും പരിഹാസങ്ങളും സഹിച്ചു. യേശു മരിച്ചു അടക്കപ്പെട്ടതിനുശേഷം മൂന്നാം നാൾ ദൈവദൂതൻ യേശുവിന്റെ കല്ലറയുടെ കല്ലു ഉരുട്ടികളഞ്ഞു. ലോകത്തിലെ എല്ലാ കല്ലറകളും അടഞ്ഞുകിടക്കുമ്പോൾ മരണത്തെ തോല്പിച്ചു യേശുവിന്റെ കല്ലറ
തുറക്കപ്പെട്ടു യേശു ഉയിർത്തെഴുന്നേറ്റു. ജീവിതത്തിലെ കഷ്ടതകൾ നാം തേജസ്കരിക്കുവാൻ
മാത്രം.ആയതിനാൽ കഷ്ടങ്ങൾ
ഒഴിഞ്ഞുപോയില്ലെങ്കിലും സന്തോഷിക്കാം.

” എന്നാൽ അല്പകാലത്തേക്കു കഷ്ടം സഹിക്കുന്ന നിങ്ങളെ ക്രിസ്തുവിൽ തന്റെ നിത്യതേജസ്സിന്നായി വിളിച്ചിരിക്കുന്ന സർവ്വകൃപാലുവായ ദൈവം തന്നേ യഥാസ്ഥാനപ്പെടുത്തി ഉറപ്പിച്ചു ശക്തീകരിക്കും.
1പത്രൊസ് 5:10

ഈ വചനത്താൽ ആശ്വസിച്ച് അനുഗ്രഹം പ്രാപിക്കാം.

വിശ്വാസത്താൽ തീയുടെ ബലം കെടുക്കാം

വിശ്വാസത്താൽ തീയുടെ ബലം കെടുത്തി തീച്ചൂളയിൽ നിന്നും
പുറത്തുവന്ന യഹൂദ യവനക്കാരായിരുന്നു ശദ്രക്ക്,മേശക്ക്,
അബേദ്നെഗൊ.
( ഹനന്യാവ്, മീശായേൽ, അസര്യാവ്) എന്നിവർ എന്ന് ദാനിയേലിന്റെ
പുസ്തകം പ്രതിപാദിക്കുന്നു.

വിശ്വാസജീവിതത്തിനു പരീക്ഷകളും പരിശോധനകളും
ഉണ്ടു. ബാബിലോണിലായിരുന്ന
വിശ്വാസികൾക്കു പ്രധാനമായി
മൂന്നു വിധ പരീക്ഷകളാണു ഉണ്ടായിരുന്നതു.

1)ഭക്ഷണത്തോടു ബന്ധപ്പെട്ടതു.

2) പേരിനോടു ബന്ധപ്പെട്ടതു

3) ആരാധനയോടു ബന്ധപ്പെട്ടതു.

യേശുക്രിസ്തുവിന്
ഉണ്ടായ പരീക്ഷകളും ഈ മൂന്നു വിഷയത്തോടു ബന്ധപ്പെട്ടവയായിരുന്നു. എല്ലാകാലത്തുമുള്ള വിശ്വാസികളുടെ പരിശോധനയും
ഈ വിഷയങ്ങളുമായി ബന്ധിച്ചു നിൽക്കുന്നു.

വിശ്വാസത്തിന്റെ
പരിശോധനയെ വിശ്വാസത്താൽ
മാത്രമേ അതിജീവിക്കുവാൻ കഴിയൂ. ആരാധനയോടു ബന്ധപ്പെട്ട കഠിന പരിശോധനയിലൂടെ
ആണു ശദ്രക്ക്, മേശക്ക്, അബേദ്നെഗൊ കടന്നുപോയതു.
അറുപതു മുഴം നീളവും ആറുമുഴം വണ്ണവും ഉള്ള കാഴ്ച്ചക്കു
അതിമനോഹരമായ സ്വർണ്ണബിംബം രാജാവു നിർത്തി. ആരും
കണ്ടാൽ വീണുപോകും.
അതിന്റെ സൗന്ദര്യവും, വലുപ്പവും ആരേയും വീഴ്ത്തും. എന്നാൽ
അതിനു ജീവനില്ല. വെറും പ്രതിമ. ഇന്നും അധർമ്മത്തിന്റെ മൂർത്തി
ജീവിതപന്ഥാവിൽ മനോഹരമായ പലതും ഒരുക്കി വച്ചു നമ്മെ മാടി വിളിച്ചു എന്നു
വരാം. വീണു പോകരുതേ..

ആ കുഞ്ഞുങ്ങൾ ചിന്തിച്ചു. രാജാവിന്റെ ബിംബത്തെ ആരാധിച്ചാൽ എരിതീയിൽ നിന്നും താൽകാലികമോചനം
ലഭിക്കും.എന്നാൽ നിത്യനരകത്തിലെ നിത്യാഗ്നിയിൽ
നിന്നും മോചനം
ലഭിക്കയില്ല.
ബിംബത്തെ നമസ്ക്കരിക്കാതെ
ഇരുന്നാൽ അല്പസമയത്തേക്കു തീച്ചൂളയിൽ ആകുമെങ്കിലും നിത്യാഗ്നി ഒഴിഞ്ഞു പോകും.
ആ ദേശത്തെ അനേകർ ഈ പരീക്ഷയിൽ തോറ്റു ജീവനില്ലാത്ത പ്രതിമയെ വണങ്ങി.മൂന്നുപേർ ദൈവത്തിൽ ഉറച്ചു നിന്നു. ദൈവത്തിനു കൊടുക്കേണ്ട മഹത്വം വിഗ്രഹങ്ങൾക്കൊ മനുഷ്യർക്കൊ കൊടുക്കുന്നതു
പാപമാണെന്നു അവർ വിശ്വസിച്ചു. അതുകൊണ്ടു ധൈര്യപൂർവ്വം അവർ പറഞ്ഞു.

