FELLOWSHIP OF GOD MINISTRY

PREACH GOSPEL & SALVATION FOR THE LOST

Page 3 of 16

കർത്താവ് എൻ്റെ ബലം

” യഹോവയായ കർത്താവു എന്റെ ബലം ആകുന്നു; അവൻ എന്റെ കാൽ പേടമാൻ
കാൽപോലെ ആക്കുന്നു; ഉന്നതികളിന്മേൽ എന്നെ നടക്കുമാറാക്കുന്നു”
ഹബക്കൂക്‍ 3:19

നമ്മെ ജീവിപ്പിക്കുന്നവനാണ്
ദൈവം. ഒന്നുമില്ലാതിരുന്ന
ശൂന്യവേളകളിൽ ദൈവം
അത്ഭുതകരമായ വിധത്തിൽ വഴി നടത്തി.
തീച്ചൂളയിൽ ഇടപ്പെട്ട എബ്രായ ബാലന്മാരെ
തീയ്യിൽ നിന്നും പുറത്ത് കൊണ്ടുവന്നല്ല അവരെ നടത്തിയത്. അവരോടൊപ്പം തീയ്യിൽ കൂടി നടന്നാണ്. മുന്നിൽ
ചെങ്കടലും, പിന്നിൽ ഫറവോൻ സൈന്യവും കണ്ട് സ്തംഭിച്ചു പോയ
യിസ്രായേൽ ജനത്തെ ചെങ്കടലിൽ കൂടി തന്നെ
ദൈവം നടത്തി. ജീവിതത്തിൽ പച്ചയായ താഴ്വരയും, കൂരിരുൾ താഴ്വരയും ഉണ്ട്. കൂരിരുൾ താഴ്വരയിൽ കൂടി ദൈവം കടത്തിവിട്ടാലും ഭയപ്പെടേണ്ട. കാരണം ദൈവം നമ്മോടു കൂടെ
ഇരിക്കുന്നു. ദൈവം അത്ഭുതകരമായി നമ്മെ
വഴി നടത്തുന്ന വിധങ്ങൾ
പരിശോധിക്കാം.

1) നാം ദൈവത്തിൻ്റെ ആലോചനകളാൽ വഴി നടക്കുന്നു.

” നിന്റെ ആലോചനയാൽ നീ എന്നെ നടത്തും; പിന്നെത്തേതിൽ മഹത്വത്തിലേക്കു എന്നെ കൈക്കൊള്ളും”
73-ാം സങ്കീ 24-ാം വാക്യം

ലോകത്തിലുള്ളവരുടെ
ആലോചനകൾ നമ്മെ
നാശത്തിൽ വീഴ്ത്താം.
എന്നാൽ സർവ്വജ്ഞാനിയായ
ദൈവത്തിൻ്റെ വഴികൾ
ഏതു പ്രതികൂലങ്ങളിലും
നമുക്ക് നേർപാത തെളിയിക്കുന്നു.

2) ദൈവത്തിൻ്റെ ദയ നമ്മെ നടത്തുന്നു.

” നീ വീണ്ടെടുത്ത ജനത്തെ ദയയാൽ നടത്തി; നിന്റെ വിശുദ്ധനിവാസത്തിലേക്കു നിന്റെ ബലത്താൽ അവരെ കൊണ്ടുവന്നു”
പുറപ്പാട് 15:13

മിസ്രയീമിൽ നിന്നും യിസ്രായേൽ മക്കളെ മരുഭൂമിയിൽ കൂടി നാല്പതു വർഷം യഹോവ
ദയയോടെ അവരെ വഴി നടത്തി.ചുട്ടു പഴുത്ത മണലാരണ്യത്തിലൂടെ
നടക്കുക ദുസ്സഹമാണ്.
എന്നാൽ യഹോവയുടെ
ദയ അവരുടെ വസ്ത്രം
മുഷിഞ്ഞുപോകുവാനോ
കാൽ വിങ്ങി
പോകുവാനോ,ചെരിപ്പ്
തേഞ്ഞുപോകുവാനോ
അനുവദിച്ചില്ല.ഇന്നും നാം
തളർന്നുപോകാതെ ഇരിക്കുന്നത് ദൈവത്തിൻ്റെ അനന്തദയ ഒന്ന് മാത്രം.

3) ജയോത്സവമായി
വഴി നടത്തുന്നു.

” ക്രിസ്തുവിൽ ഞങ്ങളെ എപ്പോഴും ജയോത്സവമായി നടത്തുകയും എല്ലാടത്തും ഞങ്ങളെക്കൊണ്ടു തന്റെ പരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിന്നു സ്തോത്രം”

ശത്രുവിൻ്റെ മുന്നിൽ തോറ്റു പോകാതെ ദൈവം നമ്മെ നടത്തുന്നു.
എവിടെയെല്ലാം നാം നിന്ദിക്കപ്പെട്ടിട്ടുണ്ടോ
അവിടെയെല്ലാം ദൈവം നമ്മെ മാന്യമായി ഉയർത്തി ജയോത്സവത്തോടെ
വഴി നടത്തുന്നു.

4) പ്രശ്നങ്ങളിൽ വഴി നടത്തുന്നു.

“ഞാൻ ഉഷസ്സിൻ ചിറകു ധരിച്ചു, സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും നിന്റെ കൈ എന്നെ നടത്തും; നിന്റെ വലങ്കൈ എന്നെ പിടിക്കും.”
139-ാം സങ്കീ 9,10 വാക്യങ്ങൾ

കഷ്ടകാലങ്ങളുടെ ആരംഭത്തിൽ സഹായിക്കുവാനും, തുണയ്ക്കുവാനും ആളുകൾ കാണും. എന്നാൽ പാതി വഴിയിൽ
എല്ലാവരും ഇട്ടേച്ച് പോകും. എന്നാൽ കഷ്ടപാടുകളാകുന്ന
സമുദ്രത്തിൻ്റെ അറ്റത്ത്
ചെന്ന്, ഇനി ഒരു തിരിച്ചുവരവുണ്ടാകയില്ല
എന്ന് നിരാശപ്പെടുമ്പോൾ
അവിടെ കർത്താവിൻ്റെ കരം വഴി നടത്തും.

5) സത്യത്തിൻ്റെ ആത്മാവ്
നമ്മെ വഴി നടത്തും.

” സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകലസത്യത്തിലും വഴിനടത്തും”
യോഹന്നാൻ 16:13

ലോകത്തിൽ ഇപ്പോൾ നമ്മെ നടത്തുവാൻ ദൈവം സൗജന്യമായി
നൽകിയ പരിശുദ്ധാത്മാവ് ഉണ്ട്.
ഈ ആത്മാവ് സകലത്തിലും നമുക്ക് തുണ നിൽക്കുന്നു. അതിനാൽ ധൈര്യത്തോടെ പറയാം.

“എന്നെ ശക്തനാക്കുന്നവൻ
മുഖാന്തിരം ഞാൻ സകലത്തിനും
മതിയായവനാകുന്നു”

മുന്തിരി തോട്ടത്തിൽ മുള്ളും പറക്കാരയും മുളപ്പിക്കരുതു

അന്നാളിൽ ആയിരം വെള്ളിക്കാശു വിലയുള്ള ആയിരം മുന്തിരിവള്ളി ഉണ്ടായിരുന്ന സ്ഥലമൊക്കെയും മുള്ളും പറക്കാരയും പിടിച്ചുകിടക്കും.
യെശയ്യാ 7:23

ദൈവം നമ്മെ ഈ ലോകമാകുന്ന
തോട്ടത്തിൽ വളരെ വിശിഷ്ടമായ മുന്തിരിവള്ളിയായി
നട്ടു. അതിൽ പ്രിയതമനു
നൽകാനായി മധുരമുള്ള വീഞ്ഞുണ്ടായിരുന്നു. എന്നാൽ
ഇന്നു പലരുടേയും മുന്തിരിത്തോട്ടത്തിൽ മുള്ളും പറക്കാരയും പിടിച്ചുകിടക്കുന്നു. 80-ാം സങ്കീർത്തനത്തിൽ ആസാഫ്
യിസ്രായേലിനെ കനാനിൽ, നട്ട
മുന്തിരിവള്ളിയോടു ഉപമിച്ചിരിക്കുന്നു.എത്ര മനോഹരമായാണു ദൈവം മനുഷ്യരെ നട്ടു
വളർത്തിയിരിക്കുന്നതു എന്നു ആസാഫ് വിവരിക്കുന്നതു
ശ്രദ്ധിക്കൂ.

” മിസ്രയീമിൽനിന്നു ഒരു മുന്തിരിവള്ളി കൊണ്ടുവന്നു; ജാതികളെ നീക്കിക്കളഞ്ഞു അതിനെ നട്ടു. നീ അതിന്നു തടം എടുത്തു അതു വേരൂന്നി ദേശത്തു പടർന്നു. അതിന്റെ നിഴൽകൊണ്ടു പർവ്വതങ്ങൾ മൂടിയിരുന്നു; അതിന്റെ കൊമ്പുകൾ ദിവ്യദേവദാരുക്കൾ പോലെയും ആയിരുന്നു.അതു കൊമ്പുകളെ സമുദ്രംവരെയും ചില്ലികളെ നദിവരെയും നീട്ടിയിരുന്നു.
80-ാം സങ്കീ 8-11വാക്യങ്ങൾ

ഈ മനോഹര
മുന്തിരിതോട്ടത്തിനു ചുറ്റും ദൈവം ഒരു വേലികെട്ടിയിരുന്നു.
ആയിരം വെള്ളികാശിനോളം
വില ഈ മുന്തിരിതോട്ടത്തിനു
ഉണ്ടായിരുന്നു.
എന്നാൽ ഈ തോട്ടം നശിച്ചുപോയി. മുള്ളും പറക്കാരയും അതിൽ മുളച്ചു. എന്തുകൊണ്ടു? അതിന്റെ കാര്യവും ആസാഫ് പറയുന്നു.

“വഴിപോകുന്നവർ
ഒക്കെയും അതിനെ പറിപ്പാൻ തക്കവണ്ണം നീ അതിന്റെ വേലികളെ പൊളിച്ചുകളഞ്ഞതു എന്തു? കാട്ടുപന്നി അതിനെ മാന്തിക്കളയുന്നു; വയലിലെ മൃഗങ്ങൾ അതു തിന്നുകളയുന്നു.
80-ാം സങ്കീ 12,13 വാക്യങ്ങൾ.

മുന്തിരിതോട്ടം നാശമായതു നാം വേലി പൊളിച്ചതുകൊണ്ടാണു.
കാട്ടുപന്നികളെ കയറ്റിയതു കൊണ്ടാണു. യെശയ്യാവിൻ്റെ
പുസ്തകം 5-ാം അദ്ധ്യായത്തിലും
പ്രവാചകൻ ഇതു തന്നെയാണു
പറയുന്നതു.

