FELLOWSHIP OF GOD MINISTRY

PREACH GOSPEL & SALVATION FOR THE LOST

Page 11 of 15

അപ്പൊക്രിഫാ ഗ്രന്ഥങ്ങള്‍ ബൈബിളിന്‍റെ ഭാഗമോ?

മറച്ചുവയ്ക്കുക എന്നര്‍ത്ഥമുള്ള “അപ്പൊക്രിപ്ടോ” എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് അപ്പൊക്രിഫയുടെ നിഷ്പത്തി മറയ്ക്കപ്പെട്ടത്, രഹസ്യം, ഗുപ്തം, ഗൂഡം എന്നൊക്കെയാണിതിന്‍റെ അര്‍ത്ഥം. ക്രൈസ്തവ ചരിത്രത്തില്‍ തിരുവെഴുത്തുകളുടെ കാനോന്യകതയോടുള്ള ബന്ധത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന വിഷയമാണ് അപ്പൊക്രിഫാ അഥവാ ഗുപ്തഗ്രന്ഥങ്ങള്‍. റോമന്‍ കത്തോലിക്കാ സഭ ഒഴികെ മറ്റു സഭകളും യഹൂദന്മാരും അപ്പൊക്രിഫയെ അംഗീകരിക്കുന്നില്ല. പഴയ നിയമത്തിനും പുതിയ നിയമത്തിനും ഇടയിലുള്ള കാലഘട്ടത്തില്‍ യഹൂദ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ചില പുസ്തകങ്ങളാണ് അപ്പൊക്രീഫ. അവ യഹൂദന്‍മാരുടെ വിശുദ്ധഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതു തന്നെ. അവയ്ക്കു വേണ്ടത്ര ആധികാരികത ഇല്ല എന്നതിന്‍റെ വ്യക്തമായ തെളിവാണ്. ഈ അപ്പൊക്രീഫാ പുസ്തകങ്ങള്‍ 1547-ലെ ട്രന്‍റ് കൗണ്‍സിലില്‍ വച്ചാണ് റോമന്‍ കത്തോലിക്കരുടെ ബൈബിളിലേക്ക് ചേര്‍ക്കപ്പെട്ടത്.

അലക്സാണ്‍ട്രിയന്‍ ലിസ്റ്റ് പ്രകാരമുള്ള 15 പുസ്തകങ്ങള്‍ അപ്പൊക്രിഫാ എന്നു പൊതുവെ അറിയപ്പെടുന്നു. അവയില്‍ 12 എണ്ണത്തെ റോമന്‍ കത്തോലിക്കാസഭ ദൈവവചനത്തിന്‍റെ ആധികാരികത കൊടുത്ത് അംഗീകരിക്കുന്നു. അവ തോബിത്, യൂദിത്ത്, 1,2 മക്കബായര്‍, ജ്ഞാനം, പ്രഭാഷകന്‍, ബാറുക്ക്, ബാറൂക്കിന്‍റെ ആറാം അദ്ധ്യായമായിത്തീര്‍ന്ന ജറമിയായുടെ കത്ത്, എസ്ഥേറിനോടു ചേര്‍ക്കപ്പെട്ട 107 വാക്യങ്ങള്‍, ഡാനിയേല്‍ 3:24-90 ആയിത്തീര്‍ന്ന അസിറിയായുടെ പ്രാര്‍ത്ഥനയും 3 ചെറുപ്പക്കരുടെ പാട്ടും, ഡാനിയേല്‍ 13 ആയിത്തീര്‍ന്ന സൂസന്ന, ഡാനിയേല്‍ 14 ആയിത്തീര്‍ന്ന ബേലും വ്യാളവും, ഈ പന്ത്രണ്ടു പുസ്തകങ്ങളാണ് കത്തോലിക്കര്‍ അംഗീകരിച്ചിരിക്കുന്നത്. കത്തോലിക്കര്‍ അംഗീകരിക്കാത്ത അപ്പൊക്രീഫാ പുസ്തകങ്ങള്‍ 1,2 എസ്ദ്രാസ്, മനസായുടെ പ്രാര്‍ത്ഥന എന്നിവയാണ്.

1) അപ്പൊക്രിഫാ പുസ്തകങ്ങള്‍ ദൈവവചനമല്ലാത്തതിന്‍റെ കാരണങ്ങള്‍:-

ദൈവത്തിന്‍റെ അരുളപ്പാടുകള്‍ നല്‍കപ്പെട്ടിരിക്കുന്നത് യഹൂദര്‍ക്കാണ്. ദൈവവചനം സംബന്ധിച്ച് യിസ്രയേലിനാണ് മുഖ്യ സ്ഥാനം. ദൈവം തന്‍റെ ചിന്തകളും നിയമങ്ങളും യിസ്രായേലിന് വെളിപ്പെടുത്തിയതുപോലെ മറ്റൊരു ജനസമൂഹത്തിനും ജാതിക്കും വെളിപ്പെടുത്തിയിട്ടില്ല. അവിടുന്ന് യാക്കോബിന് തന്‍റെ കല്പനയും യിസ്രയേലിന് തന്‍റെ ചട്ടങ്ങളും പ്രമാണങ്ങളും വെളിപ്പെടുത്തുന്നു. മറ്റൊരു ജനതയ്ക്കുവേണ്ടിയും അവിടുന്ന് ഇങ്ങനെ ചെയ്തിട്ടില്ല. ്അവിടുത്തെ പ്രമാണങ്ങള്‍ അവര്‍ക്ക് അജ്ഞാതമാണ് (സങ്കീര്‍ത്തനം – 147:19,20). ദൈവത്തിന്‍റെ അരുളപ്പാടുകള്‍ ഭരമേല്പിച്ചിരിക്കുന്നത് യഹൂദന്മാരെയാണ്. (റോമര്‍ – 3:1,2); വിശുദ്ധലിഖിതങ്ങള്‍ എന്നതുകൊണ്ട് യേശു അര്‍ത്ഥമാക്കിയത് ദൈവത്തിന്‍റെ വെളിപ്പാടടങ്ങിയ യഹൂദഗ്രന്ഥങ്ങളെയാണ്. പഴയനിയമഗ്രന്ഥങ്ങള്‍ യേശു എന്ന വ്യക്തിയുടെ പ്രവാചകന്‍, പുരോഹിതന്‍ രാജാവ് എന്നീ ദൗത്യവശങ്ങളെ മുന്‍കൂട്ടി വ്യക്തമാക്കുന്നു.

യഹൂദര്‍ വിശുദ്ധലിഖിതങ്ങള്‍ എന്ന് ആധികാരികത കൊടുത്തിരിക്കുന്നത് മോശ മുതല്‍ മലാഖിവരെയുള്ള പ്രവാചക ഗ്രന്ഥങ്ങള്‍ക്കാണ്. പഴയ നിയമത്തിലെ അവസാനഗ്രന്ഥത്തില്‍ യേശുവിനു മുന്നോടിയായി വരാന്‍ പോകുന്ന സ്നാപകയോഹന്നാനെപ്പറ്റി പറഞ്ഞിരിക്കുന്നു. (മലാഖി 3:1) അപ്പൊക്രിഫ എഴുതപ്പെട്ട B.C.300 മുതല്‍ B.C .30 വരെയുള്ള കാലഘട്ടത്തില്‍ ഒരു യഹൂദപ്രവാചകനും ജീവിച്ചിരുന്നിട്ടില്ല. അങ്ങനെ ദൈവത്താല്‍ അയയ്ക്കപ്പെട്ട പ്രവാചകന്മാര്‍ ഇല്ലാതിരുന്ന യഹൂദാചരിത്രത്തിലെ ഒരു പ്രത്യേക കാലഘട്ടത്തിലാണ് അപ്പൊക്രിഫഗ്രന്ഥങ്ങള്‍ എഴുതപ്പെട്ടത്. ഹഗ്ഗായി, സെഖര്‍യ്യാവ്, മലാഖി എന്നീ പ്രവാചകര്‍ക്ക് B.C. 400) ശേഷം പരിശുദ്ധാത്മാവ് യിസ്രായേലില്‍ നിന്ന് വിട്ടുപോയി എന്ന് തല്‍മൂദ് സാക്ഷ്യപ്പെടുത്തുന്നു. അപ്പൊക്രിഫ എഴുതപ്പെട്ടത് B.C. 200നു ശേഷമാണ്.

2) യെഹൂദര്‍ അപ്പൊക്രിഫാ ഗ്രന്ഥങ്ങളെ അംഗീകരിക്കുന്നില്ല:-

പഴയ ഉടമ്പടി പുസ്തകങ്ങളുടെ ആധികരികത നിര്‍ണ്ണയിക്കാന്‍ ഏറ്റവും നന്നായി സാധിക്കുന്നത് യഹൂദര്‍ക്ക് തന്നെയാണ്. യെഹൂദര്‍ ഒരിക്കലും അപ്പൊക്രിഫായെ അവരുടെ വിശുദ്ധഗ്രന്ഥത്തന്‍റെ ഭാഗമായി അംഗീകരിച്ചിട്ടില്ല. യെഹൂദരുടെ വിശുദ്ധഗ്രന്ഥത്തിലെ പുസ്തകങ്ങള്‍ എന്തൊക്കെയാണെന്നതിന്‍റെ അന്തിമമായ തീരുമാനം ക്രിസ്തുവിന് 400 വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ പൂര്‍ത്തിയായതാണ്. ആ തീരുമാനവുമായി റോമന്‍ കത്തോലിക്കാ സഭക്ക് യാതൊരു ബന്ധവുമില്ല. അതിനാല്‍ പഴയ നിയമഗ്രന്ഥങ്ങള്‍ ഏതൊക്കെയെന്ന വിഷയത്തെക്കുറിച്ച് തീരുമാനമെടുക്കാന്‍ റോമന്‍ കത്തോലിക്കര്‍ക്ക് അര്‍ഹതയില്ല. അതിനാല്‍ അപ്പൊക്രിഫായെ ബൈബിളിന്‍റെ ഭാഗമാക്കുക എന്ന് റോമന്‍ കത്തോലിക്കരുടെ നിലപാട് അനധികൃതമാണ്.

3) പഴയനിയമഗ്രന്ഥങ്ങള്‍ എഴുതിയ യഹൂദരും പഴയനിയമഗ്രന്ഥങ്ങളുടെ പൊരുളായ യേശുവും അപ്പൊക്രിഫാഗ്രന്ഥങ്ങള്‍ ദൈവവചനമാണെന്ന് അംഗീകരിക്കുന്നില്ല. യേശുവിന്‍റെ ഈ സാക്ഷ്യം മനഃപൂര്‍വ്വം അംഗീകരിക്കാത്തവര്‍ക്ക് യേശുവില്‍ വിശ്വസിക്കന്‍ സാധിക്കില്ല.

4) യേശുവും അപ്പൊസ്തലന്മാരും അപ്പൊക്രിഫാ ഗ്രന്ഥങ്ങളെ അംഗീകരിക്കുന്നില്ല. യേശുവും പുതിയ നിയമഗ്രന്ഥകാരന്മാരും പഴയനിയമഗ്രന്ഥങ്ങളില്‍ നിന്നും ഉദ്ധരിക്കയും അവയെപ്പറ്റി പരാമര്‍ശിക്കയും ചെയ്യുന്നു. എന്നാല്‍ അപ്പൊക്രിഫാഗ്രന്ഥങ്ങള്‍ക്ക് യാതൊരു പ്രാധാന്യവും അവര്‍ കൊടുക്കുന്നില്ല. ആധികാരികമായത് ഏത് എന്ന് തീരുമാനിക്കുന്നതിന്‍റെ കേന്ദ്രസ്ഥാനം യേശുവിനാണ്. നിയമവും പ്രവാചകന്മാരും എന്ന് യേശു പറഞ്ഞത് മോശ മുതല്‍ യേശുവരെ എഴുതപ്പെട്ട ദൈവിക വെളിപ്പാടിനെയാണ്. അവയില്‍ അപ്പൊക്രിഫാഗ്രന്ഥങ്ങള്‍ ഉള്‍പ്പെടുന്നില്ല. ക്രിസ്തു ഉപയോഗിച്ചത് യഹൂദരുടെ ബൈബിളായിരുന്നു ഇന്നും യഹൂദര്‍ ഉപയോഗിക്കുന്നത് അതേ ബൈബിള്‍ത്തന്നെ. അതില്‍ അപ്പൊക്രിഫ പുസ്തകങ്ങള്‍ ഇല്ല. യേശു ആ യഹൂദബൈബിളിനെ മാത്രമാണ് വിശുദ്ധലിഖിതങ്ങള്‍ എന്നു വിളിച്ചത്. അതിനാല്‍ അപ്പൊക്രിഫാ പുസ്തകങ്ങള്‍ വിശുദ്ധലിഖിതമോ ദൈവവചനമോ അല്ല എന്ന് അവയെ സംബന്ധിച്ച യേശുവിന്‍റെ സമീപനത്തില്‍ നിന്നു മനസ്സിലാക്കാം. അപ്പൊക്രിഫാ ദൈവവചനമായി ബൈബിളില്‍ ഉള്‍പ്പെടുത്തേണ്ടതായിരുന്നെങ്കില്‍ യേശു അത് പറയുമായിരുന്നു. അപ്പൊക്രിഫായെപ്പറ്റി യേശുവും അപ്പൊസ്തലന്‍മാരും നന്നായി അറിഞ്ഞിരുന്നു. എങ്കിലും അവര്‍ അതിന്‍റെ ആവശ്യകതയെപ്പറ്റി പുതിയ നിയമത്തില്‍ സൂചിപ്പിക്കുകയൊ അവയില്‍ നിന്ന് ഉദ്ധരിക്കുകയോ ചെയ്തിട്ടില്ല. അതിന്‍റെ അര്‍ത്ഥം അവര്‍ അവയെ ദൈവവചനമായി അംഗീകരിച്ചില്ല എന്നതാണ്. അങ്ങനെ അപ്പൊക്രിഫ ബൈബിളിന്‍റെ ഭാഗമല്ല എന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും നമുക്ക് വ്യക്തമാക്കി തന്നിട്ടുണ്ട്. അതിനാല്‍ അപ്പൊക്രിഫായെ ദൈവവചനം എന്ന രൂപേണ ബൈബിളില്‍ ഉള്‍പ്പെടുത്തുന്നത് ക്രിസ്തുവിരുദ്ധമായ കാര്യമാണ്.

5) നമുക്ക് അപ്പൊക്രിഫായുടെ ആവശ്യമില്ല. അപ്പൊക്രിഫ ഇല്ലാതെ തന്നെ ബൈബിളില്‍ ദൈവവചനവും ദൈവികവെളിപാടും പൂര്‍ണ്ണമാകുന്നു. ദൈവവചനമായ ബൈബിള്‍ എന്നേക്കും പരിപൂര്‍ണ്ണമാണ്. അതു മനുഷ്യന്‍ മെച്ചപ്പെടുത്തേണ്ട കാര്യമില്ല. മെച്ചപ്പെടുത്താന്‍ സാധ്യവുമല്ല. (സങ്കീര്‍ത്തനം-119:89,160;12:67;19:7;1 പത്രൊസ്-1:23.; മത്തായി 24:35) ക്രിസ്തു തന്‍റെ അപ്പൊസ്തലന്മാര്‍ക്ക് തന്‍റെ മുഴുസത്യവും വാഗ്ദാനം ചെയ്തു. (യോഹന്നാന്‍ – 16:12-15; 14:26) അതില്‍നിന്നും ക്രിസ്തു തന്‍റെ സഭക്ക് നല്‍കുവാന്‍ തീരുമാനിച്ച അടിസ്ഥാനമായ സത്യം അപ്പൊസ്തലന്മാര്‍ക്ക് പൂര്‍ണ്ണമായി ലഭിച്ചിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാം. ബൈബിളിലെ പുതിയ നിയമത്തില്‍ അപ്പൊസ്തലന്‍മാര്‍ക്ക് ലഭിച്ചതായി നാം കാണുന്ന വെളിപ്പാടും സത്യവും എന്താണോ അത് അതില്‍ത്തന്നെ പൂര്‍ണ്ണമാണ്. ബൈബിളിലെ വെളിപാട് പൂര്‍ണ്ണമാകുന്നത് യേശുക്രിസ്തുവില്‍ക്കൂടിയാണ്.

6) അപ്പൊക്രിഫയില്‍ ദൈവവചനവിരുദ്ധമായ പ്രബോധനങ്ങള്‍ ഉള്‍ക്കെള്ളുന്നു. വചനവിരുദ്ധമായ പ്രബോധനങ്ങളില്‍ ചിലത് ഇവയാണ്:- മരിച്ചവര്‍ക്ക് വേണ്ടി ഉള്ള പ്രാര്‍ത്ഥന, (2 മക്കബായര്‍ 12:45,46) സല്‍പ്രവൃത്തികള്‍ വഴി ഉള്ള രക്ഷ (തോബിത് 12:9) എന്നാല്‍ ദൈവവചനത്തിന്‍റെ ആധികാരികത ഉണ്ട് എന്ന് അംഗീകരിക്കപ്പെടുന്ന ബൈബിളിലെ പുസ്തകങ്ങള്‍ മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനെതിരാണ് (എബ്രായര്‍ -9:27; ലൂക്കൊസ് 16:25; 2 ശമൂവേല്‍ 12:19) സല്‍പ്രവൃത്തികള്‍ വഴി രക്ഷ ലഭിക്കും എ ഉപദേശത്തിനും എതിരാണ്. (ഉല്പത്തി 15:6; റോമര്‍-4:5;ഗലാത്യര്‍ 3:15) അതിനാല്‍ ബൈബിളും അപ്പൊക്രിഫായും പരസ്പരവിരുദ്ധങ്ങളാണെന്ന് വ്യക്തമാകുന്നു. അതിനാല്‍ അപ്പൊക്രിഫ ദൈവവചനമല്ലെന്നു തെളിയുന്നു.

7) അപ്പൊക്രിഫായിലെ പ്രബോധനങ്ങള്‍ പലതും ബൈബിളിന്‍റെ ഉന്നത ധാമ്മികനിലവാരം പുലര്‍ത്തുന്നവയല്ല. ഉദാഹരണമായി കാപട്യം കാണിക്കുവാന്‍ ദൈവം യൂദിത്തിനെ സഹായിക്കുന്നതായി യൂദിത്ത് 9-11 വരെയുള്ള അദ്ധ്യായങ്ങളില്‍ കാണുന്നു. (2 മക്കബായര്‍ 14:41,42-ല്‍ ആത്മഹത്യ അംഗീകരിക്കപ്പെട്ടിരിക്കുന്നു.)

😎 പ്രവാചകകാലഘട്ടത്തില്‍ എഴുതപ്പെട്ടതല്ലെന്ന് സ്വയം സമ്മതിക്കുന്നു. (1 മക്കബായര്‍ 9:27)

9) ആധികാരികമായ ദൈവവചനം നിറവേറ്റേണ്ട മാനദണ്ഡങ്ങള്‍ നിറവേറ്റാന്‍ അപ്പൊക്രിഫാ ഗ്രന്ഥങ്ങള്‍ക്ക് കഴിയുന്നില്ല.ഒരു പുസ്തകത്തെ ദൈവവചനം എന്ന സ്ഥാനം കൊടുത്ത് അംഗീകരിക്കുന്നതിന് മുമ്പ് അതിനെ ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധനാവിഷയമാക്കേണ്ടതുണ്ട്. അവയില്‍ ചില മാനദണ്ഡങ്ങള്‍ ഇവയാണ്. ദൈവത്തിന്‍റെ പ്രവാചകനാല്‍ എഴുതപ്പെട്ടതാണോ? ദൈവത്തിന്‍റെ അതിസ്വഭാവികമായ അത്ഭുതപ്രവൃത്തികൊണ്ട് ഗ്രന്ഥകാരനെ ദൈവം അംഗീകരിച്ചതായി കാണുന്നുണ്ടോ? ദൈവത്തെയും മനുഷ്യനെയുംപ്പറ്റി അവയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ബൈബിളില്‍ വെളിപ്പെടുത്തപ്പെട്ടിരിക്കുന്ന സത്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ? ദൈവജനത്തിന്‍റെ തുടര്‍ച്ചയായതും സാര്‍വ്വത്രികവുമായ സ്വീകാര്യത അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഈ മാനദണ്ഡങ്ങള്‍ നിറവേറ്റാന്‍ അപ്പൊക്രിഫക്ക് കഴിയുന്നില്ല. അതിനാല്‍ അപ്പൊക്രിഫ ദൈവവചനമല്ല.

10) യഹൂദതത്വചിന്തകനായ ഫിലോ (B.C.20 A.D. 40) തന്‍റെ എഴുത്തുകളില്‍ പഴയനിയമഗ്രന്ഥങ്ങളില്‍ നിന്ന് ധാരാളം ഉദ്ധരിക്കുന്നുണ്ടെങ്കിലും ആ രീതിയില്‍ അപ്പൊക്രിഫാഗ്രന്ഥന്ഥങ്ങളില്‍ നിന്ന് ഉദ്ധരിക്കുന്നില്ല.

11) യേശുവിന്‍റെ സമകാലികനും സുപ്രസിദ്ധപണ്ഡിതനും യഹൂദചരിത്രകാരനുമയ ജോസിഫസ് അപ്പൊക്രിഫാഗ്രന്ഥങ്ങളെ അംഗീകരിക്കുകയൊ അവയെ ഉദ്ധരിക്കുകയൊ ചെയ്യുന്നില്ല.

12) ജാമ്മിയ കൗണ്‍സിലിലെ (A.D 90) യഹൂദപണ്ഡിതര്‍ അപ്പൊക്രിഫ പുസ്തകങ്ങള്‍ ദൈവ നിവേശിതമായി അംഗീകരിച്ചില്ല.

13) ആദിമ സഭ അപ്പൊക്രിഫാ പുസ്തകങ്ങളെ ദൈവനിവേശിതമായി അംഗീകരിച്ചില്ല.

14) റോമന്‍ കത്തോലിക്കാ സഭ A.D.1547 വരെ അപ്പൊക്രിഫാ പുസ്തകങ്ങളെ ബൈബിളിന്‍റെ ഭാഗമായി അംഗീകരിച്ചിരുന്നില്ല. അപ്പൊക്രിഫായെ അംഗീകരിക്കുന്നത് സത്യത്തെ എതിര്‍ക്കുന്നതിന് തുല്യമാണെന്നു വ്യക്തമാക്കുന്നു. ഈ കാരണങ്ങളാല്‍ യേശുവിന്‍റെ കാലത്ത് പഴയനിയമത്തിലെ 39 പുസ്തകങ്ങളും ക്രിസ്തുവിന്ശേഷം പുതിയ നിയമത്തിലെ 27 പുസ്തകങ്ങളും ദൈവവചനമാണെന്ന് ക്രിസ്ത്യാനികള്‍ അംഗീകരിച്ചു. അങ്ങനെ 66 പുസ്തകങ്ങള്‍ ബൈബിളില്‍ ഉണ്ടായി.

ബൈബിളാണോ പാരമ്പര്യമാണോ വിശ്വാസത്തിന് ആധാരം?

ഒരാള്‍ എവിടെ ജനിക്കണം എന്നു തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ദൈവം മനുഷ്യന് നല്‍കിയിട്ടില്ല. അങ്ങനെ ഒരവസരം നമുക്ക് ലഭിച്ചിരുന്നെങ്കില്‍ നമ്മില്‍ പലരും ഇന്നത്തെ ഈ അവസ്ഥയില്‍ കാണപ്പെടുമായിരുന്നില്ല. നാം ജനിച്ചുവളര്‍ന്നു തിരിച്ചറിവായ ശേഷമാണ് നമ്മുടെ കുടുംബപശ്ചാത്തലവും മത പശ്ചാത്തലവും മറ്റും നാം മനസ്സിലാക്കുന്നത്. താങ്കള്‍ എന്തുകൊണ്ട് ഒരു കത്തോലിക്കാ വിശ്വാസിയായിരിക്കുന്നു എന്ന് ഒരാളോടു ചോദിച്ചാല്‍ അവന്‍റെ ഉത്തരം ഞാന്‍ ഒരു കത്തോലിക്കാ കുടുംബത്തില്‍ ജനിച്ചു വളര്‍ന്നു എന്നു തന്നെ ആയിരിക്കും. അപ്പോള്‍ താങ്കള്‍ ഒരു ഹിന്ദുകുടുംബത്തിലാണ് ജനിച്ചിരുന്നതെങ്കിലോ? താങ്കള്‍ ഒരു ഹിന്ദുവായിരിക്കും. ഇങ്ങനെ മതങ്ങളുടേയും സഭകളുടെയും പേരുകള്‍ മാറിമാറി ചോദിച്ചാലും അവരുടെ മറുപടി ഇപ്രകാരം തന്നെ ആയിരിക്കും. അങ്ങനെയെങ്കില്‍ താങ്കളുടെ സഭയോട് താങ്കള്‍ കാണിക്കുന്ന കൂറും അവേശവും എന്തിന്‍റെ അടിസ്ഥാനത്തിലാണ്, അതിന്‍റെ ഉത്തരം പാരമ്പര്യം എന്നായിരിക്കും. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ നമ്മുടെ സഭയോട് കാണിക്കുന്ന തീഷ്ണത അതിന്‍റെ അടിസ്ഥാനം നമുക്ക്വേണ്ടി ക്രൂശില്‍മരിച്ച കര്‍ത്താവിനോടുള്ള സ്നേഹമോ ദൈവവചനത്തോടുള്ള ആത്മാര്‍ത്ഥതയോകൊണ്ടല്ല, കേവലം പാരമ്പര്യത്തില്‍ നിന്ന് ഉളവായ മതഭക്തിയാണ്.

