PREACH GOSPEL & SALVATION FOR THE LOST

Tag: MALAYALAM CHRISTIAN MESSAGE (Page 3 of 3)

ഇതു ഗ്രഹിപ്പാൻ തക്കവണ്ണം ജ്ഞാനി ആർ?ഇതു അറിവാൻ തക്കവണ്ണം വിവേകി ആർ?ഹോശേയ 14:9

ജ്ഞാനം എത്രയുണ്ടെങ്കിലും
അതു തക്കസമയത്തു ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ അതുകൊണ്ടു
യാതൊരു പ്രയോജനവും ഇല്ല.
ഭൂമിയിലുള്ള ഉയർന്ന ബിരുദങ്ങൾ കൊണ്ടു ഒരുവൻ
ജ്ഞാനിയാകണമെന്നില്ല. ഒരു
ഡ്രൈവർ അപകടസിഗ്നലിനെ
മറികടന്നു മുന്നോട്ടുപോയാൽ
അപകടം ഉണ്ടാകും. ഒരു pilot
Flight ശരിയായ രീതിയിൽ
Control ചെയ്തു ഇറക്കിയില്ലെങ്കിൽ അപകടം ഉണ്ടാകും. ക്രിസ്തീയ ജീവിതത്തിനു ഒരു control station സ്വർഗ്ഗത്തിലുണ്ടു.
ആ കല്പനകൾ അനുസരിച്ചു
ജീവിച്ചില്ലെങ്കിൽ വലിയ ദുരന്തങ്ങൾ നേരിടേണ്ടി വരും.
ദൈവത്തിന്റെ കല്പനകൾ ഗ്രഹിക്കുന്നവനും അതനുസരിച്ചു
ജീവിതം ചിട്ടപ്പെടുത്തു ന്നവനുമാണു ജ്ഞാനി. അവനാണു വിവേകി. ജ്ഞാനികളിൽ ജ്ഞാനിയായ
ശലോമോൻ പറഞ്ഞു.

“യഹോവാഭക്തി ജ്ഞാനത്തിന്റെ
ആരംഭമാകുന്നു.ഭോഷന്മാരോ
ജ്ഞാനവും പ്രബോധനവും
നിരസിക്കുന്നു” സദ്യശ1:7

ഇയ്യോബ് ജ്ഞാനത്തിന്റെ ഉറവിടം അന്വേഷിക്കുന്നതായി
ഇയ്യോബിന്റെ പുസ്തകം 28-ാം അദ്ധ്യായത്തിൽ
രേഖപ്പെടുത്തിയിരിക്കുന്നു. ഇയ്യോബ് ചോദിക്കുന്നു.
“എന്നാൽ ജ്ഞാനം എവിടെ
കണ്ടു കിട്ടും?
വിവേകത്തിന്റെ ഉത്ഭവസ്ഥാനം
എവിടെ?
ഇയ്യോബ് 28:12

അതിനുള്ള മറുപടിയും ഇയ്യോബ്
പറയുന്നു.
“കർത്താവിനോടുള്ള ഭക്തി തന്നേ ജ്ഞാനം. ദോഷം അകന്നു
നടക്കുന്നതു തന്നെ വിവേകം”
ഇയ്യോബ് 28:28

രാജാവായ ദാവിദു പറയുന്നു.

” നിന്റെ കല്പനകൾ എന്നെ എന്റെ
ശത്രുക്കളെക്കാൾ ബുദ്ധിമാനാക്കുന്നു. അവ എപ്പോഴും എന്റെ പക്കൽ ഉണ്ടു.
നിന്റെ സാക്ഷ്യങ്ങൾ എന്റെ ധ്യാനമായിരിക്കകൊണ്ടു എന്റെ
സകലഗുരുക്കന്മാരിലും ഞാൻ
ബുദ്ധിമാനാകുന്നു”
സങ്കീർത്തനം 119:98,99

“നിന്റെ സാക്ഷ്യങ്ങൾ അതിശയകരമാകയാൽ
എന്റെ മനസ്സു അവയെ പ്രമാണിക്കുന്നു. നിന്റെ വചനങ്ങളുടെ വികാശനം
പ്രകാശപ്രദം ആകുന്നു.
അതു അല്പബുദ്ധികളെ
ബുദ്ധിമാന്മാരാക്കുന്നു”
സങ്കീർത്തനം 119:129,130

ദൈവീകകല്പനകൾ അനുസരിച്ചു
ജീവിക്കുന്നവനാണു ജ്ഞാനി.
അവനാണു വിവേകി. അവർക്കു
ലഭിക്കുന്ന അനുഗ്രഹങ്ങളെ ആവർത്തനപുസ്തകം 28-ാം
അദ്ധ്യായത്തിൽ രേഖപ്പെടുത്തി യിരിക്കുന്നു.

“ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന നിന്റെ
ദൈവമായ യഹോവയുടെ
കല്പനകൾ കേട്ടു പ്രമാണിച്ചു
നടന്നാൽ യഹോവ നിന്നെ വാലല്ല തലയാക്കും. നീ ഉയർച്ച
തന്നേ പ്രാപിക്കും.താഴ്ച്ച പ്രാപിക്കയില്ല. ഞാൻ ഇന്നു
നിന്നോടു ആജ്ഞാപിക്കുന്ന
വചനങ്ങളിൽ യാതൊന്നെങ്കിലും
വിട്ടു അന്യദൈവങ്ങളെ പിന്തുടർന്നു സേവിപ്പാൻ
നീ ഇടത്തോട്ടോ വലത്തോട്ടോ
മാറരുതു” ആവർത്തനം 28:13,14

യഹോവയുടെ കല്പനകൾ അനുസരിച്ചു ജ്ഞാനിയും
വിവേകിയുമായി മാറാം.കാരണം

“യഹോവയുടെ വഴികൾ
ചൊവ്വുള്ളതല്ലോ. നീതിമാന്മാർ
അവയിൽ നടക്കും.
അതിക്രമക്കാരോ അവയിൽ
ഇടറിവീഴും”
ഹോശേയ 14:9

ആത്മാവേ! വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നതെന്ത്?