“എന്റെ പ്രിയതമന്നു ഏറ്റവും ഫലവത്തായോരു കുന്നിന്മേൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു.അവൻ അതിന്നു വേലി കെട്ടി, അതിലെ കല്ലു പെറുക്കിക്കളഞ്ഞു, അതിൽ നല്ലവക മുന്തിരിവള്ളി നട്ടു, നടുവിൽ ഒരു ഗോപുരം പണിതു, ഒരു ചക്കും ഇട്ടു, മുന്തിരിങ്ങ കായ്ക്കും എന്നു അവൻ കാത്തിരുന്നു; കായിച്ചതോ കാട്ടുമുന്തിരിങ്ങയത്രേ”
യെശയ്യാ 5:1,2

നാമാകുന്ന മുന്തിരിത്തോട്ടത്തെ വളരെ പ്രതീക്ഷയോടെ ദൈവം നട്ടുവളർത്തി.
എന്നാൽ നാം വേണ്ടപോലെ ദൈവത്തിന് ഫലം നൽകിയില്ല. ഫലം കായ്ക്കാത്ത മുന്തിരിതോട്ടത്തെ ദൈവം എന്തു ചെയ്യും?

” ഞാൻ അതിന്റെ വേലി പൊളിച്ചുകളയും; അതു തിന്നുപോകും; ഞാൻ അതിന്റെ മതിൽ ഇടിച്ചുകളയും; അതു ചവിട്ടി മെതിച്ചുപോകും.
ഞാൻ അതിനെ ശൂന്യമാക്കും; അതു വള്ളിത്തല മുറിക്കാതെയും കിളെക്കാതെയും ഇരിക്കും; പറക്കാരയും മുള്ളും അതിൽ മുളെക്കും; അതിൽ മഴ പെയ്യിക്കരുതെന്നു ഞാൻ മേഘങ്ങളോടു കല്പിക്കും”
യെശയ്യാ 5:5,6

നാം നമ്മുടെ മക്കളേയോ, ബന്ധുജനങ്ങളേയോ, മറ്റുള്ളവരെയോ വെള്ളവും
വളവും നൽകി വളർത്തിക്കൊണ്ടു
വന്നിട്ടുണ്ടാകാം. വിശ്വസിച്ചു മുന്തിരിത്തോട്ടം ഏല്പിച്ചിട്ടുണ്ടാകാം.
അവരിൽ നിന്നും ഉപദ്രവങ്ങളും, മുറിവും
അപമാനവും സഹിക്കേണ്ടി വന്നു
എന്നു വരാം. സാക്ഷാൽ ദൈവപുത്രനെ തന്നെ ഈ ലോകം ക്രൂശിൽ തറച്ചു കൊന്നുവെങ്കിൽ നാം നേരിടുന്ന
ഉപദ്രവങ്ങളും, മുറിവുകളും
അപമാനങ്ങളും എത്ര നിസ്സാരം.
സാക്ഷാൽ ദൈവപുത്രൻ സകലവിധ നിന്ദകളേയും വേദനകളേയും അതിജീവിച്ചു
മരണത്തെ തോല്പിച്ചു.
യേശുവാകുന്ന ആ മുന്തിരിച്ചെടിയിൽ ശാഖകളായി നമുക്കു പറ്റിപിടിച്ചിരിക്കാം. യേശു പറയുന്നു.

” ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു; ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായ്ക്കും; എന്നെ പിരിഞ്ഞു നിങ്ങൾക്കു ഒന്നും ചെയ്‍വാൻ കഴികയില്ല.
യോഹന്നാൻ 15:5

ആസാഫ് പ്രാർത്ഥിച്ചപോലെ നമുക്കും പ്രാർത്ഥിക്കാം..

“സൈന്യങ്ങളുടെ ദൈവമേ, തിരിഞ്ഞുവരേണമേ; സ്വർഗ്ഗത്തിൽനിന്നു നോക്കി കടാക്ഷിച്ചു ഈ മുന്തിരിവള്ളിയെ സന്ദർശിക്കേണമേ.നിന്റെ വലങ്കൈ നട്ടിട്ടുള്ളതിനെയും നീ നിനക്കായി വളർത്തിയ തയ്യെയും പാലിക്കേണമേ.
80-ാം സങ്കീ 14,15 വാക്യങ്ങൾ

വിശുദ്ധി

പാപങ്ങൾ വെടിഞ്ഞ് ദൈവത്തെ ഹ്യദയത്തിൽ
പ്രതിഷ്ഠിക്കയും, ദൈവത്തെ മാത്രം ആരാധിച്ച് ജീവിക്കുന്നതുമാണ് വിശുദ്ധി. പാപം ചെയ്യാതിരിക്കുക മാത്രമല്ല, മറ്റുള്ളവർക്ക് പാപം ചെയ്യുവാൻ അവസരം നൽകാതിരിക്കുക എന്നതാണ് വിശുദ്ധിയുടെ
ലക്ഷണം. അരുതാത്തത് ചെയ്യുമ്പോൾ മാത്രമല്ല ചെയ്യേണ്ടത് ചെയ്യാതിരിക്കുമ്പോഴും
കുറ്റബോധവും പശ്ചാത്താപവും തോന്നുന്നവനാണ് വിശുദ്ധൻ.

ദൈവമായ യഹോവ പരിശുദ്ധൻ എന്ന് തിരുവചനത്തിൽ അനേകം പ്രാവശ്യം പറഞ്ഞിരിക്കുന്നു. യഹോവ പരിശുദ്ധൻ,
പരിശുദ്ധൻ,പരിശുദ്ധൻ
എന്ന് സാറാഫുകളും ആഘോഷിക്കുന്നു. യേശുവിനെ മാത്യകയാക്കുന്നതാണ്
വിശുദ്ധി. വിശുദ്ധിയും, വിശ്വാസവും ഒന്നിച്ചു ച്ചേരുമ്പോൾ ആത്മധൈര്യം ലഭിക്കും.
ജീവിത വിശുദ്ധി നിലനിർത്തുവാൻ എന്ത് ചെയ്യണം.

1) ദൈവവചനം ഗൗരവമായി എടുക്കണം.

വിശുദ്ധിയുള്ള ജീവിതം നയിക്കുന്നതിന് ദൈവവചനം അംഗീകരിക്കണം. പലരും
ജീവിതത്തിലെ തിരക്കിനിടയിൽ ദൈവവചനത്തെ അവഗണിക്കുന്നു.
സ്വർഗ്ഗരാജ്യത്തിൽ വലിയവനാകണമെങ്കിൽ
ചെറിയ കല്പനകളിൽ ഒന്നുപോലും അഴിക്കാതിരിക്കേണം.

” ആകയാൽ ഈ ഏറ്റവും ചെറിയ കല്പനകളിൽ ഒന്നു അഴിക്കയും മനുഷ്യരെ അങ്ങനെ പഠിപ്പിക്കയും ചെയ്യുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവൻ എന്നു വിളിക്കപ്പെടും; അവയെ ആചരിക്കയും പഠിപ്പിക്കയും ചെയ്യുന്നവന്നോ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ എന്നു വിളിക്കപ്പെടും”
മത്തായി 5:19

വചനത്തെ ഹ്യദയത്തിൽ
സംഗ്രഹിക്കുമ്പോൾ
പാപം നീങ്ങി പോകും.

2) മറ്റുള്ളവരോട് താരതമ്യം ചെയ്യാതിരിക്കുക.

ഇന്ന് ജീവിതത്തിലെ സകല നിരാശകൾക്കും
ദു:ഖങ്ങൾക്കും ഒരു അടിസ്ഥാനകാരണം നാം
നമ്മെ തന്നെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നു എന്നതാണ്. നാം നമ്മുടെ
ജീവിതത്തെ യേശുവിൻ്റെ ജീവിതവുമായി താരതമ്യപ്പെടുത്തണം.
അപ്പോൾ നമ്മുടെ കുറവുകളെ നമുക്ക് കണ്ടെത്തുവാനും ജയകരമായ വിശുദ്ധ ജീവിതം നയിക്കുവാനും കഴിയും.

3) ബലഹീന വശങ്ങളിൽ
കോട്ടകൾ പണിയുക.

ഓരോ വ്യക്തികളിലും ബലഹീനതകൾ ഉണ്ട്. ഇത് ഓരോരുത്തരിലും
വ്യത്യസ്തമാണ്.
സാത്താൻ അധികമായി
ഉപയോഗിക്കുന്നത് ഒരു വ്യക്തിയുടെ ബലഹീനവശങ്ങൾ
ആണ്. ആയതിനാൽ നമ്മുടെ ബലഹീനവശങ്ങളിൽ
സാത്താന് നുഴഞ്ഞു
കയറുവാൻ സാദ്ധ്യമല്ലാത്ത കോട്ടകൾ
നാം പണിയേണം. കിണറുകൾക്കും,
ആഴമുള്ള കുഴികൾക്കും
ചുറ്റുമതിൽ കെട്ടി സംരക്ഷിക്കുന്നപോലെ
നാം വീണു പോകുവാൻ
സാദ്ധ്യതയുള്ള ഇടങ്ങളിൽ നാം മുൻകരുതൽ എടുക്കുകയും, വിശ്വാസത്താലും
വചനത്താലും വിശുദ്ധിയുടെ
ആത്മീയ കോട്ടകൾ
പണിതുയർത്തണം. ജീവിതത്തിൽ
ചെയ്യുന്ന ചെറിയ തെറ്റുകളിൽപോലും അനുതാപം ഉണ്ടാകേണം.

4) സാഹചര്യങ്ങളെ അതിജീവിക്കുക.

ജീവിതത്തിൽ തെറ്റുകൾ
ചെയ്യുവാൻ അനേകം സാഹചര്യങ്ങൾ ഉണ്ടാകാം. അവയിൽ നിന്നും ഒഴിഞ്ഞു മാറുന്നത് ആണ് വിശുദ്ധി. പ്രകാശിച്ചുകൊണ്ട്
ഇരിക്കേണ്ട വിളക്ക് കെട്ടു പോകരുത്. ഏലി എന്ന പുരോഹിതൻ്റെ മക്കൾ
പാപത്തിൽ പതിച്ചപ്പോഴും,ശമുവേൽ വിശുദ്ധിയോടെ ജീവിച്ചു.
ദൈവശബ്ദം ശ്രവിച്ചു.
പ്രവാചകനായി. പുരോഹിതനായി. ന്യായാധിപനുമായി.
ജീവിതകാലം മുഴുവൻ
നേരോടെ ജീവിച്ചു. സാഹചര്യങ്ങൾക്ക് വഴിപ്പെടാതെ വിശുദ്ധനായി ജീവിച്ചാൽ
നിശ്ചയമായും ദൈവം നമ്മെ ഉയർത്തും.

5) ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുതു. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല.
ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതു എല്ലാം പിതാവിൽനിന്നല്ല, ലോകത്തിൽനിന്നത്രേ ആകുന്നു.ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു”
1യോഹന്നാൻ 2:15-17

കപ്പലിൻ്റെ അടിയിലും വശങ്ങളിലുമുള്ള വെള്ളമല്ല അതിനെ മുക്കി
കളയുന്നത്. അതിനുള്ളിലേക്ക് പ്രവേശിക്കുന്ന വെള്ളമാണ്. അതിനാൽ
പാപത്തെ മാടി വിളിച്ച് ശരീരത്തിൽ കൂട് കൂട്ടി വളർത്തുവാൻ ശ്രമിക്കരുത്.
ജീവിതത്തിൽ അവസാന ശ്വാസം വരെ വിശുദ്ധിയോടെ ജീവിക്കാം. കാരണം നമ്മുടെ ദൈവം അതിവിശുദ്ധൻ.
ദൈവം
ആഗ്രഹിക്കുന്നതോ നമ്മുടെ വിശുദ്ധീകരണം.

” ദൈവത്തിന്റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണം തന്നേ”1 തെസ്സ 4:3

ജാഗരൂകരായിരിപ്പിൻ

ഈ ലോകത്തിൽ അനേകം പോരാട്ടങ്ങൾ ഉണ്ട്. നാം സദാസമയവും ഉയർന്നും ജാഗരൂകരായും
ഇരിക്കേണ്ടതാണ്. സാത്താൻ നമ്മെ വീഴ്ത്തുവാൻ തൻ്റെ സർവ്വശക്തിയും ഉപയോഗിച്ച് സദാസമയവും പരിശ്രമിക്കുന്നു.

” നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ”എഫെസ്യർ 6:12

ജീവിതത്തിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ സാത്താനാകുന്ന ശത്രു നുഴഞ്ഞു കയറി പോരാട്ടങ്ങളിൽ നമ്മെ പരാജിതരാക്കും.

യിസ്രായേല്യരെ മിദ്യാനിൽ നിന്നും വിടുവിക്കുവാൻ ദൈവം പരാക്രമശാലിയായ ഗിദെയോനെ തിരഞ്ഞെടുത്ത് കർത്താവിൻ്റെ ബലം നൽകി അയച്ചു.
ഗിദെയോൻ്റെ പുറകേ അനേകംപേർ ഒരുമിച്ച് കൂടി. യഹോവ
ഗിദെയോനോടു നിന്നോടു കൂടെയുള്ള ജനം അധികമാകുന്നു എന്ന് പറഞ്ഞു. അങ്ങനെ വന്നാൽ അവരുടെ കൈ അവരെ രക്ഷിച്ചു എന്നു യിസ്രായേൽ വമ്പു
പറയും. അങ്ങനെ സംഭവിക്കാതിരിപ്പാൻ ആർക്കെങ്കിലും ഭയമുണ്ടെങ്കിൽ അവർ ഗിലെയാദ്പർവ്വതത്തിൽനിന്നു മടങ്ങിപ്പൊയ്ക്കൊള്ളട്ടെ എന്നു ജനത്തോട് പറയുവാൻ യഹോവ ഗിദെയോനോട് പറഞ്ഞു.അപ്പോൾ ജനത്തിൽ ഇരുപത്തീരായിരം പേർ മടങ്ങിപ്പോയി; പതിനായിരംപേർ ശേഷിച്ചു.യഹോവ പിന്നെയും ഗിദെയോനോടു വീണ്ടും ജനം അധികമാണെന്നും അവരെ വെള്ളത്തിങ്കലേക്കു കൊണ്ടുപോക എന്നും അവിടെ വെച്ചു യഹോവ അവരെ പരിശോധിച്ചുതരാം എന്നും തിരഞ്ഞെടുക്കപ്പെട്ടവർ ഗിദെയോനോടു കൂടെ പോരട്ടെ എന്നും പറഞ്ഞു.
യഹോവയുടെ കല്പന പ്രകാരം ഗിദെയോൻ ജനത്തെ വെള്ളത്തിങ്കലേക്കു കൊണ്ടുപോയി.

” യഹോവ ഗിദെയോനോടു: പട്ടി നക്കിക്കുടിക്കുംപോലെ നാവുകൊണ്ടു വെള്ളം നക്കിക്കുടിക്കുന്നവരെ
ഒക്കെ വേറെയും, കുടിപ്പാൻ മുട്ടുകുത്തി കുനിയുന്നവരെയൊക്കെ വേറേയും നിർത്തുക എന്നു കല്പിച്ചു.കൈ വായ്ക്കു വെച്ചു നക്കിക്കുടിച്ചവർ ആകെ മുന്നൂറുപേർ ആയിരുന്നു; ശേഷം ജനമൊക്കെയും വെള്ളം കുടിപ്പാൻ മുട്ടുകുത്തി കുനിഞ്ഞു”
ന്യായാധിപന്മാർ 7:5,6

പതിനായിരം പേരിൽ വെള്ളം നക്കികുടിച്ചവർ
മുന്നൂറ് പേർ മാത്രം. അവരെ യഹോവ തിരഞ്ഞെടുത്തു. വലിയ അർത്ഥമുള്ള വാക്യം ആണിത്. വെള്ളം കണ്ടപ്പോൾ അവർ പരിസരം മറന്നില്ല. മരുഭൂമിയിൽ നടന്ന് വിശപ്പും ദാഹവും ഉള്ളവരായിരുന്നു അവർ. എങ്കിലും വെള്ളത്തിനോട്
ആർത്തി തോന്നി അവർ പരിസരം മറന്നില്ല. അവർ അല്പം വെള്ളം കൈയ്യിൽ എടുത്ത് നക്കി
കുടിച്ചു. അവരുടെ കണ്ണ്
ശത്രുക്കൾ വരുന്നുണ്ടോ എന്നതിലായിയുന്നു. എന്നാൽ മറ്റുള്ളവർ വെള്ളം കണ്ടപ്പോൾ തന്നെ സകലതും മറന്ന്
വെള്ളം കുടിപ്പാൻ മുട്ടുകുത്തി കുനിഞ്ഞു.
അവർ മതിയാവോളം കുടിച്ചു.അവർ പരിസരം മറന്നു.ശത്രുവിനെ മറന്നു. യഹോവ ഗിദയോനോട്
ഇപ്രകാരം പറഞ്ഞു.

” നക്കിക്കുടിച്ച മുന്നൂറു പേരെക്കൊണ്ടു ഞാൻ നിങ്ങളെ രക്ഷിച്ചു മിദ്യാന്യരെ നിന്റെ കയ്യിൽ ഏല്പിക്കും; ശേഷം ജനമൊക്കെയും താന്താങ്ങളുടെ സ്ഥലത്തേക്കു പോകട്ടെ എന്നു കല്പിച്ചു”
ന്യായാധിപന്മാർ 7:7

ജാഗരൂകരായി നിന്ന മുന്നൂറ് പേരെ കൊണ്ട്
ഗിദെയോൻ യുദ്ധം ജയിച്ചു.

“ആ മുന്നൂറുപേരും കാഹളം ഊതിയപ്പോൾ യഹോവ പാളയത്തിലൊക്കെയും ഓരോരുത്തന്റെ വാൾ താന്താന്റെ കൂട്ടുകാരന്റെ നേരെ തിരിപ്പിച്ചു; സൈന്യം സെരേരാവഴിയായി ബേത്ത്-ശിത്താവരെയും തബ്ബത്തിന്നരികെയുള്ള ആബേൽ-മെഹോലയുടെ അതിർവരെയും ഓടിപ്പോയി”
ന്യായാധി 7:22

ദൈവമക്കൾ എപ്പോഴും ജാഗരൂകരായി വർത്തിക്കണം. കാരണം അവർക്ക് യുദ്ധം ഉണ്ട്. യുദ്ധം ജയിക്കുവാൻ കർത്താവിൻ്റെ സർവ്വായുധവർഗ്ഗം ധരിക്കേണം.

” പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്പാൻ കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊൾവിൻ”
എഫെസ്യർ 6:11

ജീവിതത്തിലെ യുദ്ധങ്ങളെ ജാഗരൂകരായി നേരിടാം.
ജീവിതത്തിൽ മുള്ളുകൾ ഉണ്ടാകാം.
ജീവിതപങ്കാളിയോ അല്ലെങ്കിൽ മക്കളോ മുള്ളുകളായി മാറി എന്നു വന്നേക്കാം. മുള്ളുകൾ വേദന നൽകാം. എങ്കിലും കർത്താവിൻ്റെ ക്യപയിൽ ആശ്രയിക്കാം. ഗർഭപാത്രത്തിൽ രൂപം കൊള്ളുമ്പോൾ നമ്മെ കണ്ടവൻ, നമ്മെ ഓമനപേരു ചൊല്ലി വിളിച്ചവൻ, നമ്മെ ദത്തെടുത്തവൻ, നമ്മെ വിലക്ക് വാങ്ങിയവൻ പറയുന്നു

“ഭയപ്പെടേണ്ട
ഞാൻ നിന്നോടു കൂടെ ഉണ്ട്”

നാം ഒരു യുദ്ധവും കരങ്ങളിൽ എടുക്കേണ്ട.
കാരണം യുദ്ധം ദൈവത്തിനുള്ളതാണ്. യഹോവ നമുക്കുവേണ്ടി
യുദ്ധം ചെയ്യും. ജീവിതത്തിൽ എന്തു സംഭവിച്ചാലും മരണകിടക്കയിൽ ആണെങ്കിലും നമുക്ക് ധൈര്യത്തോടെ പറയാം.

” എങ്കിലും ഞാൻ എന്റെ പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല”

ഈ ശരീരം മണ്ണോടു ച്ചേർന്നാലും ദൈവം നമുക്ക് വിൺമയമാം ഒരു ശരീരം തരും. നാം കർത്താവിൻ്റെ സന്നിധിയിൽ പറന്നുയരും. അവൻ നമ്മുടെ കണ്ണിൽ നിന്നും കണ്ണീരൊക്കെയും തുടക്കും.

” ഇനി അവർക്കു വിശക്കയില്ല ദാഹിക്കയും ഇല്ല; വെയിലും യാതൊരു ചൂടും അവരുടെ മേൽ തട്ടുകയുമില്ല.
സിംഹാസനത്തിന്റെ മദ്ധ്യേ ഉള്ള കുഞ്ഞാടു അവരെ മേച്ചു ജീവജലത്തിന്റെ ഉറവുകളിലേക്കു നടത്തുകയും ദൈവം താൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളകയും ചെയ്യും”
വെളിപ്പാടു 7:16,17

ഈ നല്ല നാളെക്കായി
പ്രത്യാശയോടെ കാത്തിരിക്കാം.

കണ്ണുകൾ പാപത്തിൻ്റെ വാതിൽ ആകരുത്

ദൈവം നമുക്ക് നൽകിയിരിക്കുന്ന കണ്ണുകൾ ദൈവത്തിൻ്റെ
വലിയ ദാനമാണ്. ശരീരത്തിൻ്റെ വിളക്കാണ്.