“നെബുഖദ്നേസ്സരേ, ഈ കാര്യത്തിൽ ഉത്തരം പറവാൻ ആവശ്യമില്ല. ഞങ്ങൾ സേവിക്കുന്ന ദൈവത്തിനു ഞങ്ങളെ വിടുവിപ്പാൻ കഴിയുമെങ്കിൽ അവൻ ഞങ്ങളെ എരിയുന്ന തീച്ചൂളയിൽ നിന്നു
രാജാവിന്റെ കയ്യിൽനിന്നും വിടുവിക്കും. അല്ലെങ്കിലും ഞങ്ങൾ രാജാവിന്റെ ബിംബത്തെ നമസ്ക്കരിക്കയില്ല
എന്നു അറിഞ്ഞാലും”
ദാനിയേൽ 3: 16-18

ദൈവത്തിൽ അവർ വിശ്വസിച്ചു.
അഗ്നിജ്വാലയിലൂടെ നീ കടന്നാൽ ജ്വാല നിന്നെ ദഹിപ്പിക്കയില്ല എന്ന വചനം അവർ
പൂർണ്ണമായി
വിശ്വസിച്ചു. രാജാവു ചൂളയൂടെ ചൂടു കൂട്ടി. സത്യാരാധനക്കാർക്കു
കഷ്ടതയുടെ തീച്ചൂള ദൈവം എല്ലാകാലത്തും വച്ചിട്ടുണ്ടു.

“ഇതാ ഞാൻ നിന്നെ ഊതിക്കഴിച്ചിരിക്കുന്നു. വെള്ളിയെപോലെ അല്ല താനും. ഞാൻ നിന്നെ കഷ്ടതയുടെ ചൂളയിൽ ആകുന്നു ശോധന
കഴിച്ചതു” യെശയ്യ 48:10

ചൂളയുടെ ചൂടു രാജാവു കൂട്ടിയപ്പോൾ അവരിലെ വിശ്വാസത്തിന്റെ വ്യാപാരശക്തിയും വർദ്ധിച്ചു. കഷ്തയാകുന്ന തീച്ചൂളയുടെ ചൂടു പതിന്മടങ്ങു വർദ്ധിക്കുമ്പോൾ നാം നിരാശപ്പെടരുതു. അവർ ഉറച്ചുനിന്നു.ഫലമോ..
തീച്ചൂളയിൽ ഇട്ടപ്പോൾ അവരെ ബന്ധിച്ച ബന്ധനങ്ങൾ ഇല്ലാതായി.
എന്നാൽ അവരുടെ വസ്ത്രം കത്തിയില്ല..
മാത്രമല്ല..അവരെ
ശുശ്രൂഷിക്കാനായി സ്വർഗ്ഗം തുറന്നു ഒരാൾ ഇറങ്ങിവന്നു. നമ്മുടെ
തീച്ചൂളയുടെ നടുവിൽ ഇറങ്ങിവരുന്ന ഒരു ദൈവമുണ്ടു.

സ്തേഫാനോസിനെ കല്ലെറിയുമ്പോൾ സ്വർഗ്ഗം തുറന്നു അവനെ സ്വീകരിപ്പാൻ തയ്യാറായി
കർത്താവു നിൽക്കുന്ന കാഴ്ച്ച അവൻ കണ്ടു. വിശ്വാസത്തിന്റെ
പരിശോധന പെട്ടെന്നു മാറി എന്നു വരികയില്ല. അല്പസമയം
തീച്ചൂളയിൽ കിടക്കാൻ ദൈവം അനുവദിക്കും. അതു ലോകത്തിനു ഒരു മഹത്വം കാണിച്ചു കൊടുക്കുവാനാണു.
രാജാവു ദൈവമഹത്വം തീച്ചൂളയിൽ ഇറങ്ങുന്നതു കണ്ടു.രാജാവു പറഞ്ഞു.
ഈ വിധത്തിൽ വിടുവിക്കുവാൻ
കഴിയുന്ന മറ്റൊരു ദൈവമില്ല.
പിന്നീടു ശദ്രക്കിനും, മേശക്കിനും
അബേദ്നനെഗോനും രാജ്യത്തു
സ്ഥാനമാനങ്ങൾ നൽകി
രാജാവ് ആദരിച്ചു.

തീച്ചൂള കണ്ടു ഭയപ്പെടേണ്ട. തീയുടെ ബലം കെടുത്താനായി
ഇറങ്ങിവരുന്ന ദൈവമുണ്ടു.
വിശ്വാസത്താൽ മാത്രമേ തീയുടെ ബലം കെടുത്താൻ പറ്റുകയുള്ളു.
എന്നു ഓർത്തുകൊൾക.
മറ്റു മാർഗങ്ങളിലേക്കു തിരിഞ്ഞവരാരും മടങ്ങിവന്നിട്ടില്ല.
അവർ നശിച്ചുപോയി എന്നും ഓർത്തു കൊൾക. ജീവനുള്ള
സത്യദൈവത്തെ മാത്രം ആരാധിക്കാം.
വിശ്വസിക്കാം.
അങ്ങനെ തീയുടെ ബലം കെടുത്താം…

“നീ വെള്ളത്തിൽകൂടി കടക്കുമ്പോൾ ഞാൻ നിന്നോടുകൂടി ഇരിക്കും; നീ നദികളിൽകൂടി കടക്കുമ്പോൾ അവ നിന്റെ മീതെ കവികയില്ല; നീ തീയിൽകൂടി നടന്നാൽ വെന്തുപോകയില്ല; അഗ്നിജ്വാല നിന്നെ ദഹിപ്പിക്കയുമില്ല.
ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു”
യെശയ്യാ 43:2,5

യേശുവിന്റെ അടുക്കൽ വന്നാൽ

“പിതാവു എനിക്കു തരുന്നതു ഒക്കെയും എന്റെ അടുക്കൽ വരും; എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും തള്ളിക്കളകയില്ല. “
യോഹ 6:37

യേശുവിന്റെ അടുക്കൽ വരുവാൻ യോഗ്യതയുള്ളവരായി
ശിശുക്കളെ യേശു കണ്ടു. അതിനാൽ ശിശുക്കളെ തൻ്റെ അടുക്കലേക്കു കൊണ്ടുവരുമ്പോൾ തടഞ്ഞവരോടു യേശു പറഞ്ഞു.

” ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടെതല്ലോ.” മർക്കൊസ് 10:14

ശിശുക്കളുടെ മനസ്സുപോലെ നിഷ്കളങ്ക ഹ്യദയത്തോടെ വരുന്നവർക്കു ദൈവം സ്വർഗ്ഗരാജ്യം വാഗ്ദത്തം ചെയ്യുന്നു.യേശുവിന്റെ അടുക്കൽ വന്നാൽ
ലഭിക്കുന്ന ധാരാളം ഗുണങ്ങൾ ഉണ്ടു.

1)യേശുവിന്റെ അടുക്കൽ വരുന്നവരെ യേശു ആശ്വസിപ്പിക്കുന്നു.

” അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. മത്തായി 11:28

കുടുംബത്തിൽ പിതാവിനേയും മാതാവിനേയും ജോലികാര്യങ്ങളിൽ സഹായിച്ച യേശുവിനു അദ്ധ്വാനത്തിന്റെ വിലയറിയാം. ഭാരം ചുമക്കുന്നവരുടെ വേദനയും അറിയാം. ഇന്നു ധനവാന്മാർ
ദരിദ്രരെ മാറ്റി നിറുത്തുന്നു. എന്നാൽ യേശു ദരിദ്രരുടെ അടുക്കലേക്കിറങ്ങി വരുന്നു. ആരോഗ്യമുള്ളവർ രോഗികളെ
മാറ്റി നിറുത്തുന്നു. എന്നാൽ യേശു രോഗികളെ ച്ചേർത്തു പിടിച്ചു. തൻ്റെ അടുക്കൽ നിലവിളിച്ചു വന്ന കുഷ്ഠരോഗിയേയും ഭൂതഗ്രസ്തനേയും, കുരുടനേയും
മുടന്തനേയും, അനാഥരേയും ആലംബഹീനരേയും യേശു തള്ളികളഞ്ഞില്ല. യേശുവിൻ്റെ
അടുക്കൽ വന്ന പാപികളേയും
യേശു കൈവിട്ടില്ല. യേശു പാപത്തെ വെറുത്തു പാപിയെ സ്നേഹിച്ചു.

2) യേശുവിൻ്റെ അടുക്കൽ വരുന്നവർക്കു യേശു ജീവൻ
നൽകുന്നു.

“എങ്കിലും ജീവൻ പ്രാപിക്കേണ്ടതിന്നു എന്റെ അടുക്കൽ വരുവാൻ നിങ്ങൾക്കു മനസ്സില്ല”. യോഹ 5:40

യേശുവിന്റെ അടുക്കൽ വരുന്നവർക്കു സമ്യദ്ധിയായ
ജീവൻ ലഭിക്കുന്നു.

‘ മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളൻ വരുന്നില്ല; അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നതു.
യോഹന്നാൻ 10:10

3) യേശുവിന്റെ അടുക്കൽ വരുന്നവനെ യേശു ഉയിർപ്പിക്കുന്നു.

“എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും.
യോഹന്നാൻ 6:44

4) യേശുവിന്റെ അടുക്കൽ വരുന്നവൻ്റെ ഉള്ളിൽ നിന്നും
ജീവജലത്തിൻ്റെ നദികൾ ഒഴുകും. അവൻ വിശപ്പും ദാഹവും അറികയില്ല.

“എന്റെ അടുക്കൽ വരുന്നവന്നു വിശക്കയില്ല; എന്നിൽ വിശ്വസിക്കുന്നവന്നു ഒരു നാളും ദാഹിക്കയുമില്ല.” യോഹ 6:35

“ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ.
എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽനിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും” എന്നു വിളിച്ചു പറഞ്ഞു.
യോഹ 7:37,38

നാം ദൈവത്തിനോടു അടുത്തു ചെന്നാൽ അവൻ നമ്മോടു അടുത്തു വരും.

“ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും. യാക്കോബ് 4:8

5) യേശുവിനോടു അടുത്തു വന്നാൽ യേശു നമുക്കു വേണ്ടി
പക്ഷവാദം ചെയ്യുകയും പൂർണ്ണമായി രക്ഷ നൽകുകയും ചെയ്യും.

“അതുകൊണ്ടു താൻമുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്‍വാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു.
എബ്രായർ 7:25

6) യേശുവിന്റെ അടുക്കൽ വന്നാൽ കരുണയും ക്യപയും
യേശു വാരി കോരി തരുന്നു.

ആ ക്യപാസനം
ജാതിമതഭേദമന്യേ സർവ്വർക്കായും തുറന്നു കിടക്കുന്നു. യേശുവിന്റെ അടുക്കൽ ആർക്കും എപ്പോൾ വേണമെങ്കിലും കടന്നു വരാം. യേശുവിനു മുഖപക്ഷമില്ല. തൻ്റെ അടുക്കൽ വരുന്നവരെ
മാറോടണയ്ക്കുവാൻ നമ്മുടെ യേശു നാഥൻ കടന്നുവരും.

“അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലുക. എബ്രായർ 4:16

നടുവാനും, പണിയുവാനും,പൊളിക്കുവാനും

നമുക്കുള്ള സകലവും ദൈവത്തിന്റെ ദാനമായിരിക്കെ
ദാനമല്ല എന്നു ചിന്തിച്ചു അഹങ്കരിക്കുന്നവരാണു മിക്കവരും. യഹോവയുടെ വചനം ശ്രദ്ധിക്കു

“ഞാൻ പണിതതു ഞാൻ തന്നേ ഇടിച്ചുകളയുന്നു; ഞാൻ നട്ടതു ഞാൻ തന്നേ പറിച്ചുകളയുന്നു;
യിരെമ്യാവു 45:4