പാരമ്പര്യത്തില്‍ ഊറ്റം കൊള്ളുന്ന മനുഷ്യന്‍ പക്ഷെ! ഏതു കാര്യത്തിലാണ് മനുഷ്യന്‍ പാരമ്പര്യം സൂക്ഷിക്കുന്നത്? ഭീമമായ തുക ഡൊണേഷന്‍-കൈക്കൂലി-കൊടുത്ത് മക്കളെ ഉന്നതവിദ്യാഭ്യാസത്തിനയക്കുന്ന മനുഷ്യരില്‍ എത്രപേര്‍ 4-ാം ക്ലാസ്സുവരെ പഠിച്ചിട്ടില്ലാത്ത തങ്ങളുടെ പൂര്‍വ്വികരുടെ പാരമ്പര്യം വിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍ സൂക്ഷിക്കാറുണ്ട്.

മക്കളെ ഡോക്ടറും, എഞ്ചിനീയറും, വക്കീലുമൊക്കെ ആക്കാന്‍ പെടാപാടുപെടുന്ന മനുഷ്യന്‍ അരയില്‍ ഈരെഴ തോര്‍ത്തും തലയില്‍ പാളത്തൊപ്പിയും വെച്ച് പകലന്തിയോളം പാടത്തും പറമ്പിലും പണിയെടുത്തു ജീവിച്ച പിതാക്കന്മാരുടെ പാരമ്പര്യം തൊഴില്‍ മേഖലയില്‍ സൂക്ഷിക്കാറുണ്ടോ?

കോട്ടും, സൂട്ടും, ബൂട്ടും ധരിച്ച്, റ്റൈയും കെട്ടി ലക്ഷങ്ങള്‍ വിലയുള്ള കാറില്‍ പറന്നു നടക്കുമ്പോള്‍ പണ്ട് ഒറ്റമുണ്ടും മുറികയ്യന്‍ ഷര്‍ട്ടുമിട്ട് നഗ്നപാദരായി മൈലുകള്‍ താണ്ടിയിരുന്ന വല്യപ്പച്ചന്‍മാരുടെ പാരമ്പര്യം വസ്ത്രധാരണത്തിലൊ വാഹനകാര്യത്തിലൊ നിലനിര്‍ത്താന്‍ ശ്രമിക്കാറുണ്ടോ?

ഓലമേഞ്ഞ കൂരെക്കുകീഴെ ചാണകം മെഴുകിയ തറയില്‍ മണ്ണെണ്ണ വിളക്കിന്‍റെ അരണ്ട വെളിച്ചത്തിലിരുന്ന് അക്ഷരം പഠിച്ചിരുന്ന, അത്താഴം കഴിച്ചിരുന്ന മനുഷ്യന്‍ ഗ്രനൈറ്റും, മാര്‍ബിളും വിരിച്ച മണിമാളികകള്‍ വൈദ്യുതി ദീപങ്ങളാലലങ്കരിച്ച് മോടിപിടിപ്പിക്കുമ്പോള്‍ വീടിന്‍റെ കാര്യത്തില്‍ വിളക്കിന്‍റെ കാര്യത്തില്‍ പാരമ്പര്യം തെറ്റുമെന്ന് പറഞ്ഞ് പഴഞ്ചന്‍ വീടുകളില്‍ താമസിക്കാറുണ്ടോ? ഇല്ലേ ഇല്ല.

ഒറ്റക്കാര്യത്തിലെ മനുഷ്യര്‍ക്ക് പാരമ്പര്യമുള്ളൂ. ദൈവത്തിന്‍റെ കാര്യത്തില്‍, ആത്മീയ അന്ധത കൈവിടാത്തകാര്യത്തില്‍, ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും വിദ്യയിലൂടെ വിജ്ഞാനത്തിലൂടെ പുരോഗതി കൈവരിക്കുന്ന മനുഷ്യന്‍ ദൈവവചനം പഠിച്ച് സത്യം മനസ്സിലാക്കാനോ ദൈവത്തിന്‍റെ ഇഷ്ടം മനസ്സിലാക്കാനോ അങ്ങനെ വ്യര്‍ത്ഥമായ പാരമ്പര്യവും അന്ധവിശ്വാസങ്ങളും അബദ്ധജഡിലമായ ആചാരങ്ങളും പാപപ്രവൃത്തികളും ഉപേക്ഷിച്ച് ദൈവമക്കളായി ജീവിക്കുവാനോ ആഗ്രഹിക്കുന്നില്ല.

പാരമ്പര്യത്തില്‍ ഊറ്റം കൊള്ളുന്നവരെക്കുറിച്ച് യേശുക്രിസ്തു പറഞ്ഞിരിക്കുന്ന വാക്കുകള്‍ വളരെ ശ്രദ്ധേയമാണ്. “അവന്‍ പറഞ്ഞു: കപടനാട്യക്കാരായ നിങ്ങളെക്കുറിച്ച് ഏശയ്യാ ശരിയായിത്തന്നെ പ്രവചിച്ചു. അവന്‍ എഴുതിയിരിക്കുന്നു: ഈ ജനം അധരങ്ങള്‍ക്കൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍, അവരുടെ ഹൃദയം എന്നില്‍ നിന്നു വളരെ ദൂരെയാണ്. വ്യര്‍ത്ഥമായി അവര്‍ എന്നെ ആരാധിക്കുന്നു; മനുഷ്യരുടെ കല്പനകള്‍ പ്രമാണങ്ങളായി പഠിപ്പിക്കുകയും ചെയ്യുന്നു. ദൈവത്തിന്‍റെ കല്പന ഉപേക്ഷിച്ച്, മനുഷ്യരുടെ പാരമ്പര്യം നിങ്ങള്‍ മുറുകെപ്പിടിക്കുന്നു. അവന്‍ തുടര്‍ന്നു: നിങ്ങളുടെ പാരമ്പര്യം പാലിക്കാന്‍വേണ്ടി കൗശലപൂര്‍വ്വം ദൈവകല്പന അവഗണിക്കുന്നു. (മര്‍ക്കോസ് – 7:6-9)

പാരമ്പര്യവും ദൈവവചനവും ഒന്നിച്ചു പോകയില്ല. യേശു ഇവിടെപ്പറയുന്നത് കപടഭക്തിക്കാര്‍ ദൈവവചനം കൗശലപൂര്‍വ്വം മാറ്റിവച്ച് മനുഷ്യരുടെ കല്പനകളെ പ്രമാണങ്ങളായി പഠിപ്പിക്കുകയും അവയെ ദൈവവചനത്തിനു തുല്യമായിക്കണ്ട് അനുസരിക്കുകയും ചെയ്യുന്നു. ഈ കൂട്ടര്‍ക്ക് ദൈവവചനം അറിയില്ലെങ്കിലും മാനുഷികമായ പ്രമാണങ്ങളെല്ലാം മനഃപാഠമായിരിക്കും. ഈ കൂട്ടര്‍ ദൈവത്തില്‍ നിന്നും ദൈവവചനത്തില്‍ നിന്നും ദൈവരാജ്യത്തില്‍ നിന്നും വളരെയേറെ അകലെയാണ്.

പാരമ്പര്യ വാദികളെക്കുറിച്ച് സ്നാപകയോഹന്നാന്‍ പറയുന്നത് ഇപ്രകാരമാണ്.

“അനേകം ഫരിസേയരും സദുക്കായരും സ്നാനമേല്‍ക്കാന്‍ വരുന്നതുകണ്ട്, യോഹന്നാന്‍ അവരോടു പറഞ്ഞു: അണലി സന്തതികളേ, ആസന്നമായ ക്രോധത്തില്‍ നിന്ന് ഓടിയകലാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയതാരാണ്? മാനസാന്തരത്തിനു യോജിച്ച ഫലം പുറപ്പെടുവിക്കുവിന്‍. ഞങ്ങള്‍ക്കു പിതാവായി അബ്രാഹം ഉണ്ട് എന്ന് പറഞ്ഞ് അഭിമാനിക്കേണ്ടാ. ഈ കല്ലുകളില്‍ നിന്ന് അബ്രാഹത്തിനു സന്താനങ്ങളെ പുറപ്പെടുവിക്കാന്‍ ദൈവത്തിനു കഴിയുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു. വൃക്ഷങ്ങളുടെ വേരിനു കോടാലി വച്ചു കഴിഞ്ഞു. നല്ല ഫലം കായ്ക്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടിതീയിലെറിയും. (മത്തായി – 3:7-10)

മാനസാന്തരപ്പെട്ട് നല്ല ഫലം നല്‍കാതെ അബ്രാഹിമിന്‍റെ മക്കളാണെന്ന പാരമ്പര്യംകൊണ്ട് ദൈവക്രോധത്തില്‍ നിന്നു രക്ഷപെടുകയില്ലെന്നാണ് ഇവിടെ യോഹന്നാന്‍ പറയുന്നത്.

വി. പത്രോസ് പാരമ്പര്യത്തെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്. “പിതാക്കന്‍മാരില്‍ നിന്നു നിങ്ങള്‍ക്കു ലഭിച്ച വ്യര്‍ത്ഥമായ ജീവിതരീതിയില്‍ നിന്നു നിങ്ങള്‍ വീണ്ടെടുക്കപ്പെട്ടത് നശ്വരമായ വെള്ളിയോ സ്വര്‍ണ്ണമോ കൊണ്ടല്ല എന്നു നിങ്ങള്‍ അറിയുന്നുവല്ലോ. കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്‍റേതുപോലുള്ള ക്രിസ്തുവിന്‍റെ അമൂല്യരക്തം കൊണ്ടത്രേ.” (1 പത്രോസ് -1:18,19) ഇതിനര്‍ത്ഥം ക്രിസ്തുവിന്‍റെ അമൂല്യരക്തംകൊണ്ട് നമ്മെ വീണ്ടെടുത്തത് പാപത്തില്‍ നിന്നു മാത്രമല്ല. പിതാക്കന്മാരില്‍ നിന്ന് നമുക്ക് കിട്ടിയിരിക്കുന്ന ജീവിതരീതിയില്‍ നിന്നുകൂടിയാണഅതായത് പാരമ്പര്യത്തില്‍ നിന്ന്.

വി. പൗലൊസ് താന്‍ യേശുവിനെ കണ്ടുമുട്ടുന്നതിനുമുമ്പ് തന്‍റെ ജീവിതത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നതിപ്രകാരമാണ്. “മുമ്പ് യഹൂദമതത്തില്‍ ആയിരുന്നപ്പോഴത്തെ എന്‍റെ ജീവിതത്തെപ്പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഞാന്‍ ദൈവത്തിന്‍റെ സഭയെ കഠിനമായി പീഢിപ്പിക്കുകയും അതിനെ ഉന്മൂലനം ചെയ്യാന്‍ പരിശ്രമിക്കുകയും ചെയ്തിരുന്നു. എന്‍റെ വംശത്തില്‍പ്പെട്ട സമപ്രായക്കാരായ അനേകരെക്കാള്‍ യഹൂദമതകാര്യങ്ങളില്‍ ഞാന്‍ മുന്‍പന്തിയിലായിരുന്നു. എന്‍റെ പിതാക്കന്മാരുടെ പാരമ്പര്യങ്ങളില്‍ അത്യധികം തീക്ഷണ്ത മതിയുമായിരുന്നു. (ഗലാത്യര്‍ – 1:13,14)

മതകാര്യങ്ങളില്‍ മുന്‍പന്തിയിലായിരുന്ന പൗലൊസ് യേശുവിനെ കണ്ടെത്തിയപ്പോള്‍ പാരമ്പര്യമെല്ലാം ഉപേക്ഷിച്ച് യേശു ക്രിസ്തുവിന്‍റെ സുവിശേഷം പ്രസംഗിച്ച് അനേകരെ ദൈവത്തിങ്കലേക്ക് നടത്തി.

ബൈബിളിനെക്കാള്‍ പാരമ്പര്യത്തിനും ഇതര ഉപദേശങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുന്ന ഒരു രീതിയാണ് ഇന്ന് അനേക സഭകളില്‍ കണ്ടുവരുന്നത്. അനേകര്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. എന്തുകൊണ്ടാണ് ബൈബിള്‍ മാത്രം അനുസരിക്കണമെന്ന് നിങ്ങള്‍ ശഠിക്കുന്നത്? പാരമ്പര്യം എന്തുകൊണ്ടാവശ്യമില്ല. എന്തുകൊണ്ടാണ് പാരമ്പര്യങ്ങള്‍ നമുക്ക് ആവശ്യമില്ലെന്ന് പറയുവാനും ബൈബിള്‍ മാത്രം വിശ്വസിക്കുകയും അനുവര്‍ത്തിക്കുകയും ചെയ്യണമെന്ന് പറയാന്‍ കാരണം. അതിനെക്കുറിച്ച് ചുവടെ വിവരിക്കുന്നു.

1) 2 തിമൊഥെയൊസ് – 3:16,17

“അങ്ങനെ ദൈവത്തിന്‍റെ മനുഷ്യന്‍ പരിപൂര്‍ണ്ണനാകുകയും സകല സത്കൃത്യങ്ങളും ചെയ്യാന്‍ പ്രാപ്തനാകുകയും ചെയ്യുന്നു.” ഒരുവനെ ശാസിക്കാനും പഠിപ്പിക്കാനും തെറ്റ് തിരുത്തുവാനും ബൈബിളിനു കഴിയുമെന്നും അത് ഒരുവനെ പൂര്‍ണ്ണതയില്‍ എത്തിക്കുവാന്‍ സഹായിക്കുന്നു എന്നുമാണ് മുകളില്‍ ഉദ്ധരിച്ചിരിക്കുന്ന വാക്കിന്‍റെ അര്‍ത്ഥം. ഒരുവന് പൂര്‍ണ്ണനാകുവാനള്ളതെല്ലാം ദൈവവചനത്തില്‍ ഉണ്ട്. പിന്നെന്തിനു മറ്റുള്ളവയെ തേടിപ്പോകണം. ദൈവസന്നിധിയില്‍ പൂര്‍ണ്ണനാകുക എന്നതാണ് ഒരുവന്‍റെ ജീവിതത്തില്‍ ഏറ്റവും ധന്യമായ കാര്യം. അതു സാദ്ധ്യമാക്കുവാന്‍ ദൈവവചനത്തിനേ കഴിയൂ. ഇന്നു മനുഷ്യന്‍ പാരമ്പര്യങ്ങളെ മുറുകെപ്പിടിക്കുന്നതും കര്‍മ്മങ്ങള്‍ ചെയ്യുന്നതും പൂര്‍ണ്ണതപ്രാപിക്കാന്‍ വേണ്ടിയാണ്. ഇതു മുഖാന്തരം പാരമ്പര്യങ്ങളെ മുറുകെപിടിക്കുകയും കര്‍മ്മാനുഷ്ഠാനങ്ങളില്‍ പുകഴുകയും ചെയ്യുന്നവര്‍ ദൈവത്തെയും ദൈവവചനത്തെയും തള്ളിക്കളയുകയാണ് ചെയ്യുന്നത്.

2) യോഹന്നാന്‍ 20:30,31

“ഈ ഗ്രന്ഥത്തില്‍ എഴുതപ്പെടാത്ത മറ്റനേകം അടയാളങ്ങളും യേശു ശിഷ്യന്മാരുടെ സാന്നിദ്ധ്യത്തില്‍ പ്രവര്‍ത്തിച്ചു. എന്നാല്‍, ഇവതന്നെയും എഴുതപ്പെട്ടിരിക്കുന്നത് യേശു ദൈവപുത്രനായ ക്രിസ്തുയെന്ന് നിങ്ങള്‍ വിശ്വസിക്കുവാനും അങ്ങനെ വിശ്വസിക്കുക നിമിത്തം നിങ്ങള്‍ക്ക് അവന്‍റെ നാമത്തില്‍ നിത്യജീവന്‍ ഉണ്ടാകേണ്ടതിനും വേണ്ടിയാണ്.”

യേശു ചെയ്ത അനേകം കാര്യങ്ങള്‍ രേഖപ്പെടുത്താനുണ്ട്. എന്നാല്‍ വിശ്വസിച്ച് നിത്യജീവന്‍ പ്രാപിക്കാനുള്ളതെല്ലാം എഴുതിയിട്ടുണ്ട് എന്നാണ് ഈ വാക്യം പറയുന്നത്. നമുക്ക് ആവശ്യമില്ലാത്തതൊന്നും എഴുതിയില്ല. യേശു ചെയ്ത അടയാളങ്ങളാണ് രേഖപ്പെടുത്താത്തത്. അല്ലാതെ യേശു പറഞ്ഞ ഉപദേശങ്ങളല്ല. സഭക്ക് വേണ്ട ഉപദേശങ്ങളെല്ലാം പൂര്‍ണ്ണമായിരിക്കെ ബൈബിളില്ലാത്ത പാരമ്പര്യങ്ങളെ പിന്‍പറ്റുന്നതില്‍ യാതൊരു ന്യായീകരണവുമില്ല.

3) റോമര്‍ 2:16

” ഞാന്‍ പ്രസംഗിക്കുന്ന സുവിശേഷം അനുസരിച്ച് മനുഷ്യന്‍റെ രഹസ്യങ്ങളെ ക്രിസ്തു യേശുവിലൂടെ ദൈവം വിധിക്കുന്ന നാളില്‍ ഇതു വ്യക്തമാകും.”ദൈവം മനുഷ്യനെ ന്യായം വിധിക്കുന്നത് സുവിശേഷത്തിന്‍റെ അടിസ്ഥാനത്തിലാണ്. വിദ്യാര്‍ത്ഥിക്ക് പരീക്ഷയിടുന്നത് അവനു നല്‍കപ്പെട്ട പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തിലാണ്. മറ്റെന്തെല്ലാം പഠിച്ച് മനഃപ്പാഠമാക്കിയെന്നു പറഞ്ഞാലും ചോദ്യം പാഠ്യപദ്ധതിയില്‍ നിന്നാകയാല്‍ ഉത്തരം അതിന്‍പ്രകാരം എഴുതിയെ മതിയാകുകയുള്ളൂ. ഇതുപോലെ ദൈവവചനത്തോട് നാം എങ്ങനെ പ്രതികരിച്ചു എന്നതാണ് ദൈവിക ന്യായവിധിയുടെ മാനദണ്ഡം. അതിനപ്പുറത്ത് മറ്റെന്തനുസരിച്ചാലും ദൈവമുമ്പാകെ വിലപ്പോകില്ല. അതിനാല്‍ ദൈവവചനം മാത്രമാണ് നമുക്കാധാരം. ന്യായാധിപന്‍ വിധി പറയുന്നത് നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ്. ദൈവത്തിന്‍റെ നിയമാവലിയാണ് ബൈബിള്‍ (ദാനിയേല്‍ 7:9,10; വെളിപ്പാട് 20:12)

4) സദൃശ്യവാക്യങ്ങള്‍ 30:6

” അവന്‍റെ വചനത്തോട് ഒന്നും കൂട്ടിച്ചേര്‍ക്കരുത്. അങ്ങനെ ചെയ്താല്‍ അവിടുന്ന് നിന്നെ വിസ്തരിക്കും. നീ കള്ളനാകുകയും ചെയ്യും.”

ദൈവം വചനത്തോട് കൂട്ടിച്ചേര്‍ക്കുന്നത് വലിയ പാപമാണ്. ദൈവവചനത്തില്‍ ഇല്ലാത്തത് ഉണ്ടെന്നു പറഞ്ഞ് പഠിപ്പിക്കുന്നതും അനുഷ്ഠിക്കുന്നതും തെറ്റാണ്. (വെളിപ്പാട് – 22:18,19)

5) ഗലാത്യര്‍ 1:8

“ഞങ്ങളാരെങ്കിലുമോ, സ്വര്‍ഗ്ഗത്തില്‍ നിന്ന് ആഗതനായ ഒരു മാലാഖ തന്നെയോ നിങ്ങളോട് ഞങ്ങള്‍ പ്രസംഗിച്ചിട്ടുള്ള സുവിശേഷത്തിന് വിരുദ്ധമായി പ്രസംഗിക്കുകയാണെങ്കില്‍ അവന്‍ ശപിക്കപ്പെട്ടവന്‍”

ബൈബിളിന് വിപരീതമായി പഠിപ്പിക്കുന്നത് ശാപത്തിന് കാരണമാണ്. പൗലൊസും മറ്റപ്പൊസ്തലന്മാരും പ്രസംഗിച്ച വചനം എന്താണെന്ന് അപ്പസ്തോല പ്രവൃത്തികളുടെ പുസ്തകത്തിലും മറ്റ് ലേഖനങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനു വിരുദ്ധമായതെല്ലാം ശാപകാരണമാണ്.

ഇതുവരെ പ്രസ്താവിച്ചതില്‍ നിന്നെല്ലാം മനസ്സിലാക്കിയാല്‍ പാരമ്പര്യമല്ല ദൈവവചനമാണ് വിശ്വാസത്തിന് അടിസ്ഥാനമെന്നു കാണുവാന്‍ കഴിയുന്നതാണ്.

നിത്യരക്ഷ എന്നത് കര്‍മ്മമാര്‍ഗ്ഗത്താലോ വിശ്വാസ മാര്‍ഗ്ഗത്താലോ?

അനേകം മതങ്ങളും പാരമ്പര്യസഭകളും നിത്യരക്ഷ കര്‍മ്മമാര്‍ഗ്ഗത്താല്‍ സാധിക്കുമെന്ന് പഠിപ്പിക്കുന്നു. അനേകം മതങ്ങളും പാരമ്പര്യസഭകളും നിത്യരക്ഷ കര്‍മ്മമാര്‍ഗ്ഗത്താല്‍ സാധിക്കുമെന്ന് പഠിപ്പിക്കുന്നു. രക്ഷക്കായി അനേകം കര്‍മ്മമാര്‍ഗ്ഗങ്ങള്‍ ഈ കൂട്ടര്‍ ചെയ്യണമെന്ന് പഠിപ്പിക്കുന്നു. അതില്‍ ചില കര്‍മ്മാചാരങ്ങളാണ് നേര്‍ച്ചകാഴ്ചകള്‍, തിരുനാളുകള്‍, ഉത്സവങ്ങള്‍, നോമ്പ്, മലകയറ്റങ്ങള്‍, ശയനപ്രദിക്ഷണം, തുടങ്ങി അനേക കര്‍മ്മാചാരങ്ങളിലൂടെ സ്വര്‍ഗ്ഗത്തിലെത്തിച്ചേരാമെന്ന് മനുഷ്യന്‍ പ്രത്യാശിക്കുന്നു, എന്നാല്‍ യാതൊരു കര്‍മ്മമാര്‍ഗ്ഗത്തിലൂടെയും മനുഷ്യന് ശാശ്വതമായ സമാധാനമോ സന്തോഷമോ ലഭിക്കുന്നില്ല. മാത്രമല്ല ഇത്രയൊക്കെ കര്‍മ്മാചാരങ്ങള്‍ ചെയ്താലും താന്‍ പാപിയാണെന്നുള്ള ചിന്ത തന്നെ ഭരിക്കുന്നു. യാതൊരു കര്‍മ്മമാര്‍ഗ്ഗങ്ങള്‍ക്കും മനുഷ്യന്‍റെ പാപസ്വഭാവത്തില്‍ നിന്ന് അവനെ വിടുവിക്കാന്‍ സാധിക്കയില്ല. മനുഷ്യര്‍ പാപത്തിന്‍റെ പടുകുഴിയില്‍ വീണ്ടും വീണ്ടും വീണുകൊണ്ടിരിക്കുന്നു. എന്തുകൊണ്ടാണ് കര്‍മ്മാചാരങ്ങള്‍ക്കൊ മനുഷ്യന്‍റെ നീതിപ്രവൃത്തികള്‍ക്കൊ അവനെ രക്ഷിക്കാന്‍ കഴിയാത്തത്.