“ശരീരത്തിന്റെ വിളക്കു കണ്ണാകുന്നു; കണ്ണു ചൊവ്വുള്ളതെങ്കിൽ ശരീരം മുഴുവനും പ്രകാശിതമായിരിക്കും; ദോഷമുള്ളതാകിലോ ശരീരവും ഇരുട്ടുള്ളതു തന്നേ. ആകയാൽ നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിപ്പാൻ നോക്കുക”
ലൂക്കൊസ് 11:34,35

ഇരുളടഞ്ഞ ഒരു ഭാഗവുമില്ലാതെ ശരീരം മുഴുവൻ പ്രകാശം നിറഞ്ഞതാണെങ്കിൽ, വിളക്ക് അതിന്റെ രശ്മികൾകൊണ്ടു നിനക്കു വെളിച്ചം തരുന്നതുപോലെ ശരീരം മുഴുവൻ പ്രകാശമാനമായിരിക്കും.
കണ്ണുകൾ പാപത്തിൻ്റെ വാതിൽ ആകാതിരിക്കുവാൻ
നാം പരിശ്രമിക്കേണ്ടതാണ്.
ഈ ലോകത്തിലെ 95%
പാപങ്ങളും കടന്നുവരുന്നത്
കണ്ണാകുന്ന വാതിലിൽ കൂടിയാണ്. കണ്ണുകളാണ്
ഒരു വ്യക്തിയിൽ മോഹം ഉണ്ടാക്കുന്നത്.

” ഞാനോ നിങ്ങളോടു പറയുന്നതു: സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി”
മത്തായി 5:28

ദാവീദ് ബേത്ത്ശെബ എന്ന സ്ത്രീയെ കണ്ടു. ആദ്യം നോട്ടം കുഴപ്പമില്ലായിരുന്നു. എന്നാൽ മോഹങ്ങൾ ജനിക്കും വിധം നോക്കി പോയി. മോഹം പാപത്തിലേക്ക് നയിച്ചു.

“ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു.മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു.
യാക്കൊബ് 1:14,15

ദാവീദിൻ്റെ കൺമോഹം
പത്തുകല്പനകളിലെ അഞ്ചുമുതൽ പത്തുവരെയുള്ള കല്പനകളുടെ ലംഘനമായി.

ആദാം, ഹവ്വ ദമ്പതിമാരിലേക്ക് പാപം കടന്നു വന്നത് കണ്ണിൽ കൂടിയാണ്.

” ആ വൃക്ഷഫലം തിന്മാൻ നല്ലതും കാണ്മാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാൻ കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭർത്താവിന്നും കൊടുത്തു; അവനും തിന്നു”ഉല്പത്തി 3:6

അവരിൽ മൂന്നുതരം പാപങ്ങൾ കടന്നുവന്നു.
1)അവർ അത് തിന്മാൻ നല്ലതെന്ന് കണ്ടു. (ജഡമോഹം)2) കാണ്മാൻ ഭംഗിയുള്ളതെന്ന് കണ്ടു.
( കൺമോഹം) 3) ജ്ഞാനം പ്രാപിപ്പാൻ യോഗ്യമെന്ന് കണ്ടു.
(ലോകത്തിൻ്റെ പ്രതാപം)

“ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതു എല്ലാം പിതാവിൽനിന്നല്ല, ലോകത്തിൽനിന്നത്രേ ആകുന്നു”
1 യോഹ 2:16

സാത്താൻ യേശുവിനെ കൊണ്ടുപോയി ലോകത്തിലുള്ള സകലതും കാണിച്ചു കൺമോഹം വരുത്തുവാൻ നോക്കി.
സാത്താൻ്റെ മൂന്നു പരീക്ഷണങ്ങളേയും
യേശു വചനത്താൽ തോല്പിച്ചു.

ഇയ്യോബ്
സകല ദോഷങ്ങളും വിട്ടകന്ന് ജീവിച്ചവൻ എന്ന് യഹോവ സാത്താനോട് സാക്ഷ്യം പറഞ്ഞു. കാരണം ഇയ്യോബ് തൻ്റെ കണ്ണുകളെ പാപത്തിൻ്റെ വാതിൽ ആക്കിയില്ല. ഇയ്യോബ് പറഞ്ഞു.

” ഞാൻ എന്റെ കണ്ണുമായി ഒരു നിയമം ചെയ്തു; പിന്നെ ഞാൻ ഒരു കന്യകയെ നോക്കുന്നതെങ്ങനെ?
ഇയ്യോബ് 31:1

കന്യകയെ മോഹം ജനിക്കുവാൻ നോക്കാതവണ്ണം ഇയ്യോബ് തൻ്റെ കണ്ണുമായി നിയമം ചെയ്തു, സകല ദോഷങ്ങളേയും വിട്ടകന്നു
ജീവിച്ച്, നിഷ്കളങ്കനും,
നേരുള്ളവനും, ദൈവഭക്തനുമായി ജീവിച്ചു.

പ്രിയമുള്ളവരെ ശരീരത്തിൻ്റെ വിളക്കായ
കണ്ണിനെ പ്രകാശിപ്പിക്കാം.
പാപത്താൽ വിളക്ക് കെട്ടുപോകാതിരിപ്പാൻ
വചനമെന്ന വാൾ കരങ്ങളിലേന്താം. പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ പാപങ്ങളെ അതിജീവിച്ച് പ്രശോഭിതരാകാം.

തലീഥാ കൂമി”

മർക്കൊസ് 5-ാം അദ്ധ്യായത്തിൽ
മൂന്നു അത്ഭുതങ്ങൾ പ്രതിപാദിച്ചിരിക്കുന്നു.
ലെഗ്യോൻ എന്ന ഭൂതത്തെ പുറത്താക്കിയതും, പള്ളിപ്രമാണിയായ യായീറോസിൻ്റെ മകളെ സൗഖ്യമാക്കിയതും, രക്തസ്രവക്കാരിയെ സൗഖ്യമാക്കിയതുമാണ്
ഈ മൂന്ന് അത്ഭുതങ്ങൾ.

വളരെയേറെ അത്ഭുതങ്ങൾ നടന്നിട്ടും യേശുവിൽ വിശ്വസിക്കാത്ത
ഒരുകൂട്ടം ആളുകൾ അന്നുണ്ടായിരുന്നു. അവരിൽ പ്രധാനികൾ പരീശന്മാരും,
പ്രമാണിമാരും പുരോഹിതന്മാരും
ആയിരുന്നു. എന്നാൽ ആരേയും ഭയപ്പെടാതെയാണ് പള്ളിപ്രമാണി യേശുവിന്റെ അടുക്കലേക്കു കടന്നുവന്നത്. എന്നാൽ ഇന്നും ഭയം മനുഷ്യനെ കീഴ്പ്പെടുത്തുന്നു.

ഇന്നും ഭയം മനുഷ്യരെ
കാർന്നു തിന്നു
കൊണ്ടിരിക്കയാണു.
വിശ്വാസം
നശിപ്പിക്കാനുള്ള സാത്താന്റെ
ഒരായുധമാണു ഭയം. കാഴ്ച്ചയാലും കേൾവിയാലും വിശ്വാസം വരുന്നതുപോലെ കാഴ്ച്ചയാലും കേൾവിയാലും
ഭയവും കടന്നു വരാം. തന്നെ കൊല്ലുവാൻ
ഫറവോൻ ശ്രമിക്കുന്നുവെന്നു
മോശ കേട്ടപ്പോൾ മോശ ഭയപ്പെട്ടു മിദ്യാനിലേക്കു ഓടി പോയി എന്നു പുറപ്പാടു രണ്ടിന്റെ
15-ാം വാക്യത്തിൽ പറയുന്നു.
ഈസേബെൽ തന്നെ കൊല്ലുമെന്ന് കേട്ടപ്പോൾ ഏലിയാവു പേടിച്ചു. സിംഹത്തേയും കരടിയേയും
ഭയമില്ലാതിരുന്ന ദാവിദു ശൗൽ തന്നെ കൊല്ലാൻ വരുന്നെന്നു കേട്ടപ്പോൾ ഭയപ്പെട്ടു.യഹൂദയിലെ അനുഗ്രഹിക്കപ്പെട്ട
രാജാവു യെഹോശാഫാത്ത് മോവാബ്യസൈന്യവും മറ്റും ആക്രമിക്കുവാൻ വരുന്നതു കേട്ടപ്പോൾ ഭയപ്പെട്ടു.കേൾവിയിൽ ഭയം വരുന്ന പോലെ ,കാഴ്ച്ചയിലും ഭയം വരാം. ശിഷ്യർ ആർത്തിരമ്പുന്ന കൊടുങ്കാറ്റും തിരമാലകളും കണ്ടപ്പോൾ ഭയപ്പെട്ടു.
ഭയം കാഴ്ച്ചയാലും കേൾവിയാലും വരുന്നപോലെ
വിശ്വാസം കേൾവിയാലും വചനത്താലും വരുന്നു.

“ആകയാൽ വിശ്വാസം കേൾവിയാലും കേൾവി
ക്രിസ്തുവിന്റെ വചനത്താലും
വരുന്നു” റോമർ 10:17

മനുഷ്യരുടെ വാക്കു കേട്ടു ഭയന്നവർ ദൈവവചനം കേട്ടു വിശ്വാസത്തിലേക്കു വന്നതായി നാം കാണുന്നു. ഭയപ്പെട്ടു മിദ്യാനിലേക്കോടിയ മോശക്കു
മുൾപടർപ്പിന്റെ നടുവിൽ യഹോവ പ്രത്യക്ഷപ്പെട്ടു ഫറവോന്റെ മേൽ അധികാരം നൽകുന്നു. ഈസേബെലിനെ
ഭയപ്പെട്ടു മരുഭൂമിയിലേക്കോടി
ചൂരച്ചെടിയുടെ തണലിൽ ഇരുന്നു മരിപ്പാൻ ആഗ്രഹിച്ച ഏലിയാവിനോടു യഹോവ പറഞ്ഞു നീ
പുറപ്പെട്ടു പോകുക.
നിന്നിൽ കൂടെ എനിക്കു ഒരുപാടു കാര്യങ്ങൾ ചെയ്യുവാനുണ്ടു എന്ന്.

ശൗലിനെപേടിച്ചു ഓടിയ ദാവിദിനും ദൈവം ധൈര്യം പകർന്നു. അതിനാൽ ദാവിദു
ദൈവത്തിൽ വിശ്വസിച്ചു ഇങ്ങനെ എഴുതി.

“തന്റെ ഭക്തന്മാരുടെ മരണം
യഹോവെക്കു വിലയേറിയ താകുന്നു” 116-ാം സങ്കീർത്തനം
15-ാം വാക്യം

ശത്രുസൈന്യം കണ്ടു പേടിച്ച
യെഹോശാഫാത്തിനോടു യഹോവ പറഞ്ഞു.

“ഈ വലിയ സമൂഹം നിമിത്തം
ഭയപ്പെടരുതു. ഭ്രമിക്കയും അരുതു. യുദ്ധം നിങ്ങളുടേതല്ല.
ദൈവത്തിന്റെതത്രേ.”
2ദിനവ്യ 20:15 അവസാനഭാഗം.