വിലാപത്തിൻ്റെ
പ്രവാചകനായിട്ടാണു യിരെമ്യാവു
അറിയപ്പെടുന്നതു. യിരെമ്യാവിൻ്റെ കൂടെ നടന്നു ശുശ്രൂഷ ചെയ്ത ബാരൂക്കിനു
ഒരുപാടു വേദനകളും ആവലാതികളും ഉണ്ടായിരുന്നു.
ആ ആവലാതിക്കും, ഞരക്കത്തിനും, ദു:ഖത്തിനും ഉള്ള
മറുപടി, ദൈവം യിരെമ്യാ പ്രവാചകനിലൂടെ നൽകുന്നു.
ആ മറുപടിയാണു മുകളിൽ
പ്രതിപാദിച്ചിരിക്കുന്നതു.ഈ വചനം നമ്മെ വലിയ സത്യം പഠിപ്പിക്കുന്നു. നാമാകുന്ന മുന്തിരി വള്ളിയെ എവിടെ നടണമെന്ന് നിശ്ചയിക്കുന്നത് ദൈവമാണ്.ചെത്തി വെടിപ്പാക്കുന്നത് എപ്പോഴാണ് എന്ന് നിശ്ചയിക്കുന്നത് ദൈവമാണ്. എത്രമാത്രം
ചെത്തണമെന്ന് നിശ്ചയിക്കുന്നതും ദൈവമാണ്. അത് നമ്മെ വേദനിപ്പിക്കുവാൻ അല്ല.
ദൈവം ആരുടേയും വേദനകൾ കൂട്ടുന്നവനല്ല. സകല വേദനകളുടേയും ദു:ഖത്തിൻ്റേയും പുറകിൽ ദൈവത്തിനു ഒരു വലിയ പദ്ധതി
വെളിപ്പെടുത്തുവാനുണ്ടു.

ദൈവത്തിനു നടുവാനും,
പണിയുവാനും, പൊളിക്കുവാനും
അവകാശമുണ്ടു. എന്തിനാണു
ദൈവം നട്ടതു പറിക്കുന്നതു?
എന്തിനാണു ദൈവം പണിതതു
പൊളിക്കുന്നതു? എന്നു നാം ചോദിച്ചേക്കാം.
നിന്റെ ഉടയവനായ ദൈവത്തിനറിയാം
അതു കൂടുതൽ ഫലഭൂയിഷ്ഠമായി നിന്നെ വളർത്താനാണെന്നു. ഉടയവനറിയാം നീ കൂടുതൽ മനോഹരമായി
പണിയപ്പെടാൻ പോകയാണെന്നു.

ഒരു ഭവനത്തിന്റെ ഉടമസ്ഥൻ വീടു
പണിത്
കൊണ്ടിരിക്കുമ്പോൾ
താൻ ഉദ്ദേശിച്ച രീതിയിൽ ആ ഭവനം പണിയപെട്ടില്ല, കുറേകൂടി
മനോഹരമാക്കാം
ആയിരുന്നു എന്നു തോന്നുമ്പോൾ ഭവനത്തിന്റെ പൂമുഖമോ, അടുക്കളയോ, കുളിമുറിയോ ഇടിച്ചുകളഞ്ഞു, വീണ്ടും കൂടുതൽ മനോഹരമായി പണിയുന്നതു കണ്ടിട്ടുണ്ടു. അങ്ങനെ ഇടിച്ചുകളയുമ്പോൾ എന്തിനാണു
അതു ചെയ്തതെന്നു ആരും ചോദിക്കയില്ല. കാരണം അയാൾ
ആ ഭവനത്തിന്റെ യജമാനനാണു. ഇടിക്കുവാനും
പണിയുവാനും അവകാശമുള്ള
ഒരേ ഒരു വ്യക്തി ഭവനത്തിൻ്റെ ഉടയവനാണ്. നമ്മുടെ ദൈവമാണു നമ്മുടെ ശരീരമാകുന്ന ഭവനത്തിന്റെ അവകാശി.
നമ്മുടെ ശരീരം ദൈവത്തിൻ്റെ മന്ദിരമാണ്. ദൈവീക പദ്ധതിക്കനുസ്യതമായി നാം
പണിയപ്പെട്ടില്ലെങ്കിൽ അതു ഇടിച്ചു കളഞ്ഞു മനോഹരമായി പണിയാൻ, നമ്മെ ഒന്നുമില്ലായ്മയിൽ മെനെഞ്ഞെടുത്ത ദൈവത്തിനു
അവകാശമുണ്ടു. കാരണം നാം
ഓരോരുത്തരെ കുറിച്ചും ദൈവത്തിനു വലിയ പദ്ധതികൾ ഉണ്ടു. യിരെമ്യാ പ്രവാചകൻ തന്നെ അതു പ്രതിപാദിക്കുന്നു.

” നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു; അവ തിന്മെക്കല്ല നന്മെക്കത്രേയുള്ള നിരൂപണങ്ങൾ എന്നു യഹോവയുടെ അരുളപ്പാടു.
യിരെമ്യാവു 29:11

യശയ്യാപ്രവാചകനും
ദൈവീകപദ്ധതിയെ കുറിച്ചു ഇങ്ങനെ രേഖപ്പെടുത്തി.

“എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; നിങ്ങളുടെ വഴികൾ എന്റെ വഴികളുമല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.
ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ എന്റെ വഴികൾ നിങ്ങളുടെ വഴികളിലും എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളിലും ഉയർന്നിരിക്കുന്നു.
യശയ്യാവു 55:8,9

കുശവൻ പാത്രങ്ങൾ മെനയുമ്പോൾ ചീത്തയായവയെ ഉപേക്ഷിച്ച് കളയുന്നില്ല. അവയെ വീണ്ടും ചവിട്ടി കുഴച്ച് അവയെ മനോഹരമായ പാത്രങ്ങളായി കുശവൻ മാറ്റുന്നു. കുശവൻ്റെ കരങ്ങളിൽ സമർപ്പിക്കപ്പെടാത്ത ഒരു പാത്രവും മനോഹര പാത്രമായി തീരുന്നില്ല.