ജീവിതത്തിൽ അപ്രതീക്ഷിതമായി പല സംഭവങ്ങളും കടന്നു വന്നേക്കാം. ഉറ്റവരും, ഉടയവരും കൈവെടിയാം. നിന്ദിക്കാം. പരിഹസിക്കാം. ആരോപണങ്ങൾ കൊണ്ടു മൂടാം. ദൈവം അകന്ന് മാറി നിൽക്കുന്നു എന്ന് തോന്നാം. കോരഹ് പുത്രന്മാർ ജീവിതത്തിൽ ധാരാളം പ്രതിസന്ധികൾ നേരിട്ടവരാണ്. ദൈവസാന്നിധ്യമുള്ള ദേവാലയത്തിൽ നിന്നും അവർ വളരെ വിദൂരതയിൽ ആയി. ആരാധനയ്ക്കുള്ള സാഹചര്യമില്ല. വിജാതീയരായ ശത്രുക്കൾ അവരെ നിന്ദിച്ച് ഇങ്ങനെ ചോദിച്ചു. നിൻ്റെ ദൈവമെവിടെ? ഉള്ളിൽ ആത്മനൊമ്പരത്തോടെ കോരഹ് പുത്രന്മാർ രചിച്ചതാണ് 42, 43 സങ്കീർത്തനങ്ങൾ. തങ്ങളുടെ ആത്മനൊമ്പരം മൂന്ന്പ്രാവശ്യം കോരഹ് പുത്രന്മാർ ഈ സങ്കീർത്തനത്തിൽ വെളിപ്പെടുത്തുന്നുണ്ട്.ആ നൊമ്പരത്തിന്റെ പ്രതിഫലനം 42-ാം സങ്കീർത്തനം 5,11 വാക്യങ്ങളിലും 43-ാം സങ്കീർത്തനം 5-ാം വാക്യത്തിലും ഇങ്ങനെ
നാം വായിക്കുന്നു.

” എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നതെന്തു? ദൈവത്തിൽ പ്രത്യാശ വെക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും”

വേദനയ്ക്കും ആത്മനൊമ്പരത്തിനും നിരാശക്കും വിഷാദത്തിനും ഉള്ള ഏകമാർഗ്ഗം ദൈവത്തിൽ പ്രത്യാശ വയ്ക്കുക എന്നതാണ് എന്ന് കോരഹ്പുത്രന്മാർ
പറയുന്നു.

” രാത്രിസമയത്തു ഞാൻ അവന്നു പാട്ടു പാടിക്കൊണ്ടിരിക്കും; എന്റെ ജീവന്റെ ദൈവത്തോടുള്ള പ്രാർത്ഥന തന്നേ”
42-ാം സങ്കീ 8-ാം വാക്യം

ആത്മനൊമ്പരത്തിൽ
നിരാശപ്പെട്ട് വിഷാദിച്ച്
ഞരങ്ങാതെ രാത്രിയുടെ
യാമങ്ങളിൽ ഉണർന്നിരുന്ന് കർത്താവിന്
പാടുവിൻ. മടുത്തുപോകാതെ
പ്രാർത്ഥിപ്പിൻ. പൗലോസും,ശീലാസും ചാട്ടവാറിന്റെ പ്രകരം കൊണ്ടുള്ള വേദന സഹിച്ച്, കാൽ ആമത്തിൽ പൂട്ടി
കൽത്തുറുങ്കിൽ അടയ്ക്കപ്പെട്ടപ്പോൾ എന്താണ് ചെയ്തത്?

“അർദ്ധരാത്രിക്കു പൗലൊസും ശീലാസും പ്രാർത്ഥിച്ചു ദൈവത്തെ പാടി സ്തുതിച്ചു”
അപ്പൊ.പ്രവ 16:25

അപ്പോൾ വലിയ ഭൂകമ്പം ഉണ്ടായി. കാരാഗ്യഹത്തിന്റെ അടിസ്ഥാനം കുലുങ്ങി.
ചങ്ങലകൾ അഴിഞ്ഞു. പ്രാർത്ഥനയാലും സ്തുതികളാലും തുറക്കാത്ത ഒരു ബന്ധനവുമില്ല. വിശ്വാസവും പ്രത്യാശയും ഉണ്ടെങ്കിൽ നിരാശയെയും, വിഷാദത്തെയും അതിജീവിക്കുവാൻ കഴിയും.

42-ാം സങ്കീർത്തനത്തിൽ ദൈവത്തിന്റെ സന്നിധിയിലേക്ക് കടന്നുവന്ന് ആത്മനൊമ്പരങ്ങൾ
ഇറക്കി വയ്ക്കുവാൻ
ആഗ്രഹിച്ച കോരഹ് പുത്രന്മാർ 43-ാം സങ്കീർത്തനത്തിൽ മൂന്ന്
പ്രാർത്ഥനകൾ നടത്തുന്നു. നീതി നടത്തികിട്ടുവാനും,
ഭക്തികെട്ടവരും, അനീതിയുമുള്ള
മനുഷ്യരിൽ നിന്നും
വിടുവിക്കപ്പെടുവാനും,
പ്രകാശവും, സത്യവും അയച്ചു
കിട്ടുന്നതിനും ആയിരുന്നു
അവരുടെ പ്രാർത്ഥന.

“ദൈവമേ, എനിക്കു ന്യായം പാലിച്ചു തരേണമേ; ഭക്തികെട്ട ജാതിയോടു എന്റെ വ്യവഹാരം നടത്തേണമേ; വഞ്ചനയും അനീതിയുമുള്ള മനുഷ്യങ്കൽനിന്നു എന്നെ വിടുവിക്കേണമേ.
നിന്റെ പ്രകാശവും സത്യവും അയച്ചുതരേണമേ”
43-ാം സങ്കീ 1,3 വാക്യങ്ങൾ

ഇവയെല്ലാം ലഭിക്കണമെങ്കിൽ പ്രകാശവും, സത്യവുമായ
യേശുവിലേക്ക് വരണം.
യേശു പറയുന്നു.

“ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും” യോഹ 8:12

“യേശു അവനോടു:ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല” യോഹ 14:6

പ്രകാശവും, സത്യവും ദൈവമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ കോരഹ് പുത്രന്മാർ ആത്മപരിശോധന നടത്തി പറഞ്ഞു.
ആത്മാവേ! നീ ഇനി
വിഷാദിച്ച് ഞരങ്ങേണ്ട.
നിന്റെ ഇരുളടഞ്ഞ ജീവിതത്തിൽ പ്രകാശം നൽകികൊണ്ട് സത്യത്തിന്റെ വഴി കാണിച്ചു കൊണ്ട് ദൈവം കൂടെയുണ്ട്.അതിനാൽ ദൈവത്തിൽ പ്രത്യാശ വയ്ക്കുക. അവനാണ് രക്ഷ. അവനിലാണ് രക്ഷ.
അവൻ നമ്മുടെ ദൈവം.
ജീവിതത്തിലെ സകല ഭാരങ്ങളും,പ്രയാസങ്ങളും
ദൈവസന്നിധിയിൽ
ഇറക്കി വയ്ക്കാം.ജീവിതം പ്രാർത്ഥനകളാലും, സ്തുതികളാലും നിറച്ച് ആത്മനിറവാൽ കോരഹ് പുത്രന്മാർ ഉരുവിട്ടപോലെ നമുക്കും ഉറപ്പിച്ച് പറയാം.