തിരമാലകളെ കണ്ടു പേടിച്ച ശിഷ്യന്മാരുടെ മുമ്പാകെ തിരമാലകളുടെ മുകളിൽ കൂടി നടന്നു വന്നു അവരുടെ ഭയത്തെ
യേശു നീക്കി കളഞ്ഞു. മനുഷ്യർ പലതും പറയും. കേൾവികൾ ഭയത്തെ കൊണ്ടുവരും. എന്നാൽ
വചനകേൾവി വിശ്വാസത്തെ
കൊണ്ടുവരും. മനുഷ്യരുടെ ഭയപ്പെടുത്തുന്ന വാക്കുകളെ കേൾക്കരുതു.

യേശു യായിറോസിന്റെ മകളെ സൗഖ്യമാക്കുവാൻ പോകുമ്പോൾ
പള്ളിപ്രമാണിയുടെ വീട്ടിൽ നിന്നും ആൾ വന്നു.

“നിന്റെ മകൾ മരിച്ചുപോയി.
ഗുരുവിനെ ഇനി അസഹ്യപ്പെടുത്തുന്നതു എന്തിന്നു എന്നു പറഞ്ഞു.
യേശു ആ വാക്കു കാര്യമാക്കാതെ പള്ളിപ്രമാണിയോടു ഭയപ്പെടേണ്ട
വിശ്വസിക്ക മാത്രം ചെയ്ക എന്നു
പറഞ്ഞു” മർക്കൊസ് 5:35,36

യേശു മറ്റുള്ളവരുടെ ഭയപ്പെടുത്തുന്ന വാക്കുകൾക്കു
കാതോർത്തില്ല. അവയെ അവഗണിച്ചു. യായിറോസിന്റെ
ഭവനത്തിലേക്കു യേശു കടന്നു ചെന്നു. യേശു നമ്മുടെ ഭവനത്തിലേക്കു
കടന്നുവന്നാൽ ഒന്നും ഭയപ്പെടാനില്ല. നമ്മുടെ സ്ഥിതി മാറും. മരണത്തെ കുറിച്ചു ആശങ്കപ്പെടേണ്ട. കാരണം യേശു മരണത്തെ ജയിച്ചവൻ. യേശു യായിറോസിന്റെ മകളുടെ മുറിയിലേക്കു കയറി ചെന്നു.

” ബാലേ, എഴുന്നേൽക്ക എന്നു നിന്നോടു കല്പിക്കുന്നു എന്ന അർത്ഥത്തോടെ “തലീഥാ കൂമി” എന്നു അവളോടു പറഞ്ഞു”
മർക്കൊസ് 5:41

ബാല ഉടനെ എഴുന്നേറ്റു.
ലോകം നമുക്കു തരുന്നതു ഭയമാണു. സാത്താൻ വരുന്നതു
നമ്മുടെ സന്തോഷം മോഷ്ടിക്കുവാനും,
നിരാശയും ഭയവും നൽകുവാനുമാണ്. ആകുല ചിന്തകൾ വേണ്ട. ഭയപ്പാടോടിരുന്നു കാലം
പോക്കിയതു മതി. യേശു
പറയുന്നു ” തലീഥാ കൂമി”
ഭയപ്പാടിൽ നിന്നും ആകുലചിന്തകളിൽ നിന്നും പുറത്തുവരിക.
ഏതെല്ലാം പ്രതിസന്ധികൾ വന്നുകൊള്ളട്ടെ..
നിനക്കിനി രക്ഷയില്ലായെന്ന ലോകത്തിന്റെ വാക്കുകൾ കേൾക്കരുതു. രക്ഷ നൽകുന്നവൻ
ഒരുവനുണ്ടു.
അവനാണു യേശു..
ആകാശത്തിൻ കീഴിൽ രക്ഷിക്കപ്പെടാനായി മറ്റൊരു നാമവും നൽകപ്പെട്ടിട്ടില്ല..ലോകം
പറയുന്നതു കേട്ടു ഭയപ്പെടേണ്ട..
എല്ലാതരത്തിലുള്ള
പ്രതികൂലങ്ങളിൽ നിന്നും
എഴുന്നേൽക്കാം. അവഗണിക്കേണ്ടവയെ അവഗണിക്കാം..വചനം മുറുകെപിടിച്ചു പ്രത്യാശയോടെ
മുന്നോട്ടു കുതിക്കാം..

പ്രത്യാശിക്കുന്ന ശുഭഭാവി

നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു; അവ തിന്മെക്കല്ല നന്മെക്കത്രേയുള്ള നിരൂപണങ്ങൾ എന്നു യഹോവയുടെ അരുളപ്പാടു.
യിരെമ്യാവു 29:11

പ്രത്യാശിക്കുന്ന ശുഭഭാവി നൽകുന്നവനാണു ദൈവം.പ്രത്യാശയില്ലാതെ ജീവിക്കരുതു .ഇന്നു ആത്മഹത്യകൾ വർദ്ധിക്കുന്നതിന്റെ ഒരു കാരണം ജീവിതത്തിൽ പ്രത്യാശയില്ലാത്തതാണു. പരീക്ഷയിൽ തോറ്റാൽ പോലും കുഞ്ഞുങ്ങൾ ആത്മഹത്യ ചെയ്യുന്നു. കാരണം എന്താണു?
അടുത്ത തവണ ഉന്നതവിജയം
വരിക്കാൻ പോകുന്ന കുട്ടിയാണു താനെന്ന പ്രത്യാശ അവനിൽ ഇല്ല.
ഇന്നു ജീവിതത്തിൽ ഉന്നതതലത്തിൽ ആയിരിക്കുന്നവരെല്ലാം തോൽവിയുടെ പടവുകൾ
കയറിയവരാണു. Electric bulb കണ്ടുപിടിച്ച Thomas Alva Edison പോലും അഞ്ഞൂറു തവണ പരീക്ഷണശാലയിൽ
തോറ്റവനാണു. എബ്രാഹാം
ലിങ്കൺ പലപ്രാവശ്യം പരാജിതനായിട്ടാണു അമേരിക്കൻ പ്രസിഡണ്ടായതു.
പ്രത്യാശയാണു നമുക്കു ശുഭഭാവി തരുന്നതു.

യിസ്രായേൽമക്കൾ ബാബിലോൺ പ്രവാസത്തിലായിരുന്ന കാലത്തു ഇരുളടഞ്ഞ ജീവിതമായിരുന്നു അവരുടേതു. കണ്ണീരും ദു:ഖവും നെടുവീർപ്പിന്റേതുമായ നാളുകൾ.യഹോവയുടെ ശിക്ഷയായിരുന്നു ബാബേൽ പ്രവാസം.
ആകെ വേദന നിറഞ്ഞ അനുഭവങ്ങൾ..കനത്ത ഏകാന്തത..ഈ സ്ഥിതിയെ കുറിച്ചു യിരെമ്യാവു വിവരിക്കുന്നുണ്ടു.

“യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ പരുക്കു മാറാത്തതും നിന്റെ മുറിവു വിഷമമുള്ളതുമാകുന്നു.
നിന്റെ വ്യവഹാരം നടത്തുവാൻ ആരുമില്ല; നിന്റെ മുറിവിന്നു ഇടുവാൻ മരുന്നും കുഴമ്പും ഇല്ല.
നിന്റെ സ്നേഹിതന്മാർ ഒക്കെയും നിന്നെ മറന്നിരിക്കുന്നു; നിന്റെ അകൃത്യത്തിന്റെ ആധിക്യം നിമിത്തവും നിന്റെ പാപത്തിന്റെ പെരുപ്പംനിമിത്തവും ഞാൻ നിന്നെ ശത്രു അടിക്കുന്നതു പോലെയും ക്രൂരൻ ശിക്ഷിക്കുന്നതു
പോലെയും അടിച്ചിരിക്കകൊണ്ടു അവർ നിന്നെ നോക്കുന്നില്ല.

നിന്റെ പരുക്കിനെയും മാറാത്ത വേദനയെയും കുറിച്ചു നിലവിളിക്കുന്നതു എന്തിന്നു? നിന്റെ അകൃത്യത്തിന്റെ ആധിക്യംനിമിത്തവും നിന്റെ പാപത്തിന്റെ പെരുപ്പംനിമിത്തവും അല്ലോ ഞാൻ ഇതു നിന്നോടു ചെയ്തിരിക്കുന്നതു.
യിരെമ്യാവു 30:15

ഇന്നും പ്രത്യാശയില്ലാതെ മനസ്സിൽ പരുക്കും മുറിവുകളുമായി ജീവിക്കുന്നവർ
അനേകം പേരുണ്ടാകും..
മറ്റുള്ളവർ ഏല്പിച്ച മുറിവുകളാകാം..സ്വയം വരുത്തിവച്ച മുറിവുകളാകാം..എന്നാൽ
മുറിവുകൾ പൊറുപ്പിച്ചു തരുന്ന ഒരു നല്ല വൈദ്യൻ നമുക്കുണ്ടു.

” അവർ നിന്നെ ഭ്രഷ്ടയെന്നും ആരും തിരിഞ്ഞു നോക്കാത്ത സീയോനെന്നും വിളിക്കകൊണ്ടു, ഞാൻ നിന്റെ മുറിവുകളെ പൊറുപ്പിച്ചു നിനക്കു ആരോഗ്യം വരുത്തും എന്നു യഹോവയുടെ അരുളപ്പാടു.
യിരെമ്യാവു 30:17

യഹോവ ഏറ്റവും വലിയ വൈദ്യൻ.യിരെമ്യാവു ചോദിക്കുന്നു.

” ഗിലെയാദിൽ സുഗന്ധതൈലം ഇല്ലയോ? അവിടെ വൈദ്യൻ ഇല്ലയോ? എന്റെ ജനത്തിൻപുത്രിക്കു രോഗശമനം വരാതെ ഇരിക്കുന്നതെന്തു?
യിരെമ്യാവു 8:22

യിരെമ്യാവു പറയുകയാണു
പ്രത്യാശിക്കുന്ന ശുഭഭാവി നിങ്ങൾക്കു വരും. നിങ്ങളുടെ മുറിവുകൾ ഉണങ്ങും.അതിനു
പല കാര്യങ്ങൾ നിങ്ങൾ ചെയ്യണം.അവ ഏവയാണെന്നു
നോക്കാം.

“നിങ്ങൾ എന്നോടു അപേക്ഷിച്ചു എന്റെ സന്നിധിയിൽവന്നു പ്രാർത്ഥിക്കയും ഞാൻ നിങ്ങളുടെ പ്രാർത്ഥന കേൾക്കയും ചെയ്യും
നിങ്ങൾ എന്നെ അന്വേഷിക്കും; പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും.
യിരെമ്യാവു 29:12,13

ബാബേൽ പ്രവാസത്തെപോലെ
ഇരുളടഞ്ഞ ഒരു കാലഘട്ടത്തിൽ കൂടിയാണോ നാം കടന്നു പോകുന്നതു? നല്ലൊരു ശുഭഭാവി ദൈവം തരുമെന്നു പ്രത്യാശിക്കണം.
പ്രത്യാശിക്കുന്ന
ശുഭഭാവി നൽകുവാൻ ദൈവം ആഗ്രഹിക്കുന്നു. ആയതിനു ദൈവസന്നിധിയിലേക്കു കടന്നുവരണം. പ്രാർത്ഥിക്കണം.
പൂർണ്ണ ഹ്യദയത്തോടെ അന്വേഷിക്കുമ്പോൾ നാം ദൈവത്തെ കണ്ടെത്തും..