“കുശവൻ കളിമണ്ണുകൊണ്ടു ഉണ്ടാക്കിയ പാത്രം അവന്റെ കയ്യിൽ ചീത്തയായിപ്പോയി; എന്നാൽ കുശവൻ അതിനെ തനിക്കു തോന്നിയതുപോലെ മറ്റൊരു പാത്രമാക്കിത്തീർത്തു.
യിസ്രായേൽഗൃഹമേ, ഈ കുശവൻ ചെയ്തതുപോലെ എനിക്കു നിങ്ങളോടു ചെയ്‍വാൻ കഴികയില്ലയോ എന്നു യഹോവയുടെ അരുളപ്പാടു; യിസ്രായേൽഗൃഹമേ, കളിമണ്ണു കുശവന്റെ കയ്യിൽ ഇരിക്കുന്നതുപോലെ നിങ്ങൾ എന്റെ കയ്യിൽ ഇരിക്കുന്നു”
യിരേമ്യാവു 18:4,6

ദൈവത്തിനു നമ്മെ കുറിച്ചു ഉന്നത പദ്ധതികൾ ഉണ്ടു. നാം
ആരാകണം, നമ്മുടെ മക്കൾ ആരാകണം എന്നു ദൈവം
മുൻകൂട്ടി നിശ്ചയിച്ചു വച്ചിട്ടുണ്ടു. അവൻ പറിച്ചുകളയാം, തകർത്തുകളയാം.
എന്നാൽ
കൂടുതൽ മനോഹരമായി പണിയും..ആ ദൈവീക പദ്ധതി വെളിപ്പെട്ടു കിട്ടുവാനും
ദൈവീകപദ്ധതിക്ക്
അനുസ്യതമായി
പണിയപ്പെടുവാനും നമ്മേയും
നമുക്കുള്ള സകലത്തേയും സ്രഷ്ടാവിൽ സമർപ്പിക്കാം..

വരുവാനുള്ളവൻ നിശ്ചയമായുംവരും. അവസാനത്തോളം സഹിച്ചു നില്പിൻ

വേദപുസ്തകം പ്രതീക്ഷയുടെ
പുസ്തകമാണു. കാത്തിരിപ്പിന്റെ
പുസ്തകമാണു.
നമ്മുടെ കർത്താവു എത്രയും വേഗം വരും. അതിനു മുൻപേ നാം ഒന്നും വിധിക്കരുതു. ഇനി രക്ഷയില്ലെന്നു പറയരുതു.
നാം എത്രനാൾ കാത്തിരിക്കേണം.

1) നമ്മുടെ കർത്താവു വരുവോളം.

കർത്താവിനു വേണ്ടി ധീരമായി പോരാടിയ പൗലൊസ് അപ്പൊസ്തലനു പല ന്യായവിസ്താരങ്ങളും നേരിടേണ്ടി വന്നു. പൗലൊസിന്റെ
നേരെ പല കുറ്റാരോപണങ്ങളും
ഉണ്ടായി. എന്നാൽ പൗലൊസിനു
ഒരു പ്രതീക്ഷ
ഉണ്ടായിരുന്നു.
എൻ്റെ കർത്താവു വരും. അതിനാൽ പൌലൊസ് കൊരിന്ത്യ സഭക്കു ലേഖനം എഴുതിയപ്പോൾ ഇപ്രകാരം എഴുതി.

“ആകയാൽ കർത്താവു വരുവോളം സമയത്തിന്നു മുമ്പെ ഒന്നും വിധിക്കരുതു; അവൻ ഇരുട്ടിൽ മറഞ്ഞിരിക്കുന്നതു വെളിച്ചത്താക്കി ഹൃദയങ്ങളുടെ ആലോചനകളെ വെളിപ്പെടുത്തും; അന്നു ഓരോരുത്തന്നു ദൈവത്തിങ്കൽനിന്നു പുകഴ്ച ഉണ്ടാകും. 1കൊരിന്ത്യർ 4:5

2) ഉയരത്തിൽ നിന്നും ശക്തി ലഭിക്കുവോളം.

” എന്റെ പിതാവു വാഗ്ദത്തം ചെയ്തതിനെ ഞാൻ നിങ്ങളുടെമേൽ അയക്കും. നിങ്ങളോ ഉയരത്തിൽനിന്നു ശക്തി ധരിക്കുവോളം നഗരത്തിൽ പാർപ്പിൻ ”എന്നും അവരോടു പറഞ്ഞു.
ലൂക്കോസ് 24:49

ഉയരത്തിൽ നിന്നും ശക്തി ലഭിച്ച
ശിഷ്യർ യരുശലേമിൽ മാത്രം ഒതുങ്ങി നിന്നില്ല. അവർ യഹൂദയിൽ എല്ലായിടത്തും
പുറജാതികളുടെ ഇടമായ ശമര്യയിലും ഭൂമിയുടെ അറ്റത്തോളം ദൈവത്തിന്റെ സാക്ഷികളായി.നമ്മെ നാമായിരിക്കുന്ന പ്രതിസന്ധികളിൽ നിന്നും, പരിമിതികളിൽ നിന്നും, വിടുവിച്ചു
വിശാലമായ ലോകത്തിലേക്കു
നയിച്ച് യേശുവിന്റെ സാക്ഷിയായി ദൈവം ഉയർത്തും. ആയതിനു ഉയരത്തിൽ നിന്നും
ശക്തി ലഭിക്കുവോളം കാത്തിരിക്കേണം.

3) ഉയരത്തിൽ നിന്നും ആത്മാവിനെ പകരുവോളം
കാത്തിരിക്കേണം.

” ഉയരത്തിൽനിന്നു ആത്മാവിനെ നമ്മുടെമേൽ പകരുവോളം തന്നേ; അപ്പോൾ മരുഭൂമി ഉദ്യാനമായിത്തീരും; ഉദ്യാനം വനമായി എണ്ണപ്പെടും.”
യശയ്യാവു 32:15

ഇപ്പോൾ ജീവിതം ഒരു മരുഭൂമിയായിരിക്കാം. ഭവനങ്ങളിൽ മുള്ളും പറക്കാരയും മുളെച്ചു നിൽക്കുന്നുണ്ടാകാം..
അവ നമ്മെ കുത്തി നോവിക്കുന്നുണ്ടാകാം. എന്നാൽ പഴിപറയാതെ
ക്ഷമയോടെ, വിശുദ്ധിയോടെ കാത്തിരുന്നാൽ ഉയരത്തിൽ
നിന്നും ദൈവം ആത്മാവിനെ
പകർന്നു ശക്തി തരും. അപ്പോൾ മുള്ളും പറക്കാരയും ആത്മാവിന്റെ തീയ്യിൽ വെന്തെരിയും. അവിടം
സന്തോഷം നൽകുന്ന
പൂങ്കാവനമാകും.

4) ക്യപലഭിക്കുവോളം കാത്തിരിക്കേണം.