” ദൈവത്തിൽ പ്രത്യാശ വെക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും”

സമാധാനത്തിനുള്ള മാർഗ്ഗങ്ങൾ തിരയുക

യേശു നഗരത്തെ സമീപിച്ചപ്പോൾ യരുശലേം ദേവാലയത്തെ
നോക്കി കരഞ്ഞു.

ഈ നാളിൽ നിന്റെ സമാധാനത്തിന്നുള്ളതു നീയും അറിഞ്ഞു എങ്കിൽ കൊള്ളായിരുന്നു. ഇപ്പോഴോ അതു നിന്റെ കണ്ണിന്നു മറഞ്ഞിരിക്കുന്നു. നിന്റെ സന്ദർശനകാലം നീ അറിയാഞ്ഞതുകൊണ്ടു നിന്റെ ശത്രുക്കൾ നിനക്കു ചുറ്റും വാടകോരി നിന്നെ വളഞ്ഞു നാലുപുറത്തും ഞെരുക്കി നിന്നെയും നിന്നിലുള്ള നിന്റെ മക്കളെയും നിലത്തു തള്ളിയിട്ടു, നിങ്കൽ കല്ലിന്മേൽ കല്ലു ശേഷിപ്പിക്കാതിരിക്കുന്ന കാലം നിനക്കു വരും.
ലൂക്കോസ് 19:42-44

യെരുശലേം ദേവാലയത്തിന്റെ കൊത്തുപണികളും മനോഹാരിതയും കണ്ട് മതിമറന്ന് എല്ലാവരും നിൽക്കുമ്പോൾ നാല് കാര്യങ്ങളെ കുറിച്ച് ഓർത്ത് യേശു കരഞ്ഞു.

1) സമാധാനത്തിനുള്ള മാർഗ്ഗം ജനം അറിയാതെ പോയി.

2) നാല് ഭാഗത്തു നിന്നും
ശത്രുക്കൾ വളയുന്നു.

3) മക്കളെ ശത്രു നശിപ്പിക്കുന്നു.

4) യെരുശലേം ദേവാലയത്തിന്റെ നാശം

നാമാകുന്ന ദൈവമന്ദിരങ്ങളെ നാം സൂക്ഷിക്കണം. സമാധാനം നൽകുന്നത് യേശുവാണ്. ആ മാർഗ്ഗം അറിയാതെ പോയാൽ സാത്താൻ കടന്നു വരും. ചുറ്റും വളയും. മക്കളെ അവൻ അവൻ്റെ ബന്ധനത്തിലാക്കും. ദൈവമന്ദിരം പൂർണ്ണമായി
തകർക്കപ്പെടും.

മുമ്പേ ദൈവത്തിന്റെ രാജ്യവും നീതിയും നാം അന്വേഷിക്കണം. അതോടു കൂടെ സകലതും ലഭ്യമാകും എന്നതാണ് വചനം. സമാധാനത്തിനുള്ള
മാർഗ്ഗം അന്വേഷിച്ച
അനേകരെ സത്യവേദപുസ്തകത്തിൽ
കാണാം.

ജീവിതത്തിൽ നമുക്ക് നല്ല
ആഗ്രഹങ്ങൾ ഉണ്ടാകണം.
ബർത്തിമായി എന്ന കുരുടൻ യേശുവിനെ കണ്ടപ്പോൾ നിലവിളിച്ചു.

“യേശു അവനോടു: ഞാൻ നിനക്കു എന്തു ചെയ്തുതരേണമെന്നു നീ ഇച്ഛിക്കുന്നു” എന്നു ചോദിച്ചതിന്നു: റബ്ബൂനീ, എനിക്കു കാഴ്ച പ്രാപിക്കേണമെന്നു കുരുടൻ അവനോടു പറഞ്ഞു”
മർക്കൊസ് 10:51

ജീവിതത്തിൽ നമ്മുടെ ആത്മീയ കണ്ണുകൾ തുറന്നുകിട്ടുവാൻ നമുക്ക് ആഗ്രഹം വേണം.

ദാവീദിനുശേഷം രാജാവായ ശലോമോന് ഗിബെയോനിൽവെച്ചു യഹോവ രാത്രിയിൽ സ്വപ്നത്തിൽ പ്രത്യക്ഷനായി ഇങ്ങനെ പറഞ്ഞു.

” നിനക്കു വേണ്ടുന്ന വരം ചോദിച്ചുകൊൾക”
ആകയാൽ ഗുണവും ദോഷവും തിരിച്ചറിഞ്ഞു നിന്റെ ജനത്തിന്നു ന്യായപാലനം ചെയ്‍വാൻ വിവേകമുള്ളോരു ഹൃദയം എനിക്കു തരേണമേ”
1രാജാ 3:5,9

യഹോവ ഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു. ദൈവത്തെ അറിയുന്നതാണ് ജ്ഞാനം.

” കർത്താവിനോടുള്ള ഭക്തി തന്നേ ജ്ഞാനം; ദോഷം അകന്നു നടക്കുന്നതു തന്നേ വിവേകം”
ഇയ്യോബ് 28:28

ഈ ജ്ഞാനത്തിനുവേണ്ടി
നാം ദൈവത്തോട് അപേക്ഷിക്കേണ്ടതാണ്.

127 സംസ്ഥാനങ്ങളുടെ രാജാവായ അഹശ്വേരരാജാവ്, എസ്ഥേർ രാജ്ഞി ഒരുക്കിയ വിരുന്നിൽ, ഹാമാനോടൊപ്പം പങ്കെടുക്കുന്ന വേളയിൽ
രാജ്ഞിയോട് ഇപ്രകാരം പറഞ്ഞു.