1. ഒരു വ്യത്യാസവുമില്ലാതെ സകലമനുഷ്യനും പാപം ചെയ്ത് ദൈവത്തില്‍ നിന്ന് അകന്നിരിക്കുന്നതായി (റോമര്‍ -3:23) വിശുദ്ധബൈബിള്‍ പറയുന്നു. ശരീരമാസകലം ബാധിച്ചിരിക്കുന്ന നികൃഷ്ട വൃണത്തോട് പാപത്തെ നമുക്ക് ഉപമിക്കാം. എത്ര സ്വാദുള്ളതായാലും ഒരു കുഷ്ഠരോഗിയുടെ കയ്യില്‍ നിന്ന് പലഹാരം വാങ്ങുവാന്‍ നാം ഇഷ്ടപ്പെടാത്തതുപോലെ നാം പാപിയായിരിക്കുന്നിടത്തോളം കാലം നമ്മുടെ നീതി പ്രവൃത്തികള്‍ ദൈവസന്നിധിയില്‍ സ്വീകാര്യമല്ല. അതുകൊണ്ടാണ് കര്‍മ്മമാര്‍ഗ്ഗങ്ങള്‍ക്കോ, നീതി പ്രവൃത്തികള്‍ക്കോ മനുഷ്യനെ രക്ഷിക്കുവാന്‍ കഴിയുകയില്ല എന്നു പറയുന്നത്.

2. പാപ ജീവിതത്തെ ബൈബിള്‍ ചിത്രീകരിച്ചിരിക്കുന്നത് നാശകരമായ കുഴിയിലും കുഴഞ്ഞതായ ചേറ്റിലും കിടക്കുന്ന അവസ്ഥയോടാണ്. ചെളിയില്‍ ആണ്ടുപോയ ഒരുവന് തനിയെ രക്ഷപെടുവാന്‍ കഴിയാത്തതുപോലെ പാപത്തില്‍ നിന്നും സ്വയം രക്ഷപെടുവാന്‍ മനുഷ്യന് സാധിക്കുകയില്ല. (സങ്കീര്‍ത്തനം-40:1-4)

3. പാപം മനുഷ്യന്‍റെ ദേഹം, ദേഹി, ആത്മാവ് എന്നിങ്ങനെ മുഴു ആളത്തത്തേയും ബാധിച്ചിരിക്കുന്നതിനാല്‍ ബാഹ്യമായ യാതൊരു കര്‍മ്മമാര്‍ഗ്ഗത്തിനും മനുഷ്യനെ പാപത്തില്‍ നിന്ന് വിടുവിക്കുവാന്‍ സാധ്യമല്ല.

4. മനുഷ്യന്‍റെ ആത്മാവ് സര്‍വ്വ ലോകത്തേക്കാളും വിലയേറിയതെന്ന് ദൈവവചനം പറയുന്നു. (മര്‍ക്കോസ് – 8:36) ഇത്ര വിലയേറിയതായ ആത്മാവിനെ വീണ്ടെടുക്കുവാന്‍ തക്ക വിലപ്പെട്ടതൊന്നും മനുഷ്യന്‍റെ കൈവശമില്ല. വിലയേറിയ ഒന്നിനെ വിലയില്ലാത്ത മറ്റൊന്നു കൊണ്ടുവാങ്ങുവാന്‍ കഴിയുകയില്ല.

5. പാപത്താല്‍ മനുഷ്യന്‍റെ ഹൃദയകണ്ണുകള്‍ കുരുടായിരിക്കുന്നു. കുരുടനായ ഒരു മനുഷ്യന് സ്വയം നേര്‍വഴിക്ക് യാത്രചെയ്യുവാന്‍ കഴിയുകയില്ല.

രക്ഷിക്കപ്പെടാത്ത മനുഷ്യന്‍ അന്ധനാണ്. വിഷമെന്നും ആരോഗ്യത്തെ ബാധിക്കുമെന്നും എഴുതി വെച്ചിരിക്കുന്ന കുപ്പിയില്‍ നിന്നും ഒന്നും നോക്കാതെ എടുത്തു കഴിക്കണമെങ്കില്‍ ആ മനുഷ്യന്‍ ആരായിരിക്കണം. അന്ധനായിരിക്കണമല്ലേ? സിഗററ്റിന്‍റെ പുറത്ത് “പുകവലി ആരോഗ്യത്തിന് ഹാനികരം” എന്നു എഴുതി വെച്ചിരിക്കുന്ന മുന്നറിയിപ്പു കണ്ടിട്ടും അതു വാങ്ങി വലിക്കുന്നവന്‍ ആരാണ്? അന്ധനല്ലേ? ചാരായഷാപ്പിന്‍റെ വെള്ളബോര്‍ഡില്‍ ചുവന്ന അക്ഷരത്തില്‍ എഴുതി വെച്ചിരിക്കുന്നു. “മദ്യപാനം ആരോഗ്യത്തിന് ഹാനികരം” ഇതു കണ്ടിട്ടും അതു വാങ്ങി കുടിക്കുന്നവന്‍ അന്ധന്‍ തന്നെ.

മാനസാന്തരപ്പെടാത്ത ഒരുവന്‍റെ ഹൃദയം അന്ധമാണെന്നു മാത്രമല്ല (2 കൊരിന്ത്യര്‍ – 4:4), അവന്‍ വസിക്കുന്നത് അന്ധകാരത്തിലാണ് (1 പത്രൊസ് – 2:9), അവനെ ഭരിക്കുന്നത് ഇരുട്ടിന്‍റെ അധികാരിയായ പിശാചാണ്. (കൊലൊസ്സ്യര്‍-1:13) അവന്‍ ചെയ്യുന്നത് ഇരുട്ടിന്‍റെ നിഷ്ഫലപ്രവൃത്തികളാണ്. (എഫെസ്സ്യര്‍-5:11) അവന്‍ തന്നേ ഇരുളാണ്. (എഫെസ്സ്യര്‍-5:8) എത്ര ഭീകരമായ അവസ്ഥ! അതുകൊണ്ടാണ് അവന്‍ എന്താണ് ചെയ്യുന്നതെന്ന് അവനുപോലും അറിയാത്തത്. താല്ക്കാലിക ലാഭത്തിനായി സ്വന്തം സഹോദരനെ കൊല്ലുന്നു, ചതിക്കുന്നു. വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ നിര്‍ദ്ദയം വധിക്കുന്നു. കുഞ്ഞുങ്ങളെ കൂട്ടത്തോടെ കൊല്ലുന്നു. രാഷ്ട്രീയത്തിന്‍റേയും, മതത്തിന്‍റേയും പേരില്‍ തന്നേപ്പോലെ തന്നെ മജ്ജയും മാംസവും വിചാരവികാരങ്ങളും ഉള്ള മനുഷ്യനെ ജീവനോടെ നടുറോഡില്‍ ഇട്ട് വെട്ടിക്കീറുന്നു. ചുട്ടുകരിക്കുന്നു. ഇങ്ങനെ പാപത്തില്‍ ജീവിക്കുന്ന മനുഷ്യന്‍ അന്ധനല്ലാതെ പിന്നെ ആരാണ്.

6. പാപം ചെയ്ത മനുഷ്യന്‍റെ ആത്മാവ് മരിച്ച അവസ്ഥയിലാണെന്ന് എഫെസ്സ്യര്‍ 2:1 ല്‍ പറയുന്നു. ഇങ്ങനെ ആത്മമരണം സംഭവിച്ച ഒരു വ്യക്തിക്ക് സ്വയം ജീവന്‍ പ്രാപിപ്പാന്‍ കഴിയുകയില്ല.

7. ശത്രുവും, പാപിയും, ബലഹീനനും, അഭക്തനുമായ മനുഷ്യന് എങ്ങനെ വിശുദ്ധനും നീതിമാനുമായ ദൈവത്തിന്‍റെ അടുക്കല്‍ എത്തുവാന്‍ കഴിയും. അതിന്‍റെ ഉത്തരം ബൈബിള്‍ പറയുന്നു.

“ക്രിസ്തുവോ നാം പാപികള്‍ ആയിരിക്കുമ്പോള്‍ തന്നേ നമുക്കുവേണ്ടി മരിക്കയാല്‍ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദര്‍ശിപ്പിക്കുന്നു.” (റോമര്‍-5:8) യേശു ക്രിസ്തുവിലുള്ള വിശ്വാസത്താല്‍ മാത്രമെ ഏതു മനുഷ്യനും ദൈവസന്നിധിയില്‍ എത്തിച്ചേരുവാന്‍ സാധിക്കുകയുള്ളൂ.

ഈ ലോകത്തില്‍ മനുഷ്യനെ പാപത്തില്‍ നിന്നു വീണ്ടെടുക്കുവാന്‍ യാഗമായിത്തീര്‍ന്ന ഏക വ്യക്തി യേശു ക്രിസ്തു മാത്രമാണ്. പാപത്തിന്‍റെ ശബളം മരണമാണെന്ന് ദൈവവചനം പറയുന്നു. നമ്മെ പാപത്തില്‍ നിന്നും, മരണത്തില്‍ നിന്നും വീണ്ടെടുക്കുവാന്‍ യേശു ക്രിസ്തു കാല്‍വരിക്രൂശില്‍ മരിച്ചു. പാപമില്ലാത്തവന്‍ നമുക്കുവേണ്ടി പാപമായിത്തീര്‍ന്നു. യേശു തന്‍റെ നിഷ്കളങ്ക രക്തത്താല്‍ മനുഷ്യവര്‍ഗ്ഗത്തെ വീണ്ടെടുത്തു. യേശുക്രിസ്തുവിന്‍റെ രക്തം സകലപാപവും പോക്കി നമ്മെ ശുദ്ധീകരിക്കുവാന്‍ മതിയായതാണ്. (1 യോഹന്നാന്‍-1:7) ഈ ഭൂമിയിലുള്ള സകല മനുഷ്യന്‍റെയും പാപത്തിനുള്ള പരിഹാരം ഒരിക്കലായി യേശു ക്രിസ്തു കാല്‍വരിയിലൂടെ സാധിപ്പിച്ചു. (എബ്രായര്‍ 10:12) ഇനി പാപ പരിഹാരത്തിനുവേണ്ടി യാതൊരു കാര്യവും ഒരു മനുഷ്യനും ചേയ്യേണ്ട ആവശ്യമില്ല. യേശുക്രിസ്തു സകലതും ചെയ്തു തീര്‍ത്തു. മനുഷ്യന്‍റെ യാതൊരു പ്രവൃത്തികളാലും അവന് രക്ഷപെടുവാന്‍ സാധിക്കുകയില്ല.

എങ്ങനെ രക്ഷപ്രാപിക്കാം എന്നതിനെക്കുറിച്ച് ബൈബിള്‍ വളരെ വ്യക്തമായി പറയുന്നു. “കൃപയാലല്ലോ നിങ്ങള്‍ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങള്‍ കാരണമല്ല; ദൈവത്തിന്‍റെ ദാനമത്രേയാകുന്നു. ആരും പ്രശംസിക്കാതിരിപ്പാന്‍ പ്രവൃത്തികളും കാരണമല്ല.” (എഫെസ്സ്യര്‍-2:8,9) നിത്യ രക്ഷ എന്നത് ദൈവത്തിന്‍റെ ദാനമാണ്. ദാനമെന്നാല്‍ സമ്മാനം, പണം കൊടുക്കാതെ ലഭിക്കുന്നത് എന്നൊക്കെയാണര്‍ത്ഥം. യേശുക്രിസ്തുവിന്‍റെ കാല്‍വരി മരണം തന്‍റെ പാപത്തിന് വേണ്ടിയാണെന്നും തനിക്ക് നിത്യരക്ഷ നല്‍കിത്തരാനാണെന്നും വിശ്വസിച്ച് യേശുവിനെ കര്‍ത്താവും രക്ഷിതാവുമായി സ്വീകരിച്ച് പാപജീവിതത്തെ വിട്ടുതിരിയുമ്പോള്‍ അവന്‍ രക്ഷിക്കപ്പെടുന്നു. ഇതിന് യാതൊരു പ്രതിഫലവും ദൈവത്തിനു കൊടുക്കേണ്ട കാര്യവുമില്ല. വിശ്വാസത്താലാണ് ഈ രക്ഷ സാധ്യമാകുന്നത്. രക്ഷ ദൈവത്തിന്‍റെ ദാനമാണ്. ദാനം നല്‍കുന്നവര്‍ക്ക് എന്തെങ്കിലും തിരിച്ചു നല്‍കിയാല്‍ ദാനം ദാനമല്ലാതാകും. അത് ദാതാവിനെ അപമാനിക്കലായിത്തീരും. കര്‍മ്മമാര്‍ഗ്ഗത്താലും, നീതി പ്രവൃത്തികളാലും രക്ഷനേടുവാന്‍ ശ്രമിക്കുന്നവര്‍ ദൈവത്തെ അപമാനിക്കുകയാണ്.

ദൈവം സ്നേഹവാനാണെങ്കില്‍ മനുഷ്യനെ നരകത്തിലിടുവാന്‍ ദൈവം എന്തിനു നരകം സൃഷ്ടിച്ചു?

മനുഷ്യനെ നരകത്തിലേക്ക് തള്ളുവാനല്ല ദൈവം നരകം സൃഷ്ടിച്ചത്. സ്വര്‍ഗ്ഗത്തിലെ ചില ദൂതന്മാര്‍ നിഗളത്താല്‍ വീണപ്പോള്‍ അവര്‍ക്കു പിന്നീട് അവിടെ തുടരുവാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് ഈ വീണുപോയ ദൂതന്മാരെ അഥവാ പിശാചുക്കളെ അയക്കുവാന്‍ ദൈവം നരകം സൃഷ്ടിക്കുകയായിരുന്നു. “പിശാചിന്നും അവന്‍റെ ദൂതന്മാര്‍ക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നി” (മത്തായി 25:41) എന്നത്രേ യേശു പറഞ്ഞിരിക്കുന്നത്.

വീണുപോയ ദൂതന്മാര്‍ക്ക് വേണ്ടി മാത്രമാണ് ദൈവം നരകം സൃഷ്ടിച്ചതെങ്കില്‍ എന്തുകൊണ്ട് മനുഷ്യനെ അവിടേയ്ക്ക് അയയ്ക്കുന്നു? ആരും നരകത്തില്‍ പോകുവാന്‍ സ്നേഹവാനായ ദൈവം ആഗ്രഹിക്കുന്നില്ല. യേശു സ്വര്‍ഗ്ഗത്തില്‍ നിന്നും ഭൂമിയിലേക്ക് ഇറങ്ങിവന്നു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിച്ചതു നമ്മെ നരകാഗ്നിയില്‍ നിന്നു രക്ഷിക്കാനാണ്. “തന്‍റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രപിക്കേണ്ടതിന്നു ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” (യോഹന്നാന്‍:3:16)

സത്യത്തില്‍ ഒരു മനുഷ്യന്‍ ചെയ്ത പാപം മാത്രമല്ല അവനെ നരകയോഗ്യനാക്കുന്നത്. പിന്നെയോ അവന്‍ കര്‍ത്താവായ യേശുക്രിസ്തുവാകുന്ന രക്ഷകനെ തിരസ്ക്കരിക്കുന്നതിനാല്‍കൂടിയാകുന്നു. ഒരു വ്യക്തി ഇരുട്ടില്‍ ഇരിക്കുവാന്‍ വിളക്കുകെടുത്തി കളയുന്നതുപോലെ അവന്‍ തനിക്കു തന്നേ നരകാഗ്നി തിരഞ്ഞെടുക്കുകയാണ്.

വിശാലമായ അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ദൈവസാന്നിദ്ധ്യത്തിന്‍റെ അഭാവമാണ് നരകം. കര്‍ത്താവായ യേശുക്രിസ്തു നിങ്ങളുടെ ഹൃദയത്തില്‍ ഇല്ലെങ്കില്‍ നരകം നിങ്ങളുടെ ഹൃദയത്തില്‍ ഇപ്പോള്‍തന്നെ ആരംഭിച്ചു കഴിഞ്ഞു – നിങ്ങള്‍ക്കു യാതൊരു സമാധാനവും ഉണ്ടായിരിക്കുകയില്ല. ഭയത്താല്‍ ദണ്ഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കും, ഏറ്റു പറയാത്ത പാപങ്ങളുടെ കുറ്റബോധം മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. അങ്ങനെ ഉള്ളവര്‍ മരിക്കുമ്പോള്‍ നിത്യമായ നരകാഗ്നിയിലേക്ക് പോകുന്നു.

അതുപോലെ, കര്‍ത്താവായ യേശുവിനെ ഹൃദയത്തില്‍ സ്വീകരിച്ച് യേശുവിന്‍റെ രക്തത്താല്‍ തങ്ങളുടെ സകലപാപവും കഴുകി ശുദ്ധീകരിക്കപ്പെട്ടവര്‍ക്ക് ഹൃദയത്തില്‍ കവിഞ്ഞൊഴുകുന്ന സമാധാനവും സന്തോഷവും ദൈവകൃപയും ഉണ്ടായിരിക്കും. അവരുടെ ഈ ഭൂമിയിലെ ജീവിതം അവസാനിക്കുമ്പോള്‍ അവര്‍ നിത്യ സ്വര്‍ഗ്ഗത്തിലേക്കു പോകും.

പ്രിയ സ്നേഹിതരെ നിങ്ങളുടെ ഹൃദയത്തില്‍ എന്താണ് ഉള്ളത്? അതു ഭയം, ദുഃഖം, കലക്കം, യാതന എന്നിവയാല്‍ നിറഞ്ഞിരിക്കുന്നു എങ്കില്‍, സ്വര്‍ഗ്ഗത്തിലെ സകല സൗഭാഗ്യത്തിലേക്കും നിങ്ങളെ കൊണ്ടെത്തിക്കുന്ന ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയത്തില്‍ സ്വീകരിക്കുക.

യേശു മാത്രമാണോ ലോകരക്ഷിതാവ്? യേശു ക്രിസ്ത്യാനികളുടെ ദൈവം മാത്രമാണോ?

അനേക മനുഷ്യര്‍ ചോദിക്കുന്ന ഒരു ചോദ്യമാണ് യേശു ക്രിസ്തു മാത്രം ലോകരക്ഷിതാവ് എന്ന് നിങ്ങള്‍ എന്തുകൊണ്ട് പറയുന്നു? യേശുക്രിസ്തു ഒരു ചരിത്രപുരുഷനല്ലേ? യേശുക്രിസ്തു ക്രിസ്ത്യാനികളുടെ മാത്രം ദൈവമല്ലേ? ഈ ചോദ്യങ്ങള്‍ക്ക് എല്ലാം ഉത്തരം ചുവടെ രേഖപ്പെടുത്തുകയാണ്.

ലോകത്തിലെ മഹാന്മാരില്‍ ഒരുവനായിട്ടല്ല യേശുക്രിസ്തുവിനെ ബൈബിളില്‍ ചിത്രീകരിച്ചിരിക്കുന്നത്. മഹാനായ യേശു എന്നു നാം ഒരിക്കലും പറയുന്നില്ല. അവിടുന്ന് നിസ്തുല്യനാണ്. ഒരു വിശേഷണപദവും ചേര്‍ത്ത് തന്‍റെ മഹത്വത്തെ വര്‍ദ്ധിപ്പിക്കാനാവില്ല.

യേശുക്രിസ്തു ഒരു ചോദ്യമല്ല. ഉത്തരമാണ്; ഒരു പ്രശ്നമല്ല ഒരു പോംവഴിയാണ്. ലോകത്തിന്‍റെ പ്രശ്നത്തിനെല്ലാം ദൈവം നല്‍കിയ ഉത്തരമാണ് കര്‍ത്താവായ യേശുക്രിസ്തു. മനുഷ്യന്‍റെ ആദ്ധ്യാത്മികവും ധാര്‍മ്മികവുമായ സകല ചോദ്യങ്ങളുടേയും അന്തിമവും പൂര്‍ണ്ണവുമായ ഉത്തരമാണ് യേശുക്രിസ്തു.

ഒരാളിന്‍റെ ഔന്നിത്യം രണ്ടു കാര്യങ്ങളെയാണ് പ്രധാനമായും ആശ്രയിച്ചിരിക്കുന്നത്.

1. മനുഷ്യവര്‍ഗ്ഗത്തിന്‍റെ മേല്‍ അദ്ദേഹത്തിനുള്ള സ്വാധീനത്തിന്‍റെ വ്യാപ്തി.

2. അയാളുടെ സ്വഭാവശുദ്ധി.

ഈ രണ്ടു കാര്യങ്ങള്‍ നോക്കിയാലും മാനവചരിത്രത്തില്‍ യേശുക്രിസ്തുവിനുള്ള സ്ഥാനം അതുല്യവും അത്യുന്നതവുമാണ്. അവിടുത്തെ സ്വാധീനശക്തി എത്ര അത്ഭുതാവഹമാണെന്ന് നോക്കുക. അവിടുന്ന് കേവലം ദരിദ്രനായ ഒരു തച്ചനായിട്ടാണ് വളര്‍ന്നത്. എന്നാല്‍ ഇന്നെത്രയോ കോടീശ്വരന്മാര്‍ അവിടുത്തെ ദാസന്മാരാണ്; ആയിരം, പതിനായിരം ജീവിതത്തെ രൂപാന്തരപ്പെടുത്തി പണിയുന്ന ദിവ്യ തച്ചനായി കര്‍ത്താവായ യേശു ഇന്നും ജീവിക്കുന്നു. അവിടുന്ന് ഒരു തത്വജ്ഞാനിയല്ലായിരുന്നു. എങ്കിലും അവിടുത്തെ വാക്കുകളുടെ അര്‍ത്ഥം ഗ്രഹിപ്പാന്‍ തത്വജ്ഞാനികളും വിഷമിക്കുന്നു. അവിടുത്തെ പ്രഭാഷണങ്ങളുടെ ആഴം ഗ്രഹിപ്പാന്‍ പണ്ഡിതശിരോമണികള്‍ക്ക് പോലും കഴിഞ്ഞിട്ടില്ല. കര്‍ത്താവായ യേശുക്രിസ്തു ഒരു കവിയോ സാഹിത്യകാരനൊ ആയിരുന്നില്ല. എങ്കിലും കഴിഞ്ഞ 20 നൂറ്റാണ്ടുകളായി കവിതകള്‍ക്കു വിഷയവും സാഹിത്യത്തിനു നിദാനവുമായി അവിടുന്ന് ശോഭിക്കുന്നു. ഒരു പുസ്തകമെന്നല്ല ഒരു വരിപോലും അവിടുന്ന് എഴുതിയിട്ടില്ല. എന്നിരുന്നാലും തന്നെക്കുറിച്ച് എഴുതിക്കൊണ്ടിരിക്കുന്നതുംഎഴുതിയിട്ടുള്ളതുമായ ഗ്രന്ഥങ്ങളുടെ എണ്ണം നോക്കിയാല്‍ വേറെ ആരെയുംകുറിച്ച് ഇത്ര അധികം ഗ്രന്ഥങ്ങള്‍ എഴുതിയിട്ടില്ലന്നു കാണാം. യേശുക്രിസ്തു ഒരു സേനാനിയോ, യുദ്ധവീരനൊ അല്ലായിരുന്നു. എങ്കിലും ആ രക്ഷാനായകന്‍റെ കീഴില്‍ അണിനിരന്നിട്ടുള്ളിടത്തോളം ധര്‍മ്മ ഭടന്മാര്‍ ഒരു സേനാനിയുടെ കീഴിലും ഇന്നോളം അണിനിരന്നിട്ടില്ല. ക്രിസ്തു ഒരു സംഗീതക്കാരനല്ലായിരുന്നു. പക്ഷേ ഇത്ര അധികം ഗാനങ്ങള്‍ക്ക് ഉറവയായി നില്‍ക്കുവാന്‍ ആര്‍ക്കു കഴിഞ്ഞിട്ടുണ്ട്? ആയിരം, പതിനായിരങ്ങള്‍ക്കല്ല കോടാനുകോടി മനുഷ്യര്‍ക്കു പാടുവാന്‍ പ്രചോദനം നല്‍കുന്നത് അവിടുന്നാണ്. ക്രിസ്തു ഒരു ദേശസഞ്ചാരി അല്ലായിരുന്നു. ഒരു ചെറുരാജ്യമായ പാലസ്തീന്‍ ദേശത്തിന്‍റെ അതിരുകള്‍ക്കപ്പുറം താന്‍ അധികം സഞ്ചരിച്ചിട്ടില്ല. എങ്കിലും ഭൂലോകമൊക്കെയും പോയി അറിയിക്കേണ്ട ഒരു നാമമായി അവിടുത്തെ നാമം ഉയര്‍ന്നിരിക്കുന്നത് കാണുക. ലോകദൃഷ്ടിയില്‍ യേശുക്രിസ്തു വിദ്യാസമ്പന്നനൊ പണ്ഡിതനോ ആയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളായി കലാശാലകളും വിദ്യാകേന്ദ്രങ്ങളും തന്നെക്കുറിച്ച് പഠിച്ചുകൊണ്ടിരുന്നിട്ടും അവസാനിച്ചുപോകാത്ത ജ്ഞാന ഭണ്ഡാരമായി അവിടുന്ന് ഇന്നും വിജയിച്ചരുളുന്നു. മനുഷ്യ ഹൃദയത്തിന് വെളിച്ചം കൊടുത്തും കലകള്‍ക്കു പ്രചോദനം നല്‍കിയും സാഹിത്യത്തിനു വിഷയമായും, തത്വജ്ഞാനത്തിന്‍റെ പൊരുളായും കര്‍ത്താവായ യേശുക്രിസ്തു ഇന്നും ജീവിക്കുന്നു.