വേഴാമ്പൽ വെള്ളത്തിനായി കാത്തിരിക്കുന്നതുപോലെ ഉയരത്തിൽ നിന്നും ക്യപയുടെ
നീർച്ചാലുകൾ ഒഴുകി വരുന്നതുവരെ കാത്തിരിക്കുക.നിന്ദകളും
പരിഹാസങ്ങളും, കുത്തുവാക്കുകളും, അവഗണനയും , പരിഹാസവും
നേരിടുമ്പോൾ അവയെല്ലാം സഹിച്ച്,
ലോകത്തെ ജയിച്ചവനായ ക്രിസ്തുവിലേക്കു
ക്യപ ലഭിക്കുവോളം നോക്കി കൊണ്ടിരിക്കുക.

” ദാസന്മാരുടെ കണ്ണു യജമാനന്റെ കയ്യിലേക്കും ദാസിയുടെ കണ്ണു യജമാനത്തിയുടെ കയ്യിലേക്കും എന്നപോലെ ഞങ്ങളുടെ കണ്ണു ഞങ്ങളുടെ ദൈവമായ യഹോവയിങ്കലേക്കു, അവൻ ഞങ്ങളോടു കൃപചെയ്യുവോളം നോക്കി
ക്കൊണ്ടിരിക്കുന്നു.
123-ാം സങ്കീ 2-ാം വാക്യം.

പ്രാർത്ഥനയിൽ ക്ഷീണിച്ചുപോകരുതു.
കർത്താവു
വരുവോളം, ഉയരത്തിൽ നിന്നും ശക്തി
ലഭിക്കുവോളം , ക്യപലഭിക്കുവോളം കാത്തിരിക്കേണം. ക്യപയും ശക്തിയും ലഭിക്കുവാൻ വചനമാകുന്ന വാൾ കരങ്ങളിലേന്താം. നിരാശയുടെ
കരിതിരികൾ ജീവിതത്തിൽ നിന്നും തുടച്ചുമാറ്റാം..
ഭവനങ്ങളിലെ വേദന നൽകുന്ന മുള്ളുകളേയും
പറക്കാരയേയും തീജ്വാലയാകുന്ന വചനത്താൽ
ഭസ്മീകരിക്കാം.
പരിശുദ്ധാത്മാകുന്ന എണ്ണയാൽ
നാമാകുന്ന വിളക്കിനെ
പ്രശോഭിതമാക്കി തണ്ടിന്മേൽ
വച്ച വിളക്കായി
മറ്റുളളവർക്കു പ്രകാശം പകർന്നു
മുന്നോട്ടു പോകാം.. യേശു
വരുവോളം ദീർഘക്ഷമയോടെ
പ്രത്യാശയോടെ കാത്തിരിക്കാം.
നമ്മുടെ പ്രാണപ്രിയൻ വരും…

“അധർമ്മം പെരുകുന്നതുകൊണ്ടു അനേകരുടെ സ്നേഹം തണുത്തുപോകും.
എന്നാൽ അവസാനത്തോളം സഹിച്ചുനില്ക്കുന്നവൻ രക്ഷിക്കപ്പെടും.
മത്തായി 24:12,13

മനസ്സു ഉറപ്പിച്ചിരിപ്പിൻ

” ആകയാൽ നിങ്ങളുടെ മനസ്സു ഉറപ്പിച്ചു നിർമ്മദരായി യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിങ്കൽ നിങ്ങൾക്കു വരുവാനുള്ള കൃപയിൽ പൂർണ്ണ പ്രത്യാശ വെച്ചുകൊൾവിൻ.”
1പത്രോസ് 1:13

ദൈവീകക്യപ വരും എന്ന പൂർണ്ണപ്രത്യാശ നേടണമെങ്കിൽ
മനസ്സു ദൈവത്തിൽ ഉറപ്പിച്ചു വയ്ക്കണം.
അതിനു അഗാധമായ ദൈവവിശ്വാസം വേണം. മനസ്സിന്റെ ഉറപ്പു ഒരുവനെ ശുഭമുഖത്തു
എത്തിക്കുന്ന വിശ്വാസകപ്പലിൻ്റെ
ചുക്കാൻ ആകുന്നു. മനസ്സിൽ വിശ്വാസം ഉണ്ടായാൽ ജീവിതത്തിൽ സകലകാര്യത്തിനും ഉറപ്പുണ്ടാകും. വിശ്വാസകപ്പലിനു
നേരെ ഓളങ്ങളും, തിരമാലയും ഉണ്ടാകും. കൊടുങ്കാറ്റും, ഈശാനമൂലൻ കാറ്റുകളും അടിക്കും. എന്നാൽ കപ്പലിൽ
വിള്ളൽ ഉണ്ടായാൽ കപ്പലിൽ വെള്ളം കയറി മുങ്ങിപോകും.
ജീവിതത്തിൽ പലരും നമ്മെ നോക്കി പലതും പ്രവചിച്ചു എന്നു
വന്നേക്കാം. ഇനി യാതൊരു രക്ഷയുമില്ല എന്നു പറഞ്ഞു
എന്നുവരാം. അപ്പോൾ
മനസ്സിടിയരുതു. ആദ്യവിശ്വാസം
തള്ളികളയരുതു.
ദൈവത്തെ സംശയിക്കരുതു. കാറ്റത്തു അലയുന്ന കടൽതിര കണക്കെ
മനസ്സു ആടിയുലയരുതു. മനസ്സിനെ ക്രിസ്തു എന്ന പാറയിൽ കെട്ടിയിടണം.

പത്രോസ് ലേഖനം എഴുതുമ്പോൾ
മനസ്സിനെ ക്രിസ്തുവിൽ ഉറപ്പിക്കുവാൻ ആവശ്യപ്പെടുന്നു.
കാരണം പത്രോസ് തൻ്റെ ജീവിതാനുഭവങ്ങളിൽ നിന്നാണു അതു പറയുന്നതു. യേശുവിന്റെ
കൂടെ വസിക്കുന്ന സമയം തൻ്റെ മനസ്സു പലപ്പോഴും പതറിപോയി.
യേശു താൻ യരുശലേമിൽ വച്ചു
കഷ്ടമനുഭവിച്ചു ക്രൂശുമരണം
ഏറ്റുവാങ്ങും എന്നു പറഞ്ഞപ്പോൾ പത്രോസിന്റെ മനസ്സിനെ അതിൽ ഉറപ്പിക്കാൻ
പത്രോസിനു കഴിഞ്ഞില്ല. പത്രോസ് യേശുവിനോടു അതു നിനക്കു സംഭവിക്കരുതേ എന്നു പറഞ്ഞു. അതിനു യേശു പറഞ്ഞ മറുപടി ഇപ്രകാരമാണു.