” നിന്റെ അപേക്ഷ എന്തു? അതു നിനക്കു ലഭിക്കും; നിന്റെ ആഗ്രഹം എന്തു? രാജ്യത്തിൽ പാതിയോളമായാലും അതു നിവർത്തിച്ചു തരാം എന്നു പറഞ്ഞു.അതിന്നു എസ്ഥേർരാജ്ഞി: രാജാവേ, എന്നോടു കൃപയുണ്ടെങ്കിൽ രാജാവിന്നു തിരുവുള്ളമുണ്ടെങ്കിൽ എന്റെ അപേക്ഷ കേട്ടു എന്റെ ജീവനെയും എന്റെ ആഗ്രഹം ഓർത്തു എന്റെ ജനത്തെയും എനിക്കു നല്കേണമേ.
എസ്ഥേർ 7:2,3

നാം അനുഭവിക്കുന്ന സന്തോഷം മറ്റുള്ളവർക്ക് ഉണ്ടാകണമെന്ന് എത്രപേർ ആഗ്രഹിക്കും?
എസ്ഥേർ സ്വന്തം ജനത്തിന്റെ രക്ഷയെ ആഗ്രഹിച്ചു.

നെഹെമ്യാവും ദൈവത്തോട് അപേക്ഷിച്ചത് എന്താണ്?
യരുശലേമിൻ്റെ മതിൽ ഇടിഞ്ഞും അതിൻ്റെ മതിലുകൾ തീവച്ചും ചുട്ടു കിടക്കുന്നു എന്നറിഞ്ഞപ്പോൾ നെഹെമ്യാവിൻ്റെ മുഖം വാടി.രാജാവ് ഇതു കണ്ടപ്പോൾ കാര്യം തിരക്കി. അപ്പോൾ നെഹെമ്യാവ് പറഞ്ഞു.

” എന്റെ പിതാക്കന്മാരുടെ കല്ലറകൾ ഉള്ള പട്ടണം ശൂന്യമായും അതിന്റെ വാതിലുകൾ തീകൊണ്ടു വെന്തും കിടക്കെ എന്റെ മുഖം വാടാതെ ഇരിക്കുന്നതു എങ്ങനെ എന്നു പറഞ്ഞു”
നെഹെമ്യാവു 2:3

യരുശലേമിലെ തകർന്ന മതിലുകളെ പണിയുവാൻ നെഹെമ്യാവിനെ അയക്കുവാൻ അവൻ അപേക്ഷിച്ചു. രാജാവ് അവനെ അയച്ചു. നെഹെമ്യാവ് പണിയുകയും ചെയ്തു.

ഇന്ന് സഭയിലെ മതിലുകൾ പണിയുവാൻ നമുക്ക് ഉത്തരവാദിത്വം ഉണ്ട്. ആർ എനിക്കുവേണ്ടി പോകും എന്ന യഹോവയുടെ ശബ്ദം കേട്ട് നാം പ്രവർത്തിക്കണം.

യേശുവിന്റെ സകല ശിഷ്യന്മാരും നശിച്ചുപോകുന്ന ആത്മാക്കളെ നേടുവാൻ
രക്തസാക്ഷികളായി. ഇന്ന് ലോകത്തിൽ സത്യദൈവത്തെ അറിയാത്ത എത്രപേർ?
അന്ത്യകാലത്തോട് നാം അടുത്തു
കൊണ്ടിരിക്കുന്നു. കാരണം
അന്ത്യകാലഘട്ടത്തിൽ
മനുഷ്യർ ഏതുവിധമാകും
എന്ന് പൗലൊസ് അപ്പൊസ്തലൻ 1 തിമൊഥെയൊസ് 3-ാം അദ്ധ്യായം ഒന്ന് മുതൽ അഞ്ചു വരെയുള്ള വാക്യങ്ങളിൽ പറഞ്ഞിരിക്കുന്നു. മനുഷ്യർ സ്വസ്നേഹികളായി ഭോഗപ്രിയരായി സ്നേഹത്തിൻ്റെ കണികപോലും ഇല്ലാതെ ജീവിക്കുന്ന കാലഘട്ടമാണിത്. യേശു പറയുന്നു ഈ സമയം നീ സമാധാനത്തിനുള്ള മാർഗ്ഗം കണ്ടെത്തിയെങ്കിൽ കൊള്ളാമായിരുന്നു
എന്ന്.

യേശുവാണ് സമാധാനം. യേശു ഈ ലോകം വിട്ട് പോകുമ്പോൾ പറഞ്ഞു
“ഞാൻ എൻ്റെ സമാധാനം നിങ്ങൾക്ക് തന്നേച്ച് പോകുന്നു” എന്ന്. ഈ സമാധാനദാതാവിലേക്ക്
മടങ്ങി വരാം. മറ്റുള്ളവരെ
ഈ സമാധാനത്തിലേക്ക്
നയിക്കാം.അങ്ങനെ നാമാകുന്ന ദൈവമന്ദിരങ്ങളെ പണിയാം.

പേടമാൻ കാലുകളുടെ ബലം നൽകുന്ന ദൈവം

Good morning

ജീവിതത്തിൽ തളർന്നുപോകുന്ന ഒരുപാട് നിമിഷങ്ങൾ വന്നു ച്ചേരും. ഈ സന്ദർഭങ്ങളിൽ നമ്മുടെ കാലുകൾക്ക് പേടമാനിൻ്റെ കാലുകളുടെ ബലം ദൈവം തരും. പേടമാനിൻ്റെ കാലുകൾ അസ്ഥികഷണങ്ങൾ പോലെയാണെങ്കിലും അവയ്ക്ക് വലിയ ബലം ഉണ്ട്. അവക്ക് എത്ര ഉയരത്തിൽ ഓടുവാനും ദീർഘദൂരം ലക്ഷ്യസ്ഥാനം
നോക്കി കുതിക്കാനും കഴിയും. ദൈവഭക്തനായ
ദാവീദ് പ്രതിസന്ധികളിൽ
ദൈവത്തെ പാടി സ്തുതിച്ച് ഇപ്രകാരം പറഞ്ഞു.

” അവൻ എന്റെ കാലുകളെ മാൻപേടക്കാലിന് തുല്യമാക്കി, എന്റെ ഗിരികളിൽ എന്നെ നില്ക്കുമാറാക്കുന്നു”
18-ാം സങ്കീ 33-ാം വാക്യം.

അനേകം പ്രതിസന്ധികളിൽ കൂടി കടന്നുപോയ ഹബക്കൂക്
ജീവിതത്തിൽ സകല പ്രതീക്ഷകളും അസ്തമിച്ചപ്പോഴും ദൈവത്തെ സ്തുതിച്ച്
ഇപ്രകാരം പറഞ്ഞു.