ക്രിസ്തുവിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്തു തോന്നുന്നു? അവിടുത്തെ സ്വാധീനശക്തിപോലെ അത്ഭുതാവഹമാണ് അവിടുത്തെ പാപരഹിതമായ ജീവിതവും. താന്‍ പാപരഹിതനായിരുന്നതിനാല്‍ പാപത്തിനൊരു പ്രായശ്ചിത്ത യാഗമായി മരിക്കുവാന്‍ തനിക്കു സാധിച്ചു. ആ ജീവിതത്തില്‍ ചെയ്തുപോയ തെറ്റിനെക്കുറിച്ച് പശ്ചാത്താപമോ അറിയാതെ വന്നുപോയ അബദ്ധത്തെക്കുറിച്ച് അനുതാപമോ നാം കാണുന്നില്ല. ക്രിസ്തു അനേകരുടെ പാപങ്ങളെ മോചിച്ചു. തന്‍റെ പാപത്തെക്കുറിച്ച് നാം ഒരിടത്തും വായിക്കുന്നില്ല. താന്‍ ആരോടെങ്കിലും ക്ഷമചോദിക്കുകയോ തന്‍റെ പാപം ദൈവം ക്ഷമിച്ചുതന്നു എന്നു പറയുകയും ചെയ്തിട്ടില്ല. ഈ നിലയില്‍ യേശുക്രിസ്തു

പാപരഹിതനും, പാപികളില്‍ നിന്ന് ഉന്നതനും, വിശുദ്ധന്മാരില്‍ നിന്ന് വ്യത്യസ്തനുമാണ്.

ക്രിസ്തുവിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്തു തോന്നുന്നു. അവിടുത്തെ മുമ്പില്‍ പ്രകൃതിശക്തികള്‍ ഒതുങ്ങിപ്പോയി; ക്ഷോഭിച്ചു മറിഞ്ഞ കടല്‍ അവിടുത്തെ ആജ്ഞയുടെ മുമ്പില്‍ ശാന്തമായി; ആഞ്ഞടിച്ച കൊടുങ്കാറ്റ് പ്രശാന്തതയില്‍ ഒളിച്ചു, മരിച്ചുപോയവര്‍ ക്രിസ്തുവിന്‍റെ വാക്കുകളുടെ ശക്തിയാല്‍ ജീവിച്ചെഴുന്നേറ്റു; ബഹുശതം രോഗികള്‍ തന്‍റെ ആജ്ഞയാല്‍ ഞൊടിനേരത്തിനുളളില്‍ സൗഖ്യമുള്ളവരായിത്തീര്‍ന്നു. വെറും അഞ്ച് അപ്പവും രണ്ടുമീനും കൊണ്ട് വിശന്നുവലഞ്ഞ അയ്യായിരം പേരെ പോഷിപ്പിക്കാന്‍ യേശു ക്രിസ്തുവിന് നിഷ്പ്രയാസം സാധിച്ചു. ഇതര ലോകഗുരുക്കന്മാരും, മതാചാര്യന്മാരും അവകാശപ്പെട്ടിട്ടില്ലാത്തതും അവകാശപ്പെട്ടാന്‍ കഴിയാത്തരുമായ കാര്യങ്ങളാണ് ക്രിസ്തു അവകാശപ്പെട്ടത്. മറ്റുള്ളവരുടെ സകല ആവശ്യങ്ങളും പരിഹരിക്കുവാന്‍ താന്‍ ശക്തനാണെന്ന് ക്രിസ്തു അവകാശപ്പെട്ടു. മറ്റുള്ളവര്‍ തെറ്റിപ്പോയ ആടുകളാണെങ്കില്‍ താന്‍ തെറ്റിപ്പോയിട്ടില്ലാന്നു മാത്രമല്ല ഇടയനുമാണ്, ഇതരന്മാര്‍ രോഗികളാണെങ്കില്‍ താന്‍ രോഗമില്ലാത്തവന്‍ മാത്രമല്ല വൈദ്യനുമാണ്, മറ്റുള്ളവര്‍ പാപികളാണ്, അവിടുന്ന് പാപരഹിതന്‍ മാത്രമല്ല പാപികളുടെ രക്ഷകനാണ്.

ക്രിസ്തുവിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്തുതോന്നുന്നു. ലോകം മരുഭൂമിയാണെങ്കില്‍ യേശുക്രിസ്തു അതിലെ മരുപ്പച്ചയാണ്. ലോകജീവിതം ഒരു സമുദ്രമാണെങ്കില്‍ അവിടുന്നാണ് അതു തരണം ചെയ്യുവാനുള്ള ഏകയാനപാത്രം. ക്രിസ്തു ഇല്ലാത്ത ജീവിതം ശൂന്യമാണ്. യേശുക്രിസ്തു പാപികളെ രക്ഷിക്കയും വിശുദ്ധന്മാരെ സംരക്ഷിക്കുകയും ചെയ്യുന്നു. വേറെ ആരും ജനിച്ചിട്ടില്ലാത്തതുപോലെ യേശുക്രിസ്തു കന്യകയില്‍ ജനിച്ചു. വേറെ ആരും ജീവിച്ചിട്ടില്ലാത്തതുപോലെ അവിടുന്ന് പാപരഹിതനായി ജീവിച്ചു. വേറെ ആരും മരിച്ചിട്ടില്ലാത്തതുപോലെ അവന്‍ പാപപരിഹാരാര്‍ത്ഥം മരിച്ചു. മറ്റാരും ചെയ്തിട്ടില്ലാത്തവണ്ണം 3-ാം ദിവസം പുനരുത്ഥാനം ചെയ്ത് ഇന്നും ജീവിക്കുന്നു. ഈ ക്രിസ്തു നിങ്ങളുടെ സ്വന്തരക്ഷകനായിത്തീര്‍ന്നിട്ടുണ്ടോ?

പ്രിയ സ്നേഹിതാ നിങ്ങള്‍ ശാസ്ത്രജ്ഞനായിരിക്കാം, എങ്കിലും ജ്ഞാനത്തിന്‍റേയും പരിജ്ഞാനത്തിന്‍റെയും നിക്ഷേപങ്ങള്‍ ആരിലാണ് ഗുപ്തമായിരിക്കുന്നത്. ആ ക്രിസ്തുവിനെ നിങ്ങളുടെ രക്ഷിതാവായി കണ്ടിട്ടില്ലെങ്കില്‍ ശാസ്ത്രത്തിന്‍റെ പൊരുള്‍ നിങ്ങള്‍ കണ്ടെത്തിയിട്ടില്ല. നിങ്ങള്‍ ഒരു വാനശാസ്ത്രജ്ഞന്‍ ആണെങ്കില്‍ നീതിസൂര്യനും, ഉദയനക്ഷത്രവുമായ ക്രിസ്തുവിനെപ്പറ്റി നിങ്ങള്‍ പഠിച്ചിട്ടുണ്ടോ? ഒരു സസ്യശാസ്ത്രജ്ഞനാണെന്നു വന്നാല്‍, സാക്ഷാല്‍ മുന്തിരിവള്ളിയായ യേശുവിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം? നിങ്ങള്‍ ഒരു ഭൂഗര്‍ഭശാസ്ത്രജ്ഞനാണെങ്കില്‍ യുഗങ്ങളുടെ പാറയായ ക്രിസ്തുവിനെ നിങ്ങള്‍ക്കുവേണ്ടി പിളര്‍ന്ന പാറയായി കാണുവാന്‍ സാധിച്ചിട്ടുണ്ടോ? മൃഗലോകത്തിലാണ് നിങ്ങളുടെ ശ്രദ്ധയെങ്കില്‍ ലോകത്തിന്‍റെ പാപം ചുമന്നു നീക്കിയ കുഞ്ഞാടായി യേശുക്രിസ്തുവിനെ നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടോ? നിങ്ങള്‍ ഒരു ഭാഷാപണ്ഡിതനാണെങ്കില്‍ വചനമായ ക്രിസ്തുവിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം?

പ്രിയ വായനക്കാരാ, യേശുക്രിസ്തുവിനെ വെറും മതാചാര്യനായിട്ടൊ, ലോകഗുരുവായിട്ടോ അല്ല, സ്വന്തം രക്ഷകനും കര്‍ത്താവുമായി നിങ്ങള്‍ അംഗീകരിക്കണം. ഇന്നു ക്രിസ്തു പാപികളെ രക്ഷിക്കുന്നു. എന്നാല്‍ ഭാവിയില്‍ താന്‍ ന്യായാധിപനായി പാപികളെ ന്യായം വിധിക്കും.

പ്രസംഗത്തിനു വിഷയവും, കവിതക്കു നിദാനവും, സംഗീതത്തിനുറവയും, ആരാധനയ്ക്കു പാത്രവും, പ്രപഞ്ചത്തിനാധാരവും, പാപികളുടെ രക്ഷകനുമായ കര്‍ത്താവായ യേശുക്രിസ്തുവിനെ നിങ്ങളുടെ രക്ഷകനും കര്‍ത്താവുമായി താന്‍ സ്വീകരിക്കുമോ? അവനായി ജീവിക്കുമോ?

യേശുക്രിസ്തുവിന്‍റെ അവകാശവാദങ്ങള്‍

ലോകത്തിലെ മതാചാര്യന്മാരും, നേതാക്കന്മാരും, പറയാത്തതും പ്രസ്താവിക്കാത്തതുമായ അവകാശവാദങ്ങള്‍ യേശുക്രിസ്തു പ്രഖ്യാപിച്ചിട്ടുണ്ട്. അവയെക്കുറിച്ച് ചുവടെ വിവരിക്കുന്നു.

1. ആശ്വാസദായകന്‍

“അദ്ധ്വാനിക്കുന്നവരും, ഭാരം ചുമക്കുന്നവരുമായുള്ളോരേ, എല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും” (മത്തായി 11:28)

അദ്ധ്വാനിക്കുന്നവരെ അവഗണിക്കയും ഭാരം ചുമക്കുന്നവരുടെ ചുമട് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ഈ ലോകത്തില്‍ ആ രണ്ടു കൂട്ടര്‍ക്കും ആശ്വാസം അരുളുന്ന ഈ വാക്കുകള്‍ എത്രയോ ശ്രദ്ധേയമാണ്. യേശുക്രിസ്തു ലോകത്തിന് സംഭാവന ചെയ്തത് എന്താണ്? വിജ്ഞാനമോ അതോ തത്വശാസ്ത്രമൊ? ഇവ രണ്ടുമല്ല, ഇവയില്‍ ഉപരിയായ ഒന്നാണ് ആശ്വാസം. ആശ്വാസം ആര്‍ക്കാണ് ആവശ്യം? അദ്ധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും. ഇത് ആരായിരിക്കാം? മറ്റാരുമല്ല മനുഷ്യരായ നാമോരോരുത്തരുമാണ്. ധനവാനും, ദരിദ്രനും, മുതലാളിയും തൊഴിലാളിയും, പാശ്ചാത്യനും, പൗരസ്ത്യനും എല്ലാവരും അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമാണ്. ഈ അദ്ധ്വാനവും ഭാരവും ശാരീരികമാണോ? അല്ല ഒരിക്കലുമല്ല. യേശുക്രിസ്തു തുടര്‍ന്നു പറയുന്നതു കേള്‍ക്കുക. “നിങ്ങളുടെ ആത്മാക്കള്‍ക്ക് ആശ്വാസം കണ്ടെത്തും.” തന്‍നിമിത്തം ഈ അദ്ധ്വാനവും ഭാരവും ആത്മീകമാണെന്നു തെളിയുന്നു. ആത്മീകമായി പറഞ്ഞാല്‍ ഏതു മനുഷ്യനും ഈ പട്ടികയില്‍ പെടും. മനുഷ്യരാശിയിലെ ഏതു വ്യക്തിയേയും ഈ കാര്യത്തില്‍ ഒഴിച്ചു നിര്‍ത്തുവാന്‍ കഴിയുകയില്ല.

എന്തുകൊണ്ട് എല്ലാവരും അദ്ധ്വാനിക്കുന്നവരായി? മനുഷ്യന്‍റെ പാപമാണ് ഇതിന് കാരണം. ഭൗതികമായ ഒന്നിനാലും തൃപ്തി വരുത്താന്‍ കഴിയാത്ത ഒരു ആത്മാവ് മനുഷ്യനുണ്ട്. ശാരീരികാവശ്യങ്ങള്‍ നിറവേറ്റിയാല്‍ മൃഗം തൃപ്തിപ്പെടും. മനുഷ്യന് അതുപോരാ. അവന്‍ കേവലം ശരീരം മാത്രമല്ല. ശരീരവും ആത്മാവും ചേര്‍ന്നവനാണ്. ഈ ആത്മാവിന്‍റെ അധഃപതനമാണ് മനുഷ്യന്‍റെ അസ്സമാധാനത്തിന് മുഖ്യ കാരണം. നമ്മുടെ ഏറ്റവും വലിയ ആവശ്യം ശാരീരികമല്ല. നമ്മുടെ ഏറ്റവും വലിയ ആവശ്യം ആത്മീകമാണ്.ആത്മാവിന്‍റെ രക്ഷയും സമാധാനവുമാണ് നമ്മുടെ മുഖ്യ ആവശ്യം. പാപം നിമിത്തം നമ്മുടെ ആത്മാവ് സമാധാനത്തില്‍ നിന്നും, സന്തോഷത്തില്‍ നിന്നും അകന്നുപോയി.നീതിമാനും വിശ്വസ്തനുമായ ദൈവത്തിന്‍റെ മുമ്പാകെ നാം കുറ്റക്കാരായിത്തീര്‍ന്നു. നാം പാപികളായി ജനിച്ചു പാപികളായി ജീവിതം തുടരുന്നു. ശിക്ഷാവിധിയെക്കുറിച്ചുള്ള ബോധം നമ്മെ അസ്വസ്ഥചിത്തരും ഭയചകിതരുമാക്കുന്നു. ഇതില്‍ നിന്നും മുക്തി നേടുവാന്‍ മനുഷ്യന്‍ സത്കര്‍മ്മങ്ങള്‍ വഴി അദ്ധ്വാനിക്കുന്നു. ഫലമോ? മനുഷ്യന്‍ പിന്നെയും പാപത്തിന്‍റെ ചുമട് ചുമക്കുന്നതുതന്നെ. ഇങ്ങനെ നിസ്സഹായരായിത്തീര്‍ന്ന പാപികളെ രക്ഷിപ്പാനാണ് യേശു ലോകത്തില്‍ വന്നത്. “എന്‍റെ അടുക്കല്‍ വരിക” എന്ന സ്നേഹമസൃണമായ ക്ഷണമാണ് നാം കേള്‍ക്കുന്നത്. നാം പ്രകൃത്യാ തന്‍റെ സമീപത്തല്ല സ്ഥിതി ചെയ്യുന്നത്. പാപം നിമിത്തം നാം തന്നില്‍ നിന്നകന്നുപോയി. വീണ്ടും അടുത്തു ചെല്ലുന്നതിനാണ് ക്രിസ്തു നമ്മെ ക്ഷണിക്കുന്നത്. അടുത്തുചെന്നാല്‍ ആശ്വാസം സൗജന്യമായി നല്‍കും.

ക്രിസ്തുവിന്‍റെ അടുക്കല്‍ ചെന്നാല്‍ എന്തു ലഭിക്കും? ആശ്വാസം ഇത് ഒരു അനുഗ്രഹിക്കപ്പെട്ട വാഗ്ദാനമാണ്. മരണ വക്രത്തിലായിരിക്കുന്ന ഒരു പാപിക്ക് ജീവന്‍റെ വാതില്‍ തുറന്നുകൊടുക്കുന്ന ഒരു വാഗ്ദത്തമാണിത്. യേശുക്രിസ്തുവിന്‍റെ അടുക്കല്‍ ചെന്നാല്‍ ആശ്വാസം നിശ്ചയമായും ലഭിക്കും.

എങ്ങനെയാണ് ക്രിസ്തുവിന്‍റെ അടുക്കലേക്ക് ചെല്ലുന്നത്? തന്നില്‍ വിശ്വസിക്കുന്നതിലൂടെയാണ് തന്‍റെ അടുക്കല്‍ ചെല്ലുന്നത്. തന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇന്നും ഉദ്ധാരണമുണ്ട്, വിടുതലുണ്ട്, വിമോചനമുണ്ട്. അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും അസംഖ്യമായാലും അവരെ ഒന്നാകെ ആശ്വസിപ്പിക്കാനുള്ള അവിടുത്തെ അപാരമായ കഴിവുകള്‍ ഭേദമില്ലാതെ ഇന്നും സ്ഥിതി ചെയ്യുന്നു. നിങ്ങള്‍ അവങ്കലേക്ക് വിശ്വാസത്തോടെ അടുത്തുചെല്ലുക.

2: ജീവന്‍റെ അപ്പം

“ഞാന്‍ ജീവന്‍റെ അപ്പം ആകുന്നു.” (യോഹന്നാന 6:35)

യേശുക്രിസ്തു ആരാണെന്നു സ്വന്തവാക്കുകളാല്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തന്‍റെ ആളത്വം, ശുശ്രൂഷ ഇവയ്ക്ക് താന്‍ തന്നെ അലങ്കാരരൂപത്തിലുള്ള വിവരണങ്ങള്‍ കൊടുത്തിരിക്കുന്നത് കുറിക്കൊള്ളേണ്ട ഒരു വസ്തുതയാണ്. ഇതര മതസ്ഥാപകന്മാര്‍ തത്വങ്ങളേയും ഉപദേശങ്ങളെയും കുറിച്ച് പറഞ്ഞിരിക്കുന്നു. ക്രിസ്തുവാകട്ടെ തന്‍റെ ഉപദേശത്തിന്‍റെ കേന്ദ്രമാക്കി സ്വന്ത വ്യക്തിത്വത്തെയാണ് പ്രതിഷ്ഠിക്കുന്നത്.ഇതരമതങ്ങള്‍ തല്‍സ്ഥാപകന്മാരുടെ ഉപദേശത്തിന്മേലാണ് അടിസ്ഥാനപ്പെട്ടിരിക്കുന്നതെങ്കില്‍ ക്രിസ്തീയത്വം ക്രിസ്തുവിന്‍റെ ആളത്വത്തിന്മേലാണ് നിലകൊള്ളുന്നത്.

ശാരീരിക വിശപ്പടക്കുവാന്‍ ധാന്യം കൊണ്ടുള്ള അപ്പം പോലെയാണ് ആത്മീക വിശപ്പടക്കുവാന്‍ യേശു ക്രിസ്തു ആവശ്യമായിരിക്കുന്നത്. അപ്പം എന്നു മാത്രമല്ല ജീവന്‍റെ അപ്പമാണ് ക്രിസ്തു. മരണം വാണരുളുന്ന ഈ ഭൂമിയില്‍ ജീവിപ്പിക്കുന്നതും ജീവന്‍ നിലനിര്‍ത്തുന്നതുമായ അപ്പമായി യേശുക്രിസ്തു വന്നു. നാം ഒരിക്കല്‍ കഴിക്കുന്ന ആഹാരത്തിന്‍റെ ഗുണവും ബലവും ഏതാനും മണിക്കൂറുകള്‍ മാത്രമേ നിലനില്‍ക്കുകയുള്ളൂ. എന്നാല്‍ യേശുക്രിസ്തുവാകുന്ന അപ്പം ഭക്ഷിക്കുന്ന ഒരുവന് നിത്യജീവനാണ് ലഭിക്കുക. ഭക്ഷിക്കുക എന്നുപറഞ്ഞിരിക്കുന്നത് വിശ്വസിക്കുന്നതിന് തുല്യമായിട്ടാണ്. “ഞാന്‍ ജീവന്‍റെ അപ്പം ആകുന്നു; എന്‍റെ അടുക്കല്‍ വരുന്നവനു വിശക്കയില്ല; എന്നില്‍ വിശ്വസിക്കുന്നവനു ഒരു നാളും ദാഹിക്കുകയുമില്ല.” (യോഹന്നാന്‍ 6:35) വിശക്കാതിരിക്കുവാനും, ദാഹിക്കാതിരിക്കുവാനും നാം ചെയ്യേണ്ടത് ക്രിസ്തുവില്‍ വിശ്വസിക്കുക എന്നതാണ്.

നമ്മുടെ ഭക്ഷണത്തിന് നമ്മോട് അഭേദ്യമായ ബന്ധം ഉണ്ട്. ഒരിക്കല്‍ ഭക്ഷിച്ച ആഹാരം എന്നന്നേക്കുമായി നമ്മുടെ ശരീരത്തിന്‍റെ ഒരു ഭാഗമായിത്തീര്‍ന്നു കഴിഞ്ഞിരിക്കുന്നു. ക്രിസ്തുവിനെ ഭക്ഷിക്കുന്നതിനാല്‍ (വിശ്വസിക്കുന്നതിനാല്‍) സാധിക്കുന്നതും അതു തന്നെയാണ്. ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഒരുവന്‍ ക്രിസ്തുവിനോട് എന്നന്നേക്കുമായി യോചിക്കുന്നു. നാം കഴിക്കുന്ന ആഹാരത്തിന്‍റെ പോഷകാംശങ്ങള്‍ നമ്മില്‍ വ്യാപരിക്കുകയും തല്ഫലമായി നമ്മുടെ ശരീരത്തിന് വളര്‍ച്ചയും, ഓജസ്സും, ബലവും ലഭിക്കയും ചെയ്യുന്നതുപോലെ ക്രിസ്തുവിനെ ഭക്ഷിക്കുന്നതിനാല്‍ തന്നില്‍ അടങ്ങിയിരിക്കുന്ന ജീവപ്രദായകമായ ശക്തി നമ്മില്‍ വ്യാപരിക്കുവാന്‍ ഇടവരുന്നു. ആത്മസമാധാനത്തിന്‍റേയും ശാന്തിയുടേയും ഗുണങ്ങള്‍ നമുക്കനുഭവപ്പെടുന്നു. വിശ്വാസത്തിന്‍റേയും, സ്നേഹത്തിന്‍റേയും, പ്രത്യായുടേയും ഭോഷണം നമ്മുടെ വകയായിത്തീരുന്നു.