“സാത്താനേ, എന്നെ വിട്ടുപോ; നീ എനിക്കു ഇടർച്ചയാകുന്നു; നീ ദൈവത്തിന്റേതല്ല മനുഷ്യരുടേതത്രെ കരുതുന്നതു”
ഈ വാക്യത്തിൻ്റെ ഇംഗ്ളീഷ് പരിഭാഷ കൂടുതൽ മനോഹരമാണു.

“But he turned and said to Peter “Get behind me, Satan! You are
a hindrance to me.For you are not setting your mind on the things of God, but on things of man”
Mathew 16:23

എത്ര നല്ല മറുപടി. ക്രൂശില്ലാതെ
ക്രിസ്തീയ ജീവിതം ഇല്ല. ക്രൂശിനെ വിട്ടു ലോകമോഹങ്ങളിൽ മനസ്സിനെ ഉറപ്പിക്കാൻ ശ്രമിക്കരുതു. അതിനാൽ യേശു പത്രോസിനോടും ശിഷ്യന്മാരോടും
വീണ്ടും വ്യക്തമായി ഇപ്രകാരം പറഞ്ഞു.

“ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ചു, തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ.
മത്തായി 16:24

ഈ സത്യം ശരിയായി മനസ്സിലാക്കിയ പത്രോസ് തൻ്റെ ലേഖനങ്ങളിൽ കഷ്ടങ്ങൾ ദൈവത്തിൻ്റെ നിത്യ തേജസ്സ് അറിയുവാൻ നമ്മെ പ്രാപ്തരാക്കും എന്ന് പ്രബോധിപ്പിച്ചു.

” എന്നാൽ അല്പകാലത്തേക്കു കഷ്ടം സഹിക്കുന്ന നിങ്ങളെ ക്രിസ്തുവിൽ തന്റെ നിത്യതേജസ്സിന്നായി വിളിച്ചിരിക്കുന്ന സർവ്വകൃപാലുവായ ദൈവം തന്നേ യഥാസ്ഥാനപ്പെടുത്തി ഉറപ്പിച്ചു ശക്തീകരിക്കും”
1 പത്രൊസ് 5:10

യേശുവിന്റെ പ്രത്യക്ഷതവരും
വരെ മനസ്സിനെ ഉറപ്പിച്ചു ശക്തീകരിക്കുവാൻ പത്രൊസ് ആഹ്വാനം ചെയ്തു.

ദൈവത്തിനു താല്പര്യമില്ലാത്ത കാര്യങ്ങളിൽ മനസ്സിനെ കെട്ടിയിടരുതു.ആളുകൾ പറയുന്ന വാക്കുകളിൽ മനസ്സിടിയരുതു. ഒരിക്കൽ അഗബൊസ് എന്ന പ്രവാചകൻ,
പൗലോസിൻ്റെ മരണത്തെകുറിച്ചു പ്രവചിച്ചു പറഞ്ഞു. അതിനു പൗലോസിന്റെ
മറുപടി ഇപ്രകാരമായിരുന്നു.

“നിങ്ങൾ കരഞ്ഞു എന്റെ ഹൃദയം ഇങ്ങനെ തകർക്കുന്നതു എന്തു? കർത്താവായ യേശുവിന്റെ നാമത്തിന്നു വേണ്ടി ബന്ധിക്കപ്പെടുവാൻ മാത്രമല്ല യെരൂശലേമിൽ മരിപ്പാനും ഞാൻ ഒരുങ്ങിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
അപ്പൊ.പ്രവ്യത്തികൾ 21:13

പൗലോസ് മനസ്സിനെ ഉറപ്പിച്ചതു
ദൈവത്തിലാണു. ദാവിദിൻ്റെ മുമ്പിൽ ഭയാനകമായ സാഹചര്യങ്ങൾ വന്നുപെട്ടു. കുന്തങ്ങളും അസ്ത്രങ്ങളും വാളും ഏന്തി ശൗൽ ദാവിദിനെ
കൊല്ലുവാൻ വന്നു. എന്നാൽ ദാവിദു തൻ്റെ മനസ്സിനെ ദൈവത്തിലേക്കു ഉയർത്തി സന്തോഷത്തോടെ പാടി.

“എന്റെ മനസ്സു ഉറെച്ചിരിക്കുന്നു; ദൈവമേ, എന്റെ മനസ്സു ഉറെച്ചിരിക്കുന്നു; ഞാൻ പാടും; ഞാൻ കീർത്തനം ചെയ്യും.”
57-ാം സങ്കീർത്തനം 7-ാം വാക്യം

ജീവിതഭാരവേളകളിൽ ഈ സംഗീതം നമ്മുടെ മനസ്സുകളിൽ
ഉറച്ചു നിൽക്കട്ടെ…അതു ദൈവക്യപയോടെ, കർത്താവിന്റെ പ്രത്യക്ഷതവരെ
മനസ്സിനെ ഉറപ്പിക്കുവാൻ നമുക്കു പ്രത്യാശ നൽകട്ടെ…

കർത്താവ് എൻ്റെ ബലം

” യഹോവയായ കർത്താവു എന്റെ ബലം ആകുന്നു; അവൻ എന്റെ കാൽ പേടമാൻ
കാൽപോലെ ആക്കുന്നു; ഉന്നതികളിന്മേൽ എന്നെ നടക്കുമാറാക്കുന്നു”
ഹബക്കൂക്‍ 3:19