“അത്തിവൃക്ഷം തളിർക്കയില്ല; മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകയില്ല; ഒലിവുമരത്തിന്റെ പ്രയത്നം നിഷ്ഫലമായ്പോകും; നിലങ്ങൾ ആഹാരം വിളയിക്കയില്ല; ആട്ടിൻകൂട്ടം തൊഴുത്തിൽനിന്നു നശിച്ചുപോകും; ഗോശാലകളിൽ കന്നുകാലി ഉണ്ടായിരിക്കയില്ല.
എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും; എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും.
യഹോവയായ കർത്താവു എന്റെ ബലം ആകുന്നു; അവൻ എന്റെ കാൽ പേടമാൻകാൽപോലെ ആക്കുന്നു; ഉന്നതികളിന്മേൽ എന്നെ നടക്കുമാറാക്കുന്നു.
ഹബക്കൂക് 3:17-19

പ്രയാസങ്ങളിൽ,
വേദനകളിൽ,
തീവ്രദു:ഖങ്ങളിൽ ദൈവത്തെ പാടി സ്തുതിക്കുന്നവർക്ക്
മാത്രമേ ബലമുള്ളവരായി മാറുവാൻ കഴിയൂ.
ദൈവത്തെ എപ്പോഴും സ്തുതിക്കുകയും ആരാധിക്കുകയും ചെയ്യുക.

പ്രഭാതത്തിൽ വളരെ മനോഹരമായി കിളികൾ ദൈവത്തെ പാടി സ്തുതിക്കുന്നു. കാറ്റിനാലോ, കൊടുങ്കാറ്റിനാലോ ആടുന്ന കൊമ്പാണെങ്കിലും അവ പാട്ടുപാടി കൊണ്ടിരിക്കുന്നു. അവയുടെ കാലുകൾ ബലം ധരിച്ച് കൊമ്പിൽ മുറുകെ പിടിക്കുന്നു. കൊമ്പ് ഒടിഞ്ഞു പോയാലും കിളിക്ക് ഭയമില്ല. കാരണം ദൈവം അവർക്ക് നൽകിയ ചിറകിന്റെ ബലം അവർക്കറിയാം. നാം ജീവിതത്തിൽ എന്തും സംഭവിച്ചാലും ഭയപ്പെടേണ്ടതില്ല. കാരണം നമ്മുടെ ഉള്ളിൽ വസിക്കുന്ന ദൈവാത്മാവിന്റെ ബലം നാം അറിയണം.

” നിന്റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്റെ മദ്ധ്യേ ഇരിക്കുന്നു;
സെഫന്യാവു 3:17

അതിനാൽ ജീവിതത്തിലെ കൂരിരുൾ താഴ്വരകളെ ഭയപ്പെടേണ്ടതില്ല.

” യഹോവേ, നീ എന്റെ ദീപം ആകുന്നു; യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും.
നിന്നാൽ ഞാൻ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും; എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും.
2 ശമൂവേൽ 22:29,30

ദൈവം തരുന്നത് അത്യുന്നതശക്തിയാണ്. പേടമാനിൻ്റെ കാലുകളുടെ ബലമാണ്. ഏതു ശത്രുവിനേയും തകർക്കുവാൻ ഉള്ള ബലമാണ്.
തബീഥാ എന്ന പേരിനർത്ഥം പേടമാൻ എന്നാണ്. ദൈവം പത്രൊസ് മുഖേന തബീഥയെ മരണത്തിൽ നിന്നും രക്ഷിച്ചു. അവൾ
പട്ടണത്തിൽ വളരെ പ്രസിദ്ധയായി. തളരാതെ
ശക്തിയോടെ പാവങ്ങളുടെ ഇടയിൽ പ്രവർത്തിച്ചു.

ജീവിതത്തിൽ പണത്തിനും, വിദ്യാഭ്യാസത്തിനും നമ്മുടെ ബുദ്ധിക്കും നൽകുവാൻ കഴിയാത്തത് ദൈവം നൽകും.അതിനാൽ ദൈവത്തിൽ ആശ്രയിക്കാം.

” പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു.
നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും;
സദൃശ്യവാക്യങ്ങൾ
3:5,6

സകല ചിന്താകുലങ്ങളും
ദൈവത്തിൽ സമർപ്പിക്കാം. കാരണം അവൻ നമുക്കുവേണ്ടി കരുതുന്നവൻ.

” നിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തൻ ആകുന്നു; അവൻ അതു നിവർത്തിക്കും”
1 തെസ്സലൊനീക്യർ 5:24

ഉപ്പിന്റെ സവിശേഷതകൾ

ജീവിതത്തിൽ ഒഴിച്ചുകൂടാൻ സാദ്ധ്യമല്ലാത്ത ഒന്നാണ് ഉപ്പ്. വേദപുസ്തകത്തിൽ
വളരെ പ്രാധാന്യമുള്ളതും ആഴമുള്ളതുമായ പദമാണ് ഉപ്പ്. ഉപ്പിന്
വളരെയേറെ സവിശേഷതകൾ ഉണ്ട്.

1) ഉപ്പ് ദൈവവുമായുള്ള
ഉടമ്പടിക്ക് ഉപയോഗിച്ചിരുന്നു.

” യിസ്രായേൽമക്കൾ യഹോവെക്കു അർപ്പിക്കുന്ന വിശുദ്ധവസ്തുക്കളിൽ ഉദർച്ചാർപ്പണങ്ങളെല്ലാം ഞാൻ നിനക്കും നിന്റെ പുത്രന്മാർക്കും പുത്രിമാർക്കും ശാശ്വതാവകാശമായി തന്നിരിക്കുന്നു; യഹോവയുടെ സന്നിധിയിൽ നിനക്കും നിന്റെ സന്തതിക്കും ഇതു എന്നേക്കും ഒരു ലവണനിയമം ആകുന്നു”
സംഖ്യാപുസ്തകം 18:19

ഈ വചനത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ഇങ്ങനെയാണ്.

“Whatever is set aside from the holy offerings the Israelites present to the Lord I give to you and your sons and daughters as your perpetual share. It is an everlasting covenant of salt before the Lord for both you and your offspring.”
Numbers 18:19

ദൈവവുമായി ഉപ്പിന്റെ ഉടമ്പടി നാം കാണുന്നു.