3: ലോകത്തിന്‍റെ വെളിച്ചം

“ഞാന്‍ ലോകത്തിന്‍റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവന്‍ ഇരുളില്‍ നടക്കാതെ ജീവന്‍റെ വെളിച്ചമുള്ളവന്‍ ആകും.” (യോഹന്നാന്‍ -8:12)

ഞാന്‍ ലോകത്തിന്‍റെ വെളിച്ചമാകുന്നു എന്നു പറയുന്നതിനാല്‍ ഈ ലോകം അന്ധകാരവൃതമാണെന്നും അതിനാവശ്യമായ വെളിച്ചം താന്‍ തന്നെയാണെന്നുമാണ് ക്രിസ്തുഅരുളിച്ചെയ്തത്. ഭൗതികമായിപ്പറഞ്ഞാല്‍ ഭൂമിക്ക് വെളിച്ചമായി ഒന്നേ ഉള്ളൂ അതാണ് സൂര്യന്‍. ആത്മീകമായും ഒരു പ്രകാശ കേന്ദ്രമേ ഉള്ളൂ – ക്രിസ്തു. പാപം ഇരുട്ടിനു തുല്യമാണ്. വെളിച്ചമില്ലാത്ത അവസ്ഥയാണ് ഇരുട്ട്. വസ്തുക്കളെ നമ്മുടെ ദൃഷ്ടിയില്‍ നിന്നു മറയ്ക്കുന്നതിന് അന്ധകാരത്തിന് കഴിയുന്നു. പാപം ആത്മീകമായ അനവധികാര്യങ്ങളെ നാം കാണാത്തവണ്ണം മൂടിക്കളഞ്ഞു. അതു ദൈവത്തിനും മനുഷ്യനും മദ്ധ്യേ മറശ്ശീലതൂക്കി. ആദാമിന്‍റെ ലംഘനം എല്ലാവരും പാപികളായിത്തീരുന്നതിന് മുഖാന്തരമായി. ഇന്നു മനുഷ്യന്‍ ജനിക്കുന്നതുതന്നെ പാപിയായിട്ടാണ്. പാപത്തിന്‍റെ ഫലമായി ആത്മികവും, മാനസികവും, സാംസ്കാരികവും, സാമൂഹ്യവുമായ ഇരുട്ട് മനുഷ്യരാശിയെ മൂടിയിരിക്കുകയാണ്. ദൈവത്തില്‍ നിന്നു മനുഷ്യനെ അകറ്റിയിരിക്കുന്ന അഥവാ മറച്ചിരിക്കുന്ന ഇരുട്ട് (പാപം) ദുരീകരിക്കുവാന്‍ മനുഷ്യന്‍റെ ഉയര്‍ച്ചക്കൊ, പുരോഗതിക്കോ, ശാസ്ത്രീയവളര്‍ച്ചക്കോ കഴിഞ്ഞിട്ടില്ല. ഈ അന്ധകാരത്തില്‍ വെളിച്ചം കാട്ടുവാന്‍ ദൈവത്തിനു മാത്രമേ കഴിയുകയുള്ളൂ. അങ്ങനെ ലഭിച്ച വെളിച്ചമാണ് യേശുക്രിസ്തു.

വെളിച്ചം മാത്രമല്ല, ജീവന്‍റെ വെളിച്ചമാണ് ക്രിസ്തുവില്‍ നിന്ന് ലഭിക്കുന്നത്. ജീവനേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊന്നും നമുക്കില്ല. ജീവനില്ലെങ്കില്‍ പിന്നെ ഉണ്ടെന്നു പറയാന്‍ ഒന്നുമില്ലല്ലോ. ഇതുപോലെ നിത്യജീവനില്ലെങ്കില്‍ ആത്മീകമായി എന്തെങ്കിലും ഉണ്ടെന്നു പറയുവാന്‍ സാദ്ധ്യമല്ല. ഈ വെളിച്ചം ആത്മരക്ഷയെ മാത്രം ഉദ്ദേശിച്ചുള്ളതല്ല; ആത്മീകവും, ധാര്‍മ്മികവുമായി മനുഷ്യരാശിക്ക് ആവശ്യമായ വെളിച്ചം മുഴുവനും ക്രിസ്തുവിലുണ്ട്. വെളിച്ചമായ ക്രിസ്തുവിനെ അനുഗമിക്കുന്നവര്‍ക്ക് ഏറ്റവും പുറത്തുള്ള ഇരുട്ടില്‍ പോകേണ്ടി വരികയില്ല.

ക്രിസ്തു വെളിച്ചമാണെങ്കില്‍ തന്നോടു ബന്ധമില്ലാത്ത ഏതു മനുഷ്യനും ഇരുട്ടിലാണ്. തമ്മില്‍ ഒരിക്കലും പൊരുത്തപ്പെടുത്താന്‍ കഴിയാത്ത, കൂട്ടിയിണക്കാനാവാത്ത രണ്ടു ഘടകങ്ങളാണ് വെളിച്ചവും ഇരുട്ടും. ഒരു വ്യക്തി ഒന്നുകില്‍ ഇരുട്ടിലാണ് അല്ലെങ്കില്‍ വെളിച്ചത്തിലാണ്. ഒരേ സമയം രണ്ടിടത്തുംകൂടി ആയിരിക്കുവാന്‍ കഴിയുകയില്ല. നിങ്ങളുടെ അനുഭവം എങ്ങനെ ഇരിക്കുന്നു എന്നു പരിശോധിച്ചു നോക്കുക. നിങ്ങളുടെ പാപാന്ധകാരത്തില്‍ നിന്ന് നിങ്ങളെ ഉദ്ധരിച്ച്, ജീവന്‍റെ വെളിച്ചത്തിലാക്കുന്നതിനാണ് വെളിച്ചമായ ക്രിസ്തു ക്രൂശില്‍ മരിച്ചത്. ആകയാല്‍ സുവിശേഷത്തിന്‍റെ ഈ ദിവ്യസന്ദേശം ഇന്നുതന്നെ സ്വീകരിക്കുക. നിങ്ങളുടെ ഇരുണ്ട പ്രശ്നങ്ങള്‍ക്ക് ആവശ്യമായ മുഴുവന്‍ വെളിച്ചവും യേശുക്രിസ്തുവിലുണ്ട്. യുദ്ധഭീതിയുടേയും, അരാജകത്വത്തിന്‍റേയും, പാപ മാലിന്യത്തിന്‍റേയും കരിനിഴലില്‍ അമര്‍ന്നിരിക്കുന്ന ഈ ലോകത്തില്‍ നമുക്കാവശ്യമായ വെളിച്ചം ക്രിസ്തുവിലല്ലാതെ വേറെ എവിടെയുണ്ട്? വേറെ ആരില്‍ ഉണ്ട്?

4: ക്രിസ്തു വാതില്‍

“ഞാന്‍ വാതില്‍ ആകുന്നു എന്നിലൂടെ കടക്കുന്നവന്‍ രക്ഷപ്പെടും; അവന്‍ അകത്തുവരികയും പുറത്തു പോകയും മേച്ചല്‍ കണ്ടെത്തുകയും ചെയ്യും.” (യോഹന്നാന്‍ 10:9)

യേശുക്രിസ്തു രക്ഷയുടെ വാതിലാണ്. “എന്നിലൂടെ കടക്കുന്നവന്‍ രക്ഷപെടും” എന്നാണ് യേശു പറഞ്ഞത്. പുണ്യപ്രവൃത്തികളാകുന്ന വാതിലില്‍കൂടി സ്വര്‍ഗ്ഗത്തിലെത്താന്‍ പരിശ്രമിക്കുന്ന ക്രൈസ്തവരും, അക്രൈസ്തവരും ആയ എത്രയോ കോടി ആളുകള്‍ ഈ ഭൂമുഖത്തുണ്ട്. ക്രിസ്തുവില്‍ കൂടി സാധിക്കേണ്ടകാര്യം മറ്റ് വിധത്തില്‍ സാധിക്കാന്‍ ശ്രമിക്കുന്നത് ക്രിസ്തുവിന്‍റെ മഹത്വത്തിന് കളങ്കം വരുത്തുന്നതാണ്. ക്രിസ്തുവിന് പകരം പുണ്യപ്രവര്‍ത്തികളോ, പുണ്യപുരുഷന്മാരോ മതിയാകയില്ല. വിലയേറിയ സാധനസാമഗ്രികള്‍ നിറഞ്ഞിരിക്കുന്ന ഒരു മുറിയിലേക്ക് നാം ഒരു വാതില്‍വഴിയാണ് പ്രവേശിക്കുന്നത്. ഇതുപോലെ രക്ഷയാകുന്ന മണിമന്ദിരത്തിലേക്ക് ദൈവം നമ്മെ പ്രവേശിപ്പിക്കുന്നത് യേശുക്രിസ്തുവാകുന്ന വാതില്‍ വഴിയാണ്.

“എന്നിലൂടെ കടക്കുന്നവന്‍ രക്ഷപെടും” എന്നു കര്‍ത്താവു പറയുമ്പോള്‍ കടക്കുന്നതിന് വേറെ ഒരാളുടെ മദ്ധ്യസ്ഥം ആവശ്യമില്ലെന്ന് ധ്വനിപ്പിക്കുന്നു. ഒരു വാതില്‍ കടക്കാന്‍ ആ വാതിലല്ലാതെ വേറൊരു വാതിലൊ ഒരു ജനലോ ആവശ്യമില്ലല്ലോ. യേശുക്രിസ്തു ദൈവത്തിനും മനുഷ്യര്‍ക്കും മദ്ധ്യേ ഏകമദ്ധ്യസ്ഥനാണ്. മദ്ധ്യസ്ഥനെ സമീപിക്കുവാന്‍ വേറെ മദ്ധ്യസ്ഥന്‍ ആവശ്യമില്ല. വാതില്‍ വഴി അകത്തു കടന്ന ആള്‍ പലതും, പലതും, പുറന്തള്ളിയിട്ടാണ് അങ്ങനെ ചെയ്യുന്നത്. ക്രിസ്തുവാകുന്ന വാതിലില്‍ക്കൂടി നാം ഉളളില്‍ പ്രവേശിക്കുമ്പോള്‍ രക്ഷയാകുന്ന പുണ്യപ്രവര്‍ത്തികളേയും സ്വന്തം നീതിയിലുള്ള ആശ്രയത്തേയും ഉപേക്ഷിക്കണം.

പ്രിയ സ്നേഹിതാ നിങ്ങള്‍ക്ക് ഒരു ക്രൈസ്തവ പേരും ചുറ്റുപാടും ഉണ്ടായിരിക്കാമെങ്കിലും ഇതുവരെ രക്ഷയുടെ അനുഭവത്തില്‍ വന്നിട്ടില്ല എന്നുള്ളത് എത്ര ദുഃഖകരമാണ്, ആപല്ക്കരമാണ്. ദൈവം തുറന്നുവച്ചിരിക്കുന്ന ഏക രക്ഷാമാര്‍ഗ്ഗമായ യേശുക്രിസ്തുവില്‍ വിശ്വസിച്ച് രക്ഷപെടുക. വാതിലിനു വെളിയില്‍ അപകടവും ഉള്ളില്‍ ഭദ്രതയുമാണുള്ളത്. വാതിലിനു വെളിയില്‍ നിത്യാന്ധകാരം ഉള്ളിലോ രക്ഷയുടെയും, വിശുദ്ധിയുടെയും, ആനന്ദത്തിന്‍റേയും പ്രഭാപൂരം.

5. നല്ല ഇടയന്‍

“ഞാന്‍ നല്ല ഇടയന്‍ ആകുന്നു; നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി തന്‍റെ ജീവനെ കൊടുക്കുന്നു.” (യോഹന്നാന്‍ 10:11)

ക്രിസ്തു ആടുകളുടെ വാതില്‍ മാത്രമല്ല. ഇടയനുമാണ്. ആടുകള്‍ എന്ന് ഇവിടെപ്പറയുന്നത് മനുഷ്യരെ ഉദ്ദേശിച്ചാണ്. ക്രിസ്തു ഇടയനാണെന്നു മാത്രമല്ല. ആടുകള്‍ക്കുവേണ്ടി ജീവനെക്കൊടുത്ത ഇടയനുമാണ്. ക്രിസ്തുവിന്‍റെ ക്രൂശു മരണത്തെയാണ് ഇതു സൂചിപ്പിക്കുന്നത്. മനുഷ്യര്‍ പാപികളായതുകൊണ്ട് ക്രിസ്തുവിനെ ക്രൂശില്‍ തറച്ചു എന്നു തന്നെയല്ല,മനുഷ്യരുടെ പാപത്തിനു പ്രായശ്ചിത്തം വരുത്തുവാനുള്ള ഒരു ബലിമരണമായിരുന്നു അത്. യേശുക്രിസ്തുവിന്‍റെ മരണം കേവലം ഒരു രക്തസാക്ഷിമരണമല്ല. ക്രൂശുമരണത്തില്‍ ക്രിസ്തു മനുഷ്യവര്‍ഗ്ഗത്തിന്‍റെ പ്രതിപുരുഷനായി പാപപരിഹാരം വരുത്തി. നമ്മുടെ പുണ്യപ്രവര്‍ത്തികളല്ല, നമുക്കുവേണ്ടി മരിച്ച് ഉയിര്‍ത്ത കര്‍ത്താവായ യേശു ക്രിസ്തുവിന്‍റെ ബലി മരണത്തിലുള്ള വിശ്വാസമാണ് രക്ഷക്കാധാരം. നാം നമ്മുടെ പ്രവൃത്തികളാല്‍ രക്ഷ സമ്പാദിക്കാനല്ല, ക്രിസ്തു ക്രൂശില്‍ നിവര്‍ത്തിച്ച രക്ഷയെ വിശ്വാസത്താല്‍ അനുഭവിക്കുന്നതിനാണ് ഇന്ന് ദൈവം നമ്മോട് ആവശ്യപ്പെടുന്നത്.

ഇടയന്‍ എന്ന നിലയില്‍ ക്രിസ്തു തന്‍റെ ആടുകള്‍ക്ക് കൊടുക്കുന്നത് നിത്യജീവനാണ്. ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ രക്ഷിക്കാന്‍ കഴിയുകയില്ലന്ന് നമുക്കറിയാം. യേശു ക്രിസ്തുവാകട്ടെ തന്നില്‍ വിശ്വസിക്കുന്നവര്‍ക്കു നിത്യജീവന്‍ കൊടുക്കുന്നു. മാത്രമല്ല നിത്യതമുഴുവന്‍ അവര്‍ ഭദ്രമായി ഇരിക്കും എന്ന ഉറപ്പും നല്‍കുന്നു. ഒരു മനുഷ്യനൊ, ഒരു ദൈവദൂതനൊ ഇങ്ങനെ പറയുവാന്‍ സാധിക്കുമോ.

ക്രിസ്തുവിന്‍റെ മരണംപോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് അവിടുത്തെ പുനരുത്ഥാനവും. ക്രിസ്തു ഉയിര്‍ത്തില്ലെങ്കില്‍ തന്‍റെ മരണം പാപപരിഹാര ബലി ആകയില്ല. ചുരുക്കത്തില്‍ ക്രിസ്തീയ സഭ ഭൂമിയില്‍ ആവിര്‍ഭവിച്ചതിന് പുനരുത്ഥാനമാണ് അടിസ്ഥാനം. മരിച്ച ഒരു ക്രിസ്തുവിനെ മാത്രമലല്ല പുനരുത്ഥാനം ചെയ്ത ക്രിസ്തുവിനേയും കൂടിയാണ് പുതിയ നിയമം ചൂണ്ടിക്കാണിക്കുന്നത്. നല്ല ഇടയനായി താന്‍ മരിച്ചു. വലിയ ഇടയനായി പുനരുത്ഥാനം ചെയ്ത് ജീവിക്കുന്നു. ശ്രേഷ്ഠ ഇടയനായി വീണ്ടും വരും. ഈ ഇടയന്‍ കാണാതെപോയ ആടിനെ അന്വേഷിച്ച് കണ്ടെത്തും വരെ തിരഞ്ഞുനടക്കുന്നവനാണ്. കണ്ടെത്തിയാല്‍ വീട്ടിലെത്തുവോളം ചുമക്കുകയും ചെയ്യും. അവന്‍ പാപികള്‍ക്കുവേണ്ടി മരിച്ചു എന്നു മാത്രമല്ല വിശുദ്ധന്മാര്‍ക്കുവേണ്ടി ജീവിക്കുകയും ചെയ്യുന്നു.

6: പുനരുത്ഥാനവും ജീവനും

“ഞാന്‍ തന്നേ പുനരുത്താനവും ജീവനും ആകുന്നു; എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും.” (യോഹന്നാന്‍ 11:25)

മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ മര്‍മ്മമാണ് മരണം. മനുഷ്യചരിത്രത്തോളം പഴക്കമുള്ള ഒന്നാണ് മരണം. പാപം നിമിത്തമാണ് മരണം ലോകത്തില്‍ പ്രവേശിച്ചത് എന്ന് ബൈബിള്‍ പറയുന്നു. എല്ലാവരും മരിക്കുന്നതിനാല്‍ എല്ലാവരിലും പാപം പ്രവേശിച്ചിട്ടുണ്ടെന്ന് തെളിയുന്നു. മരണത്തിന്‍റെ മുമ്പില്‍ മനുഷ്യര്‍ കേവലം നിസ്സഹായകരാണ്. കൊട്ടാരമെന്നോ കുടിലെന്നോ വ്യത്യാസമില്ലാതെ ഏതു വാതില്‍ക്കലും മരണം ചെന്നു മുട്ടുന്നു. പ്രതാപവും പ്രതിഭയും വകവയ്ക്കാതെ, ശിശുവിനെയും, വൃദ്ധനെയും ആദരിക്കാതെ, മരണം സകലത്തേയും അതിന്‍റെ പിടിക്കുള്ളില്‍ ഒതുക്കുന്നു. ലോകസുഖങ്ങളുടെയെല്ലാം മറുപുറത്ത് മരണം ഒളിഞ്ഞുനില്‍ക്കുന്നു. മാര്‍ബിള്‍ക്കല്ലറയും മണ്‍കുഴിയും ഒരുപോലെ മരണത്തിന്‍റെ വിജയസ്തംഭങ്ങളാണ്. ജീവിതകപ്പല്‍ തകര്‍ത്തുകളയുന്ന പാറക്കെട്ടായി, ജീവിതവൃക്ഷം അടിച്ചു വീഴ്ത്തുന്ന കൊടുങ്കാറ്റായി മരണം നടമാടുന്ന ഈ ലോകത്തില്‍ പുനരുത്ഥാന സന്ദേശവുമായി യേശുക്രിസ്തു ഇതാ നിലകൊള്ളുന്നു. പുനരുത്ഥരിക്കുവാന്‍ കഴിവുണ്ടെന്നു മാത്രമല്ല പുനരുത്ഥാനമായിത്തന്നെയാണ് ക്രിസ്തു സ്വയം അവതരിപ്പിക്കുന്നത്. പുനരുത്ഥാനമെന്താണോ, ജീവനെന്താണോ അതാണ് യേശുക്രിസ്തു.

രണ്ടു തരത്തിലുള്ള പുനരുത്ഥാനത്തെക്കുറിച്ചും രണ്ടു ഘട്ടങ്ങളിലായി നടക്കേണ്ട പുനരുത്ഥാനത്തെക്കുറിച്ചും കര്‍ത്താവായ യേശുക്രിസ്തു പറഞ്ഞിട്ടുണ്ട്. രണ്ടും ക്രിസ്തു മുഖാന്തരമാണ് നിറവേറേണ്ടത്. (യോഹന്നാന്‍ 5:25;28,29) ഒന്ന് ആത്മീകമായ ഉത്ഥാനമാണ്. പാപത്തിന്‍റെ ഫലമാണ് മരണം. മരണം ശാരീരികം മാത്രമല്ല, ആത്മീകവും കൂടിയാണ്. പാപം നിമിത്തം മനുഷ്യാത്മാവും ദൈവവും തമ്മില്‍ അകന്നുപോയി. ഈ അകല്‍ച്ചയാണ് മരണത്തിന്‍റെ പൊരുള്‍. ആദാം പാപം ചെയ്തപ്പോള്‍ ഈ മരണം സംഭവിച്ചു. ആത്മീകമരണത്താല്‍ ഇന്നു മനുഷ്യന് പ്രകൃത്യാ ദൈവസംസര്‍ഗ്ഗത്തിന് കഴിവില്ലാതെയായിത്തീരുന്നു. ദൈവപുത്രന്‍റെ വചനം വിശ്വസിക്കുമ്പോള്‍ നിത്യജീവന്‍ പ്രാപിക്കുകയും ആത്മീക പുനരുത്ഥാനം ഉള്ളില്‍ സംഭവിക്കുകയും ചെയ്യുന്നു. ഈ പുനരുത്ഥാനം ഇന്ന് മനുഷ്യജീവിതത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. രണ്ടാമത്തേത് മരിച്ചുപോയവരുടെ ശാരീരിക പുനരുത്ഥാനമാണ്. ശാരീരിക മരണത്തില്‍ ശരീരവും ആത്മാവും തമ്മില്‍ വേര്‍പിരിയുന്നു. എന്നാല്‍ ക്രിസ്തു വീണ്ടും വരുമ്പോഴും അതിനുശേഷവും നീതിമാന്മാരും ദുഷ്ടന്മാരും ഉയിര്‍ത്തെഴുന്നേല്‍ക്കും. നീതിമാന്മാര്‍ നിത്യജീവനായും ദുഷ്ടന്മാര്‍ നിത്യശിക്ഷക്കായും.

മരിച്ചവര്‍ ഉയിര്‍ക്കുമോ? മനുഷ്യചരിത്രത്തിലെ പഴക്കമേറിയതും, പ്രയാസമേറിയതുമായ ചോദ്യമാണിത്. കര്‍ത്താവായ യേശുക്രിസ്തു മാത്രമാണ് ഇതിനുത്തരം. ഇതിന്‍റെ ഉത്തരം നമുക്ക് നല്‍കുന്നത്, അഥവാ താനാണതിന്‍റെ ഉത്തരം. “എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും.” ഇങ്ങനെ ആര്‍ക്കു പറയാന്‍ സാധിച്ചിട്ടുണ്ട്? ഏതൊരു മതാചാര്യന്‍ അവകാശപ്പെട്ടിട്ടുണ്ട്? ഏതു തത്വജ്ഞാനി പഠിപ്പിച്ചിട്ടുണ്ട്? ആത്മീകമായി മരിച്ചിരിക്കുന്ന ഒരുവന്‍ ക്രിസ്തുവില്‍ വിശ്വസിക്കുമ്പോള്‍ അവന്‍ നിത്യജീവന്‍ പ്രാപിച്ച് ദൈവസംസര്‍ഗ്ഗത്തിന് ശക്തനായിത്തീരുന്നു. ശാരീരികമരണം ഈ ബന്ധത്തെ ഹനിക്കുന്നില്ല. എന്നാല്‍ ആത്മീകമായി മരിച്ച ഒരുവന്‍ ആ സ്ഥിതിയില്‍ത്തന്നെ ശരീരത്തിലും മരിക്കുമ്പോള്‍ ദൈവത്തില്‍ നിന്നു എന്നന്നേക്കുമായി അകലുന്നു.

തിരിച്ചുവരുവാന്‍ കഴിയാത്തവണ്ണം രക്ഷയുടെ മാര്‍ഗ്ഗത്തില്‍ നിന്നു നിത്യമായി അകന്നു.

ക്രിസ്തു പുനരുത്ഥാനവും, ജീവനും ആകയാല്‍ തന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് മരണത്തിലും പ്രത്യാശയുണ്ട്. അവര്‍ മരിച്ചാലും ജീവിക്കും.

7: വഴിയും സത്യവും ജീവനും

“ഞാന്‍ തന്നെ വഴിയും സത്യവും ജീവനുമാകുന്നു. ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്‍റെ അടുക്കല്‍ എത്തുന്നില്ല.” (യോഹന്നാന്‍ 14:6)

ക്രിസ്തുവിന്‍റെ ഐഹികജീവിതകാലം തീരുന്നതിന് ഇനിയും അധികസമയമില്ല. തന്‍റെ ശിഷ്യന്മാരെ ആശ്വസിപ്പിക്കയും ധൈര്യപ്പെടുത്തുകയും ചെയ്യുന്നതിനിടയില്‍ ഒരു ശിഷ്യന്‍ ഇപ്രകാരം ചോദിച്ചു: “കര്‍ത്താവേ, നീ എവിടെ പോകുന്നു എന്ന് അറിയുന്നില്ല; പിന്നെ വഴി എങ്ങനെ അറിയും?” പ്രസിദ്ധമായ ഈ ചോദ്യത്തിനു കര്‍ത്താവ് നല്‍കിയ പ്രസിദ്ധമേറിയ മറുപടിയാണ് മുകളില്‍ ഉദ്ധരിച്ചിരിക്കുന്നത്. “ഞാന്‍ തന്നെ വഴിയും സത്യവും ജീവനും”. നമുക്കൊരുമിച്ച് ആ വഴി കണ്ടുപിടിക്കാന്‍ ശ്രമിക്കാമെന്നോ, ആത്മലോകത്തിലേക്കുള്ള വഴി ഏതു മഹാനും അജ്ഞാതമാണെന്നോ, ഒരുത്തരം പറയാന്‍ ഞാന്‍ അശക്തനാണെന്നോ അല്ല ക്രിസ്തു പറഞ്ഞത്. പ്രത്യുത, ദൈവസന്നിധിയിലേക്കുള്ള വഴിയും, ദൈവത്തെക്കുറിച്ചുള്ള സത്യവും, ദൈവത്തില്‍ നിന്നുള്ള ജീവനും താന്‍ തന്നെയാണെന്നും തന്നെകൂടാതെ ആരും പിതാവിന്‍റെ അടുക്കല്‍ എത്തുന്നില്ലെന്നും ക്രിസ്തു അവകാശപ്പെടുകയാണുണ്ടായത്. ദൈവസന്നിധിയിലേക്കുള്ള വഴിയും യേശുക്രിസ്തുവാണ്.