നമ്മെ ജീവിപ്പിക്കുന്നവനാണ്
ദൈവം. ഒന്നുമില്ലാതിരുന്ന
ശൂന്യവേളകളിൽ ദൈവം
അത്ഭുതകരമായ വിധത്തിൽ വഴി നടത്തി.
തീച്ചൂളയിൽ ഇടപ്പെട്ട എബ്രായ ബാലന്മാരെ
തീയ്യിൽ നിന്നും പുറത്ത് കൊണ്ടുവന്നല്ല അവരെ നടത്തിയത്. അവരോടൊപ്പം തീയ്യിൽ കൂടി നടന്നാണ്. മുന്നിൽ
ചെങ്കടലും, പിന്നിൽ ഫറവോൻ സൈന്യവും കണ്ട് സ്തംഭിച്ചു പോയ
യിസ്രായേൽ ജനത്തെ ചെങ്കടലിൽ കൂടി തന്നെ
ദൈവം നടത്തി. ജീവിതത്തിൽ പച്ചയായ താഴ്വരയും, കൂരിരുൾ താഴ്വരയും ഉണ്ട്. കൂരിരുൾ താഴ്വരയിൽ കൂടി ദൈവം കടത്തിവിട്ടാലും ഭയപ്പെടേണ്ട. കാരണം ദൈവം നമ്മോടു കൂടെ
ഇരിക്കുന്നു. ദൈവം അത്ഭുതകരമായി നമ്മെ
വഴി നടത്തുന്ന വിധങ്ങൾ
പരിശോധിക്കാം.

1) നാം ദൈവത്തിൻ്റെ ആലോചനകളാൽ വഴി നടക്കുന്നു.

” നിന്റെ ആലോചനയാൽ നീ എന്നെ നടത്തും; പിന്നെത്തേതിൽ മഹത്വത്തിലേക്കു എന്നെ കൈക്കൊള്ളും”
73-ാം സങ്കീ 24-ാം വാക്യം

ലോകത്തിലുള്ളവരുടെ
ആലോചനകൾ നമ്മെ
നാശത്തിൽ വീഴ്ത്താം.
എന്നാൽ സർവ്വജ്ഞാനിയായ
ദൈവത്തിൻ്റെ വഴികൾ
ഏതു പ്രതികൂലങ്ങളിലും
നമുക്ക് നേർപാത തെളിയിക്കുന്നു.

2) ദൈവത്തിൻ്റെ ദയ നമ്മെ നടത്തുന്നു.

” നീ വീണ്ടെടുത്ത ജനത്തെ ദയയാൽ നടത്തി; നിന്റെ വിശുദ്ധനിവാസത്തിലേക്കു നിന്റെ ബലത്താൽ അവരെ കൊണ്ടുവന്നു”
പുറപ്പാട് 15:13

മിസ്രയീമിൽ നിന്നും യിസ്രായേൽ മക്കളെ മരുഭൂമിയിൽ കൂടി നാല്പതു വർഷം യഹോവ
ദയയോടെ അവരെ വഴി നടത്തി.ചുട്ടു പഴുത്ത മണലാരണ്യത്തിലൂടെ
നടക്കുക ദുസ്സഹമാണ്.
എന്നാൽ യഹോവയുടെ
ദയ അവരുടെ വസ്ത്രം
മുഷിഞ്ഞുപോകുവാനോ
കാൽ വിങ്ങി
പോകുവാനോ,ചെരിപ്പ്
തേഞ്ഞുപോകുവാനോ
അനുവദിച്ചില്ല.ഇന്നും നാം
തളർന്നുപോകാതെ ഇരിക്കുന്നത് ദൈവത്തിൻ്റെ അനന്തദയ ഒന്ന് മാത്രം.

3) ജയോത്സവമായി
വഴി നടത്തുന്നു.

” ക്രിസ്തുവിൽ ഞങ്ങളെ എപ്പോഴും ജയോത്സവമായി നടത്തുകയും എല്ലാടത്തും ഞങ്ങളെക്കൊണ്ടു തന്റെ പരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിന്നു സ്തോത്രം”

ശത്രുവിൻ്റെ മുന്നിൽ തോറ്റു പോകാതെ ദൈവം നമ്മെ നടത്തുന്നു.
എവിടെയെല്ലാം നാം നിന്ദിക്കപ്പെട്ടിട്ടുണ്ടോ
അവിടെയെല്ലാം ദൈവം നമ്മെ മാന്യമായി ഉയർത്തി ജയോത്സവത്തോടെ
വഴി നടത്തുന്നു.

4) പ്രശ്നങ്ങളിൽ വഴി നടത്തുന്നു.

“ഞാൻ ഉഷസ്സിൻ ചിറകു ധരിച്ചു, സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും നിന്റെ കൈ എന്നെ നടത്തും; നിന്റെ വലങ്കൈ എന്നെ പിടിക്കും.”
139-ാം സങ്കീ 9,10 വാക്യങ്ങൾ

കഷ്ടകാലങ്ങളുടെ ആരംഭത്തിൽ സഹായിക്കുവാനും, തുണയ്ക്കുവാനും ആളുകൾ കാണും. എന്നാൽ പാതി വഴിയിൽ
എല്ലാവരും ഇട്ടേച്ച് പോകും. എന്നാൽ കഷ്ടപാടുകളാകുന്ന
സമുദ്രത്തിൻ്റെ അറ്റത്ത്
ചെന്ന്, ഇനി ഒരു തിരിച്ചുവരവുണ്ടാകയില്ല
എന്ന് നിരാശപ്പെടുമ്പോൾ
അവിടെ കർത്താവിൻ്റെ കരം വഴി നടത്തും.

5) സത്യത്തിൻ്റെ ആത്മാവ്
നമ്മെ വഴി നടത്തും.

” സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകലസത്യത്തിലും വഴിനടത്തും”
യോഹന്നാൻ 16:13

ലോകത്തിൽ ഇപ്പോൾ നമ്മെ നടത്തുവാൻ ദൈവം സൗജന്യമായി
നൽകിയ പരിശുദ്ധാത്മാവ് ഉണ്ട്.
ഈ ആത്മാവ് സകലത്തിലും നമുക്ക് തുണ നിൽക്കുന്നു. അതിനാൽ ധൈര്യത്തോടെ പറയാം.

“എന്നെ ശക്തനാക്കുന്നവൻ
മുഖാന്തിരം ഞാൻ സകലത്തിനും
മതിയായവനാകുന്നു”

« Older posts Newer posts »