” യിസ്രായേലിന്റെ ദൈവമായ യഹോവ യിസ്രായേലിലെ രാജത്വം ഒരു ലവണനിയമത്താൽ ദാവീദിന്നു, അവന്നും അവന്റെ പുത്രന്മാർക്കും തന്നേ, സദാകാലത്തേക്കു നല്കിയിരിക്കുന്നു എന്നു നിങ്ങൾ അറിയേണ്ടതല്ലയോ?
2 ദിനവൃത്താന്തം 13:5

അന്നത്തെ കാലത്ത് ഉപ്പ് വളരെ വിലകൂടിയ വസ്തുവായിരുന്നു. ഉപ്പിനുവേണ്ടി യുദ്ധം പോലും നടന്നിരുന്നു. ശമ്പളമായും ഉപ്പ് നൽകിയിരുന്നുവത്രെ.

2) ഉപ്പ് രുചി വരുത്തുന്നു.

ഒരു കറി പാചകം ചെയ്യുമ്പോൾ അതിന് പാകത്തിന് ഉപ്പില്ലെങ്കിൽ
ആ കറിക്ക് രുചിയുണ്ടാകയില്ല. നാമാകുന്ന ഉപ്പ് നാം ആയിരിക്കുന്ന കുടുംബത്തിലും, സമൂഹത്തിലും ദേശത്തിനും രുചി വരുത്തുന്നതാകണം.

3) ഉപ്പ് ശുദ്ധി വരുത്തുന്നു.

” നിന്റെ ഭോജനയാഗത്തിന്നു ഒക്കെയും ഉപ്പു ചേർക്കേണം; നിന്റെ ദൈവത്തിന്റെ നിയമത്തിൻ ഉപ്പു ഭോജനയാഗത്തിന്നു ഇല്ലാതിരിക്കരുതു; എല്ലാവഴിപാടിന്നും ഉപ്പു ചേർക്കേണം”
ലേവ്യപുസ്തകം 2:13

യാഗത്തിനുള്ള ഭോജനയാഗങ്ങളിൽ
ഉപ്പ് ഉണ്ടായിരിക്കണം
എന്ന് യഹോവ കല്പിച്ചു.

ഒരിക്കൽ എലീശാ യരീഹോവിൽ പാർക്കുമ്പോൾ പട്ടണക്കാർ വന്ന് ദേശം മനോഹരവും വെള്ളം ചീത്തയും ആണെന്ന് പറഞ്ഞു. അപ്പോൾ എലീശാ അവരോട് പറഞ്ഞു.

“ഒരു പുതിയ തളിക കൊണ്ടുവന്നു അതിൽ ഉപ്പു ഇടുവിൻ എന്നു പറഞ്ഞു. അവർ അതു അവന്റെ അടുക്കൽ കൊണ്ടുവന്നു.അവൻ നീരുറവിന്റെ അടുക്കൽ ചെന്നു അതിൽ ഉപ്പു ഇട്ടു. ഞാൻ ഈ വെള്ളം പഥ്യമാക്കിയിരിക്കുന്നു; ഇനി ഇതിനാൽ മരണവും ഗർഭനാശവും ഉണ്ടാകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.എലീശാ പറഞ്ഞതുപോലെ ആ വെള്ളം ഇന്നുവരെ പഥ്യമായിത്തന്നേ ഇരിക്കുന്നു”
2 രാജാ 2:20-22

നാമാകുന്ന
ദൈവമന്ദിരങ്ങൾ ദൈവത്തിന്റെ യാഗമായി
മാറേണം. ഉപ്പ് ശുദ്ധീകരണം നടത്തുന്നപോലെ നമ്മിലും ഒരു ശുദ്ധീകരണം നടക്കണം.
യഹോവ പറയുന്നു ഭോജനയാഗങ്ങളിൽ
ഉപ്പുണ്ടാകണം. ശുദ്ധീകരണം ഇല്ലാതെ
ദൈവത്തെ കാണുവാൻ
ആർക്കും കഴികയില്ല. ഉപ്പ്
സകല മാലിന്യങ്ങളേയും കീടങ്ങളെയും നീക്കികളയുന്നു.നാം ഉപ്പായി മാറുമ്പോൾ നമ്മിൽ പാപശുദ്ധീകരണം
ഉണ്ടാകുന്നു. നാം മറ്റുള്ളവർക്ക് പ്രയോജനമുള്ളവരായി
മാറുന്നു.

4) ഭക്ഷ്യവസ്തുക്കൾ
കേടുകൂടാതെ സംരക്ഷിക്കുന്നു.

ഉപ്പ് ധാരാളം
ഭക്ഷണവസ്തുക്കളെ
കേടുവരാതെ സംരക്ഷിക്കും. നാമാകുന്ന ഉപ്പ് നമ്മുടെ കുടുംബത്തേയും, സമൂഹത്തേയും നാശങ്ങളിൽ നിന്ന് വിടുവിച്ച്
സംരക്ഷിക്കേണം.

5) രോഗശമനത്തിന്
ഉപ്പ് ഫലപ്രദമാണ്.

രോഗപ്രതിരോധത്തിന്
ഉപ്പ് ഉപയോഗിക്കുന്നു. അനേകം ഔഷധങ്ങളിലും, ഔഷധകൂട്ടിലും, ഉപ്പ് ഉപയോഗിക്കുന്നു. ശാരീരികമായും, മാനസികമായും അവശതകൾ അനുഭവിക്കുന്ന അനേകം
പേരുണ്ട്. നാമാകുന്ന ഉപ്പ്
അവർക്ക് ആശ്വാസമാകുവാൻ
ദൈവം ആഗ്രഹിക്കുന്നു.

6) ഉപ്പ് ന്യായവിധിയെ കുറിക്കുന്നു.

സൊദൊം, ഗോമോര നിവാസികളിൽ പാപത്തിൽ പതിച്ചപ്പോൾ,
ആ പട്ടണം അഗ്നിക്കിരയാക്കാനും,
നീതിമാനായി ജീവിച്ച ലോത്തിനേയും കുടുംബത്തേയും രക്ഷിക്കുവാനും ,യഹോവ തീരുമാനിച്ചു. പിൻതിരിഞ്ഞു നോക്കാതെ ഓടി പോകുവാനുള്ള കല്പനയെ ധിക്കരിച്ച ലോത്തിന്റെ ഭാര്യ ഉപ്പുതൂണായി മാറിയതായി നാം വായിക്കുന്നു. ആ പട്ടണങ്ങളെ ഭൂപടത്തിൽ നിന്നും തുടച്ചുമാറ്റിയ കർത്താവ് ലോത്തിന്റെ ഭാര്യയെ ന്യായവിധിയെ
ഓർമ്മിപ്പിച്ചു കൊണ്ട് മറ്റുള്ളവർക്ക് മാത്യകയായി എന്നും നിലനിർത്തിയിരിക്കുന്നു.
ഉപ്പ് ദൈവകല്പനകളെ അനുസരിക്കണമെന്നും
അല്ലാത്തപക്ഷം വരുന്ന ന്യായവിധിയേയും
ഓർമ്മപ്പെടുത്തുന്നു.