പ്രതികൂലങ്ങളുടെ നടുവിൽ പ്രത്യാശയില്ലാതെ ജീവിക്കരുതു.

“ആ പ്രത്യാശ നമുക്കു ആത്മാവിന്റെ ഒരു നങ്കൂരം തന്നേ; അതു നിശ്ചയവും സ്ഥിരവും തിരശ്ശീലെക്കകത്തേക്കു കടക്കുന്നതുമാകുന്നു.
എബ്രായർ 6:19

കൊടുങ്കാറ്റടിക്കുമ്പോൾ കപ്പലിനെ അതിന്റെ നങ്കൂരം ഉലയാതെ നിറുത്തുന്നപോലെ
നമ്മുടെ ദൈവത്തിലുള്ള ശക്തമായ പ്രത്യാശ മാനസികമായും വൈകാരികമായും ആത്മീയമായും സ്ഥിരതയുള്ളവരായി നിൽക്കുവാൻ നമ്മെ
സഹായിക്കും. അതിനാൽ പ്രത്യാശയോടെ മുന്നോട്ടു പോകാം…

” യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കരയാതെ നിന്റെ ശബ്ദവും കണ്ണുനീർ വാർക്കാതെ നിന്റെ കണ്ണും അടക്കിക്കൊൾക; നിന്റെ പ്രവൃത്തിക്കു പ്രതിഫലമുണ്ടാകും;
യിരെമ്യാവു 31:16

മിര്യാമിൽ നിന്നും ഉൾകൊള്ളേണ്ട പാഠങ്ങൾ

മോശെയുടെ സഹോദരിയാണ് മിര്യാം.
യിസ്രായേൽ ജനം മിസ്രയീം ജനതകളേക്കാൾ ബാഹുല്യവും, ശക്തിയും ഉള്ളവരായി മാറിയപ്പോൾ
അവരെ രാജാവ് അടിമവേല ചെയ്യിപ്പിച്ച് പീഡിപ്പിച്ചു. മാത്രമല്ല ജനിക്കുന്ന ആൺകുട്ടികളെ കൊന്നുകളയുവാൻ എബ്രായ
സൂതികർമ്മിണികളോടു
കല്പിച്ചു. അവരെ നൈൽ നദിയിൽ എറിഞ്ഞ് കൊന്നുകളയുവാൻ ആയിരുന്നു കല്പന.

അമ്രാമിനും, യോഖേബേദിനും, ഒരു സുന്ദരനായ കുഞ്ഞ് പിറന്നു. മാതാപിതാക്കന്മാർ മൂന്നുമാസം അവനെ ഒളിപ്പിച്ചു വച്ചു. പിന്നെ ഒളിപ്പിച്ച് വയ്ക്കുവാൻ കഴിയാതെ അവനെ ഒരു ഞാങ്ങണപെട്ടകത്തിൽ
ഒളിപ്പിച്ചു വച്ചു. പെങ്ങളായ മിര്യാമിൻ്റെ
മനസ്സുരുകി. അവന് എന്തു സംഭവിക്കും എന്നറിയാൻ മിര്യാം
ദൂരത്ത് വേദനയോടെ നോക്കി നിന്നു. ഫറവോൻ പുത്രി ഞാങ്ങണയുടെ ഇടയിൽ പെട്ടകം കാണുകയും ദാസിയോട് അതെടുത്ത് കൊണ്ടുവരുവാൻ കല്പിക്കയും ചെയ്തു.
ഇതു കണ്ടപ്പോൾ മിര്യാം ധൈര്യത്തോടെ രാജകുമാരിയുടെ അടുക്കലേക്ക് ഓടിച്ചെന്ന്
ഇപ്രകാരം പറഞ്ഞു.

” ഈ പൈതലിന്നു മുലകൊടുക്കേണ്ടതിന്നു ഒരു എബ്രായസ്ത്രീയെ ഞാൻ ചെന്നു വിളിച്ചു കൊണ്ടുവരേണമോ എന്നു ചോദിച്ചു.
ഫറവോന്റെ പുത്രി അവളോടു: ചെന്നു കൊണ്ടു വരിക എന്നു പറഞ്ഞു. കന്യക ചെന്നു പൈതലിന്റെ അമ്മയെ വിളിച്ചുകൊണ്ടുവന്നു”
പുറപ്പാട് 2:7,8

രാജകുമാരി കുഞ്ഞിന്
ഞാൻ അവനെ വെള്ളത്തിൽ നിന്നും വലിച്ചെടുത്തു എന്ന് പറഞ്ഞ് മോശെ എന്ന് പേർവിളിച്ച് സ്വന്തം മകനായി വളർത്തി.

ഇവിടെ സഹോദരനോട് കരുതലും സ്നേഹവും ഉള്ള ഒരു കൊച്ചു സഹോദരിയെയാണ് നാം കാണുന്നത്.അസൂയ മൂത്ത് സ്വന്തം സഹോദരനെ പോലും കൊല്ലുവാൻ കയീൻ മടിച്ചില്ല.
സഹോദരസ്നേഹം വളരെയധികം കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തിൽ മിര്യാമിനെ പോലെ നമുക്കാകുവാൻ കഴിയേണ്ടതാണ്. സ്വന്തം സഹോദരനുവേണ്ടി ജീവനെ മറന്ന് അവൻ രാജകുമാരിയുടെ മുന്നിലേക്ക് ഓടിവന്നു.

വീണ്ടും വളർന്നു, വലുതായി ഏകദേശം പ്രായമുള്ള ഒരാളായാണ്,
നാം മിര്യാമിനെ ചെങ്കടൽ തീരത്ത് കാണുന്നത്.
യഹോവ യിസ്രായേലിനുവേണ്ടി മിസ്രയീമ്യരോട് യുദ്ധം ചെയ്ത് അവരെ ചെങ്കടൽ കടത്തി. ദൈവം ചെയ്ത മഹാത്ഭുതങ്ങൾ നിമിത്തം അവൾ കരങ്ങളിൽ തപ്പെടുത്ത്
ദൈവത്തെ പാടി സ്തുതിച്ചു.

” അഹരോന്റെ സഹോദരി മിർയ്യാം എന്ന പ്രവാചകി കയ്യിൽ തപ്പു എടുത്തു, സ്ത്രീകൾ എല്ലാവരും തപ്പുകളോടും നൃത്തങ്ങളോടും കൂടെ അവളുടെ പിന്നാലെ ചെന്നു.മിർയ്യാം അവരോടു പ്രതിഗാനമായി ചൊല്ലിയതു: യഹോവെക്കു പാട്ടുപാടുവിൻ, അവൻ മഹോന്നതൻ: കുതിരയെയും അതിന്മേൽ ഇരുന്നവനെയും അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു”
പുറപ്പാട് 15:20,21

അവൾ സ്വയം ദൈവത്തെ ആരാധിക്കുക മാത്രമല്ല
ചെയ്തത് ,അവളുടെ കൂടെയുള്ള എല്ലാ സ്ത്രീകളേയും അവൾ ദൈവത്തിലേക്ക് അടുപ്പിച്ചു. അവരും അവളുടെ പിന്നാലെ ദൈവത്തെ പാടി സ്തുതിച്ചു.

ജീവിതത്തിൽ അനുഗ്രഹങ്ങളും, അത്ഭുതങ്ങളും ദർശിക്കുമ്പോൾ ദൈവത്തെ പാടി സ്തുതിക്കാറുണ്ടോ?
തന്ന ക്യപകൾക്കായി
സ്തുതിയും നന്ദിയും കരേറ്റാറുണ്ടോ? മിര്യാമിൻ്റെ ഈ സ്വഭാവം
നാം മാത്യകയാക്കേണ്ടതാണ്.

ദൈവം അനുഗ്രഹങ്ങൾ തരുമ്പോൾ അഹങ്കരിക്കരുത്. മിര്യാമിലും ഈ അഹങ്കാരം കടന്നുവന്നു.

“മോശെ ഒരു കൂശ്യസ്ത്രീയെ വിവാഹം ചെയ്തിരുന്നതുകൊണ്ടു കൂശ്യസ്ത്രീനിമിത്തം മിർയ്യാമും അഹരോനും അവന്നു വിരോധമായി സംസാരിച്ചു:യഹോവ മോശെമുഖാന്തരം മാത്രമേ അരുളി
ച്ചെയ്തിട്ടുള്ളുവോ? ഞങ്ങൾമുഖാന്തരവും അരുളിച്ചെയ്തിട്ടില്ലയോ എന്നു പറഞ്ഞു; യഹോവ അതു കേട്ടു.സംഖ്യ 12:1,2

കലഹം കൂശ്യസ്ത്രീയിൽ നിന്ന് തുടങ്ങി ഒടുവിൽ ആത്മീയ അഹങ്കാരമായി
അത് അവസാനിച്ചു. ദൈവം അവളെ ശിക്ഷിച്ചു. മിര്യാം ഹിമം പോലെ വെളുത്ത് കുഷ്ഠരോഗിണിയായി.
മോശെ അവൾക്കുവേണ്ടി നിലവിളിച്ച് പ്രാർത്ഥിച്ചു.
ഏഴു ദിവസത്തെ ഏകാന്തവാസത്തിനു
ശേഷം അവൾ സൗഖ്യം
പ്രാപിച്ചു.

നാം എവിടെ ആയിരിക്കേണം എന്ന് നിശ്ചയിക്കുന്നത് ദൈവമാണ്. ദൈവം നമുക്ക് നൽകിയിരിക്കുന്ന ശുശ്രൂഷകളിൽ ഒരിക്കലും അഹങ്കരിക്കരുത്. ദൈവശുശ്രൂഷ ചെയ്യുന്നവരെ ആക്ഷേപിക്കുകയോ
കയർത്ത് സംസാരിക്കുകയോ ചെയ്യരുത്. മിര്യാമിൻ്റെ ജീവിതത്തിൽ സംഭവിച്ചത്
നമുക്ക് ഒരു പാഠമായിരിക്കട്ടെ.

രോഗസൗഖ്യം പ്രാപിച്ച മിര്യാം ഒരു നല്ല പ്രവാചികയായി, ഗായികയായി, തൻ്റെ വലിയ ശുശ്രൂഷകൾ ചെയ്തു ജീവിതാവസാനം വരെ ജീവിച്ചു അവൾ നിത്യതയിലേക്ക് യാത്രയായി.മീഖാ
പ്രവാചകൻ്റെ
പുസ്തകത്തിൽ മിര്യാമിനെ അയക്കപ്പെട്ടവളായി
പറയുന്നു.

“ഞാൻ നിന്നെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു, അടിമവീട്ടിൽനിന്നു നിന്നെ വീണ്ടെടുത്തു, മോശെയെയും അഹരോനെയും മിർയ്യാമിനെയും നിന്റെ മുമ്പിൽ അയച്ചു”
മീഖാ 6:4

മിര്യാമിൻ്റെ ജീവിതത്തിൽ
നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് നമ്മുടെ ജീവിതത്തെ ദൈവത്തിൻ്റെ കരങ്ങളിൽ ഏല്പിച്ച് മുന്നോട്ടു പോകാം.