ക്രിസ്തു വഴി മാത്രമല്ല സത്യവുമാണ്. സത്യവും സത്യത്തിന്‍റെ ആകത്തുകയുമാണ് താന്‍. ക്രിസ്തു പിതാവിങ്കലേക്കുള്ള വഴി ആയിരിക്കുന്നതുപോലെ പിതാവിനെക്കുറിച്ചുള്ള സത്യവെളിപ്പാടുമാണ്. സര്‍വ്വശക്തനായ ദൈവം മനുഷ്യന്‍റെ പിതാവാണെന്നുള്ള സത്യം, പാപികളായ മനുഷ്യര്‍ക്കു ദൈവമക്കളായിത്തീരാന്‍ കഴിയുമെന്നുള്ള സുപ്രധാന സത്യം ക്രിസ്തുവില്‍ക്കൂടി മാത്രമാണ് വെളിപ്പെട്ടത്. ക്രിസ്തുവില്‍ക്കൂടി വെളിപ്പെട്ടതിനപ്പുറമായി ദൈവത്തെക്കുറിച്ച് ഒരു പുതിയ വെളിപ്പാടിനു നാം കാത്തിരിക്കേണ്ട ആവശ്യമില്ല. ക്രിസ്തു സത്യവും സത്യത്തിന്‍റെ മൂര്‍ത്തീകരണവുമാണ്. “ഞാന്‍ തന്നെ ജീവന്‍” ക്രിസ്തു വഴിയും സത്യവും മാത്രമല്ല ജീവനുമാണ്. താന്‍ ജീവന്‍ ഉടലെടുത്തതാണ്. ജീവന്‍റെ കേന്ദ്രമാണ്. ജീവനെതിരായ സകലവും നാം വെറുക്കുന്നു. ജീവനില്ലെങ്കില്‍ പ്രവര്‍ത്തനമോ സംസര്‍ഗ്ഗമോ ഇല്ല. ജീവനില്ലെങ്കില്‍ ജീര്‍ണ്ണതയും വിനാശവുമാണ് ഫലം. ഇതു ശാരീരിക ജീവനെക്കുറിച്ചും ആത്മിക ജീവനെക്കുറിച്ചും ശരിയാണ്.

യേശുക്രിസ്തു വഴിയാണ്, തന്നെക്കൂടാതെ യാത്രയില്ല. യേശുക്രിസ്തു ജീവനാണ്, തന്നെക്കൂടാതെ ജീവിതമില്ല. ക്രിസ്തു സത്യമാണ്, തന്നെകൂടാതെ ജ്ഞാനമില്ല. തെറ്റിപ്പോകാത്തവഴിയും,മാറ്റം വരാത്ത സത്യവും, അവസാനിച്ചുപോകാത്ത ജീവനുമാണ് ക്രിസ്തു. ക്രിസ്തുവാകുന്ന വഴി ദൈവത്തിങ്കലേക്കു നമ്മെ നയിക്കുന്നു; ക്രിസ്തുവാകുന്ന സത്യം ദൈവത്തേയും മനുഷ്യനേയും കുറിച്ച് അറിയാന്‍ നമ്മെ പ്രാപ്തരാക്കുന്നു; ക്രിസ്തുവാകുന്ന ജീവന്‍ ദൈവത്തിനു പ്രസാദമായി ജീവിക്കുവാന്‍ നമ്മെ ശക്തീകരിക്കുന്നു. വഴി ഏതെന്നറിയാത്തവര്‍ക്കു ക്രിസ്തു വഴിയാണ്. സത്യമെന്തെന്നറിയാത്ത ലോകത്തില്‍ ക്രിസ്തു സത്യമാണ്, മരണം നിറഞ്ഞ ഈ ലോകത്തില്‍ ക്രിസ്തു ജീവനാണ്. ക്രിസ്തു മാത്രം വഴി, ക്രിസ്തു മാത്രം സത്യം, ക്രിസ്തു മാത്രം ജീവന്‍.

8: സാക്ഷാല്‍ മുന്തിരിവള്ളി

“ഞാന്‍ സാക്ഷാല്‍ മുന്തിരിവള്ളിയും എന്‍റെ പിതാവ് തോട്ടക്കാരനും ആകുന്നു” (യോഹന്നാന്‍ 15:1)

യേശുക്രിസ്തു സാക്ഷാല്‍ മുന്തിരിവള്ളി ആയിരിക്കുന്നത് മനുഷ്യവര്‍ഗ്ഗം താന്‍ മുഖാന്തരം ദൈവത്തിന് ഫലം കായ്ക്കേണ്ടതിന് വഴി തുറക്കേണ്ടതിന്. തന്നില്‍ വിശ്വസിക്കുന്നവരെല്ലാം ഈ മുന്തിരിവള്ളിയുടെ കൊമ്പുകളാണ്. മുന്തിരിവള്ളിയുടെ ജീവനും ചൈതന്യവും കൊമ്പുകളിലേക്ക് വ്യാപിക്കയും അങ്ങനെ ഫലം കായ്പ്പാന്‍ ഇടവരികയും ചെയ്യുന്നു. ഒരു മനുഷ്യന് ജീവിതം ഫലകരമാണെങ്കില്‍ യേശുക്രിസ്തുവിനോട് ബന്ധം ഉണ്ടാകണം. ബാഹ്യബന്ധം മാത്രമല്ല, ആന്തരികമായ ജീവല്‍ ബന്ധം ഉണ്ടായിരിക്കണം. യൂദാ യേശു ക്രിസ്തുവിന്‍റെ ശിഷ്യനായി മൂന്നരവര്‍ഷത്തോളം തന്‍റെ കൂടെ സഞ്ചരിച്ചു. എങ്കിലും യൂദാ ആ മുന്തിരിവള്ളിയുടെ കൊമ്പായിരുന്നില്ല. അവന്‍ നിത്യനാശത്തിലേക്ക് പോകയാണുണ്ടായത്. ക്രൈസ്തവമായ ചുറ്റുപാടുകളൊ, പരിശീലനമൊ, കുടുംബബന്ധമൊ, നാമധേയമോ ഒരുവനെ സത്യക്രിസ്ത്യാനി ആക്കുന്നില്ല. യേശു ക്രിസ്തുവിനോടുള്ള ജീവല്‍ ബന്ധമാണ് ഒരുവനെ സത്യക്രിസ്ത്യാനി ആക്കുന്നത്.

യേശുക്രിസ്തു മാത്രമാണോ ലോകരക്ഷിതാവ്? യേശു ക്രിസ്ത്യാനികളുടെ ദൈവം മാത്രമാണോ എന്നതിനെക്കുറിച്ചാണ് നാം ചിന്തിച്ചുകൊണ്ടിരിക്കുന്നത്. പാപികളുടെ രക്ഷകനായി ലോകചരിത്രത്തില്‍ യേശുക്രിസ്തു ഒഴികെ വേറൊരാള്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇനി പ്രത്യക്ഷപ്പെടുകയുമില്ല. പാപികളോട് ധര്‍മ്മോപദേശം ചെയ്യുവാന്‍ പല ഗുരുക്കന്മാര്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ പാപികളെ രക്ഷിപ്പാന്‍ യേശുക്രിസ്തു മാത്രമേ ഉള്ളൂ. “എന്നെ പിരിഞ്ഞ് നിങ്ങള്‍ക്ക് ഒന്നും ചെയ്യുവാന്‍ കഴികയില്ല” എന്നു പറയത്തക്കവണ്ണം അവിടുത്തെ അവകാശവാദങ്ങള്‍ അത്ര ഖണ്ഡിതവും പരിപൂര്‍ണ്ണവുമാണ്. ഇതു നമുക്കു മനസ്സിലാക്കിത്തരുന്നത് യേശു ക്രിസ്തു മാത്രമേ ലോകരക്ഷിതാവായി ഉള്ളൂ എന്നതും, യേശു ക്രിസ്ത്യാനികളുടെ ദൈവം മാത്രമല്ല, ലോകത്തിലുള്ള സകല മനുഷ്യരുടെയും പാപത്തിന്‍റെ പരിഹാരത്തിനുവേണ്ടി കാല്‍വരിയില്‍ മരിച്ചു ഉയിര്‍ത്തെഴുന്നേറ്റ് ഇന്നും ജീവിക്കുന്നു.

യേശുവിന്‍റെ നിസ്തുല്യമായ വ്യക്തിത്വത്തിന്‍റെ മുമ്പില്‍ നമ്മുടെ തലകള്‍ കുനിയുകയും പാദങ്ങള്‍ മടങ്ങുകയും ചെയ്യട്ടെ. ലോകത്തിന്‍റെ വെളിച്ചമായ യേശു നമ്മുടെ ശാശ്വതപ്രകാശമായിത്തീരട്ടെ. നല്ല ഇടയാന ക്രിസ്തു നമ്മുടെ നേതാവും വാതിലായ താന്‍ നമുക്കു നിത്യസൗഭാഗ്യത്തിലേക്കുള്ള വാതിലുമായി ഭവിക്കട്ടെ. ജീവനും പുനരുത്ഥാനവുമായ ക്രിസ്തു ജീവിതത്തില്‍ നമുക്ക് ശരണവും മരണത്തില്‍ നങ്കുരവും ആയിരിക്കട്ടെ. ഈ മുന്തിരിവള്ളിയില്‍ ഫലം കായിച്ച് ജീവിതം സഫലമായിത്തീരുവാന്‍ ദൈവകൃപ നമ്മെ അനുഗ്രഹിക്കട്ടെ. കര്‍ത്താവായ യേശു ക്രിസ്തുവിന്‍റെ വന്ദ്യ തിരുനാമം ഇന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ.

പെരുന്നാളുകളും ഉത്സവങ്ങളും ശരിയാണോ?

മനുഷ്യന്‍റെ ആത്മീയമായ അന്ധതയാണ് പെരുന്നാളുകളും ഉത്സവങ്ങളും വെളിപ്പെടുത്തുന്നത്. ദൈവത്തില്‍നിന്ന് അകന്നുപോയ മനുഷ്യര്‍ മതത്തിന്‍റെയും സഭയുടെയും പ്രസ്ഥാനങ്ങളുടെയും, പുണ്യവാളന്മാര്‍, ദേവന്മാര്‍, ദേവിമാര്‍ തുടങ്ങിയവയുടെയും പേരില്‍ കാട്ടിക്കൂട്ടുന്ന പ്രവൃത്തികള്‍ അപരിഷ്കൃതവും കിരാതവും ലജ്ജിപ്പിക്കുന്നതുമാണ്. പുരോഗതി കൈവരിച്ചു, സാംസ്ക്കാരികമായി ഉയര്‍ന്നു എന്നും അഭിമാനിക്കുന്ന ഈ 21-ാം നൂറ്റാണ്ടിലും മനുഷ്യര്‍ ദൈവത്തിന്‍റെ പേരില്‍ കാട്ടിക്കൂട്ടന്ന വികൃതികള്‍ കണ്ടാല്‍ ലജ്ജിച്ചു പോകും. വിദ്യാഭ്യാസം ഉണ്ടെന്ന് അഭിമാനിക്കുന്ന മനുഷ്യന്‍ മൃഗങ്ങള്‍, പക്ഷി, ഇഴജാതി (പാമ്പ്), കല്ല്, മരം, സൂര്യന്‍, ചന്ദ്രന്‍, കാറ്റ്, ഇടി, പേമാരി തുടങ്ങി പ്രകൃതിയില്‍ ഉള്ളവയെ ദൈവമായി ആരാധിക്കുന്നു. അതുപോലെ മരിച്ചുപോയ സാധാരണക്കാരായ വ്യക്തികളെ ദൈവമാക്കി ആരാധിക്കുന്നു. ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരെ ദൈവമാക്കി ആരാധിക്കുന്നു. ഇത്തരത്തിലുള്ള പ്രവൃത്തികളെ ചിന്തിച്ച് നോക്കിയാല്‍ മനുഷ്യന്‍ പരിഷ്കൃതനെന്ന് അഭിമാനിക്കുമ്പോള്‍തന്നെ അപരിഷ്കൃതനായിരിക്കുന്നു.

സാമാന്യവിവരമുള്ള ഒരു മനുഷ്യന്‍ പ്രകൃതിയിലുള്ളവയെ ദൈവമായി ആരാധിക്കുമോ? ഇന്ന് ഇത് ലോകത്തില്‍ വളര്‍ന്നു വളര്‍ന്നുകൊണ്ടിരിക്കുന്നു. മനുഷ്യന്‍ ദൈവമായി പലതിനേയും സങ്കല്പിച്ച് അവയുടെ പേരില്‍ പെരുന്നാളുകളും ഉത്സവങ്ങളും നടത്തുന്നു. ഇന്ന് പെരുന്നാളിന്‍റെയും ഉത്സവത്തിന്‍റെയും പേരില്‍ ആഘോഷങ്ങളും നടത്തുന്നു. ഈ സമയങ്ങളില്‍ നാട്ടിലുള്ള മദ്യശാലകള്‍ കാലിയാകുകയും എവിടെയും അടിപിടിയും കത്തികുത്തും പകപോക്കലുകളും സ്ത്രീകളെ അപമാനിക്കുകയും പോക്കറ്റടിയും പിടിച്ചുപറിയും ഇരുട്ടിന്‍റെ മറവില്‍ മറ്റ് അനാശാസ്യപ്രവര്‍ത്തനങ്ങളും നടക്കുന്നു. ഇതെല്ലാം ദൈവത്തിന്‍റെ പേരും പറഞ്ഞ് നടത്തുന്ന പെരുന്നാളുകളിലും ഉത്സവങ്ങളിലും നടനമാടുന്ന കാര്യങ്ങളാണ്. നിങ്ങള്‍തന്നെ ചിന്തിക്കൂ ഇതെല്ലാം ദൈവീകമാണോ? ഇതെല്ലാം തികച്ചും പൈശാചികമല്ലേ?

പെരുന്നാളിന്‍റെ മറ്റൊരു ഘടകമാണ് പ്രദിക്ഷിണം. ആരുടെ പേരില്‍ നടത്തുന്നുവോ ആ വ്യക്തിയുടെ വിഗ്രഹവും ചുമന്നുകൊണ്ട് ആള്‍ക്കാര്‍ നടക്കുന്നു. ഇതു വായിക്കുന്ന പ്രിയ സ്നേഹിതാ വിഗ്രഹാരാധന പാപമാണെന്നു നിനക്കറിയാമോ? (പുറപ്പാട് 20:4,5; ആവര്‍ 4:15-18; സങ്കീ 115:4-8; 2 കൊരി 6:16; വെളി 9:20) നീ വിഗ്രഹത്തിന്‍റെ മുമ്പില്‍പോയി പ്രാര്‍ത്ഥിക്കുകയൊ മുത്തുകയൊ വണങ്ങുകയൊ ചുമന്നുകൊണ്ട് നടക്കുകയൊ ചെയ്യുമ്പോള്‍ നിന്‍റെ ജീവിതത്തിലേക്ക് ശാപം കടന്നു വരുന്നു.

പള്ളിപെരുന്നാളുകളും ക്ഷേത്രങ്ങളിലെ ഉത്സവങ്ങളും തമ്മില്‍ ഇന്ന് യാതൊരു വ്യത്യാസവുമില്ലാതെയിരിക്കുന്നു. പൂജാരിയും പുരോഹിതനും വിഗ്രഹങ്ങള്‍ക്ക് സേവ നടത്തുന്നു. കൊടിയേറ്റവും വിളക്കുകത്തിക്കലും തുള്ളലും വെടിക്കെട്ടും നേര്‍ച്ചകാഴ്ചകളും (അമ്പ്, വേല്‍, ശൂലം, വള, താലം, തുലാഭാരം, തമുക്ക്, വാഴക്കുല തുടങ്ങിയവ) ശരണംവിളിയും മലകയറ്റവും ചുമടുചുമക്കലും കൂടുതുറന്നും നടതുറന്നുള്ള പൂജകളും ആനപ്പുറത്തും രഥത്തിലുമുള്ള വിഗ്രഹം എഴുന്നെള്ളിക്കലും നാടകവും ബാലെയും ക്ഷേത്രങ്ങളിലെയും പള്ളികളിലെയും ആഘോഷങ്ങളുടെ ഭാഗങ്ങളാണ്.

പെരുന്നാളിനോടനുബന്ധിച്ച് ദേശത്തെ മദ്യഷാപ്പുകളെല്ലാം മിക്കവാറും കാലിയായിത്തീരും. ആരോടെങ്കിലും പകരം വീട്ടുവാനുണ്ടെങ്കില്‍ അതിനുള്ള അവസരവും പെരുന്നാളാണ്. മദ്യപാനവും അടിപിടിയും കൊലപാതകവും വ്യഭിചാരവും ബലാത്സംഗവും ഇവയ്ക്ക് പുറമെ വിഗ്രഹങ്ങളുടെ മുന്നില്‍ക്കിടന്നുള്ള പേകൂത്തുകളും. ഇവയെല്ലാം ദൈവീകമാണോ, അല്ലേ അല്ല. തികച്ചും പൈശാചികമാണിതെല്ലാം.

ബൈബിള്‍ ഇങ്ങനെ പറയുന്നു, “…. വിജാതീയര്‍ ബലിയര്‍പ്പിക്കുന്നത് പിശാചിനാണ്. ദൈവത്തിനല്ല….” (1 കൊരി. 10:20) അന്യ ദൈവാരാധനയോടും വിഗ്രഹാരാധനയോടും ബന്ധപ്പെടുത്തിയാണ് അപ്പസ്തലന്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നത്. ദൈവത്തിലല്ലാതെ മറ്റ് ആരിലെങ്കിലും ആശ്രയം അര്‍പ്പിച്ച് ശുശ്രൂഷ ചെയ്യുന്നതും വിഗ്രഹങ്ങളെ വണങ്ങുന്നതും ശുശ്രൂഷിക്കുന്നതും തികച്ചും പൈശാചികമായ പ്രവൃത്തികളാണെന്ന് പൗലോസ് ഇവിടെ ദൈവാത്മാവിനാല്‍ സാക്ഷ്യപ്പെടുത്തുന്നു.

യേശുവിലൂടെ സൗജന്യമായി ലഭിക്കുന്ന ആത്മരക്ഷയെക്കുറിച്ചും യേശുവിന്‍റെ രണ്ടാം വരവിനെക്കുറിച്ചും ദൈവജനത്തിന് ദൈവത്തില്‍നിന്ന് ലഭിക്കുന്ന കരുതലിനെയും നടത്തിപ്പിനെയും സംരക്ഷണത്തെയുംകുറിച്ചും ദൈവവചനത്തിലുടനീളം പറയുന്നു. ദൈവത്തിന്‍റെ വചനം ഇങ്ങനെ ആയിരിക്കെ കാര്യസാധ്യത്തിനായി പെരുന്നാള്‍ നടത്തിയും അതില്‍ പങ്കെടുത്തും വിഗ്രഹങ്ങളെയും മറ്റാരെയൊക്കെയോ പ്രീതിപ്പെടുത്തുവാന്‍ ശ്രമിക്കുന്നവര്‍ ദൈവത്തില്‍നിന്ന് വളരെ വളരെ അകലെയാണ്.

തങ്ങള്‍ തുടര്‍ന്നുപോരുന്ന പാരമ്പര്യ ആചാരങ്ങളില്‍നിന്നും വിഭിന്നമായി ദൈവവചനം ഒന്നും പറയുന്നില്ല എന്ന് തെറ്റായ ന്യായീകരണം പൂര്‍വ്വികരില്‍നിന്നും മതനേതാക്കളില്‍നിന്നും ഉള്‍ക്കൊണ്ട് സ്വരൂപാരാധാന തുടങ്ങിയ മ്ലേച്ഛതകള്‍ ചെയ്തു കൂട്ടുന്നവര്‍ അനവധിയാണ്. അതേക്കുറിച്ച് അവര്‍ ബോധമുള്ളവരല്ല എന്ന കാരണത്താലോ അവര്‍ക്ക് അറിവില്ല എന്ന കാരണത്താലല്ലോ ദൈവം അവരെ നീതീകരിക്കുകയില്ല. (1 കൊരി 4:4) കാരണം, വള്ളിക്കൊ പുള്ളിക്കൊ മാറ്റം വരാത്ത ദൈവവചനം നമുക്ക് തന്നിരിക്കുന്നത് അതില്‍നിന്ന് പഠിക്കുവാനും അനുസരിക്കുവാനുമാണ്. മനുഷ്യന്‍റെ ആത്മരക്ഷയ്ക്കാവശ്യമായിട്ടുള്ളതെല്ലാം അതില്‍ അടങ്ങിയിരിക്കുന്നു. (യോഹ 20:31) വചനവിരുദ്ധമായ ഉപദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നവര്‍ ചതിക്കപ്പെടുകതന്നെ ചെയ്യും. അതിനാല്‍ ബൈബിള്‍ പുതിയ നിയമമെങ്കിലും പഠിച്ചിരിക്കേണ്ടത് ആവശ്യമാണ്. അപ്പോള്‍ നിങ്ങളുടെ ഹൃദയദൃഷ്ടിപ്രകാശിക്കും സത്യം വെളിപ്പെട്ടുകിട്ടുവാന്‍ പരിശുദ്ധാത്മാവ് നിങ്ങളെ സഹായിക്കും.

നമ്മുടെ ശരീരം ഉള്‍പ്പെടെ ഇന്നു പ്രപഞ്ചത്തില്‍ കാണപ്പെടുന്നവയെല്ലാം നശിക്കുവാനുള്ളതാണ്. എന്നാല്‍ ശരീരത്തില്‍ വസിക്കുന്ന നിങ്ങളുടെ നാശമില്ലാത്ത ആത്മാവ് എവിടെ ചെന്നെത്തും? നിത്യ സന്തോഷത്തിലായിരിക്കുമോ, അതോ നിത്യ ദണ്ഡനത്തിലൊ?

മനുഷ്യന്‍ ഭൂമിയിലിരിക്കുമ്പോള്‍തന്നെ വിശ്വാസത്താല്‍ സ്വന്തം ആത്മരക്ഷ സാധ്യമാക്കിയിരിക്കണം. മരണശേഷം അതിനവസരമില്ല. (എബ്രായര്‍. 9:27)

കൂദാശകളിലൂടെ നിത്യരക്ഷ സാധ്യമാണോ?

കൂദാശകളിലൂടെ നിത്യരക്ഷ പ്രാപിക്കാമെന്ന് പട്ടത്വ സഭകള്‍ പഠിപ്പിക്കുന്നു ഏഴു കൂദാശകളാണ് ഇക്കൂട്ടര്‍ പഠിപ്പിക്കുന്നത്. അവ:

1. മാമ്മോദീസ

2. കുമ്പസാരം

3. കുര്‍ബ്ബാന

4. സ്ഥൈര്യലേപനം

5. രോഗീലേപനം

6. തിരുപ്പട്ടം

7. വിവാഹം

ഈ കൂദാശകളിലൂടെ സ്വര്‍ഗ്ഗരാജ്യം അവകാശമാക്കുവാന്‍ സാധിക്കുമോ എന്ന് തിരുവചന വെളിച്ചത്തില്‍ പഠിക്കാം.

1) മാമ്മോദീസാ

“വിശ്വസിക്കുകയും സ്നാനം ഏല്ക്കയും ചെയ്യുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷാവിധിയില്‍ അകപ്പെടും.” (മര്‍ക്കോസ് 16:16)

യേശുക്രിസ്തുവില്‍ വിശ്വസിച്ച് പാപജീവിതം ഉപേക്ഷിച്ച് യേശുവിനെ കര്‍ത്താവും രക്ഷിതാവുമായി സ്വീകരിച്ച് അവനായി ജീവിതത്തെ സമര്‍പ്പിച്ചവനായിരിക്കണം വിശ്വാസസ്നാനം സ്വീകരിക്കേണ്ടത്. (മര്‍ക്കോ 16:16; മത്തായി 28:18,19; അപ്പ. പ്ര 11:38)സ്നാനത്തെക്കുറിച്ചുളള ബൈബിള്‍ വ്യവസ്ഥ ഇങ്ങനെ ആയിരിക്കെ കുഞ്ഞുങ്ങള്‍ക്ക് സ്നാനം കൊടുക്കുന്നത് വേദവിപരീതവും സാത്താന്യ ഉപദേശവുമാണ്. സ്നാനത്തെക്കുറിച്ചുള്ള വേദപുസ്തകഉപദേശം എന്തെന്ന് തുടര്‍ന്നു പഠിക്കാം.