7)ഉപ്പ് ഒന്നിനോട് ച്ചേരുമ്പോൾ അലിഞ്ഞ് മറ്റുള്ളവർക്ക് പ്രയോജനമുള്ളതാകുന്നു.

യോഹന്നാൻ സ്നാപകൻ
യേശുവിനെ കുറിച്ച് ഇങ്ങനെ പറഞ്ഞു.

” അവൻ വളരേണം, ഞാനോ കുറയേണം”
യോഹന്നാൻ 3:30

പൗലൊസ് അപ്പൊസ്തലൻ പറഞ്ഞു.

” എനിക്കു ജീവിക്കുന്നതു ക്രിസ്തുവും മരിക്കുന്നതു ലാഭവും ആകുന്നു”
ഫിലിപ്പിയർ 1:21

യേശുവിന്റെ
ശിഷ്യന്മാരെല്ലാം ഉപ്പായി ജീവിച്ചവരാണ്. അവർ അവരുടെ ജീവനെ വിലയേറിയതായി എണ്ണാതെ അലിഞ്ഞലിഞ്ഞ് ലോകത്തിന് നന്മയേകിയവരാണ്.
നാമും ദൈവത്തിന് വേണ്ടി യാഗമായി അർപ്പിക്കപ്പെടണ്ണം.

8) ഉപ്പ് സമുദ്രത്തിൽ നിന്നും വേർതിരിച്ചെടുക്കുന്നു.

സമുദ്രത്തിൽ നിന്നും വേർതിരിച്ച് എടുക്കുന്നതാണ് ഉപ്പ്.
ഈ ലോകമാകുന്ന സമുദ്രത്തിൽ നിന്നും ദൈവം നമ്മെ വേർതിരിച്ചെടുത്ത്
നിറുത്തിയിരിക്കുന്നു.
അതിൻ്റെ പിന്നിൽ ദൈവത്തിന് ഒരു ഉദ്ദേശം ഉണ്ട്. നീ വിശേഷപ്പെട്ട
മറ്റുള്ളവർക്ക് രുചി വരുത്തുന്ന, മറ്റുള്ളവർക്ക് നന്മയേകുന്ന ശുദ്ധിയുള്ള
ഉപ്പാകണം. അത് മറ്റുള്ളവർക്ക് വളമാകണം. ഉപ്പ് കാരമില്ലാതെ പോകരുത്.
യേശു പറയുന്നു.

“നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു; ഉപ്പു കാരമില്ലാതെപോയാൽ അതിന്നു എന്തൊന്നുകൊണ്ടു രസം വരുത്താം? പുറത്തു കളഞ്ഞിട്ടു മനുഷ്യർ ചവിട്ടുവാൻ അല്ലാതെ മറ്റൊന്നിന്നും പിന്നെ കൊള്ളുന്നതല്ല.
മത്തായി 5:13

അതിനാൽ ദൈവത്തിന്റെ സന്നിധിയിൽ ഒരു ഉപ്പിനോടു കൂടിയ ഭോജനയാഗമാകാം.
മറ്റുള്ളവർക്ക് നന്മയേകുന്ന ഉപ്പാകുവാൻ സർവ്വേശ്വരൻ ക്യപ ചൊരിയട്ടെ…

“നല്ല കാവൽക്കാരൻആയിരിക്കുക”

“ഞാൻ നിന്നെ യിസ്രായേൽഗ്യഹത്തിന്നു കാവൽക്കാരനാക്കി
ഇരിക്കുന്നു.നീ എന്റെ വായിൽ നിന്നു വചനം കേട്ടു എന്റെ നാമത്തിൽ അവരെ ബോധിപ്പിക്കണം. ഞാൻ ദുഷ്ടനോടു നീ മരിക്കും എന്നു കല്പിക്കുമ്പോൾ നീ അവനെ ഓർപ്പിക്കയോ, ദുഷ്ടനെ ജീവനോടെ രക്ഷിക്കേണ്ടതിന്നു അവൻ തന്റെ ദുർമാർഗ്ഗം വിടുവാൻ അവനെ ഓർപ്പിച്ചുകൊണ്ടും ഒന്നും പറകയോ ചെയ്യാഞ്ഞാൽ, ദുഷ്ടൻ തന്റെ അക്യത്യത്തിൽ മരിക്കും. അവന്റെ രക്തമോ ഞാൻ നിന്നോടു ചോദിക്കും. എന്നാൽ നീ ദുഷ്ടനെ ഓർപ്പിച്ചിട്ടും അവൻ തന്റെ ദുഷ്ടതയും ദുർമാർഗവും വിട്ടുതിരിയുന്നില്ലെങ്കിൽ അവൻ തന്റെ അക്യത്യത്തിൽ മരിക്കും നീയോ നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു”
യെഹെസ്കേൽ 3:17-19

യിസ്രയേൽഗ്യഹത്തിന്റെ കാവൽക്കാരനായി യഹോവ
യെഹെസ്കേലിനെ നിയമിച്ചു. യിസ്രായേൽ ഗ്യഹത്തിന്റെ സ്വഭാവങ്ങളെ കുറിച്ചു യഹോവ രണ്ടാം അദ്ധ്യായത്തിലും മൂന്നാം അദ്ധ്യായത്തിലും പറയുന്നു. അവർ
മത്സരിക്കുന്ന ജനം.ധാർഷ്ട്യവും
ദുശ്ശാഠ്യവും ഉള്ളവർ.
മനസ്സിലാക്കാൻ പറ്റാത്ത വിപ്ളവക്കാരികൾ.
കടുത്ത നെറ്റിയും കഠിനഹ്യദയവും ഉള്ളവർ. ഈ ജനത്തിന്റെ കാവൽക്കാരനാകുവാൻ യഹോവ യെഹെസ്കേലിനെ
അയക്കുന്നു. അയക്കുമ്പോൾ
ദൈവം വിലയേറിയ ഒരു സമ്മാനം നൽകി അവനെ ശക്തിപ്പെടുത്തുന്നു.ആ സമ്മാനം എന്താണെന്ന് ശ്രദ്ധിച്ചാലും.