സമാധാനം

ഈ ലോക ജീവിതത്തിൽ സ്വസ്ഥത നഷ്ടപ്പെടുന്ന അനേകം അനുഭവങ്ങൾ വന്നുചേരാം. എവിടെയാണ് ഒരു ആശ്വാസം കിട്ടുക എന്ന് പറഞ്ഞ് അലയുന്നവരാണ് മിക്കവരും. ദൈവത്തോട് അടുക്കുംതോറും ദൈവം വാഗ്ദത്തം ചെയ്യുന്ന ഒന്നാണ് വിശ്രമം അഥവാ സ്വസ്ഥത അഥവാ സമാധാനം.

ഇസ്രയേൽ മക്കളെ അത്ഭുതകരമായി ദൈവം മിസ്രയീമിൽ നിന്ന് വിടുവിച്ചു. ഇസ്രയേലിലെ പത്ത് ബാധകൾ, തുടർന്ന് ചെങ്കടൽ വിഭജിച്ചു കൊണ്ടുള്ള അവരുടെ യാത്ര, മരുഭൂമിയിൽ രാവും പകലുമുള്ള ദൈവീക സംരക്ഷണം ഇവയെല്ലാം യഹോവ ഭയങ്കരനും അത്ഭുതവാനും ആണ് എന്ന് തെളിയിച്ചു.

ഈ ജനത്തെ വിട്ടുപിരിഞ്ഞ് മോശ ദൈവസന്നിധിയിൽ നാല്പത് ദിവസം ഇരുന്നപ്പോൾ ജനം ദൈവത്തെ മറന്നു. അവർ ഒരു കാളക്കുട്ടിയെ ഉണ്ടാക്കി അതിനെ ആരാധിച്ചു മോശ മടങ്ങി വന്നപ്പോൾ ഈ കാഴ്ച കണ്ട് തകർന്നുപോയി. രോഷത്തിൽ അവൻ കൽപ്പനകളെ എറിഞ്ഞുടച്ചു. ആകെ മനസ്സ് തകർന്ന് ദൈവസന്നിധിയിൽ മുട്ടുകുത്തി. അപ്പോൾ ദൈവം വലിയൊരു വാഗ്ദത്തം മോശയ്ക്ക് നൽകി.

“എന്റെ സാന്നിദ്ധ്യം നിന്നോടുകൂടെ പോരും; ഞാൻ നിനക്കു സ്വസ്ഥത നല്കും എന്നു അരുളിച്ചെയ്തു.
പുറപ്പാട് 33:14

ജീവിതത്തിൽ സ്വസ്ഥത നഷ്ടപ്പെടുന്ന അനേകം സന്ദർഭങ്ങൾ കടന്നു വരാം. എന്നാൽ പൂർണ്ണവിശ്രമം കണ്ടെത്താൻ ഒരേ ഒരു സ്ഥാനമേയുള്ളൂ. അത് അവിടത്തെ പാദപീഠമാണ്.
എത്ര വലിയ പ്രതിസന്ധികളും കടന്നുവന്നുകൊള്ളട്ടെ. ആ സാഹചര്യങ്ങളിൽ കൈവിടാത്ത
ദൈവസാന്നിധ്യം നിനക്ക് സ്വസ്ഥത നൽകും.

പലപ്പോഴും പ്രശ്നങ്ങൾ വരുമ്പോൾ മനുഷ്യർ പ്രശ്നങ്ങളിൽ നിന്നും ഓടി ഒളിക്കുവാൻ ശ്രമിക്കുന്നു. മനുഷ്യർ ഈ ദൈവസാന്നിധ്യം
വിട്ട് ഓടിയകലുന്നു. ഇതുപോലെ ഒരു സന്ദർഭം ദാവീദിന് ഉണ്ടായി ദാവീദിന്റെ മകൻ പിതാവിനെതിരെ കലാപ കൊടി ഉയർത്തുകയും അനുഗാമികളെ സംഘടിപ്പിച്ച്, അധികാരം അവകാശപ്പെടുകയും ചെയ്തു.
മാത്രമല്ല വലിയ പ്രതികൂലങ്ങളിലൂടെ ദാവീദ് കടന്നുപോയി. മന്ത്രിയായിരുന്ന അഹിഥോഫെൽ കൂറുമാറി അബ്ശാലോമിന്റെ പക്ഷം ചേർന്നു. ഉറ്റസ്നേഹിതനും വിശ്വസ്ത സഹചാരിയും ആയിരുന്ന അർഖ്യനായ ഹൂശായി പോലും മറുവശത്തായി. അങ്ങനെ സ്നേഹിതരും
ആത്മമിത്രങ്ങളും ദാവീദിനെ ഉപേക്ഷിച്ച് വിപ്ലവം നയിക്കുന്നു. പ്രതികൂലങ്ങളിൽ എവിടെയെങ്കിലും ഓടി ഒളിക്കുവാൻ ദാവീദ് ആഗ്രഹിച്ചു.

“എന്റെ ഹൃദയം എന്റെ ഉള്ളിൽ വേദനപ്പെട്ടിരിക്കുന്നു; മരണഭീതിയും എന്റെമേൽ വീണിരിക്കുന്നു.ഭയവും വിറയലും എന്നെ പിടിച്ചിരിക്കുന്നു; പരിഭ്രമം എന്നെ മൂടിയിരിക്കുന്നു.
പ്രാവിന്നുള്ളതുപോലെ എനിക്കു ചിറകുണ്ടായിരുന്നുവെങ്കിൽ! എന്നാൽ ഞാൻ പറന്നുപോയി വിശ്രമിക്കുമായിരുന്നു എന്നു ഞാൻ പറഞ്ഞു.അതേ, ഞാൻ ദൂരത്തു സഞ്ചരിച്ചു, മരുഭൂമിയിൽ പാർക്കുമായിരുന്നു! കൊടുങ്കാറ്റിൽനിന്നും പെരുങ്കാറ്റിൽനിന്നും ബദ്ധപ്പെട്ടു ഞാൻ ഒരു സങ്കേതത്തിലേക്കു ഓടിപ്പോകുമായിരുന്നു!
55-ാം സങ്കീ 5-8

പ്രശ്നങ്ങൾ ഒഴിവാക്കിയിട്ട് ഒരിക്കലും ആർക്കും ജീവിക്കുവാൻ സാദ്ധ്യമല്ല ദുഷ്ടനായ സാത്താൻ ഭരിക്കുകയും വാഴുകയും ചെയ്യുന്ന ഈ ലോകത്തിൽ, മൺമയമായ ശരീരത്തിൽ നാം വസിക്കുമ്പോൾ, പ്രശ്നങ്ങളും പ്രയാസങ്ങളും കടന്നു വരും. എന്നാൽ അവയിൽ നിന്ന് ഒളിച്ചോടി പോകുവാൻ ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നില്ല. ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് ആ മതിൽ ചാടി കടക്കുവാൻ ആണ് ദൈവം ആഗ്രഹിക്കുന്നത്. പ്രശ്നങ്ങളുടെ നടുവിൽ ഓടിയൊളിക്കുവാൻ ദാവീദ് ആഗ്രഹിച്ചുവെങ്കിലും, പിന്നീട് ദാവീദ് ദൈവത്തിൽ ആശ്രയം കണ്ടെത്തുന്നതായി 55-ാം സങ്കീർത്തനത്തിൽ നാം കാണുന്നു.

“ഞാനോ ദൈവത്തെ വിളിച്ചപേക്ഷിക്കും; യഹോവ എന്നെ രക്ഷിക്കും.ഞാൻ വൈകുന്നേരത്തും കാലത്തും ഉച്ചെക്കും സങ്കടം ബോധിപ്പിച്ചു കരയും; അവൻ എന്റെ പ്രാർത്ഥന കേൾക്കും”
55-ാം സങ്കീ 15,16 വാക്യങ്ങൾ

വീണ്ടും 22-ാം വാക്യത്തിൽ ദാവീദ്
ഒരു പരമാർത്ഥം കണ്ടെത്തി. നീതിമാൻ ഒരിക്കലും വീണുപോകാൻ ദൈവം സമ്മതിക്കില്ല എന്ന സത്യം. അതിനാൽ ദാവീദ് ഇങ്ങനെ ആഹ്വാനം ചെയ്തു.

“നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ല”
55-ാം സങ്കീ 22-ാം വാക്യം

ഏലീയാവ്പോലും മരണഭീതി
വന്നപ്പോൾ പ്രശ്നങ്ങളിൽ നിന്നും
ഓടി ചൂരച്ചെടിയുടെ തണലിൽ അഭയം കണ്ട് മരിക്കാൻ ആഗ്രഹിച്ചു. എന്നാൽ യഹോവ അവനെ എഴുന്നേല്പിച്ച് നിനക്ക് ദൂരയാത്രചെയ്യാനുണ്ട് എന്നു പറഞ്ഞ് അവനെ കൊണ്ടുപോകുകയും നിത്യമായ സ്വസ്ഥത നൽകുകയും ചെയ്തു.

നാം ജീവിതത്തിൽ ഓരോ നിമിഷവും ദൈവത്തിൽ സ്വസ്ഥത കണ്ടെത്തേണ്ടതാണ്.
എത്രയോ വീഴ്ച്ചകളിൽ നിന്നും ദൈവം നമ്മെ കാത്ത് സൂക്ഷിച്ചു.
നമ്മുടെ ഓട്ടം തികക്കണമെങ്കിൽ
കാലിന് ബലം വേണം. ഈ ബലം
തരുന്നത് ദൈവമാണ്. കണ്ണീർ താഴ്വരയിൽ കൂടി കടക്കുമ്പോൾ
അതിനെ ജലാശയമാക്കുന്നത്
ദൈവമാണ്. ഉള്ളിലേക്ക് വലിക്കുന്ന വായു പുറത്തേക്ക് വിടുന്നത് ദൈവക്യപയാണ്.
നമ്മുടെ കാൽ ഒരടി മുന്നോട്ട് വെയ്ക്കണം എങ്കിൽ അവിടത്തെ ക്യപ വേണം.
ഓരോ നിമിഷവും ദൈവം നമ്മുടെ ജീവിതത്തിൽ ക്യപ ചൊരിയുന്നു എന്ന സത്യം തിരിച്ചറിയുമ്പോൾ മനസ്സിനെ സ്വസ്ഥമാക്കുവാൻ നമുക്ക് കഴിയും. അതിനാൽ നമുക്ക്
വിശ്വസിച്ച് പറയാം.