എന്തിനാണ് സ്നാനം ഏല്ക്കുന്നത്?

1) അത് ദൈവത്തിന്‍റെ കല്പനയാണ്. (മര്‍ക്കൊ 16:16; മത്താ 28;18,19)

2) ക്രിസ്തുവിനോട് ചേരുവാന്‍ (റോമര്‍ 6:3)

3) ക്രിസ്തുവിന്‍റെ മരണ അടക്ക പുനരുത്ഥാനത്തോട് ഏകീഭവിക്കാന്‍ (റോമര്‍ 6:4)

4) ക്രിസ്തുവിനെ ധരിക്കുവാന്‍ (ഗലാത്യ 3:27)

5) നിര്‍മ്മലമായ മനസാക്ഷിക്ക് വേണ്ടി ദൈവത്തോടുള്ള അപേക്ഷ (1 പത്രോസ് 3:21)

മുകളില്‍ ഉദ്ധരിച്ചിരിക്കുന്ന വാക്യങ്ങളില്‍ നിന്നും ജലസ്നാനത്തിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്നു. യേശുക്രിസ്തുവില്‍ വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് സ്നാനം ഏല്‍ക്കേണ്ടത്. ഒരു കുഞ്ഞല്ല, മുതിര്‍ന്ന വ്യക്തിയല്ല മറിച്ച് യേശുവില്‍ വിശ്വസിക്കുന്നവന്‍ മാത്രം. സ്നാനത്തിന്‍റെ ഉദ്ദേശ്യം യേശുവിനോട് ചേരുക, യേശുവിന്‍റെ മരണ അടക്ക പുനരുത്ഥാനത്തോട് ഏകീഭവിക്കുക, നല്ല മനസ്സാക്ഷിക്കായി ദൈവത്തോട് അപേക്ഷിക്കുക തുടങ്ങിയവയാണ്. സ്നാനം എന്നത് ഒരു സഭയോടൊ, പ്രസ്താനത്തോടൊ ചേരുവാനല്ല. മറിച്ച് ക്രിസ്തുവിനോട് ചേരുവാനാണ്. സ്നാനപ്പെടേണ്ടത് പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റേയും നാമത്തില്‍ വെള്ളത്തില്‍ പൂര്‍ണ്ണമായി മുങ്ങിയാണ്. അത് അഭിഷിക്തരായ ശുശ്രൂഷകരാല്‍ നടത്തപ്പെടണം. (മത്താ. 3:16; റോമര്‍ 6:4; അപ്പ.പ്ര. 8:38)

മാമോദീസാ ഏല്‍ക്കാത്ത കുഞ്ഞുങ്ങള്‍ മരിച്ചാല്‍ നരകത്തില്‍ പോകുമോ?

ശിശുക്കള്‍ ദൈവസന്നിധിയില്‍ വിശുദ്ധരാണ്. മത്തായി 19:14-15 വാക്യങ്ങളില്‍ തന്‍റെ അടുക്കല്‍ വരാനാഗ്രഹിച്ച ശിശുക്കളെ തടയരുതെന്നും സ്വര്‍ഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടേതാണെന്നും യേശു പഠിപ്പിച്ചു. മാത്രമല്ല അവരുടെ മേല്‍ കൈവെച്ചു അനുഗ്രഹിക്കുകയും ചെയ്തു. ശിശുക്കളുടെ സ്വര്‍ഗ്ഗരാജ്യപ്രവേശനത്തിന് സ്നാനം ആവശ്യമായിരുന്നെങ്കില്‍ അവരെ സ്നാനപ്പെടുത്തുവാന്‍ കര്‍ത്താവ് ശിഷ്യന്മാരോട് പറയുമായിരുന്നു. ശിശുക്കള്‍ നന്മ തിന്മകള്‍ അറിയുവാനും സുവിശേഷം വിശ്വസിക്കുവാനും പ്രായമാകുന്നതിന് മുമ്പ് മരിച്ചുപോയാല്‍ സ്വര്‍ഗ്ഗത്തില്‍ പോകും. സ്നാനപ്പെടാതെ കുഞ്ഞുങ്ങള്‍ മരിച്ചാല്‍ നരകത്തില്‍ പോകും എന്ന് വിശ്വസിക്കുന്നവരുണ്ട്. മാമോദീസാ പാപമോചനത്തിനല്ല എന്നു വചനം പറയുന്നു. വിശ്വാസവും, മാനസാന്തരവുമാണ് പാപമോചനത്തിന് ആധാരം. യേശു കാല്‍വരിയില്‍ മരിച്ചത് മനുഷ്യന്‍റെ എല്ലാ പാപത്തിനും പരിഹാരമായാണ്. അതുകൊണ്ട് ജന്മപാപവും കര്‍ത്താവ് പരിഹരിച്ചു. കര്‍മ്മപാപങ്ങള്‍ക്കാണ് ന്യായവിധിയുള്ളത്. മാനസാന്തരവും ഏറ്റുപറച്ചിലുമാണ് കര്‍മ്മപാപങ്ങള്‍ക്കുള്ള പരിഹാരം. ഈ ലോകത്തില്‍ ജനിച്ചു എന്ന കാരണത്താല്‍ ദൈവം ആരേയും നരകത്തില്‍ വിടുകയില്ല. അങ്ങനെ പഠിപ്പിച്ചാല്‍ ദൈവം നീതിമാനല്ല എന്നുവരും. പൂര്‍ണ്ണവളര്‍ച്ച എത്തിയതും എന്നാല്‍ ജനിക്കുമ്പോള്‍ തന്നെ മരിക്കുന്നതുമായ കുട്ടികള്‍ക്ക് എങ്ങനെ മാമോദീസ നല്‍കുവാന്‍ കഴിയും. ജന്മനാവിശ്വസിക്കുവാന്‍ കഴിവില്ലാത്തവര്‍ക്കും ഈ നിയമം ബാധകമാണ് (ഉദാ. ബുദ്ധിമാന്ദ്യമുള്ളവര്‍) നന്മതിന്മകളെ തിരിച്ചറിയുവാനും സുവിശേഷം വിശ്വസിക്കുവാനുമുള്ള മാനസിക വളര്‍ച്ച നേടിയവരെ മാത്രമേ ദൈവം ന്യായം വിധിക്കുകയുള്ളൂ. അതുകൊണ്ട് മാമോദീസാ നല്‍കുവാന്‍ കഴിയുന്നതിന് മുമ്പ് എന്‍റെ കുഞ്ഞ് മരിച്ചുപോയി എന്നോര്‍ത്ത് ആരും ദുഃഖിക്കേണ്ട ആവശ്യമില്ല. അവര്‍ ദൈവസന്നിധിയില്‍ തീര്‍ച്ചയായും കാണും. എന്നാല്‍ നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ പോകണമെങ്കില്‍ സുവിശേഷം അനുസരിക്കണം. (2 കൊരിന്ത്യര്‍ 5:10)

ശിശുക്കള്‍ക്ക് സ്നാനം നല്‍കുന്നത് ബൈബിള്‍ പ്രകാരം തെറ്റായിരിക്കെ ഒന്നാമത്തെ കൂദാശ ബൈബിള്‍ വിരുദ്ധമാണെന്നു തെളിയുന്നു.

2) കുമ്പസാരം:

പാപങ്ങളെ മോചിക്കുവാന്‍ മനുഷ്യന് കഴിയുമോ? യേശു ഭൂമിയിലായിരുന്നപ്പോള്‍ ചിലരുടെ പാപം മോചിച്ചു എന്ന് വേദപുസ്തകം പറയുന്നു. ഇതുകേട്ട യഹൂദര്‍ യേശുവിനെ പരിഹസിച്ചു. (മര്‍ക്കോ 2:8) കാരണം പാപങ്ങളെ മോചിക്കുവാനുള്ള അധികാരം മനുഷ്യര്‍ക്കില്ലെന്ന കാര്യം അവര്‍ക്കറിയാമായിരുന്നു. യേശു പാപം മോചിക്കുവാന്‍ കാരണം ദൈവപുത്രന്‍ ആയതിനാലാണ്. ആ കാര്യം യഹൂദന്മാര്‍ അംഗീകരിച്ചില്ല.

“ആരുടെ പാപങ്ങള്‍ നിങ്ങള്‍ മോചിക്കുന്നുവോ അവര്‍ക്കു മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങള്‍ നിര്‍ത്തുന്നുവോ അവര്‍ക്കു നിര്‍ത്തിയിരിക്കുന്നു എന്നു പറഞ്ഞു.” (യോഹ 20:23) ഈ വാക്യപ്രകാരമാണ് കുമ്പസാരമെന്ന കൂദാശ സഭ സ്ഥാപിച്ചിരിക്കുന്നത്.

എന്നാല്‍ ഈ വാക്യത്തിന്‍റെ അര്‍ത്ഥം എന്താണ്? ആക്ഷരീകമായി അത് അങ്ങനെയാണെങ്കില്‍ പുരോഹിതന്‍ ഓരോരുത്തരോടും നിന്‍റെ പാപങ്ങള്‍ ക്ഷമിച്ചിരിക്കുന്നു എന്നു പറഞ്ഞാല്‍ മതിയല്ലോ. അവിടെ പാപം ഏറ്റുപറയാന്‍ പറയുന്നില്ല. നിങ്ങള്‍ ഏറ്റു പറയുന്നതല്ലേ ഇവര്‍ ക്ഷമിച്ചതായി പറയുന്നത്. ഈ വാക്യത്തിന്‍റെ ശരിയായ അര്‍ത്ഥം എന്താണ്? “ഇതാ പാപമോചനത്തിന് ആവശ്യമായിരിക്കുന്ന വിശുദ്ധരക്തം ഞാന്‍ ചൊരിഞ്ഞിരിക്കുന്നു; ഇതു പ്രസംഗിക്കുവാന്‍ ഞാന്‍ നിങ്ങളെ അയയ്ക്കുന്നു. (യോഹ 20:21; 1 കൊരി 1:23) നിങ്ങളുടെ പ്രസംഗം കേട്ട് എന്നില്‍ വിശ്വസിക്കുന്ന ഏതൊരുവന്‍റെയും പാപം മോചിച്ചിരിക്കുന്നതായി പ്രഖ്യാപിക്കുവാന്‍ ഞാന്‍ നിങ്ങള്‍ക്ക് അധികാരം തന്നിരിക്കുന്നു.” എന്നാണ് ക്രിസ്തു പറഞ്ഞതിന്‍റെ പൊരുള്‍. ലോകത്തിന്‍റെ പാപങ്ങളെ ചുമക്കുന്ന ക്രിസ്തുവിന്‍റെ, ഏവര്‍ക്കും വേണ്ടിയുള്ള പാപപരിഹാരബലിയെ മാറ്റി നിര്‍ത്തി, പാപമോചനമെന്ന ആശയത്തിനു നിലനില്‍പ്പില്ല. ക്രൂശിക്കപ്പെട്ട ക്രിസ്തു തന്‍റെ പാപങ്ങള്‍ക്കുവേണ്ടി മരിച്ചു എന്നു വിശ്വസിക്കുന്ന ഏതൊരുവന്‍റെയും പാപങ്ങള്‍ അഴിഞ്ഞിരിക്കുന്നു. ഇതു നിഷേധിക്കുന്നവന്‍ തുടര്‍ന്നും തന്‍റെ പാപങ്ങളില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഇതാണ് മുകളില്‍ ഉദ്ധരിച്ചിരിക്കുന്ന വാക്യത്തിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം. അല്ലാതെ ഒരു പുരോഹിതനോടൊ, ഒരു വ്യക്തിയോടൊ ചെന്ന് പാപം ഏറ്റുപറഞ്ഞാല്‍ അവര്‍ ക്ഷമിച്ചാലും ദൈവം ക്ഷമിക്കുകയില്ല. പാപങ്ങള്‍ ദൈവത്തോട് ഏറ്റുപറഞ്ഞ് യേശുവിന്‍റെ രക്തത്താല്‍ കഴുകല്‍ പ്രാപിക്കണം. (1 യോഹ 1:7-9)

3) കുര്‍ബ്ബാന

കുര്‍ബ്ബാന എന്ന വാക്കിന്‍റെ അര്‍ത്ഥം വഴിപാട് എന്നാണ്. പട്ടത്വസഭകള്‍ കുര്‍ബ്ബാനയെ ബലിയര്‍പ്പണം എന്നു വിളിക്കുന്നു. അത് യേശു സ്ഥാപിച്ചതാണെന്ന് അവര്‍ പ്രസ്താവിക്കുന്നു. പുരോഹിതര്‍ അല്ലേ ബലിയര്‍പ്പിക്കേണ്ടത്? നാം മുമ്പ് പഠിച്ചതുപോലെ പൗരോഹിത്യശുശ്രൂഷ അഥവാ ലേവ്യപൗരോഹിത്യം പഴയനിയമത്തോടുകൂടി അസ്തമിക്കുന്നു. പുതിയ നിയമത്തില്‍ പുരോഹിതന്മാരുടെ ബലിയര്‍പ്പണം ഇല്ല. പകരമായി യേശുക്രിസ്തു സ്വന്തരക്തത്താല്‍ ഒരിക്കലായിട്ടു വിശുദ്ധമന്ദിരത്തില്‍ പ്രവേശിച്ച് എന്നന്നേക്കുമുള്ള വീണ്ടെടുപ്പ് സാധിപ്പിച്ചു. (എബ്രാ.9:12) എബ്രായര്‍ 10:12-ല്‍ യേശുവോ പാപങ്ങള്‍ക്കു വേണ്ടി ഏകബലി അര്‍പ്പിച്ചിട്ട് ………………. എന്ന് കാണുന്നു. യേശു പാപങ്ങള്‍ക്ക് വേണ്ടി ഏകബലി അര്‍പ്പിച്ചതിനാല്‍ ഇനി ഒരു ബലിയുടെ ആവശ്യമില്ല. ബലിയില്ലായെങ്കില്‍ അത് അര്‍പ്പിക്കുന്ന പ്രത്യേക പുരോഹിതവര്‍ഗ്ഗവും ഇല്ലെന്ന് വരികയില്ലെ?

കര്‍ത്താവിന്‍റെ മേശക്ക് കുര്‍ബ്ബാന എന്ന വാക്ക് തിരുവചനത്തില്‍ ഉപയോഗിച്ചിട്ടില്ല. കര്‍ത്താവിന്‍റെ മേശ (1 കൊരി 10:21), കര്‍ത്താവിന്‍റെ അത്താഴം (1 കൊരി 11:20) (അപ്പം നുറുക്കല്‍ അപ്പ.പ്ര. 20:7,8) എന്നീ വാക്കുകളിലാണ് ഇത് അറിയപ്പെടുന്നത്. കര്‍ത്താവിനെ കാണിച്ചുകൊടുത്ത രാത്രിയില്‍ യേശു അപ്പം എടുത്ത് നുറുക്കി ശിഷ്യന്മാര്‍ക്ക് നല്‍കി. ഇതു ചെയ്യുമ്പോഴൊക്കെയും എന്‍റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍ എന്നു പറഞ്ഞു. ഒരു പ്രത്യേക സ്ഥലം വേണമെന്നോ, പ്രത്യേക ആളുകള്‍ ചെയ്യണമെന്നോ എന്നും ചെയ്യണമെന്നോ കര്‍ത്താവു പറഞ്ഞില്ല. ചെയ്യുമ്പോള്‍ കര്‍ത്താവിന്‍റെ ഓര്‍മ്മയ്ക്കായി ചെയ്യണം എന്നത്രേ. അപ്പം ഒന്നാകുന്നതുപോലെ പലരായ നാം ഒന്നാകുന്നു എന്നും കര്‍ത്താവ് ഇതുവരെ വന്നില്ല എന്നും ഇതു നമ്മെ ഓര്‍മ്മിപ്പിക്കുന്നു. കര്‍ത്താവു സഹിച്ച കഷ്ടാനുഭവങ്ങളെ നാം ഓര്‍ക്കുന്നു. അപ്പം നുറുക്കിക്കൊടുക്കുമ്പോള്‍ നമുക്കായി നുറുക്കപ്പെട്ട കര്‍ത്താവിന്‍റെ ശരീരത്തെയും വീഞ്ഞുകൊടുക്കുമ്പോള്‍ നമുക്കായി ചൊരിഞ്ഞ കര്‍ത്താവിന്‍റെ രക്തത്തെയും നാം സ്മരിക്കുന്നു. (1 കൊരി 11:23; മത്തായി 26:26-29; ലൂക്കോ 22:18-20; മര്‍ക്കോ 14:22-25) ആദിമസഭ ഇതു അനുഷ്ഠിച്ചത് പ്രത്യേക സക്രാരിയിലൊ മദ്ബഹായിലോ അല്ല. അപ്പ. പ്ര 2:46-ല്‍ ‘വീട്ടില്‍ അപ്പം നുറുക്കിയും’ എന്നു കാണുന്നു. അവര്‍ വീടുകളിലെ കൂടിവരവുകളിലായിരുന്നു അപ്പം നുറുക്കിയത്. ബലിയര്‍പ്പിക്കുന്ന പുരോഹിതര്‍ ഇന്നില്ലന്ന് ഇതില്‍നിന്ന് മനസ്സിലായില്ലേ. അതുപോലെ തിരുവത്താഴത്തിന്‍റെ രീതിയും ഇന്ന് പട്ടത്വ സഭകള്‍ ചെയ്യുന്നതുപോലെയല്ല. യേശു അപ്പമെടുത്ത് നുറുക്കി കൊടുത്തശേഷം വീഞ്ഞു കൊടുത്തു. ഇതാണ് ശിഷ്യന്മാരും ചെയ്തത്. ഒരു അപ്പം എടുത്ത് മുറിച്ചുകൊടുക്കുക, ഒരു പാനപാത്രത്തില്‍നിന്ന് പാനം ചെയ്യുക. വായിക്കുക – അപ്പ പ്ര 20:7; 1 കൊരി 11:23, 24 അല്ലാതെ പുരോഹിതന്‍ ഓരോ അപ്പം വിശ്വാസികള്‍ക്ക് കൊടുക്കുകയും വീഞ്ഞു മുഴുവന്‍ താന്‍ മാത്രം കുടിക്കുകയും ചെയ്യുന്ന രീതി വചനപ്രകാരം ഉള്ളതല്ല. അതിനാല്‍തന്നെ ഇത് കര്‍ത്താവിന്‍റെ മേശ അല്ല. മറിച്ച് സാത്താന്‍റെ മേശയാണ്. (1 കൊരി 10:21)

4) സ്ഥൈര്യലേപനം

പുരോഹിതന്‍ മൂറോന്‍ തൈലം ഒരുവന്‍റെമേല്‍ പൂശുമ്പോള്‍ അവന്‍ പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നു എന്ന് പട്ടത്വ സഭകള്‍ പഠിപ്പിക്കുന്നു. ഈ കൂദാശയെ അവര്‍ സ്ഥൈര്യലേപനം എന്ന് വിളിക്കുന്നു. എന്നാല്‍ പുതിയ നിയമത്തില്‍ ഇങ്ങനെ ഒരു ഉപദേശം കാണുവാന്‍ സാധിക്കുകയില്ല. പരിശുദ്ധാത്മാവ് ഒരുവനില്‍ വരുന്നത് ഏതെങ്കിലും കര്‍മ്മമാര്‍ഗ്ഗത്താലല്ല – മറിച്ച് രക്ഷിക്കപ്പെട്ട്, ദൈവകല്പനയായ വിശ്വാസസ്നാനം സ്വീകരിച്ച്, ദൈവത്തിന്‍റെ വാഗ്ദത്തമായ പരിശുദ്ധാത്മാവിന് വേണ്ടി വിശ്വാസത്തോടെ അപേക്ഷിക്കുമ്പോള്‍ പരിശുദ്ധാത്മാവിനാല്‍ ദൈവം ഒരുവനെ നിറയ്ക്കുന്നു. വിശ്വാസത്തിന്‍റെ പ്രസംഗം അഥവാ ഉപദേശം കേള്‍ക്കുന്നതിനാലത്രേ പരിശുദ്ധാത്മാവ് ലഭിക്കുന്നത്. (ഗലാത്യ 3:2)

പരിശുദ്ധാത്മ സ്നാനം ഒരുവനെ ക്രിസ്തുവിന്‍റെ ശരീരമായ സഭയുടെ അംഗമാക്കിത്തീര്‍ക്കുന്നു. (1 കൊരി 12:13) യഹൂദനെന്നോ യവനനെന്നോ ഉള്ള ഭേദംമാറി ജാതിവ്യത്യാസമോ ഭാഷ വ്യത്യാസമോ വര്‍ണ്ണവ്യത്യാസമോ വര്‍ഗ്ഗവ്യത്യാസമോ കൂടാതെ എല്ലാവരും പരിശുദ്ധാത്മാഭിഷേകത്താല്‍ ഏക ശരീരസ്ഥരായിത്തീരുന്നു. പരിശുദ്ധാത്മാഭിഷേകം പ്രാപിച്ച ഒരുവനില്‍നിന്നും ആത്മാവിന്‍റെ ഫലങ്ങളായ സ്നേഹം, സന്തോഷം, സമാധാനം, ദീര്‍ഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയ ജയം എന്നിവ പുറപ്പെട്ടുകൊണ്ടിരിക്കും. ബൈബിളില്‍ പരിശുദ്ധാത്മാഭിഷേകത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞിരിക്കെ മറ്റ് ജാതീയ ആചാരങ്ങളെ കൂട്ടുപിടിച്ച് തൈലം പൂശി പരിശുദ്ധാത്മാവിനെ കൊടുക്കുന്നു എന്നു പറയുന്നത് തീര്‍ത്തും പൈശാചികമല്ലേ?

5) രോഗീലേപനം

രോഗീലേപനത്തെ അന്ത്യകൂദാശ അഥവാ ഒടുക്കത്തെ ഒപ്രിശുമാ എന്നു വിളിക്കുന്നു. മരണാസന്നനായി കിടക്കുന്ന ഒരു വ്യക്തിക്ക് നല്കുന്ന കുര്‍ബ്ബാനയാണിത്. ഈ കര്‍മ്മത്തിന്‍റെ ഫലമെന്തെന്ന് ഫാ. മാത്യൂസ് അത്തനാസിയോസ്, തന്‍റെ ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികളുടെ കുര്‍ബ്ബാനക്രമം 507-ാം പേജില്‍ കൊടുത്തിരിക്കുന്നത് നോക്കുക: “ഈ കൂദാശ സ്വീകരിച്ചു കൊണ്ടാണ് നിങ്ങള്‍ കാലഗതി പ്രാപിക്കുന്നതെങ്കില്‍ ഉടനെ നിങ്ങള്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നുയെന്ന് ബോധ്യപ്പെടാം.” എത്ര ഉറപ്പായ പ്രഖ്യാപനം! ഈ ലോകത്തിലുള്ള ഏതെങ്കിലുമൊരു വ്യക്തിക്ക് ഞാന്‍ നിന്നെ സ്വര്‍ഗ്ഗരാജ്യത്തില്‍ കൊണ്ടുചെന്നെത്തിക്കും എന്ന് പറയുവാന്‍ കഴിയത്തില്ല. യേശുവിന് മാത്രമേ സാധിക്കുകയുള്ളൂ. ഈ ലോകത്തില്‍ എന്തും ചെയ്ത് ജീവിച്ചിട്ട് മരിക്കാറാവുമ്പോള്‍ അന്ത്യകൂദാശ സ്വീകരിച്ചാല്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പോകുമെന്ന് പറയുന്നത് സത്യം അറിയത്തില്ലാത്തതുകൊണ്ടല്ലേ? ഈ ലോകത്തിലുള്ള ഒരു വ്യക്തിക്കൊ, പ്രസ്ഥാനത്തിനൊ, സഭയ്ക്കൊ, സംഘടനയ്ക്കൊ ഒരു വ്യക്തിയെ സ്വര്‍ഗ്ഗത്തിലെത്തിക്കുവാന്‍ സാധിക്കത്തില്ല.

കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിച്ച്, പാപങ്ങള്‍ ദൈവത്തോട് ഏറ്റുപറഞ്ഞ്, പാപജീവിതം ഉപേക്ഷിച്ച് യേശുവിനായി തന്‍റെ ജീവിതം സമര്‍പ്പിച്ച്, ദൈവകല്പനകള്‍ അനുസരിച്ച് വിശുദ്ധിയിലും വേര്‍പാടിലും അന്ത്യത്തോളം നിലനിന്ന് മരിക്കുന്ന ഒരുവന്‍ മരണശേഷം സ്വര്‍ഗ്ഗരാജ്യത്തിലെത്തിച്ചേരും. അല്ലാതെ പാപംചെയ്ത് മരണംവരെ ജീവിച്ച് മരണസമയത്ത് അന്ത്യകൂദാശ സ്വീകരിച്ചാല്‍ സ്വര്‍ഗ്ഗരാജ്യത്തിലല്ല, മറിച്ച് നിത്യനരകത്തിലായിരിക്കും എത്തിച്ചേരുക.

6) തിരുപ്പട്ടം

പട്ടത്വ സഭയുടെ ആറാമത്തെ കൂദാശയാണ് തിരുപ്പട്ടമെന്നത്. ഇതില്‍ സഭയുടെ മേലദ്ധ്യക്ഷന്മാര്‍, പോപ്പ്, പുരോഹിതര്‍, കന്യാസ്ത്രീകള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. ഈ കൂദാശ സഭയുടെ ഏറ്റവും വലിയ കൂദാശയാണ്. അഹരോന്യ പൗരോഹിത്യത്തിന്‍റെ പിന്‍തുടര്‍ച്ചയായിട്ടാണ് പട്ടത്വ സഭകളിലെ പൗരോഹിത്യം നിലനില്ക്കുന്നത്. എന്നാല്‍ പുതിയ നിയമം പഠിക്കുമ്പോള്‍ പഴയ നിയമ പൗരോഹിത്യത്തിന് മാറ്റം വന്നു എന്നു കാണാം. (എബ്രാ 10:1-18; 5:1-6; മര്‍ക്കോ 15:38) പുതിയ നിയമ ശുശ്രൂഷ എന്നത് പൗരോഹത്യ ശുശ്രൂഷയല്ല മറിച്ച് വിശ്വാസികളെ ക്രിസ്തു എന്ന തലയോളം സകലത്തിലും വളര്‍ത്തുന്ന ശുശ്രൂഷയാണ്. പുതിയ നിയമ സഭയില്‍ പ്രധാനമായും 5 വിധ ശുശ്രൂഷകള്‍ കാണപ്പെടുന്നു. അപ്പൊസ്തലിക ശുശ്രൂഷ, പ്രാവചക ശുശ്രൂഷ, സുവിശേഷ ശുശ്രൂഷ, ഇടയ ശുശ്രൂഷ, ഉപദേഷ്ട ശുശ്രൂഷ. ഈ ശുശ്രൂഷകള്‍ വിശ്വാസികള്‍ ക്രിസ്തു എന്ന തലയോളം വളരുവാന്‍ ദൈവം സഭയില്‍ ആക്കിയിരിക്കുന്നതാണ്. അതിനായി ദൈവം ചിലരെ അപ്പൊസ്തലന്‍മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്‍മാരായും ചിലരെ ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു. (എഫെ 4:10-13) പുതിയ നിയമ ശുശ്രൂഷ ഇങ്ങനെയായിരിക്കെ പൗരോഹിത്യ ശുശ്രൂഷയുടെ പേരില്‍ ജനത്തെ വഞ്ചിക്കുന്നത് തീര്‍ത്തും പൈശാചികമാണ്.

7) വിവാഹം

മനുഷ്യനോ മതമോ പാര്‍ട്ടിയോ സംഘടനയോ കണ്ടുപിടിച്ചതല്ല വിവാഹം. അത് സര്‍വ്വജ്ഞാനിയായ ദൈവം തന്നെ വിഭാവനം ചെയ്തതാണ്. അതുകൊണ്ടാണ് ജാതി, മത, വര്‍ഗ്ഗ, വര്‍ണ്ണ ഭേദമില്ലാതെ ഭാഷകള്‍, രാജ്യങ്ങള്‍, സംസ്കാരങ്ങള്‍ വ്യത്യാസമില്ലാതെ ലോകത്ത് എല്ലായിടത്തും വിവാഹം എല്ലാവര്‍ക്കും മാന്യമായിരിക്കുന്നത്. വിവാഹം എന്നത് ഒരു കൂദാശയല്ല. വിവാഹത്തില്‍ക്കൂടെ രക്ഷപ്രാപിക്കുവാനും സാദ്ധ്യമല്ല.

നിത്യജീവന്‍ പ്രാപിക്കുവാന്‍ കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിച്ച് അവനെ രക്ഷിതാവും കര്‍ത്താവുമായി സ്വീകരിച്ച് ദൈവകല്പനകള്‍ അനുസരിച്ച് ജീവിക്കുക എന്നതു മാത്രമാണ് ഏകപോംവഴി.

മറിയത്തിന്‍റെ പ്രത്യക്ഷപ്പെടലുകള്‍ യാഥാര്‍ത്ഥ്യമോ?വ്യത്യസ്ഥ ശക്തിയുള്ള മാതാവുമാര്‍ എങ്ങനെ ഉണ്ടായി?

പല സ്ഥലത്തും മാതാവ് പ്രത്യക്ഷപ്പെട്ടതായിപ്പറയുന്നു. അതു പല പേരുകളിലാണ്. വഴിപാട് മാതാവ്, കാണിക്കമാതാവ്, ആരോഗ്യമാതാവ്, വിദ്യവിജയ മാതാവ്, ലൂര്‍ദ്ദ്മാതാവ്, വേളാങ്കണ്ണി മാതാവ്, ഉപദേശമാതാവ്, ലൊറേറ്റൊ മാതാവ്, സിസ്റ്റോക്കോവാ മാതാവ്, കാശുരൂപ മാതാവ്, ഓസ്ട്രാ ബ്രാമാ മാതാവ്, ക്നോക്കിലെ മാതാവ്, കൊരട്ടിമുത്തി ഇങ്ങനെ പോകുന്നു പട്ടിക.

ഈ പ്രത്യക്ഷതകള്‍ എല്ലാം സഭ മലിനപ്പെട്ടതിനുശേഷം ഉണ്ടായതാണ്. ഒന്നുപോലും അപ്പൊസ്തലിക കാലത്തിലൊ സമയത്തൊ പ്രത്യക്ഷപ്പെട്ടവയല്ല. അന്നു മിണ്ടാതിരുന്ന ഇവര്‍ പിന്നീട് പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത് എന്തിന്? ഇത് പിശാചിന്‍റെ കളികളാണ്. ചതിക്കപ്പെടരുത്. സാത്താന്‍ വെളിച്ച ദൂതന്‍റെ വേഷം ധരിക്കുമെന്ന് (2 കൊരി 11:14) ബൈബിളില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു. എല്ലാ പ്രത്യക്ഷതകളും വ്യത്യസ്ഥ രീതികളിലാണ്. മാതാവ് ആള്‍മാറാട്ടക്കാരിയോ? യേശു എന്തേ ഇങ്ങനെ പ്രത്യക്ഷപ്പെട്ട് ഓരോ വിവരക്കേട് കാണിക്കാത്തത് അവന്‍ ദൈവമാണ്. സഹോദരരേ ഈ നീചപ്രവൃത്തിയില്‍ നിന്നും ഒഴിഞ്ഞിരിക്കുക. യഥാര്‍ത്ഥ മാതാവ് ഒരിക്കലും വരില്ല. ഇതു വ്യാജമാതാവാണ്. മനുഷ്യനെ ചതിച്ച പിശാചിന്‍റെ പ്രവൃത്തി. അന്യമതദേവതയെ മാതാവായി വ്യാജമായി ചിത്രീകരിച്ച് സത്യത്തില്‍ നിന്നും അകറ്റിക്കളയുന്ന കൊടുംചതി. നിങ്ങള്‍ പ്രാര്‍ത്ഥിക്കുക. കര്‍ത്താവേ ഈ മാതാവിന്‍റെ തനിരൂപം ഒന്നു കാട്ടിത്തരണമേ എന്ന് അപ്പോള്‍ ശരിക്കുള്ള രൂപം വെളിപ്പെട്ടുവരും.

കൂടുതല്‍ പ്രത്യക്ഷതകളും 1800-ന് ശേഷമാണ് അതിനുമുമ്പ് ഇവര്‍ എവിടെ ആയിരുന്നു? പ്രത്യക്ഷപ്പെട്ട സ്ഥലങ്ങള്‍ എല്ലാം തന്നെ ഇന്ന് വലിയ പള്ളികളും തീര്‍ത്ഥാടന കേന്ദ്രങ്ങളുമായി വരുമാനവും കോടികളാണ്. പ്രത്യക്ഷപ്പെടലിന്‍റെ ഗുണം മനസ്സിലായപ്പോള്‍ കേരളത്തിലും പ്രത്യക്ഷപ്പെടലുകള്‍ തുടങ്ങി. ജനത്തെ അന്ധകാരത്തിലും അന്ധവിശ്വാസത്തിലും തളച്ചിടാനുള്ള തന്ത്രമാണിത്. സാത്താന്‍ ഇതിലും വലിയ അത്ഭുതം കാണിക്കുമെന്ന് ബൈബിളില്‍ വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു. വെളിപ്പാട് പുസ്തകം 13-ാം അദ്ധ്യായം നോക്കുക.

വ്യത്യസ്ഥ ശക്തിയുള്ള മാതാവുമാര്‍

പല പേരുകളില്‍ പല സ്ഥലത്തിരിക്കുന്ന മാതാവ് ഒരാളല്ലേ അങ്ങനെ എങ്കില്‍ എല്ലായിടത്തുമുള്ള മാതാവിന് ശക്തിയും ഒരുപോലെ ആയിരിക്കേണ്ടെ? എന്നാല്‍ സ്ഥിതി അതല്ല. എല്ലായിടത്തുമുള്ള മാതാവിന്‍റെ ശക്തി ഒരുപോലല്ല. അതുകൊണ്ടല്ലേ വേളാങ്കണ്ണിയിലും, മണര്‍കാടും, കൊരട്ടിയിലും തീര്‍ത്ഥാടകര്‍ കാര്യസാധ്യത്തിനായി പോകുന്നത്. എല്ലായിടത്തുമുള്ള മാതാവിന് ഒരേ ശക്തിയെങ്കില്‍ അതിന്‍റെ ആവശ്യമുണ്ടോ? സ്ഥലമനുസരിച്ചാണോ ശക്തി കൂടുന്നതും കുറയുന്നതും? പല സ്ഥലങ്ങളില്‍ മാതാവിനെയും, പുണ്യവാളന്മാരെയും, വില്പനചരക്കാക്കി വെച്ച് കീശ വീര്‍പ്പിക്കുന്നു എന്നു മാത്രം.

ബൈബിളില്‍ ഇല്ലാതിരിക്കെ ഉണ്ടെന്ന് ചിലര്‍ ധരിച്ചുവച്ചിരിക്കുന്ന ചില കാര്യങ്ങള്‍

1. യേശു പുല്‍ക്കൂട്ടില്‍ ജനിച്ചു.

യേശു പുല്‍ക്കൂട്ടില്‍ ജനിച്ചു എന്ന് ബൈബിളില്‍ പറയുന്നില്ല. വഴിയമ്പലത്തില്‍ സ്ഥലമില്ലായ്കയാല്‍ പശുത്തൊട്ടിയില്‍ കിടത്തിയെന്നേ ഉള്ളൂ. ജനിച്ചത് പശുത്തൊട്ടിയിലല്ല. ജനിച്ചശേഷം കിടത്തിയ സ്ഥലമാണ് പശുത്തൊട്ടി. (ലൂക്കാ 2:7)

2. യേശു രാത്രിയിലാണ് ജനിച്ചത്.

ബൈബിളില്‍ അങ്ങനെ പറയുന്നില്ല. ദൂതന്മാര്‍ ഇടയന്മാര്‍ക്ക് പ്രത്യക്ഷമായ സമയമാണ് രാത്രി. (ലൂക്കോ 2:8)

3. വിദ്വാന്മാര്‍ യേശുവിന്‍റെ ജനനദിവസം സന്ദര്‍ശിച്ചു.

ഇല്ല: യേശു ജനിച്ചതിന്‍റെ അടുത്ത ദിവസങ്ങളിലോ മാസങ്ങളിലോ വര്‍ഷമോ ആകാം ഈ സന്ദര്‍ശനം. കാരണം മത്തായി 2:16 അനുസരിച്ച് വിദ്വാന്മാര്‍ തന്നെ കളിയാക്കിയെന്ന് ഹേരോദാവ് മനസ്സിലാക്കിയിട്ട് വിദ്വാന്മാരോടു ചോദിച്ചറിഞ്ഞ കാലത്തിനൊത്തവണ്ണം 2 വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളെയാണ് കൊല്ലുവാന്‍ കല്പിച്ചത്. ജനനദിവസമായിരുന്നു സന്ദര്‍ശനമെങ്കില്‍ 2 വര്‍ഷക്കാലം കണക്ക് കൂട്ടേണ്ട ആവശ്യമില്ലായിരുന്നല്ലോ.

4. വിദ്വാന്‍മാര്‍ ഇന്ത്യാക്കാരായിരുന്ന രാജാക്കന്മാരായിരുന്നു.

വേദപുസ്തകത്തില്‍ അങ്ങനെ ഇല്ല. വേദപണ്ഡിതര്‍ പറയുന്നത് അവര്‍ പേര്‍ഷ്യാക്കാരായിരുന്നു എന്നാണ്. മാഗി (magi) എന്നാണ് ബൈബിളില്‍ പറഞ്ഞിരിക്കുന്നത്. പേര്‍ഷ്യയിലെ പുരോഹിതവര്‍ഗ്ഗമായിരുന്ന മാഗികള്‍. (Herodotus 1.10, 132)

5. യേശുവിനെ കാണാന്‍ മൂന്നുപേരാണ് വന്നത്.

ഒന്നിലധികം എന്നല്ലാതെ 3 എന്ന സംഖ്യ വേദപുസ്തകത്തില്‍ പറയുന്നില്ല.

6. വെറോനിക്ക മുഖം തുടയ്ക്കുന്നത്.

യേശുവിന്‍റെ ചിത്രങ്ങള്‍വച്ച് പലരും ആരാധിക്കാറുണ്ട്. അത് യേശുവിന്‍റേതാണെന്ന് പറയുവാന്‍ കാരണം യേശു ക്രൂശു ചുമന്നുകൊണ്ട് പോകുമ്പോള്‍ വെറോനിക്കാ എന്ന സ്ത്രീ മുഖം തുടച്ചെന്നും അതില്‍ യേശുവിന്‍റെ രൂപം തെളിഞ്ഞുവെന്നും കത്തോലിക്കര്‍ പഠിപ്പിക്കുന്നു. ഇതു ബൈബിളില്‍ ഇല്ല എന്ന സത്യം നിങ്ങള്‍ക്കറിയാമോ? നിങ്ങളുടെ ബൈബിളില്‍ ഉണ്ടെങ്കില്‍ ദയവായി ആ വാക്യം എന്നെ അറിയിക്കുക.

7. “പത്രോസേ, നീ പാറയാകുന്നു ഈ പാറമേല്‍ ഞാന്‍ എന്‍റെ സഭയെ പണിയും.”

ഇതിനാല്‍ ആണ് പത്രോസിന്‍റെ മേലാണ് സഭ പണിതിരിക്കുന്നത് എന്ന് പറയുന്നത്. ഇങ്ങനെയൊരു വാക്യം ബൈബിളില്‍ ഇല്ല. വായിക്കുക – മത്തായി 16:18 – ‘ഞാന്‍ നിന്നോട് പറയുന്നു. നീ പത്രോസാണ്. ഈ പാറമേല്‍ എന്‍റെ സഭ ഞാന്‍ പണിയും.’ (പി.ഒ.സി. ബൈബിള്‍ പേജ് 19-1997). പാറ എന്താണെന്ന് ഞാന്‍ നേരത്തെ വിവരിച്ചിട്ടുണ്ടല്ലോ.

8. ക്രൂശില്‍നിന്നും ഇറക്കിയ യേശുവിന്‍റെ ശരീരം മാതാവിന്‍റെ മടിയില്‍ കിടത്തുന്നത്.

ഇത്തരത്തിലൊരു സംഭവം പുതിയ നിയമത്തിലൊരിടത്തും കാണുന്നില്ല. അടക്കുമ്പോള്‍ ശിഷ്യര്‍പോലും അടുത്തില്ല എന്ന് വേണം കരുതുവാന്‍. യോഹ 19:38 മുതല്‍ വായിക്കുക. അരിമത്യയിലെ ജോസഫും നിക്കോദേമോസും ചേര്‍ന്നാണ് യേശുവിനെ അടക്കിയത്. ഭയപ്പെട്ടു കഴിഞ്ഞിരുന്ന ശിഷ്യന്മാര്‍ അവിടെ വന്നില്ല. ലൂക്കോ: 23:50-56; മര്‍ക്കോസ് 15:42-47; മത്തായി 27:57-61 വാക്യങ്ങള്‍ വായിക്കുക.

9. അവനവന്‍റെ വിശ്വാസം അവനെ രക്ഷിക്കും.

ഇങ്ങനെ ഒരു വാക്യം ബൈബിളില്‍ ഇല്ല. “നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.” (ലൂക്കോ. 8:48; മര്‍ക്കോ 5:34) എന്നാണ് കര്‍ത്താവ് പറഞ്ഞത്. പന്ത്രണ്ടു സംവത്സരം രക്തസ്രവക്കാരിയായ ഒരുവളോട് യേശു പറഞ്ഞ വാക്കുകളാണിത്. അവളുടെ യേശുവിലുള്ള വിശ്വാസമാണ് അവളെ രക്ഷിച്ചത്. അല്ലാതെ എന്തെങ്കിലും വിശ്വസിച്ചാല്‍ അത് രക്ഷിക്കും എന്നല്ല.

ദൈവത്തിന്‍റെ സമ്മാനം – നിത്യരക്ഷ

ഇന്നാകുന്നു രക്ഷാദിവസം

രക്ഷ എന്ന ദാനത്തിനായി ക്രിസ്തുവിങ്കലേക്ക് വ്യക്തിപരമായി കടന്നുവരാതെ തന്നെ എല്ലാവരും രക്ഷിക്കപ്പെടുന്നു എന്ന് ഇത് അര്‍ത്ഥമാക്കുന്നില്ല. ഒരു ദാനം അത് സ്വീകരിക്കപ്പെടാത്തിടത്തോളം ഒരു ദാനവും ആകുന്നില്ല എന്ന കാര്യം നാം ഓര്‍ക്കുമല്ലോ.

റോമര്‍ 5:17 ഇപ്രകാരം നമ്മോട് പറയുന്നു ദൈവം നമുക്ക് ക്രിസ്തുവില്‍ നല്‍കുന്ന നിത്യജീവന്‍റെ ദാനത്തെ “നാം സ്വീകരിക്കണം” നാം അതു സ്വീകരിക്കുന്നില്ലയെങ്കില്‍ അത് നമുക്ക് ഒരു നന്മയും ചെയ്യുന്നില്ല. ഇത് ഇതിനകം വാഗ്ദാനം ചെയ്യപ്പെട്ടു കഴിഞ്ഞിരിക്കയാണ്. പക്ഷേ അത് അംഗീകരിക്കപ്പെടണം. കര്‍ത്താവായ യേശുവിനെ രക്ഷകനായി അംഗീകരിക്കുന്നവര്‍ മാത്രമേ നിത്യജീവന്‍ പ്രാപിക്കുകയുളളു.

ദയവായി ശ്രദ്ധിക്കുക! “ഇപ്പോള്‍ ആകുന്നു സുപ്രസാദകാലം (ശരിയായ സമയം); ഇപ്പോള്‍ ആകുന്നു രക്ഷാദിവസം ” (2 കൊരി 6:2) ഒരു കാര്യം മാത്രം ചെയ്യുന്നതിനുവേണ്ടിയാണ് ദൈവം ഇന്നു നിങ്ങളെ വിളിക്കുന്നത്. തന്‍റെ പുത്രനെ നിങ്ങളുടെ രക്ഷകനായി സ്വീകരിക്കുക. മറ്റൊന്നും യഥാര്‍ത്ഥത്തില്‍ എണ്ണുന്നില്ല.

“ഞാന്‍ മുറുകെ പിടിക്കുന്ന കുരിശിനെയല്ലാതെ, മറ്റൊന്നിനെയും ഞാന്‍ എന്‍റെ കരങ്ങളില്‍കൊണ്ടുവരുന്നില്ല ” എന്ന മനോഹരമായ കീര്‍ത്തനം ചാര്‍ളസ് വെസ്ളി എന്നയാള്‍ എഴുതി. അദ്ദേഹം അങ്ങനെ തന്നെ ചെയ്തു.

ആന്‍ഡ്രൂമുറെ അതിനെ ഇപ്രകാരം പറഞ്ഞിരിക്കുന്നു. “ഓരോ മനുഷ്യനും അവന്‍റെ എല്ലാ പാപങ്ങളെയും ഒരു കൂനയിലും അവന്‍റെ എല്ലാ നല്ലപ്രവര്‍ത്തികളെയും മറ്റൊരുകൂനയിലും കൂട്ടിവെക്കണം. എന്നിട്ട് ഇവയെ രണ്ടിനെയും വിട്ടിട്ട് യേശുവിങ്കലേക്ക് ഓടി ചെല്ലുക! “

“അതെ, പാപത്തിന്‍റെ ശമ്പളം മരണമത്രേ ദൈവത്തിന്‍റെ കൃപാവരമോ നമ്മുടെ കര്‍ത്താവായ ക്രിസ്തുയേശുവില്‍ നിത്യജീവന്‍ തന്നേ “.(റോമര്‍ 6:23)

“അവന്‍ സ്വന്തത്തിലേക്കു വന്നു: സ്വന്തമായവരോ അവനെ കൈകൊണ്ടില്ല- അവനെ കൈകോണ്ട് അവന്‍റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കള്‍ ആകുവാന്‍ അവന്‍ അധികാരം കൊടുത്തു ڈڈ”. (യോഹ 1:11,12)

ഹല്ലേലൂയ്യാ! എന്തൊരു രക്ഷകന്‍! എന്തൊരു മഹാരക്ഷയാണ് നമുക്ക് അവനില്‍ ഉളളത്!

ഒരു രക്ഷാപ്രാര്‍ത്ഥന

സ്നേഹമയനായ കര്‍ത്താവായ യേശുവേ, ഞാന്‍ നിന്നെ എന്‍റെ കര്‍ത്താവും രക്ഷിതാവുമായി സ്വീകരിക്കുന്നു. ഞാന്‍ എന്‍റെ ഹൃദയകവാടത്തെ അങ്ങേക്കായി തുറക്കുകയും അങ്ങ് എന്നിലേയ്ക്ക് വന്ന് എന്നില്‍ വസിക്കണം എന്ന് ഞാന്‍ അപേക്ഷിക്കുകയും ചെയ്യുന്നു. ദൈവം അങ്ങയെ മരണത്തില്‍ നിന്നും ഉയിര്‍പ്പിച്ചു എന്ന് ഞാന്‍ എന്‍റെ ഹൃദയത്തിന്‍ വിശ്വസിക്കുന്നു. ഞാന്‍ എന്‍റെ പാപങ്ങളില്‍ ദു:ഖിക്കുകയും യഥാര്‍ത്ഥമായി മനസാന്തരപ്പെടുകയും ചെയ്യുന്നു. അങ്ങയുടെ സഹായത്താലും അങ്ങയുടെ ആത്മാവിനാലും അങ്ങേയ്ക്ക് പ്രസാദകരമായ ഒരു ജീവിതം നയിക്കുന്നതിനായി ഞാന്‍ ശ്രമിക്കും .ആമ്മേന്‍

“നിന്‍റെ ഹൃദയത്തില്‍, യേശുക്രിസ്തുവിനെ ദൈവം മരിച്ചവരില്‍ നിന്നു ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചു എന്നു നീ വിശ്വസിക്കുകയും നീ നിന്‍റെ വായ്കൊണ്ടു യേശുകര്‍ത്താവെന്നു പറയുകയും ചെയ്താല്‍ നീ രക്ഷിക്കപ്പെടും ” (റോമര്‍ 10:9)

« Older posts Newer posts »