“ഞാൻ നിനക്കു തരുന്നതു നീ വായ്തുറന്നു തിന്നുക.ഞാൻ
നോക്കിയപ്പോൾ ഒരു കൈ എങ്കലേക്കു നീട്ടിയിരിക്കുന്നതും
അതിൽ ഒരു പുസ്തകച്ചുരുൾ
ഇരിക്കുന്നതും കണ്ടു.അവൻ
അതിനെ എന്റെ മുമ്പിൽ വിടർത്തി.അതിൽ അകത്തും പുറത്തും എഴുത്തുണ്ടായിരുന്നു.
വിലാപങ്ങളും സങ്കടവും കഷ്ടവും അതിൽ എഴുതിയിരുന്നു”
യെഹെസ്കേൽ 2:8-10

ആ ചുരുൾ പ്രവാചകനോടു ഭക്ഷിക്കുവാൻ യഹോവ ആവശ്യപ്പെട്ടു.

“അങ്ങനെ ഞാൻ അതു തിന്നു.
അതു വായിൽ തേൻപോലെ
മധുരമായിരുന്നു”
യെഹെസ്കേൽ 3:3

യെഹെസ്കേയിലിന്റെ ശുശ്രൂഷ കഷ്ടവും പ്രയാസവും നിറഞ്ഞതാണെന്നു യഹോവ യെഹെസ്കേയേലിനു ദർശനം കാണിക്കുന്നു. എന്നാൽ ദൈവത്തിന്റെ വചനം സമ്യദ്ധമായി ഭക്ഷിക്കുവാൻ ദൈവം
നൽകുകയും ധൈര്യത്തോടെ
സംസാരിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ദൈവാത്മാവു പ്രവാചകനെ
കെബാർനദീതീരത്തു പാർത്ത
തേൻ-ആബീബിലെ പ്രവാസികളുടെ അടുക്കൽ എത്തിക്കുന്നു.
യഹോവയുടെ വചനം അവരോടു ധൈര്യത്തോടെ
പ്രസ്താവിക്കുവാൻ ആവശ്യപ്പെടുന്നു. അവരുടെ
കാവൽക്കാരനായിരുന്നു അവരോടു പറയേണ്ട കാര്യങ്ങൾ യഹോവ ഓർമ്മിപ്പിക്കുന്നു.
അവരുടെ ദുഷ്ടതയും നീതികേടും വിടുവാൻ അവരെ ഉപദേശിക്കണമെന്നും അല്ലാഞ്ഞാൽ അവർ
മരിക്കുമെന്നും ഓർമ്മിപ്പിക്കണമെന്നു
യഹോവ യെഹെസ്കേലിനോടു
ആവശ്യപ്പെടുന്നു. അതു പറയാതിരുന്നാൽ പ്രവാചകനോടു അവരുടെ
മരണത്തിനു പകരം ചോദിക്കുമെന്നും യഹോവ പറയുന്നു.

നാം ദൈവം നിയമിച്ചിട്ടുള്ള കാവൽക്കാരാണു. കാവൽക്കാർ
എന്ന നിലയിൽ വലിയൊരു ഉത്തരവാദിത്വം നമുക്കുണ്ടു.
പലതും കാവൽ ചെയ്യുവാൻ
ദൈവം നമ്മെ ഏല്പിച്ചിരിക്കുന്നു.
നല്ല കാവൽക്കാർ
ആകണമെങ്കിൽ ദൈവത്തിന്റെ
വചനമാകുന്ന ചുരുൾ ഭക്ഷിക്കണം.നല്ല കാവൽക്കാരൻ ദൈവത്തിന്റെ വചനങ്ങളെ പങ്കുവയ്ക്കും. നമ്മുടെ ഭവനത്തിലുള്ളവരോടു പ്രത്യേകിച്ചു നമ്മുടെ മക്കളോടും സഹോദരന്മാരോടും
പാപത്തെ കുറിച്ചും നീതിയെ കുറിച്ചും , പറഞ്ഞു കൊടുക്കും. ദൈവത്തെ അറിയാത്തവരോടു സുവിശേഷം
പങ്കുവയ്ക്കേണ്ട വലിയൊരു ചുമതല കാവൽക്കാരനെന്ന
നിലയിൽ നമുക്കുണ്ടു..
കായേൻ നല്ലൊരു കാവൽക്കാരൻ
ആയിരുന്നില്ല.
“ഞാൻ എന്റെ സഹോദരന്റെ
കാവൽക്കാരനോ” എന്ന കായേൻ്റെ ചോദ്യത്തിൽ നിന്നുതന്നെ
അതു വ്യക്തമാണു.

കാവൽക്കാരനെന്ന നിലയിൽ
നമ്മുടെ ശരീരത്തെ കാത്തു സൂക്ഷിക്കേണ്ട ചുമതല നമുക്കുണ്ടു. കാവൽക്കാരനെന്ന നിലയിൽ നമ്മുടെ കുടുംബത്തെ കാത്തു
പരിപാലിപ്പാൻ നമുക്കു ചുമതലയുണ്ടു..ഈ ചുമതല സഭയോടും സമൂഹത്തോടും ദേശത്തടും ഉണ്ടാകണം. എല്ലാവർക്കും
യേശുവെന്ന രക്ഷകനെ
ചൂണ്ടികാട്ടുവാനുള്ള ചുമതല ഉണ്ട്. യഹോവ പറയുന്നു. മത്സരഗ്യഹത്തേക്കാണു നമ്മെ അയക്കുന്നതെന്നു. കേൾക്കുന്നവർ കേൾക്കെട്ടെയെന്നും കേൾക്കാതിരിക്കുന്നവർ മത്സരഗ്യഹമായി ഇരിക്കട്ടെയെന്നും യഹോവ
പ്രവാചകനോടു പറയുന്നു.
പ്രബോധനം കേട്ടു അനുസരിക്കുന്നവൻ അതിനാൽ
ജീവിക്കുമെന്നും പ്രബോധനം കേട്ടു
ദുഷ്ടത കൈവിടാതിരുന്നാൽ അവൻ മരിക്കുമെന്നും ദൈവം മുന്നറിയിപ്പു തരുന്നു.

വചനമെന്ന ചുരുൾ ഭക്ഷിച്ചു നല്ല കാവൽക്കാരൻ
ആയിരിക്കുന്നവരോടു യഹോവ ഒരു വലിയ വാഗ്ദത്തം നൽകുന്നു.

“നീയോ നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു”
യെഹെസ്കേൽ 3:19

നല്ല കാവൽക്കാരായി ഈ
ലോകത്തിൽ വസിച്ചു ജീവകിരീടം പ്രാപിപ്പാൻ ദൈവം
നമ്മെ യോഗ്യരാക്കട്ടെ..

Newer posts »