“എൻ മനമേ, നീ വീണ്ടും സ്വസ്ഥമായിരിക്ക; യഹോവ നിനക്കു ഉപകാരം ചെയ്തിരിക്കുന്നു.
നീ എന്റെ പ്രാണനെ മരണത്തിൽനിന്നും എന്റെ കണ്ണിനെ കണ്ണുനീരിൽനിന്നും എന്റെ കാലിനെ വീഴ്ചയിൽനിന്നും രക്ഷിച്ചിരിക്കുന്നു.
ഞാൻ ജീവനുള്ളവരുടെ ദേശത്തു യഹോവയുടെ മുമ്പാകെ നടക്കും.
116-ാം സങ്കീ 7-9

ജീവിതത്തിലുടനീളം കർത്താവിൽ വിശ്രമം കണ്ടെത്തിയവരുടെ അന്ത്യവും വിശ്രമം നിറഞ്ഞതായിരിക്കും. അവർ കർത്താവിൽ മരിക്കുന്നു. അവർ ഭാഗ്യവാന്മാരാണ്. അവർക്ക് മരണം ഒരു ഭയം അല്ല. പിന്നെയോ പ്രാണപ്രിയനോട് കൂടെ പാർക്കാനായി സ്വർഗീയ ഭവനത്തിലേക്ക് പോകാനുള്ള ഒരു വാതിൽ മാത്രമാണ്. നമ്മുടെ നാഥൻ മരണത്തെ ജയിച്ചവനാണ്. മരണത്തെയും പാതാളത്തിന്റെയും താക്കോൽ അവിടത്തെ കരങ്ങളിൽ ആണ്. കർത്താവിൽ മരിക്കുന്ന ഭാഗ്യവാന്മാർക്കുവേണ്ടി ദൈവം നിത്യമായ ഒരു വിശ്രമസ്ഥലം ഒരുക്കിയിട്ടുണ്ട്. ലോകത്തിലെ പ്രയാസങ്ങളെല്ലാം മാറി ദൈവം നമുക്ക് നിത്യമായ സ്വസ്ഥത നൽകുന്ന സമയം എത്രയും വേഗം സമാഗതമാകും. അവിടെ
ദു:ഖമില്ല, കണ്ണീരില്ല. ആനന്ദഘോഷങ്ങൾ മാത്രം. ആ വിശ്രമസ്ഥലം സ്വന്തമാക്കുവാൻ
ഈ ഭൂമിയിൽ വസിക്കും കാലം ദൈവസന്നിധിയിൽ സ്വസ്ഥത കണ്ടെത്താം.

” ഞാൻ സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദംകേട്ടു; അതു പറഞ്ഞതു: എഴുതുക: ഇന്നുമുതൽ കർത്താവിൽ മരിക്കുന്ന മൃതന്മാർ ഭാഗ്യവാന്മാർ; അതേ, അവർ തങ്ങളുടെ പ്രയത്നങ്ങളിൽനിന്നു വിശ്രമിക്കേണ്ടതാകുന്നു; അവരുടെ പ്രവൃത്തി അവരെ പിന്തുടരുന്നു എന്നു ആത്മാവു പറയുന്നു”
വെളിപ്പാട് 14:13

ദൈവം നിശ്ശബ്ദനാകുമ്പോൾ

നാം പല കാര്യങ്ങൾക്കും പ്രാർത്ഥിക്കാറുണ്ട്. എന്നാൽ പലപ്പോഴും ദൈവം അവയ്ക്ക് മറുപടി നൽകാതെ നിശ്ശബ്ദത പാലിക്കാറുണ്ട്. ഈ സമയം പലരുടേയും വിശ്വാസത്തിന് ക്ഷതം സംഭവിക്കാറുണ്ട്. ഇങ്ങനെ ഒരു സന്ദർഭത്തിൽ ദാവീദ് ചോദിച്ചു.

” യഹോവേ, എത്രത്തോളം നീ എന്നെ മറന്നുകൊണ്ടിരിക്കും? നീ എത്രത്തോളം നിന്റെ മുഖത്തെ ഞാൻ കാണാതവണ്ണം മറെക്കും?
എത്രത്തോളം ഞാൻ എന്റെ ഉള്ളിൽ വിചാരം പിടിച്ചു എന്റെ ഹൃദയത്തിൽ ദിവസംപ്രതി ദുഃഖം അനുഭവിക്കേണ്ടിവരും? എത്രത്തോളം എന്റെ ശത്രു എന്റെമേൽ ഉയർന്നിരിക്കും?
13-ാം സങ്കീ 1,2 വാക്യങ്ങൾ

ദൈവത്തിന്റെ നിശ്ശബ്ദത
ഒരിക്കലും നിഷ്ക്രിയത്വം അല്ല. ഒരിക്കൽ യേശുവിന്റെ ശിഷ്യന്മാർ കടലിൽ കൂടി യാത്ര ചെയ്യുകയായിരുന്നു.
അമരത്ത് യേശു ഉറങ്ങുകയായിരുന്നു. പെട്ടെന്ന് കടലിന്റെ സ്വഭാവം മാറി. കാറ്റും കൊടുങ്കാറ്റും മൂലം പടക്
മുങ്ങുമാറായി. അവർ ഭയപ്പെട്ട് ഇങ്ങനെ ചോദിച്ചു. “ഞങ്ങൾ നശിച്ചുപോകുന്നതിൽ
നിനക്ക് വിചാരമില്ലയോ?

പടകിൽ യേശു ഉള്ളതിനാൽ അവർ ചഞ്ചലപ്പെടേണ്ട ആവശ്യം
ഇല്ലായിരുന്നു. യേശുവിന്റെ നിശ്ശബ്ദതയിൽ അവർ ഭയാസന്നരായി. ഇതുപോലെയാണ് നമ്മിൽ പലരും. യേശു നമ്മുടെ കൂടെ ഉണ്ട്, യേശു സകലതും അറിയുന്നു എന്ന് നാം മറന്നുപോകുന്നു.

ജീവിതത്തിൽ പല സന്ദർഭങ്ങളിൽ ദൈവം മിണ്ടാതെയിരിക്കുന്നത്
മഹത്തരമായ കാര്യങ്ങൾ
നമുക്ക് സമ്മാനിക്കാനാണ്. എല്ലാം നഷ്ടപ്പെട്ട
ഇയ്യോബ് ദൈവത്തോട് ചോദിച്ചു.

” അവൻ എന്നെ ചെളിയിൽ ഇട്ടിരിക്കുന്നു; ഞാൻ പൊടിക്കും ചാരത്തിന്നും തുല്യമായിരിക്കുന്നു.
ഞാൻ നിന്നോടു നിലവിളിക്കുന്നു; നീ ഉത്തരം അരുളുന്നില്ല; ഞാൻ എഴുന്നേറ്റു
നില്ക്കുന്നു; നീ എന്നെ തുറിച്ചു
നോക്കുന്നതേയുള്ളു.
നീ എന്റെ നേരെ ക്രൂരനായിത്തീർന്നിരിക്കുന്നു; നിന്റെ കയ്യുടെ ശക്തിയാൽ നീ എന്നെ പീഡിപ്പിക്കുന്നു.”
ഇയ്യോബ് 30:19-21

ചിലപ്പോൾ കഠിനമായ ശോധനകളും, പ്രതികൂലങ്ങളും നമുക്ക് വന്ന് ഭവിക്കാം.എന്നാൽ
അവയെല്ലാം ഇരട്ടി അനുഗ്രഹങ്ങൾ ലഭിക്കുവാനാണ്.
ചില സമയങ്ങളിൽ ദൈവം തൻ്റെ മുഖത്തെ മറയ്ക്കാം. ലാസർ മരിച്ചപ്പോൾ യേശു അവിടെ വന്നത് നാലാം നാളാണ്. ലാസർ മരിച്ചു എന്നറിഞ്ഞ ഉടനെ യേശു
പോയില്ല. ശരീരം നാറ്റം വച്ച്, നാലാം നാൾ, യേശു കടന്നു ച്ചെന്നു. കാരണം
ഒരു വലിയ അത്ഭുതത്തിന് ആ പട്ടണം സാക്ഷിയാകുന്നതിന്
വേണ്ടിയായിരുന്നു അത്.

യേശുവിന്റെ ശിഷ്യന്മാർ
വീണ്ടും മറ്റൊരവസരത്തിൽ പടകിൽ പോകുമ്പോൾ വലിയ കാറ്റും കോളും ഉണ്ടായി. അവർ ഭയപ്പെട്ട് കരഞ്ഞു. എന്നാൽ ഒന്നാം യാമത്തിൽ യേശു വന്നില്ല. രണ്ടാം യാമത്തിലും, മൂന്നാം യാമത്തിലും യേശു വന്നില്ല. എന്നാൽ നാലാം യാമത്തിൽ പടക് മുങ്ങി പോകുന്നതിന് മുൻപ് യേശു വെള്ളത്തിന് മീതെ നടന്ന് അവരുടെ സമീപം വന്നു.

ജീവിതത്തിൽ കഷ്ടതകളുടേയും
സഹനങ്ങളുടേയും
വഴിയിൽ നാം കടന്നു
പോകേണ്ടതായി വരാം.
ദൈവം നമ്മെ മറന്നുപോയി എന്ന് തോന്നാം. എന്നാൽ ആ കഷ്ടതയിൽ മുങ്ങി ചാകാൻ ദൈവം അനുവദിക്കില്ല. കഷ്ടതയുടെ നാലാം യാമത്തിൽ നാം മുങ്ങി പോകുന്നതിന് മുൻപ് ദൈവം നിശ്ചയമായും ഇറങ്ങിവരും. ജീവിതത്തിൽ ആഞ്ഞു വീശുന്ന കഷ്ടതകളാകുന്ന കാറ്റിനേയും കൊടുങ്കാറ്റിനേയും നിശ്ചയമായും ശമിപ്പിക്കും.

ജീവിതത്തിൽ ദൈവത്തിന്റെ മൗനം നമ്മെ പലതും പഠിപ്പിക്കുന്നു. അതിനാൽ പൗലൊസ് അപ്പൊസ്തലൻ ഇപ്രകാരം പറഞ്ഞു.

” കഷ്ടത സഹിഷ്ണതയെയും സഹിഷ്ണത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്നു അറിഞ്ഞു.നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു”
റോമർ 5:3,4

കഷ്ടതകളിലൂടെ കടന്നുപോകുമ്പോൾ
വിശ്വാസം മുറുകെ പിടിക്കുക. വചനമെന്ന
വാൾ കരങ്ങളിലേന്തുക.
ദൈവത്തിൽ
പരിപൂർണ്ണമായി ആശ്രയിക്കുക. ദൈവത്തെ സ്തുതിക്കുക. ആരാധിക്കുക. വിശ്വസിച്ചാൽ നാം തക്കസമയത്ത്
ദൈവമഹത്വം ദർശിക്കുക തന്നെ ചെയ്യും. ദൈവത്തിൻ്റെ
നിശ്ശബ്ദത നിഷ്ക്രിയത്വം അല്ല. അവൻ നമുക്കുവേണ്ടി മഹത്വകരമായ കാര്യങ്ങൾ ചെയ്യുകയാണ്. അതിനാൽ ദൈവസന്നിധിയിൽ ക്ഷമയോടെ കാത്തിരിക്കാം.

” അതുകൊണ്ടു അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ.
അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ.
1പത്രൊസ് 5:6,7

« Older posts Newer posts »